Friday, November 30, 2012

അതിജീവന സമരത്തില്‍ പങ്കാളിയാവുക

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം രാജ്യത്തിന് എന്തു സംഭാവന നല്‍കി എന്ന പരിശോധനയില്‍ സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് കണ്ടത് നാല് പ്രധാന കാര്യങ്ങളാണ്. 1. അവശ്യസാധനങ്ങളുടെ നിരന്തരമായ വിലക്കയറ്റം. 2. ഒന്നാം യുപിഎ ഭരണകാലത്ത് തുടങ്ങിവച്ച ഉന്നതതല അഴിമതിയുടെ വന്‍തോതിലുള്ള വളര്‍ച്ച. 3. അമേരിക്കന്‍ അനുകൂല വിദേശനയത്തിന്റെ തുടര്‍ച്ചയും അമേരിക്കയുമായി തന്ത്രപ്രധാന സഖ്യവും. 4. രൂക്ഷമായ ചൂഷണവും ഇല്ലായ്മയുംമൂലം തൊഴിലാളിവര്‍ഗവും കര്‍ഷകരും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും കൂടുതല്‍ കഷ്ടപ്പെടേണ്ടിവരുന്നു. നവ ഉദാരവല്‍ക്കരണനയങ്ങള്‍ ഓരോ നിമിഷവും ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. ഏറ്റവുമൊടുവില്‍, ജീവിതത്തിന്റെ മുന്നോട്ടുപോക്കിന് ജനകോടികള്‍ക്ക് താങ്ങായി നില്‍ക്കുന്ന സബ്സിഡികള്‍ വെട്ടിക്കുറച്ചാണ് യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയത്. സബ്സിഡി പണമായി ബാങ്കുവഴി നല്‍കുമെന്നാണ് പ്രഖ്യാപനം. വില നിയന്ത്രിച്ചുള്ള സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നിര്‍ത്തലാക്കുന്നതാണീ നടപടി.

വിലക്കയറ്റം എന്നത്തെക്കാളും രൂക്ഷമായ ഘട്ടത്തില്‍ വിപണിവിലയ്ക്ക് അവശ്യസാധനങ്ങള്‍ ജനം വാങ്ങേണ്ടിവരും. അതിനുസരിച്ച് സബ്സിഡി ലഭിക്കുകയുമില്ല. അതിനര്‍ഥം, ഈ നയംമാറ്റത്തിലൂടെ രാജ്യത്ത് പോഷകാഹാരക്കുറവും ദാരിദ്ര്യവും വര്‍ധിക്കുമെന്നാണ്. പണം എന്ന പ്രലോഭനം കാട്ടി ജനങ്ങളെ വഞ്ചിച്ച് അതിന്റെ മറവില്‍ സര്‍ക്കാരിന്റെ കടമകള്‍ കൈവിടാനുള്ള ആസൂത്രിതനീക്കം രാജ്യത്താകെ പ്രതിഷേധം വിളിച്ചുവരുത്തുന്ന ഘട്ടമാണിത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കുക എന്നത് ഏതു സര്‍ക്കാരിലും നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ 39 വട്ടം പെട്രോള്‍വില വര്‍ധിപ്പിച്ചു എന്ന വസ്തുത, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ ആ ഉത്തരവാദിത്തം എങ്ങനെയാണ് നിറവേറ്റുന്നത് എന്ന് തെളിയിക്കുന്നു. 2004ല്‍ ഒന്നാം യുപിഎ അധികാരമേല്‍ക്കുമ്പോള്‍ 26 രൂപയായിരുന്ന ഡീസല്‍വില ഇന്ന് അന്‍പതുരൂപയാണ്. പെട്രോളിന് പിന്നാലെ ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ധനവിലയിലെ നേരിയ വര്‍ധനപോലും പൊതുവിലക്കയറ്റത്തിന് വന്‍തോതില്‍ ഇന്ധനം പകരും. പാചകവാതകത്തിന് പകരം അടുപ്പുകത്തിക്കാന്‍ ജനങ്ങള്‍ മരം നട്ടുവളര്‍ത്തട്ടെയെന്നുപദേശിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്. ഇപ്പോഴത്തെ വിലവര്‍ധനയും നിയന്ത്രണവുമൊന്നും പാചകവാതക ക്ഷാമം മൂലമല്ല. മറിച്ച്, ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ പാചകവാതകം നല്‍കരുത് എന്ന തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്. യുപിഎ ഭരണകാലയളവില്‍ സിലിണ്ടറിന് 118 രൂപയാണ് സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വില വര്‍ധിച്ചത്. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി ചുരുക്കുന്നത് സിലിണ്ടറിന് മുന്നൂറു രൂപ വര്‍ധിപ്പിക്കുന്നതിനുതുല്യമാണ്. വില വര്‍ധിപ്പിച്ചിട്ടില്ലെന്ന തോന്നലുണ്ടാക്കിയാണ് പലമടങ്ങ് അധികഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഡോ. വിജയ് കേല്‍ക്കര്‍ കമ്മിറ്റി സെപ്തംബര്‍ മൂന്നിന് കേന്ദ്ര ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തത്, പാചകവാതക സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടു രൂപയും ഡീസല്‍ ലിറ്ററിന് നാലു രൂപയും വര്‍ധിപ്പിക്കണമെന്നാണ്. അത്യന്തം ജനദ്രോഹകരമെന്ന് പരക്കെ വിമര്‍ശിക്കപ്പെട്ട ആ ശുപാര്‍ശകളെയും കടത്തിവെട്ടിയാണ് പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി കുറച്ചത്. ആറിനുശേഷം വാങ്ങുന്ന ഓരോ സിലിണ്ടറിനും സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില നല്‍കണം. നിയന്ത്രണം നടപ്പാക്കുമ്പോള്‍, വര്‍ഷം 12 സിലിണ്ടര്‍ ഉപയോഗിക്കുന്ന കുടുംബത്തിന് അധികം വാങ്ങുന്ന ആറ് സിലിണ്ടര്‍ ഓരോന്നിനും 430 രൂപയുടെ സ്ഥാനത്ത് 942 രൂപവീതം നല്‍കേണ്ടിവരും. സിലിണ്ടറിന് 512 രൂപ കൂടുതല്‍. (പ്രാദേശികമായി ഇതില്‍ ചെറിയ മാറ്റം വരും). ആറിന് പുറമെ വാങ്ങുന്ന ആറ് സിലിണ്ടറിന് മൊത്തം 3072 രൂപ നല്‍കണം. കേല്‍ക്കര്‍ കമ്മിറ്റി

ശുപാര്‍ശചെയ്ത വര്‍ധന നടപ്പാക്കിയാല്‍ 600 രൂപയുടെ ഭാരമാണ് വരേണ്ടിയിരുന്നത്. പാചകവാതകവിതരണം അനിശ്ചിതാവസ്ഥയിലാണിന്ന്. ഗ്രാമ-നഗര വ്യത്യാസം ഏറെക്കുറെ ഇല്ലാതാകുന്ന കേരളത്തില്‍ ഗണ്യമായ വിഭാഗത്തിന്റെ അടുക്കളയില്‍ ഭക്ഷണം വേകണമെങ്കില്‍ പാചകവാതകം വേണം. മാസം ഒരു സിലിണ്ടര്‍ ഉപയോഗിക്കുന്നവരാണധികവും. ആറായി ചുരുക്കിയ സബ്സിഡി സിലിണ്ടര്‍ വര്‍ഷത്തിന്റെ പാതിയാകുന്നതുവരെയേ എത്തൂ. ബാക്കി സബ്സിഡിയില്ലാതെ വാങ്ങേണ്ടിവരുന്നത് കുടുംബ ബജറ്റുകളെ കീഴ്മേല്‍മറിക്കും. സര്‍ക്കാര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കും എന്നാണിതില്‍നിന്ന് വ്യക്തമാകുന്നത്. അതിജീവനത്തിനായി ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവരുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. കേരളത്തില്‍ ഡിസംബര്‍ ഒന്നിന് പാതയോരങ്ങളില്‍ ജനലക്ഷങ്ങള്‍ അടുപ്പുകൂട്ടി ഭക്ഷണം പാകംചെയ്തുകൊണ്ടുള്ള സമരത്തിന് സിപിഐ എം നേതൃത്വം നല്‍കുന്നതിന്റെ പശ്ചാത്തലം ഇതാണ്. വിലക്കയറ്റം തടയണം, പാചകവാതക സിലിണ്ടര്‍ നിയന്ത്രണം റദ്ദാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളചരിത്രത്തിലെ സവിശേഷതയാര്‍ന്ന സമരമുന്നേറ്റമാണ് ഡിസംബര്‍ ഒന്നിന് യാഥാര്‍ഥ്യമാകുക. മഞ്ചേശ്വരംമുതല്‍ പാറശാലവരെ ദേശീയപാതയോരത്തും ഒപ്പം വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും അടുപ്പുകളെരിയും. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ചുവടുപറ്റി കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും കടുത്ത ജനദ്രോഹനടപടികളുടെ വഴിയിലാണ്. പൊതുവിതരണരംഗത്തും പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ പാടെ അട്ടിമറിക്കപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍പോലെ കേരളത്തില്‍ നിലനില്‍ക്കുന്ന സേവന-വേതന വ്യവസ്ഥകളെ അട്ടിമറിക്കുന്നതടക്കം നാനാവിഭാഗം ജനങ്ങള്‍ക്കുമെതിരായ നിരവധി നടപടികള്‍ തുടര്‍ച്ചയായി വരുന്നു. സബ്സിഡി ബാങ്കുകളിലൂടെയാക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നു. അതോടെ 1966 മുതല്‍ കേരളത്തിന്റെ അഭിമാനനേട്ടമായ പൊതുവിതരണസമ്പ്രദായം അവസാനിക്കും.

റേഷന്‍കടകള്‍ ഇല്ലാതാകുകയും കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പ്പുകാരും ജനങ്ങളെ വേട്ടയാടുകയും ചെയ്യും. മണ്ണെണ്ണയുടെ സബ്സിഡി പണമായി നല്‍കാനുള്ള ഉദ്യമം പരാജയപ്പെട്ടു എന്ന് മുഖ്യമന്ത്രിതന്നെ കുറ്റസമ്മതംനടത്തിയ അതേവേളയിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാനത്ത് 14300ല്‍പരം റേഷന്‍കടകളുണ്ട്. റേഷനായി ലഭിക്കുന്ന ധാന്യങ്ങളും മറ്റവശ്യവസ്തുക്കളുംകൊണ്ട് പുലരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുണ്ട്. പുതിയ തീരുമാനത്തോടെ അവര്‍ പട്ടിണിയിലേക്കാണ് എടുത്തെറിയപ്പെടുക. സമരമല്ലാതെ മറ്റു വഴിയില്ല എന്ന അവസ്ഥയിലാണ് ജനങ്ങള്‍. അതുകൊണ്ടുതന്നെ ഡിസംബര്‍ ഒന്നിന് ആബാലവൃദ്ധം തെരുവുകളിലേക്കൊഴുകിയെത്തി പ്രതിഷേധാഗ്നി എരിക്കുമെന്നതില്‍ സംശയമില്ല. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധതയ്ക്കുള്ള കരുത്തന്‍ ആഘാതമാക്കി ഈ സമരത്തെ മാറ്റാന്‍ മുഴുവന്‍ കേരളീയരോടും അഭ്യര്‍ഥിക്കുന്നു.

*
പിണറായി വിജയന്‍ ദേശാഭിമാനി 30 നവംബര്‍ 2012

No comments: