Thursday, May 15, 2014

രാജവാഴ്ചയില്‍നിന്ന് നിയമ വഴികളിലേക്ക്

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്‍റിനധികാരമുണ്ടോയെന്ന ചോദ്യത്തിനാണ് വിഖ്യാതമായ കേശവാനന്ദ ഭാരതിക്കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് ഉത്തരം കണ്ടെത്തിയത്. അതിെന്‍റ വാദങ്ങള്‍ക്കിടയില്‍ പ്രശസ്ത അഭിഭാഷകനായിരുന്ന സെതല്‍വാദ് ഇങ്ങനെ പറഞ്ഞു. ""ഈ ഭരണഘടന നിലനില്‍ക്കുന്ന നാട്ടില്‍ നിങ്ങള്‍ ഏതു സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടാലും അതിനുംമേലെയാണ് ഭരണഘടനയുടെ സ്ഥാനം"". രാഷ്ട്രപതിയാകട്ടെ, രാജാവാകട്ടെ, ഭാരതത്തില്‍ ജനിച്ചുവീഴുന്ന ഏതൊരു ഭാരത പൗരനും, ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും കീഴ്പ്പെട്ടിരിക്കുമെന്നായിരുന്നു സെതല്‍വാദ് ഉന്നയിച്ചിരുന്ന വാദം. അതു ശരി വച്ച സുപ്രീം കോടതി വിധി, ഭാരതത്തിെന്‍റ ഭരണഘടനയുടെ ആധികാരികതയ്ക്കും അതിെന്‍റ അടിസ്ഥാന തത്വങ്ങളുടെ സുദൃഢതക്കും അടിയൊപ്പുവച്ചു. അത്തരമൊരു നാട്ടിലാണ് തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിെന്‍റ ഉടമസ്ഥത സംബന്ധിച്ച വിധി തീര്‍പ്പില്‍ താല്‍കാലികമായാണെങ്കിലും രാജാധികാരത്തിെന്‍റ വെണ്‍കൊറ്റക്കുട, ക്ഷേത്രത്തിെന്‍റ മേലാപ്പില്‍നിന്നും അഴിച്ചു മാറ്റാനുള്ള സുപ്രീം കോടതി വിധി ഉണ്ടായിട്ടുള്ളത്.

നിയമവാഴ്ച ആഗ്രഹിക്കുന്ന പൊതുസമൂഹം വിധിയെ സ്വാഗതം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകട്ടെ, മഹാരാജാവിനേയും രാജകുടുംബത്തേയും അവഹേളിക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്ന പരാമര്‍ശത്തിലൂടെ സുപ്രീം കോടതിയെ പരോക്ഷമായി വെല്ലുവിളിച്ച് രാജഭക്തി തെളിയിച്ചു. ഹൈന്ദവ മതസമൂഹത്തെ പ്രതിനിധീകരിക്കുന്നവരായി നടിക്കുന്ന ചിലരാകട്ടെ, ഇതര മതസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന പൊതുസമൂഹത്തിന് കോടികളുടെ അമൂല്യസമ്പത്ത് പങ്കിട്ടുകൊടുക്കുന്ന തെറ്റായ ഏതോ നടപടിയായി സുപ്രീം കോടതി വിധിയെ ചിത്രീകരിച്ചു. ഈ പ്രചരണങ്ങള്‍ക്കെല്ലാം നടുവിലും, ക്ഷേത്രത്തിലെ നിലവറകളുടെ താക്കോല്‍, തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി കെ പി ഇന്ദിരയ്ക്ക് കൈമാറാന്‍ മുന്‍ രാജകുടുംബം തയ്യാറായി. അതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജഭരണത്തിെന്‍റ അവസാനമുദ്രയും ജനായത്ത വാഴ്ചയുടെ നിയമനിഷ്ഠകള്‍ക്ക് കീഴ്പ്പെട്ടിരിക്കുകയാണ്.

യഥാര്‍ഥത്തില്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തിന് വിധേയപ്പെട്ട് ഇത്രയും നാള്‍ തുടര്‍ന്നത് നീതീകരിക്കാവുന്നതാണോ? ദേശീയ സ്വാതന്ത്ര്യസമരത്തെ തുടര്‍ന്നാണ് നാട്ടുരാജ്യങ്ങളുടെ സംയോജനം സംഭവിച്ചത്. തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് ഒരു ലയന കരാര്‍ രൂപീകരിച്ചു. അതില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിെന്‍റ ഭരണ നടത്തിപ്പില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയുടെ അവകാശാധികാരങ്ങള്‍ നിര്‍വചിച്ചിരുന്നതാണ്. പിന്നീട് 1950ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന് ഭാരതം ഒരു ജനാധിപത്യ റിപ്പബ്ലിക് ആകുകയും, തിരുവിതാംകൂറിെന്‍റ മാത്രമല്ല, ഭാരതത്തിെന്‍റയാകെ ഭരണാധികാരം ഇന്ത്യയിലെ ജനങ്ങളില്‍ നിക്ഷിപ്തമാവുകയും ചെയ്തു. ഭരണഘടന പ്രാബല്യത്തിലായതോടെ ക്ഷേത്രഭരണം പൂര്‍ണമായും ജനങ്ങള്‍ക്ക് അധീനമായി. എന്നാല്‍ ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച് ഏതെങ്കിലും അവകാശങ്ങള്‍ രാജകുടുംബത്തിന് ലഭ്യമായിട്ടുണ്ടെങ്കില്‍, അത് നഷ്ടപ്പെട്ടിട്ടുമില്ല.

ക്ഷേത്രങ്ങളുടെ ആചാരങ്ങളില്‍ താന്ത്രിക വിധിയനുസരിച്ച് ക്ഷേത്രം തന്ത്രിമാര്‍ക്കുള്ള അധികാരങ്ങള്‍പോലെ ചടങ്ങുകളിലെ പങ്കാളിത്തം മുന്‍ രാജകുടുംബത്തിന് നിഷേധിക്കാവുന്നതല്ല. പക്ഷേ ഭരണാധികാരത്തില്‍ ഉള്‍പ്പെട്ട നിയമപരമായ അവകാശങ്ങള്‍ മറ്റൊന്നാണ്. അത് കണ്ടെത്തി താല്‍കാലികമായ ഒരു വിധി പുറപ്പെടുവിച്ചുവെന്നതാണ് ഇപ്പോഴത്തെ വിധിയെ പ്രസക്തമാക്കുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും അതിലെ സ്വത്തുക്കളും അന്യാധീനപ്പെട്ടു പോകാതിരിക്കുന്നതിന് സഹായകരമായ ഒരു താല്‍കാലിക സംവിധാനമാണ് സുപ്രീംകോടതി ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി മുന്‍ രാജകുടുംബത്തിെന്‍റ പങ്കാളിത്തം ക്ഷേത്ര ഭരണത്തിലുണ്ടാകുന്നത് അനഭിലഷണീയമായി കണ്ടെത്തി. അതിലേക്ക് നയിച്ച പല സാഹചര്യങ്ങളും ഉണ്ട്. ഇത്രയേറെ വിലപിടിപ്പുള്ള സ്വത്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള ഒരു ക്ഷേത്രത്തില്‍ എന്തുകൊണ്ട് കൃത്യമായ സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കപ്പെട്ടില്ല? എണ്‍പതിലേറെ കൊല്ലം മുമ്പ് നടന്നതായി കണക്കാക്കപ്പെടുന്ന ഒരു കണക്കെടുപ്പിെന്‍റ രേഖകള്‍ അപ്രത്യക്ഷമായി. അമൂല്യ രത്നങ്ങള്‍ അധോലോകം വഴി വ്യാപാരം നടത്താനുദ്യമിച്ച ഒരാളുടെ കൊലപാതകം കേരളത്തിെന്‍റ ശ്രദ്ധയിലുണ്ട്. അയാളുടെ മേല്‍വിലാസം പോലും കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. ക്ഷേത്രത്തില്‍നിന്ന് വിലപ്പെട്ട മുതലുകള്‍ കളവുപോകുന്നതായി ധാരാളംപേര്‍ ചൂണ്ടിക്കാട്ടി. ഇതിെന്‍റയെല്ലാം പശ്ചാത്തലത്തിലാണ് നിലവറകള്‍ എത്രയേറെ ഭദ്രമാണെങ്കിലും അതിെന്‍റ താക്കോല്‍ മുന്‍ രാജകുടുംബത്തിെന്‍റ പക്കല്‍ സൂക്ഷിക്കുന്നതില്‍ അവിശ്വാസം ശക്തിപ്പെട്ടത്.

എട്ടരയോഗത്തില്‍ അല്‍പാധികാരം മാത്രം കരഗതമായിരുന്ന രാജകുടുംബം മറ്റ് എട്ട് യോഗക്കാരെയും മറികടന്ന് ഒറ്റയ്ക്ക് ക്ഷേത്ര ഭരണം പിടിച്ചെടുത്തത് രാജാധികാരത്തിെന്‍റ കരുത്തിലായിരുന്നു. അധികാരത്തിെന്‍റ മൂലസ്ഥാനം കൂടിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രം മാറി. മഹാരാജാവ് ഉടവാള്‍ തന്നെ ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിച്ചതോടെ, രാജഭണ്ഡാരവും ക്ഷേത്രസ്വത്തും ഒന്നു തന്നെയെന്ന നിലയായി. അധികാരത്തിെന്‍റ തേരോട്ടത്തിെന്‍റ ഭാഗമായി കൊള്ളയടിച്ച് നേടിയതും കീഴ്പ്പെടുത്തി നേടിയതും ക്ഷേത്രത്തിലേക്ക് മുതല്‍കൂട്ടിയത്, അത് രാജ്യത്തിെന്‍റ സമ്പത്ത് സൂക്ഷിക്കുന്ന കേന്ദ്രമെന്നതിനാല്‍ കൂടിയാണ്. ക്ഷേത്രം വകയായ ഭൂമിയിലെ പാട്ടവും വാരവും ചേര്‍ത്ത് സമ്പത്ത് കുമിഞ്ഞുകൂടിയത്, രാജാധികാരത്തിെന്‍റ ഭാഗമായി ക്ഷേത്രത്തിന് കരമൊഴിവായി ലഭിച്ച ഭൂമിയുടെ വിനിയോഗം കൊണ്ടു കൂടിയാണ്. ലക്ഷങ്ങള്‍ കവിഞ്ഞ് കോടികള്‍ വിലമതിക്കുന്ന ഈ സ്വത്തുക്കള്‍ ഏതെങ്കിലും രാജകുടുംബാംഗത്തിെന്‍റ വിയര്‍പ്പിെന്‍റ പ്രതിഫലമല്ല. അതുകൊണ്ടാണ് പത്മനാഭസ്വാമി ക്ഷേത്ര സ്വത്തുക്കള്‍ മുന്‍ രാജകുടുംബത്തിെന്‍റ സ്വകാര്യ സമ്പാദ്യമല്ലെന്നും രാജ്യത്തിെന്‍റയാകെ, പൊതുസമ്പത്താണെന്നും ഗണിക്കപ്പെടുന്നത്. രാജഭരണം നിര്‍ബാധം തുടര്‍ന്നിരുന്നുവെങ്കില്‍ അത് തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാന്‍ ഏതെങ്കിലും രാജാവ് മുതിര്‍ന്നാലും തടയാന്‍ സാധിക്കുമായിരുന്നില്ല. രാജഭരണം അവസാനിച്ച്, തിരുവിതാംകൂര്‍ രാജ്യം ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ വിലയംപ്രാപിച്ചതോടെ, രാഷ്ട്രത്തിെന്‍റ വകയായ സ്വത്തുക്കളും പൊതുസ്വത്താകുമെന്നതാണ് സാമാന്യ യുക്തി. അത്രത്തോളം പോകേണ്ടതില്ലെങ്കിലും, അതിെന്‍റ വിനിയോഗത്തിന് രാജ്യത്തെ നിയമവാഴ്ചയ്ക്ക് വിധേയമായ ക്രമീകരണങ്ങള്‍ രൂപപ്പെടുത്തുന്നത് വളരെ യുക്തിസഹമായ നിലപാടാണ്. അതുയര്‍ത്തിപ്പിടിച്ചതോടെ കോടതി ചരിത്രത്തോട് നീതി ചെയ്യുകയാണുണ്ടായത്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമല്ല. രാജകുടുംബത്തിെന്‍റയോ, മറ്റ് ഏതെങ്കിലും യോഗ കുടുംബത്തിെന്‍റയോ സ്വകാര്യ ക്ഷേത്രമായിരുന്നുവെങ്കില്‍, അത് കയ്യേല്‍ക്കാനോ, ഭരണനിര്‍വഹണം നടത്താനോ കോടതിക്കോ, കോടതി നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ക്കോ സാധിക്കുമായിരുന്നില്ല. കേരളത്തില്‍ എത്രയോ സ്വകാര്യ ക്ഷേത്രങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അവയൊന്നും ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തിലുമല്ല. ചില ഹൈന്ദവ സംഘടനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതുപോലെ, സ്വകാര്യ ക്ഷേത്രങ്ങളെയാകെ, കയ്യേല്‍ക്കാനോ ദേശസാല്‍ക്കരിക്കാനോ ആരും ഉദ്യമിച്ചിട്ടില്ല. അത് നിയമപരവുമല്ല. എന്നാല്‍ ഹൈന്ദവ ആരാധനാലയങ്ങളുടെ ഭരണ നടത്തിപ്പ് സംബന്ധിച്ച് 1951ലെ നിയമം ബാധകമായ ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക്, കടന്നുവന്നിട്ടുള്ള ക്ഷേത്രങ്ങള്‍ ചരിത്രപരമായി നോക്കിയാല്‍ നാട്ടുരാജ്യങ്ങളുടെ പൊതുഭരണത്തിെന്‍റ ഭാഗമായി രൂപപ്പെട്ടുവന്നവയാണ്. അവയൊന്നും സ്വകാര്യ വ്യക്തികളുടെ കയ്യിലേക്ക് പോകാതിരിക്കുക മാത്രമാണ് 1951ലെ നിയമംമൂലം സംഭവിച്ചത്.

തിരു - കൊച്ചി ലയന കരാറില്‍ പത്മനാഭസ്വാമി ക്ഷേത്രവും തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശ്വര ക്ഷേത്രവും രാജകുടുംബങ്ങളുമായി ബന്ധപ്പെട്ടുനിന്ന ക്ഷേത്രങ്ങളെന്ന നിലയില്‍, പ്രത്യേക പദവി നല്‍കപ്പെട്ട് കണക്കാക്കിവന്നവയാണ്. അതിനുശേഷം അംഗീകരിക്കപ്പെട്ട ഭരണഘടനയുടെയും ഹിന്ദുധര്‍മ സ്ഥാപനങ്ങളേയും ക്ഷേത്രങ്ങളേയും സംബന്ധിച്ച നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഭരണനിര്‍വഹണം നടത്തേണ്ടിവരുന്നത് ഹൈന്ദവ സമൂഹത്തിെന്‍റ അവകാശങ്ങളില്‍ ആരും കയ്യേറുന്നതുകൊണ്ടല്ല. രാജകുടുംബം, ഒരു സാധാരണ കുടുംബത്തില്‍നിന്നു വ്യത്യസ്തമായി യാതൊരു പദവിയും നിയമപരമായി കയ്യാളുന്നില്ല. നിയമപരമായ ചുമതലകളും അവര്‍ക്കില്ല. ക്ഷേത്രാചാരങ്ങളില്‍ മുന്‍ രാജകുടുംബത്തിന് മുന്തിയ സ്ഥാനം നല്‍കപ്പെട്ടിട്ടുമുണ്ട്. കോടതിവിധി ആചാരങ്ങളെ വിലക്കുകയോ, അത് നിര്‍വഹിക്കുന്നതില്‍നിന്ന് രാജകുടുംബത്തെ തടയുകയോ ചെയ്യുന്നില്ല. രാജ്യത്തിെന്‍റ ഭരണം ഒഴിഞ്ഞു കൊടുക്കേണ്ടിവന്നത് രാജകുടുംബങ്ങള്‍ സ്വമേധയാ നിര്‍വഹിച്ച ഒരു കാര്യമല്ല. ജനാധിപത്യബോധത്തിെന്‍റ വികാസഗതികളില്‍ അധികാരം അവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അതിെന്‍റ തുടര്‍ച്ചയായി നടക്കേണ്ട നിയമപരമായ ഒരു കാര്യം തന്നെയാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധിയില്‍ സംഭവിച്ചിരിക്കുന്നത്. അതിന് കേസുമായി കോടതിയെ ചിലര്‍ക്ക് സമീപിക്കേണ്ടിവന്നു.

നവോത്ഥാന കേരളത്തില്‍ തന്നെ, അടിമസമാനമായ രാജഭക്തി പുലര്‍ത്തുന്നവര്‍ ധാരാളമുണ്ട്. അവരുടെ എണ്ണം കുറയുകയാണ്. പുതിയ തലമുറയ്ക്ക് രാജാവ് ഒരു കല്‍പിത ബിംബം മാത്രമാണ്. അനുഭവിക യാഥാര്‍ഥ്യമല്ല. അവരില്‍കൂടി രാജഭക്തി നിറയ്ക്കാനും ചരിത്രത്തിെന്‍റ രഥ്വയിലെ ഒരു പിന്മടക്കം നടത്താനുമാണ് ചില ഹൈന്ദവ സംഘടനകളുടെ ശ്രമം. അത് കേരളത്തില്‍ വിലപ്പോവില്ല എന്നതാണ് മുഖ്യമന്ത്രി മനസ്സിലാക്കേണ്ടത്. കോണ്‍ഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന സി കേശവെന്‍റ നാസ്തികത നമുക്കോര്‍മയുണ്ട്. പണ്ഡിറ്റ് ജവഹര്‍ലാലും നാസ്തികനായിരുന്നു. അത്തരം പാരമ്പര്യങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും, ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജഭക്തിയുടെ പാരമ്യത്തിലേക്ക് പോയത്, രാഷ്ട്രീയത്തിെന്‍റ സങ്കുചിതത്വം കൊണ്ടാണെന്ന് ആര്‍ക്കും തിരിച്ചറിയാനാകും. സ്വന്തം രാജ്യവും ഉടവാളും അധികാര ചിഹ്നങ്ങളുമെല്ലാം ശ്രീ പത്മനാഭെന്‍റ കാല്‍ക്കല്‍ സമര്‍പ്പിച്ച് ദൈവദാസനായി ഭരണം നടത്തിവന്ന ഒരു രാജകുടുംബമാണ് മാര്‍ത്താണ്ഡവര്‍മയുടേത്. രാജഭരണം നഷ്ടപ്പെട്ടുവെങ്കിലും ശ്രീപത്മനാഭനെയെങ്കിലും തുടര്‍ന്നും ഭരിച്ചുകൊണ്ടേയിരിക്കണമെന്ന ആഗ്രഹം ചിലര്‍ക്ക് കലശലായി ഉണ്ടായത് ദൈവികതയുടെ ഉപാസനക്കുവേണ്ടിയല്ല, മറിച്ച് ലൗകികതയുടെ ആസക്തികൊണ്ടാണെന്ന് തിരിച്ചറിയപ്പെട്ടതിനാലാണ് തികച്ചും സ്വാഗതാര്‍ഹമായ ഒരു കോടതി വിധി ഉണ്ടായിരിക്കുന്നത്. ക്ഷേത്രത്തിെന്‍റ പരിപാലനവും ക്ഷേത്ര സ്വത്തിെന്‍റ സംരക്ഷണവും, സുതാര്യതയോടെയും അന്തസ്സോടെയും നിര്‍വഹിക്കാന്‍ പുതിയ സംവിധാനം ശാശ്വതമായി രൂപപ്പെടണം. അതിലേക്കുള്ള പ്രയാണത്തിലെ ആദ്യപടി മാത്രമായി ഇപ്പോഴത്തെ താല്‍കാലിക സംവിധാനത്തെ കണക്കാക്കാം.

*
അഡ്വ. കെ അനില്‍കുമാര്‍

No comments: