Tuesday, May 21, 2013

പോരാട്ടത്തിന്റെ പുത്തന്‍ ഭൂമികയില്‍

തൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യപാദത്തിലും സോഷ്യലിസ്റ്റ് തിരിച്ചടികളുടെ വാര്‍ത്തകള്‍ ഉയരുമ്പോള്‍, ഭാവിയെക്കുറിച്ചുള്ള ലോകജനതയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ പ്രതീതിയാണുണ്ടായത്. സാമ്രാജ്യത്വ ചേരിക്കിത് ആഗോളീകരണ അജന്‍ഡ നടപ്പാക്കാനുള്ള സുവര്‍ണാവസരമായി. മുതലാളിത്തചൂഷണം പാരമ്യത്തിലെത്തി. ക്രൂരമായ മുതലാളിത്തവല്‍ക്കരണം വ്യാപകമായ അസംതൃപ്തിക്കിടയാക്കി. സാമൂഹ്യ അസമത്വം വര്‍ധിച്ചു. ഇതിനെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ വംശീയ ചേരിതിരിവുകള്‍ വളര്‍ത്തിയും ഉപഭോഗസംസ്കാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചും അരാഷ്ട്രീയതയും അരാജകത്വവും പെരുപ്പിച്ചും ശിഥിലമാക്കാന്‍ മൂലധനശക്തികള്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി വേണം, ഗണ്യമായ ഒരു വിഭാഗം യുവജനങ്ങളെ വര്‍ഗീയ ജാതീയ ധ്രുവീകരണങ്ങളില്‍ കണ്ണിചേര്‍ത്തും ആള്‍ദൈവങ്ങളുടെയും കപട ആത്മീയതയുടെയും ആരാധകരാക്കിയും മദ്യാസക്തിയും മയക്കുമരുന്നുകളുടെ ഉപഭോഗവും വളര്‍ത്തിയും അടിമകളാക്കാനുള്ള ശ്രമങ്ങളെയും കാണാന്‍.

കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളും അതില്‍നിന്ന് വളര്‍ന്ന മൂല്യമാര്‍ന്ന തൊഴിലാളിപ്രസ്ഥാനങ്ങളും ചരിത്രത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരും ഒരു തുടര്‍ച്ചയുടെ ഭാഗമാണ്. ഏറെ പരാമര്‍ശിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്ന കേരള മോഡലിന്റെ അടിത്തറ ഇതാണ്. ഇതിനെ തകര്‍ക്കാന്‍ എക്കാലവും വലതുപക്ഷ-വര്‍ഗീയ ശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. നിലവിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതും അതുതന്നെ. യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണവും യുപിഎ സര്‍ക്കാരിന്റെ ആഗോളീകരണ നയങ്ങളും ഉഭയദിശകളില്‍ നിന്നുകൊണ്ട് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഏറെ കാര്യക്ഷമമായി നടന്ന പൊതുവിതരണ സമ്പ്രദായം മരിക്കുന്നു. ഊര്‍ജ പ്രതിസന്ധി അതിരൂക്ഷമാണ്. ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ് പലതവണ കുത്തനെ വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് അപഹാസ്യമായ "എമര്‍ജിങ് കേരള" യുമായി യുഡിഎഫ് രംഗത്തിറങ്ങിയത്. 40,000 കോടിയുടെ വികസനപദ്ധതി വരുമെന്നു ഗീര്‍വാണം മുഴക്കുന്നവര്‍ വൈദ്യുതിപ്രതിസന്ധിയുടെ നാട്ടില്‍ ആര് ആത്മവിശ്വാസത്തോടെ വ്യവസായം നടത്താന്‍ എത്തുമെന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നതേയില്ല. 40 ലക്ഷം പേര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിക്ക് ചരമക്കുറിപ്പെഴുതുന്നു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി സര്‍ക്കാര്‍ ജീവനക്കാരുടെ സാമൂഹ്യസുരക്ഷാ സംവിധാനം അട്ടിമറിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്വയംസംരംഭക മിഷന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ രണ്ടുവര്‍ഷംകൊണ്ട് എത്രപേര്‍ക്കു തൊഴില്‍ പ്രദാനംചെയ്തു എന്നു പ്രഖ്യാപിക്കാനുള്ള ആര്‍ജവം കാണിക്കണം. പിഎസ്സി റാങ്ക്ലിസ്റ്റ് നീട്ടുന്നതുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ കളിക്കുന്ന നാടകങ്ങള്‍ക്ക് പ്രസക്തിയില്ല. അതുവഴി തൊഴില്‍രഹിതരെ വഞ്ചിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നുമില്ല.

ചെലവു ചുരുക്കലിന്റെ പേരില്‍ സിവില്‍ സര്‍വീസിന്റെ വലുപ്പം കുറയ്ക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. നിയമന നിരോധനനീക്കം അരങ്ങിലെത്തിക്കഴിഞ്ഞു. ഡ്രൈവര്‍ തസ്തിക, ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ആക്കിയത് അതിന്റെ തുടക്കമാണ്. കഴിഞ്ഞ കുറെ കാലമായി കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ കലുഷമാക്കാനും സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുമുള്ള നീക്കം സംസ്ഥാനത്ത് ആസൂത്രിതമായി നടക്കുന്നു. അതിന്റെ സാമുദായിക-രാഷ്ട്രീയ ഗുണഭോക്താക്കള്‍ യുഡിഎഫും അവരുടെ പിന്തുണക്കാരുംതന്നെയാണ്. നവോത്ഥാനമൂല്യങ്ങളെ ചവിട്ടിമെതിച്ച് പച്ചയായ ജാതീയത വിളിച്ചുപറയാനും ജാതീയ ശക്തികള്‍ അധികാരത്തിന്റെ വിഹിതം ആവശ്യപ്പെടാനും തുടങ്ങിയത് കേരളം കാണാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അതിനെതിരെ, പുരോഗമന ചിന്തയുടെ തേരുരുണ്ട കേരളീയ ചരിത്രവീഥികളിലൂടെ എഴുനൂറു കിലോമീറ്ററോളം കാല്‍നടയായി നടന്ന യുവജന മുന്നേറ്റമായിരുന്നു ഡിവൈഎഫ്ഐയുടെ യൂത്ത് മാര്‍ച്ച്. ഉറഞ്ഞുതുള്ളുന്ന സാമുദായിക പ്രമാണിമാരുടെ മുന്നിലൂടെ താക്കോല്‍സ്ഥാനങ്ങള്‍ക്ക് കടിപിടി കൂട്ടുന്ന വലതുപക്ഷ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ജാതീയ ഗൂഢനീക്കങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി കേരളമെങ്ങും യൂത്ത് മാര്‍ച്ച് ദശലക്ഷക്കണക്കിന് വരുന്ന യുവജനസംഗമമായി തീര്‍ന്നപ്പോള്‍ കണ്ണടച്ചുനിന്ന മാധ്യമ മുതലാളിമാര്‍ക്കുപോലും രണ്ടുവാക്ക് എഴുതാതെ തരമില്ലെന്നു വന്നു. വര്‍ഗീയവാദികള്‍ പരിശീലനക്കളരികളും ആയുധപ്പുരകളും തീര്‍ത്ത് അടവുകള്‍ രാകിമിനുക്കുമ്പോള്‍, നാടെങ്ങും സദാചാരഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ അതിനുകീഴടങ്ങുകയും ചൂട്ടുപിടിക്കുകയുംചെയ്യുന്ന നട്ടെല്ലുവളഞ്ഞ മുഖ്യമന്ത്രി തിരിച്ചറിയേണ്ട ചിലതുണ്ട്. ഓരോ തവണ സാമുദായിക രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുമ്പോഴും പണയപ്പെടുത്തുന്നത് ഈ നാടിന്റെ ആത്മാഭിമാനമാണ് എന്ന യാഥാര്‍ഥ്യം; അധികാരക്കസേരയേക്കാള്‍ എത്രയോ ഉയരെയാണ് നാടെന്ന മഹത്തായ യാഥാര്‍ഥ്യം. അതിനെ തിരിച്ചറിയാന്‍ കഴിയാത്ത ഭരണത്തോടുള്ള പ്രതിഷേധംകൂടിയായി യൂത്ത് മാര്‍ച്ച്. പുതിയൊരു രാഷ്ട്രീയബോധം സമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണ്. അതാകട്ടെ, നമ്മുടെ മണ്ണിനെയും ജലത്തെയും വായുവിനെയും കുറിച്ച് വ്യാകുലപ്പെടുന്നതാകേണ്ടത് ഏറ്റവും പ്രധാനമാണ്. അത്തരം രാഷ്ട്രീയത്തിന്റെ പതാകയാണ് എന്‍ഡോസള്‍ഫാനെതിരായ പോരാട്ടത്തില്‍ ഡിവൈഎഫ്ഐ ഉയര്‍ത്തിപ്പിടിച്ചത്.

സുപ്രീംകോടതിയില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ നിരോധനവിധി ഉണ്ടായത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു യുവജനപ്രസ്ഥാനത്തിനും ഇതുവരെ ചെയ്യാന്‍ കഴിയാത്ത ഇടപെടലാണ് ഈ കാര്യത്തില്‍ ഡിവൈഎഫ്ഐ നിര്‍വഹിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെയും ആശ്രിതരുടെയും പുനരധിവാസത്തിനും അവര്‍ക്ക് മതിയായ നഷ്ടപരിഹാരം നേടികൊടുക്കുന്നതിനും ഇനിയും നിയമപോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. അതിനായി സുപ്രീംകോടതി പുതുതായി രൂപീകരിച്ച ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിക്കാന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചിരിക്കുകയാണ്. ഇതു കൂടാതെയാണ് ദുരിതമേഖലയിലെ ഒരു കോടി രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍.

എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്ക് 16 വീട് നിര്‍മിച്ചുനല്‍കി. 50 വിദ്യാര്‍ഥികളെ ദത്തെടുത്തു. ഈ മേഖലയില്‍ സൗജന്യ ആംബുലന്‍സ് സംവിധാനമുണ്ടാക്കി. ഒരു യുവജനപ്രസ്ഥാനമെന്ന നിലയില്‍ നടത്തിയ സാര്‍ഥകമായ ഈ ഇടപെടലുകള്‍ ലോകമെങ്ങും ശ്രദ്ധ പിടിച്ചുപറ്റി. പരിസ്ഥിതി വിഷയത്തില്‍ ഡിവൈഎഫ്ഐ ഏറ്റെടുത്ത മറ്റൊരു പ്രധാനപരിപാടിയായിരുന്നു "ഭൂമിക്കായ് ഒരാള്‍ ഒരു മരം". പരിപാടിയുടെ ഭാഗമായി ലക്ഷക്കണക്കിനു വൃക്ഷത്തൈകള്‍ നാടെങ്ങും നട്ടുപിടിപ്പിച്ചു. ആറന്മുളയിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും വിമാനത്താവളത്തിന്റെ മറവില്‍ നികത്തപ്പെടുകയും ഭൂമാഫിയ കൈയടക്കുകയും ചെയ്യുമ്പോള്‍, വാഗമണില്‍ ഭൂമാഫിയക്ക് സര്‍ക്കാര്‍ഭൂമി കൈയേറാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒത്താശചെയ്യുമ്പോള്‍, നിലമ്പൂര്‍ മുണ്ടേരിമല സ്വകാര്യവക്തികള്‍ക്ക് കൈയടക്കാന്‍ അവസരമൊരുക്കിയപ്പോള്‍ എവിടെയാണ് "ഹരിതവാദി" എംഎല്‍എമാര്‍. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിയില്‍നിന്നുണ്ടായ ജലചൂഷണത്തിനും മലിനീകരണത്തിനും ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് കേരള നിയമസഭ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏകകണ്ഠമായി പാസാക്കിയ ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള നിയമം കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാരിന്റെ എതിര്‍പ്പുമൂലം എവിടെയുമെത്താതിരിക്കുമ്പോഴും അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍പോലും ധൈര്യമില്ലാത്ത ഈ "ഹരിതവാദി"കളെ കേരളം തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിന്റെ സമസ്ത മേഖലകളിലും നാശം വിതയ്ക്കുന്ന ഭരണകൂടത്തിനെതിരെ സമരങ്ങളും പ്രതിഷേധങ്ങളും കത്തിപ്പടരുമ്പോഴാണ് ഇടതുപക്ഷ വേട്ടയ്ക്ക് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തെ അധികാരത്തിലേറ്റിയ വലതുപക്ഷ മാധ്യമശക്തികളും വാളെടുത്തിറങ്ങുന്നത്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് ജനാധിപത്യ യുവജനപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളത്. രാജ്യത്തെ സേവനമേഖലകള്‍ മുഴുവനും കുത്തകകള്‍ക്ക് തീറെഴുതാനും അവര്‍ക്ക് നികുതിയിളവുകള്‍ നല്‍കി പരിപോഷിപ്പിക്കാനും ശ്രമിക്കുന്ന സര്‍ക്കാര്‍, യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ദരിദ്രരെയും സാധാരണക്കാരെയുമല്ല, ശതകോടീശ്വരന്മാരായ ചുരുക്കം ചിലരെയും സാമ്രാജ്യത്വശക്തികളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ 2010 ല്‍ ഡല്‍ഹിയില്‍ ശ്രദ്ധേയമായ സമരമാണ് ഡിവൈഎഫ്ഐ നടത്തിയത്. "ഭീകരതയ്ക്കു മതമില്ല-മതത്തിനു ഭീകരതയില്ല" എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നടന്ന കാമ്പയിന്‍ ശ്രദ്ധേയമായിരുന്നു. വിദ്യാഭ്യാസമേഖലയില്‍ രാജ്യമെങ്ങും കമ്പോളവല്‍ക്കരണം അതിശക്തമാവുകയാണ്. ശക്തമായ പോരാട്ടങ്ങളാണ് യുവജനങ്ങളും വിദ്യാര്‍ഥികളും അതിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തെ ജീവിതയോഗ്യമാക്കിയ മഹാചരിത്രത്തിന്റെ തുടര്‍ച്ചയാണ് നമ്മളെന്ന ബോധം ഉയര്‍ത്തിപ്പിടിച്ച്, രാജ്യസ്നേഹത്തിന്റെ കൊടിക്കൂറയില്‍ മതേതരത്വവും സോഷ്യലിസവും തിളക്കിചേര്‍ത്ത് ഡിെഐഫ്ഐയുടെ പ്രയാണം പുതിയ കാലഘട്ടങ്ങളിലൂടെ മുന്നോട്ടു നീങ്ങുകയാണ്. നമ്മള്‍ കൈകോര്‍ക്കാന്‍ തയ്യാറാണ്; നമ്മുടെ മഹത്തായ ലക്ഷ്യങ്ങളോട് ഹൃദയം ചേര്‍ക്കുന്ന മുഴുവനാളുകളോടും. പോരാടുന്ന യൗവനം ഈ നാടിന്റെ ജീവനാണെന്ന് നാം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഓരോ ചുവടും നാം ജാഗ്രതയോടെ മുന്നേറുകയാണ്. അതിന്റെ നേര്‍സാക്ഷ്യമായി ആലപ്പുഴ സമ്മേളനം മാറുമെന്നത് തീര്‍ച്ചയാണ്.

*****

ടി വി രാജേഷ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

ബഹുദൂരം പിന്നിലേക്ക്

അധികാരവികേന്ദ്രീകരണരംഗത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വര്‍ഷംതോറും അവാര്‍ഡ് നല്‍കിവരുന്നുണ്ട്. ഈ രംഗത്ത് മാതൃകാപരമായ സ്ഥാനമുറപ്പിച്ച് കേരളമാണ് ദീര്‍ഘനാളായി ഒന്നാംസ്ഥാനം നേടിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം കേരളം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ മേഖലയില്‍ നിര്‍ണായകമായ സംഭാവനകളൊന്നും നല്‍കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സംസ്ഥാനം ബഹുദൂരം പിറകോട്ടുപോയിരിക്കുന്നു എന്നതാണ് വാസ്തവം. അധികാരമേറ്റ് രണ്ടുവര്‍ഷംകൊണ്ട് തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കാനും വികേന്ദ്രീകൃത ആസൂത്രണം വഴിപാടാക്കാനും യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയപ്പോഴെല്ലാം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരം തിരിച്ചെടുക്കാനും അവയ്ക്കുള്ള ധനസ്രോതസ്സുകള്‍ കുറയ്ക്കാനും ശ്രമിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളെ അധികാരവല്‍ക്കരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരുകളും എന്നും ചെയ്തിട്ടുള്ളത്.

1994ല്‍ ആണ് ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അധികാരം നല്‍കി പഞ്ചായത്തിരാജ്, നഗരസഭാ നിയമങ്ങള്‍ ഉണ്ടായത്. എന്നാല്‍, ബജറ്റ് വിഹിതത്തിന്റെ 35 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി അവയെ പ്രവര്‍ത്തനക്ഷമമാക്കിയത് 1996ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരാണ്. കാര്‍ഷികമേഖലയടക്കമുള്ള ഉല്‍പ്പാദനമേഖലകളിലും പ്രാദേശിക വികസനത്തിന്റെ സമസ്തമേഖലകളിലും നേതൃപരമായ പങ്കുവഹിച്ച് പ്രാദേശിക സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്താനാണ് ജനകീയാസൂത്രണം ലക്ഷ്യമിട്ടത്. അടിസ്ഥാനസൗകര്യം, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നിങ്ങനെ എല്ലാ മേഖലകളിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഒമ്പതാം പദ്ധതിക്കാലത്തുണ്ടായത്. പഞ്ചായത്ത് പ്രദേശത്ത് ലഭ്യമായ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയും പ്രാദേശിക ജനസമൂഹത്തിന്റെ ആശയാഭിലാഷങ്ങള്‍ കണക്കിലെടുത്തും പ്രാദേശിക ആസൂത്രണത്തിന് ഒരു പുത്തന്‍ മാതൃക സൃഷ്ടിക്കപ്പെട്ടു. 2001ല്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ ജനകീയാസൂത്രണത്തിന്റെ ജനകീയതലം ഇല്ലായ്മചെയ്യാനാണ് ശ്രമിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരങ്ങളില്‍ ചിലതെങ്കിലും തിരിച്ചുപിടിക്കാനും ശ്രമിച്ചു. സാമ്പത്തികവിഹിതം കുറവുചെയ്തു. ശക്തമായ ജനകീയ പ്രതിരോധംമൂലം അധികാരവികേന്ദ്രീകരണ പരീക്ഷണത്തിന് കൂടുതല്‍ അപകടംവരുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം ഏല്‍പ്പിച്ച ആഘാതങ്ങള്‍ മാറ്റിയെടുക്കുകയായിരുന്നു 2006ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യംചെയ്തത്. കര്‍മസമിതികള്‍, ഗ്രാമസഭ, സന്നദ്ധസാങ്കേതിക സംവിധാനം എന്നിവയെ പുനരുജ്ജീവിപ്പിച്ചു. കാര്‍ഷികമേഖലയ്ക്കുള്ള വകയിരുത്തല്‍ വര്‍ധിപ്പിച്ചു. പട്ടികവിഭാഗങ്ങളുടെ പദ്ധതിവിഹിതം ദുരുപയോഗം ചെയ്തതിന് പരിഹാരവകയിരുത്തല്‍ നടത്തി. ജനകീയാസൂത്രണത്തെതുടര്‍ന്നുണ്ടായ ഭരണസംവിധാനങ്ങളെയും ആസൂത്രണനിര്‍വഹണരീതികളെയും സ്ഥായീകരിക്കുക എന്നതായിരുന്നു ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രധാനമായും ചെയ്തത്. കുടുംബശ്രീ, കില, ശുചിത്വമിഷന്‍ തുടങ്ങിയ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അവയെ തദ്ദേശസ്ഥാപനങ്ങളുടെ സഹായഹസ്തങ്ങളാക്കി മാറ്റുകയുമാണ് ചെയ്തത്. ഒരേ രംഗത്ത് സമാന്തരപ്രവര്‍ത്തനം നടത്തുന്ന സംവിധാനങ്ങളെ ഏകോപിപ്പിക്കുകയും പ്രവര്‍ത്തനം ചിട്ടപ്പെടുത്തുകയുംചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാനുതകുന്ന ഇത്തരം സംവിധാനങ്ങളെയെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ദുര്‍ബലമാക്കി.

പഞ്ചായത്തുതലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ത്രിതല പഞ്ചായത്തുകളും കേന്ദ്രാവിഷ്കൃതപദ്ധതികള്‍ നടപ്പാക്കുന്ന ഗ്രാമവികസനവകുപ്പും തമ്മില്‍ ഏകോപിപ്പിച്ചും തദ്ദേശസ്ഥാപനങ്ങളെയെല്ലാം ഒരൊറ്റ വകുപ്പിനു കീഴിലാക്കിയും പ്രവര്‍ത്തിച്ചുവന്ന സംവിധാനത്തെ മൂന്നു മന്ത്രിമാരുടെ കീഴിലാക്കിക്കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയത്. വികേന്ദ്രീകൃത ആസൂത്രണം സുഗമമാക്കുന്നതിനുണ്ടായിരുന്ന ഏകോപനസംവിധാനവും പ്രവര്‍ത്തനക്ഷമമല്ലാതായി. ഏകോപനമില്ലായ്മ പദ്ധതിപ്രവര്‍ത്തനത്തിന്റെ താളംതെറ്റിച്ചു. വര്‍ഷാവസാനം 60 ശതമാനം ചെലവാക്കിയാലും തുക ലാപ്സാകില്ല എന്നുപറഞ്ഞ് തദ്ദേശസ്ഥാപനങ്ങളെ സമാശ്വസിപ്പിച്ചു. ഈ വര്‍ഷം എന്തൊക്കെ പദ്ധതികള്‍ എങ്ങനെ നടന്നുവെന്ന് അറിയാത്ത അവസ്ഥയായി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ പഞ്ചായത്തുകളെ നോക്കുകുത്തികളാക്കി ഗ്രാമവികസനവകുപ്പുദ്യോഗസ്ഥരെ നടത്തിപ്പുകാരാക്കി. ജനകീയതലം പൂര്‍ണമായും നഷ്ടമായി. പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെട്ടതുമില്ല.

കേന്ദ്രാവിഷ്കൃതപദ്ധതികളുടെ നടത്തിപ്പ് എന്‍ജിഒകളെ ഏല്‍പ്പിക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ ഉജ്വല സമരമാണ് കുടുംബശ്രീ സംവിധാനത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. എന്നിട്ടും രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍നിന്ന് നല്ലൊരു വിഹിതം ജനശ്രീക്ക് നല്‍കി. തദ്ദേശസ്ഥാപനങ്ങള്‍വഴി നടത്തേണ്ട പദ്ധതിക്കാണ് സ്വന്തംപോക്കറ്റ് സംഘടനയെ ഉപയോഗിക്കുന്നത്. ദേശീയ ഉപജീവന്‍ പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത്. അത് ഒഴിവാക്കാന്‍ ഗ്രാമവികസനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറിശ്രമവും പരാജയപ്പെട്ടു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷമായിട്ടും തുടങ്ങാന്‍കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വസ്തുത.

ഉല്‍പ്പാദനമേഖലയില്‍ പഞ്ചായത്തുകളുടെ പദ്ധതിപ്രവര്‍ത്തനം അനിവാര്യമാക്കുകയും അതുവഴി പ്രാദേശിക ഉല്‍പ്പാദനവും തൊഴിലവസരങ്ങളും വര്‍ധിപ്പിച്ച് പ്രദേശത്തിന്റെ സമഗ്രവികസനത്തിന്റെ നേതൃത്വം പഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് ജനകീയാസൂത്രണം ലക്ഷ്യമിട്ടത്. ഇത് പദ്ധതിപ്രവര്‍ത്തനത്തിന്റെ പ്രധാന ഘടകമാക്കാന്‍ രണ്ടാംഘട്ട ജനകീയാസൂത്രണത്തില്‍ സാധിക്കുകയുംചെയ്തു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖയിലൂടെ പഞ്ചായത്തുകളുടെ ഉല്‍പ്പാദനമേഖലയിലെ ഇടപെടലിനുള്ള അവസരം ഇല്ലാതാക്കി. റോഡ്, കലുങ്ക്, പരിസര ശുചീകരണം എന്നീ പരമ്പരാഗത ചുമതലകള്‍ നിറവേറ്റാനുള്ള പഴഞ്ചന്‍ സംവിധാനത്തിന്റെ തലത്തിലേക്ക് പഞ്ചായത്തു സംവിധാനത്തെ തളര്‍ത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇത് അധികാരവികേന്ദ്രീകരണം സംബന്ധിച്ച എല്ലാ ധാരണകള്‍ക്കും വിരുദ്ധമാണ്. പഞ്ചായത്തുകള്‍ പ്രാദേശിക സര്‍ക്കാരുകളായി വളരുന്നതിന് സഹായകവുമല്ല.

ജില്ലാ ആസൂത്രണസമിതികള്‍ക്ക് സെക്രട്ടറിയറ്റ് ഉണ്ടാക്കുകയും അവയ്ക്ക് സ്വന്തം ആസ്ഥാനമന്ദിരങ്ങള്‍ നിര്‍മിക്കുകയുംചെയ്ത് ജില്ലാ ആസൂത്രണസമിതികളെ ശക്തമാക്കുകയും പ്രാദേശിക ആസൂത്രണത്തിന്റെ കേന്ദ്രസ്ഥാനം ഏറ്റെടുക്കാന്‍ അവയെ പ്രാപ്തമാക്കാനുമുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതെല്ലാം യുഡിഎഫ് സര്‍ക്കാര്‍ തകിടംമറിച്ചു. ഡിപിസികള്‍ക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിനുണ്ടായിരുന്ന സംവിധാനംപോലും വേണ്ടെന്നുവച്ചു. വാര്‍ഷികപദ്ധതികളുടെ അംഗീകാരം ഉദ്യോഗസ്ഥ സംവിധാനത്തെ ഏല്‍പ്പിച്ച് പ്രാദേശിക ആസൂത്രണം പൂര്‍ണമായും ഉദ്യോഗസ്ഥവല്‍ക്കരിച്ചു. ഇതോടൊപ്പം കര്‍മസമിതികള്‍ അപ്രസക്തമാവുകയും ഗ്രാമസഭകള്‍ നിര്‍ജീവമാകുകയുംകൂടി ചെയ്തപ്പോള്‍ ജനകീയാസൂത്രണത്തിന്റെ ജനകീയതലം പൂര്‍ണമായും നഷ്ടപ്പെട്ടു.

ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുന്നതിനുള്ള ദേശീയ ശ്രദ്ധയാകര്‍ഷിച്ച സ്ഥാപനമാണ് കില. അതിന്റെ ഘടന മാറ്റാന്‍ ശ്രമിക്കുകയാണ്. പരിശീലനപരിപാടികള്‍ സ്വകാര്യസ്ഥാപനങ്ങളെ ഏല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തല്‍ക്കാലം പിന്‍വലിക്കപ്പെട്ടു.

കുടിവെള്ള വിതരണത്തിന് സ്വകാര്യ പങ്കാളിത്തമുള്ള കമ്പനി നിലവില്‍വന്നുകഴിഞ്ഞു. മാലിന്യസംസ്കരണവും സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നു. ചുമതലകള്‍ ഒന്നൊന്നായി സ്വകാര്യകമ്പനികളെയും സര്‍ക്കാരിതര സംഘടനകളെയും ഏല്‍പ്പിച്ച് തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി അധികാരവികേന്ദ്രീകരണരംഗത്ത് കേരളം നേടിയ നേട്ടങ്ങളെല്ലാം ഇല്ലായ്മചെയ്യാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. രണ്ടുവര്‍ഷംകൊണ്ട് അവര്‍ കുറെയൊക്കെ ചെയ്തുകഴിഞ്ഞു. ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടുനല്‍കി കേരളത്തെ ഭവനരഹിത കുടുംബങ്ങളില്ലാത്ത സംസ്ഥാനമാക്കാന്‍ രൂപംകൊടുത്ത, ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. തദ്ദേശസ്ഥാപനങ്ങളും അവയ്ക്ക് സാങ്കേതിക സഹായം നല്‍കുന്ന സംവിധാനങ്ങളും ഒരൊറ്റ വകുപ്പിനു കീഴിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഈ പൊതുസര്‍വീസ് വേണ്ടെന്ന് വച്ചിരിക്കുകയാണ്. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് ചിട്ടയായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും അവയ്ക്കനുസൃതമായിമാത്രം സ്ഥലംമാറ്റം നടത്തുകയുമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ചെയ്തത്.

ഇന്നാകട്ടെ, മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി കോഴിവാങ്ങി സ്ഥലംമാറ്റം നടക്കുന്ന അവസ്ഥ പതിവായി. പട്ടികവിഭാഗങ്ങള്‍ക്കുള്ള വികസനഫണ്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെയും ജനങ്ങള്‍ക്ക് അനിവാര്യമായ മേഖലകളില്‍ ഉപയോഗിക്കാത്തതിന്റെയുംകൂടി ഫലമാണ് ആദിവാസിമേഖലയിലെ പോഷകാഹാരക്കുറവും ശിശുമരണവുമെല്ലാം. പഞ്ചായത്തുകള്‍ ഒന്നുംചെയ്യാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കുന്ന അവസ്ഥ വികേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ ഇന്നത്തെ സ്ഥിതി പ്രകടമാക്കുന്നതാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണലോബികള്‍ക്ക് അനുകൂലമായ രീതിയില്‍ കെട്ടിടനിര്‍മാണചട്ടങ്ങള്‍ ഭേദഗതി ചെയ്തും വന്‍കിടക്കാര്‍ക്ക് അനുകൂലമായ രീതിയില്‍ കെട്ടിടനികുതി ചട്ടങ്ങള്‍ ഭേദഗതിചെയ്തും യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ സമ്പന്നവര്‍ഗപക്ഷപാതിത്വം പ്രകടമാക്കുകയാണ്. ഒന്നരപതിറ്റാണ്ടുകൊണ്ട് അധികാരവികേന്ദ്രീകരണരംഗത്ത് നേടിയ നേട്ടങ്ങളില്‍ നല്ലപങ്കും രണ്ടുകൊല്ലംകൊണ്ട് അവര്‍ നശിപ്പിച്ചിരിക്കുന്നു. കേരളത്തിന്റെ ഭാവിയില്‍ പ്രതീക്ഷയുള്ളവര്‍ ഇതിനെതിരെ പ്രതിഷേധിക്കണം.

*****

പാലോളി മുഹമ്മദ്കുട്ടി

എന്തിനീ കണ്ണില്‍ പൊടിയിടല്‍

ജനാധിപത്യവ്യവസ്ഥയില്‍ അധികാരമേറ്റ സര്‍ക്കാര്‍ അതിന്റെ ഓരോ വര്‍ഷവും പൂര്‍ത്തിയാക്കുമ്പോള്‍ അതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുകയും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നത് പതിവാണ്. രണ്ടുവര്‍ഷംമുമ്പ് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരും കഴിഞ്ഞകാല നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതും പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതും തികച്ചും സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ തികഞ്ഞ ജാഗ്രതയോടെ വിലയിരുത്തുമെന്നു കാണാനുള്ള സാമാന്യ ബുദ്ധി ഇല്ലാത്തവരല്ല, യുഡിഎഫിനെ നയിക്കുന്നതെന്നും ഏവര്‍ക്കും അറിയാം. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല.

അധികാരമേറ്റ നാള്‍മുതല്‍ "അതിവേഗം ബഹുദൂരം" തുടങ്ങിയ പേരുകള്‍ പറഞ്ഞ് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ലെന്നതാണ് ജനങ്ങള്‍ക്കുണ്ടായ അനുഭവം. അതെല്ലാം ഒളിച്ചുവച്ച് ഇനി സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നു പറഞ്ഞ് പുതിയ "പദ്ധതി" പ്രഖ്യാപിച്ചത് ശരിക്കും ജനങ്ങളെ ഞെട്ടിച്ചുകളഞ്ഞു. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യചികിത്സ ഉറപ്പാക്കുന്ന "ആരോഗ്യ കിരണം" പദ്ധതിയാണ് യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് "പുതുതായി" പ്രഖ്യാപിച്ചത്. ഇത് 2009ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിയ പദ്ധതിയാണെന്ന് അറിയാത്തവരല്ല, ആരോഗ്യവകുപ്പിന്റെ തലപ്പത്തിരിക്കുന്നത്. 2009ല്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി തുടങ്ങിയ പദ്ധതി 2010ല്‍ വിപുലീകരിച്ച് "താലോലം" എന്ന പേരില്‍ എല്ലാ മാരകരോഗങ്ങള്‍ക്കുമുള്ളതാക്കിയതാണ്.

എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ വരുമാനനികുതി അടയ്ക്കാത്ത എല്ലാവര്‍ക്കും അന്നുമുതല്‍ പദ്ധതി മുഖേന സൗജന്യ ചികിത്സ നല്‍കിവരുന്നുണ്ട്. മാതൃകാപരമെന്ന് എതിരാളികള്‍പോലും വിശേഷിപ്പിച്ച ആ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയുടെ സജീവമായ താല്‍പ്പര്യംകൊണ്ടാണ് അതിവേഗം പ്രാവര്‍ത്തികമായതും നിരാലംബരായ അനേകം കുട്ടികള്‍ക്ക് ആശ്വാസമായതും. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷവും പദ്ധതി തുടരുന്നുണ്ട്. നൂറുകണക്കിനു കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവരികയാണ്. ഈ പദ്ധതിയാണ് ഇപ്പോള്‍ നൂതന പദ്ധതിയെന്ന രൂപത്തില്‍ മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ചത്. കേന്ദ്രാവിഷ്കൃതപദ്ധതിയായ ജനനി സുരക്ഷാ യോജന പേര് മാറ്റി "അമ്മയും കുഞ്ഞും" പദ്ധതിയാക്കിയതും ഈ സര്‍ക്കാരിന്റെ പുതിയ പദ്ധതിയെന്ന വ്യാജേന പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് ഈ പദ്ധതി മാതൃകാപരമായി പുനരാരംഭിച്ചത്. അതും പേര് മാറ്റി യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാക്കി. ഭാവനാദാരിദ്ര്യവും നിസ്സംഗതയും മറയ്ക്കാന്‍ കാപട്യപൂര്‍ണമായ വഴികള്‍ തേടുകയാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍.

യുഡിഎഫ് സര്‍ക്കാരിന്റെ ജനവഞ്ചനയും കാപട്യവുമാണ് ഇതിലൂടെ ഒരിക്കല്‍കൂടി പുറത്തുവന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിച്ച വന്‍കിട പദ്ധതികള്‍ ഒന്നുപോലും യാഥാര്‍ഥ്യമാക്കാനായിട്ടില്ല. കാര്‍ഷിക-വ്യാവസായിക മേഖലയിലെ തകര്‍ച്ച, പോഷകാഹാരക്കുറവുമൂലം ആദിവാസികുട്ടികള്‍ ഉള്‍പ്പെടെ മരിച്ചുവീഴുന്നത്, വൈദ്യുതിമേഖലയിലെ പ്രതിസന്ധി, കെഎസ്ആര്‍ടിസി അടച്ചുപൂട്ടലിലേക്കെത്തിയത്- ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍കാരണം മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ആരോഗ്യമേഖലയെവച്ച് തട്ടിപ്പ് നടത്താനൊരുമ്പെടുന്നത്. ആരോഗ്യമേഖലയില്‍ മുന്‍സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ ഓരോന്നായി തകര്‍ക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രംമുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍വരെ മരുന്നുവിതരണം കാര്യക്ഷമമാക്കിയ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നോക്കുകുത്തിയാക്കി. ഡോക്ടര്‍മാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിന് നടപടിയില്ല. എന്‍ആര്‍എച്ച്എം മുഖേന നടന്ന അടിസ്ഥാന സൗകര്യ വികസനപദ്ധതികളാകെ നിലച്ചു. പകരം തഴച്ചുവളരുന്നത് അഴിമതിയാണ്. സര്‍ക്കാരാശുപത്രികള്‍ സാധാരണക്കാരന് അഭയകേന്ദ്രമാകുന്ന അവസ്ഥ അട്ടിമറിക്കപ്പെടുന്നു. കാലവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. എന്നാല്‍, അതിനുമെത്രയോ മുമ്പ് പകര്‍ച്ചവ്യാധികള്‍ നാടിനെ കീഴടക്കിക്കഴിഞ്ഞു. ഡെങ്കിപ്പനി, എലിപ്പനി, കോളറ എന്നിവയും പലയിനം പകര്‍ച്ചപ്പനിയും കേരളത്തെ പനിക്കിടക്കയിലാക്കി. മഴക്കാലം എത്തുംമുമ്പേ അത്യന്തം സ്ഫോടനാത്മകമായ സാഹചര്യമുണ്ടായിട്ടും ആരോഗ്യവകുപ്പ് അനങ്ങുന്നില്ല. അട്ടപ്പാടിയില്‍ ഉള്‍പ്പെടെ പിഞ്ചുകുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുമൂലം പിടഞ്ഞുമരിക്കുകയാണ്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന മട്ടിലാണ് സര്‍ക്കാരും മന്ത്രിമാരും. അവര്‍ക്ക് ഇപ്പോള്‍ ആശ്രയം തട്ടിപ്പുപ്രഖ്യാപനങ്ങള്‍മാത്രം. മാധ്യമപ്പരസ്യങ്ങളിലൂടെയും വാഗ്ദാനപ്പെരുമഴ പെയ്യിച്ചും ജനങ്ങളോടുള്ള കടമ മറന്ന് ആഭാസഭരണം നടത്തുന്നവരുടെ സഹജമായ രീതിയാണിത്. മുന്‍സര്‍ക്കാര്‍ കൊണ്ടുവന്നതും പാതിവഴിയിലെത്തിനില്‍ക്കുന്നതുമായ വന്‍കിടപദ്ധതികള്‍ക്കുപോലും യുഡിഎഫിന്റെ "ഫ്ളാഗ്ഷിപ്" പദ്ധതികളെന്ന് ഓമനപ്പേരുനല്‍കി മേനിനടിക്കാന്‍ മടിക്കാത്ത മുഖ്യമന്ത്രിയില്‍നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കണം.

Sunday, May 19, 2013

ഓര്‍മകളില്‍ സ. നായനാര്‍

സ. ഇ കെ നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒന്‍പതു വര്‍ഷം തികയുന്നു. സമാനതകളില്ലാത്തവിധം എല്ലാവിഭാഗം ജനങ്ങളുടെയും സ്നേഹവും ആദരവും അംഗീകാരവും നേടിയെടുത്ത സ. നായനാര്‍ കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ കാവല്‍ഭടനായിരുന്നു. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് വന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനിക കേരളചരിത്രത്തിന്റെ സുപ്രധാന ഭാഗമാണ്. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സംഘാടകനും നേതാവുമായി നായനാര്‍ ഉയര്‍ന്നു.

പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സജീവമായ പങ്ക് വഹിച്ച നായനാര്‍ ജനകീയപ്രശ്നങ്ങളോട് പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയനായി. സാഹിത്യത്തെയും യാത്രാനുഭവങ്ങളെയും ജനജീവിതവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ കാണിച്ച മിടുക്ക് എടുത്തുപറയേണ്ടതാണ്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററി രംഗത്തും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. ജനകീയപ്രശ്നങ്ങള്‍ പാര്‍ലമെന്ററി വേദികളില്‍ അവതരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുകിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി മാതൃകാപരമാണ്.

ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെ നാട്ടില്‍ രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍നിന്നാണ് സഖാവിന്റെ വ്യക്തിത്വം രൂപപ്പെട്ടത്. ആദ്യം കോണ്‍ഗ്രസ്, പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി എന്നിങ്ങനെ കാലത്തിനനുസരിച്ച് വളരുന്ന വിപ്ലവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയനിലപാടുകള്‍ വികസിച്ചത്. തന്റെ അഭിപ്രായങ്ങള്‍ പാര്‍ടിക്കകത്ത് ശക്തമായി നായനാര്‍ അവതരിപ്പിക്കും. എന്നാല്‍, പാര്‍ടി ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് സംഘടനാശൈലി എക്കാലത്തും സഖാവിന്റെ മുതല്‍ക്കൂട്ടായിരുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രത്യക്ഷപ്പെട്ട ഇടതു- വലതു വ്യതിയാനങ്ങള്‍ക്കെതിരെ സന്ധിയില്ലാതെ പൊരുതുന്നതിനും പാര്‍ടിയെ വിപ്ലവപന്ഥാവിലൂടെ മുന്നോട്ട് നയിക്കുന്നതിലും സഖാവ് കാണിച്ച ആശയവ്യക്തത എടുത്തുപറയേണ്ടതാണ്. പാര്‍ടി നിലപാടുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും പാര്‍ടിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ വിശകലനംചെയ്ത് ലളിതമായി അവതരിപ്പിക്കുന്നതിലും കാണിച്ച മാതൃക അനുകരണീയമാണ്. അവതരണശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയസമീപനവും നിഷ്കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ ഒപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്കൊള്ളാനും കഴിയുംവിധമായിരുന്നു നായനാരുടെ ഇടപെടല്‍. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു.

പാര്‍ടി ഏല്‍പ്പിച്ച ചുമതലകള്‍ സഖാവ് ഭംഗിയായി നിര്‍വഹിച്ചു. പൊളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷ പ്രശ്നവും നായനാര്‍ക്ക് ഹൃദിസ്ഥമായിരുന്നു. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടലുകള്‍ സര്‍വരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ കഴിയുന്നവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു ആ വ്യക്തിത്വം.

കേരളത്തില്‍ ഏറ്റവും അധികകാലം മുഖ്യമന്ത്രി ആയി പ്രവര്‍ത്തിച്ചത് നായനാര്‍ ആണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലി സ്റ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരളവികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്കാരങ്ങളുടെ അമരക്കാരനായും അദ്ദേഹം ഉണ്ടായിരുന്നു. 1957ലെ സര്‍ക്കാര്‍ അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഖാവ് നല്‍കിയ സംഭാവന എടുത്തുപറയേണ്ടതാണ്.

കേരളത്തിന്റെ വികസനപ്രക്രിയയുടെ അടിസ്ഥാനപരമായ സമീപനങ്ങളെപ്പോലും അട്ടിമറിച്ച് ആഗോളവല്‍ക്കരണനയങ്ങള്‍ മുന്നോട്ടുവച്ച് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് നാം നായനാര്‍ ദിനം ആചരിക്കുന്നത്.

യുഡിഎഫ് അധികാരത്തില്‍ വന്നത് ജാതി-മത ശക്തികളുടെ പിന്തുണ കൊണ്ടാണ്. അതിനാല്‍ത്തന്നെ അവരുടെ സമ്മര്‍ദങ്ങളാണ് സര്‍ക്കാരിനെ നയിക്കുന്നത്. മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള ആവശ്യം മുന്നണിക്കകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇത് സാമുദായിക സന്തുലനത്തെത്തന്നെ തകര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞു. ഭൂരിപക്ഷ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍എസ്എസും എസ്എന്‍ഡിപിയും മറ്റു സമുദായസംഘടനകളും രംഗത്തുവരുന്നതിലേക്കും യുഡിഎഫിന്റെ ഈ നയങ്ങള്‍ വഴിതെളിച്ചു. ജനാധിപത്യകേരളം ഇത്തരം നടപടികളില്‍ അത്ഭുതപ്പെട്ടുനിന്നു.

കുടിവെള്ളപദ്ധതികളുള്‍പ്പെടെ കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നു. ഗ്രാമീണ കുടിവെള്ളപദ്ധതികളടക്കം സംസ്ഥാനത്തുടനീളം കുടിവെള്ളം നല്‍കാനുള്ള ചുമതല സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്നു. "നാല് വര്‍ഷത്തിനകം സംസ്ഥാനത്ത് 100 ശതമാനം ശുദ്ധജലവിതരണം കമ്പനി ഉറപ്പ് വരുത്തണം" എന്നാണ് സര്‍ക്കാര്‍ തീരുമാനം. കുടിവെള്ളം വിതരണംചെയ്യാനുള്ള ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കുന്നതോടെ വാട്ടര്‍ അതോറിറ്റിയുടെ പ്രസക്തി നഷ്ടപ്പെടും. വെള്ളത്തിന് വന്‍വില നല്‍കാന്‍ കഴിയാത്ത പാവങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കപ്പെടും.

കേരള സര്‍ക്കാരിന്റെ നയം ഏത് രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റ്. കേരളത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിനുള്ള ഒരു നിര്‍ദേശവും ബജറ്റിലില്ല. കൃഷിക്കും അനുബന്ധമേഖലകള്‍ക്കുമായുള്ള വകയിരുത്തല്‍ നടപ്പുവര്‍ഷം മൊത്തം വികസന ചെലവിന്റെ 9.41 ശതമാനമായിരുന്നു. ഇപ്പോഴത്തെ ബജറ്റിലാകട്ടെ കൃഷിയുടെ വിഹിതം 8.7 ശതമാനമായി. വ്യവസായമേഖലയ്ക്ക് ഈ വര്‍ഷം വിഹിതം 2.47 ശതമാനത്തില്‍ നിന്ന് 2.01 ശതമാനമായി താണു.

കാര്‍ഷികമേഖലയില്‍ ആത്മഹത്യ വ്യാപകമായി. നാളികേര കൃഷിക്കാര്‍ കുത്തുപാളയെടുക്കുകയാണ്. കേരളത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാത്ത പ്രശ്നം ഗുരുതരമായി നില്‍ക്കുകയാണ്. കുട്ടനാട് പാക്കേജ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ലാഭത്തില്‍ പ്രവര്‍ത്തിച്ച പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് നീങ്ങുന്നു. സാമൂഹ്യസുരക്ഷാപദ്ധതികള്‍ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടിയുമില്ല.

മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ അവശേഷിക്കുന്ന കയര്‍മേഖലയില്‍ 80,000 പേര്‍ക്ക് മാത്രമേ ഇപ്പോള്‍ തൊഴില്‍ ലഭിക്കുന്നുള്ളൂ. അവര്‍ക്കുതന്നെ 100 ദിവസം പോലും തൊഴില്‍ ലഭിക്കുന്നില്ല. പാവങ്ങളില്‍ പാവങ്ങളായ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ കശുവണ്ടിമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അണ്ടിപ്പരിപ്പിന്റെ ഇറക്കുമതി, ഈ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് ഭരണകാലത്ത് ലാഭകരമായി 200 ദിവസത്തിലധികം തൊഴില്‍ കൊടുത്ത് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ ഇപ്പോള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയിലാണ്. മണ്ണെണ്ണക്ഷാമവും വിലക്കയറ്റവും പരമ്പരാഗത മത്സ്യബന്ധമേഖലയിലെ തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളി. കേന്ദ്രം മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറച്ച പ്രശ്നത്തിനുമുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ ഉണ്ടായിരുന്നില്ല. ചാര്‍ജ് വര്‍ധിപ്പിച്ചുമില്ല. പ്രസരണനഷ്ടം 26 ശതമാനത്തില്‍നിന്ന് 16 ശതമാനത്തിലേക്ക് കുറച്ചു. ഇന്ന് പവര്‍കട്ട് നിലനില്‍ക്കുന്നു. അന്യായമാംവിധം നിരക്ക് വര്‍ധിപ്പിച്ചു. ആറു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് വൈദ്യുതിമന്ത്രി പറയുന്നത്.

ഇന്നുവരെ ഇല്ലാത്ത വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. അരിവില കിലോയ്ക്ക് 50 രൂപയോളം എത്തുന്ന നിലയാണ്. മാവേലി സ്റ്റോറും ത്രിവേണി സ്റ്റോറുകളുമെല്ലാം തുറന്ന് കിടക്കുന്നുവെന്നല്ലാതെ അവശ്യവസ്തുക്കളൊന്നും ലഭിക്കുന്നില്ല.

അണ്‍എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപകമായി അനുവദിച്ച്് പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ കച്ചവടവല്‍ക്കരണമാണ് യുഡിഎഫ് ലക്ഷ്യം. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും ഡോക്ടര്‍മാരുമില്ലാത്ത നില സര്‍വവ്യാപിയാകുന്നു. പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭിക്കുന്നതിന് വന്‍ തുക നല്‍കേണ്ടിവരുന്നു.

അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് നിന്ന സംസ്ഥാനമായിരുന്നു കേരളം. ഇന്ന് മൂന്നാംസ്ഥാനത്തെത്തി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉല്‍പ്പാദനമേഖലയുടെ പങ്ക് ഉപേക്ഷിച്ചു. ഫലത്തില്‍ അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും അട്ടിമറിക്കപ്പെട്ടു.

ക്രമസമാധാനം തകര്‍ന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 6906 മോഷണ കേസും 1145 പിടിച്ചുപറിക്കേസും 2427 വീടുകളില്‍ മോഷണവും 188 വീടുകളില്‍ കവര്‍ച്ചയും നടന്നു. വീടുകളിലെ കവര്‍ച്ചാ ശ്രമത്തിനിടെ 17 പേര്‍ കൊല്ലപ്പെട്ടെന്നും ഇതുവരെ 543 കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്തെന്നുമാണ് നിയമസഭയില്‍ സര്‍ക്കാര്‍ വച്ച കണക്ക്. 77 കള്ളനോട്ട് കേസ് രജിസ്റ്റര്‍ ചെയ്തെന്നതും വര്‍ഗീയസ്വഭാവമുള്ള 362 കേസുകള്‍ ഉണ്ടായി എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. സ്ത്രീപീഡനം കണക്കറ്റു പെരുകുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 15372 സ്ത്രീപീഡനകേസുണ്ടായി. 1661 ബലാല്‍സംഗ കേസുകള്‍. 11 മാസത്തിനിടെ 371 സ്ത്രീകള്‍ കൊല്ലപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.

പൊലീസ് പക്ഷപാതപരമായി പെരുമാറുന്നു. വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യവുമൊരുക്കുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ ആരാച്ചാര്‍മാരില്‍ ഒരാളായ നരേന്ദ്രമോഡിയെ വാഴ്ത്താനും സ്വീകരിക്കാനുമുണ്ടായ മത്സരം നമ്മുടെ നാടിന്റെ മതേതര പാരമ്പര്യത്തിനുനേരെ കൊഞ്ഞനംകുത്തുന്നതാണ്. മന്ത്രിസഭാംഗമായ ഷിബു ബേബിജോണ്‍ മോഡിയെ പോയിക്കണ്ട് ഉപഹാരം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് എംഎല്‍എയായ അബ്ദുള്ളക്കുട്ടിയും ലീഗ് എംഎല്‍എയായ കെ എം ഷാജിയും മോഡിയെ പുകഴ്ത്തി.

വിജിലന്‍സ് കേസുകളില്‍നിന്ന് മന്ത്രിമാരെ ഒന്നിനുപുറകെ ഒന്നായി രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. അഴിമതി കൊടികുത്തി വാഴുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി, രാഷ്ട്രീയവൈരനിര്യാതനബുദ്ധിയോടെയുള്ള സ്ഥലംമാറ്റങ്ങളോടൊപ്പം ആര്‍ടിഒ, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ ഭരണക്കാരുടെ ഏജന്റുമാര്‍ വഴി ലേലംവിളി നടത്തി സ്ഥലംമാറ്റ ഉത്തരവുകള്‍ ഇറക്കുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തെ 35 ലക്ഷത്തോളം കുടുംബങ്ങളുടെ ചികിത്സയ്ക്കായി നീക്കിവച്ച 102 കോടി രൂപ ആരോഗ്യവകുപ്പ് വകമാറ്റി ചെലവഴിച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന നടത്തുന്ന മരുന്നുസംഭരണത്തില്‍ സര്‍ക്കാരിന് 40 കോടിയുടെ നഷ്ടമുണ്ടായി. വന്‍കിട മരുന്നുകമ്പനികളുമായി ഒത്തുകളിച്ച് ടെന്‍ഡര്‍ നടപടികളില്‍ തിരിമറി നടത്തിയാണ് പണം ചോര്‍ത്തിയത്.

ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ തുടരുന്നു. ഭൂപ്രമാണികള്‍ മൂന്നാറില്‍ വീണ്ടും കൈയേറ്റങ്ങള്‍ നടത്തുന്നു. ഇത്തരം നയങ്ങള്‍ക്കെതിരായി വമ്പിച്ച പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നത്. അതിന്റെ അലയൊലികള്‍ യുഡിഎഫിനകത്തുമുണ്ട്. ഘടകകക്ഷികളില്‍ പലതും മുന്നണി ഉപേക്ഷിച്ചുപോകുമെന്ന സൂചനകള്‍ നല്‍കിക്കഴിഞ്ഞു.

യുഡിഎഫ് രാഷ്ട്രീയമായും കേരളത്തിന്റെ വികസനപ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നതിലും തികഞ്ഞ പരാജയമാണ്. കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയസംസ്കാരത്തെ കളങ്കപ്പെടുത്തുകയാണവര്‍. ജാതി-മത ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്ക് കീഴ്പ്പെട്ട് മതേതരപാരമ്പര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഈ ജനവിരുദ്ധനയങ്ങള്‍ക്കെതിരായി ബഹുജനങ്ങളെ ആകമാനം അണിനിരത്തി മുന്നോട്ടുപോകുക എന്നത് മര്‍മപ്രധാനമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ ആവേശപൂര്‍വം അണിനിരന്ന് വിജയിപ്പിക്കേണ്ടതുണ്ട്. സഖാവ് നായനാരുടെ സ്മരണ അത്തരം മുന്നേറ്റങ്ങളില്‍ നമുക്ക് ആവേശവും ഊര്‍ജവും പകരും.

*
പിണറായി വിജയന്‍