Showing posts with label ആനന്ദ്. Show all posts
Showing posts with label ആനന്ദ്. Show all posts

Monday, September 27, 2010

കഥയിലെ സംവാദസ്ഥലങ്ങള്‍

മലയാളത്തിലെ മുന്‍നിര നോവലിസ്‌റ്റുകളില്‍ ഒരാളാണ് ആനന്ദ്. കഴിഞ്ഞനാലു പതിറ്റാണ്ടായി മലയാളനോവല്‍ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്വരങ്ങളിലൊന്നായി തുടരുന്ന ആനന്ദ് ചെറുകഥയുടെ മേഖലയിലും ഗണനീയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നോവലിസ്‌റ്റ് എന്ന നിലയിലുള്ള പ്രശസ്‌തിയുടെ പ്രഭാപ്രസരത്തില്‍ ആനന്ദിലെ ചെറുകഥാകൃത്ത് മറഞ്ഞു നില്‍ക്കുന്നതുപോലെയുണ്ട്. ആസ്വാദകലോകത്തിന്റെ പൊതുബോധത്തില്‍ ചെറുകഥാകൃത്തായ ആനന്ദ് വേണ്ടത്ര അടയാളപ്പെട്ടുവോ എന്നും സംശയമുണ്ട്. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ചെറുകഥ എന്ന ഗണത്തില്‍പ്പെടുത്തി ആനന്ദ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള രചനകളില്‍ ഏറെയും ആ സാഹിത്യഗണത്തെക്കുറിച്ച് മലയാളത്തില്‍ പുലരുന്ന സാമാന്യധാരണയ്‌ക്ക് അത്ര ഇണങ്ങിയവയുമല്ല. ഏകാഗ്രവും ഭാവാത്മകവുമായ, ലിറിക്കല്‍ സ്‌പര്‍ശമുള്ള കഥാസങ്കല്‍പത്തില്‍നിന്ന് അകലെയാണ് അവയിലേറെയും. ചിലതൊക്കെ സാങ്കേതികാര്‍ഥത്തില്‍ ചെറുകഥ എന്നു വിളിക്കാന്‍ കഴിയാത്തതും നോവലെറ്റിന്റെ ദൈര്‍ഘ്യം പുലര്‍ത്തുന്നതുമാണ്. ചില രചനകളിലാകട്ടെ പ്രബന്ധാത്മകതയാണ് മുന്നിട്ടുനില്‍ക്കുന്നത്.

ചെറുകഥകളെഴുതി അംഗീകാരം നേടിയവര്‍ നോവല്‍ രംഗത്തേക്ക് ചുവടുവയ്‌ക്കുന്നതാണ് മലയാളത്തില്‍ കണ്ടുവരുന്ന പൊതുരീതി. ഇതിന് അപവാദമായി എടുത്തു പറയാവുന്ന എഴുത്തുകാര്‍ വളരെക്കുറച്ചേയുള്ളൂ. അതിനാല്‍ നമ്മുടെ മിക്ക നോവല്‍ രചയിതാക്കളും അവരുടെ ആദ്യനോവലുമായി കടന്നുവരുമ്പോള്‍ സഹൃദയലോകത്തിന് അപരിചിതര്‍ ആയിരിക്കുകയില്ല. ഇതില്‍നിന്ന് വ്യത്യസ്‌തമായിരുന്നു ആനന്ദ് എന്ന നോവലിസ്‌റ്റിന്റെ രംഗപ്രവേശം. 'ആള്‍ക്കൂട്ടം' 1970ല്‍ പുറത്തുവരുമ്പോള്‍ ആനന്ദ് മലയാസാഹിത്യരംഗത്ത് പുതുമുഖം ആയിരുന്നു. രണ്ടുകൊല്ലത്തിനുശേഷം 'മരണസര്‍ട്ടിഫിക്കറ്റ് ' എന്ന നോവലും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാണ് ആനന്ദിന്റെ ചില കഥകള്‍ ആദ്യമായി ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അവ 1960കളുടെ തുടക്കത്തില്‍ത്തന്നെ എഴുതപ്പെട്ട കഥകളായിരുന്നുവെന്നും എം. ഗോവിന്ദന്റെ താല്‍പര്യമാണ് ആള്‍ക്കൂട്ടത്തിന്റെ പ്രസാധനത്തിലെന്നവണ്ണം കഥകളുടെ പ്രസിദ്ധീകരണത്തിനും പ്രേരണയായിത്തീര്‍ന്നതെന്നും 'ആനന്ദിന്റെ കഥകള്‍' എന്ന സമാഹാരത്തിന്റെ അവതരണലേഖനത്തില്‍ കെ.സി. നാരായണന്‍ വെളിപ്പെടുത്തുന്നുണ്ട്. ആ നിലയിലാണ് ആ പുസ്‌തകത്തില്‍ ചേര്‍ത്തിട്ടുള്ള കഥകളുടെ രചനാകാലം രേഖപ്പെടുത്തിയിട്ടുള്ളതും.

അവയില്‍ ആദ്യത്തേത് 1960ല്‍ എഴുതിയതായി കാണുന്ന 'പൂജ്യം' എന്ന രചനയാണ്. ആശയപ്രധാനമായ ആഖ്യാനമായി ചെറുകഥയെ മാറ്റിയ ആനന്ദിന്റെ രീതി ആ രചനയില്‍ത്തന്നെ രൂപപ്പെടുന്നു. കഥയിലെ ആഖ്യാതാവ് ഗുജറാത്തിലെ കത്തിയവാറില്‍ ജോലി ചെയ്‌തിരുന്ന കാലത്ത് പരിചയപ്പെട്ടിരുന്ന ഒരു സാധാരണ മനുഷ്യനാണ് ജാനിബാപ്പ. ഹിമാലയത്തിന്റെ താഴ്വരയില്‍ കിടക്കുന്ന നഗരത്തിലെ ഓഫീസില്‍ ജോലി ചെയ്യുന്ന ആഖ്യാതാവിനെ ഒരു സ്‌നേഹിതന്‍ ജാനിബാപ്പയുടെ മരണവിവരം ഒരു കത്തിലൂടെ അറിയിക്കുന്നു. ഭൂവിജ്ഞാനീയ ശാസ്‌ത്രജ്ഞനും എണ്ണപര്യവേഷകനുമായ ആഖ്യാതാവില്‍ ആ കത്ത് ഉണര്‍ത്തിയ ഓര്‍മകളെ തുടര്‍ന്നുണ്ടാകുന്ന ചിന്തകളാണ് കഥയുടെ ഉള്ളടക്കം. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് മരിച്ചു മണ്ണടിഞ്ഞ സസ്യജന്തുജാലങ്ങളും - മനുഷ്യരും - ഒക്കെയാണല്ലോ താനിപ്പോള്‍ കണ്ടെത്തുന്ന എണ്ണയുടെ മൂലഘടകങ്ങള്‍ എന്നയാള്‍ ആലോചിക്കുന്നു. "ലക്ഷക്കണക്കിനു കൊല്ലങ്ങള്‍ക്കു മുന്‍പും നിലനിന്നിരുന്ന കോടാനുകോടി ചെറുജീവികള്‍ ഭൂഗര്‍ഭത്തില്‍ ആയിരക്കണക്കിനു മീറ്റര്‍ താഴെ ശ്വാസംമുട്ടി കിടന്നതിനുശേഷം ഇപ്പോഴാണ് എണ്ണയുടെയും ഗ്യാസിന്റെയും യാഥാര്‍ഥ്യത്തില്‍ക്കൂടി തങ്ങളുടെ മരണത്തെയും അസ്‌തിത്വത്തെയും വെളിവാക്കുന്നത്. ജെങ്കീസ്‌ഖാനും ഹിറ്റ്ലറും വിട്ടേച്ചുപോയ അസ്ഥിക്കഷണങ്ങുടെ കൂമ്പാരത്തില്‍ക്കൂടി ആയിരമായിരം മനുഷ്യര്‍ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു. കാക്കയുടെയും കഴുകന്റെയും വിശപ്പില്‍ക്കൂടി ആയിരമായിരം മനുഷ്യര്‍ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു. കാക്കയുടെയും കഴുകന്റെയും വിശപ്പില്‍ക്കൂടി ചുമന്ന പട്ടികള്‍ തങ്ങള്‍ക്കു ജീവനുണ്ടായിരുന്നു എന്നു വിളിച്ചു പറയുന്നു. ഇതാ, ജാനിബാപ്പയും കണ്‍ഫര്‍മേറ്ററി ടെസ്‌റ്റും പാസ്സായി താന്‍ ജീവനുള്ള ഒരു വസ്‌തുവായിരുന്നു എന്നു തെളിയിച്ചിരിക്കുന്നു.''

ഈ ആദ്യകഥയില്‍ത്തന്നെ ആനന്ദ് തന്റെ ജീവിതത്തെക്കുറിച്ചുള്ള അവബോധവും കാഴ്‌ചപ്പാടും വ്യക്തമാക്കുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ നിസ്സഹായമായ അവസ്ഥയെക്കുറിച്ചും പ്രകൃതിയിലെ ജീവജാലങ്ങളും അനന്തമായ നൈരന്തര്യത്തിലെ ഒരു കണ്ണിമാത്രമാണ് അവന്‍/അവള്‍ എന്ന യാഥാര്‍ഥ്യത്തെക്കുറിച്ചും ഈ കഥ ഓര്‍മിപ്പിക്കുന്നു. പ്രാക്‌ ചരിത്രത്തിനുമപ്പുറം നീണ്ടു കിടക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പായി അത് മാറുന്നു.
ചരിത്രവും മനുഷ്യാവസ്ഥയും തമ്മിലുള്ള ബന്ധത്തെ ആനന്ദ് പേര്‍ത്തും പേര്‍ത്തും ആവിഷ്‌കരിക്കുന്നുണ്ട്. അവിടെയും അടിസ്ഥാന സമസ്യ മനുഷ്യന്റെ സ്വത്വവും സ്വാതന്ത്യവും എന്നതുതന്നെ. വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സമീപനത്തിലൂടെയാണ് ആനന്ദ് ഇത് നിര്‍ധരിക്കുന്നത്. എഴുപതുകളില്‍ എഴുതിയ കഥകളില്‍ അന്നത്തെ സവിശേഷമായ രാഷ്‌ട്രീയാവസ്ഥയുടെ വിങ്ങുന്ന പ്രേരണകൊണ്ടാവാം ഇത് അസ്വാസ്ഥ്യജനകമാംവിധം വളരുന്നുണ്ട്. അവ ചരിത്രത്തിന്റെ ക്രൂരയാഥാര്‍ഥ്യങ്ങളെ കൂടുതല്‍ നിശിതമായി അവതരിപ്പിക്കുന്നവയായിത്തീര്‍ന്നു. ജനാധിപത്യത്തിന്റെ പ്രഛന്നമായ മൂടുപടത്തിനുള്ളില്‍ ദംഷ്‌ട്രകള്‍ വെളിപ്പെടുത്തിത്തുടങ്ങിയ ഏകാധിപത്യം സൃഷ്‌ടിച്ച സംഘര്‍ഷത്തിന്റെ കാലമായിരുന്നു അത്. അടിയന്തരാവസ്ഥാപ്രഖ്യാപനത്തോടെ അത് എല്ലാ ആവരണങ്ങളും അഴിച്ചുകളഞ്ഞ് നഗ്നതാണ്ഡവമാടി. ആ കാലത്തിന്റെ ഭരണകൂടസ്വഭാവത്തെ ഒട്ടൊക്കെ അന്യാപദേശമട്ടില്‍ ആഖ്യാനം ചെയ്യുന്ന ഒരു രചനയാണ് 'ബാദ്ഷാനാ'. കൊള്ളക്കാരനായിത്തുടങ്ങി ക്രമേണ ഭരണാധികാരിയായിത്തീരുന്നവനാണ് ബാദ്ഷാ. ഭരണം തന്നെ ഒരു കൊള്ളയാക്കി മാറ്റുന്ന വര്‍ഗത്തിന്റെ പ്രതിനിധിയാണയാള്‍. ജനങ്ങള്‍ തന്നെയാണ് തന്റെ ശത്രുക്കള്‍ എന്നാണയാളുടെ മനോഭാവം. അത് ആ വര്‍ഗത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെയാകുന്നു. ആ യാഥാര്‍ഥ്യത്തെ അതീവ മൂര്‍ച്ചയോടും പൌരുഷ്യത്തോടും അവതരിപ്പിക്കുന്ന ഈ കഥ ഏകാധിപത്യത്തിന്റെ മനഃശാസ്‌ത്രത്തിലേക്കും ഉള്‍ക്കാഴ്‌ച നല്‍കുന്നുണ്ട്. 'കുഴി', 'കൊടുമുടി' എന്നീ കഥകളുടെ അന്തര്‍ധാരയും ആ രാഷ്‌ട്രീയാവസ്ഥയോടുള്ള പ്രതികരണാമെന്ന നിലയില്‍ രൂപപ്പെട്ടിട്ടുള്ളതാണ്.

എണ്‍പതുകള്‍ മുതല്‍ ആനന്ദ് എഴുതിയ കഥകളില്‍ ഏറെയും സമൂഹത്തിലെ സാധാരണ മനുഷ്യരെ വെറും ഇരയാക്കി മാറ്റുന്ന നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വ്യത്യസ്‌തമായ മുഖങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. എന്താണ് നീതി? യഥാര്‍ഥത്തില്‍ നമ്മുടേതുപോലെയുള്ള ഒരു വ്യവസ്ഥയില്‍ നീതി ലഭിക്കുന്നുണ്ടോ? എന്തുകൊണ്ട് ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു? ഏത് അധികാരവ്യവസ്ഥയും എന്തുകൊണ്ട് ജനങ്ങളെ ഇരയായിക്കാണുന്നു; നീതി തേടുന്നവനെ പീഡിപ്പിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു? ഇത്തരത്തിലുള്ള നൈതിക സമസ്യകളെയും അവ സൃഷ്‌ടിക്കുന്ന ഉല്‍ക്കണ്‌ഠകളെയും പ്രമേയമാക്കുന്ന രചനകളാണ് 'ആറാമത്തെ വിരല്‍', 'ഹരജി' തുടങ്ങിയ ചെറുകഥകള്‍.

കോടതിവ്യവഹാരം എന്ന രാവണന്‍ കോട്ടയിലേക്കു കടക്കുന്ന, ആ വ്യവസ്ഥയുടെ നൂലാമാലകളെക്കുറിച്ചൊന്നുമറിഞ്ഞുകൂടാത്ത ഒരു വൃദ്ധന്റെയും കുട്ടിയുടെയും ചലനങ്ങളെ പിന്തുടരുന്ന ആഖ്യാനമെന്ന നിലയില്‍ രൂപപ്പെടുത്തിയിട്ടുള്ള കഥയാണ് 'ഹരജി'. ജമീന്ദാര്‍ തട്ടിയെടുത്ത കിടപ്പാടത്തിന്റെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ ഹരജി കൊടുക്കാനെത്തുന്ന വൃദ്ധന്റെ ദൈന്യവും അനിവാര്യമായി അതിനുണ്ടാകാനിടയുള്ള നിഷ്‌ഫലതയും ആ വ്യവസ്ഥയ്‌ക്കുള്ളില്‍ പെട്ടുകഴിഞ്ഞാല്‍ ഉണ്ടാക്കാവുന്ന നിസ്സഹായതയും ഒക്കെ ആ കഥയില്‍ വ്യഞ്ജിക്കുന്നുണ്ട്. കഥാന്ത്യത്തില്‍ ആ അവസ്ഥയുടെ അവ്യവസ്ഥിതത്വം കഥാകൃത്ത് ഇങ്ങനെ വരച്ചിടുന്നു: "ഏതായാലും നടന്നുപോകുന്ന ആ വൃദ്ധന്റെയും കുട്ടിയുടെയും മുന്‍പിലെ വഴി അറ്റമില്ലാതെ വഴി മാത്രമായി കിടന്നു. അവര്‍ അതിലൂടെ നടന്നുകൊണ്ടിരുന്നു. നൂറ്റാണ്ടുകളും കാലഘട്ടങ്ങളും കടന്നുപോകുമ്പോള്‍ ഉയരുകയും വീണ്ടും അമരുകയും ചെയ്യുന്ന പൊടി ആ വഴിയില്‍ അവരെ വിഴുങ്ങി.

ചക്രവര്‍ത്തിമാര്‍ പണ്ട് ഉയര്‍ത്തിക്കെട്ടിയ ലേല ഗൃഹങ്ങളില്‍ വാങ്ങലുകാര്‍ തമ്മില്‍ പൊരുതിയപ്പോള്‍ ഇപ്പോള്‍ നേതാക്കള്‍ തുറന്നിട്ട ബസാറുകളില്‍ വില്‍പനക്കാര്‍ തമ്മില്‍ മല്‍സരിച്ചു എന്നുമാത്രം. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള പ്രയാണം ഹരജിക്കാര്‍ക്കു മോചനമായില്ല. വ്യവസ്ഥിതികളും തത്വശാസ്‌ത്രങ്ങളും ഘനീഭവിച്ചുണ്ടായ ആലയങ്ങളൊന്നും തന്നെ, സങ്കേതങ്ങളാകാതെ, സത്രങ്ങള്‍ മാത്രമായി, ഇത്തിരി ആശ്വാസമോ പ്രാധാന്യമോ മാത്രം നല്‍കി ഈ വഴിയില്‍ ഉപേക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഹരജിയുടെ യാത്ര തുടരുന്നു. അമരുന്ന പൊടിയില്‍നിന്ന് വീണ്ടും ഉയരുന്നപൊടിയിലേക്ക്, ഉയരുന്നപൊടിയില്‍ നിന്ന്...''

എണ്‍പതുകള്‍ക്കുശേഷം ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ ക്രൂരമുഖം ആയിത്തീര്‍ന്ന, പീഡാകരവും ആസുരവുമായ സംഘടിത മതരാഷ്‌ട്രീയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ആനന്ദിന്റെ ആ കാലയളവിലെ പല കഥകളിലും പ്രമേയമായിത്തീരുന്നത്. അവിടെയും ഇരയായിത്തീരുന്ന സാധാരണക്കാരന്റെ ദൈന്യവും ഭീതിയും സംത്രാസവുമാണ് ആവിഷ്‌കൃതമാകുന്നത്. 'കബാഡി', 'തൃശങ്കു' തുടങ്ങി പല കഥകളിലും ഇതാണ് കാണുന്നത്. പീഡനത്തിന്റെ അശാന്തി പകരുന്ന ചരിത്രത്തെക്കുറിച്ചുള്ള വ്യത്യസ്‌തമായ ഒരന്വേഷണമായി മാറുന്ന കഥയാണ് 'നാലാമത്തെ ആണി' എന്ന ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള രചന.

ആനന്ദിന്റെ കഥകളില്‍ പില്‍ക്കാലത്ത് കൂടുതല്‍ മൂര്‍ത്തത കൈവരിക്കുന്ന ഒരു പ്രമേയമാണ് ഹിംസയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വര്‍ത്തമാനചരിത്രത്തില്‍ കൂടുതല്‍ തീക്ഷ്‌ണത കൈവരിക്കുന്ന ഹിംസയുടെ ബഹുമുഖത്വത്തിനു നേരെയുള്ള ധൈഷണിക പ്രതിരോധം ആനന്ദിന്റെ പല ചെറുകഥകളിലുമുണ്ട്. അതിന്റെ അപരഭാഗമായി ഇരയുടെ വേദനയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും കഥകളില്‍ പ്രകടമാണ്.

ഇവയിലൂടെ ഇന്ത്യന്‍ അവസ്ഥയുടെ ആന്തരസ്ഥലികളെ വിശകലനം ചെയ്യുകയാണ് ആനന്ദ്. ചരിത്രത്തിന്റെ അനുഭവരാശികളെ ആ വിശകലനത്തിനുള്ള ഉപാധിയായി പലപ്പോഴും സ്വീകരിക്കുന്നുണ്ട്. ഇങ്ങനെ സമകാലിക യാഥാര്‍ഥ്യത്തെയും അതിന്റെ കുരിശില്‍ പിടയുന്ന മനുഷ്യരെയും അവതരിപ്പിക്കുന്നവയാണ് ആനന്ദിന്റെ കഥകളില്‍ ഏറെയും. എന്നാല്‍ 1960കളില്‍ അദ്ദേഹം എഴുതിയ കഥകളില്‍ പലതിലും (അവ പ്രസിദ്ധീകരിക്കപ്പെട്ടത് എഴുപതുകളുടെ ആദ്യപകുതിയിലാണ്) അക്കാലത്ത് മലയാള കഥാസാഹിത്യത്തില്‍ മെല്ലെ രൂപപ്പെട്ടുവന്ന ആധുനികതാപ്രസ്ഥാനത്തിന്റെ ചില പ്രമേയങ്ങളാണുള്ളത്. ആധുനികതാ പ്രസ്ഥാനത്തില്‍പ്പെട്ട പല രചനകളിലും കാണുന്ന അന്യവല്‍ക്കരണത്തിന്റെയും അസ്‌തിത്വവ്യഥയുടെയും ശൂന്യതാബോധത്തിന്റെയും അനുഭവങ്ങളെ ചിത്രീകരിക്കുന്ന കഥകള്‍ അക്കൂട്ടത്തിലുണ്ട്. 'വാടകവീട് ', 'വിഗ്രഹം', 'ഭ്രമണപഥം' തുടങ്ങിയ കഥകളുടെ അന്തര്‍ധാരയായി ഈ രീതിയിലുള്ള ആശയധാരയില്‍ ഊന്നിയുള്ള അനുഭവാവിഷ്‌കാരം കാണാനാകും. ആ നിലയില്‍ മലയാള ചെറുകഥയില്‍ അക്കാലത്ത് രൂപപ്പെട്ടുവന്ന പ്രസ്‌തുത ഭാവധാരകളുടെ ആദ്യപ്രതിനിധികളില്‍ ചിലതായി ആ കഥകളെ വേണമെങ്കില്‍ അടയാളപ്പെടുത്താം.

മലയാളത്തിലെ കഥാസാഹിത്യം ഗണനീയമായ നിലയില്‍ അതിന്റെ സ്ഥലരാശികളെ കേരളത്തിനു പുറത്തേക്കാനയിച്ചത് 1950 കളോടെയാണ്. കേളത്തിനു പുറത്തുള്ള സ്ഥലപശ്ചാത്തലത്തിലേക്ക് മലയാള കഥയെ അക്കാലത്ത് ആനയിച്ചത് കോവിലന്‍, പാറപ്പുറത്ത്, നന്തനാര്‍ തുടങ്ങിയ പട്ടാളക്കഥാകൃത്തുകളായിരുന്നു. അവയിലെ സ്ഥലരാശികളൊക്കെ എവിടെയായാലും ഒരേസ്വഭാവം പുലര്‍ത്തുന്ന പട്ടാളത്താവളങ്ങളായിരുന്നു. എന്നാല്‍ ആധുനികതാപ്രസ്ഥാനത്തിന്റെ ഘട്ടത്തിലാണ് വ്യത്യസ്‌തമായ ഒരു തലത്തില്‍ കേരളേതരമായ ഭൂപ്രദേശങ്ങള്‍ നമ്മുടെ കഥാസാഹിത്യത്തിന്റെ സ്ഥലമാനം എന്ന നിലയില്‍ പ്രാധാന്യം നേടുന്നത്. അക്കൂട്ടത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് ആനന്ദിന്റെ രചനകള്‍ക്കുള്ളത്. വ്യത്യസ്‌തമായ നിലയില്‍ ഇന്ത്യയുടെ ഭൂപ്രകൃതിയെ അടയാളപ്പെടുത്താനും കേരളീയമായ പ്രകൃതിസാന്നിധ്യത്തിനപ്പുറമുള്ള ജീവിതത്തിലൂടെ മര്‍ത്ത്യാവസ്ഥയുടെ ചില മുഖങ്ങളെ മൂര്‍ത്തീകരിക്കാനും അദ്ദേഹം ആദ്യം മുതലേ ശ്രമിച്ചുപോന്നു. ആദ്യകാല കഥകളില്‍പ്പെടുന്ന 'പൂജ്യം' എന്ന കഥയുടെ സ്ഥലപശ്ചാത്തലം ഗുജറാത്തും ഹിമാലയപ്രാന്തവും ആണ്. 'വാടകവീട്' എന്ന കഥയുടെ പശ്ചാത്തലം ബംഗാള്‍ ആണ്. 'വിഗ്രഹം' ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്. മറ്റുകഥകള്‍ ഏതാണ്ടെല്ലാം തന്നെ ഉത്തരേന്ത്യന്‍ സ്ഥലവിശാലതയുടെ ചില കോണുകളെ പശ്ചാത്തലമാക്കുന്നു. അങ്ങനെ മലയാളകഥാസാഹിത്യത്തിന് ഒരു പാന്‍ - ഇന്ത്യന്‍ സ്വഭാവം നല്‍കാന്‍ ആനന്ദിനുകഴിഞ്ഞു.

ആനന്ദിന്റെ ചെറുകഥകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ചര്‍ച്ചകളും നടന്നിട്ടുള്ളത് അവയുടെ പ്രമേയപരമായ സംവാദാത്മകതെ ആധാരമാക്കിയാണ്. എന്നാല്‍ ആ കഥകളോരോന്നും സവിശേഷമായ രചനാരീതി പിന്തുടരുന്നവയായിരുന്നു. മലയാള ചെറുകഥയ്‌ക്ക് അപരിചിതമായിരുന്ന പ്രബന്ധാത്മകതയുടെ സങ്കേതമാണ് ആനന്ദിന്റെ ആദ്യകാലത്തെ ചെറുകഥകളില്‍ കണ്ടുവന്നിരുന്നത്. സംവാദാത്മകമായ തുറന്ന ഘടനയാണ് അത്തരം ചെറുകഥകള്‍ മിക്കതിനും ഉണ്ടായിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത്, കുറെക്കൂടി സാന്ദ്രവും സൂക്ഷ്‌മവുമായ ശില്‍പങ്ങള്‍ കഥയില്‍ വാര്‍ത്തെടുക്കുന്നുണ്ട് ആനന്ദ്. സമീപവര്‍ഷങ്ങളില്‍ കവിതയിലേക്കുകൂടിക്കടന്ന ആനന്ദിന്റെ വാങ്മയ രചനകളുടെ ഘടനാപരിണാമത്തിന്റെ ഭാഗമായിട്ടുകൂടിയാവാം ആ മാറ്റം ഉണ്ടായിട്ടുള്ളത്. കല്ലുകള്‍, കാട്, അവശിഷ്‌ടങ്ങള്‍ തുടങ്ങിയ ചെറുകഥകള്‍ പലതും ഈ പരിണാമത്തിന്റെ സൂചകങ്ങളായ ഭാവാത്മക ലഘുരചനകളാണ്, രൂപതലത്തില്‍. അന്തരീക്ഷ പ്രധാനവും നേര്‍ത്ത ലിറിക്കല്‍ സ്വഭാവം അന്തര്‍ധാരയായി പുലരുന്നതുമായ അത്തരം കഥകള്‍, മറ്റൊരു തലത്തില്‍ നോക്കുമ്പോള്‍, തന്റെ സര്‍ഗാവിഷ്‌കാരത്തിന് മണ്ണില്‍ ചെറുശില്‍പങ്ങള്‍ ചെയ്യുന്ന ആനന്ദിന്റെ ശില്‍പദക്ഷതയുടെ വേറിട്ട മുഖമായി കാണാം.

വാസ്‌തവത്തില്‍, ആനന്ദിന്റെ നോവലുകളും ചെറുകഥകളും ഇതര രചനകളും എല്ലാം ചേരുന്ന ഒരുആശയമണ്ഡലമുണ്ട്. അതിന്റെ പല ഘട്ടങ്ങളെയും പല പ്രകാരങ്ങളെയുമാണ് ആ രചനകള്‍ ഓരോന്നും പ്രതിനിധീകരിക്കുന്നത്. അതിനാല്‍ ചിലപ്പോള്‍ ഒരു കഥയായി വന്ന പ്രമേയം അവിടെ നില്‍ക്കാതെ വികസിത രൂപത്തില്‍ പ്രബന്ധമോ നോവലോ ആയി പിന്നീട് രൂപപ്പെട്ടു എന്നുവരാം. അവയെല്ലാം തന്നെ ആനന്ദ് എന്ന ചിന്താജാഗ്രതയുള്ള എഴുത്തുകാരന്റെ പ്രതികരണങ്ങളുടെ ഓരോ പ്രകാരത്തിലുള്ള ആവിഷ്‌കാരങ്ങളാണ്. എങ്കിലും മലയാള ചെറുകഥയുടെ പൊതു ഭൂമികയില്‍ അവ വ്യതിരിക്തനായ ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്നു എന്നതാണ് പ്രധാനം.

*****

ഡോ. കെ. എസ്. രവികുമാര്‍, കടപ്പാട് : ഗ്രന്ഥാലോകം ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍


നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍

നാലു പതിറ്റാണ്ടിലധികം പിന്നിട്ട ആനന്ദിന്റെ രചനാജീവിതം വലിയൊരള വോളം സൂക്ഷ്‌മവിചാരത്തിന്റെ ആഴക്കാഴ്‌ചകള്‍ കൊണ്ട് അടയാളപ്പെട്ടവയാണ്. സംസ്‌കാരത്തെയും ചരിത്രത്തെയും അധികാരത്തെയും സംബന്ധിച്ചുള്ള വലിയ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ് ആനന്ദ് എപ്പോഴും. നമ്മുടെ മറ്റുള്ള എഴുത്തുകാരാരും ഇങ്ങനെ ചോദിച്ചിട്ടില്ല എന്നല്ല. പക്ഷേ അവരുടേതുപോലുള്ള ഉത്തരങ്ങളിലല്ല ആനന്ദ് ചെന്നെത്തിയത്. ഉത്തരം മാറുന്നത് ചോദ്യത്തിന്റെ തോതും തരവും മാറിയതുകൊണ്ടാണുതാനും. ജേര്‍ണലിസ്‌റ്റിക് യുക്തിവാദത്തിന്റെ ലളിതസമ വാക്യങ്ങളില്‍ ചെന്നു വീഴാതിരിക്കാനും ചാരുരൂപിയായ ഭാഷകൊണ്ട് മനം മയക്കാതിരിക്കാനും (മനം മയങ്ങാതിരിക്കാനും) ആനന്ദ് നിരന്തരം ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് രൂപകങ്ങളുടെ പടയോട്ടങ്ങളില്‍ സ്വന്തം കാല്‍പനികഭാവുകത്വത്തെ പൊതിഞ്ഞുകെട്ടിയ മലയാളത്തിലെ 'ആധുനിക ചിന്തകരി' ലൊരാളായി ആനന്ദ് അവസാനിക്കുന്നില്ല. മനുഷ്യാവസ്ഥയുടെ ചരിത്രപരമായ ഉള്ളടക്കത്തെ തിരഞ്ഞുപോകുകയാണ് തന്റെ സര്‍ഗജീവിതത്തിന്റെ അര്‍ഥമെന്നും അത് പരസ്‌പരം പൊരുതുന്ന ഒരുപാട് ബലങ്ങളുടെ മേഖലയിലേക്കാണ് തന്നെ നയിക്കുന്നതെന്നും ആനന്ദ് തിരിച്ചറിഞ്ഞിട്ടുണ്ട്. എഴുത്തിന്റെ ഓരോ പടവിലും ഈ ബലങ്ങളില്‍ ചിലതിനെ പരമാവധി അഴിച്ചു പരിശോധിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്. 'ആള്‍ക്കൂട്ടം' മുതലുള്ള ആനന്ദിന്റെ രചനകള്‍ അത്തരം അഴിച്ചു പണികളാണ്.

മനുഷ്യാവസ്ഥ ജൈവമനുഷ്യനില്‍

വിധിതീര്‍പ്പുകളേക്കാറെ വിമര്‍ശനസ്വരമാണ് ആനന്ദിന്റെ 'ജൈവമനുഷ്യന്‍' എന്ന ഗ്രന്ഥത്തിലുള്ളത്. പൊതുവേ പറഞ്ഞാല്‍ ആധുനികത (modernity) യുടെ ദൃഢനിശ്ചയങ്ങളെ ഒന്നൊന്നായി സംശയിക്കുന്ന ഒരു വിചാരപരിസരമാണ് ഈ കൃതിയുടെ അടിസ്ഥാനസ്വരം. ശാസ്‌ത്രം, സാങ്കേതികവിദ്യ, യുക്തി, ദേശരാഷ്‌ട്രം, ചരിത്രപുരോഗതി എന്നിങ്ങനെ വ്യാവസായിക നാഗരികതയുടെയും പ്രബുദ്ധതായുഗത്തിന്റെയും ഉല്‍പന്നങ്ങളായ ആശയവ്യവസ്ഥകളെയും അവ
യുടെ ആവിഷ്‌കാര രൂപങ്ങളെയും വിവിധ വിതാനങ്ങളില്‍ ചോദ്യം ചെയ്യുന്ന പ്രബന്ധങ്ങളാണ് ഈ കൃതിയിലുള്ളത്. പ്രബുദ്ധതായുഗത്തിന്റെ സംഭാവനകളായ ഇത്തരം ആശയാവലികളെ വിചാരണയ്‌ക്കെടുക്കുന്നതിന് ആനന്ദ് അടിസ്ഥാനമായി സ്വീകരിക്കുന്നത് നീതി എന്ന സങ്കല്‍പത്തെയാണ്. ആനന്ദിന്റെ ചിന്താജീവിതത്തെയപ്പാടെ നിര്‍ണയിച്ചുപോരുന്ന പ്രമേയമാണിത്. നീതി നഷ്‌ടാപ്പെട്ട ഒരു ജനതയ്‌ക്ക് കാലവും നഷ്‌ടപ്പെടുന്നു എന്ന് ആനന്ദ് മറ്റൊരിടത്ത് നിരീക്ഷിക്കുന്നുമുണ്ട്. ചരിത്രത്തെയും അതിന്റെ അവസ്ഥാന്തരങ്ങളെയും സാര്‍ഥകമാക്കുന്ന അടിസ്ഥാന പ്രമേയമെന്ന നിലയില്‍ നീതിയുടെ സഞ്ചാര പഥങ്ങളെയും ഏറ്റിറക്കങ്ങളെയും കണ്ടെടുക്കാനാണ് ആനന്ദ് ശ്രമിക്കുന്നത്. ചരിത്രത്തിന്റെ നീതിപഥങ്ങള്‍ അദ്ദേഹത്തിന്റെ ഭാവബദ്ധതയുടെ താക്കോല്‍വാചകമായിരിക്കുന്നു. മാനുഷികത, സര്‍ഗാത്മകത, സ്വാതന്ത്ര്യം, ആവിഷ്‌കാരം - ഇവയെയെല്ലാം സാര്‍ഥകമാക്കുന്ന കേവലമൂല്യം.

നീതിശാസ്‌ത്രത്തിന്റെ ചരിത്രബദ്ധതയെക്കുറിച്ചെഴുതുന്ന വേളയില്‍ ആനന്ദ് നീതിബോധത്തിന്റെ വിഫലീകരണത്തിന് കാരണമായി ഒരു വസ്‌തുത ചൂണ്ടിക്കാണിക്കുന്നുണ്ട്. ചരിത്രത്തിന്റെ വിവിധ അടരുകളില്‍ നീതിബോധം പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത് മൂല്യബോധത്തിലെ വിപ്ളവമെന്ന നിലയിലല്ല; മറിച്ച് അന്നന്നത്തെ സാമൂഹ്യസാമ്പത്തിക സാഹചര്യങ്ങളുടെ സന്തതികളെന്ന നിലയ്‌ക്കോ നിര്‍ണായകവര്‍ഗത്തിന്റെ തത്ത്വശാസ്‌ത്രമെന്ന നിലയ്‌ക്കോ ആയിരുന്നുവെന്ന് ആനന്ദ് എഴുതുന്നു. വിഫലവും വികലവുമായ നീതിശാസ്‌ത്രത്തിന്റെയും രാഷ്‌ട്രതന്ത്രത്തിന്റെയും ഹേതു ഇതാണ്. ഇങ്ങനെ ഒരു ഭൌതികാവസ്ഥയുടെ പ്രകരണനിഷ്‌ഠതയ്‌ക്കു പുറത്തുള്ള കേവലനീതിയെയാണ് വികലീകരിക്കപ്പെടാത്തതും വിഫലീകരിക്കപ്പെടാത്തുമായ നീതിയായി ആനന്ദ് പരിഗണിക്കുന്നത്. ഇത്തരമൊരു നീതിസങ്കല്‍പത്തെ മുന്‍നിറുത്തി മനുഷ്യാവസ്ഥയെ വിശദീകരിക്കാനാണ് ആനന്ദിന്റെ ശ്രമം. വര്‍ഗഘടന ഉളവാക്കുന്ന നീതിശാസ്‌ത്രം, അതില്‍നിന്നു പിറക്കുന്ന രാഷ്‌ട്രതന്ത്രം, ഇവയുടെ സംശ്ളേഷണം വഴി രൂപപ്പെടുന്ന മൂല്യബോധം, അതിനാല്‍ രചിക്കപ്പെടുന്ന സംസ്‌കാരം എന്ന നിലയില്‍ ഇക്കാലമത്രയും നിലനിന്ന ക്രമത്തിനു പകരം മൂല്യബോധത്തില്‍നിന്നും പിറവികൊള്ളുന്ന നീതിശാസ്‌ത്രം,s അത് ജന്മംനല്‍കുന്ന രാഷ്‌ട്രതന്ത്രം, നീതിശാസ്‌ത്രത്താല്‍ നിര്‍മീതമായ വര്‍ഗഘടന ഇങ്ങനെയൊരു ക്രമം ഭാവിയിലുളവായേക്കാം എന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇവിടെ ആദികാരണമായി അവതരിപ്പിക്കപ്പെടുന്ന സംസ്‌കാരവും മുന്‍പ് ചൂണ്ടിക്കാണിച്ച നീതിബോധത്തെപ്പോലെ ഒരു കേവലസത്തയാണ്. ആശയങ്ങള്‍ക്ക് ചരിത്രസൃഷ്‌ടി യില്‍ വലിയ ഒരു പങ്ക് വഹിക്കാനാകും എന്ന വസ്‌തുത മാര്‍ക്‌സിയന്‍ ചിന്താഗതിയില്‍ അന്തര്‍ഭൂതമാണെന്ന് ഈയൊരു നിഗമനത്തിന്റെ സാധൂകരണമെന്ന നിലയില്‍ ആനന്ദ് എഴുതുന്നുണ്ട്. പ്രകരണങ്ങള്‍ക്കു പുറത്ത്, ചരിത്രനിര്‍മിതിയുടെ ആദികാരണമാകാവുന്ന ഒരാശയത്തെ മാര്‍ക്‌സിസം അംഗീകരിച്ചു കൊടുക്കുമെന്ന് ആനന്ദ് പ്രതീക്ഷിക്കുന്നു എന്നാണിതിനര്‍ഥം. വാസ്‌തവത്തില്‍ ഇവിടെയെല്ലാം ആധുനികത ദൃഢീകരിച്ചെടുത്ത ദ്വന്ദാത്മകയുക്തിയെ പിന്‍പറ്റുകയാണ് ആനന്ദ് ചെയ്യുന്നത്.ആശയം/ഭൌതികം, ചിന്ത/പ്രവൃത്തി, സത്ത/ആവിഷ്‌കാരം, നീതിബോധം/നീതിശാസ്‌ത്രം എന്നിങ്ങനെ തുടരുന്ന വിപരീതങ്ങളുടെ ഒരു പരമ്പരയാണ് ആനന്ദിന്റെ വിചാരലോകത്തെ നിര്‍ണയിക്കുന്നത്. ഒരു ഉദ്ബുദ്ധകലാപത്തില്‍നിന്ന് ഉളവാകുന്നതും വര്‍ഗഘടനയുടെ താല്‍പര്യങ്ങളെയപ്പാടെ മറികടക്കുന്ന നീതിബോധത്തിന് കാരണഭൂതമാകുന്നതുമായ സംസ്‌കാരമെന്ന ശുദ്ധസത്ത ഇങ്ങനെയൊരു വിചാരത്തിന്റെ താവഴിയില്‍ പിറന്നതാണ്. കളങ്കസ്‌പര്‍ശമില്ലാത്ത ഈയൊരു ആദികാരണത്തെ കണ്ടെടുക്കാനും വിശദീകരിക്കാനുമാണ് 'ജൈവമനുഷ്യന്‍' പണിപ്പെടുന്നത്. പുതിയ ഭാഷയില്‍ നീതി ആനന്ദിന്റെ ചിന്തയില്‍ 'സാന്നിധ്യത്തിന്റെ അതിഭൌതികമായി' നിലനില്‍ക്കുന്നു എന്ന് പറയാം.

നൈതികമായി നിര്‍ണയിക്കപ്പെടേണ്ട ഒരു കേവലസത്തയായി മനുഷ്യനെ വിലയിരുത്തുകയും അത്തരമൊരു മനുഷ്യന്റെ നോട്ടക്കോണിലൂടെ ചരിത്രത്തിന്റെ വ്യത്യസ്‌ത അടരുകളെ നോക്കിക്കാണുകയും ചെയ്യുന്ന ഒരു നിലപാടാണ് 'ജൈവമനുഷ്യ'നെ നിര്‍ണയിക്കുന്നത്. ഈ നൈതികതയുടെ മാനദണ്ഡങ്ങള്‍ ആനന്ദ് കണ്ടെത്തുന്നത് ആധുനികം എന്നു വിളിക്കാവുന്ന ഒരു ചരിത്രസന്ദര്‍ഭത്തിനകത്തുനിന്നാണു താനും. ഇങ്ങനെ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആനന്ദിന്റെ വിലയിരുത്തലുകള്‍ ആധുനികത ജന്മം നല്‍കിയ ഒരു കാഴ്‌ചവട്ടത്തിനുള്ളില്‍ അരങ്ങേറുന്ന ഒന്നായിത്തീരുന്നു. പക്ഷേ ആധുനികത എന്ന ചരിത്രാനുഭവത്തിന്റെ ഇങ്ങേത്തലപ്പുവരെ - ആധുനികതാവാദവും പിന്നീട് ആധുനികാനന്തര വിചാരങ്ങളുമായുള്ള മുഖാമുഖവും വരെ - പിന്നിട്ടുപോന്നതിനാല്‍ ആധുനികതയുടെ ദൃഢനിശ്ചയങ്ങളെക്കാള്‍ പിന്നാലെയെത്തിയ സംശയങ്ങളെയാണ് അദ്ദേഹം കൂടുതല്‍ അഭിസംബോധന ചെയ്യുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ഒരു ഉഭയാവസ്ഥയുടെ അടയാളങ്ങളാണ് 'ജൈവമനുഷ്യനി'ലെ വിമര്‍ശന സ്വരങ്ങള്‍. ആധുനിതയുടെ ജ്ഞാനസമുച്ചയത്തിനു ള്ളില്‍ (paradigm) തന്നെ നിന്നുകൊണ്ട് ആധുനികതയുടെ പ്രതിസന്ധികളിലേക്ക് നോക്കുകയാണ് ആനന്ദ്. തന്നെത്താന്‍ നോക്കുന്ന ഈയൊരു നോട്ടപ്പാടാണ്, ആധുനികതയുടെ ആത്മവിമര്‍ശനം എന്ന നിലയാണ്, അതിഭൌതികതയുടെ എല്ലാ പരിമതികള്‍ക്കുമപ്പുറം 'ജൈവമനുഷ്യ'ന് സവിശേഷ മായ ഒരു വിമോചകമൂല്യം നല്‍കുന്നത്.

മനുഷ്യനെ അവനെക്കാള്‍ വിശാലമായ ഒന്നിന്റെ ഒരംശമായി പരിഗണിച്ചുകൊണ്ടേ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള സാര്‍ഥകമായ ചര്‍ച്ചകള്‍ സാധ്യമാകൂ എന്ന് ആനന്ദ് 'ജൈവമനുഷ്യ'ന്റെ തുടക്കത്തില്‍ പറയുന്നുണ്ട്. ചരിത്രത്തെ സംസ്‌കാരത്തിലേക്ക് വെട്ടിച്ചുരുക്കുന്ന മനുഷ്യകേന്ദ്രിതസമീപനവും (anthropocentrism) ഹ്യൂമനിസം എന്ന മാനവികതത്ത്വശാസ്‌ത്രവും മനുഷ്യനെ കൂടുതല്‍ കൂടുതലായി മനുഷ്യനാല്‍ മാത്രം നിറയ്‌ക്കാന്‍ ശ്രമിച്ചതിലെ വൈരുധ്യങ്ങളിലേക്ക് ആനന്ദ് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. ഇവിടെ പരഗണിക്കപ്പെടാതെ പോകുന്ന വസ്‌തുത നിറയ്‌ക്കപ്പെട്ട മനുഷ്യനും നിറയ്‌ക്കപ്പെടാന്‍ ഉപയോഗിക്കപ്പെട്ട മനുഷ്യനും കേവലസത്തകളല്ല എന്നതാണ്. മാനവവാദത്തിന്റെ വ്യവഹാരസന്ദര്‍ഭത്തിനു പുറത്തു നില്‍ക്കുന്ന കേവലമനുഷ്യനെക്കുറിച്ച് സംസാരിക്കുന്നതിലൂടെ മാനവവാദത്തിലുള്‍ച്ചേര്‍ന്നുകിടക്കുന്ന വംശീയ, പുരുഷാധികാര, പ്രകൃതിചൂഷക ഘടകങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. ആനന്ദിന്റെ ചിന്തയില്‍ ചരിത്രമുക്തനായ ഇത്തരമൊരു കേവലമനുഷ്യന് നായകപദവിയുണ്ട്. 'ജൈവമനുഷ്യന്‍' എന്ന് വിളിക്കുമ്പോഴും അത് ചരിത്രേതരമായി തന്നെയാണ് തുടരുന്നത്. പ്രകൃതിയുടെ സര്‍വാര്‍ഥങ്ങളും സംഭരിക്കപ്പെട്ട, പ്രകൃതിയെ അറിയുന്ന, പ്രകൃതിയില്‍ സ്വയമറിയുന്ന ഒരതീതനായകന്‍ ഇവിടെ ഭാവന ചെയ്യപ്പെട്ടിരിക്കുന്നു. മനുഷ്യനാല്‍ മാത്രം നിറയ്‌ക്കപ്പെടാത്ത, പ്രകൃതിയാലും വിശാലപ്രപഞ്ചത്താലും നിറയ്‌ക്കപ്പെട്ട ഈ ജൈവമനുഷ്യന്‍ നവോത്ഥാനാനന്തര പാശ്ചാത്യജീവിതത്തില്‍ ഉയിരെടുത്ത നിരവധി ദാര്‍ശനികധാരണകളെ സംഗ്രഹിക്കുന്ന ജ്ഞാന ബിംബംതന്നെയാണ്. ആധുനികതയുടെ ഒരതീത ബിംബം.

പരിണാമം ജീവിതത്തിലൂടെ സാധിച്ചതെന്ത് എന്ന് ആരായുന്ന വേളയില്‍ ആനന്ദ് ഈ പ്രശ്‌നത്തില്‍ വീണ്ടും വന്നുമുട്ടുന്നുണ്ട്. പ്രാകൃതികമായ ആദിചലനത്തെ ലക്ഷ്യോന്മുഖമാക്കുകയാണ് പരിണാമത്തിന്റെ സാരം എന്നദ്ദേഹം വിശദീകരിക്കുന്നു. പ്രാകൃതികമായ ആദിചലനം എന്ന പരികല്‍പന അതിഭൌതികമായ ഒരു സാന്നിധ്യത്തെ സ്വയം ഏറ്റെടുക്കുന്ന ഒന്നാണ്. ജന്തുജാലങ്ങളുടെ പടവുകള്‍ കടന്ന് മനുഷ്യനെന്ന ഇനത്തില്‍ ബോധത്തെ നടുന്ന, സ്വന്തം കൃത്യങ്ങളിലൊന്നിനെ മനുഷ്യനിലേക്ക് പകരുന്ന, ഈ ആദിചലനം പരിണാമത്തിലൂടെ സ്വയം പ്രകാശിക്കുന്ന കേവല ചൈതന്യം (absolute spirit) തന്നെയാണ്. ലക്ഷ്യോന്മുഖപ്രയാണം എന്ന ആനന്ദിന്റെ വിശദീകരണം ഇക്കാര്യം കൂടുതല്‍ നന്നായി വെളിപ്പെടുത്തുന്നുമുണ്ട്. ഹെഗേലിയന്‍ ചരിത്രദര്‍ശനത്തിന്റെ താവഴിയില്‍ പിറന്ന (ആധുനിക ദേശ-രാഷ്‌ട്രത്തില്‍ പൂര്‍ണത കൈവന്നതായി ഹെഗല്‍ സ്വയം കരുതിയ) ലക്ഷ്യോന്മുഖപ്രയാണത്തിന്റെ ലക്ഷ്യസ്ഥാനം മാറിയതുകൊണ്ടുമാത്രം അതിലുള്‍ച്ചേര്‍ന്ന അതിഭൌതികതയെ നിരസിക്കാനാവില്ല. പ്രബുദ്ധതായുഗത്തിന്റെ നിര്‍മിതിയായ മനുഷ്യമഹത്വകല്‍പനകളോട് പ്രത്യക്ഷത്തില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ തന്നെ പ്രബുദ്ധതായുഗത്തിന്റെ മനുഷ്യമഹത്വ കല്‍പനകളും സൈദ്ധാന്തിക നിഗമനങ്ങളും ആനന്ദിന്റെ ചിന്താലോകത്തിലേക്ക് പിന്‍വാതിലിലൂടെ മടങ്ങിയെത്തുന്നു എന്നാണിതിനര്‍ഥം.

പ്രകൃതിയുടെ ചില അംശങ്ങളെ പ്രകൃതിയില്‍ നിന്നും അന്യവല്‍ക്കരിക്കുകയാണ് ജീവിതം എന്ന നിഗമനം മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന സുപ്രധാന നിരീക്ഷണമായി തുടര്‍ന്ന് ഒരു സന്ദര്‍ഭത്തില്‍ ആനന്ദ് അവതരിപ്പിക്കുന്നു. പ്രകൃതിയില്‍നിന്നും അടര്‍ന്ന് ജീവിയായും സമൂഹത്തില്‍നിന്നും അടര്‍ന്ന് വ്യക്തിയായും മാറുന്ന മനുഷ്യന്‍ വീണ്ടും സമൂഹത്തേയും പ്രകൃതിയേയും കണ്ടെടുക്കുന്നതിലൂടെയാണ് മാനുഷികമായ ക്രിയാമണ്ഡലം രൂപപ്പെടുന്നതെന്നും ആനന്ദ് അഭിപ്രായപ്പെടുന്നു. പ്രകൃതി/മനുഷ്യന്‍, വ്യക്തി/സമൂഹം എന്നിങ്ങനെ വിപരീതങ്ങളായി പിളര്‍ക്കപ്പെട്ട സാകല്യങ്ങളാണ് ഈ ചിന്തയുടെ കേന്ദ്രം. ഇതാകട്ടെ പ്രബുദ്ധതായുഗത്തിന്റെ വിപരീത ദ്വന്ദ്വകല്‍പനയിലൂടെ ഉരുത്തിരിഞ്ഞ വിചാരഗതിയാണുതാനും. മനുഷ്യാവസ്ഥയില്‍ ഒഴിവാക്കാനാവാത്തവിധം അന്യവല്‍ക്കരണം സംഭൃതമായിരിക്കുന്നു എന്ന നിരീക്ഷണത്തിലേക്ക് ആനന്ദ് ചെന്നെത്തുന്നതും ഇങ്ങനെയാണ്. പ്രകൃതിയില്‍നിന്ന് വേര്‍പെട്ട് ജീവികളായി രൂപാന്തരപ്പെടുമ്പോഴും, സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വ്യക്തികളായി ഉരുത്തിരിയുമ്പോഴും മനുഷ്യന്‍ അനിവാര്യമായ വിധത്തില്‍ അന്യവല്‍ക്കരണത്തിന് വിധേയമാകുന്നതായി ആനന്ദ് വിശദീകരിക്കുന്നുണ്ട്. ഈ അന്യവല്‍ക്കരണമാണ് പ്രകൃതിയെ വീണ്ടെടുക്കുന്ന പുനഃസംയോഗത്തിലേക്ക് മനുഷ്യനെ ആനയിക്കുന്നതും അസ്‌തിത്വത്തെ അര്‍ഥപൂര്‍ണമാക്കുന്നതും. ശാരീരികാസ്‌തിത്വത്തിന് ശ്വാസോച്‌ഛ്വാസം അനിവാര്യ മായിരിക്കുന്നതുപോലെ ബോധതലത്തിലെ അസ്‌തിത്വത്തിന് അന്യവല്‍ക്കരണം അനിവാര്യ മായിരിക്കുന്നതായി ആനന്ദ് കണ്ടെത്തുന്നു. അന്യവല്‍ക്കരണത്തിന് ഇവിടെ കൈവരുന്ന ചരിത്രേതരമായ സ്വയംസമ്പൂര്‍ണ്ണത അതിനെ ഒരു കേവലസത്തയാക്കി മാറ്റുന്നു (അന്യവല്‍ക്കരണം മുതലാളിത്തം പോലെ ഏതെങ്കിലുമൊരു ചരിത്ര സന്ദര്‍ഭത്തോട് ബന്ധപ്പെടുത്തി മാത്രം വിശദീകരിക്കപ്പെടേണ്ടതല്ല എന്ന് ആനന്ദ് മറ്റൊരിടത്ത് നിരീക്ഷിക്കുന്നുമുണ്ട് ).

ഇങ്ങനെ ആധുനികമനുഷ്യന്റെ അന്യതാബോധത്തെ സംസ്‌കാരത്തിലുടനീളം വേരോട്ടമുള്ള, സംസ്‌കാരത്തിന്റെ ആദികാരണമായിരിക്കുന്ന ഒന്നായി ആനന്ദ് പരിഗണിക്കുന്നു. ഇവിടെ നാം ചില സവിശേഷ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. മനുഷ്യാവസ്ഥ എന്നാല്‍ അന്യവല്‍ക്കരണത്തിന്റെ അവസ്ഥ കൂടിയാണെന്നുള്ള ആനന്ദിന്റെ നിഗമനം മനുഷ്യേച്‌ഛയെ ചരിത്രത്തിന്റെ നായകപദവിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പര്യാപ്‌തമാണ്. ഏകാകിയും ഒറ്റപ്പെട്ടവനുമായ മനുഷ്യന്‍ തന്റെ സൃഷ്‌ടിയിലൂടെ സമൂഹത്തോടും പ്രകൃതിയോടും സംവദിച്ചുകൊണ്ടാണ് അന്യവല്‍ക്കരണത്തെ മറികടക്കുന്നത്. സൃഷ്‌ടി എന്ന സംയോഗാത്മക ക്രിയയിലൂടെ രൂപപ്പെടുന്ന സംസ്‌കൃതിയിലാണ് മാനുഷികമായ അന്യവല്‍ക്കരണം മറികടക്കപ്പെടുന്നത്. ഈ സൃഷ്‌ടിയാകട്ടെ അന്യവല്‍ക്കരണത്തിലൂടെ കൈവന്ന ബോധത്തിന്റെ ഉല്‍പന്നവുമാണ്. അന്യവല്‍ക്കരണം മൂലം കൈവന്ന ബോധത്തിലൂടെ അന്യവല്‍ക്കരണത്തെ മറികടക്കുന്ന ഈ പ്രക്രിയയുടെ കേന്ദ്രം ആനന്ദ് പലവട്ടം കയ്യൊഴിയാന്‍ ശ്രമിച്ച 'മഹാമനുഷ്യന്‍' തന്നെയാണ്. ഇതുപോലെ, ആനന്ദിന്റെ ചിന്തയില്‍ മനുഷ്യാവസ്ഥയിലെ ശാശ്വതമുദ്രയായി ഇടംനേടുന്ന അന്യവല്‍ക്കരണം പ്രകൃതിയേയും സമൂഹത്തേയും 'മടങ്ങിയെത്തേണ്ട വീടുകളാക്കി' ത്തീര്‍ക്കുന്നുമുണ്ട്. പ്രകൃതി, സമൂഹം, വ്യക്തി എന്നിവയെയെല്ലാം പരസ്‌പരം വേറിട്ടുനില്‍ക്കുന്നവയായി പരിഗണിക്കാതെ ഇത്തരം ഒരു മടങ്ങിവരല്‍ സാധ്യമാകില്ല. വാസ്‌തവത്തില്‍ ഇത് ചരിത്രത്തിന്റെ ബലതന്ത്രങ്ങളെയപ്പാടെ പശ്ചാത്തല ചിത്രങ്ങളായിക്കാണുന്ന പഴയ യാന്ത്രികഭൌതികത്തിലെ ആശയാവലിയാണെന്നു കാണാന്‍ ഏറെ പ്രയാസമൊന്നുമില്ല. ചരിത്രനിരപേക്ഷമായ അന്യവല്‍ക്കരണവും ചരിത്രത്തിന്റെ പ്രകരണനിഷ്‌ഠതയുടെ പശ്ചാത്തലവല്‍ക്കരണവും ഒത്തുചേരുന്ന - അതിഭൌതികവും യാന്ത്രികഭൌതികവും കൈകോര്‍ക്കുന്ന - ഒരു വിചാരപരിസരമാണിവിടെ രൂപപ്പെടുന്നത്.

ആധുനികത എന്ന ചരിത്ര/ഭൌതിക സന്ദര്‍ഭത്തില്‍ ഉള്ളടങ്ങിയ പ്രതിസന്ധികളെ അതിന്റെ പ്രകരണത്തിനപ്പുറത്തേക്ക് വലിച്ചുനീട്ടുകയും ആധുനികതയുടെ യുക്തിവിചാരത്തിനകത്തു വച്ചുതന്നെ അതിന് പരിഹാരം നിര്‍ദേശിക്കാനൊരുങ്ങുകയും ചെയ്യുന്നതിലെ വൈരുധ്യമാണ് ഒരേസമയം മാനവവാദത്തിന്റെയും സത്താവാദത്തിന്റെയും പ്രച്‌ഛന്നരൂപങ്ങളിലേക്ക് ആനന്ദിനെ നയിക്കുന്നത്. പ്രകൃതിയില്‍നിന്നുള്ള വേറിട്ടുമാറലാണ് മനുഷ്യാവസ്ഥയിലേക്കുള്ള ആദ്യപടി എന്ന നിഗമനത്തിന്റെ തുടര്‍ച്ചയായി ഉല്‍പാദനത്തെ അടിസ്ഥാനമാക്കി ജീവിക്കാന്‍ തുടങ്ങുന്നതോടെയാണ് മനുഷ്യന്റെ സ്വാധീനതാനാശം ആരംഭിക്കുന്നതെന്ന നിഗമനവും ഈ കൃതി മുന്നോട്ടുവയ്‌ക്കുന്നു. ഉല്‍പാദകനായ മനുഷ്യന്‍ അന്യവല്‍ക്കരിക്കപ്പെട്ടവനാകുന്നു. ഇവിടെ നിന്ന് ഉല്‍പാദനത്തിലൂടെ മനുഷ്യന്‍ സ്വാതന്ത്ര്യം കൈവരിക്കുന്നു എന്ന വിപരീത നിഗമനത്തിലേക്കും ആനന്ദ് പിന്നാലെ എത്തിച്ചേരുന്നുണ്ട്. ഈ വിപരീത നിലകളെ സയുക്തികമാക്കാന്‍ കഴിയുക അന്യവല്‍ക്കരണത്തിലൂടെ കൈവരുന്ന സ്വാതന്ത്ര്യം മനുഷ്യനെ ഉല്‍പാദകനാക്കുകയും അത് പ്രാഥമികമായ അന്യവല്‍ക്കരണത്തെ മറികടക്കുന്ന സംയോഗാത്മകക്രിയയായിത്തീരുകയും ചെയ്യുന്നു എന്ന വിശദീകരണത്തിലൂടെ മാത്രമാണ്. പക്ഷേ, ഈ സംയോഗാത്മകക്രിയയും അന്യവല്‍ക്കരണത്തിലൂടെ കൈവരുന്ന സ്വാതന്ത്ര്യത്തി ന്റെ ഫലം എന്ന നിലയില്‍ അന്യവല്‍ക്കരണത്തിന്റെ മുദ്ര പതിഞ്ഞതാണ്.

ഉല്‍പാദനം പ്രാഥമികമായി സ്വാധീനതാനാശമാണെന്ന് പരിഗണിക്കുന്നതോടെ ഏതു വിധത്തിലുള്ള ഉല്‍പാദനത്തിനും സ്വാധീനതയുടെ വീണ്ടെടുക്കലിലേക്ക് വഴിതുറക്കാനാവില്ലെന്നു വരും. ഉല്‍പാദന പ്രക്രിയയിലുള്‍ച്ചേര്‍ന്ന വൈരുധ്യത്തെ - കീഴ്പ്പെടലിന്റേതും അതിജീവിക്കലിന്റേതുമായ നിലകളെ - പരിഗണിക്കാത്തതിനാലാണ്, അത് സ്വാധീനതാനാശമാണെന്ന, കാല്‍പനികത പല രൂപങ്ങളില്‍ ആവര്‍ത്തിച്ച ശുദ്ധിനാശത്തെ അനുസ്‌മരിപ്പിക്കുന്ന, ഒരു നിലപാടിലേക്ക് ആനന്ദിന് എത്തിപ്പെടേണ്ടിവരുന്നത്.

ആനന്ദിന്റെ ചിന്തയില്‍ ഉല്‍പാദന പ്രക്രിയ തന്നെയാണ് അന്യവല്‍ക്കരണത്തിനും സ്വാധീനതാനാശത്തിനും കാരണമാകുന്നത്. സംയോഗാത്മകക്രിയ ഉല്‍പാദനപ്രക്രിയയിലുള്‍ച്ചേര്‍ന്ന അന്യവല്‍ക്കരണത്തേയും സ്വാധീനതാനാശത്തേയും എങ്ങനെ മറികടക്കും എന്നതിന് 'ജൈവമനുഷ്യന്‍' ഉത്തരം തരുന്നില്ല. ഉല്‍പാദനപ്രക്രിയയെ ഏകാത്മകമായി മനസ്സിലാക്കുന്നതാണ് ആനന്ദിനെ ഈ വിഷമവൃത്തത്തിലേക്ക് നയിക്കുന്നത്. പ്രകൃതിയില്‍നിന്ന് വേറിട്ടുമാറുകയല്ല, പ്രകൃതിയുടെ തുടര്‍ച്ചയായി ഭിന്നരൂപങ്ങളില്‍ തുടരുകയാണ് ഉല്‍പാദനപ്രക്രിയയുടെ കാതല്‍ എന്ന് കാണാതിരിക്കുന്നതു മൂലം വേറിട്ടുമാറലിനെ കേവലമായി പരിഗണിക്കാന്‍ ആനന്ദ് നിര്‍ബന്ധിതനാകുന്നു. വേറിട്ടുമാറിയ ഈ അവസ്ഥ പുനഃസംയോഗം ആവശ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. പക്ഷേ വേറിട്ടുമാറലിന് വഴിവച്ച അതേ പ്രക്രിയ മാത്രമേ പുനഃസംയോഗത്തിനും വഴിതുറക്കാന്‍ കെല്‍പുള്ളതായി അവശേഷിക്കുന്നുള്ളൂ. വാസ്‌തവത്തില്‍ ഉല്‍പാദനം, അന്യവല്‍ക്കരണം എന്നിവയെ ചരിത്രേതരമായ കേവലതയായി (ahistorical absolute) പരിഗണിക്കുന്നതാണ് ആനന്ദിനെ പ്രതിസന്ധിയിലാക്കുന്നത്. അതോടെ അസ്‌തിത്വത്തിന്റെ അന്തിമവിധിയെക്കുറിച്ച് സംസാരിക്കാന്‍ ആനന്ദ് നിര്‍ബന്ധിതനാകുന്നു. അങ്ങനെയാണ് മനുഷ്യാവസ്ഥ ശാശ്വതമായ ഒരു 'ഉദ്വിഗ്നത'യില്‍ ആണ്ടുപോകുന്നതായി വിലയിരുത്തപ്പെടുന്നത്. അന്യവല്‍ക്കരണം എന്ന ആദിഹേതുവില്‍നിന്നും പിറവികൊള്ളുന്നു എന്നതിനാല്‍ 'ശൂന്യതയുടെയും നാശത്തിന്റെയും ഇടയില്‍ വര്‍ത്തിക്കാന്‍ വിധിക്കപ്പെട്ട വിചിത്രാവസ്ഥ'യായി മാനുഷികാസ്‌തിത്വത്തെ മനസ്സിലാക്കാന്‍ ആനന്ദ് പ്രേരിപ്പിക്കപ്പെടുന്നു. ഒട്ടുവളരെ സംശയങ്ങളോടെ തന്നെയാണെങ്കിലും, ആനന്ദിന്റെ അന്വേഷണങ്ങള്‍, അദ്ദേഹത്തെ ആധുനികതയുടെ ജ്ഞാനസമുച്ചയത്തിലേക്കു തന്നെ മടക്കിക്കൊണ്ടു പോകുന്നു. മനുഷ്യനിലെ അതിഭൌതികസത്ത അവിടെ പല രൂപങ്ങളില്‍ അവശേഷിക്കുന്നു; കേവല നീതിയായി, പ്രാകൃതികമായ ആദിചലനമായി, മനുഷ്യാസ്‌തിത്വത്തെ നിര്‍ണയിക്കുന്ന അന്യവല്‍ക്കരണമായി, സ്വാതന്ത്ര്യേച്‌ഛ യായി, സംയോഗാത്മകക്രിയയായി അതവിടെയുണ്ട്. എങ്ങനെയൊക്കെ കുടഞ്ഞെറിഞ്ഞിട്ടും പിന്നെയും പിറകെയെത്തുന്ന ആദിഭൂതം.

ചരിത്രം എന്ന ഏകാങ്കനാടകം

സത്താവാദപരമായ ഈയൊരു സമീപനം തന്നെയാണ് ആനന്ദിന്റെ ചരിത്രാന്വേഷണങ്ങളുടേയും അടിത്തറ. ഭൂതകാലത്തിലരങ്ങേറിയ സംവാദങ്ങളെ അവയെ നിര്‍ണയിച്ച ബഹുമുഖമായ ബലതന്ത്രങ്ങള്‍ക്കകത്തുവച്ചല്ലാതെ നീതി, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള കേവലസങ്കല്‍പങ്ങളോട് ചേര്‍ത്തുവച്ച് പരിശോധിക്കാനും അര്‍ഥനിര്‍ണയം നടത്താനും അദ്ദേഹം ശ്രമിക്കുന്നത് ഇതിനാലാണ്. പ്രബുദ്ധതായുഗത്തിന്റെ ജ്ഞാനസമുച്ചയത്തില്‍ പിറവിയെടുത്തവ തന്നെയാണ് ഈ സങ്കല്‍പനങ്ങളോരോന്നും. ഇവയെ ചരിത്രത്തിലുടനീളം വേരോടിപ്പടര്‍ന്നുനില്‍ക്കുന്ന ഏകശിലാത്മകമായ പ്രേരണകളായി പരിഗണിക്കുക വഴി സ്വന്തം ചരിത്രാനുഭവത്തിന്റെ അര്‍ഥമണ്ഡലത്തെ മുഴുവന്‍ മനുഷ്യരാശിയിലേക്കും വ്യാപിപ്പിക്കുകയാണ് ആനന്ദ് ചെയ്യുന്നത്. ഇത് ആധുനികതയിലെ 'വിശ്വമാന'വന്റെ പുനരവതാരം തന്നെയാണ്. ('ബൂര്‍ഷ്വാസി സ്വന്തം മാതൃകയില്‍ ലോകത്തെ സൃഷ്‌ടിക്കുന്നു'വെന്ന് പറയപ്പെട്ടിട്ട് ഒന്നര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.) വാസ്‌തവത്തില്‍ ഏതൊരു ചരിത്രാനുഭവവും അതിസങ്കീര്‍ണമായ എത്രയോ ബലങ്ങളുടെയും വിഭിന്നപ്രേരണകളുടെയും ആവര്‍ത്തനക്ഷമമല്ലാത്ത കൂടിക്കലരല്‍ വഴിയാണ് രൂപപ്പെടുന്നത്. ഒരേ പേരുകൊണ്ട് അഭിസംബോധന ചെയ്യപ്പെടുമ്പോഴും, ഈ ഓരോ ചരിത്രസന്ദര്‍ഭവും ഉള്‍ക്കൊള്ളുന്ന നീതി, സ്വാതന്ത്ര്യം തുടങ്ങിയ പരികല്‍പനകളുടെ പൊരുള്‍ പരസ്‌പരഭിന്നമായിരിക്കും. ഈ ഭിന്നസന്ദര്‍ഭങ്ങളെ ചേര്‍ത്തുവയ്‌ക്കാന്‍ നമ്മെ സഹായിക്കുന്ന ഏറ്റവും മികച്ച ഏകകമായി പരിഗണിക്കാവുന്നത് ഉല്‍പാദനസംവിധാനത്തെ നിര്‍ണയിക്കുന്ന ഭൌതികാസ്‌പദങ്ങളുടെ സ്വഭാവവും സ്വരൂപവും തന്നെയാണ്. പക്ഷേ, ഇവപോലും സമൂഹരൂപവല്‍ക്കരണത്തിന്റെ വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ (ഉല്‍പാദനബന്ധങ്ങള്‍ എന്ന നിലയില്‍ സദൃശ്യത പുലര്‍ത്തുമ്പോള്‍ തന്നെ) പുലര്‍ത്തുന്ന വൈജാത്യങ്ങള്‍ക്ക് ചരിത്രാന്വേഷണത്തില്‍ നിര്‍ണായക പ്രാധാന്യമുണ്ട്. (ഇന്ത്യന്‍ ഫ്യൂഡലിസത്തെ ക്കുറിച്ചുള്ള സമകാലികസംവാദം ഇവിടെ പ്രസക്ത മാണെന്നു തോന്നുന്നു.

ആദിമധ്യ കാലം (early medieval period) മുതലുള്ള ഉത്തരഭാരത ജീവിതത്തെ സംബന്ധിച്ച് ഭൌതികവാദപരമായ പൊതുനിഗമനങ്ങള്‍ പങ്കുവയ്‌ക്കുന്നവര്‍ തന്നെ ഫ്യൂഡലിസം ഇന്ത്യയിലുണ്ടെന്നും ഇല്ലെന്നും വാദിക്കുന്ന വിധത്തില്‍ വേറിട്ടുനില്‍ക്കുന്നത് നമുക്കവിടെ കാണാം.) ചരിത്രനിര്‍മിതിയിലുള്‍ച്ചേര്‍ന്ന ഭൌതികാസ്‌പദങ്ങളേക്കാള്‍ എത്രയോ ഏറിയ തോതില്‍ അമൂര്‍ത്തവും പ്രത്യയശാസ്‌ത്രഭരിതവും പ്രകരണനിഷ്‌ഠവുമാണ് നീതി, സ്വാതന്ത്ര്യം തുടങ്ങിയ ഏകകങ്ങള്‍. ഇരുമ്പിന്റെ ഉപയോഗം ഒരു സംസ്‌കൃതിയിലുളവാക്കിയ പരിവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നതുപോലെയല്ല ആ ജനതയുടെ നീതിബോധം അവരുടെ സമൂഹഘടനയെ നിര്‍ണയിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നത് (കല്ലും ചെമ്പും ഇരുമ്പും കൃഷിയും ഉല്‍പാദന രീതികളും ഉല്‍പാദന ഉപാധികളും എല്ലാം ഭാഷാപ്രശ്‌നങ്ങളാണെന്ന് കരുതുന്ന ഒരുതരം ഉത്തരാധുനിക ചരിത്രചിന്തയില്‍ ഇത് അത്ര പ്രസക്തമാവില്ല! ചരിത്ര പ്രശ്‌നങ്ങളെയപ്പാടെ ആഖ്യാനത്തിന്റെ പാഠപരതയിലേക്ക് ചുരുക്കിക്കെട്ടുന്ന ഒരാളായി, പക്ഷേ ആനന്ദ് മാറിത്തീര്‍ന്നിട്ടില്ല). ഉല്‍പാദനരീതി ഉള്‍പ്പെടെയുള്ള ഏതെങ്കിലുമൊരു ഏകകത്തെ മാത്രം മുന്‍നിറുത്തുന്ന യാന്ത്രികമായ ചരിത്രവിചാരങ്ങള്‍ ചരിത്രത്തെ അതിഭൌതികമായ വിശദീകരണങ്ങളില്‍ കൊണ്ടുചെന്നു തളയ്‌ക്കും എന്നിരിക്കെ ചരിത്രേതരമായ നീതി, സ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങളെ കേന്ദ്രമാക്കുന്ന ചരിത്രചിന്ത അന്തിമമായി അതിനെ ഒരേകാങ്കനാടകമാക്കിത്തീര്‍ക്കും. പഴയ ഒരു തലക്കെട്ട് കടമെടുത്താല്‍ ചരിത്രം അവിടെ 'അതേ കഥയുടെ പുനരാഖ്യാനം' മാത്രമായി അവസാനിക്കും. ആനന്ദിന്റെ ചരിത്രവിചാരം ഇങ്ങനെയൊരു പതനത്തിലേക്ക് എത്തിപ്പെടുന്നുണ്ട്.

മധ്യേഷ്യയില്‍നിന്നും സിന്ധുഗംഗാതടത്തിലേക്ക് ആര്യന്മാരെ നയിച്ചത് സ്വാതന്ത്ര്യത്തോടുള്ള അവരുടെ അമിതമായ ആവേശമായിരുന്നു എന്ന് ആനന്ദ് എഴുതുന്നു. ഗംഗാതടങ്ങളിലെ ജീവിതവും കാര്‍ഷികവൃത്തിയും ഈ സ്വാതന്ത്ര്യാവേശത്തെ മയപ്പെടുത്താനും സാര്‍ഥകമാക്കാനും അവര്‍ക്കവസരം നല്‍കി. ഒരിക്കലും കെട്ടടങ്ങാതെ ഇടയ്‌ക്കിടെ പിന്‍വാങ്ങി നില്‍ക്കുക മാത്രം ചെയ്യുന്ന ഈ സ്വാതന്ത്ര്യമോഹം പലായനങ്ങളും കീഴടങ്ങലുകളും അഭയം തേടലുകളും കൊണ്ട് മുദ്രകുത്തപ്പെട്ട ചരിത്രത്തിന്റെ പിന്നാമ്പുറത്ത് എപ്പോഴുമുണ്ടായിരുന്നതായും ആനന്ദ് കരുതുന്നുണ്ട്. ചരിത്രം ഈ സ്വാതന്ത്ര്യേച്‌ഛയുടെ ഇതള്‍വിരിയലാണ്. (ഉല്‍പാദനപ്രക്രിയയില്‍ ഉടലെടുക്കുന്ന വൈരുധ്യങ്ങള്‍ സൃഷ്‌ടിക്കുന്ന അസ്വാതന്ത്ര്യമാണ് വര്‍ഗസമരങ്ങള്‍ക്ക് വഴിതുറക്കുന്നതെന്നും ആ അര്‍ഥത്തില്‍ വര്‍ഗസമരം തന്നെയും മാനുഷികമായ സ്വാതന്ത്ര്യേച്‌ഛയുടെ ആവിഷ്‌കാരമാണെന്നും ആനന്ദ് തുടര്‍ന്നു പറയുന്നുണ്ട്.) ഇവിടെ ചരിത്രാനുഭവങ്ങള്‍ ഒരു ഏകാത്മകാനുഭൂതിയുടെ ചരടില്‍ കോര്‍ക്കപ്പെട്ട, അതിഭൌതികമായ ഒരു നൈരന്തര്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.

ചരിത്രാനുഭവങ്ങള്‍ അവയുടെ ബഹുമുഖപ്രേരണകളില്‍നിന്നും പ്രഭവങ്ങളില്‍നിന്നും വിടുതിനേടി ആധുനികതയുടെ യുക്തിവിചാരത്തിന്റെ മണ്ഡലത്തിലെ ഒരു കേന്ദ്രപ്രശ്‌നമായി - അത് നീതിയോ, സ്വാതന്ത്ര്യമോ, വ്യക്തിയുടെ സ്വയംനിര്‍ണയക്ഷമതയോ, ആത്മസാക്ഷാത്ക്കാരമോ ആകാം - ഒതുങ്ങിക്കൂടുന്നു. ഈ വെട്ടിച്ചുരുക്കലിലൂടെ കൈവരുന്ന സമഗ്രതാബോധമാണ് സഹസ്രാബ്‌ദങ്ങള്‍ക്ക് അപ്പുറവും ഇപ്പുറവുമുള്ള സംഭവങ്ങളെ മുന്‍നിറുത്തിക്കൊണ്ട് മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന പൊതുവിധികള്‍ പ്രസ്‌താവിക്കാന്‍ ആനന്ദിനെ പ്രാപ്‌തനാക്കുന്നത്. ചരിത്രം ഒരു ദാര്‍ശനിക പ്രമേയമായി സംഗ്രഹിക്കപ്പെടുന്നതോടെ ചരിത്രാനുഭവങ്ങളുടെ പ്രകരണനിഷ്‌ഠതയും ബഹുമുഖത്വവും ഇവിടെ ഉപേക്ഷിക്കപ്പെടുന്നു. (ചരിത്രദര്‍ശനവും (Philosophy of History) ചരിത്രസിദ്ധാന്തവും (Theory of History) തമ്മില്‍ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്ന വേളയില്‍ അലക്സ് കാലിനിക്കോസ് ഇക്കാര്യം ചര്‍ച്ചചെയ്യുന്നുണ്ട്.) ഇത് ചരിത്രത്തെ ചരിത്രേതരമായി പരിഗണിക്കുന്നതില്‍ ചെന്നവസാനിക്കുകയും ചെയ്യുന്നു. അതിഭൌതികമായ ആശയാവലികള്‍ക്കകത്ത് ചരിത്രത്തിന്റെ അന്തിമാര്‍ഥം തിരയുന്ന ചരിത്രദര്‍ശനങ്ങള്‍ക്ക് ആധുനികത ജന്മം നല്‍കിയതും ഇങ്ങനെയാണ്.

ചരിത്രാനുഭവങ്ങളെ ഏകാത്മക യോഗമാക്കിത്തീര്‍ക്കുന്ന ആധുനികപ്രവണതയ്‌ക്ക് 'ജൈവമനുഷ്യ' നില്‍ എത്രയും ഉദാഹരണങ്ങളുണ്ട്. മഗധന്‍ രാഷ്‌ട്രതന്ത്രത്തിന്റെ തുടര്‍ച്ചയില്‍ ഗുപ്‌തകാലത്തെ പ്രതിഷ്‌ഠിക്കുമ്പോഴും ഇസ്ളാമികകാലം നഗരവല്‍ക്കരണത്തിനു പുറത്ത് ഗ്രാമീണസമ്പദ്ഘടനയായി തന്നെ തുടര്‍ന്നുപോന്നതായി വിവരിക്കുമ്പോഴും (ഇതൊക്കെ ചരിത്രവസ്‌തുതകള്‍ എന്ന നിലയില്‍ പ്രാഥമികാര്‍ഥത്തില്‍ തന്നെ നിരസിക്കപ്പെടാവുന്ന നിഗമനങ്ങളാണ്) മധ്യേഷ്യന്‍ ആക്രമണങ്ങളെ കൊളോണിയലിസത്തിന്റെ മുന്നോടികളായി ഗണിക്കുമ്പോഴും (ആദ്യം മുസ്ളീം ആക്രമണകര്‍ത്താക്കള്‍, പിന്നെ യൂറോപ്യന്‍ കൊളോണിയലിസ്‌റ്റുകള്‍. ആരായാലും തങ്ങള്‍ അധീശശക്തികളാണെന്ന ബോധം അവര്‍ ഒരിക്കലും മനസ്സില്‍നിന്ന് കളഞ്ഞില്ല എന്ന് ആനന്ദ്) മഗധയുടേയും സ്‌റ്റേറ്റ് കാപ്പിറ്റലിസത്തിന്റേയും സ്വഭാവഘടന ഒന്നാണെന്ന് നിരീക്ഷിക്കുമ്പോഴും (മഗധന്‍ ഘട്ടത്തെ തുടര്‍ന്നുണ്ടായ മധ്യകാല നഗരവല്‍ക്കരണത്തിനും വ്യവസായയുഗത്തിനും ആധുനികമായ നഗരവല്‍ക്കരണത്തോടും വ്യവസായ യുഗത്തോടുമുള്ള സാദൃശ്യം ആനന്ദിന്റെ പരിഗണനയിലുണ്ട്) ബൌദ്ധസംസ്‌കാരം കൂടി ഉള്‍പ്പെടുന്ന ഹൈന്ദവ സംസ്‌കാരം എന്ന വിശദീകരണത്തിന് തുനിയുമ്പോഴും നഗരവല്‍ക്കരണത്തിന്റെ ചാക്രികാവര്‍ത്തനങ്ങള്‍ എന്ന സങ്കല്‍പം മുന്നോട്ടുവയ്‌ക്കുമ്പോഴുമെല്ലാം ഈ ഏകാത്മകദര്‍ശനമാണ് ആനന്ദിന്റെ ചരിത്രചിന്തയെ നിര്‍ണയിക്കുന്നത്. (ഇതുപോലെ എണ്ണിയെടുക്കാവുന്ന ഉദാഹരണങ്ങള്‍ ഇനിയും എത്രവേണമെങ്കിലും 'ജൈവമനുഷ്യനി'ല്‍ ഉണ്ടുതാനും.)

ചരിത്രാനുഭവങ്ങളുടെ സൂക്ഷ്‌മസന്ദര്‍ഭത്തെ മനസ്സിലാക്കുന്നതിലെ പരിമിതികള്‍ എന്ന നിലയില്‍ ചുരുക്കിക്കാണാവുന്ന കാര്യമല്ല ഇത്. കാരണം ഈ പ്രമേയങ്ങളെ മുന്‍നിറുത്തിയാണ് ആനന്ദ് ചരിത്രത്തിന്റെ പൊരുള്‍ തിരയുന്നത്. സ്ഥിതിയെ ഗതിയാക്കുന്നതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം സ്ഥിതിയുടെ ഏകാത്മക സ്വരൂപത്തില്‍ നിന്നുമാണ് സമാഹരിക്കപ്പെടുന്നത് എന്നുവരുമ്പോള്‍ സ്ഥിതിവിവരത്തിലെ (വിവരണത്തിലെ) പരിഗണനകള്‍ എന്തെന്ന ചോദ്യം പരമപ്രധാനമാവുന്നു. സ്ഥിതിയുടെ ഏകാത്മക സംയോഗത്തില്‍നിന്നും ചരിത്രത്തെ അര്‍ഥനിര്‍ണയം ചെയ്യുന്ന ഒരു സമീപനരീതിയെ വിശകലനം ചെയ്യാന്‍ മുതിരുമ്പോള്‍ സ്ഥിതിയുടെ സ്വരൂപത്തെ അഴിച്ചു നോക്കേണ്ടതും അടുത്തുനിന്നു നോക്കേണ്ടതും അനിവാര്യമായിത്തീരുന്നു എന്നര്‍ഥം.

ചരിത്രം ഒരു ദാര്‍ശനികപ്രമേയമായത് ആധുനികതയുടെ ജ്ഞാനസമുച്ചയത്തിനുള്ളിലാണ്. പ്രബുദ്ധതായുഗം ചരിത്രത്തിന്റെ സുദീര്‍ഘപ്രയാണത്തിന്റെ പരമപദമായി സ്വയം കാണുകയായിരുന്നു. ഇത്തരമൊരു കാഴ്‌ച സാധ്യമാകണമെങ്കില്‍ ചരിത്രത്തെ അതിന്റെ ദൈനംദിനാവസ്ഥയില്‍ (everydayness) നിന്ന് പിഴുതെടുക്കപ്പെട്ടതും ഗഹനമായ അര്‍ഥത്താല്‍ നിറയ്‌ക്കപ്പെട്ടതുമായ ഒന്നായി മനസ്സിലാക്കിയേ തീരൂ. എങ്കില്‍ മാത്രമേ ഈ അര്‍ഥഗഹനയുടെ നിറവേറല്‍ എന്നനിലയില്‍ സ്വയം കണ്ടെത്താന്‍ കഴിയൂ. ആനന്ദിന്റെ ചരിത്രചിന്ത, നിരന്തരമായി ചരിത്രാനുഭവങ്ങളില്‍നിന്ന് അതിന്റെ ദൈനംദിനത്വത്തെ ചേറ്റിക്കൊഴിച്ചുകളയുന്നത് ഇത്തരം ചില ശാശ്വതാര്‍ഥ ങ്ങളിലേക്ക് എത്തിപ്പെടാന്‍ വേണ്ടിയാണ്. സ്ഥിതിയെ അഴിച്ചെടുത്ത് അതില്‍നിന്നും പെറുക്കിയെടുക്കുന്ന അതീതപ്രമേയങ്ങളെ മുന്‍നിറുത്തി ഗതിയെ വിശദീകരിക്കാനൊരുങ്ങുക വഴി ശാശ്വതസ്ഥിതിയാണ് ഗതി എന്ന് ധരിക്കാനാവുന്നു. ഇത്തരം സമീപനങ്ങളുടെ വിപരീതം എന്ന നിലയില്‍, പ്രകരണനിഷ്‌ഠമായ ചരിത്രാന്വേഷണത്തിന്റെ ഏറ്റവും മികച്ച ഉപാധിയായിരിക്കുന്നു എന്നതാണ്, ഉല്‍പാദന സംവിധാനത്തെ മുന്‍നിറുത്തിയുള്ള പഠനരീതിയുടെ മികവ്. പ്രകരണാതീതമായ കേവലമൂല്യങ്ങളില്‍ സന്നിഹിതമായിരിക്കുന്ന ചരിത്രത്തെയാണ് ആനന്ദ് തിരയുന്നത്. സ്ഥിതിഭേദങ്ങളെ അസാധുവാക്കുന്ന ഒന്നായി ഗതിയെ പരിഗണിക്കുന്ന ഈയൊരു ചരിത്രസമീപനമാണ് നാനാത്വത്തിലെ ഏകത്വമായി ദേശ-രാഷ്‌ട്രം ഉള്‍പ്പെടെ പലതിനും സാധൂകരണമാകുന്നത്. അവിടെ ചരിത്രം പലപ്പോഴായി പലര്‍ ചേര്‍ന്ന് ആടിത്തീര്‍ത്ത 'പലമ'യല്ല ഒരേയൊരാള്‍ (ഒരു ജൈവമനുഷ്യന്‍) ഒറ്റയ്‌ക്ക് ആടിത്തീര്‍ത്ത 'ഒരുമ'യാണ്. ഒരു ഏകാംഗ നടനം/ഏകാങ്ക നാടകം.

'ജൈവമനുഷ്യ'ന്റെ അവസാന അധ്യായത്തില്‍ ആനന്ദ് ഗുഹകളും കോട്ടകളും മുന്‍നിറുത്തിയുള്ള ഒരു രൂപകാത്മകവിചാരത്തിന് മുതിരുന്നുണ്ട്. ഒരര്‍ഥത്തില്‍ ചരിത്രത്തെക്കുറിച്ചുള്ള ആലോചനകളില്‍ താന്‍ കൈക്കൊണ്ട സൈദ്ധാന്തികസമീപനത്തിന് ആനന്ദ് നല്‍കുന്ന ഏറ്റവും ഫലപ്രദമായ ആവിഷ്‌കാരം കൂടിയാണത്. വ്യക്തിസത്തയുടെ സ്വാതന്ത്ര്യസമ്പത്ത് ക്രിയാത്മകമായ പ്രവൃത്തികളിലൂടെ ഒഴുകി സമൂഹത്തിലും പ്രകൃതിയിലും ലയിച്ചുചേരുന്നതാണ് ഗുഹകളുടെ നിര്‍മാണതത്വം എന്നദ്ദേഹം എഴുതുന്നു. എന്നാല്‍ ഭയവും ആശങ്കയും മനുഷ്യമനസ്സിനെ ഇടുങ്ങിയ വഴികളിലൂടെ നയിച്ച് സുരക്ഷ എന്ന് തോന്നുന്ന ബന്ധനത്തിലെത്തിക്കുന്നതാണ് കോട്ടകളെന്നും ആനന്ദ് വിവരിക്കുന്നു. ഇത്തരം രൂപകാത്മകവിചാരങ്ങള്‍ ചരിത്രചിന്തയില്‍ അസാധാരണമല്ല. ആധുനിക ചരിത്രദര്‍ശനങ്ങള്‍ വികസിച്ചത് ഇത്തരം രൂപകങ്ങളെ മുന്‍നിറുത്തിയാണു താനും. പക്ഷേ ആ ചരിത്രദര്‍ശനങ്ങള്‍ ഒട്ടേറെ പരിമിതികള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നു. അവ പൊതുവായി പങ്കുപറ്റുന്ന അത്തരം പരിമിതികള്‍ ആനന്ദിന്റെ ചരിത്രാന്വേഷണങ്ങളേയും നിയന്ത്രിക്കുന്നതു കാണാം.

സാമാന്യമായി പറഞ്ഞാല്‍ ചരിത്രാനുഭവങ്ങള്‍ക്ക് പ്രകരണങ്ങള്‍ക്ക് പുറത്ത് സാമാന്യാര്‍ഥം കല്‍പിക്കാനുള്ള ശ്രമങ്ങളാണ് ആധുനികത നടത്തിപ്പോന്നത്. പ്രകരണം പരമാവധി അവിടെ ഒരു പശ്ചാത്തലമായിരുന്നു; ഉള്ളടക്കമായിരുന്നില്ല. (ആധുനിക കലാചരിത്ര ചിന്തകന്മാര്‍ ഗുഹാചിത്രം എന്നെഴുതുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. ഗുഹാരൂപങ്ങള്‍ക്ക് കൈവരുന്ന ചിത്രാത്മ കത്വം ആധുനികമായ ഒരു ജ്ഞാനസമുച്ചയത്തി നകത്ത് അതിനു കൈവന്ന സവിശേഷാര്‍ഥമാണ്. ഈ സവിശേഷാര്‍ഥത്തെ ശാശ്വതവല്‍ക്കരിക്കുകയും തുടര്‍ന്ന് ഗുഹാചിത്രത്തില്‍നിന്ന് ആധുനിക ചിത്രത്തിലേക്ക് ഒരു നേര്‍വഴി വരയ്‌ക്കുകയും അത് കലാചരിത്രമായിത്തീരുകയുമാണ് ചെയ്യുന്നത്.) ഗുഹകളും കോട്ടകളും ചരിത്രത്തിലെ മനുഷ്യാവസ്ഥയെ വ്യാഖ്യാനിക്കുന്ന രൂപകങ്ങളായിത്തീരുമ്പോള്‍ ആവര്‍ത്തിക്കുന്നതും ഇതുതന്നെയാണ്. ചരിത്രകാരന്മാര്‍ തന്റെ താരതമ്യത്തെ അനുവദിച്ചു തരാനിടയില്ല എന്നു പറഞ്ഞുകൊണ്ടാണ് ആനന്ദ് ഈ രൂപകാത്മകവിചാരം അവതരിപ്പിക്കുന്നത്. വാസ്‌തവത്തില്‍ ആധുനിക ചരിത്രദര്‍ശനത്തില്‍ മുഴുവന്‍ ഇത്തരമൊരു രൂപകാത്മകതയുണ്ട്. ആനന്ദ് കണ്ടെത്തുന്ന 'വ്യക്തിസത്തയിലെ സ്വാതന്ത്ര്യ സമ്പത്ത്' എന്ന അതിഭൌതികമൂല്യം തന്നെയാണ് അവിടെയും ഭിന്നരൂപങ്ങളില്‍ നിലനിന്നിരുന്നത്. ചരിത്രമെന്നത് ഈ സത്തയുടെ ഏറിയും കുറഞ്ഞുമുള്ള ആവിഷ്‌കാരമായി വീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ചരിത്രത്തിന് സാമാന്യാര്‍ഥങ്ങള്‍ നല്‍കിയത് ഈ സത്താ സങ്കല്‍പമാണ്. അറിയപ്പെട്ടും അറിയപ്പെടാതെയും അത് നമ്മുടെ ചരിത്രാവബോധത്തെ ഇപ്പോഴും നിര്‍ണയിച്ചുകൊണ്ടേയിരിക്കുന്നു. 'ജൈവമനുഷ്യനി'ലും, അത് സ്വന്തം ജീവിതം ജീവിച്ചുതീര്‍ക്കുന്നു.

******

സുനില്‍ പി. ഇളയിടം, ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി,കാലടി, എറണാകുളം കടപ്പാട് :ഗ്രന്ഥാലോകം, ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍

ദാര്‍ശനികതയുടെ മൂലകങ്ങള്‍

"കല പ്രചരണമാധ്യമമല്ല, സംവേദനമാര്‍ഗമാണ്. പ്രചരണമാധ്യമമായോ ശൈലിയായോ രീതിയായോ ഒന്നുമല്ല യൂറോപ്യന്‍ നവോത്ഥാനകഥ പ്രത്യക്ഷപ്പെട്ടതും. നിഷ്‌കളങ്കരായ മനുഷ്യരല്ല, നവോത്ഥാനമുള്‍ക്കൊണ്ട കനത്ത മനുഷ്യരായിരുന്നു നവോത്ഥാനകലയുടെ സ്രഷ്‌ടാക്കളെന്നതായിരുന്നു വാസ്‌തവം. ‘Uomo Universal’ - പ്രകൃതിയുമായി സാമരസ്യത്തിലുള്ളവനും അതേസമയം താന്‍ ആശിക്കുന്നതു നേടാന്‍ കരുത്തുറ്റവനുമായ ‘Universal’ മനുഷ്യന്‍. തൊഴിലാളികളെന്നും കര്‍ഷകരെന്നും ശാസ്‌ത്രജ്ഞരെന്നും കലാകാരന്മാരെന്നും രാഷ്‌ട്രീയക്കാരെന്നും പോലീസുകാരെന്നും തന്നെയുള്ള കൈകളില്‍ കുടുങ്ങിക്കിടക്കാതെ മനുഷ്യര്‍ക്കു തമ്മില്‍ത്തമ്മില്‍ കാണാനും സ്‌പര്‍ശിക്കാനും സാധിക്കുക എന്നതാണ് നവോത്ഥാനത്തിന്റെ പ്രാഥമിക സ്വഭാവം. സോള്‍ഷെനിത്സിന്‍ പറഞ്ഞതുപോലെ ഒന്നും ആരുടെയും ആഭ്യന്തരകാര്യമല്ല; എല്ലാവരും എല്ലാം അവരുടെ കാര്യമാക്കണം. ശാസ്‌ത്രജ്ഞന്മാര്‍ അല്ലാത്തവര്‍ ഇടപെട്ടാലേ ശാസ്‌ത്രത്തിനു വിവേകം വയ്‌ക്കൂ. അതുപോലെ തന്നെ രാഷ്‌ട്രീയവും എഞ്ചിനീയറിങും എന്തും.'' ഇത് ആനന്ദിന്റെ വാക്കുകള്‍. 1982-ല്‍ 'ഉത്തരം' മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലെ നിരീക്ഷണങ്ങള്‍. കവി സച്ചിദാനന്ദനുമായുള്ള അഭിമുഖത്തിലേത്. നവോത്ഥാനബോധമുള്‍ക്കൊണ്ട 'കനത്ത മനുഷ്യ'രാണു നവോത്ഥാനകലയുടെ സ്രഷ്‌ടാക്കളെന്നും അതിനു കെല്‍പ്പുള്ളവരേ 'കരുത്തുറ്റ Universal മനുഷ്യരാകുന്നുള്ളൂ'വെന്നും ആനന്ദ് നിരീക്ഷിക്കുന്നു. ഇത് ആനന്ദിന്റെ ചിന്താജീവിതത്തിന്റെ - വിചാരലോകത്തിന്റെ - വെളിപ്പെടുത്തല്‍ കൂടിയാണ്.

ചരിത്രപഥങ്ങളിലെ ചിന്താജീവിതങ്ങളിലൂടെ സഞ്ചരിക്കുമ്പോഴൊക്കെയും 'വാക്കി'ന്റെ മാസ്‌മരികതയും തീക്ഷ്ണതയും പ്രഹരശേഷിയും ഊര്‍ജപ്രവാഹശേഷിയും നമ്മെ വിസ്‌മയിപ്പിക്കാറുണ്ട്. മനുഷ്യപഥങ്ങളെ നിരന്തരം പുതുക്കിപ്പണിതുകൊണ്ടിരിക്കാന്‍ വ്യഗ്രതകാട്ടിയ ചിന്തകരുടെ വിചാരജീവിതം നമുക്കു നല്‍കിയ പാഠങ്ങളിലും 'വാക്കുകളുടെ' ആശയപ്രവാഹസാധ്യതയും സന്നദ്ധതയും നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ്. അവിടെ വാക്കുകള്‍ നമ്മുടെ ചിന്തയെ തകിടംമറിക്കാറുണ്ട്. വാക്കുകള്‍ ആശയങ്ങളുടെ സുവര്‍ണ പ്രവാഹമായി മാറാറുണ്ട്. ചിലപ്പോഴെങ്കിലും അവ നമ്മുടെ ചിന്തയെ തീപ്പിടിപ്പിക്കാറുണ്ട്; ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കാറുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലൊക്കെ ഭാഷയും വാക്യഘടനയും ധൈഷണിക യുക്തിവിചാരശൈലിയെ മറികടന്നു വൈകാരികസ്വഭാവം ആര്‍ജിക്കാറുള്ളതും നമ്മള്‍ കണ്ടിട്ടുണ്ട്. തീപ്പിടിപ്പിക്കുന്ന ചിന്തയെ ഏറ്റെടുത്തുകൊണ്ട് നിര്‍മിക്കപ്പെടുന്ന വാക്യഘടന ഭാവതീവ്രവും തീക്ഷ്‌ണവുമാവുക സ്വാഭാവികം. പക്ഷേ ആനന്ദിന്റെ വിചാരജീവിതത്തിന്റെ വ്യതിരിക്തത അദ്ദേഹത്തിന്റെ 'വാക്കുകളുടെ നിര്‍മിതി'യില്‍ തന്നെ ആരംഭിക്കുന്നു. നിരാര്‍ദ്രവും അനലംകൃതവുമായ ഒരു ഭാഷയും അതിനനുസൃതമായ വാക്യഘടനയും ഏറ്റവും തീക്ഷ്‌ണവും സൂക്ഷ്‌മവുമായ അനുഭവങ്ങളെ തികച്ചും നിസ്സംഗമായി പങ്കുവയ്‌ക്കാന്‍ സഹായിക്കുന്നു. മനുഷ്യരാശി അനുഭവിക്കുന്ന എല്ലാ ഗൌരവ പ്രശ്‌നങ്ങളെയും മിക്കപ്പോഴും ശരാശരി ബുദ്ധിജീവികളുടെ കണ്ണില്‍ പെടാത്ത - കണ്ണില്‍ പെടാതിരിക്കുന്ന - തീവ്രസന്ദര്‍ഭങ്ങളെയും ഏറ്റെടുക്കുമ്പോള്‍, ആനന്ദ് പുലര്‍ത്തുന്ന ഒരു സംയമനാവസ്ഥ (balanced state) അദ്ദേഹത്തിന്റെ വാക്യഘടനയില്‍ത്തന്നെ വായിച്ചെടുക്കാം. പലപ്പോഴും മലയാള വാക്യഘടനയുടെ സ്വാഭാവികരീതിയില്‍നിന്നു വ്യത്യസ്‌തമായ ഒരു പദസന്നിവേശക്രമം പാലിച്ചുകൊണ്ടാണ് അദ്ദേഹം ഈ 'ബാലന്‍സ്‌ഡായ' ചിന്താമണ്ഡലം ഭാഷയില്‍ സാധ്യമാക്കുന്നത്. മിക്കപ്പോഴും പാശ്ചാത്യചിന്തകരുടെ വിചാരജീവിതത്തില്‍ കാണുന്ന ഈ സന്തുലിതാവസ്ഥയുടെ മൌലികത ആനന്ദിന്റെ വാക്കുകളുടെ കലയെത്തന്നെ വ്യത്യസ്‌തമാക്കുന്നു. ഇ.എം.എസിന്റെയും കുറ്റിപ്പുഴയുടെയും സി.ജെ. തോമസിന്റെയും എം. ഗോവിന്ദന്റെയും എം.എന്‍.വിജയന്റെയും വിചാരജീവിതമാതൃകയും അവയിലെ വ്യത്യസ്‌തനിരീക്ഷണങ്ങളും മലയാളവായനയിലെ ചരിത്രസാന്നിധ്യങ്ങളാണ്.

ചിന്താശീലനായ മറ്റേതൊരു മനുഷ്യനെയും പോലെ ആനന്ദിന്റെയും പ്രധാന വിഷമപ്രശ്‌നം ചരിത്രവും മനുഷ്യാവസ്ഥയും തന്നെയാണ്. മനുഷ്യാവസ്ഥയുടെയും നീതിബോധത്തിന്റെയും ദാര്‍ശനികസമസ്യകളെ നിര്‍ധാരണം ചെയ്യുന്ന നൈതികജാഗ്രതയുള്ള ഒരെഴുത്തുകാരനെന്ന നിലയില്‍ 'മനുഷ്യത്വ'മെന്ന സങ്കല്‍പനം അതിന്റെ എല്ലാ അര്‍ഥസാധ്യതയോടും കൂടി പ്രത്യക്ഷപ്പെടുന്നു. ആനന്ദിന്റെ രചനാലോകത്ത് 'മനുഷ്യത്വം' ഉപരിപ്ളവമായി നിര്‍വഹിക്കപ്പെടുന്ന കാല്‍പനിക സങ്കല്‍പമല്ല. മിക്കപ്പോഴും മലയാളചിന്താലോകത്തു പ്രത്യക്ഷപ്പെടുന്ന 'കാല്‍പനിക മനുഷ്യത്വ'മെന്ന പരികല്‍പനയെ മുറിച്ചുകടക്കുകയും മനുഷ്യചിന്തയുടെ ദേശകാല സീമകളെ അതിലംഘിക്കുകയും ചെയ്‌തുകൊണ്ടാണ് ആനന്ദിന്റെ ചിന്തകളിലെ 'കനപ്പെട്ട മനുഷ്യത്വം' രൂപംകൊള്ളുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന് 'ഗോവര്‍ധന്റെ യാത്രകളും' (1995) 'വേട്ടക്കാരനും വിരുന്നുകാരനും' (2000) ഒക്കെ എഴുതാന്‍ കഴിഞ്ഞത്. ആവിഷ്‌കാരത്തിനായി കഥ, നോവല്‍, നാടകം, ലേഖനം, കവിത എന്നിങ്ങനെ വ്യത്യസ്‌ത മാധ്യമങ്ങള്‍ സ്വീകരിച്ചുകൊണ്ട്, നിതാന്ത നൈതിക ജാഗ്രത പുലര്‍ത്തിക്കൊണ്ട് നമുക്കിടയില്‍ ജീവിക്കുമ്പോഴും ആനന്ദിന് എന്തുകൊണ്ടാണ് ഒരു സാംസ്‌കാരിക നായകന്റെ സ്വീകാര്യത ലഭിക്കാത്തതെന്ന് ചിന്തിക്കേണ്ടതുണ്ട്. കേരളീയരാല്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്ന ഒരു സാംസ്‌കാരിക വ്യക്തിത്വമല്ല ആനന്ദിന്റേതെന്നു നമുക്കറിയാം. അതിന് ഒരു കാരണം മനുഷ്യത്വം, മാനവികത എന്നീ സങ്കല്‍പനങ്ങളെ കാല്‍പനിക വിതാനത്തില്‍ നിന്നടര്‍ത്തി മാറ്റി, ഭാഷയുടെ നിരലംകൃതവും നിരാര്‍ദ്രവുമായ ഒരു മാധ്യമത (mediacy) യിലൂടെ വ്യവഹരിച്ചതാണ്. ബലാല്‍സംഗത്തിനിരയായ മുപ്പത്തിരണ്ടോളം സ്‌ത്രീകളെ ജയിലിലടച്ചിട്ടുണ്ടെന്ന പശ്ചിമബംഗാള്‍ ജയില്‍ മന്ത്രിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എഴുതിയ 'ഭദ്രതയും സ്വാതന്ത്ര്യവും' (1984 - കണ്ണാടിലോകം) എന്ന ലേഖനം 'സുരക്ഷിതത്വ തടവെ'ന്ന (protective custody) നിയമത്തിന്റെ സൂക്ഷ്‌മസ്വരൂപങ്ങളിലേക്കു സഞ്ചരിക്കുകയാണ്. വര്‍ഷങ്ങളുടെ സ്വാതന്ത്ര്യം കൊണ്ടുള്ള പരീക്ഷണം മനുഷ്യന്റെ ചിന്തയില്‍ ആത്യന്തിക പരിവര്‍ത്തനങ്ങളെന്താണു വരുത്തിയതെന്ന വിശകലനത്തിന്റെ സൂക്ഷ്‌മ സ്വഭാവമാണ് ആ ലേഖനം പ്രകടിപ്പിക്കുന്നത്. ഇത് ആനന്ദിന്റെ എഴുത്തിന്റെ മറ്റൊരു അടിസ്ഥാന സ്വഭാവമാണ്; മൌലികതയാണ്.

മനുഷ്യരാശിയുടെ നേരനുഭവങ്ങളെ, തീവ്രമുഹൂര്‍ത്തങ്ങളെ, തീക്ഷ്‌ണ സന്ദര്‍ഭങ്ങളെ വിശകലനം ചെയ്യുമ്പോള്‍, ഈ ആത്യന്തികതകളുടെ മൂലകങ്ങളെ (elements) കണ്ടെത്താനും വിലയിരുത്താനുമാണ് ആനന്ദ് ശ്രമിക്കുന്നത്. പ്രത്യക്ഷാനുഭവതലത്തില്‍ ഒരിക്കലും വെളിപ്പെടാത്ത - മൂലകങ്ങള്‍ തമ്മിലുരഞ്ഞും ഉരസിയും രൂപപ്പെടുന്ന സംഭവങ്ങള്‍ മാത്രം വെളിപ്പെടുന്ന - ഒരു ലോകത്ത് യഥാര്‍ഥ കാരണ സ്വരൂപങ്ങളിലേക്കാണ് ആനന്ദ് സഞ്ചരിക്കുന്നത്. ഈ മൌലികതയാണ് ഒരുപക്ഷേ ആനന്ദിനെ 'വ്യക്തിവാദി'യായി കാണാനുള്ള ഒരു പ്രേരണയും. കാരണം വ്യത്യസ്‌ത വിതാനങ്ങളില്‍ സംഭവങ്ങളെ ദാര്‍ശനികമായി വിശകലനം ചെയ്യുകയും നിര്‍ധാരണം ചെയ്യുകയും ചെയ്യുമ്പോള്‍, പ്രായോഗികതലത്തില്‍ ഈ കാരണഭൂത സ്വരൂപങ്ങളായ മൂലകങ്ങളെ നമുക്ക് അഭിസംബോധന ചെയ്യാന്‍ കഴിയില്ല. പൊതു പ്രശ്‌നങ്ങളെ നേരിടുന്ന പ്രായോഗിക പരിഹാരങ്ങളുടെ നൈതികസാധ്യത മിക്കപ്പോഴും കൂട്ടായും പൊതുവായും മാത്രമേ നിര്‍വഹിക്കപ്പെടുകയുള്ളൂ. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പൊതു പ്രത്യയശാസ്‌ത്രനിലപാടും കൂട്ടായ നിര്‍വഹണങ്ങളും അനിവാര്യമാവുകയും ചെയ്യും. അത്തരം സാധ്യതകളിലേക്കു പലപ്പോഴും ആനന്ദിന്റെ വിചാരജീവിതം പ്രവേശിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അപ്പോഴും നിര്‍ണായക ചരിത്രസന്ധികളില്‍ അപൂര്‍വമായി കാണാറുള്ള ഇത്തരം ഇന്‍ഡിക്കേറ്ററുകള്‍ (സൂചകങ്ങള്‍) സാംസ്‌കാരിക ലോകത്തെ ഒരു സാധ്യത തന്നെയാണ്. അതാണവയുടെ പ്രസക്തിയും അനിവാര്യതയും.

ആഗോളീകരണത്തിന്റെ ഏകഭാഷണവും വിപണിയുടെ ശബ്‌ദകോലാഹലവും ചിന്തയുടെ സൂക്ഷ്‌മ സ്വരങ്ങളെ മുക്കിക്കൊല്ലുന്ന വര്‍ത്തമാനകാലത്ത് മനുഷ്യരുടെ നിലനില്‍പെന്ന ആത്യന്തികചോദ്യം നിരന്തരം ഉന്നയിക്കുകയും കലാകാരനും അനുവാചകനുമിടയ്‌ക്ക് സ്വാതന്ത്ര്യത്തിന്റെ മഹാസഞ്ചാരമാര്‍ഗങ്ങള്‍ ഉണ്ടാകണമെന്നു പ്രത്യാശിക്കുകയും ചെയ്യുന്ന ആനന്ദ് നിയമവും നീതിയും വൈരുധ്യാത്മകമാകുന്ന മനുഷ്യമുഹൂര്‍ത്തങ്ങളെ അനന്യസാധ്യമാംവിധം അനാവരണം ചെയ്യുന്നു. 'പൊട്ടാന്‍ അരുതാത്തവിധം നിയമം ഉറയ്‌ക്കുകയാണെങ്കില്‍ അതു നീതിയുടെ മരണമായിത്തീരു'മെന്ന ആത്യന്തിക ചിന്തയുടെ വ്യത്യസ്‌ത മാനങ്ങളാണ് (different dimensions) അദ്ദേഹത്തിന്റെ രചനാലോകം പങ്കുവയ്‌ക്കുന്നത്. ഗോവര്‍ധന്റെ യാത്രകളിലെ, സ്ഥിരമായി കൊല്ലാന്‍ മാത്രം പുറപ്പെടുന്ന കഥാപാത്രത്തിന്റെ പരിണതി ഓര്‍ക്കാം. 'വ്യാപാരമേ ഹനനം' എന്ന് ആശാന്‍ കവിത ഓര്‍മിപ്പിക്കുംവിധം കൊല്ലുക എന്ന വ്യാപാരത്തിലേര്‍പ്പെടുന്നവനും അര്‍ഥത്തില്‍ ബലിമൃഗമാകുന്നു. വേട്ടക്കാരനും വിരുന്നുകാരനും ഇരയും ബലിമൃഗവുമൊക്കെ തമ്മിലുള്ള അതിരുകള്‍ എവിടെയെന്ന സങ്കീര്‍ണമായ ചോദ്യത്തിന്റെ ഇത്രയും തീക്ഷ്‌ണമായ ചിത്രണം മലയാള സാഹിത്യത്തില്‍ത്തന്നെ അനന്യതയാണ്.
'കൃതികളുടെ അതിരുകള്‍ക്കും കൃതികള്‍ക്കിടയിലെ വിടവുകള്‍ക്കു'മപ്പുറം ചരിത്രത്തെയും മനുഷ്യാവസ്ഥയെയും അതിന്റെ സാകല്യതകളില്‍ നിര്‍ധാരണം ചെയ്യുന്ന നിതാന്ത ജാഗ്രത്തായ ഒരു ചിന്താജീവിതം 'സൃഷ്‌ടിയുടെ സ്വാതന്ത്ര്യത്തിനകത്തെ തടവറയായി' സ്വയം സ്വീകരിക്കപ്പെടുന്നു. 'ആനന്ദത്തിനകത്തെ പീഡനം' എന്ന് ആനന്ദ് തന്നെ വിശേഷിപ്പിക്കുന്ന ഈ വിചാരജീവിതം നമ്മുടെ സംവാദമണ്ഡലങ്ങളിലെ സമാനതകളില്ലാത്ത സാധ്യത തന്നെയാണ്.

*****

എ. ജി. ഒലീന, കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട്, കടപ്പാട് : ഗ്രന്ഥാലോകം ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍

Sunday, September 26, 2010

അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം

സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ ബുദ്ധിയുപയോഗിച്ച നാള്‍ മുതലുള്ള മനുഷ്യചരിത്രമാണ് സംസ്‌കാരം. ആ സംസ്‌കാരം വികസിക്കുന്നത് നീതിവ്യവസ്ഥയുടെ ഉല്‍ഭവത്തോടെയാണ്. നീതിക്കുവേണ്ടിയുള്ള ദാഹമാണ് സംസ്‌കാരത്തിന് ജന്മം കൊടുത്തത്. നന്മയും ക്ഷേമവും അടിസ്ഥാനമാക്കിയുള്ള സാമൂഹിക ജീവിതത്തിന്റെ ക്രമപ്പെടുത്തലായിരുന്നു നീതിശാസ്‌ത്രം നിര്‍വഹിച്ചത്. എന്നാല്‍ സംസ്‌കാരത്തിന്റെ മുന്‍പോട്ടുള്ള പ്രയാണം ഒരുപാട് വൈരുധ്യങ്ങള്‍ സൃഷ്‌ടിച്ചു. സമൂഹത്തിനും വ്യക്തിക്കും, ബലവാനും ദുര്‍ബലനും ഇടയിലുള്ള അകലം കൂടുകയും ഒടുവില്‍ ഈ വൈരുധ്യങ്ങള്‍ മൂര്‍ഛിക്കുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്‌തു. നീതി അവകാശപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥ സാംസ്‌കാരികജീര്‍ണതയുടെ പാരമ്യമാണ്. നീതിയെപ്പറ്റിയുള്ള ഭര്‍ത്തൃഹരിയുടെ വേദന നിറഞ്ഞ നിരീക്ഷണത്തില്‍ ഇതിന്റെ സാരം നിറഞ്ഞുനില്‍ക്കുന്നു. "സംസ്‌കാരം ജീര്‍ണമാകുമ്പോള്‍ പരിജ്ഞാനമുള്ളവര്‍ മല്‍സരബുദ്ധികളായിത്തീരുന്നു. പ്രഭുക്കന്മാരും രാജാക്കന്മാരും ഗര്‍വിഷ്‌ഠരായിത്തീരുന്നു. മറ്റുള്ളവര്‍ അജ്ഞാനം നിമിത്തം വിവേകശൂന്യരുമാകുന്നു'' (നീതിശതകം പുറം. 12).

നീതിയിലുള്ള വിശ്വാസം ഏറ്റവും ദുര്‍ബലനായവനും ജീവിതത്തിന്റെ പുരോഗതി സുഗമമാക്കാമെന്നുള്ള പ്രത്യാശ നല്‍കുന്നു. കാരണം ജനജീവിതത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് നീതിയും നിയമവുമാണ്. അധികാരം ചിട്ടപ്പെടുത്തിയിരിക്കുന്നതും നീതിശാസ്‌ത്രത്തെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ അധികാരത്തിന്റെ കുടിലമായ സ്വാര്‍ഥത അന്യായത്തിനും അനീതിക്കും കാരണമാകുന്നു. നീതിയുടെ പിന്നില്‍ നിറഞ്ഞുനില്‍ക്കുന്ന ഉല്‍ക്കണ്‌ഠ ദുര്‍ബലനെ ബലവാന്‍ പീഡിപ്പിക്കുന്നതില്‍നിന്ന് എങ്ങനെ തടയാമെന്നാണ്. അശക്തരായവരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുക അധികാരത്തിന്റെ നീതിയാണ്. എന്നാല്‍ അധികാരിയുടെ പെരുങ്കൈയാല്‍ നീതി നടത്തുമ്പോള്‍, ദുര്‍ബലനു മുന്നില്‍ ചില അതിര്‍ത്തിരേഖകള്‍ കുറിക്കപ്പെടുന്നു. ആ പരിചിതവൃത്തത്തിനുള്ളില്‍ സാധാരണക്കാരന്‍ ശ്വാസംമുട്ടി പിടയുകതന്നെ ചെയ്യും. അങ്ങനെയുള്ളവര്‍ക്ക് എന്നും നീതി ഒരു സ്വപ്‌നമായി അവശേഷിക്കും.

അപഹരിക്കപ്പെട്ട നീതിയില്‍ ചകിതരായി വര്‍ത്തിക്കുന്ന മനുഷ്യരാണ് ആനന്ദിന്റെ നോവലുകളുടെ സാമാന്യസത്ത. നീതി, സഹനം, ഭൂതകാരുണ്യം, ആത്മത്യാഗം തുടങ്ങിയ രാഷ്‌ട്രീയ ധര്‍മമൂല്യങ്ങള്‍ നമ്മുടെ അധികാരസ്ഥാപനങ്ങള്‍ക്ക് നഷ്‌ടം വന്നിരിക്കുന്നു. ഹിംസാത്മകമായ അധികാരവ്യവസ്ഥയില്‍ നീതിവ്യവസ്ഥ എത്രമാത്രം സുരക്ഷിതമാണെന്ന പ്രശ്‌നവും ആനന്ദിന്റെ നോവലുകള്‍ മുന്നോട്ടു വയ്‌ക്കുന്നുണ്ട്. പഴയ രാജഭരണ വ്യവസ്ഥയുടെ ഭയാനകമായ തിന്മകളില്‍നിന്ന് പുതിയ നിയമവാഴ്‌ചയുടെ ഹൃദയശൂന്യതയിലേക്ക് അധികാരത്തിന്റെ ശരീരം വളരുകയും സാധാരണമനുഷ്യരുടെ നീതി അപഹരിച്ച് അവരെ കൂട്ടത്തോടെ ഒടുക്കുകയും ചെയ്യുന്ന ഇന്ത്യന്‍ അധികാര രാഷ്‌ട്രീയത്തിന്റെ യഥാര്‍ഥചിത്രം 'ഗോവര്‍ധന്റെ യാത്രകള്‍' എന്ന നോവലില്‍ ആനന്ദ് വെളിച്ചപ്പെടുത്തുന്നു.

നീതി പങ്കിലപ്പെടുന്നത് എപ്പോഴൊക്കെയാണെന്ന് ആനന്ദ് ഇതില്‍ പരിശോധിക്കുന്നു. ഭാരതേന്ദു ഹരിശ്ചന്ദ്ര എഴുതിയ 'അംധേര്‍ നഗരി ചൌപട് രാജാ' എന്ന ലഘുഹാസ്യനാടകത്തെ ആധാരമാക്കിയാണ് ആനന്ദ് അനീതിയുടെ ക്രൂരതയും യുക്തിരാഹിത്യവും ചിത്രീകരിക്കുന്നത്. കല്ലുവിന്റെ മതില്‍വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചുകൊടുത്ത ഭിശ്‌തിയെയും ഭിശ്‌തിക്ക് വലിയ മസക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ചു, നീതിബോധമില്ലാത്ത ചൌപട് രാജാവ്. അവസാനം തൂക്കുകയറിന്റെ കുടുക്ക് തന്റെ ഉദ്യോഗസ്ഥനായ കോത്വാലിന്റെ കഴുത്തില്‍ കടക്കുന്നില്ലെന്നതിനാല്‍ കുടുക്കിന് ഇണങ്ങിയ കഴുത്തുള്ള വഴിപോക്കന്‍ ഗോവര്‍ധനെ കഴുവേറ്റാന്‍ വിധിക്കുകയാണ്. കല്ലുവിന്റെ ചുമരുവീണ് വഴിയേപോയ ആട് ചത്തതിന് ആരെയെങ്കിലും കഴുവിലേറ്റാതെ നിവൃത്തിയില്ല എന്നതാണ് രാജാവിന്റെ ന്യായവാദം. അധികാരവ്യവസ്ഥയിലൊരിടത്തും സാധാരണ ഗോവര്‍ധന്മാര്‍ക്ക് നീതി ലഭിക്കുകയില്ലെന്ന സത്യം ചരിത്രത്തെയും സാഹിത്യത്തെയും സംസ്‌കാരത്തെയും വിചാരണ ചെയ്‌തുകൊണ്ട് ആനന്ദ് സ്ഥാപിക്കുന്നു.

കുടുക്ക് മാറ്റാമെന്ന ആരാച്ചാരുടെ വാദത്തെ അവഗണിച്ച് രാജാവ് നിയമത്തിന്റെ യന്ത്രം നിഷ്‌പക്ഷമായിരിക്കണമെന്നും ആളുകളുടെ കഴുത്തുനോക്കി അതിനെ മാറ്റരുതെന്നും ഉപദേശിക്കുന്നു. അല്‍ഭുതപ്പെടുത്തുന്ന ഫലിതമാണിതെങ്കിലും നിയമത്തിന്റെ സ്ഥായിയായ സ്വഭാവമാണത്. അധികാരത്തിന്റെ തടിച്ച കഴുത്തില്‍ കടക്കാത്തത്ര ചെറുതാണ് നിയമത്തിന്റെ കുടുക്ക്. അതെപ്പോഴും ഗോവര്‍ധന്റെ കഴുത്തിനുനേരെ തൂങ്ങിക്കിടക്കുന്നു. നാടകകാരന്‍ സൃഷ്‌ടിച്ച പ്രഹസനം ഇന്നത്തെ യാഥാര്‍ഥ്യമാണെന്ന് ശ്രമപ്പെടാതെ തന്നെ മനസ്സിലാക്കാവുന്നതാണ്. അസംബന്ധമായ നീതിബോധം കൊണ്ടാണ് ചൌപട് രാജാവ് ഗോവര്‍ധനെ വധശിക്ഷയ്‌ക്ക് വിധിച്ചത്. ആ അവസ്ഥ അയാള്‍ക്കു ചുറ്റും ഒരു ജയില്‍ പോലെയുണ്ടെങ്കിലും നാടകകാരന്‍ തന്റെ തൂലികയില്‍നിന്ന് ഗോവര്‍ധനെ മോചിപ്പിക്കുകയായിരുന്നു. അയാളുടെ യാത്രകളുടെ തുടക്കം അങ്ങനെയാണ് ആനന്ദ് ആരംഭിച്ചത്. മാത്രമല്ല, ന്യൂനപക്ഷമായ ഭരണവര്‍ഗം ഒഴികെ സാധാരണ ജനത മുഴുവന്‍ ഗോവര്‍ധന്മാരാണെന്നും വധശിക്ഷ കാത്തു കഴിയുന്നവരാണെന്നും ആനന്ദ് നിരീക്ഷിക്കുന്നു. നീതി ദണ്ഡിക്കപ്പെടുന്ന പരിതോവസ്ഥകളാണ് ദുരന്തനാടകമായി ഇവിടെ രൂപം കൊള്ളുന്നത്.

നീതി അധകൃതകല്‍പിതമായ ഒരു അന്ധകാരത്തില്‍പ്പെട്ടുപോയിരിക്കുന്നു. കുറ്റം ചെയ്‌തവനെ ശിക്ഷിക്കുന്നതിന് അനുഗുണമായ നിയമങ്ങളുണ്ടാക്കുന്നതിനു പകരം നിരപരാധികളെ ശിക്ഷിക്കുന്നതിന് പാകത്തില്‍ നിയമമുണ്ടാക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. അധികാരികളുടെ നിയമം ആരാച്ചാരുടെ നിയമമാണെന്നും അതില്‍നിന്ന് സാധാരണ മനുഷ്യന് നീതി ലഭിക്കുകയില്ലെന്നുമുള്ള സത്യമാണ് ഗോവര്‍ധന്റെ ജീവിതം സ്ഥാപിക്കുന്നത്. അധികാരികള്‍ ഉണ്ടാക്കുന്ന നിയമം സാധാരണ മനുഷ്യനുനേരെ അലിവിന്റെ രൂപത്തില്‍ വളയുകയില്ല, കുരുക്കിന്റെ രൂപത്തില്‍ തിരിയുകയേയുള്ളൂ. 'ഇവിടത്തെ കൊലമരത്തിന് ഒരു കുടുക്കേയുള്ളൂ, അതിലാകട്ടെ തടിച്ചവരുടെ കഴുത്ത് കടക്കുകയില്ല' എന്ന് അംധേര്‍ നഗരിയിലെ ന്യായാധിപന്‍ വ്യക്തമാക്കുന്നുമുണ്ട്. അംധേര്‍ നഗരിയിലെ ബസാറില്‍ എല്ലാ സാധനങ്ങളും രൂപയ്‌ക്ക് ഒരു സേര്‍ എന്ന നിരക്കിലാണ് വില്‍ക്കപ്പെടുന്നത്. മൂല്യമല്ല അളവാണ് നോക്കുന്നത്. നീതിയുടെ ബസാറിന്റെ ദുരന്തവും അതുതന്നെയാണ്. എല്ലാം അവര്‍ ഒരേ കട്ടികൊണ്ട് അളക്കുന്നു - നീതിയും നിയമവും മൂല്യവും യുക്തിയുമെല്ലാം. അതുപോലെ അധികാരവും ശക്തികൊണ്ട് മാത്രമാണ് എല്ലാറ്റിനെയും അളക്കുന്നതെന്ന് ആനന്ദ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയമങ്ങള്‍ക്കു പുറത്തു കടക്കുകയാണ് നീതി കിട്ടാനുള്ള ഒരേയൊരു മാര്‍ഗം. എന്നാല്‍ ആര്‍ക്കും പുറത്തുകടക്കാനരുതാത്തവിധം അധികാരം നിയമംകൊണ്ട് കെട്ടിവരിഞ്ഞിരിക്കുന്നു.

മതവും നീതിബോധവും

പ്രത്യയശാസ്‌ത്രാധിഷ്‌ഠിതമായ രാഷ്‌ട്രീയാധികാരത്തില്‍ പലപ്പോഴും സംഘടിത മതങ്ങളും പങ്കുചേരുന്നുണ്ട്. എന്നാല്‍ മതം അയുക്തികമായ ആശയങ്ങളെയും ഭൌതികാതീതമായ ശക്തികളെയും കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. അനുയായികളെ സ്വന്തം മതത്തില്‍ വിശ്വസിപ്പിക്കുകയും മറ്റു മതങ്ങളെല്ലാം തെറ്റാണെന്ന് പഠിപ്പിക്കുകയും ചെയ്‌തുകൊണ്ടാണ് പൌരോഹിത്യം മതത്തെ സംഘടിതശക്തിയാക്കുന്നത്. പിന്നീടത് ഉറച്ച ഒരു അധികാരക്രമം സ്ഥാപിക്കുകയും ക്രമേണ സര്‍വാധിപത്യസ്വഭാവം കൈക്കൊള്ളുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മനുഷ്യരെയും സ്വന്തം മതത്തിന്റെ കീഴില്‍ കൊണ്ടുവരിക ഓരോ മതത്തിന്റെയും അധികാരികളുടെ ലക്ഷ്യമാണ്. അതിന് പ്രേരിപ്പിക്കാം. അതുകൊണ്ട് സാധിച്ചില്ലെങ്കില്‍ അവിശ്വാസികളെ ആക്രമിച്ച് ഉന്മൂലനം ചെയ്യാം. ഇതൊക്കെ ദൈവം അവനെ ഏല്‍പിച്ച കര്‍ത്തവ്യമായി അവന്‍ കരുതുന്നു. എല്ലാ കര്‍ത്തവ്യങ്ങളും മതങ്ങളെ സംബന്ധിച്ചിടത്തോളം ദൈവദത്തമാണ്. അതുകൊണ്ടുതന്നെ അത് ഏറ്റവും ഹിംസാത്മകവും നിയന്ത്രണാതീതവുമാണ്. അര്‍ധദൈവങ്ങളായി മാറുന്ന മതാചാര്യന്മാരുടെയും പരമമായ ലക്ഷ്യം അധികാരം തന്നെയാണ്. അവിശ്വാസികളെ മാത്രമല്ല, സ്വന്തം മതത്തിനകത്ത് തങ്ങളുടെ നിലപാടുകളോട് പൂര്‍ണമായി യോജിക്കാത്തവരെയും അവര്‍ കടുത്ത ശത്രുക്കളായി കരുതുന്നു. മനുഷ്യന്‍ പരസ്‌പരസ്നേഹത്തോടെ ജീവിക്കാനുതകുന്ന ഒരു ലോകം സൃഷ്‌ടിക്കുക എന്നതാണ് നീതിയുടെ ലക്ഷ്യം. എന്നാല്‍ മതാധികാരികള്‍ അതില്‍ വിശ്വസിക്കുന്നില്ല. "സാത്താന്മാരായിത്തീര്‍ന്ന്, ഒരിഞ്ചുപോലും അയവുകാണിക്കാത്ത ദൈവങ്ങളാണ് എല്ലാ മതങ്ങളുടെയും തലപ്പത്ത് കയറിയിരുന്ന് മനുഷ്യനെ ഭരിക്കുന്നത്'' (വേട്ടക്കാരനും വിരുന്നുകാരനും, പുറം. 154) എന്ന് ആനന്ദ് വാദിക്കുന്നു.

രാഷ്‌ട്രീയാധികാരത്തേക്കാള്‍ കടുത്ത വിഷവും ഭയാനകമായ ശാപവുമാണ് മതത്തിന്റെ അധികാരം. വരാനിരിക്കുന്ന മനുഷ്യമഹാദുരന്തങ്ങള്‍ അതിന്റെ പേരിലായിരിക്കുമെന്ന് പ്രവചനസ്വരത്തില്‍ ആനന്ദ് വെളിപ്പെടുത്തുന്നു. മൊയ്‌നുദ്ദീന്റെയും സല്‍മയുടെയും ദുരന്തം അതിന്റെ തുടക്കമായിരുന്നു. പലായനത്തിന്റെ ദിവസങ്ങളിലൊന്നിലാണ് ആചാര്യ ഉദ്ദാലകനായിത്തീര്‍ന്ന മൊയ്‌നുദ്ദീനും സാവിത്രിയായി മാറിയ സല്‍മയും മതാധികാരികളുടെ കൈകളിലകപ്പെടുന്നത്. മതദ്രോഹത്തിന്റെ പേരിലാണ് രണ്ടുപേരും വിചാരണ ചെയ്യപ്പെട്ടത്: "ഒന്നാം പ്രതിയായ മൊയ്‌നുദ്ദീന്‍ മുസല്‍മാന്‍ ആയിരിക്കെത്തന്നെ, ഹിന്ദു ബ്രാഹ്മണന്റെ വേഷം കെട്ടി ആ വിധത്തില്‍ വ്യാപരിക്കുകയും, ഹിന്ദുക്കളുടെ ധര്‍മത്തെയും ധര്‍മസ്ഥാപനങ്ങളെയും മലിനീകരിക്കുകയും ചെയ്‌തു. സല്‍മ ബേഗം എന്നു പേരുള്ള രണ്ടാം പ്രതി മുസ്ളീം സ്‌ത്രീയായിരിക്കെ മുസ്ളീം മതനിയമങ്ങള്‍ക്ക് വിരുദ്ധമായി പുരുഷന്മാരെ സ്വീകരിക്കുകയും അവരോടൊത്ത് ജീവിക്കുകയും ചെയ്‌തു'' (ഗോവര്‍ധന്റെ യാത്രകള്‍, പുറം 182). മതനേതാക്കന്മാരുടെ അഭിപ്രായസമന്വയത്തിലൂടെ മൊയ്‌നുദ്ദീനെ ഹിന്ദുമതാചാര്യന്മാര്‍ക്കും സല്‍മയെ മുസ്ളീം മതാചാര്യന്മാര്‍ക്കും നിയമപ്രകാരവും ആചാരപരവുമായ വിചാരണകള്‍ക്കായി സൈനിക കോടതി വിട്ടുകൊടുത്തു. മതാധികാരികളുടെ വിധി ഏകപക്ഷീയമായിത്തന്നെ നടന്നു. ഉലേമമാരുടെ കോടതി സല്‍മയെ വിധിയാംവണ്ണം വിചാരണ ചെയ്‌തു.

പൊതുസ്ഥലത്തുവച്ച് കല്ലെറിഞ്ഞുകൊന്നു. ഭരണകൂടവും മതപണ്ഡിതന്മാരും ജീവന്‍ നിലനിറുത്താന്‍ വേഷം മാറേണ്ടിവന്ന അവരോട് നീതി കാണിച്ചില്ല. തിരിച്ചറിയാന്‍ കഴിയാത്തവിധം ചതഞ്ഞരയാന്‍ വിധിക്കപ്പെട്ട വെറും ഇരകള്‍ക്ക് നിയമത്തിന്റെ സംരക്ഷണം പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ആനന്ദ് ചൂണ്ടിക്കാട്ടുന്നത്. ഭരണകൂടത്തിന്റെയും ഭരണാധികാരികളുടെയും കടന്നാക്രമണത്തില്‍നിന്ന് വ്യക്തിയെയും വ്യക്തിസ്വാതന്ത്ര്യത്തെയും സംരക്ഷിച്ചു നിറുത്തുവാനുള്ള മുഖ്യോപാധിയായിട്ടാണ് നിയമം രൂപപ്പെട്ടത്. എന്നാലത് അധികാരത്തിന്റെ കേന്ദ്രമായിത്തീര്‍ന്നതോടെ നീതിന്യായത്തിന്റെ വിശ്വാസ്യതയ്‌ക്ക് മങ്ങലേറ്റു. 'നീചസ്യ ഗോചരഗതൈഃ സുഖമാസ്യതേ കൈഃ'' (നീതിശതകം, ശ്ളോകം 48) എന്നു നീതിയെപ്പറ്റിയുള്ള ഭര്‍ത്തൃഹരിയുടെ നിരീക്ഷണവും ഇതുതന്നെ ഓര്‍മിപ്പിക്കുന്നു. ബലവാനും ദുര്‍ബലനും ഇടയ്‌ക്കുള്ള വൈരുധ്യങ്ങള്‍ മൂര്‍ഛിക്കുകയും നീതി നിഷേധിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഭര്‍ത്തൃഹരി പറയുന്ന ജീവിത പ്രതിസന്ധി വന്നുചേരുന്നത്.

അനീതിയുടെ കാവ്യഭാവനകള്‍

നീതിക്കുവേണ്ടി 'വിശന്നുദാഹിക്കുക'യും നിഗൂഢമായ അനീതികളെപ്പോലും അനാവരണം ചെയ്‌തു കാട്ടുകയും ചെയ്യുന്നവരാണ് കവികളും കലാകാരന്മാരും എന്നാണ് പൊതുവായ ധാരണ. കവികള്‍ക്ക് ഋഷിത്വം കല്‍പിച്ചുകൊടുത്ത ഭാരതീയ കാവ്യചിന്തകന്മാരും കവികളെ അംഗീകരിക്കപ്പെടാത്ത നിയമനിര്‍മാതാക്കളായി ആദരിച്ച പാശ്ചാത്യവിമര്‍ശകരും അവരുടെ സത്യദര്‍ശനവൈഭവത്തിനാണ് അടിവര നല്‍കുന്നത്. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള കരുത്ത് കലാകാരന്മാരുടെ സര്‍ഗസിദ്ധിയുടെ ഭാഗമായിത്തന്നെ വാഴ്ത്തപ്പെട്ടിട്ടുമുണ്ട്. പക്ഷേ, പ്രായോഗികതലത്തില്‍ പലപ്പോഴും നാം കാണുന്നത് അതല്ല. ആനന്ദിന്റെ സൂക്ഷ്‌മദര്‍ശിത്വം ഈ അപ്രിയസത്യവും വെളിപ്പെടുത്തിയിട്ടുണ്ട്.

മഹാകവി കാളിദാസന്റെ കൃതികളിലെ ചില നിലപാടുകളെ ആനന്ദ് ചോദ്യം ചെയ്യുന്നുണ്ട്. അധികാരത്തിന്റെ സ്‌തുതിപാഠകരും സാധാരണ മനുഷ്യന്റെ ദീനമായ രോദനം കേള്‍ക്കാന്‍ കഴിയാത്തവിധം രാജഭക്തി ഉള്ളില്‍ വഹിച്ചവരുമായിരുന്നു കൊട്ടാരം കവികള്‍ എന്നു വ്യക്തമാക്കുന്ന ആനന്ദ് തന്റെ വിചാരണ നിശിതമാക്കുന്നു. കാളിദാസന്റെ കാവ്യ വൈശിഷ്‌ട്യത്തെയല്ല, രാജാക്കന്മാരുടെ വാളിനിരയായവരുടെ അന്തസ്സിനെയും അവരനുഭവിച്ച അനീതിയെയും കാണാതെപോയ കവിഭാവനയെയാണ് ആനന്ദ് വിമര്‍ശിക്കുന്നത്. ചരിത്രത്തിന് അര്‍ഥം നല്‍കുന്നത് സംഭവങ്ങളല്ല, അവയുടെ സ്വഭാവങ്ങളും സാഹചര്യങ്ങളുമാണെന്ന് 'സംയമനി'യെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആനന്ദ് പറയുന്നുണ്ട്. അതുകൊണ്ടാണ് കാളിദാസന്റെ 'രഘുവംശ'ത്തെ വിചാരണയ്‌ക്ക് വിധേയമാക്കുന്നത്.

"സ നിര്‍വിശ്യ യഥാകാമം തടേഷ്വാലീന ചന്ദനൌ
സ്‌തനാപിവ ദിശസ്‌തസ്യാഃ ശൈലൌ മലയ ദുര്‍ദ്ദുരൌ
അസഹ്യ വിക്രമഃ സഹ്യം ദുരാന്മുക്തമുദന്വതാ
നിതംബമിവ മേദിന്യാഃ സേസ്‌താം ശുകമലംഘയാല്‍''

(രഘുവംശം നാലാം സര്‍ഗം ശ്ളോകം, 48-49)

ഈ ശ്ളോകത്തില്‍ ധ്വനിക്കുന്ന സംഭവത്തിന്റെ സ്വഭാവത്തെയും സാഹചര്യത്തെയും കൂടി ആനന്ദ് അന്വേഷിക്കുന്നു. രാജാവ് ഒരു പ്രദേശത്തെ ആക്രമിച്ച് കീഴടക്കുന്നതിനെയാണ് കാളിദാസന്‍ ശൃംഗാരരസ പ്രധാനമായി വിവരിച്ചത്. അതുണര്‍ത്തുന്ന സൌന്ദര്യത്തെക്കുറിച്ചല്ല, രാജാവിന്റെ ആക്രമണത്തില്‍ മുടിഞ്ഞുപോയവര്‍ അനുഭവിച്ച അനീതിയെക്കുറിച്ചാണ് ആനന്ദ് ചിന്തിക്കുന്നത്. കര്‍മത്തെ മാത്രമല്ല, അതിന്റെ ഫലത്തെയും വിലയിരുത്തുന്നു. രാജാവിന്റെ ക്രൂരകൃത്യത്തെ സംഭോഗലീലയായി ചിത്രീകരിക്കുമ്പോള്‍ അനുഭവപ്പെട്ട ശൃംഗാരം മാത്രമാവരുത് കവിത. ആക്രമിച്ചവന്റെ നിഷ്‌ഠുരമായ കൃത്യത്തിന്റെ ഭയാനകതയും, അത് അനുഭവിച്ചവരുടെ ശോകവും കൂടി കവിതയില്‍ വരേണ്ടതാണ് എന്ന് ആനന്ദ് നിരീക്ഷിക്കുന്നു. കവി നില്‍ക്കേണ്ടത് വേദനിപ്പിക്കുന്നവന്റെ കൂടെയാണോ വേദനിപ്പിക്കപ്പെട്ടവരുടെ കൂടെയാണോ എന്ന പ്രശ്‌നം ആനന്ദ് ഇതില്‍ ഉന്നയിക്കുന്നു. സാഹിത്യകാരന്‍പോലും പീഡനത്തിനു വിധേയരായവരുടെ നീതിയെക്കുറിച്ച് മിണ്ടിയിട്ടില്ല എന്നു ചൂണ്ടിക്കാണിക്കാനാണ് ആനന്ദ് കാളിദാസകാവ്യം പരാമര്‍ശിക്കുന്നത്. മഹാഭുജനായ രാജാവിന്റെ കത്തിയമ്പിനാല്‍ അറുത്തെടുത്ത മനുഷ്യശിരസ്സുകള്‍കൊണ്ട് ഭൂമിയെ പുതപ്പിച്ചതും ഭര്‍ത്തൃമൃത്യുവില്‍ കരഞ്ഞു തളര്‍ന്ന ഹൂണാന്തപ്പുര സ്‌ത്രീകളുടെ കവിള്‍ത്തടങ്ങളുടെ ഹരംപിടിപ്പിക്കുന്ന ചാരുതയും അവരുടെ കൊഴുത്ത മുലത്തടങ്ങളില്‍ പതിച്ച മുത്തുമണികള്‍പോലെയുള്ള മുഴുത്ത കണ്ണുനീര്‍ത്തുള്ളികളുടെ നൂലില്ലാത്ത ഹാരവുമാണ് കവിഭാവനയെ ആവേശം കൊള്ളിച്ചത്. കാളിദാസന്റെ കഥാപാത്രങ്ങള്‍ തന്നെയാണെങ്കിലും ഇവരൊക്കെ രാജാവിന്റെ ബലാല്‍സംഗത്തിനുവേണ്ടി മലര്‍ന്നടിച്ചു കിടന്ന വെറും ഉപഭോഗവസ്‌തുക്കള്‍ എന്നതില്‍ക്കവിഞ്ഞ സ്ഥാനമൊന്നുമില്ലായിരുന്നു എന്നാണ് ആനന്ദ് സൂചിപ്പിക്കുന്നത്. രാജാവ് നീതിരഹിതമായി വെട്ടിയരിഞ്ഞ മനുഷ്യര്‍ കവിക്ക് കല്‍പനകള്‍ നെയ്‌തെടുക്കാനുള്ള വെറും അലങ്കാരവസ്‌തുക്കള്‍ മാത്രമായിത്തീര്‍ന്നു. മഹാകവി മാനിച്ചതും ആദരിച്ചതും രാജാവിന്റെ വിക്രമത്തെയും വാളിന്റെ തിളക്കത്തെയുമാണ്. അവിടെ അവണിക്കപ്പെട്ടത് മനുഷ്യത്വമാണ്. രാജവംശങ്ങളുടെ ഗാഥ രചിച്ച കാളിദാസന്റെ ഭാവന അവഹേളിച്ച മനുഷ്യരുടെ യാതന, രാജാവിന്റെ വിനോദോപാധിയായി പരിണയിച്ചതെങ്ങനെയെന്നാണ് ആനന്ദ് വിശദമാക്കുന്നത്. ഇരകളുടെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോള്‍ കാളിദാസകവിതയ്‌ക്ക് ഇങ്ങനെയുമൊരു വ്യാഖ്യാനമുണ്ടാകാം.

കാമാര്‍ത്തന്മാരായ രാജാക്കന്മാരുടെ വീരഗാഥപാടി പ്രശംസയും പാരിതോഷികവും വാങ്ങിയ മഹാകവി യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് തന്റെ എഴുത്താണി വലിച്ചെറിയുമ്പോള്‍ മാത്രമേ മാപ്പര്‍ഹിക്കുന്നുള്ളൂവെന്ന് നിന്ദയേറ്റു വാങ്ങിയവരുടെ ആത്മാക്കള്‍ നിലവിളിക്കുന്നു. പ്രജാപതിയായ കവിപോലും നിസ്വരുടെ വേദന അറിയാനോ, നേരിട്ട അനീതിയെക്കുറിച്ച് പറയാനോ തയ്യാറായിരുന്നില്ല. കാവ്യത്തിനും പഥ്യമായത് രാജാക്കന്മാരുടെ യുദ്ധവീര്യവും രക്തദാഹവും കാമാര്‍ത്തിയും തന്നെയായിരുന്നു. കാളിദാസ കാവ്യപൈതൃകത്തെ നിരസിക്കുകയല്ല, അതിലെ വാക്കുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ, വേദനിക്കുന്നവന്റെ രോദനം നമ്മുടെ കാതുകളിലെത്തിക്കുകയാണ്. വിചാരണ തെറ്റോ ശരിയോ എന്നതിനേക്കാള്‍ അവതരിപ്പിച്ച പ്രശ്‌നത്തിന്റെ സത്യസന്ധതയിലാണ് ശ്രദ്ധപതിയേണ്ടത്. സുന്ദരകലകളെയും കലാകാരന്മാരെയും രാജകീയ ദര്‍ബാറുകളുടെ അലങ്കാരമാക്കിത്തീര്‍ത്ത ഒരു ചരിത്രകാലഘട്ടത്തിന്റെ അധികാരജീര്‍ണതയെയും അനീതിയെയുമാണ് ആനന്ദ് വിമര്‍ശിക്കുന്നത്.

കവിക്ക് സ്വന്തം ഇഷ്‌ടത്തിനനുസരിച്ചെഴുതാന്‍ സ്വാതന്ത്ര്യമുള്ള ഒരു അധികാരവ്യവസ്ഥയായിരുന്നില്ല അന്നുണ്ടായിരുന്നത് എന്ന് വാദിക്കാം. എങ്കിലും സ്വന്തം വ്യക്തിത്വത്തെ അടിയറവച്ച് രാജസദസ്സുകളെ അലങ്കരിച്ചു നിറുത്താനുള്ള മാനസികവിധേയത്വം ഉപേക്ഷിക്കാമായിരുന്നു, അവര്‍ക്ക്. തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് വേദനിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി സംസാരിക്കുകയോ അവരെ സാന്ത്വനിപ്പിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ അത് ഈ കവികളാരും ചെയ്‌തിരുന്നില്ല. മറിച്ച് പടക്കളത്തില്‍ കാശുകുടുക്കകള്‍ പോലെ വീണുകിടക്കുന്ന ശിരസ്സുകളുടെയും ചോരനക്കാന്‍ വന്ന കുറുക്കന്മാരുടെ താംബൂലമണിഞ്ഞ ചുണ്ടുകളുടെയും ഭംഗിയെപ്പറ്റിയാണ് അവര്‍ കവിത ചമച്ചത്. കലാപത്തിലും യുദ്ധത്തിലും പതഞ്ഞൊഴുകിയ സാധാരണമനുഷ്യന്റെ ചോര കാണാതെ അലങ്കാരകല്‍പനകളിലും ഉക്തിവൈചിത്ര്യങ്ങളിലും സൌന്ദര്യം കണ്ട് രാജാവിനെ സന്തോഷിപ്പിക്കാന്‍ വീണ്‍വാക്കുകള്‍ പ്രയോഗിച്ച ഇവര്‍ അടിമത്തത്തില്‍ ജീവിച്ചവരാണെന്നും സ്വാര്‍ഥമതികളാണെന്നും ആനന്ദ് വ്യക്തമാക്കുന്നു. കലയെ എത്ര കര്‍ക്കശമായാണ് അധികാരം കൈകാര്യം ചെയ്‌തിരുന്നതെന്ന് ഇതു വെളിപ്പെടുത്തുന്നു.

വരകവിയായ കാളിദാസനെ വിചാരണ ചെയ്യുമ്പോഴും ഒരു ജനതയുടെ കണ്ണീരു മുഴുവനും ഉള്‍ക്കൊണ്ട്, പശിയടക്കാന്‍ സംഗീതം പകര്‍ന്നുകൊടുത്ത സ്വാമിയെ, തോളില്‍ തൂങ്ങിയ തംബുരുവിന്റെ തന്ത്രിയില്‍ വിരല്‍മീട്ടി രാജധാനികളുപേക്ഷിച്ച് അഗ്രഹാരത്തിന്റെ ഇടവഴികളില്‍ നഗ്നപാദനായി പാടിനടന്ന ത്യാഗരാജസ്വാമിയെ ആനന്ദ് ആദരിക്കുന്നുണ്ട്. യശഃകാമികളായ കലാകാരന്മാര്‍ രാജകൊട്ടാരങ്ങളിലെ സുഖഭോഗങ്ങളില്‍ രമിച്ചപ്പോള്‍ ത്യാഗരാജഭാഗവതര്‍ ദരിദ്രര്‍ നല്‍കിയ ഭിക്ഷ സ്വീകരിച്ചു. ക്ഷാമവും ദാരിദ്ര്യവും കൊണ്ട് അസ്ഥികൂടങ്ങളായിത്തീര്‍ന്നവര്‍ക്കു വേണ്ടിയാണ് പാടേണ്ടതെന്ന് സ്വാമിയറിഞ്ഞു. രത്നങ്ങള്‍ പതിച്ച ചില്ലു ചുമരുകളിലല്ല, ദാരിദ്ര്യവും രോഗവും പതിച്ച ഈ പൊളിഞ്ഞ ചുമരുകളിലാണ് തന്റെ സംഗീതം മുട്ടിത്തഴുകേണ്ടതെന്ന് സ്വാമി കരുതി. ദരിദ്രനു നല്‍കാനുള്ളത് തന്റെ സങ്കടങ്ങളും കണ്ണീരും മാത്രം. അത് സ്വാമി എറ്റുവാങ്ങുകയും ദൈവസാന്നിധ്യമായ സംഗീതത്തെ പകരം നല്‍കുകയും ചെയ്‌തു. സ്വാമി ചെയ്‌തതാണ് ന്യായമായ പ്രവൃത്തി. ന്യായം അഥവാ നീതിയില്‍, വിശാലമായ അര്‍ഥത്തില്‍, എല്ലാ സല്‍ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. സമൂഹത്തിന് ക്ഷേമം കൈവരുത്തുന്നതെന്തോ അതാണ് ന്യായമായ പ്രവൃത്തി. ഓരോരുത്തരും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ സ്വന്തം കാര്യമാക്കുന്നിടത്താണ് നീതി പുലരുന്നത്.

അനീതി ഉയര്‍ത്തിയ ശിക്ഷയില്‍നിന്ന് തലയൂരാന്‍ ശാസ്‌ത്രത്തെ തള്ളിപ്പറഞ്ഞ ഗലീലിയോയും അനീതിക്കെതിരെ പോരാടിയ കെപ്ളറും അദ്ദേഹത്തിന്റെ അമ്മ കാതറീനും ഒന്നിക്കുന്ന ഒരു സന്ദര്‍ഭം 'ഗോവര്‍ധന്റെ യാത്ര'യിലുണ്ട്. പ്രാണന്‍ നിലനിറുത്താനാണ് ഗലീലിയോ സത്യത്തെ തള്ളിപ്പറഞ്ഞത്. എന്നാല്‍ ജീവിതംപോലെ തന്നെ സത്യവും നീതിയും പ്രധാനമാണെന്ന് കാതറീന്‍ ബോധ്യപ്പെടുത്തുന്നു. ലോകത്തില്‍ നിലനില്‍ക്കുന്ന നിയമം കൊണ്ടുമാത്രം മനുഷ്യന് നീതി കിട്ടുകയില്ലെന്ന് കാതറീന്‍ തീക്ഷ്‌ണമായ സ്വരത്തില്‍ പറയുന്നുണ്ട്. ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ ഓരോ വസ്‌തുവിനെയും നിയതമായ വിധത്തില്‍ മാത്രം ചലിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും വിധിക്കുന്ന സാര്‍വലൌകികമായ ഭൌതികശാസ്‌ത്രനിയമങ്ങളുണ്ടെന്ന് ഗലീലിയോ വിശ്വസിച്ചു. നീതി നടപ്പിലാക്കുകയും തെറ്റു ചെയ്‌തവനെ ശിക്ഷിക്കുകയും നല്ലതു ചെയ്‌തവനെ സമ്മാനിക്കുകയും ചെയ്യുന്ന എല്ലാം തന്റെ നിയമങ്ങള്‍ക്കനുസരിച്ചുമാത്രം നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഒരു ദൈവമുണ്ടെന്ന് മതവിശ്വാസികളും ധരിച്ചുവച്ചു. എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നവരുടെ ഭരണത്തില്‍നിന്നും ശാസ്‌ത്രത്തിന്റെ നിയമത്തില്‍നിന്നും മനുഷ്യനു നീതി കിട്ടുകയില്ലെന്ന് കാതറീന്‍ ദൃഢമായി പറയുന്നു.

നീതിയുടെ പാഠം മനസ്സില്‍ ഉള്‍ക്കൊണ്ടിട്ടാണ് വലിയ ശാസ്‌ത്രജ്ഞന്മാരോട് കാതറീന്‍ ഇങ്ങനെ പറയുന്നത്. നീതി നടക്കണമെങ്കില്‍ ദൈവമുണ്ടായാല്‍ പോരാ, ശാസ്‌ത്രവുമുണ്ടായാല്‍ പോരാ, നിയമങ്ങളുണ്ടായാലും പോരാ, ഭരണാധികാരികള്‍ക്ക് നീതിയില്‍ ആസ്ഥ ഉണ്ടാകണം. സര്‍വ ജീവജാലങ്ങളുമായുള്ള ഉന്നതമായ സൌഭ്രാത്രമാണ് ഈ അവസ്ഥ. നീതിയെക്കുറിച്ച് സര്‍വാശ്ളേഷിയായ ഈ പാഠം ഉള്ളില്‍ സ്വരൂപിച്ചിട്ടില്ലാത്തവര്‍ക്ക് മറ്റുള്ളവരുടെ വേദന അറിയാനോ സ്വാംശീകരിക്കാനോ കഴിയില്ല തന്നെ. ഓരോ കാലത്തിനും അതിന്റേതായ നീതിശാസ്‌ത്രമുണ്ട്. പ്രാബല്യത്തിലിരിക്കുന്ന നീതിവ്യവസ്ഥയ്‌ക്കും പ്രയോഗത്തില്‍ അനുഭവപ്പെടുന്ന നീതിക്കുമിടയില്‍ ഒരു വിടവുണ്ട്. ഈ വിടവാണ് അനീതി. നീതിക്കുവേണ്ടിയുള്ള ദാഹമാണ് യഥാര്‍ഥ സംസ്‌കാരത്തിന് ജന്മം കൊടുത്തത്. നീതിബോധത്തിന്റെ ഭാഷയാണ് സംസ്‌കാരത്തിന്റെ ശബ്‌ദങ്ങള്‍ക്ക് അര്‍ഥം കൊടുത്തതെന്നും എന്നാല്‍ സംസ്‌കാരം അതിന്റെ ഭാഷ മറന്നുപോയി എന്നും ആനന്ദ് തിരിച്ചറിയുന്നു. മനുഷ്യനും മനുഷ്യനുമായുള്ള വിനിമയത്തിന്റെ ഭാഷതന്നെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ മണ്ണില്‍ അര്‍ഥപൂര്‍ണമായൊരു സംസ്‌കാരം തിരിച്ചുവരുമോ എന്ന ആശങ്കയാണ് തന്റെ നോവലുകളിലൂടെ ആനന്ദ് ചിത്രീകരിക്കുന്നത്. എനിക്ക് എന്റെ ഭാഷ തിരിച്ചുനല്‍കണം എന്ന് ആനന്ദിനെപ്പോലെ ഓരോ കലാകാരനും വേദനയോടെ ആവശ്യപ്പെടുന്നത് നീതിയുടെ പിന്‍വാങ്ങല്‍ അത്രയ്‌ക്ക് ഭയാനകമായതു കൊണ്ടുതന്നെയാണ്.

******

ഡോ. ഇ. ബാനര്‍ജി, ഗവ. കോളെജ്, കൊഴിഞ്ഞാമ്പാറ, പാലക്കാട് - 678 554

കടപ്പാട് : ഗ്രന്ഥാലോകം ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍

സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും

ജൈവമനുഷ്യനെക്കുറിച്ചുള്ള വിമര്‍ശന പഠനം

വ്യക്തിയും സമൂഹവും തമ്മില്‍ എല്ലാക്കാലത്തും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെ ഉദാഹരിച്ചുകൊണ്ട് സമൂഹത്തിന്റെയും മനുഷ്യജീവിതത്തിന്റെ തന്നെയും വികാസത്തിനും ഗുണപരമായ പരിണാമത്തിനും കാരണം വ്യക്തി-സമൂഹ സംഘര്‍ഷമാണെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് താത്വിക പരികല്‍പനകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ചിന്തകന്മാര്‍ ഉണ്ട്. ലോകത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം ലിംഗപരമായ വിവേചനമാണെന്നും അതുകൊണ്ട് സ്‌ത്രീ-പുരുഷ ലിംഗസംഘര്‍ഷമാണ് അടിസ്ഥാന വൈരുധ്യമെന്നും ഫെമിനിസ്‌റ്റുകള്‍ വാദിക്കുന്നു. പരിസ്ഥിതിവാദികളാകട്ടെ പരിസ്ഥിതി പ്രശ്‌നങ്ങളെ അടിസ്ഥാനപ്പെടുത്തി ലോകത്തെ വ്യാഖ്യാനിക്കുന്നു. മാർക്‌സിസ്‌റ്റുകള്‍ വര്‍ഗസംഘര്‍ഷങ്ങളാണ് അടിസ്ഥാന പ്രശ്‌നമെന്നു കരുതുന്നു. വര്‍ഗസംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും മാർക്‌സിസം ശ്രമിക്കുന്നു. പക്ഷേ വര്‍ഗസംഘര്‍ഷങ്ങളുടെ വൈവിധ്യങ്ങള്‍ കണക്കിലെടുത്തും ഓരോ കാലഘട്ടത്തിലും നിലവില്‍വരുന്ന വര്‍ഗങ്ങളെയും അവയുടെ സവിശേഷസ്വഭാവത്തെയും പഠിക്കുമ്പോഴും മറ്റു വൈരുധ്യങ്ങളും മാർക്‌സിസ്‌റ്റുകള്‍ കണക്കിലെടുക്കുന്നു. നിയതമായ സന്ദര്‍ഭത്തില്‍ ഏതു വൈരുധ്യത്തിനാണ് നിലവിലുള്ള വ്യവസ്ഥയെ മാറ്റിത്തീര്‍ക്കുന്നതില്‍ പ്രാമുഖ്യം എന്നതിനെ ആശ്രയിച്ചുകൊണ്ടാണ് മാർക്‌സിസ്‌റ്റുകള്‍ വര്‍ഗവിശകലനവും വര്‍ഗസമരസിദ്ധാന്തവും രൂപപ്പെടുത്തുന്നത്. മൌലിക വീക്ഷണങ്ങളില്‍ അടിയുറച്ചുനില്‍ക്കുമ്പോള്‍ത്തന്നെ വര്‍ഗവീക്ഷണത്തോട് പരിസ്ഥിതിപ്രശ്‌നവും ലിംഗവിവേചനത്തിന്റെ പ്രശ്‌നങ്ങളും ദലിത് വിമോചനവും ഒക്കെ കണ്ണിചേര്‍ത്തുകൊണ്ടാണ് 'മാർക്‌സിസ്‌റ്റ് പ്രയോഗം' സര്‍ഗാത്മകമായി വികസിക്കുന്നത്. മറ്റ് തത്വചിന്താവ്യവസ്ഥകളുമായി സംവാദത്തിലും വിവാദത്തിലും ഏര്‍പ്പെട്ടുകൊണ്ടാണ് മാർക്‌സിസത്തിന്റെ സൈദ്ധാന്തികപ്രയോഗം സജീവമാകുന്നത്.

മലയാളത്തില്‍ തത്വചിന്താപരമായ കൃതികള്‍ വളരെ അപൂര്‍വമായാണ് സംഭവിക്കാറുള്ളത്. ഭാരതീയ ദര്‍ശനങ്ങളെയും ക്ളാസിക്കുകളെയും വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയുമാണ് കൂടുതല്‍ പേരും ചെയ്യുന്നത്. തത്വചിന്തകര്‍ എന്നു വിശേഷിപ്പിക്കാവുന്ന എഴുത്തുകാര്‍ അപൂര്‍വമാണ്. ആനന്ദിനെ തത്വചിന്തകന്‍ എന്നു വിശേഷിപ്പിക്കാന്‍ കഴിയുമോ? അദ്ദേഹത്തിന്റെ നോവലുകളിലും കഥകളിലുമായി ചിതറിക്കിടക്കുന്ന തത്വചിന്താപരമായ പരാമര്‍ശങ്ങളെയും നിലപാടുകളെയും പെറുക്കിക്കൂട്ടി നമുക്ക് അദ്ദേഹത്തിന്റെ ദര്‍ശനത്തെ അപഗ്രഥിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ 'ജൈവമനുഷ്യന്‍' എന്ന പുസ്‌തകം നോവലുകളിലും കഥകളിലൂടെയും നിര്‍വഹിച്ചുവന്ന തത്വചിന്താപരമായ കാഴ്‌ചപ്പാടുകളുടെ ഒരു സാകല്യമായി വേറിട്ടുനില്‍ക്കുന്നു. ചരിത്രഘട്ടങ്ങളിലൂടെ വികസിച്ചുവന്ന മനുഷ്യസമൂഹത്തെയും മനുഷ്യവ്യക്തിത്വത്തെയും മുന്‍നിറുത്തി അദ്ദേഹം നിര്‍വഹിക്കുന്ന ആഖ്യാനം ഗൌരവതരമായ വായനയും പഠനവും അര്‍ഹിക്കുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളായി ജൈവമനുഷ്യന്‍ എന്ന കൃതി ഗൌരവമായ വായന ആവശ്യപ്പെട്ടുകൊണ്ട് നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. ഒരുപാടുപേര്‍ ഈ കൃതി വായിച്ചിട്ടുണ്ടാകാം. സുഹൃദ്‌വൃത്തങ്ങളില്‍ ചര്‍ച്ചചെയ്‌തിട്ടുമുണ്ടാകാം. പക്ഷേ, ഗൌരവമേറിയ പഠനങ്ങളും സംവാദങ്ങളും ഈ കൃതിയെ അധികരിച്ച് അധികമൊന്നും ഉണ്ടായിട്ടില്ല. എന്തുകൊണ്ട് ? ഇടത്തരം ബുദ്ധിജീവികളുടെ 'ഞാനാണ് വലിയവന്‍, എന്നെക്കാളും അപ്പുറം ആരുമില്ല' എന്ന ഈഗോ അധിഷ്‌ഠിത കാഴ്‌ചപ്പാടു മൂലമാണോ? കുറെയൊക്കെ അങ്ങനെയാവാം. പാശ്ചാത്യ ചിന്തകരെ അംഗീകരിക്കാനും ചര്‍ച്ച ചെയ്യാനും കാണിക്കുന്ന ആവേശമൊന്നും നമ്മുടെ ഭാഷയിലെ ചിന്തകരെ വിലയിരുത്തുന്നതില്‍ നാം കാണിക്കാറില്ല. ആനന്ദ് ആധുനികതയുടെ പൊതുവായ ഭാവുകത്വം പങ്കുവയ്‌ക്കുമ്പോള്‍ത്തന്നെ പലപ്പോഴും അതില്‍നിന്നും വേറിട്ടുനില്‍ക്കുകയും ചെയ്യുന്നുണ്ട്. ജൈവമനുഷ്യന്‍ എന്ന കൃതിയിലൂടെ അദ്ദേഹം നിര്‍വഹിക്കുന്ന മനുഷ്യപരിണാമത്തെ സംബന്ധിച്ച ആഖ്യാനം ഒരുസമയം പ്രസക്തവും അതേസമയം പ്രശ്‌നഭരിതവും ആണ്. മനുഷ്യജീവിതത്തിന്റെ വികാസപ്രക്രിയയെ ആവിഷ്‌കരിക്കാന്‍ അദ്ദേഹം അനുവര്‍ത്തിക്കുന്ന അടിസ്ഥാന പ്രമാണങ്ങളെ വിമര്‍ശനവിധേയമാക്കുകയാണ് ഈ പ്രബന്ധത്തിന്റെ ഉദ്ദേശ്യം.

മനുഷ്യനെ സംബന്ധിച്ച സത്താവാദപരമായ നിലപാട് മനുഷ്യസത്ത സനാതനവും ഏകീകൃതവും ആണെന്ന കാഴ്‌ചപ്പാടിന് അടിവരയിടുന്നു. ഉല്‍പ്പത്തി മുതല്‍ ഇന്നുവരെയുള്ള കാലംവരെ മനുഷ്യനില്‍ മാറാതെ നില്‍ക്കുന്ന ഒരു ഉണ്മയെ മുന്‍നിറുത്തിയാണ് സമൂഹവിമര്‍ശനം ആനന്ദും നിര്‍വഹിക്കുന്നത്. മനുഷ്യത്വം എല്ലാക്കാലത്തും ഓരോ മനുഷ്യനിലും മാറാതെ നിലകൊള്ളുന്നു എന്ന അടിസ്ഥാന പരീക്ഷണത്തെ മുന്‍നിറുത്തിയാണ് റൂസ്സോ മുതല്‍ ഇങ്ങോട്ട് ഹൈദഗറും കിര്‍ക്കഗോറും സാര്‍ത്രും ഒക്കെ അവരുടെ താത്വിക നിലപാടുകള്‍ നിബന്ധിക്കുന്നത്. ജൈവമനുഷ്യന്‍ എന്ന കൃതിയില്‍ മനുഷ്യ സ്വാതന്ത്ര്യത്തെ സംബന്ധിച്ച കാഴ്‌ചപ്പാട് ആനന്ദ് വികസിപ്പിക്കുന്നത് ഫ്രഞ്ചു ചിന്തകരായ റൂസ്സോയുടെയും ഴാങ് പോള്‍ സാര്‍ത്രിന്റെയും വീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്‌തുകൊണ്ടാണ്. മനുഷ്യന്‍ സ്വതന്ത്രനാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നുവെന്ന സാര്‍ത്രിന്റെ പ്രസ്‌താവനയെയും മനുഷ്യന്‍ സ്വതന്ത്രനായി ജനിച്ചു; എന്നാല്‍ അവനെവിടെയും ചങ്ങലയിലാണ് എന്ന റൂസ്സോയുടെ പ്രസ്‌താവനയെയും മുന്‍നിറുത്തിയാണ് ആനന്ദ് തന്റെ കാഴ്‌ചപ്പാട് വികസിപ്പിക്കുന്നത്. "പ്രകൃതിയിലെ തന്നെ ചില അംശങ്ങളെ പ്രകൃതിയില്‍നിന്നു വേര്‍പെടുത്തുവാനും അവയുടെതായ അസ്‌തിത്വം നേടുവാനും സഹായിക്കുന്ന ഒന്നാകുന്നു ജീവിതമെന്ന പ്രക്രിയ. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ജീവിതം പ്രകൃതിയിലെ തന്നെ ചില അംശങ്ങളെ പ്രകൃതിയില്‍നിന്നും അന്യവല്‍ക്കരിക്കുന്നു. ജീവിതമെന്നാല്‍ സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യമെന്നാല്‍ അന്യവല്‍ക്കരണവും'' (ജൈവ മനുഷ്യന്‍, പേജ് 18, 1992 ഡി.സി. ബുക്സ്). മനുഷ്യജീവിതത്തെ സ്വാതന്ത്ര്യത്തിന്റെ ആഖ്യാനമായി ആനന്ദ് വിവരിക്കുന്നു. പ്രകൃതിയില്‍നിന്നും അന്യവല്‍ക്കരിക്കപ്പെടുകയാണ് ഈ സ്വാതന്ത്ര്യത്തിലൂടെ മനുഷ്യന്‍. ഇങ്ങനെ അന്യവല്‍ക്കരിക്കപ്പെടുന്ന മനുഷ്യന്‍ സാര്‍ഥകമായ ജീവിതപ്രയോഗത്തിലൂടെ വീണ്ടും പ്രകൃതിയില്‍ ലയിക്കുന്നു. ഇതിനു സമാനമാണ് വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധവും. വ്യക്തി സമൂഹവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും സമൂഹത്തില്‍നിന്നും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് ജീവിതത്തിലൂടെ വ്യക്തി സമൂഹത്തിലേക്കു തന്നെ തിരികെ എത്തുന്നു. ഇങ്ങനെ പ്രകൃതിയില്‍നിന്നും പ്രകൃതിയിലേക്കും സമൂഹത്തില്‍നിന്നും സമൂഹത്തിലേക്കുമുള്ള ഈ പാത വ്യക്തിയിലൂടെയാണ്. "സ്വതന്ത്രനായിക്കഴിഞ്ഞ മനുഷ്യന്‍ അവന്റെ ജീവിതചക്രം മുഴുമിക്കുന്നത്, പൂര്‍ണ മനുഷ്യനായിത്തീരുന്നത്, ആ സ്വാതന്ത്ര്യത്തെ ഉപയോഗിച്ച് സ്വന്തം ഇച്‌ഛാശക്തിയാല്‍ വീണ്ടും പ്രകൃതിയിലേക്കും സമൂഹത്തിലേക്കും മടങ്ങിവരുമ്പോഴാണ്''. (ജൈവമനുഷ്യന്‍, പേജ് 34).

ഇതു വായിക്കുമ്പോള്‍ നമുക്ക് ശ്രീബുദ്ധനെയും ശ്രീനാരായണ ഗുരുവിനെയും ഓര്‍മ വന്നുവെന്നു വരാം. ഒരു ഘട്ടത്തില്‍ തങ്ങള്‍ അംഗമായ സമൂഹത്തില്‍നിന്നും അല്ലെങ്കില്‍ ജീവിതക്രമത്തില്‍നിന്നും വിടുതി നേടി ധ്യാനത്തിലും മനനത്തിലും അന്വേഷണത്തിലും മുഴുകി ബോധോദയം നേടി വീണ്ടും സമൂഹത്തിലേക്ക് തിരികെയെത്തി ജനങ്ങളെ അഭിസംബോധന ചെയ്‌തു അവര്‍. പക്ഷേ, മേല്‍പ്പറഞ്ഞ രണ്ടു തത്വജ്ഞാനികളുടെയും കൃതിയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ മുന്നോട്ടുവയ്‌ക്കുന്ന കാഴ്‌ചപ്പാടുകള്‍ ആനന്ദിന്റെ കാഴ്‌ചപ്പാടുകളുമായി സാമ്യമുള്ളതായി നമുക്കു തോന്നില്ല. കാരണം ആനന്ദ് ഉപയോഗിക്കുന്ന പരികല്‍പനകള്‍ ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥ ആവിര്‍ഭവിച്ചതിനുശേഷം രൂപപ്പെട്ടവയാണ്. മനുഷ്യന്‍ എന്ന പരികല്‍പനയാകട്ടെ അങ്ങേയറ്റം പുരുഷമേധാവിത്വപരവുമാണ്. സ്‌ത്രീയുടെ സത്തയില്‍നിന്നും വ്യത്യസ്‌തമായി മനുഷ്യന് നല്‍കുന്നത് പുരുഷസത്തയാണ്. മനുഷ്യചരിത്രത്തെ പുരുഷസത്തയുടെ വികാസപരിണാമത്തിന്റെ ആഖ്യാനമായി രൂപപ്പെടുത്തുന്ന ആനന്ദിന്റെ ശൈലി ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥ സാധ്യമാക്കിയതാണ്. അതുകൊണ്ടാണ് അദ്ദേഹം അസ്‌തിത്വവാദിയായ സാര്‍ത്രിന്റെ കാഴ്‌ചപ്പാടുകളെ കൂടുതലും ആശ്രയിക്കുന്നത്. ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥയും അവ രൂപപ്പെടുത്തിയ ജ്ഞാനരൂപങ്ങളും ചേര്‍ന്നാണ് വ്യക്തി എന്ന പരികല്‍പന സാധ്യമാക്കിയത്. ബോധവും അബോധവും പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ ആന്തരിക ലോകത്തിലേക്ക് വെളിച്ചം വീശുന്നത് മനോവിജ്ഞാനീയത്തിന്റെ ആവിര്‍ഭാവത്തോടെയാണ്.

പൌരസ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയസ്വാതന്ത്ര്യത്തെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തിലധിഷ്‌ഠിതമായ കാഴ്‌ചപ്പാടുകള്‍ സമ്മാനിക്കുന്നത് ബൂര്‍ഷ്വാ സമൂഹമാണ്. വ്യക്തികള്‍ക്ക് തുല്യപരിഗണനയും അന്തസ്സും നല്‍കുന്ന കാഴ്‌ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ ബൂര്‍ഷ്വാ സമ്പദ് വ്യവസ്ഥയാകട്ടെ അസമത്വത്തിലും ചൂഷണത്തിലും അധിഷ്‌ഠിതമായാണ് വികസിക്കുന്നത്. ഭരണഘടനയിലും ചിന്താവ്യവസ്ഥകളിലും പ്രതിനിധീകരിക്കപ്പെടുന്ന സ്വതന്ത്രരും തുല്യരുമായ വ്യക്തികളുടെ സംഘാടനമായി സമൂഹം നിര്‍വചിക്കപ്പെടുമ്പോള്‍ അതില്‍ സ്‌ത്രീകള്‍ പ്രതിനിധാനം ചെയ്യപ്പെടാതെ പോകുന്നു. ഇവിടെ വ്യക്തി എന്നത് ഒരു ബൂര്‍ഷ്വാ സങ്കല്‍പനം മാത്രമാണ്. യഥാര്‍ഥ മനുഷ്യരാകട്ടെ വ്യക്തിബോധത്തിന്റെ വികാസവും വളര്‍ച്ചയും മുരടിപ്പിക്കപ്പെട്ട് വ്യവസ്ഥയ്‌ക്ക് നിയമസാധുത നല്‍കുന്നതിനായി രൂപപ്പെടുത്തപ്പെട്ട വ്യത്യസ്‌ത സാമൂഹിക സ്ഥാപനങ്ങളുടെ കീഴില്‍ തങ്ങളുടെ അധ്വാനം വിറ്റ് അധഃസ്ഥിതാവസ്ഥയില്‍ ജീവിക്കുന്നു. മിച്ചമൂല്യത്തിന്റെ ഉപഭോഗത്തിലൂടെ ബൂര്‍ഷ്വാ വിഭാഗത്തിലെ ഒരു ന്യൂനപക്ഷം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സ്വതന്ത്രരായ വ്യക്തികളായി ജീവിക്കുന്നു. വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന തുല്യതയും സ്വാതന്ത്ര്യവും അതിന്റെ പ്രയോഗത്തില്‍ ഭൂരിപക്ഷം മനുഷ്യര്‍ക്കും അന്യമാകുന്ന അവസ്ഥയിലാണ് ബൂര്‍ഷ്വാ സമൂഹത്തില്‍ സംഘര്‍ഷങ്ങളും സമരങ്ങളും രൂപപ്പെടുന്നത്. സ്വാതന്ത്ര്യത്തെ സംബന്ധിച്ച കാഴ്‌ചപ്പാടുകള്‍ പാശ്ചാത്യസമൂഹത്തില്‍ വികസിച്ചുവരുന്നത് രണ്ടാം ലോകയുദ്ധാനന്തരമാണെന്നു കാണാം. നാസ്‌തികവും ആസ്‌തികവും ആയ അസ്‌തിത്വദര്‍ശനങ്ങളിലൂടെ മനുഷ്യന്‍ എന്ന സ്വതന്ത്രമായ ഒരു ഉണ്മയെ മുന്‍നിറുത്തി ജീവിതത്തിന്റെ സാര്‍ഥകവും നിരര്‍ഥകവും ആയ പ്രയോഗങ്ങളെ സംബന്ധിച്ച ദര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നു.

സ്വതന്ത്രനാകാന്‍ വിധിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന മനുഷ്യനെ മുന്‍നിറുത്തി, അവന്റെ ജീവിതത്തെ ചുറ്റിനില്‍ക്കുന്ന ശൂന്യതയെ മുന്‍നിറുത്തി നടത്തപ്പെട്ട അസ്‌തിത്വവാദ ചര്‍ച്ചകള്‍ ആനന്ദിന്റെ കാഴ്‌ചപ്പാടുകളെയും ഗണ്യമായി സ്വാധീനിക്കുന്നതായി നമുക്കു കാണാം. "എണ്ണത്തില്‍ ഏറിയതും സമ്പത്തിന്റെ ഉല്‍പാദകരെന്ന നിലയില്‍ ശക്തിയുടെ ഉറവിടവുമെങ്കിലും വ്യവസ്ഥിതിയുടെ വൈചിത്ര്യത്താല്‍ അശക്തരായ ശോഷിതവര്‍ഗം തങ്ങളുടെ സ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കുന്നതിനുപകരം ഈ സന്ദര്‍ഭത്തില്‍ ചെയ്‌തത് അതിനെ ഉപേക്ഷിച്ച് അഭയങ്ങള്‍ തേടിപ്പോകുകയായിരുന്നു.'' (പേജ് 50).

ചരിത്രഘട്ടത്തിലുടനീളം സമൂഹം എല്ലായ്പ്പോഴും ചൂഷിതരെന്നും ചൂഷകരെന്നുമുള്ള രണ്ടു വര്‍ഗങ്ങളായി തിരിഞ്ഞിരിക്കുന്നുവെന്നും സമൂഹത്തിലെ വ്യക്തികള്‍ക്ക്, അല്ലെങ്കില്‍ നല്ലൊരു വിഭാഗത്തിന്, സ്വാതന്ത്ര്യം കൈവരിക്കാനും പൂര്‍ണ വ്യക്തികളാകാനും സമ്മതിക്കാത്ത ഒരവസ്ഥ സംജാതമായപ്പോള്‍ മനുഷ്യന്‍ കൂട്ടമായി കലാപമുയര്‍ത്തിയിട്ടുള്ളതായി ചരിത്രം കാണിക്കുന്നു എന്നും ആനന്ദ് നിരീക്ഷിക്കുന്നു. പക്ഷേ ചരിത്രഘട്ടത്തിലെല്ലായ്പ്പോഴും ചൂഷിതരായ ജനങ്ങള്‍ വ്യക്തിബോധം ആര്‍ജിച്ചതായോ അവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തിതലത്തില്‍ അവബോധമുള്ളവരായോ കാണപ്പെടുന്നുണ്ടോ? ആധുനിക ബൂര്‍ഷ്വാ സമൂഹത്തിലെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വ്യവഹാരങ്ങളെ മുന്‍നിറുത്തി താന്‍ സ്വരൂപിച്ച സ്വാതന്ത്ര്യമെന്ന അമൂര്‍ത്തവും കേവലവുമായ സങ്കല്‍പനത്തെ ഭൂതകാലത്തിലേക്ക് നിക്ഷേപിക്കുകയാണ് ആനന്ദ് ചെയ്യുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്കുള്ള സമകാലബോധം പരിശോധിക്കുകയാണെങ്കില്‍ ഇതു

വ്യക്തമാകും. കൊളോണിയല്‍ വിരുദ്ധ സമരങ്ങളില്‍ നാം കേട്ടത് പാശ്ചാത്യ വ്യാവസായിക സമൂഹങ്ങളില്‍ ഉയര്‍ന്നുവന്ന വ്യക്തിസ്വാതന്ത്ര്യമായിരുന്നോ? അല്ല. നാം ചര്‍ച്ച ചെയ്‌തത് ദേശീയസ്വാതന്ത്ര്യമായിരുന്നു. കാരണം കൊളോണിയല്‍ കാലത്തില്‍ രൂപപ്പെട്ടത് സാമ്രാജ്യാധിനിവേശത്തിനെതിരെയുള്ള വിപ്ളവാത്മകമായ ദേശീയതയായിരുന്നു. അതാകട്ടെ ചില സ്വത്വവാദികള്‍ പറയുന്നതുപോലെ ജാതിയുടെയോ മതത്തിന്റെയോ അല്ലെങ്കില്‍ വംശീയതയുടെയോ പേരില്‍ രൂപപ്പെട്ട സ്വത്വബോധമായിരുന്നില്ല. മറിച്ച് തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ഇടത്തരക്കാര്‍, ദേശീയ ബൂര്‍ഷ്വാസി തുടങ്ങിയ വ്യത്യസ്‌ത വര്‍ഗങ്ങളായിരുന്നു ഈ വിപ്ളവാത്മക ദേശീയതയുടെ കീഴില്‍ ഒരുമിച്ചുനിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടം നടത്തിയത്. ഈ ഘട്ടത്തില്‍ സ്വാതന്ത്ര്യമെന്നത് കൊളോണിയല്‍ നുകത്തിന്റെ കീഴില്‍ നിന്നുമുള്ള സ്വാതന്ത്ര്യമായിരുന്നു. പട്ടിണിയില്‍നിന്നും കുടിയായ്‌മയില്‍നിന്നും വിവേചനങ്ങളില്‍ നിന്നുമൊക്കെയുള്ള സ്വാതന്ത്യത്തെക്കുറിച്ചാണ് നാം ദേശീയപ്രക്ഷോഭണങ്ങളുടെ ആദ്യഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്‌തത്. സ്വാതന്ത്ര്യത്തെ സമൂര്‍ത്തമായി നിര്‍വചിക്കാനുള്ള ശ്രമമായിരുന്നു അത്. എന്തില്‍ നിന്നെങ്കിലുമുള്ള മോചനം (freedom from something) ചിലത് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം (freedom to do something) എന്ന തലത്തിലുമാണ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വികസിച്ചത്. ഇഷ്‌ടമുള്ള രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്‌ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം, ആവിഷ്‌കാരസ്വാതന്ത്ര്യം എന്നിങ്ങനെയുള്ള സ്വാതന്ത്ര്യം രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു.

എന്നാല്‍ ആനന്ദാകട്ടെ സ്വാതന്ത്ര്യത്തെ അമൂര്‍ത്തവും അതിഭൌതികവും ആയ ഒന്നായി വ്യാഖ്യാനിക്കുന്നു. അതുകൊണ്ടുതന്നെ ഉല്‍പാദനവ്യവസ്ഥകളും ഉല്‍പാദനബന്ധങ്ങളും ചേര്‍ന്ന് ഓരോ ചരിത്രഘട്ടത്തിലും വ്യത്യസ്‌ത സാമൂഹ്യക്രമങ്ങളിലും മനുഷ്യരെ ഏതൊക്കെ തരത്തിലാണ് രൂപപ്പെടുത്തുന്നതെന്നും പരിമിതപ്പെടുത്തുന്നതെന്നും അദ്ദേഹത്തിന് സമഗ്രമായി വിശദീകരിക്കാന്‍ കഴിയുന്നില്ല. ലോകത്തിലെ പ്രമുഖ മതങ്ങളെ സംബന്ധിച്ച് അദ്ദേഹം നിര്‍വഹിക്കുന്ന ആഴമേറിയ വിമര്‍ശനം, വളരെയേറെ ഉള്‍ക്കാഴ്‌ച തരുന്നുണ്ടെങ്കിലും ആ വിമര്‍ശനത്തിനും മേല്‍പ്പറഞ്ഞ പരിമിതിയുണ്ട്. ബുദ്ധമതം, ഹിന്ദുമതം, ഇസ്ളാം മതം, ക്രിസ്‌തുമതം എന്നിവയെ അവ രൂപപ്പെട്ട കാലത്ത് അവ നിര്‍വഹിച്ച വിപ്ളവപരമായ പങ്കിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പില്‍ക്കാലത്ത് അവ എങ്ങനെ വ്യവസ്ഥാനുകൂലമായിത്തീര്‍ന്നു എന്നു വിശദീകരിക്കുന്നതിലും ആനന്ദ് ഉപയോഗിക്കുന്ന പരികല്‍പന സ്വാതന്ത്ര്യത്തോടുള്ള പ്രതികരണമാണ്. ക്രിസ്‌തുമതം രൂപപ്പെട്ടത് സ്വാതന്ത്ര്യത്തെ സ്വാംശീകരിക്കാന്‍ ക്രിസ്‌തു ശ്രമിച്ചതില്‍ നിന്നാണ്. "കടുത്ത ആത്മധൈര്യത്താലും കഠിന യാതനയിലൂടെയും മാത്രം സാധിക്കുന്നതായിരുന്നു ഇത്. ഈവിധം സ്വാതന്ത്ര്യം നേടിയ മനുഷ്യന് ക്രിസ്‌തു കൊടുത്ത ഉപദേശമോ, ആ സ്വാതന്ത്ര്യം ഉപയോഗിച്ച് വീണ്ടും തന്റെ സമൂഹത്തെ കണ്ടെത്തുവാനുള്ള ആഹ്വാനവും. കരുണയും സ്നേഹവും - ബന്ധങ്ങള്‍ താറുമാറായിക്കിടന്ന ലോകത്തില്‍ വ്യക്തിക്കു സമൂഹവുമായി ബന്ധം സ്ഥാപിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗങ്ങളായിരുന്നു ഇവ. പക്ഷേ, പാലസ്‌തീനിലെ യഹൂദര്‍ക്ക് ഇതു സ്വീകാര്യമായില്ല. ക്രിസ്‌തുവിന്റെ ശിഷ്യന്മാര്‍ കടലുംകടന്ന് വിദേശങ്ങളിലേക്കു യാത്രയായി'' (പേജ് 58).

ഇസ്ളാം മതത്തെയും ആനന്ദ് വീക്ഷിക്കുന്നത് മനുഷ്യന്‍ തങ്ങളുടെ സ്വാതന്ത്ര്യം നല്‍കുന്ന ഉത്തരവാദിത്വത്തില്‍നിന്നും ഒളിച്ചോടാനും അഭയം കണ്ടെത്താനുമുള്ള സങ്കേതമായാണ്. "ഇസ്ളാം എന്ന വാക്കിനുതന്നെ കീഴടങ്ങല്‍ എന്നാണല്ലോ അര്‍ഥം. യൂറോപ്യന്‍ ജനത നാസിസത്തില്‍ കണ്ടെത്തിയതുപോലെ ഒരു ആനന്ദമൂര്‍ഛ ഇസ്ളാമിലെ കീഴടങ്ങല്‍ മനുഷ്യനു നല്‍കി'' (പേജ് 64). ചരിത്രപരമായിത്തന്നെ പുരുഷമേധാവിത്വത്തില്‍ അധിഷ്‌ഠിതമാണ് ഇസ്ളാംമതം എന്ന നിരീക്ഷണവും തുടര്‍ന്ന് അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്നു "ഇസ്ളാം പുരുഷന്റെ മതമാണ്. ശക്തിയുള്ളവന്റേത്. സ്‌ത്രീകളെ മാത്രമല്ല, ദുര്‍ബലരെ മുഴുവന്‍ അത് ബലമുള്ളവന്റെ ഉപയോഗവസ്‌തുവായി കാണുന്നു'' (പേജ് 72). ഇസ്ളാം മതത്തോടുള്ള ഒരു യൂറോകേന്ദ്രിത സമീപനമായാണ് ഇതു നിലനില്‍ക്കുന്നത്. താന്‍ സ്വരൂപിച്ച അസ്‌തിത്വവാദപരമായ താത്വിക നിലപാട് യൂറോപ്പിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നതാകയാല്‍ ആ കാഴ്‌ചപ്പാടില്‍ ഇസ്ളാംമതത്തെ ഇങ്ങനെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. പക്ഷേ, സൂഫി പാരമ്പര്യം കാത്തുപോരുന്ന ഇസ്ളാമിക വീക്ഷണങ്ങള്‍ ആഹ്വാനം ചെയ്യുന്നത് അടിച്ചമര്‍ത്തലില്‍നിന്നും മേധാവിത്വങ്ങളില്‍നിന്നും മോചനം നേടുവാനാണ്. ഖുറാന്‍ വ്യാഖ്യാനത്തിലും ഇസ്ളാംമതത്തിന്റെ പില്‍ക്കാല ധാരകളിലും വിഭാഗീയവും മേധാവിത്തപരവും ആയ അംശങ്ങളുള്ളപ്പോള്‍ത്തന്നെ അതിനു വിരുദ്ധമായ ധാരകളും ഉള്‍ച്ചേര്‍ന്നിരിക്കുന്നത് ആനന്ദിന്റെ കണ്ണില്‍പ്പെടുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ഇന്നു പാശ്ച്യാത്യലോകം അപരത്വത്തോടെ കാണുന്ന ഇസ്ളാമിനെക്കുറിച്ച് തികച്ചും ഏകപക്ഷീയമായ നിഗമനത്തിലേക്ക് എടുത്തുചാടുന്നത്. "വേറൊരു മതവും ഇസ്ളാമിനെപ്പോലെ വ്യക്തികളെ തകര്‍ക്കുന്നതിനും അവരുടെ സ്ഥാനത്ത് കൂട്ടത്തെ സ്ഥാപിക്കുന്നതിനും ശ്രമിച്ചിട്ടില്ല. സമഭാത്രത്തിന്റെയും സമഭാവനയുടെയും സാമൂഹ്യവീക്ഷണത്തിന്റെയുമായിഇസ്ളാം പ്രചരിപ്പിച്ച തത്വങ്ങളത്രയും വാസ്‌തവത്തില്‍ വ്യക്തികളുടെയോ പൊതുജനത്തിന്റെ തന്നെയോ അല്ല, ഒരു പ്രത്യേക വിശ്വാസസംഘത്തിന്റേതു മാത്രമായിരുന്നു. വ്യക്തികളുടെ ചുമതല അവരുടെ പ്രവാചകന്മാരെയോ നേതാക്കന്മാരെയോ കണ്ണടച്ചു വിശ്വസിക്കുക മാത്രം. വരാനിരുന്ന രാഷ്‌ട്രീയ സര്‍വാധിപത്യങ്ങള്‍ക്ക് ഇസ്ളാം നാന്ദികുറിച്ചു. വ്യക്തികളുടെയല്ല, മതങ്ങളുടെയോ ഐഡിയോളജിയുടെയോ രാഷ്‌ട്രീയകക്ഷികളുടെയോ പേരില്‍ വാഴിക്കപ്പെട്ട സര്‍വാധിപത്യങ്ങളുടെ, വിഗ്രഹാരാധനയില്‍ നിന്നു മോചിപ്പിച്ച ലോകത്തെ ഇസ്ളാം തൊടുത്തുവിട്ടത് ചരിത്രം കണ്ടതിലേറ്റവും ഭയാനകമായ ഈ പുതിയ അന്യവല്‍ക്കരണത്തിന്റെ പാതയിലേക്കാണ്'' (പേജ് 73).

രാജഭരണത്തിനും ഏകാധിപത്യഭരണത്തിനും പൊതുസമ്മതി തീര്‍ക്കുന്ന ഒരേയൊരു മതം ഇസ്ളാം മാത്രമാണോ? മറ്റു മതങ്ങളും ആദ്യകാലത്ത് അധഃസ്ഥിതരുടെയും ചൂഷിതരുടെയും ദുരിതമനുഭവിക്കുന്നവരുടെയും കണ്ണീരൊപ്പാനും അവരെ മോചിപ്പിക്കാനുമാണ് ശ്രമിച്ചത്. പില്‍ക്കാലത്ത് ഈ മതങ്ങളൊക്കെത്തന്നെ രാജഭരണത്തിന്റെയും ഏകാധിപത്യഭരണത്തിന്റെയും ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെയും ഒക്കെ

സഹയാത്രികരായി മാറുകയാണുണ്ടായത്. അധികാരവും സമ്പത്തും ഏറെയുള്ള മതസ്ഥാപനങ്ങള്‍ക്ക് അതതു സമൂഹങ്ങളിലെ ഭരണക്രമത്തിനനുസരിച്ച് മുന്നോട്ടു പോകാനല്ലാതെ കഴിയുമായിരുന്നില്ല. ഇപ്പോഴും കഴിയുന്നില്ല. പിന്നെ ചില കോണുകളില്‍ നിന്നും വ്യവസ്ഥാപിത മതത്തിനു നേരെ, ഉന്നതമായ മതാദര്‍ശങ്ങളെ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ചില മനുഷ്യരില്‍നിന്നോ ജനവിഭാഗങ്ങളില്‍നിന്നോ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരികയും തല്‍ഫലമായി ചില വിട്ടുവീഴ്‌ചകള്‍ക്ക് മതസ്ഥാപനങ്ങളും അധികാരികളും തയ്യാറാകുകയും ചെയ്യുന്ന കാഴ്‌ചയാണ് നാം കാണുന്നത്. ശാസ്‌ത്രത്തിന് പുറംതിരിഞ്ഞുനിന്ന ക്രിസ്‌തുമതം ശാസ്‌ത്രത്തെയും അതിന്റെ കണ്ടെത്തലുകളെയും അംഗീകരിക്കാന്‍ പില്‍ക്കാലത്ത് നിര്‍ബന്ധിതരായെങ്കിലും ഇന്നും ചാൾസ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പഠിപ്പിക്കാനോ അംഗീകരിക്കാനോ കൂട്ടാക്കാത്ത ക്രിസ്‌തീയ വിഭാഗങ്ങളും ക്രിസ്‌തീയ വിദ്യാഭ്യാസസ്ഥാപനങ്ങളും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുണ്ട് എന്നതാണ് വാസ്‌തവം. അതുകൊണ്ടുതന്നെ ഇസ്ളാമിനു മാത്രമായല്ല അപചയം സംഭവിച്ചതും അധികാരത്തിന്റെ അടിച്ചമര്‍ത്തല്‍ രൂപങ്ങളുമായി സന്ധിയുണ്ടായതും. മറ്റു മതങ്ങളിലും ഇതൊക്കെ കാണാന്‍ കഴിയും എന്നിരിക്കെ ആനന്ദിന്റെ വാദങ്ങള്‍ ഫലത്തില്‍ സാമുവല്‍ ഹണ്ടിങ്ടണെപ്പോലുള്ള സാമ്രാജ്യത്വചിന്തകര്‍ ഉന്നയിക്കുന്ന നാഗരികതകളുടെ സംഘര്‍ഷം പോലുള്ള ഏകപക്ഷീയവും വിഭാഗീയവും ആയ കാഴ്‌ചപ്പാടിനെ പിന്തുണയ്‌ക്കാനേ ഉപകരിക്കൂ എന്നതാണ് വാസ്‌തവം.

ഹിന്ദുമത വിമര്‍ശനത്തിലൂടെ ഹിന്ദുമതം ഉപനിഷത്തുകളിലെ സമഗ്രചിന്തയില്‍നിന്നും മാറി പൌരോഹിത്യ ചൂഷണത്തിന് പൊതുസമ്മതി ഉണ്ടാക്കുന്നതില്‍ എങ്ങനെയാണ് വിജയിച്ചത് എന്ന് ആനന്ദ് സ്‌പഷ്‌ടമായി വരച്ചുകാട്ടുന്നു. ഇവിടെയും ആനന്ദ് അനുവര്‍ത്തിക്കുന്ന കാഴ്‌ചപ്പാട് സ്വാതന്ത്ര്യത്തോടും ചുമതലയോടുമുള്ള ഭയംകൊണ്ട് മനുഷ്യന്‍ സ്വാതന്ത്ര്യവും ചുമതലയും മിഥ്യയാണെന്ന ഒഴികഴിവു കണ്ടുപിടിക്കുന്നു എന്നതാണ്. വിധിവാദത്തിന്റെയും കര്‍മസിദ്ധാന്തത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു പുരോഹിതവര്‍ഗം സാമൂഹിക അധ്വാനത്തിന്റെ മിച്ചമൂല്യം കവര്‍ന്നെടുക്കുകയും തങ്ങളുടെ അധീശത്വം ജാതിവ്യവസ്ഥയിലൂടെ അരക്കിട്ടുറപ്പിക്കുകയും ചെയ്‌തുവെന്നത് ആനന്ദിന് കാണാതിരിക്കാന്‍ കഴിയുന്നില്ല. സ്വാതന്ത്ര്യം എന്ന പരിപ്രേക്ഷ്യം മുന്‍നിറുത്തി തന്റെ സത്താവാദപരമായ കാഴ്‌ചപ്പാടില്‍ നിന്നും ആനന്ദ് താല്‍ക്കാലികമായി വിടവാങ്ങുന്നതും പരുഷമായ ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുന്നതും ബുദ്ധമതത്തെക്കുറിച്ച് അദ്ദേഹം നിര്‍വഹിക്കുന്ന ചര്‍ച്ചയില്‍ നാം കാണുന്നു.''ഇന്ത്യന്‍ അടിമത്തത്തെ പാശ്ചാത്യരാജ്യങ്ങളുടേതില്‍നിന്നും വ്യത്യസ്‌തവും കൂടുതല്‍ അടിയുറച്ചതുമാക്കുന്നതില്‍ ജാതിവ്യവസ്ഥയും വൈദികചിന്തയും വലിയൊരു പങ്കുവഹിച്ചിരിക്കണം. സാമൂഹ്യതലത്തില്‍ വര്‍ഗങ്ങള്‍ക്കിടയില്‍ വെള്ളം ചേരാത്ത ചിറകള്‍ പണിയുന്നതില്‍ ജാതിവ്യവസ്ഥ അല്‍ഭുതകരമാംവണ്ണം വിജയിച്ചു. ആ ചിറകുകള്‍ക്ക് വേണ്ട ശക്തമായ അടിത്തറ നല്‍കാനായി ജനഹൃദയങ്ങളില്‍ അടിവരെ ഇറങ്ങിച്ചെല്ലാന്‍ കെല്‍പ്പുണ്ടായിരുന്ന കര്‍മസിദ്ധാന്തവും വര്‍ത്തിച്ചു. അങ്ങനെ അടിസ്ഥാനപരമായി സാമ്പത്തികമെങ്കിലും ഇന്ത്യന്‍ അവസ്ഥയില്‍ ഈ ചൂഷണവ്യവസ്ഥയെ നിലനിറുത്തുന്നതില്‍ ഉപയോഗിക്കപ്പെട്ട ആയുധങ്ങള്‍ നഗ്നമായ ശക്തിയുടേതു മാത്രമായിരുന്നില്ല, സാമൂഹ്യമായി ജാതിവ്യവസ്ഥയുടേതും മാനസികമായി കര്‍മസിദ്ധാന്തത്തിന്റേതും കൂടിയായിരുന്നു. സഹസ്രാബ്‌ദങ്ങള്‍ കടന്നുപോയിട്ടും ശോഷണപോഷണ സമ്പ്രദായത്തിന്റെ വ്യവസ്ഥകള്‍ മാറി വന്നിട്ടും ഇന്നും സംഗതികള്‍ ഏതാണ്ട് അങ്ങനെ തന്നെ ആയിരിക്കുന്നുവെന്നതാണ് വാസ്‌തവം. ഈ ആയുധങ്ങള്‍ നിര്‍വീര്യമാക്കാതെ ഇന്നും മൌലികമായ മാറ്റം സാധ്യമല്ല.'' (പേജ് 74).

ബഹുരാഷ്‌ട്ര കുത്തക മുതലാളിത്തത്തിന്റെയും ഫിനാന്‍സ് മൂലധനത്തിന്റെയും ആധിപത്യത്തിനായി തുറന്നുകൊടുക്കപ്പെട്ട ഇന്ത്യന്‍ കമ്പോളത്തില്‍ ഏകമുഖവും നിശ്ചിതമായ ചോയ്‌സുകളും മാത്രമുള്ള ഉപഭോക്താവു മാത്രമായി മനുഷ്യര്‍ മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിലും ജാതിവ്യവസ്ഥയുടെ അടിത്തറ ഇളകാതെയിരിക്കുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനതയെ വിഭിന്ന കള്ളികളിലായി വേര്‍തിരിച്ചിരിക്കുന്നതിനാല്‍ അവരുടെ വര്‍ഗബോധവും വിപ്ളവപരമായ മാറ്റത്തിന് നേതൃത്വം കൊടുക്കുന്നതിനുള്ള കര്‍തൃശേഷിയും ദുര്‍ബലമായി വര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്‌ത്രത്തെയും ആചാരാനുഷ്‌ഠാനങ്ങളെയും ചോദ്യം ചെയ്‌തുകൊണ്ടു മാത്രമേ മൌലികമായ മാറ്റത്തിനായി യത്നിക്കുന്ന പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് മുന്നേറാന്‍ കഴിയൂ എന്നതാണ് കാര്യം. ബുദ്ധമതം ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ അടിത്തറ ആദ്യമായി പിടിച്ചുലച്ചു. പക്ഷേ ആനന്ദ് ചൂണ്ടിക്കാട്ടുന്നതുപോലെ പ്രജ്ഞയുടെയും കരുണയുടേതുമായ സമാന്തരവഴികള്‍ ബുദ്ധിസത്തിന്റെ വിപ്ളവപരതയെ ചോര്‍ത്തിക്കളഞ്ഞു. 'ജൈവമനുഷ്യ'നിലെ ബുദ്ധിസത്തെക്കുറിച്ചുള്ള സുപ്രധാനമായ വിമര്‍ശപഠനമാണ് പ്രജ്ഞയും കരുണയും എന്ന അധ്യായം. ദെക്കാര്‍ത്തിന്റെ കാര്‍ടീഷ്യന്‍ ദ്വന്ദം - മനസ്സും ശരീരവും- പാശ്ചാത്യതത്വചിന്തയില്‍ സൃഷ്‌ടിച്ച പ്രശ്‌നങ്ങള്‍ക്കു സമാനമാണ് ബുദ്ധമതത്തിലെ മേല്‍പ്പറഞ്ഞ വൈരുധ്യം സൃഷ്‌ടിച്ചത്. ഹീനയാനമെന്നും മഹായാനമെന്നും ആദ്യമായി വേര്‍തിരിഞ്ഞത് പ്രജ്ഞയും കരുണയും എന്ന ദ്വന്ദ്വത്തില്‍ ഏതിനാണ് പ്രാമുഖ്യം നല്‍കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഭിന്നിപ്പിന്റെ ഫലമായി ഹീനയാനം തത്വചിന്തയുടെ മാത്രം മണ്ഡലത്തിലേക്കു ചുരുങ്ങിച്ചുരുങ്ങിവന്ന് സ്വയം ഉണങ്ങാന്‍ തുടങ്ങിയതായി ആനന്ദ് സൂചിപ്പിക്കുന്നു. മഹായാനമാകട്ടെ സംഘത്തിലേക്കും സമൂഹത്തിലേക്കും പരന്ന് അതില്‍ മുങ്ങിപ്പോകാനും തുടങ്ങി.

ആനന്ദിന്റെ മതവിമര്‍ശത്തില്‍ അദ്ദേഹം എത്തിച്ചേരുന്ന നിഗമനം എല്ലാ മതങ്ങളും പുഷ്‌ടിപ്പെട്ടത് സ്വാതന്ത്ര്യത്തില്‍ നിന്നുള്ള പലായാനത്തിന്റെ മാര്‍ഗത്തിലൂടെയാണ് എന്നതാണ്. അസ്‌തിത്വവാദികള്‍ കണ്ടതുപോലെ തനിക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്ന ഒരു വലിയ ഭാരം പോലെ സ്വാതന്ത്ര്യം അനുഭവപ്പെട്ടുവെന്നും അതിനെ ഏറ്റുവാങ്ങാന്‍ കഴിയാതെ പലായനം ചെയ്‌ത ജനങ്ങള്‍ മതങ്ങളില്‍ അഭയം കണ്ടെത്തിയതോടെയാണ് മതങ്ങള്‍ പുഷ്‌ടിക്കപ്പെട്ടത് എന്നാണ് ആനന്ദ് വാദിക്കുന്നത്. ആധുനിക വ്യക്തിസങ്കല്‍പത്തിന്റെ കണ്ണടക്കുഴലിലൂടെ ഭൂതകാലത്തെ വായിക്കുന്നതിലൂടെ എത്തിച്ചേരുന്ന ഒരു നിഗമനം മാത്രമാണിത്. അമൂര്‍ത്തവും അതിഭൌതികവുമായ ഒരു സ്വാതന്ത്ര്യ സങ്കല്‍പനത്തിന്റെ അനിവാര്യമായ ഫലമാണ് ഈ നിഗമനം.

വര്‍ഗസമൂഹം രൂപപ്പെട്ടതും തുടര്‍ന്നുവന്ന വര്‍ഗസംഘര്‍ഷങ്ങളും ആനന്ദ് അംഗീകരിക്കുന്നുണ്ട്. എന്നാല്‍ വര്‍ഗസമരത്തെ അദ്ദേഹം വീക്ഷിക്കുന്നത് സ്വാതന്ത്ര്യേച്‌ഛ പ്രകടിതമാകുന്ന പല വിഷയങ്ങളില്‍ ഒന്നുമാത്രമായാണ് (പേജ് 89). വര്‍ഗസമരങ്ങള്‍ എന്നതിനെ നേര്‍ക്കുനേരെയുള്ള പോരാട്ടമായി മാത്രം അദ്ദേഹം ന്യൂനീകരിക്കുന്നത് നോക്കുക. "ഉല്‍പാദനപ്രക്രിയ പലഘട്ടങ്ങളിലൂടെ കടന്നുപോയിക്കഴിഞ്ഞിട്ടുള്ള നമ്മുടെ ചരിത്രത്തില്‍, വര്‍ഗങ്ങള്‍ വേറെ വേറെ തിരിഞ്ഞുനിന്നു പൊരുതിയിട്ടുള്ള സന്ദര്‍ഭങ്ങള്‍ വിരളമാണെന്നതാണ് വാസ്‌തവം'' (പേജ് 90). വര്‍ഗസമരം എന്നത് ഒരു വര്‍ഗത്തിലെ അംഗങ്ങളും എതിര്‍വര്‍ഗത്തിലെ അംഗങ്ങളും തമ്മിലുള്ള നേര്‍ക്കുനേരെയുള്ള പോരാട്ടമായാണ് ആനന്ദ് കരുതുന്നത്. വര്‍ഗസമൂഹം ആവിര്‍ഭവിക്കുന്നത് സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ടുകൂടിയാണ്. വര്‍ഗസമൂഹങ്ങളില്‍ ആധിപത്യം ചെലുത്തുന്ന വര്‍ഗത്തിന്റെ സമ്പത്തും ചൂഷണതാല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനായി ഭരണകൂടവും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളും മാത്രമല്ല, സാമൂഹ്യവ്യവസ്ഥയിലെ സംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നതിനും വ്യവസ്ഥയ്‌ക്ക് പൊതുസമ്മതി നേടിയെടുക്കാന്‍ യത്നിക്കുന്ന മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലുള്ള പ്രത്യയശാസ്‌ത്ര ഉപകരണങ്ങളും വര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വര്‍ഗസമരം പലപ്പോഴും പലരൂപത്തിലാണ് ആവിഷ്‌കൃതമാകുന്നത്.

ജന്മിത്വ സമൂഹത്തില്‍ അമിതമായ നികുതിഭാരത്തിനെതിരെ കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ അവനെ ജന്മിമാരല്ല നേര്‍ക്കുനേര്‍ നേരിടുന്നത്. മറിച്ച് ജന്മിത്വം സംരക്ഷിക്കുന്ന രാജഭരണത്തിന്റെ സൈനികശക്തിയാണ്. ബൂര്‍ഷ്വാസമൂഹത്തില്‍ കൂലിക്കൂടുതലിനായി പണിമുടക്കുന്ന തൊഴിലാളികളെ ബൂര്‍ഷ്വാസി നേര്‍ക്കുനേരെ വന്ന് വെല്ലുവിളിക്കുകയല്ല ചെയ്യുന്നത്, ഗുണ്ടകളെയും പോലീസിനെയും ഇറക്കിയാണ് നേരിടുന്നത്. അത്യന്തം സങ്കീര്‍ണമായ വര്‍ഗസമരത്തിന്റെ ഗതിക്രമങ്ങളെ ലളിതയുക്തിയിലേക്ക് ചുരുക്കുകയാണ് ആനന്ദ് ചെയ്യുന്നത്. ഭരണകൂടം കൂടുതല്‍ ഏകാധിപത്യപരവും മര്‍ദ്ദനാത്മകവും ആകുന്നത് അതിനെതിരെ പ്രതിഷേധം ഉയരുമ്പോഴാണ്. ഇനി ഏതെങ്കിലും സാമൂഹികവ്യവസ്ഥയിലെ പൊതുസമ്മതി വളരെ ശക്തമാണെങ്കില്‍ മര്‍ദ്ദനോപകരണങ്ങള്‍ അത്ര ശക്തമായി നിലനിറുത്തേണ്ട ആവശ്യകതയും ഉണ്ടാകുന്നില്ല. ഹാരപ്പന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള ആനന്ദിന്റെ കണ്ടെത്തല്‍ ഇക്കാര്യമാണ് സ്‌പഷ്‌ടമാക്കുന്നത് "ഇതില്‍ നിന്നെല്ലാം അവസാനം തെളിയുന്നത് ഹാരപ്പന്‍ സംസ്‌കാരത്തെ ഉള്‍ക്കൊണ്ടിരുന്ന ജനതയുടെയാകെ മേല്‍ പൊതുവായൊരു നിയന്ത്രണം നിലവിലിരുന്നുവെന്നും ആ നിയന്ത്രണവും അധികാരവും പാലിച്ചിരുന്നവര്‍ അതു കാര്യമായ ബലപ്രയോഗമൊന്നും കൂടാതെയാണ് സാധിച്ചിരുന്നതെന്നും ആണ്'' (പേജ് 96).
പൊതുസമ്മതിയില്‍ അധിഷ്‌ഠിതമായ ഭരണക്രമത്തിന് പക്ഷേ പിന്നീട് ആര്യന്മാരുടെ ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ആഫ്രിക്കയിലെയും മറ്റും കറുത്ത വര്‍ഗക്കാരായ ഗോത്രസമൂഹങ്ങള്‍ നിലനിന്നത് സൈനികശക്തിയുടെ ബലത്തിലല്ല; പലപ്പോഴും ആചാരാനുഷ്‌ഠാനങ്ങളിലൂടെ രൂപപ്പെടുന്ന പൊതുസമ്മതിയിലൂടെയാണ്. ഇവയിലെ ഭരണക്രമമോ ജനങ്ങളുടെ സംസ്‌കാരമോ വെള്ളക്കാരുടേതിനെക്കാള്‍ മോശമാണെന്നു പറയാന്‍ കഴിയില്ല. പക്ഷേ മെച്ചപ്പെട്ട ആയുധങ്ങളും ഉല്‍പാദനശേഷിയും കൈവരിച്ച വെള്ളക്കാരുടെ മേധാവിത്വത്തിനു കീഴില്‍ ഈ ജനങ്ങള്‍ ജീവിക്കേണ്ടി വന്നു. കൊളോണിയല്‍ ആധിപത്യത്തിന്റെ തുടക്കത്തില്‍ നമ്മുടെ നാടടക്കമുള്ള സ്ഥലങ്ങളില്‍ കടന്നുവന്ന വ്യാപാരികള്‍ സ്വാതന്ത്ര്യത്തെ സാക്ഷാല്‍ക്കരിക്കുന്നതിനു പകരം കച്ചവടവും ലാഭമൂല്യവും തേടിയാണ് എത്തിയത്. പിന്നീട് അവര്‍ ആയുധബലത്തിന്റെയും കച്ചവടതന്ത്രങ്ങളുടെയും സഹായത്താല്‍ സമ്പത്തും അധികാരവും പിടിച്ചടക്കി. തങ്ങള്‍ക്കനുകൂലമായ നിയമനിര്‍മാണവും ഭരണവ്യവസ്ഥയും നടപ്പിലാക്കി. മുതലാളിത്തം വളര്‍ന്നത് തങ്ങള്‍ക്ക് അനുഗുണമായ ഭരണവ്യവസ്ഥ ഓരോ സമൂഹത്തിലും കെട്ടിപ്പടുത്തുകൊണ്ടാണ്. അതു മനസ്സിലാക്കാതെയാണ് ആനന്ദ് ഇങ്ങനെ പ്രസ്‌താവിക്കുന്നത്: "മാർക്‌സ് മരിച്ചതിനു ശേഷം ഇതുവരെ സോഷ്യലിസത്തിലേക്കുള്ള വിപ്ളവങ്ങള്‍ (അവ സോഷ്യലിസത്തില്‍ എത്തിച്ചേര്‍ന്നുവോ എന്നതിലേക്കു നാം തല്‍ക്കാലം കടക്കുന്നില്ല) നടന്നിട്ടുള്ള എല്ലായിടത്തും അവ സ്‌റ്റേറ്റിന് എതിരായാണ്, മുതലാളിത്തത്തില്‍ നിന്നുള്ള വിടുതിയായിട്ടല്ല ഉണ്ടായിട്ടുള്ളത് '' (പേജ് 115). മുതലാളിത്തം എപ്പോഴും ഭരണകൂടത്തിന്റെ സഹായത്തോടെയാണ് അതിനെതിരെയുള്ള പ്രതിഷേധങ്ങളെയും സമരങ്ങളെയും നേരിടുന്നത്. അതുകൊണ്ടുതന്നെ മുതലാളിത്ത വിരുദ്ധസമരം എന്നത് ഭരണകൂടവിരുദ്ധസമരം തന്നെയായി മാറുന്നു.

ഉല്‍പാദനശക്തികളുടെ വികാസവും പരിണാമങ്ങളുമാണ് വിപ്ളവങ്ങള്‍ കൊണ്ടുവരുന്നത് എന്ന് ആനന്ദ് തത്വത്തില്‍ സമ്മതിക്കുന്നു. പക്ഷേ, അദ്ദേഹം തുടര്‍ന്നു പറയുന്നത് ഉല്‍പാദനപ്രക്രിയ ആവശ്യപ്പെടുന്ന ഒരവസ്ഥയാണ് സാമൂഹ്യജീവിതമെങ്കിലും മനുഷ്യന്റെ അസ്‌തിത്വം ഒരു ഘട്ടത്തില്‍ സമൂഹമെന്ന അടിത്തറയില്‍നിന്നും വ്യക്തിയെന്ന അവസ്ഥയിലേക്ക് ഉയരുമെന്നാണ്. വ്യക്തി, സമൂഹം എന്നീ ദ്വന്ദ്വങ്ങള്‍ തന്നെ മുതലാളിത്ത വ്യവസ്ഥയുടെ സംഭാവനയാണ്. കാള്‍മാർക്‌സ് 'മൂലധന'ത്തില്‍ കമ്പോളത്തില്‍ വച്ച് തൊഴിലാളിയും മുതലാളിയും പരസ്‌പരം അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് പറയുന്നതാണ് ഓര്‍മവരുന്നത്. അധ്വാനമല്ലാതെ മറ്റൊന്നും വില്‍ക്കാനില്ലാത്ത തൊഴിലാളി കമ്പോളത്തില്‍ എത്തുന്നു. അധ്വാനശക്തി വിലയ്‌ക്കുവാങ്ങാനായി മുതലാളിയും. തന്റെ അധ്വാനശക്തി വില്‍ക്കുവാനുള്ള സ്വാതന്ത്ര്യമുള്ള വ്യക്തിയായാണ് തൊഴിലാളി നില്‍ക്കുന്നത്, മുതലാളി ആവശ്യക്കാരനായിട്ടും. ഇവിടെ രണ്ടുപേരും സ്വതന്ത്രരായ രണ്ടു വ്യക്തികളായി കരാറിലേര്‍പ്പെടുന്നു. പക്ഷേ, ഫാക്‌ടറിയിലെത്തിയാലോ? മുതലാളി വിജയശ്രീലാളിതനായ ഉടമയായി ഉലാത്തുന്നതും യന്ത്രത്തിനു പിന്നില്‍ തന്റെ ജീവശക്തിചോര്‍ന്ന് വിഷണ്ണനായ തൊഴിലാളിയേയും നാം കാണുന്നു. മൂലധനം രൂപപ്പെടുന്ന ഘട്ടത്തില്‍ ഉല്‍പാദന ഉപകരണങ്ങളും ഉപാധികളും കൈവശമുള്ള മുതലാളി കൂടുതല്‍ കൂടുതല്‍ മിച്ചമൂല്യം വ്യവസായത്തിലിറക്കി വളരുന്നു. ഇങ്ങനെ വ്യാവസായിക വിപ്ളവത്തെത്തുടര്‍ന്നു നിലവില്‍വന്ന മുതലാളിത്തവ്യവസ്ഥ ഉല്‍പാദനശക്തിയുടെ വളര്‍ച്ചയുടെ ഫലമായി സാമ്രാജ്യത്വമായി വളര്‍ന്നുവരികയാണ് ചെയ്‌തത്.

മുതലാളിത്ത സമൂഹത്തില്‍ വിപ്ളവം നടക്കുന്നതിനു മുമ്പായി എന്തുകൊണ്ട് റഷ്യപോലുള്ള അവികസിത രാജ്യത്ത് വിപ്ളവം നടന്നുവെന്നതിനെക്കുറിച്ച് ലെനിനും മറ്റും നന്നായി വിശദീകരിച്ചിട്ടുള്ളത് ആനന്ദ് കാണാതിരിന്നിട്ടുണ്ടാവില്ല. പക്ഷേ അദ്ദേഹത്തിന്റെ നിലപാടിനെ സാധൂകരിക്കാനുള്ള വ്യഗ്രതയില്‍ മുതലാളിത്തം എന്തുകൊണ്ട് അതിന്റെ പ്രതിസന്ധികളെ ഒന്നൊന്നായി അതിജീവിക്കുന്നുവെന്ന കാര്യം അദ്ദേഹം തന്റെ പുസ്‌തകത്തില്‍ ചര്‍ച്ച ചെയ്യുന്നില്ല. മറിച്ച് നമുക്കു കൂടി സ്വീകാര്യമാവുന്ന ഒരു വിപ്ളവദര്‍ശനം നല്‍കുകയാണ് ചെയ്യുന്നത്. "വിപ്ളവം ഈ അര്‍ഥത്തില്‍ മനുഷ്യന്റെ നൈസര്‍ഗിക ക്രിയയാണ്. വ്യക്തിയുടെ ക്രിയ വ്യക്തിസ്വാതന്ത്ര്യത്തെ സാക്ഷാല്‍ക്കരിക്കാനുള്ള യത്നമാണെന്നതുപോലെ നിലവിലുള്ള വ്യവസ്ഥിതിയില്‍ തടയപ്പെട്ടുകിടക്കുന്ന സംഘടിതമായ സ്വാതന്ത്ര്യത്തെ സാക്ഷാല്‍ക്കരിക്കാനുള്ള സംഘടിതമായ യത്നമാണ് വിപ്ളവം'' (പേജ്. 128).

മുതലാളിത്തം ഉല്‍പാദനശക്തികളെ അനുക്ഷണം വികസിപ്പിക്കുകയും വൈരുധ്യങ്ങള്‍ ശക്തമാകുമ്പോള്‍ അസാമാന്യമായ മെയ് വഴക്കത്തോടെ വിട്ടുവീഴ്‌ചകള്‍ ചെയ്‌തും കൂടുതല്‍ സങ്കീര്‍ണമായ ചൂഷണോപാധികള്‍ വികസിപ്പിച്ചും മള്‍ട്ടിനാഷണല്‍ മുതലാളിത്തമായും ബഹുമേഖലാ കുത്തകകളായും പരസ്യക്കുത്തകകളായും വളര്‍ന്നുകഴിഞ്ഞ് നേരിടുന്ന ഒരു സാമ്പത്തിക പ്രതിസന്ധിയുടെ വര്‍ത്തമാനഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. ഈ പ്രതിസന്ധിയെ ജനങ്ങളുടെയും അവികസിത രാജ്യങ്ങളുടെയും ചെലവില്‍ കമ്പോള സമ്പദ് വ്യവസ്ഥ മറികടക്കാന്‍ യത്നിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് നാം ആനന്ദിന്റെ കൃതി വായിക്കുന്ന്. ഇന്ന് ലോകമുതലാളിത്തം ആവശ്യപ്പെടുന്നതും അതു രൂപപ്പെടുത്താന്‍ ശ്രമിക്കുന്നതുമായ മനുഷ്യന്‍ മുമ്പ് ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ഒന്നാണ്. ഓഫീസുകളിലും ഫാക്‌ടറികളിലുമായി തന്ത്രപൂര്‍വം നിയന്ത്രണവിധേയനാകുകയും ഷോപ്പിങ് മാളുകളില്‍ വന്യമായ അരാജകത്വം കാഴ്‌ചവയ്‌ക്കുകയും ചെയ്യുന്ന ഒരാള്‍. ഉപഭോക്താക്കള്‍ ചരക്കുകളുടെ മായാലോകത്തില്‍ അതിയാഥാര്‍ഥ്യമായി അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഇങ്ങനെ മനുഷ്യനെ ഒരൊറ്റ സംസ്‌കാരത്തിനു കീഴില്‍, ഉപഭോക്താവ് മാത്രമാക്കി മാറ്റുന്ന ഒരു ഘട്ടത്തില്‍ ആനന്ദിന്റെ മനുഷ്യനെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള കാഴ്‌ചപ്പാടുകള്‍ നാം പെട്ടിരിക്കുന്ന അടിമത്തത്തിന്റെ പുതിയ ചട്ടക്കൂടിനെ ഓര്‍മപ്പെടുത്തുന്നു. തൊഴിലാളി എന്ന വിപ്ളവത്തിന്റെ കര്‍തൃത്വം അപ്രത്യക്ഷമാകുന്നു എന്നു പലവട്ടം ആവര്‍ത്തിക്കപ്പെടുന്ന ഈ ഘട്ടത്തില്‍ proletariate എന്ന വാക്കിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് ടെറി ഈഗിള്‍ട്ടന്‍ പറയുന്നത് ശ്രദ്ധിക്കാം: "പഴയകാലത്ത് സ്വത്ത് കൈവശപ്പെടുത്തി ഭരണകൂടത്തെ സേവിക്കാന്‍ കഴിയാത്തവരായിരുന്നു തൊഴിലാളികള്‍. പകരം അധ്വാനശക്തിയായി കുട്ടികളെ (proles - മക്കള്‍) ഉല്‍പ്പാദിപ്പിച്ചു. തങ്ങളുടെ ശരീരമല്ലാതെ മറ്റൊന്നും നല്‍കാനില്ലാത്തവരായിരുന്നു അവര്‍. അങ്ങനെ തൊഴിലാളികളും സ്‌ത്രീകളും വളരെയടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. കാരണം ലോകത്ത് ഏറ്റവും ദരിദ്രമായ ഇടങ്ങളിലാണ് അവര്‍ ജീവിക്കുന്നത്'' (After Theory, p.42). കോടിക്കണക്കിനു വരുന്ന മനുഷ്യരുടെ അവസ്ഥ ഇന്ത്യയിലും മറ്റു മൂന്നാംലോക രാജ്യങ്ങളിലും ദാരിദ്ര്യവും കഷ്‌ടപ്പാടും മാത്രമായിരിക്കുമ്പോള്‍ തങ്ങളുടെ മനുഷ്യത്വത്തിന്റെ വികാസത്തിനും ആവിഷ്‌കാരത്തിനും തടസ്സം നില്‍ക്കുന്ന ചൂഷണവ്യവസ്ഥയെ മറികടക്കാനുള്ള സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പ്രചോദനം നല്‍കുന്ന കാഴ്‌ചപ്പാടുകളാണ് ജൈവമനുഷ്യനില്‍ ആനന്ദ് മുന്നോട്ടുവയ്‌ക്കുന്നത്. ദീര്‍ഘമായ സമയബോധത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് പരിണാമ പ്രക്രിയകളുടെ ചരിത്രത്തിന്റെ വിസ്‌തൃതമായ നിലയിടത്തില്‍ നിന്നുകൊണ്ട്, ജീവിതത്തെയും ലോകത്തെയും കൂടുതല്‍ തെളിച്ചത്തോടും പ്രസന്നതയോടും കൂടി നോക്കിക്കാണാന്‍ ഈ പുസ്‌തകം നമ്മെ പ്രേരിപ്പിക്കുന്നു.


*****

സി. അശോകന്‍, കടപ്പാട് : ഗ്രന്ഥാലോകം ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :