Tuesday, July 7, 2009

പങ്കാളിത്ത സ്വകാര്യവല്‍ക്കരണത്തിന്റെ ബജറ്റ്

നമ്മള്‍ ഇന്ദിരാസോഷ്യലിസത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍, സോഷ്യലിസം ഇപ്പോള്‍ അത്രയ്ക്ക് ഫാഷനല്ലല്ലോ. അതുകൊണ്ട് യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുളള പുതിയ ഒരുപേരാണ് ഉള്‍ച്ചേര്‍ന്ന വളര്‍ച്ച -ഇന്‍ക്ളൂസിവ് ഗ്രോത്ത്. ദ്രുതഗതിയിലുളള വളര്‍ച്ചയില്‍ എല്ലാവരെയും പങ്കാളികളാക്കണമെന്നതാണ് ഈ സിദ്ധാന്തം. ഇതിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇന്ദിരാസോഷ്യലിസത്തിലെന്നപോലെ കുറച്ചൊക്കെ ജനകീയാംഗീകാരം കിട്ടുകയും ചെയ്തിട്ടുണ്ട്. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ ഭയാനകമായ തോതിലാണ് ഉളളവനും ഇല്ലാത്തവനും തമ്മിലുളള അസമത്വം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേവലം 9 മാത്രമായിരുന്ന ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം 2009ആയപ്പോഴേക്കും 53 ആയി ഉയര്‍ന്നു. സാമ്പത്തികവളര്‍ച്ച മുഖ്യമായും നഗരമേഖലകളിലൊതുങ്ങി. ഭൂരിപക്ഷം ജനങ്ങളും വികസനത്തില്‍ നിന്ന് പുറത്തായി. ഇതിനൊരു താല്‍ക്കാലിക സമാശ്വാസനടപടിയായിട്ടാണ് കാര്‍ഷിക കടാശ്വാസം, വനവാസി അവകാശ നിയമം, ദേശീയ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ ജനപ്രിയ പരിപാടികള്‍ ആവിഷ്കരിക്കുന്നത്. ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദവും ഇത്തരം സ്കീമുകള്‍ കൂടുതല്‍ ഫലപ്രദമായി ആവിഷ്കരിക്കുന്നതിന് സാഹചര്യമൊരുക്കി. യുപിഎയുടെ ആദ്യവര്‍ഷങ്ങളില്‍ തകര്‍ന്ന ജനപ്രീതി 2008 നിയമസഭാതെരഞ്ഞടുപ്പോടെ തിരിച്ചുപിടിക്കാന്‍കഴിഞ്ഞതില്‍ ഈ പദ്ധതികളും സഹായിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞത് ഇന്ന് ഒരു വികസനമന്ത്രമായി മാറ്റിയിരിക്കുകയാണ്.

സാമ്പത്തിക സര്‍വേയില്‍ അക്കമിട്ട് നിരത്തിയ ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ നിര്‍ദാക്ഷിണ്യം നടപ്പാക്കുകയാണ് ഒരുഭാഗം. നാടനും വിദേശിയുമായ കുത്തകകളുടെ സഹായത്തോടെ സാമ്പത്തികവളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. അതേസമയം വിവിധങ്ങളായ ഗ്രാമവികസന പരിപാടികളിലൂടെ ജനകീയ എതിര്‍പ്പിന്റെ മുനയൊടിക്കുക എന്നതാണ് മറുഭാഗം. ഈ വികസനതന്ത്രത്തിന് പ്രണബ് മുഖര്‍ജിയുടെ 2009-10 ലെ ബജറ്റ് നല്‍കിയിരിക്കുന്ന സംഭാവനയാണ് 'പങ്കാളിത്ത സ്വകാര്യവല്‍ക്കരണം'. അതീവ കൌശലത്തോടെ ജനകീയതയുടെ മുഖംമൂടി ഇട്ടുകൊണ്ടാണ് പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുളളത്. പൊതുമേഖലയുടെ 51 ശതമാനം ഓഹരിയും സര്‍ക്കാരില്‍ തുടരും. പക്ഷേ, ഈ രാഷ്ട്രപൈതൃകത്തില്‍ പങ്കാളികളാകുന്നതിന് സാധാരണക്കാര്‍ക്ക് ഒരവസം കൊടുക്കാന്‍ പോകുകയാണ്. 49 ശതമാനം ഓഹരി സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കുന്നതിനെ ബജറ്റില്‍ വിളിച്ചിരിക്കുന്ന പേരാണ് 'പൊതുമേഖലയുടെ പങ്കാളിത്തവികസനം'. ഇന്ദിരാഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണത്തെ പിടിച്ച് ആണയിട്ടുകൊണ്ടാണ് ബാങ്കുകളുടെ പങ്കാളിത്തവികസനത്തിന് പ്രണബ് മുഖര്‍ജി പാതയൊരുക്കുന്നത് എന്നുകാണുക.

മുകളില്‍ പറഞ്ഞത് ഒറ്റപ്പെട്ട കാര്യമല്ല. മറ്റൊരു സുപ്രധാന ആഗോളവല്‍ക്കരണപരിഷ്കാരമായ ഡി-കട്രോളിന്റെ കാര്യമെടുക്കൂ. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയുടെ മേല്‍ നിയന്ത്രണമില്ലാതാകും. അതിന്റെ ഫലമായി ഇതിന്റെ വില കമ്പോളത്തിനനുസൃതമായി ക്രമീകരിക്കപ്പെടും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് ഇതിന് തുടക്കമിട്ടുകഴിഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില 70 ഡോളറില്‍നിന്ന് 65 ആയി താഴ്ന്നതുകൊണ്ട് ഇന്ത്യയിലെ വിലവര്‍ധനയ്ക്ക് ന്യായീകരണമില്ലെന്ന് ഞാന്‍ പറഞ്ഞു. ഒരു ചാനല്‍ അവതാരകന്റെ ചോദ്യം: "ഇതുതന്നെയല്ലേ കേന്ദ്രസര്‍ക്കാരും പറയുന്നത്. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോള്‍ നമ്മുടെ നാട്ടിലും കൂടണം. കുറയുമ്പോള്‍ ഇവിടെയും കുറയണം. ഇതല്ലേ വേണ്ടത്.'' ഇത്തരമൊരു സമീപനത്തിലേക്ക് ഇന്ത്യയെ നീക്കാന്‍വേണ്ടിയുളള ഉപായവും കൂടിയായിരുന്നു പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന.

വളത്തിന്റെ കാര്യത്തില്‍ പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചതിതാണ്. വളത്തിന്റെ സബ്സിഡി കമ്പനികള്‍ക്ക് വയ്ക്കുന്നതിനു പകരം ഇനിമേല്‍ കൃഷിക്കാര്‍ക്ക് നേരിട്ട് നല്‍കും. കേട്ടാല്‍ ഏറ്റവും വിപ്ളവകരമായ തീരുമാനമായി ഇതു തോന്നാം. എന്നാല്‍, പ്രണബ് മുഖര്‍ജി പറയാതെ വിട്ടുകളഞ്ഞ ഒരു സുപ്രധാന സംഗതിയുണ്ട്. വളത്തിന്റെ വില ആരു നിശ്ചയിക്കും? ഇപ്പോള്‍ വില നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം സബ്സിഡിയായി നല്‍കും. എന്നാല്‍, ഇനി കൃഷിക്കാര്‍ക്ക് നേരിട്ട് സബ്സിഡി നല്‍കുമ്പോള്‍ വളത്തിന്റെ വില കമ്പനികളാണ് നിശ്ചയിക്കുക. ഇന്ത്യയിലെ വളത്തിന്റെ വിലകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരും. കൃഷിക്കാരന് എങ്ങനെ എത്ര സബ്സിഡി നേരിട്ടുനല്‍കിയാലും ഈ പുതിയ രീതി ഒരു നഷ്ടക്കച്ചവടമാകാനാണ് പോകുന്നത്.

ഇക്കണോമിക് സര്‍വേ ഇന്ത്യയില്‍ ഓരോ മേഖലയിലും നടപ്പാക്കേണ്ടുന്ന ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. വലിയ ജനകീയ എതിര്‍പ്പ് കോണ്‍ഗ്രസില്‍നിന്നുപോലും ഉണ്ടാക്കാവുന്ന നിര്‍ദേശങ്ങളാണിവ. അതുകൊണ്ട് എല്ലാം കൂടി ഒരുമിച്ച് ബജറ്റില്‍ പറയേണ്ട. ബജറ്റിന് പുറത്ത് നടപ്പാക്കാനാണ് തീരുമാനിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് അങ്ങനെയായിരുന്നല്ലോ. ബാക്കി ബജറ്റില്‍ പറഞ്ഞ കാര്യങ്ങളാകെ കൌശലപൂര്‍വം മറയിട്ടുകൊണ്ട്. ഷെയര്‍ മാര്‍ക്കറ്റിലെ ശുദ്ധഗതിക്കാരായ ദല്ലാളന്മാര്‍പോലും ആദ്യം ഒന്നു പകച്ചുപോയി.

ഗ്രാമവികസന പരിപാടികള്‍ക്കുള്ള അടങ്കല്‍ അതിഭീമമായി വര്‍ധിപ്പിച്ചിരിക്കുന്നു എന്ന തോന്നല്‍ ബജറ്റ് അവതരണത്തിലൂടെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഉദാഹരണത്തിന് ദേശീയ തൊഴിലുറപ്പു പദ്ധതിക്കായി അനുവദിച്ച തുക 39,000 കോടി രൂപയായി. 144 ശതമാനം ഉയര്‍ത്തി എന്നാണ് അവകാശവാദം. പ്രണബ് മുഖര്‍ജി ചെയ്ത വിദ്യ എന്താണ്. 2008-09 അവസാനത്തില്‍ യഥാര്‍ഥത്തില്‍ ചെലവാക്കിയ തുക (ബജറ്റ് ഭാഷയില്‍ പുതുക്കിയ കണക്ക്) പരിഗണിക്കുന്നതിന് പകരം 2008-09 ലെ ബജറ്റ് അവതരിപ്പിച്ചപ്പോഴുളള കണക്ക് അതായത് (ബജറ്റ് ഭാഷയില്‍ മതിപ്പ് കണക്ക്) ആണ് അദ്ദേഹം താരതമ്യത്തിന് ഉപയോഗിച്ചത്. പുതുക്കിയ കണക്കെടുത്താല്‍ 2008-09 ല്‍ 30,000 കോടി രൂപയാണ് യഥാര്‍ഥത്തില്‍ ചെലവാക്കിയത്. ഇതുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ ഞെട്ടിപ്പിക്കുന്ന 144 ശതമാനം 30 ശതമാനമായി താഴുന്നു. ഇങ്ങനെയാണ് പല കാര്യങ്ങളും. പ്രാഥമികവിദ്യാഭ്യാസം അങ്കണവാടികള്‍, തുടങ്ങിയവയ്ക്ക് നാമമാത്രമായ വര്‍ധനയേ ഉളളൂ. സത്യം പറഞ്ഞാല്‍ 2008-09 ല്‍ 9,00953 കോടിരൂപ ചെലവാക്കിയ സ്ഥാനത്ത് ഈ വര്‍ഷത്തെ ബജറ്റില്‍ മൊത്തം സര്‍ക്കാര്‍ ചെലവ് 10,20838 കോടി രൂപയായി ഉയരുന്നതേയുളളൂ. അതായത് കേവലം 13 ശതമാനം. ഇത് തെളിച്ചുപറയുന്നതിനു പകരം പ്രണബ് മുഖര്‍ജിയുടെ വിദ്യയെന്തെന്നാല്‍ 2008-09 മതിപ്പുകണക്കിനോട് താരതമ്യപ്പെടുത്തി 36 ശതമാനം സര്‍ക്കാര്‍ ചെലവ് വരും എന്ന് പ്രഖ്യാപിക്കുകയാണ്.

ലോകം ഇന്നും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണ്. ഇന്ത്യയിലെ സാമ്പത്തികവളര്‍ച്ച 2009-10 ല്‍ 4 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക്. 5.6 ശതമാനമായിരുക്കുമെന്ന് ഐഎംഎഫ്. 6.8 ശതമാനമായിരിക്കുമെന്ന് എഡിബി എന്നാല്‍, ഇന്ത്യാ സര്‍ക്കാരിന്റെ പ്രതീക്ഷയാകട്ടെ 7-7.5 ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ്. സര്‍ക്കാരിന്റെ പ്രതീക്ഷ വ്യാമോഹം മാത്രമാണ്. 2008-09 ല്‍ ഉപഭോക്തൃ ഉപഭോഗം ദേശീയ വരുമാനത്തിന്റെ 8.5 ശതമാനം ആയിരുന്നത് 2.4 ശതമാനമായി താണു. സര്‍ക്കാര്‍ ചെലവുകള്‍ 7.4 ശതമാനത്തില്‍നിന്ന് 20.2 ശതമാനമായി ഉയര്‍ത്തിയതുകൊണ്ടാണ് 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞത്. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കയറ്റുമതി കൂടാന്‍ പോകുന്നില്ല. കാലവര്‍ഷം ദുര്‍ബലമായതുകൊണ്ട് കാര്‍ഷികമാന്ദ്യം കൂടുതല്‍ രൂക്ഷമാകും. ഇത്തരത്തില്‍ ആഭ്യന്തര ഉപഭോക്തൃ കമ്പോളം മുരടിക്കുന്നതിനാണ് സാധ്യത. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മൊത്തം ചെലവ് 13 ശതമാനം മാത്രമായി ഉയരുന്നത് മതിയായ ഉത്തേജകം ആയിരിക്കുകയില്ല.

ബജറ്റിലെ മൊത്തം ധനകമ്മി 6.8 ശതമാനമായിരിക്കുന്നതുകൊണ്ട് ആരും പരിഭ്രമിക്കേണ്ടതില്ല. 2008-09 ല്‍ ധനകമ്മി 6 ശതമാനം ആയിരുന്നിട്ടും വില ഇടിയുകയല്ലേ ചെയ്തത്. പലിശനിരക്കും കുറഞ്ഞുകൊണ്ടിരിക്കുകയല്ലേ. മാന്ദ്യകാലത്തെ കമ്മി വര്‍ധിപ്പിക്കുകയാണ് വേണ്ടത്. എന്നെ അലട്ടുന്നത് കമ്മിയുടെ വലുപ്പമല്ല. അതിന്റെ ഗുണപരതയാണ്. 4 ലക്ഷം കോടി രൂപയുടെ ധനകമ്മിയില്‍ സിംഹഭാഗവും മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ നികുതിയിളവുകളുടെ ഫലമായി ഉണ്ടായിട്ടുളളതാണ്. 2008 സെപ്തംബറില്‍ സാമ്പത്തികമാന്ദ്യം ആരംഭിച്ചതിനുശേഷം 1.85ലക്ഷം കോടി രൂപയാണ് നികുതി ഇളവുകളായി നല്‍കിയത്. മറ്റൊരു ഉല്‍ക്കണ്ഠാജനകമായ വസ്തുത ധനകമ്മിയുടെ 71 ശതമാനവും സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്ക് അഥവാ റവന്യൂ കമ്മി നികത്താനാണ് ഉപയോഗിക്കുന്നത് എന്നതാണ്. 2008-09 ലെ ബജറ്റ് മതിപ്പ് കണക്ക് പ്രകാരം ഇത് 41 ശതമാനം മാത്രമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി അനുവദനീയമായ 3 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമാക്കി ഉയര്‍ത്തുന്നതില്‍ എനിക്ക് പരാതിയില്ല. എന്നാല്‍, സംസ്ഥാനങ്ങളുടെ വായ്പ 3 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി ഉയര്‍ത്താനേ അനുവദിക്കൂ എന്നത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രാവിഷ്കൃതപദ്ധതികളുടെ അടങ്കലില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടാക്കിയിട്ടുളളത്. സംസ്ഥാന സര്‍ക്കാര്‍ വഴിയായും അല്ലാതെയും നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അടങ്കല്‍ 1.17 ലക്ഷം കോടിരൂപയാണ്. എന്നാല്‍, കേന്ദ്ര പദ്ധതി സഹായമായി നല്‍കുന്നത് 0.81 കോടി ലക്ഷംരൂപയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന കേരള സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനോട് ഒരാനുകൂല്യവും പ്രണബ് മുഖര്‍ജി കാണിച്ചില്ല. കേരളത്തില്‍ 2 രൂപയ്ക്ക് 25 ലക്ഷം കുടുംബങ്ങള്‍ക്ക് അരിയും ഗോതമ്പും നല്‍കുമ്പോള്‍ കിലോക്ക് 3 രൂപയ്ക്ക് അരി നല്‍കാമെന്നാണ് കേന്ദ്രം പറയുന്നത്. എന്നുമാത്രമല്ല അന്ത്യോദയ സ്കീമിലുളള പരമദരിദ്രരുടെ അരിവില 1 രൂപ കൂട്ടിയിരിക്കുകയാണ്. അവര്‍ക്ക് നല്‍കുന്ന ധാന്യമാകട്ടെ 35 കിലോയില്‍ നിന്ന് 25 കിലോ ആയി കുറച്ചു. 58,000 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിന് പ്രഖ്യാപിച്ചിട്ടുളളത് എന്നാണ് തെരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷനേതാവ് വീമ്പിളക്കിയത്. ഇതില്‍ ഏതാണ്ട് 1000 കോടിയില്‍ തഴെയാണ് ഈ വര്‍ഷത്തെ ബജറ്റില്‍. പ്രവാസികളെ പൂര്‍ണമായും വിസ്മരിച്ചിരിക്കുന്നു.

പ്രണബ് മുഖര്‍ജിയുടെ ഒന്നാമത്തെ ബജറ്റ് ഒരു ചൂണ്ടുപലകയാണെങ്കില്‍ ഇന്ത്യയിലെ സാധാരണക്കാരനെ കാത്തിരിക്കുന്നത് വലിയ വിപത്തായിരിക്കും എന്നതിന് സംശയം വേണ്ട.

*
ഡോ. തോമസ് ഐസക് ദേശാഭിമാനി 070709

Monday, July 6, 2009

കാട്ടിലെ തടി, തേവരുടെ ആന....

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള എന്‍ഡിഎ ഗവണ്‍മെന്റിന്റെ ധൃതിപിടിച്ച നീക്കത്തെ ശക്തിയായി വിമര്‍ശിച്ചുകൊണ്ട്, 2001 ഫെബ്രുവരി 27ന് ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവായ പ്രണബ്മുഖര്‍ജി, അന്നത്തെ ധനകാര്യമന്ത്രിയോടും ഓഹരി വിറ്റഴിക്കാനായി പ്രത്യേകം ഉണ്ടാക്കപ്പെട്ട വകുപ്പിന്റെ മന്ത്രിയായ അരുണ്‍ഷൂരിയോടും ചോദിച്ചു: ഓഹരി വിറ്റഴിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? എന്തിനുവേണ്ടിയാണ്? ധനക്കമ്മി നികത്താനാണെങ്കില്‍ അഥവാ കുറയ്ക്കാനാണെങ്കില്‍ അതിന് വേറെ വഴിയില്ലേ? ഗവണ്‍മെന്റിന്റെ ദൈനംദിന ചെലവുകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി മൂലധന ആസ്തികള്‍ വിറ്റഴിക്കുന്നത് വിവേകമാണോ? ധനക്കമ്മി കുറയ്ക്കുന്നതിന് മറ്റ് യുക്തമായ മാര്‍ഗങ്ങള്‍ അന്വേഷിച്ചുകൂടേ? ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാല്‍ക്കോയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള ഗവണ്‍മെന്റിന്റെ നീക്കത്തെ എതിര്‍ത്തുകൊണ്ടാണ് അന്ന് മുഖര്‍ജി അങ്ങനെ ചോദിച്ചത്.

എട്ടരക്കൊല്ലം മുമ്പാണത്. അതേ മുഖര്‍ജി ഇന്ന് കേന്ദ്ര ധനകാര്യമന്ത്രിയാണ്. അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍പോകുന്ന പൊതു ബജറ്റില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ 50,000 കോടി രൂപയുടെ ഓഹരി വില്‍ക്കാനുള്ള നിര്‍ദ്ദേശം ഉണ്ടത്രേ. (ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞിട്ടില്ലെങ്കിലും, ഈ കുറിപ്പ് വായനക്കാരുടെ കയ്യിലെത്തുമ്പോഴേക്കും ബജറ്റ് അവതരണം കഴിഞ്ഞിരിക്കും). ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അഞ്ചുമുതല്‍ 30 ശതമാനംവരെ ഓഹരികള്‍ വിറ്റാണ് അത്രയും തുക സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. വിറ്റഴിക്കുന്ന ഓഹരികള്‍ ഈപറഞ്ഞത്രതന്നെയായിരിക്കുമോ? ലഭിക്കുന്ന തുക ഇത്രതന്നെയാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ലെങ്കിലും, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കാനുള്ള നിര്‍ദ്ദേശം ബജറ്റിലുണ്ടാവും എന്ന് ഉറപ്പാണ്. 2009 ജൂണ്‍ 4ന് പ്രസിഡണ്ട് പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഗവണ്‍മെന്റിന്റെ ആദ്യത്തെ നൂറുദിവസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കേണ്ട അജണ്ടയിലും ഓഹരി വിറ്റഴിക്കലിനെപ്പറ്റി പറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലും അതിനെപ്പറ്റി പറയുന്നുണ്ട്. അതുകൊണ്ട് ഉടനെ നടപ്പാക്കേണ്ട പദ്ധതി എന്ന നിലയ്ക്കുതന്നെ, മന്‍മോഹന്‍സിങ് ഗവണ്‍മെന്റ്, ഓഹരി വില്‍പനക്കാര്യം ഏറ്റെടുക്കും എന്ന് ഉറപ്പാണ്.

എന്‍ഡിഎ സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കുന്നത് എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി എന്ന പ്രണബ്മുഖര്‍ജിയുടെ ചോദ്യത്തിന് അദ്ദേഹംതന്നെ അന്ന് മറുപടിയും പറയുകയുണ്ടായി: വ്യവസായ ഉടമകളുടെ സംഘടനകളായ ഫിക്കിയും അസോച്ചമും സിഐഐയും ആണ് വാജ്പേയി ഗവണ്‍മെന്റിന്റെ അജണ്ട തീരുമാനിക്കുന്നത്. അവര്‍ക്കുവേണ്ടിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമകളാവാന്‍ കൊതിക്കുന്നത് അവരാണ്; ജനങ്ങളല്ല. ജനങ്ങള്‍ക്കുവേണ്ടിയല്ല ഓഹരി വിറ്റഴിക്കുന്നത്.

പഴയ കാരണവന്മാര്‍ സമ്പാദിച്ചുവെച്ച കുടുംബസ്വത്ത് നിത്യനിദാനച്ചെലവുകള്‍ക്കുവേണ്ടി നിലവിലുള്ള കാരണവര്‍ കിട്ടിയ വിലയ്ക്ക് മുറിച്ചു വില്‍ക്കുന്നത് എം ടി വാസുദേവന്‍നായരുടെ കഥകളില്‍ കാണാം. നിലവിലുള്ള കാരണവര്‍ സമ്പാദിച്ചതല്ല ഇങ്ങനെ മുറിച്ചുവില്‍ക്കുന്ന സ്വത്ത്. മാത്രമല്ല, തറവാട്ടിലെ മറ്റ് നിരവധി അംഗങ്ങള്‍ക്കുകൂടി അവകാശപ്പെട്ട സ്വത്താണത്. തല്‍ക്കാലം മൂപ്പധികാരം കിട്ടിയ കാരണവരായതുകൊണ്ട്, യാതൊരു വീണ്ടുവിചാരവുമില്ലാതെ, കടംവീട്ടാനും കഞ്ഞിയ്ക്കരിവാങ്ങാനും ധൂര്‍ത്തടിക്കാനും വേണ്ടി സ്വത്ത് മറിച്ചുവില്‍ക്കുന്നു. അതിന്റെ വലിയ ഒരോഹരി ഭാര്യവീട്ടിലേക്കു കടത്തിയെന്നും വരും.

അതുപോലെ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഗവണ്‍മെന്റിന്റെ സ്വത്താണ്. അതായത് ജനങ്ങളുടെ സ്വത്ത് ഇന്നലെ ഭരണത്തില്‍വന്ന സര്‍ക്കാരിന്റെ മാത്രം സ്വത്തല്ല, അവര്‍ക്ക് തന്നിഷ്ടംപോലെ വില്‍ക്കാന്‍ അവകാശമുള്ള സ്വത്തല്ല അത്. പൊതുമേഖലാ സ്ഥാപനങ്ങളുടെമേലുള്ള ജനങ്ങളുടെ ഉടമസ്ഥത പാര്‍ലമെന്റിലൂടെയാണ്, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റിലൂടെയാണ് ഉറപ്പുവരുത്തുന്നത്. പാര്‍ലമെന്റിലൂടെയുള്ള ജനങ്ങളുടെ ഉടമസ്ഥാവകാശത്തെ ഓഹരി വിപണിയിലൂടെയുള്ള ഏതാനും ആളുകളുടെ ഉടമസ്ഥാവകാശമാക്കി മാറ്റാന്‍ കഴിയില്ല. "ജനങ്ങളുടെ ഉടമസ്ഥത'' എന്ന പുതിയ വാക്ക് കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുണ്ട്. ഓഹരിവില്‍ക്കുന്നത് ജനങ്ങള്‍ക്കാണത്രേ! ആരാണ് കോണ്‍ഗ്രസിന്റെ ജനങ്ങള്‍?

ബിഎച്ച്ഇഎല്‍ എന്ന പ്രസിദ്ധമായ നവരത്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികള്‍ ഇങ്ങനെ "ജനങ്ങള്‍ക്ക്'' വിറ്റതിന്റെ കഥയിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍ കോണ്‍ഗ്രസിന്റെ "ജനങ്ങള്‍'' ആരെന്ന് വ്യക്തമാവും. 1991-96 കാലത്ത് നരസിംഹറാവു സര്‍ക്കാരിലെ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ആണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന തുടങ്ങിവെച്ചത്.

ബിഎച്ച്ഇഎല്ലിലെ ഓഹരികളുടെ ഉടമസ്ഥത സംബന്ധിച്ച വസ്തുതകള്‍ താഴെ കൊടുക്കുന്നു:

ഇന്ത്യാഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍-67.72 ശതമാനം.

വിദേശനിക്ഷേപക സ്ഥാപനങ്ങളുടെ കയ്യില്‍ - 17.03

മ്യൂച്വല്‍ഫണ്ടുകളുടെ കയ്യില്‍ - 5.14

കുത്തക സ്ഥാപനങ്ങള്‍ - 3.86 ശതമാനം

ഇന്‍ഷ്വറന്‍സ് കമ്പനികള്‍ - 3.83 ശതമാനം

ഒരു ലക്ഷം രൂപവരെ വിലവരുന്ന ഓഹരികള്‍ കൈയിലുള്ള വ്യക്തികള്‍ - 1.92 ശതമാനം

ഇന്ത്യാ ഗവണ്‍മെന്റിന്റെ കയ്യില്‍ ഭെല്ലിന്റെ 67.72 ശതമാനം ഓഹരികളേയുള്ളു. അതില്‍ 10 ശതമാനംകൂടി വില്‍ക്കാന്‍ കഴിഞ്ഞ യുപിഎ ഗവണ്‍മെന്റ് ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം അതിനെ ശക്തമായി ചെറുത്തു. മുകളില്‍കൊടുത്ത ഭെല്ലിന്റെ ഉദാഹരണത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാവും. ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഓഹരി നല്‍കുന്നുവെന്ന പേരുംപറഞ്ഞ് അന്ന് ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്, 21 ശതമാനം ഓഹരികള്‍ കുത്തക വ്യവസായികള്‍ക്കും വിദേശ സ്ഥാപനങ്ങള്‍ക്കും നല്‍കുകയാണുണ്ടായത്. ജനങ്ങള്‍ക്ക് കിട്ടിയതാകട്ടെ, വെറും 1.92 ശതമാനവും. എന്‍ടിപിസി തുടങ്ങിയ വമ്പിച്ച ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ ഓഹരിവില്‍പനയിലെ സ്ഥിതിയും ഇതുതന്നെയാണ്.

"ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റിന്റെ അന്ധമായ സ്വകാര്യവല്‍ക്കരണത്തെ ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസ് തള്ളിക്കളയുന്നു. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂരിപക്ഷം ഓഹരികള്‍ ഗവണ്‍മെന്റിന്റെ കയ്യില്‍ നിലനിര്‍ത്തുമ്പോള്‍തന്നെ, അതില്‍ ഒരു ഭാഗത്തിന്റെ ഉടമസ്ഥതയ്ക്ക് ഇന്ത്യന്‍ ജനതയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ട്'' എന്നാണ് 15-ാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പറയുന്നത്. ബിജെപിയുടെ അന്ധമായ സ്വകാര്യവല്‍ക്കരണമാണ് അവരെ 2004ലെ പരാജയത്തിലേക്ക് നയിച്ചത്. ജനങ്ങളുടെ പേരും പറഞ്ഞ് സ്വകാര്യവല്‍ക്കരണം പിന്‍വാതിലിലൂടെ കൊണ്ടുവരാനാണ് ഇപ്പോള്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പഠിക്കുന്നതിനും അവയ്ക്കുമേലുള്ള പാര്‍ലമെന്റിന്റെ മേല്‍നോട്ടം കൂടുതല്‍ ഫലപ്രദമായി എങ്ങനെ നടപ്പാക്കാം എന്ന് നിര്‍ദ്ദേശിക്കുന്നതിനുംവേണ്ടി 1958 ഏപ്രില്‍ 10ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഒരു കമ്മിറ്റിയെ നിയോഗിച്ചു. 10 അംഗങ്ങളുണ്ടായിരുന്ന ആ കമ്മിറ്റിയുടെ അധ്യക്ഷന്‍ വി കെ കൃഷ്ണമേനോന്‍ ആയിരുന്നു. ഫെറോസ്ഗാന്ധി, ഡോക്ടര്‍ പി സുബ്ബരായന്‍, മഹാവീര്‍ ത്യാഗി തുടങ്ങിയവര്‍ അംഗങ്ങളും. സ്ഥാപനത്തിന്റെ ഓഹരി അതിലെ തൊഴിലാളികള്‍ക്ക് നല്‍കാമെന്നും അവരെ മാനേജ്മെന്റില്‍ പ്രതിനിധികളാക്കാമെന്നും ഡയറക്ടര്‍ബോര്‍ഡില്‍ അവരുടെ പ്രതിനിധി വേണമെന്നും ശുപാര്‍ശചെയ്ത ആ കമ്മിറ്റി അത്തരം ഓഹരികള്‍ സ്വകാര്യ കുത്തകകളോ ബിസിനസ് സ്ഥാപനങ്ങളോ വാങ്ങാന്‍ ഇടവരരുതെന്നും നിര്‍ദ്ദേശിച്ചു. സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വകാര്യ കുത്തകകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കരുത് എന്നതടക്കമുള്ള അന്നത്തെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് സ്വീകാര്യമാണോ?

സ്വീകാര്യമാവാന്‍ കഴിയില്ല, "സാമൂഹ്യമേഖലയുടെ ചെലവുകള്‍ക്ക് വിഭവങ്ങള്‍ എവിടെനിന്നുണ്ടാകും'' എന്ന കുത്തകകളുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ചോദ്യത്തിനുമുന്നില്‍ അവര്‍ അമ്പരക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് വിഭവം ഉണ്ടാക്കാം എന്നതാണ് അവരുടെ പോംവഴി. എന്നാല്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ സാമൂഹ്യമേഖലയിലെ ചെലവുകള്‍ക്ക് ഒരൊറ്റത്തവണ മാത്രം കുറച്ച് ഫണ്ട് കണ്ടെത്തിയാല്‍ മതിയോ, കുറെ ഓഹരികള്‍ വിറ്റ് ഒരൊറ്റത്തവണ ഫണ്ട് സമാഹരിച്ചാല്‍, ഈ മേഖലകളിലെ ആവര്‍ത്തനച്ചെലവുകള്‍ എങ്ങനെ നടക്കും?

എന്നാല്‍ യഥാര്‍ഥത്തില്‍ വിഭവങ്ങളില്ലാത്തതാണോ പ്രശ്നം? യുപിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ 2003-04ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചവും കരുതല്‍ധനവുമായി ആകെ 2.59 ലക്ഷം കോടി രൂപ നീക്കിയിരിപ്പുണ്ടായിരുന്നു. 2007-08 വര്‍ഷമായപ്പോഴേക്ക് അതിന്റെകൂടെ 2.26 ലക്ഷം കോടി രൂപ കൂടി കരുതല്‍ ധനവും മിച്ചവുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതായത് മൊത്തം 4.85 ലക്ഷം കോടി രൂപ. തങ്ങളുടെ കാലത്ത് ലഭിച്ച ഈ 2.26 ലക്ഷം കോടി രൂപ സാമൂഹ്യ മേഖലാച്ചെലവടക്കമുള്ള ഉല്‍പാദന ആവശ്യങ്ങള്‍ക്കായി ചെലവിടുന്നതില്‍നിന്ന് അവരെ ആരെങ്കിലും തടയുകയുണ്ടായോ? യഥാര്‍ഥം പറഞ്ഞാല്‍ ഇങ്ങനെ കൈവശമുള്ള വമ്പിച്ച മിച്ച-കരുതല്‍ ധനശേഖരത്തില്‍നിന്ന് 1.42 ലക്ഷം കോടി രൂപ ഉല്‍പാദനപരമല്ലാത്ത ഫിനാന്‍ഷ്യല്‍ നിക്ഷേപങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് ഒരു നവരവത്ന കമ്പനിയായ എന്‍ടിപിസിയുടെ കയ്യില്‍ 2008 മാര്‍ച്ച് 31ന് റെഡി ക്യാഷായും ബാങ്ക് ബാലന്‍സായും 14,933 കോടി രൂപയുണ്ടായിരുന്നു. അതേ അവസരത്തില്‍ ആ കമ്പനിയുടെ മൊത്തം മിച്ച-കരുതല്‍ ധനശേഖരം 44393 കോടി രൂപയുമായിരുന്നു. ബാങ്ക് ബാലന്‍സായി 14,933 കോടി രൂപ കയ്യിലുള്ള എന്‍ടിപിസിയാണ് 10,000 കോടി രൂപ മുതല്‍ 15,000 കോടി രൂപവരെ വിലവരുന്ന ഓഹരിവില്‍ക്കാന്‍ പോകുന്നത്. അത്രയും തുക ഉല്‍പാദനക്ഷമമല്ലാത്ത നിക്ഷേപ ധനമായി വെറുതെ കിടക്കുന്നുണ്ടല്ലോ. അതെടുത്താല്‍ പോരേ?

നാമങ്ങനെ ചോദിക്കുമ്പോള്‍ ഗവണ്‍മെന്റിന്റെ ഉത്തരം ഇതാണ്. ഇങ്ങനെ കയ്യിലുള്ള മിച്ച-കരുതല്‍ധനം കമ്പനിയുടെ വികസനത്തിനും ഭാവി പദ്ധതികള്‍ക്കുംവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.

ഇതൊരു കള്ള പ്രസ്താവനയാണ്. ഒരു വ്യവസായപദ്ധതി ആരംഭിക്കാന്‍ ആരും സ്വന്തം കയ്യിലുള്ള പണം മുഴുവന്‍, അത് മൂലധനമായാലും ശരി കരുതല്‍ ധനമായാലും ശരി, ഇറക്കുകയില്ല. വ്യവസായസംരംഭത്തിന് ആവശ്യമായ മൊത്തം തുകയില്‍ ഒരു ഭാഗം മാത്രമേ തന്റെ പോക്കറ്റില്‍നിന്ന് നിക്ഷേപകന്‍ ഓഹരിയായി ഇറക്കുകയുള്ളു. ബാക്കി ബാങ്കുകളില്‍നിന്ന് വായ്പയായി സംഭരിക്കും. ഇപ്പോള്‍ എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്കും 4:1 എന്ന അനുപാതത്തില്‍ വായ്പയും ഓഹരിയും സംഭരിക്കാന്‍ - കേന്ദ്ര ഗവണ്‍മെന്റിന്റെ അനുവാദമുണ്ട്. അതായത് നിക്ഷേപകന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ഒരു രൂപ ഇറക്കുമ്പോള്‍ 4 രൂപ ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുക്കാം. ഇങ്ങനെ ലഭിക്കുന്ന വായ്പ അധികവും പൊതുമേഖലാ ബാങ്കുകളില്‍ നിന്നായിരിക്കും.

അതുകൊണ്ട് സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ കുറഞ്ഞ ഓഹരി വിഹിതവും ഉയര്‍ന്ന വായ്പാ വിഹിതവും ഉള്ള സ്ഥാപനങ്ങളാണ്. മറിച്ച് പൊതുമേഖലാസ്ഥാപനങ്ങളാകട്ടെ, ഉയര്‍ന്ന ഓഹരി വിഹിതവും കുറഞ്ഞ വായ്പാ വിഹിതവും ഉള്ള സ്ഥാപനങ്ങളുമാണ്. ബാങ്കുകളുടെ കയ്യില്‍ വായ്പ നല്‍കാന്‍ ഇഷ്ടംപോലെ പണമുള്ളപ്പോള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇന്നത്തെ ഓഹരി-വായ്പാ അനുപാതത്തിന്റെ (1:4) അടിസ്ഥാനത്തില്‍ ബാങ്കുകളില്‍നിന്ന് വായ്പ എടുക്കാവുന്നതാണ്. എന്നാല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി-വായ്പാ അനുപാതം ഏതാണ്ട് 2:1 ആണ്. അതായത് ലഭ്യമായ വായ്പയുടെ ഇരട്ടിയാണ് സ്വന്തം കയ്യില്‍നിന്നിറക്കുന്ന ഓഹരിത്തുക... (സ്വകാര്യ സ്ഥാപനങ്ങളില്‍ അത് 1:4 ആണെന്ന് ഓര്‍ക്കുക). കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ 2007-2008 സര്‍വെയിലെ കണക്കുകളനുസരിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി 6 ലക്ഷംകോടി രൂപയും ദീര്‍ഘകാല വായ്പ 3.2 ലക്ഷം കോടി രൂപയുമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ മാനദണ്ഡമനുസരിച്ചാണെങ്കില്‍ (1.4) 15 മുതല്‍ 20 വരെ ലക്ഷം കോടി രൂപ അവയ്ക്ക് വായ്പയെടുക്കാവുന്നതാണ്.

അതിനായി അവര്‍ക്ക് ഓഹരി വില്‍ക്കേണ്ട ആവശ്യമില്ല. അവയുടെ വികസനത്തിനായി 20 ലക്ഷം കോടി രൂപവരെ വായ്പ എടുക്കാമെന്നിരിക്കെ അതിനേക്കാളെത്രയോ കുറഞ്ഞ തുക ലഭിക്കുന്നതിനുവേണ്ടി ഓഹരി വില്‍ക്കുന്നത് ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ്? അതില്‍ എന്തെങ്കിലും സാമ്പത്തിക യുക്തിയുണ്ടോ?

സാധാരണ ജനങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ പങ്കുനല്‍കുന്നതിനുവേണ്ടിയല്ല ഓഹരി വില്‍ക്കുന്നത്. ഓഹരി വില്‍ക്കുമ്പോള്‍ അതില്‍ മഹാ ഭൂരിപക്ഷവും വന്‍കിട സ്വകാര്യ കുത്തക സ്ഥാപനങ്ങള്‍ തട്ടിയെടുക്കുന്നു. സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും നിസ്സാരമായ ഓഹരികളാണ് ലഭിക്കുന്നത്. വിഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടുമല്ല ഓഹരി വില്‍ക്കുന്നത്. പിന്തെ എന്തിന്? അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ.

സ്വകാര്യവല്‍ക്കരണംതന്നെ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥത ഗവണ്‍മെന്റില്‍നിന്നെടുത്ത് സ്വകാര്യ കുത്തകകള്‍ക്ക് നല്‍കല്‍. വാജ്പേയി ഗവണ്‍മെന്റ് ചെയ്തതും യുപിഎ ഗവണ്‍മെന്റ് ചെയ്യുന്നതും ഒന്നുതന്നെ. വാജ്പേയി ഗവണ്‍മെന്റ് ഓഹരി വില്‍ക്കുന്നതിന് ഒരു മന്ത്രാലയംതന്നെ തുറന്ന് ഒരു കേന്ദ്രമന്ത്രിയെ നിയമിച്ച് (അരൂണ്‍ഷൂരി) വില്‍പന നടത്തിയെങ്കില്‍, മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാരിനുകീഴില്‍ അതിന് പ്രത്യേകം മന്ത്രാലയമൊന്നുമില്ലെങ്കിലും വില്‍പ്പന പൊടിപൊടിക്കുന്നു. 2004-2008 കാലഘട്ടത്തില്‍ ഇടതുപക്ഷം എതിര്‍ത്തതുകൊണ്ട്, കച്ചവടം ഫലത്തില്‍ നടന്നില്ല. ഇന്നിപ്പോള്‍ തടയാനാരുമില്ല. ഇളമുറക്കാര്‍ക്ക് പാര്‍ലമെന്റില്‍ അംഗസംഖ്യ കുറവാണ്. ഇഷ്ടംപോലെ തറവാട്ടുമുതല്‍ കിട്ടിയവിലയ്ക്കു വില്‍ക്കാം. മാര്‍ക്കറ്റില്‍ 400 രൂപ വരെ വിലയുള്ള ഓഹരിയുടെ ഒറിജിനല്‍വില 10 രൂപയാണെങ്കില്‍ 10 രൂപയ്ക്ക്, സ്വകാര്യ മുതലാളിക്കു കൈമാറാം. അങ്ങനെയുള്ള കള്ളക്കച്ചവടത്തില്‍നിന്ന് ലഭിക്കുന്ന വമ്പിച്ച കമ്മീഷന്‍ സ്വന്തക്കാര്‍ക്ക് നല്‍കാം. ജവഹര്‍ലാല്‍ നെഹ്റുവും കൃഷ്ണമേനോനും ഫെറോസ്ഗാന്ധിയും രാഷ്ട്രത്തിനുവേണ്ടി ആര്‍ജിച്ചുവെച്ച പൊതുമുതല്‍, കുടുംബസ്വത്ത്, തല്‍ക്കാലം കൈവശാവകാശം ലഭിച്ച മന്‍മോഹന്‍സിങ്ങും മുഖര്‍ജിയും കൂട്ടരും ആക്രി വിലയ്ക്ക് തൂക്കി വില്‍ക്കുന്നു. അവര്‍ സമ്പാദിച്ചതല്ല, ഒരു തുള്ളി വിയര്‍പ്പ് ചിന്തിയിട്ടില്ല. പൊതുമുതല്‍ വിറ്റുതുലച്ചാലെന്ത്, കുത്തകകള്‍ തടിച്ചുകൊഴുക്കട്ടെ.

*
കെ രാമനാഥന്‍

ഇറാക്കില്‍നിന്ന് അപ്പലാഷ്യയിലേക്ക്

ഇറാക്കിനും അപ്പലാഷ്യക്കും പൊതുവായുള്ള സാമ്യം എന്താണ്? (കിഴക്കന്‍ അമേരിക്കയിലെ പര്‍വത പ്രദേശമാണ് അപ്പലാഷ്യ). ഇവ രണ്ടും യുഎസ് എനര്‍ജി കോര്‍പ്പറേഷനുകള്‍ കോളനികളെന്ന പോലെ കയ്യടക്കിയ പ്രദേശങ്ങളാണ്. ഇറാക്കില്‍ എണ്ണയാണെങ്കില്‍ അപ്പലാഷ്യയില്‍ കല്‍ക്കരിയാണെന്ന വ്യത്യാസം മാത്രം. എന്നാല്‍ രണ്ടിടത്തെയും ഇടപെടലും പ്രത്യാഘാതങ്ങളും സാമ്യമുള്ളവയാണ്.

ഇറാക്കിലെ പട്ടാളക്കാരും അപ്പലാഷ്യയിലെ ഖനിത്തൊഴിലാളികളും ഒരു കാര്യത്തില്‍ സാഹോദര്യം പങ്കിടുന്നു. രണ്ടുകൂട്ടരും എന്തു വിലകൊടുത്തും എണ്ണക്കമ്പനികളുടെയും കല്‍ക്കരി കമ്പനികളുടെയും ലാഭം വര്‍ധിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഇറാക്കിലെ പട്ടാളക്കാരെപ്പോലെ അപ്പലാഷ്യയിലെ ഖനിത്തൊഴിലാളികള്‍ ജനങ്ങളെ കൊന്നൊടുക്കുന്നില്ല എന്ന വ്യത്യാസം മാത്രം. കാരണം അവിടുള്ള ഖനികളൊക്കെ കല്‍ക്കരിക്കമ്പനികള്‍ നേരത്തേ തന്നെ സ്വന്തമാക്കിയിട്ടുള്ളതാണ്.

ഇറാക്കിലെ നിരപരാധികളായ സ്ത്രീകളും കുട്ടികളും യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍ അത് തീവ്രവാദത്തിനെതിരായ യുദ്ധത്തിലെ ഒഴിവാക്കാനാവാത്ത പാര്‍ശ്വഫലമായി കണക്കാക്കപ്പെടുന്നതു പോലെ തന്നെയാണ് അപ്പലാഷ്യയിലെ നിരപരാധികളുടെ മരണവും കണക്കാക്കപ്പെടുന്നത്. ഒരു നാലു വയസ്സുള്ള കുട്ടി ഇറാക്കില്‍ വെടിയേറ്റു മരിക്കുന്നതും അപ്പലാഷ്യയില്‍ ഖനികള്‍ക്കുവേണ്ടി പൊട്ടിക്കുന്ന പാറച്ചീള് തറച്ചോ മലകള്‍ തകര്‍ക്കപ്പെടുന്നതു മൂലമുണ്ടാകുന്ന വെള്ളപ്പാച്ചില്‍ മൂലമോ മരിക്കുന്നതും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

സംസ്കാരത്തിന്റെ കളിത്തൊട്ടിലായ ഇറാക്കില്‍ ഇതിനകം പ്രയോഗിച്ചുകഴിഞ്ഞ നാനൂറ് ടണ്‍ യുറേനിയം ഷെല്ലുകളുടെ വികിരണ ഫലങ്ങള്‍ ഭാവി തലമുറയില്‍ ജനിതക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്. ഇപ്പോള്‍ത്തന്നെ അവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതകവും ആരോഗ്യപരവുമായ നിരവധി പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. അതുപോലെ നിത്യേന ഖനികള്‍ക്കുവേണ്ടി മലകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളിലെ രാസപദാര്‍ഥങ്ങള്‍ അപ്പലാഷ്യയിലും ആരോഗ്യ-ജനിതക പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കൂടാതെ മലകള്‍ പൊട്ടുമ്പോള്‍ ബഹിര്‍ഗമിക്കുന്ന അര്‍സനിക്, സെലീനിയം തുടങ്ങിയ വിഷപദാര്‍ഥങ്ങള്‍ താഴ്വരകളെ വിഷലിപ്തമാക്കും. രണ്ടിടങ്ങളിലും തദ്ദേശവാസികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളോ ഭാവി തലമുറക്കുണ്ടാകുന്ന തകരാറുകളോ ഒന്നും കണക്കിലെടുക്കാതെ വിഷവസ്തുക്കള്‍ വിസര്‍ജിക്കപ്പെടുകയാണ്. എന്തിനേറെ, തങ്ങളുടെ നിര്‍ദേശം നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന പട്ടാളക്കാരുടെയോ ഖനിത്തൊഴിലാളികളുടെയോ ആരോഗ്യവും ജീവനും പോലും മതിയായ സംരക്ഷണം നല്‍കുന്നില്ല. എണ്ണക്കമ്പനികളും കല്‍ക്കരി കമ്പനികളും തങ്ങളുടെ തൊഴിലാളികളുടെ കാര്യത്തില്‍ പോലും കാണിക്കാത്ത ശ്രദ്ധ ഇറാക്കിലെയും അപ്പലാഷ്യയിലെയും ജനങ്ങളോട് കാണിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലല്ലോ.

ഇറാക്കിന്റെയും അപ്പലാഷ്യയുടെയും ചരിത്രവും സംസ്കാരവും ഒന്നും അധിനിവേശ ശക്തികളുടെ പരിഗണനയില്‍പ്പെടുന്ന കാര്യങ്ങളല്ല. നാഗരികതയുടെ കളിത്തൊട്ടില്‍ തകര്‍ത്ത് അമേരിക്കന്‍ ടാങ്കുകള്‍ ഉരുളുന്നു. അപ്പലാഷ്യന്‍ മലനിരകളിലെ ചരിത്ര സ്മാരകങ്ങളെ തകര്‍ത്ത് ഖനനയന്ത്രങ്ങള്‍ ഉരുളുന്നു.

അപ്പലാഷ്യക്കാര്‍ ഒഴിപ്പിക്കപ്പെടുകയും അയല്‍ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും അഭയാര്‍ഥികളാകുകയും ചെയ്യപ്പെട്ടിരിക്കുന്നു. അവര്‍ മലനിരകളിലെ തങ്ങളുടെ വീടുകളിലേക്ക് തിരികെ വരാന്‍ മോഹിച്ചാല്‍ മലനിരകള്‍ പോലും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇറാക്കിലും അഭയാര്‍ഥികളായി മാറിയ തദ്ദേശീയരുടെ വീടുകളും പ്രദേശങ്ങളും വീണ്ടെടുക്കാന്‍ കഴിയാത്ത വിധം തകര്‍ക്കപ്പെട്ടിരിക്കുന്നു.

ഇറാക്കിലെ എണ്ണവേട്ട ന്യായീകരിക്കാന്‍ അവിടെ നടത്തുന്ന അധിനിവേശം തീവ്രവാദത്തിനെതിരെയുള്ള യുദ്ധമാണെന്ന് മാലോകരെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. അപ്പലാഷ്യയിലെ കല്‍ക്കരിവേട്ടയെ ന്യായീകരിക്കാന്‍ ശുദ്ധമായ കല്‍ക്കരി തീവ്രവാദത്തിനെ നേരിടുന്നതിനുള്ള അനിവാര്യ വസ്തുവാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. ഈ രണ്ടിടങ്ങളിലെയും സംസ്കാരവും പൈതൃകവും ഈ നേട്ടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ സംരക്ഷിക്കപ്പെടേണ്ടവയല്ലെന്ന് ഈ കമ്പനികളും അവരുടെ രാഷ്ട്രീയ നാഥന്മാരും പ്രചരിപ്പിക്കുന്നു. തീവ്രവാദത്തിനെതിരെ എന്ന പേരിലുള്ള ഈ അധിനിവേശങ്ങളൊക്കെ തദ്ദേശീയരുടെ ഭവനങ്ങളും ആഹാരവും വെള്ളവും കുടുംബവും സംസ്കാരവും ആരോഗ്യവും, സമാധാനവുമൊക്കെ കവര്‍ന്ന് അവരുടെ ജന്മാവകാശത്തെ ഹനിക്കുന്നു.

ഇറാക്കിലെയും അപ്പലാഷ്യയിലെയും ജനങ്ങളുടെ അവസ്ഥയോട് നാം താദാത്മ്യം പ്രാപിക്കേണ്ടതുണ്ട്. ഇറാക്കിലെ പൌരന്മാരുടെയും അപ്പലാഷ്യന്‍ നിവാസികളുടെയും സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ച് വിചിന്തനം നടത്തിയാല്‍ മാത്രമേ അധിനിവേശത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളു. ഈ താദാത്മ്യം പ്രാപിക്കല്‍ അധിനിവേശത്തിലൂടെയും ചൂഷണത്തിലൂടെയും രൂപം കൊള്ളുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കാന്‍ നമ്മെ ബാധ്യസ്ഥരാക്കും. നാം കൊട്ടിഘോഷിക്കുന്ന സോഷ്യല്‍ ഡെമോക്രസിയുടെ പൊള്ളത്തരത്തെക്കുറിച്ച് നാം ബോധവാന്മാരാകും. തെറ്റായ പ്രചരണങ്ങളിലൂടെ അന്യന്റെ അവകാശം കവരുന്ന സാമ്രാജ്യത്വ തന്ത്രത്തിനെതിരെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുള്ള ഒരു ലോകത്തിനായി പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രാപ്തരാക്കും.

*
റൊണാള്‍ഡ് ടെസ്ക കടപ്പാട്: സി.ഐ.ടി.യു സന്ദേശം

Sunday, July 5, 2009

അന്താരാഷ്ട്ര നാണയ, ധന സംവിധാനങ്ങളുടെ പരിഷ്കാരം

(ജോസഫ് സ്റ്റിഗ്ലിറ്റ് ചെയര്‍മാനായുള്ള സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ചുള്ള യു.എന്‍ ജനറല്‍ അസംബ്ലി വിദഗ്ദ കമ്മീഷന്‍ ശുപാര്‍ശകള്‍‍)

ജനറല്‍ അസംബ്ളി പ്രസിഡന്റിന്റെ കുറിപ്പ്

2008-ല്‍ പൊട്ടിപ്പുറപ്പെട്ട ധനപ്രതിസന്ധിയുടെ ഉറവിടം വികസിത രാജ്യങ്ങളാണ്. പക്ഷേ അത് അതിവേഗം പടര്‍ന്ന് ആഗോള സാമ്പത്തിക പ്രതിസന്ധിയായി മാറി. വളര്‍ന്നുവരുന്ന ആഗോള സമ്പദ്ഘടനകളും കുറച്ചുമാത്രം വികസിച്ച രാജ്യങ്ങളും ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളെയും ഈ പ്രതിസന്ധി ബാധിച്ചു. ആഗോള സംവിധാനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം ചെയ്യാനും കൂടുതല്‍ ഈടുറ്റതും നീതിയുക്തവുമായ ആഗോള സാമ്പത്തിക സംവിധാനം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനും ഞാന്‍ ഒരു വിദഗ്ധസമിതിക്ക് രൂപം നല്‍കി. 2001-ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച പ്രൊഫസര്‍ ജോസഫ് സ്റിഗ്ളിറ്റ്സ് ആ സമിതിയുടെ അധ്യക്ഷത വഹിച്ചു. ജപ്പാന്‍, പശ്ചിമയൂറോപ്പ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ദക്ഷിണപൂര്‍വ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരും നയ ആവിഷ്കര്‍ത്താക്കളും അടങ്ങിയതാണ് ഈ കമ്മീഷന്‍. ധനസംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന സങ്കീര്‍ണവും പരസ്പരബന്ധിതവുമായ വിഷയങ്ങളെ സംബന്ധിച്ച് സമഗ്രമായ അറിവുള്ളവരെയാണ് വിദഗ്ധന്മാരായി തെരഞ്ഞെടുത്തത്. നിലവിലുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ ശക്തി-ദൌര്‍ബല്യങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തികളാണ് കമ്മിഷന്‍ അംഗങ്ങള്‍ എല്ലാപേരും. വ്യത്യസ്തമായ സാമൂഹിക - സാമ്പത്തിക വികസന തലങ്ങളുള്ളതും ലോകത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളതുമായ രാജ്യങ്ങള്‍ സവിശേഷമായ വെല്ലുവിളികളെക്കുറിച്ചു വ്യക്തമായ ധാരണയുള്ളവരാണവര്‍. കമ്മിഷന്റെ പ്രാഥമിക ശുപാര്‍ശകള്‍ നിങ്ങളുടെ പരിഗണനയ്ക്കായി ഞാന്‍ സമര്‍പ്പിക്കുകയാണ്.

വിദഗ്ധ കമ്മീഷന്‍ ശുപാര്‍ശകള്‍ - 2009 മാര്‍ച്ച് 19

ആമുഖം

1. വളരെക്കുറച്ച് വികസിത രാജ്യങ്ങളില്‍ ആരംഭിച്ച ധനപ്രതിസന്ധി ദ്രുതഗതിയില്‍ ആഗോള സമ്പദ്ഘടനയിലാകെ പടര്‍ന്നുപിടിച്ചത് 21-ാം നൂറ്റാണ്ടിലെ മാറിയ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് അന്താരാഷ്ട്ര വ്യാപാരവും ധനസംവിധാനവും അടിസ്ഥാനപരമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. കഴിഞ്ഞ സാമ്പത്തിക പ്രതിസന്ധികളുടെയെല്ലാം പ്രത്യാഘാതം പ്രതിസന്ധിയുടെ ഭാരം താങ്ങാന്‍ വേണ്ട ശേഷിയില്ലാത്ത ദരിദ്രരെയാണ് ഏറെ പ്രതികൂലമായി ബാധിച്ചിരുന്നത്. പ്രതിസന്ധി അവസാനിച്ച് ഏറെ കഴിഞ്ഞാലും അതിന്റെ അനന്തര ഫലങ്ങളില്‍ നിന്ന് അവര്‍ക്ക് മോചനം ലഭിക്കുന്നില്ല.

2. ഭാവിയില്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കുന്നതിന് അനുയോജ്യമായി അന്താരാഷ്ട്ര സംവിധാനങ്ങളെ മാറ്റുന്നതിന് ഘടനാപരമായ മാറ്റങ്ങള്‍ അനിവാര്യമായിരിക്കുമ്പോള്‍തന്നെ, ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് വേണ്ട ഗണ്യമായ നടപടികള്‍ കൈക്കൊള്ളാതെ അത് സാധ്യമാകില്ല. കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചവയെക്കാള്‍ ഏറെ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. സാഹചര്യങ്ങള്‍ ഇതേപോലെ വഷളായിക്കൊണ്ടിരുന്നാല്‍, തൊഴിലില്ലായ്മ 2007-ല്‍ 300 ലക്ഷമായിരുന്നത് 2009-ല്‍ 500 ലക്ഷമായി വര്‍ധിക്കുമെന്നാണ് ഐ.എല്‍.ഒ കണക്കാക്കുന്നത്. വികസ്വര രാജ്യങ്ങളിലെ പ്രതിസന്ധിയുടെ പ്രത്യാഘാതത്തെ നേരിടാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ 20 കോടി ആളുകള്‍ കൂടി കടുത്ത ദാരിദ്യ്രത്തിലേക്ക് അകപ്പെടും. ചില വികസിത വ്യാവസായിക രാജ്യങ്ങളില്‍പ്പോലും ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരും ആരോഗ്യപരിരക്ഷ ഇല്ലാത്തവരുമാകും. ആസ്തിവില തകര്‍ന്നതോടുകൂടി തങ്ങളുടെ ആജീവനാന്ത സമ്പാദ്യം നഷ്ടപ്പെട്ട വൃദ്ധജനങ്ങള്‍ക്കിടയില്‍ സാമ്പത്തികമായ സുരക്ഷിതത്വമില്ലായ്മയും തന്മൂലമുള്ള മാനസികാസ്വസ്ഥതകളും വര്‍ധിച്ചുവരികയാണ്.

3. വലിയ തോതില്‍ സംയോജിക്കപ്പെട്ടിട്ടുള്ള ലോക സമ്പദ്ഘടനയില്‍ വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും ക്ഷേമം പരസ്പരാശ്രിതമാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളെ നേരിടുന്നതിന് സ്വീകരിക്കുന്ന ഹ്രസ്വകാല നടപടികള്‍ ലോകത്തെ ദരിദ്രരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതാകണം. അതേസമയം ഇനിയുമൊരു പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കുന്ന ദീര്‍ഘകാല നടപടികള്‍ വികസ്വര രാജ്യങ്ങളുടെ നയപരമായ നടപടികളെ കരുത്തുറ്റതാക്കുന്നതിന് ഈടുറ്റ ധനസംവിധാനം ഉറപ്പാക്കുന്നതായിരിക്കണം. ശരിക്കും എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന നടപടി കൂടാതെ, പരിഷ്ക്കരണ പ്രക്രിയയില്‍ എല്ലാ രാജ്യങ്ങള്‍ക്കുമുള്ള പ്രാധാന്യം പരിഗണിക്കുമ്പോള്‍, ആഗോള സാമ്പത്തിക സ്ഥിരത പുനഃസ്ഥാപിക്കാനാവില്ല; സാമ്പത്തിക വളര്‍ച്ചയും ഒപ്പംതന്നെ ദാരിദ്ര്യനിര്‍മാര്‍ജനവും ലോകത്താകെ അപകടത്തിലാകും.

4. എല്ലാപേരെയും ഉള്‍ക്കൊള്ളിക്കുന്ന ഈ ആഗോള നടപടികളില്‍ അന്താരാഷ്ട്ര സമൂഹത്തെ ഒന്നാകെ പങ്കെടുപ്പിക്കേണ്ടത് ആവശ്യമാണ്. ജി-7 ലോ ജി-8-ലോ ജി-20-ലോ മാത്രം അത് പരിമിതപ്പെടാന്‍ പാടില്ല. മറിച്ച്. ഈ ഭൂഗോളത്തിന്റെയാകെ പ്രാതിനിധ്യം അതിനുണ്ടാകണം. പ്രതിസന്ധി നേരിടാന്‍ ആവശ്യമായ നടപടികളെ സംബന്ധിച്ച് ദീര്‍ഘകാല പരിഷ്ക്കരണങ്ങളെക്കുറിച്ചും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ് ജനറല്‍ അസംബ്ളിയുടെ പ്രസിഡന്റ് വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. ജി-8-ഉം ജി-20-ഉം മറ്റും മററു വേദികളും കൈക്കൊള്ളുന്ന നടപടികളെ അംഗീകരിക്കുന്ന കമ്മീഷന്‍ സ്വന്തം പ്രവര്‍ത്തനത്തെ അവയ്ക്ക് അനുപൂരകമായാണ് കാണുന്നത്. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്മിഷന്‍ ദാരിദ്യ്രത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലാണ് പ്രതികരിക്കുന്നത്.

5. അന്താരാഷ്ട്ര സംവിധാനത്തിന്റെ പരിഷ്ക്കരണത്തിന് ആഗോള നന്മയ്ക്കായി ലോകസാമ്പത്തിക സംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലായിരിക്കണം ലക്ഷ്യം. ഈടുറ്റതും എല്ലാപേര്‍ക്കും തുല്യമായി ലഭ്യമാകുന്നതുമായ വളര്‍ച്ച, "മാന്യമായ തൊഴില്‍'' എന്ന സങ്കല്‍പ്പനത്തിന് അനുസൃതമായി തൊഴില്‍ സാധ്യത സൃഷ്ടിക്കല്‍, പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്വപൂര്‍ണമായ വിനിയോഗം, ഹരിതഗൃഹ വാതക ഉത്സര്‍ജനം കുറയ്ക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുന്നതിനൊപ്പം ഭക്ഷ്യ-ധനപ്രതിസന്ധികള്‍ സൃഷ്ടിച്ച വെല്ലുവിളികള്‍ നേരിടുന്നതിനുള്ള അടിയന്തിര നടപടികളും ഒരേ സമയം സ്വീകരിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതില്‍ ലോകം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍തന്നെ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുകയും കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും ലോകത്തെ രക്ഷിക്കുകയും ചെയ്യുകയെന്ന ദീര്‍ഘകാല ബാധ്യതയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുമാണ്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ പുരോഗതി കൈവരിക്കുന്നതിനുള്ള അവസരംകൂടി പ്രദാനം ചെയ്യുന്നതായിരിക്കണം നിര്‍ദ്ദിഷ്ട ആഗോളപരിഷ്ക്കരണം.

ആഗോള ധനപ്രതിസന്ധിയോടുള്ള പ്രതികരണം

6. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഈടുറ്റ നടപടികള്‍ സ്വീകരിക്കണമെങ്കില്‍ പ്രതിസന്ധിക്കിടവരുത്തിയ ഘടകങ്ങള്‍ എന്തെല്ലാമെന്നും അത് അതിവേഗം ലോകമെങ്ങും പടര്‍ന്നുപിടിച്ചത് എന്തുകൊണ്ടെന്നും കണ്ടെത്തേണ്ടത് ആവശ്യമായിരിക്കുന്നു. അയഞ്ഞ ധനനയവും അപര്യാപ്തമായ നിയന്ത്രണ ചട്ടങ്ങളും മേല്‍നോട്ട രാഹിത്യവും ധനപരമായ അസ്ഥിരത സൃഷ്ടിക്കുന്നതിന് ഇടവരുത്തി. വമ്പിച്ച ആഗോള അസന്തുലിതാവസ്ഥയില്‍ ഇതിന്റെ ഫലങ്ങള്‍ കാണാവുന്നതാണ്. ഇതിനെതിരായി കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കും.

7. അപര്യാപ്തമായ നിയന്ത്രണങ്ങള്‍ക്കുള്ള ഭാഗികമായ കാരണം വിപണിയുടെ പരിമിതികളെ സംബന്ധിച്ച അപര്യാപ്തമായ വിലയിരുത്തലാണ് - ഇതിനെയാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ "വിപണി പരാജയങ്ങള്‍'' എന്ന് വിളിക്കുന്നത്. പല വിപണികളിലും ഇത്തരം പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ ധനവിപണിയുടെ കാര്യത്തില്‍ അതിന് പ്രത്യേക പ്രാധാന്യം കൈവരുന്നു. "യഥാര്‍ത്ഥ'' സാമ്പത്തിക നടപടികളിലേക്ക് അവ കിനിഞ്ഞിറങ്ങുന്നതോടുകൂടി വലിയ പ്രത്യാഘാതങ്ങള്‍ക്കിട വരുത്തുന്നു.

8. മൊത്തം ആഗോള ചോദനത്തിലെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി നാണയനയം നടപ്പിലാക്കുന്നതിനെ കാണാനാവും, മിക്ക രാജ്യങ്ങളിലും ഇത് വരുമാന അസമത്വത്തെ വര്‍ദ്ധിപ്പിക്കുന്നു. പുതുതായി വളര്‍ന്നുവരുന്ന ചില വിപണി രാജ്യങ്ങള്‍ വിദേശ നാണയ കരുതല്‍ സഞ്ചയിക്കുന്നതും ധന സ്ഥിതിഗതികളെ സ്വാധീനിക്കും. ആഗോള അനിശ്ചിതത്വത്തില്‍ നിന്നും ബഹുരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗതമായി നിലനില്‍ക്കുന്ന ദുരിതങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനാണ് ഈ രാജ്യങ്ങള്‍ വിദേശനാണയ കരുതല്‍ സഞ്ചയിക്കുന്നത്.

9. നാണയനയം നടപ്പിലാക്കുന്നതിനും ധനമേഖലയ്ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും അപ്പുറത്തേക്ക് കടക്കുന്ന പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ പ്രതിഫലിക്കുന്നത്. കോര്‍പ്പറേറ്റ് ഭരണനിര്‍വഹണം, മത്സരനയങ്ങള്‍ തുടങ്ങിയവപോലുള്ള രംഗങ്ങളിലെ വലിയ അപര്യാപ്തതകളും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം ഈ പല പരാജയങ്ങള്‍ക്കും വിപണിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ശരിയായ ധാരണ ഇല്ലാതിരുന്നതും കാരണമായിട്ടുണ്ട്. അടുത്ത കാലത്ത് ധനരംഗത്തെ നിയന്ത്രണരാഹിത്യത്തിന് ഇതും ഇടവരുത്തിയിട്ടുണ്ട്. ചില അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നയങ്ങളുടെതന്നെ അടിത്തറ ഈ വീക്ഷണമാണ്. ആഗോളവല്‍ക്കരണത്തിന്റെ രൂപകല്‍പനതന്നെ ഏറെക്കുറെ ഇതിനുസരിച്ചാണ്.

10. പൊതുവെ, മുന്‍പ് അംഗീകൃതമായിരുന്ന ചില സാമ്പത്തിക സിദ്ധാന്തങ്ങളെ ആധാരമാക്കി അന്തര്‍ദേശീയ സ്ഥാപനങ്ങളും ചില ദേശീയ അധികൃതരും നടപ്പാക്കിയ നയങ്ങളിലെ അപര്യാപ്തതകള്‍ വെളിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. നിയന്ത്രണരഹിതമായ വിപണികള്‍ സ്വമേധയാ തന്നെ തിരുത്തപ്പെടുമെന്നും അവ ഫലപ്രദമാകുമെന്നുമായിരുന്നു നിലനിന്നിരുന്ന സാമ്പത്തിക സിദ്ധാന്തങ്ങള്‍. ആഗോളവല്‍ക്കരണം തന്നെ ഈ പൊളിഞ്ഞ ധാരണയെ ആധാരമാക്കിയുള്ളതാണ്. അത് പലയാളുകള്‍ക്കും നേട്ടങ്ങളുണ്ടാക്കിയപ്പോള്‍, ഒരു സാമ്പത്തിക സംവിധാനത്തിലെ തകരാറുകള്‍ ലോകമാകെ പടര്‍ന്നുപിടിക്കുന്നതിന് അത് അവസരമൊരുക്കി. മികച്ച നിയന്ത്രണ ചട്ടക്കൂടുകള്‍ വികസിപ്പിക്കുകയും ഫലപ്രദമായ ധനസ്ഥാപനങ്ങള്‍ കരുപ്പിടിപ്പിക്കുകയും ശക്തമായ ധനനയങ്ങള്‍ നടപ്പാക്കുന്നതില്‍ വിജയം വരിക്കുകയും ചെയ്ത വികസ്വര രാജ്യങ്ങളില്‍പ്പോലും മാന്ദ്യവും ദാരിദ്യ്രവും സൃഷ്ടിച്ചത് അതാണ്.

11. ഇവയ്ക്ക് ആധാരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനുള്ള തത്വങ്ങളുടെയും നിര്‍ദേശങ്ങളുടെയും രൂപരേഖയാണ് ഈ റിപ്പോര്‍ട്ട്. അതിവേഗം നടപ്പിലാക്കാന്‍ കഴിയുന്നതും നടപ്പിലാക്കേണ്ടതുമായ ഫലപ്രദമായ ഇടക്കാല നടപടികളും മറ്റൊരു പ്രതിസന്ധിയില്‍ നാം അകപ്പെടാതിരിക്കുന്നതിനും ഒരു പ്രതിസന്ധിയെ അതിജീവിക്കുന്നതിനുള്ള സാര്‍വദേശീയ സമൂഹത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ ദീര്‍ഘകാല പരിഷ്കാരങ്ങളും അടങ്ങിയതാണ് ഈ റിപ്പോര്‍ട്ട്.

12. പ്രതിസന്ധിയോടുള്ള ദേശീയവും ആഗോളവുമായ പ്രതികരണങ്ങള്‍ വിശകലനം ചെയ്ത കമ്മീഷന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

13. ആഗോള സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചവന്നാല്‍ അനിവാര്യമായും അതിന്റെ ആഴവും കാലപരിധിയും വര്‍ധിക്കുകയും കൂടുതല്‍ സന്തുലിതമായ ഒരു വീണ്ടെടുപ്പിന് വലിയ വിലകൊടുക്കേണ്ടതായും വരും.

14. ആഗോളമായി ഉദ്ഗ്രഥിക്കപ്പെട്ട ഒരു ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്തിന്റെ നടപടി മറ്റുള്ളവയെയും ബാധിക്കും. പലപ്പോഴും ദേശീയ നയ തീരുമാനങ്ങളില്‍ ഈ ബാഹ്യഘടകങ്ങള്‍ കണക്കിലെടുക്കാറില്ല. പ്രത്യേകിച്ചും വികസിത രാജ്യങ്ങള്‍ക്ക് ഈ ബാഹ്യഘടകങ്ങളുടെ പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കേണ്ടതാണ്. വ്യവസ്ഥാപരമായി നിര്‍ണായകമായ രാജ്യങ്ങളിലെ നിയന്ത്രണപരവും സ്ഥൂലസാമ്പത്തികവുമായ പരാജയങ്ങളില്‍ നിന്ന് സ്വയം രക്ഷ പ്രാപിക്കാന്‍ സഹായകരമായ പരിപാടികള്‍ വികസ്വര രാജ്യങ്ങള്‍ക്കും ആവശ്യമാണ്.

15. വികസ്വര രാജ്യങ്ങള്‍ അനുയോജ്യമായ പ്രതിചാക്രിക നയങ്ങള്‍ നടപ്പിലാക്കാന്‍ അവയെ പ്രാപ്തമാക്കുന്ന സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിനും നയങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള സാധ്യത വികസിപ്പിക്കണം.

16. വികസിത വ്യാവസായിക രാജ്യങ്ങള്‍ സ്വയം സംരക്ഷണ (protectionist) നടപടികള്‍ കൈക്കൊള്ളില്ലെന്ന വാഗ്ദാനം കര്‍ശനമായി പാലിക്കണം. അതിലും പ്രധാനമായി, ഉത്തേജക പാക്കേജുകളും വീണ്ടെടുപ്പ് (recovery) പരിപാടികളും ആഗോള അസന്തുലിതാവസ്ഥയെ ഇനിയും കൂടുതല്‍ വര്‍ധിപ്പിക്കുന്നതും സാമ്പത്തിക നയരംഗത്തെ കൂടുതല്‍ വികലമാക്കുന്നതും ആകരുത് എന്ന് ഉറപ്പാക്കുകയും വേണം.

17. വികസിത രാജ്യങ്ങളില്‍ ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ള സബ്സിഡികളിലൂടെ ആഭ്യന്തരവിപണി പുനഃസ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികള്‍ക്ക് സമാന്തരമായി വികസ്വര രാജ്യങ്ങളിലേക്കുള്ള മൂലധന പ്രവാഹത്തില്‍ കുത്തനെയുള്ള കുറവും ഉണ്ടായി. പുതിയ തരത്തില്‍പ്പെട്ട ഒരു ധനപരമായ സംരക്ഷണവാദം സൃഷ്ടിക്കുന്നതിനുള്ളതായി ഈ നടപടികള്‍ മാറാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തണം എന്നതാണ് ഏറെ പ്രധാനം. ധനപരമായ സബ്സിഡികള്‍ താരിഫുകളെപ്പോലെ സ്വതന്ത്രവും നീതിപൂര്‍വവുമായ വ്യാപാര സംവിധാനത്തിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. നിശ്ചയമായും അവ വളരെയേറെ അസമവുമായിരിക്കും. കാരണം സമ്പന്ന രാജ്യങ്ങള്‍ക്കായിരിക്കും സബ്സിഡികള്‍ നല്‍കാന്‍ വേണ്ട വിഭവങ്ങള്‍ അധികമുള്ളത്.

18. പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ എല്ലാ കക്ഷികളും കൂടുതല്‍ സുതാര്യത പ്രകടിപ്പിക്കേണ്ടത് ആവശ്യമാണ്. പൊതുവെ, തീരുമാനം എടുക്കുന്നതില്‍ എല്ലാപേര്‍ക്കും പങ്കാളിത്തം എന്നതുള്‍പ്പെടെയുള്ള ജനാധിപത്യ തത്വങ്ങള്‍ ശക്തിപ്പെടുത്തേണ്ടതും ആദരിക്കപ്പെടേണ്ടതും അനിവാര്യമാണ്.

19. ധന വിപണിയിലെ നിയന്ത്രണരാഹിത്യവും അന്താരാഷ്ട്ര വ്യാപാരവും അമിതമായതിന്റെ ഫലമായുണ്ടായതാണ് ഒരു പരിധിവരെ ഈ പ്രതിസന്ധി. ആഗോള സമ്പദ്ഘടനയുടെ ആരോഗ്യം പുനഃസ്ഥാപിക്കണമെങ്കില്‍ വിപണിയുടെ പങ്കും ഭരണകൂടത്തിന്റെ പങ്കും തമ്മിലുള്ള സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കേണ്ടതുണ്ട്.

20. ഈ പ്രതിസന്ധിയോടുള്ള പ്രതികരണമെന്ന നിലയില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കുന്ന ഹ്രസ്വകാല നടപടികള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് ഇടവരുത്താന്‍ പാടില്ല. അത് അനിശ്ചിതാവസ്ഥ വര്‍ധിപ്പിക്കുകയോ ഭാവിയിലെ വളര്‍ച്ച കുറയ്ക്കുകയോ ചെയ്യും.

21. ഈ പ്രതിസന്ധിയില്‍ നിന്ന് ലോകം ഈടുറ്റതും സന്തുലിതവുമായ വളര്‍ച്ചയിലേക്ക് ഉയര്‍ന്നുവരണമെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയ ഘടകങ്ങളില്‍ ചിലതിന് പരിഹാരം കാണാന്‍ കഴിയുന്ന പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകേണ്ടതാണ്. മുന്‍പ് നിലനിന്നിരുന്ന അവസ്ഥയിലേക്ക് തിരിച്ചുപോകുന്നതുകൊണ്ടുമാത്രം യാതൊരു കാര്യവുമില്ല.

22. അനുയോജ്യമായ ഹ്രസ്വകാല നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനൊപ്പം അതിന് അനുപൂരകമായ ദീര്‍ഘകാല ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം. വിശിഷ്യാ കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
അടിയന്തിര നടപടികള്‍

23. ഇപ്പോഴത്തെ പ്രതിസന്ധി ദ്രുതഗതിയിലുള്ളതും ഫലപ്രദവുമായ നടപടികള്‍ കൊണ്ട് നേരിടണം; എന്നാല്‍ അത് ദീര്‍ഘകാല പരിഷ്ക്കരണങ്ങള്‍ക്ക് അടിത്തറ പാകുകയും വേണം. ഭാവിയില്‍ ആഗോള പ്രതിസന്ധി ഒഴിവാക്കുന്നതിനും കൂടുതല്‍ സ്ഥിരതയുള്ളതും അഭിവൃദ്ധിയുള്ളതുമായ ആഗോളസമ്പദ്ഘടന ഉണ്ടാക്കുന്നതിനും അത് അത്യാവശ്യമാണ്.

24. ആഗോളമായ വീണ്ടെടുപ്പിന് 10 അടിയന്തിര നടപടികള്‍ അനിവാര്യമാണ്.

1. തങ്ങളുടെ സമ്പദ്ഘടനയെ ദൃഢപ്പെടുത്തുന്നതിന് എല്ലാ വികസിത രാജ്യങ്ങളും ശക്തവും ഏകീകൃതവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം.

2. വികസ്വര രാജ്യങ്ങള്‍ക്ക് അധിക സമ്പത്ത് ആവശ്യമാണ്.

3. പുതിയ വായ്പാസൌകര്യം സൃഷ്ടിച്ചുകൊണ്ട് അധിക വികസനഫണ്ട് സ്വരൂപിക്കണം. ഒരു പുതിയ വായ്പാസൌകര്യം സൃഷ്ടിക്കേണ്ടത് അടിയന്തിരാവശ്യമായിരിക്കുന്നു. അത്തരം ഒരു സൌകര്യം സമയബന്ധിതമായി സൃഷ്ടിക്കപ്പെട്ടാല്‍ അത് ആവശ്യമായ അധികഫണ്ട് കണ്ടെത്താന്‍ ഉപയുക്തമാകും.

4. വികസ്വര രാജ്യങ്ങള്‍ കൂടുതല്‍ നയപരമായ ഇടം കണ്ടെത്തണം.

5. വ്യാപാരത്തെയും ധനകാര്യത്തെയും സംബന്ധിച്ച നയങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടിന് പരിഹാരം കാണണം.

6. പ്രതിസന്ധിയോടുള്ള പ്രതികരണം സംരക്ഷണവാദമായിരിക്കരുത്.

7. വികസിത രാജ്യങ്ങളുടെ വിപണി വികസനത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് തുറന്നുകൊടുക്കണം,

8. നിയന്ത്രണപരമായ (Regulatory) പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ വിജയകരമായ നയങ്ങളില്‍ നിന്നും പഠിക്കുക.

9. സര്‍ക്കാര്‍ ധനമേഖലാ പിന്തുണയുള്ള ആഭ്യന്തരവും ആഗോളവുമായ അനന്തരഫലങ്ങളെ കൂട്ടി യോജിപ്പിക്കുക.

10.ആഗോള സാമ്പത്തിക നയങ്ങളുടെ വര്‍ധിച്ച ഏകീകരണം.

അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണത്തിന്റെ പരിഷ്കാരം

1. ബ്രട്ടന്‍വുഡ്സ് സ്ഥാപനങ്ങളുടെയും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിനെയും അതിന്റെ വിവിധ സമിതികളെയും ധനസ്ഥിരതാ വേദിയെയും പോലുള്ള ആഗോള ധനസംവിധാനത്തില്‍ പങ്കുവഹിക്കാന്‍ പറ്റുന്ന മറ്റു പ്രാതിനിധ്യേതര സ്ഥാപനങ്ങളുടെയും സുതാര്യതയെയും ഉത്തരവാദിത്വങ്ങളെയും ഭരണനിര്‍വഹണ പരിഷ്കാരത്തെയും പിന്താങ്ങുന്നതിന് അന്താരാഷ്ട്രതലത്തില്‍ പൊതുസമിതി വര്‍ധിച്ചുവരികയാണ്. പ്രതിസന്ധിയോട് പ്രതികരിക്കുന്നതിലും അത് തടയുന്നതിനുവേണ്ടത്ര നടപടികള്‍ എടുക്കുന്നതിനും ഈ സ്ഥാപനങ്ങള്‍ക്കുള്ള ശേഷിയെ ഈ പോരായ്മകള്‍ ബലഹീനമാക്കിയിട്ടുണ്ട്. അവ സ്വീകരിക്കുകയോ ശുപാര്‍ശ ചെയ്യുകയോ ചെയ്ത നയങ്ങളിലും നിലപാടുകളിലും ചിലത് വികസ്വര രാജ്യങ്ങള്‍ക്കും വളര്‍ന്നുവരുന്ന വിപണി സമ്പദ്ഘടനകള്‍ക്കും ഹാനികരവുമായിരിക്കും. വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവകാശം അനുവദിക്കുന്നതും കൂടുതല്‍ സുതാര്യതയും ഉള്‍പ്പെടെ ഈ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണത്തില്‍ പ്രധാന പരിഷ്കാരങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്.

2. ലോകബാങ്കിന്റെ ഭരണനിര്‍വഹണ ഘടനയുടെ പരിഷ്ക്കാരം അതിവേഗം പൂര്‍ത്തിയാക്കണം. പരിഷ്ക്കാരത്തിന്റെ രണ്ടാംഘട്ടത്തെ സംബന്ധിച്ചിടത്തോളം ഓഹരികളുടെ പുനഃക്രമീകരണത്തില്‍ ശ്രദ്ധ ചെലുത്തുന്നതാണ്. അതിന് മൂന്ന് മാനദണ്ഡങ്ങള്‍ കണക്കിലെടുക്കണം: സാമ്പത്തിക ഉത്തരവാദിത്വവും ലോകബാങ്കിന്റെ വികസന മാന്‍ഡേറ്റിനായുള്ള സംഭാവനയും (ഉദാഹരണത്തിന്, ഐഡിയയിലേക്കും ട്രസ്റ് ഫണ്ടുകളിലേക്കുമുള്ള സംഭാവനയുടെ അടിസ്ഥാനത്തിലാണ് അവയെ അളക്കുന്നത്) ബാങ്കില്‍ നിന്നുള്ള കടമെടുക്കലിന്റെ വലിപ്പവും, ഐഎം.എഫിനെ സംബന്ധിച്ചിടത്തോളം, അടിസ്ഥാന വോട്ടുകളുടെ ഗുരുത്വം പുനഃസ്ഥാപിക്കുന്നത് ഗൌരവമായി പരിഗണിക്കണം. ഇരട്ട വോട്ടിങ് സംവിധാനമോ, ബഹുകക്ഷി വോട്ടിങ്ങിലെ ജനപ്രിയതയോ പുനഃസ്ഥാപിക്കുന്ന കാര്യം ഗൌരവപൂര്‍വം പരിഗണിക്കേണ്ടതാണ്.

3. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നേതാക്കന്മാരുടെ തെരഞ്ഞെടുപ്പ് പൊതുജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാനത്തിലായിരിക്കണം.

ആഗോള സാമ്പത്തിക ഏകീകരണ സമിതി

ആഗോള സാമ്പത്തിക സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആഗോളപ്രാതിനിധ്യവേദിക്ക് രൂപം നല്‍കണം.

4. മികച്ചതും കൂടുതല്‍ സന്തുലിതവുമായ മേല്‍നോട്ടം

5. വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രബാങ്ക് നയങ്ങള്‍ പരിഷ്ക്കരിക്കല്‍.

6. ധന വിപണി നയങ്ങള്‍

വ്യവസ്ഥാപനം (Regulation) ഉള്‍പ്പെടെയുള്ള ധനനയങ്ങളുടെ ലക്ഷ്യം ധനസ്ഥാപനങ്ങളുടെ ശക്തിയും സുരക്ഷയും ധനസംവിധാനത്തിന്റെ സ്ഥിരതയും ഉറപ്പുവരുത്തല്‍ മാത്രമല്ല, മറിച്ച് ബാങ്ക് നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും മൂലധനനിക്ഷേപം നടത്തുന്നവരുടെയും സംരക്ഷണവും വായ്പ ഉള്‍പ്പെടെയുള്ള എല്ലാ ബാങ്കിങ് സേവനങ്ങളുടേയും ലഭ്യത പോലുള്ള ധനഇടപാടുകളില്‍ എല്ലാപേര്‍ക്കും ഉള്‍പ്പെടാനാകുമെന്ന് ഉറപ്പുവരുത്തലും വ്യക്തികളെയും കുടുംബങ്ങളെയും അവര്‍ അഭിമുഖീകരിക്കുന്ന അപകടസാധ്യത തരണം ചെയ്യാന്‍ സഹായിക്കുന്നതും ന്യായമായ വ്യവസ്ഥകളോടെ വായ്പ ലഭ്യമാകുന്നതുമായ ധനകാര്യസംവിധാനങ്ങള്‍ക്കുള്ള വ്യവസ്ഥയും ഉള്‍പ്പെടെയാണ്. ഈ മേഖല മത്സരക്ഷമവും നൂതനവുമാണെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്.

7. അപകടശമന സാധ്യത വിപുലമാക്കുന്നതിനുള്ള ധനപരമായ മാറ്റങ്ങള്‍ക്ക് പിന്തുണ.

8. പരമാധികാര വായ്പാ പുനഃസംഘടനയും അതിരുകടക്കലുകളും കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍.

9. ശരിക്കും വികസനാധിഷ്ഠിതമായ വ്യാപാരവട്ട നിക്ഷേപ തര്‍ക്കങ്ങളുടെ പൂര്‍ത്തീകരണം.

10. കൂടുതല്‍ ദൃഢവും സുസ്ഥിരവുമായ വികസന സൌകര്യം.

*
കടപ്പാട്: സി.ഐ.ടി.യു സന്ദേശം