Showing posts with label പി ജി. Show all posts
Showing posts with label പി ജി. Show all posts

Monday, February 3, 2014

സാധുജന പരിപാലന സംഘവും പുലയമഹാസഭയും

കേരള ചരിത്രത്തിലെ ഉന്നതശീര്‍ഷനായിരുന്ന ദളിത് നേതാവ് അയ്യങ്കാളി (1863-1941) പുലയസമുദായാംഗമായിരുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും കാര്യശേഷികൊണ്ടും നേതൃത്വസിദ്ധികൊണ്ടും നവോത്ഥാന നായകരുടെ കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്ന പട്ടികയിലെ മുന്‍നിരക്കാരനായിരുന്നു അയ്യങ്കാളി. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വെങ്ങാനൂരില്‍ ജനിച്ച അയ്യങ്കാളിയെ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ ആകര്‍ഷിച്ചു. ദളിതര്‍ക്ക് വഴിനടക്കാനും കല്ലുമാല മുതലായ പ്രാകൃത ആഭരണങ്ങള്‍ ഉപേക്ഷിച്ച് പരിഷ്കൃത വസ്ത്രങ്ങള്‍ ഉപയോഗിക്കാനും വിദ്യാഭ്യാസം നേടാനും മറ്റും അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ദക്ഷിണ കേരളത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയങ്ങളാണ്.

ശ്രീനാരായണഗുരുവും ഡോ. പല്‍പ്പുവും കുമാരനാശാനും മറ്റുമായുള്ള സൗഹൃദബന്ധത്തിനു പുറമെ, അന്നത്തെ സവര്‍ണ പ്രമാണിമാരായ ഡോ. രാമന്‍പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള മുതലായവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹകാരികളും ആയി. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കീഴില്‍ ദിവാന്മാരായിരുന്ന വി പി മാധവറാവുവും പി രാജഗോപാലാചാരിയും അയ്യങ്കാളിയുടെ പരിചയസീമയില്‍പ്പെട്ടവരായിരുന്നു. എസ്.എന്‍.ഡി.പിയുടെയും അയ്യങ്കാളിയുടെയും മറ്റും പരിശ്രമഫലമായി അയിത്തജാതിക്കാര്‍ക്ക് അക്കാലത്ത് വിദ്യാലയ പ്രവേശനവും മറ്റും അനുവദിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനത്തെ ധിക്കരിച്ചുകൊണ്ട് ഊരൂട്ടമ്പലം, വെങ്ങാനൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും സവര്‍ണര്‍ ദളിത വിദ്യാര്‍ഥികളെ തടയുകയും ദ്രോഹിക്കുകയും ചെയ്യുക പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടിച്ച് ശക്തരാകാനും വിദ്യ അഭ്യസിച്ച് സ്വതന്ത്രരാകാനുമുള്ള ശ്രീനാരായണ സന്ദേശം ഉള്‍ക്കൊണ്ട് 1907-ല്‍ എസ്.എന്‍.ഡി.പി യോഗം മാതൃകയില്‍ സാധുജന പരിപാലന സംഘം തിരുവനന്തപുരം കേന്ദ്രമായി അയ്യങ്കാളി സ്ഥാപിച്ചത്. വിദ്യാഭ്യാസ പ്രചരണത്തിനു പുറമെ ആചാര പരിഷ്കാരങ്ങള്‍ക്കും സാധുജന പരിപാലന സംഘം പ്രാധാന്യം നല്‍കി.

അക്കാലത്ത് പുലയര്‍ക്കിടയില്‍ നടന്ന ഒരു വലിയ പ്രക്ഷോഭണമുണ്ട്: പരമ്പരാഗതമായ "കല്ലയും മാലയും" (വില കുറഞ്ഞ പല നിറത്തിലുള്ള മുത്ത് കോര്‍ത്തിണക്കി മാറു മുഴുവന്‍ മറയത്തക്കവിധം നിറയെ ധരിക്കുന്ന കല്ലുമാലകള്‍. കൈകളിലും ചെവിയിലും മറ്റും ഇത്തരം കുപ്പിക്കല്ലുകളും മറ്റുംകൊണ്ട് ആഭരണങ്ങള്‍ ധരിച്ചിരിക്കും) ഉപേക്ഷിച്ച് വസ്ത്രം കൊണ്ടോ കുപ്പായം കൊണ്ടോ മാറുമറച്ച് വൃത്തിയായി നടക്കാനുള്ള ശ്രമം. തിരുവനന്തപുരത്തിന് തെക്ക് ഊരൂട്ടമ്പലം മുതലായ പ്രദേശങ്ങളിലാണ് ആദ്യം ഈ പ്രക്ഷോഭം പടര്‍ന്നുപിടിച്ചതെങ്കിലും ആഭ്യന്തരയുദ്ധത്തിന്റെ പ്രതീതി ഉയര്‍ത്തുന്ന കോളിളക്കത്തിലേക്ക് നീങ്ങിയത് ഇന്നത്തെ കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് പെരിനാട് പ്രദേശത്ത് ആണ്. പുലയര്‍ക്കിടയില്‍ ആത്മാഭിമാനം വളര്‍ത്താനും അവകാശങ്ങള്‍ നേടാനും അപരിഷ്കൃതമായ കല്ലയും മാലയും ഉപേക്ഷിക്കാനും അവിടങ്ങളില്‍ പ്രചാരവേല നടത്തിയിരുന്നത് ഗോപാലദാസ് എന്നൊരാളാണ്. ഗോപാലദാസിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെട്ടപ്പോള്‍ സവര്‍ണര്‍, പ്രത്യേകിച്ചും നായന്മാര്‍, ക്ഷുഭിതരാവുകയും പുലയരെ കടന്നാക്രമിച്ച് പീഡിപ്പിക്കുകയും ചെയ്തു. പ്രതിക്രിയയായി പുലയര്‍ നായന്മാരുടെ ചില വീടുകള്‍ക്കും നായന്മാര്‍ പുലയരുടെ മാടങ്ങള്‍ക്കും തീവച്ചതോടെ, പുലയര്‍ അഭയാര്‍ഥികളായി നാടുവിടാന്‍ തുടങ്ങി. 1912ല്‍ ഈ ഘട്ടത്തിലാണ് അയ്യങ്കാളി ഇടപെട്ട് ശാന്തത പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചത്. ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, ഡോ. രാമന്‍ തമ്പി തുടങ്ങിയ പൗരപ്രധാനികളുടെ പിന്തുണ നേടാന്‍ അയ്യങ്കാളിക്കു കഴിഞ്ഞു. ഇവരെല്ലാം ചേര്‍ന്ന് വിളിച്ചുചേര്‍ത്ത അനുരഞ്ജന സമ്മേളനത്തിന്റെ വാര്‍ത്ത, ദേശീയ പത്രികയായി പ്രവര്‍ത്തിച്ചുവന്ന മലയാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നത് താഴെ ചേര്‍ക്കുന്നു: നാനാജാതിമതസ്ഥരായി സ്ഥലത്തുള്ള പ്രധാനപ്പെട്ട പൗരന്മാരും വക്കീല്‍മാരും കച്ചവടക്കാരും ഉദ്യോഗസ്ഥന്മാരും പെരിനാട്ടുനിന്ന് മറ്റുപല യോഗ്യന്മാരും കൃത്യസമയംതന്നെ സ്ഥലത്ത് വന്നുചേര്‍ന്നു. പെരിനാട്ടും കൊല്ലത്തും മറ്റുമുള്ളവരായി ഏകദേശം നാലായിരത്തോളം പുലയ സമുദായാംഗങ്ങള്‍ സ്ഥലത്തെത്തി. അവരുടെ നേതാക്കന്മാരായ അയ്യങ്കാളി, ചോതി മുതലായവരുടെ ആജ്ഞാനുസരണം മൈതാനത്ത് സഭാരംഗത്തിന്റെ മുന്‍ഭാഗത്തായി ഇരുത്തിയിരുന്നു. നടുവെ ഒരു കയറുകെട്ടി ഒരുഭാഗത്ത് സ്ത്രീകളും മറ്റൊരു ഭാഗത്ത് പുരുഷന്മാരുമായി ഇരുന്ന പുലയ ജനങ്ങളില്‍ കുട്ടികളും വയസ്സുചെന്നവരും മറ്റും ഉണ്ടായിരുന്നു. പുലയ സ്ത്രീകള്‍ ശുചിയായ രീതിയില്‍ വസ്ത്രധാരണം ചെയ്ത് വന്നിരുന്നതും യോഗനടപടികള്‍ തുടങ്ങിയശേഷം ബദ്ധശ്രദ്ധരായിരുന്നതും ജനങ്ങളുടെ ശ്രദ്ധയ്ക്ക് പാത്രമായ സംഗതികളാണ്.

"നായന്മാരും പുലയരും തമ്മില്‍ സാമുദായികമായ യാതൊരു വിരോധമോ മത്സരമോ ഇല്ലെന്നും ഈ സമുദായക്കാര്‍ രഞ്ജിപ്പായും അന്യോന്യം സ്നേഹബഹുമാനാദികളോടുകൂടിയും കഴിഞ്ഞുപോകയാണെന്ന് ഈ സഭ അഭിപ്രായപ്പെടുന്നു" എന്നുള്ള ഒന്നാമത്തെ നിശ്ചയത്തെപ്പറ്റി പ്രസംഗിച്ചത് മിസ്റ്റര്‍ രാമന്‍ തമ്പിയായിരുന്നു. അദ്ദേഹത്തെ പിന്‍താങ്ങി മിസ്റ്റര്‍ അയ്യങ്കാളി ചെയ്ത പ്രസംഗം വളരെ ദീര്‍ഘമായ ഒന്നായിരുന്നു. മിസ്റ്റര്‍ അയ്യങ്കാളി തന്റെ സമുദായാംഗങ്ങളോട് ഈശ്വരവിശ്വാസം, പരിഷ്കൃത രീതിയിലുള്ള ദേഹാച്ഛാദനം, നായന്മാരോട് അനുസരണം എന്നീ ഗുണഗണങ്ങള്‍ ഉള്ളവരായിരിക്കണമെന്ന് ഉപദേശിച്ചു. ആചാര നടപടികളിലും വേഷത്തിലും നടപ്പിലും മറ്റും മാറ്റം വരുത്തുമ്പോള്‍ നായന്മാര്‍ക്ക് ചിലപ്പോള്‍ രസം ഉണ്ടായില്ലെന്നു വരുമെന്നും എന്നാല്‍ തങ്ങള്‍ ക്ഷമയോടുകൂടിയിരിക്കണമെന്നും മിസ്റ്റര്‍ അയ്യങ്കാളി പറയുകയുണ്ടായി. പുലയ സ്ത്രീകള്‍ "കല്ലയും മാലയും" ആണല്ലോ പണ്ടുപണ്ടേ ധരിച്ചുവരുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ സാധുജന പരിപാലന സംഘത്തിന്റെ ശ്രമത്താല്‍ ഈ ആഭരണം ഇപ്പോള്‍ ഒരു പുലയിയും അണിഞ്ഞുവരുന്നില്ലെന്നും അവര്‍ റൗക്ക ധരിച്ച് അര്‍ധ നഗ്നത്വത്തെ ദൂരീകരിച്ചിരിക്കുന്നുവെന്നും പെരിനാട്ടുവച്ച് അങ്ങനെ ചെയ്യുന്നതിലുള്ള വിരോധംകൊണ്ടാണ് ചില നായന്മാര്‍ വഴക്കുണ്ടാക്കിത്തീര്‍ത്തതെന്നും ഇപ്പോള്‍ ഈ മഹാസദസ്സില്‍ വച്ചുതന്നെ ആ കാര്യം നടത്തുന്നതിന് (കല്ലയും മാലയും അറുത്തുകളയുന്നതിന്) നായര്‍ മഹാന്മാരോട് താന്‍ അനുവാദം ചോദിക്കുന്നുവെന്നും മിസ്റ്റര്‍ അയ്യങ്കാളി പ്രസ്താവിച്ചു. ".....മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍ വച്ചുതന്നെ പുലയസ്ത്രീകള്‍ കല്ലയും മാലയും അറുത്തുകളഞ്ഞുകൊള്ളുന്നതിന് ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണമായി സമ്മതമുണ്ടെന്ന്" അധ്യക്ഷന്‍ (കെ പരമേശ്വരന്‍ പിള്ള, ബി.എ ബി.എല്‍ അവര്‍കള്‍) ഹസ്തതാഡനമധ്യേ വാഗ്ധാടിയോടുകൂടി പറഞ്ഞവസാനിപ്പിച്ചു .....മിസ്റ്റര്‍ അയ്യങ്കാളി പുലയസ്ത്രീകളുടെ ഇടയില്‍നിന്നും രണ്ട് പുലയ യുവതികളെ വിളിച്ച് സദസ്യരുടെ മുമ്പില്‍ വരുത്തി അവരുടെ കഴുത്തിലെ കല്ലയും മാലയും അറുത്തുകളയുവാന്‍ എല്ലാവരും സമ്മതിച്ചിരിക്കുന്നുവെന്നും അങ്ങനെ ചെയ്തുകൊള്ളാമെന്ന് പറയുകയും, ഉടനെ അവര്‍ പിശ്ശാങ്കത്തികൊണ്ട് മാലയെ അറുത്തുകളയുകയും ചെയ്തു..... യോഗത്തില്‍ എത്തിയിരുന്ന എല്ലാ പുലയസ്ത്രീകളും ഉടനെ അവരുടെ മാല അറുത്തുകളയുന്ന ജോലി ധൃതിയില്‍ നടത്തി ആനന്ദഭരിതരായി കാണപ്പെട്ടു. (കേരള ചരിത്രം, സഞ്ചിക 1, കൊച്ചി. പുറം 1273-74) 1914ല്‍ ശ്രീമൂലം പ്രജാസഭയില്‍ നാമനിര്‍ദേശപ്രകാരം അംഗമായതിനെത്തുടര്‍ന്ന് അയ്യങ്കാളിയുടെ പ്രവര്‍ത്തനമണ്ഡലം വികസിച്ചു.

ഇപ്രകാരം തിരുവിതാംകൂറില്‍ പുലയര്‍ ഉണര്‍ന്നെഴുന്നേറ്റ് സംഘടിച്ചുകൊണ്ടിരുന്നപ്പോള്‍ കൊച്ചിയില്‍ അല്‍പ്പം വൈകിയാണെങ്കിലും സമാന്തരമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു. കൊച്ചിയിലെ അക്കാലത്തെ പുലയ നേതാവ് മുളവുകാട് പ്രദേശത്തുകാരനായ കൃഷ്ണാതി ആശാനായിരുന്നു. കൃഷ്ണാതി ആശാന്റെ പ്രസിദ്ധമായ രംഗപ്രവേശം 1912ല്‍ കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷത്തോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജില്‍ പണ്ഡിറ്റ് കറുപ്പന്റെ ജാതിവിരുദ്ധപ്രമേയം അടങ്ങുന്ന "ബാലാകലേശം" നാടകാവതരണ സന്ദര്‍ഭത്തിലാണ്. മുളവുകാട്ടുനിന്നും കൃഷ്ണാതി ആശാന്റെ നേതൃത്വത്തില്‍ ഒരുസംഘം പുലയര്‍ വള്ളങ്ങളില്‍ കയറി മഹാരാജാവിന് മംഗളങ്ങള്‍ നേര്‍ന്നുകൊണ്ടാണെങ്കിലും തങ്ങളുടെ അവശതാപരിഹാരത്തിനുതകുന്ന മുദ്രാവാക്യങ്ങള്‍കൂടി ഉയര്‍ത്തിക്കൊണ്ട് കോളേജിനടുത്തുള്ള ഹജൂര്‍ജട്ടിവരെ എത്തി. എന്നാല്‍ എറണാകുളം നഗരത്തിലെ നിരത്തുകളില്‍ പുലയര്‍ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക് കരയ്ക്കിറങ്ങാന്‍ കഴിഞ്ഞില്ല. നാടക അവതരണം നടന്നുകൊണ്ടിരിക്കെ പണ്ഡിറ്റ് കറുപ്പന്‍ ഹജൂര്‍ജട്ടിയില്‍ ചെന്ന് ആശാനെയും കൂട്ടുകാരെയും കണ്ട് സംഭാഷണം നടത്തുകയും കായലില്‍ത്തന്നെ വള്ളങ്ങള്‍ കൂട്ടിക്കെട്ടി യോഗം നടത്താന്‍ പരിപാടി ഇടുകയും ചെയ്തു. അങ്ങനെ ഒന്നിലേറെ തവണ കായലിലെ ഈ നിശാകാലയോഗങ്ങള്‍ കറുപ്പന്റെ സാന്നിധ്യത്തോടെ നടന്നശേഷം 1913 മെയ് മാസത്തില്‍ എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂള്‍ ഹാളില്‍വച്ച് സമസ്ത കൊച്ചി പുലയമഹാസഭ രൂപീകരിക്കപ്പെട്ടു. രൂപീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ചത് പ്രശസ്ത പൊതുജന നേതാവും അധികാരസ്ഥാനങ്ങളില്‍ പിടിപാടുള്ള പ്രഭാഷകനും എഴുത്തുകാരനും മറ്റുമായ ടി കെ കൃഷ്ണമേനോന്‍ ആയിരുന്നു. സഭയുടെ കാര്യദര്‍ശി പി സി ചാഞ്ചന്‍. 1926ല്‍ ചാഞ്ചനെ നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതോടെ അദ്ദേഹത്തിന്റെ നേതൃത്വം അനിഷേധ്യമായി. ഈ പുരോഗതി എല്ലാം ഉണ്ടായെങ്കിലും പൊതുവെ പുലയര്‍ക്കും അവരുടെ സംഘടനയ്ക്കും അംഗീകാരം നല്‍കുന്നതില്‍ അധികാരവൃന്ദം വിമുഖരായിരുന്നു. ഇതില്‍ നിരാശാഭരിതനായ കൃഷ്ണാതി ആശാന്‍ 1919ല്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ മഹാസഭ പ്രവര്‍ത്തനത്തിന് നേരിട്ട മാന്ദ്യം പൂര്‍ണമായി പരിഹരിക്കാന്‍ സെക്രട്ടറി ചാഞ്ചനു കഴിഞ്ഞില്ല.

ഈ കാലയളവില്‍ ഉയര്‍ന്നുവന്ന മറ്റൊരു നേതാവാണ് കെ പി വള്ളോന്‍. വള്ളോന്‍ പല കാര്യങ്ങളിലും സര്‍ക്കാരുമായി ഇടപെടുകയും സര്‍ക്കാരിനെക്കൊണ്ട് ദളിതര്‍ക്കുവേണ്ട പല കാര്യങ്ങള്‍ ചെയ്യിക്കുന്നതില്‍ വിജയം നേടുകയും ചെയ്തു. അവയിലൊന്നാണ് എറണാകുളം മഹാരാജാസ് കോളേജിനോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഹരിജന്‍ ഹോസ്റ്റല്‍. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസും ഭക്ഷണവും എല്ലാം സൗജന്യമായി ലഭിക്കുകയും കൈച്ചിലവിന് ചെറിയ തോതില്‍ ധനസഹായം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി വളരെയേറെ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യം ലഭിച്ചു. പില്‍ക്കാലത്ത് കൊച്ചിയിലും കേരളത്തില്‍ ആകെയും പ്രശസ്തരായിത്തീര്‍ന്ന കെ കെ മാധവന്‍, ടി എ പരമന്‍, എം കെ കൃഷ്ണന്‍, പി കെ ചാത്തന്‍, പി കെ കൊടിയന്‍, കെ കെ കണ്ണന്‍ മുതലായ പലരും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉപരിവിദ്യാഭ്യാസം നേടിയവരാണ്. ഈ കാലയളവില്‍ മഹാത്മാഗാന്ധിയുടെ പ്രചോദനം ഉള്‍ക്കൊണ്ട് സംഘടിപ്പിക്കപ്പെട്ട ഹരിജനോദ്ധാരണ സംഘടനകള്‍ ഈ രംഗത്ത് പല സംഭാവനകളും ചെയ്തെങ്കിലും അവയുടെ രക്ഷാധികര്‍തൃത്വ സ്വഭാവവും വരേണ്യ നേതൃത്വവും പ്രസ്ഥാനത്തിന് ആത്മവിശ്വാസവും കരുത്തും പകരുന്നതിന് വിഘാതമായി.

കോണ്‍ഗ്രസിലും പ്രജാമണ്ഡലത്തിലും പ്രവര്‍ത്തിച്ചുവന്ന കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷക്കാര്‍ പുലയമഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും നേതൃത്വം അവരിലേക്ക് സംക്രമിക്കുകയും ചെയ്തതോടെ അധികാര ഘടനയിലുള്ള പ്രാതിനിധ്യവും വേലയും കൂലിയും ഭൂമിയും സംബന്ധിച്ച അവകാശവാദങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. 1946ല്‍ പില്‍ക്കാലത്ത് പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന പി കെ ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട വച്ച് ചേര്‍ന്ന സമ്മേളനം മുന്നോട്ടുള്ള ഒരു വഴിത്തിരിവായി. ഈ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പുറമെ ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഊരായ്മ തച്ചുടയ കൈമളുടെ അധീനതയിലായിരുന്ന കൂട്ടംകുളം നിരത്ത് ദളിതര്‍ക്ക് തുറന്നുകിട്ടുന്നതിനുള്ള സമരം ഊര്‍ജിതപ്പെടുത്തി. 1947 ആഗസ്ത് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷവും ദളിതര്‍ക്ക് വഴിനടക്കാനുള്ള അവകാശം പലയിടത്തും നിഷേധിക്കപ്പെട്ടുതന്നെ തുടര്‍ന്നിരുന്നു. ഉദാഹരണത്തിന്, കൊച്ചി രാജാക്കന്മാരുടെ പരമ്പരാഗത മന്ത്രിമാരും വന്‍ഭൂവുടമകളും ആയിരുന്ന പാലിയത്തച്ചന്മാരുടെ വക ചേന്ദമംഗലത്തുള്ള ക്ഷേത്ര പരിസരത്തിലെ നിരത്തുകളില്‍കൂടി നടക്കാനുള്ള സമരം 1948ല്‍ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചുകൊണ്ട് ശക്തിപ്പെട്ടു. പാലിയം സത്യഗ്രഹത്തില്‍ എസ് എന്‍ ഡി പി, പുലയമഹാസഭ, കമ്യൂണിസ്റ്റ് പാര്‍ടി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തം അന്ന് ഒറ്റതിരിഞ്ഞ നാട്ടുരാജ്യം മാത്രമായിരുന്ന കൊച്ചിയുടെ അതിര്‍ത്തികള്‍ ലംഘിച്ച് പുറത്തേക്കും പടരാന്‍ സഹായകമായി. കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാട്ടിമാരും നമ്പൂതിരി സ്ത്രീകളുടെ അവകാശസമരങ്ങളിലൂടെ പ്രസിദ്ധരായ നേതാക്കളും ഉള്‍പ്പെടെ അനേകര്‍ നിര്‍ദയമായി മര്‍ദിക്കപ്പെട്ടു. സമരത്തിന്റെ മുന്നണി നേതാവായിരുന്ന എ ജി വേലായുധന്‍ മര്‍ദനംമൂലം രക്തസാക്ഷിയായി. അപ്പോഴേക്കും അന്തരീക്ഷം മാറിമറിയുകയും ഇന്ത്യയുടെ പുതിയ റിപ്പബ്ലിക്കന്‍ ഭരണഘടന പൗരാവകാശങ്ങള്‍ ഉറപ്പുനല്‍കുന്നവിധം ഭരണഘടനാ നിര്‍മാണസമിതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ആയിരുന്നതിനാല്‍ വഴിനടക്കാനുള്ള അവകാശം മാത്രമല്ല, ക്ഷേത്രദര്‍ശനത്തിനുള്ള അവകാശവും അനുവദിച്ചുകൊടുക്കാന്‍ ക്ഷേത്രാധികാരികള്‍ നിര്‍ബന്ധിതരായി. പുലയമഹാസഭ തുടര്‍ന്നും പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും ദളിതരുടെ അവകാശ സമരങ്ങള്‍ക്ക് വര്‍ഗപരവും രാഷ്ട്രീയവുമായ മാനങ്ങളാണ് പില്‍ക്കാലത്ത് മുന്നിട്ടുനിന്നത്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദളിത നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് മലബാറില്‍ ഈ വഴിക്കുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. ഇക്കാര്യത്തില്‍ അവിടെ മുന്‍കൈ എടുത്തിരുന്നത് ഗാന്ധിയന്‍ കോണ്‍ഗ്രസുകാരാണ്. മലബാറിലും തിരുവിതാംകൂറിലും കൊച്ചിയിലും ഹരിജനോദ്ധാരണ സംഘടനകള്‍ സ്ഥാപിക്കാന്‍ കെ കേളപ്പന്‍, മാധവനാര്‍, ചങ്ങനാശേരി പരമേശ്വരപിള്ള, എം എന്‍ ഗോവിന്ദന്‍നായര്‍ തുടങ്ങിയവരായിരുന്നു നേതൃത്വം നല്‍കിയത്.

1927ല്‍ കോഴിക്കോട് പാറന്‍ സ്ക്വയറില്‍ മഹാത്മാഗാന്ധിയുടെ അധ്യക്ഷതയില്‍ ഒരു യോഗം ചേര്‍ന്ന് ""കേരള അന്ത്യജോദ്ധാരണ സംഘം"" എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. പി കൃഷ്ണപിള്ള പ്രസിഡന്റും കെ കേളപ്പന്‍ സെക്രട്ടറിയുമായാണ് അന്ത്യജോദ്ധാരണ സംഘം പ്രവര്‍ത്തിച്ചത്. പിന്നീട് സംഘടനയുടെ പേര് ""ആദികേരളോദ്ധാരണ സംഘം"" എന്നാക്കി മാറ്റി. പല കേന്ദ്രങ്ങളിലും അന്ത്യജരെ പഠിപ്പിക്കാന്‍ നിശാപാഠശാലകളും സാക്ഷരതാക്ലാസുകളും നടത്തുന്നതിന് പുറമെ അവരുടെ വിദ്യാലയ പ്രവേശനത്തെ തടുക്കാന്‍ ശ്രമിച്ച സവര്‍ണ പ്രമാണിമാരെ സംഘടിതമായി എതിര്‍ക്കുകയും ചെയ്തു. ശുചിത്വ പരിശീലനം, ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള അറിവ്, ഖാദി നൂല്‍നൂല്‍പ്പ്, കരകൗശലം തുടങ്ങിയവ ദളിതരെ പഠിപ്പിക്കുന്നതിനും സംഘം മുന്‍കൈയെടുത്തു. എന്നാല്‍ അവരുടെ ജീവിതാഭിവൃദ്ധിക്ക് നിര്‍ണായകമായ കൂലിയുടെയും വേലയുടെയും ഭൂമിയുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചത് ഇടതുപക്ഷ നേതൃത്വത്തിലുള്ള കര്‍ഷകസംഘങ്ങളും തൊഴിലാളി യൂണിയനുകളും ആയിരുന്നതിനാല്‍ ഗാന്ധിയന്‍ സംഘടനകള്‍ പൊതുവെ ജീവകാരുണ്യ സംഘങ്ങളായി ചുരുങ്ങുകയാണ് ചെയ്തത്. (കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം ഒന്നാം സഞ്ചിക)

*
പി ഗോവിന്ദപ്പിള്ള ചിന്ത വാരിക

Wednesday, December 4, 2013

പി ജിയുടെ രചനയിലെ സര്‍ഗതലം

പി ഗോവിന്ദപ്പിള്ള ദാര്‍ശനികനും സാഹിത്യ വിമര്‍ശകനും ആണെന്നതുപോലെ സര്‍ഗധനനായ സൃഷ്ടികാരന്‍കൂടിയാണ്. സാഹിത്യരൂപങ്ങളില്‍ ഗദ്യമാണ് എഴുതുന്നതിന് പി ജി സ്വീകരിച്ച മാധ്യമം. പ്രമേയത്തിന്റെ വൈവിധ്യങ്ങള്‍കൊണ്ട് വളരെ വിപുലമാണ് പി ജിയുടെ രചനാലോകം. ഒടുവില്‍ "വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം" എഴുതി മലയാള ഭാഷയിലും സാംസ്കാരികതലത്തിലും ചരിത്രപുരുഷനായി. കേരളത്തില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഒരു സംഘം എഴുത്തുകാര്‍ക്കുപോലും അനേകവര്‍ഷങ്ങള്‍ കൊണ്ടുമാത്രം സാധ്യമായൊരു പഠനമാണ് "വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം". അതുവരെയുള്ള പി ജിയുടെ രചനയില്‍ ശക്തമായ ചില ജൈവസ്പന്ദനങ്ങളിലുണരുന്ന കവിയായ പി ജിയെ കണ്ടെത്താം.

കാളിദാസ കവിത പി ജിയെ സ്വാധീനിച്ചിരുന്നു. രഘുവംശത്തിലെയും കുമാരസംഭവത്തിലെയും പല ഭാഗങ്ങളും മനസ്സില്‍ കൊണ്ടുനടന്ന് ഉരുവിട്ട് ജീവിതത്തിന്റെ കോലാഹലങ്ങളില്‍നിന്നു മോചനം തേടുമെന്നു കേട്ടിട്ടുണ്ട്. ""അസ്തിത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ, പൂര്‍വാപരൗ വാരിനിധീ വിഗാഹ്യ, സ്ഥിതഃപൃഥിവ്യാ ഇവമാനദണ്ഡഃ"" എന്ന കുമാരസംഭവാരംഭവരികള്‍ അനേക അര്‍ഥതലങ്ങളില്‍ പി ജി വ്യാഖ്യാനിക്കും. കാളിദാസന്റെ ഭാഷ്യകാരനായ മല്ലീനാഥന്‍ പോലും കാണാത്ത തലങ്ങളായിരിക്കും അവ. ആര്‍ഷഭാരതത്തിന്റെ ഇതിഹാസതുല്യ തേജസിലുള്ള വിസ്മയം ഒരു മണ്ഡലത്തില്‍. സൂര്യചന്ദ്രന്മാര്‍ താഴ്വാരങ്ങളിലൂടെ സഞ്ചരിക്കുന്ന മഹാമേരുവിനെക്കുറിച്ചുള്ള സ്വപ്നം മറ്റൊരു ആസ്വാദനമണ്ഡലത്തില്‍. സമൂഹത്തിന്റെ താഴ്ന്ന തട്ടുകളില്‍ അമര്‍ന്നുപോകുന്നവരുടെ വേദനയില്‍ അസ്വസ്ഥമാകുന്ന ഹൃദയത്തിന്റെ തുടിപ്പ് ഇനിയുമൊരു വശത്ത്. ചെയ്യാത്ത തെറ്റിനു ചൂഷിതരാകുന്നവരുടെ തളര്‍ച്ചയിലും വിളര്‍ച്ചയിലും വിഹ്വലപ്പെടുന്ന ഉള്ളിലെ മനുഷ്യനന്മ ഇനിയുമൊരിടത്ത്. ഇവയെല്ലാം ചേര്‍ന്നൊരു മാനസികാവസ്ഥയുടെ ക്രിയാത്മക പ്രതികരണങ്ങളാണ് പി ഗോവിന്ദപ്പിള്ളയുടെ വാക്കുകള്‍. കൈലാസം പ്രകൃതിയുടെ പ്രതിഭാസമോ ദൃശ്യസാക്ഷാത്കാരമോ മറ്റെന്തെല്ലാമോ ആണ്. കാളിദാസ കവിതയിലൂടെ പി ജി കാണുന്ന കൈലാസം സൗന്ദര്യത്തിന്റെയും ആത്മപ്രഭാവത്തിന്റെയും പ്രതിരൂപം മാത്രമല്ല, പി ജിയില്‍ ഉണരുന്ന തീക്ഷ്ണമായ സൃഷ്ടി വാസനയുടെ അസംസ്കൃത ഘടകമാണ്.

കാളിദാസ കവിതയുടെ വായനാനുഭവം പി ജിയുടെ ക്രിയാശക്തിയെ പരാവര്‍ത്തനം ചെയ്യുന്നു. ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായിരിക്കുമ്പോഴും എ കെ ജി സെന്റര്‍ പഠനകേന്ദ്രത്തിലെ റിസോഴ്സ് പേഴ്സണ്‍ ആയിരിക്കുമ്പോഴും സര്‍ഗപ്രക്രിയയുടെ ചലനങ്ങളാണ് പി ജിയില്‍നിന്നു സമൂഹത്തിന് കിട്ടിയത്. ദേശാഭിമാനിയുടെ പത്രാധിപരായിരുന്ന കാലം. മേശപ്പുറത്തു ചൂടുള്ള വാര്‍ത്തകളും വാര്‍ത്താകഥകളും. സാഹിത്യത്തിന്റെ പുരോഗതി, മൂല്യങ്ങളുടെ അന്വേഷണം ഇങ്ങനെ പല വിഷയങ്ങളും വേറെ. പി ജിയെന്ന പത്രാധിപരുടെ മനസ്സ് ഇവയ്ക്കിടയിലെ ജൈവമുകുളങ്ങന്വേഷിച്ചു തുടികൊട്ടുന്നതു കേള്‍ക്കാം. ആത്മാവില്ലാത്ത വാര്‍ത്തകള്‍; അപൂര്‍വം വാര്‍ത്തകള്‍ക്കിടയിലെ യാഥാര്‍ഥ്യങ്ങള്‍. വാര്‍ത്തകള്‍ കൊടുക്കുംമുമ്പ് സാമൂഹ്യനീതികള്‍ക്കായുള്ള സമവായം തേടല്‍. ക്രിയാത്മക സൃഷ്ടിയുടെ ചൈതന്യം ഹൃദയത്തിലുള്ളൊരു പത്രപ്രവര്‍ത്തകന്‍ നേരിടുന്ന പ്രതിസന്ധിയാണിത്. പത്രപ്രവര്‍ത്തകര്‍ക്ക് ക്ലാസെടുക്കുമ്പോള്‍ തന്റെ ആത്മസംഘര്‍ഷം പി ജി തുറന്നുപറഞ്ഞിട്ടുണ്ട്. ഗ്രീക്ക് തത്വചിന്തകനും ജീവചരിത്രകാരനും ആയ പ്ലൂടാര്‍ക്കിന്റെ 50 ജീവിതചിത്രങ്ങളില്‍ ആവശ്യമുള്ളവ തെരഞ്ഞെടുത്ത്, അവയുടെ അസ്ഥിപഞ്ജരങ്ങള്‍ക്ക് ജീവനും രക്തവും കൊടുത്ത് ഷേക്സ്പിയര്‍ കാലാതീത ക്രിയാസൃഷ്ടികള്‍ ചെയ്തു. സ്ത്രീകളോടും കുട്ടികളോടും മൃഗങ്ങളോടും സ്നേഹവും ദയയുമുള്ളവനായിരുന്നു പ്ലൂടാര്‍ക്. ഈ പാഠം ഉള്‍ക്കൊള്ളണം. രചനയുടെയും മൗലിക സൃഷ്ടിയുടെയും ദ്വിമുഖ പ്രതിഭയുള്ളവര്‍ സമൂഹത്തിലുണ്ട്. രണ്ടും ഒരുപോലെ വികസിപ്പിക്കുന്ന വ്യക്തിത്വങ്ങള്‍ ചുരുക്കമല്ല. വാള്‍ട് വിറ്റ്മാന്‍ (അമേരിക്ക) യൗവനത്തില്‍ പത്രാധിപരായിരുന്നു. പത്രത്തിന്റെ ജോലി ചെയ്യുമ്പോള്‍ ഉള്ളിലൂറുന്ന കവിതകള്‍ അവിടെത്തന്നെ സൂക്ഷിക്കും. പിന്നെ രൂപഭാവങ്ങള്‍ കൊടുക്കും. അനന്തമധുരമായ കവിതകളെന്ന് ലീവ്സ് ഓഫ് ഗ്രാസിലെ കവിതകളെ നിരൂപകര്‍ വിശേഷിപ്പിച്ചു. എന്‍ വി കൃഷ്ണവാരിയര്‍ ഒരേസമയത്ത് പത്രപ്രവര്‍ത്തകനും കവിയും ആയിരുന്നു.

മലയാള കവിതയ്ക്ക് ആധുനികതയുടെ സ്വരം നല്‍കിയവരില്‍ പ്രമുഖനാണ് കൃഷ്ണവാരിയര്‍. ബ്ലിറ്റ്സിന്റെ പത്രാധിപരായിരുന്ന ആര്‍ കെ കരഞ്ചിയ നല്ല കവിയായിരുന്നു. എം ടി വാസുദേവന്‍ നായര്‍ പത്രമാപ്പീസിലെ വിരസമായ കൈയെഴുത്തു പ്രതികള്‍ വായിക്കുന്നതിനിടയില്‍ തന്റെ കലാസൃഷ്ടികളുടെ തിരിനാളങ്ങള്‍ അകക്കാമ്പില്‍ തെളിയിച്ചിരുന്നു. ഈവിധം അനേകം പേരെക്കുറിച്ചെഴുതാം. പി ജി പത്രപ്രവര്‍ത്തനം കൃത്യനിഷ്ഠയോടെ നിര്‍വഹിച്ചു. ആ ജീവിതത്തിനിടയില്‍ അനവധി ലേഖനങ്ങളും പഠനങ്ങളും എഴുതി. പി ജിയുടെ പഠനങ്ങളും ലേഖനങ്ങളും അന്വേഷിച്ചാല്‍ അവയില്‍ മൗലികമായ കലാത്മകത്വത്തിന്റെ ജനിസ്മൃതിനാദങ്ങള്‍ തിരിച്ചറിയാം. "സാഹിത്യം പുരോഗതിയും അധോഗതിയും" എന്ന ഗ്രന്ഥത്തില്‍ മനുഷ്യന്റെ സര്‍ഗശക്തിയും പ്രതിഭയും മൗലികതയും എല്ലാം ആത്യന്തികമായി സാമൂഹ്യജീവിതത്തിന്റെ സൃഷ്ടികളാണെന്നു വ്യക്തമാക്കുന്നു. അവയുടെ മൂല്യം മാനവികതയുടെ വികാസത്തിനുതകുന്ന മൂല്യമായി അടയാളപ്പെടുത്തണം. സാഹിത്യത്തില്‍ ഭവിക്കുന്ന കലാജീര്‍ണതയ്ക്കും സാംസ്കാരിക ജീര്‍ണതയ്ക്കും കാരണം അനുഭവങ്ങള്‍ ഭാവതലത്തിലേക്കു സംക്രമിക്കാതെ ഘനീഭൂതമാകുന്നതാണ്. മൂല്യബോധമുള്ള കലാകാരന്റെ മുന്നിലുള്ള വെല്ലുവിളിയാണിത്. കലാകാരന്‍ നേരിടുന്ന ഈ വെല്ലുവിളി പി ജിയും പല കാലത്തും അഭിമുഖീകരിച്ചിരുന്നു.

ഇ എം എസും മലയാള സാഹിത്യവും എന്ന കൃതിയിലെ വരികള്‍ക്കിടയില്‍ അതു വായിച്ചെടുക്കാം. ഒക്ടോബര്‍ വിപ്ലവം മനുഷ്യമഹത്വ വിളംബരമാണ്. 1930-കള്‍ക്കുശേഷം മലയാള സാഹിത്യത്തിലെ എല്ലാശാഖകളെയും സോഷ്യലിസ്റ്റു വിപ്ലവം സ്വാധീനിച്ചു. ഭാരതീയ സാഹിത്യത്തിലെ ചരിത്ര പുരുഷന്മാരായ രവീന്ദ്രനാഥ ടാഗോര്‍, മുഹമ്മദ് ഇക്ബാല്‍, സുബ്രഹ്മണ്യഭാരതി, മൈഥിലീശരണ്‍ ഗുപ്ത, ഫെയ്ദ് അഹമ്മദ് ഫെയ്സ്, സുമിത്രനന്ദന്‍ പന്ത്, ആശാന്‍, വള്ളത്തോള്‍, ജി ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ എന്നിവരുടെ സൃഷ്ടികള്‍ സാഹിത്യത്തില്‍ കേള്‍പ്പിച്ച ശബ്ദങ്ങള്‍ ഒട്ടേറെ പഠനങ്ങളില്‍ പി ജി വിലയിരുത്തിയിട്ടുണ്ട്. പി ജിയിലെ സര്‍ഗക്രിയാധനന്റെ സൗന്ദര്യ ദര്‍ശനവും പഠനവും മാനവികതയിലും മനുഷ്യത്വ വികാസത്തിലുമാണ് സമന്വയിക്കുന്നത്.

*
ഡോ. എ എം വാസുദേവന്‍പിള്ള ദേശാഭിമാനി വാരിക

Sunday, November 17, 2013

മുമ്പേ നടന്ന പി ജി

കാള്‍ മാര്‍ക്സോ ഏംഗല്‍സോ സൗന്ദര്യശാസ്ത്ര വിഷയത്തില്‍ ആദ്യന്തം കേന്ദ്രീകരിച്ച് ഒരു കൃതിയും രചിച്ചിട്ടില്ല. എങ്കിലും മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രം എന്നൊന്ന് ശാസ്ത്രീയ യാഥാര്‍ഥ്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ പരസ്പരം കൈമാറിയ ആശയങ്ങള്‍, എഴുത്തുകാര്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍, "മൂലധന"ത്തിലും മറ്റുമുള്ള കലാസാഹിത്യ വിഷയകമായ നിരീക്ഷണങ്ങള്‍, എഴുത്തുകാരുമായി നടത്തിയ സംവാദങ്ങള്‍, ബല്‍സാക്കിനെയും മറ്റും കുറിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ തുടങ്ങി പലതില്‍നിന്നായി ഊറിക്കൂടിയതാണ് സത്യത്തില്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ അടിത്തറ.

ആധികാരികമായ ഒരു സൈദ്ധാന്തികഗ്രന്ഥത്തിന്റെ അടിത്തറയിലല്ല രൂപപ്പെട്ടുവന്നത് എന്നതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് സാഹിത്യചിന്തകര്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ, ഒരുപക്ഷേ വിരുദ്ധങ്ങള്‍പോലുമായ ചിന്താഗതികള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഭാഷ്യങ്ങള്‍ക്കും ഇത് വഴിവച്ചു.

ഇത് അങ്ങനെ നില്‍ക്കെത്തന്നെ ഗ്യോര്‍ക്കി ലുക്കാച്ചിലൂടെ, ബര്‍ത്തോള്‍ഡ് ബ്രഹ്തിലൂടെ, വാള്‍ട്ടര്‍ ബഞ്ചമിനിലൂടെ, ലൂയി അല്‍ത്തൂസറിലൂടെ, അന്റോണിയോ ലാബ്രിയോളയിലൂടെ, ഫ്രാന്‍സ് മെഹ്റിങ്ങിലൂടെ, ഗ്യോര്‍ഹി പ്ലഹനോവിലൂടെ, വില്യംമോറിസിലൂടെ, ലുഷുനിലൂടെ, ക്രിസ്റ്റഫര്‍ കോഡ്വെല്ലിലൂടെ, ആന്റോണിയോ ഗ്രാംഷിയിലൂടെ, എറിക് ഹോബ്സ് ബോമിലൂടെ, ക്രിസ്റ്റഫര്‍ ഹില്ലിലൂടെ, ജോര്‍ജ് തോംപ്സണിലൂടെ, റയ്മണ്ട് വില്യംസിലൂടെ, ഇ പി തോംപ്സണിലൂടെ ഒക്കെയായി മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം വികസിച്ച് പുഷ്ടിപ്പെട്ട് അനിഷേധ്യസാന്നിധ്യമായി സാര്‍വദേശീയ സാംസ്കാരികരംഗത്തു തെളിഞ്ഞുവന്നു.

ആത്യന്തികമായ ഉരകല്ലായി മാര്‍ക്സോ ഏംഗല്‍സോ സൗന്ദര്യശാസ്ത്ര സംബന്ധിയായി ഒരു ആധികാരിക സൈദ്ധാന്തികകൃതിയും കാലത്തിനു കൈമാറിയില്ല എന്നതുകൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന ചിന്താധാരകളിലൂടെയാണ് അത് എക്കാലവും വളര്‍ന്നുവന്നത്. ഇത് ഒരേസമയം പരിമിതി എന്ന വാതില്‍ കൊട്ടിയടയ്ക്കലും സാധ്യത എന്ന വാതില്‍ തുറക്കലും ഉള്‍പ്പെട്ട ഒന്നാണ്. പരിമിതി എന്നുപറയുന്നത്, മാര്‍ക്സിലേക്കോ ഏംഗല്‍സിലേക്കോ തിരിച്ചുചെന്ന് ആത്യന്തികമായ ശരി ഇന്നത് എന്നുപറയാന്‍ ആവുന്നില്ല എന്നതാണ്. സാധ്യതയെന്നു പറയുന്നത് വിചിന്തനങ്ങള്‍ക്കുള്ള അനന്തമായ തൃഷ്ണയെ ഒരു ആധികാരിക കൃതിപോലും പരിമിതപ്പെടുത്താനില്ല എന്നതുമാണ്. ഇതിന്റെ രണ്ടിന്റെയും ഇടയിലൂടെയുള്ള സഞ്ചാരം ക്ലേശകരമാണ്. ക്ലേശകരമായ ആ ദൗത്യം സമര്‍ഥമായും വിജയകരമായും ഏറ്റെടുത്തു പി ജി. ആ പ്രക്രിയയില്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകളെ കൃത്യമായും മാര്‍ക്സിയന്‍ രാഷ്ട്രീയ-സാമ്പത്തിക ചിന്തകള്‍ക്ക് അനുപൂരകമായിത്തന്നെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാ ചട്ടക്കൂടിനു പുറത്തുനിന്നുകൊണ്ട് മാര്‍ക്സിസ്റ്റ് ചിന്തകളില്‍ വ്യാപരിച്ചവരുടേതാണ് ഫ്രാങ്ക് ഫര്‍ട്ട് സ്കൂള്‍. അവരില്‍ പലരും ഉള്‍പ്പെട്ടതാണ് പില്‍ക്കാലത്തെ ന്യൂലെഫ്റ്റ് മൂവ്മെന്റ്. ഇതിനെ രണ്ടിനെയും കമ്യൂണിസ്റ്റ് പാര്‍ടി "വ്യതിയാനവിഭാഗം" ആയാണ് കണക്കാക്കിയത്. അതു ശരിയുമായിരുന്നു. ഫ്രാങ്ക് ഫര്‍ട്ട് സ്കൂളില്‍പ്പെട്ട ചിന്തകരില്‍ നല്ലൊരുവിഭാഗം പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധരായി എന്നതുതന്നെ ഇത് സ്ഥിരീകരിക്കുന്നു. എങ്കിലും, അവര്‍ പറഞ്ഞ ചില കാര്യങ്ങളില്‍ സത്യമില്ലേ? ഈ പരിശോധന പിന്നീട് നടന്നു. അവര്‍ മുന്നോട്ടുവച്ച ചില ചിന്തകള്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര സങ്കല്‍പ്പങ്ങളെ കൂടുതല്‍ കാമ്പും കഴമ്പുമുള്ളതാക്കുന്നുണ്ട് എന്നത് പിന്നീട് അംഗീകരിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും പരിശോധിക്കാനുള്ള വിശാലമനസ്കത ലോകത്ത് ആദ്യം കാണിച്ചവരുടെ നിരയിലാണ് പി ഗോവിന്ദപ്പിള്ളയുടെ സ്ഥാനം.

കമ്യൂണിസ്റ്റ് പാര്‍ടിക്ക് അംഗീകരിക്കാവുന്ന ഏക സാഹിത്യപ്രസ്ഥാനം സോഷ്യലിസ്റ്റ് റിയലിസമാണ് എന്നതായിരുന്നു ആദ്യ കാഴ്ചപ്പാട്. സോഷ്യലിസ്റ്റ് റിയലിസത്തിനു പുറത്തും സാഹിത്യസൃഷ്ടികളുണ്ടാവാമെന്നും അവ അനുഭൂതിദായകമാവാമെന്നും ആ അനുഭൂതി കമ്യൂണിസ്റ്റുകാര്‍ക്ക് അന്യമാവേണ്ട കാര്യമില്ല എന്നും ഉള്ള ചിന്തയുടെ തെളിച്ചം ആദ്യമായി പടര്‍ന്നത് ന്യൂലെഫ്റ്റ് എന്ന പുത്തന്‍ ഇടതുപക്ഷത്തില്‍നിന്നാണ്. ന്യൂലെഫ്റ്റിനെ സാമ്രാജ്യത്വാനുകൂല വ്യതിചലനമായി കമ്യൂണിസ്റ്റ് പാര്‍ടികള്‍ കണക്കാക്കിയിരുന്ന ഘട്ടത്തില്‍പ്പോലും അത് മുമ്പോട്ടുവച്ച ചില ചിന്തകളെ പി ജി മടികൂടാതെ തന്റെ സാഹിത്യസമീപനങ്ങളില്‍ പകര്‍ത്തി. അതിന്റെ തെളിവാണ് ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും ഒക്കെ ആദരിക്കുന്ന പി ജിയുടെ ആ ഘട്ടത്തിലെ ആസ്വാദനക്കുറിപ്പുകളും ലേഖനങ്ങളും.

പൂര്‍വസംസ്കൃതിയോടുള്ള സമീപനം എന്താവണമെന്ന കാര്യത്തിലും പുതിയ ചിന്തകളാല്‍ പിജി നയിക്കപ്പെട്ടു. ക്രെംലിന്‍കൊട്ടാരം തകര്‍ക്കാന്‍ നീങ്ങിയ വിപ്ലവകാരികളെ, അത് സാര്‍ ചക്രവര്‍ത്തിയുടേതല്ല, മറിച്ച് നിങ്ങളുടെ അച്ഛനപ്പൂപ്പന്മാരുടെ കണ്ണീരും വിയര്‍പ്പും ചോരയും വീണുറച്ച കൊട്ടാരമാണ് എന്നു പറഞ്ഞു തടഞ്ഞ ലെനിന്റെ നടപടിയിലുള്ള ചരിത്രസമീപനം പി ജിക്ക് സാഹിത്യത്തില്‍ കൈക്കൊള്ളാന്‍ സാധിച്ചത് അതുകൊണ്ടാണ്. ഭഗവദ്ഗീതാപരിഭാഷയ്ക്ക് അവതാരികയെഴുതിയിട്ടുണ്ട് പി ജി. അത് എഴുതുമ്പോഴും ചരിത്രപരവും വൈരുധ്യാധിഷ്ഠിതവുമായ ഭൗതികവാദത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുതാനും. ഫോക്ലോര്‍ നിരോധിച്ച മുസോളിനിയുടെയോ കലയ്ക്ക് വിലക്കു കല്‍പ്പിച്ച ഹിറ്റ്ലറുടെയോ ഭാഗത്തല്ല, ഫോക്ലോറില്‍ മരിച്ച ഭൂതകാലത്തിന്റെ അവശിഷ്ടംമാത്രമല്ല, അധികാരത്തിന്റെ ലോകബോധ്യത്തെ ചോദ്യംചെയ്യുന്ന കലാപംകൂടിയുണ്ട് എന്ന് തിരിച്ചറിഞ്ഞ ആന്റോണിയോ ഗ്രാംഷിയുടെയും ഹിറ്റ്ലര്‍ നശിപ്പിക്കാന്‍ ആജ്ഞാപിച്ച മാറ്റിസ്സോയുടെയും മേരി ഷാഗലിന്റെയും പെയിന്റിങ്ങുകളെ വധഭീഷണിപോലും കൂസാതെ കാത്തുവച്ച ജനങ്ങളുടെയും ഭാഗത്താണ് കമ്യൂണിസ്റ്റുകാരന്‍ നില്‍ക്കേണ്ടത് എന്ന ബോധ്യമുണ്ടായിരുന്നു പി ജിക്ക്. കവിതയില്‍ വിപ്ലവാഭിനിവേശംമാത്രമല്ല, കവിയുടെ ഏകാന്തദുഃഖങ്ങളോ പ്രണയമോ പ്രണയനൈരാശ്യമോ ഒക്കെ സ്വാഭാവികമായും നിഴലിച്ചുവെന്നുവരാമെന്നും അതുകൊണ്ട് കവി വിപ്ലവവിമുഖനാണെന്ന് വിലയിരുത്തേണ്ടതില്ല എന്നും മലയാള സാഹിത്യ നിരൂപണരംഗത്ത് ആദ്യമായി പറഞ്ഞ കമ്യൂണിസ്റ്റുകാരനാണ് പി ജി. പി ജി അതു പറയുമ്പോള്‍ ന്യൂലെഫ്റ്റ് മൂവ്മെന്റിന്റെ ചിന്തകളില്‍നിന്ന് പ്രസരിച്ച തെളിച്ചം ആ വാക്കുകളിലുണ്ടായി എന്നത് ഒരുപക്ഷേ പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടിട്ടുണ്ടാകാം. സാഹിത്യത്തിലെ അടിസ്ഥാന നിലപാടുകളില്‍ പി ജി ഒരുഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തതുമില്ല. സാഹിത്യത്തിന് രാഷ്ട്രീയബന്ധമുണ്ടായിക്കൂടാ എന്ന വാദത്തെ "ഇസങ്ങള്‍ക്കിപ്പുറം" എന്ന കൃതിയിലൂടെയടക്കം നേര്‍ക്കുനേര്‍ എതിര്‍ത്ത നിരൂപകനാണ് പി ജി. രാഷ്ട്രീയത്തിന് സാഹിത്യത്തിലെന്തുകാര്യം എന്ന ചോദ്യം ഇന്ന് ആരെങ്കിലും ചോദിക്കുമെന്ന് കരുതുകവയ്യ. സാഹിത്യത്തെ വെള്ളം കടക്കാത്ത അറയില്‍നിര്‍ത്തി പരിശോധിക്കുകയല്ല, മറിച്ച് സാഹിത്യം ചരിത്രത്തിന്റെ, രാഷ്ട്രീയത്തിന്റെ, ധനശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ഏത് ധര്‍മമനുഷ്ഠിക്കുന്നു എന്നു പരിശോധിക്കുകയാണ് വേണ്ടത് എന്ന ചിന്തയിലേക്ക് രാഷ്ട്രീയസ്പര്‍ശമില്ലാത്ത അക്കാദമിക് രംഗംപോലും ഉണര്‍ന്നിരിക്കുന്നു. അതാണല്ലോ യൂണിവേഴ്സിറ്റികളിലെ അക്കാദമിക് തലങ്ങളിലെ ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ് തെളിയിക്കുന്നത്.

പി ജി അന്നുപറഞ്ഞതാണ് ശരി എന്ന് കാലം തെളിയിച്ചു എന്നര്‍ഥം. വിപ്ലവ പുരോഗമന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുണ്ടാവുന്ന സാഹിത്യരചനകള്‍ മാത്രമല്ല, അത്തരമൊരു ലക്ഷ്യം പ്രഖ്യാപിക്കാതിരിക്കുമ്പോഴും മാനവികതയുടെ പക്ഷത്തുനില്‍ക്കുന്ന ഇതര കൃതികള്‍കൂടി ആസ്വദിക്കണമെന്നും പ്രതിജ്ഞാബദ്ധ സാഹിത്യകാരന്മാരെ മാത്രമല്ല, പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുന്നില്ലെങ്കിലും ഒരുപക്ഷേ ബോധപൂര്‍വമല്ലാതെയാണെങ്കില്‍പ്പോലും ജനമനസ്സിനൊപ്പം നില്‍ക്കുന്നവരെക്കൂടി ആദരിക്കണമെന്നുമുള്ള വിശാലബോധം കേരളത്തിന്റെ പുരോഗമന സാഹിത്യചിന്തയിലേക്ക് പ്രസരിപ്പിക്കുന്നതില്‍ പി ജി വഹിച്ച പങ്ക് ചെറുതല്ല. അത്തരം ചിന്തകളുടെ ആവിഷ്കാരംകൂടിയായിരുന്നല്ലോ സാംസ്കാരികരംഗത്തെ വിശാലമുന്നണി എന്ന സങ്കല്‍പ്പവും പെരുമ്പാവൂര്‍രേഖയും. ഇങ്ങനെ നോക്കുമ്പോള്‍, ആചാര്യന്മാരുടെ ആധികാരികവും പ്രാമാണികവുമായ സൈദ്ധാന്തിക ഗ്രന്ഥങ്ങളുടെ അഭാവത്തില്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രരംഗത്ത് ഉയര്‍ന്നുവന്ന മൗനങ്ങള്‍ക്കും അവ്യക്തതകള്‍ക്കും നിരവധി പുതുകാല ചോദ്യങ്ങള്‍ക്കും മാര്‍ക്സിസം- ലെനിനിസത്തിന്റെ നിശിതതീക്ഷ്ണമായ പ്രകാശത്തില്‍ത്തന്നെ പ്രായോഗികമായ ഉത്തരങ്ങള്‍ കണ്ടെത്തി എന്നതാണ് പി ജിയുടെ ആ രംഗത്തെ ഏറ്റവും വലിയ സംഭാവന. ആ സംഭാവന

കേരളത്തിലോ മലയാളത്തിലോ മാത്രമായി പരിമിതപ്പെട്ടുപോകേണ്ടതല്ല; സാര്‍വദേശീയ രംഗത്തുതന്നെ ഉയര്‍ന്നുനില്‍ക്കേണ്ടതാണ്. അങ്ങനെ വന്നാല്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകള്‍ കൂടുതല്‍ വികസ്വരമാവും, ദീപ്തമാവും. അല്‍ത്തൂസര്‍, റയ്മണ്ട് വില്യംസ്, വില്യം മോറിസ്, ജോര്‍ജ് തോംപ്സണ്‍, ആര്‍നോള്‍ഡ് കെറ്റില്‍, റാള്‍ഫ് ഫോക്സ് തുടങ്ങിയ പേരുകളോട് ലോകം ചേര്‍ത്തുവയ്ക്കും പി ജി എന്ന പേരും.

*
പ്രഭാവര്‍മ ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 നവംബര്‍ 2013

Sunday, December 9, 2012

പി ജിയും സംസ്കാരചരിത്രവും

ബഹുശാഖിയായ ഒരു ജ്ഞാനവൃക്ഷമായിരുന്നു പി ജി. ഇല പടര്‍ത്തിയും പൂവിടര്‍ത്തിയും പല പതിറ്റാണ്ടുകള്‍ കേരളീയ ജീവിതത്തിനുമേല്‍ കുടചൂടിനിന്ന മാമരം. സാങ്കേതികവിദ്യയുടെ അതിസൂക്ഷ്മലോകങ്ങളും സമ്പദ്ശാസ്ത്രത്തിന്റെ ഗണിതവിചാരങ്ങളുംപോലെ ചുരുക്കം ചില വിഷയങ്ങളേ പി ജി ഒഴിച്ചുനിര്‍ത്തിയിട്ടുള്ളൂ. ഭാഷാ വിജ്ഞാനവും രാഷ്ട്രീയ ഭൂമിശാസ്ത്രവും മുതല്‍ കലാവിമര്‍ശനവും തത്വചിന്തയും വരെയുള്ള എത്രയോ വിഷയ മേഖലകളിലൂടെ പി ജി അനായാസം കടന്നുപോയി. ഈ വിഷയ മേഖലകളിലെ അറിവുകളെ ഇതര വിജ്ഞാനങ്ങളുമായി പല നിലകളില്‍ ചേര്‍ത്തുവച്ച് ചിലപ്പോഴൊക്കെ അന്തര്‍വിഷയ നിഷ്ഠമായും പലപ്പോഴും ബഹുവിഷയനിഷ്ഠമായും ഓരോ പഠനമേഖലയെയും പുനര്‍വിഭാവനംചെയ്തു. ഒറ്റതിരിഞ്ഞു നില്‍ക്കുന്ന ജ്ഞാനമേഖലകളെ വൈജ്ഞാനിക ചരിത്രത്തിന്റെയും സംസ്കാര ചരിത്രത്തിന്റെയും സമഗ്ര വീക്ഷണത്തില്‍ അവതരിപ്പിക്കുകയെന്നത് പി ജിയുടെ ധൈഷണികവൃത്തിയുടെ അടിസ്ഥാന താല്‍പര്യമായിരുന്നു. ഏതറിവും അദ്ദേഹത്തിന് ഒരുപോലെ പ്രിയപ്പെട്ടതായിത്തീര്‍ന്നത് അവയൊക്കെയും ഈ സമഗ്രബന്ധത്തിന്റെ ആവിഷ്കാരപ്രകാരങ്ങള്‍  ആണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ടും, ആ നിലയില്‍ അവയോരോന്നിനെയും വകതിരിച്ചെടുക്കാന്‍പോന്ന വൈജ്ഞാനിക വ്യാപ്തി സ്വന്തമായി ഉണ്ടായിരുന്നതുകൊണ്ടുമാണ്.

അളവില്‍ നിന്നും ഗുണത്തിലേക്ക് പരിണമിച്ച ജ്ഞാനസമൃദ്ധിയായിരുന്നു പി ജിയുടേത്. തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടുപതിറ്റാണ്ടുകളില്‍ പി ജി ഏറ്റവുമധികം ശ്രദ്ധചെലുത്തിയ വിഷയമേഖലകളിലൊന്ന് സംസ്കാരചരിത്രമായിരുന്നു. സംസ്കാരചരിത്രം, സാംസ്കാരികചരിത്രം തുടങ്ങിയ പദങ്ങള്‍ സാര്‍വത്രികമായി ഉപയോഗിക്കപ്പെട്ടുവരുന്നുണ്ടെങ്കിലും പുതിയ കാലത്ത് അതിന്റെ അര്‍ത്ഥവിവക്ഷകളില്‍ വന്ന വ്യത്യാസം മിക്കപ്പോഴും തിരിച്ചറിയപ്പെടാറില്ല. സംസ്കാരപഠനം, സാംസ്കാരിക പഠനങ്ങള്‍ എന്നെല്ലാം പരാമര്‍ശിക്കപ്പെട്ടുവരുന്ന വിജ്ഞാനശാഖയെ സംബന്ധിച്ച് ഈ തിരിച്ചറിവില്ലായ്മ എത്രയോ ഗുരുതരമാണ് എന്നുതന്നെ പറയണം. സംസ്കാരം എന്ന വിശേഷമേഖലയെ വകതിരിച്ചെടുത്ത് അതിനെ ഏതെങ്കിലുമൊരു രീതി പദ്ധതിയെ മുന്‍നിര്‍ത്തി പഠിക്കുന്നതല്ല സംസ്കാരപഠനം. അതുപോലെ സംസ്കാരം എന്ന വിശേഷ മേഖലയുടെ ചരിത്രം എഴുതുന്നതല്ല സംസ്കാരചരിത്രം. സാഹിത്യവും സംഗീതവും പോലുള്ള കലാനിര്‍മ്മിതികളുടെയോ ദേശീയ പാരമ്പര്യങ്ങള്‍പോലുള്ള ആശയാവലികളുടെയോ അനുഷ്ഠാനക്രമങ്ങളും ആധാര പദ്ധതികളും ഉള്‍പ്പെട്ട ജീവിതക്രമങ്ങളുടെയോ ചരിത്രം എഴുതുന്നതിനെ സംസ്കാര ചരിത്രം എന്ന് വിശേഷിപ്പിക്കുന്നത്, സംസ്കാരം എന്ന പരികല്‍പനയുടെ അര്‍ത്ഥവിവക്ഷകളെ ചുരുക്കിയെഴുതിക്കൊണ്ടാണ്. സംസ്കാരം സമഗ്രജീവിതരീതിയാണ് എന്നതാണ് സംസ്കാര പഠനത്തിന്റെയും സംസ്കാരചരിത്രത്തിന്റെയും അടിസ്ഥാന സമീപനങ്ങളിലൊന്ന്. ഒരു സവിശേഷ ചരിത്ര സന്ദര്‍ഭത്തില്‍ ഏതെങ്കിലുമൊരു ജനവിഭാഗം പിന്‍പറ്റുന്ന സമഗ്രജീവിത രീതിയെയാണ് സംസ്കാരമായി അത് പരിഗണിക്കുന്നത്. അതുകൊണ്ട് സംഗീതവും സാഹിത്യവും എന്നതുപോലെ കളിയും ഭക്ഷണശീലവും വസ്ത്രധാരണവും മുതല്‍ ശാസ്ത്രവും സാങ്കേതികവിദ്യയും ദൈവാരാധനയുടെ സമ്പ്രദായങ്ങളും വരെ അവിടെ സാംസ്കാരിക നിര്‍മ്മിതികള്‍ (cutlural artifacts) ആയാണ് പരിഗണിക്കപ്പെടുന്നത്. പരസ്പര ബന്ധിതവും വിപുലവുമായ ഒരു ബന്ധവ്യവസ്ഥയ്ക്കുള്ളില്‍ ഇതരഘടകങ്ങളാല്‍ സ്വാധീനിക്കപ്പെട്ടും ഇതര ഘടകങ്ങളില്‍ സ്വാധീനം ചെലുത്തിയുമാണ് ഓരോ സാംസ്കാരികനിര്‍മ്മിതിയും നിലകൊള്ളുന്നത്. ഈ സ്വാധീനത്തിന്റെ തോതും തരവും വ്യത്യസ്തമാവാമെങ്കിലും ഇത്തരമൊരു ബന്ധവ്യവസ്ഥയ്ക്ക് പുറത്ത് ഒറ്റതിരിഞ്ഞ് ഒരു അനുഭവലോകമോ പ്രവൃത്തിമണ്ഡലമോ ജ്ഞാന രൂപമോ ആയി യാതൊന്നുംതന്നെ നിലനില്‍ക്കുന്നില്ല എന്നതാണ് സംസ്കാര പഠനം അവതരിപ്പിക്കുന്ന കാഴ്ചപ്പാട്. അതുകൊണ്ട് സംസ്കാരത്തെക്കുറിച്ചുള്ള പഠനമല്ല, സംസ്കാര വ്യവസ്ഥയുടെ ഭാഗമെന്ന നിലയിലുള്ള പഠനമാണ് സംസ്കാര പഠനം. സംസ്കാരത്തിന്റെ ചരിത്രമല്ല, സംസ്കാരവ്യവസ്ഥയ്ക്കകത്ത് ഓരോ സാംസ്കാരിക നിര്‍മ്മിതിയും അര്‍ത്ഥവും അനുഭവവും ഉളവാക്കിയതിന്റെയും ആ പ്രക്രിയയുടെ ചരിത്ര പരിണാമത്തിന്റെയും വിശകലനമാണ് സംസ്കാരചരിത്രം. സംസ്കാരചരിത്രത്തിന്റെ മേല്‍പറഞ്ഞ പരിപ്രേക്ഷ്യത്തിന്റെ മൗലിക പ്രാധാന്യം അത് ആശയങ്ങളുടേയും അനുഭൂതികളുടേയും ലോകത്തെ ഭൗതിക ജീവിതത്തിന്റെ അനുബന്ധ ലോകമായി പരിഗണിക്കുന്നില്ല എന്നതാണ്. സംസ്കാരത്തെ ഉപരിഘടനാപരമായ ഉപ പ്രതിഭാസമായി ചുരുക്കിയെഴുതുന്ന യാന്ത്രിക വീക്ഷണത്തിനെതിരെ സംസ്കാരത്തിന്റെ ഭൗതികതയില്‍ ഊന്നുകയാണ് സംസ്കാരപഠനവും സംസ്കാര ചരിത്രവും ചെയ്യുന്നത്. പ്രത്യക്ഷവും ഭൗതികവുമായുള്ള നാനാതരം ബന്ധങ്ങളിലൂടെ ഒരു സവിശേഷ ചരിത്ര സന്ദര്‍ഭത്തില്‍ പ്രയോഗ ക്ഷമത കൈവരിക്കുന്ന ഭൗതിക ശക്തികളായിത്തന്നെയാണ് ആശയാനുഭൂതികളുടെ ലോകം സംസ്കാര ചരിത്രത്തില്‍ ഇടം പിടിക്കുന്നത്.

ഇംഗ്ലീഷ് തുറമുഖങ്ങളിലെ കച്ചവടക്കണക്കുകളും അക്കാലത്തെ പത്രവാര്‍ത്തകളും മറ്റും ഉപയോഗപ്പെടുത്തി എലിസബത്തന്‍ നാടകവേദിയുടെ പൊരുള്‍ വിശദീകരിക്കാനും ഷേക്സ്പീരിയന്‍ പ്രതിഭയുടെ സാമൂഹ്യ രാഷ്ട്രീയ മാനങ്ങള്‍ വിശകലനവിധേയമാക്കാനും സാംസ്കാരിക ഭൗതികവാദ ചിന്തകള്‍ നടത്തിയ പരിശ്രമങ്ങള്‍ സംഗതമാകുന്നതും ഈ പ്രകരണത്തിലാണ്. ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റ് വിമര്‍ശനം ഉല്‍പാദന വ്യവസ്ഥയുടെ അനുബന്ധലോകമായി സ്ഥാനിര്‍ണ്ണയംചെയ്ത സാംസ്കാരികലോകത്തെ, ഉല്‍പാദന വ്യവസ്ഥയും ആശയാവലികളും ഭരണകൂടവും പാരിസ്ഥിതിക ഘടകങ്ങളും എല്ലാം പങ്കുചേരുന്ന വിപുലമായ ഒരു ബന്ധവ്യവസ്ഥയുടെ ഘടകസാമഗ്രിയായി പുനര്‍വിഭാവനംചെയ്യാനാണ് സാംസ്കാരിക ഭൗതികവാദം ശ്രമിക്കുന്നത് എന്നര്‍ത്ഥം. "സമഗ്രജീവിതരീതി" എന്ന പരികല്‍പന ഇത്രമേല്‍ വ്യാപകമായ അര്‍ത്ഥസാധ്യതകളെ ഉള്‍ക്കൊള്ളുന്നു. ഇക്കഴിഞ്ഞ ഒരു വ്യാഴവട്ട കാലയളവില്‍ (2000-2012) പി ജി ഏറ്റെടുത്ത രചനാ സംരംഭങ്ങള്‍ പരിശോധിച്ചാല്‍ സംസ്കാര ചരിത്രത്തിന്റെ മേല്‍പറഞ്ഞ കാഴ്ചവട്ടം അദ്ദേഹം അവയിലുടനീളം പല നിലകളില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് കാണാനാകും. വ്യക്തിജീവിത ചരിത്രങ്ങള്‍, ചരിത്രാനുഭവങ്ങള്‍, വൈജ്ഞാനിക സന്ദര്‍ഭങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഷയമേഖലകളെ സ്പര്‍ശിക്കുന്നവയാണ് ഇക്കാലത്ത് പി ജിയുടേതായി പുറത്തുവന്ന ഗ്രന്ഥങ്ങള്‍. എംഗല്‍സ്, ചാള്‍സ്ഡാര്‍വിന്‍, പൗലോസ് മാര്‍ഗ്രിഗോറിയസ്, ഇ എം എസ്, കെ ദാമോദരന്‍ എന്നിവരുടെ ജീവചരിത്രങ്ങളാണ് പി ജി കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ എഴുതിയത്. കേരളീയ ജീവിതത്തെ അടിമുടി പുതുക്കിപ്പണിത ചരിത്രാനുഭവം എന്ന നിലയില്‍ കേരളീയ നവോത്ഥാനത്തെ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കുന്ന നാല് സഞ്ചികകള്‍ (അതില്‍ അവസാനത്തേതായ "മാധ്യമപര്‍വം" പുറത്തുവരാനിരിക്കുന്നതേയുള്ളൂ) അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. അതുപോലെ ആധുനിക ലോകത്തിന്റെ പൊരുള്‍ നിര്‍ണയിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ഒന്നാം വൈജ്ഞാനിക വിപ്ലവത്തിന്റെ (Scientific revolution എന്നതിന്റെ വിവര്‍ത്തനമായാണ് "വൈജ്ഞാനിക വിപ്ലവം" എന്ന് പി ജി എഴുതുന്നത്) സാംസ്കാരികചരിത്രവും അദ്ദേഹമെഴുതി. ആ നിലയില്‍ സംസ്കാര ചരിത്രരചനയുടെ ഏറ്റവും ഉയര്‍ന്ന കേരളീയ പ്രതിനിധിയും പ്രയോക്താവുമായി പി ജി ഈ കാലയളവില്‍ ഉയര്‍ന്നുവന്നു എന്ന് പറയാം.

ജീവചരിത്രവും സംസ്കാരചരിത്രവും

ജീവചരിത്രരചനയുടെ സാമ്പ്രദായികരീതി വ്യക്തിജീവിതത്തിന്റെ ചരിത്രമെഴുതുക എന്നതാണ്. ആധുനികത ജന്മം നല്‍കിയ മനുഷ്യ സങ്കല്‍പത്തിന്റെ തുടര്‍ച്ചയില്‍ രൂപപ്പെട്ടുവന്ന ഒരു സാഹിത്യജനുസ്സാണ് ജീവചരിത്രം എന്നു പറയാം. അന്യവും സ്വയം പൂര്‍ണവും അവിഭാജ്യവുമായ ആന്തരിക സത്തകളുടെ ആവിഷ്കാരപ്രകാരം എന്ന നിലയില്‍ വ്യക്തികളെ പരിഗണിക്കുന്ന ലോക വീക്ഷണത്തിന് ജന്മം നല്‍കിയത് ആധുനികതയാണ്. "സാമൂഹ്യബന്ധങ്ങളുടെ സമുച്ചയം" ആയല്ല മറിച്ച് സത്താപരമായ അഖണ്ഡതയായാണ് ആധുനികതയില്‍ മനുഷ്യര്‍-വ്യക്തികള്‍-മനസ്സിലാക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്തത്. ഈ അന്യത ചരിത്രത്തില്‍ ഇതള്‍വിടരുന്നതിന്റെ കഥപറഞ്ഞുകൊണ്ട് ജീവചരിത്രങ്ങളും രംഗത്തെത്തി. ആധുനികമായ മനുഷ്യസങ്കല്‍പത്തിന്റെ അനുബന്ധമാണ് ജീവചരിത്രം എന്ന ജനുസ്സ് എന്നര്‍ത്ഥം. ചര്‍ച്ചാവിഷയമായ വ്യക്തിയെ അഖണ്ഡമായ ഒരു ഏകകമായി പരിഗണിച്ച് അതിന്റെ വികാസ പരിണാമങ്ങളുടെയും പതനാഭ്യുദയങ്ങളുടെയും കഥ പറഞ്ഞുകൊണ്ടാണ് സാമ്പ്രദായിക ജീവചരിത്രങ്ങള്‍ പൊതുവില്‍ നിലനിന്നുപോരുന്നതും. ഔപചാരിക ജീവചരിത്രങ്ങളുടെ ഈ താവഴിയിലുണ്ടായ മറ്റൊരു വഴിത്തിരിവ് ധൈഷണിക ജീവചരിത്രങ്ങളുടെ രംഗപ്രവേശമാണ്. ഒരാളുടെ സ്വകാര്യ ജീവിതത്തിന്റെയും പൊതുജീവിതത്തിന്റെയും ചരിത്രം വിവരിക്കുന്നതിനപ്പുറം അയാളുടെ ചിന്താ ജീവിതത്തിന്റെയും അയാള്‍ ജന്മംനല്‍കിയ ആശയാവലികളുടെയും ചരിത്രം വിവരിക്കുക എന്നിടത്താണ് ധൈഷണിക ജീവചരിത്രങ്ങള്‍ ശ്രദ്ധചെലുത്തിയത്. അടിസ്ഥാനപരമായി ആധുനികതയുടെ മനുഷ്യ സങ്കല്‍പവും വ്യക്തിസങ്കല്‍പവും ഇവിടെയും മാറ്റമില്ലാതെ തുടരുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യ-പൊതു ജീവിതത്തിനുപകരം അവരുടെ ധൈഷണിക ജീവിതം ചര്‍ച്ചയുടെ കേന്ദ്രത്തിലേക്ക് വരുന്നു എന്ന വ്യത്യാസമൊഴിച്ചാല്‍ സാമ്പ്രദായിക ജീവചരിത്രത്തിന്റെ തുടര്‍ച്ചതന്നെയാണ് ധൈഷണിക ജീവചരിത്രങ്ങളിലും കാണാനാവുക. ഈ രണ്ട് സമീപനങ്ങളും കൂടിക്കലര്‍ന്ന നിലയിലാണ് ആധുനിക ജീവചരിത്രശാഖയിലെ ക്ലാസിക്കുകള്‍ പലതും-ലിട്ടന്‍ സ്ട്രാച്ചി മുതല്‍ ഇര്‍വ്വിംഗ് സ്റ്റോണ്‍വരെയുള്ളവര്‍ രചിച്ച ജീവചരിത്രങ്ങള്‍-എഴുതപ്പെട്ടിട്ടുള്ളതും. പ്രതാപികളായ നായകന്മാരുടെ സ്ഥാനത്ത് ഉന്നതമായ ബൗദ്ധിക ജീവിതത്തിന്റെ ഉടമകളായ വ്യക്തികള്‍ പൊതുജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് കൂടുതല്‍ കൂടുതലായി ഉയര്‍ന്നുവന്ന ചരിത്രസന്ധിയാണ് ധൈഷണിക ജീവചരിത്രങ്ങള്‍ക്ക് ജന്മംനല്‍കിയത് എന്നുപറയാം.

പി ജിയുടെ ജീവചരിത്രങ്ങള്‍ ജീവചരിത്രരചനയുടെ ഔപചാരികരീതിയെയോ ധൈഷണിക ജീവചരിത്രരീതിയെയോ അതേപടി പിന്‍പറ്റുന്നില്ല. നിശ്ചയമായും ഈ സമീപനങ്ങളുടെ അംശങ്ങള്‍ പലതും അദ്ദേഹത്തിന്റെ രചനകളിലുണ്ട്. അത് പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജീവചരിത്ര രചന സാധ്യവുമല്ല. എന്നാല്‍ ഇത്തരം ഘടകങ്ങളില്‍ പലതിനെയും നിലനിര്‍ത്തുമ്പോള്‍തന്നെ വ്യക്തി, ധൈഷണികത, ബൗദ്ധികത തുടങ്ങിയ സങ്കല്‍പങ്ങളെ പി ജി തന്റെ ആഖ്യാനത്തില്‍ അഴിച്ചുപണിയുന്നുണ്ട് എന്നതാണ് പ്രധാനം. ഇത് ബോധപൂര്‍വ്വം കൈക്കൊണ്ട ഒരു സമീപനം തന്നെയാകണമെന്നില്ല. പി ജിയുടെ ലോകബോധത്തിന്റെയും ജീവിതദര്‍ശനത്തിന്റെയും ആധാരതത്വമായ മാര്‍ക്സിസ്റ്റ് സമീക്ഷ അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളെ ആ ജനുസ്സിന്റെ ഔപാരികമായ അതിര്‍ത്തികള്‍ക്കുള്ളില്‍ നിലനില്‍ക്കാന്‍ അനുവദിക്കുന്നില്ല എന്നതാവാം ഇതിന് യഥാര്‍ത്ഥ കാരണം. ജീവചരിത്രങ്ങള്‍ എന്ന പരിധിയെ മറികടന്ന് സംസ്കാര ചരിത്രം എന്ന നിലയിലേക്ക് അവ എത്തിപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. എന്താണ് പി ജി തന്റെ ജീവചരിത്ര ഗ്രന്ഥങ്ങളില്‍ കൈക്കൊള്ളുന്ന സമീപനത്തിന്റെ സവിശേഷത? എവിടെവച്ചാണ് അവ ജീവചരിത്രങ്ങളില്‍നിന്നും സംസ്കാര ചരിത്രത്തിലേക്ക് വഴിതിരിയുന്നത്? സൂക്ഷ്മമായി പരിശോധിച്ചാല്‍ പി ജിയുടെ ആഖ്യാന പദ്ധതിയിലെ രണ്ട് സവിശേഷതകളാണ് ഇതിന് പിന്നിലുള്ളത് എന്നു കാണാന്‍ കഴിയും. ലളിതമായി പറഞ്ഞാല്‍ വ്യക്തികളേയും ആശയങ്ങളേയും പ്രക്രിയകളായി പരിഗണിക്കുന്നതിലും ആ നിലയില്‍ അവയെ വിശദീകരിക്കുന്നതിലും കൈവരിച്ച വിജയമാണ് പി ജിയുടെ ജീവചരിത്രങ്ങളെ അന്യവും സവിശേഷവുമാക്കുന്നത്.

ഒരാളുടെ വ്യക്തിജീവിതത്തിന്റെ പശ്ചാത്തലം എന്ന നിലയില്‍ അയാളുടെ സമൂഹസന്ദര്‍ഭത്തെ അവതരിപ്പിക്കുന്നതിനുപകരം, സവിശേഷമായ ഒരു ചരിത്രപ്രക്രിയയുടെ ആവിഷ്കാരസ്ഥാനം എന്ന നിലയില്‍ വ്യക്തിജീവിതത്തെ അവതരിപ്പിക്കാനാണ് പി ജി ശ്രമിക്കുന്നത്. അതുകൊണ്ട് വ്യക്തിജീവിതങ്ങള്‍ അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളില്‍തെളിഞ്ഞുകാണുമ്പോഴും അവ "സാമൂഹികബന്ധങ്ങളുടെ സമുച്ചയങ്ങള്‍" ആയാണ് അവിടെ ഇടംപിടിക്കുന്നത്. ഇതോടൊപ്പം ഏതൊരാളുടേയും ധൈഷണികതയെ ഒരു ഭാഗത്ത് അയാളുടെ ചരിത്ര സന്ദര്‍ഭത്തിന്റെയും മറുഭാഗത്ത് അയാള്‍ കയ്യാളുന്ന ആശയാവലികളുടെ ചരിത്രത്തിന്റെയും സംവാദാത്മക ബന്ധത്തിന്റെ അനന്തരഫലം എന്ന നിലയില്‍ അവതരിപ്പിക്കാനും പി ജി ശ്രമിക്കുന്നു. ഇങ്ങനെ വ്യക്തിജീവിതത്തില്‍ സന്നിഹിതമായ ചരിത്രവും വ്യക്തികള്‍ ജീവിക്കുന്ന ചരിത്രസന്ദര്‍ഭവും ആശയാവലികളുടെ ചരിത്രവും പങ്കുചേരുന്ന സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയായി വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും ചിന്താലോകത്തെയും അവതരിപ്പിക്കുന്ന ആഖ്യാനരീതിയാണ് പി ജി തന്റെ ജീവചരിത്ര ഗ്രന്ഥങ്ങളില്‍ പിന്‍തുടരുന്നത്.

എംഗല്‍സ് മുതല്‍ കെ ദാമോദരന്‍ വരെയുള്ളവരുടെ ജീവചരിത്രങ്ങളില്‍ ഈ സമീപനം, അനുപാത വ്യത്യാസങ്ങളോടെയാണെങ്കിലും, ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലയാള സാഹിത്യത്തിലെ ജീവചരിത്ര ശാഖയിലുണ്ടായ മര്‍മ്മസ്പര്‍ശിയായ ഈ പരിവര്‍ത്തനം നമ്മുടെ ഭാവി സാഹിത്യചരിത്രങ്ങള്‍ രേഖപ്പെടുത്താതെ പോവില്ല. ആഖ്യാനശൈലിയിലും വിഷയാവതരണക്രമത്തിലുമുള്ള ചെറിയ പരിവര്‍ത്തനങ്ങള്‍ എന്നതിനപ്പുറത്തുള്ള പ്രാധാന്യം മേല്‍പ്പറഞ്ഞ വഴിത്തിരിവില്‍ അടങ്ങിയിട്ടുണ്ട്. ആധുനികതയുടെ മനുഷ്യ സങ്കല്‍പത്തേയും അത് ജന്മം നല്‍കിയ ഒരു സാഹിത്യജനുസ്സിനേയും ആ ജനുസ്സിനകമേതന്നെ നിലയുറപ്പിച്ചുകൊണ്ട് അസ്ഥിരപ്പെടുത്താനും മറികടക്കാനുമുള്ള ശ്രമങ്ങളാണ് പി ജി തന്റെ ജീവചരിത്രങ്ങളില്‍ ചെയ്തത്. മനുഷ്യാവസ്ഥയെ സാമൂഹികബന്ധങ്ങളുടെ ആകെത്തുകയായി നിര്‍വ്വചിച്ച മാര്‍ക്സിസ്റ്റ് ദാര്‍ശനിക പാരമ്പര്യവും ജീവചരിത്രം എന്ന ആധുനിക/വ്യക്തിവാദ സാഹിത്യജനുസ്സും തമ്മിലുള്ള സംവാദസ്ഥാനങ്ങളാണ് പി ജിയുടെ ജീവചരിത്രങ്ങള്‍. ഇവിടെവച്ചാണ് ജീവചരിത്രങ്ങളില്‍നിന്നും സംസ്കാരചരിത്രത്തിലേക്ക് അവ ചുവടുവയ്ക്കാന്‍ ഒരുങ്ങിനില്‍ക്കുന്നത്. നവോത്ഥാനത്തിന്റെ സാംസ്കാരികചരിത്രം ജീവചരിത്രത്തിന്റെ സാമ്പ്രദായിക രീതികളെ മറികടക്കാന്‍ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയും വികാസവും എന്ന നിലയില്‍ വേണം നവോത്ഥാനത്തിന്റെ ചരിത്രപരമായ വിശകലനത്തിനുള്ള പി ജിയുടെ ശ്രമങ്ങളെ വിലയിരുത്തേണ്ടത് എന്ന് തോന്നുന്നു. നവോത്ഥാനത്തെക്കുറിച്ചുള്ള പടിഞ്ഞാറന്‍ ആശയാവലികളെ അതേപടി ആവര്‍ത്തിക്കാതെ, ഭക്തിപ്രസ്ഥാനത്തെവരെ നവോത്ഥാനചര്‍ച്ചയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള പരികല്‍പനാപരമായ ചട്ടക്കൂടിന് പി ജി രൂപം നല്‍കി. അതേസമയംതന്നെ പടിഞ്ഞാറന്‍ നവോത്ഥാനത്തിന്റെയും അതിനെക്കുറിച്ചുള്ള പില്‍ക്കാല സംവാദങ്ങളുടെയും കാതലായി നിലകൊണ്ട, പലപ്പോഴും അദൃശ്യ രൂപത്തില്‍ വര്‍ത്തിച്ച, യൂറോ കേന്ദ്രിതത്വത്തെ അദ്ദേഹം അനാവരണം ചെയ്യുകയും ചെയ്തു. ഇത്തരമൊരു ദ്വിമുഖ സമീപനം നിലനിര്‍ത്തിക്കൊണ്ടാണ് കേരളീയ നവോത്ഥാനത്തിന്റെ ചരിത്രമെഴുതാന്‍ പി ജി ശ്രമിച്ചത്. തന്റെ ഈ സൈദ്ധാന്തിക പരിപ്രേക്ഷ്യം എത്രത്തോളം പ്രയോഗപഥത്തിലെത്തിക്കാന്‍ പി ജിക്ക് കഴിഞ്ഞു എന്നത്, നിശ്ചയമായും, വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുമെങ്കിലും. കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള പി ജിയുടെ ചര്‍ച്ചകളുടെ മൗലിക പ്രാധാന്യം ആശയാവലികളുടെ ഭൗതികതയെ മുന്‍നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ആധുനികീകരണ പ്രക്രിയയെ വിലയിരുത്താന്‍ അത് ശ്രമിക്കുന്നു എന്നതാണ്.

ആശയങ്ങള്‍ ഒരു ജനസമൂഹത്തിനുമേല്‍ പിടിമുറുക്കിയാല്‍ അത് ഭൗതികശക്തികളായിത്തീരും എന്നത് മാര്‍ക്സിന്റെ പ്രഖ്യാതമായ നിരീക്ഷണങ്ങളിലൊന്നാണ്. ലൂയി ബോണപ്പാര്‍ട്ടിന്റെ 18-ാം ബ്രൂമെയര്‍ എന്ന ഗ്രന്ഥത്തില്‍ തന്റെ ഈ ധാരണയെ സവിശേഷമായ ഒരു ചരിത്ര സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി മാര്‍ക്സ് പ്രയോഗിച്ചു കാണിക്കുന്നുമുണ്ട്. (ആ നിലയില്‍ പതിനെട്ടാം ബ്രൂമെയര്‍ ക്ലാസിക്കല്‍ മാര്‍ക്സിസം പറഞ്ഞുറപ്പിച്ച വര്‍ഗ സങ്കല്‍പത്തെ മറികടന്നുപോകുന്നുണ്ടെന്ന് പല പില്‍ക്കാല പഠിതാക്കളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.) ഇത്തരമൊരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ആശയാവലികള്‍ ഭൗതികതയുടെ പ്രതിഫലനങ്ങളോ പ്രതിനിധാനങ്ങളോ ആണെന്ന ദ്വന്ദ്വാത്മക വീക്ഷണമാണ് പലപ്പോഴും നവോത്ഥാനമുള്‍പ്പെടെയുള്ള ചരിത്രാനുഭവങ്ങളുടെ വിശദീകരണത്തില്‍ മുന്നിട്ടുനിന്നത്. ഈ പരിമിതിയെ മറികടക്കാനുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാര്‍ക്സിസ്റ്റ് ഇടപെടലാണ് പി ജിയുടെ നവോത്ഥാന പഠനങ്ങള്‍. മതദര്‍ശനവും അധ്യാത്മ വിചിന്തനങ്ങളും മുതല്‍ കവിതയും ശാസ്ത്രബോധവും പത്രമാധ്യമങ്ങളും വരെയുള്ള അത്യന്ത വിപുലവും സങ്കീര്‍ണവുമായ ആശയാനുഭൂതികളുടെ ലോകം പ്രത്യക്ഷമായ ഭൗതികാസ്പദങ്ങളുമായി പങ്കുചേര്‍ന്ന് കേരളീയ സമൂഹത്തിന്റെ ജീവിതക്രമത്തെ ആധുനികീകരിക്കുന്നതിന്റെയും പുതുക്കിപ്പണിയുന്നതിന്റെയും കഥയാണ് തന്റെ നവോത്ഥാന പഠനങ്ങളില്‍ പി ജി വിവരിക്കാന്‍ ശ്രമിച്ചത്. സംസ്കാര ചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തെ ജീവചരിത്രങ്ങളില്‍നിന്നും കേരള ചരിത്രത്തിന്റെ സവിശേഷ സന്ദര്‍ഭങ്ങളിലൊന്നിലേക്ക് കൊണ്ടുവന്ന് ഉപയോഗപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. പരിമിതികള്‍ പലതും ഉന്നയിക്കാന്‍ കഴിയുമെങ്കിലും ഇത്രമേല്‍ വ്യാപകവും സര്‍വ്വതലസ്പര്‍ശിയുമായ പരിശോധന കേരള നവോത്ഥാനത്തെക്കുറിച്ച് മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തിലൂടെ നിര്‍വഹിക്കപ്പെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നു.

വൈജ്ഞാനികവിപ്ലവത്തിന്റെ സാംസ്കാരികരാഷ്ട്രീയം
സംസ്കാരചരിത്രത്തിലേക്കുള്ള മേല്‍പറഞ്ഞ വഴിതിരിയലിന്റെ ഉജ്ജ്വലമയ പരിസമാപ്തി മുഹൂര്‍ത്തമാണ് 2009ല്‍ പുറത്തുവന്ന പി ജിയുടെ "വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരികചരിത്രം" എന്ന ഗ്രന്ഥം. പി ജിയുടെ വിചാര ജീവിതത്തിന്റെ സാഫല്യവും സാക്ഷാത്കാരവുമായി പരിഗണിക്കാവുന്ന ഈ ബൃഹദ്ഗ്രന്ഥം രണ്ട് നിലകളില്‍ മലയാളത്തിലെ സംസ്കാര ചരിത്രചര്‍ച്ചയില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഒന്നാമതായി പറയേണ്ടത് മലയാളത്തില്‍ അത്യന്തം ദുര്‍ലഭമായ ശാസ്ത്രത്തിന്റെ സാംസ്കാരിക വിശകലനമാണ് ഈ ഗ്രന്ഥം എന്നതാണ്. ശാസ്ത്രത്തെ ഒരു സവിശേഷജ്ഞാന വ്യവസ്ഥയായി പരിഗണിച്ചുകൊണ്ട് അതിന്റെ ചരിത്രം പ്രതിപാദിക്കുന്ന ശാസ്ത്ര ചരിത്ര ഗ്രന്ഥങ്ങളല്ലാതെ (അതുതന്നെയും മലയാളത്തില്‍ വേണ്ടത്രയില്ല എന്നതാണ് വാസ്തവം) സംസ്കാര വ്യവസ്ഥയുടെ ഭാഗമായി ശാസ്ത്രവിജ്ഞാനത്തെ പരിഗണിക്കുകയും വിശദീകരിക്കുകയും ചെയ്യാനുള്ള ഗൗരവപൂര്‍ണ്ണമായ ശ്രമങ്ങള്‍ ഇവിടെ നടന്നിട്ടേയില്ല. അത്തരത്തിലുള്ളതെന്ന് തോന്നിപ്പിച്ച ചില ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തത് ഉത്തരാധുനികതയുടെ മറപറ്റിനിന്ന് ആധുനിക ശാസ്ത്രത്തെയപ്പാടെ തള്ളിപ്പറയാനും തങ്ങളുടെ മതാന്ധതയെ അതിന്റെപേരില്‍ ന്യായീരിക്കാനും പുറപ്പെട്ട ചില മതമൗലിക പ്രസ്ഥാനങ്ങളാണ്. ആ ആധുനികശാസ്ത്ര വിമര്‍ശനത്തെ മതമൗലികവാദത്തിന്റെ ആയുധശാലയാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരായ നിലപാടുകള്‍ ശാസ്ത്രത്തെ ചരിത്രനിരപേക്ഷമായ കേവല ജ്ഞാനമായി അവതരിപ്പിക്കുന്നതിന് കൂടുതല്‍ ശക്തിപകരുകയും ചെയ്തു. ഫലത്തില്‍ ശാസ്ത്രവാദം എന്ന് വിശേഷിപ്പിക്കാവുന്ന മൗലികവാദ നിലപാടുകള്‍ക്കാണ് കേരളത്തിലെ ശാസത്രവിചാരരംഗത്ത് ഇപ്പോഴും മേല്‍കയ്യുള്ളത്. ഈ സ്ഥിതിവിശേഷത്തെ മറികടക്കാര്‍പോന്ന നിര്‍ണ്ണായകമായ ഇടപെടലാണ് പി ജിയുടെ ഗ്രന്ഥം.

ആധുനികശാസ്ത്ര വിമര്‍ശനത്തെ മതമൗലികവാദപരമോ വിഭാഗീയമോ ആയ താല്‍പര്യങ്ങളുമായി കൂട്ടിക്കെട്ടാതെ, ശാസ്ത്രവിജ്ഞാനത്തെ ചരിത്രവത്കരിക്കാനുള്ള മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ശ്രമം എന്ന് ഈ ഗ്രന്ഥത്തെ സംശയലേശമെന്യെ വിശേഷിപ്പിക്കാം. സംസ്കാര ചരിത്രത്തിന്റെ മാതൃകകളായി മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അപൂര്‍വം പഠനങ്ങള്‍ ഏതെങ്കിലും ഒരു സവിശേഷ പ്രശ്നത്തെയോ സവിശേഷ സന്ദര്‍ഭത്തെയോ മാത്രമാണ് അഭിസംബോധനചെയ്യുന്നതെങ്കില്‍ പി ജിയുടെ ഗ്രന്ഥം നൂറ്റാണ്ടുകളില്‍ പരന്നുകിടക്കുന്ന അതിവിപുലമായ ഒരു വൈജ്ഞാനിക പ്രക്രിയയുടെ ചരിത്രം വിശകലനംചെയ്യാനാണ് പണിപ്പെടുന്നത് എന്നതാണ് അതിന്റെ രണ്ടാമത്തെ പ്രാധാന്യം.

ക്രിസ്തുവര്‍ഷം പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ അരങ്ങേറിയ പാശ്ചാത്യ നവോത്ഥാനത്തില്‍നിന്നു തുടങ്ങി മതനവീകരണവും കോപ്പര്‍നിക്കന്‍ വിപ്ലവവുമെല്ലാം പിന്നിട്ട് ഒന്നാം വൈജ്ഞാനിക വിപ്ലവത്തിന്റെ ശ്രേഷ്ഠബിന്ദുവായി പരിഗണിക്കപ്പെടുന്ന ന്യൂട്ടോണിയന്‍ പ്രപഞ്ചദര്‍ശനത്തിന്റെയും ബലതന്ത്രത്തിന്റെയും അവതരണം മൂന്ന്-നാല് നൂറ്റാണ്ടുകളാണ് പി ജി തന്റെ ചര്‍ച്ചാവിഷയമായി സ്വീകരിച്ചിരിക്കുന്നത്. ഇത്രമേല്‍ യുഗനിര്‍ണായകവും സംഭവബഹുലവുമായ ഒരു കാലയളവിനെ കലയും സാഹിത്യവും വിജ്ഞാനവും രാഷ്ട്രതന്ത്രവും എല്ലാം മുന്‍നിര്‍ത്തി പരിശോധനാ വിധേയമാക്കുകയെന്ന എത്രയോ പ്രയാസകരമായ ദൗത്യമാണ് ഏറെ ആയാസപ്പെടാതെ വായിച്ചുനീങ്ങാവുന്ന ഭാഷയില്‍ പി ജി നിര്‍വഹിച്ചിരിക്കുന്നത്.

ഇനിയങ്ങോട്ട് ഏറെക്കാലം സംസ്കാരചരിത്രത്തിന്റെ പ്രാമാണിക പാഠങ്ങളിലൊന്നായി ഈ ഗ്രന്ഥം തുടരുകതന്നെ ചെയ്യും. ഒരര്‍ത്ഥത്തില്‍, ജീവചിത്രരചനകളില്‍ താന്‍ തുടങ്ങിവന്ന സംസ്കാര ചരിത്രരചനാ ശ്രമങ്ങളുടെ പൂര്‍ത്തീകരണമാണ് പി ജിയുടെ ഈ ഗ്രന്ഥം എന്നു പറയാം. വ്യക്തിജീവിത ചരിത്രങ്ങളെ സംസ്കാരചരിത്രത്തിന്റെ കാഴ്ചവട്ടത്തില്‍ വിശകലനംചെയ്യുന്നതില്‍ നിന്നുതുടങ്ങി, കേരളീയ നവോത്ഥാനംപോലൊരു ചരിത്ര സന്ദര്‍ഭത്തിന്റെ വിശകലനത്തിലൂടെ മുന്നേറിയ പി ജിയുടെ സംസ്കാര ചരിത്ര വിശകലനം അതിന്റെ സ്വാഭാവികവും പരമോന്നതവുമായ തലത്തിലേക്ക് എത്തിപ്പെടുന്ന കാഴ്ചയ്ക്കാണ് നാം ഈ ഗ്രന്ഥത്തില്‍ സാക്ഷ്യംവഹിക്കുന്നത്.

ഏഴു പതിറ്റാണ്ടെങ്കിലും പിന്നിട്ട തന്റെ വായനയുടെയും പഠനാന്വേഷണങ്ങളുടെയും അര്‍ത്ഥപൂര്‍ണമായ പരിസമാപ്തി മുഹൂര്‍ത്തം കൂടിയായി പി ജിയുടെ ഈ ഗ്രന്ഥത്തെ പരിഗണിക്കാം. ഇങ്ങനെ പറയുമ്പോള്‍ ഈ ഗ്രന്ഥം അവശേഷിപ്പിക്കുന്ന (കേരളീയ നവോത്ഥാന പഠന പരമ്പരയുടെ ഭാഗമായുള്ള ഗ്രന്ഥങ്ങളിലും അതില്‍ ചിലത് തുടരുന്നുണ്ട്) ചില പരാധീനതകള്‍ നാം കാണാതിരുന്നുകൂട. ആധുനിക ശാസ്ത്രത്തിന്റെയും നവോത്ഥാനത്തിന്റെയും ചരിത്രത്തില്‍ ഏറിയും കുറഞ്ഞും ഉള്‍ച്ചേര്‍ന്നുകിടക്കുന്ന യൂറോ-കേന്ദ്രിതത്വത്തെയും പടിഞ്ഞാറന്‍ ശാസ്ത്രചരിത്രത്തിന്റെ കൊളോണിയല്‍ മുന്‍വിധികളെയും കുറിച്ച് പി ജി തന്റെ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തില്‍ വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ടെങ്കിലും തുടര്‍ന്നുവരുന്ന ഭാഗങ്ങള്‍ ഈ വിമര്‍ശനാത്മക നിലപാടിനെ സ്വാംശീകരിക്കുന്നില്ല എന്നതാണ് ഒന്നാമത്തെ പ്രശ്നം. ഫലത്തില്‍ തന്റെ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തില്‍ താന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പിന്നീടുള്ള ഭാഗങ്ങളില്‍ പി ജി തന്നെ ഏറ്റെടുക്കുന്നതായി നമുക്ക് അനുഭവപ്പെടും.

ജീവചരിത്രത്തെ സംസ്കാരചരിത്രമായി വികസിപ്പിക്കാനാണ് പി ജി തന്റെ ജീവചരിത്ര ഗ്രന്ഥങ്ങളില്‍ ശ്രമിച്ചതെങ്കില്‍ സംസ്കാരചരിത്രം ജീവചരിത്രത്തിലേക്ക് ചുരുങ്ങിപ്പോകുന്ന പ്രതീതി ഈ ഗ്രന്ഥത്തിന്റെ ചില ഭാഗങ്ങളെങ്കിലും അവശേഷിപ്പിക്കുന്നു എന്നതാണ് രണ്ടാമത്തെ പ്രശ്നം. കേരള നവോത്ഥാന പഠന പരമ്പരയിലുള്‍പ്പെട്ട കൃതികളിലും ഇത്തരമൊരു പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇത്തരം ചെറിയ പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാണിക്കാനാവുമെങ്കിലും, സംസ്കാരചരിത്രം എന്ന വിജ്ഞാനശാഖയെ അതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ അവതരിപ്പിക്കുകയും മാര്‍ക്സിസ്റ്റ് സംസ്കാര വിമര്‍ശനത്തിെന്‍റ സമകാലീനമുഖമായി അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്തുകൊണ്ട് പി ജി നടത്തിയ ഇടപെടലുകള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് ചിന്തയുടെ ചരിത്രത്തില്‍ മാത്രമല്ല മലയാളത്തിന്റെ വൈജ്ഞാനിക ചരിത്രത്തിലും സമാനതകള്‍ ഇല്ലാത്തവിധം അന്യമാണ്. ഇത്തരമൊരു നിലയില്‍കൂടിയാവും ഭാവി ചരിത്രം പി ജിയുടെ അതുല്യമായ ധൈഷണികതയെ വിലയിരുത്തുകയെന്ന് തോന്നുന്നു.

*
സുനില്‍ പി ഇളയിടം ചിന്ത വാരിക

Saturday, December 8, 2012

ഇസങ്ങള്‍ക്കിപ്പുറത്തെ വായനക്കാരന്‍

പി ഗോവിന്ദപ്പിള്ള /എസ് വി മെഹ്ജൂബ്

 ? ഇപ്പോള്‍ താങ്കള്‍ എന്താണ് വായിച്ചുകൊണ്ടിരിക്കുന്നത്?

= എ പൊളിറ്റിക്കല്‍ ഹിസ്റ്ററി ഓഫ് ജാപ്പനീസ് കാപ്പിറ്റലിസം"". പിന്നെ "എ ക്രിട്ടിക്കല്‍ റിയലിസം - ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു റോയ് ഭാസ്കര്‍സ് ഫിലോസഫി -ഇതു രണ്ടുമാണ് വായിച്ചുകൊണ്ടിരിക്കുന്നത്.

? വെറുതെ ഒരു വായനയുടെ ഭാഗമായാണോ അതോ ഇപ്പോഴിതൊക്കെ വായിക്കേണ്ട എന്തെങ്കിലും മൂര്‍ത്ത സാഹചര്യം നിലവിലുണ്ടോ?

= ലോകമുതലാളിത്തം വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. മെല്‍റ്റ് ഡൗണ്‍  എന്ന് ഇംഗ്ലീഷില്‍ പറയുന്ന ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുള്‍പ്പെടെ പല കമ്പനികളും അടച്ചുപൂട്ടേണ്ടിവന്ന അവസ്ഥ. അതില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി അവര്‍തന്നെ ഇതുവരെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി സര്‍ക്കാറിന്റെ സഹായം വേണ്ടിവന്നു. ലെസ് ഗവണ്‍മെന്റ് ആന്‍ഡ് മോര്‍ പ്രൈവറ്റ്"  എന്നതായിരുന്നു അവരുടെ ഇതുവരെയുള്ള നയം. ""സര്‍ക്കാരിന്റെ സഹായമൊന്നും വേണ്ട നിങ്ങള്‍ നിങ്ങടെ കാര്യം നോക്കിക്കൊ ഞങ്ങള്‍ ഞങ്ങടെ കാര്യം നോക്കിക്കൊള്ളാം"" എന്ന നിലപാടില്‍നിന്ന് മുതലാളിത്തത്തിന് മാറേണ്ടിവന്നിരിക്കുന്നു. ലോകമുതലാളിത്തത്തിന്റെ ഏറ്റവും ഉന്നതനായ നേതാവും ലോകമൊട്ടുക്കും സൈനികരും സൈനിക താവളങ്ങളുമുള്ള സൂപ്പര്‍ പവറുമായ അമേരിക്കയാണ് ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടിരിക്കുന്നത്. ഈ തകര്‍ച്ചയെക്കുറിച്ചും ഇതിന് ബദലായി വരുന്ന ശക്തികളെക്കുറിച്ചും മുതലാളിത്തം എങ്ങനെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി എന്നൊക്കെ പഠിക്കേണ്ടതുണ്ട്. അതിനേറ്റവും നല്ലത് ജപ്പാന്റെയും ജര്‍മനിയുടെയുമൊക്കെ ചരിത്രം പഠിക്കുകയാണ്. ലോകമുതലാളിത്ത രാഷ്ട്രങ്ങളില്‍ ഏററ്റവും സമ്പന്നമായത് അമേരിക്കയും ജപ്പാനും ജര്‍മനിയുമാണ്. ഇതിലേതാണ് ഏറ്റവും സമ്പന്നം എന്ന് പറയാനാവില്ല. അതേസമയം ജപ്പാനും ജര്‍മനിക്കും വലിയ തുകയുടെ കടബാധ്യതക്കാരാണ് അമേരിക്ക. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ ഉല്‍പാദനക്ഷമമായ സ്ഥാപനങ്ങളെ തകര്‍ത്തുകളഞ്ഞിട്ട് പിന്നെ അത് വളര്‍ന്നുവന്നതും അമേരിക്കയുടെ സഹായത്തോടെയാണ്. യൂറോപ്പിലെ "ലെന്‍ഡ് ലീസ്, മാര്‍സല്‍ പ്ലാന്‍" എന്നൊക്കെ പറയുന്ന പദ്ധതികള്‍ പ്രകാരം അമേരിക്ക ജപ്പാനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. എന്നാല്‍ ഇന്ന് ജപ്പാന്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ജപ്പാന്‍ വളരെ പ്രത്യേകതകള്‍ ഉള്‍കൊള്ളുന്നുണ്ട്. പാശ്ചാത്യ മുതലാളിത്ത രാഷ്ട്രങ്ങള്‍ എന്ന പറച്ചിലില്‍ ജപ്പാന്‍ ഉള്‍പ്പെട്ടു. എന്നാല്‍ ജപ്പാന്‍ ഏഷ്യന്‍ രാജ്യമാണ്. ഏഷ്യന്‍ രാജ്യങ്ങളെ ഇത്രയധികം പിന്നിലാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുല്യമായി ജപ്പാന്‍ എങ്ങനെ വളര്‍ന്നു. അത് എങ്ങനെ പ്രതിസന്ധിയിലായി. പ്രതിസന്ധിയെ നേരിടാന്‍ കൈക്കൊള്ളുന്ന തന്ത്രങ്ങള്‍ എന്ത്? എന്നൊക്കെ പഠിക്കാന്‍ "ജോണ്‍ ഹാലിഡെ" എന്ന വളരെ പ്രശസ്തനായ എഴുത്തുകാരന്റെ കൃതിയാണ് ഞാനിപ്പോള്‍ വായിക്കുന്നത്.

? പലപ്പോഴും എല്ലാ കമ്യൂണിസ്റ്റുകാരും അല്ലെങ്കില്‍ സോഷ്യല്‍ ആക്ടിവിസ്റ്റുകളും വായിക്കുന്നത് സാമൂഹ്യമായ പ്രശ്നങ്ങളുടെ പരിഹാരം എങ്ങനെ കണ്ടെത്താം എന്ന അന്വേഷണത്തിന്റെ ഭാഗമായാണ്. എന്നാല്‍ വായന അതില്‍തന്നെ എല്ലാ അര്‍ഥത്തിലും അനുഭൂതിദായകവുമാണ്. വായനയുടെ സ്വര്‍ഗത്തില്‍ എന്ന ടൈറ്റിലില്‍ സുകുമാര്‍ അഴീക്കോടൊക്കെ പുസ്തകംതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സമീപനത്തെ സാമ്പ്രദായികമായ ഒന്നായാണ് പുരോഗമന പക്ഷത്തുള്ളവര്‍ വിവക്ഷിക്കാറ്. താങ്കള്‍ക്ക് വായന എന്താണ്? വായനയില്‍നിന്ന് കിട്ടിയ അനുഭൂതി എന്താണ്? എങ്ങനെയാണ് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാറുള്ളത്? ഓരോ സമയത്തും എന്തൊക്കെയാണ് വായിക്കാറുള്ളത്?

= അല്‍പം ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണിത്. പറയാന്‍ പക്ഷെ എനിക്ക് ബുദ്ധിമുട്ടില്ല. കാരണം എന്റെ കാര്യമാണല്ലൊ ചോദിക്കുന്നത്. ഞാന്‍ താങ്കള്‍ പറയുന്നതുപോലെ സാമൂഹ്യപ്രശ്നങ്ങളുടെ പരിഹാരത്തിന് സഹായകരമായ ചില ചിന്താപദ്ധതികള്‍ സ്വരൂപിക്കാനും പ്രശ്നപരിഹാരം മനസ്സിലാക്കാനും കൂടിയാണ് വായിക്കുന്നത്. ഉദാഹരണത്തിന് ഇപ്പോള്‍ നാം പറഞ്ഞ റോയിഭാസ്കറിന്റെ പുസ്തകം, അദ്ദേഹം ലോകത്തെ ഏറ്റവും പ്രമുഖരായ സയന്‍സ് ഫിലോസഫേഴ്സില്‍ ഒരാളാണ്. ശാസ്ത്ര സാങ്കേതികവിദ്യയുടെ അത്യുച്ചകോടിയിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. മുമ്പ് അതിന്റെ കര്‍തൃത്വം പാശ്ചാത്യ രാജ്യങ്ങള്‍ക്കായിരുന്നുവെങ്കില്‍ ഇന്ന് മൂന്നാം ലോകരാജ്യങ്ങള്‍ക്ക് അതില്‍ നിര്‍ണായക റോള്‍ ഉണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയിലേക്ക് ഊളിയിട്ടിറങ്ങുന്ന അതേസമയത്തുതന്നെ ശാസ്ത്രവിരുദ്ധ ചിന്താഗതികളും ശക്തിപ്പെടുന്നുണ്ട് എന്നത് രസകരമായ ഒരു വസ്തുതയാണ്. ഏറ്റവും വലിയ ഉദാഹരണം അമേരിക്കയില്‍നിന്നുതന്നെയാണ്. അവിടെ ഡാര്‍വിന്‍ സിദ്ധാന്തം തെറ്റാണെന്നും ബൈബിളില്‍ പറയുന്നതുപോലെ ആറുദിവസം കൊണ്ട് ദൈവമാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത് എന്നും പ്രചരിപ്പിക്കുകയും അത് കലാലയങ്ങളില്‍ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന വലിയ പ്രസ്ഥാനമുണ്ട്. മാത്രമല്ല യുഎസിലെ ചില സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നിയമവും പാസാക്കിയിട്ടുണ്ട്. ഇവാഞ്ചലിക്കുകളാണ് ഈ പ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അങ്ങനെയുള്ള ഫണ്ടമെന്റലിസ്റ്റുകള്‍ക്ക് എന്താണ് മറുപടി? സയന്‍സ് ഇന്ന് പറയുന്നത് നാളെ തെറ്റാണെന്നും ഇന്നലെ തെറ്റെന്ന് പറയുന്നത് ഇന്ന് ശരിയാണെന്നും പറയും. ഒരുകാലത്ത് ന്യൂട്ടന്റെ പ്രപഞ്ച വീക്ഷണമാണ് ശരിയെന്നു പറഞ്ഞു. ഇന്ന് അത് അട്ടിമറിച്ച് ഐന്‍സ്റ്റീന്റേതാണെന്ന് പറയുന്നു. ഇത് സംബന്ധിച്ച് ഞാന്‍ പ്രധാനപ്പെട്ട ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. "സയന്‍ിഫിക് റവലൂഷന്‍ - എ കള്‍ച്ചറല്‍ ഹിസ്റ്ററി" എന്നാണ് പേര്. ഇരുപത് അധ്യായത്തോളം പൂര്‍ത്തിയായി. ഇനി പത്ത് അധ്യായംകൂടി എഴുതിയാല്‍ തീരും. ഇതിനൊക്കെ വേണ്ടി റോയ് ഭാസ്കരടക്കം നിരവധി പേരെ വായിക്കുന്നു. ഇന്ത്യയില്‍ ബിജെപി അധികാരത്തിലിരുന്നപ്പോള്‍ മന്ത്രവാദവും ജ്യോതിഷവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു. അതിനെ എതിര്‍ക്കണം, എന്നാല്‍ ശാസ്ത്രത്തിന് യാതൊരു കുഴപ്പവുമില്ല എന്നുപറയാന്‍ ഒക്കുമോ? ശാസ്ത്രീയ സത്യാന്വേഷണത്തിന് ദൗര്‍ബല്യങ്ങളൊന്നുമില്ലെന്നും ശാസ്ത്രമല്ലാതെ സത്യത്തിലേക്ക് മറ്റ് വഴികളില്ലെന്നും പറയാന്‍ കഴിയുമോ? ഇതൊക്കെ സോഷ്യലിസത്തിനും പൊതുജീവിതത്തിനും പൊതു വിദ്യാഭ്യാസത്തിനുമൊക്കെ താല്‍പര്യമുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണിതെല്ലാം വായിക്കുന്നത്. ഇവ കൂടാതെ ഖുര്‍ആന്‍, ഗീത, ബൈബിള്‍, ഉപനിഷത്തുകള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളും അതുമായി ബന്ധപ്പെട്ട ചരിത്രപുസ്തകങ്ങളും വായിക്കുന്നു. എന്തുകൊണ്ട് അവയ്ക്കെല്ലാം ഇത്രയധികം സ്വാധീനം ഇപ്പോഴും നിലനില്‍ക്കുന്നു. അത് മനസ്സിലാക്കിയേ തീരൂ. കാരണം മാര്‍ക്സിസം മതനിഷേധമല്ല, മതത്തെ വിമര്‍ശനാത്മകമായി കണ്ടെത്തുകയാണ് മാര്‍ക്സിസം ചെയ്യുന്നത്. മതത്തിന് ഒരു സോഷ്യല്‍ ഫങ്ഷന്‍- സാമൂഹ്യധര്‍മം -ഉള്ളതുകൊണ്ടാണ് യുഗാന്തരങ്ങളായി അത് നിലനില്‍ക്കുന്നത്. അത് കണ്ടെത്തണം. അതേസമയം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാത്രമല്ല വിഭാഗീയതയ്ക്കും രക്തച്ചൊരിച്ചിലിനും അതു കാരണമായിട്ടുണ്ട്. അത് പഠിക്കണം. ഒന്നുകഴിഞ്ഞിട്ടൊന്ന് എന്ന് വയ്ക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ രണ്ടുമൂന്നു വിഷയങ്ങള്‍ ഒരേസമയം വായിക്കുകയും എഴുതുകയും അറിവുള്ളവരുമായി ഇവ സംബന്ധിച്ച ആശയവിനിമയം നടത്തുകയും ചെയ്യുക എന്നതാണ് ഞാന്‍ തുടരുന്ന സമ്പ്രദായം.

? വായനയില്‍ ലഭിക്കുന്നു എന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്ന അനുഭൂതിയെക്കുറിച്ച് പറയാമോ?

= തീര്‍ച്ചയായും അനുഭൂതിയുണ്ട്. പലപ്പോഴും ബൗദ്ധികമായ സംതൃപ്തിക്ക് പുറമെ വൈകാരികമായ സംതൃപ്തിയും ഉണ്ട്. മനുഷ്യന്റെ പ്രധാനപ്പെട്ട ഒരു സ്വഭാവം അറിവിനുവേണ്ടിയുള്ള തൃഷ്ണയാണ്. പ്രാചീന മനുഷ്യന്‍ മുതലുള്ളതാണത്. ഒന്നും അറിഞ്ഞുകൂടാത്ത കാലത്ത് അനന്തമായ നീലാകാശവും അതിലെ നക്ഷത്രബാഹുല്യവും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളും പ്രാചീന മനുഷ്യനെ അത്ഭുതപ്പെടുത്തി. അവയെന്താണെന്ന് അറിയാനാഗ്രഹിക്കുകയും അറിഞ്ഞിടത്തോളം എഴുതിവയ്ക്കുകയും അറിയാത്തത് വിവരിക്കാന്‍ വേണ്ടി മിത്തുകളും കെട്ടുകഥകളും ഉണ്ടാക്കുകയും ചെയ്തു. അത്തരത്തിലുള്ള തൃഷ്ണയും സംതൃപ്തിയും ഇപ്പോഴും തുടരുന്നുണ്ട്. അതുകൊണ്ട് വൈകാരികമായ ഒരു സാക്ഷാത്കാരം ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

? ഒരിക്കല്‍ താങ്കളുടെ മകന്‍ എം ജി രാധാകൃഷ്ണന്‍ എഴുതിയ കുറിപ്പില്‍ കുട്ടിക്കാലത്ത് ഡല്‍ഹിയിലെ ഒരു ബുക്ക് സ്റ്റാളില്‍ ഒറ്റപ്പെട്ടുപോയതിനെക്കുറിച്ച് പറയുന്നുണ്ട്. ഭാര്യയും മക്കളുമൊന്നിച്ച് നാടകം കാണാന്‍ പോയ പി ജി മകളെയും ഭാര്യയെയും നാടകം കാണാന്‍ വിട്ട് മകനെയുംകൂട്ടി ബുക്ക്സ്റ്റാളില്‍ പോയതും മകനെയും കുടുംബാംഗങ്ങളെയും മറന്ന് ഒറ്റയ്ക്ക് വീട്ടില്‍പോയി വായനയില്‍ മുഴുകിയതും രാധാകൃഷ്ണന്‍ പറയുന്നുണ്ട്. പരിസരം മറന്നുപോകുന്ന തരത്തില്‍ ലഹരി തരുന്നുണ്ട് വായന എന്നല്ലെ ഇതിനര്‍ഥം?
= ആ സംഭവത്തെ ഒരുതരം ആബ്സന്റ് മൈന്‍ഡ്നസ്സായി മാത്രമെ കാണാന്‍ കഴിയൂ. (ചിരിക്കുന്നു.)... വായന പലപ്പോഴും ലഹരിയായി മാറിയിട്ടുണ്ട്.

? എത്ര വയസ്സു മുതലായിരിക്കും വായന ആരംഭിച്ചിട്ടുണ്ടാവുക?

= സാധാരണഗതിയില്‍ പറയുന്നതുപോലെ ഞാനൊരു ബുദ്ധിജീവിയല്ല. ഞാനെന്നെ കാണുന്നത് ഒരാക്ടിവിസ്റ്റ് എന്ന നിലയിലാണ്. ഒരു സാമൂഹ്യപ്രവര്‍ത്തകന് ആവശ്യമുള്ള കാര്യങ്ങള്‍, ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍, പത്രവാര്‍ത്തകള്‍, ദാര്‍ശനിക തലത്തിലും ചരിത്രത്തിന്റെ തലത്തിലും എതിരാളികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍.... ഇതിനൊക്കെ എങ്ങനെ മറുപടി പറയും എന്നു കണ്ടുപിടിക്കാന്‍ കൂടിയാണ് ഞാന്‍ വായിക്കുന്നത്. എഴുതുന്നതും അതിനുവേണ്ടിത്തന്നെ. അല്ലാതെ സംതൃപ്തിക്ക് വേണ്ടി മാത്രമല്ല. സംതൃപ്തിയുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. അത് വായനയില്‍ നിന്ന്മാത്രമല്ല, തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അതൊരു സംതൃപ്തിയാണ്, തൊഴിലാളി സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അതൊരു സംതൃപ്തിയാണ്. സംതൃപ്തി വായനയില്‍ നിന്നെന്നപോലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കാതിരിക്കില്ല.

? താങ്കള്‍ ദിവസം ശരാശരി എത്രസമയം വായിക്കുകയും എഴുതുകയും ചെയ്യും?

= മുന്‍കാലങ്ങളിലൊക്കെ എത്രസമയം വായിക്കാന്‍ ലഭിക്കും എന്നു ഒരു തീര്‍ച്ചയുമില്ലായിരുന്നു. ചിലപ്പോഴൊക്കെ യാത്രയുണ്ട്. ചില ദിവസങ്ങളില്‍ വായിക്കാന്‍ ഒട്ടും സമയം കിട്ടാറില്ല. പൊതുയോഗങ്ങളില്‍ സംസാരിക്കാനും സംഘടനാ പ്രവര്‍ത്തനത്തിനും സമരത്തിനും പ്രചാരവേലയ്ക്കും എല്ലാം സമയം ചെലവഴിക്കണം. പിന്നെ എഴുതാന്‍ കുറെസമയം ചെലവഴിക്കണം. ഇപ്പോള്‍ പക്ഷേ അനാരോഗ്യം മൂലം സംഘടനാ പ്രവര്‍ത്തനവും യാത്രയുമൊക്കെ വളരെ കുറഞ്ഞു. അതുകൊണ്ട് ശരാശരി മൂന്നരമുതല്‍ നാല് മണിക്കൂര്‍വരെ എഴുതാനും ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെ വായിക്കാനും കഴിയുന്നുണ്ട്. ചില ദിവസം തീരെ എഴുതാതിരുന്നാല്‍ ആ സമയവും വായിക്കും. ചില ദിവസം കൂടുതല്‍ എഴുതാന്‍ തരുമാനിച്ചാല്‍ അന്ന് വായന കുറയും.

? ശാരീരികമായി ഇപ്പോഴും അത്രയും ഊര്‍ജം ചെലവഴിക്കാന്‍ കഴിയുന്നുണ്ടോ?

= കണ്ണിനും ചെവിക്കും പ്രശ്നമുണ്ട്. വായിക്കാന്‍ ഒരു കണ്ണടയും ദൂരെ കാണാന്‍ ഒരു കണ്ണടയുമാണ് ഉപയോഗിക്കുന്നത് കൂടാതെ പലപ്പോഴും ലെന്‍സും വേണ്ടിവരും. ആരെങ്കിലും.... സ്നേഹിതന്മാരോ ബന്ധുക്കളോ മക്കളൊ വായിച്ചുകേള്‍പ്പിക്കാറുമുണ്ട്. ഇല്ലെങ്കില്‍ കുറച്ചുകഴിയുമ്പോ കണ്ണു വേദനിക്കും. എന്നാലും വായനയില്‍ കുറവൊന്നും വരുത്തിയിട്ടില്ല. പക്ഷേ മുമ്പത്തേതിനെക്കാള്‍ quantity കുറവുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു മണിക്കൂറുകൊണ്ട് ഇരുപത്തിഏഴുപേജ് ഒക്കെ വായിക്കുമായിരുന്നു. ഫിക്ഷനാണെങ്കില്‍ അതില്‍കൂടുതല്‍ വായിക്കുമായിരുന്നു. ഇപ്പോള്‍ അത്രയും വായിക്കാന്‍ കഴിയുന്നില്ല. ഇപ്പൊ ഒരു മണിക്കൂറുകൊണ്ട് ഒരു പതിനഞ്ച് പേജൊക്കെയെ വായിച്ചുതീരൂ. കാരണം പതുക്കെ വേണം. എല്ലാ അക്ഷരങ്ങളും കണ്ടുകൂടാ. അപ്പം ലെന്‍സുവേണം, സൂക്ഷിച്ചുനോക്കണം. അങ്ങനെയൊക്കെയുണ്ട്.

? ഈയിടെ പി ജി ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ അധികരിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനമെഴുതിക്കണ്ടു. ഗ്രാംഷിയന്‍ ചിന്തയെക്കുറിച്ച് ഇ എം എസും പിജിയും ചേര്‍ന്ന് പുസ്തകമെഴുതിയിട്ടുണ്ട്. അതുപോലെ വ്യത്യസ്തവും പുതിയതുമായ വിഷയങ്ങളിലൊക്കെയുള്ള പിജിയുടെ പ്രതികരണവും എഴുത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നോവല്‍, സാഹിത്യം പി ജി എത്രത്തോളം വായിക്കുന്നുണ്ട് എന്നെനിക്കറിയില്ല. ഇങ്ങനെ വളരെ വലിയരീതിയില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ എഴുതാനും അത്രതന്നെ ഇന്‍ഫര്‍മേഷന്‍ കലക്ട് ചെയ്യാനുമുള്ള കരുത്ത് അല്ലെങ്കില്‍ ശേഷി അത്ഭുതപ്പെടുത്തുന്നതാണ്. പലപ്പോഴും ഏതെങ്കിലും ഒരു വിഷയത്തില്‍ ഊന്നാനേ ഒരാള്‍ക്ക് കഴിയൂ. പ്രത്യേകിച്ച് പ്രൊഫഷണലായി സ്പെഷ്യലൈസേഷന് ഊന്നല്‍ നല്‍കുന്ന ഇക്കാലത്ത് വിഷയങ്ങളില്‍നിന്ന് വിഷയങ്ങളിലേക്ക് ഇങ്ങനെ സഞ്ചരിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയുന്നു?

= പല കാരണങ്ങളാല്‍ നമ്മുടെ കണ്ണുകളും കാതുകളും തുറന്നിരിക്കുകയാണ്. അതുകൊണ്ടാണിങ്ങനെ. എന്റെ ജീവിതകാലയളവില്‍തന്നെ വമ്പിച്ച മാറ്റങ്ങള്‍ സയന്‍സില്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് കേസു തെളിയിക്കാനും ആളുകളെ ഐഡന്റിഫൈ ചെയ്യാനുമൊക്കെ ഉപകരിക്കുന്ന ഡിഎന്‍എ യെ സംബന്ധിച്ചും അതിന്റെ ഘടനയെക്കുറിച്ചുമൊക്കെയുള്ള കണ്ടുപിടുത്തമുണ്ടായത് ഞാന്‍ ആദ്യം എംഎല്‍എ ആയതിന് ശേഷമാണ്. 1952ലാണ് വാട്ട്സണും ക്രിക്കും അതു കണ്ടുപിടിച്ചത്. ഞാന്‍ പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന കാലത്ത് കംപ്യൂട്ടര്‍ എന്ന സാധനമേ ഉണ്ടായിരുന്നില്ല. അതുണ്ടാകുന്നത് രണ്ടാം ലോകയുദ്ധകാലത്ത് യുദ്ധാവശ്യങ്ങള്‍ക്കായാണ്. അന്ന് ഒരു വലിയ മുറിയോളം വരുന്ന യന്ത്രസമുച്ചയമായിരുന്നു കംപ്യൂട്ടര്‍. ഇന്നോ, വന്നുവന്ന് തീപ്പെട്ടിയോളമുള്ള മൊബൈല്‍ഫോണ്‍ വരെയായി. വാസ്തവത്തില്‍ അത് കംപ്യൂട്ടറാണ്. അപ്പോള്‍ ഞാന്‍ കണ്ണുതുറന്ന് കൊടി പിടിക്കുകയും സമരം ചെയ്യുകയും ഒളിവില്‍ പോകുകയും ജയിലില്‍ പോവുകയും ഒക്കെ ചെയ്യുന്ന ഘട്ടത്തിലാണ് ഈ മാറ്റങ്ങളൊക്കെ ഉണ്ടാവുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യമല്ല. ജനിറ്റിക്സിന്റെ വിവിധ ഘട്ടങ്ങള്‍, ക്ലോണിങ്, ടിഷ്യു കള്‍ച്ചര്‍... എങ്ങനെയാണ് ഇതൊക്കെയെന്ന് അറിയാന്‍ തോന്നും. മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തം ക്വാണ്ടം തിയറിയും റിലേറ്റിവിറ്റിയുമായിരുന്നു. എന്റെ ജനത്തിന് മുന്‍പാണ് അതുണ്ടാവുന്നത്. 1905ലാണ് റിലേറ്റിവിറ്റി തിയറി ഉണ്ടാവുന്നത്. ഐന്‍സ്റ്റൈന്‍ ഇത് പൂര്‍ണമായി കണ്ടുപിടിച്ചത് 1915 ലാണ്. ഇതില്‍ വ്യത്യസ്തമായ ഒരു ലോകവീക്ഷണം അവതരിപ്പിക്കുന്നത് ക്വാണ്ടം ബലതന്ത്രമാണ്. ഇത് കണ്ടുപിടിച്ചത് വെര്‍ണര്‍ ഹൈസന്‍ബെര്‍ഗ് എന്നയാളാണ്. അതിന് അയാളെ സഹായിച്ചത് എര്‍വിന്‍ ഷ്രോഡിംഗര്‍ എന്നയാളാണ്. 1926 ലാണത്. ഞാന്‍ ജനിച്ച വര്‍ഷം. ഇതിന്റെയൊക്കെ ഇംപാക്ട് ഞാനറിയുന്നത് 40 കളിലും 50 കളിലും 60 കളിലുമാണ്. ഇതിങ്ങനെ വരുന്ന സമയത്ത് അതിന്റെ കാര്യം കണ്ടുപിടിക്കണ്ടെ?

അതുപോലെ ആറ്റംബോബുണ്ടായത് എന്റെ ഓര്‍മയിലാണ്. 1945 ആഗസ്ത് 6നും 9നും ഹിരോഷിമയിലും നാഗസാക്കിയിലും അത് വര്‍ഷിക്കുന്ന കാലത്ത് ഞാന്‍ കോളേജ് വിദ്യാര്‍ഥിയായിരുന്നു. അന്ന് ഞെട്ടിപ്പോവുകയും ദുഃഖിക്കുകയും ചെയ്തിരുന്നു. അപ്പൊ എന്താണ് ഈ ആറ്റംബോംബ് എന്ന് അറിയാനുള്ള താല്‍പര്യം വന്നു. അങ്ങനെ ജീവിതത്തില്‍ എന്നുമെന്നും നിറഞ്ഞുനില്‍ക്കുന്ന പുതിയ പുതിയ കണ്ടെത്തലുകളും സംഭവ വികാസങ്ങളും ഉണ്ടാവുമ്പോള്‍ അതേക്കുറിച്ച് മനസ്സിലാക്കാനും പഠിക്കാനുമുള്ള ത്വര വരും. പക്ഷേ അതിന് മാത്രമുള്ള സാങ്കേതിക പരിജ്ഞാനമോ മറ്റുതരത്തിലുള്ള കഴിവുകളോ അക്കാദമിക് ക്വാളിഫിക്കേഷനോ എനിക്കില്ല. കോളേജില്‍ ഞാന്‍ സയന്‍സ് പഠിച്ചതല്ല. പക്ഷേ നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ ഡാര്‍വിന്‍ ലേഖനം പോലെ പത്തിരുപത് അധ്യായങ്ങളുള്ള ഒരു പുസ്തകം ഞാനിപ്പോള്‍ എഴുതിത്തീര്‍ത്തു. അതിലൊന്ന് മാത്രമാണ് മാതൃഭൂമിയില്‍ വന്നത്. ശാസ്ത്ര സാഹിത്യ പരിഷത്താണത് പ്രസിദ്ധീകരിക്കുന്നത്.

പിന്നെ മതത്തിന്റെയും ഭൗതിക വാദത്തിന്റെയും കാര്യം. ഭൗതികവാദം ഇന്ത്യയ്ക്കന്യമാണോ? ഇന്ത്യ മുഴുവന്‍ ആത്മീയമാണോ? നമ്മുടെ സംസ്കാരം മതപരവും സ്പിരിച്ച്വലും മാത്രമാണോ. അതല്ല എന്ന് 1942ല്‍ എന്നെ പഠിപ്പിച്ച കുറ്റിപ്പുഴ സാറുതന്നെ പറഞ്ഞിരുന്നു. ഒരുപക്ഷേ ആത്മീയ വാദത്തെക്കാള്‍ പഴക്കമുള്ള ചിന്താഗതിയാണ് ഇന്ത്യയിലെ "ലോകായതം" എന്നദ്ദേഹം പഠിപ്പിച്ചു. അപ്പം അത് നോക്കാന്‍ തോന്നും. എനിക്കേറ്റവും പ്രിയപ്പെട്ട ദാര്‍ശനികരിലൊരാളാണ് ദേവിപ്രസാദ് ചതോപാധ്യായ. അദ്ദേഹത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന പുസ്തകമാണ് ലോകായതം. ആ പുസ്തകം ഞാനുംകൂടി ചേര്‍ന്നാണ് പീപ്പിള്‍സ് പബ്ലിഷിങ് ഹൗസില്‍ എഡിറ്റ് ചെയ്തത്. അക്കാലത്ത് ഡല്‍ഹിയില്‍ ഇ എം എസിന്റെ ഒരസിസ്റ്റന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പോള്‍ വിജ്ഞാനത്തിന്റെ ഒരു സ്വഭാവമെന്താണെന്നുവെച്ചാല്‍ ഒന്നുതൊട്ടാല്‍ അതിന്റെയടുത്ത വിഷയം വരും. അത് തൊട്ടാല്‍ അതിന്റെയടുത്തത് വരും. അങ്ങനെ ഓരോന്നിലും താല്‍പര്യമെടുത്തു. പക്ഷേ ഇതെല്ലാം നന്നായിട്ടു പഠിച്ചെന്നോ ആഴത്തില്‍ ചെന്നുവെന്നോ ഇല്ല. ഞാന്‍ സാധാരണ പറയാറ് "ജാക്ക് ഓഫ് ആള്‍ ട്രെയിഡ്സ് ബട്ട് എക്സ്പേര്‍ട്ട് ഇന്‍ നണ്‍" എന്നാണ്. പല പണികളും ചെയ്യാനറിയാം. പലതും വായിക്കാനറിയാം. പക്ഷേ ഒന്നിലും വളരെയേറെ ആഴത്തില്‍ പഠിച്ച് ചെയ്യാനുള്ള സൗകര്യമോ സാഹചര്യമോ അല്ലെങ്കില്‍ വിവരിക്കാനുള്ള ബുദ്ധിസാമര്‍ഥ്യമോ എനിക്കുണ്ടായിരുന്നില്ല എന്നാണെന്റെ വിലയിരുത്തല്‍.

? താങ്കള്‍ നോവലുകളും കഥകളും കവിതകളും അതായത് ഫിക്ഷന്‍സ് വായിക്കാറുണ്ടോ?

= ഇപ്പോ കുറച്ച് കുറവാണ്. എന്നാലും എനിക്കേറെ ഇഷ്ടമുള്ള ഒന്നാണത്. സ്കൂളില്‍ പഠിക്കുമ്പോള്‍ വായിച്ചുകൊണ്ടിരുന്ന എക്സ്ട്രാ ബുക്കുകളില്‍ പ്രധാനം ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ, ധര്‍മരാജ തുടങ്ങിയവയായിരുന്നു. എന്റെ അമ്മയ്ക്ക് മാര്‍ത്താണ്ഡവര്‍മ വലിയ ഇഷ്ടമായിരുന്നു. അമ്മയാണ് എനിയ്ക്കത് വായിക്കാന്‍ തന്നത്. അന്നുമുതല്‍ എനിക്കതില്‍ താല്‍പര്യം വരുകയും ചെയ്തു. പില്‍ക്കാലത്ത് എന്റെ ആസ്വാദനശേഷി മെച്ചപ്പെടുകയും വിമര്‍ശനബുദ്ധിയോടെ വായിക്കാനുള്ള വാസന വരികയും ചെയ്തപ്പോള്‍ സി വി രാമന്‍പിള്ളയെ വിമര്‍ശിക്കുകയും മാര്‍ത്താണ്ഡവര്‍മയുടെ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോഴും അതിലെ കഥാപാത്രങ്ങള്‍ മനസിലുണ്ട്. അതിലെ കഥാപാത്രമായ പാറുക്കുട്ടി, എന്റെ അമ്മയുടെ പേരും അതുതന്നെയായിരുന്നു. അതുകൊണ്ട് വൈകാരികമായ ഒരടുപ്പം എനിക്കും അമ്മക്കും ആ കൃതിയോടുണ്ടായിരുന്നു. നോവലിലെ സംഭവവികാസങ്ങള്‍ തന്റെ കാര്യമാണെന്ന് അമ്മക്ക് ചിലപ്പോള്‍ തോന്നാറുണ്ട്. പാറുക്കുട്ടിയുടെ അമ്മ കഥാപാത്രം കാര്‍ത്ത്യായനിയമ്മ. കാര്‍ത്ത്യായനിയമ്മയുടെ പ്രകൃതവും ഭരണശേഷിയും അധികാരം സ്ഥാപിക്കുന്നത് നോക്കിയാലും ഞങ്ങളുടെ ഒരമ്മൂമ്മയെ പോലെയായിരുന്നു. ഈ തരത്തില്‍ അതിനോട് ഒരു താല്‍പര്യമുണ്ടായിരുന്നു. പിന്നീട് ധാരാളം നോവലുകള്‍ ഡിറ്റക്ടീവ് ഉള്‍പ്പെടെ വായിച്ചിട്ടുണ്ട്. പക്ഷേ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതോടെ നോവലിലുള്ള താല്‍പര്യം കുറഞ്ഞു.
ഒരിക്കല്‍ യര്‍വാഡാ ജയിലില്‍ ഞാന്‍ കിടക്കുമ്പോള്‍ പിന്നീട് പാര്‍ടി സെക്രട്ടറിയായ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതികായനായ നേതാവ് അജയഘോഷ് - അദ്ദേഹം വളരെ ആഴമുള്ള വായനക്കാരനും സൈദ്ധാന്തികനും ആയിരുന്നു- അദ്ദേഹം ചോദിച്ചു. ഗോവിന്ദ് എന്താണിപ്പോള്‍ വായിക്കുന്നത്? ഇന്നിന്നതാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. പിന്നെയെന്തൊക്കെ? ഞാന്‍ ഓരോന്നോരോന്നായി മറുപടി പറഞ്ഞു. അതിലൊന്നും നോവലുകള്‍ ഇല്ലായിരുന്നു. അപ്പൊ കഥയൊന്നും വായിക്കാറില്ലെ എന്ന് അജയഘോഷ് ചോദിച്ചു. ഗൗരവമുള്ള താത്വിക ഗ്രന്ഥങ്ങളും ബാക്കിയുള്ളതും ഇരിക്കുമ്പോള്‍ കെട്ടുകഥയൊക്കെ എന്തിന് വായിക്കണം - ഞാന്‍ തിരിച്ചുചോദിച്ചു. ഗോവിന്ദ് ആ ധാരണ തെറ്റാണ് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. മനോഹരമായ, നമ്മുടെ മനസ്സിന് വികാസം കിട്ടുന്ന, നമ്മുടെ അനുഭൂതികളുടെ അതിര്‍ത്തികള്‍ വികസിപ്പിക്കുന്ന, നാമറിയാത്ത ചിന്താഗതികളും വ്യക്തിത്വങ്ങളും സംഭവസാധ്യതകളും അറിയണമെങ്കില്‍ അത് ഫിക്ഷനിലൂടെയേ പറ്റൂ. ഫിക്ഷന്‍ എന്നാണ് പേരെങ്കിലും അത് ഫാക്ടാണ്. വിപ്ലവത്തിന്റെ ആവേശം കൊണ്ടാണ് വായിക്കാത്തതെങ്കില്‍ ഞാനൊരു പുസ്തകം തരാമെന്ന് പറഞ്ഞ് എഥെല്‍ വോയനിച്ചിന്റെ "ഗാട്ഫ്ളൈ" എന്ന പുസ്തകം തന്നു. അജയഘോഷിന്റെ മരണശേഷം 1965-66 കാലത്ത് കണ്ണൂര്‍ ജയിലിലായിരുന്നപ്പോള്‍ ഞാനത് "കാട്ടുകടന്നല്‍" എന്നപേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ഇപ്പോള്‍ അനേകം എഡിഷനുകള്‍ അത് വിറ്റുകഴിഞ്ഞു. ഗാരിബാള്‍ഡിയുടെയും മസ്സീനിയുടെയും ഗോവൂരിന്റെയും ഇറ്റലി സ്വാതന്ത്ര്യത്തിനും ഏകീകരണതിനും വേണ്ടി സമരം ചെയ്ത സാഹചര്യം മുന്‍നിര്‍ത്തി എഴുതിയ ഉദ്വേഗ ജനകമായൊരു വിപ്ലവ കഥയാണത്. ജയിലില്‍വെച്ച് ഒളിച്ചുകടത്തിയാണ് ചിന്തയ്ക്കെത്തിച്ചത്. കാട്ടുകടന്നല്‍ പബ്ലിഷ് ചെയ്തു തുടങ്ങിയപ്പോള്‍ ചിന്താവാരികയുടെ കോപ്പി പതിന്മടങ്ങ് വര്‍ധിച്ചുവെന്ന് അന്ന് ചാര്‍ജുണ്ടായിരുന്ന സഖാവ്ചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.

പിന്നീട് ആഫ്രിക്കന്‍ കഥകള്‍.. ചിനു ആച്ചബെ, എന്‍ഗുഗി, വോള്‍ സോയിന്‍ക, ക്വിറ്റ്സെ, ഗുഡിന്‍ ഗാര്‍ഡിനര്‍ തുടങ്ങി കുറെ എഴുത്തുകാരിലൂടെ കടന്നുപോയി. അത്ഭുതകരമാണ്. വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തുനിന്ന് സാക്ഷരത പോലും വേണ്ടത്രയില്ലാത്ത രാജ്യങ്ങളില്‍ നിന്നാണിവര്‍. ഓരോ ആഫ്രിക്കന്‍ ഭാഷയിലും സ്വതന്ത്രമായ ഒന്നാന്തരം നോവലുകള്‍ ഉണ്ടായിട്ടുണ്ട്. കവിതകളുമുണ്ട്. "ഒക്കക് പെമിതെക് എന്ന ആഫ്രിക്കന്‍ കവി എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്. അതേക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. അതുപോലെ ലാറ്റിനമേരിക്കന്‍ കൃതികള്‍. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിനെ എല്ലാവരും അറിയുകയും അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിക്കുകയും ചെയ്യുന്നതിന് പത്തിരുപത് വര്‍ഷംമുമ്പ് അദ്ദേഹത്തിന്റെ കഥ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് ഞാനാണ് ദേശാഭിമാനി വാരികയില്‍. അതോടുകൂടി ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ വലിയൊരു മേഖല തുറന്നുകിട്ടി. അതുപോലെ തന്നെയാണ് വിവിധ രാജ്യങ്ങളിലെ ചിത്രകലയിലെ സംഭാവനകള്‍. ഈ കാണുന്ന റാക്കില്‍ മുഴുവന്‍ ചിത്രകല സംബന്ധിച്ചുള്ള പുസ്തകങ്ങളാണ് (റാക്ക് ചൂണ്ടിക്കാട്ടുന്നു). ഇന്ത്യയിലാണെങ്കില്‍ രവിവര്‍മയും അബനി മുഖര്‍ജിയും അമൃതാ ഷെര്‍ഗിലും സ്വാധീനിച്ചിട്ടുണ്ട്. "സോഷ്യല്‍ ഹിസ്റ്ററി ഓഫ് പെയിന്റിങ് ഇന്‍ ഇന്ത്യ" എന്ന പേരില്‍ ഒരു പുസ്തകമെഴുതണമെന്ന് എനിക്ക് താല്‍പര്യമുണ്ട്. അതിന്റെ നോട്ട്സൊക്കെ തയ്യാറായിട്ടുണ്ട്. സമയം കിട്ടുമൊ എന്നറിഞ്ഞുകൂടാ... ചിത്രകലയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് പിക്കാസൊയാണ്, ഗുര്‍ണിക്കാ എന്ന ചിത്രം. ആ പിക്കാസൊ ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റായിരുന്നുവെന്ന് എത്രപേര്‍ക്കറിയാം. പിക്കാസൊ മാത്രമല്ല 20-ാം നൂറ്റാണ്ടില്‍ ഏതുരംഗത്തും മികവ് പുലര്‍ത്തിയവര്‍ കമ്യൂണിസ്റ്റുകാരായിരുന്നു. 17-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നാടകകൃത്ത് ഷേക്സ്പിയറാണ് എന്നു പറയുന്നതുപോലെ 20-ാം നൂറ്റാണ്ടിലെ ഏറ്റവുംവലിയ നാടകകൃത്ത് ബ്രെഹതോള്‍ഡ് ബ്രെഹ്താണ്. സംവിധായകനും കവിയുമായിരുന്ന ബ്രെഹ്ത് കമ്യൂണിസ്റ്റായിരുന്നു. കവിതയുടെ കാലം കഴിഞ്ഞതിനുശേഷം കവിതയ്ക്ക് നൊബേല്‍ സമ്മാനം നേടിയ പാബ്ലോ നെരൂദ കമ്യൂണിസ്റ്റായിരുന്നു. അടുത്തിടെ കമ്യൂണിസ്റ്റുകാര്‍ വീണ്ടും അധികാരത്തില്‍വന്ന ഐസ്ലാന്‍ഡിലെ "ഹാര്‍ലോര്‍ ലാര്‍സനസ്" എന്ന നോവലിസ്റ്റ് കമ്യൂണിസ്റ്റായിരുന്നു - അയാള്‍ക്ക് നൊബേല്‍ സമ്മാനം കിട്ടിയിട്ടുണ്ട്. ഞാന്‍ തന്നെയാണ് പീപ്പിള്‍ പബ്ലിഷിങ് ഹൗസിലിരിക്കുമ്പോള്‍ അയാളുടെ പുസ്തകം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇപ്പോള്‍ ഡിസിക്കാര്‍ മലയാള വിവര്‍ത്തനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956 ലാണ് ലാര്‍സനസിന് നൊബേല്‍സമ്മാനം കിട്ടിയത്. 1955ലോ മറ്റൊ ആണ് അത് എന്റെ കൈയില്‍ കിട്ടിയതും പാര്‍ടിയുടെ അനുവാദത്തോടെ അതിന്റെ ഇന്ത്യന്‍ എഡിഷന്‍ കൊണ്ടുവന്നതും. ഈ രീതിയിലാണ് എന്റെ ചിന്ത പോകുന്നത് എന്നുപറയാന്‍ വേണ്ടി കുറെ വിസ്തരിച്ച് പോയി എന്നു മാത്രമേയുള്ളു. ക്ഷമിക്കണം.

? ക്രിയേറ്റീവായിട്ട് എന്തെങ്കിലും എഴുതിയിട്ടുണ്ടോ? ഇത്രയും വായിക്കുകയും അനുഭവിക്കുകയും ചെയ്ത അങ്ങേക്ക് അത്തരത്തില്‍ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

= സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൈയെഴുത്തു മാസികയിലും സ്കൂള്‍ മാസികയിലുമൊക്കെ അല്‍പസ്വല്പം കഥയും കവിതയുമൊക്കെ എഴുതിയിരുന്നു. അതിന് ശേഷമുണ്ടായിട്ടില്ല. കാരണം സര്‍ഗാത്മക രചനയ്ക്കുള്ള കഴിവ് എനിക്കില്ലെന്നാണ് എന്റെ വിശ്വാസം. ചരിത്രമെഴുതാം, സാഹിത്യ നിരൂപണമാവാം. കലാനിരൂപണമാവാം. രാഷ്ട്രമീമാംസയും ശാസ്ത്രവുമാവും. എന്നാല്‍ കഥ, കവിത എന്നിവ എന്റെ കഴിവിനപ്പുറമാണ് എന്നാണ് വിശ്വാസം.

? കുട്ടിക്കാലത്ത് ഓരോരുത്തര്‍ക്കും ഓരോ വിനോദോപാധികളോട് പ്രത്യേക ആഭിമുഖ്യമുണ്ടല്ലോ. പി ജിയുടെ അഭിരുചി എന്തിനോടായിരുന്നു.

= കുട്ടിക്കാലത്ത് സാധാരണയുള്ള കളികളിലൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ചീട്ടുകളി, കാരംസ്, ഹോക്കി, ഫുട്ബോള്‍ എന്നിവയൊക്കെ കോളേജിലും മറ്റുമൊക്കെയുണ്ടായിരുന്നു. പക്ഷേ എനിക്കതിലൊന്നും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചീട്ട് കളിച്ചാല്‍ എപ്പോഴും തോല്‍ക്കുകയേ ഉള്ളൂ. അതുകൊണ്ട് ഞാനത് ഉപേക്ഷിച്ചു. ആലുവാ കോളേജില്‍ ഒരു നിയമമുണ്ടായിരുന്നു. കളികള്‍ക്ക് ചേര്‍ന്നില്ലെങ്കില്‍ ഫൈന്‍ കൊടുക്കണമായിരുന്നു. ആ ഫൈന്‍ ഒന്നോ രണ്ടോ മാസത്തേക്കുള്ളത് ഒന്നിച്ച് ഞാന്‍ കൊണ്ടുകൊടുക്കുകയാണ് പതിവ്. പി കെ വിയെപ്പോലുള്ളവര്‍ എന്നെ കളിയാക്കാറുണ്ട്. പി കെ വി വലിയ കളിക്കാരനൊന്നുമായിരുന്നില്ലെങ്കിലും ചീട്ടുകളിയില്‍ വലിയ ഇഷ്ടമായിരുന്നു. പക്ഷേ അദ്ദേഹത്തോടൊപ്പമിരുന്നു കളിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. പി കെ വി ഫുട്ബോളും വോളിബോളും കളിക്കുമായിരുന്നു കോളേജില്‍. ഞാന്‍ കളിച്ചിട്ടില്ല. ആന്‍ഡ്രൂസ് എന്നൊരാളായിരുന്നു ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍. അദ്ദേഹം എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്- ഈ ഫൈന്‍ വെച്ചത് സര്‍ക്കാറിലേക്ക് കാശ് കിട്ടാനല്ല. നിങ്ങള്‍ക്ക് കളിയില്‍ താല്‍പര്യമുണ്ടാക്കാനും ഇല്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്ന് വരുത്താനുമാണ്. അല്ലാതെ ഈ കാശ് മുഴുവന്‍ എന്റെ കൈയില്‍ കൊണ്ടുതന്നിട്ട് കാര്യമില്ലെന്ന്. സ്പോര്‍ട്സ് ഒഴികെ ഏത് കാര്യത്തെക്കുറിച്ചും ദേശാഭിമാനിയില്‍ എഴുതണമെങ്കില്‍ പി ജിയോട് പറഞ്ഞാല്‍ മതിയെന്ന് കെ മോഹനന്‍ പറയുമായിരുന്നു.

? താങ്കളുടെ കുടുംബം, കുട്ടിക്കാലത്തെ പശ്ചാത്തലം വിശദീകരിക്കാമോ?

= എറണാകുളം ജില്ലയില്‍ പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തില്‍പ്പെട്ട കുന്നുത്തുനാട് താലൂക്കില്‍ പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴി എന്ന പേരു സൂചിപ്പിക്കുന്നതുപോലെ ഒരു കുഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്റെയും അമ്മയുടെയും വീട്ടുകാര്‍ ഒരിടത്തരം ജന്മിമാരായിരുന്നു. സ്വന്തമായി കൃഷി നടത്തിയിരുന്നുവെങ്കിലും പ്രധാന വരുമാനം പാട്ട വരുമാനമായിരുന്നു. സാധാരണഗതിയില്‍ ഒരു ഇത്തിക്കണ്ണി ജീവിതംതന്നെ. പുല്ലുവഴിയിലെ ഏറ്റവും പ്രധാനപ്പെട്ട നായര്‍ കുടുംബങ്ങളായിരുന്നു മാളിക്കത്താഴത്തും കാപ്പിള്ളിലും. ആദ്യത്തേത് അച്ഛന്റേതും രണ്ടാമത്തേത് അമ്മയുടെയും വീട്. അച്ഛന്‍ എം എന്‍ പരമേശ്വരപിള്ള, അമ്മ പാറുക്കുട്ടിയമ്മ. മരുമക്കത്തായം അവസാനിച്ച് ആളോഹരി അവകാശം നിയമപരമായി നിലവില്‍ വരികയും ചെയ്തെങ്കിലും പഴയ മാട്രിലീനിയല്‍ കുടുംബത്തിന്റെ സംസ്കാരമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. അതുകൊണ്ട് എന്റെ വീട്ടുപേരായി ഞാന്‍ സ്വീകരിച്ചത് അമ്മയുടെ തറവാട്ടുപേരായ കാപ്പിള്ളിലാണ്. ഇത് പത്ത് നാല്‍പത് കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കുലം (രഹമി) ആയിരുന്നു. അതില്‍ ഏറ്റവും വലിയ വീടായ കാപ്പിള്ളില്‍ മാളികയിലാണ് ഞാന്‍ ജനിച്ചത്. അവിടെ മറ്റ് മാളികകളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ജനിച്ച് ഒരു വയസ്സാകുന്നതിന്മുമ്പ് അച്ഛന്‍ പണി കഴിപ്പിച്ച ഒരു വീട്ടിലേക്ക് മാറി. എന്റെ അമ്മ ഒന്‍പതു പ്രസവിച്ചു. ആദ്യത്തെ മൂന്നുപേരും ശൈശവദശയില്‍ തന്നെ മരിച്ചുപോയി. അതിനുശേഷം പിറന്ന എന്നെ അക്കാരണംകൊണ്ടുതന്നെ വളരെയേറെ ഓമനിച്ചും ആവശ്യത്തിലേറെ ലാളിച്ചുമാണ് വളര്‍ത്തിയത്. വികൃതി കാണിച്ചാല്‍ ഈര്‍ക്കിലികൊണ്ട് അമ്മ എന്നെ അടിക്കാറൊക്കെയുണ്ടായിരുന്നുവെങ്കിലും ആ ഈര്‍ക്കിലി കൊണ്ടുവരാന്‍ എന്നെത്തന്നെയാണ് പറഞ്ഞയക്കുക. അങ്ങനെയായിരുന്നു അമ്മയുടെ ഒരു സമ്പ്രദായം.

എന്റെ തൊട്ടിളയത് ഗംഗാധരന്‍. അയാള് പ്രസ്ഥാനത്തിലൊക്കെ സജീവമായിരുന്നു. ഇടപ്പള്ളി കേസില്‍ ഉള്‍പ്പെട്ട് ഭീകരമായ മര്‍ദനം ഏല്‍ക്കുകയും പിന്നീട് അച്ഛന്‍ ഞങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിത്തന്ന സ്കൂളില്‍ ഹെഡ്മാസ്റ്ററായി ജോലി ചെയ്യുകയും ചെയ്തു. അതിന്റെ താഴെയാണ് എനിക്കൊരു പെങ്ങളുള്ളത്, ഒറ്റ പെങ്ങളേയുള്ളു. ആ ലക്ഷ്മിക്കുട്ടിയെ വിവാഹം ചെയ്തത് പി കെ വാസുദേവന്‍ നായരായിരുന്നു. വിവാഹത്തിനുമുന്‍പ് തന്നെ കമ്യൂണിസ്റ്റുകാരനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ഒരു ബിഎല്‍ വിദ്യാര്‍ഥി എന്ന നിലയിലാണ് വീട്ടുകാര്‍ വിവാഹം തീരുമാനിച്ചത്. ഞാനും പി കെ വിയും ഒരുമിച്ചു പഠിക്കുകയും ഒരുമിച്ച് ദേശീയ പ്രസ്ഥാനത്തിലും വിദ്യാര്‍ഥി ഫെഡറേഷനിലും എത്തിച്ചേരുകയും ചെയ്തവരാണ്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്ന് അദ്ദേഹം വലതുപക്ഷത്തും ഞാന്‍ ഇടതുപക്ഷത്തും ആയെങ്കിലും ഞങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തില്‍ ഒരു ക്ഷീണവും വന്നിട്ടില്ല. പി കെ വി തിരുവനന്തപുരത്താവുമ്പോള്‍ എന്റെ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. അദ്ദേഹത്തെ കാണാന്‍ വരുന്നവര്‍ ഒരു ഭാഗത്തും എന്നെ കാണാന്‍ വരുന്നവര്‍ വേറൊരു ഭാഗത്തും ഇരിക്കും. അങ്ങനെയായിരുന്നു പതിവ്. ലക്ഷ്മിക്കുട്ടി കഴിഞ്ഞാല്‍ പിന്നെ രണ്ട് സഹോദരന്മാരാണ്. ഒന്ന് ഗോപാലന്‍- അയാള്‍ ഹോങ്കോങ്ങില്‍ സീനിയര്‍ പത്രപ്രവര്‍ത്തകനാണ്. ഹോങ്കോങ് ബിസിനസ് ടുഡെയുടെ എഡിറ്ററാണ് -എം വി ഗോപാലന്‍ എന്നാണ് പേര്. അച്ഛന്റെ വീട്ടുപേരാണ് അയാള്‍ക്ക് ചേര്‍ത്തത്. മാളികത്താഴത്ത് പരമേശ്വരപിള്ള മകന്‍ ഗോപാലന്‍, അതില്‍ നായരുമില്ല പിള്ളയുമില്ല. അതൊക്കെ ഞങ്ങളെ ട്യൂഷന്‍ പഠിപ്പിക്കുന്ന ആളുകള്‍ സ്കൂളില്‍ കൊണ്ടുചേര്‍ക്കുമ്പം അവര്‍ക്കിഷ്ടമുള്ളതൊക്കെ ചേര്‍ക്കും. ഏറ്റവും ഇളയ സഹോദരന്‍ ബാലകൃഷ്ണന്‍ വെറ്ററിനറി സര്‍ജനാണ്. കേരള സംസ്ഥാന സര്‍വീസില്‍ ജോലി കിട്ടിയതാണ്. പൊലീസ് വെരിഫിക്കേഷനില്‍ (കമ്യൂണിസ്റ്റ് വെരിഫിക്കേഷന്‍) ജോലി പോയി. ഒടുവില്‍ ബോംബെയില്‍ പോയി അവിടുത്തെ ഒരു മേല്‍വിലാസക്കാരനായി മഹാരാഷ്ട്ര സര്‍വീസില്‍ ജോലി ചെയ്തു. പില്‍ക്കാലത്ത് അത് വേണ്ടെന്നുവെച്ച് വീട്ടുകാര്യങ്ങള്‍ നോക്കിനടത്താനായി തിരിച്ചുപോരുകയും ചെയ്തു. അവരെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു.

പി കെ വി വിവാഹം കഴിച്ചപ്പോള്‍ ഞങ്ങളുടെ അച്ഛന്റെ പ്രധാന ഡിമാന്റ് മകളെ ഭര്‍ത്താവിന്റെ വീട്ടിലേക്കയക്കില്ല എന്നതായിരുന്നു. പി കെ വി ഞങ്ങടെ വീട്ടില്‍ താമസിച്ചുകൊള്ളണം. അദ്ദേഹം പുല്ലുവഴിയില്‍ തന്നെ താമസിച്ചു. അദ്ദേഹത്തിന്റെ വീട് കോട്ടയത്ത് കിടങ്ങൂരിലായിരുന്നു. അതുപക്ഷേ പലര്‍ക്കുമറിയില്ല. ഇവിടുത്തെ ഒരു മേല്‍വിലാസക്കാരനായി പുല്ലുവഴിക്കാരനായാണ് അവസാനം വരെ ജീവിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മറ്റൊരു അതികായനായ നേതാവ് എം എന്‍ ഗോവിന്ദന്‍നായരുടെ പെങ്ങള്‍, അദ്ദേഹം ഒളിവിലും ജയിലിലുമൊക്കെയായിരുന്നപ്പോള്‍ വലിയ സഹായം ചെയ്തിരുന്ന ജാനകിയമ്മയുടെ മകള്‍ രാജമ്മയാണ് എന്റെ ഭാര്യ. എന്റെ കൂടെ വന്നതുകൊണ്ട് അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. തിരുവനന്തപുരം വിമന്‍സ് കോളേജിലെ ഫിലോസഫി അധ്യാപികയായിരുന്നു. പിന്നീട് കമ്യൂണിസ്റ്റ് വെരിഫിക്കേഷന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടു. 1957 ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വന്നപ്പോഴാണ് അത് തിരിച്ചുകിട്ടിയത്. വിമോചനസമരം കഴിഞ്ഞപ്പോള്‍ വീണ്ടും അവരെ പിരിച്ചുവിട്ടു. റിട്ടയര്‍ ചെയ്യുമ്പോഴേക്ക് ഈ നിയമങ്ങള്‍ പോയതുകൊണ്ടും രണ്ടാം ഇ എം എസ് സര്‍ക്കാര്‍ പൊലീസ് വെരിഫിക്കേഷന്‍ സമ്പ്രദായം എടുത്തുകളഞ്ഞതുകൊണ്ടും പ്രൊഫസറായി റിട്ടയര്‍ ചെയ്യാന്‍ കഴിഞ്ഞു. എംഎന്നോടുള്ള ആരാധനയും പികെവിയോടുള്ള സ്നേഹബന്ധങ്ങളുമൊക്കെയാണ് രാജമ്മയെ വിവാഹം കഴിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. രാഷ്ട്രീയ പ്രവത്തനത്തിനിടയ്ക്ക് വിവാഹം ഒരസൗകര്യമാണ് എന്നുവിചാരിച്ച് നടന്നിരുന്ന എന്നെ വിവാഹത്തില്‍ ഏര്‍പ്പെടുത്തിയത് യഥാര്‍ഥത്തില്‍ മേല്‍പറഞ്ഞ രണ്ടുപേരുടെയും നിര്‍ബന്ധമാണ്. എന്റെ മക്കളുടെ കാര്യം എല്ലാവര്‍ക്കുമറിയാം. രണ്ടുപേരും മാധ്യമപ്രവര്‍ത്തകരാണ്. എം ജി രാധാകൃഷ്ണനും ആര്‍ പാര്‍വതീദേവിയും. രണ്ടുപേരും പുസ്തകങ്ങളും ലേഖനങ്ങളുമൊക്കെ എഴുതാറുണ്ട്.

? പി ജി ഇതിനകം എത്ര പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്? ഓര്‍ക്കുന്നുണ്ടോ?

= വാസ്തവം പറഞ്ഞാല്‍ വളരെയധികമില്ല. ഇപ്പോ വളരെയടുത്ത കാലത്താണ് എഴുത്ത് വളരെയധികം കൂടിയത്. മുന്‍പൊക്കെ അധികവും ലേഖനങ്ങളായിരുന്നു. എങ്കിലും ഒരു പതിനെട്ട് പുസ്തകങ്ങളെങ്കിലും ഇപ്പോള്‍ വിപണിയില്‍ ഉണ്ടാകും. ഇപ്പോള്‍ വിപണിയില്‍ ലഭിക്കാത്ത "കേരളം ഒരധകൃത സംസ്ഥാനം" തുടങ്ങിയ പുസ്തകങ്ങളും ലഘുലേഖകളും വേറെയുമുണ്ട്.

? ഡോക്ടര്‍ പി കെ പോക്കറുമായി നടത്തിയ ഒരഭിമുഖത്തില്‍ ഞാന്‍ ആത്മകഥ എഴുതില്ല എന്ന് താങ്കള്‍ പറയുന്നുണ്ട്. താങ്കളെപ്പോലെ ബൃഹത്തായ അനുഭവസമ്പത്തും വിജ്ഞാനസമ്പത്തും ഉള്ള ഒരാള്‍ ആത്മകഥ എഴുതുന്നത് നല്ലതല്ലെ. മഹാന്മാരുടെ ആത്മകഥയും ജീവശാസ്ത്രവും പലരേയും പൊതുജീവിതം നയിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരവസരം ഭാവി തലമുറയ്ക്ക് നിഷേധിക്കുന്നതിന് തുല്യമല്ലെ. ഈ തീരുമാനം.

= ഡോക്ടര്‍ പോക്കറുമായി സംസാരിച്ചപ്പോള്‍ അപ്പോഴത്തെ ഒരു മനോഭാവം പറഞ്ഞുവെന്നേയുള്ളു. സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു ആത്മകഥക്കുള്ള വകുപ്പ്, അതിനുള്ള വിഭവം, അനുഭവം എനിക്കുണ്ട് എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. ഉദാഹരണത്തിന് ഇന്ത്യയില്‍ ഏറ്റവും അത്യുന്നരായിട്ടുള്ള കമ്യൂണിസ്റ്റ് നേതാക്കന്മാരെ ഞാനറിയുന്നേടത്തോളം നേരിട്ട് പരിചയമുള്ള മറ്റാരും ഇന്ന് കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല. പി സുന്ദരയ്യയുടെയും ബസവപുന്നയ്യയുടെയുമൊക്കെ കൂടെ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. അജയഘോഷിന്റെയും എസ് എ ഡാങ്കെയുടെയും എസ്എസ് മിരാസക്കരുടെയും എ എസ് ശാരിയുടെയും കൂടെ ജയിലില്‍ കിടന്നിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ ദാമോദരന്‍, ബാലറാം... ഇ എം എസിന്റെ കാര്യം പിന്നെ പറയണ്ട. പി കൃഷ്ണപിള്ളയുമായുള്ള അടുത്ത ബന്ധം... ഇതൊക്കെ നോക്കുമ്പോള്‍ അവരെപ്പറ്റിയുള്ള അഭിപ്രായങ്ങളും അവരുടെ മഹത്വവും പ്രത്യേകതകളും ഒക്കെ നേരിട്ടുള്ള അനുഭവത്തില്‍നിന്ന് പറഞ്ഞാല്‍ ബാക്കിയുള്ളവര്‍ക്ക് അത് രസമായിരിക്കുമെന്ന് എനിക്കറിയാം. രണ്ടാമത്തെ കാര്യം കമ്യൂണിസ്റ്റ് പ്രസ്ഥാനം ഓരോ ഘട്ടത്തിലും ഓരോ തരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടിരുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം യഥാര്‍ഥത്തില്‍ ഒരു വെല്ലുവിളിയാണ്. ഇത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം അഥവാ ആന്റി ഫാസിസ്റ്റ് യുദ്ധം. കോണ്‍ഗ്രസ് പറഞ്ഞു ജര്‍മനിയുടെ കൂടെ നില്‍ക്കണമെന്ന്. നമ്മുടെ ശത്രു ബ്രിട്ടീഷുകാരാണ് അവരുടെ ശത്രുവായ ജര്‍മനി അതുകൊണ്ടുതന്നെ നമ്മുടെ മിത്രമാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ നമുക്ക് ഹിറ്റ്ലറുടെ ജര്‍മനിയുടെ കൂടെ നില്‍ക്കാന്‍ കഴിയുമോ? അപ്പൊ കോണ്‍ഗ്രസ് പ്രചാരണത്തെ നേരിടണം, അതിനൊക്കെ ധാരാളം വായനയും പഠനവും വേണം.

അതിനിടയിലാണ് എം എന്‍ റോയിയുടെ ചാലഞ്ച് വരുന്നത്. അതികായനായ ഒരു ചിന്തകനും ബുദ്ധിജീവിയുമായിരുന്നു അദ്ദേഹം. സ്വയം കമ്യൂണിസ്റ്റാണെന്ന് പറയുകയും ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ടികളെ എതിര്‍ക്കുകയും ചെയ്തു എം എന്‍ റോയ്. അപ്പം അതേക്കുറിച്ച് പഠിക്കുകയും പറയുകയും വേണ്ടിവന്നു. ഇത്തരം നേരിടലുകള്‍ എന്റെ ആത്മകഥയുടെ ഭാഗമാണ്. അല്ലെങ്കില്‍ അതുതന്നെയാണ് ആത്മകഥ. രണ്ടാം ലോകയുദ്ധതിന് ശേഷം ശീതസമരം ആരംഭിച്ചു. ഇതോടെ കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യത്തിന്റെ വേലിയേറ്റം തന്നെയുണ്ടായി. ദേശീയതലത്തില്‍ എ ബി ഷാ, വാല്‍സ്യായന്‍ തുടങ്ങിയവരും കേരളത്തില്‍ എം ഗോവിന്ദനെ പോലുള്ളവര്‍, പിന്നെ മുന്‍ കമ്യൂണിസ്റ്റായ സി ജെ തോമസിനെപ്പോലുള്ളവര്‍ ഇവരൊക്കെ നമ്മെ എതിര്‍ക്കാന്‍വന്നു. മറ്റൊന്ന് സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍ മരിച്ചപ്പോള്‍ ക്രൂഷ്ചേവ് അധികാരത്തില്‍ വന്നു. അതുസംബന്ധിച്ച് പിന്നീടുണ്ടായ തര്‍ക്കങ്ങള്‍. ചൈനയും സോവിയറ്റ് യൂണിയനും തമ്മില്‍ തര്‍ക്കം വന്നപ്പോള്‍ ഉണ്ടായ മാവോയുടെ കുറിപ്പുകള്‍, അതില്‍ പ്രായോഗികതയും ഫിലോസഫിയുമുണ്ടായിരുന്നു. ഇതെല്ലാം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെ ഓരോ ഘട്ടത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട ബൗദ്ധിക വെല്ലുവിളികളെ ചെറുക്കാന്‍വേണ്ട ചിന്തയും ബൗദ്ധിക വിഭവങ്ങളും അതിന് പറ്റിയ വായനയും ഉണ്ടാക്കേണ്ടിവന്നിട്ടുണ്ട്. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഇന്റലക്ച്വല്‍ ബയോഗ്രഫി എഴുതുന്നത് രസകരമായിരിക്കും. എന്നെക്കാള്‍ കൂടുതല്‍ ഈ പ്രസ്ഥാനം എങ്ങനെയാണ് ഇതിനെയൊക്കെ നേരിട്ടത് എന്ന് അതിലൂടെ തെളിയും. ഡോക്ടര്‍ പോക്കറോട് അങ്ങനെ പറഞ്ഞെങ്കിലും ഇപ്പോള്‍ അത്തരത്തില്‍ ഒന്നു എഴുതുന്നതില്‍ തെറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്. തീര്‍ച്ചയായും എന്റെ ആത്മകഥ പാര്‍ടിയുടെ ഒരു ബൗദ്ധിക ചരിത്രം കൂടിയായിരിക്കും. പക്ഷേ ഇപ്പോള്‍ അജണ്ടയിലുള്ള പുസ്തകങ്ങള്‍ എഴുതിക്കഴിയുമ്പോഴേക്കും ഞാന്‍ ജീവിച്ചിരിക്കുമോ എന്നറിയില്ല...

? പി ജി കൗമാര യൗവനകാലത്ത് സന്യാസിയാകാന്‍ പോയി എന്നു കേട്ടിട്ടുണ്ട്. വെളിയം ഭാര്‍ഗവനെയും എം എന്‍ വിജയനെയും കുറിച്ചങ്ങനെ കേട്ടിട്ടുണ്ട്. രാഹുല്‍ സാംകൃത്യായനാണ് മറ്റൊരാള്‍. എല്ലാവരും പിന്നെ ഭൗതികവാദികളോ കമ്യൂണിസ്റ്റുകളോ ആയി മാറി. താങ്കളുടെ അനുഭവം എങ്ങനെയായിരുന്നു.

= വാസ്തവത്തില്‍ 1940-കളുടെ തുടക്കത്തിലാണത്. യു സി കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു ഞാന്‍. അതിന്റെ നിലപാടുകളെ അനുകൂലിക്കുകയും കമ്യൂണിസ്റ്റ് നിലപാടുകളെ എതിര്‍ക്കുകയും ചെയ്യുന്ന നിലപാടായിരുന്നു എന്റെത്. ഞാന്‍ മാത്രമല്ല സഹപാഠികളായിരുന്ന പി കെ വാസുദേവന്‍ നായരും മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കെ അങ്ങനെയായിരുന്നു. 1942 ആഗസ്ത് സമരത്തില്‍ ഞങ്ങള്‍ പങ്കെടുത്തു. എന്നുവെച്ചാല്‍ വലിയ സമരമൊന്നും ഉണ്ടായിരുന്നില്ല. നിയമം ലംഘിച്ചൊരു പ്രകടനം നടന്നു. അതില്‍ പങ്കെടുത്ത് നാലഞ്ച് ദിവസം ലോക്കപ്പില്‍ കിടന്നു. അതില്‍കൂടുതലൊന്നുമില്ല. എങ്കിലും അതില്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് കോണ്‍ഗ്രസ്സില്‍ തന്നെ നെഹ്റുവിന്റെ ആരാധകനായി മാറുന്നത്. അപ്പോഴാണ് ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നടക്കുന്നത്.താങ്കള്‍ പറഞ്ഞതുപോലെ ഞാനന്ന് വലിയ ദൈവവിശ്വാസിയാണ്. സന്യാസിമാരുടെ ആശ്രമത്തില്‍ നിരന്തരം പോകുമായിരുന്നു. കാലടിയില്‍ ആഗമാനന്ദന്റെ ശിഷ്യനായിരിക്കുകയും ബ്രഹ്മചാരിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍തന്നെ ആശ്രമത്തിലെ പരിപാടികളില്‍ നിരന്തരം പങ്കെടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു ദൈവവിശ്വാസിക്ക് നെഹ്റുവിന്റെ പാതയില്‍ എങ്ങനെ നില്‍ക്കാന്‍ കഴിയും. അപ്പോള്‍ ഫിലോസഫി വായിച്ചു ദര്‍ശനം വായിച്ചു വിവേകാനന്ദനെയും വായിച്ചു.

? കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ സ്കൂള്‍ ഓഫ് ഡ്രാമ കൊണ്ടുവരുന്നതില്‍ പി ജിക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

= കലിക്കറ്റ്, കേരള യൂണിവേഴ്സിറ്റികളില്‍ ചെറുപ്പം മുതല്‍ സിന്‍ഡിക്കേറ്റിലിരുന്നിട്ടുണ്ട്. പുതുതായി വരുന്ന പാഠപുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അതിനായി പഠിച്ചിട്ടുണ്ട്. ഞാന്‍ സിന്‍ഡിക്കേറ്റിലുള്ളപ്പോഴാണ് കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ സ്കൂള്‍ ഓഫ് ഡ്രാമ ആരംഭിച്ചത്. വൈസ് ചാന്‍സലര്‍ വളരെ സംസ്കാരസമ്പന്നായ ആളായിരുന്നതിനാല്‍ അദ്ദേഹവും അനുകൂലമായിരുന്നു. പക്ഷേ വിദ്യാഭ്യാസരംഗത്തും മറ്റുമുള്ള പലരും ചോദിച്ചു ഇതെന്തൊരേര്‍പ്പാടാണ് എന്ന്. നാടകം കളിച്ചുനടക്കുന്നവര്‍ക്ക് ഡിഗ്രിയോ. ആട്ടവും പാട്ടുമായി നടക്കുന്നവര്‍ക്കൊക്കെ ബി എയും എംഎയും നല്‍കുവാനുള്ള എന്തൊരസംബന്ധമാണ് എന്നിങ്ങനെയായിരുന്നു വിമര്‍ശനങ്ങള്‍. ഇത്തരം ചോദ്യങ്ങളുയര്‍ന്നപ്പോള്‍ ആര്‍ട്ടും മറ്റ് വിഷയങ്ങളും തമ്മിലുള്ള ബന്ധമെന്താണ് എന്ന് അന്വേഷിച്ചു. ഹാര്‍വാര്‍ഡിലും ലോര്‍ഡ്സ് യൂണിവേഴ്സിറ്റിലുമൊക്കെ ഇതെങ്ങനെയാണ് എന്ന് മനസ്സിലാക്കേണ്ടിവന്നു. ഇങ്ങനെ ഓരോരോ പ്രശ്നങ്ങള്‍ മുഖത്തടിച്ചതുപോലെ വരുമ്പോള്‍ അതിനെ മറികടക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്.

? ഇപ്പോള്‍ ആത്മകഥാ രചനയ്ക്ക് തടസ്സമായിനില്‍ക്കുന്ന, "അജണ്ട"യിലുള്ള പുസ്തകങ്ങള്‍ ഏതൊക്കെയാണ്? ചിലതെല്ലാം നേരത്തെ പറഞ്ഞു.

= ഇപ്പൊ എഴുതിക്കൊണ്ടിരിക്കുന്നതില്‍... വൈജ്ഞാനിക വിപ്ലവം ഒരു സംസ്കാര ചരിത്രം, പിന്നെ മധ്യപൗരസ്ത്യ ദേശത്തെ കുരിശുയുദ്ധം എങ്ങനെയുണ്ടായി എന്ന ഒരന്വേഷണം... മെസൊപൊട്ടേമിയന്‍ സംസ്കാരം എങ്ങനെ ഉണ്ടായി. ആ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളെ ഈ ബുഷ് ശരിപ്പെടുത്തിക്കളഞ്ഞു. തകര്‍ത്തുകളഞ്ഞു. കുരിശുയുദ്ധത്തിന്റെ അര്‍ത്ഥമെന്താ മതഭ്രാന്തന്മാരായ കുറെ മുസ്ലിങ്ങള്‍ വിശുദ്ധ സ്ഥലം െകൈയടക്കിയത് തിരിച്ചുപിടിക്കാനാണ് കുരിശുയുദ്ധം നടത്തിയത് എന്നു പറയുന്നതില്‍ എന്ത് വാസ്തവമുണ്ട്. ഇത് സംബന്ധിക്കുന്ന പുസ്തകമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പിന്നെ ഭക്തിപ്രസ്ഥാനം സംബന്ധിച്ചത്. ഭാരതീയ ഭക്തിപ്രസ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. അതിലൂടെയാണ് ആധുനികഭാരതം രൂപംകൊണ്ടത്. ഇന്നത്തെ ഹിന്ദി, മലയാളം, തെലുങ്ക്, കശ്മീരി, കന്നഡ, ബംഗാളി എല്ലാം ഉണ്ടായത് ഭക്തിപ്രസ്ഥാനത്തിലൂടെയാണ്. എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവ് എന്നുപറയുന്നതുപോലെ ഓരോ സംസ്ഥാനത്തും സംസ്കാര മേഖലകളിലുമുണ്ടായ ഭക്തിപ്രസ്ഥാനത്തിന്റെ കൃതികളാണ് പുതിയ ഭാഷയെ ഉണ്ടാക്കിയത.് കശ്മീരില്‍ പണ്ട് സംസ്കൃതം മാത്രമേ അംഗീകരിക്കപ്പെട്ടിരുന്നുള്ളു. അവിടത്തെ നവോത്ഥാന നായിക ലാല്‍ദവ് എന്ന വനിതയായിരുന്നു. ഹിന്ദുക്കള്‍ ലല്ലേശ്വരി എന്നും മുസ്ലിങ്ങള്‍ ലല്ല ആരിഫ എന്നും വിളിച്ചിരുന്ന അവരാണ് ആദ്യമായി സാധാരണക്കാരുടെ ഭാഷയായ കശ്മീരിയില്‍ കവിതകള്‍ എഴുതിയത്. ഇങ്ങനെ നോക്കുമ്പോള്‍ ഭക്തിപ്രസ്ഥാനം വളരെ പ്രധാനമാണ്. നേരെ മറുപുറം നോക്കുമ്പോള്‍ അതിന്റെ അധഃപതനവും കാണാന്‍ കഴിയും. ഭക്തിപ്രസ്ഥാനം ജന്മിത്വത്തിനും ഫ്യൂഡലിസത്തിനും ശക്തി പകരുകയും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് എഴുതണം. വായനയൊക്കെ കഴിഞ്ഞു. സമയം കിട്ടിയാല്‍ മതി എഴുതിത്തീര്‍ക്കാന്‍.. അതുപോലെ രസമുള്ള കാര്യമാണ് പഴയ കശ്മീരിന്റെ ചരിത്രം. എങ്ങനെയാണ് കശ്മീര്‍ ഇസ്ലാമിക വിശ്വാസത്തെ സ്വാഗതം ചെയ്തത്. ശൈവ സിദ്ധാന്തത്തിന്റെ വടക്കേ ഇന്ത്യയിലെ ശക്തികേന്ദ്രം അവരായിരുന്നു. കശ്മീര്‍ ശൈവിസം വളരെ പ്രധാനമാണ്. ബുദ്ധമതത്തിനും വലിയ റോള്‍ ഉണ്ടാടയിരുന്നു. ലദ്ദാക്ക് (ലഡാക്ക്) എന്നുപറയുന്ന കശ്മീരിന്റെ വടക്കുകീഴക്കേ മൂലയില്‍ ബുദ്ധിസമായിരുന്നു പ്രധാനം. അതിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ താലിബാനെതിരായി പാകിസ്ഥാന്‍ യുദ്ധം ചെയ്യുന്ന സ്വാത് എന്ന സ്ഥലം. സ്വാത് ബുദ്ധമത സാംസ്കാരിക കേന്ദ്രമായിരുന്നു. അത് മനസ്സിലുണ്ട്. അതേക്കുറിച്ച് എഴുതിയാല്‍ കൊള്ളാമെന്നുണ്ട്. പിന്നെ രണ്ടുമൂന്നു തര്‍ജമകള്‍ ശരിപ്പെടുത്തിയാല്‍ കൊള്ളാമെന്നുണ്ട്. മാര്‍ക്സിസത്തിന്റെ പാഠപുസ്തകമായിട്ടൊരെണ്ണം ഇ എം എസ് എഴുതിയിട്ടുണ്ട്, എങ്കിലും കുറേക്കൂടി കാലാനുസൃതമായി 21-ാം നൂറ്റാണ്ടിലെ മാര്‍ക്സിസം എങ്ങനെയാണ് എന്ന് വിവരിക്കുന്ന ഒരു പുസ്തകമാണ് ഉദ്ദേശിക്കുന്നത്. അതിനും കുറിപ്പുകളൊക്കെ തയ്യാറാക്കിയിട്ടുണ്ട്. ഓരോന്നും ഓരോന്നിന്റെ വായന പോകുന്നതിനുസരിച്ച് പൂര്‍ത്തിയാക്കണം. ഇങ്ങനെ പലതും മനസ്സിലുണ്ട്.

*
പി ഗോവിന്ദപ്പിള്ള /എസ് വി മെഹ്ജൂബ് ദേശാഭിമാനി വാരിക

പി ജിയും മലയാളത്തിലെ മാര്‍ക്സിസ്റ്റ് ചിന്തയും

ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നതിനു ശേഷമുള്ള പരിശീലന ക്ലാസുകളിലൊന്നില്‍ വച്ചാണ് ഭൂപട വിജ്ഞാനീയത്തിന്റെ (cartography) രാഷ്ട്രീയത്തെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത്. പി ജിയാണ് അന്ന് ക്ലാസ് എടുത്തിരുന്നത്. ഗോളാകാരമാര്‍ന്ന ഭൂമിയെ പരന്ന പ്രതലത്തില്‍ പകര്‍ത്താന്‍ ചരിത്രത്തില്‍ നടന്ന പലതരം ശ്രമങ്ങളെക്കുറിച്ചും ഏറ്റവുമൊടുവിലുണ്ടായ മെര്‍ക്കേറ്റര്‍ പ്രൊജക്ഷനെക്കുറിച്ചും പി ജി വിശദീകരിച്ചു. കോളനീകരണത്തിന്റെ രാഷ്ട്രീയയുക്തികളുടെ സാധൂകരണം കൂടിയാണ് നാം കണ്ടുവരുന്ന ഭൂപടങ്ങള്‍ എന്ന് പി ജി വിശദീകരിച്ചുകൊണ്ടിരുന്നു. എങ്ങനെയാണ് യൂറോപ്പ് ഭൂഖണ്ഡത്തിന്റെ പദവിയിലേക്ക് ഉയര്‍ന്നത്? എന്തുകൊണ്ടാണ് വടക്കുഭാഗം മുകളിലായി വേണം ഭൂപടം ചുമരില്‍ തൂക്കിയിടാന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടത്? ഓരോ ചോദ്യത്തിന്റെ ഉത്തരത്തിലും ചരിത്രവും ലോകരാഷ്ട്രീയത്തിന്റെ ഗതിഭേദങ്ങളും കൈകോര്‍ത്തുനിന്നു. അറിവ് അതില്‍ത്തന്നെ ഒരു രാഷ്ട്രീയ പ്രക്രിയയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയായിരുന്നു.

1996 മാര്‍ച്ച് - ഏപ്രില്‍ കാലത്തായിരുന്നു ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തന പരിശീലനം. പിന്നീടെപ്പോഴോ ഉള്ള വായനയില്‍ ഭൂപടവിജ്ഞാനത്തിന്റെ കുലപതിയായിത്തീര്‍ന്ന ജെ ബി ഹാര്‍ലേയുടെ ഗ്രന്ഥങ്ങള്‍ കാണാനിടയായി. ഭൂപടവിജ്ഞാനത്തിന്റെ ചരിത്രപരിണാമങ്ങളെക്കുറിച്ചും അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വിവക്ഷകളെക്കുറിച്ചുമെല്ലാം അനവധി വാള്യങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച് ഭൂപടവിജ്ഞാനചിന്തയില്‍ ഒരു വിചാരമാതൃകാ വ്യതിയാനത്തിന് (paradigm shift) തന്നെ വഴിവച്ച ആളായിരുന്നു ജെ ബി ഹാര്‍ലേ. ഹാര്‍ലേയുടെ പുസ്തകങ്ങളുടെ പ്രസാധനവര്‍ഷം നോക്കുമ്പോഴാണ് പി ജിയുടെ ക്ലാസുകളുടെ കാലത്ത് അവയില്‍ പലതും പുറത്തുവന്നിരുന്നില്ല എന്ന് ഒട്ടൊരു ആശ്ചര്യത്തോടെ മനസ്സിലാക്കിയത്. തനിക്ക് കൈവന്ന ചെറിയ സൂചനകളില്‍ നിന്നുപോലും വിജ്ഞാനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം തിരിച്ചറിയാനും അതിനെ വികസിപ്പിച്ചെടുക്കാനും പി ജിക്ക് കഴിഞ്ഞിരുന്നു. ഏത് അറിവും പി ജിയില്‍ രാഷ്ട്രീയമായി പരിണമിച്ചു. അറിവില്‍ നിഷ്പക്ഷത ഒരു മൂല്യമായി നിലകൊള്ളുന്നില്ല എന്ന കാര്യം പി ജിക്ക് എപ്പോഴും അറിയാമായിരുന്നു. വിജ്ഞാനം മൂല്യനിരപേക്ഷമല്ല (value neutral) എന്നും മറിച്ച് അതെപ്പോഴും മൂല്യനിര്‍ഭരമാണ് (value loaded) എന്ന് പി ജി മനസ്സിലാക്കിയത് ഉത്തരാധുനികതയില്‍നിന്നല്ല; മാര്‍ക്സിസത്തില്‍ നിന്നാണ്. പല മാര്‍ക്സിസ്റ്റുകളും ഇപ്പോഴും പഠിച്ചിട്ടില്ലാത്ത പാഠമാണത്. ഈ പാഠം ആദ്യമേ പഠിച്ചതുകൊണ്ട് പി ജി എപ്പോഴും പുതിയ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. പഴയ ഉത്തരങ്ങള്‍ അദ്ദേഹത്തെ തൃപ്തനാക്കിയില്ല.

വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ പി ജിയുടെ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ട്. ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ക്ലാസുകളിലൊന്നില്‍ സോവിയറ്റ് യൂണിയന്റെ രംഗപ്രവേശത്തോടെ സാമ്രാജ്യത്വയുദ്ധം ജനകീയ യുദ്ധമായി പരിണമിച്ചതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പി ജി വിശദീകരിച്ചു. തുടര്‍ന്ന് സംശയങ്ങളുടെ ഊഴമായിരുന്നു. ഫാഷിസത്തിനെതിരായ നിലപാട് ആദ്യം മുതലേ സ്വീകരിക്കേണ്ടിയിരുന്നില്ലേ എന്നും ഐക്യമുന്നണി സിദ്ധാന്തത്തിന്റെ സ്പിരിറ്റിന് നിരക്കുന്ന സമീപനം അതായിരുന്നില്ലേ എന്നും ആ നിലയില്‍ എം എന്‍ റോയ് തുടക്കം മുതലേ കൈക്കൊണ്ട ഫാഷിസ്റ്റ് വിരുദ്ധ നിലപാടായിരുന്നില്ലേ കൂടുതല്‍ ശരി എന്നും ഞാന്‍ ചോദ്യം ഉന്നയിച്ചു. സാമ്രാജ്യത്വയുദ്ധം ജനകീയയുദ്ധമായി പരിണമിച്ചതിനെക്കുറിച്ചുള്ള പാര്‍ടി നിലപാട് കൂടുതല്‍ വിശദമായി വിവരിച്ചതിനുശേഷം പി ജി എം എന്‍ റോയ് യെക്കുറിച്ച് പറയാന്‍ തുടങ്ങി. പല പിഴവുകളും പറ്റിയെങ്കിലും എം എന്‍ റോയ് അത്ഭുതകരമായ വിജ്ഞാനത്തിന്റെയും ജീവിതത്തിന്റെയും ഉടമയായിരുന്നു എന്ന് പി ജി പറഞ്ഞു. റോയ്യുടെ രചനാജീവിതത്തിന്റെ വൈപുല്യവും അദ്ദേഹം പിന്നിട്ട ജീവിതവഴിത്താരകളുടെ വിസ്മയകരമായ സങ്കീര്‍ണതകളുമെല്ലാം പി ജി വിവരിച്ചു. കേരളത്തില്‍ എം എന്‍ റോയ് യുടെ അനുയായികളായി നടിക്കുന്നവര്‍ അദ്ദേഹത്തെ കാര്യമായി തിരിച്ചറിഞ്ഞവരല്ല എന്നും പി ജി പറയുന്നുണ്ടായിരുന്നു.

പി ജിയുടെ വിജ്ഞാനത്തിന്റെയും വ്യക്തിത്വത്തിന്റെയും സവിശേഷമായ പ്രകൃതം വെളിപ്പെട്ടു കിട്ടിയ ഒരു സന്ദര്‍ഭമായിരുന്നു അത്. അറിവിന്റെ ഏത് സൂക്ഷ്മസ്ഥാനത്തെയും രാഷ്ട്രീയമായി വിശദീകരിക്കാന്‍ ജാഗ്രത പുലര്‍ത്തുമ്പോള്‍ തന്നെ വിജ്ഞാനത്തിന്റെയും മഹത്വത്തിന്റെയും എത്രയും ചെറിയ അംശത്തെയും ആദരിക്കാനും അദ്ദേഹത്തിനറിയാമായിരുന്നു. തന്നേക്കാള്‍ താണ നിലവാരത്തിലുള്ളവരെന്ന് പി ജിക്ക് വ്യക്തമായും അറിയാമായിരുന്നവരെ പോലും അദ്ദേഹം ബഹുമാനപൂര്‍വം പരിഗണിച്ചു. എഴുതിത്തുടങ്ങുന്ന ആരോടും ഉദാരമതിയായി. മനുഷ്യവംശത്തിന്റെ വൈജ്ഞാനികവും നൈതികവുമായ വളര്‍ച്ചക്ക് സംഭാവന നല്‍കുന്ന എന്തും ആദരിക്കപ്പെടണമെന്ന് പി ജി കരുതി. അതുകൊണ്ട് തന്റെ ചിന്തയെ യാന്ത്രിക ശാഠ്യങ്ങളുടെയും വിഭാഗീയ യുക്തികളുടെയും ഒളിത്താവളമാകാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. സംഗീതവും ചിത്രകലയും മുതല്‍ സ്പോര്‍ട്സും കുറ്റാന്വേഷണ സാഹിത്യവും വരെയുള്ളവയില്‍ ഒരുപോലെ കമ്പം പുലര്‍ത്താന്‍ പി ജിക്ക് കഴിഞ്ഞത് മാനുഷികമായ വൈഭവങ്ങളുടെ ഭിന്നഭിന്നങ്ങളായ ആവിഷ്കാരങ്ങളാണ് അവയെല്ലാം എന്ന ഉറച്ചബോധ്യം ഉണ്ടായിരുന്നതിനാലാണ്. അവയെല്ലാം കൂടിച്ചേരുമ്പോള്‍ കൈവരുന്ന നിറമാണ് മാനുഷികത എന്നും അദ്ദേഹം മനസ്സിലാക്കി. നവോത്ഥാനത്തിന്റെ ഉന്നത പാരമ്പര്യത്തെ സ്വാംശീകരിച്ചുകൊണ്ട് മാര്‍ക്സ് ഒരിക്കല്‍ പറഞ്ഞത് പി ജിയും തന്റെ പ്രമാണവാക്യമാക്കി; മാനുഷികമായതൊന്നും അദ്ദേഹത്തിന് അന്യമായിരുന്നില്ല.

പി ജിയും മാര്‍ക്സിസ്റ്റ് ചിന്തയും

മലയാളത്തിലെ മാര്‍ക്സിസ്റ്റ് ധൈഷണികതയുടെ ചരിത്രത്തില്‍ പി ജിയുടെ പങ്ക് എന്താണ്? നിശ്ചയമായും, മലയാളികളെ മാര്‍ക്സിസം പഠിപ്പിച്ച മനീഷികളുടെ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലൊന്നാണ് പി ഗോവിന്ദപ്പിള്ള. 1912-ല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതി പ്രസിദ്ധീകരിച്ച കാള്‍മാര്‍ക്സിന്റെ ജീവചരിത്രം മുതല്‍ ആരംഭിക്കുന്നതാണ് മലയാളത്തിലെ മാര്‍ക്സിസ്റ്റ് ധൈഷണിക ജീവിതത്തിന്റെ ചരിത്രം. സ്വദേശാഭിമാനിയുടെ പ്രാഥമിക ശ്രമങ്ങളില്‍ തുടങ്ങി ഇ എം എസ്, കെ ദാമോദരന്‍, സി ഉണ്ണിരാജ, എന്‍ ഇ ബലറാം, സി അച്ചുതമേനോന്‍, എം എസ് ദേവദാസ് തുടങ്ങിയവരിലൂടെ വളര്‍ന്ന് കെ വേണു, ബി രാജീവന്‍, സച്ചിദാനന്ദന്‍, വി സി ശ്രീജന്‍ തുടങ്ങിയവരിലൂടെ പില്‍ക്കാല ജീവിതത്തിലേക്ക് പടര്‍ന്നുനില്‍ക്കുന്ന താരതമ്യേന വിപുലമായ ഒരു ലോകമാണ് മലയാളത്തിലെ മാര്‍ക്സിസ്റ്റ് വൈജ്ഞാനികതയുടേത്. ലോക മാര്‍ക്സിസ്റ്റ് ചിന്തയില്‍ അരങ്ങേറിയ വകഭേദങ്ങളത്രയും ഇവിടെ എത്തിപ്പെട്ടു എന്ന് പറഞ്ഞുകൂടെങ്കിലും (പ്രത്യേകിച്ച് മാര്‍ക്സിസത്തെ ഒരു ദാര്‍ശനിക സമീക്ഷയെന്ന നിലയില്‍ പരിഗണിച്ചുകൊണ്ടുള്ള വൈജ്ഞാനികാന്വേഷണങ്ങളും പടിഞ്ഞാറന്‍ മാര്‍ക്സിസത്തില്‍ അതുവഴി വികസിച്ചുവന്ന ധൈഷണിക ധാരകളും മലയാളത്തിന് മിക്കവാറും അന്യമായി അവശേഷിക്കുന്നു; അതിലെ പല പേരുകളും നാം നിരന്തരം പറഞ്ഞുപോരാറുണ്ട് എന്നതൊഴിച്ചാല്‍) മുഖ്യധാരാ മാര്‍ക്സിസത്തിന്റെ ആശയാവലികളും അതിനോട് എതിരിട്ട് വികസിച്ചുവന്ന പല എതിര്‍ പാരമ്പര്യങ്ങളും മലയാളത്തിലെ മാര്‍ക്സിസ്റ്റ് ധൈഷണികതയെ വളരെയേറെ സമ്പന്നമാക്കിയിട്ടുണ്ട്. എറിക് ഹോബ്സ് ബാം അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നതുപോലെ, സ്റ്റാലിനെ ഇപ്പോഴും ആരാധനാപൂര്‍വം നോക്കിക്കാണുന്ന ലോകത്തിലെ ചുരുക്കം ജനവിഭാഗങ്ങളിലൊന്നായി മലയാളികളെ മാറ്റിത്തീര്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ ക്ലാസിക്കല്‍/മുഖ്യധാരാ മാര്‍ക്സിസ്റ്റ് ധാരണകള്‍ക്ക് മലയാളത്തിലെ മാര്‍ക്സിസ്റ്റ് ധൈഷണികതയില്‍ ഇപ്പോഴും വേരോട്ടമുണ്ടുതാനും.

ഒറ്റനോട്ടത്തില്‍, ഈ ക്ലാസിക്കല്‍ പാരമ്പര്യത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് പി ജി മനസ്സിലാക്കപ്പെടുക. തന്റെ ചിന്താജീവിതത്തില്‍ സ്വാഭാവികമായി സാധ്യമാകുമായിരുന്ന വലിയ കുതിച്ചുചാട്ടങ്ങളില്‍നിന്ന് പി ജി പിന്‍വാങ്ങി നിന്നത് ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ പിടിമുറുക്കങ്ങളില്‍ പെട്ടുപോയതുകൊണ്ടാണെന്ന് വിമര്‍ശകര്‍ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. സംഘടനയും സംഘടനാജീവിതവും തന്റെ ധൈഷണിക ജീവിതത്തിന്റെ ആവിഷ്കാര പ്രകാരങ്ങള്‍ (objectifications) തന്നെയാണെന്ന ഉറച്ചധാരണയില്‍ പി ജി സ്വയം കൈക്കൊണ്ട അതിരുകളാണ് അദ്ദേഹത്തിന്റെ ചിന്താജീവിതത്തിന് ഉണ്ടായിരുന്നത് എന്നാണ് കരുതേണ്ടത്. ഏതായാലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലാണ് പി ജി യുടെ പ്രധാന ഗ്രന്ഥങ്ങളെല്ലാം തന്നെ (കേരള നവോത്ഥാന പഠനപരമ്പരയിലെ നാല് ഭാഗങ്ങള്‍, എംഗല്‍സ്, ഇ എം എസ്, പൗലോസ് മാര്‍ ഗ്രിഗോറിയസ്, ചാള്‍സ് ഡാര്‍വിന്‍, കെ ദാമോദരന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍, "വൈജ്ഞാനിക വിപ്ലവം: ഒരു സാംസ്കാരിക ചരിത്രം" എന്ന ബൃഹദ് ഗ്രന്ഥം, ഇ എം എസിന്റെ രചനാജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന "ഇ എം എസും മലയാള സാഹിത്യവും" എന്ന കൃതി, "സംസ്കാരവും നവോത്ഥാനവും", "ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം", "മുല്‍ക്ക് രാജ് മുതല്‍ പവനന്‍ വരെ", "തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍", Bhakthi:Renaissance or Revivalism" എന്നിങ്ങനെ പതിനാറ് പുസ്തകങ്ങള്‍) പുറത്തുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. 1/8 വലിപ്പത്തിലുള്ള അച്ചടിയില്‍ ആറായിരം പേജുകളെങ്കിലും വരുന്ന കാര്യങ്ങളാണ് പി ജി എഴുപത്തിയഞ്ചാം വയസ്സിന് ശേഷം എഴുതിയത്. അതിനുമുന്‍പുള്ള, അരനൂറ്റാണ്ടെങ്കിലും സ്വാഭാവിക ദൈര്‍ഘ്യം കല്‍പിക്കാവുന്ന കാലയളവില്‍ പന്ത്രണ്ടോളം പുസ്തകങ്ങള്‍ പി ജിയുടേതായി പുറത്തുവന്നു. ("ഇസങ്ങള്‍ക്കിപ്പുറം", "വിപ്ലവ പ്രതിഭ", "കേരളം ഇന്ത്യയിലെ ഒരധകൃത സംസ്ഥാനം", "സാഹിത്യവും രാഷ്ട്രീയവും", "മാര്‍ക്സും മൂലധനവും", "മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളര്‍ച്ചയും", "പൂന്താനം മുതല്‍ സൈമണ്‍ വരെ", "ഭഗവദ്ഗീത -ബൈബിള്‍ - മാര്‍ക്സിസം", "സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത", "മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ", "ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍", "സാഹിത്യം: അധോഗതിയും പുരോഗതിയും" തുടങ്ങിയ ഗ്രന്ഥങ്ങളും അതുകൂടാതെ ഇ എം എസ്സിനോടൊപ്പം ചേര്‍ന്ന് രചിച്ച "ഗ്രാംഷിയന്‍ വിചാരവിപ്ലവം" എന്ന കൃതിയും ഈ കാലയളവില്‍ രചിക്കപ്പെട്ടവയാണ്). പ്രമേയ വൈവിധ്യത്തിന്റെ കാര്യത്തിലും അച്ചടിപ്പുറങ്ങളുടെ കാര്യത്തിലും പി ജിയുടെ പില്‍ക്കാല സംഭാവനകളുടെ വലിപ്പവും മഹത്വവും ഇവയ്ക്കില്ല എന്നത് സംശയമില്ലാതെ പറഞ്ഞുവയ്ക്കാം.
 
സംഘടനാജീവിതവും ധൈഷണികജീവിതവും തമ്മിലുണ്ടായിരുന്ന, ഒരേസമയം സംവാദാത്മകവും സംഘര്‍ഷാത്മകവുമായ, ബന്ധത്തിലേക്കും ഇത് വിരല്‍ ചൂണ്ടുന്നുണ്ട്. മുപ്പതോളം വരുന്ന ഈ ഗ്രന്ഥങ്ങളിലൂടെയും എണ്ണമറ്റ പ്രബന്ധങ്ങളിലൂടെയും പി ജി മലയാളി സമൂഹത്തിന് പകര്‍ന്നുനല്‍കാന്‍ ശ്രമിച്ച മാര്‍ക്സിസ്റ്റ് വൈജ്ഞാനികതയുടെ സവിശേഷത എന്താണ്? പി ജിയുടെ മേല്‍പ്പറഞ്ഞ ഗ്രന്ഥസമുച്ചയത്തിലേക്ക് കണ്ണോടിച്ചാല്‍ ഇതിനുത്തരമാകാന്‍ പോന്ന ഒരു സവിശേഷ വസ്തുത നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകില്ല. സാമാന്യാര്‍ഥത്തിലുള്ള ഒരു പരിചായക ഗ്രന്ഥം  മാര്‍ക്സിസത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടില്ല എന്ന കാര്യമാണത്. എഴുതിയതാകട്ടെ മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം എന്ന് വിശേഷിപ്പിക്കപ്പെട്ടു വരുന്ന മുഖ്യമായും പടിഞ്ഞാറന്‍ മാര്‍ക്സിസത്തിന്റെയും നവമാര്‍ക്സിസത്തിന്റെയും പാരമ്പര്യത്തില്‍ കൂടുതല്‍ വേരോടിപ്പടര്‍ന്ന, ഒരു വിഷയമേഖലയെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണുതാനും. ഇ എം എസ്സും കെ ദാമോദരനും എം എസ് ദേവദാസും മറ്റും ചെയ്തതുപോലെ മാര്‍ക്സിസ്റ്റ് ആശയപ്രപഞ്ചത്തെ സംഗ്രഹരൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം പി ജി എഴുതിയില്ല. മാര്‍ക്സിസ്റ്റ് ചിന്തയെ സംഗ്രഹിക്കുന്നതിനുപകരം അതിലെ വൈവിധ്യങ്ങളും വിശദാംശങ്ങളും പുറത്തുകൊണ്ടുവരാനുതകുന്ന പ്രബന്ധങ്ങളും പഠനങ്ങളും എഴുതുന്നതിലാണ് പി ജി കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. അതോടൊപ്പം മുഖ്യധാരാ മാര്‍ക്സിസത്തിന്റെ പരിഗണനയ്ക്ക് പുറത്തുള്ള വ്യത്യസ്ത വിജ്ഞാന മേഖലകളില്‍ മാര്‍ക്സിസം ചെലുത്തിയ സ്വാധീനത്തിന്റേയും ഉളവാക്കിയ ഫലങ്ങളുടെയും ചരിത്രവും അദ്ദേഹം വിശദീകരിച്ചുകൊണ്ടിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരിലൊരാള്‍ എന്നും മലയാളിയെ മാര്‍ക്സിസം പഠിപിച്ചവരില്‍ പ്രധാനി എന്നുമെല്ലാമുള്ള സാമാന്യ നിര്‍വചനങ്ങള്‍ പി ജിയുടെ ധൈഷണികതയെ രേഖപ്പെടുത്തുന്നതില്‍ വേണ്ടത്ര വിജയിക്കാതെ വരുന്നത് പി ജിയുടെ ചിന്താജീവിതത്തിന്റെ മേല്‍പ്പറഞ്ഞ സവിശേഷതകൊണ്ടാണ്. ഇ എം എസ്, കെ ദാമോദരന്‍, പി ഗോവിന്ദപ്പിള്ള എന്നൊരു മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക ത്രയത്തെ ഇരുപതാം നൂറ്റാണ്ടിലെ കേരളീയ ജീവിതത്തെ മുന്‍നിര്‍ത്തി വിഭാവനം ചെയ്യാനാവുമെങ്കിലും ആദ്യത്തെ രണ്ടുപേരുടെയും ആഭിമുഖ്യങ്ങള്‍ക്ക് പുറത്തേക്ക് കടന്നു നില്‍ക്കുന്നതായിരുന്നു പി ജിയുടെ ചിന്താലോകം എന്നത് കാണാതെ പോയ്ക് കൂടാ. ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ പ്രബലമായ പ്രേരണകള്‍ക്കകത്താണ് ഇ എം എസ്സിന്റെയും കെ ദാമോദരന്റെയും ചിന്താജീവിതം നിലകൊണ്ടത്. പ്രസ്ഥാനത്തിന്റെ പൊതുജീവിതത്തെയും സംഘടനാജീവിതത്തെയും നിര്‍ണയിച്ച ആശയലോകവും മറ്റൊന്നല്ല. എന്നാല്‍ പി ജിയുടെ ചിന്താലോകത്തില്‍ ഇതിന്റെ മറുപുറങ്ങളും ഉണ്ടായിരുന്നു. ഒരുഭാഗത്ത് ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ സൈദ്ധാന്തിക സംഘടനാ പാരമ്പര്യങ്ങളോടും മറുഭാഗത്ത് നവമാര്‍ക്സിസവും പുത്തന്‍ ഇടതുപക്ഷവും മറ്റും ഉദ്ഘാടനംചെയ്ത ബദല്‍ പാരമ്പര്യങ്ങളോടും സംവാദാത്മകബന്ധം സ്ഥാപിക്കാനാണ് പി ജി പണിപ്പെട്ടുകൊണ്ടിരുന്നത്. അടിസ്ഥാനതലത്തില്‍ സംവാദാത്മകമെങ്കിലും പ്രായോഗികമായി സംഘര്‍ഷാത്മകമോ പരസ്പര വിരുദ്ധമോ ആയ പ്രവണതകളായാണ് 1950-90 കാലയളവില്‍ ഈ സമീപനങ്ങള്‍ നിലകൊണ്ടത്. പി ജിയുടെ വിചാരജീവിതത്തെയും ഇത് പല തലങ്ങളില്‍ സ്വാധീനിക്കുകയും പുതുക്കിപ്പണിയുകയുംചെയ്തു.

1990 കളിലെ സോവിയറ്റ് പതനവും തുടര്‍ന്ന് ലോക മാര്‍ക്സിസ്റ്റ് ചിന്തയിലും പ്രയോഗത്തിലും അരങ്ങേറിയ പുനരാലോചനകളും ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ അധൃഷ്യതയെ പല നിലകളിലും ചോദ്യംചെയ്യുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്തു. നവമാര്‍ക്സിസത്തിന്റെയും പുത്തന്‍ ഇടതുപക്ഷത്തിന്റെയും ആശയാവലികളോട് മുഖ്യധാരാ മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങള്‍ പുലര്‍ത്തിപ്പോന്ന അകലം വന്‍തോതില്‍ കുറഞ്ഞു എന്നതാണ് ഇതിന്റെ ഒന്നാമത്തെ ഫലം. മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങളുടെ സംഘടനാ സംവിധാനങ്ങളെയും ക്രമീകരണങ്ങളെയും കുറിച്ചുള്ള ധാരണകളിലും പ്രയോഗത്തിലും പല നിലകളിലുമുള്ള തിരുത്തലുകള്‍ ഉണ്ടായി എന്നതാണ് മറ്റൊരു പരിവര്‍ത്തനം. കമ്യൂണിസ്റ്റ് പാര്‍ടി ഘടകങ്ങളിലെ തെരഞ്ഞെടുപ്പ് രീതികളില്‍ വന്ന മാറ്റം മുതല്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പെരുമ്പാവൂര്‍ രേഖ വരെയുള്ള കാര്യങ്ങള്‍ മേല്‍പ്പറഞ്ഞ പരിവര്‍ത്തനങ്ങളുടെ സ്വാധീനത്താല്‍ രൂപംകൊണ്ടതാണ്. സംസ്കാരത്തെയും ആശയാനുഭൂതികളുടെ ലോകത്തെയും ഉപരിഘടനാ പ്രതിഭാസമായും ഭൗതികതയുടെ അനുബന്ധലോകമായും പരിഗണിക്കുന്ന യാന്ത്രിക വീക്ഷണത്തിനെതിരായ നിലപാടുകള്‍ കൂടുതല്‍ ശക്തിപ്പെടുന്നതിന് ഈ പുതിയ സന്ദര്‍ഭം വഴിതുറന്നു.

ഈ പുതിയ സന്ദര്‍ഭത്തില്‍ പി ജി കേരളത്തിലെ മാര്‍ക്സിസ്റ്റ് ചിന്താമണ്ഡലത്തില്‍ രണ്ടുതരം ഇടപെടലുകളാണ് നടത്തിയത്. അതിലാദ്യത്തേത് അന്റോണിയോ ഗ്രാംഷിയെ മുഖ്യധാരാ മാര്‍ക്സിസത്തിന്റെ ചിന്താലോകവുമായി ചേര്‍ത്തുനിര്‍ത്തുക എന്നതായിരുന്നു. രണ്ടാമത്തേത് സംസ്കാരപഠനം എന്ന പുതിയ പഠനശാഖയുടെ സംസ്ഥാപനത്തിന് ഉതകുന്ന മട്ടില്‍ അതിന്റെ ആശയാവലികള്‍ക്ക് വലിയ പ്രചാരവും പ്രാധാന്യവും നല്‍കുകയെന്നതും. ഈ രണ്ടു ദൗത്യങ്ങളും പി ജി നിറവേറ്റിയത് സ്വന്തമായല്ല എന്നതും പ്രധാനമാണ്. അന്റോണിയോ ഗ്രാംഷിയുടെ ചിന്താലോകം പി ജി, ഇ എം എസ്സിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയും അവര്‍ ഇരുവരും ചേര്‍ന്ന് "ഗ്രാംഷിയന്‍ വിചാരവിപ്ലവം" എന്ന കൃതി 1996-ല്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. സോവിയറ്റ് മാര്‍ക്സിസത്തിന്റെ പ്രതാപകാലത്തായിരുന്നുവെങ്കില്‍ ബൂര്‍ഷ്വാ വ്യതിയാനം എന്ന്മുദ്രകുത്തപ്പെടാന്‍ പാകത്തില്‍, ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ ആശയാവലികളെ പുതുക്കിപ്പണിത ഒരാളായിരുന്നു അന്റോണിയോ ഗ്രാംഷി. ഇ പി തോംസണ്‍ ഉള്‍പ്പെടെയുള്ള പുത്തന്‍ ഇടതുപക്ഷക്കാര്‍ ഗ്രാംഷിയുടെ ആശയാവലികളെ ഉപയോഗപ്പെടുത്തിയ സന്ദര്‍ഭത്തില്‍ സാംസ്കാരിക മാര്‍ക്സിസം  എന്ന് അത് വിശേഷിപ്പിക്കപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. (സ്റ്റാലിന്റെ പ്രതാപകാലത്ത് ഗ്രാംഷി ജയിലിലടയ്ക്കപ്പെടുകയും അദ്ദേഹത്തിന്റെ ജയില്‍ക്കുറിപ്പുകള്‍ പില്‍ക്കാലത്ത് മാത്രം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തതുകൊണ്ടാണ് ഗ്രാംഷി വിമതനായി മുദ്രയടിക്കപ്പെടാതെ, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യധാരാ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചതെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്). സംസ്കാരത്തെ വര്‍ഗസമരത്തിന്റെ നിര്‍ണായക സ്ഥാനങ്ങളിലൊന്നായി കണക്കാക്കുകയും ബുദ്ധിജീവികളെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരെപ്പോലെ വിപ്ലവത്തിന്റെ മുന്നണിപ്പടയിലെ അംഗങ്ങളായി പ്രതിഷ്ഠിക്കുകയുംചെയ്ത ഗ്രാംഷിയുടെ ആശയലോകത്തെ മലയാളത്തിലെ മാര്‍ക്സിസ്റ്റ് ധൈഷണിക ജീവിതത്തിലെ മുഖ്യധാരയുമായി കൂട്ടിയിണക്കാന്‍ പി ജിക്ക് ഈ ഇടപെടലിലൂടെ കഴിഞ്ഞു. ഈ പുസ്തകത്തിന് മുമ്പ് തന്നെ പി ജി ഗ്രാംഷിയെക്കുറിച്ച് ധാരാളം എഴുതുകയും പറയുകയുംചെയ്തിരുന്നു എങ്കിലും ഇ എം എസ്സുമായി ചേര്‍ന്നെഴുതിയ ഗ്രന്ഥം ഗ്രാംഷിയന്‍ ആശയങ്ങള്‍ക്ക് കേരളത്തില്‍ നല്‍കിയ ആധികാരികത വലുതായിരുന്നു. സാംസ്കാരിക മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ പുനഃക്രമീകരിക്കാന്‍ കെല്‍പുള്ള ഇടപെടലായിരുന്നു അത്. നിര്‍ഭാഗ്യവശാല്‍, പല കാരണങ്ങള്‍കൊണ്ട് അത്തരമൊരു പുനഃക്രമീകരണം ഇവിടെ നടക്കാതെപോയി.

ഇതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരിടപെടലാണ് സാംസ്കാരിക പഠനങ്ങള്‍ (Cultural studies) എന്ന അക്കാദമിക് പഠനശാഖയ്ക്കുവേണ്ടി പി ജി നടത്തിയ ഇടപെടലുകള്‍. 1960 കളില്‍ പടിഞ്ഞാറന്‍ ചിന്തയില്‍ ഉളവായ "സാംസ്കാരികമായ വഴിതിരിയലി"ന്റെ (cultural turn) ഉത്പന്നമായിരുന്നു സാംസ്കാരിക പഠനങ്ങള്‍ എന്ന അക്കാദമിക ശാഖയുടെ രൂപീകരണം. ബ്രിട്ടനിലെ ബര്‍മിങ്ഹാം സര്‍വകലാശാല കേന്ദ്രമാക്കി റെയ്മണ്ട് വില്ല്യംസ്, റിച്ചാര്‍ഡ് ഹെഗാര്‍ത്ത്, സ്റ്റുവര്‍ട്ട് ഹാള്‍ എന്നിവരുടെയെല്ലാം മുന്‍കൈയിലും ഇ പി തോംസണെയും ക്രിസ്റ്റഫര്‍ ഹില്ലിനെയുംപോലുള്ള ചരിത്രകാരന്മാരുടെ സ്വാധീനത്തിലും രൂപപ്പെട്ടു വന്ന "ബ്രിട്ടീഷ് സാംസ്കാരിക പഠനങ്ങള്‍" അടിസ്ഥാനപരമായി മാര്‍ക്സിസ്റ്റ് നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ ഉല്‍പാദനവ്യവസ്ഥാ കേന്ദ്രിതമായ ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റ് സമീപനങ്ങളുടെ വിമര്‍ശനവും ആയിരുന്നു. 1998-99 കാലയളവില്‍ സംസ്കൃത സര്‍വകലാശാലയില്‍ ഇത്തരമൊരു പഠനശാഖയ്ക്ക് രൂപം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ താത്വികാടിസ്ഥാനം ചമയ്ക്കുന്ന പ്രബന്ധം എഴുതിയത് പി ജി ആയിരുന്നു. തുടര്‍ന്ന് റെയ്മണ്ട് വില്യംസിനെയും മുഖ്യമായും പിന്‍തുടര്‍ന്നുകൊണ്ട് സാംസ്കാരിക ഭൗതികവാദത്തിന്റെ ആശയമണ്ഡലത്തെ കേരളീയ മാര്‍ക്സിസ്റ്റ് ചിന്തയുമായി പി ജി ചേര്‍ത്തുനിര്‍ത്തി. സംസ്കാരം എന്ന പരികല്‍പനയുടെ പരിണാമചരിത്രം ചര്‍ച്ച ചെയ്യുന്നതുള്‍പ്പെടെയുള്ള ഒട്ടനവധി പ്രബന്ധങ്ങള്‍ അദ്ദേഹം ഇക്കാലത്ത് എഴുതുകയുണ്ടായി. അവയെയെല്ലാം തന്നെ മാര്‍ക്സിസ്റ്റ് സംസ്കാരവിമര്‍ശത്തിന്റെ ആവിഷ്കാരങ്ങളായി അവതരിപ്പിക്കുകയും ചെയ്തു. മാര്‍ക്സിസ്റ്റ് ചിന്തയും സാംസ്കാരിക പഠനങ്ങളും തമ്മില്‍ യൂറോപ്യന്‍ നാടുകളില്‍ ഉണ്ടായത്രപോലും ഏറ്റുമുട്ടല്‍ കേരളത്തിലുണ്ടായില്ല എന്നതിന് പി ജിയുടെ ഈ ദിശയിലുള്ള ഇടപെടലുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. സാംസ്കാരിക പഠനങ്ങളെ ചിന്താമേഖലയിലെ തിരുത്തല്‍വാദം മുതല്‍ സാമ്രാജ്യത്വ ഗൂഢാലോചനവരെയായി പരിഗണിക്കുന്ന ചുരുക്കം പേര്‍ കേരളത്തിലും ഉണ്ടായിരുന്നു. അവര്‍ ഉന്നയിച്ച വിമര്‍ശനങ്ങളിലെ അതിവാദങ്ങള്‍ മാറ്റിവച്ചാല്‍ പരിഗണനീയമായ ചില ശരികളും അതിലുണ്ടായിരുന്നു. എങ്കിലും ആ എതിര്‍വീക്ഷണങ്ങളെ മറികടന്ന് മാര്‍ക്സിസ്റ്റ് ധൈഷണികതയെ സംസ്കാര വിമര്‍ശനത്തിന്റെ പുത്തന്‍ സന്ദര്‍ഭങ്ങളുമായി കൂട്ടിയിണക്കുന്നതില്‍ പി ജി നിര്‍ണായകമായ വിജയംനേടി എന്നതാണ് വാസ്തവം.

ഈ നിലയില്‍ ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ ആശയാവലികള്‍ക്കും നവ മാര്‍ക്സിസത്തിന്റെ ചിന്താലോകത്തിനുമിടയിലുള്ള ഒരു സംവാദസ്ഥാനമായി സ്വയം നിലയുറപ്പിച്ചുകൊണ്ട് മലയാളത്തിന്റെ മാര്‍ക്സിസ്റ്റ് ചിന്താമണ്ഡലത്തെ അടിമുടി നവീകരിക്കുകയെന്ന ദൗത്യമാണ് പി ജി ഏറ്റെടുത്തത്. ഈ ദൗത്യനിര്‍വഹണത്തില്‍ അദ്ദേഹം ഏതളവ് വരെ വിജയിച്ചു എന്നത് നിശ്ചമായും പരിശോധിക്കപ്പെടാവുന്ന വിഷയമാണ്. നവമാര്‍ക്സിസ്റ്റ് ആശയലോകവുമായുള്ള തന്റെ വിനിമയങ്ങള്‍ പ്രസ്ഥാനത്തിന്റെ ഔപചാരിക ധാരണകളുമായി പ്രത്യക്ഷമായി ഏറ്റുമുട്ടും എന്നുവരുന്ന സന്ദര്‍ഭങ്ങളിലെല്ലാം പി ജി പ്രസ്ഥാനത്തിന്റെ ഔപചാരിക ധാരണകളോട് ചേര്‍ന്നുനില്‍ക്കുകയോ സംഘര്‍ഷ മേഖലകളെ സ്പര്‍ശിക്കാതിരിക്കുകയോ ആണ് ചെയ്തത്. അദ്ദേഹത്തിന്റെ ഏറ്റവും വലുതും മികച്ചതുമായ രണ്ട് ഗ്രന്ഥങ്ങളില്‍നിന്നും ഇതിന് ഉദാഹരണങ്ങള്‍ കണ്ടെത്താനാവും. എംഗല്‍സിന്റെ ജീവചരിത്രമെഴുതുമ്പോള്‍ എംഗല്‍സ് വഴി മാര്‍ക്സിസ്റ്റ് ചിന്തയില്‍ അരങ്ങേറിയ ശാസ്ത്രവാദപരമായ വഴിത്തിരിവിനെക്കുറിച്ചുള്ള സംവാദങ്ങളില്‍ പി ജി പങ്കുചേരുന്നില്ല എന്ന് കാണാനാകും. കഴിഞ്ഞ അര നൂറ്റാണ്ടിലധികം കാലത്തോളമായി ലോക മാര്‍ക്സിസ്റ്റ് ചിന്തയില്‍ പല രീതികളില്‍ ഉന്നയിക്കപ്പെട്ടുപോരുന്നതും മാര്‍ക്സിസത്തിന്റെ ദാര്‍ശനിക പരിപ്രേക്ഷ്യത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിര്‍ണായകപ്രാധാന്യം കൈവന്നിട്ടുള്ളതുമായ പ്രമേയമാണ് ഇത്. പി ജി യെപ്പോലൊരാള്‍ ഇക്കാര്യം അറിയാതെ പോകേണ്ട യാതൊരു കാര്യവുമില്ല. എംഗല്‍സിന്റെ ധൈഷണിക ജീവചരിത്രം തയ്യാറാക്കുമ്പോള്‍ ഈ പ്രശ്നത്തിന് എത്രയോ വലിയ സാംഗത്യമുണ്ടെന്നും തന്റെ ഗ്രന്ഥത്തിഡെന്റ പൂര്‍ണതപോലും അതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നും പി ജി മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ പ്രമേയത്തിന്റെ ഉള്ളടരുകളിലേക്ക് കടന്നുചെന്നാല്‍ പ്രസ്ഥാനത്തിന്റെ വീക്ഷണഗതികളുമായുള്ള പ്രത്യക്ഷ സംഘര്‍ഷത്തിലാണ് അത് ചെന്നവസാനിക്കുക എന്ന നല്ല ബോധ്യമുള്ളതുകൊണ്ട് പി ജി ബോധപൂര്‍വം അക്കാര്യം കൈയൊഴിയുകയാണ് ചെയ്യുന്നത്. അതുപോലെ മാര്‍ക്സും ഹെലന്‍ ഡെമുത്തും (ഒലഹലില ഉലാൗവേ) തമ്മിലുള്ള വിവാദപൂര്‍ണമായ ബന്ധത്തിന്റെ ചര്‍ച്ചകളിലേക്കോ അതിന്റെ വിശദാംശങ്ങളിലേക്കോ കടന്നുകയറാനും പി ജി ആ ഗ്രന്ഥത്തില്‍ തുനിയുന്നില്ല. തന്റെ കൃതിയുടെ ഔപചാരിക ഭദ്രതയെ പ്രസ്ഥാനത്തിന്റെ വീക്ഷണഗതിയുടെയും ആദര്‍ശാത്മക പരിവേഷത്തിന്റെയും ഭദ്രതയ്ക്ക് വേണ്ടി കൈയൊഴിയുന്ന ഒരാളെയാണ് നാമവിടെ കാണുന്നത്.

ഇതുപോലുള്ള മറ്റൊരു സന്ദര്‍ഭമാണ് "വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം" എന്ന ബൃഹദ് ഗ്രന്ഥത്തിന്റേതും. ശാസ്ത്രവിപ്ലവത്തിന്റെയും ശാസ്ത്രീയ വിജ്ഞാനത്തിന്റെ സാംസ്കാരിക രാഷ്ട്രീയം ചര്‍ച്ചാവിഷയമായി വരുന്ന അത്തരമൊരു ഗ്രന്ഥം പതിനെട്ടാം നൂറ്റാണ്ടിലെ ന്യൂട്ടോണിയന്‍ വിപ്ലവത്തില്‍ അവസാനിക്കുന്നത് എന്തുകൊണ്ടാണ് എന്നാലോചിക്കാവുന്നതാണ്. പി ജി പരിഗണനക്കെടുക്കുന്ന വിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ അഗാധമായ ചര്‍ച്ചകള്‍ക്ക് സാപേക്ഷതാ സിദ്ധാന്തത്തിന്റെയും ക്വാണ്ടം ബലതന്ത്രത്തിന്റെയും മറ്റും സന്ദര്‍ഭങ്ങള്‍ വഴിതുറക്കുന്നുണ്ട്. കാള്‍ പോപ്പറും പോള്‍ ഫെയറാ ബാന്റും തോമസ് മൂണ്‍ - ഉം ഉള്‍പ്പെടെയുള്ള ശാസ്ത്രദാര്‍ശനികര്‍ പങ്കുചേരുന്ന ഒരു വലിയ സംവാദമണ്ഡലവും ഈ വിഷയത്തില്‍ വികസിച്ചു വന്നിട്ടുണ്ട്. എന്നാല്‍ ശാസ്ത്രത്തിന്റെ സത്യാത്മകതയെക്കുറിച്ചുള്ള അവകാശവാദങ്ങളെ വലിയ തോതില്‍ അടിയുലയ്ക്കുന്ന സംവാദമേഖലയാണത്. മാര്‍ക്സിസത്തിന്റെ ശാസ്ത്രീയതയെ അതിന്റെ സത്യാത്മകതയുടെ മാനദണ്ഡം കൂടിയായി പറഞ്ഞുവച്ചിരുന്ന ഒരു ചിന്താപാരമ്പര്യത്തിനുള്ളില്‍നിന്നുകൊണ്ട് ഈ സംവാദമേഖലയെ തൃപ്തികരമായി അഭിസംബോധന ചെയ്യാനാവില്ല. അതുകൊണ്ട് തന്റെ അന്വേഷണ വിഷയത്തോടും ചര്‍ച്ചാരീതിയോടും ഏറ്റവുമടുത്തു നില്‍ക്കുന്ന വൈജ്ഞാനിക സന്ദര്‍ഭങ്ങളാണെങ്കിലും ആ സംവാദലോകത്തെ ചലനങ്ങളുടെ സൂക്ഷ്മാംശങ്ങളില്‍ വരെ താന്‍ നിഷ്ണാതനാണെങ്കിലും പി ജി വൈജ്ഞാനിക വിപ്ലവത്തിന്റെ സാംസ്കാരിക ചരിത്രത്തെ അവിടേക്ക് ആനയിക്കുകയുണ്ടായില്ല. ന്യൂട്ടോണിയന്‍ വിപ്ലവത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ തന്റെ ഗ്രന്ഥം അവസാനിപ്പിച്ച് കെ ദാമോദരന്റെ ജീവചരിത്രത്തിലേക്കും ഭക്തിപ്രസ്ഥാനത്തെക്കുറിച്ചുള്ള ഗ്രന്ഥത്തിലേക്കും തുടര്‍ന്നുള്ള രചനാശ്രമങ്ങളെ അദ്ദേഹം വഴിതിരിച്ചുവിട്ടു. പ്രസ്ഥാനത്തിന്റെ വീക്ഷണ ഭദ്രതയാണ്് തന്റെ ഗ്രന്ഥത്തിന്റെ വൈജ്ഞാനിക ഭദ്രതയേക്കാള്‍ പ്രധാനമെന്ന് അദ്ദേഹം കരുതിയിരിക്കണം. ഇങ്ങനെ, മലയാളത്തിലെ മാര്‍ക്സിസ്റ്റ് ചിന്തയെ സര്‍ഗാത്മകമായ പുനഃക്രമീകരണത്തിന്റെ വഴികളിലേക്ക് ആനയിക്കാനാണ് പി ജി പണിപ്പെട്ടത്. ആ വഴികളിലൂടെ കൂടുതല്‍ സര്‍ഗാത്മകവും ധീരവുമായ അന്വേഷണങ്ങളിലേക്ക് നടന്നുനീങ്ങാന്‍ നമ്മുടെ ചിന്താപാരമ്പര്യത്തിന് കഴിയുമോ എന്നത് ഭാവിയില്‍ തീരുമാനിക്കപ്പെടേണ്ടിയിരിക്കുന്നു.

പിന്‍കുറിപ്പ്: എന്റെ ആദ്യ കൃതിയായ "അധിനിവേശവും ആധുനികതയും" പ്രകാശനം ചെയ്തത് പി ജി ആയിരുന്നു; 1999-ല്‍. അന്ന് പി ജി കെഎസ്എഫ് ഡിസിയുടെ ചെയര്‍മാനാണ്. പറവൂരിലെ ഒരു സ്കൂള്‍ഹാളില്‍ നടന്ന പ്രകാശന ചടങ്ങിനുശേഷം പറവൂര്‍ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിലിരുന്നാണ് പി ജി ഭക്ഷണംകഴിച്ചത്്. വീട്ടില്‍നിന്നുകൊണ്ടുവന്ന ലളിതമായ ഭക്ഷണത്തെയും പി ജി ഉദാരമായി പ്രശംസിച്ചു. ആലുവയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ രാത്രി പന്ത്രണ്ടു മണിയോടടുത്താണ്. "അല്പനേരം കിടക്കാം" എന്നുപറഞ്ഞ് പി ജി യൂണിയനാഫീസിലെ മേശപ്പുറത്ത് കയറിക്കിടന്നു. ഒരു മണിക്കൂറിലേറെ നേരം അദ്ദേഹം ആ മരപ്പലകയില്‍ കിടന്ന് സുഖമായി ഉറങ്ങി. പതിനൊന്ന് മണിയോടെ ഞങ്ങള്‍ ആലുവയിലേക്ക് പുറപ്പെടുകയുംചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ച ഏറ്റവും വലിയ ധൈഷണികരിലൊരാളാണ് പറവൂര്‍ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിലെ മേശപ്പുറത്ത് മരിപ്പലകയില്‍ കിടന്നുറങ്ങിയതെന്ന് അപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും തോന്നിയിരുന്നില്ല!

പ്രിയ സഖാവേ; ലാല്‍സലാം.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക