Thursday, May 22, 2014

ഭാഷയുടെ പരിവേഷ നഷ്ടം

ഫ്രഞ്ച് മഹാകവി ബോദ്ലെയര്‍ മുന്നോട്ടുവച്ച പരികല്‍പ്പനയാണ് "പരിവേഷ നഷ്ടം" എന്നത്. ആ ശീര്‍ഷകത്തില്‍ ഒരു കവിതതന്നെ എഴുതിയിട്ടുണ്ട് ബോദ്ലെയര്‍. ഭാഷ അതിന്റെ അതുവരെയുള്ള ആലങ്കാരികമായ പരിവേഷങ്ങളെല്ലാം അഴിച്ചുവച്ച് പച്ചയായ മനുഷ്യന്റെ സാധാരണ ഭാഷ സംസാരിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ബോദ്ലെയര്‍ "പരിവേഷ നഷ്ടം" എന്ന സങ്കല്‍പ്പംകൊണ്ട് സൂചിപ്പിച്ചത്. ആ സങ്കല്‍പ്പത്തിന്റെ നിഴലിലാണ് പൂനിലാവിനെക്കുറിച്ച് അതുവരെ പാടിക്കൊണ്ടിരുന്ന കവിത പൊടുന്നനെ തെരുവിലെ മനുഷ്യരക്തത്തെക്കുറിച്ച് പാടിത്തുടങ്ങിയത്; സ്വപ്നങ്ങളില്‍നിന്ന് യാഥാര്‍ഥ്യങ്ങളിലേക്കിറങ്ങിവന്നു തുടങ്ങിയത്. ഇങ്ങനെ സാഹിത്യം ജനകീയമാകുന്നതില്‍ അക്കാലത്തെ യാഥാസ്ഥിതിക വരേണ്യപക്ഷത്തിന് വല്ലാത്ത അസ്വസ്ഥതയുണ്ടായിരുന്നു. ചോരയെക്കുറിച്ചും നിലവിളിയെക്കുറിച്ചും ആക്രോശത്തെക്കുറിച്ചും കവിതയില്‍ എഴുതുകയോ? പൂനിലാവിനെക്കുറിച്ചും പൂങ്കാറ്റിനെക്കുറിച്ചും കുളിരരുവിയെക്കുറിച്ചും മാത്രമല്ലേ കവിതയില്‍ എഴുതാവൂ. ഇതായിരുന്നു യാഥാസ്ഥിതികപക്ഷത്തിന്റെ നിലപാട്. എന്നാല്‍, അവരെ അമ്പരപ്പിച്ചുകൊണ്ടുതന്നെ കവിത പച്ചയായ മനുഷ്യനെക്കുറിച്ചും അവന്റെ പച്ചയായ ജീവിതത്തെക്കുറിച്ചും പറഞ്ഞുതുടങ്ങി. തെരുവിലെ ചുടുചോര കാണാതെ താമരപ്പൊയ്കയെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കരുത് എന്ന ഒരു പുതുബോധം അങ്ങനെ സാഹിത്യത്തില്‍ വന്നു.

ഇത് ഇപ്പോള്‍ പറയാന്‍ കാരണം തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ട ഒരു വാക്ക് മുന്‍നിര്‍ത്തി കേരളത്തിലെ ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഭാഷാചര്‍ച്ച സംഘടിപ്പിക്കുന്നു എന്നതാണ്. രാഷ്ട്രീയ നേതാക്കള്‍ ഏതു ഭാഷയിലാകണം സംസാരിക്കേണ്ടത് എന്ന് ചില മാധ്യമങ്ങള്‍ കല്‍പ്പിച്ചുതുടങ്ങിയിരിക്കുന്നു. സാധാരണക്കാരില്‍നിന്നുയര്‍ന്നുവരുന്ന രാഷ്ട്രീയ നേതാക്കള്‍ സാധാരണക്കാരുടെ ഭാഷ സംസാരിക്കുമ്പോള്‍ ചില അഭിജാത- വരേണ്യ മാധ്യമങ്ങള്‍ക്ക് വല്ലാത്ത വിഷമം. അവരുടെ അഭിപ്രായത്തില്‍ അഭിജാതമായ ഭാഷയിലേ രാഷ്ട്രീയക്കാര്‍ സംസാരിക്കാവൂ. ചതിയും വഞ്ചനയും നെറികേടും മുമ്പില്‍ കാണുമ്പോള്‍ സത്യസന്ധതയുള്ള രാഷ്ട്രീയനേതാക്കള്‍ അത് തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിക്കും. അതല്ലാതെ അലക്കിത്തേച്ചു മിനുക്കി വെടിപ്പാക്കിയ ഭാഷ ഉപയോഗിക്കാനുള്ള കാപട്യംകാട്ടില്ല. മിനുപ്പും വെടിപ്പും ഒക്കെ പ്രവൃത്തിയിലാണ് വേണ്ടത്. പ്രവൃത്തിയിലില്ലാത്ത മിനുപ്പും വെടിപ്പും അതേക്കുറിച്ച് പറയുന്ന വാക്കുകളില്‍ ഉണ്ടാകണമെന്നു ശഠിക്കരുത്. ശ്ലാഘനീയം എന്നത് പറയാന്‍കൊള്ളാവുന്ന ഒരു നല്ല വാക്കാണ്. എന്നാല്‍ പ്രവൃത്തി ശ്ലാഘനീയമല്ലെങ്കിലോ? അപ്പോള്‍ പ്രവൃത്തിക്കു നിരക്കുന്ന വാക്കു വേണ്ടിവരും. അങ്ങനെ നോക്കിയാല്‍ പ്രവൃത്തിയാണ് വാക്കിനെ നിര്‍ണയിക്കുക.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഒപ്പം വര്‍ഷങ്ങളായി നിലകൊള്ളുകയും ആ രാഷ്ട്രീയത്തിന്റെ ഭാഗമായി പലവട്ടം എംപിയും എംഎല്‍എയും മന്ത്രിയും ഒക്കെയാവുകയുംചെയ്ത ഒരാള്‍ ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നു പറഞ്ഞ് അതുവരെ കൈക്കൊണ്ട നിലപാടുകളെല്ലാം ഉപേക്ഷിക്കുന്നതാണ് കേരളം ഒരു പുലര്‍ച്ചയില്‍ കണ്ടത്. ആര്‍ക്കെതിരെയാണോ തലേന്നുവരെ അതിശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നത് കാലുമാറി അവര്‍ക്കൊപ്പം ചെന്നുനില്‍ക്കുക. ഏതു രാഷ്ട്രീയത്തെയാണോ ജീര്‍ണവും മലീമസവുമെന്ന് തലേരാത്രിവരെ എല്ലാ ചാനലുകളിലും പോയി മാറിമാറി വിശേഷിപ്പിച്ചുകൊണ്ടിരുന്നത് പിറ്റേന്ന്, അതേ രാഷ്ട്രീയത്തിന്റെ ജീര്‍ണതയില്‍ പോയി മുങ്ങുക; ഏത് ഭരണസംവിധാനത്തെയാണോ അഴിമതിയുടെ കെട്ടുകാഴ്ച എന്ന് തലേന്നുവരെ വിവരിച്ചത്, അതേ കെട്ടുകാഴ്ചയ്ക്ക് സ്വയം അലങ്കാരമായി മാറുക. ഇതൊക്കെയാണ് ഒരു രാത്രി വെളുക്കുന്നതിനിടയില്‍ കേരളം കണ്ടത്.

ഇതിന്റെ അര്‍ഥം എന്താണ്? തന്നെ എംപിയാക്കുന്നത് ഏതു രാഷ്ട്രീയമാണോ ആ രാഷ്ട്രീയം സ്വീകാര്യം എന്നതല്ലേ. രാഷ്ട്രീയത്തെ ഇതില്‍പ്പരം അപകീര്‍ത്തിപ്പെടുത്താനുണ്ടോ? ഇദ്ദേഹത്തെ എംപിയാക്കുക എന്നതാണോ ജനാധിപത്യത്തിന്റെ ധര്‍മം? സ്ഥാനം തരുന്നത് ആരോ, അവരുടെ കൂടെ എന്ന ഈ നിലാപടില്‍ എന്ത് ആദര്‍ശമാണുള്ളത്; അവസരവാദമല്ലാതെ. ഇത്രമേല്‍ അവസരവാദപരമായ ഒരു നിലപാടെടുത്ത് ഒപ്പംനിന്നവരെയൊക്കെ തള്ളിപ്പറഞ്ഞ്, അതുവരെ ശത്രുക്കളായിരുന്നവരുടെ കൂടാരത്തില്‍ ഒറ്റരാത്രികൊണ്ട് ചെന്നുകയറിയ ഒരാളെ തേച്ചുമിനുക്കി വെടിപ്പാക്കിയ വാക്കുകൊണ്ടുവേണോ വിമര്‍ശിക്കാന്‍? വിമര്‍ശനത്തിനുപയോഗിച്ച വാക്കില്‍ "അഭിജാത ഗൗരവം" കാണാത്ത വരേണ്യപക്ഷം വിമര്‍ശനവിധേയമായ ആ അവസരവാദത്തെയോ അതിലെ നെറികേടിനെയോ കാണാന്‍ കൂട്ടാക്കുന്നില്ല. അതാണ് വരേണ്യപക്ഷത്തിന്റെ രാഷ്ട്രീയം. നെറികേടു കാട്ടിയതില്‍ കുഴപ്പമില്ല, ആ നെറികേടിനെ വിമര്‍ശിക്കുമ്പോള്‍ ഉപയോഗിച്ച ഭാഷ "ആഭിജാത്യ"മില്ലാത്തതായതിലാണ് കുഴപ്പം.

സാധാരണ മനുഷ്യര്‍ക്കിടയില്‍നിന്ന് അവരില്‍പ്പെട്ടവരായിത്തന്നെ ഉയര്‍ന്ന് നേതൃത്വത്തിലേക്കെത്തിയവരാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കള്‍. അവര്‍ നാടിന്റെ ഭാഷയിലേ സംസാരിക്കൂ. നാട്ടുകാരുടെ ഭാഷയിലേ സംസാരിക്കൂ. അത് അവരുടെ ശുദ്ധതയാണ്; നന്മയാണ്. ആ ശുദ്ധതയും നന്മയും കാണാന്‍ വരേണ്യപക്ഷത്തെ പുത്തന്‍ തമ്പ്രാക്കള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. കാപട്യത്തിന്റെ ഭാഷയേ അവര്‍ക്ക് സ്വീകാര്യമാവൂ. തിന്മയെ തിന്മയായും നെറികേടിനെ നെടികേടായും അല്‍പ്പത്വത്തെ അല്‍പ്പത്വവുമായേ കാണാന്‍ പറ്റൂ. അങ്ങനെ കാണുമ്പോള്‍ അവയെ വിശേഷിപ്പിക്കാന്‍ നാട്ടില്‍ പ്രയോഗത്തിലുള്ള വാക്കുകളേ ഉപയോഗിക്കാന്‍ പറ്റൂ. പ്രവൃത്തിയിലില്ലാത്ത വൃത്തിയും ശുദ്ധിയും അതേക്കുറിച്ചുള്ള വിമര്‍ശനത്തിലുണ്ടാകണമെന്നു പറയുന്നതു കാപട്യമാണ്. "അഭിജാത" വിഭാഗത്തിന്റെ സ്വീകാര്യതയ്ക്കുവേണ്ടി മനസ്സില്‍ സ്വാഭാവികമായി വരുന്ന നാടന്‍ തനിമയാര്‍ന്ന വാക്കുകളെ സംസ്കൃതംകൊണ്ട് പുതപ്പിച്ചാല്‍ അതും കാപട്യമാണ്. ആ കാപട്യം കാട്ടിയില്ല എന്നതാണോ ഇവിടെ കുഴപ്പം?

ഭാഷയിലെ "മാന്യത"യ്ക്കുവേണ്ടി ഇപ്പോള്‍ മുറവിളികൂട്ടുന്ന മുഖ്യധാരാ പത്രങ്ങളിലൊന്ന് പണ്ട് ഒരു മുഖപ്രസംഗത്തില്‍ സ. പി കൃഷ്ണപിള്ളയെ "തെമ്മാടിക്കൂട്ടങ്ങളുടെ തലവന്‍" എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അന്ന് എവിടെപ്പോയിരുന്നു ഇവരുടെ ഭാഷാമാന്യതാ വാദം? കമ്യൂണിസ്റ്റുകാരെ എന്തും പറയാം; കമ്യൂണിസ്റ്റുകാര്‍ ഒന്നും പറയരുത്. ഇതാണോ ഇവരുടെ നിലപാട്? കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന ഇ എം എസ്, ടി വി തോമസ്, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയവര്‍ക്കെതിരെ കോണ്‍ഗ്രസ് കേരളത്തില്‍ തെരഞ്ഞെടുപ്പുവേളയില്‍ പ്രചരിപ്പിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ ഓര്‍ത്തുനോക്കുക. ജാതിപറഞ്ഞുവരെയുള്ള ആക്ഷേപങ്ങളുണ്ടായിരുന്നു അവയില്‍. അന്നൊക്കെ ഭാഷയുടെ മാന്യതയെക്കുറിച്ചുള്ള ഇവരുടെ ചിന്തകള്‍ എവിടെപ്പോയിരുന്നു? അമേരിക്കയിലെ മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല എന്ന് വ്യക്തമാക്കാന്‍ ഇ കെ നായനാര്‍ നടത്തിയ ഒരു പദപ്രയോഗത്തെ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റി കോലാഹലമുണ്ടാക്കി ഒരിക്കല്‍ ഈ മാന്യതാവാദികള്‍. അവര്‍ പിണറായി വിജയന്റെ ഒരു പരാമര്‍ശത്തെ മുന്‍നിര്‍ത്തി ഭാഷയുടെ മാന്യതയെക്കുറിച്ചുള്ള വാദവുമായി ഇന്ന് വീണ്ടും എത്തുമ്പോള്‍ ഭാഷ അഴിച്ചുവയ്ക്കേണ്ട അതിന്റെ അലങ്കാരപരിവേഷത്തെക്കുറിച്ച് നേരത്തെതന്നെ സൂചിപ്പിച്ച ബോദ്ലെയറെ ഓര്‍മിക്കാതിരിക്കുന്നതെങ്ങനെ?

*
deshabhimani editorial 23-05-14

No comments: