Sunday, May 25, 2014

ഫാസിസം പടിവാതിലില്‍

"ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മോഡിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരും" -ഗിരിരാജ് സിങ് നെവാഡ ബിജെപി എംപി.

"ജൂതര്‍ക്കെതിരെയുള്ള എന്റെ നടപടി ദൈവത്തിന്റെ വിധിപ്രകാരമാണ്" -ഹിറ്റ്ലര്‍.

"ദൈവം ചിലരെ വിഷമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തെരഞ്ഞെടുക്കും. ഈ പ്രവൃത്തിക്കായി ദൈവമാണ് എന്നെയും തെരഞ്ഞെടുത്തിട്ടുള്ളത്" -മോഡി.

മതനിരപേക്ഷ ഇന്ത്യക്ക് അസ്വസ്ഥതയുടെ ദിനങ്ങളാണ് വരുന്നതെന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. എട്ട് വയസ്സ് മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനായി തുടങ്ങി 2002ല്‍ ഗുജറാത്തിലെ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി പ്രധാനമന്ത്രിപദത്തിലേക്ക് എത്തുമ്പോള്‍ രാജ്യം ഫാസിസത്തിന്റെ പടിവാതില്‍ക്കലിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയരുക സ്വാഭാവികം. സ്വന്തം രാഷ്ട്രീയ അധികാരം ഉറപ്പിക്കാന്‍ സ്വേഛാധിപത്യപരമായി ഏതറ്റംവരെയും പോകാന്‍ മടിക്കാത്ത നേതാവാണ് മോഡിയെന്ന്, അദ്ദേഹത്തിന്റെ സന്തത സഹചാരികള്‍ തന്നെ പറയുന്നു. ഗുജറാത്തില്‍ ആര്‍എസ്എസിന്റെ നോമിനിയായി, സംസ്ഥാന ബിജെപിയുടെ സംഘടനാകാര്യങ്ങള്‍ നോക്കുന്ന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വേളമുതലാണ് വര്‍ഗീയ ലഹളകളിലൂടെ അധികാരം ഉറപ്പിക്കാന്‍ കഴിയുമെന്ന് മോഡി തെളിയിച്ചത്. ഹിന്ദുത്വശക്തികള്‍ക്ക് ഗുജറാത്തില്‍ ആഴത്തില്‍ വേരുകള്‍ നല്‍കിയ മൂന്ന് വര്‍ഗീയ കലാപങ്ങള്‍ നടന്നത് ഇക്കാലത്തായിരുന്നു. 208 പേര്‍ കൊല്ലപ്പെട്ട 1985 ലെയും 219 പേര്‍ കൊല്ലപ്പെട്ട 1990 ലെയും 441 പേര്‍ കൊല്ലപ്പെട്ട 1992 ലെയും വര്‍ഗീയ കലാപങ്ങള്‍. 2002 ലെ വംശഹത്യയില്‍ രണ്ടായിരം പേരാണ് കൊല്ലപ്പെട്ടത്.

മുസോളിനിയുടെയും ഹിറ്റ്ലറുടെയും വരവിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലും അവതരിപ്പിക്കപ്പെട്ടത്. ബിജെപി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ ഇതിന് ഉദാഹരണം. മുസഫര്‍നഗര്‍ കലാപത്തിന് വോട്ടിലൂടെ പ്രതികാരംചെയ്യാന്‍ അമിത്ഷാ പറഞ്ഞപ്പോഴും ഗിരിരാജ് സിങ് മോഡിവിരുദ്ധരോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞപ്പോഴും ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് മുസ്ലിങ്ങള്‍ വീട് വാങ്ങുന്നത് തടയുമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞപ്പോഴും അത് തെറ്റാണെന്ന് പറയാന്‍ തയ്യാറാകാത്ത നേതാവാണ് മോഡി. അതിനെതിരെ നടപടിയെടുക്കാത്ത പാര്‍ടിയാണ് ബിജെപി.

മോഡിയുടെ വളര്‍ച്ചയിലുടനീളം എതിര്‍ക്കുന്നവരെ വെട്ടിനിരത്തുക എന്ന ഫാസിസ്റ്റ് രീതികാണാം. തന്നേക്കാള്‍ ബിജെപിയിലും ആര്‍എസ്എസിലും മുതിര്‍ന്നവരായ ശങ്കര്‍സിങ് വഗേലയെയും കേശുഭായ് പട്ടേലിനെയും ഒതുക്കിയാണ് മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായാത്. ആദ്യം കേശുഭായ് പട്ടേലിനെ ഉപയോഗിച്ച് വഗേലയെ പുകച്ച് പുറത്തു ചാടിച്ചു. കേന്ദ്രനേതൃത്വത്തെ ഉപയോഗിച്ചാണ് കേശുഭായ് പട്ടേലിനെ മാറ്റി ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിലെത്തിയത്. തനിക്കെതിരെ ഗുജറാത്തില്‍ നിലകൊണ്ട ഹരേന്‍ പാണ്ഡ്യ, ഗോര്‍ധന്‍ സദാഫിയ, സഞ്ജയ്ജോഷി എന്നിവരെയും ഒതുക്കി. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമീഷനില്‍ മോഡിക്കെതിരെ തെളിവ് നല്‍കിയതിനാണ് ഹരേന്‍ പാണ്ഡ്യയെന്ന പ്രമുഖ ബ്രാഹ്മണ നേതാവിനെ ആദ്യം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മോഡിക്ക് നിയമസഭയിലെത്താന്‍ എല്ലിസ്ബ്രിഡ്ജ് മണ്ഡലം നല്‍കാത്ത ഹരേന്‍ പാണ്ഡ്യക്ക് 2002 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. പിന്നീട് അദ്ദേഹത്തെ വധിച്ചുവെന്നും ആരോപണമുയര്‍ന്നു. പാണ്ഡ്യയുടെ പിതാവ് വിത്തല്‍ഭായിയാണ് ഈ ആരോപണമുയര്‍ത്തിയത്. ആര്‍എസ്എസിന് ഇഷ്ടപ്പെട്ട നേതാവായ പാണ്ഡ്യയെ ബിജെപി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചുകൊണ്ടുള്ള ഫാക്സ് കൈപ്പറ്റിയ ദിവസമാണ്് ഈ കൊലപാതകം നടന്നത്. ഒരു സ്ത്രീയുമായുള്ള വിവാദ സിഡി പുറത്തിറക്കിയാണ് ബിജെപി സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിയെ ഒതുക്കിയത്. ഗോവര്‍ധന്‍ സഫാദിയയെയും മന്ത്രിസഭയില്‍നിന്നും പിന്നീട് പാര്‍ടിയില്‍ നിന്നും പുറത്താക്കി.

മോഡിയുടെ ഈ വെട്ടിയൊതുക്കല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും രാജ്യം കണ്ടു. മുതിര്‍ന്ന നേതാവായ അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമായിരുന്നു പുതിയ ഇരകള്‍. ഗുജറാത്ത് കലാപം നടന്നപ്പോള്‍ സിഐഐ യോഗത്തില്‍ ഗോദ്റെജും ബജാജും മോഡിയെ വിമര്‍ശിച്ചപ്പോള്‍ സിഐഐയെത്തന്നെ ഗുജറാത്തില്‍ പിളര്‍ത്തി സിഐഐ ചെയര്‍മാന്‍ അരുണ്‍ ദാസിനെക്കൊണ്ട് മാപ്പ് പറയിച്ച വ്യക്തിയാണ് മോഡി. ഇതിനായി ഗൗതം അദനി, കര്‍സന്‍ പട്ടേല്‍(നിര്‍മ) എന്നിവരെക്കൊണ്ട് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഗുജറാത്ത് ഗ്രൂപ്പ് എന്ന സമാന്തര സംഘടനപോലും മോഡി ഉണ്ടാക്കി. തന്നെ അംഗീകരിക്കാത്തവരെ ഇല്ലാതാക്കുക എന്നത് മോഡിയെന്ന നേതാവിന്റെ ഏകാധിപത്യ പ്രവണതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സെപ്തംബര്‍ 15 മുതല്‍ ആരംഭിച്ച മോഡിയുടെ പ്രചാരണത്തിന്റെ രീതി നോക്കിയാലും ഇത് വ്യക്തമാകും. പ്രചാരണത്തിന്റെ കേന്ദ്രം മോഡിയെന്ന വ്യക്തിയായിരുന്നു. പാര്‍ടിക്ക് രണ്ടാം സ്ഥാനം മാത്രമാണുണ്ടായിരുന്നത്. പ്രചാരണത്തിലെ മുദ്രാവാക്യം "മോഡി സര്‍ക്കാര്‍" എന്നാണ് "ബിജെപി സര്‍ക്കാര്‍" എന്നായിരുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ശക്തനായ നേതാവാണ് മോഡിയെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. 1930 കളില്‍ ജര്‍മനിയില്‍ ഹിറ്റ്ലറെ രക്ഷകനായി അവതരിപ്പിച്ചതുപോലെയാണ് മോഡിയെ ഈ തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചത്. ഇറ്റലിയില്‍ മുസോളിനിയെ "കറുത്തകുപ്പായക്കാരും" ജര്‍മനിയില്‍ ഹിറ്റ്ലറെ"തവിട്ട് കുപ്പായക്കാരും" സഹായിച്ചതുപോലെ മോഡിയെ ആര്‍എസ്എസും ബജ്രംഗ്ദളും പ്രചാരണത്തിലുടനീളം സഹായിച്ചു. "ആര്‍എസ്എസ് തത്വശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളായതുകൊണ്ടാണ്" സംഘടന ശക്തമായി രംഗത്തിറങ്ങുന്നതെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കഴിഞ്ഞവര്‍ഷം വ്യക്തമാക്കിയിരുന്നു. "സേച്ഛാധിപത്യ രീതിയിലാണ് പ്രവര്‍ത്തനമെങ്കിലും ഒരിക്കലും ആര്‍എസ്എസിന്റെ അടിസ്ഥാന ആശയങ്ങളെ മോഡി ചോദ്യംചെയ്തിട്ടില്ലെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസിസത്തോടും ഫാസിസ്റ്റുകളോടും സംഘപരിവാറിനുള്ള ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറുടെ അടുത്ത അനുയായിയായ ബി എസ് മൂഞ്ചെ മുസോളിനിയുമായും അവിടത്തെ ഫാസിസ്റ്റ് സംഘടനകളുമായും അടുത്ത ബന്ധം സ്ഥാപിക്കുകയും അവിടത്തെ മാതൃകയില്‍ ആര്‍എസ്എസിനെ മാറ്റിതീര്‍ക്കുകയുംചെയ്തു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ ഈ ഭക്തി നിറഞ്ഞുതുളമ്പുന്നുണ്ട്. "ഏറ്റവും നല്ല സര്‍ക്കാര്‍രൂപം ഫാസിസമാണ്. ഏറ്റവും നല്ല നേതാവ് ഫാസിസ്റ്റാണ്." മോഡി പ്രധാനമന്ത്രിയാകുമ്പോള്‍ ഈ ഫാസിസ്റ്റ് ആരാധന കൂടുതല്‍ പാഠപുസ്തകങ്ങളിലേക്ക് വ്യാപിക്കും. മോഡിയെന്ന നേതാവിന് കൂടുതല്‍ ശക്തി പകരാന്‍ ഈ പാഠങ്ങള്‍ ഉപകരിക്കും.

ഗുജറാത്ത് വംശഹത്യയിലൂടെ വില്ലന്റെ പരിവേഷമുള്ള മോഡിക്ക് വീരനായകന്റെ പരിവേഷം നല്‍കിയത് രാജ്യത്തെ കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുമാണ്. വര്‍ഗീയതുടെ മൂര്‍ത്തിമദ്ഭാവമായ മോഡിയെ സാമ്പത്തിക വികസനത്തിന്റെ അപ്പോസ്തലനായി ഉയര്‍ത്തിക്കാട്ടിയത് ടാറ്റയും അദാനിയുമാണ്. അവര്‍ നല്‍കിയ 10000 കോടി രൂപയാണ് മോഡിയെ മാര്‍ക്കറ്റ് ചെയ്യാനായി ഉപയോഗിച്ചത്. ഇത് സാമ്പത്തിക നയങ്ങളിലൂടെ തിരിച്ചുകൊടുക്കാന്‍ തുടങ്ങുമ്പോഴാണ് എന്‍ഡിഎ സര്‍ക്കാരിനും യുപിഎ സര്‍ക്കാരിന്റെ അതേ ഗതിയുണ്ടാവുക. ഇത് മറികടക്കാനാണ് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ദരിദ്രരുടെ സര്‍ക്കാരായിരിക്കും തന്റേതെന്ന് മോഡി പറഞ്ഞത്.

ജര്‍മനിയില്‍ ഹിറ്റ്ലര്‍ അധികാരമേറിയപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയെ വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്ന രണ്ട് കൃതികള്‍ പുറത്തിറങ്ങുകയുണ്ടായി. അതിലൊന്ന് ബ്രഹ്തോള്‍ഡ് ബ്രെഹ്തിന്റെ "റെസിസ്റ്റബിള്‍ റൈസ് ഓഫ് അര്‍ടുറോ ഉയി" എന്ന നാടകമായിരുന്നു. ഹിറ്റ്ലറുടെ വരവോടെ 1941 ല്‍ ജര്‍മനിയില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയിലേക്ക് പോകവെ ഹെല്‍സിങ്കിയില്‍വച്ച് എഴുതിയ നാടകമായിരുന്നു ഇത്. മറ്റൊന്ന് 1935ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ സിംഗ്ളയര്‍ ലൂയിസിന്റെ "ഇറ്റ് കാന്റ് ഹാപ്പന്‍ ഹിയര്‍" എന്ന നോവലും. ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസ്താവ്യമായ കൃതികളാണിത്. ബ്രെഹ്തിന്റെ നാടകത്തിലും സിംഗ്ളയറുടെ നോവലിലും വിവരിക്കുന്നത് ഹിറ്റ്ലര്‍ക്ക് സമാനമായ ഫാസിസ്റ്റിനെക്കുറിച്ചാണ്. ഒരു ഗുണ്ടാനേതാവായ അര്‍ടുറോ ഉയിയിലൂടെ ഹിറ്റ്ലറെത്തന്നെയാണ് ബ്രഹ്ത് ചിത്രീകരിച്ചത്. ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍പോലും ഒരു ദൈവത്തെപ്പോലെ ഗുണ്ടാനേതാവിനെ ആദരിക്കുകയെന്ന പ്രതിഭാസത്തെക്കുറിച്ച് ബ്രെഹ്ത് പറയുന്നു. സിംഗ്ലയറുടെ നോവലില്‍ സാമൂഹ്യ-സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച ബ്രെസീലിയസ് വിന്‍ഡ്രിപ് എന്ന സെനറ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തികഞ്ഞ ഏകാധിപതിയായി മാറുന്നതാണ് ചിത്രീകരിക്കുന്നത്. ജനകീയ പ്രതിഷേധം കൊണ്ടുമാത്രം ഉയിയെപ്പോലുള്ളവരെ തോല്‍പ്പിക്കാനാവില്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രങ്ങളും അതില്‍ പങ്കാളികളാകണമെന്നും ഈ കൃതികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ രണ്ട് കൃതികളും നല്‍കുന്ന സന്ദേശം മതനിരപേക്ഷ ഭരണഘടനയുടെ വൈവവിധ്യമാര്‍ന്ന സംസ്കാരത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭരണസംവിധാനത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ്. എന്നാല്‍, അതിനായി മതനിരപേക്ഷശക്തികളുടെ യോജിച്ച ശ്രമം വേണമെന്നുമാത്രം.

*
വി ബി പരമേശ്വരന്‍

No comments: