Thursday, November 1, 2012

കേരളം പിന്നിട്ട നാള്‍വഴി

1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപംകൊണ്ടത്. അതിനുമുമ്പ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി കിടക്കുകയായിരുന്നു കേരളം. കേരളത്തിന്റെ അന്നത്തെ സവിശേഷതയെ സംബന്ധിച്ച് വിശദമായി പഠിച്ച ഇ എം എസ്, ഈ വ്യവസ്ഥയെ ജാതി- ജന്മി- നാടുവാഴിത്ത വ്യവസ്ഥ എന്നാണ് കണ്ടത്. സാമൂഹ്യരംഗത്ത് ജാതിയും സാമ്പത്തികരംഗത്ത് ജന്മിയും രാഷ്ട്രീയരംഗത്ത് നാടുവാഴികളും രാജാക്കന്മാരും എന്ന നില. ഇവരെയെല്ലാം സംരക്ഷിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും.

ജാതീയമായ അടിച്ചമര്‍ത്തലുകളും ഉച്ചനീചത്വങ്ങളും സജീവമായിരുന്നെങ്കിലും മതപരമായ സൗഹാര്‍ദം നിലനിന്നിരുന്നുവെന്ന സവിശേഷതയും കേരളത്തിലുണ്ടായിരുന്നു. ഈ സമൂഹത്തിലാണ് ആധുനിക ചിന്തകള്‍ കടന്നുവന്നത്. അതോടൊപ്പം തദ്ദേശീയമായി ഉയര്‍ന്നുവന്ന ചിന്താപദ്ധതികളും നവോത്ഥാനത്തിന്റെ വെളിച്ചം പ്രചരിക്കുന്നതിന് ഇടയാക്കി. ഇതിന്റെ ഫലമായി എല്ലാ ജാതി- മത വിഭാഗങ്ങള്‍ക്കകത്തും മനുഷ്യരെല്ലാം ഒന്നാണെന്ന ആശയം പ്രചരിപ്പിക്കുന്ന രീതിയില്‍ നവോത്ഥാന ചിന്തകളും ഉയര്‍ന്നുവന്നു. ഒരു ജാതി- ഒരുമതം- ഒരു ദൈവം മനുഷ്യന് എന്ന കാഴ്ചപ്പാട് ഇത്തരം പ്രസ്ഥാനങ്ങളെ പൊതുവില്‍ നയിക്കുന്ന ഒന്നായി. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ് 1937ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കുന്നത്. ജാതിവിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ഘട്ടത്തില്‍ത്തന്നെ ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകള്‍ വളര്‍ത്തി എടുക്കുന്നതിനും കമ്യൂണിസ്റ്റ് പാര്‍ടി സജീവമായി ഇടപെട്ടു.

സാമൂഹ്യനീതിയെയും സാമ്പത്തിക സമരങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള ഈ ഇടപെടലാണ് കേരളത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനമായി തീര്‍ന്നത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ചിന്താഗതികളെ വര്‍ഗനിലപാടില്‍ ഉറച്ചുനിന്ന് മുന്നോട്ട് കൊണ്ടുപോയി എന്നതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനജീവിതത്തില്‍ വലിയ പുരോഗതിക്ക് ഇടയാക്കിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ശക്തമായിരുന്ന തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഇന്നും ജാതീയത ഭീകരമായി തുടരുമ്പോള്‍, കേരളത്തില്‍ അതിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്നതിനും ജാതീയമായ വിവേചനങ്ങളുടെ ക്രൂരമായ മുഖങ്ങള്‍ ഇല്ലാതാക്കുന്നതിനും കഴിഞ്ഞത് ഈ ഇടപെടലിന്റെ ഭാഗമായാണ്.

അഖിലേന്ത്യാ തലത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിക്കുന്നതിനുമുമ്പ് കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിച്ചു. കര്‍ഷക- തൊഴിലാളി പ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചതോടെ ജനകീയ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടി മുഴുകി. രണ്ടാം ലോകമഹായുദ്ധം കൊടിയ ദാരിദ്ര്യമാണ് നാട്ടില്‍ വിതച്ചത്. ജന്മിമാരുടെ പത്തായങ്ങളില്‍ നെല്ല് കുമിഞ്ഞു കൂടുമ്പോഴും ജനങ്ങള്‍ പട്ടിണിയിലാകുന്ന സ്ഥിതിയെ മറികടക്കുന്നതിന് പാര്‍ടി ഇടപെട്ടു. കരിവെള്ളൂര്‍, കാവുമ്പായി, കോറോം, തില്ലങ്കേരി, പഴശ്ശി തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഈ പ്രക്ഷോഭം ഏറെ ശക്തിപ്രാപിച്ചു. തല്‍ഫലമായി 1947 ജനുവരി 23ന് മദ്രാസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ഭാഗമായി ന്യായവിലഷോപ്പുകള്‍ സ്ഥാപിക്കപ്പെട്ടു.

1960കളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ ശക്തമായ പ്രക്ഷോഭം വീണ്ടും ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് 1964 ഒക്ടോബര്‍ 26ന് ചേര്‍ന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം നവംബര്‍ ഒന്നുമുതല്‍ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നടപ്പാക്കുന്നതിന് തീരുമാനിച്ചത്. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് വലിയ സമരമാണ് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയത്. കേരളത്തിന്റെ സാംസ്കാരികമായ സവിശേഷതകളെയും ഭാഷാപരവും ചരിത്രപരവുമായ പ്രത്യേകതകളെയും വിശകലനംചെയ്ത് "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന പുസ്തകം ഇ എം എസ് എഴുതി.

ഐക്യകേരളത്തിനുവേണ്ടിയുള്ള പാര്‍ടിയുടെ ഇടപെടല്‍ നടക്കുന്ന ഘട്ടത്തിലാണ് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം സര്‍ സി പി രാമസ്വാമി അയ്യര്‍ മുന്നോട്ടുവച്ചത്. ഇതിനെതിരായി ഐതിഹാസികമായ പ്രക്ഷോഭം കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ചു. പുന്നപ്ര- വയലാര്‍ സമരത്തില്‍ ഉയര്‍ന്ന മുദ്രാവാക്യത്തില്‍ പ്രധാനപ്പെട്ട ഒന്ന്, സ്വതന്ത്ര തിരുവിതാംകൂര്‍ അറബിക്കടലില്‍- ഐക്യകേരളം സിന്ദാബാദ് എന്നതായിരുന്നു. ഐക്യകേരളത്തിന്റെ പേരില്‍ നിരവധി വായനശാലകളും കലാസമിതികളും രൂപീകരിച്ച് ഒരു ബഹുജനപ്രസ്ഥാനമായി ഐക്യകേരള പ്രസ്ഥാനത്തെ മാറ്റുന്നതിനും പാര്‍ടിക്ക് കഴിഞ്ഞു. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്ന ഘട്ടം വന്നപ്പോള്‍ കേരളത്തെ സംബന്ധിച്ച കാഴ്ചപ്പാട് മുന്നോട്ടുവച്ച് കൊച്ചിരാജാവ് രംഗത്തുവന്നു. ജന്മിത്വഘടനയെയും രാജഭരണത്തെയും സാമ്രാജ്യത്വ അധിനിവേശത്തെയും അംഗീകരിച്ചുള്ള നിലപാടായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതിനെ പാര്‍ടി ശക്തമായി എതിര്‍ത്തു. മാത്രമല്ല, ഭാവികേരളം എന്താവണം എന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ടി സ്വീകരിച്ചു. 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശൂരില്‍ ചേര്‍ന്ന പാര്‍ടി സംസ്ഥാനസമ്മേളനം കേരള വികസനത്തെ സംബന്ധിച്ചുള്ള ഒരു നയംതന്നെ പ്രമേയരൂപത്തില്‍ അവതരിപ്പിച്ചു. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് 1957ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി മത്സരിച്ചതും വിജയിച്ചതും.

അധികാരമേറ്റ ഉടന്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവന്നു. മാത്രമല്ല, ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂപരിഷ്കരണ ബില്ലും നടപ്പാക്കി. വിദ്യാഭ്യാസ ബില്‍, തൊഴില്‍ മേഖലയില്‍ പൊലീസ് ഇടപെടാന്‍ പാടില്ലെന്ന നയം, അധികാരവികേന്ദ്രീകരണം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ എടുത്തുമാറ്റുന്നതിനുള്ള നടപടി തുടങ്ങിയ നടപടികള്‍ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ടവയാണ്. ജനങ്ങള്‍ക്ക് അനുകൂലമായ ഈ നടപടികള്‍ വലതുപക്ഷശക്തികള്‍ക്ക് അംഗീകരിക്കാനായില്ല. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ജാതിമത ശക്തികളുമായി ചേര്‍ന്ന് വിമോചനസമരം നടത്തി. എല്ലാ ജനാധിപത്യമര്യാദകളെയും കാറ്റില്‍പറത്തി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. ഭൂപരിഷ്കരണ നടപടികളില്‍ ഉള്‍പ്പെടെ വെള്ളം ചേര്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി.

പിന്നീട് 1967ല്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഭൂപരിഷ്കരണനടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നതിനുമുമ്പ് മന്ത്രിസഭയെ വലതുപക്ഷശക്തികള്‍ അട്ടിമറിച്ചു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള പോരാട്ടം പാര്‍ടി തുടര്‍ന്നു. 1969 ഡിസംബര്‍ 14ന് ആലപ്പുഴയില്‍ കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സമരപ്രഖ്യാപനം നടക്കുകയും നിയമം പാസാക്കുന്നതിനുള്ള പോരാട്ടം ആരംഭിക്കുകയുംചെയ്തു. കുടികിടപ്പിനായി നടത്തിയ ഈ സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം തുറക്കുകയും പാവപ്പെട്ടവര്‍ക്ക് കുടികിടപ്പ് അവകാശം ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. ഭൂപരിഷ്കരണനടപടികളിലൂടെ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനായി. സാംസ്കാരികമണ്ഡലത്തില്‍ ജനകീയ സൗന്ദര്യബോധത്തിനുവേണ്ടിയുള്ള ഇടപെടലും നടത്തി. മണ്ണില്‍ പണിയെടുക്കുന്നവനും ജീവിതവും സ്വപ്നങ്ങളും ഉണ്ടെന്ന് തെളിയിക്കുന്ന സാംസ്കാരിക മുന്നേറ്റമായിരുന്നു ഇത്. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, ഓടയില്‍നിന്ന്, പാത്തുമ്മയുടെ ആട് തുടങ്ങി സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതങ്ങള്‍ സാഹിത്യത്തിന് വിഷയമായി തീര്‍ന്നതും ഇത്തരം ഇടപെടലിന്റെ ഭാഗമായാണ്.

തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടി പില്‍ക്കാലത്തും ആ പാത പിന്തുടര്‍ന്നു. 1980ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുവദിച്ചതും മാവേലിസ്റ്റോറുകള്‍ തുടങ്ങിയതും. 1987ലെ ഇടതുപക്ഷ സര്‍ക്കാരാണ് ബഹുജനവിദ്യാഭ്യാസ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട സമ്പൂര്‍ണസാക്ഷരതാ യജ്ഞത്തിന് നേതൃത്വം നല്‍കിയത്. വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടിയും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി.

അതോടൊപ്പം പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനംചെയ്യുന്നതിനുള്ള ഇടപെടലുകളും പാര്‍ടി നടത്തി. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് എല്ലാവിധ പിന്തുണയും പാര്‍ടി നല്‍കിയത് അതുകൊണ്ടാണ്. കാര്‍ഷിക- വ്യവസായ മേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുക, സേവനമേഖലയില്‍ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കേരളത്തില്‍ അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകളില്‍ സാമൂഹ്യശ്രദ്ധ പതിപ്പിക്കുക, സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുക, ജനകീയ പങ്കാളിത്ത വികസന മാതൃകയ്ക്ക് ഊന്നല്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും പാര്‍ടി നേതൃത്വം നല്‍കി. ഇതിന്റെ ഫലമായാണ് ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കപ്പെടുന്നത്.

ഇക്കാലത്ത് അധികാരത്തില്‍ വന്ന യുഡിഎഫാകട്ടെ ആഗോളവല്‍ക്കരണപരിപാടികള്‍ ശക്തമായി നടപ്പാക്കി. ഈ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം നടത്തുമ്പോള്‍ത്തന്നെ ബദലുകള്‍ രൂപപ്പെടുത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ക്കും പാര്‍ടി നേതൃത്വം നല്‍കി. ഇത്തരം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കാര്‍ഷിക വ്യവസായമേഖലയെ ശക്തിപ്പെടുത്തുകയും സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുകയുംചെയ്തു. പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യസംവിധാനത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉണ്ടായി. പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനും ഉതകുന്ന പദ്ധതികള്‍ നടപ്പാക്കി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി.

1957 മുതലുള്ള 55 വര്‍ഷത്തിനിടയില്‍ പാര്‍ടി നേതൃത്വം നല്‍കിയ മന്ത്രിസഭ അധികാരത്തിലിരുന്നത് 20 വര്‍ഷമാണ്. ഈ കാലയളവില്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുത്തത്. എന്നാല്‍, കേരളത്തിന്റെ വികസനത്തിന് മൗലികമായ ഒരു സംഭാവനയും വലതുപക്ഷശക്തികളില്‍നിന്ന് ഉണ്ടായില്ലെന്നു മാത്രമല്ല, ഉള്ള നേട്ടങ്ങളെ തകര്‍ക്കുന്നതിനാണ് അവര്‍ പരിശ്രമിച്ചത്. വര്‍ത്തമാനകാലത്തും ഈ നില തുടരുന്നു. തോട്ടംമേഖലയെ ടൂറിസത്തിന് വിട്ടുകൊടുക്കുന്നതിന് നടത്തിയ ഇടപെടലും കശുമാവിന്‍തോട്ടങ്ങളെ മിച്ചഭൂമി പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്. തണ്ണീര്‍ത്തടങ്ങളെയും നെല്‍വയലുകളെയും സംരക്ഷിക്കാനുള്ള നിയമങ്ങളെ അട്ടിമറിക്കാനുള്ള നടപടികളും ഇപ്പോള്‍ നടപ്പാക്കുന്നു. കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നു. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കുന്നു. പെണ്‍വാണിഭസംഘങ്ങളും ഭൂമാഫിയയും ഗുണ്ടാ സംഘങ്ങളും കേരളം ഭരിക്കുന്ന നില ഉണ്ടായി. വിലക്കയറ്റത്തില്‍ നാട് പൊറുതിമുട്ടുന്നു. ഇത്തരം നയങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടങ്ങളിലെല്ലാം പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും നടത്തിയ ചെറുത്തുനില്‍പ്പുകളാണ് വലതുപക്ഷത്തിന്റെ അജന്‍ഡകള്‍ നടപ്പാക്കുന്നതിന് തടസ്സംനിന്നത്. അത്തരം പോരാട്ടങ്ങള്‍ ഉയര്‍ന്നുവരേണ്ട ഒരു ഘട്ടത്തിലാണ് കേരളത്തിന്റെ 56-ാം ജന്മദിനം നാം ആചരിക്കുന്നത്.

 പോരാടാം നാടിന്റെ നന്മയ്ക്ക്

വിവിധ സംസ്കാരങ്ങളെയും മതദര്‍ശനങ്ങളെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയതാണ് കേരളത്തിന്റെ സംസ്കാരം. ബൗദ്ധ- ജൈനദര്‍ശനങ്ങളും ഹൈന്ദവ- ക്രൈസ്തവ- മുസ്ലിം കാഴ്ചപ്പാടുകളുമെല്ലാം ഉള്‍ക്കൊണ്ട് വളരുകയും വികസിക്കുകയുംചെയ്ത മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ അഭിമാനകരമായ മതസൗഹാര്‍ദ അന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടു. കേരളത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തന പദ്ധതികളാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങളുടെ പൊതുവായ ഐക്യം രൂപപ്പെടുത്തുക എന്നത്, തൊഴിലാളികളെയും കര്‍ഷകരെയും മറ്റു ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൊരുതുന്ന കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഏറെ പ്രധാനമാണ്. അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനുള്ള ഉപാധികൂടിയായിത്തീരുന്നു.

കേരളത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുക എന്നത് പാര്‍ടിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍ച്ചേര്‍ന്നതാണ്. ജനങ്ങളുടെ യോജിപ്പിനെ തകര്‍ക്കുക എന്നത്, സാമ്രാജ്യത്വശക്തികള്‍ക്ക് അവരുടെ നയം നടപ്പാക്കുന്നതിന് അനിവാര്യമായ ഒന്നാണ്. അതുകൊണ്ടാണ് വര്‍ഗീയശക്തികളെ രൂപപ്പെടുത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന സമീപനം ഇന്ത്യയിലെ ഭരണവര്‍ഗപാര്‍ടികള്‍ പൊതുവില്‍ സ്വീകരിക്കുന്നത്. അങ്ങനെയാണ് സാമ്രാജ്യത്വശക്തികളുടെ കടന്നുവരവോടെ ഇന്ത്യയില്‍ വര്‍ഗീയപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്. കേരളത്തില്‍ 1940കളുടെ തുടക്കത്തില്‍ കോഴിക്കോട് ആര്‍എസ്എസിന്റെ ശാഖ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ത്തന്നെ തലശേരിയില്‍ മുസ്ലിംവ്യാപാരികളെ വളരാന്‍ അനുവദിക്കരുത് അത് ഹിന്ദുത്വത്തിന് ആപത്താണ് എന്ന രീതിയിലുള്ള പ്രചാരണവും ആരംഭിച്ചു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട ഈ ഘട്ടത്തില്‍ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു മുദ്രാവാക്യവും മറ്റ് എവിടെയും എന്നപോലെ ഇവിടെയും ആര്‍എസ്എസ് മുന്നോട്ടുവച്ചില്ല. കേരളത്തില്‍ നിലനിന്ന മതനിരപേക്ഷതയെ തകര്‍ക്കാന്‍ വ്യത്യസ്ത രീതിയിലുള്ള വഴികളാണ് ഓരോ ഘട്ടത്തിലും സംഘപരിവാര്‍ സ്വീകരിച്ചത്.

അക്കാലത്തുതന്നെ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും ഐക്യപ്പെടുത്തി അതിലൂടെ തങ്ങളുടെ അജന്‍ഡ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. മുസ്ലിം ലീഗിന് അധികാരത്തില്‍ ലഭിച്ച കണക്കുകള്‍ നിരത്തി ഹിന്ദുക്കള്‍ക്ക് അധികാരം അപ്രാപ്യമാണ് എന്ന പ്രചാരവേലയിലാണ് പിന്നീട് ആര്‍എസ്എസ് ഊന്നിയത്. 1970കള്‍ ആകുമ്പോഴേക്കും ആശയ പ്രചാരണത്തേക്കാള്‍ അക്രമോത്സുകമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കിയത്. 1978 മുതല്‍ 1979 മാര്‍ച്ചുവരെയുള്ള കാലയളവില്‍ ആര്‍എസ്എസ് നേതൃത്വം കൊടുത്ത 164 സംഘര്‍ഷങ്ങള്‍ ഉണ്ടായതായി രേഖകള്‍ കാണിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കുക എന്നത് എക്കാലത്തെയും അവരുടെ അജന്‍ഡയായിരുന്നു. വിമോചനസമരത്തെ പിന്തുണയ്ക്കുന്നതിന് ഇവര്‍ തയ്യാറായി. പാര്‍ടിയെ പരാജയപ്പെടുത്താന്‍ യുഡിഎഫുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധത്തിലേര്‍പ്പെടുക എന്നതും അവരുടെ നയമായി. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ഉണ്ടായ കോ.ലീ.ബി സഖ്യം പ്രസിദ്ധമാണല്ലോ. ഈ പരീക്ഷണവും പരാജയപ്പെട്ടതോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ ആ സ്വാധീനംകൂടി ഉപയോഗപ്പെടുത്തി ഹിന്ദു ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തങ്ങളുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ ആര്‍എസ്എസ് നടത്തി. അതും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ വീണ്ടും ഇത്തരം പദ്ധതികളുമായി ആര്‍എസ്എസ് രംഗത്തുവന്നിട്ടുണ്ട്. കേരളത്തില്‍ ഇന്നേവരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഒരു സീറ്റുപോലും നേടാന്‍ കഴിയാത്ത സംഘപരിവാര്‍, തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നിലുള്ളതെന്ന് നാം തിരിച്ചറിയണം. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനാകണം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ നിലയാണ് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഉള്ളത്. 50 ശതമാനത്തോളം ന്യൂനപക്ഷ ജനവിഭാഗങ്ങളാണ് കേരളത്തിലുള്ളത്. എന്നാല്‍, സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആകമാനം സമ്പന്നരല്ല. ഒരു വിഭാഗം സാമ്പത്തികമായി ഉയര്‍ന്നുവന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ ശതമാനം മത്സ്യത്തൊഴിലാളികളാണ്. ഇവരാകട്ടെ കേരളത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന ജനവിഭാഗമാണ്. അവരുടെ അവശത പരിഹരിക്കുക എന്നത് കേരള വികസനത്തിന് ഏറെ പ്രധാനമാണ്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു സമ്പന്ന വിഭാഗം എല്ലാ ഘട്ടത്തിലും അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരായി പ്രവര്‍ത്തിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. ഇത് ഏറ്റവും പ്രകടമായി പ്രത്യക്ഷപ്പെട്ടത്, 1957ല്‍ ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും പാസാക്കിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ വിമോചനസമരത്തിലൂടെയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് തനതായി കഴിയില്ലെന്നു മനസ്സിലാക്കിയ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ജാതി- മത ശക്തികളുമായി ഐക്യമുണ്ടാക്കുക എന്ന നിലപാട് സ്വീകരിച്ചു. ഇത്തരം സംഘങ്ങളുടെ നേതൃത്വത്തില്‍ നിലകൊണ്ട സമ്പന്നവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളും വലതുപക്ഷത്തിന്റെ വര്‍ഗപരമായ നിലപാടും പരസ്പരം പൊരുത്തപ്പെട്ടതുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പൊതുവായ ഐക്യപ്രസ്ഥാനമായി ഇവ നിലകൊള്ളുന്ന സ്ഥിതിയും ഉണ്ടായി. എങ്കിലും പാവപ്പെട്ട ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ഒരു വലിയവിഭാഗം ജനത പാര്‍ടിയോടൊപ്പം അണിചേരുകയുണ്ടായി.

ആഗോളവല്‍ക്കരണത്തിന്റെ വര്‍ത്തമാനകാലത്ത് തീവ്രമായ വാണിജ്യവല്‍ക്കരണ നിലപാടുകളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് തീവ്രമായ വര്‍ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന സമീപനം വലതുപക്ഷ ശക്തികള്‍ സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളെയും പൊതുമണ്ഡലങ്ങളെയും എല്ലാം തകര്‍ത്ത് സ്വകാര്യവല്‍ക്കരണത്തിന്റെയും അതുവഴി വര്‍ഗീയവല്‍ക്കരണത്തിന്റെയും വഴികളിലേക്ക് കേരളത്തെ നയിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുകയാണ്.

ഒരുകാലത്ത് കേരളത്തിലെ പാവപ്പെട്ടവന് വിദ്യാഭ്യാസം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചവരായിരുന്നു മിഷണറിമാര്‍. അത്തരം പാരമ്പര്യം അവകാശപ്പെടുന്ന സംഘങ്ങള്‍ പലതും, പണമുള്ളവനു മാത്രമേ വിദ്യാഭ്യാസം നല്‍കൂ എന്ന നിലപാട് സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ നിലപാടിനെതിരെ പാവപ്പെട്ടവന്റെ പക്ഷത്തുനിന്ന് ശബ്ദിച്ചാല്‍ അത് മതവിരുദ്ധമാണെന്നു പ്രചരിപ്പിച്ച് വിശ്വാസികളെ തങ്ങളുടെ നിലപാടുകള്‍ക്കു പിന്നില്‍ അണിനിരത്താനും ശ്രമിക്കുന്നു. ഓരോ മതസ്ഥരും അതത് മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ത്തന്നെയാണ് പഠിക്കേണ്ടത് എന്ന നിലപാടുപോലും മതനിരപേക്ഷതയുടെ ഉജ്വല പാരമ്പര്യമുള്ള കേരളത്തില്‍ ഉയര്‍ന്നുവരുന്നു. ഇതിലൂടെ സംഭവിക്കുന്നത് മതനിരപേക്ഷതയിലധിഷ്ഠിതമായ പൊതുവിദ്യാഭ്യാസ രീതിപോലും മതവല്‍ക്കരണത്തിലേക്ക് നയിക്കപ്പെടുന്നു എന്നതാണ്.

മുസ്ലിംലീഗ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കേരളത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യത്തിന് കനത്ത തിരിച്ചടി നല്‍കുന്ന തരത്തിലുള്ളതാണ്. സമ്പന്നര്‍ക്കായുള്ള ലീഗിന്റെ സാമുദായിക രാഷ്ട്രീയം തീവ്രവാദപരമായ രാഷ്ട്രീയത്തിന് കീഴടങ്ങുന്നുവെന്നതാണ് വര്‍ത്തമാനകാലത്തുണ്ടായ പ്രവണത. ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന ചില ചെയ്തികള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കാസര്‍കോട് അന്വേഷണ കമീഷനെ പിരിച്ചുവിട്ടത്, നാദാപുരം നരിക്കാട്ടേരിയിലെ ബോംബ് സ്ഫോടനക്കേസ് ഇല്ലാതാക്കിയ നടപടി, മാറാട് സിബിഐ അന്വേഷണം തടയുന്നതിനായി നടത്തിയ ഇടപെടലുകള്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

വ്യക്തി സ്വാതന്ത്ര്യത്തെ പൂര്‍ണമായും ഹനിക്കുന്ന തരത്തില്‍ ജനാധിപത്യസമൂഹത്തിന് ഭീഷണി ഉയര്‍ത്തി സദാചാര പൊലീസ് ശക്തിപ്പെട്ട് വരുന്നുവെന്നതും കേരളത്തിന്റെ പിറകോട്ട് പോക്കിന്റെ ലക്ഷണമായി തീര്‍ന്നിരിക്കുന്നു. എല്ലാ വര്‍ഗീയവാദികളും ഇത്തരം ശക്തികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ലീഗിന്റെ അഞ്ചാം മന്ത്രിപദം സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തു എന്നു പറഞ്ഞത് കോണ്‍ഗ്രസ് നേതാവുതന്നെയാണ്. ലീഗിനകത്ത് തീവ്രവാദശക്തികള്‍ നുഴഞ്ഞുകയറി എന്ന് യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗംതന്നെയാണ് പ്രസ്താവിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്തെ ഭരണസംവിധാനം വര്‍ഗീയശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കും അവരുടെ ചെയ്തികള്‍ക്കും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന നിലയാണുള്ളത്. അധികാരത്തിനുവേണ്ടി വര്‍ഗീയശക്തികളുടെ അജന്‍ഡകള്‍ക്ക് കീഴ്പ്പെടുക എന്ന യുഡിഎഫിന്റെ സമീപനം വര്‍ത്തമാനകാലത്ത് ഏറെ തീവ്രമായിരിക്കുന്നു. ഭരണകൂടത്തിന്റെ ഇടപെടല്‍തന്നെ വര്‍ഗീയശക്തികള്‍ക്ക് അനുകൂലമാകുമ്പോള്‍ സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കപ്പെടും എന്നതും വസ്തുതയാണ്. ആ തരത്തിലേക്കാണ് കേരളം നീങ്ങുന്നത്. അത്തരം ശക്തികളുടെ സംരക്ഷണകേന്ദ്രമായി കോണ്‍ഗ്രസും യുഡിഎഫും മാറി.

വര്‍ഗീയശക്തികളുടെ കൂടാരമായ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് തിരിച്ചടി ഏല്‍ക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായി. എന്നാല്‍, കേരളത്തിലെ വിവിധ മതവിശ്വാസികള്‍ ഏതെങ്കിലും വര്‍ഗീയസംഘങ്ങളുടെയോ സാമുദായിക ശക്തികളുടെയോ കുഴലൂത്തുകാരാണെന്ന് ധരിക്കരുത്. ഏതെങ്കിലും ജാതിമത സംഘടനകള്‍ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നവരല്ല അവര്‍, മറിച്ച് മതനിരപേക്ഷതയ്ക്ക് പ്രഹരമേല്‍ക്കുന്ന ഘട്ടങ്ങളിലെല്ലാം ശക്തമായി പ്രതികരിച്ചിട്ടുള്ളവരാണ്. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനുള്ള അവകാശം ഉണ്ടാകണം. അതിന് ആരെങ്കിലും തടസ്സം നിന്നാല്‍ മതവിശ്വാസികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. അതേ അവസരത്തില്‍ വിശ്വാസം ഇല്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനുള്ള അവസരം ഉണ്ടാകണം. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്ന രീതി ഉണ്ടാകരുത്. ഏതെങ്കിലും ഒരു വര്‍ഗീയതകൊണ്ട് മറ്റൊരു വര്‍ഗീയതയെ പ്രതിരോധിക്കാനാകില്ല. അതുകൊണ്ട് എല്ലാ വര്‍ഗീയതകളെയും ഒറ്റപ്പെടുത്തുന്നതിനുള്ള വിശാല ബഹുജനമുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുകയാണ്. കേരളത്തിലെ മഹത്തായ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിന് അത് അനിവാര്യമാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കേണ്ട ദിനംകൂടിയാണ് ഇത്. വിവിധ ജനവിഭാഗങ്ങളുടെ കൂടിച്ചേരലുകളില്‍നിന്നാണ് ഒരു നാടിന്റെ സംസ്കാരം രൂപപ്പെടുന്നത്. വിവിധ ജനവിഭാഗങ്ങളുടെ സംസ്കാരങ്ങള്‍ പരസ്പരം സ്വീകരിച്ചാണ് ഒരു ജനതയുടെ ജീവിതം രൂപപ്പെടുന്നത്.

ഇത്തരത്തിലുള്ള പൊതുവായ സംസ്കാരങ്ങളെയും ജീവിതരീതികളെയും സംരക്ഷിക്കുക എന്നത് മതനിരപേക്ഷതയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരാണ് പൊതുമണ്ഡലങ്ങളെ പിളര്‍ക്കുന്നതിനും വിവിധ ജാതിമത സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്കാരത്തെ അഴിച്ചെടുക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരായി നാം ജാഗ്രത പുലര്‍ത്തണം. കേരളീയന്റെ യോജിപ്പിന്റെ അടിസ്ഥാനം അവന്റെ ഭാഷയും സംസ്കാരവുമാണ്. അതുകൊണ്ടുതന്നെ മലയാളഭാഷയുടെ സംരക്ഷണവും അതിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും വര്‍ത്തമാനകാലത്ത് ഏറെ അനിവാര്യമാണ്. ഭാഷ മൗലികവാദമല്ല. ഭാഷയെ ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ നവീകരിക്കുക എന്നത് പ്രധാനമാണ്. ഭാഷാ കംപ്യൂട്ടറിങ് ഉള്‍പ്പെടെയുള്ള രീതികളുമായി മലയാളഭാഷയെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും വര്‍ത്തമാനകാലത്ത് കടന്നുവരേണ്ടതുണ്ട്.

ഭരണഭാഷയും കോടതിഭാഷയും ഉള്‍പ്പെടെ മാതൃഭാഷയില്‍ ആക്കുക എന്നതും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഇത്തരം മേഖലകളില്‍ ഇടപെടുന്നതിന് അനിവാര്യമാണെന്ന് കാണേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുക എന്നതും നാടിനെ സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്തവുമാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിലെ ജനതയുടെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ അതിനെതിരായി അതിശക്തമായ വികാരം ഉയര്‍ന്നുവരുന്ന കാലഘട്ടമാണ് ഇത്. ഈ ജനകീയരോഷത്തെ മറികടക്കുന്നതിന് വര്‍ഗീയ അജന്‍ഡകള്‍ രൂപപ്പെടുത്തി സാധ്യമാകുമോ എന്നാണ് ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടിയുള്ള ശ്രമം നടത്തുന്നവര്‍ക്ക് ഇത്തരം അജന്‍ഡയുണ്ട് എന്നും നാം തിരിച്ചറിയണം. ബിജെപിയായാലും യുഡിഎഫ് ആയാലും ഒരേ നയത്തിന്റെ വക്താക്കളാണ്. ഈ നയങ്ങളെ തുറന്നുകാട്ടുന്നതിനും നൂറ്റാണ്ടുകളായി കേരളം പുലര്‍ത്തിയിരുന്ന മതേതര പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനും മലയാളഭാഷയെയും സംസ്കാരത്തെയും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും എന്നതാണ് കേരള രൂപീകരണ വാര്‍ഷികദിനത്തില്‍ നമുക്ക് പ്രതിജ്ഞ എടുക്കാനുള്ളത്.

****

പിണറായി വിജയന്‍

No comments: