Friday, May 16, 2014

ഉമ്മന്‍ചാണ്ടിയുടെ രാജഭക്തി

""ഇത്ര നാളും നല്ല രീതിയിലാണ് രാജകുടുംബം ക്ഷേത്രഭരണം നടത്തിയത്. അവരെ അവഹേളിക്കുന്ന നടപടി ശരിയല്ല. അതിനോട് തീരെ യോജിപ്പില്ല"". (ഏപ്രില്‍ 25 മലയാള മനോരമ) എന്നാണ് സുപ്രീംകോടതി വിധിയോടും അതിനോട് ഉയര്‍ന്നുവന്ന പ്രതികരണങ്ങളോടുമായി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണമുണ്ടായത്. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടേതിനോട് നേര്‍വിപരീതമായ സമീപനമെടുക്കുന്ന ആദര്‍ശകുട്ടപ്പന്‍ വി എം സുധീരന്‍ ഇതിനെതിരായിട്ടൊന്നും പ്രതികരിച്ചതായി കണ്ടില്ല. ഹിന്ദു പാര്‍ലമെന്‍റ് വക്താവും ഹിന്ദുമുന്നണിയുമൊക്കെ മുഖ്യമന്ത്രിയോട് യോജിച്ചു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുകള്‍ കൈകാര്യം ചെയ്തുവന്നിരുന്നത് തിരുവിതാംകൂര്‍ രാജകുടുംബമായിരുന്നു. അത് സ്വകാര്യ സ്വത്തുപോലെയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് കണ്ടെത്തിയത് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ്. സുപ്രീംകോടതി ആ കണ്ടെത്തലിനോട് യോജിച്ചു. അതിനെ തുടര്‍ന്നാണ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു ഭരണസമിതിയെ നിയോഗിച്ചത്. എന്തായാലും അമ്പത് വര്‍ഷം മുമ്പ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വകാര്യ അറകളില്‍ സൂക്ഷിച്ചിരുന്നയത്രയും സ്വര്‍ണ്ണം ഇന്നവിടെ ഇല്ലെന്നതാണ് വസ്തുത. അതിനര്‍ത്ഥം ഇത്രയും നാളും നല്ല രീതിയിലാണ് രാജകുടുംബം ക്ഷേത്രഭരണം നടത്തിയത് എന്ന് പറയാനാവില്ല എന്ന് തന്നെയാണ്. അതുകൊണ്ടാണ് സുപ്രീംകോടതി ഭരണസമിതിയെ മാറ്റിയത്. എന്നിട്ടും മുഖ്യമന്ത്രി രാജകുടുംബത്തെ, ശരിയായി പറഞ്ഞാല്‍ മുന്‍ രാജകുടുംബത്തെ, വെള്ളപൂശാന്‍ വ്യഗ്രത കാണിക്കുകയും സുധീരന്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ഇവിടെയാണ് ഇന്ത്യന്‍ ഭരണവര്‍ഗത്തെയും അതിെന്‍റ രാഷ്ട്രീയപാര്‍ടിയായ കോണ്‍ഗ്രസിനെയുംകുറിച്ചുള്ള സിപിഐ എം വിലയിരുത്തല്‍ ശരിവെക്കയ്പ്പെടുന്നത്.

""മുതലാളിത്ത വികസന പാത പിന്തുടരുന്നതിനായി വിദേശ ഫൈനാന്‍സ് മൂലധനവുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നതും വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്നതുമായ ബൂര്‍ഷ്വാ - ഭൂപ്രഭു വര്‍ഗഭരണത്തിെന്‍റ ഉപകരണമാണ് ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം"" എന്നതാണ് ഇന്ത്യന്‍ ഭരണകൂടഘടനയെക്കുറിച്ചുള്ള സിപിഐ എം വിലയിരുത്തല്‍. ഇന്ത്യന്‍ ഭൂപ്രഭുത്വത്തെ ജാതി - ജന്മി - നാടുവാഴി മേധാവിത്വമെന്ന് ഇ എം എസ് ശരിയായി വിശകലനം ചെയ്തിട്ടുണ്ട്. ഈ ജാതി - ജന്മി - നാടുവാഴി മേധാവിത്വവുമായി സന്ധി ചെയ്തുകൊണ്ടാണ് ഇന്ത്യയില്‍ മുതലാളിത്തം വളര്‍ന്നുവന്നത്. ലോകത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലൊക്കെ ഈ നാടുവാഴിത്തത്തെയും രാജവാഴ്ചയേയുമൊക്കെ ഇല്ലാതാക്കിക്കൊണ്ടാണ് മുതലാളിത്തം വളര്‍ന്നതെങ്കില്‍ ഇവിടെ അവരുമായി സന്ധി ചെയ്യുകയായിരുന്നു.

നാട്ടുരാജ്യങ്ങള്‍ക്കെതിരായി സ്വാതന്ത്ര്യസമര പ്രസ്ഥാനം തിരിയാതിരിക്കുന്നതിന് കോണ്‍ഗ്രസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നത് ചരിത്രം. അതില്‍നിന്ന് കോണ്‍ഗ്രസ് കടുകിട മാറിയിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ രാജഭക്തിയില്‍നിന്ന് മനസ്സിലാക്കേണ്ടത്. സംഘപരിവാര്‍ ശക്തികള്‍ രാജഭക്തി കാണിക്കുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. അവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തേക്കാള്‍ താല്‍പര്യം ഹിന്ദു രാജവാഴ്ചയോടാണ്. ആര്‍എസ്എസ് രൂപം കൊള്ളുന്നതുതന്നെ ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തിന്‍ കീഴില്‍ കഴിയേണ്ടിവന്ന ഹിന്ദു രാജാക്കന്മാരുടെ താല്‍പര്യ സംരക്ഷണത്തിനായാണ്. കുമ്മനവും ശ്രീധരന്‍പിള്ളയുമൊക്കെ രാജകുടുംബത്തെ പിന്താങ്ങുന്നതിെന്‍റ യുക്തി അതാണ്. കോണ്‍ഗ്രസ് വാഴ്ചക്കുകീഴിലെ മൃദുഹിന്ദുത്വമാണ് ഹിന്ദുത്വശക്തികള്‍ക്കുള്ള വളക്കൂറുള്ള മണ്ണൊരുക്കി കൊടുക്കുന്നത്. മതനിരപേക്ഷശക്തികള്‍ ഈ ആപത്തിനെ തുറന്നു കാണിക്കേണ്ടതിെന്‍റ പ്രാധാന്യമാണിത് വ്യക്തമാക്കുന്നത്.

*
കെ എ വേണുഗോപാലന്‍

No comments: