Tuesday, January 31, 2012

വര്‍ഗ്ഗസമരത്തെ മത നേതൃത്വം ഭയക്കുന്നതെന്തിന്?

കത്തോലിക്കാസഭയിലെ അത്യൂന്നതസ്ഥാനീയനായ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മേജര്‍ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി മനോരമ ന്യൂസ്ചാനലിലെ നേരെചൊവ്വെ എന്ന പരിപാടിയില്‍ അഭിമുഖം നല്‍കുകയുണ്ടായി. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ കേരളത്തിലെ കത്തോലിക്കാസഭ കമ്യൂണിസ്റ്റ് പാര്‍ടിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരായി തീവ്രതരമായി നടത്തിവന്ന പ്രതികരണങ്ങള്‍ അതിരുകടന്നതായിയെന്ന ആത്മവിമര്‍ശനം അദ്ദേഹം നടത്തിയത് ശ്രദ്ധേയമായി. സഭയ്ക്ക് കമ്യൂണിസ്റ്റ്പാര്‍ടിയോട് യുദ്ധംചെയ്യേണ്ടുന്ന തരത്തില്‍ വിശ്വാസത്തിനെതിരായി പാര്‍ടി നിലകൊള്ളുന്നുവെന്ന തെറ്റിദ്ധാരണയാണ് ഇതിനിടയാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതവിശ്വാസത്തോടും വിശ്വാസികളോടും ശത്രുതാപരമായ നിലപാട് പാര്‍ടിക്കില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ കമ്യൂണിസ്റ്റുകാരോട് ഒരിക്കലും പൊരുത്തപ്പെടാനാവാത്തത് വര്‍ഗസമര സിദ്ധാന്തംമൂലമാണെന്നും, പരസ്പരം സ്നേഹിക്കണമെന്നും ഐക്യപ്പെടണമെന്നും സഭ ആഹ്വാനംചെയ്യുമ്പോള്‍ വര്‍ഗ്ഗസമരം വളര്‍ത്തി ഭിന്നത വര്‍ദ്ധിപ്പിക്കാനാണ് കമ്യൂണിസ്റ്റ്പാര്‍ടി ശ്രമിക്കുന്നതെന്നും വിശ്വാസത്തിന്റെ പ്രശ്നമല്ല, വര്‍ഗസമരത്തിന്റെ സിദ്ധാന്തത്തെ മുറുകെ പിടിക്കുന്നതിനാലാണ് സഭയ്ക്ക് എതിര്‍പ്പുള്ളതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

അഭിവന്ദ്യ ബിഷപ്പ് സഭയുടെ നാഥനെന്നനിലയില്‍ നടത്തിയ ഈ നിരീക്ഷണങ്ങള്‍ തീര്‍ച്ചയായും സംവാദം അര്‍ഹിക്കുന്നു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് സംവാദം നടക്കേണ്ടത്. ഗാന്ധിജിയും ഗുരുദേവനും തമ്മിലുണ്ടായ കൂടിക്കാഴ്ചയിലെ സംവാദം ഈ കാഴ്ചപ്പാടിലായിരുന്നു. അത്തരമൊരു സൈദ്ധാന്തിക സംവാദത്തിനും സഭാ നേതൃത്വം തയ്യാറാകുന്നത് കമ്യൂണിസ്റ്റുകാരെ സന്തോഷിപ്പിക്കുകയേയുള്ളു. വിശ്വാസങ്ങളും മുന്‍വിധികളും സത്യാന്വേഷണങ്ങളെ തടസ്സപ്പെടുത്തിയിരുന്നിട്ടേയുള്ളൂ. സംവാദങ്ങളാകട്ടെ, സത്യം തേടിയുള്ള തീര്‍ത്ഥയാത്രയാണ്. അതിന് തയ്യാറാകുമ്പോഴാണ് സത്യത്തിന്റെ ദീപ്തികൊണ്ട്, ചിന്താമണ്ഡലങ്ങളില്‍ പ്രകാശം നിറയുന്നത്.

മതം സമൂഹത്തിന് ആവശ്യമായതാണോ? മതം എന്തുകൊണ്ട് ഉത്ഭവിച്ചുവെന്നും, നിലനില്‍ക്കുന്നുവെന്നുമുള്ള അന്വേഷണത്തില്‍ മാര്‍ക്സ് പറയുന്നത് മതപരമായ അസ്വാസ്ഥ്യം യഥാര്‍ത്ഥ അസ്വാസ്ഥ്യത്തിനെതിരായ പ്രതിഷേധമാണെന്നാണ്. "ഹെഗലിന്റെ നിയമദര്‍ശനത്തെക്കുറിച്ചുള്ള വിമര്‍ശനത്തിലേക്കൊരു സംഭാവന"എന്ന കൃതിയില്‍ മാര്‍ക്സ് എഴുതുന്നു. "മതം അടിച്ചമര്‍ത്തപ്പെട്ട ജീവിയുടെ നെടുവീര്‍പ്പാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്." വര്‍ഗ്ഗരഹിതമായ ആദിമ സമൂഹത്തില്‍ മതങ്ങള്‍ ഉണ്ടായിരുന്നില്ല. വര്‍ഗ്ഗവ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗങ്ങള്‍ തങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായും ആശ്വാസത്തിന്റെ മാര്‍ഗ്ഗമായും മതത്തെ കണ്ടു. വര്‍ഗ്ഗ വ്യവസ്ഥയുടെ കാര്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയായോ, ആശ്വാസം നല്‍കുന്ന സങ്കേതമായോ മതത്തെ കണ്ട് ജീവിച്ചുപോകുന്ന മനുഷ്യന് മതവിശ്വാസം ഒരത്താണിയാണ്. മനുഷ്യര്‍ മനുഷ്യനെ ചൂഷണംചെയ്യാത്ത ഒരു വര്‍ഗ്ഗരഹിത വ്യവസ്ഥയില്‍ മാത്രമാണ്, തല്‍ക്കാലത്തേക്കെങ്കിലും ആശ്വാസദായകമായ ഒരു സംവിധാനത്തെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാനാകുന്നത്. അതുകൊണ്ട് മതത്തോട് പ്രായോഗികതലത്തില്‍ യാതൊരു എതിര്‍പ്പിനും കമ്യൂണിസ്റ്റുകാര്‍ മുതിരുന്നില്ല. എന്നാല്‍ താത്വികതലത്തില്‍ വിട്ടുവിഴ്ചചെയ്യാന്‍ ഒരുക്കവുമല്ല.

വ്യത്യസ്താഭിപ്രായങ്ങളുള്ള മതങ്ങള്‍ക്കുതന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ നിലനിര്‍ത്തി സഹകരിച്ച് ജീവിക്കാമെങ്കില്‍ , താത്വികമായി മാത്രം വിയോജിപ്പുള്ള കമ്യൂണിസ്റ്റുകാരോട് പ്രായോഗികതലത്തില്‍ ഏതെല്ലാം കാര്യങ്ങളില്‍ യോജിക്കനാകും? അതിന്റെ സാധ്യതകള്‍ കണ്ടെത്തുന്നത് മതം അതിന്റെ ഉള്ളടക്കത്തിലോ, കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ദര്‍ശനത്തിലോ വെള്ളംചേര്‍ക്കലല്ല. എന്നാല്‍ വര്‍ഗ്ഗസമരത്തിന്റെ നിലയെന്താണ്? മുതലാളിവര്‍ഗ്ഗവും തൊഴിലാളിവര്‍ഗ്ഗവും തമ്മില്‍ ഏറ്റുമുട്ടുന്നതില്‍ മതം എന്തിനാണ് കുണ്ഠിതപ്പെടുന്നത്. ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത് മുതലാളിവര്‍ഗ്ഗം തന്നെയാണ്. ഫ്യൂഡലിസത്തില്‍ ജന്മിവര്‍ഗ്ഗത്തോട് രക്തരൂഷിതമായി മുതലാളിവര്‍ഗ്ഗം ഏറ്റുമുട്ടിയ കഥ വര്‍ഗ്ഗസമരത്തിന്റെ കഥയല്ലേ? ഫ്രഞ്ചുവിപ്ലവം ഉള്‍പ്പെടെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവങ്ങള്‍ നടത്തിയപ്പേള്‍ , ഫ്യൂഡലിസത്തോടും അതിന്റെ ഭാഗമായിരുന്ന അന്നത്തെ മതത്തോടും ഏറ്റുമുട്ടിയത് ബൂര്‍ഷ്വാസിയാണ്. എന്നാല്‍ , ജന്മിവര്‍ഗത്തെ പരാജയപ്പെടുത്തിയ മുതലാളിവര്‍ഗ്ഗം പിന്നീട് തൊഴിലാളികളെ കൂടുതല്‍ കൊള്ളയടിച്ചു. വര്‍ഗ്ഗസമരം ആരംഭിച്ചത് തൊഴിലാളിവര്‍ഗ്ഗമല്ല. മുതലാളിവര്‍ഗ്ഗത്തിന്റെ ചൂഷണത്തിനെതിരെ പോരാടിയല്ലാതെ ജീവിക്കാനാകില്ല എന്ന ബോധ്യത്തില്‍നിന്നാണ്, ആദ്യം ട്രേഡ്യൂണിയനും പിന്നീട് തൊഴിലാളിവര്‍ഗ്ഗ പാര്‍ടികളും പിറന്നുവീണത്. വര്‍ഗ്ഗസമരത്തിന് തൊഴിലാളികള്‍ കണ്ടെത്തിയ ആദ്യത്തെ ആയുധം തൊഴിലാളി സംഘടനകള്‍തന്നെയാണ്. ട്രേഡ്യൂണിയന്‍ ശക്തിപ്പെട്ടതോടെ തൊഴിലാളിയുടെ വിലപേശല്‍ശേഷിയും വര്‍ദ്ധിച്ചു കത്തോലിക്കാ സഭയുള്‍പ്പെടെ കേരളത്തിലെ പല സ്വകാര്യ മാനേജുമെന്‍റുകളും തങ്ങളുടെ ആശുപത്രിളില്‍ ട്രേഡ്യൂണിയന്‍ അനുവദിക്കുന്നില്ല. നഴ്സുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

മൂലധനം ആത്യന്തികമായി ലാഭം മാത്രം പ്രതീക്ഷിക്കുന്നു. സഭയായാലും കോര്‍പ്പറേറ്റുകളായാലും മൂലധനം ചൂഷണത്തെ ആശ്രയിച്ച് വളരാന്‍ ശ്രമിക്കുമ്പോള്‍ , മൂല്യങ്ങള്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടോ ധാര്‍മ്മികത ഉപദേശിച്ചതുകൊണ്ടോ, മൂലധനത്തിന്റെ സ്വഭാവം മാറില്ല. അതിനോട് ഒറ്റയ്ക്ക് എതിര്‍ക്കാന്‍ ദുര്‍ബലനായ തൊഴിലാളിക്ക് സാധ്യമല്ല. സംഘടിച്ച് സമരംചെയ്തേ മതിയാകു. അത് കമ്യൂണിസ്റ്റുകാരുടെ മാത്രം സ്വഭാവമോ രീതിയോ അല്ല. എല്ലാ രാഷ്ട്രീയ പാര്‍ടികളും തൊഴിലാളികളെ സംഘടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ ബൂര്‍ഷ്വാ പാര്‍ടികളും അവരുടെ തൊഴിലാളി സംഘടനകളിലൂടെ വര്‍ഗ്ഗസമരത്തില്‍ അബോധപൂര്‍വ്വമായെങ്കിലും പങ്കെടുക്കുന്നു. സഭയ്ക്ക് അവരോടില്ലാത്ത എതിര്‍പ്പ് കമ്യൂണിസ്റ്റ്പാര്‍ടിയോട് ഉണ്ടാകുന്നത് ന്യായമാവില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വ്യത്യാസം, അത് ട്രേഡ്യൂണിയന്‍ ബോധത്തില്‍ മാത്രം തൊഴിലാളിയെ തളച്ചിടുന്നില്ല എന്നതാണ്. പ്രാഥമിക സംഘടനാ ബോധത്തില്‍നിന്ന് രാഷ്ട്രീയ ബോധത്തിലേക്ക് ഉയര്‍ത്തി, തൊഴിലാളിവര്‍ഗ്ഗം അധികാരംപിടിച്ച്, മുതലാളിത്തവര്‍ഗ്ഗ വാഴ്ച അവസാനിപ്പിക്കണമെന്നാണ് മാര്‍ക്സിസം പഠിപ്പിക്കുന്നത്. മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്നത് തടയണമെന്നാണ് അതിന്റെ അര്‍ത്ഥം. അത് മതവിശ്വാസികള്‍ ഉള്‍പ്പെടെ കഷ്ടപ്പെടുന്ന എല്ലാ മനുഷ്യെന്‍റയും ആത്യന്തിക സ്വപ്നമാണ്. അത് കൈവരിക്കുമ്പോള്‍ , വര്‍ഗ്ഗ വ്യവസ്ഥയും ചൂഷണവും ഇല്ലാതെയാകും. അത് വര്‍ഗ്ഗരഹിതസമൂഹം സൃഷ്ടിക്കപ്പെടുന്നതോടെ മാത്രമേ പരസ്പര മത്സരം നടത്തേണ്ട ആവശ്യകത അവസാനിക്കുകയുള്ളു.

മുതലാളിത്ത തത്വംതന്നെ "പരസ്പരം പോരടിച്ച് കഴിവുള്ളവര്‍ അതിജീവിക്കണമെന്ന", പ്രകൃതി നിര്‍ദ്ധാരണതത്വമാണ്. അതാണ് സഭയുടെ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരാകുന്നത്. അതുകൊണ്ട് ആഗോളവല്‍ക്കരണത്തേയും, മുതലാളിത്തത്തെയുമാണ് സഭ എതിര്‍ക്കേണ്ടത്. സമൂഹത്തില്‍ ചൂഷണവും അസമത്വങ്ങളും നിലനിര്‍ത്തുന്നതിന്റെപേരില്‍ എതിര്‍ക്കപ്പെടേണ്ട മുതലാളിത്തത്തെ എതിര്‍ത്തു പരാജയപ്പെടുത്താതെ ഉപദേശങ്ങള്‍കൊണ്ട് തിരുത്താമെന്ന് ധരിച്ച പല ശുദ്ധാത്മാക്കളും ചരിത്രത്തിലുണ്ട്. റോബര്‍ട്ട് ഓവെന്‍റ "പുതിയ സമുദായം" എന്ന ഗ്രന്ഥംതന്നെ ഇത്തരം സ്വപ്നങ്ങള്‍ നിറഞ്ഞവയാണ്. അത് പരാജയപ്പെട്ടിടത്താണ് തൊഴിലാളിവര്‍ഗ്ഗം വിപ്ലവത്തിലൂടെ ചൂഷണരഹിതവും വര്‍ഗ്ഗരഹിതവുമായ സമൂഹം സൃഷ്ടിക്കുമെന്ന് മാര്‍ക്സും എംഗല്‍സും വിഭാവനചെയ്തത്. അതിന്റെ സാധ്യതയെ യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരിക്കുകയെന്നതാണ് ക്രിസ്തുവിന്റെ ദര്‍ശനങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്ന സഭയ്ക്ക് ചെയ്യാനുള്ളത്. പക്ഷേ ചരിത്രത്തിലും വര്‍ത്തമാനകാലത്തും അത് സംഭവിക്കുന്നില്ല എന്നതിനാലാണ് കമ്യൂണിസ്റ്റുകാര്‍ക്ക് മത വിമര്‍ശനങ്ങള്‍ നടത്തേണ്ടിവരുന്നത്. അതിനെ മതവിരുദ്ധതയായി ചിത്രീകരിച്ച് നേട്ടംകൊയ്യാന്‍ വലതുപക്ഷ രാഷ്ട്രീയപാര്‍ടികള്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി അങ്ങനെ ഉപയോഗിക്കപ്പെടാന്‍ തങ്ങളെ കിട്ടില്ലയെന്ന തത്വാധിഷ്ഠിത നിലപാട് സഭയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. അത് തിരിച്ചറിയുന്നതിന്റെ സ്വരം കര്‍ദ്ദിനാളില്‍നിന്നും ഉണ്ടായത് സ്വാഗതാര്‍ഹമാണ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ നഴ്സിംഗ് തൊഴില്‍ ചെയ്യുന്നവരുടെ വേദനകള്‍ ശ്രദ്ധയില്‍പെട്ടതായി അദ്ദേഹം പറയുന്നുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളില്‍ അനഭിലഷണീയമായ കാര്യങ്ങള്‍ ഉണ്ടായതും സ്വയം തിരിച്ചറിവിന്റെ രീതിയില്‍ വിലയിരുത്തിയത് നന്നായി. വര്‍ഗ്ഗസമരം ആരംഭിച്ചത് കമ്യൂണിസ്റ്റുകാരല്ല. അതവസാനിപ്പിക്കാന്‍ സാധിക്കുന്ന ഒരേയൊരു വര്‍ഗ്ഗം തൊഴിലാളിയാണ്. അതിന് അവരോടൊത്ത് നില്‍ക്കുകയെന്നതിലേക്കാണ് സഭയുടെ ചിന്തകള്‍ വികസിക്കേണ്ടത്.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക 01 ഫെബ്രുവരി 2012

ഗാര്‍ഹിക പീഡനം തടയാന്‍ ഈ നിയമവും

വീട്ടിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ഇന്ന് വെറും വീട്ടുകാര്യമല്ല. നാട്ടുനടപ്പ് എന്ന മട്ടില്‍ പുരുഷകേന്ദ്രീകൃത സമൂഹം എഴുതിതളളിയിരുന്ന ഈ പീഡനങ്ങള്‍ തടയാന്‍ ഇന്ന് പ്രത്യേക നിയമം (The Protection Of Women From Domestic Violence Act-2005) തന്നെയുണ്ട്. 2005 സപ്തംബര്‍ 13നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്. 2006 ഒക്ടോബര്‍ 26 നാണ് പ്രാബല്യത്തില്‍ വന്നതെങ്കിലും ഇപ്പോഴും വേണ്ടത്ര വ്യാപകമായി ഈ നിയമം ഉപയോഗിക്കപ്പെട്ടുതുടങ്ങിയിട്ടില്ല.

സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ഇന്ത്യയ്ക്കും ബാധകമാണ്. ഇതനുസരിച്ച് രൂപപ്പെടുത്തിയതാണ് നിയമം. സ്ത്രീസംഘടനകളുടെ ദീര്‍ഘകാല പോരാട്ടത്തിന്റെ ഫലമായികൂടിയാണ് നിയമം നിലവില്‍ വന്നത്. പങ്കാളിയായ ഭഭര്‍ത്താവില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും സ്ത്രീക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതാണ് നിയമം. എന്നാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ നിയമപ്രകാരം കേസെടുക്കാമോ എന്ന തര്‍ക്കം നിലനിന്നിരുന്നു. 2011 മാര്‍ച്ചില്‍ ഈ തര്‍ക്കം സുപ്രീംകോടതി തീര്‍പ്പാക്കി. സ്ത്രീ പരാതി നല്‍കിയാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകളും പ്രതികളാകുമെന്ന് ജസ്റ്റിസുമാരായ അല്‍തമാസ് കബീറും സിറിയക് ജോസഫും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരേ കേസെടുക്കാന്‍ നിയമം പഴുതുനല്‍കുന്നില്ലെന്ന സെഷന്‍സ് കോടതിയുടേയും ബോംബെ ഹൈക്കോടതിയുടേയും വിധികള്‍ തിരുത്തിയായിരുന്നു സുപ്രീം കോടതി വിധി. 2005ലെ നിയമത്തില്‍ ബന്ധു എന്ന വാക്കിനു പുരുഷനെന്നോ സ്ത്രീയെന്നോ നിര്‍വചനം നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും അപമാനിക്കലും അപമാനഭഭീഷണിയുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു. നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പരാതിക്കാരിയെ മാനസികമോ, ശാരീരികമോ ആയി മുറിവേല്‍പ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ പീഡനമാണ്. അവളുടെ ആരോഗ്യം, സുരക്ഷ, സ്വാസ്ഥ്യം, ശാരീരികാവയങ്ങള്‍ എന്നിവയെ അപകടത്തിലാക്കുന്നതും ശിക്ഷാര്‍ഹമാകും. പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടമോ ഉണ്ടാക്കുന്ന ഏത് പ്രവൃത്തിയോ, പെരുമാറ്റമോ, അതിക്രമമോ, ആക്രമണാത്മകമായ ബലപ്രയോഗമോ, ഭീഷണിയോ ശാരീരിക പീഡനം ആകാം. ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കല്‍ , സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന പ്രവ്യത്തികള്‍ എന്നിവയൊക്കെ ഉള്‍പ്പെടും. നാണം കെടുത്തല്‍ , കളിയാക്കി പേരുവിളിക്കല്‍ , കുഞ്ഞില്ലാത്തതിന്റെ പേരില്‍ അധിക്ഷേപിക്കല്‍ , പരാതിക്കാരിക്ക് താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ഭഭീഷണി എന്നിവ വാചികവും വൈകാരികവുമായ പീഡനത്തില്‍ ഉള്‍പ്പെടും.

പരാതിക്കാരിക്ക് അര്‍ഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കിട്ടുപാര്‍ക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭിക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുക തുടങ്ങിയവ സാമ്പത്തിക പീഡനമാകും. ഭഭാര്യമാത്രമല്ല, ഒരു പുരുഷന്റെ ലൈംഗികപങ്കാളിയായിട്ടും ഭാര്യയായി അംഗീകരിക്കപ്പെടാത്ത സ്ത്രീയും നിയമത്തിന്റെ പരിഗണനയില്‍ വരും. ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീക്കോ, അവര്‍ക്കുവേണ്ടി മറ്റൊരാള്‍ക്കോ നിയമപ്രകാരം പരാതി നല്‍കാം. പീഡനം നടക്കുന്ന വിവരം അറിയാവുന്ന ആര്‍ക്കും പരാതി/വിവരം നല്‍കാം. നിയമം അനുസരിച്ച് പരാതി നല്‍കാന്‍ സ്ത്രീക്ക് മാത്രമേ കഴിയുകയുള്ളൂ. പരാതി ഇതിനായി ചുമതലപ്പെട്ട സംരക്ഷണോദ്യോഗസ്ഥ/ന്‍ , സേവനദാതാക്കള്‍ , പോലീസ്, മജിസ്ട്രേറ്റ് എന്നിവര്‍ക്ക് നല്‍കാം. എല്ലാപരാതിയും മജിസ്ട്രേറ്റായിരിക്കും ഒടുവില്‍ തീര്‍പ്പാക്കുക. സംരക്ഷണോദ്യോഗസ്ഥ/ന്‍ , സേവനദാതാക്കള്‍ എന്നിവര്‍ക്ക് ഫോണിലൂടെയും പരാതി നല്‍കാം.

ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ സഹായത്തിനായി നിയമിക്കപ്പെടുന്ന വ്യക്തിയാണ് സംരക്ഷണോദ്യോഗസ്ഥ/ന്‍ . കഴിവതും ഒരു സ്ത്രീയെതന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അതത് ജില്ലകളിലെ പ്രൊബേഷന്‍ ഓഫീസര്‍മാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥപദവിയില്‍ നിയോഗിച്ചിട്ടുണ്ട്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകള്‍ക്കാണ്്് ഈ നിയമത്തിന്റെ കീഴില്‍ സേവനദാതാവായി രജിസ്റ്റര്‍ ചെയ്യാം. വീട്ടിലുണ്ടായ കാര്യങ്ങളുടെ വിവരണം (ഡൊമസ്റ്റിക് ഇന്‍സിഡന്റ് റിപ്പോര്‍ട്ട്) പരാതിക്കാരിക്കുവേണ്ടി തയ്യാറാക്കുക, വൈദ്യപരിശോധനയ്ക്ക് സംവിധാനമൊരുക്കുക, ആവശ്യമെങ്കില്‍ സുരക്ഷിതമായ താമസം ഏര്‍പ്പാടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യാം. പരാതി സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യ ഹിയറിങ്ങിന് വിളിക്കണമെന്നും അന്നുമുതലുള്ള 60 ദിവസ കാലാവധിക്കുള്ളില്‍ ഓരോ കേസും തീര്‍ക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

ഈ നിയമപ്രകാരം ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് വിവിധ ഉത്തരവുകള്‍ നല്‍കാം. അതിക്രമങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കിട്ടുപാര്‍ക്കുന്ന വീട്ടില്‍ നിന്നും ഇറക്കിവിടരുതെന്നുള്ള ഉത്തരവ്, ധനസഹായം/ജീവനാംശം നല്‍കണമെന്ന ഉത്തരവ്, കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാര ഉത്തരവ് തുടങ്ങിയ ഉത്തരവുകള്‍ക്ക് മജിസ്ട്രേറ്റിന് അധികാരമുണ്ട്. കോടതി ഉത്തരവുകള്‍ എതിര്‍കക്ഷി ലംഘിച്ചാല്‍ അത് ജാമ്യം ലഭിക്കാത്ത കുറ്റമാകും. കോടതിയുത്തരവ് ലംഘിച്ചാല്‍ ഹര്‍ജിക്കാരിയുടെ പരാതിയില്‍ എതിര്‍കക്ഷിയെ പോലീസിന് അറസ്റ്റ് ചെയ്യുകയുമാകാം. പരാതിക്കാരിക്ക് ആവശ്യമെങ്കില്‍ സൗജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്. സംരക്ഷണ ഉത്തരവോ ഇടക്കാലസംരക്ഷണ ഉത്തരവോ ലംഘിച്ചാല്‍ ഒരു വര്‍ഷം വരെ നീളാവുന്ന തടവും 20,000 രൂപവരെ പിഴയും ചിലപ്പോള്‍ ഇവ രണ്ടും കൂടിയുംശിക്ഷയായി ലഭിക്കാം.

*
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

ഇന്റര്‍നെറ്റിന് വിലങ്ങിടുമ്പോള്‍

ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളില്‍ അംഗങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പരിശോധിക്കാനും നിയന്ത്രിക്കാനും കേന്ദ്രമന്ത്രി കപില്‍ സിബല്‍ നടത്തുന്ന നീക്കത്തെ വിഡ്ഢിത്തമെന്നാണ് ഒട്ടേറെപ്പേര്‍ വിശേഷിപ്പിച്ചത്. ഈ വിശേഷണത്തില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് കരുതാന്‍ ന്യായമൊന്നും കാണുന്നില്ല. സൈബര്‍ ലോകത്തെ സാമൂഹികകൂട്ടായ്മകള്‍ക്കെതിരെ തിരിയാന്‍ മന്ത്രി ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വിചിത്രമാണ്. ആദ്യം, സോണിയ ഗാന്ധിക്കെതിരായ ഒരു പ്രചാരണം കണ്ടെത്തിയ മന്ത്രി ഇത് അംഗീകരിക്കാനാവില്ലെന്ന് 2001 സെപ്തംബര്‍ അഞ്ചിന് ഫെയ്സ്ബുക്ക് അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഇക്കാര്യത്തില്‍ കത്തുകള്‍ എഴുതുകയും ഗൂഗിള്‍ , ഫെയ്സ്ബുക്ക് അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. നവംബറില്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി അശ്ലീലസൈറ്റുകളെയാണ് വിമര്‍ശിച്ചത്. ഡിസംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിലുള്ള പ്രചാരണത്തില്‍ അദ്ദേഹം ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു.

എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടാകേണ്ടത് അനിവാര്യമാണെന്ന ധാരണ ജനങ്ങളില്‍ സൃഷ്ടിക്കുന്നവരായും അഭിപ്രായങ്ങള്‍ പകര്‍ന്നു നല്‍കുന്നവരായും മാധ്യമപ്രവര്‍ത്തകരെ ചില തത്വചിന്തകര്‍ വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ ആദ്യത്തെ കാര്യത്തോട് വിയോജിക്കാം. എന്നാല്‍ , പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് വളരെ നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റ് വഹിക്കുന്ന പങ്ക് ഇന്നത്തെ ലോകത്ത് പ്രസക്തമാണ്. കാരണം മാധ്യമപ്രവര്‍ത്തനത്തിന്റെ അരിപ്പ കടന്ന് ജനങ്ങളില്‍ നേരിട്ട് എത്തുകയാണ് ഇന്റര്‍നെറ്റ്. ശൃംഖലകളുടെ ശൃംഖലയായി ഇന്റര്‍നെറ്റിനെ വിശേഷിപ്പിക്കുന്നു. എന്തെന്നാല്‍ ഒറ്റപ്പെട്ട വ്യക്തികളെ സാമൂഹിക കൂട്ടായ്മകള്‍ "പബ്ലിക്" എന്ന സംഘങ്ങളാക്കി കൂട്ടിയോജിപ്പിക്കുന്നു. എല്ലാ ജീവിതമേഖലകളിലും വ്യാപരിക്കുന്നവരുടെ പരസ്പര വിനിമയത്തിനും ആശയസംവേദനത്തിനും ഇത് വഴിയൊരുക്കുന്നു. പരസ്പരം പറയാനും കേള്‍ക്കാനും കഴിയുന്നു. ലോകത്താകെ ജനാധിപത്യപരമായ വലിയ സ്വാധീനമാണ് ഇത് ചെലുത്തുന്നത്. "പെയ്ഡ് ന്യൂസ്" മാര്‍ഗങ്ങളിലൂടെ സര്‍ക്കാരുകളും കോര്‍പറ്റേറ്റുകളും മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇക്കാലത്ത് ബദല്‍ശക്തിയായി പ്രവര്‍ത്തിക്കുന്നത് ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളാണ്. 2007ല്‍ ഗൂഗിള്‍ നടത്തിയ സര്‍വേയില്‍നിന്ന് വ്യക്തമായത് സര്‍ക്കാര്‍ ഏജന്‍സികള്‍ അനിഷ്ടം പ്രകടിപ്പിച്ച ഉള്ളടക്കങ്ങളുടെ 70 ശതമാനവും രാഷ്ട്രീയവിമര്‍ശവുമായി ബന്ധപ്പെട്ടവയായിരുന്നു എന്നതാണ്. അവഗണിക്കാന്‍ കഴിയുംവിധം ചെറിയതോതിലുള്ള ഉള്ളടക്കമാണ് വിദ്വേഷപ്രചാരണമായി കാണാനായത്. തന്റെ നേട്ടത്തിനായി വിനിയോഗിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് വ്യക്തം.

ഇക്കാര്യത്തില്‍ മന്ത്രിയുടെ അഭിപ്രായപ്രകടനങ്ങളുടെ ഗതിയും നിരീക്ഷിക്കേണ്ടതുണ്ട്. തുടക്കത്തില്‍ അദ്ദേഹം സോണിയ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളെ എതിര്‍ക്കുകയും അത് "മതനിന്ദയുടെ" പരിധിയില്‍ വരുമെന്ന അനുചിതമായ വിശേഷണപ്രയോഗം നടത്തുകയുംചെയ്തു. തുടര്‍ന്ന് അശ്ലീലപോസ്റ്റിങ്ങുകളെ അപലപിക്കുകയും പിന്നീട് മതവികാരം വ്രണപ്പെടുത്തുന്നതിനെ വിമര്‍ശിക്കുകയുംചെയ്തു. ഇന്ത്യക്ക് ഔദ്യോഗിക മതമില്ലെങ്കിലും അദ്ദേഹത്തിന് "മതനിന്ദയെന്ന്" വിലപിക്കാം, കാരണം പല യൂറോപ്യന്‍ രാജ്യങ്ങളിലും മതനിന്ദക്കെതിരായ നിയമങ്ങളുണ്ട്. മതനിന്ദ കുറ്റകരമാണെന്ന നിയമം 2008ല്‍ ഭരണഘടനാ ഭേദഗതി വഴി ബ്രിട്ടീഷ് പാര്‍ലമെന്റ് അസാധുവാക്കി. എന്നാല്‍ , അശ്ലീലപോസ്റ്റിങ്ങുകള്‍ അവിടെ കുറ്റകരവുമാണ്. വിദ്വേഷപ്രചാരണത്തിനെതിരായ നടപടികള്‍ അഭിപ്രായപ്രകടനസ്വാതന്ത്രത്തെ ഹനിക്കരുതെന്നും ബ്രിട്ടീഷ് നിയമം വ്യവസ്ഥചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പികള്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ശക്തമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2004ല്‍ , വിദ്വേഷം പരത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് എം എഫ് ഹുസൈന് എതിരായി ചമച്ച കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി. എന്നിട്ടും മഹാനായ ആ ചിത്രകാരന് രാജ്യം വിട്ടു പോകേണ്ടി വന്നുവെന്നതില്‍ ഇന്ത്യക്കാര്‍ ലജ്ജിക്കണം. എല്ലാ പൗരന്മാര്‍ക്കും തുല്യ സംരക്ഷണം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം എം എഫ് ഹുസൈനോട് നീതി കാട്ടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം സല്‍മാന്‍ റുഷ്ദിക്കും ഇതേ അനുഭവമുണ്ടായി.

അപകീര്‍ത്തിപരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22 ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍ക്കെതിരെ വിനയ്രാജ് എന്നയാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ കാര്യത്തിലും ഇതേ നിയമം തന്നെയാണ് ബാധകമാകേണ്ടിയിരുന്നത്. പക്ഷേ, ഇന്റര്‍നെറ്റ് കമ്പനികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. സര്‍ക്കാരിന്റെ ഈ നടപടി അമ്പരപ്പിക്കുന്നതാണ്. "മതത്തിന്റെയോ വംശത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ വ്യക്തികളോ സംഘടനകളോ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന" എന്തെങ്കിലും പ്രവൃത്തി ഈ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കഴിഞ്ഞ 16ന് നടന്ന വാദത്തിനിടെ കോടതി കമ്പനികളല്ല, ചില വ്യക്തികളാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന സത്യം അംഗീകരിക്കുകയുംചെയ്തു. ഇന്റര്‍നെറ്റ് കൂട്ടായ്മകളിലെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നിയന്ത്രിക്കാനുള്ള വഴി കമ്പനികളോട് ആരായുകയാണ് കോടതി ചെയ്തത്. കോടിക്കണക്കിന് ഉപയോക്താക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ തടയുന്നത് സാങ്കേതികമായി അസാധ്യമാണെന്ന് കമ്പനികളുടെ ഇന്ത്യന്‍ തലവന്മാര്‍ അറിയിക്കുകയുമുണ്ടായി. നിയമപരമായി പരിഹരിക്കേണ്ട പ്രശ്നമാണിത്. അതേസമയം, ഇന്ത്യയിലെ ഐടി നിയമം ഇപ്പോഴും വ്യാപാര-വാണിജ്യ ഇടപാടുകളില്‍ കേന്ദ്രീകരിച്ചുള്ളതാണ്, സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ഇത് പര്യാപ്തമല്ല. ഇക്കാര്യത്തില്‍ നടപടികളെടുക്കുമ്പോള്‍ ഓര്‍ക്കേണ്ട സംഗതി, എല്ലാ മതങ്ങളോടും ആദരപൂര്‍വമുള്ള തുല്യഅകലം നിലനിര്‍ത്തിക്കൊണ്ട് അവയ്ക്ക് ഒരു പൊതു ഇടം നല്‍കുക എന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത് എന്നതാണ്. മതനിരപേക്ഷ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ കൈകാര്യംചെയ്യേണ്ട പ്രശ്നമാണിത്.

*
അമിതാഭ് മുഖോപാധ്യായ (ദ ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്ന്)

ദേശാഭിമാനി 31 ജനുവരി 2012

Monday, January 30, 2012

മുതലാളിത്തവും പട്ടിണിയും

ഇന്ത്യയില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 42 ശതമാനം പേരും വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തതിനാല്‍ ഏറിയോ കുറഞ്ഞോ ഭാരക്കുറവുള്ളവരാണെന്നാണ് നാന്ദി ഫൗണ്ടേഷന്‍ അടുത്തയിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ആറ് സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം കുട്ടികളുടെ ഉയരത്തിന്റെയും തൂക്കത്തിന്റെയും കണക്കെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം. അതായത് രാജ്യത്തെ ഓരോ അഞ്ച് കുട്ടികളില്‍ രണ്ടിലധികം പേര്‍ക്കും സാധാരണ വളര്‍ച്ചയ്ക്കോ അതിജീവനത്തിനോ ആവശ്യമായ കുറഞ്ഞ പോഷകാഹാരം പോലും ലഭിക്കുന്നില്ല എന്നര്‍ഥം. ഈ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇതൊരു ദേശീയാപമാനമാണ് എന്നാണ്. ആര്‍ക്കും വിയോജിക്കാനാവില്ല.

65 വര്‍ഷത്തോളമായ സ്വതന്ത്ര ദേശീയ വികസനത്തിന് ശേഷവും കുട്ടികളിലെ പോഷകാഹാരക്കുറവ് ഇത്ര ഭീമമാണ് എന്നത് തീര്‍ച്ചയായും അപമാനമാണ്. എന്നാല്‍ മൊത്തം ദേശീയോല്‍പ്പാദനം(ജിഡിപി) ഗണ്യമായി ഉയര്‍ന്നതിനാല്‍ ഇന്ത്യ "തിളങ്ങുകയാണ്" എന്ന് പറയപ്പെട്ട കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടയില്‍ ഈ പ്രശ്നം വേണ്ടത്ര പരിഹരിക്കാനായില്ല എന്നതാണ് കൂടുതല്‍ അപമാനകരം. വരുമാന വളര്‍ച്ചയ്ക്ക് വേഗമേറിയെങ്കിലും പോഷകാഹാരക്കുറവിന്റെ തോത് താഴുന്നത് സംതൃപ്തിയുളവാക്കാത്തത്ര മന്ദമായാണ്. സമീപ വര്‍ഷങ്ങളില്‍ ദേശീയോല്‍പാദനത്തില്‍ ഗംഭീരമായ വളര്‍ച്ചയുണ്ടായിട്ടും രാജ്യത്തെ പോഷകാഹാരക്കുറവിന്റെ നില അസ്വീകാര്യമാം വിധം ഉയര്‍ന്നതാണെന്ന് അംഗീകരിക്കാന്‍ ഈ തെളിവ് പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കി. യുപിഎ സര്‍ക്കാരിന് ജിഡിപി വളര്‍ച്ചയിലുള്ള ഭ്രമം പരിഗണിക്കുമ്പോള്‍ , വളര്‍ച്ച അടിസ്ഥാന പോഷകാഹാരങ്ങള്‍ പോലും ലഭ്യമാക്കുന്നില്ലെന്ന ഈ തിരിച്ചറിവ് തീര്‍ച്ചയായും നല്ലതാണ്. എന്നാല്‍ ഇന്ത്യയുടെ വികസനപാത, വിശേഷിച്ച് 1990കള്‍ മുതലുള്ളത്, നിരീക്ഷിക്കുന്നവരെ സംബന്ധിച്ച് ഇത്തരം തെളിവുകള്‍ ഒരുതരത്തിലും അതിശയമുളവാക്കുന്നില്ല.

ഈ പ്രശ്നം നേരിടാന്‍ സഹായിക്കുന്ന നയങ്ങള്‍ പോലെതന്നെ ഈ തെളിവും പൊതുവിജ്ഞാനമാണ്. രാജ്യം നേരിടുന്ന ദുര്‍ഗതി ശരിയായി മനസിലാക്കുന്നതിന് ഇതിലടങ്ങിയിരിക്കുന്ന വിവിധ പ്രവണതകളെ വേര്‍തിരിച്ച് കാണേണ്ടതുണ്ട്. ലാഭത്വരയാല്‍ പ്രചോദിതമായ മുതലാളിത്തം ഒരിക്കലും അതിന്റെ വളര്‍ച്ചയുടെ ഫലങ്ങള്‍ എന്തുതന്നെയായാലും അത് നീതിപൂര്‍വകമായി വിതരണം ചെയ്യില്ല എന്ന അടിസ്ഥാന പ്രശ്നമാണ് ഒന്നാമത്തേത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി വളരുമെങ്കിലും ദരിദ്രര്‍ പരാജയപ്പെടുകയോ ദേശീയ വരുമാനത്തിലുണ്ടാവുന്ന വര്‍ധനയില്‍നിന്ന് തുഛമായ നേട്ടം മാത്രമുണ്ടാക്കുകയോ ചെയ്യും. വളര്‍ച്ചയുണ്ടെങ്കിലും വ്യാപകമായ പോഷകാഹാരക്കുറവ് എന്നതായിരിക്കും ഭവിഷ്യത്തുകളിലൊന്ന്.

നമ്മള്‍ പറയുന്ന മുതലാളിത്തം സാമൂഹ്യവും ഘടനാപരവുമായ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രൂപപ്പെടുകയും വികസിക്കുകയും ചെയ്യുന്നതാവുമ്പോള്‍ ഈ പ്രവണത തീവ്രമാവും. അതിനാല്‍ ദാരിദ്ര്യം കുറ യ്ക്കലോ പട്ടിണിയും പോഷകാഹരക്കുറവും ഇല്ലാതാക്കലോ സാമൂഹ്യാനീതി കുറയ്ക്കലോ തുടങ്ങിയ മാനവിക വികസനത്തില്‍ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങള്‍ ഒരിക്കലുമുണ്ടാവില്ല. അതിനാല്‍ സാമൂഹ്യ സൂചകങ്ങളിലെ പുരോഗതിയും പോഷകാഹാരക്കുറവ് കുറയ്ക്കലും ജിഡിപി വളര്‍ച്ചയുമായോ ജിഡിപിയുടെ തോതുമായോ നേരിട്ട് ബന്ധപ്പെട്ടതല്ല എന്ന് കാണുന്നത് അത്ഭുതമുളവാക്കുന്നതല്ല. ഉദാഹരണത്തിന് ഇന്ത്യയില്‍ സിക്കിമിലാണ് കുട്ടികളിലെ പോഷകാഹാരക്കുറവ് ഏറ്റവും കുറഞ്ഞ നിരക്കില്‍ . അതേസമയം പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷം കൂടുതല്‍ സമ്പന്നമായ മധ്യപ്രദേശിലാണ്. ഒരു കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും സമ്പന്നവും വേഗത്തില്‍ വളരുന്നതുമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തില്‍ ഭാരക്കുറവുള്ള കുട്ടികളുടെ ശതമാനം 2001നും 2006നുമിടയില്‍ വളര്‍ന്ന് 47 ശതമാനത്തോളമായി. അതേപോലെ രാജ്യങ്ങള്‍ക്കിടയില്‍ സാമൂഹ്യ സൂചകങ്ങളുടെ പുരോഗതിയില്‍ പല കാരണങ്ങളാല്‍ ഗണ്യമായ വ്യത്യാസങ്ങളുണ്ട്.

ദരിദ്രമായ സബ് സഹാറന്‍ ആഫ്രിക്കയിലെ 37 രാജ്യങ്ങളില്‍ 28നും പ്രതിശീര്‍ഷ വരുമാനം ഇന്ത്യയേക്കാള്‍ കുറഞ്ഞ തോതിലാണ്. എന്നിട്ടും കുട്ടികളിലെ പോഷകാഹാരക്കുറവ് അവിടങ്ങളില്‍ ഇന്ത്യയേക്കാള്‍ കുറവാണെന്നാണ് കാണുന്നത്. ഇന്ത്യയില്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നതിലും സ്വത്തിന്റെ കേന്ദ്രീകരണം കുറയ്ക്കുന്നതിലുമുണ്ടായ പരാജയവും അതിനൊപ്പം ജാതീയമായ വിവേചനത്തിന്റെ ദോഷഫലങ്ങളും കൂടിച്ചേര്‍ന്ന് കടുത്ത അസമത്വത്തിനിടയാക്കുന്നതിനാല്‍ വലിയ വിഭാഗമാളുകള്‍ക്ക് പോഷകാഹാരങ്ങള്‍ നിഷേധിക്കപ്പെടുന്നു. രാജ്യത്തിന്റെ വരുമാനം വര്‍ധിക്കുമ്പോഴും ഇതാണ് സ്ഥിതി. ഈ പ്രശ്നം കുട്ടികളില്‍ ഒതുങ്ങുന്നില്ല. സാമ്പത്തിക ശാസ്ത്ര ജ്ഞനായ എ കെ ശിവകുമാര്‍ ചൂണ്ടിക്കാട്ടിയതുപോലെ "ജനന സമയത്ത് തൂക്കം 2500 ഗ്രാമില്‍ താഴെയായിരിക്കുന്നത് ശൈശവ ത്തില്‍ മാത്രമല്ല, കുട്ടിക്കാലത്തുടനീളം വളര്‍ച്ച മോശമാവുന്നതുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ 20-30 ശതമാനം കുട്ടികളും ഭാരക്കുറവോടെയാണ് ജനിക്കുന്നതെന്ന കണക്ക് കാണിക്കുന്നത് അവര്‍ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ മുതലേ പോഷകാഹാരക്കുറവ് നേരിടുന്നു എന്നാണ്". പോഷകാഹാരക്കുറവ് അമ്മയില്‍നിന്ന് കുട്ടിയിലേക്കും പകരുകയാണ്.

മുതലാളിത്തത്തിന് കീഴിലെ ഇത്തരം പ്രവണതകള്‍ മൂലം സാമൂഹ്യക്ഷേമം ലക്ഷ്യമിട്ട് മുതലാളിത്ത സമൂഹങ്ങളിലെ സര്‍ക്കാരുകള്‍ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നേരിട്ട് ഇടപെടണം എന്നത് പണ്ടേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. നല്ല ഭക്ഷണം ലഭിക്കുന്ന ആരോഗ്യമുള്ള കുട്ടികള്‍ കാലക്രമത്തില്‍ ആരോഗ്യമുള്ളതും ഉല്‍പാദനക്ഷമവുമായ തൊഴില്‍സേനയായി വളരും. തൊഴില്‍ ലഭിച്ചാല്‍ അവര്‍ ദേശീയാഭിവൃദ്ധിക്ക് മുതല്‍ക്കൂട്ടാവും. ദരിദ്രര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പോഷകാഹാരക്കുറവിന്റെ തോത് ഗണ്യമായി കുറയ്ക്കാനാവുമെന്ന് തെളിവുകള്‍ കാണിക്കുന്നു. ഇത്തരം പ്രവര്‍ത്തനം താങ്ങാവുന്ന വിലയ്ക്ക് ഭക്ഷ്യലഭ്യതയും നിലവില്‍ ഭക്ഷണം വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് ക്രയശേഷിയും ഉറപ്പുവരുത്തും. അവശ്യസാധനങ്ങള്‍ സബ്സിഡി വിലയില്‍ ലഭ്യമാക്കുന്ന സാര്‍വത്രിക പൊതുവിതരണ സംവിധാനവും മുതലാളിത്ത വളര്‍ച്ചാഗതിയില്‍ സ്വാംശീകരിക്കപ്പെട്ടിട്ടില്ലാത്തവര്‍ക്ക് യുക്തിസഹമായ കുറഞ്ഞ കൂലിയ്ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പൊതുമരാമത്ത് പരിപാടിയും ചേര്‍ന്നുള്ള നടപടിയാണ് ഏറ്റവും നല്ലത്. പുറമേ കാണുമ്പോള്‍ യുപിഎ സര്‍ക്കാര്‍ ഇതെല്ലാം ചെയ്യാനുള്ള പാതയിലാണെന്ന് തോന്നും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി. ഭക്ഷ്യ സുരക്ഷാ ബില്‍ പാസാക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ പ്രയോഗത്തില്‍ , ബില്ലുകളുടെ ഉള്ളടക്കത്തിലും അവ നടപ്പാക്കുന്നതിലും, ഇനിയും ഏറെ വേണ്ടിയിരുന്നു. പല സംസ്ഥാനങ്ങളിലും നിയമപ്രകാരമുള്ള കുറഞ്ഞ കൂലിയിലും താണ വേതനഘടനയും അപര്യാപ്തമായ നീക്കിവയ്പുകളും ചെലവുകളും മൂലം തൊഴിലുറപ്പുപദ്ധതി വികലാവസ്ഥയിലാണ്. ഇനിയും പാസാക്കിയിട്ടില്ലാത്ത ഭക്ഷ്യ സുരക്ഷാ ബില്ലാകട്ടെ ഏറെ വെള്ളം ചേര്‍ക്കപ്പെട്ടതാണ്. ഇതിന്റെ സംരക്ഷണം ആവശ്യമായുള്ളവരില്‍ ഗണ്യമായ വിഭാഗം ബില്ലിന്റെ പരിധിക്ക് പുറത്താവാനാണ് സാധ്യത. ഇവര്‍ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതാണ് കുട്ടികളില്‍ 42 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നതിന് കാരണം. സര്‍ക്കാര്‍ നടപടിയിലെ ഈ അപര്യാപ്തതയുടെ കാരണങ്ങള്‍ തീര്‍ച്ചയായും ഉദാരവല്‍കരണവും "സാമ്പത്തിക പരിഷ്കാരവും" ആണ്. സ്വകാര്യ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സമ്പന്നര്‍ക്ക് ഭീമമായ പ്രത്യക്ഷ-പരോക്ഷ നികുതിയിളവുകള്‍ വാരിച്ചൊരിയുമ്പോള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള സര്‍ക്കാരുകള്‍ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. കൂടാതെ കടം വാങ്ങി കമ്മിബജറ്റില്‍ ചെലവുകള്‍(വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍) നടത്തുന്നതിന് എതിരായ ഉദാരവല്‍കരണത്തിന്റെ തത്വശാസ്ത്രത്താല്‍ ബന്ധിതരാണ് അവയെല്ലാം. അതിനാല്‍ കേന്ദ്രത്തിലെ പോലെ കമ്മി ബോധപൂര്‍വം താഴ്ത്തിനിര്‍ത്താന്‍ ശ്രമിക്കുകയോ സംസ്ഥാനങ്ങളിലേതുപോലെ നിയമപ്രകാരം താഴ്ത്തിനിര്‍ത്തുകയോ ചെയ്യുന്നു. നികുതിവരുമാനം വേണ്ടത്ര വളരാതിരിക്കുകയും സര്‍ക്കാരുകള്‍ക്ക് വായ്പയെടുക്കാന്‍ കഴിയാതാവുകയും ചെയ്താല്‍ ചെലവുകള്‍ വെട്ടിച്ചുരുക്കേണ്ടിവര

ചെലവുകള്‍ ചുരുക്കേണ്ടിവരുമ്പോള്‍ മൂലധന ചെലവുകളും സാമൂഹ്യ സുരക്ഷാ ചെലവുകളുമാണ് കുറയ്ക്കുന്നത് എന്നാണ് അനുഭവം കാണിക്കുന്നത്. ഭക്ഷ്യ സുരക്ഷയും ഗ്രാമീണ തൊഴിലും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളിലാവും ചെലവുകള്‍ കുറയ്ക്കുകയെന്നതാണ് ഉറപ്പായ ഒരു ദുരന്തഫലം. ചുരുക്കത്തില്‍ മുതലാളിത്തവളര്‍ച്ചമൂലം പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയിലുണ്ടാവുന്ന ദോഷഫലങ്ങള്‍ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നയങ്ങളെ ഒരു ധനഞെരുക്കം ഉറപ്പാക്കി ഉദാരവല്‍ക്കരണം അട്ടിമറിക്കുന്നു. വളര്‍ച്ച ഉയര്‍ന്ന തലത്തിലെ ഏറ്റവും സമ്പന്നരായ ചുരുക്കം ചിലര്‍ക്ക് നേട്ടമാവുമ്പോള്‍ ബഹുഭൂരിപക്ഷത്തെയും ബാധിക്കാതിരിക്കുകയോ പ്രാന്തങ്ങളിലേക്ക് ഒതുക്കുകയോ ചെയ്യുന്നു. എന്നാല്‍ അതുമാത്രമല്ല. മറ്റു കാര്യങ്ങള്‍ക്കൊപ്പം, കുട്ടികളിലെ പോഷകാഹാരക്കുറവ് കുറയ്ക്കാന്‍വേണ്ടികൂടി പ്രത്യേകമായി രൂപം നല്‍കിയ ഒരു പദ്ധതിയാണ് ഇതിന്റെ മറ്റൊരു ദുരന്തത്തിനിരയായത്. അതാണ് ഏകോപിത ശിശു വികസന പദ്ധതി അഥവാ ഐസിഡിഎസ്. സ്ഥിരമായ പട്ടിണിയും പോഷകാഹാരക്കുറവും പോലുള്ള പ്രകടമായ പ്രശ്നങ്ങള്‍ക്ക്, വിശേഷിച്ച് കുട്ടികള്‍ക്കിടയിലുള്ളതിന്, പ്രതിവിധിയായി 1975 ഒക്ടോബറിലാണ് ഈ പദ്ധതി ആരംഭിച്ചത്. ആറുവയസുവരെയുള്ള കുട്ടികളുടെ പോഷകാഹാര ലഭ്യതയും ആരോഗ്യസ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് ആ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്.

തുടക്കം മുതല്‍തന്നെ ഐസിഡിഎസ് ലോകത്തെ ഏറ്റവും വലിയ പ്രാരംഭ ശിശു വികസന പരിപാടിയായി വളര്‍ന്നിട്ടുണ്ട്. പദ്ധതിയുടെ വ്യാപ്തി വേഗത്തിലാണ് വളര്‍ന്നത്; വിശേഷിച്ച് സമീപവര്‍ഷങ്ങളില്‍ . എങ്കിലും കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ കണക്കുകളില്‍നിന്ന് വ്യക്തമാവുന്നതുപോലെ, മൂന്നര പതിറ്റാണ്ടായി നിലവിലുള്ള ഒരു പദ്ധതിയുടെ കാര്യത്തില്‍ നേട്ടങ്ങള്‍ ഇപ്പോഴും വളരെ പരിമിതമാണ്. ഈ പദ്ധതിക്ക് വേണ്ടത്ര വിഭവങ്ങള്‍ , ഭീമമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടത്, വകയിരുത്തിയിട്ടില്ല എന്നതാണ് അടിസ്ഥാന കാരണം. ചുരുക്കത്തില്‍ പദ്ധതി നടത്തിപ്പിനാവശ്യമായത്ര അങ്കണവാടികളോ അങ്കണവാടി ജീവനക്കാരോ ഇല്ല. ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ശിശുക്കളുടെയും കൊച്ചുകുട്ടികളുടെയും പോഷകാവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ വിഭവങ്ങളും അങ്കണവാടി ജീവനക്കാര്‍ക്കില്ല. ന്യായമായ കൂലി ലഭിക്കാത്ത സ്ത്രീകളുടെ അധ്വാനത്താല്‍ അനഭിലഷണീയവും നിലനില്‍ക്കാത്തതുമായ രീതിയിലാണ് ഐസിഡിഎസിന്റെ പ്രവര്‍ത്തനം. നിസ്സാരമായ വര്‍ധനകള്‍ കൂലിയില്‍ വരുത്തിയിട്ടുണ്ടെങ്കിലും അവര്‍ക്കിപ്പോഴും ലഭിക്കുന്നത് മിനിമം കൂലിയിലും കുറഞ്ഞ തുകയാണ്. കൂടാതെ, പദ്ധതി എല്ലാ വീടുകള്‍ക്കും വേണ്ടി സാര്‍വത്രികമാക്കണമെന്ന് സുപ്രീം കോടതി നിരന്തരം സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഐസിഡിഎസിനുള്ള ബജറ്റ് വിഹിതത്തില്‍ വരുത്തുന്ന തുഛമായ വര്‍ധന സമീപഭാവിയിലൊന്നും ഇത് നടപ്പാകില്ലെന്ന് ഉറപ്പാക്കുന്നു. അതായത്, നവ ഉദാരവാദത്താല്‍ തീവ്രമാക്കപ്പെടുന്ന വഷളായ തരത്തിലുള്ള മുതലാളിത്ത വളര്‍ച്ചയും അതിന്റെ തുടര്‍ച്ചയില്‍ പ്രശ്നം നേരിട്ട് അഭിമുഖീകരിക്കുന്നതിന് സര്‍ക്കാര്‍ വിസമ്മതിക്കുന്നതും പ്രധാനമന്ത്രി പറഞ്ഞ "ദേശീയ അപമാന"ത്തിന്റെ കാരണത്തെ വിശദീകരിക്കുന്നുണ്ട്. പക്ഷേ എല്ലാവരുടെയും മുന്നിലുള്ള സത്യത്തെ ഒടുവില്‍ അദ്ദേഹം കാണുകയും അംഗീകരിക്കുയും ചെയ്യുമ്പോള്‍ പോലും ഇക്കാര്യത്തില്‍ അദ്ദേഹം കാര്യമായി എന്തെങ്കിലും ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹത്തിന്റെ വിശ്വാസം കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം മുതലാളിത്തത്തിന് ബദലുകള്‍ അന്വേഷിച്ച് തീര്‍ച്ചയായും ഒന്നും ചെയ്യാന്‍ പോവുന്നില്ല. മാത്രമല്ല, അതേ വിശ്വാസംതന്നെ 1991 മുതല്‍ അദ്ദേഹം രാജ്യത്തെ കൊണ്ടെത്തിച്ച നവ ഉദാരവാദ പാത തിരുത്തുന്നതിനും എതിരാവും. ഇന്ത്യയുടെ അസമത്വപൂര്‍ണമായ വളര്‍ച്ചയ്ക്ക് മനുഷ്യമുഖത്തിന്റെ നിഴലെങ്കിലും കൊണ്ടുവരുന്നത് അദ്ദേഹത്തിന് അസാധ്യമാവും. അതിനാല്‍ യുപിഎയ്ക്കും സമാനമായ സര്‍ക്കാരുകള്‍ക്കും പകരം കൂടുതല്‍ ജനകേന്ദ്രിതമായ വികസനപാതയോട് പ്രതിബദ്ധമായ സര്‍ക്കാരുകള്‍ വരുന്നതുവരെ രാജ്യം ഈ അപമാനത്തില്‍തന്നെ ജീവിക്കേണ്ടിവരും.

*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി വാരിക 29 ജനുവരി 2012