ഇന്ന് സബര്‍മതി ഒഴുക്കു നിര്‍ത്തുമ്പോള്‍ ശവംനാറികള്‍ ഇതിഹാസത്തെ അട്ടിമറിക്കുകയാണ്. ബാപ്പു ഇന്ന് ഒരു ഗാന്ധിയല്ല എന്ന് തിരിച്ചറിയുന്നു. ഗാന്ധിക്ക് രണ്ട് മാര്‍ഗമാകാം എന്നാണ് പുതിയ ഗുജറാത്ത് നല്‍കുന്ന ആനുകൂല്യം. ഒന്ന് ആള്‍ദൈവമായി മാറുക, രണ്ട് പൂര്‍ണ വസ്‌ത്രം ധരിച്ച് തലമുറയെ ആശയക്കുഴപ്പത്തില്‍നിന്ന് ഒഴിവാക്കുക. ആള്‍ദൈവം ഇല്ലാത്ത ആശ്രമം അവര്‍ക്ക് ഊഹിക്കാനേ കഴിയുന്നില്ല. ലഹരിക്ക് സബര്‍മതി നല്‍കിയ സന്ദേശം വഴങ്ങുന്നില്ല. സബര്‍മതിയിലും ബാര്‍ ആവാം. ഗുജറാത്തില്‍ സമ്പൂര്‍ണ മദ്യനിരോധം എന്ന് അറിയപ്പെടും. ലോകത്തിന് സബര്‍മതിയും ഗാന്ധിയും ബാപ്പുവും തണലിടമാകുമ്പോള്‍ അതിന്റെ ബാധ്യത പേറാനാവുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക- ഇവിടെ ബാപ്പു ഉദ്ദേശിച്ച ആളല്ല.

ഏഴ് പത്രപ്രവര്‍ത്തകരാണ് സബര്‍മതിയില്‍ പോയത്. മൌണ്ട് ആബുവില്‍ നടന്ന മാധ്യമ സമ്മേളനം കഴിഞ്ഞ് സബര്‍മതി, അക്ഷര്‍ധാം എന്നിവിടങ്ങള്‍. അഹമ്മദാബാദില്‍നിന്നും ഗുജറാത്ത് സ്റ്റേറ്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍. രണ്ടുതവണ കണ്ടം ചെയ്യാന്‍ മാത്രം പഴകിയ ബസുകള്‍ ഗതാഗത മേഖലയുടെ മുഖം വിളിച്ചുപറഞ്ഞു. പൊട്ടിയതും തുരുമ്പിച്ചതുമാണവ. തിക്കിതിരക്കിയായിരുന്നു യാത്ര. വിടാതെ പിന്തുടരുന്ന ഓട്ടോഡ്രൈവര്‍മാര്‍ അവരുടെ ജീവിത നിലവാരവും കാണിച്ചുതന്നു. കഞ്ഞികുടിക്കാന്‍ പണമില്ല. ഈ ഓട്ടോയില്‍ കയറുമോ?’അഹമ്മദാബാദ് ബസ് സ്റ്റാന്‍ഡിലെ ചോദ്യം. തുരുമ്പിച്ച ഓട്ടോകള്‍.
ബസ് യാത്ര അക്ഷര്‍ധാം ക്ഷേത്രത്തിനു മുന്നില്‍ അവസാനിച്ചു. 2002-ല്‍ തീവ്രവാദി ആക്രമണത്തിന് വിധേയമായ ഇടം. കനത്ത സുരക്ഷ. പത്രപ്രവര്‍ത്തകള്‍ക്കുപോലും ക്യാമറ, മൊബൈല്‍, ബെല്‍റ്റ് എന്നിവയോടെ അകത്ത് പ്രവേശിക്കാന്‍ കഴിയില്ല. മതസൌഹാര്‍ദവും മനുഷ്യസ്‌നേഹവും പ്രേത്സാഹിപ്പിച്ച മഹാരാജാ സ്വാമിനാരായണന്റെ പേരിലെ ക്ഷേത്രമാണത്. ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുക്കുന്നതിനു പകരം അവരോട് കപ്പം സ്വീകരിച്ച രാജാവ്. ഇത്തരം കൃത്യങ്ങളുടെ ശില്‍പ്പങ്ങള്‍. സാധുജനങ്ങള്‍ അന്യമതസ്ഥര്‍ എന്നിവര്‍ക്ക് തുല്യപരിഗണനയാണ് രാജാവ് നല്‍കിയത് എന്നും അദ്ദേഹത്തിന്റെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എല്ലാ മതവിഭാഗങ്ങളും എത്തിയിരുന്നുവെന്നും എഴുതിവച്ചിരിക്കുന്നു. ആര്‍ക്കും നിയന്ത്രണമില്ല. പ്രവേശനത്തിന് ഫീസും വാങ്ങാറില്ല. അക്ഷര്‍ധാമിനെ വ്യത്യസ്‌തമാക്കുന്നത് അത് ഇക്കാലത്ത് (1982) നിര്‍മിച്ചതാണെന്നതാണ്.
ഗുജറാത്തിന്റെ മതനിരപേക്ഷതയ്‌ക്ക് വലിയ സംഭാവന നല്‍കിയ അക്ഷര്‍ധാം 2002ലെ സംഭവത്തിനുശേഷം മാറ്റത്തിന് വിധേയമാകുന്നു. നേരില്‍ കണ്ട കാഴ്‌ച തന്നെയാണ് പ്രധാനം. അവിടെ പ്രവേശനത്തിന് ഒരു മുസ്ലിം കുടുംബവും. അകത്തേക്കുള്ള അവരുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പര്‍ദയഴിക്കാന്‍ ആവശ്യപ്പെട്ടു. ഒന്നും ആലോചിക്കാതെ പര്‍ദയും ശിരോവസ്‌ത്രവും നീക്കി. 2002നു ശേഷം പര്‍ദയ്‌ക്ക് നിരോധം. ക്ഷേത്രവും ചരിത്രവും ശില്‍പ്പങ്ങളും കണ്ട് പുറത്തിറങ്ങിയ ശേഷമാണ് അറിഞ്ഞത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വസതി മതില്‍കെട്ടിനു പുറത്ത് മറ്റൊരു വളപ്പിലാണെന്ന്. ഏറെ കാത്തിരുന്നിട്ടും സബര്‍മതിയിലേക്ക് വാഹനം ലഭ്യമായില്ല. ടാക്‌സിക്കാര്‍ക്ക് പലതരം വാടക.

സബര്‍മതിയെന്ന ചൂണ്ടുപലകയ്‌ക്കടുത്ത് എത്തിയപ്പോള്‍ അതിനെതിരെ അയാള്‍ പുറപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങള്‍ തടഞ്ഞു. സബര്‍മതി’ എന്ന ചുണ്ടുപലക കാണിച്ചുകൊടുത്തു. ബാപ്പുവിന്റെ ആശ്രമം എന്നല്ലേ പറഞ്ഞത്.’അയാള്‍ വീണ്ടും. അതെ, മഹാത്മാഗാന്ധിയുടെ. അയാളുടെ വഴിയില്‍ വണ്ടി വിട്ടു. കുറുക്കുവഴിയുണ്ടാകുമെന്ന ധാരണയില്‍ മിണ്ടിയില്ല. ഒടുവില്‍ എത്തിയത്. വിശ്വേശരയ്യ ആശ്രമം’ എന്ന് എഴുതിയ ഗേറ്റിനു മുന്നില്‍. ആശ്രമത്തിന്റെ മുന്നില്‍ നിര്‍ത്തിയതോടെ ഓട്ടോക്കാരനോട് തര്‍ക്കിച്ചു. അയാള്‍ ഗുജറാത്തിയില്‍ എന്തൊക്കെയോ പുലമ്പി. ഗേറ്റിനു മുന്നില്‍നിന്ന താടിക്കാരന്‍ സ്വാമി ഹിന്ദിയില്‍ പറഞ്ഞു. ഇപ്പോള്‍ ഇതിനാണ് പ്രശസ്‌തി. ബാപ്പു ആശ്രമം എന്നാല്‍ ഇതാണ് ’. ഞങ്ങള്‍ പറഞ്ഞു. "ഇവിടേക്ക് അല്ല ഞങ്ങള്‍ വന്നത് ഈ ഓട്ടോക്കാരന്‍ ചതിക്കുകയായിരുന്നു.’
വിശ്വേശരയ്യയുടെ ആശ്രമത്തിന് ബാപ്പു എന്ന് പേരിട്ട് സബര്‍മതി സന്ദര്‍ശകരെ ചതിക്കുകയാണ്. എവിടെയും കേട്ടറിവില്ലാത്തെ ആള്‍ദൈവ സന്നിധിയിലേക്ക് സബര്‍മതി സന്ദര്‍ശിക്കാനെത്തുന്നവരെ കൊണ്ടെത്തിക്കുകയാണ്. റിക്ഷാക്കാര്‍ ഇതിന്റെ ഏജന്റുമാര്‍. വിശേശ്വരയ്യ ആര്‍എസ്എസ് ബന്ധമുള്ള സന്യാസിമാരുടെ ആശ്രമമാണ്. ഞങ്ങള്‍ക്ക് പിറകെ വന്ന മാതൃഭൂമിയുടെ രജീഷിനെയും കൊണ്ടിറക്കിയത് അവിടെ.
നരേന്ദ്രമോഡിയുടെ വീട്ടിനടുത്താണ് വ്യാജമദ്യകേന്ദ്രം എന്ന് വ്യക്തം. അവിടെനിന്നു കുടിച്ച ചാരായത്തിന്റെ പരിണാമമാണ് റിക്ഷാഡ്രൈവറില്‍ കണ്ടത്.സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയ ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ വീടിനരികെ ഇതാണ് അവസ്ഥ. കഴിഞ്ഞില്ല, സബര്‍മതിയില്‍ ഇതേക്കാള്‍ വലിയ കൌതുകമുണ്ട്.
രാമായണം വായിച്ചശേഷം അയോധ്യയിലെത്തിയപോലെയാണ് സബര്‍മതിയില്‍. മഹാത്മാഗാന്ധി സത്യഗ്രഹസമരത്തില്‍ പങ്കെടുക്കാന്‍ പോയതേയുള്ളൂവെന്ന തോന്നലായിരുന്നു. ലോകനേതാക്കളുമായി സംസാരിക്കാനും ദേശീയ പ്രസ്ഥാനത്തിലെ നിര്‍ണായക സമരങ്ങള്‍ക്ക് രൂപംനല്‍കുകയും ചെയ്‌ത, ഫര്‍ണിച്ചര്‍പോലുമില്ലാത്ത സ്വീകരണ മുറി ഒരു ചരിത്രം അവസാനിക്കുന്നില്ലെന്ന് തോന്നിപ്പിക്കും. ഗാന്ധി ഉപയോഗിച്ച ചെരിപ്പ്, പേന, ചര്‍ക്ക, കണ്ണട, എഴുത്തുകള്‍-മഹാത്മാഗാന്ധി, ഇന്ത്യ-എന്ന് മാത്രമുള്ള വിലാസത്തില്‍, പങ്കെടുത്ത സമരങ്ങള്‍ എന്നിവയെല്ലാം ജീവിച്ചിരിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാകും. സബര്‍മതിതീരത്ത് മ്യൂസിയവും ഗാന്ധിവനവും പഴയപോലെ. അതിനെ കൂടുതല്‍ ഉയരങ്ങളില്‍ കൊണ്ടെത്തിക്കാനോ, സന്ദര്‍ശകരെ ആകര്‍ഷിക്കാനോ ഒരു നടപടിയും ഇല്ല. ആശ്രമം എന്നാല്‍ ചെറുമുണ്ട് ഉടുത്ത് നാട്ടുകാരുടെ കൂടെ സമരം ചെയ്യാന്‍ പോയ ഒരാളുടെ വീടും കുറേ പുസ്‌തകവും എന്ന നിര്‍വചനം പുതിയ ഗുജറാത്തിന് മാത്രമല്ല, ഉത്തരേന്ത്യക്കു തന്നെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. ആശ്രമം എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ സബര്‍മതി എഴുതപ്പെടുകയാണെന്നത് പുതിയ ആശ്രമജീവികളുടെ നെഞ്ചകം പൊള്ളിക്കുകയാണ്. അതുകൊണ്ട് അവര്‍ സബര്‍മതിക്കടുത്ത് പുതിയ ബാപ്പു ആശ്രമം വളര്‍ത്തികൊണ്ടുവന്നു. അതാണ് വിശ്വേശരയ്യ ആശ്രമം. മോഡിയുടെ ആള്‍ക്കാരുടെ ആശ്രമം എന്നുപറയും.
ഞങ്ങള്‍ ഗാന്ധി‘വനത്തിനു മുന്നില്‍ വിഡിയോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ആടികുഴഞ്ഞു വരികയാണ് ഒരു വിദ്വാന്‍. മൂക്കറ്റം കുടിച്ച് കാലുറക്കാതെ അയാള്‍. ആശ്രമത്തില്‍ വേലയെടുക്കുന്നയാളായിരുന്നു. അയാളോട് ചോദിച്ചു.
ഇത് എവിടെനിന്ന് ഒപ്പിച്ചു.
ദേശിയാ- വേണോ?
ഹേ റാം എന്ന് നെഞ്ചില്‍ കൈവച്ച് ഞങ്ങള്‍ മടങ്ങി.
*****
രവീന്ദ്രന്‍ രാവണേശ്വരം, കടപ്പാട് :ദേശാഭിമാനി വാരാന്തപ്പതിപ്പ്
1 comment:
ഞങ്ങള്‍ ഗാന്ധി‘വനത്തിനു മുന്നില്‍ വിഡിയോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ആടികുഴഞ്ഞുവരികയാണ് ഒരു വിദ്വാന്‍. മൂക്കറ്റം കുടിച്ച് കാലുറക്കാതെ അയാള്‍. ആശ്രമത്തില്‍ വേലയെടുക്കുന്നയാളായിരുന്നു. അയാളോട് ചോദിച്ചു. ഇത് എവിടെനിന്ന് ഒപ്പിച്ചു.
ദേശിയാ- വേണോ?
ഹേ റാം എന്ന് നെഞ്ചില്‍ കൈവച്ച് ഞങ്ങള്‍ മടങ്ങി.
Post a Comment