Monday, November 1, 2010

റീമിക്‌സ്, ക്യൂബയുടെയോ മാധവന്റെയോ

'നാലാം ലോകം' എന്ന കഥ എന്‍ എസ് മാധവന്‍ എഴുതിയതാണ്. സോവിയറ്റ്യൂണിയന്റെ തകര്‍ച്ചയുടെ ഘട്ടത്തില്‍ എഴുതിയതാണ് നാലാം ലോകം. (നാലാംലോക സിദ്ധാന്തം ചര്‍ച്ചചെയ്യപ്പെടുന്നതിനുമുമ്പ്) കണ്ണൂര്‍ക്കാരനായ ഒരു യുവ എന്‍ജിനിയര്‍ (ഒരു കമ്യൂണിസ്‌റ്റ് ചെത്തുതൊഴിലാളിയുടെ മകന്‍) സോവിയറ്റ് യൂണിയനില്‍ പഠിക്കാനെത്തുന്നു. സര്‍ക്കാര്‍, ഒരു സോവിയറ്റ് യൂണിയന്‍ യുവ എന്‍ജിനിയറുടെ കൂടെ മലയാളി (മൂന്നാംലോകത്തിന്റെ പ്രതിനിധി)യെയും ബഹിരാകാശപര്യവേക്ഷണത്തിന് നിയോഗിക്കുന്നു. സോവിയറ്റ്യൂണിയന്‍ തകര്‍ന്നതിനുശേഷം, ഈ പേടകവും ഉപേക്ഷിക്കപ്പെട്ട പട്ടികയിലാകുന്നു. സോവിയറ്റ് പൌരന്‍ (പഴയ) പേടകത്തിന്റെ കതകുതുറന്നു പുറത്തേക്ക് ചാടുന്നു. എങ്ങോട്ടെന്ന് മൂന്നാംലോകക്കാരന്റെ ചോദ്യത്തിന് നാലാംലോകത്തേക്കെന്ന് മറുപടി പറഞ്ഞിട്ടാണ് വിഹായസ്സിലേക്ക് കുതിക്കുന്നത്. സോവിയറ്റ്യൂണിയനെക്കുറിച്ചും സോവിയറ്റ് കമ്യൂണിസ്‌റ്റുപാര്‍ടിയെക്കുറിച്ചും പറയാന്‍ ഒന്നും ബാക്കിവച്ചില്ല ഇവരുടെ സംഭാഷണത്തില്‍. തിരിച്ച് കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെക്കുറിച്ചും വിശിഷ്യ സിപിഐ എമ്മിനെക്കുറിച്ചും. മാധവന്റെ മനസ്സിലിരുപ്പ് പ്രകടമാക്കുന്ന ഒന്നാന്തരം രചന.

ആ മാനസികാവസ്ഥയില്‍നിന്ന് ഒട്ടും വ്യത്യസ്‌തമല്ല ഇന്ന് എന്നുതെളിയിക്കുന്നതാണ് ക്യൂബയെക്കുറിച്ച് മനോരമയില്‍ എഴുതിയ ലേഖനം. ഒക്‌ടോബര്‍ 26ന് അവസാനിക്കുന്നതരത്തില്‍, ഏഴുദിവസം നീണ്ടുനിന്ന ലേഖനപരമ്പര പ്രസിദ്ധീകരിച്ചത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു അവസാനിച്ച ഘട്ടത്തില്‍. ക്യൂബയോടുള്ള അമിത താല്‍പ്പര്യമായിരിക്കില്ലല്ലോ, ഈ സമയം തെരഞ്ഞെടുക്കാന്‍ മനോരമയെ പ്രേരിപ്പിച്ചത്. ക്യൂബയില്‍ കുഴപ്പങ്ങള്‍ കുന്നുകൂടിയെന്നും ജനങ്ങള്‍ സന്തുഷ്‌ടരാണോ എന്ന് അന്വേഷണം നടത്തുന്നതും ഈയവസരത്തില്‍ വൃഥാവിലാകരുതല്ലോ.

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഭരണരംഗം ഒഴിഞ്ഞ് തന്റെ കഴിവുകള്‍, ആരോഗ്യം അനുവദിക്കുന്നതിനനുസരിച്ച്, ജനങ്ങള്‍ക്കുവേണ്ടി, ലോകകമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനുവേണ്ടി, ഉപയോഗിക്കുകയാണ് ഫിദല്‍ കാസ്‌ട്രോ. ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ സൂക്ഷ്‌മമായി പരിശോധിച്ച് പ്രതികരിക്കുകയാണ് അദ്ദേഹം. അമേരിക്കയോടും ലോകസാമ്രാജ്യത്വത്തോടും ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന് ആവര്‍ത്തിക്കുകയാണ് ക്യൂബയും കാസ്‌ട്രോയും. ബറാക് ഒബാമ പ്രസിഡന്റായി അധികകാലം കഴിയുംമുമ്പ്, ഒബാമയെ, ഇതിനകം അമേരിക്കക്കാര്‍ എന്തുകൊണ്ട് കൊന്നില്ല എന്നാണ് അതിശയമായി തോന്നുന്നതെന്ന് പ്രതികരിച്ച നേതാവാണ് കാസ്‌ട്രോ. ഒബാമ എന്ന വ്യക്തിയെയും ഭരണാധികാരിയെയും വേര്‍തിരിച്ചുകാണാന്‍ അദ്ദേഹത്തിനു കഴിയുന്നു.

കാസ്‌ട്രോ, ടിവി കണ്ട് സമയംപോക്കുന്നെന്നു സൂചിപ്പിക്കുന്ന മാധവന്‍, അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഇടപെടല്‍ ഒരുതരം മിനക്കെടുത്തുപണിയാണെന്ന് ആക്ഷേപിക്കുന്നു. "ക്യൂബ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യ-വികസന മാതൃക സൃഷ്‌ടിച്ച രാജ്യമാണ്. എന്നാല്‍ രാജ്യത്തിന് വളരെ ഉല്‍പാദനക്ഷമത കുറഞ്ഞ സമ്പദ്‌വ്യവസ്ഥയുമായി അധികനാള്‍ മുന്നോട്ടുപോകാനാകില്ല'' എന്ന് പരിതപിക്കുന്നു. 'ജനാധിപത്യത്തിന്റെ കുറവുണ്ടാക്കുന്ന അസ്വസ്‌തത കൂടിയാകുമ്പോള്‍' എന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ആസന്നമായ ഒരു തകര്‍ച്ച സ്വപ്‌നംകാണുകയാണ്. സമ്പദ്‌വ്യവസ്ഥയല്ല പ്രശ്‌നം, ജനാധിപത്യമാണെന്നു സമര്‍ഥിക്കുന്നത് കമ്യൂണിസ്‌റ്റ് ചട്ടക്കൂട് ദഹിക്കാതെ കിടക്കുന്നതുകൊണ്ടാണ്.

ക്യൂബയുടെ മാനവ വികസന സൂചിക ലോക സമ്പന്നരാജ്യങ്ങള്‍ക്കൊപ്പമെത്തിയെന്ന് എന്‍ എസ് മാധവനും സമ്മതിക്കുന്നു. ഒരുകോടി 30 ലക്ഷം ജനങ്ങള്‍, ഒരു കൊച്ചുദ്വീപുപോലെയുള്ള രാജ്യം. കഴിഞ്ഞ 40 വര്‍ഷമായി സമ്പന്നരാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യം. വന്‍കിട വ്യവസായങ്ങള്‍ക്ക് സാധ്യതയില്ലാത്ത പ്രദേശം. കരിമ്പും പുകയിലയും നെല്ലും മാത്രം കൃഷിചെയ്യുന്ന സ്ഥലം. എങ്ങനെ ഈ മാനവ വികസനസൂചിക നേടിയെടുത്തെന്ന് എന്‍ എസ് മാധവന്‍ ഒരിടത്തും പരിശോധിക്കുന്നില്ല.

ക്യൂബക്കാര്‍ക്ക് ജീവിതം സുരക്ഷിതമാണ്. എല്ലാ കുട്ടികള്‍ക്കും റസിഡന്‍ഷ്യല്‍ സംവിധാനത്തിലുള്ള സൌജന്യ വിദ്യാഭ്യാസം. ലോകനിലവാരമുള്ള ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങള്‍. ഒരു പൈസയുടെ ചെലവുമില്ലാതെ ക്യൂബയ്‌ക്കുള്ളിലും വേണ്ടിവന്നാല്‍ രാജ്യത്തിനുപുറത്തും പഠനസൌകര്യം. ആരോഗ്യസംരക്ഷണത്തിനും ഭക്ഷണത്തിനും പൂര്‍ണ സംരക്ഷണം. മുടിവെട്ടാനും മുഖം മിനുക്കാനും സുന്ദരനും സുന്ദരിയുമാകാനും ചെറിയ ചെലവുമതി. ഇതും സേവനത്തുറയായി കണക്കാക്കി, പണിയെടുക്കുന്നവര്‍ക്കുള്ള പ്രതിഫലം നിശ്ചയിച്ച് സര്‍ക്കാര്‍ നല്‍കുന്നു. ബാര്‍ബര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന ആക്ഷേപം എന്തിന്റെ പേരിലായാലും അതിരുകടന്നതുതന്നെ.

ക്യൂബയുടെ പ്രധാന വരുമാനം ടൂറിസ്‌റ്റ്മേഖലയില്‍നിന്നാണ്. ഒരുകോടി 30 ലക്ഷം ജനസംഖ്യയാണ് ക്യൂബയുടേത്. ഒരുവര്‍ഷം കുറഞ്ഞത് 40 ലക്ഷം ടൂറിസ്‌റ്റുകള്‍ ക്യൂബയിലെത്തും. ഇത്രയും ആളുകളെ ഒരു പരാതിക്കും ഇടയില്ലാതെ, ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല. താമസസൌകര്യം ഒരു പ്രശ്‌നമായപ്പോള്‍, ജനങ്ങള്‍ പെയ്‌ഡ് ഗസ്‌റ്റുകളെ സ്വീകരിക്കുന്ന സംവിധാനമുണ്ടാക്കി. ക്യൂബയ്‌ക്ക് അതിന്റെ ഗുണം ലഭിക്കുന്നു. വിദേശ ടൂറിസ്‌റ്റുകളോട് പ്രത്യേക നിലപാട് സ്വീകരിക്കുന്നെന്ന ആക്ഷേപമാണ് ഉന്നയിക്കുന്നത്. ഒരു സാര്‍വദേശീയ സെമിനാറിന് ക്യൂബയില്‍ പോയപ്പോള്‍ എനിക്കും ബോധ്യപ്പെട്ട കാര്യമാണ്. ഒരു കപ്പ് കാപ്പിക്ക് വിദേശി ഒരു ഡോളര്‍ കൊടുക്കുമ്പോള്‍ അതേ കടയില്‍നിന്ന് അതിന്റെ നാലിലൊന്ന് കാശിന് സ്വദേശിക്ക് കാപ്പി ലഭിക്കും. വിദേശിയോട് വാങ്ങിയതുതന്നെ സ്വദേശിയോടും വാങ്ങാത്തതിലാണ് പരിഭവം. ക്യൂബന്‍ നാണയമായ പെസോക്കും ഡോളറിനും ഒരേ വിനിമയനിരക്കാണ്. ഇന്ത്യന്‍ ഉറുപ്പിക 50 കൊടുത്താലേ ഒരു ഡോളര്‍ ലഭിക്കൂ. അതുകൊണ്ടാണ് അഞ്ച് ഡോളര്‍ മുടക്കി, ഐസ്‌ക്രീം വാങ്ങിയപ്പോള്‍ 250 രൂപ മുടക്കിയെന്ന് പരിതപിക്കേണ്ടിവരുന്നത്. (നാട്ടുകാര്‍ക്ക് അതേസമയം 10 രൂപയ്‌ക്ക് ഐസ്‌ക്രീം ലഭിക്കുന്നു). 250 രൂപ വീതം മുടക്കി ധാരാളം പ്രാവശ്യം ഐസ്‌ക്രീം കഴിച്ചതിന് എന്‍ എസ് മാധവന്‍ കണ്ടെത്തുന്ന ന്യായം, ഇനിയും വരുമ്പോള്‍ ഐസ്‌ക്രീം കട സര്‍ക്കാര്‍ അടച്ചുപൂട്ടിയാലോ എന്നാണ്. സര്‍ക്കാരുതന്നെ അടഞ്ഞുപോകുമെന്ന് തറപ്പിച്ച് പറയുന്നതായിരുന്നില്ലേ ഇതിലും ഭേദം.

ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ ക്യൂബയിലും വന്നുകഴിഞ്ഞു. തൊഴില്‍മേഖലയിലും മാറ്റങ്ങള്‍ വരുന്നു. തൊഴില്‍മേഖല പുനഃക്രമീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കയാണ്. എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കാന്‍ കഴിയുന്നു. കഴിയാതെവന്നാല്‍ 'ഉറപ്പായി ലഭിക്കുന്ന വേതനം' നല്‍കുന്ന സംവിധാനമുണ്ട്. ഇതിനെയെല്ലാം തെറ്റായി വ്യഖ്യാനിക്കാനാണ് ലേഖനകര്‍ത്താവ് ശ്രമിക്കുന്നത്.

നാല്‍പ്പതു ലക്ഷം ടൂറിസ്‌റ്റുകള്‍ പ്രതിവര്‍ഷമെത്തുന്ന ക്യൂബയില്‍ കുത്തഴിഞ്ഞ ജീവിതമുണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ലോകത്തിലെ പല രാജ്യങ്ങളും സെക്‌സ് ടൂറിസം പ്രോത്സാഹിപ്പിക്കുമ്പോള്‍ മാന്യമായ ടൂറിസം ക്യൂബ വികസിപ്പിക്കുന്നു. പാരീസിലോ മോസ്‌കോയിലോ ലണ്ടനിലോ കാണുന്നതുപോലെ തെരുവോരങ്ങളില്‍ ഇണയെത്തേടുന്ന, വസ്‌ത്രധാരികളും വിവസ്‌ത്രകളുമായി നിരന്നുനില്‍ക്കുന്ന സ്‌ത്രീകള്‍ ക്യൂബയ്‌ക്ക് അന്യമാണ്. 'ക്യൂബയില്‍ എല്ലാത്തിനും റേഷനുണ്ട്, സെക്‌സിനൊഴികെ' എന്ന് മാധവന്‍ എഴുതുമ്പോള്‍ എന്തിന്റെ പേരിലാണ് ഈ ആക്ഷേപം ഉന്നയിക്കുന്നത്. ക്യൂബക്കാരുടെ കലയെയും സംഗീതത്തെയും കളിയെയും ഗുസ്‌തിയെയും കോഴിപ്പോരിനെയും എല്ലാം ഒളിയമ്പെയ്‌ത്, പ്രഹരമേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.

അമേരിക്കയില്‍ അക്കരപ്പച്ച തേടിപ്പോകുന്നവരെക്കുറിച്ച് എന്‍ എസ് മാധവന്‍ ഏറെ വാചാലനാകുന്നുണ്ട്. 2010 ഒക്‌ടോബർ ഇരുപത്തിഒന്നാംതീയതിയിലെ ടൈം എന്ന അമേരിക്കന്‍ പ്രസിദ്ധീകരണത്തില്‍, ഫരീദ് സക്കറിയ എഴുതിയ How to Restore the American Dream എന്ന ലേഖനം വായിച്ചുനോക്കിയാല്‍ മനസ്സിലാകും എന്താണ് അമേരിക്ക നേരിടുന്ന പ്രതിസന്ധിയെന്ന്. ജീവിതം ഇതേനിലയില്‍ തുടരാന്‍ കഴിയില്ലെന്ന് ഭയപ്പെടുകയാണ് അമേരിക്കയിലെ 63 ശതമാനം ജനങ്ങള്‍. ഒരു ശരാശരി അമേരിക്കന്‍ കുടുംബത്തിന് 13 ക്രെഡിറ്റ്കാര്‍ഡ് (കടംകൊള്ളാന്‍) എങ്കിലും സൂക്ഷിക്കേണ്ട സ്ഥിതിയാണ്. കുടുംബചെലവിന്റെ ബാധ്യത 1974ല്‍ 680 മില്യൺ ഡോളറായിരുന്നു. ഇന്ന് അത് 15 ട്രില്യൺ ഡോളറായി കുതിച്ചുയര്‍ന്നു. അമേരിക്കന്‍ ജീവിതസ്വപ്‌നം അടുത്തകാലത്തൊന്നും ഫലപ്രാപ്‌തിയിലെത്താന്‍ പോകുന്നില്ലെന്ന് ഫരീദ് സക്കറിയ ചൂണ്ടിക്കാട്ടുന്നു.

ക്യൂബ സ്വതന്ത്രമാകുന്നതിനുമുമ്പ് സ്വതന്ത്രമായ 110 കോടി ജനങ്ങളുള്ള വലിയ ജനാധിപത്യരാജ്യത്ത് 28 കോടിയാളുകള്‍ പട്ടിണിക്കാരാണ്. 80 ശതമാനം പേര്‍ക്ക് 20 രൂപയുടെ പ്രതിദിന വരുമാനം. പട്ടിണിമരണം ഇന്നും വാര്‍ത്തയാകാതെപോകുന്ന രാജ്യം. വിശന്നുകരയുന്ന പൊടിക്കുഞ്ഞിന്റെ കരച്ചിലടക്കാന്‍ (വിശപ്പടക്കാനല്ല) പൂഴിമണ്ണ് വാരി വായിലിട്ടുകൊടുക്കുന്ന ഇന്ത്യന്‍ അമ്മമാരെക്കുറിച്ച് ക്യൂബയില്‍ കാഴ്‌ചകണ്ടുനടന്നപ്പോഴോ, തിരിച്ചുവന്ന് ലേഖനം എഴുതാനിരുന്നപ്പോഴോ, ഒരിക്കലെങ്കിലും എന്‍ എസ് മാധവന്‍ ഓര്‍ത്തിരുന്നെങ്കില്‍ എത്ര നന്നായേനെ.


*****

കെ വരദരാജന്‍, കടപ്പാട് : ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കയില്‍ അക്കരപ്പച്ച തേടിപ്പോകുന്നവരെക്കുറിച്ച് എന്‍ എസ് മാധവന്‍ ഏറെ വാചാലനാകുന്നുണ്ട്. 2010 ഒക്‌ടോബര്‍ ഇരുപത്തിഒന്നാംതീയതിയിലെ ടൈം എന്ന അമേരിക്കന്‍ പ്രസിദ്ധീകരണത്തില്‍, ഫരീദ് സക്കറിയ എഴുതിയ How to Restore the American Dream എന്ന ലേഖനം വായിച്ചുനോക്കിയാല്‍ മനസ്സിലാകും എന്താണ് അമേരിക്ക നേരിടുന്ന പ്രതിസന്ധിയെന്ന്. ജീവിതം ഇതേനിലയില്‍ തുടരാന്‍ കഴിയില്ലെന്ന് ഭയപ്പെടുകയാണ് അമേരിക്കയിലെ 63 ശതമാനം ജനങ്ങള്‍. ഒരു ശരാശരി അമേരിക്കന്‍ കുടുംബത്തിന് 13 ക്രെഡിറ്റ്കാര്‍ഡ് (കടംകൊള്ളാന്‍) എങ്കിലും സൂക്ഷിക്കേണ്ട സ്ഥിതിയാണ്. കുടുംബചെലവിന്റെ ബാധ്യത 1974ല്‍ 680 മില്യണ്‍ ഡോളറായിരുന്നു. ഇന്ന് അത് 15 ട്രില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നു. അമേരിക്കന്‍ ജീവിതസ്വപ്‌നം അടുത്തകാലത്തൊന്നും ഫലപ്രാപ്‌തിയിലെത്താന്‍ പോകുന്നില്ലെന്ന് ഫരീദ് സക്കറിയ ചൂണ്ടിക്കാട്ടുന്നു.

ക്യൂബ സ്വതന്ത്രമാകുന്നതിനുമുമ്പ് സ്വതന്ത്രമായ 110 കോടി ജനങ്ങളുള്ള വലിയ ജനാധിപത്യരാജ്യത്ത് 28 കോടിയാളുകള്‍ പട്ടിണിക്കാരാണ്. 80 ശതമാനം പേര്‍ക്ക് 20 രൂപയുടെ പ്രതിദിന വരുമാനം. പട്ടിണിമരണം ഇന്നും വാര്‍ത്തയാകാതെപോകുന്ന രാജ്യം. വിശന്നുകരയുന്ന പൊടിക്കുഞ്ഞിന്റെ കരച്ചിലടക്കാന്‍ (വിശപ്പടക്കാനല്ല) പൂഴിമണ്ണ് വാരി വായിലിട്ടുകൊടുക്കുന്ന ഇന്ത്യന്‍ അമ്മമാരെക്കുറിച്ച് ക്യൂബയില്‍ കാഴ്‌ചകണ്ടുനടന്നപ്പോഴോ, തിരിച്ചുവന്ന് ലേഖനം എഴുതാനിരുന്നപ്പോഴോ, ഒരിക്കലെങ്കിലും എന്‍ എസ് മാധവന്‍ ഓര്‍ത്തിരുന്നെങ്കില്‍ എത്ര നന്നായേനെ.

മലമൂട്ടില്‍ മത്തായി said...

The author is conveniently forgetting the fact that the Cuban Government laid off 5 million workers in one go. What is more, they have been asked to started to their private enterprise. This could happen only in Cuba. Guess that there are indeed some troubles in the proletarian paradise.