Tuesday, November 30, 2010

ചരിത്രം സങ്കീര്‍ണമാണ്; ചരിത്ര വിശ്ളേഷണവും

2002-ല്‍ ഹിന്ദുത്വഫാഷിസ്റ്റുകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ഗുജറാത്തില്‍ നടത്തിയ ആസൂത്രിതമായ വംശഹത്യയുമായി ബന്ധപ്പെട്ട് ഡോ. കെ എന്‍ പണിക്കരെ ഒരു പ്രമുഖപത്രത്തിനുവേണ്ടി ഈ ലേഖകന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അഭിമുഖാരംഭത്തിനുമുമ്പുള്ള കുശലാന്വേഷണങ്ങള്‍ക്കിടയില്‍ 1989 ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച മലബാര്‍ കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശ്രുത ഗ്രന്ഥമായ "എഗന്‍സ്റ്റ് ലോഡ് ആന്‍ഡ് സ്റ്റേറ്റി''നെപ്പറ്റിയും ചില കാര്യങ്ങള്‍ സംസാരിച്ചു. (ഡിസി ബുക്സ് ഈ ഗ്രന്ഥം 'പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഈ ഗ്രന്ഥത്തിന്റെ ജീവനാഡി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രണ്ടാം അധ്യായത്തില്‍ (The Making of a Tradition) പരാമര്‍ശിക്കപ്പെടുന്ന സാമ്പ്രദായിക ബുദ്ധിജീവികളെക്കുറിച്ചാണ് ജൈവബുദ്ധിജീവിയായ പണിക്കര്‍ മാഷോട് ചില സംശയങ്ങള്‍ ചോദിച്ചത്. സാമ്പ്രദായിക- ജൈവബുദ്ധിജീവികളെപ്പറ്റിയും അവര്‍ അതത് സമൂഹങ്ങളില്‍ നിര്‍വഹിക്കുന്ന രാഷ്ട്രീയ- സാമൂഹ്യപങ്കിനെക്കുറിച്ചും ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഗ്രാംഷി എഴുതിയത് മനസ്സില്‍വെച്ചായിരുന്നു എന്റെ ശൈശവനിലവാരത്തിലുള്ള സംശയം. അപ്പോള്‍ പണിക്കര്‍ മാഷ് കൌതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തി. ഗ്രാംഷിയന്‍ ചിന്തയെ പഠനമനനങ്ങള്‍ക്ക് വിധേയമാക്കി ഏതാണ്ട് അഞ്ഞൂറില്‍പ്പരം ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. അവയില്‍ ഭൂരിഭാഗം ഗ്രന്ഥങ്ങളിലൂടെയും ഗവേഷണകാലത്തും പിന്നീടും മാഷ് കടന്നുപോയിട്ടുണ്ട്. രസകരമായ വസ്തുത, അവയില്‍ പത്തിരുപതെണ്ണം ഗ്രാംഷി എന്ന മൌലികതയുള്ള മാര്‍ക്സിസ്റ്റ് ചിന്തകനെ തനി മാര്‍ക്സിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കുന്നവയാണ് എന്നതത്രേ. മലബാര്‍ കലാപത്തിന്റെയും അതിന് മുമ്പ് നടന്ന നിരവധി ചെറുകലാപങ്ങളുടെയും പ്രത്യയശാസ്ത്രപരിസരമൊരുക്കുന്നതില്‍ സാമ്പ്രദായിക ബുദ്ധിജീവികള്‍ വഹിച്ച പങ്കിനെ നിശിതമായ വിശ്ളേഷണപാടവത്തോടെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.

ഈ ഗ്രന്ഥത്തില്‍ പരാമര്‍ശവിധേയമാകുന്ന, കലാപകാലത്ത് ജീവിച്ചിരുന്ന ഒരു വ്യക്തിയോട് കുടുംബപരമായ ഒരു ബന്ധം ഇവനുണ്ട്. മാപ്പിളകലാപകാരികള്‍ ഹിന്ദുജന്മിമാരെ മാത്രമല്ല, ബ്രിട്ടീഷുകാരുടെ സഹകാരികളായി വര്‍ത്തിച്ചിരുന്ന ചില മുസ്ളിം ജന്മിമാരെയും ആക്രമിച്ചിരുന്നു എന്ന് പരാമര്‍ശിക്കുന്ന ഭാഗത്ത് താഴക്കോട് അധികാരിയെക്കുറിച്ച് പറയുന്നുണ്ട് (Panikker 2001:175) താഴക്കോട് വില്ലേജ് അധികാരി ഇവന്റെ വല്ല്യാപ്പയുടെ വാപ്പയാണ്.

ഇതൊക്കെ വെറുമൊരു കൌതുകത്തിനുവേണ്ടി എഴുതിയതാണ്. അതിരിക്കട്ടെ. എന്താണ് ഈ ഗ്രന്ഥത്തെ വ്യതിരിക്തവും ശ്രദ്ധേയവുമാക്കുന്നത്? 1920കള്‍തൊട്ട് 21-ാം നൂറ്റാണ്ടിന്റെ പ്രഥമദശകംവരെ നിരവധി ഗ്രന്ഥങ്ങളും ഗവേഷണപ്രബന്ധങ്ങളും മലബാര്‍ കലാപസംബന്ധിയായി പുറത്തുവന്നിട്ടും കെ എന്‍ പണിക്കരുടെ ഈ കൃതി അവയില്‍ നിന്നെല്ലാം വേറിട്ടുമാറി, വിമര്‍ശകര്‍ക്കുപോലും അവഗണിക്കാനാവാത്ത ഒരു വിളക്കുമരമായി ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നതെന്തുകൊണ്ടാണ്? ചരിത്രകുതുകികളെ ഈ ഗ്രന്ഥം അത്ഭുതപ്പെടുത്തുന്നതിന്റെ രാസവിദ്യ എന്താണ്? ഇന്ത്യയിലെയും വിദേശത്തെയും നിരവധി ആര്‍ക്കൈവുകളില്‍ സസൂക്ഷ്മം നടത്തിയ അന്വേഷണങ്ങളും ഗ്രന്ഥകാരന്‍ ഇതിനായി കമ്പോട്കമ്പ് വായിച്ച പുസ്തകങ്ങളും കലാപസമയത്ത് ജീവിച്ചിരുന്ന പ്രമുഖരും അല്ലാത്തവരുമായി വിമര്‍ശബുദ്ധ്യാ നടത്തിയ സംഭാഷണങ്ങളുമാണോ? തീര്‍ച്ചയായും ഈ ഗ്രന്ഥത്തിന്റെ അനിതരസാധാരണമായ കെട്ടുറപ്പിനും ശില്‍പ്പഭദ്രതക്കും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ സഹായകമായിട്ടുണ്ട്.

പക്ഷേ, അതല്ല പ്രധാന കാര്യം. ചരിത്രസംഭവങ്ങള ഏകഹേതുകമായി (mono causal) വ്യാഖ്യാനിച്ച് ചരിത്രമെഴുതുന്നവരുണ്ട്. അത്തരം ചരിത്രങ്ങള്‍ ഉത്സവനോട്ടീസ്പോലെയാണ്. ഉപരിപ്ളവ നിരീക്ഷണങ്ങളുടെ ഒരു വസ്തുതാവിവരണ രീതിയാണത്. സംഭവങ്ങള്‍ ബഹുഹേതുകങ്ങളാണെന്ന് മനസ്സിലാക്കി ചരിത്രമെഴുതുന്നവരാണ് കൂടുതല്‍. അവരില്‍ മിക്കവരും ചരിത്രസംഭവങ്ങള്‍ക്ക് നിദാനമായ കാരണങ്ങളെ പ്രാധാന്യത്തിനനുസരിച്ച് ഒന്നിന് പിറകെ ഒന്നായി അക്കമിട്ട് നിരത്തി എഴുതുകയാണ് പതിവ്. പിന്നെയും ഒരു കൂട്ടര്‍ - അവര്‍ സൂക്ഷ്മന്യൂനപക്ഷമാണ്- വ്യത്യസ്ത കാരണങ്ങളുടെ പരസ്പരബന്ധവും അവ തമ്മിലുള്ള സങ്കീര്‍ണവും വൈരുധ്യാത്മകവുമായ പ്രതിപ്രവര്‍ത്തനങ്ങളും ബന്ധവിച്ഛേദങ്ങളും ഉള്‍പ്പിരിവുകളും അപഗ്രഥിച്ച് ചരിത്രമെഴുതുന്നവരാണ്. അതീവ ദുഷ്കരമായ കര്‍മപരിപാടിയാണത്. കെ എന്‍ പണിക്കരുടെ ഗ്രന്ഥം മറ്റുമിക്ക മലബാര്‍ കലാപചരിത്രഗന്ഥങ്ങളില്‍നിന്നും വേറിട്ടുമാറി നില്‍ക്കുന്നത് ഈ ബിന്ദുവില്‍ വെച്ചാണ്. ഭൂതകാലവിശ്ളേഷണം സങ്കീര്‍ണ പ്രക്രിയയാണെന്നും അതിന് ചെറിയതോതിലുള്ള ബുദ്ധിവ്യായാമം പോരെന്നും വെളിപ്പെടുത്തുന്നു ഈ പ്രൌഢഗ്രന്ഥം.

മലബാര്‍ കലാപത്തെക്കുറിച്ച് ഇ എം എസ് മുന്നോട്ടുവെച്ച വ്യാഖ്യാനത്തെ പാര്‍ടിയെ 'സന്തോഷിപ്പിക്കാന്‍' വേണ്ടി കെ എന്‍ പണിക്കര്‍ ഏറ്റുപിടിച്ചതിന്റെ പരിണതഫലമാണ് ഈ ഗ്രന്ഥമെന്ന് ഡോ. എം ജി എസ് നാരായണനെപ്പോലുള്ള വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. National questions in Kerala എന്ന ഗ്രന്ഥത്തില്‍ ഇ എം എസ് മലബാര്‍ കലാപത്തെക്കുറിച്ച് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കലാപത്തിന്റെ പൊതുസ്വഭാവം സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായിരുന്നു എന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് ഇ എം എസ് തന്നെയാണ്. (ഇക്കാര്യം കെ എന്‍ പണിക്കര്‍ തന്നെ പലപാട് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്). പക്ഷേ ഇ എം എസ് ഒരു അക്കാദമിക് ചരിത്രകാരനായിരുന്നില്ല. അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. ഇ എം എസിന്റെ വാദങ്ങളുടെ യാന്ത്രികമായ പുനരുല്‍പ്പാദനം മാത്രമാണ് ഈ ഗ്രന്ഥമെന്നും പാര്‍ടിയെ 'സേവിക്കാന്‍' വേണ്ടിയാണ് കെ എന്‍ പണിക്കര്‍ ഇത് എഴുതിയതെന്നും എം ജി എസ് പറയന്നത് ഒന്നര വ്യാഴവട്ടത്തോളമായി എം ജിഎസ് തുടരുന്ന വലതുപക്ഷസേവയെ മുന്‍നിര്‍ത്തി തല്‍ക്കാലം നമുക്ക് വിടാം. ചില പ്രത്യേക വിരോധം മനസ്സില്‍വെച്ച് എന്തിനെയും കാണുന്ന ഒരു സവിശേഷ 'ചരിത്രാപഗ്രഥനരീതി' എം ജി എസ് വികസിപ്പിച്ചെടുത്തിട്ട് കുറച്ചുകാലമായി. ഇത്തരം വിലകുറഞ്ഞ ഉദീരണങ്ങള്‍വഴി രീതിശാസ്ത്രപരമായി അങ്ങേയറ്റം കര്‍ക്കശത്വവും തെളിവുകളുടെ പുനര്‍വായനയില്‍ പുലര്‍ത്തുന്ന വിശ്ളേഷണപടുത്വവും അവതരണത്തിലുള്ള അസാധാരണമായ കൈയൊതുക്കവും പ്രഘോഷണംചെയ്യുന്ന ഈ ഗ്രന്ഥത്തെ 'ചെറുതാ'ക്കുന്ന വൃഥാവ്യായാമമാണ് എം ജി എസിന്റേത്.

മലബാര്‍ കലാപത്തെ സാമ്പത്തികകാരണങ്ങളുടെ 'അസംതൃപ്തനില'ങ്ങളില്‍ കുറ്റിയടിക്കാനോ മതപ്രോക്തചോദനകളുടെ തീവ്രസ്ഥലികളില്‍ പ്രതിഷ്ഠിക്കാനോ ആണ് പൊതുവെ ശ്രമിച്ചുകാണാറുള്ളത്. അല്ലെങ്കില്‍ ഇവ രണ്ടും സമാസമം ചേര്‍ത്തുള്ള 'സന്തുലിതവ്യാഖ്യാന' അഭ്യാസങ്ങളും കണ്ടുവരാറുണ്ട്. ഹിന്ദുകര്‍ഷകര്‍ ഉള്‍പ്പെടെയുള്ള മലബാറിലെ കര്‍ഷകജനസാമാന്യം ഒരുപോലെ ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായിട്ടും എന്തുകൊണ്ട് മാപ്പിളമാര്‍ മാത്രം കലാപക്കളത്തിലിറങ്ങി എന്ന ചോദ്യം പ്രസക്തമാണ്. കെ എന്‍ പണിക്കര്‍ എഴുതുന്നത് കാണുക."അസംതൃപ്തി സംഘടിതരൂപത്തില്‍ പ്രകാശിപ്പിച്ചത് മാപ്പിളമാര്‍ മാത്രമാണ് എന്നത് കലാപത്തിന്റെ മതപരമായ ഉള്ളടക്കം എന്നതിനേക്കാളേറെ മതപരമായ സന്ദര്‍ഭത്തെയാണ് സൂചിപ്പിക്കുന്നത്... ഇത്തരത്തിലുള്ള ഒരു മതാത്മക പ്രത്യയശാസ്ത്ര പരിസരമൊരുക്കിയതില്‍ ധാരാളം ഘടകങ്ങള്‍ ഇടനിലപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അവയില്‍ പ്രധാനം മാപ്പിളമാര്‍ക്കിടയില്‍ നേരത്തെ നടന്ന സാമൂഹികീകരണം, ജനകീയ സംസ്കാരത്തിന്റെ സ്വാധീനം, സാമ്പ്രദായിക ബുദ്ധിജീവികളുടെ പങ്ക് എന്നിവയാണ് (Panikker 2001:49) എങ്ങനെയെല്ലാമാണ് ഈ ഘടകങ്ങളുടെ മധ്യസ്ഥത നടന്നിട്ടുള്ളത് എന്നത് ഒരു സങ്കീര്‍ണ പ്രകിയയാണ്. ഈ സങ്കീര്‍ണ പ്രക്രിയ അനാച്ഛാദനം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ പ്രദര്‍ശിപ്പിക്കുന്ന സൂക്ഷ്മാപഗ്രഥന വൈഭവമാണ് ഈ കൃതിയെ വ്യതിരിക്തമാക്കുന്നത്. കലാപം ഒരേസമയം കാര്‍ഷികവും മതപരവും ആയിരുന്നു എന്ന് സമര്‍ഥിക്കുകയല്ല പണിക്കര്‍. രണ്ടിന്റെയും സങ്കീര്‍ണമായ പരസ്പരബന്ധത്തെ അനാവരണം ചെയ്യുകയാണ്. ഇത് മനസ്സിലാക്കണമെങ്കില്‍ കലാപത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ചില ശ്രദ്ധേയഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന വാദങ്ങളുടെ രത്നച്ചുരുക്കത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഹിച്ച്കോക്കും ടോട്ടന്‍ഹാമും മാധവന്‍നായരും സൌമ്യേന്ദ്രനാഥടാഗോറും ഭനഗരെയും റോബര്‍ട്ട് ഹാര്‍ഡ്ഗ്രേവും മുതല്‍ എം ഗംഗാധരനും കോണ്‍റാഡ്വുഡും സ്റ്റീഫന്‍ഡേലും എം ടി അന്‍സാരിയുമുള്‍പ്പെടുന്ന ഒരു നീണ്ട നിര ഗ്രന്ഥകാരന്മാര്‍ കലാപത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.

ഇവരില്‍ ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരനായ കേണ്‍റാഡ്വുഡ് ഒരു സാമ്പത്തിക വ്യാഖ്യാനമാണ് മുന്നോട്ടുവെക്കുന്നത്. മതം അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ കലാപസന്നാഹത്തിനുള്ള ഒരു ഉപാധി മാത്രമായിരുന്നു. കലാപത്തെക്കുറിച്ചുള്ള അമേരിക്കന്‍ ചരിത്രകാരനായ സ്റ്റീഫന്‍ എഫ് ഡേലിന്റെ പഠനം തികച്ചും മതകേന്ദ്രിതമാണ.് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലബാറില്‍ ഉദ്യോഗസ്ഥരായിരുന്ന ടി എല്‍ സ്ട്രേഞ്ചും എച്ച് വി കൊണോലിയും മുന്നോട്ടുവെച്ച 'മാപ്പിളമതഭ്രാന്ത'ന്മാരുടെ ലഹള എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ് സ്റ്റീഫന്‍ ഡേല്‍. (1836 മുതല്‍ 1921 വരെ മുപ്പതില്‍പ്പരം ചെറു മാപ്പിള ലഹളകള്‍ നടന്നിരുന്നു. ഇവയെ ബ്രിട്ടീഷുകാര്‍ 'മതഭ്രാന്തരായ' മാപ്പിളമാര്‍ നടത്തിയ വിധ്വംസക കൃത്യങ്ങളായാണ് വിലയിരുത്തിയത്). ഡെയ്ലിന്റെ അഭിപ്രായത്തില്‍ കലഹശീലരായ ഒരു ചെറിയ വിഭാഗം പുരോഹിതരാല്‍ പ്രചോദിപ്പിക്കപ്പെട്ട മതാന്ധരായ മാപ്പിളമാരാണ് ഒരു മതപ്രവര്‍ത്തനമെന്ന നിലയില്‍ ഓരോ ലഹളയും നടത്തിയത്. ഈ പുരോഹിതവിഭാഗം അവരുടെ അധ്യാപനങ്ങള്‍ ജിഹാദിന്റെ ചട്ടക്കൂടിലാണ് പരുവപ്പെടുത്തിയെടുത്തത്. (Dale 1975:87) ഡെയ്ല്‍ തുടര്‍ന്നെഴുതുന്നത് ഓരോ മാപ്പിളലഹളയും 'ആത്മഹത്യാപരമായ ജിഹാദ്' ആയാണ് നടത്തപ്പെട്ടത് എന്നാണ്. മലബാറിലെ കാര്‍ഷികഘടനയില്‍ മാപ്പിളക്കുടിയാന്മാര്‍ അനുഭവിച്ചുപോന്ന പീഡനവും ചൂഷണവും ഒഴുക്കന്‍ മട്ടില്‍ ഡെയ്ല്‍ വിവരിച്ചുപോകുന്നുണ്ടെങ്കിലും അവ കലാപത്തിന് പര്യാപ്തമായ കാരണങ്ങളായി അദ്ദേഹം കാണുന്നില്ല.

മറ്റൊരു പ്രബന്ധത്തില്‍ രക്ത സാക്ഷിയാകാനുള്ള ത്വര ഇസ്ലാമിക സമൂഹത്തിന്റെ സഹജസ്വഭാവമാണെന്നും മലബാറിലെ മാപ്പിളമാരും ഈ ഇസ്ലാമിക ആദര്‍ശമാണ് മുറുകെപ്പിടിച്ചതെന്നും ഡെയ്ല്‍ എഴുതുന്നു (Dale: 1977:41) ഇനിയുമൊരു പ്രബന്ധത്തില്‍ 1921 ലെ മലബാര്‍ കലാപത്തെയും 19-ാം നൂറ്റാണ്ടില്‍ നടന്ന ചെറുകലാപങ്ങളെയും 'ആധുനികപൂര്‍വ ഭീകരവാദത്തിന്റെ' ഉദാഹരണങ്ങളായാണ് ഡെയ്ല്‍ വീക്ഷിക്കുന്നത്. മാത്രമല്ല, രാഷ്ട്രീയ ഇസ്ളാം എന്ന ഇസ്ളാമിസത്തിനാല്‍ പ്രചോദിതമായ സമകാലിക തീവ്രവാദത്തെ പഠിക്കുന്ന സാമൂഹികശാസ്ത്രജ്ഞര്‍ ചരിത്രത്തിലെ ഈ പൂര്‍വരൂപങ്ങളില്‍നിന്ന് തുടങ്ങണമെന്ന് ഡെയ്ല്‍ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. (Dale: 1988)

ഡെയ്ലിന്റെ വാദമുഖങ്ങളുടെ വൃഥാസ്ഥൂലത കെ എന്‍ പണിക്കരുടെ ഗ്രന്ഥം ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും പിടികിട്ടും. ഇസ്ളാമിനെ പാശ്ചാത്യയുക്തിചിന്തയുടെയും ആധുനികതയുടെയും അപരസ്ഥാനത്ത് നിര്‍ത്തുന്ന പൌരസ്ത്യവാദ സമീപനത്തിന്റെ ഉല്‍പ്പന്നമാണ് ഡെയ്ല്‍ മുന്നോട്ടുവെക്കുന്ന വികല വീക്ഷണം. എഡ്വേര്‍ഡ് സെയ്ദിന്റെ ഓറിയന്റലിസ്റ്റ് വിമര്‍ശനത്തിന്റെ വിശാലമായ ചട്ടക്കൂടില്‍നിന്നുകൊണ്ട് ചരിത്രനിര്‍ധാരണം നടത്തുന്ന ചില കീഴാളപക്ഷ ചരിത്രകാരന്മാര്‍ 'പ്രാകൃതനും മതഭ്രാന്തനുമായ മാപ്പിള' എന്ന നിര്‍മിതിയുടെ ജ്ഞാനശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ ലക്ഷ്യവും അടിസ്ഥാനവും അനാവരണം ചെയ്തിട്ടുണ്ട്. (Ansari 2005)

എന്തുകൊണ്ട് മാപ്പിളകുടിയാന്മാരെപ്പോലെ നിസ്വരും ചൂഷിതരുമായിട്ടും ഹിന്ദുകുടിയാന്മാര്‍ കലാപത്തിന് ഒരുമ്പെട്ടില്ല എന്നതിന് യുക്തിഭദ്രമായ വിശദീകരണം പണിക്കര്‍ നല്‍കുന്നു. 19-ാം നൂറ്റാണ്ടില്‍ നടന്ന ചെറുലഹളകളില്‍ ഹിന്ദുകുടിയാന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നതേയില്ല. 1921 ല്‍ വിരലിലെണ്ണാവുന്ന ഹിന്ദുകര്‍ഷകര്‍ ലഹളയില്‍ പങ്കെടുത്തിരുന്നു.

ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച സാമ്പ്രദായിക ബുദ്ധിജീവികളുടെ പങ്കും ജനകീയസംസ്കാരത്തിന്റെ സ്വാധീനവും മാപ്പിളമാര്‍ക്കിടയില്‍ 19-ാം നൂറ്റാണ്ടില്‍ തന്നെ നടന്ന സാമൂഹികീകരണവും കേന്ദ്രസ്ഥാനത്തേക്ക് വരുന്നത്. സൌകര്യത്തിനുവേണ്ടി കെ എന്‍ പണിക്കരുടെ വാദമുഖങ്ങളെ ആറ്റിക്കുറുക്കി അക്കമിട്ടുനിരത്താം.

1. മതത്തിന്റെയും സംസ്കാരത്തിന്റെയും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മധ്യസ്ഥത കലാപപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ ഘടകങ്ങളായിരുന്നു. പക്ഷേ, ഹിന്ദുകര്‍ഷകര്‍ നിഷ്ക്രിയരായപ്പോള്‍ മാപ്പിളകര്‍ഷകര്‍ രണോത്സുകരായി കലാപത്തിലേക്ക് എടുത്തുചാടി. എന്തുകൊണ്ട്? വിഭിന്നങ്ങളായ കെട്ടുപാടുകള്‍ - മതപരം, സാമുദായികം, വൈവാഹികം- ഹിന്ദുകര്‍ഷകരെ അവരുടെ ജന്മിമാരുമായി ബന്ധിപ്പിച്ചിരുന്നു. ഹിന്ദുജന്മിമാര്‍ക്ക് മിക്കപ്പോഴും സാമ്പത്തിക അധികാരങ്ങള്‍ക്ക് പുറമെ മത-സാമുദായിക അധികാരങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദുകര്‍ഷകരുടെ കീഴ്പ്പെടല്‍ സാമ്പത്തികമണ്ഡലത്തില്‍മാത്രം ഒതുങ്ങിനിന്നില്ല. അവരുടെ വിധേയത്വം സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മറ്റിടങ്ങളിലേക്കും നീണ്ടുകിടന്നു. സാമൂഹികഭ്രഷ്ട് ഉള്‍പ്പെടെയുള്ള വിലക്കുകളിലൂടെ 'നിഷേധി'യായ ഹിന്ദുകുടിയാനെ വരച്ച വരയില്‍ നിര്‍ത്താന്‍ ജന്മിമാര്‍ക്ക് അനായാസം സാധിക്കുമായിരുന്നു. ഹിന്ദുക്കള്‍ക്കിടയിലെ സാമ്പ്രദായികബുദ്ധിജീവികള്‍ ഒന്നുകില്‍ ജന്മിമാരോ അല്ലെങ്കില്‍ അവരുമായി പലവിധത്തില്‍ അടുത്ത ബന്ധമുള്ളവരോ ആയിരുന്നു. മുസ്ളിങ്ങളെപ്പോലെ പ്രാര്‍ഥനക്കും മറ്റും ഒത്തുകൂടാന്‍ അക്കാലത്ത് മലബാറില്‍ താഴ്ന്ന ജാതിക്കാരായ ഹൈന്ദവര്‍ക്ക് പൊതുസ്ഥലങ്ങള്‍ കുറവുമായിരുന്നു.

2. അതേസമയം മതം മുസ്ളിങ്ങള്‍ക്കിടയില്‍ വിപരീതകൃത്യമാണ് നിര്‍വഹിച്ചത്. സ്വത്തുവകകളുള്ള സമ്പന്ന മേല്‍ജാതി ഹിന്ദുക്കളുമായി പാവപ്പെട്ട മുസ്ളിം കര്‍ഷക ജനസഞ്ചയത്തിന് സാംസ്കാരികമോ സാമുദായികമോ ആയ ബന്ധങ്ങള്‍ നന്നേ കുറവായിരുന്നു. മമ്പുറം തങ്ങള്‍മാരെപ്പോലുള്ള സാമ്പ്രദായിക ബുദ്ധിജീവികള്‍ കുടിയിറക്കുന്ന ജന്മിയെ കൊല്ലുന്നത് പാപമല്ലെന്നും ഇത്തരം സാമൂഹിക അനീതികളെ ഹിംസകൊണ്ട് നേരിടുന്നത് മതം വിലക്കുന്നില്ലെന്നും ഇതിനിടയില്‍ രക്തസാക്ഷിത്വം വരിക്കുന്നവര്‍ സ്വര്‍ഗസ്ഥരാകുമെന്നും മതപ്രബോധനങ്ങളിലൂടെ ഉദ്ബോധിപ്പിച്ചിരുന്നു. നീതിക്കുവേണ്ടിയുള്ള യത്നത്തില്‍ 'ഷഹീദ്' ആകുന്നതിനെ മതത്തിന്റെ പിന്‍ബലത്തില്‍ ധാര്‍മികമായും പ്രത്യയശാസ്ത്രപരമായും അവര്‍ ന്യായീകരിച്ചു. പ്രമുഖ ഉലമാക്കള്‍ മാത്രമല്ല താഴെക്കിടയിലുള്ള ഖാസിമാരും മുസല്യാന്മാരും മുല്ലമാരും മുക്രിമാരുമെല്ലാം ഇതേ ആശയപ്രപഞ്ചമാണ് പ്രേഷണം ചെയ്തത്. മുസ്ളിങ്ങള്‍ക്ക് ഹിന്ദുകുടിയാന്മാര്‍ക്കില്ലാത്ത മറ്റുചില സൌകര്യങ്ങളുമുണ്ടായിരുന്നു. ഒത്തുകൂടാനുള്ള അവസരവും സ്ഥലങ്ങളും. പള്ളികളും പെരുന്നാളുകളും നേര്‍ച്ചകളും മൌലൂദുകളും അവര്‍ക്ക് പരിഭവങ്ങളും പരിദേവനങ്ങളും പരസ്പരം പങ്കുവെക്കാനും ജന്മിമാരുടെ അനീതിക്കെതിരില്‍ ലഹളകള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സൌകര്യം നല്‍കി. മധ്യകാല യൂറോപ്പിലെ കാര്‍ഷിക കലാപങ്ങളെക്കുറിച്ച് പഠിച്ച റോഡ്നി ഹില്‍ട്ടനെപ്പോലുള്ളവര്‍ ക്രിസ്തീയ വിരുന്നുസല്‍ക്കാരങ്ങളും പെരുന്നാളുകളും കര്‍ഷകരെ കലാപസജ്ജരാക്കുന്നതില്‍ വഹിച്ച പങ്ക് നിരീക്ഷിച്ചിട്ടുണ്ട്. യൂറോപ്പില്‍ താഴെക്കിടയിലുള്ള പുരോഹിതന്മാര്‍ കലാപകാരികള്‍ക്ക് പ്രചോദനം പകര്‍ന്നിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പ്രദായിക ബുദ്ധിജീവികളില്‍ പലര്‍ക്കും അമാനുഷമായ കഴിവുകള്‍ ഉണ്ടെന്ന് മാപ്പിളമാര്‍ ദൃഢമായി വിശ്വസിച്ചു. വെളിയങ്കോട്ടെ ഉമര്‍ഖാസിക്ക് പൊലീസ് ലോക്കപ്പില്‍നിന്ന് അപ്രത്യക്ഷനാകാന്‍ കഴിയുമെന്നും ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് ചീറിവരുന്ന വെടിയുണ്ടകളെ വെള്ളമോ പഞ്ഞിയോ ആക്കിമാറ്റാന്‍ കഴിയുമെന്നും മമ്പുറം തങ്ങള്‍മാര്‍ക്ക് മാറാവ്യാധികള്‍ സുഖപ്പെടുത്താനും കൊടുംവേനലില്‍ മഴ പെയ്യിക്കാനും നിലംപതിച്ച മരങ്ങളെ പൂര്‍വസ്ഥിതിയിലാക്കാനും സാധിക്കുമെന്നുമെല്ലാം അധഃസ്ഥിത മുസ്ളിംജനസാമാന്യം വിശ്വസിച്ചു. സാമ്പ്രദായിക ബുദ്ധിജീവികള്‍ പ്രക്ഷേപിച്ച മതസങ്കല്‍പ്പങ്ങളാല്‍ ക്ളിപ്തപ്പെടുത്തപ്പെട്ടതായിരുന്നു മാപ്പിളകര്‍ഷകന്റെ പ്രത്യയശാസ്ത്രലോകം. ഈ പ്രത്യയശാസ്ത്രപരിസരത്തില്‍നിന്നാണ് അനീതിക്കെതിരെ സമരം ചെയ്യാനുള്ള ഊര്‍ജം മാപ്പിളകുടിയാന്മാര്‍ സംഭരിച്ചത്.

3. കാര്‍ഷിക അസംതൃപ്തിയെ കലാപത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്നതില്‍ മതം ഒരു പ്രത്യയശാസ്ത്രമായി വര്‍ത്തിച്ചു എങ്കിലും മാപ്പിളമാര്‍ക്കിടയിലെ ഐക്യദാര്‍ഢ്യം തിരശ്ചീനമായിരുന്നു. ലംബമാനമായിരുന്നില്ല. ഗ്രാമീണമാപ്പിളമാര്‍ ഒരു വര്‍ഗമെന്ന നിലയില്‍ രൂപപ്പെടുകയോ വളരുകയോ ചെയ്തിരുന്നില്ല. അവരിലുണ്ടായിരുന്നത് നിഷേധാത്മകരൂപത്തിലുള്ള വര്‍ഗബോധമായിരുന്നു (negative class consciouness) അതായത്, ശത്രുവര്‍ഗത്തെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു; സ്വന്തമായി ഒരു വര്‍ഗമെന്ന നിലക്ക് രൂപപ്പെട്ടിട്ടില്ലെങ്കിലും.

കെ എന്‍ പണിക്കര്‍ തന്റെ ഗ്രന്ഥം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്. 'കലാപകാരികളുടെ പ്രവര്‍ത്തനഗതി ഒരു കാര്യം അടിവരയിട്ട് സ്ഥാപിക്കുന്നു. ജന്മിത്വത്തിനും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരെയുള്ള ഒരു അന്തര്‍ബോധമാണ് അവരെ നയിച്ചിരുന്നത്. ഈ ബോധമാകട്ടെ ബ്രിട്ടീഷ്ഭരണത്തിന്റെ ആരംഭത്തില്‍ തന്നെ തുടങ്ങിയ പ്രക്രിയയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന ചെറുകലാപങ്ങളുടെ അനുഭവജ്ഞാനത്തിലൂടെയാണ് അത് വികാസം പ്രാപിച്ചത്. വാമൊഴി പാരമ്പര്യത്തിലൂടെ വരുംതലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെട്ട ആ ചെറുകലാപങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ കര്‍ഷക അവബോധവളര്‍ച്ചയില്‍ മര്‍മപ്രധാനമായിരുന്നു. ഇതാണ് ഒടുവില്‍ 1921 ല്‍ ജന്മികള്‍ക്കും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരെയുള്ള അതിശക്തമായ കലാപമായി പ്രകാശിപ്പിക്കപ്പെട്ടത്' ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്ന കേന്ദ്രവാദവും ഇതുതന്നെ.

*
എ എം ഷിനാസ് കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010

രാജ്യത്തെ വില്‍ക്കുകയും മൂലധനം കടത്തുകയും ചെയ്യുന്നവര്‍

കേന്ദ്രഭരണം കൈയാളുന്നവര്‍ വന്‍തോതിലുള്ള അഴിമതികളില്‍ മുങ്ങിയിരിക്കുകയാണ്. മാധ്യമങ്ങളില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് ലക്ഷക്കണക്കിന് കോടികളുടെ അഴിമതിക്കഥകളാണ്. ഈ അഴിമതികളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തിന്‍മേല്‍ പതിനാല് ദിവസങ്ങളായി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണ് ഇത്രയും ഭീമമായതോതിലുള്ള അഴിമതികള്‍. ഈ അഴിമതികളില്‍ പൊതു ഖജനാവിന് ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും കംട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും പറയുന്നു. സര്‍ക്കാരിനുണ്ടായ ഭീമമായ നഷ്ടം നികത്താന്‍ എന്ത് ചെയ്യണമെന്നോ കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നോ സര്‍ക്കാരോ യു പി എയുടെ രാഷ്ട്രീയ നേതൃത്വമോ ആലോചിക്കുകപോലും ചെയ്യുന്നില്ല. അതുപോലെ കോടികളുടെ അഴിമതിയാണ് കര്‍ണാടകത്തിലെ യദ്യൂരപ്പ സര്‍ക്കാരിനെതിരെയും ആരോപിക്കപ്പെടുന്നത്. ചുരുക്കത്തില്‍ ഇന്ത്യയിലെ ബൂര്‍ഷ്വാ രാഷ്ട്രീയകക്ഷികള്‍ രാജ്യത്തെ വില്‍ക്കുന്ന, അഴിമതിയുടെ ചെളിക്കുണ്ടിലേയ്ക്ക് രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നു.

ഒരു രാജ്യത്തിന്റെ വികസനത്തില്‍, കാര്‍ഷികമേഖലയിലായാലും വ്യാവസായികമേഖലയിലായാലും അവശ്യം വേണ്ടുന്ന ഒന്നാണ് മൂലധനം. നമ്മുടെ രാഷ്ട്രപതി ഇപ്പോള്‍ ഇന്ത്യയില്‍ വിദേശ മൂലധനനിക്ഷേപത്തിനായി അറബിനാടുകളിലെ രാഷ്ട്രതലവന്മാരോട് അഭ്യര്‍ഥിക്കുന്നു.

വിദേശാധിപത്യത്തില്‍ ഇന്ത്യയുടെ സമ്പത്ത് വിദേശശക്തികള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുപോയി. അതിന് അസമമായ വ്യാപാരതന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് അസംസ്‌കൃത സാധനങ്ങള്‍ ശേഖരിച്ച് പുതിയ ഉല്‍പ്പന്നങ്ങളാക്കി വന്‍ വിലയ്ക്ക് ഇന്ത്യയില്‍ തന്നെ വിറ്റഴിക്കുക. ഈ അസമത്വ വ്യാപാരത്തിലൂടെയാണ് വിദേശശക്തികള്‍ വന്‍തോതില്‍ രാജ്യത്തിന്റെ മൂലധനം കടത്തിക്കൊണ്ട് പോയത്.

ലോകത്ത് മൂലധനം കൃത്രിമമായി കള്ളക്കടത്ത് നടത്തുന്നത് സംബന്ധിച്ച് വിശദമായൊരു പഠനം നടന്നു. സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോളിസിയുടെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി ആണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. അവരുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും കൃത്രിമമായി കള്ളക്കടത്തിലൂടെ എത്രമാത്രം മൂലധനം കടത്തിക്കൊണ്ടുപോയെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ടിന് രാജ്യത്തെ മാധ്യമങ്ങള്‍ വേണ്ട പ്രചാരം നല്‍കിയില്ല. മിക്ക ദിനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഇത് അവഗണിച്ചു. ജനയുഗത്തിലും ദേശാഭിമാനിയിലുമാണ് ഇത് സംബന്ധിച്ച് ചെറിയ റിപ്പോര്‍ട്ടുകള്‍ കണ്ടത്.

മൂലധന കള്ളക്കടത്തിന്റെ ഉറവിടമായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് അഴിമതി, കൈക്കൂലി, പണം മറിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ ക്രിമിനല്‍ നടപടികളിലേക്കാണ്. ഇത് നടത്തുന്നവര്‍ കുത്തകകള്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തര്‍ദേശീയ നാണയനിധി (ഐ എം എഫ്) യുടെ മുന്‍ മേധാവിയും സാമ്പത്തിക വിദഗ്ധനും ഇപ്പോള്‍ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവുമായ ഡോ ഖര്‍ ആണ് ഈ പഠനത്തിന് മേല്‍നോട്ടം വഹിച്ചത്.

2008 അവസാനംവരെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജി ഡി പി) ത്തിന്റെ 16.6 ശതമാനം ഇത്തരത്തില്‍ പുറത്തേയ്ക്ക് ഒഴുകിയെന്നാണ് ജി എഫ് ഐ കണക്കാക്കിയിരിക്കുന്നത്. 1948 മുതല്‍ 2008 വരെ ഇങ്ങനെയുള്ള ആകെ വെട്ടിച്ചത് 213 ബില്യണ്‍ ഡോളറാണ്. ഈ തുകയില്‍ നിന്നുള്ള വരുമാനം കൂടി കണക്കാക്കി ജി എഫ് ഐ കണ്ടെത്തിയത് മൊത്തം തുക 662 ബില്യണ്‍ ഡോളറാണ്. ഇന്ത്യയുടെ ആകെ കടമായ 230.6 ബില്യണ്‍ ഡോളര്‍ കൊടുത്തുതീര്‍ത്താലും 432 ബില്യണ്‍ ഡോളര്‍ ബാക്കി ഉണ്ടാവും. രാജ്യത്തിന്റെ വികസനത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ഈ തുക ഉപയോഗിക്കാമായിരുന്നു. റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ജി എഫ് ഐ യുടെ ഡയറക്ടര്‍ റെയ്മണ്ട് ആര്‍ ബെക്കര്‍ പറയുന്നത.് 662 ബില്യണ്‍ ഡോളര്‍ യാഥാസ്ഥിതിക കണക്കാണ്. യഥാര്‍ഥത്തില്‍ ഈ തുക ഇതില്‍ എത്രയോ കൂടുതല്‍ വരുമെന്നാണ്.

പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കിയതോടെയാണ് മൂലധന കള്ളക്കടത്ത് ഏറ്റവും വര്‍ധിച്ചിരിക്കുന്നത്. ജി എഫ് ഐ റിപ്പോര്‍ട്ട് അനുസരിച്ച് 1948 മുതല്‍ 2008 വരെ ഇത്തരത്തില്‍ കടത്തിയ 213 ബില്യണ്‍ ഡോളറില്‍ 125 ബില്യണ്‍ ഡോളര്‍ കടത്തിയത് 2000 - 08 കാലത്താണ്. രാജ്യത്തെ വന്‍കിട സമ്പന്നരും വന്‍കിട കുത്തകകളും സ്വകാര്യ കമ്പനികളുമാണ് ഇത്തരത്തില്‍ വന്‍തോതില്‍ മൂലധനക്കടത്ത് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു കാര്യം ഉദാരവല്‍ക്കരണത്തിന്റെ കാലംതൊട്ട് സാമ്പത്തിക ഉച്ചനീചത്വം വളരെ വര്‍ധിച്ചുവെന്നതാണ് ഇതിന്റെ ഫലമായി രാജ്യത്ത് ദരിദ്രരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു.

രാജ്യത്തിന്റെ വികസനത്തിന് അവശ്യം വേണ്ടതാണ് മൂലധനനിക്ഷേപം. മൂലധനവര്‍ധനകൊണ്ട് കാര്‍ഷിക-വ്യവസായിക ഉല്‍പ്പാദനം വളരെവേഗത്തില്‍ വര്‍ധിപ്പിക്കാനും രാജ്യത്തെ അലട്ടുന്ന ദാരിദ്ര്യം ഇല്ലാതാക്കാനും തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനും സാധിക്കും. ചുരുക്കത്തില്‍ ഈ മൂലധനം രാജ്യത്ത് നിന്നും കള്ളക്കടത്ത് നടത്തുന്നവര്‍ രാജ്യദ്രോഹികളാണ്. കേന്ദ്ര ഭരണത്തിന്റെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള ഒത്താശയോടെയാണ് ഈ രാജ്യദ്രോഹികള്‍ക്ക് വന്‍തോതില്‍ മൂലധന കള്ളക്കടത്ത് നടത്താനായത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒരു വലിയ കാലം കോണ്‍ഗ്രസും ചെറിയൊരു ഇടവേള ബി ജെ പിയുമാണ് ഭരണം നടത്തിയത്. ഈ രാജ്യദ്രോഹികള്‍ക്ക് ഈ കക്ഷികള്‍ ഒത്താശ ചെയ്തുവെന്നത് ഒരു വസ്തുതയാണ്.

രാജ്യത്തെ മൂലധനത്തിന്റെ വന്‍തോതിലുള്ള കള്ളക്കടത്ത് നിരോധിക്കാന്‍ ഉതകുന്ന ഒരു രാഷ്ട്രീയ നേതൃത്വം കേന്ദ്രത്തില്‍ ഭരണത്തില്‍ വരേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ കടപ്പാട്: ജനയുഗം ദിനപത്രം 30-11-2010

Monday, November 29, 2010

പ്ലാന്റേഷന്‍ കോര്‍പ്പറേഷനും എന്‍ഡോസള്‍ഫാനും

നിങ്ങള്‍ എന്തിനാണ് നെല്ലിനും തേയിലയ്ക്കും ഏലത്തിനും എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത്? തിരുവനന്തപുരത്തുനിന്നും ഒരാള്‍ അയച്ച കത്തിലെ വാചകമാണിത്. പ്രചരണങ്ങളില്‍ കുടുങ്ങി ഇത്തരത്തില്‍ പ്രതിഷേധിക്കുന്ന നിരവധി പേരുണ്ട്. ദിനംപ്രതി ടെലിഫോണ്‍വഴി പ്രതികരിക്കുന്നവരുമുണ്ട്.

നിങ്ങള്‍ നെല്ലിന് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതുവഴി വൈക്കോലില്‍ വിഷാംശം കലരുന്നു. അത് ഭക്ഷിക്കുന്ന പശു ചുരത്തുന്ന പാലിലും എന്‍ഡോസള്‍ഫാന്റെ അംശം ഉണ്ടാകുമെന്നത് മറക്കരുത്. കത്ത് ഇങ്ങനെ തീരുന്നു. തേയിലത്തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്റെ അംശം ചായയിലും എത്തുന്നതായി മറ്റൊരു വാര്‍ത്ത. പാലക്കാട്ടെ മുതലമടയില്‍ മാങ്ങാക്കൃഷിയിലും ഇത് ഉപയോഗിക്കുന്നു. തമിഴ്‌നാട്ടില്‍ പച്ചക്കറിക്കൃഷിയിലും എന്‍ഡോസള്‍ഫാന്‍ തന്നെ പ്രധാന കീടനാശിനി.

തെറ്റിദ്ധരിക്കപ്പെട്ട ചിലര്‍ ഇതിന്റെയെല്ലാം ഉത്തരവാദികള്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണെന്ന് വിശ്വസിക്കുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന് ഇടുക്കിയിലോ മുതലമടയിലോ വയനാട്ടിലോ എസ്റ്റേറ്റുകളില്ല. കോര്‍പ്പറേഷന്‍ നെല്‍ക്കൃഷിയോ പച്ചക്കറിക്കൃഷിയോ ചെയ്യുന്നില്ല. കോര്‍പ്പറേഷന് തേയിലത്തോട്ടങ്ങളില്ല. പാലക്കാട് മാവിന്‍തോട്ടങ്ങളുമില്ല. ഏലത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട ചിലരും ചോദ്യങ്ങള്‍ ചോദിച്ചു. അവരോടും പറയേണ്ടി വന്നു കോര്‍പ്പറേഷന് ഏലത്തോട്ടങ്ങളില്ല എന്ന്.

കാസര്‍കോട്ടെ കശുമാവ് തോട്ടങ്ങളില്‍ കീടബാധയുണ്ടായതിനെത്തുടര്‍ന്ന് കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വ്വകലാശാലയുടെയും നിര്‍ദേശപ്രകാരം 2000ന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു. ഇതേ ഹെലികോപ്ടറാണ് അന്ന് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആറളം ഫാമിലും എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്തത്. ഇത് ഉദ്പാദിപ്പിച്ചതാകട്ടെ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ എച്ച് ഐ എല്‍ ആണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ 23-12-2000 ല്‍ കോര്‍പ്പറേഷന്‍ സ്‌പേയിംഗ് നിര്‍ത്തിവെച്ചു. പിന്നീട് സംസ്ഥാന സര്‍ക്കാരും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു.

കോര്‍പ്പറേഷനെ ന്യായീകരിക്കുവാനല്ല ഇത്രയും വസ്തുകള്‍ നിരത്തിയത്. മാരകവിഷം ഉല്‍പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും പിന്നീടുള്ള പത്തുവര്‍ഷങ്ങള്‍ക്കുശേഷവും ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യം നമുക്ക് മുന്നിലുണ്ട്. കോര്‍പ്പറേഷന്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതായി ഒരു ചാനല്‍ പ്രചരിപ്പിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. കൃഷിയ്ക്ക് ആവശ്യമായതെല്ലാം വാങ്ങുന്നത് സംബന്ധിച്ച ടെന്റര്‍ അംഗീകരിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ്. അതില്‍ റബര്‍ ബോര്‍ഡ്, കൃഷിവകുപ്പ്, ധനകാര്യവകുപ്പ് പ്രതിനിധികളും അംഗങ്ങളാണ്.

ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ രഹസ്യമായി ആര്‍ക്കും കീടനാശിനികള്‍ വാങ്ങി ഉപയോഗിക്കുവാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഉദ്യോഗസ്ഥരോ തൊഴിലാളികളോ കയ്യില്‍ നിന്നും പണം മുടക്കി കീടനാശിനി വാങ്ങുമെന്നത് ചിന്തിക്കുവാന്‍ കഴിയാത്ത കാര്യവുമാണ്.

മാത്രവുമല്ല എസ്റ്റേറ്റുകളില്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ജീവനക്കാര്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ദിവസേന വിവരാവകാശ നിയമപ്രകാരം ഒട്ടനേകം പേര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. 2000 നുശേഷം നിരവധി പഠന സംഘങ്ങളും പരിസ്ഥിതി സംഘടനകളും മാധ്യമ പ്രവര്‍ത്തകരും എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ചു. വര്‍ഷത്തില്‍ ഒന്നിലധികം തവണ സര്‍ക്കാര്‍ തന്നെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ റിവ്യൂ ചെയ്യുന്നുണ്ട്.

ഇതിനെയെല്ലാം മറി കടന്ന് നിരോധിക്കപ്പെട്ട കീടനാശിനി ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് ഉപയോഗിക്കുവാന്‍ കഴിയില്ല എന്നറിഞ്ഞു കൊണ്ട്തന്നെയാണ് ചിലര്‍ പ്രചരണം നടത്തുന്നത്.

എന്‍ഡോസള്‍ഫാനെ സംബന്ധിച്ച് മുന്‍കാലത്ത് സര്‍ക്കാരിലും ബോര്‍ഡിന്റെ തലപ്പത്തും ഉണ്ടായിരുന്നവര്‍ പല നിലപാടുകളും സ്വീകരിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിയമിച്ച നിലവിലുള്ള ബോര്‍ഡ്, സര്‍ക്കാര്‍ നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. ലേഖകന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനാകുന്നതിനുമുമ്പും അതിനുശേഷവും ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു. വിമര്‍ശകര്‍ മുന്‍കാല ബോര്‍ഡുകളുടെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ സമീപനം നിലവിലുള്ള ബോര്‍ഡ് സ്വീകരിച്ചത് അറിയാത്തവരല്ല.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമായതുകൊണ്ടുതന്നെ സ്വതന്ത്രമായ പ്രഖ്യാപനങ്ങള്‍ നടത്തുവാനും കഴിയില്ല. അതുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിനൊപ്പം കോര്‍പ്പറേഷന്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നത്. കാലതാമസമുണ്ടാകുന്നതിനെ ന്യായീകരിക്കുകയല്ല, വസ്തുതകള്‍ ചൂണ്ടിക്കാണിക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ രാജ്യത്താകെ നിരോധിക്കണം. 23 ലധികം പേരുകളില്‍ രാജ്യത്ത് ഇത് വില്‍ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനം ഉല്‍പ്പാദിപ്പിച്ച ഇപ്പോഴും നിരോധിക്കാത്ത കീടനാശിനി പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് കൃഷിശാസ്ത്രജ്ഞരുടേയും വകുപ്പിന്റേയും ശുപാര്‍ശപ്രകാരം തളിക്കുകയാണ് ചെയ്തത്. പ്രശ്‌നത്തെ ലഘൂകരിക്കുന്നില്ല.

രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ ഇനിയും ദുരന്തങ്ങള്‍ സൃഷ്ടിക്കാം. പക്ഷേ അത് ഉപയോഗിക്കുന്നവരെ കുരിശിലേറ്റുകയും ഉദ്പാദകരെ വാഴ്ത്തുകയും ചെയ്താല്‍ എന്താകും ഫലം. 2000 നുശേഷം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നില്ല. കീടനാശിനികള്‍ കശുമാവ് നഴ്‌സറികളില്‍ ഉപയോഗിക്കുന്നതുപോലും നിര്‍ത്തിവെച്ച് ജൈവകൃഷിയാക്കി രൂപാന്തരപ്പെടുത്തുവാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കാസര്‍കോട് ജില്ലയിലെ കോര്‍പ്പറേഷന്റെ എസ്റ്റേറ്റുകളിലാണ് 2000ന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചത്.

കോര്‍പ്പറേഷന്റെ കൃഷി റബര്‍, കശുഅണ്ടി, ഓയില്‍പാം എന്നിവയാണ്. നെല്‍കൃഷി, ഏലം, തേയില, പച്ചക്കറി എന്നിവയൊന്നും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നവയല്ല. ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉയരുന്ന കേന്ദ്രങ്ങളില്‍ കോര്‍പ്പറേഷന് എസ്റ്റേറ്റുകളുമില്ല.

*
ടി ജെ ആഞ്ചലോസ് കടപ്പാട്: ജനയുഗം ദിനപത്രം 29-11-2010

പാര്‍ലമെന്റ് സ്തംഭനം ഉത്തരവാദി യുപിഎ

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് നവംബര്‍ ഒന്‍പതിനാണ്. അതിനു തലേന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പാര്‍ലമെന്റിനെ അഭിസംബോധനചെയ്തത്. ഇരുസഭയിലെയും എംപിമാര്‍ക്കു പുറമെ മുന്‍ എംപിമാരും ക്ഷണിക്കപ്പെട്ട മറ്റ് വിശിഷ്ട അതിഥികളും ചേര്‍ന്നതായിരുന്നു സമ്മേളനം. ഒബാമയെ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, സ്പീക്കര്‍ മീരാകുമാര്‍ എന്നിവരാണ് വേദിയില്‍ സന്നിഹിതരായത്. വിവിധ രംഗങ്ങളില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ അടങ്ങിയതായിരുന്നു ഒബാമയുടെ പ്രസംഗം. സാമ്പത്തിക മാന്ദ്യത്തില്‍നിന്നും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയില്‍നിന്നും കരകയറാന്‍ കഴിയാത്ത അമേരിക്കയ്ക്ക് ഇന്ത്യയുടെ വിപണി തുറന്നുകിട്ടാനുള്ള നടപടിയുടെ ഭാഗമായിരുന്നു ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം.

ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം രാജ്യസഭ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു. ലോക്സഭയില്‍ തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടെങ്കിലും ചോദ്യോത്തരവേള ഉള്‍പ്പെടെ സഭ സുഗമമായി നടത്തുന്നതില്‍ പ്രതിപക്ഷം സഹകരിച്ചു. എന്നാല്‍, അഴിമതിപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് തുടക്കംമുതലേ ആവശ്യപ്പെട്ടിരുന്നു. രണ്ടാംദിനംമുതല്‍ 2ജി സ്പെക്ട്രം അഴിമതിപ്രശ്നത്തില്‍ പ്രതിപക്ഷമൊന്നടങ്കം മന്ത്രി രാജയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി. രാജ രാജിവയ്ക്കുന്ന പ്രശ്നമേയില്ലെന്ന സമീപനമാണ് കോണ്‍ഗ്രസ്് സ്വീകരിച്ചത്. ഡിഎംകെയും മന്ത്രി രാജയും ഇതേസമീപനത്തില്‍ ഉറച്ചുനിന്നു. പതിനാലാം ലോക്സഭയില്‍ത്തന്നെ സ്പെക്ട്രം അഴിമതി പ്രധാന പ്രശ്നമായി ഉയര്‍ന്നുവന്നിരുന്നു. ഐപിഎല്‍ പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ ഉയര്‍ന്ന പ്രതിഷേധത്തെതുടര്‍ന്ന് മന്ത്രി ശശി തരൂര്‍ രാജിവച്ചപ്പോള്‍ പ്രതിപക്ഷം രാജയുടെ രാജിയും ആവശ്യപ്പെട്ടിരുന്നു. അന്ന് ഒരു ലക്ഷം കോടിയുടെ അഴിമതിയാണ് ഉന്നയിച്ചതെങ്കില്‍ സിഎജി റിപ്പോര്‍ട്ട് 1.76 ലക്ഷം കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സുപ്രീം കോടതിയുടെ ശക്തമായ വിമര്‍ശം പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെപോലും ഉയര്‍ന്നു.

ഇത് സര്‍ക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട നയപരമായ പ്രശ്നമാണെന്നും സിഎജിയോ സുപ്രീം കോടതിയോ ഇതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നുവരെ തുടക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചു. ഓരോ ദിവസം കഴിയുന്തോറും അഴിമതിയുടെ പുതിയ കഥകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസിനും രാജയ്ക്കും മറ്റു പോംവഴി ഇല്ലാതായി. മന്ത്രിയുടെ രാജിയും ജെപിസി അന്വേഷണവും ഒന്നിച്ചാവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായ സമരത്തിലായിരുന്നു. ഇതേ ത്തുടര്‍ന്നാണ് 15ന് മന്ത്രി രാജയ്ക്ക് രാജിവയ്ക്കേണ്ടിവന്നത്.

പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനവിഷയമാണ് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മുമ്പോട്ടുവച്ചത്. കോമണ്‍‌വെല്‍ത്ത് ഗെയിംസിലെ കോടിക്കണക്കിന് രൂപയുടെ അഴിമതി, കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി നിര്‍മിച്ച ആദര്‍ശ് ഫ്ളാറ്റ് അഴിമതി, നേരത്തെതന്നെ ഉയര്‍ന്നുവന്ന 2ജി സ്പെക്ട്രം അഴിമതി എന്നിവ. ഈ മൂന്ന് വിഷയവും പാര്‍ലമെന്റിന്റെ ഇരുസഭയിലും ഉന്നയിക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു.

ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയും നയപരിപാടികളുമായാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഇടതുപക്ഷ പാര്‍ടികളുടെ സഹായമില്ലാതെ ഭരിക്കാന്‍ കഴിയുമെന്ന അവസ്ഥ വന്നപ്പോള്‍ ഉദാരവല്‍ക്കരണ നയം നടപ്പാക്കുന്നതില്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ് മന്‍മോഹന്‍ സിങ്. ബഹുരാഷ്ട്ര കമ്പനികള്‍ക്കും കുത്തകകള്‍ക്കും ഇന്ത്യയുടെ പൊതുമേഖലയും ആഭ്യന്തര രംഗവും തുറന്നുകൊടുത്തതോടെ സര്‍വ്വതന്ത്ര സ്വാതന്ത്യ്രത്തോടെ കുത്തകകളുടെ വളര്‍ച്ച കുതിച്ചുയര്‍ന്നു. ഭരണസിരാകേന്ദ്രങ്ങളിലും മന്ത്രിമാരെ മാറ്റുന്നതിലും വകുപ്പുകള്‍ വീതിക്കുന്നതിലും കോര്‍പറേറ്റ് മാനേജ്മെന്റും രാഷ്ട്രീയ നേതാക്കളും ചില മാധ്യമ പ്രവര്‍ത്തകരും കൈകോര്‍ത്തതിന്റെ ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു ബൊഫോഴ്സ് അഴിമതി. എന്നാല്‍, അത് 71 കോടി രൂപയായിരുന്നുവെങ്കില്‍ ഇത് 1.76 ലക്ഷം കോടി എന്ന് പറയുമ്പോള്‍ ലോകത്തിനുമുമ്പില്‍ നാം ലജ്ജിച്ചു തലതാഴ്ത്തുകമാത്രമേ നിവൃത്തിയുള്ളു. എല്ലാ കാര്യങ്ങളിലും അമേരിക്കയെ അനുകൂലിക്കുന്ന മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അഴിമതിക്കാര്യത്തിലും അവരുടെ പാത പിന്തുടരുകയാണ്. അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച വാട്ടര്‍ഗേറ്റ് സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയില്‍ നടന്ന 2ജി സ്പെക്ട്രം അഴിമതി.

പാവപ്പെട്ട രാജ്യമായ ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫുട്ബോളും സോഷ്യലിസ്റ് രാജ്യമായ ചൈന ഒളിമ്പിക്സും ഏഷ്യാഡും ലോകത്തിന് മാതൃകയാവുന്ന നിലയില്‍ നടത്തി വിജയിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണാധികള്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ റെക്കോഡിട്ടത് അഴിമതിക്കാണ്. 101 മെഡല്‍ നേടി നമ്മുടെ കായികപ്രതിഭകള്‍ വെന്നിക്കൊടി പറത്തിയപ്പോള്‍ കോടിക്കണക്കിന് രൂപ പോയത് കോണ്‍ഗ്രസ് നേതാവ് കല്‍മാഡിയുടെയും കൂട്ടരുടെയും പോക്കറ്റിലേക്കായിരുന്നു. അദ്ദേഹവും വിചാരണ നേരിടാന്‍ തയ്യാറെടുക്കുകയാണ്. പാര്‍ടി സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് കല്‍മാഡിയെ നീക്കിയതുകൊണ്ട് രാജ്യത്തിന് വന്നിട്ടുള്ള സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ കഴിയുന്നതല്ല. ഭരണ സംവിധാനത്തിനേറ്റ കനത്ത ആഘാതത്തിന് കുറവുവരുന്നില്ല. ഇവിടെയും മറ്റ് നടപടികളിലേക്ക് ഇനിയും സര്‍ക്കാര്‍ നീങ്ങിയിട്ടില്ല.

ഭരണസ്വാധീനം ഉപയോഗിച്ച് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഫ്ളാറ്റുകള്‍ നല്‍കി അഴിമതിയുടെ മറ്റൊരു മുഖമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭരണനേട്ടങ്ങളില്‍ ഉയര്‍ന്നുകണ്ടത്. കോണ്‍ഗ്രസുകാരനായ മുഖ്യമന്തിയെ മാറ്റി മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ മുഖ്യമന്ത്രിയാക്കിയതുകൊണ്ട് ആ പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി ഇല്ലാതാകുന്നില്ല.

പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നത് തീര്‍ച്ചയായും അഭികാമ്യമല്ല. ചോദ്യോത്തരവേള തടസ്സപ്പെടുക, ബില്ലുകള്‍ ചര്‍ച്ചചെയ്യാതിരിക്കുക, ഉപധനാഭ്യര്‍ഥന പാസാക്കാന്‍ കഴിയാതിരിക്കുക ഇതൊക്കെ പാര്‍ലമെന്റില്‍ ഇന്ന് കണ്ടുവരുന്നു. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ആരാണ് ഉത്തരവാദി? ഇത് മറുപടി ലഭിക്കേണ്ട ചോദ്യങ്ങള്‍ തന്നെയാണ്. വളരെ സുഗമമായും ശാന്തമായും ഈ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ നടന്നിരുന്നുവെങ്കില്‍ മന്ത്രി രാജ, രാജിവയ്ക്കുമായിരുന്നോ? കോണ്‍ഗ്രസ് നേതൃത്വം രാജി ആവശ്യപ്പെടുമായിരുന്നോ? കോമണ്‍‌വെല്‍ത്ത് ഗെയിംസിലും ആദര്‍ശ് ഫ്ളാറ്റ് പ്രശ്നത്തിലും പരിമിതമാണെങ്കിലും ഇന്നത്തെ നടപടിക്രമങ്ങള്‍ ഉണ്ടാകുമായിരുന്നോ?

ഭരണഘടനാ സ്ഥാപനങ്ങളായ സുപ്രീം കോടതിക്കും സിഎജിക്കും കര്‍ക്കശമായ ഭാഷയില്‍ ഭരണരംഗത്തെ അഴിമതിയെ വിമര്‍ശിക്കേണ്ടിവന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ ഇത് ആദ്യത്തെ സംഭവമാകാം. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തി പ്രതിഷേധം വരുമ്പോള്‍ മന്ത്രി മാറിനിന്നതുകൊണ്ടോ, മന്ത്രിയെ മാറ്റിയതുകൊണ്ടോ പ്രശ്നപരിഹാരമാകുന്നില്ല. നമ്മുടെ ഭരണ സംവിധാനത്തില്‍ ചൂഴ്ന്നിറങ്ങിയ അഴിമതിയുടെ ഭീകരമായ നീരാളിപ്പിടിത്തത്തിന്റെ കഥകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. നിയമം നടപ്പാക്കുകയും നിയമ നിഷേധം തടയുകയും ചെയ്യേണ്ടത് സര്‍ക്കാരാണ്. ഇവിടെ വേലിതന്നെ വിള തിന്നുന്ന അനുഭവമാണ്. ഈ സന്ദര്‍ഭത്തിലാണ് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി(ജെപിസി)യുടെ ആവശ്യകത കൂടുതല്‍ പ്രസക്തമാകുന്നത്. സിഎജിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് കഴിയും. അതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റിയുടെ ശുപാര്‍ശയുമാവാം. സിബിഐ ആകട്ടെ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ വിഭാഗമാണെങ്കിലും കേന്ദ്ര ഗവണ്‍‌മെന്റിന് അതിന്മേലുള്ള സ്വാധീനം ഇന്ന് ഏവര്‍ക്കും അറിയുന്നതാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ജനാധിപത്യ വേദി എന്ന നിലയില്‍ ഗവണ്‍‌മെന്റ് ജെപിസി രൂപീകരിക്കാന്‍ തയ്യാറാവേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെപോലും പരാമര്‍ശമുണ്ടായിട്ടും, സുപ്രീം കോടതിയും സിഎജിയും വിമര്‍ശങ്ങളും തെളിവുകളും നല്‍കിയിട്ടും സര്‍ക്കാര്‍ ഇതിന് തയ്യാറാവാത്തത് ഇതിലടങ്ങിയിരിക്കുന്ന ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥകള്‍ പുറത്തുവരുമെന്നുള്ള ഭയം കൊണ്ടുതന്നെയാണ്.

പാര്‍ലമെന്റ് സ്തംഭനം എല്ലാ സന്ദര്‍ഭങ്ങളിലും അഭികാമ്യമല്ലെങ്കിലും എന്തുമാകാമെന്ന സര്‍ക്കാരിന്റെ ധിക്കാരത്തിന് പ്രതിഷേധത്തിന്റെ മറ്റൊരു വേദിയില്ല. യുപിഎ സര്‍ക്കാരിന്റെ വികൃതമായ അഴിമതിയുടെ മുഖം തുറന്നുകാണിക്കുന്നതില്‍ പാര്‍ലമെന്റ് സ്തംഭനത്തിലൂടെ ആണെങ്കിലും പ്രതിപക്ഷങ്ങള്‍ക്കാകെ വിജയിക്കാന്‍ കഴിഞ്ഞുവെന്നത് ജനാധിപത്യവിശ്വാസികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന സംഭവമാണ്.

*
പി കരുണാകരന്‍ - പാര്‍ലമെന്റ് അവലോകനം
കടപ്പാട്: ദേശാഭിമാനി ദിനപത്രം 29-11-2010

'ആഹ്വാനവും താക്കീതും' വീണ്ടും വായിക്കുമ്പോള്‍

സമകാലികസംഭവങ്ങളെ ഇ എം എസ് ചരിത്രപരമായി സമീപിക്കുകയും ചരിത്രത്തെ വിപ്ളവകരമായി വ്യാഖ്യാനിക്കുകയും ചെയ്തു. ശുദ്ധ സൈദ്ധാന്തികവ്യായാമങ്ങള്‍ക്ക് അദ്ദേഹത്തിന് താല്‍പ്പര്യവും സമയവും ഇല്ലായിരുന്നു. ഇ എം എസ്സിന്റെ വിചാരങ്ങളും വിശകലനങ്ങളും വിപ്ളവകരമായ രാഷ്ട്രീയപ്രയോഗങ്ങളായിരുന്നു. 1946 ആഗസ്ത് 19ന് മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ച് 'ദേശാഭിമാനി'യില്‍ എഴുതിയ 'ആഹ്വാനവും താക്കീതും' എന്ന ലേഖനം അത്തരമൊരു വിശകലനരീതിയുടെ വിശിഷ്ട മാതൃകയാണ്. ഇ എം എസ്സിന്റെ ജീവചരിത്രകാരനായ പി ജി ചൂണ്ടിക്കാട്ടിയപോലെ 'മലബാര്‍ കലാപത്തിന്റെ ആരോഗ്യകരമായ ജന്മിവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായ പൈതൃകത്തെ മുന്നോട്ടുകൊണ്ടുപോകണം എന്ന ആഹ്വാനവും, പിന്നീടതില്‍ പ്രത്യക്ഷപ്പെട്ട അനാരോഗ്യകരമായ വര്‍ഗീയതയെ വര്‍ജിക്കണം എന്ന താക്കീതു'മായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ പ്രമേയമായി പ്രസിദ്ധീകരിക്കപ്പെട്ട ആ ചെറു കുറിപ്പിന്റെ ഉള്ളടക്കം.

ക്വിറ്റിന്ത്യാ സമരത്തിന്റെ തിരയടങ്ങിയെങ്കിലും യുദ്ധാവസാനത്തോടെ രാജ്യമെമ്പാടും അഭൂതപൂര്‍വമായ ബഹുജനസമരങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. തെലുങ്കാനയിലെ കൃഷിക്കാര്‍ സായുധസമരം ആരംഭിച്ചിരുന്നു. ബോംബെയിലെ തൊഴിലാളികള്‍ മുതല്‍ വര്‍ളിയിലെ ആദിവാസികള്‍വരെ അസ്വസ്ഥരും പ്രക്ഷുബ്ധരും സമരോത്സുകരും ആയിരുന്നു. കയ്യൂരിലും വയലാറിലുമെന്നപോലെ മരണഭീതിയില്ലാത്ത ജനങ്ങളുടെ സമരവാഞ്ഛ എങ്ങും വളരുകയായിരുന്നു.

എല്ലാ അര്‍ഥത്തിലും പിന്നോക്കം കിടക്കുന്ന ഗ്രാമീണരുടെ രാഷ്ട്രീയപ്രബുദ്ധതക്ക് രാജ്യം സാക്ഷ്യം വഹിക്കുകയായിരുന്നു. നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ ബഹുജനപ്രക്ഷോഭങ്ങളാണ് ഇവയെല്ലാം. നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളാണ് സമരസൈനികര്‍! ഗാന്ധിയും കോണ്‍ഗ്രസും വളര്‍ത്തിയെടുത്ത സമരശൈലിയില്‍ നിന്നുള്ള വിച്ഛേദവും വികാസവും ഈ പോരാട്ടങ്ങളുടെ ലക്ഷ്യവും ലക്ഷണവുമായിരുന്നു. മലബാര്‍ കലാപത്തിന്റെ അനുഭവങ്ങളിലേക്കും ഓര്‍മകളിലേക്കും അല്‍പ്പം ചരിത്രബോധമുള്ള ആരും തിരിഞ്ഞുനോക്കിപ്പോകുന്ന ഇത്തരം തീക്ഷ്ണമായ ഒരു വര്‍ത്തമാനകാല സന്ദര്‍ഭത്തിലിരുന്നാണ് 'ആഹ്വാനവും താക്കീതും' എഴുതുന്നത്.

യുദ്ധാനന്തരം ഉയര്‍ന്നുവന്ന ബഹുജനസമരങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ബ്രിട്ടീഷ്ഭരണം, പരിമിതമായ വോട്ടവകാശവും വിഭാഗീയമായ സംവരണ വ്യവസ്ഥകളുമുള്ള പ്രവിശ്യാതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. മുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ലീഗും, മറ്റുള്ളിടത്ത് കോണ്‍ഗ്രസും വിജയികളായി. മലബാര്‍ അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. മദ്രാസില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. അഖിലേന്ത്യാതലത്തില്‍ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞ ജനപിന്തുണയുടെ പിന്‍ബലത്തില്‍ ലീഗ് പാകിസ്ഥാനുവേണ്ടി 'ഡയറക്ട് ആക്ഷന്‍' ആരംഭിച്ചു. കാലേ തന്നെ ശക്തിപ്പെട്ട ഹിന്ദുരാഷ്ട്രവാദവും വര്‍ധിതവീര്യത്തോടെ രംഗത്തുവന്നു. അതുവരെ ഒന്നിച്ചുജീവിച്ച ഇന്ത്യക്കാര്‍ പൊടുന്നനെ ഭിന്നിച്ച് ഹിന്ദുക്കളും മുസ്ളിങ്ങളുമായി പരസ്പരം കലഹിക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ച രാജ്യമാസകലം ദൃശ്യമായി. ഇങ്ങനെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് 'ആഹ്വാനവും താക്കീതും' പുറത്തുവരുന്നത്. സാധാരണ ഗതിയില്‍ അധികമാരും ശ്രദ്ധിക്കാതെ പോകുമായിരുന്ന പ്രസ്തുത കുറിപ്പിന് ഏവരുടെയും ശ്രദ്ധാപാത്രമാകാന്‍ കഴിഞ്ഞതിന് കോണ്‍ഗ്രസിന്റെ മദ്രാസ് പ്രവിശ്യാ സര്‍ക്കാറിനോട് നന്ദി പറയയേണ്ടതുണ്ട്. ആരും പ്രതീക്ഷിക്കാത്തവിധം പ്രകോപനപരമായി പ്രതികരിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ച 'ദേശാഭിമാനി' നിരോധിച്ചു. അതുകൊണ്ടും അരിശം തീരാതെ ഇ എം എസ്സിനെ അറസ്റ്റ് ചെയ്തു. ലേഖനം വര്‍ഗീയത ഇളക്കിവിടുമെന്നായിരുന്നു ആക്ഷേപം.

രാഷ്ട്രീയക്കുഴപ്പങ്ങളുടേതു മാത്രമല്ല, ആശയക്കുഴപ്പങ്ങളുടെയും കാലമായിരുന്നു അത്. ദ്വിരാഷ്ട്രവാദവും, വര്‍ഗീയലഹളകളും ആസന്നമായ അധികരക്കൈമാറ്റവും, കിഴക്കന്‍ യൂറോപ്പിലെയും ചൈനയിലെയും സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും എല്ലാം വിലയിരുത്തി രാജ്യത്തെ വിപ്ളവശക്തികള്‍ക്കനുകൂലമായി, ആ രാഷ്ട്രീയസാഹചര്യത്തെ എങ്ങനെ മാറ്റാം എന്ന പ്രശ്നം കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് ചൂടുപിടിച്ച സംവാദങ്ങള്‍ക്കും ആശയസംഘര്‍ഷങ്ങള്‍ക്കും വഴിതുറക്കുകയുണ്ടായി. പ്രത്യയശാസ്ത്രപരമായ പക്വതയും അവ്യക്തതയും മൂലം പാര്‍ടി ഇടതു-വലതു വ്യതിയാനങ്ങള്‍ക്ക് മാറിമാറി വിധേയമായി. ഇങ്ങനെ രാജ്യത്തിന്റെ രാഷ്ട്രീയ ചക്രവാളവും കമ്യൂണിസ്റ്റുകാരുടെ ആശയലോകവും മേഘാവൃതമായിരിക്കുമ്പോഴാണ്, വിവാദകലുഷവും വിസ്ഫോടകവുമായ ഒരു പ്രമേയം, ഒട്ടും പാളിപ്പോകാതെ തികഞ്ഞ സൈദ്ധാന്തിക സൂക്ഷ്മതയോടെയും രാഷ്ട്രീയ ജാഗ്രതയോടെയും ഇ എം എസ് കൈകാര്യം ചെയ്തത്. കമ്യൂണിസത്തിന് ചിന്താപരമായ പ്രായപൂര്‍ത്തി വന്നതിന്റെ പ്രഖ്യാപനം കൂടി ആയതിനാലാണ് 'ആഹ്വാനവും താക്കീതും' ചരിത്രത്തില്‍ ഇടം പിടിച്ചെടുത്തത്.

'21 ലെ (തെക്കെ) മലബാറിലെ കലാപത്തില്‍ നിന്ന് '46 ലെ (വടക്കെ) മലബാറിലെ കര്‍ഷകസമരങ്ങളിലേക്ക് ചെന്നെത്താന്‍ കേവലം കാല്‍നൂറ്റാണ്ടിന്റെ കാലദൈര്‍ഘ്യം പോരെന്നുള്ളതാണ് വാസ്തവം. ജനകീയ ബോധത്തിലും സമരരൂപത്തിലുമുണ്ടായ ഈ ഗുണപരിണാമവും വളര്‍ച്ചയും ദൃഢീകരിക്കുവാനും വികസിപ്പിക്കാനും ചരിത്രവല്‍ക്കരിക്കാനും സൈദ്ധാന്തികമായ മുന്‍കൈയെടുക്കുകയായിരുന്നു ഇ എം എസ്. കോണ്‍ഗ്രസും ഖിലാഫത്തും തമ്മിലുള്ള അടുപ്പത്തിന്റെയും അകലത്തിന്റെയും പ്രശ്നങ്ങള്‍ മലബാര്‍ കലാപത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. അതോടൊപ്പം മതമെന്ന പ്രത്യയശാസ്ത്രത്താല്‍ പ്രചോദിതരായി കലാപസന്നദ്ധരാവുന്ന, താരതമ്യേന പിന്നോക്കം കിടക്കുന്ന ജനവിഭാഗത്തിന്റെ നൈസര്‍ഗികമായ പ്രക്ഷോഭങ്ങള്‍ക്ക് സഹജമായ ശക്തിയും ദൌര്‍ബല്യവും അതിലുണ്ട്.

ഇന്ത്യയെപ്പോലുള്ള കോളണിരാജ്യങ്ങളിലെ ബൂര്‍ഷ്വാ ദേശീയപ്രസ്ഥാനങ്ങളോട് തൊഴിലാളിവഗത്തിന്റെ സമീപനം വൈരുധ്യാത്മകമായിരിക്കണമെന്ന് ലെനിന്റെ 'കൊളോണിയല്‍ തിസീസ്' നിര്‍ദേശിക്കുന്നുണ്ട്. ദേശീയ ബൂര്‍ഷ്വാസിയുടെ സാമ്രാജ്യവിരോധത്തോട് ഐക്യവും സാമ്പത്തിക താല്‍പ്പര്യത്തോട് സമരവും എന്ന ദ്വിമുഖ സമീപനമാണ് പാര്‍ടിക്കുണ്ടായിരുന്നത്. ഈ ലെനിനിസ്റ്റ് അടവുനയം പരമാവധി പ്രയോജനപ്പെടുത്തിയ കേരള കമ്യൂണിസത്തിന്റെ മുഖ്യ സൈദ്ധാന്തികനും സംഘാടകനുമെന്ന നിലക്കുള്ള അനുഭവങ്ങള്‍ ഇ എം എസ്സിനുണ്ടായിരുന്നു. മതമല്ലാതെ മറ്റൊന്നുമറിയാത്ത കര്‍ഷകജനതയുടെ സ്വാഭാവികമായ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ക്കും ഇരട്ട സ്വഭാവമുണ്ടെന്ന് ജര്‍മനിയിലെ കര്‍ഷക കലാപങ്ങളെപ്പറ്റി എഴുതുമ്പോള്‍ കാറല്‍ മാര്‍ക്സ് വിശദീകരിക്കുന്നുണ്ട്. കലാപകാരികളുടെ ആത്മനിഷ്ഠമായ സമരസന്നദ്ധതയും ത്യാഗധീരതയും സമരത്തിന്റെ ജനകീയമായ ഉള്ളടക്കവുമെല്ലാം വാഴ്ത്തപ്പെടേണ്ടതാണെങ്കിലും, നാടുവാഴിത്ത ഉല്‍പ്പാദനബന്ധങ്ങളിലെന്നപോലെ പരമ്പരാഗത മൂല്യവ്യവസ്ഥയ്ക്കകത്തും കുടുങ്ങിക്കിടക്കുന്ന കൃഷിക്കാരുടെ ലോകവീക്ഷണത്തിന്റെ പരിമിതികൊണ്ട് അത്തരം സമരങ്ങള്‍ പരാജയപ്പെടാന്‍ വിധിയ്ക്കപ്പെട്ടവയാണെന്ന് മാര്‍ക്സ് നിരീക്ഷിക്കുകയുണ്ടായി. ബൂര്‍ഷ്വാ ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള ലെനിന്റെയും മധ്യകാല കര്‍ഷകപ്രക്ഷോഭങ്ങളെപ്പറ്റിയുള്ള മാര്‍ക്സിന്റെയും ആശയരൂപീകരണങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടാണ് 'ആഹ്വാനവും താക്കീതും' എഴുതുന്നത്.

സമരത്തിന്റെ മതപരതയും സാമ്രാജ്യ വിരുദ്ധതയും നേരത്തെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നുവെങ്കിലും അതിന്റെ വര്‍ഗപരമായ ഉള്ളടക്കം ആദ്യമായി തുറന്നു കാട്ടിയത് സൌമ്യേന്ദ്രനാഥ ടാഗൂറിന്റെ 'മലബാറിലെ കര്‍ഷക കലാപം' എന്ന കൃതിയാണ്. അതിനെ പിന്തുടര്‍ന്നുകൊണ്ടും കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു രാഷ്ട്രീയ പ്രമേയത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കാന്‍ ഏറെ സംക്ഷിപ്തമായും തയ്യാറാക്കിയ ഈ കുറിപ്പ് പിന്നീട് കേരളത്തിലെ ദേശീയപ്രസ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇംഗ്ളീഷിലും മലയാളത്തിലുമുള്ള തന്റെ കൃതികളില്‍ ഇ എം എസ് വികസിപ്പിക്കുകയും വിസ്തരിക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും മലബാറിലെ കൃഷിക്കാരുടെ നാടുവാഴിത്തവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായ വികാരങ്ങളുടെ വിസ്ഫോടനമെന്ന് കലാപത്തെ കൃത്യമായി നിര്‍വചിക്കുകയും, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതിന് വര്‍ഗീയനിറം വന്നുചേര്‍ന്നുവെന്ന സത്യം മടികൂടാതെ ചൂണ്ടിക്കാട്ടുകയും ചെയ്ത പ്രസ്തുത കുറിപ്പ്, ആസന്നഭൂതകാലത്തിലെ ഒരതിപ്രധാന ചരിത്രസംഭവത്തെ വിപ്ളവകരമായും വൈരുധ്യാത്മകമായും വ്യാഖ്യാനിച്ച് അതിലെ ശരിതെറ്റുകളെ ത്യാജ്യഗ്രാഹ്യ വിവേകത്തോടെ വ്യവച്ഛേദിച്ച് കാട്ടുകയും ചെയ്യുന്നുണ്ട്. മലബാര്‍ കലാപത്തിനെന്നപോലെ ഇ എം എസ് നടത്തിയ അതിന്റെ മാര്‍ക്സിസ്റ്റ് വായനക്ക് വര്‍ധിച്ച സമകാല പ്രസക്തിയുണ്ട്. ഇന്ന് നാം ഏറ്റുമുട്ടുന്നത് കോളനി വാഴ്ചയെക്കാള്‍ സമഗ്രവും സാര്‍വലൌകികവും ദയാരഹിതവും അമൂര്‍ത്തവുമായ ആഗോളമായ അധികാരവ്യവസ്ഥയോടാണ്. പലതരം ചെറുത്തുനില്‍പ്പുകള്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്നുണ്ട്. അവയില്‍ പലതും ഭൂതകാലവിശ്വാസങ്ങളെയും മൂല്യങ്ങളേയും സാമൂഹ്യബന്ധങ്ങളെയും പുനരുദ്ധരിച്ചുകൊണ്ട് ആഗോളവല്‍ക്കരണത്തിന് ബദലുണ്ടാക്കാമെന്ന് കരുതുന്നു. മതവും വംശവും ഗോത്രവും ജാതിയും കൊണ്ട് നവജാത ശത്രുക്കളെ നേരിട്ടുകളയാമെന്ന് ചിലര്‍ വ്യാമോഹിക്കുകയും വാദിക്കുകയും ചെയ്യുന്നു. എന്നാല്‍ ശത്രുവിനോടൊപ്പം അവന്റെ ആയുധസാമഗ്രികളും ആയോധനമുറകളും പുതിയതാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. പഴയ പടവാളുകള്‍ക്കും പരിചകള്‍ക്കും കവചങ്ങള്‍ക്കും പുതിയ യുദ്ധങ്ങളില്‍ വിജയമോ ഭാവിയുടെ കിരീടം ചൂടാന്‍ വിധിയോ ഇല്ലെന്ന് തിരിച്ചറിയാത്തവര്‍ മാപ്പര്‍ഹിക്കുന്നില്ല. മതപ്രത്യയശാസ്ത്രങ്ങള്‍ക്ക് മര്‍ദനത്തിനെതിരെ മനുഷ്യരെ ഇളക്കിവിടാന്‍ കഴിയും. ഒപ്പം നീതിതുലഞ്ഞ ഇഹലോകത്തെ മാറ്റിമറിക്കാനല്ല, നീതി തികഞ്ഞ ഒരു പരലോക പ്രവേശനത്തിന് പ്രേരണയരുളി ആളുകളെ അത് മയക്കുകയും ചെയ്യുന്നു. ഒരേ ശത്രുവിനെതിരെ ഒരേ യുദ്ധത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ടവരെ വിശ്വാസത്തിന്റെ പേരില്‍ പരസ്പരം പടവെട്ടുന്നവരാക്കി, ജനശത്രുക്കളെ സഹായിക്കാനും മതേതരമല്ലാത്ത ആശയാവലികള്‍ വഴിയൊരുക്കുമെന്ന് മലബാര്‍ കലാപം മാത്രമല്ല, ഇന്നും നമ്മുടെ ചുറ്റും നടക്കുന്ന പല സമരങ്ങളുടെയും ഭാവപ്പകര്‍ച്ചകളും കാട്ടിത്തരുന്നുണ്ട്. അപ്പോള്‍ ഇറാനിലായാലും ഇന്ത്യയിലായാലും അഫ്ഗാനിസ്ഥാനിലായാലും കിര്‍ഗിസ്ഥാനിലായാലും വളര്‍ന്നുവരുന്ന ജനമുന്നേറ്റങ്ങളുടെ വര്‍ഗപരമായ ഉള്ളടക്കം ഉയര്‍ത്തിപ്പിടിക്കാനും വര്‍ഗീയമായ വ്യതിയാനങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്താനും ഏകകാലത്ത് കഴിയുന്ന തൊഴിലാളിവര്‍ഗ രാഷ്ട്രീയ ബദല്‍ രൂപപ്പെടുത്തുകയല്ലാതെ വേറെ വഴിയൊന്നുമില്ല.

"ആഹ്വാനവും താക്കീതും'' പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ പുനര്‍വായന നടത്തുമ്പോള്‍, അന്ന് മലബാര്‍ കലാപത്തെക്കുറിച്ച് എഴുതും വേളയില്‍ ഇ എം എസ്സിന്റെ മുന്നില്‍ ഉയര്‍ന്നുവരാത്ത ചില പ്രശ്നങ്ങള്‍, വിഷയത്തിന്റെ വേണ്ടത്ര വെളിപ്പെടാത്ത ചില വശങ്ങള്‍ ഇപ്പോള്‍ കുറേക്കൂടി തെളിഞ്ഞുകിട്ടുന്നുണ്ട്.... കൊളോണിയല്‍ അധികാരവ്യവസ്ഥയും നാടുവാഴിത്ത സമ്പദ്വ്യവസ്ഥയും അടിച്ചേല്‍പ്പിച്ച അനീതിക്കെതിരായ കലാപമായിരുന്നു തൊള്ളായിരത്തിരുപത്തൊന്നില്‍ മലബാറില്‍ പൊട്ടിപ്പുറപ്പെട്ടതെന്ന് ശരിയായിത്തന്നെ ആ രേഖ പറഞ്ഞുവെച്ചിട്ടുണ്ട്. മതവിശ്വാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്നും, അത് ലക്ഷണമൊത്ത ആ കര്‍ഷക കലാപം വര്‍ഗീയമായി വഴിതിരിഞ്ഞു പോവാന്‍ ഇടവരുത്തിയെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശ വംശ ലിംഗ മത ഭേദങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സാംസ്കാരിക മേല്‍ക്കോയ്മക്കെതിരായ സമരങ്ങള്‍ വര്‍ഗചൂഷണത്തിനെതിരായ സമരങ്ങളോടൊപ്പമോ ചിലപ്പോള്‍ അതിലധികമോ രാഷ്ട്രീയ അണിചേരലിനുള്ള മാധ്യമമായി മാറുന്ന ഒരു കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. തീര്‍ച്ചയായും പാശ്ചാത്യ കൊളോണിയലിസത്തിന്റെ അധിനിവേശം എല്ലായിടത്തും പാര്‍ശ്വവല്‍ക്കരിച്ച ഒരു ജനതയുടെ സ്വത്വപരമായ പ്രതിസന്ധികളുടെ, വ്യത്യസ്തതകളെ നിലനിര്‍ത്താനും രക്ഷിക്കാനുമുള്ള അഭിലാഷങ്ങളുടെ ഇഴകള്‍കൂടി മലബാര്‍ കലാപത്തില്‍ ഇടകലര്‍ന്നിരിക്കാമെന്ന് ന്യായമായും വിചാരിക്കാവുന്നതാണ്്. കഠിനജോലിക്ക് കുറഞ്ഞ കൂലി നല്‍കി മിച്ച മൂല്യം തട്ടിയെടുത്ത് ദരിദ്രവല്‍ക്കരിക്കപ്പെടുന്ന തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണത്തിനും അനീതിക്കും പരിഹാരം, രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ പുനഃസംഘടനയും സമ്പത്തിന്റെ പുനര്‍വിതരണ (Redistribution) വും ആകുന്നു. എന്നാല്‍ പീഡിതരായ ജനതയുടെ ഭാഷയും കലയും വിശ്വാസങ്ങളുമെല്ലാം വളരാനും വികസിക്കാനും വഴിയൊരുക്കുന്നതിലൂടെ, സാംസ്കാരിക വൈവിധ്യത്തിന്റെ അംഗീകാര (Recognition) ത്തിലൂടെ മാത്രമേ സമൂഹത്തില്‍ നിലനില്‍ക്കുന്ന സാംസ്കാരിക അനീതി (Cultural insjustice) ക്ക് പരിഹാരമാവുകയുള്ളൂ. ഈ പുനര്‍വിതരണത്തിന്റെയും അംഗീകാരത്തിന്റെയും പ്രമേയങ്ങള്‍ പരസ്പരം വേര്‍തിരിക്കാന്‍ കഴിയാത്തതും ചിലപ്പോഴെങ്കിലും അന്യോന്യം ഒട്ടും ബന്ധമില്ലെന്ന് തോന്നിപ്പോകുന്നതും ആകാറുണ്ട്. മേല്‍പ്പറഞ്ഞ തൊഴിലാളി ചൂഷണത്തിന്റെ പ്രശ്നമെടുത്താല്‍ സാമ്പത്തിക പുനര്‍വിതരണത്തിനാണ്, സാംസ്കാരിക അംഗീകാരത്തിനല്ല, പ്രാമുഖ്യമുള്ളത്. എന്നാല്‍ ലൈംഗിക വൈകൃതമെന്ന് പരിഹസിച്ചും നിന്ദിച്ചും പൊതുസമൂഹം മാറ്റിനിര്‍ത്തുന്ന സ്വവര്‍ഗാനുരാഗികള്‍ക്ക് (Gay and Lesbian) വേണ്ടത് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പുനര്‍വിതരണമല്ല, തങ്ങളുടെ സവിശേഷമായ ലൈംഗികജീവിതത്തിനുള്ള സ്വാതന്ത്ര്യവും അംഗീകാരവുമാണ്. ഇനി, ലിംഗസമത്വത്തിന്റെ (Gender equality) കാര്യമെടുത്താല്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ടത് എവിടെയും പുരുഷകേന്ദ്രിതമായ മൂല്യ വ്യവസ്ഥയില്‍നിന്നുള്ള മോചനമാണ്. പുരുഷത്വ (Masculinity) ത്തിന് സാമൂഹ്യസാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിന്റെ സകല സന്ദര്‍ഭങ്ങളിലും കിട്ടിവരുന്ന പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാവണം. ഒപ്പം, കൂലിയില്ലാത്ത നൂറായിരം വീട്ടുപണികള്‍ ചെയ്യേണ്ടിവരുന്ന, പുറത്ത് കൂലികുറഞ്ഞ ജോലികള്‍മാത്രം ലഭിക്കുന്ന, സാമ്പത്തികമായ കൊടിയ ചൂഷണവും ദരിദ്രയായ സ്ത്രീ അനുഭവിക്കേണ്ടി വരുന്നുണ്ട്. അപ്പോള്‍ സ്ത്രീപ്രശ്നം പരിഹരിക്കന്‍ അംഗീകാരത്തോടൊപ്പം പുനര്‍വിതരണവും വേണമെന്ന് വരുന്നു. ഇവ്വിധം മലബാര്‍ കലാപത്തിനും സാമ്പത്തിക രാഷ്ട്രീയ കാരണങ്ങളോടൊപ്പം സാംസ്കാരികമായ അടിയൊഴുക്കുകളും ഉണ്ട്. ഈ അവസാനം പറഞ്ഞതിനെ "ആഹ്വാനവും താക്കീതും'' അവഗണിച്ചിട്ടില്ലെങ്കിലും വേണ്ടത്ര പരിഗണിച്ചു എന്ന് പറയാനാവില്ല. ഏതായാലും പുനര്‍വിതരണത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള തീവ്രമായ അഭിവാഞ്ഛകളാണ്, ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഗ്രാമവാസികളായ സാധാരണ ബഹുജനങ്ങളെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തില്‍ പ്രാണനെപ്പോലും സംത്യജിക്കാന്‍ സന്നദ്ധരാക്കിയതെന്ന്, ഇന്ന് നമുക്ക് കൂടുതല്‍ സ്പഷ്ടമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

*
എം എം നാരായണന്‍ കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010

കോണ്‍ഗ്രസിന്റെ യജമാനസ്‌നേഹം

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ എത്ര ഉദാരമായ സഹായമാണ് ഇന്ത്യയിലെ കുത്തക മുതലാളിമാര്‍ക്ക്, കോര്‍പ്പറേറ്റ് മേഖലയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്! ഓരോ കേന്ദ്ര ബജറ്റും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ഈ സഹായം മുന്‍വര്‍ഷത്തിലേതിനേക്കാള്‍ ഗണ്യമായി വര്‍ധിപ്പിക്കുവാന്‍ കേന്ദ്രത്തിലെ ധനകാര്യ മന്ത്രിമാര്‍ മറക്കാറില്ല; ഏതാണ്ട് ഒരു യജമാനസ്‌നേഹം പോലെ.

2008-09 കേന്ദ്ര ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുവഴി നല്‍കിയ സഹായം കേവലം 4,14,100 കോടി രൂപ മാത്രമായിരുന്നു. ഈ 'ചെറിയ' തുക കൊണ്ട് പാവം ഇന്ത്യന്‍ കുത്തക മുതലാളിമാര്‍ എന്തു ചെയ്യുമെന്നുള്ള വ്യാകുലതയായിരുന്നു കേന്ദ്ര സര്‍ക്കാരിന്. അവരെ വേണ്ടത്ര സഹായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം പ്രകടിപ്പിക്കുന്നതുപോലെ.

2010-11 ലെ കേന്ദ്ര ബജറ്റില്‍ മുഴുവനായില്ലെങ്കിലും അല്‍പം കൂടി കോര്‍പ്പറേറ്റ് മേഖലയെ സഹായിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ട് കേന്ദ്ര സര്‍ക്കാരിന്. പോര, എങ്കിലും ഇത്തവണ അവര്‍ക്ക് നല്‍കിയ നികുതി ഇളവ് സ്വല്‍പം കൂടി വര്‍ധിപ്പിച്ചു. അതിപ്പോള്‍ 5,02,299 കോടി രൂപ.

ഇനി പരോക്ഷമായി മറ്റെന്തെല്ലാം! നികുതി വെട്ടിപ്പുകള്‍, നികുതി കുടിശികകള്‍, വിദേശ വ്യാപാരത്തിലെ അണ്ടര്‍ ഇന്‍വോയിസുകളും ഓവര്‍ ഇന്‍വോയിസുകളും പിന്നെ കൊത്തുലാഭവും അവരെഴുതി എടുക്കുന്ന ഭാരിച്ച ശമ്പളങ്ങളും എല്ലാം കൊണ്ട് 'ആ പാവങ്ങള്‍ കഷ്ടിച്ചു കഴിഞ്ഞുകൂടുന്നു'.

സര്‍ക്കാര്‍ കണക്കനുസരിച്ച് ഇന്ത്യയില്‍ 24 കോടി പാവപ്പെട്ടവരുണ്ട്. ഈയിടെ അന്തരിച്ച കോണ്‍ഗ്രസ് എം പിയും സാമ്പത്തിക വിദഗ്ധനുമായിരുന്ന അര്‍ജുന്‍സെന്‍ ഗുപ്തയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ പാവപ്പെട്ടവര്‍ 80 കോടിയിലധികമുണ്ട്. അതു മറന്നുകളയുക!
സര്‍ക്കാരിന്റെ കണക്കനുസരിച്ചുള്ള ബി പി എല്‍ കുടുംബങ്ങള്‍ക്ക് കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യന്നതു പോലെ രണ്ട് രൂപയ്ക്ക് ഒരു കിലോ അരി എന്ന പദ്ധതി 24 കോടി ജനങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കിയാല്‍ കേന്ദ്രത്തിന് വരുന്ന അധികച്ചെലവ് കേവലം 1,47,500 കോടി രൂപ മാത്രം. (മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കേന്ദ്രമന്ത്രിയായിരുന്ന എ രാജയുടെ നേതൃത്വത്തില്‍ നടന്ന ''2-ജി സ്‌പെക്ട്രം'' അഴിമതിയില്‍ നികുതിദായകരുടെ നഷ്ടപ്പെട്ട 1,76,000 കോടി രൂപയേക്കാള്‍ ചെറിയൊരു തുകയാണിത്). പക്ഷേ, അത്തരം ഒരു സ്‌കീം നടപ്പിലാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. നോക്കണം! പാവങ്ങളോട് എത്ര അലിവാണ് കോണ്‍ഗ്രസിനെന്ന്.!

ഓരോ വര്‍ഷവും ഭക്ഷ്യ സബ്‌സിഡി വെട്ടിച്ചുരുക്കുകയാണെങ്കിലും 2010-11 കേന്ദ്ര ബജറ്റില്‍ ഭക്ഷ്യ സബ്‌സിഡിക്കായി നീക്കിവച്ചത് 55,578 കോടി രൂപയാണ്. ഈ തുകയോടൊപ്പം 91,922 കോടി രൂപ കൂടി മുടക്കാന്‍ തയ്യാറായാല്‍ മേല്‍ സൂചിപ്പിച്ച പദ്ധതി നടപ്പിലാക്കി ഒരു വലിയ പരിധിവരെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയും.

വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും കേന്ദ്ര സര്‍ക്കാരും പ്ലാനിംഗ് കമ്മിഷനും തീരുമാനിച്ചത് ഭക്ഷ്യ സുരക്ഷയ്ക്കുവേണ്ടി മുടക്കാന്‍ ഇത്രയും വലിയൊരു തുക സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്നാണ്.

ഗോതമ്പും അരിയും ഉള്‍പ്പെടെ ഭക്ഷ്യ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ് കേന്ദ്രം. എന്തിന്? കഷ്ടിച്ച് നമ്മുടെ ജനങ്ങള്‍ക്ക് ആഹാരം ഉറപ്പാക്കാന്‍.

എന്നാല്‍ ഈ സന്ദര്‍ഭത്തിലാണ് മറ്റൊരു വസ്തുത പുറത്തുവന്നത്. അതവസാനം സുപ്രിം കോടതിയില്‍ കേസാവുകയും ചെയ്തു. ദശലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ വേണ്ടത്ര ഗോഡൗണ്‍ സൗകര്യമില്ലാതെ കെട്ടിക്കിടന്നു കേടായിപ്പോകുന്നു. അവ എലികള്‍ക്കും പക്ഷികള്‍ക്കും പുഴുക്കള്‍ക്കും ആഹാരമാകുന്നു. പാവപ്പെട്ട മനുഷ്യനിവിടെ ഭക്ഷണമില്ലാതെ വലയുന്നു, തെണ്ടുന്നു, മരിക്കുന്നു. ഈ പ്രശ്‌നം സര്‍ക്കാരിന്റെ മുന്നില്‍ വന്നപ്പോള്‍ പതിവു മറുപടി. എന്തുചെയ്യാം. പണമില്ല, ഗോഡൗണ്‍ സൗകര്യം സൃഷ്ടിക്കുവാന്‍ എത്ര പണം വേണം? പരിമിതമായെങ്കിലും ഈ സൗകര്യം സൃഷ്ടിക്കുവാന്‍? വേണ്ടത് തുക: 20,000 കോടി രൂപ. അതിനു പണമില്ല. പാവം കുത്തക മുതലാളിമാര്‍ കഞ്ഞികുടിച്ചു കഴിയട്ടെ. അതുകൊണ്ട് അവര്‍ക്ക് നല്‍കിയ ചെറിയ നികുതിയിളവ് 5,02,299 കോടി രൂപ മാത്രം. അവരുടെ കാര്യം നടക്കട്ടെ. അതാണ് കോണ്‍ഗ്രസ് നയം.

ലോകത്ത് ഏറ്റവും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉല്‍പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യതന്നെ. എന്നാല്‍ അവ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജ് സൗകര്യമില്ലാത്തതുകൊണ്ട് ഏതാണ്ട് പകുതിയിലേറെയും ചീഞ്ഞുനശിക്കുന്നു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി മാത്രമല്ല; നല്ല സാമ്പത്തിക വിദഗ്ധനും കൂടിയാണ്. തന്റെ എല്ലാ നയപ്രഖ്യാപന പ്രസംഗങ്ങളിലും അദ്ദേഹം ആവര്‍ത്തിച്ചു പറയും; എട്ട് ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനത്തിലേയ്ക്കും അവിടെ നിന്ന് പത്ത് ശതമാനത്തിലേയ്ക്കും കുതിക്കുന്ന നമ്മുടെ ജി ഡി പി വെറും സോപ്പുകുമിളപോലെ പൊട്ടിപ്പോകാതിരിക്കണമെങ്കില്‍ ജി ഡി പിയുടെ 4 ശതമാനമെങ്കിലും സംഭാവന ചെയ്യാന്‍ കഴിയുംവിധം കാര്‍ഷിക മേഖലയെ ശക്തമാക്കണം. എത്ര മനോഹരമായ സ്വപ്നം.

സ്വാതന്ത്ര്യം ലഭിച്ച് 64 വര്‍ഷമാകുന്നെങ്കിലും കഴിഞ്ഞെങ്കിലും ഇന്നും ഇന്ത്യയിലെ കൃഷി ഭൂമിയില്‍ കേവലം 40 ശതമാനത്തില്‍ താഴെ മാത്രമാണ് ജലസേചന സൗകര്യം ലഭ്യമായ ഭൂമി. ലോകത്തേറ്റവും കൂടുതല്‍ കൃഷിഭൂമിയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നമ്മളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മേക്കാള്‍ വളരെക്കുറവു കൃഷിഭൂമിയുള്ള ചൈന നമ്മുടേതിലും മൂന്ന് ഇരട്ടിയിലധികം ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു.

ഇന്ത്യയുടെ ആസൂത്രണം എത്ര വികലമാണ്. ജനങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് എത്ര അകന്നു നില്‍ക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ കാര്‍ഷിക മേഖലയോടുള്ള അവഗണനയും അകല്‍ച്ചയും മാത്രം നോക്കിയാല്‍ മതി. ഇവിടെ ഉല്‍പാദിപ്പിക്കുന്ന മികച്ച കാര്‍ഷിക വിഭവങ്ങള്‍ സൂക്ഷിച്ചുവയ്ക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ നശിപ്പിക്കുന്നു. എന്നിട്ട് നാം ഇറക്കുമതിയെ ആശ്രയിച്ച് ഭക്ഷ്യസുരക്ഷ സ്വപ്നം കാണുന്നു.
ഇന്നത്തെ വേഗതയിലാണ് ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതെങ്കില്‍ ഇനിയും ഒരു നൂറ്റാണ്ടുകാത്തിരുന്നാലും അതു സംഭവിക്കുകയില്ല. തകരുന്ന കാര്‍ഷിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്ന കടക്കെണിയില്‍പ്പെട്ട കര്‍ഷകന്റെ ആത്മഹത്യകള്‍ ഇന്ത്യയില്‍ വീണ്ടും വീണ്ടും വര്‍ധിക്കുകയാണ്, കാര്‍ഷിക കടാശ്വാസ നടപടികള്‍ കേന്ദ്രം സ്വീകരിച്ചതിനു ശേഷവും.

ഇതിന്റെ കാരണം കൃഷിക്കാരനെ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുതകുന്ന ഒരു കാര്‍ഷികനയം ഇന്നും നമുക്കില്ല എന്നതാണ്. അത്തരം ഒരു നയം രൂപീകരിക്കുന്നതിനു വേണ്ടി ഡോ. എം എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ഒട്ടേറെ ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ സഹിതം. ആ റിപ്പോര്‍ട്ട് മന്ത്രാലയങ്ങളുടെ ഇരുണ്ട ഗോഡൗണുകളില്‍ പൊടിയും മാറാലയും പിടിച്ച് വിസ്മൃതിയിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ രണ്ടു കാര്യങ്ങള്‍ ഇന്ത്യയില്‍ നടന്നേപറ്റൂ. ഒന്ന്, ഭക്ഷ്യസുരക്ഷയെക്കുറിച്ച് പ്രസംഗങ്ങള്‍ പോര. ക്രിയാത്മകമായ നടപടികളിലൂടെ അതുറപ്പുവരുത്തണം. രണ്ട്, കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തേണ്ടത് ഈ പശ്ചാത്തലത്തില്‍ അനുപേഷണീയമാണ്. ഇന്ത്യയ്ക്ക് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ''കാര്‍ഷിക ശക്തി''യാകാന്‍ എല്ലാ സാധ്യതകളുമുണ്ട്. അടുത്ത ഏതാനും ശതാബ്ദങ്ങള്‍ക്കകം ലോകം വമ്പിച്ച ഭക്ഷ്യ കമ്മി നേരിടുമെന്നു പറയുന്നു, ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും. ഈ സാഹചര്യത്തില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കുറപ്പു വരുത്തിയാല്‍ ഇന്ത്യ ലോകത്തെ വന്‍കിട ''ഭക്ഷ്യശക്തി''യായിമാറും. അതിനു വേണ്ടത് സമയബന്ധിതമായി ഇന്ത്യയിലെ കൃഷിഭൂമിയില്‍ ജലസേചനം ഉറപ്പാക്കുക, മികച്ച ഗോഡൗണ്‍ സൗകര്യങ്ങളും രാജ്യവ്യാപകമായ കോള്‍ഡ് ചെയിനും ഉറപ്പാക്കുക, കാര്‍ഷിക വിഭവങ്ങള്‍ക്ക് മൂല്യവര്‍ധന വരുത്താനുള്ള വമ്പിച്ച സംരംഭങ്ങള്‍ ജന പങ്കാളിത്തത്തോടെ ഉറപ്പാക്കുക, മികച്ച വിത്ത് ആവശ്യമുള്ളത്രയും ഉറപ്പാക്കുക, ഭക്ഷ്യ ചുമതല ബഹുരാഷ്ട്ര കുത്തകകളെ ഏല്‍പിക്കാതിരിക്കുക. കീടനാശിനിയുടെയും രാസവളത്തിന്റെയും പേരില്‍ കൃഷി വിഷമയമാക്കാനനുവദിക്കാതിരിക്കുക, നമ്മുടെ തനതായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം വന്‍തോതില്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റിക്ക് നമുക്കാവശ്യമായ ഗവേഷണങ്ങള്‍ നടത്തി കൃഷിയെ ആധുനികവല്‍കരിക്കുക, പലിശരഹിതവായ്പ കൃഷിക്ക് ലഭ്യമാക്കുക, കര്‍ഷകന് പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, ഭക്ഷ്യസുരക്ഷയും ഭക്ഷ്യഗുണമേന്മയും ഉറപ്പാക്കുവാന്‍ മൃഗസംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രോതാസാഹിപ്പിക്കുക.

ഈവക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ പത്തു ലക്ഷം കോടി രൂപയുടെ ഒരു ബൃഹത്തായ കാര്‍ഷിക വികസന പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കണം എന്നതാണ് അഖിലേന്ത്യ കിസാന്‍സഭയുടെ ഡിസംബറില്‍ നടക്കുന്ന ദേശീയ സമ്മേളനം ഔറംഗബാദില്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യ പ്രമേയം.

ഐക്യരാഷ്ട്രസഭയില്‍ ലോകത്തെ വന്‍ശക്തികളോടൊത്തു തോളുരുമി ഇരിക്കാനുള്ള ഇന്ത്യയുടെ മോഹം നല്ലതാണ്. പക്ഷേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ലോകത്തെ ഒരു പ്രധാന ''കാര്‍ഷികശക്തി''യാകുന്ന ഇന്ത്യയ്ക്ക് അത്തരം ഒരിരുപ്പില്‍ കൂടുതല്‍ മാന്യതയും അംഗീകാരവും ലഭിക്കും.

*
സി കെ ചന്ദ്രപ്പന്‍ കടപ്പാട്: ജനയുഗം 29-11-2010

Sunday, November 28, 2010

Corruption Shameful

I am a modern, metropolitan, middle class man;
I do not like corruption;
I know corruption is the exclusive preserve
Of the non-English-speaking politician.

The bureaucrat and the CEO—
they have no corrupt intent;
whenever they are on the take,
it is for development.

Likewise, when high caste and fair skin
appropriate national wealth,
they have no graft or greed in mind,
but only the country’s health.

Or when media anchors and columnists
connect with lobbyists,
it is for no unseemly cause,
but only for India’s best.

There are those that tell you
that injustice, pogrom, penury
are far worse than corruption;
such is their idiocy.

After all it is god has made
the rich rich, the poor poor;
and god is a Hindu patriarch,
and pogrom is his cure.

Corruption, however, is a sinister plot
willfully set in motion
by Hindu-detractors and unionists
to destabilize the nation.

Thus only a market let fully loose,
and right-wing religious parties
aided by friendly media moghuls
can rein in the upstart smarties

who think they may the tables turn
on those who do corruption
for no benefits of their own,
but the welfare of the nation.

Lastly, them investigative agencies,
they must needs be saffronised;
or else they will the corrupt let go,
and in ways barely disguised

go after a Modi, a Zadaphia,
a Vanzarra, an Amit Shah,
telling the nation that mass killings
are worse than corruption, bah!

Just as the secularists propound
that Yedurappa is corrupt as well;
how far the calumny might go,
it is truly hard to tell.

They ask us why Yedu does not resign,
thinking nothing of Karnatak’s future;
these casteists do not know
that Lingayat is pure nature.

Now, having said my piece,
it is for you to make sense;
and should you fail in that regard,
admit you’ve no defence.

*
Badri Raina

ഒബാമ വെള്ളത്തില്‍ എഴുതുന്നു!

ഈ ലേഖനത്തിന്റെ തലവാചകം എഴുതിക്കഴിഞ്ഞപ്പോഴാണ് ഇക്കാലത്ത് മലയാളി പെട്ടെന്ന് തെറ്റിദ്ധരിക്കുന്ന ഒരു മോശം അര്‍ഥസൂചന അതിനുണ്ടല്ലോ എന്ന് എനിക്ക് തിരിച്ചറിവുണ്ടായത്. കുടികൂടിവരുന്ന ഈ നാട്ടില്‍ 'വെള്ളത്തില്‍' എന്നുപറഞ്ഞാല്‍ ഉടനെ തെറ്റിദ്ധരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഇവിടെ വന്ന് ലഹരിയില്‍പ്പെട്ടു എന്നൊന്നും ദയവായി അര്‍ഥം ഉണ്ടാക്കരുത്. 'വെള്ളത്തില്‍ എഴുതുക' എന്നത് മനോഹരമായ മലയാളശൈലികളില്‍ ഒന്നാണ്. സംസ്കൃതത്തില്‍ 'ജലരേഖ' എന്ന് സമാനമായ പ്രയോഗമുണ്ട്. ഇംഗ്ളീഷില്‍ അങ്ങനെ ഒരു ശൈലി ഇല്ലെന്ന് തോന്നുന്നു. എഴുതിയത് അപ്പോള്‍ത്തന്നെ മാഞ്ഞുപോകുന്നുവെന്നാണ് ഇതിന്റെ വ്യംഗ്യം.

രാഷ്ട്രത്തലവന്മാര്‍ വിദേശസന്ദര്‍ശനം നടത്തുമ്പോള്‍, രാഷ്ട്രീയ നേതാക്കളുടെ പതിവുരീതിയിലും കൂടുതല്‍ കൂട്ടിപ്പറയുന്നത് മനസിലാക്കാം. കേള്‍ക്കുന്നവരെ നല്ലപോലെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യമേയുള്ളൂ. അത്തരത്തിലുള്ള അത്യുക്തിക്ക് നല്ലൊരു 'മാര്‍ജിന്‍' കൊടുത്താലും ബറാക് ഒബാമ ഇന്ത്യയില്‍ചെയ്ത നയപ്രസ്താവനാരൂപത്തിലുള്ള പ്രസംഗങ്ങളില്‍ പറഞ്ഞ പല കാര്യങ്ങളും പറഞ്ഞ ഉടനെ അസത്യമാണെന്ന് തെളിഞ്ഞുപോയി. ജലരേഖയുടെ ആയുസ്സുപോലും പല പ്രസ്താവനകള്‍ക്കും ഉണ്ടായില്ല.

ഉദാഹരണത്തിന്, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം കൊടുക്കുന്നതിനെപ്പറ്റി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സംയുക്തസഭയില്‍ പ്രസിഡന്റ് ചെയ്ത പ്രഭാഷണം ഒന്നുമതി. സെക്യൂരിറ്റി കൌണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരമായ അംഗത്വം ലഭിക്കും എന്ന് പറഞ്ഞുതീരുംമുമ്പേ വമ്പിച്ച കരഘോഷവും ആഹ്ളാദപ്രകടനവും ഉണ്ടായെന്ന് പത്രങ്ങള്‍ എടുത്തെഴുതിക്കണ്ടു. പ്രഥമശ്രവണത്തില്‍ ആ പ്രസ്താവന കേള്‍വിക്കാരുടെ ആഗ്രഹം പൂര്‍ണമായും സഫലമാക്കുമെന്ന ഒരു പ്രതീതിയാണ് ഉളവാക്കിയത്. അത് സ്വാഭാവികമാകയാലാണ് സദസ്യര്‍ അത്രമേല്‍ ആഹ്ളാദം പ്രകടിപ്പിച്ചത്. ഗാന്ധിജി ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ അമേരിക്കയില്‍ പ്രസിഡന്റാവില്ലായിരുന്നു എന്ന വാചകത്തിനുപോലും ഇത്ര കൈയടി ലഭിച്ചില്ലത്രേ.

പക്ഷേ, ഇത്രയൊന്നും തകൃതി കൂട്ടത്തക്കവണ്ണം ആ പ്രസ്താവനയില്‍ യാഥാര്‍ഥ്യത്തിന്റെ ഒരംശംപോലും ഉണ്ടായിരുന്നില്ല. അത് ഒരു വസ്തുതയെ ഉറപ്പിച്ചതല്ല, ഒരു ആഗ്രഹപ്രകടനം മാത്രമായിരുന്നു. ഐക്യരാഷ്ട്രസഭ കുറേക്കൂടി സംസ്കൃതമായിവരുമ്പോള്‍ (ൃലളശിലറ എന്നാണ് ഇംഗ്ളീഷ് വാക്ക്) ഇന്ത്യ സ്ഥിരാംഗമാകുമെന്ന നിലവരും എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥം? പാശ്ചാത്യദേശങ്ങള്‍ക്ക് മുന്‍കൈയുള്ള ഒരു സഭയിലെ അംഗരാഷ്ട്രങ്ങള്‍ക്ക് മനഃപരിവര്‍ത്തനം വരണമത്രേ! എപ്പോള്‍? 'നീലസൂര്യന്‍ ഉദിക്കുമ്പോള്‍' എന്ന ശൈലി ഒബാമയ്ക്ക് മനസിലാകുമല്ലോ. ഒബാമ പറഞ്ഞതില്‍ എന്തെങ്കിലും ആത്മാര്‍ഥതയുള്ളതായി ആര്‍ക്കും തോന്നുകയില്ല. സ്ഥിരാംഗം ആകാന്‍ നൂറുകണക്കിന് അംഗങ്ങളുടെ സമ്മതി വേണം. ഈ ആഗ്രഹം പ്രകടിപ്പിച്ച പ്രസിഡന്റിന്റെ ആയുഷ്കാലത്തില്‍ അത് നടപ്പില്ല. അത്രമാത്രം അപ്രായോഗികവും സാങ്കല്‍പ്പികവുമായ ഒരു 'ആകാശകുസുമം' ഉയര്‍ത്തിക്കാട്ടുകയാണ് ഒബാമ ചെയ്തത്. ഇത് അദ്ദേഹത്തിന്റെ വാഗ്മിത്വത്തിന്റെ സാമര്‍ഥ്യമാണെന്ന് പറഞ്ഞേക്കാം. സന്ദര്‍ഭമനുസരിച്ച് പറയേണ്ടത് പറയേണ്ടതുപോലെ വെടിപ്പായി പറയലാണ് വാഗ്മിത്വം-'മിതം ച സാരായ വചഃ' എന്ന പഴയ പ്രമാണം എത്രയോ ശരി. ഇത് രണ്ടാംകിട രാഷ്ട്രീയനേതാവിന്റെ സത്യസന്ധതയില്ലാത്ത വചനകൌശലം മാത്രം.

ഹൃദയം സംസ്കരിക്കപ്പെട്ടാല്‍ എന്ന് പ്രസിഡന്റ് പറഞ്ഞല്ലോ. രണ്ടു ഭൂഖണ്ഡങ്ങള്‍ (ആഫ്രിക്കയും ലാറ്റിനമേരിക്കയും) രക്ഷാസമിതിയില്‍ കാല് കുത്താതെ ഇത്രകാലമായല്ലോ. ഹൃദയമുണ്ടെങ്കില്‍ കറുത്ത വന്‍കരയോടും ദരിദ്രരാഷ്ട്രങ്ങളോടും ദാസന്മാരെന്ന മട്ടിലുള്ള പെരുമാറ്റം തുടരാന്‍ പാടുണ്ടോ? ചൈന സ്ഥിരാംഗത്വം നേടിയത് അവരുടെ സ്വന്തം ശക്തിയും സ്വാധീനവും കൊണ്ടാണ്. അവര്‍ക്ക് ആവശ്യമായ വോട്ട് ലഭിച്ചത് ഈ ആത്മബലംമൂലമാണ്. സൌജന്യംമൂലമല്ല. ചൈനയോളം വിശ്വസംസ്കാരവേദിയില്‍ പ്രാചീനതയും ബഹുമാന്യതയും നേടിയ ഇന്ത്യയിലെ ഇന്നത്തെ നേതാക്കള്‍ ഈ വിഷയത്തില്‍ ചൈനയെ കണ്ടു പഠിക്കണം. പണത്തിനും സഹായത്തിനും വേണ്ടി പിച്ചപ്പാത്രം എടുക്കുന്നതുപോലെ അന്താരാഷ്ട്രീയമായ അവകാശങ്ങളും ഭിക്ഷയായി കിട്ടുമെന്ന് കരുതി നടക്കുന്ന ഇവര്‍ നെഹ്റു പാരമ്പര്യമുള്ള നേതാക്കളാണോ? ഏതോ വാമനവര്‍ഗം ഭരണം സ്വന്തമാക്കിയിരിക്കയാണ്.

രക്ഷാസമിതി പ്രവേശനത്തെപ്പറ്റി ഇവിടെ ഇത്രത്തോളം വിശകലനം ചെയ്തത്, നമ്മുടെ നേതൃമ്മന്യന്മാരില്‍നിന്ന് ധീരമായ പ്രതികരണം ഉണ്ടായില്ലെന്നതോ പോകട്ടെ, പ്രഭാഷണ നൈപുണിയില്‍ ഒബാമയാണോ പത്നി മിഷേല്‍ ആണോ മേലേ എന്ന് തുടങ്ങിയ ഉപവിഷയങ്ങളിലേക്ക് നമ്മുടെ പത്രങ്ങളും ചാനലുകളുംപോലും വഴിതെറ്റിപ്പോയിരിക്കുന്നു. പ്രധാന വിഷയത്തെ നേരിടാന്‍ ഭയപ്പെടുന്നവര്‍ ഉപവിഷയങ്ങളെ പ്രധാനമാക്കിക്കളയും. ഒബാമയെ വിട്ട് മിസിസ് ഒബാമയുടെ നായികാസ്ഥാനത്തെപ്പറ്റി എഴുതിക്കൂട്ടിയ പത്രങ്ങള്‍ക്ക് കാഴ്ച മങ്ങിയിരിക്കുന്നു. വളരെ കരുതിക്കൂട്ടിയാണ് പാര്‍ലമെന്റംഗങ്ങളോട് ഒരു പൊള്ളയായ വാഗ്ദാനം നടത്തി കൈയടി നേടിയത്.

കൈയടിച്ച പാര്‍ലമെന്റംഗങ്ങളെക്കുറിച്ച് അത്ഭുതം തോന്നുന്നു. ഒബാമയുടെ വാക്കുകള്‍ ശ്രദ്ധിച്ചുകേട്ട ഒരു സദസ്സാണെങ്കില്‍, ആ വാക്യം കേട്ട് ആഘോഷം ഉയര്‍ത്താന്‍ പാടില്ലായിരുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് മനഃപരിവര്‍ത്തനം വന്നാല്‍ എന്നുപറഞ്ഞതിന്റെ സാരം എന്താണ്? 'ഇപ്പോഴൊന്നും സെക്യൂരിറ്റി കൌണ്‍സിലില്‍ അംഗമാകാമെന്ന് സ്വപ്നം കാണേണ്ട; അതൊക്കെ ഞങ്ങളുടെ മനസ്സുപോലെയിരിക്കും' എന്ന് പച്ചയായി പറഞ്ഞിട്ടുവേണമോ അതാണ് ഒബാമയുടെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കാന്‍? നമ്മുടെ പാര്‍ലമെന്റംഗങ്ങളെപ്പറ്റി വളരെ ഉയര്‍ന്ന മതിപ്പ് പ്രസിഡന്റില്‍ ഈ പ്രതികരണം വഴി സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുമെന്ന് കരുതുന്നവരുണ്ടെങ്കില്‍ അവരെ നമസ്കരിക്കുന്നു.

പ്രസിഡന്റിന്റെ പാകിസ്ഥാന്‍ പക്ഷപാതവും എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചിട്ടും മുറിഞ്ഞ ചൂണ്ടുവിരല്‍പോലെ മൂടിവയ്ക്കാനാവാതെ എറിച്ചുനിന്നു. ഇന്ത്യയില്‍ എവിടെചെയ്ത പ്രസംഗങ്ങളിലും പാകിസ്ഥാന്‍ തീവ്രവാദിരാജ്യമല്ലെങ്കില്‍പ്പോലും തീവ്രവാദികളെ സംരക്ഷിച്ചുവരുന്ന രാജ്യമാണെന്നതിന്റെ അടുത്തെത്തണമെന്ന ഒരു ചിന്തപോലും തന്നില്‍നിന്ന് പുറത്തുചാടാതിരിക്കാന്‍ ഒബാമ വേണ്ടവണ്ണം ശ്രദ്ധിച്ചിരുന്നു. ലഷ്കര്‍ ഇ തോയ്ബ, ജയിഷ് എ മുഹമ്മദ് തുടങ്ങി നിണവേഷങ്ങളായ തീവ്രസംഘടനകള്‍ പാകിസ്ഥാന്റെ ചില പോക്കറ്റുകളില്‍ നിര്‍ബാധം വിലസുന്നുണ്ടെന്ന് അമേരിക്കയൊഴികെ എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അമേരിക്കയെയും പാകിസ്ഥാനെയും ഒരേ നാട്ടില്‍വച്ച് കാണുന്ന ആ പഴയ അമേരിക്കന്‍തന്ത്രം ഈ പുതുപ്രസിഡന്റും ഉപേക്ഷിച്ചില്ല.

പക്ഷേ, ഈ സമര്‍ഥനായ നേതാവ് അപ്രതീക്ഷിതമായി ഒരു കെണിയില്‍പ്പെട്ടുപോയി. ജനപ്രിയങ്കരന്‍ എന്ന തന്റെ പ്രതിച്ഛായ വളര്‍ത്താന്‍ ടൈ കെട്ടാതെ, കുപ്പായത്തിന്റെ കൈനീട്ടിയിട്ട്, കുട്ടികളോടൊത്ത് തുറന്ന് സംസാരിക്കുക എന്ന ഒബാമയുടെ പരിപാടി അല്‍പ്പമൊന്ന് താളം പിഴച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ വിദ്യാര്‍ഥിസംഗമം നടക്കുമ്പോള്‍ ഒരു കുട്ടി (അഫ്രിന്‍ ഇറാനി) എഴുന്നേറ്റ് ഒരു ചോദ്യം ഒബാമയോട് നേരെ ചോദിച്ചു- 'എന്തുകൊണ്ടാണ് അമേരിക്ക ഒരിക്കലും പാകിസ്ഥാനെ കുറ്റപ്പെടുത്താതെ ആ രാജ്യത്തോട് ഇഷ്ടത്തില്‍ കഴിയുന്നത്' എന്ന്. ഉത്തരം പറയാന്‍ ഒരു നിമിഷം ശങ്കിച്ചുനിന്നുപോയി ഒബാമ. എന്നിട്ട് പറഞ്ഞത് ഒരു ഒഴികഴിവുപറച്ചില്‍ മാത്രമായിരുന്നു, നേരെയുള്ള മറുപടിയായിരുന്നില്ല. പാകിസ്ഥാനെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് ഇന്ത്യയുടെ കടമയാണെന്നാണ് അദ്ദേഹം വാദിച്ചത്. അമേരിക്കയുടേതാണ് ശരിക്കും ഈ കടമ. അത് ഇന്ത്യയുടേതാണെന്ന് പറയണമെങ്കില്‍ കറുത്തവനായാലും അമേരിക്കന്‍ എന്ന സ്വഭാവം അതിനേക്കാള്‍ പ്രബലമായിരിക്കണമല്ലോ. രണ്ട് രാജ്യങ്ങള്‍ സംഘര്‍ഷത്തില്‍ കഴിയുമ്പോള്‍ മധ്യസ്ഥരായി വരുന്നവരുടെ കടമയാണ് അവരെ കലഹത്തിന്റെ വഴിയില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. കലഹിക്കുന്ന ഒരു കക്ഷിക്ക് എതിര്‍കക്ഷിയെ ശക്തിപ്പെടുത്തുക എന്ന ചുമതലകൂടിയുണ്ടെന്ന് ഒബാമ പറയുന്നതുവരെ ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു.

നവംബര്‍ ഏഴിനായിരുന്നു ഈ സെന്റ് സേവ്യേഴ്സ് കോളേജ് സംഗമം. തലേന്ന് താജില്‍ ചെയ്ത പ്രസംഗത്തില്‍ പാകിസ്ഥാന്‍ എന്ന പേരുപോലും ഉച്ചരിച്ചിരുന്നില്ല അദ്ദേഹം. കോളേജില്‍ മിടുക്കനായ ഒരു വിദ്യാര്‍ഥി മര്‍മപ്രധാനമായ ഈ ചോദ്യം ചോദിക്കാന്‍ ധൈര്യം കാട്ടിയപ്പോള്‍, ആ കുട്ടിയെ ബഹുമാനിക്കാന്‍ തോന്നിപ്പോകുന്നു. അവന്റെ ഒരു പടംപോലും പത്രങ്ങളില്‍ കണ്ടില്ല. ഇവര്‍ ആരോടൊപ്പമാണ്? ഇവര്‍ക്ക് പാര്‍ലമെന്റംഗങ്ങളേക്കാള്‍ ഈ വിദ്യാര്‍ഥി ഇന്ത്യയുടെ അഭിമാനത്തെ കാത്തു എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ അത് ഇങ്ങനെയല്ല പ്രദര്‍ശിപ്പിക്കേണ്ടത്.

അടുത്തയാഴ്ചയോ മറ്റോ പ്രസിഡന്റ് ഇസ്ളാമാബാദ് സന്ദര്‍ശിക്കുന്നുണ്ട്. അന്ന് അദ്ദേഹം എന്തുപറയുമെന്ന് കേള്‍ക്കാന്‍ നമുക്ക് കാത്തിരിക്കാം. ഒബാമയെ വിലയിരുത്തുന്നത് പൂര്‍ത്തിയാക്കാന്‍ അതുകൂടി കേള്‍ക്കണം.

ഇന്ത്യക്ക് ലഭിക്കേണ്ടതിനെപ്പറ്റി പറഞ്ഞതാണ് വെള്ളത്തിലെഴുത്തായി മാഞ്ഞുപോയത്. അമേരിക്കയുടെ കാര്യം ഒട്ടും മായാത്ത മട്ടില്‍ അദ്ദേഹം കരിങ്കല്ലില്‍ത്തന്നെ എഴുതി. അദ്ദേഹം ഇന്തോനേഷ്യ സന്ദര്‍ശനത്തിനായി ജക്കാര്‍ത്തയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കീശയില്‍ 200 കോടി ഡോളറിന്റെ കച്ചവടക്കരാറും അമ്പതിനായിരം തൊഴില്‍ വാഗ്ദാനവും സുരക്ഷിതമായി കിടപ്പുണ്ടായിരുന്നു. നമ്മുടെ ഭരണാധികാരികളും മാധ്യമങ്ങളും ഒബാമയുടെ പ്രഭാഷണമഹിമയില്‍ മതിമറന്ന് സന്തോഷിച്ചുകഴിയുന്നു!

*
സുകുമാര്‍ അഴീക്കോട് കടപ്പാട്: ദേശാഭിമാനി ദിനപത്രം 28-11-2010

ചരിത്രത്തിന്റെ ചരിത്രം

ആധുനിക കേരളചരിത്രത്തില്‍ ഒരുവേള ഏറ്റവുമധികം എഴുതപ്പെട്ട ഒരു സംഭവമായിരിക്കും മലബാര്‍ കലാപം. ചരിത്രം പൂര്‍ണമായും വസ്തുനിഷ്ഠമല്ല എന്നതും പ്രത്യയശാസ്ത്രപരമാണെന്നതും ഇതിനൊരു പ്രധാന കാരണമാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സാമ്പത്തിക മണ്ഡലങ്ങളില്‍ മലബാര്‍ കലാപംപോലെ പ്രത്യാഘാതം ഏല്പിച്ച മറ്റൊരു സംഭവമില്ല എന്നതാണ് മറ്റൊരു കാരണം. സൈനികോദ്യോഗസ്ഥര്‍, രാഷ്ട്രമീമാംസകര്‍, പൊതുപ്രവര്‍ത്തകര്‍, ചരിത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍- കലാപത്തെപ്പറ്റി എഴുതിയവര്‍ അനവധിയുണ്ട്. ദൃക്സാക്ഷി വിവരണങ്ങളും ജീവസ്മരണകളും ധാരാളം. അക്കാദമിക പഠനങ്ങളെ കൂടാതെയാണിവ. ഇവയുടെ വിമര്‍ശനാത്മകമായ വിലയിരുത്തലിന് ഇവിടെ ശ്രമിച്ചിട്ടില്ല. ഏതാനും ചില കൃതികളെ ആസ്പദമാക്കിയുള്ള ഒരു പ്രാരംഭപഠനം മാത്രമാണിത്.

കലാപത്തെ തുടര്‍ന്ന് കുറ്റം മുഴുവന്‍ കോണ്‍ഗ്രസ്സില്‍ കെട്ടിവയ്ക്കാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചു. ഹിച്ച്കോക്കിന്റെ1 പുസ്തകത്തെ ഈ ഗണത്തില്‍പെടുത്താം. വര്‍ഷങ്ങളോളം മലബാറില്‍ ദേശീയ പ്രസ്ഥാനം മന്ദീഭവിക്കുവാന്‍ ഇടയാക്കിയ കലാപത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് കാഴ്ചപ്പാട് അവതരിപ്പിച്ചത് കെ മാധവന്‍നായരാണ്.2 ഒരു കേസ് അവതരിപ്പിക്കുന്ന വക്കീലിന്റെ സാമര്‍ഥ്യത്തോടെ അദ്ദേഹം കോണ്‍ഗ്രസ് ഒരു തെറ്റും ചെയ്തിട്ടില്ല എന്നും കലക്ടര്‍ തോമസിന്റെ എടുത്തുചാട്ടവും ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്തുടര്‍ന്ന മര്‍ദകഭരണവുമാണ് കലാപത്തിന് പ്രേരകമായത് എന്നും വാദിക്കുന്നു. കോണ്‍ഗ്രസ്സുകാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതിനാല്‍ അഹിംസാ തത്വങ്ങള്‍ വേണ്ടരീതിയില്‍ മലബാറില്‍ പൊതുവെയും ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ പ്രത്യേകിച്ചും പ്രചരിപ്പിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം വാദിക്കുന്നു. അപ്പോള്‍ കുറ്റം ബ്രിട്ടീഷ് സര്‍ക്കാരിന്റേതാകുമല്ലോ. കലാപബാധിത പ്രദേശത്തെ ദാരിദ്രാവസ്ഥയെപ്പറ്റി അദ്ദേഹം ബോധവാനാണ്; അതാണ് കലാപത്തിന്റെ പ്രധാന ഹേതു എന്നു പറയുന്നില്ലെങ്കിലും. കോണ്‍ഗ്രസ് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുന്നതിനെ കോണ്‍ഗ്രസുകാര്‍തന്നെ വിമര്‍ശിച്ചിട്ടുണ്ട്. അക്രമങ്ങളില്‍ പങ്കില്ലായിരുന്നിട്ടും അറസ്റ്റിലായ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ലഹളയ്ക്കുള്ള ഉത്തരവാദിത്ത ത്തില്‍നിന്ന് തലയൂരാന്‍വേണ്ടി നടത്തിയ ശ്രമമായിട്ടാണ് ടി പ്രകാശം നടത്തിയ അന്വേഷണത്തെപ്പറ്റി എഴുതിയിട്ടുള്ളത്.3

'മാതൃഭൂമി'യില്‍ കലാപത്തെപ്പറ്റി മാധവന്‍നായര്‍ എഴുതിയിരുന്ന കാലത്തുതന്നെ സി ഗോപാലന്‍നായരുടെ4 പുസ്തകം പ്രസിദ്ധീകൃതമായി. ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സര്‍ക്കാരിനോട് കൂറ് പ്രകടിപ്പിക്കാനുണ്ടായിരുന്നു. അതദ്ദേഹം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. പക്ഷേ അതിനുമപ്പുറം കലാപം ഒരു വര്‍ഗീയ ലഹളയായിരുന്നു. എന്ന് സ്ഥാപിക്കുവാനും അദ്ദേഹം ശ്രമിച്ചു.

വര്‍ഗീയകലാപം/കാര്‍ഷിക മുന്നേറ്റം എന്നീ ദ്വന്ദ്വങ്ങളെ ആസ്പദമാക്കിയുള്ള വിശകലനങ്ങള്‍ അന്നത്തെ രാഷ്ട്രീയത്തിലും പ്രതിഫലിച്ചതായി കാണാം. 1938 ല്‍ ഒമ്പതാം കേരള രാഷ്ട്രീയ സമ്മേളനത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ 1921 ലെ കലാപം ഒരു കര്‍ഷക കലാപമാണെന്ന് അഭിപ്രായപ്പെട്ടത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കി. കോഴിപ്പുറത്ത് മാധവമേനോനാണ് ഇത്തരമൊരു ചിത്രീകരണത്തെ ശക്തമായി എതിര്‍ത്തത്.5

ആദ്യകാല രചനകള്‍ ആനുകാലികം എന്ന മേന്മമാത്രം ഉള്ളവയായിരുന്നു. സര്‍ക്കാര്‍ രേഖകളുടെ പിന്‍ബലം അവയ്ക്കില്ലായിരുന്നു. 1972ല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ ഗവേഷകര്‍ക്ക് തുറന്നുകൊടുത്തത്6 കലാപത്തെപ്പറ്റിയുള്ള പല അക്കാദമിക്ക് പഠനങ്ങളിലേക്കും വഴിതെളിച്ചു. അവയും, രാഷ്ട്രീയമായി ഉദ്ദീപിപ്പിക്കപ്പെട്ട മതവികാരത്തിന്റെ പ്രകടിതരൂപമായോ, കര്‍ഷക ദുരിതങ്ങളാല്‍ ഉയര്‍ന്ന പ്രക്ഷോഭമായോ മലബാര്‍ കലാപത്തെ വ്യാഖ്യാനിച്ചു. അമേരിക്കന്‍ ചരിത്ര വിശകലനത്തില്‍ ഉപയോഗിച്ച 'ഫ്രോണ്ടിയര്‍ തീസിസ്' (Frontier Thesis) സ്റ്റീഫന്‍ എഫ് ഡേല്‍ (Stephen F dale)7 ഉപയോഗിക്കുന്നത് ഈ കാലത്താണ്. തീരദേശത്തുനിന്ന് മാപ്പിളമാര്‍ ഉള്‍നാട്ടിലേക്ക് വ്യാപിക്കുന്നതിനെ വിശേഷിപ്പിക്കുവാനാണിത് ഉപയോഗിച്ചത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ സമീപനവും അടിസ്ഥാനപരമായി മതകേന്ദ്രീകൃതമാണ്. ജന്മിമാരുടെ ചൂഷണവും കര്‍ഷകരുടെ അവശതകളും കലാപത്തിന് മതിയായ കാരണങ്ങളല്ല. ഉലമാക്കളുടെ മതപ്രവര്‍ത്തനമാണ് ഇതില്‍ നിര്‍ണായകമായത്. കോണലി മമ്പുറം തങ്ങളെ മെക്കയിലേക്ക് നാടുകടത്തിയതിനെ തുടര്‍ന്നുള്ള 30 കൊല്ലം കാര്യമായ കലാപങ്ങള്‍ ഇവിടെ ഇല്ലായിരുന്നു എന്നത് ഡേല്‍ ചൂണ്ടിക്കാണിക്കുന്നു. തസ്കരസംഘങ്ങള്‍ പൂര്‍വാധികം ശക്തിയാര്‍ജിച്ച ഒരു കാലമായിരുന്നു ഇതെന്ന കാര്യം അദ്ദേഹം പക്ഷേ കണക്കിലെടുക്കുന്നില്ല.8

സാമ്പത്തിക ഹേതുക്കളിലൂന്നി നടത്തിയ വിശദീകരണങ്ങളില്‍ ആദ്യത്തേതായിരുന്നു സൌമേന്ദ്രനാഥ് ടാഗോറിന്റേത.9 ഇത് 1937 ല്‍ പ്രസിദ്ധീകൃതമായി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പരമേശ്വരന്‍ എന്ന തൂലികാ നാമത്തില്‍ എഴുതിയ പഠനത്തില്‍, കേരളത്തിലുണ്ടായിരുന്ന ജാതി-ജന്മി-നാടുവാഴിത്ത സമ്പ്രദായത്തെ (ഫ്യൂഡല്‍ എന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചില്ല എന്നത് ശ്രദ്ധേയമാണ്) ഇ എം എസ് വിശകലനം ചെയ്യുന്നു.10 ഈ സമ്പ്രദായത്തിനെതിരായും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായുമുള്ള മുന്നേറ്റമായാണ് അദ്ദേഹം കലാപത്തെ വിലയിരുത്തിയത്. മാപ്പിളമാരുടെ ഇടയിലെ വര്‍ഗവേര്‍തിരിവുകളെക്കുറിച്ച് ആദ്യമായി വിശകലനം ചെയ്തതും അദ്ദേഹമാണ്.

ബ്രിട്ടീഷ് കമ്യൂണിസ്റ്റായ കോണ്‍റാഡ് വുഡ്ഡിന്റെ11 പഠനം സാമ്പത്തിക കേന്ദ്രീകൃതമാണ്. ആശയങ്ങളെ (themes) ആസ്പദമാക്കിയാണ് അദ്ദേഹം പഠനം നടത്തിയത്, കാലഗണന (chronology) അനുസരിച്ചില്ല. താഴെക്കിടയിലുള്ളവരുടെ ചെറിയ സംഭാവനകള്‍മാത്രം വരുമാനമായുണ്ടായിരുന്ന മതപുരോഹിതര്‍ കലാപത്തിന് അനുകൂലമായ നിലപാടെടുത്തതും, സമ്പന്നനും ബ്രിട്ടീഷ് സര്‍ക്കാരിന്റെ നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും അനുഭവിച്ച കൊണ്ടോട്ടി തങ്ങള്‍ കലാപവിരുദ്ധ, ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തതും അദ്ദേഹം എടുത്തുപറയുന്നു. മാപ്പിളമാരെ സംഘടിതരും സമര സന്നദ്ധരുമാക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായേ ഇസ്ളാമിനെ അദ്ദേഹം കാണുന്നുള്ളു.

ചരിത്രകാരനല്ലെങ്കിലും ഡോ. എം പി എസ് മേനോന്‍12 മലബാര്‍ കലാപത്തെപ്പറ്റി എഴുതിയ ആളാണ്. മറ്റ് ഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമായി വ്യക്തികേന്ദ്രീകൃതമാണ് ഈ പുസ്തകം. വ്യക്തികളുടെയോ സമൂഹത്തിന്റെയോ അന്തസ്സിനെ ചവിട്ടിമെതിച്ചാല്‍ അവര്‍ സമരത്തിന് മുതിര്‍ന്നേക്കുമെന്നും, 'ജന്മിമാരുടെ മുഷ്ക്ക്, മതത്തോടുള്ള അതിയായ കടപ്പാട്, സാമ്പത്തികചൂഷണം, ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരുടെ പക്ഷപാതിത്വം' എന്നിവ ഇവയോട് കൂടിച്ചേര്‍ന്ന് ഒരു പൊട്ടിത്തെറിക്ക് മാപ്പിളമാരെ സന്നദ്ധരാക്കിയെന്നും മേനോന്‍ അഭിപ്രായപ്പെടുന്നു. മാധവന്‍നായരെ മോശമായി ചിത്രീകരിക്കുവാനുള്ള വ്യഗ്രതയും മറ്റ് പക്ഷപാതിത്വങ്ങളും പ്രകടമാണ് ഈ പുസ്തകത്തില്‍.

കലാപത്തെപ്പറ്റിയുള്ള ഏറ്റവും സമഗ്രമായ പഠനമാണ് കെ എന്‍ പണിക്കരുടേത്.13 കലാപമുണ്ടായ സാഹചര്യവും (കര്‍ഷകരും, ഭൂവുടമകളും, ഭരണകൂടവും എന്ന ഒന്നാം അധ്യായം), ഒരു പാരമ്പര്യം എങ്ങനെ രൂപപ്പെടുന്നു (രണ്ടാം അധ്യായം) എന്നും വിവിധ പരിഹാര ശ്രമങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാവാതെപോയി (മൂന്നാം അധ്യായം) എന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇറ്റാലിയന്‍ ചിന്തകനായ അന്റോണിയൊ ഗ്രാംഷിയുടെ ബുദ്ധിജീവികളെപ്പറ്റിയുള്ള ആശയങ്ങള്‍ പണിക്കര്‍ ഇവിടെ ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ഇസ്ളാംമത പ്രവര്‍ത്തകരെയും ചിന്തകരെയും പരമ്പരാഗത ബുദ്ധിജീവി (traditional intellectuals) കളായി പണിക്കര്‍ വിശേഷിപ്പിക്കുന്നു. ഇവര്‍ പുഷ്ടിപ്പെടുത്തിയെടുത്ത ജനകീയ സാംസ്കാരിക ( popular culture) സാഹചര്യം മാപ്പിള കലാപങ്ങള്‍ക്ക് മതപരമായ ന്യായീകരണം നല്‍കി എന്നും അദ്ദേഹം കണ്ടെത്തുന്നു. കലാപകാരികളായ നാട്ടിന്‍പുറത്തെ ദരിദ്രര്‍ ഒരു സാമ്പത്തികവര്‍ഗമായി ( economic class) സ്വയം മാറിക്കഴിഞ്ഞിരുന്നില്ല എന്നും അവരുടെ ശത്രുക്കളാര് എന്നതിലധിഷ്ഠിതമായ, വര്‍ഗവീക്ഷണം ഉള്‍ക്കൊണ്ട ഒരു നിഷേധാത്മക വര്‍ഗബോധമായിരുന്നു അവരുടേത് എന്നും അദ്ദേഹം ഉപസംഹരിക്കുന്നു. ഭൂവുടമകള്‍ക്കും കോളനി ഭരണത്തിനും വിരുദ്ധമായ ഒരവബോധത്തിന്റെ ശക്തമായ പ്രകടനമായി 1921ലെ അന്തിമപോരാട്ടത്തെ അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു.

ആധുനിക ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവുമധികം എഴുതപ്പെട്ട ഒന്നാണ് വിഭജനം. വിഭജനത്തെപ്പറ്റിയുള്ള പഠനങ്ങളില്‍ ഇപ്പോഴത്തെ ഒരു രീതി വിഭജനത്തില്‍പ്പെട്ടുപോയവരുടെ അനുഭവങ്ങള്‍ , പ്രത്യേകിച്ച് സ്ത്രീകാഴ്ചപ്പാടില്‍ ഊന്നിയുള്ളവ, വെളിച്ചത്തുകൊണ്ടുവരിക എന്നതാണ്. കൂടാതെ കിംവദന്തികളെപ്പറ്റിയും പല പഠനങ്ങളും വരുന്നു. 1921 നെ സംബന്ധിച്ചിടത്തോളം ഇതൊരു പോരായ്മയാണ്. കിംവദന്തികളെപ്പറ്റി ഈ ലേഖനകര്‍ത്താവിന്റെ ഒരു പഠനമുണ്ട്.14 ഷംഷാദ് ഹുസൈന്‍, അഭിമുഖങ്ങളിലൂടെ 1921 നെ സംബന്ധിക്കുന്ന ഓര്‍മ പിടിച്ചെടുക്കുവാന്‍ ഒരു പ്രബന്ധത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം വീണ്ടെടുക്കേണ്ടതുണ്ട്. കലാപത്തിന്റെ ദൃക്സാക്ഷികളില്‍നിന്നു മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്നില്ല. ഉദാഹരണത്തിന് 1922ല്‍ ചൌെരിചൌെരയില്‍ നടന്ന അക്രമത്തെപ്പറ്റി പഠനം നടത്തിയ ഷഹീദ് അമീന്‍ '1922-1992' എന്നാണ് പഠനത്തിനെ കാലഗണന നടത്തിയിട്ടുള്ളത്. അക്രമത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരുടെ പേരക്കുട്ടികളുമായിപ്പോലും ഷഹീദ് അമീന്‍ സംഭാഷണം നടത്തുന്നുണ്ട്. എങ്ങനെ ചൌെരിചൌെര ഒരു ഓര്‍മയും ഒരു പ്രതീകവുമായി എന്നാണ് അമീന്‍ അന്വേഷിച്ചത്. 'സംഭവങ്ങളുടെ' യഥാതഥ വിവരണമല്ലല്ലൊ ചരിത്രം. 1921 ലെ കലാപത്തെതുടര്‍ന്ന് ആന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ ഓര്‍മകളെന്താണ്? കലാപത്തില്‍ കിംവദന്തികള്‍ വഹിച്ച പങ്കെന്ത്? കലാപത്തില്‍ പരോക്ഷമായിപോലും പങ്കെടുക്കാത്ത സ്ത്രീകളുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? ഈ വക ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ തേടുന്നു.

അടിക്കുറിപ്പുകള്‍

1. ആര്‍ എച്ച് ഹിച്ച്കോക്ക്, എ ഹിസ്റ്ററി ഓഫ് ദ മലബാര്‍ റബല്ല്യന്‍, 1921 (1925) പുനഃപ്രസിദ്ധീകരണം 1983. കൂടാതെ ജി ആര്‍ എഫ് ടോട്ടന്‍ ഹാം (എഡി) ദ മാപ്പിള റബല്ല്യന്‍ 1921-22, മദിരാശി, 1922.

2. കെ മാധവന്‍നായര്‍, മലബാര്‍ കലാപം, കോഴിക്കോട്, 1971.

3. മോഴിക്കുന്നത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ഖിലാഫത്ത് സ്മരണകള്‍, കോഴിക്കോട്, 1965.

4. സി ഗോപാലന്‍നായര്‍, ദ മലബാര്‍ റബല്ല്യന്‍, 1921, കോഴിക്കോട്, 1923.

5. മാതൃഭൂമി, 27-4-1938.

6. 30 കൊല്ല കാലാവധിയാണ് രേഖകള്‍ കാണുന്നതിന് പരിധിയായി സാധാരണ വയ്ക്കുക. കലാപത്തിന്റെ കാര്യത്തില്‍ ഇത് 50 കൊല്ലമാക്കി ദീര്‍ഘപ്പിച്ചിരുന്നു.

7. സ്റ്റീഫന്‍ എഫ് ഡേല്‍, ദ മാപ്പിളാസ് ഓഫ് മലബാര്‍, 1498-1922, ഓക്സ്ഫോര്‍ഡ്, 1980.

8. ഇവിടെ ഹോബ്സ്ബാമിന്റെ സാമൂഹിക തസ്കരന്മാര്‍ (ീരശമഹ യമിറശ) എന്ന ആശയം ഉപയോഗിക്കാവുന്നതാണ്. പീനല്‍കോഡ് അനുസരിച്ചല്ലല്ലൊ സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ തസ്കരന്മാരെ നിശ്ചയിക്കേണ്ടതും അവരുടെ പ്രവര്‍ത്തനങ്ങളെ പഠന വിധേയമാക്കേണ്ടതും.

9. സൌമേന്ദ്രനാഥ് ടാഗോര്‍, പെസന്റ് റിവോള്‍ട്ട് ഇന്‍ മലബാര്‍, ബോംബെ, 1937.

10. എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് പെസന്റ് മൂവ്മെന്റ് ഇന്‍ കേരള, ബോംബെ, 1943. കൂടാതെ കേരള എസ്റ്റര്‍ഡേ, ടുഡേ ആന്‍ഡ് ടു മാറോ. ഭൂ വ്യവസ്ഥയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ആദ്യകാല കാഴ്ചപ്പാടുകള്‍ 1940 ലെ കുടിയായ്മ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള വിയോജനക്കുറിപ്പില്‍ കാണാം.

11. കോണ്‍റാഡ് വുഡ്ഡ്, ദ മാപ്പിള റബല്ല്യന്‍ ആന്‍ഡ് ഇറ്റ്സ് ജനിസിസ്, ന്യൂഡല്‍ഹി, 1987.

12. പ്രൊഫ. എം വി എസ് മേനോന്‍, മലബാര്‍ സമരം എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും കോഴിക്കോട്, 1992.

13. കെ എന്‍ പണിക്കര്‍, എഗെന്‍സ്റ്റ് ലോര്‍ഡ് ആന്‍ഡ് സ്റ്റേറ്റ് ന്യൂഡല്‍ഹി, 1989.

14. കെ ഗോപാലന്‍കുട്ടി, മലബാര്‍ പഠനങ്ങള്‍, തിരുവനന്തപുരം, 2007.

*
കെ ഗോപാലന്‍കുട്ടി കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010

ജി - 20 മാറി ജി - 2 ഉണ്ടാകുമോ?

രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ആഗോള ക്രമത്തിലെ രാഷ്ട്രീയ-സാമ്പത്തിക സാമൂഹ്യ ബന്ധങ്ങളില്‍ സമൂല മാറ്റമുണ്ടാകണമെന്ന് ലോക നേതാക്കള്‍ ആഗ്രഹിച്ചു. തുടര്‍ന്ന് ആഗോള ക്രമത്തിന് പലതരത്തിലുമുള്ള പുനസ്സംഘടന നിര്‍ദ്ദേശിക്കപ്പെട്ടു. എന്നാല്‍ അവസാനം എത്തി നിന്നത് ഐക്യരാഷ്ട്രസഭയിലാണ്. പൊതുസഭയും സെക്യൂരിറ്റി കൗണ്‍സിലും നിലവില്‍ വന്നു. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണം നാലഞ്ച് സമ്പന്ന രാജ്യങ്ങളുടെ കൈയില്‍ തന്നെ നിലനിന്നു. രാഷ്ട്രീയ-സാമ്പത്തിക ശക്തിയായി വളര്‍ന്ന ഇന്ത്യയെ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരയംഗമാക്കി അംഗീകരിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ ഇപ്പോഴും തയ്യാറല്ല.

ഐക്യരാഷ്ട്രസഭയോടൊപ്പം 1944 ല്‍ നിലവില്‍ വന്നതാണ് ബ്രിട്ടന്‍ വുഡ്‌സ് ഇരട്ടകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഐ എം എഫും ലോക ബാങ്കും. വിദേശ വ്യാപാരത്തിലെ അടച്ചുബാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാമ്പത്തിക ബന്ധങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ലക്ഷ്യമിട്ട ഐ എം എഫിന് ഇപ്പോഴും വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തിക -സാമൂഹ്യ വികസനത്തിനാവശ്യമായ ഹ്രസ്വ ദീര്‍ഘകാല വായ്പകള്‍ നല്‍കുന്ന ലോക ബാങ്കിനും അതിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍ നേടാനായിട്ടില്ലെന്ന് ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നു. ഈ രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങളും നടപടികളും നല്‍കാന്‍ സമ്പന്ന രാജ്യങ്ങള്‍ വിമുഖത കാണിക്കുന്നുവെന്നാണ് പരാതി. പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളുടേത്. ചുരുക്കത്തില്‍ ഐക്യരാഷ്ട്ര സഭ, ഐ എം എഫ്, ലോകബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പുനഃസംഘടന വികസ്വര രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു.

ലോകമഹായുദ്ധാനന്തര കാലഘട്ടത്തില്‍ വ്യാപാര ബന്ധങ്ങളെ സ്വാധീനിക്കുന്ന താരിഫ് ബന്ധങ്ങളെക്കുറിച്ച് ചില തീരുമാനങ്ങള്‍ ഉണ്ടായി. നീതിയുക്തമായ വ്യാപാരവും വികസനവും ഉറപ്പാക്കാന്‍ നിയന്ത്രിത വ്യാപാരത്തേക്കാളും സ്വതന്ത്ര വ്യാപാരമാണ് എന്ന വാദം ശക്തമായി. എന്നാലിത് ഉടനെ നടപ്പാക്കുന്നതിനെ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍, മൂന്നാം ലോകരാജ്യങ്ങള്‍ എതിര്‍ത്തു. 1994 ല്‍ ഗാട്ട് കരാര്‍ ഉണ്ടായപ്പോള്‍ തങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്നവര്‍ ശഠിച്ചു. ഇന്ത്യയും മറ്റും ജി-77 എന്ന പ്രത്യേക ഗ്രൂപ്പിന് രൂപം നല്‍കി താരിഫ് ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തതിന്റെ ഫലമായി സമ്പന്ന രാജ്യങ്ങളില്‍ നിന്നും പ്രത്യേക ആനുകൂല്യങ്ങള്‍ നേടിയെടുത്തു. എന്നാലതിനെ നിരുത്സാഹപ്പെടുത്താനും വികസ്വര രാജ്യങ്ങളെ തളച്ചിടാനും വേണ്ടിയാണ് സമ്പന്ന രാജ്യങ്ങള്‍ ഡബ്ല്യൂ ടി ഓ കരാര്‍ ഉണ്ടാക്കിയത്. അതനുസരിച്ച് സമയബന്ധിതമായി എല്ലാ അംഗങ്ങളും സ്വതന്ത്ര വ്യാപാര ക്രമം അംഗീകരിക്കണമെന്ന ആശയം ശക്തമായി. ഈയവസ്ഥയില്‍ ജി-77 നിര്‍ജ്ജീവമായി. മൂന്നാം ലോകരാജ്യങ്ങളുടെ മുന്നണിയില്‍ നിന്ന് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യയെ തങ്ങളുടെ വശത്തേയ്ക്ക് മാറ്റാന്‍ സമ്പന്ന രാജ്യങ്ങള്‍ നിരന്തരം ശ്രമം തുടങ്ങി. ഇന്ത്യയുടെ വികസന മുന്നേറ്റത്തെ അവര്‍ വാനോളം പുകഴ്ത്തി. ഇന്ത്യയുടെ വിപണിയുടെ വലുപ്പം അവരെ ആകര്‍ഷിച്ചു. ഇന്ത്യയിലെ മനുഷ്യ സമ്പത്തും സാങ്കേതിക വിദ്യയിലുള്ള കൈക്കരുത്തും തങ്ങള്‍ക്ക് ഉപകരിക്കുമെന്ന് അവര്‍ മനസ്സിലാക്കി. ഒരു വശത്ത് അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയെ ഒതുക്കണമെങ്കില്‍ ഇന്ത്യയെ തങ്ങളുടെ കൂടെ നിര്‍ത്തണമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. അതിന്റെ കൂടിയുണ്ടായ ഫലമാണ് ഇന്ത്യയെ ജി-20 ലേയ്ക്ക് ആകര്‍ഷിച്ച നടപടി. ഇന്ന് സമ്പന്ന രാജ്യങ്ങളുടെ വേദിയായി അറിയപ്പെടുന്ന ജി-20 ല്‍ ഇന്ത്യ അംഗമായിരിക്കുന്നു. ഇതിന്റെ ഫലമായി ഇന്ത്യ ദരിദ്ര രാജ്യങ്ങളുടെ, വികസ്വര രാജ്യങ്ങളുടെ, മൂന്നാം ലോക രാജ്യങ്ങളുടെ കൂടെ ഇനിയുണ്ടായിരിക്കുകയില്ലെന്ന സൂചന ശക്തമായി. ആഗോള ക്രമത്തിലെ ബലപരീക്ഷണങ്ങള്‍ തുടരുകയാണ്.

ഇക്കഴിഞ്ഞയാഴ്ചയാണ് ജി 20 ന്റെ സിയോള്‍ (കൊറിയ) സമ്മേളനം അവസാനിച്ചത്. ജി-20 സമ്മേളനത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ല. ഏഷ്യന്‍ ധനകാര്യ പ്രതിസന്ധി ഉണ്ടായ അവസരത്തിലാണ് ജി-20 1999 ല്‍ നിലവില്‍ വന്നത്. ഫൈനാന്‍ഷ്യല്‍ വിപണിയില്‍ സ്ഥിരത സൃഷ്ടിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന് അന്താരാഷ്ട്ര സഹകരണം അത്യന്താപേക്ഷിതമാണ്. ത്വരിത വികസനത്തിന് വേണ്ട നയങ്ങളില്‍ പ്രധാനം മൂലധനമാണ്. ഫൈനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ബോര്‍ഡ് സ്ഥാപിച്ചാല്‍ ഫൈനാന്‍ഷ്യല്‍ വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ കുറയ്ക്കാന്‍ പറ്റും. ജി-20 നെ രാഷ്ട്രീയ സാമ്പത്തിക സഹകരണത്തിനാവശ്യമായ ഒരു വേദിയായി മാറ്റാനാണ് തീരുമാനം.

എന്നാല്‍ ഈയവസരത്തില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആഗോളക്രമത്തില്‍ സമ്പന്ന രാജ്യങ്ങളുടെയും മറ്റ് കൂട്ടുകെട്ടുകളും ഇന്ന് നിലവിലുണ്ട്. ഉദാഹരണത്തിന് യൂറോപ്യന്‍ യൂണിയന്‍, ജി-8, ജി-4 എന്നീ ഗ്രൂപ്പുകള്‍. ഇന്ന് നടക്കുന്ന ആഗോളതല ചര്‍ച്ചകളില്‍ ഭാവിയില്‍ ഏത് ദിശയിലേയ്ക്കാണ് ആഗോളക്രമത്തിലെ രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങള്‍ നീങ്ങുന്നതെന്ന ചില സൂചനകള്‍ വന്നിട്ടുണ്ട്.

ഒരുകാലത്ത് അമേരിക്കയുടെ എതിര്‍പക്ഷത്തായിരുന്നു സോവിയറ്റ് യൂണിയന്‍. അമേരിക്കയുടെ പിറകില്‍ സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങള്‍, പ്രത്യേകിച്ചും സമ്പന്ന രാജ്യങ്ങള്‍ അണിനിരന്നു. സോവിയറ്റ് യൂണിയന്റെ പിറകില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിച്ച രാജ്യങ്ങളും അണിനിരന്നു. എന്നാല്‍ ഇവയ്ക്ക് രണ്ടും വ്യത്യസ്തമായി കൊളോണിയല്‍ ബന്ധനങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ആഫ്രോ ഏഷ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. മാര്‍ഷല്‍ ടിറ്റോ, സുക്കാര്‍ണോ, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരാണ് ഈ മൂന്നാംലോക സംഘത്തിന് രൂപം നല്‍കിയത്. എന്നാലിന്ന് മേല്‍സൂചിപ്പിച്ച മൂന്ന് സംഘങ്ങളും പ്രവര്‍ത്തനത്തിലില്ല. സോവിയറ്റ് യൂണിയന്‍ പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റ് എന്നൊക്കെപ്പറഞ്ഞ് വിപണി സമ്പ്രദായത്തോട് അടുത്തു. സാമ്പത്തിക പുനസംഘടനയും പരിഷ്‌ക്കാരങ്ങളും നടപ്പിലാക്കി. ഇതേസമയത്ത് ചൈന സോഷ്യലിസ്റ്റ് പാതയില്‍ നിന്നും അധികം വ്യതിചലിക്കാതെ വിപണി സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥ സ്വീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷക്കാലം കൊണ്ട് അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയാണ് ചൈന കൈവരിച്ചത്. ചൈനയുടെ ചില സാമ്പത്തിക-വ്യാപാര നയങ്ങള്‍ അമേരിക്കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് ചൈനയുടെ കറന്‍സി മൂല്യം ചൈനയ്ക്ക് അനുകൂലമാക്കിവെച്ച്, ലോക കയറ്റുമതി വിപണി അത് കൈയ്യടക്കിയിരിക്കുകയാണ്. ചൈനയുടെ വ്യാപാരമിച്ചം അതിഭീമമാണ്. അതേ സമയത്ത് അത്രയും തന്നെ ഭീമമാണ് അമേരിക്കയുടെ വ്യാപാര കമ്മിയും. ആഗോളക്രമത്തില്‍ അമേരിക്കയും ചൈനയും നടത്തുന്ന നയങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ആഘാതം ഇന്ത്യയും അനുഭവിക്കുന്നുണ്ട്.

അമേരിക്കയില്‍ ഒരു വിഭാഗം ചിന്തകര്‍, അമേരിക്ക ചൈനയുമായി കൂടുതല്‍ സൗഹൃദം സൃഷ്ടിക്കണമെന്ന് വാദിക്കുന്നു. അതിന്റെ തുടക്കമായി ജി-20 ന് പകരം ജി-2 എന്ന സംഘത്തിന് രൂപം നല്‍കാന്‍ ഒബാമയുടെ മേല്‍ സമ്മര്‍ദമുണ്ട്. അമേരിക്കയും ചൈനയും ഒന്നുചേര്‍ന്ന് ജി -2 ഉണ്ടാകുമോ? രണ്ട് രാജ്യങ്ങളും പരസ്പരം പലവിധ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ആഗോളക്രമം, ആഗോള വിപണി എന്നിവ രണ്ടായി വീതിച്ച് എടുക്കാനാണ് ജി-2 മുന്‍ഗണന നല്‍കുക.

ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കും? ഒരു വശത്ത് ''മള്‍ട്ടിലാറ്ററലിസം'' അന്താരാഷ്ട്ര സഹകരണം എന്നൊക്കെ ഉറക്കെ ഉദ്‌ഘോഷിക്കുന്ന സമയത്ത് തന്നെ, സ്വാര്‍ഥതാല്‍പര്യത്തിന് വേണ്ടി ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമ്പ്രദായം നിരുത്സാഹപ്പെടുത്തേണ്ടതാണ്. ജി-2 ഉണ്ടാകുന്നതിന് മുമ്പ് നാം ജാഗരൂകരാകേണ്ടതുണ്ട്.

*
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ കടപ്പാട്: ജനയുഗം ദിനപത്രം 25-11-2010

Saturday, November 27, 2010

തട്ടിപ്പിനു വഴിവച്ചത് ബാങ്കിങ് മേഖലയിലെ സുതാര്യതയില്ലായ്മ

ബാങ്കിങ് മേഖലയില്‍ നിലനില്‍ക്കുന്ന സുതാര്യതയില്ലായ്മയാണ് ഭവനവായ്പ കുംഭകോണം അടക്കമുള്ള അഴിമതികള്‍ക്ക് വഴിയൊരുക്കുന്നത്. ബാങ്കിങ് റഗുലേഷന്‍ നിയമത്തില്‍ ഭേദഗതിവരുത്തി ബാങ്കുകളുടെ സാമ്പത്തികനടപടികള്‍ സുതാര്യമായി പരിശോധിക്കാന്‍ അവസരമൊരുക്കണമെന്ന് ബാങ്കിങ് മേഖലയിലെ സംഘടനകള്‍ ദീര്‍ഘനാളായി ആവശ്യമുയര്‍ത്തുന്നതാണ്. എന്നാല്‍, ഇതിന് വിപരീതമായി ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ രഹസ്യസ്വഭാവമുള്ളതും ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്തതുമാക്കണം എന്ന രഘുരാമന്‍ രാജന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിന്റെ വിശദാംശം പരിശോധിക്കപ്പെട്ടാല്‍ ഇപ്പോള്‍ വെളിപ്പെട്ടതുപോലുള്ള തട്ടിപ്പുകള്‍ ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. നവഉദാരവല്‍ക്കരണ നടപടികളുടെ ഭാഗമായി രാഷ്ട്രീയനേതൃത്വമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കിയതെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എ കെ രമേഷ് പറഞ്ഞു.

സ്പെക്ട്രം കുംഭകോണം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകള്‍ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നതുപോലെ ബാങ്കുകളിലെ അഴിമതിസാധ്യത സംബന്ധിച്ച് ബാങ്ക് ജീവനക്കാരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാങ്കിങ് രഹസ്യം എന്നപേരില്‍ ഒട്ടേറെ കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ ഇപ്പോഴത്തെ സംവിധാനത്തില്‍ കഴിയും. അഴിമതിക്കുള്ള പഴുതുകള്‍ അടയ്ക്കുന്നതിനുപകരം കൂടുതല്‍ വഴികള്‍ തുറന്നിടാനാണ് കേന്ദ്ര ആസൂത്രണ കമീഷന്‍ നിയോഗിച്ച രഘുരാമന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

ആത്മ മിത്രങ്ങളായ ഇന്ത്യയും ഇസ്രായേലും

കേന്ദ്ര സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫെബ്രുവരി 19-ാം തീയതി ഇസ്രായേല്‍ സന്ദര്‍ശനവേളയില്‍ ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തെ വിശേഷിപ്പിച്ചത്, "രണ്ട് ആത്മാക്കള്‍ (two souls) തമ്മിലുള്ള ബന്ധ''മെന്നാണ്. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ അത്യാധുനികമാണെന്നും "നിങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങള്‍ക്കു പ്രയോജനപ്പെടുമെന്നും'', സിന്ധ്യ പ്രസ്താവിച്ചു. "ശക്തമായ മൌലിക പ്രമാണങ്ങളെ അടിസ്ഥാനമാക്കി നാം സുഹൃദ് രാജ്യങ്ങളും തന്ത്രപര പങ്കാളികളുമാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം പൂര്‍ണമായി സഹകരിക്കണം''.

കേന്ദ്രമന്ത്രിയും ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസുമായി നടന്ന സംഭാഷണവേളയില്‍ പെരസ് പറഞ്ഞു, "ഇന്ത്യയുടെ സുരക്ഷ ഇസ്രായേലിന് അതിന്റെ സ്വന്തം സുരക്ഷയെപ്പോലെ പ്രാധാന്യം അര്‍ഹിക്കുന്നു''.

ഇസ്രായേലിന്റെ രൂപീകരണത്തെ ഐക്യരാഷ്ട്ര സമിതിയില്‍ എതിര്‍ത്ത ഇന്ത്യ, ഇസ്രായേലുമായി 1948 മുതല്‍ 1992 വരെ നയതന്ത്രബന്ധമില്ലാതിരുന്ന ഇന്ത്യ, എപ്പോഴാണ്, എങ്ങനെയാണ് ഇസ്രായേലിന്റെ ആത്മ സുഹൃത്തും, ഏറ്റവും വലിയ ആയുധ വ്യാപാര പങ്കാളിയുമായത്? ഇതിന് ഉത്തരം അന്വേഷിക്കുമ്പോഴാണ് ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ മൌലികമായ മാറ്റം നാം മനസ്സിലാക്കുന്നത്. ഇസ്രായേലുമായി പ്രതിരോധ, സൈനിക, ഇന്റലിജന്‍സ്, സുരക്ഷാതലങ്ങളില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടാക്കിയത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റാണ്. ഇതുണ്ടായത് അമേരിക്കയുമായുള്ള ബന്ധത്തിന്റെ ചട്ടക്കൂടിലായിരുന്നു. എന്‍ഡിഎ സര്‍ക്കാരാണല്ലോ ഇന്ത്യയെ അമേരിക്കയുടെ വിനീത വിധേയനാക്കിയത്.

വിദേശനയത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നയം തുടര്‍ന്ന യുപിഎ സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയുടെ മുമ്പില്‍ കൂടുതല്‍ വിനീത വിധേയനാക്കുകയായിരുന്നു.

2003ല്‍ അമേരിക്ക ഇറാഖില്‍ ആക്രമണം നടത്തി രണ്ടുമാസം കഴിയുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍ഡിഎ സര്‍ക്കാര്‍) ബ്രജേഷ് മിശ്ര ഇന്ത്യ - യുഎസ് - ഇസ്രായേല്‍ സഖ്യത്തിന് ആഹ്വാനം ചെയ്തു. അമേരിക്കന്‍ ജൂത കമ്മിറ്റി (American Jewish Committee) യുടെ വാര്‍ഷിക വിരുന്നില്‍ ചെയ്ത പ്രസംഗത്തിലായിരുന്നു മിശ്രയുടെ ആഹ്വാനം. സെപ്തംബര്‍ പതിനൊന്നിനെ തുടര്‍ന്നുണ്ടായ ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ അനുകൂല കാലാവസ്ഥ, ഇന്ത്യയും ഇസ്രായേലുമായുള്ള സുരക്ഷാബന്ധത്തെ, ഇന്ത്യ - അമേരിക്ക തന്ത്രപരപങ്കാളിത്തത്തിന്റെ ചട്ടക്കൂടില്‍ തന്നെ ഒരു തന്ത്രപര സഖ്യമായി വളര്‍ത്തിയെടുക്കുകയായിരുന്നു.

1998ല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്, ഇന്ത്യ - ഇസ്രായേല്‍ ബന്ധങ്ങളില്‍ സമൂല പരിവര്‍ത്തനം ഉണ്ടായത്. സംഘപരിവാറിനോടൊപ്പം, ബിജെപിയും അതിനുമുമ്പ് ജനസംഘവും, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അറബി രാഷ്ട്രങ്ങള്‍ക്ക് അനുകൂലമായ വിദേശനയം സ്വീകരിച്ചിരുന്നതിനെ വിമര്‍ശിച്ചിരുന്നു. 2000ല്‍ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയും, വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗും ഇസ്രായേല്‍ സന്ദര്‍ശിച്ചു. അവരുടെ പ്രസ്താവനകള്‍ പ്രത്യയശാസ്ത്രപരമായി അവര്‍ ഇസ്രായേലിനെ പിന്താങ്ങുന്നതായി വ്യക്തമാക്കി.

"2001 സെപ്തംബര്‍ 11ലെ ആക്രമണങ്ങള്‍ക്കുശേഷം, ഭീകരവാദവിരുദ്ധ യുദ്ധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാഷിംഗ്ടണുള്ള സഖ്യകക്ഷികള്‍ ഇസ്രായേലും ഇന്ത്യയും ടര്‍ക്കിയും മാത്രമാണ്''എന്ന്, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ (Wall Street Journal) പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. ടര്‍ക്കി ജനാധിപത്യത്തിലേക്ക് നീങ്ങിയത്, അമേരിക്കയുടെ നയവിദഗ്ധര്‍ക്ക് കടുത്ത നിരാശയുണ്ടാക്കിയപ്പോള്‍, ഇസ്രായേലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിച്ചത്, ഇറാഖിനെ ആക്രമിക്കണമെന്ന് ബുഷ് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ അതേ ശക്തികള്‍ തന്നെയായിരുന്നു.

ഇസ്രായേല്‍ - ഇന്ത്യ സഖ്യത്തെ ഇസ്രായേലി പരിപ്രേക്ഷ്യത്തില്‍ എങ്ങനെ കാണണമെന്ന് വെളിവാക്കുന്നതായിരുന്നു, 2003 ഫെബ്രുവരി 28-ാം തീയതി 'ജറുശലേം പോസ്റ്റ്' ദിനപത്രത്തില്‍ പ്രൊഫ. മാര്‍ട്ടിന്‍ ഷെര്‍മാന്‍ എഴുതിയ ലേഖനം. "ഇന്ത്യയും ഇസ്രായേലും സുശക്തമായ ഒരു തന്ത്രപരസഖ്യം വാര്‍ത്തെടുക്കുന്നു''വെന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. "സമുദ്രാധിഷ്ഠിത പ്രതിരോധ കഴിവ് വികസിപ്പിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നതിനാല്‍ ഇന്ത്യയുമായുള്ള സഖ്യം പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്രായേലിന്റെ ഭൂപ്രദേശത്തിന്റെ പരിമിതി കണക്കിലെടുക്കുന്ന സുരക്ഷാനേതൃത്വം സമുദ്രാധിഷ്ഠിത പ്രതിരോധത്തിന്റെ നിര്‍ണായക പ്രാധാന്യത്തെപ്പറ്റി വര്‍ദ്ധമാനമായ ബോദ്ധ്യമുള്ളവരാണ്. ഈ പ്രദേശത്തുള്ള മറ്റു രാജ്യങ്ങള്‍ ആധുനിക ആയുധങ്ങള്‍ സ്വായത്തമാക്കുന്നതോടെ, കരയിലെ സൈനികസംവിധാനത്തിന്റെ ബലഹീനത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഇസ്രായേലിന്റെ പ്രതിരോധവീക്ഷണത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് അതീവ പ്രാധാന്യം കല്‍പിക്കപ്പെടുന്നു. സമുദ്രത്തിലുള്ള പ്രതിരോധ സൌകര്യങ്ങള്‍ക്ക് ഇന്ത്യയുടെ നാവികസേനയുമായുള്ള സഹകരണം നിര്‍ണ്ണായകമാണ്'', ഷെര്‍മാന്‍ എഴുതി.

2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് ഇസ്രായേലുമായുള്ള പ്രതിരോധ, ഇന്റലിജന്‍സ് ബന്ധങ്ങള്‍ തുടരുകയും, ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വ്യക്തമായിരുന്നു. പലസ്തീനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പിന്തുണയെപ്പറ്റിയുള്ള പ്രസ്താവനകള്‍ കൂടുതല്‍ ഉച്ചത്തിലും, കൂടുതല്‍ തവണയും യുപിഎ ഗവണ്‍മെന്റ് ആവര്‍ത്തിക്കുന്നതായി തോന്നി. യാസര്‍ അറഫാത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിനു ബാദ്ധ്യതയുണ്ടെന്ന വീക്ഷണഗതിയുമായി ബന്ധപ്പെട്ടായിരുന്നു പലസ്തീനുള്ള പിന്തുണയുടെ പ്രകടനം. പക്ഷേ, ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധം പലസ്തീന്‍ താല്‍പര്യങ്ങള്‍ക്കു ഹാനികരണമാണെന്ന് അംഗീകരിക്കാന്‍ യുപിഎ ഗവണ്‍മെന്റും തയ്യാറായില്ല.

യുപിഎ ഗവണ്‍മെന്റിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ, പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജി, ഇസ്രായേലുമായുള്ള വര്‍ദ്ധമാനമായ പ്രതിരോധബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്ന് വ്യക്തമാക്കി. "നമുക്ക് വിഭിന്ന അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക് ഏകാഭിപ്രായമാണ്''. ബിജെപിയുടെ പ്രത്യയശാസ്ത്രമൂശയില്‍ വാര്‍ത്തെടുത്ത ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തിലെ പ്രതിമാനങ്ങളെല്ലാം പുതിയ ഭരണാധികാരികള്‍ക്കു സ്വീകാര്യമായിരുന്നു.

ഇന്ത്യ - ഇസ്രായേല്‍ ബന്ധ കാര്യങ്ങളില്‍ വിദഗ്ദ്ധനായ പി ആര്‍ കുമാരസ്വാമി എഴുതി: (Asia Time Online, March 11, 2005) "ഏതാനും ആഴ്ചകളിലെ ആകാംക്ഷയ്ക്കും, അനിശ്ചിതത്തിനുംശേഷം, ഇന്ത്യ - ഇസ്രായേല്‍ ബന്ധം വീണ്ടും നേര്‍പാതയിലാണെന്നു തോന്നുന്നു. അടുത്തയിട വര്‍ദ്ധമാനമായ സമ്പര്‍ക്കങ്ങള്‍, മുമ്പ് അധികാരത്തിലിരുന്ന വലതുപക്ഷ ഗവണ്‍മെന്റിന്റെ ഇസ്രായേല്‍ പക്ഷ നയങ്ങളെ അന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നെങ്കിലും, ഇസ്രായേലുമായുള്ള പുതിയ ബന്ധം തുടരുന്നതിന്റെ ആവശ്യകത ഇന്ന് കോണ്‍ഗ്രസ് കക്ഷി അംഗീകരിക്കുന്നുവെന്ന് തെളിയിക്കുന്നു. ഇന്ത്യയുടെ മദ്ധ്യപൂര്‍വേഷ്യന്‍ നയത്തിലുള്ള സ്ഥാനത്തെപ്പറ്റി ന്യൂഡല്‍ഹിയില്‍ എന്തെങ്കിലും സംശയങ്ങള്‍ അവശേഷിച്ചിരുന്നെങ്കില്‍, പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ നവംബര്‍ മാസത്തെ മരണം അവയെയെല്ലാം ദൂരീകരിച്ചതായി തോന്നുന്നു. ദീര്‍ഘകാലമായി അറഫാത്തുമായി (പലസ്തീന്‍ പ്രശ്നത്തില്‍) താദാത്മ്യം പ്രാപിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ മരണം ഇന്ത്യയെ, പ്രത്യേകിച്ചും കോണ്‍ഗ്രസ് കക്ഷിയെ, പരമ്പരാഗത ബന്ധങ്ങള്‍ തുടരാതെ വിശാലമായ മദ്ധ്യപൂര്‍വദേശത്തെ നോക്കി കാണാന്‍ സഹായിച്ചു''. ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധത്തെ പിന്താങ്ങുന്ന ഒരു നിരീക്ഷണമാണിത്.

അറഫാത്തിന്റെ മരണം കഴിഞ്ഞ് ഇസ്രായേലുമായുള്ള ബന്ധങ്ങളില്‍ പുതിയ ഒരു മുന്നേറ്റമുണ്ടാക്കാന്‍ യുപിഎ ഗവണ്‍മെന്റ് ശ്രമിച്ചുവെന്നത് അനിഷേധ്യമാണ്. സ്വരത്തിലും, പദപ്രയോഗങ്ങളിലും വ്യത്യാസങ്ങള്‍ കണ്ടുവെങ്കിലും, യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ പ്രശ്നത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നിന്നിടത്തുനിന്ന് യുപിഎ സര്‍ക്കാര്‍ ഒട്ടും മുന്നോട്ടുപോയില്ല. പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചുവെന്നതിന് തെളിവൊന്നുമില്ല. പലസ്തീന്‍ പ്രശ്നത്തെപ്പറ്റി പുതിയ അവതരണശൈലി ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ആയുധവ്യാപാരത്തിലൂടെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്ന ഇസ്രായേലിന്റെ യുദ്ധസമ്പദ്ക്രമം പലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ല.

"ഇസ്രായേലാണ് ഇന്ത്യക്ക് ഏറ്റവും അധികം ആയുധങ്ങള്‍ നല്‍കുന്ന രാജ്യം'' - 2009 ഫെബ്രുവരി 15-ാം തീയതിയിലെ 'ജറുശലേം പോസ്റ്റ്' പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ടാണിത്. അതുവരെ ഈ പദവി റഷ്യക്കായിരുന്നു. റഷ്യയില്‍ നിന്നായിരുന്നു ഇന്ത്യ ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങിയിരുന്നത്. "ഇന്ത്യയും ഇസ്രായേലും തമ്മില്‍ ഏറ്റവും അടുത്ത സഹകരണമാണുള്ള''തെന്നും, "ഇസ്രായേലിന്റെ ആയുധ സംവിധാനങ്ങളെയും, ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങള്‍ക്കുള്ള അനുഭവങ്ങളെയും ഇന്ത്യക്കാര്‍ ബഹുമാനിക്കുന്നു''വെന്നും ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചതായി "പോസ്റ്റ്'' റിപ്പോര്‍ട്ടു ചെയ്തു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പറയുമ്പോള്‍, അടിവരയിടേണ്ടത് പ്രതിരോധബന്ധങ്ങള്‍ക്കാണ്. ആയുധ ഇറക്കുമതി, ആയുധ വ്യവസായ സഹകരണം, സൈനിക സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ആയുധ വ്യവസായമാണ് ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യവസായം. ആയുധവ്യാപാരമാണ് ഇസ്രായേലിന്റെ സമ്പദ്ക്രമത്തിന്റെ നട്ടെല്ല്. കയറ്റുമതിയില്‍ മൂന്നിലൊന്നോളം വരും ആയുധ കയറ്റുമതി.

ഇസ്രായേലിനെ ഒരു വലിയ സൈനികശക്തിയായി നിലനിര്‍ത്തുന്നതിലും ആ രാജ്യത്തിന്റെ സൈനിക സമ്പദ്ക്രമത്തെ നിലനിര്‍ത്തുന്നതിലും, വളര്‍ത്തുന്നതിലും, അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇന്ത്യക്കാണെന്ന് പാശ്ചാത്യ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍നിന്ന് ഇസ്രായേലിന് ലഭിക്കുന്ന വാര്‍ഷിക സൈനിക സഹായം 350 കോടി ഡോളറാണ്; ഏകദേശം 17500 കോടി രൂപ. ഇന്ത്യ ഇസ്രായേലില്‍ നിന്നു വാങ്ങുന്ന ആയുധങ്ങളുടെ വിലയുടെ വാര്‍ഷിക ശരാശരി 150 കോടി ഡോളറാണ്; 7500 കോടി രൂപ.

ഇസ്രായേലിന്റെ ആയുധ ഉല്‍പാദനത്തിന്റെ മൂന്നിലൊന്നു മാത്രമേ ഇസ്രായേലി സൈന്യത്തിന് ആവശ്യമുള്ളൂ. ബാക്കിയുള്ള മൂന്നില്‍ രണ്ടില്‍ ഗണ്യമായ ഭാഗം ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. ഇസ്രായേലിന്റെ ആയുധ വ്യവസായം ആയുധ കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നു. ഇസ്രായേലിന്റെ ആയുധ വ്യവസായത്തിന്റെ നിലനില്‍പും വളര്‍ച്ചയും ഉറപ്പാക്കുന്നത് ഇന്ത്യയാണ്. അതുകൊണ്ടാണ് പലസ്തീന്‍കാര്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്ക് ഇന്ത്യ സബ്സിഡി നല്‍കുന്നുവെന്ന് പറയുന്നത് ശരിയാവുന്നത്. കാര്‍ഗില്‍ യുദ്ധകാലം മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു. (45000 കോടി രൂപ). ഇസ്രായേലിന്റെ സൈനിക സമ്പദ്ക്രമം വളര്‍ത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് ഇതു വെളിവാക്കുന്നു.

ഇസ്രായേലിന്റെ പ്രതിരോധ കയറ്റുമതിയുടെ ചുമതലയുള്ള 'സബിറ്റി'ന്റെ മേധാവി യഹൂദ് ഷാഹി ഒരു ഇന്ത്യന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധങ്ങള്‍ക്ക് ഇസ്രായേല്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ആയുധവ്യാപാരം, ഗവേഷണ വികസന പദ്ധതികള്‍, മിസൈല്‍ സംവിധാനങ്ങള്‍, സംയുക്ത സംരംഭങ്ങള്‍ എന്നിവയെല്ലാം എടുത്തു പറഞ്ഞ ഷാഹി, ഇന്ത്യയുമായി ഇസ്രായേലിന് സവിശേഷമായ ഒരു പ്രതിരോധ ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി. അടുത്തയിടെ സംയുക്ത ആയുധ ഉല്‍പ്പാദനത്തിലേക്ക് അത് തിരിഞ്ഞിരിക്കുകയാണ്. ഒട്ടനവധി പദ്ധതികള്‍ ഉണ്ട്.

ഇസ്രായേലുമായി ഇന്ത്യയ്ക്കുള്ള പ്രതിരോധ ഇടപാടുകളൊന്നും സുതാര്യമല്ല. പലതും രഹസ്യകരാറുകളുടെ അടിസ്ഥാനത്തിലാണ്. മിക്കപ്പോഴും ഇസ്രായേലി മാധ്യമങ്ങളില്‍ നിന്നാണ് ഇതേപ്പറ്റിയൊക്കെയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

2009 ഏപ്രിലില്‍ ഉണ്ടാക്കിയ മിസൈല്‍ കരാര്‍ ഇതിന് ഉദാഹരണമാണ്. ഇന്ത്യാ ഗവണ്‍മെന്റും ഇസ്രായേലിലെ ആയുധ കമ്പനിയായ "ഇസ്രായേലി ഏറോസ്പേസ്'' (ഐഎഐ) യാണ് കരാറുണ്ടാക്കിയത്. 7500 കോടി രൂപയുടെ ഇടപാടാണ് ഇത്. ഇവിടെ എടുത്തുപറയേണ്ട കാര്യം ഐഎഐ എന്ന കമ്പനി ഇസ്രായേലിലും ഇന്ത്യയിലും അഴിമതി അന്വേഷണത്തിന് വിധേയമാണെന്നുള്ളതാണ്. ഈ ഇടപാടില്‍ ഇന്ത്യ ഒപ്പിട്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പി (2009)നു രണ്ടു ദിവസം മുമ്പായിരുന്നു. ഇത് രഹസ്യമായി സൂക്ഷിക്കാനാണ് ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിച്ചത്. ഇസ്രായേലില്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഐഎഐ തന്നെ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

ഐഎഐ അന്വേഷണ വിധേയമായിരിക്കുന്നിടത്തോളം കാലം, ആ കമ്പനിയുമായി കരാറുകളുണ്ടാക്കരുതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശത്തെ അവഗണിച്ചായിരുന്നു ഈ ഇടപാട്. തെരഞ്ഞെടുപ്പുകാലത്ത് ഇതേപറ്റിയുണ്ടായ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് കഴിഞ്ഞില്ല. ഈ കരാറിന്റെ ഫലമായി രണ്ട് ഇടനിലക്കാര്‍ക്ക് 9% കമ്മീഷന്‍ ലഭിച്ചുവെന്നും, അവരുടെ പേരുകള്‍ സുധീര്‍ ചൌധരി, സുരേഷ് നന്ദ എന്നാണെന്നും ഇസ്രയേലി പത്രമായ 'ഹാരട്സ്' വെളിപ്പെടുത്തി. ഗവണ്‍മെന്റ് നേരിട്ടു നടത്തുന്ന ഇടപാടുകളില്‍ കമ്മീഷന്‍ പാടില്ല എന്ന നിബന്ധനയും ഇവിടെ ലംഘിക്കപ്പെട്ടു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണത്തിന് പുതിയ ഒരു മേഖലയുണ്ട്: ബഹിരാകാശം. 2008 ജൂണ്‍ മൂന്നാം വാരത്തില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ഇസ്രായേലിന്റെ ഒരു ചാര ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ത്യയുടെ ആധുനിക ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാണിജ്യപരമായ ഒരു കരാറാണെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ വിശദീകരണം. ഇസ്രായേലി മാധ്യമങ്ങളാണ് ഇതിന്റെ തന്ത്രപരപ്രാധാന്യം എടുത്തുകാട്ടിയത്. അങ്ങനെ ഇന്ത്യ വിക്ഷേപിച്ച ഇസ്രായേലിന്റെ ടെക്സാര്‍ ഉപഗ്രഹം ഇന്ത്യ - ഇസ്രായേല്‍ ബന്ധത്തില്‍ ഒരു പുതിയ ഘട്ടത്തിന്റെ ആരംഭം കുറിച്ചു. 'ഇന്റലിജന്‍സ്' ശേഖരിക്കുന്നതില്‍ ഇസ്രായേലിന്റെ കഴിവു വളരെ വര്‍ദ്ധിപ്പിച്ചു; പ്രത്യേകിച്ചും ഇറാനെപ്പറ്റിയുള്ള ടെക്സാറിന്റെ തന്ത്രപര, പ്രതിരോധ പ്രാധാന്യത്തെപ്പറ്റി ഇന്ത്യാ ഗവണ്‍മെന്റ് മൌനം പാലിച്ചു.

2009 ഏപ്രില്‍ 20-ാം തീയതി ഐഎസ്ആര്‍ഒ വേറൊരു ഇസ്രായേലി നിര്‍മ്മിത ഉപഗ്രഹം വിക്ഷേപിച്ചു. ഈ ഉപഗ്രഹം ഇന്ത്യക്കുവേണ്ടിയായിരുന്നു. അതായത് ഇന്ത്യ ഇസ്രായേലില്‍നിന്ന് ഒരു ഉപഗ്രഹം വാങ്ങുകയായിരുന്നു. ഈ ഉപഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെപ്പറ്റി ഐഎസ്ആര്‍ഒ ഒന്നും പറഞ്ഞില്ല. ഇസ്രായേലി മാധ്യമങ്ങളാണ് അത് റഡാര്‍ പ്രതിബിംബങ്ങളെടുക്കാന്‍ കഴിവുള്ള ചാരഉപഗ്രഹമാണെന്ന് വെളിപ്പെടുത്തിയത്. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണമായിരുന്നു ഇന്ത്യയുടെ ഈ പുതിയ സുരക്ഷാ സംവിധാനത്തിന്റെ പശ്ചാത്തലം.

ഇസ്രായേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണംപോലെയോ; അതിനേക്കാള്‍ രൂക്ഷമായ വിധത്തിലോ വിമര്‍ശിക്കേണ്ടതാണ് പ്രതിഭീകരതയുടെ പേരിലുള്ള സഹകരണം. കാരണം ഇത് അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു.

ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് കേന്ദ്രമന്ത്രി സിന്ധ്യ ടെല്‍ അവീവില്‍ ചെയ്ത പ്രസ്താവനയെ പരാമര്‍ശിച്ചിരുന്നല്ലോ. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ച മന്ത്രി, "ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം, ഇന്ത്യാ - ഇസ്രായേല്‍ പൂര്‍ണമായി സഹകരിക്കണമെന്ന്'' പറഞ്ഞു. എന്‍ഡിഎ ഗവണ്‍മെന്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര ഇന്ത്യാ - ഇസ്രായേല്‍ - യുഎസ് സഖ്യത്തിന് ആഹ്വാനം നല്‍കിയത് ഈ മൂന്നു രാജ്യങ്ങളും ഭീകരതയെന്ന പൊതുശത്രുവിനെ നേരിടുന്നുവെന്ന് പറഞ്ഞാണ്. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെയാണ് ഭീകരവാദം എന്ന് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ എന്തു നടപടിയും സ്വീകരിക്കാനുള്ള ലൈസന്‍സായി 'ഭീകരതാവിരുദ്ധയുദ്ധ''ത്തെ ഇസ്രായേല്‍ ഉപയോഗിച്ചു. ഇതിനുള്ള സംവിധാനത്തെയാണോ ഇന്ത്യ പ്രശംസിക്കുന്നത്? ഇസ്രായേലിന്റെ ഈ 'അനുഭവ'മാണോ ഇന്ത്യ പാഠമാക്കുന്നത്?

ഇസ്രായേലിന്റെ ഭീകരവാദ വ്യാഖ്യാനത്തെ എന്‍ഡിഎ ഗവണ്‍മെന്റ് അംഗീകരിച്ചത് യുപിഎ ഗവണ്‍മെന്റുകളും തുടരുകയാണ്. അന്നത്തെ ഇസ്രായേലി വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസിന്റെ 2002 ജനുവരിയിലെ ന്യൂഡല്‍ഹി സന്ദര്‍ശനം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരബന്ധം ഉറപ്പാക്കാനുള്ള അവസരമായിത്തീര്‍ന്നു. പെരസിന്റെ സംഘത്തിലുണ്ടായിരുന്ന ഒരു ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു: 'ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ നാം ഒരേ പാളയത്തിലാണ്. അതനുസരിച്ച് നമ്മുടെ ബന്ധം വളര്‍ത്തിയെടുക്കണം'.

പെരസിന്റെ സന്ദര്‍ശന സമയത്ത് ഇന്ത്യയുടെ വിദേശകാര്യ വക്താവ് പ്രസ്താവിച്ചു: 'അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്ന് വളരെ നാളായി ക്ളേശം അനുഭവിക്കുന്ന, ഭീകരവാദത്തെ നേരിടുന്നതിലുള്ള ഇസ്രായേലിന്റെ അനുഭവത്തില്‍നിന്ന് പഠിക്കുന്നത്, ഇന്ത്യ കൂടുതല്‍ കൂടുതല്‍ പ്രയോജനകരമായി കാണുന്നു'. പലസ്തീന്‍ വിമോചനസമരത്തെ അതിര്‍ത്തി കടന്നുള്ള ഭീകരവാദമായി കരുതിയ നമ്മുടെ വിദേശകാര്യമന്ത്രാലയത്തിന്റെ വാസ്തവവിരുദ്ധവും അധാര്‍മികവുമായ നിലപാട് പ്രകാശിപ്പിക്കുകയായിരുന്നു വക്താവ്.

ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധത്തെപ്പറ്റി പലസ്തീന്‍കാര്‍ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ആവര്‍ത്തിച്ച് അവകാശപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പലസ്തീന്‍ ജനതയുടെ വീക്ഷണം പരിശോധിക്കേണ്ടതുണ്ട്. 2003 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ പലസ്തീന്‍ വിദേശകാര്യ മന്ത്രി നബില്‍ ഷാത്ത് 'ദി ഹിന്ദു' വിനു നല്‍കിയ അഭിമുഖത്തില്‍ (മാര്‍ച്ച് 24) പലസ്തീന്റെ നിലപാട് വ്യക്തമാക്കി. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യൂഡല്‍ഹിക്കും, ടെല്‍ അവീവിനും, വാഷിംഗ്ടണുമിടയ്ക്കും ഏകോപിപ്പിക്കുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുമായി ഷാത്ത് വിയോജിപ്പ് പ്രകടിപ്പിച്ചു. "നിങ്ങളുടെ ചില മന്ത്രിമാരുടെ നിലപാട്അതാണെന്ന് എനിക്ക് അറിയാം.... പലസ്തീന്‍ ചെറുത്തുനില്‍പ്പ് മുഴുവന്‍ ഭീകരവാദമാണെന്ന് തോന്നിപ്പിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. ആ നിലപാടുമായി യോജിക്കുന്നത് നിങ്ങളെ പലസ്തീന്‍ വിരുദ്ധ നിലപാടിലെത്തിക്കുന്നു;'' ഷാത്ത് പ്രസ്താവിച്ചു, ഷാത്തിന്റെ സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് ചുവന്ന പരവതാനി വിരിച്ച ഇന്ത്യാ ഗവണ്‍മെന്റ് "അറഫാത്താണ് ഞങ്ങളുടെ ബിന്‍ലാദന്‍''എന്ന പ്രഖ്യാപനത്തെ പരോക്ഷമായെങ്കിലും അംഗീകരിക്കുകയായിരുന്നു.

യുപിഎ ഗവണ്‍മെന്റ് ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേല്‍ വ്യാഖ്യാനത്തിലും എന്‍ഡിഎ സര്‍ക്കാരിനെ പിന്തുടര്‍ന്നു. പലസ്തീന്റെ പുതിയ പ്രസിഡന്റ് മഹമൂദ് അബ്ബാസ് 2005 മേയ് മാസത്തില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ പശ്ചിമേഷ്യന്‍ നയത്തില്‍ ഒരു പുതിയ തുടക്കത്തിന് ആഗ്രഹമോ, ആലോചനയോ ഇല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. പുതിയ പലസ്തീന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനുവേണ്ട പ്രാധാന്യം നല്‍കാതിരുന്നതും, അതില്‍ കാര്യമായ താല്‍പര്യമൊന്നും ഗവണ്‍മെന്റ് പ്രകടിപ്പിക്കാതിരുന്നതും "പലസ്തീന്‍ ജനതയുടെ അവകാശത്തിലുള്ള താല്‍പര്യക്കുറവുകൊണ്ടാണെങ്കില്‍ അത് അക്ഷന്ത്യവുമാണ്, "ദി ഹിന്ദു'' മുഖപ്രസംഗത്തിലെഴുതി. അക്രമം അവസാനിപ്പിക്കണമെന്ന ആഹ്വാനം തികച്ചും അപര്യാപ്തമാണെന്ന് ദിനപത്രം ചൂണ്ടിക്കാണിച്ചു. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെ ഇസ്രായേലിന്റെ സൈനിക നടപടികളുമായി തുലനം ചെയ്യുന്നുവെന്ന ധാരണയാണ് ഗവണ്‍മെന്റിന്റെ പ്രസ്താവന നല്‍കിയത്. പ്രസ്താവനയില്‍ പ്രശ്നത്തിന്റെ പ്രാഥമിക കാരണമായ "ഇസ്രായേലി അധിനിവേശത്തിന്റെ അപലപനം ഉള്‍പ്പെടുത്തേണ്ടിയിരുന്നു; 'ദി ഹിന്ദു' ചൂണ്ടിക്കാണിച്ചു.

ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേലിന്റെ വ്യാഖ്യാനം ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിക്കുന്നതും, ഇസ്രായേലിന്റെ യുദ്ധ സമ്പദ്ക്രമത്തെ പലസ്തീന്‍ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ ഇന്ത്യ പിന്താങ്ങുന്നതും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.

*
ഡോ. നൈനാന്‍ കോശി കടപ്പാട്: ചിന്ത വാരിക 26-11-2010

മലബാര്‍ കലാപത്തിന്റെ സാമൂഹികചലനം

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ച ഒരു സംഭവ പരമ്പരയായിരുന്നു മലബാര്‍ കലാപം. കലാപത്തിന്റെ പല പഠനങ്ങളിലും ഊന്നിക്കാണിക്കാതെ വന്ന ഒരു മാനമാണിത്. ഗാന്ധിയന്‍ ആഹ്വാനമനുസരിച്ച് ഖിലാഫത്ത് പ്രസ്ഥാനം പിന്‍വലിക്കപ്പെട്ടപ്പോള്‍ രക്തരൂഷിതം കൂടിയായ കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും കോണ്‍ഗ്രസുകാര്‍ പിന്‍മാറി. ഇതാകട്ടെ ഒരു വഞ്ചനയായിപ്പോയെന്നാണ് ആര്‍ സി മജുംദാറിനെപ്പോലുള്ള ദേശീയ ചരിത്രകാരന്മാര്‍ വിലയിരുത്തിയത്.

തെക്കെ മലബാറില്‍ സൈനിക നിയമം നടപ്പിലാക്കപ്പെട്ടതോടെ ജീവിതം നിലനിര്‍ത്തുവാനുള്ള ആത്യന്തികമായ ഒരു കലാപശ്രമത്തില്‍ മാപ്പിളമാരായ കലാപകാരികള്‍ ഹൈന്ദവ വിഭാഗത്തിലെ പാവപ്പെട്ടവരെപ്പോലും ഇരകളാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അവരെ തടയുവാനും നേതൃത്വത്തിലേക്ക് നയിക്കുവാനും ആളില്ലാത്തവിധം ഒരു പാക്ഷിക സമരമായി അത് രൂപാന്തരപ്പെട്ടു. ചൈനയില്‍ 1850കളില്‍ നടന്ന തെയ്പിങ് കലാപങ്ങളിലും ഇത്തരത്തിലുള്ള കാര്‍ഷികസമരങ്ങളുടെ സ്വഭാവം പ്രതിഫലിച്ചതായിക്കാണാം. കലാപം നല്‍കുന്ന താക്കീത് ഇ എം എസ്സിനെപ്പോലുള്ള രാഷ്ട്രീയ നേതൃത്വം സൂചിപ്പിക്കുന്നതും കലാപത്തിന്റെ ഈ വിഭജനപരമായ സ്വഭാവവും മതപരമായ ആശയ സ്വാധീനവുമാണ്.

തെക്കെ മലബാറിലെ ഏറനാടന്‍, വള്ളുവനാടന്‍ ഗ്രാമങ്ങള്‍ കൊളോണിയല്‍ ദാരിദ്യ്രത്തിന്റെ ഈറ്റില്ലമായി മാറിയ പശ്ചാത്തലം കൂടിയായി കലാപം രൂപാന്തരപ്പെട്ടു. ഹൈന്ദവ- ഇസ്ളാമിക സാഹോദര്യത്തെ എന്നത്തെക്കാളും ഈ സംഭവങ്ങള്‍ പ്രതികൂലമായി ബാധിച്ചു. മതപരമായ സംഘടനകളും ശക്തികളും ഈ സംഭവം തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിന് ഉപയോഗപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍പോലും വര്‍ഗീയമായി രൂപപ്പെടുത്തിവന്നു. ആര്യസമാജംപോലുള്ള സംഘടനകള്‍ ഹിന്ദുമതത്തിലേക്ക് പുനഃപരിവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ചു. ഇതെല്ലാം ആത്യന്തികമായി ഗ്രാമങ്ങളില്‍ മതസൌഹാര്‍ദം നഷ്ടപ്പെടുത്തി. മതപരമായ വിഭജനം പിന്നീട് ഇന്ത്യന്‍ മുസ്ളിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശങ്ങളില്‍ ശക്തമാക്കി.

പിന്നീട് നടന്ന ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍നിന്നും ഈ ഗ്രാമങ്ങള്‍ എന്നേക്കുമായി വിച്ഛേദിക്കപ്പെട്ടു. അതാകട്ടെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍പ്പോലും ദേശീയപ്രസ്ഥാനത്തിന്റെ മതേതരത്വ സ്വഭാവം, ലിംഗസമത്വം തുടങ്ങിയ ആശയങ്ങള്‍ വളര്‍ന്നുവരാന്‍ സഹായകമായില്ല. ഇന്ന് വലിയ വികസനസ്വഭാവം ഉള്‍ക്കൊണ്ടുവെങ്കിലും ഒരു പിന്നോക്കപ്രദേശമായി മലപ്പുറം മാറിയതിന്റെ കാരണം മലബാര്‍ കലാപമാണെന്നു പറയാം.

ജന്മിത്വത്തെ സംബന്ധിച്ച് ഏറ്റവും വലിയ ആഘാതമായിരുന്നു കലാപമേല്‍പ്പിച്ചത്. ഈ ആഘാതം ഭൂമി കാര്‍ഷികമായി കൃഷിചെയ്യുന്നവന്റെയും കുടികിടപ്പുകാരന്റെയും കൂടിയാണെന്നുള്ള ഒരു ബോധം കലാപത്തിന് അധികാരിവര്‍ഗത്തിലുളവാക്കുവാന്‍ കഴിഞ്ഞു. മലബാറിലെ കുഴിക്കാണം സംബന്ധിച്ച കുടിയായ്മ നിയമം 1928 ല്‍ അവതരിപ്പിച്ചതിന്റെ ഒരു കാരണം ഇതാണെന്നു പറയാം.

ഹൈന്ദവമായ ജാതി വ്യവസ്ഥയുടെ തൊട്ടുകൂടായ്മ തുടങ്ങിയ ആശയങ്ങളെ ഇല്ലാതാക്കുന്നതില്‍ കലാപം വലിയ സ്വാധീനം ചെലുത്തി. ഒരു ഹരിജന്‍ യുവാവ് ഒരു അന്തര്‍ജനത്തെ വിവാഹം കഴിക്കുന്ന ചിത്രം കുമാരനാശാന്‍ തന്റെ ദുരവസ്ഥയില്‍ അവതരിപ്പിച്ചത് ആദ്യമായി ചിന്താപരമായ ഒരു വിപ്ളവത്തിന്റെ തുടക്കമായിരുന്നു. എത്ര സാവിത്രിമാര്‍ അന്ന് എത്ര ചാത്തന്മാരെ വിവാഹം കഴിച്ചുവെന്നതല്ല പ്രശ്നം. ആശയപരമായ ഇത്തരം ഒരു ചിന്ത അന്നത്തെ സമൂഹത്തില്‍ ഉളവാക്കിയത് കലാപത്തിന്റെ ദൃശ്യങ്ങളായിരുന്നു.അതുപോലെ പന്തിഭോജനം എന്ന ആശയംപോലും ജാതി വ്യവസ്ഥക്കെതിരായി ഉയര്‍ന്നുവന്ന പശ്ചാത്തലം ഇതായിരുന്നു. പിന്നീടത് ദേശീയ പ്രസ്ഥാനത്തിന്റെ ആശയമായി മാറി.

മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ കലാപം വലിയ സ്വാധീനം ചെലുത്തി. കലാപബാധിത പ്രദേശങ്ങളില്‍ കെ എ കേരളീയന്‍ മുപ്പതുകളില്‍ ഏതാണ്ട് മൂന്നു മാസക്കാലം സഞ്ചാരം നടത്തിയിരുന്നു. അദ്ദേഹത്തെ ഈ കലാപം വലിയ ഒരു വിപ്ളവകാരിയാക്കി മാറ്റി.

ഇന്ത്യയില്‍ 1857 ന് ശേഷം ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയ സായുധ സമരം ഈ കലാപമായിരുന്നു. ബ്രിട്ടീഷ് സൈന്യം ശത്രുരാജ്യം പിടിച്ചടക്കുന്ന തന്ത്രമായിരുന്നു പിന്തുടര്‍ന്നത്. റഷ്യയില്‍ ബോള്‍ഷെവിക്ക് വിപ്ളവവും മറ്റും നടന്നതുപോലെ തങ്ങള്‍ക്കെതിരായി വലിയ സായുധസമരങ്ങള്‍ ഉരുത്തിരിയുമോ എന്നവര്‍ ഭയപ്പെട്ടിരുന്നു. മീററ്റ് കലാപത്തെയും മറ്റും പിന്നീടവര്‍ ശക്തമായി നേരിട്ടത് ഇത്തരം ഒരു പശ്ചാത്തലത്തിലായിരുന്നു. കലാപം സംബന്ധിച്ച ഏതു ചര്‍ച്ചയും ആശയവും ബ്രിട്ടീഷ് ഭരണാധികാരികള്‍ അത്യന്തം ഭയപ്പെട്ടു. ഉദാഹരണത്തിന് സൌമ്യേന്ദ്രനാഥ ടാഗോര്‍ പ്രസിദ്ധീകരിച്ച കര്‍ഷക കലാപം എന്ന ഗ്രന്ഥം അവര്‍ നിരോധിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചതന്നെയായിട്ടായിരുന്നു മലബാര്‍ കലാപത്തിന്റെ ആഹ്വാനവും താക്കീതും എന്ന ലഘുലേഖയെ അവര്‍ നിരോധിച്ചതും അച്ചടിച്ച പ്രസ്സിനു പിഴ ചുമത്തിയതും.

കലാപം മുസ്ളിം സമൂഹത്തില്‍ ആയിരക്കണക്കില്‍ അഗതികളെയും അനാഥരെയും സൃഷ്ടിച്ചുകൊണ്ട് ഗ്രാമീണ ദാരിദ്യ്രം ഏറ്റവും തീക്ഷ്ണമാക്കി. ഈ പശ്ചാത്തലത്തില്‍ ജെ ഡി ടി ഇസ്ളാംപോലുള്ള അനാഥാലയങ്ങള്‍ വളര്‍ന്നുവന്നു, അത് സമൂഹത്തിന് കുറെ ആശ്വാസകരമായിരുന്നു.

കലാപം പല പ്രദേശങ്ങളിലേക്കും കുടിയേറുവാന്‍ വ്യക്തികളെ പ്രേരിപ്പിച്ചു. ഒരര്‍ഥത്തില്‍ ഗ്രാമീണമായ കുടിയേറ്റങ്ങള്‍ക്ക് ഇത് പശ്ചാത്തലമൊരുക്കി. മാപ്പിളമാരായ കലാപകാരികളെ അന്തമാന്‍ പ്രോജക്ടിലേക്ക് നാടുകടത്തുകയും അവരെ അവിടെ കൂടുതല്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. പലരും മലബാര്‍ വിട്ട് തൊഴിലന്വേഷിച്ച് രാജ്യാന്തരങ്ങളിലേക്ക് കൂടി കുടിയേറിയെന്ന് പറയാം.

ഇത്തരത്തില്‍ ഒരു വിശകലനം ചെയ്യുമ്പോള്‍ മലബാര്‍ കലാപം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ച ഒരു സംഭവപരമ്പരയായിരുന്നു. ഈ വിഷയം ഇന്നും ഒരു വര്‍ഗീയ കലാപമായി വ്യാഖ്യാനിക്കുന്നവരെ നമുക്ക് കാണാവുന്നതാണ്. മതം ഉപയോഗപ്പെടുത്തിയപ്പോഴും രാഷ്ട്രീയവും കാര്‍ഷികവും സാമൂഹ്യവുമായ അനേകം പ്രശ്നങ്ങള്‍, കൊളോണിയല്‍ ഭരണത്തിന്റെ അടിച്ചമര്‍ത്തല്‍ നയം ഇതെല്ലാം കലാപത്തിന്റെ പിന്നിലെ പ്രചോദനപരമായ വസ്തുതകളാണ്. മാര്‍ക്സ് എഴുതിയതുപോലെ ബ്രിട്ടീഷ് ഭരണത്തിന് സംഹാരാത്മകവും നിര്‍മാണാത്മകവുമായ ചലനങ്ങള്‍ കാണാവുന്നതാണ്. ഇത്തരം രണ്ടു വശങ്ങള്‍ ഈ കലാപത്തിലും ചരിത്രപരമായി വിശകലനം നടത്തുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും. അതിന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് സാമ്രാജ്യത്വത്തിനെതിരായി പടപൊരുതുമ്പോള്‍ അതുയര്‍ത്തുന്ന താക്കീത് കൂടി ശ്രദ്ധിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് പ്രത്യേകം ഓര്‍മിക്കേണ്ടിയിരിക്കുന്നു.

*
ഡോ. കെ കെ എന്‍ കുറുപ്പ് കടപ്പാട്: ദേശാഭിമാനി വാരിക 28-11-2010