Tuesday, November 6, 2012

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

ഇ.എം.എസ്. ദേശാഭിമാനിയുടെ പത്രാധിപരായിരുന്നപ്പോള്‍ ഇടയ്ക്കൊക്കെ പത്രാധിപസമിതി അംഗങ്ങളായിരുന്ന ഞങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തിയിരുന്നു. പത്രഭാഷയായിരുന്നു അദ്ദേഹത്തിന്റെ സംസാരവിഷയം. എങ്ങനെ എഴുതണം? എങ്ങനെ പറയണം? ഇംഗ്ളീഷ് പരിഭാഷ എങ്ങനെ? അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തക്ക് വിഷയമായിരുന്നു. നിങ്ങള്‍ക്ക് ഒരുചിന്തകനെപ്പോലെ ഗഹനമായ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാം; പക്ഷെ എഴുത്ത് സാധാരണക്കാരനുവേണ്ടിയാവണം - ഇതായിരുന്നു ഇ.എം.എസിന്റെ സംസാരത്തിന്റെ അന്തഃസത്ത. അദ്ദേഹം ആവര്‍ത്തിച്ചുപറയും:

"പഴയതലമുറയില്‍പ്പെട്ട ഒരാളെന്ന നിലക്ക് പുതിയ തലമുറക്കാരുടെ സംസ്കൃത പദപ്രയോഗം നിമിത്തം വല്ലാത്ത അസഹ്യത തോന്നിയിട്ടുള്ള ഒരാളാണ് ഞാന്‍. ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് രണ്ടു കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാവണം. ആശയ സംബന്ധമായ പൊതു സിദ്ധാന്തം, അതിന്റെ സവിസ്തരമായ വിശദാംശങ്ങള്‍ എന്നിവയെ സംബന്ധിച്ച് ശരിയായ ധാരണയില്ലാത്തവര്‍ക്ക് ഭാഷ ശരിയായി ഉപയോഗിക്കാന്‍ കഴിയുകയില്ല. ഇംഗ്ളീഷ് ഭാഷയറിയാത്ത, അതിലെഴുതപ്പെട്ട കൃതികളുടെ ഉള്ളടക്കം മനസ്സിലാക്കാന്‍ കഴിയാത്ത, ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് മനസ്സിലാവണമെന്ന ഉദ്ദേശം എഴുത്തുകാര്‍ക്ക് ഉണ്ടോ? അതോ അഭ്യസ്തവിദ്യരായ ഒരു ചെറു ന്യൂനപക്ഷത്തെ ഉദ്ദേശിച്ചാണോ എഴുതുന്നത്? ആദ്യത്തേതാണെങ്കില്‍ ഉപയോഗിക്കേണ്ട ഭാഷ ഒന്ന്, രണ്ടാമത്തേതാണെങ്കില്‍ ഉപയോഗിക്കാവുന്നത് മറ്റൊന്ന്. ഈ വ്യത്യാസമുണ്ടെന്നുപോലും നമ്മുടെ എഴുത്തുകാര്‍ മനസ്സിലാക്കുന്നുണ്ടോ? ഇല്ലെന്ന് എനിക്കു തോന്നുന്നു.''
പാണ്ഡിത്യപ്രകടനം അല്ല എഴുത്ത് എന്നും എഴുത്ത് ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്ന് വ്യക്തമായ ധാരണയുള്ളവരാണ് തങ്ങളെന്നും ജീവിതത്തിലുടനീളം എഴുത്തിലും പ്രസംഗങ്ങളിലും തെളിയിച്ചവരാണ് കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ് നേതാക്കളായിരുന്ന ഇ.എം.എസും കെ. ദാമോദരനും സി. അച്യുതമേനോനും എം.എസ്. ദേവദാസും എന്‍.ഇ. ബലറാമും സി. ഉണ്ണിരാജയും. ഇവരില്‍ മുന്‍പന്തിയില്‍ കെ. ദാമോദരനാണെന്ന് അദ്ദേഹം എഴുതിയതെല്ലാം വായിച്ചാല്‍ നമുക്കു മനസ്സിലാകും. മാര്‍ക്സിയന്‍ ദര്‍ശനമായാലും ധനതത്വശാസ്ത്രമായും ഭാരതീയ തത്വചിന്തയായാലും ലളിതമായി, തെളിമയോടെ വിവരിക്കാനുള്ള ആ വൈഭവം ഒന്നുവേറെ; ഒരു പ്രസംഗം കേള്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പുരോഗമനസാഹിത്യമായിരുന്നു വിഷയം. എത്ര ലളിതമായിരുന്നു അവതരണം! ബുദ്ധിജീവിയുടെ കാപട്യമില്ല; നാട്യമില്ല. എനിക്ക് ചിലതൊക്കെ നിങ്ങളുമായി പങ്കു വയ്ക്കാനുണ്ട് എന്ന മട്ടിലാണ് തുടക്കം. പറയുന്നതോ ഗഹനവും ഏറെ പുതുമയുള്ളതുമായ കാര്യങ്ങള്‍. ആ തലമുറ ചെയ്ത സംഭാവനകളാണ് ഇന്നും നമ്മുടെ മുതല്‍കൂട്ടുകള്‍.

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന പവനന്‍ എഴുതിയ തൂലികാഗ്രന്ഥത്തില്‍ ദാമോദരന്റെ വ്യക്തിത്വത്തെ വരച്ചുവയ്ക്കുന്നുണ്ട്. പവനന്‍ എഴുതുന്നു: "മനുഷ്യനില്‍ നിന്ന് അകന്നു നിന്നുകൊണ്ട് പിടികിട്ടാത്ത കാര്യങ്ങളെപ്പറ്റി പിടികിട്ടാത്ത ഭാഷയില്‍ സംസാരിക്കുന്നതാണ് പാണ്ഡിത്യമെന്നു ധരിച്ചു വശായ പണ്ഡിതന്മാരില്‍ നിന്ന് വിഭിന്നനായി, പാണ്ഡിത്യം ജനങ്ങള്‍ക്കുവേണ്ടി ആര്‍ജിക്കുകയും ജനലക്ഷങ്ങളിലേക്കു പകരുകയും ചെയ്ത ബുദ്ധിജീവിയായിരുന്നു അദ്ദേഹം. ഉദ്ദേശമില്ലാത്ത ഒരു പഠനവും അദ്ദേഹം നടത്തിയിട്ടില്ല. പഠിച്ചതൊന്നും അദ്ദേഹത്തിന് ദഹനക്കേടുണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ലളിതമായ ഭാഷയില്‍ സാധാരണക്കാരുടെ ഇടയില്‍ ആശയപരമായ പ്രബോധനം നടത്താന്‍ കഴിഞ്ഞു. കേട്ടവര്‍ക്കു കാര്യം മനസ്സിലായതുകൊണ്ട് ബുദ്ധിപരമായ ഒരു വിപ്ളവത്തിന് നേതൃത്വം കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.'' ഇത് അക്ഷരംപ്രതി ശരിയെന്ന് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ (ഇപ്പോള്‍ പ്രഭാത് ബുക്സ് അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികള്‍ പത്ത് വാല്യങ്ങളായി പുറത്തിറക്കുന്നു) വായിച്ചാല്‍ മതി.

കമ്യൂണിസ്റ് വിരുദ്ധപ്രചരണങ്ങളെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളും തെളിമയാര്‍ന്ന മറുപടിയുംകൊണ്ട് നേരിടുന്ന ദാമോദരന്റെ ശൈലി, ഇന്ന് എതിരാളികളെ മസ്സില്‍ പവര്‍ കൊണ്ട് മാത്രം നേരിടുന്നവര്‍ പാഠമാക്കേണ്ടതാണ്. 'യേശുക്രിസ്തു മോസ്കോവില്‍' എന്ന ലഘുലേഖകൊണ്ട് കമ്യൂണിസ്റ് വിരുദ്ധനായിരുന്ന ഫാദര്‍ വടക്കനെ ദാമോദരന്‍ നേരിട്ടത് എത്ര അസൂയാവഹമാണെന്ന് പരിശോധിച്ചാല്‍ കാണാം. 'യേശുക്രിസ്തു മോസ്കോവില്‍' എന്ന ലഘുലേഖ ദാമോദരന്‍ ഇറക്കി. ഫാദര്‍ വടക്കന് സഹിച്ചില്ല. 'യേശുക്രിസ്തു മോസ്കോവിലോ' എന്ന് ചോദിച്ച് വടക്കന്‍ മറുപടി പറഞ്ഞു ലഘുലേഖ പുറത്തിറക്കി. ദാമോദരന്‍ ഉടനെ 'യേശുക്രിസ്തു മോസ്കോവില്‍ തന്നെ' എന്ന മറുചോദ്യവുമായി ലഘുലേഖ ഇറക്കി വടക്കനെ നിശബ്ദനാക്കി. വര്‍ഷങ്ങള്‍ക്കുശേഷം ദാമോദരന്റെ നിര്യാണത്തെ തുടര്‍ന്ന് ചേര്‍ന്ന അനുശോചനയോഗത്തില്‍ ഈ 'തര്‍ക്കം' സൂചിപ്പിച്ച് ഫാദര്‍ വടക്കന്‍ പറഞ്ഞു: "ദാമോദരന്റെ രണ്ടാമത്തെ ലഘുലേഖ - യേശുക്രിസ്തു മോസ്കോവില്‍തന്നെ-ക്ക് മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അതില്‍ ദാമോദരന്‍ പറഞ്ഞത് സത്യമായിരുന്നു. അതോടെ എനിക്ക് കമ്യൂണിസ്റ് പ്രസ്ഥാനത്തോട് സ്നേഹാദരവ് ഉണ്ടായി തുടങ്ങി.''

'യേശു ക്രിസ്തു മോസ്ക്കോവില്‍തന്നെ' എന്ന ലഘുലേഖ ദാമോദരന്‍ തുടങ്ങുന്നത് റോമന്‍ സാമ്രാജ്യത്തില്‍ അടിമകളും മര്‍ദകരായ ഉടമകളും തമ്മിലുള്ള വര്‍ഗസമരം മൂര്‍ധന്യത്തിലെത്തിയ സന്ദര്‍ഭത്തെ സൂചിപ്പിച്ചുകൊണ്ടാണ്. അനവധികലാപങ്ങള്‍ നടത്തി, സ്പാര്‍ട്ടക്കസ് ലഹളപോലും പരാജയപ്പെട്ട സന്ദര്‍ഭത്തില്‍, സ്വന്തം ത്യാഗം കൊണ്ട് തങ്ങളെ രക്ഷിക്കാന്‍ കഴിവുള്ള മഹാത്മാവിനെ അടിമകള്‍ സ്വപ്നം കണ്ട് കഴിയുമ്പോഴാണ് നസ്രത്തുകാരനായ ഒരാശാരിയുടെ മകന്‍ അവരുടെ മുന്നിലെത്തുന്നത്. ക്രിസ്തുവിന്റെ വാക്കുകള്‍ അടിമകളുടെ വ്രണങ്ങള്‍ക്ക് മുറി കെട്ടികൊടുത്തു. അവര്‍ അദ്ദേഹത്തിന്റെ മുന്നില്‍ അണിനിരന്നു. പഴയ മതങ്ങളുടെ സ്ഥാനത്ത് പുതിയൊരു മതം വന്നു. ക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ന്നുനിന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ക്രിസ്തുമതം കാട്ടുതീപോലെ പടര്‍ന്നു. ആ മതം പിന്നീട് ചൂഷണവ്യവസ്ഥയെ നിലനിര്‍ത്താനും സ്ഥാപിത താല്‍പര്യങ്ങളെ കാത്ത് സൂക്ഷിക്കാനുമുള്ള ഒരാത്മീയായുധമായി എങ്ങനെ മാറിയെന്ന് ദാമോദരന്‍ ഈ ലഘുലേഖയില്‍ വിശദമാക്കുന്നു. മാര്‍പ്പാപ്പയുടെ ശത്രു സോവിയറ്റ് യൂണിയനും സോഷ്യലിസവും കമ്യൂണിസവുമാണെന്ന് ദാമോദരന്‍ സ്ഥാപിക്കുന്നു. കൂട്ടത്തില്‍ വടക്കനച്ചനോട് ദാമോദരന്‍ ചോദിക്കുന്നു:  "ഒരു ധനികന് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയുന്നതിനെക്കാള്‍ എളുപ്പം ഒരൊട്ടകത്തിന് സൂചിത്തുളയിലൂടെ കടക്കാനാണ് എന്നാണല്ലോ യേശുക്രിസ്തു പ്രഖ്യാപിച്ചത്? യേശുക്രിസ്തുവിന്റെ ഈ പ്രഖ്യാപനം ശരിയാണെങ്കില്‍ നിങ്ങളും നിങ്ങളുടെ യജമാനന്മാരായ വന്‍കിട സ്വത്തുടമകളും മരണത്തിനുശേഷം എങ്ങോട്ടാണ് പോകുക?'' വടക്കനച്ചനെ ഉത്തരം മുട്ടിക്കുന്ന ഈ ചോദ്യം അദ്ദേഹത്തിന്റെ പിന്‍മുറക്കാരിലും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

ദാമോദരനോട് മാര്‍ക്സിസം അടക്കമുള്ള രാഷ്ട്രീയ സാഹിത്യസാമൂഹ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് സംശയങ്ങള്‍ ചോദിക്കൂ. മറുപടി വ്യക്തമായി കിട്ടും. അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ ചേര്‍ത്തുള്ള ചില ചോദ്യങ്ങളും ഉത്തരങ്ങളും താഴെകൊടുക്കുന്നു. ആധുനിക മാര്‍ക്സിസ്റ് പണ്ഡിതന്മാര്‍ക്കും സുവ്യക്തമായി എഴുതി പഠിക്കാന്‍ ഇത് സഹായിക്കും. അവര്‍ക്ക് എക്കാലവും അനുകരണീയമാണ് ദാമോദരന്റെ ജനകീയ ഭാഷ.

ചോദ്യം : ആദ്യം മനുഷ്യന്‍, പിന്നെ മാര്‍ക്സിസം ചില ഇടതുപക്ഷ ബുദ്ധിജീവികള്‍ പറയുന്നത് ശരിയാണോ?

മനുഷ്യനെയും മാര്‍ക്സിസത്തെയും രണ്ടാക്കി വെട്ടിമുറിച്ചു പരസ്പര ബന്ധമില്ലാത്ത രണ്ട് കള്ളറകളിലേക്കെറിയുന്ന ഈ മുദ്രാവാക്യം കേട്ടപ്പോള്‍ മാര്‍ക്സിസത്തിന്റെ ഒരു വിദ്യാര്‍ഥിയായ എനിക്ക് മറ്റൊരു മുദ്രാവാക്യം ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി, മാര്‍ക്സിസത്തില്‍ നിന്നു മനുഷ്യനെ കിഴിച്ചാല്‍ പിന്നെ വട്ടപൂജ്യം. മാര്‍ക്സ് എഴുതിയതിന്റെയെല്ലാം കേന്ദ്രബിന്ദു മനുഷ്യനാണ്. മനുഷ്യനപ്പുറത്ത് യാതൊന്നുമില്ല. മാര്‍ക്സിനു മുന്‍പ് ജീവിച്ചിരുന്ന മഹാന്മാര്‍ മനുഷ്യസ്നേഹമെന്ന പദത്തെ ധാര്‍മികമായ അര്‍ഥത്തിലാണ് ഉപയോഗിച്ചത്. മാര്‍ക്സാകട്ടെ, അതിന് ശാസ്ത്രീയമായ ഉള്ളടക്കം നല്‍കി.

ചോദ്യം : കുരുക്ഷേത്ര യുദ്ധത്തില്‍ ധര്‍മത്തെകുറിച്ചുള്ള അര്‍ജുന - കൃഷ്ണസംവാദത്തിന്റെ അന്തസത്ത എന്ത്?

രണ്ടുപേരും ധര്‍മത്തെ പിടിച്ചാണയിടുന്നു. അധര്‍മത്തെ രണ്ടുപേരും വെറുക്കുന്നു. പക്ഷെ അര്‍ജുനന്‍ കുലധര്‍മത്തിലാണ് ഊന്നുന്നത്. കൃഷ്ണനോ വര്‍ണ ധര്‍മത്തിലും. ഇങ്ങനെ രണ്ടുതരം ധാര്‍മിക മൂല്യങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കുരുക്ഷേത്രത്തിലെ യുദ്ധക്കളത്തില്‍ നടക്കുന്നത്. കുലധര്‍മത്തെക്കാള്‍ വര്‍ണധര്‍മമാണ് മേലെ എന്ന് തെളിയിക്കാന്‍ പതിനെട്ടധ്യായങ്ങള്‍ വേണ്ടിവന്നു. ഏതായാലും ഒടുവില്‍ കൃഷ്ണന്‍ തന്നെ ജയിച്ചു. സനാതനങ്ങളെന്നു വിശ്വസിക്കപ്പെട്ടുപോകുന്ന കുലധര്‍മങ്ങള്‍ വധിക്കപ്പെടുകയും അവയ്ക്കുപകരം വര്‍ഗവ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലുള്ള വര്‍ണ ധര്‍മങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.

ചോദ്യം : പുരോഗമന സാഹിത്യകാരന് ഒരു നിര്‍വചനം?

സാഹിത്യകാരന്റെ ഉദ്ദേശ്യമോ ആഗ്രഹമോ എന്തുതന്നെയായാലും അതു വസ്തുനിഷ്ഠമായ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടിരിക്കണം. അതായത്, സമുദായത്തിലെ വളരുന്ന ശക്തികളെ വളരുന്ന ശക്തികളായും തകരുന്ന ശക്തികളെ തകരുന്ന ശക്തികളായും കണ്ടു ചിത്രീകരിക്കാന്‍ സാഹിത്യകാരനു സാധിക്കണം. അങ്ങനെ ചിത്രീകരിക്കുന്ന സാഹിത്യകാരനാണ് പുരോഗമന സാഹിത്യകാരന്‍, എന്തെന്നാല്‍, അയാളാണ്, സാമൂഹ്യപുരോഗതിയെ പ്രതിഫലിപ്പിക്കുന്നത്. അയാളാണ് സാമൂഹ്യവളര്‍ച്ചക്ക് പ്രചോദനം നല്‍കുന്ന സാഹിത്യം നിര്‍മിക്കുന്നത്.

ചോദ്യം : ധനശാസ്ത്രം എന്നാലെന്ത്?

ധനശാസ്ത്രം ഒരു സാമൂഹ്യശാസ്ത്രമാണ്. അത് മനുഷ്യനെ കേവലം ഒരു വ്യക്തിയെന്ന നിലക്കല്ല; ഒരു സാമൂഹ്യജീവിയെന്ന നിലയ്ക്കാണ് വ്യവഹരിക്കുന്നത്. കാടന്മാരുടെ സമുദായത്തിലായാലും ശരി, സോഷ്യലിസ്റ് സമുദായത്തിലായാലും ശരി, മനുഷ്യര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉല്‍പാദന വിതരണ പ്രവര്‍ത്തങ്ങളിലേര്‍പ്പെടുന്നത് ഒറ്റയ്ക്കൊറ്റക്കായിട്ടല്ല, സാമൂഹ്യമായിട്ടാണ്; പരസ്പരം സഹകരിച്ചുകൊണ്ടും പരസ്പരം ബന്ധപ്പെട്ടുകൊണ്ടുമാണ്. ഉല്‍പാദന വിതരണങ്ങള്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ചല്ല, സവിശേഷങ്ങളായ ചില സാമ്പത്തിക നിയമങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആ സാമ്പത്തിക നിയമങ്ങളുടെ വസ്തുനിഷ്ഠമായ വിശകലനമാണ് ധനശാസ്ത്രം.

ചോദ്യം : അങ്ങ് എഴുതിയ 'പാട്ടബാക്കി'യെന്ന നാടകത്തെകുറിച്ച്?

അതിന് മുന്‍പൊരിക്കലും ഞാന്‍ നാടകം എഴുതിയിട്ടില്ല. കവിതയും കഥയും എഴുതിയിട്ടുണ്ട്. ഇ.എം.ആണ് പ്രേരണ ചെലുത്തിയത്. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്നതാകണം നാടകമെന്ന് ഇ.എം.എസ്. പറഞ്ഞു. ഞാന്‍ എഴുതി. നിരവധി വേദികളില്‍ കളിച്ചു അഭിനന്ദനം നേടി. എം.പി. ഭട്ടതിരിപ്പാടും പറയനും പറയിയുമൊക്കെ നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ നാടകത്തിന്റെ കെട്ടും മറ്റും മാറാന്‍ തുടങ്ങി. ഓരോ പ്രാവശ്യം അഭിനയിക്കുമ്പോഴും പുതിയ പുതിയ പരീക്ഷണങ്ങളുണ്ടായി. അങ്ങനെ കളിച്ചു കളിച്ചു നാടകം എന്റെ സ്വന്തമല്ലാതായി. അതൊരു കൂട്ടായ പരിശ്രമത്തിന്റെ ഫലമായി തീര്‍ന്നു. അതോടെ കലാപരമായും അത് വളരെ മെച്ചപ്പെട്ടു. അതുകൊണ്ടാണ് അതു കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചത്.

ചോദ്യം : വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തില്‍ മാര്‍ക്സിസം വ്യക്തികള്‍ക്കുള്ള സ്ഥാനം നിഷേധിക്കുന്നുവെന്ന ആരോപണത്തോട് യോജിക്കുന്നുണ്ടോ?

സമൂഹമെന്നത് വ്യക്തികളുടെ ആകെത്തുകയാണ്. അതുകൊണ്ട് സമൂഹത്തിന്റെ പൂര്‍ണത അതിലടങ്ങിയ വ്യക്തികളുടെ പൂര്‍ണതയെ ആശ്രയിച്ചിരിക്കും. വ്യക്തി സമൂഹത്തിന്റെ ഭാഗം മാത്രമാണ്. അതുകൊണ്ട് വ്യക്തി പ്രശ്നത്തെ സാമൂഹ്യപ്രശ്നങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയെടുക്കാന്‍ കഴിയില്ല. വ്യക്തിയുടെ വളര്‍ച്ച സമൂഹത്തിന്റെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നു. പട്ടിണിയും തൊഴിലില്ലായ്മയും ചൂഷണങ്ങളും അടിമത്തവും അനുഭവിക്കുന്ന വ്യക്തിക്കു വളരാന്‍ കഴിയില്ല. അതിനാല്‍, ഇത്തരം സാമൂഹ്യവൈകൃതങ്ങളവസാനിപ്പിക്കുക. വ്യക്തിത്വം സൌന്ദര്യത്തിലേക്കും പൂര്‍ണതയിലേക്കും വികസിച്ചുകൊള്ളും. മാര്‍ക്സിസം വ്യക്തികള്‍ക്ക് സമുദായത്തിലുള്ള സ്ഥാനത്തെ നിഷേധിക്കുന്നില്ല. ചില സവിശേഷഗുണങ്ങളും സ്വഭാവവിശേഷങ്ങളും കഴിവുകളുമുള്ള വ്യക്തികള്‍ ചരിത്രത്തിന്റെ ഭാഗധേയത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അതുറപ്പിച്ചു പറയുന്നു.

ചോദ്യം : നേതാവും പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം? നേതാവിന്റെ അപ്രമാദിത്യവും തലക്കനവും എങ്ങനെ നോക്കി കാണുന്നു?


നേതാവ് അസാമാന്യമായ കഴിവുള്ളവനാണ്, ചരിത്രം സൃഷ്ടിക്കുന്നവനാണ്, ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കെല്‍പ്പുമുള്ളവനാണ്. മഹാനായ നേതാവില്‍ അചഞ്ചലമായ വിശ്വാസമര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളെ അന്ധമായി വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ മതി എല്ലാം ശരിയായി കൊള്ളും. സാധാരണ പാര്‍ടി അംഗങ്ങളോ ബഹുജനങ്ങളോ സ്വന്തമായി ചിന്തിക്കുകയോ പഠിക്കുകയോ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുകയോ ചെയ്യേണ്ടതില്ല. എന്തെന്നാല്‍, സംഭവഗതികള്‍ക്കു രൂപം കൊടുക്കേണ്ട ചുമതല ജനങ്ങള്‍ക്കല്ല, നേതാവിനാണ് - വ്യക്തി ആരാധനയില്‍ നിന്നും നേതൃപൂജയില്‍നിന്നും ഉളവാക്കുന്ന ഇത്തരം ചിന്താഗതികള്‍ സാമൂഹ്യ ജീവിതത്തെ മരവിപ്പിക്കുകയും വിപ്ളവ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കാനുള്ള ബഹുജനങ്ങളുടെ കഴിവിനെ നശിപ്പിക്കുകയും ചെയ്യും. നേതാക്കള്‍ തന്നെ തങ്ങളുടെ സ്വന്തം വ്യക്തിത്വത്തിന് അമിതമായ പ്രാധാന്യം സ്വയം കല്‍പിക്കും. നേതാക്കള്‍ എന്ന നിലക്ക് മാധ്യമങ്ങളും ജനങ്ങളും അമിത പ്രാധാന്യം നല്‍കുമ്പോള്‍ അധികാരം അവരുടെ തലക്ക് പിടിക്കും. അവസരം കിട്ടിയാല്‍ അവര്‍ അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റെയും കിരീടം ധരിക്കാന്‍ തുടങ്ങും. അവരുടെ വ്യക്തിപരമായ ദുര്‍ഗുണങ്ങള്‍ പുറത്തുവരികയും ചെയ്യും.

ചോദ്യം : സ്റാലിനെ എങ്ങനെ വിലയിരുത്തുന്നു?

തൊഴിലാളിവര്‍ഗത്തോടും കമ്യൂണിസ്റ് പ്രസ്ഥാനത്തോടുമുള്ള കൂറ്, അഗാധമായ താത്വികജ്ഞാനം, ബഹുജനങ്ങളെ സംഘടിപ്പിക്കാനും അവരുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനുമുള്ള അസാമാന്യമായ കഴിവ്, ഊര്‍ജസ്വലമായ മനശക്തി എന്നിങ്ങനെ പല സത് ഗുണങ്ങള്‍ ഉള്ളതുകൊണ്ടാണ് സ്റാലിന്‍ അനിഷേധ്യ നേതാവായി തീര്‍ന്നത്. ഈ ഗുണങ്ങളോടൊപ്പം മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത, പ്രവര്‍ത്തകന്മാരെപ്പറ്റിയുള്ള അനാരോഗ്യകരമായ ദുശങ്കകള്‍, ധാര്‍ഷ്ട്യം, നിര്‍ദയത, നേതൃത്വഭ്രമം എന്നിങ്ങനെയുള്ള ദുര്‍ഗുണങ്ങള്‍ സ്റാലിനെ പിടികൂടി. വ്യക്തി പൂജ ഉയര്‍ന്നതോടെയാണ് ഇതെല്ലാം പുറത്തുവന്നത്. അത് സോഷ്യലിസ്റ് സമുദായത്തിന്റെ പുരോഗതിക്ക് വലിയ ഹാനി വരുത്തിവെച്ചു.

പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും ദാമോദരന്റെ സംഭാവനകള്‍ ശ്രദ്ധേയങ്ങളായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച 'പ്രഭാതം' പത്രത്തിന്റെ (1934) പത്രാധിപസമിതി അംഗമായിരുന്നു. 'കമ്യൂണിസ്റ്', 'മുന്നോട്ട്', 'മാര്‍ക്സിസ്റ്' എന്നീ മാസികകള്‍ക്ക് നേതൃത്വം നല്‍കി. ദീര്‍ഘകാലം 'നവയുഗ'ത്തിലും പ്രവര്‍ത്തിച്ചു. ഇതിലെല്ലാം വന്ന അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ കാണുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. സാര്‍വദേശീയം മുതല്‍ മലബാറിലെ കാര്‍ഷികപ്രശ്നം വരെ വിലയിരുത്തി അദ്ദേഹം എഴുതിയിരുന്നു. 'കമ്യൂണിസ്റ്' മാസിക വരും തലമുറക്കായി ലൈബ്രറികളില്‍ സൂക്ഷിച്ചു വയ്ക്കേണ്ട മാസികയായിരുന്നു. ഒന്നാന്തരം താത്വികമാസികയായിരുന്നു. 'ഇന്ത്യയുടെ ആത്മാവ്', 'ഭാരതീയചിന്ത', 'കേരളചരിത്രം', 'മനുഷ്യന്‍' തുടങ്ങിയ ഗ്രന്ഥങ്ങള്‍ എഴുതിയ അദ്ദേഹം പാര്‍ടിക്ളാസ് എടുക്കാന്‍ കഴിവുള്ള അധ്യാപകരില്‍ മുന്‍പന്തിയിലായിരുന്നു. വളരെ ലളിതമായി സോദ്ദോഹാരണ സഹിതം മാര്‍ക്സിസം ലെനിനിസം അദ്ദേഹത്തിന് അവതരിപ്പിക്കാന്‍ അസാമാന്യമായ പാടവം ഉണ്ടായിരുന്നു. ജീവിത സായാഹ്നത്തില്‍ ചരിത്രഗവേഷണത്തില്‍ മുഴുകിയിരുന്ന അദ്ദേഹത്തിന് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട് അവസാനനാളുകളില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു? എന്തായിരുന്നു ആ അഭിപ്രായ ഭിന്നത? ദാമോദരനോ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോ മൌനത്തിലായിരുന്നു.

*****

രവി കുറ്റിക്കാട്, കടപ്പാട് : ഗ്രന്ഥാലോകം മാസിക

അധിക വായനയ്ക്ക്:

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

No comments: