Friday, October 25, 2013

ബാങ്കിങ് മേഖലയില്‍ സംഭവിക്കുന്നത്

പരിഷ്കാരങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ഒരു പ്രധാന തടസ്സം അയ്യഞ്ചുകൊല്ലം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പാണ് എന്ന് ഒരു ലോകബാങ്ക് രേഖ നിരീക്ഷിച്ചിരുന്നു. എതിരായി ഉയരാവുന്ന ശബ്ദങ്ങള്‍ ഞെരിച്ചമര്‍ത്താനുള്ള ഒരു പോംവഴിയും ആ രേഖ മുന്നോട്ടുവെച്ചിരുന്നു. പരിഷ്കാരങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു നിര്‍ദേശിക്കപ്പെട്ട ഒറ്റമൂലി. ഒന്നിനുപിറകെ ഒന്നായി അതിദ്രുതം അടിച്ചേല്‍പ്പിക്കപ്പെടുന്ന പരിഷ്കാരങ്ങള്‍ തുടരെത്തുടരെ വന്നാല്‍ എന്തിനെതിരെ തിരിയും എതിര്‍പ്പിന്റെ കുന്തമുന എന്നുതന്നെയായിരുന്നു ചോദ്യം. ഒരു നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തി വരുമ്പോഴേക്ക് അടുത്ത നടപടി. അതേപ്പറ്റി പറയാന്‍ തുടങ്ങുമ്പോഴേക്ക് അതിനടുത്ത നടപടി. ആക്രമണങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ പ്രതിരോധശ്രമങ്ങള്‍ അപ്രസക്തമാവും എന്നായിരുന്നു അന്നത്തെ പ്രവചനം. ഈ നിര്‍ദേശം ഏറ്റവും ഫലപ്രദമായി നടപ്പാക്കപ്പെടുന്നത് ബാങ്കിങ് മേഖലയിലാണ്. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കകം, ഈ രംഗത്തു നടപ്പാക്കിപ്പോന്ന പരിഷ്കാരങ്ങളും അവയ്ക്കെതിരെ ഉയര്‍ന്ന ചെറുത്തുനില്‍പുകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.

ലോകത്താകെയുള്ള ധനമേഖല വെട്ടിപ്പിടിക്കാനുള്ള ആഗോള മൂലധന പരിശ്രമം ശക്തമാകുന്നത് ഇക്കാലത്താണ്. ധനമൂലധനത്തിന്റെ സര്‍വാധിപത്യത്തിലേക്കെത്തുമ്പോള്‍ ആക്രമണങ്ങള്‍ അതിദ്രുതം പരിഷ്കാരങ്ങളെന്നപേരില്‍ അടിച്ചേല്‍പിക്കപ്പെടുകയാണ്. ഉല്‍പാദനമേഖലയില്‍നിന്ന് ഊഹക്കച്ചവടത്തിന്റെ മേഖലയിലേക്കുള്ള കുത്തൊഴുക്കിനാണ് ലോകം ഇക്കാലത്ത് സാക്ഷ്യം വഹിച്ചത്. അതുകൊണ്ടുതന്നെ എവിടെയും കൂടുകെട്ടാനും എവിടെയും താവളങ്ങള്‍ സ്ഥാപിക്കാനും എവിടെയും പാര്‍പ്പുറപ്പിക്കാനുമുള്ള ധനമൂലധനത്തിന്റെ ആക്രാന്തമാണ് ദേശരാഷ്ട്രങ്ങളെ അപ്രസക്തമാക്കിക്കൊണ്ടും അവയുടെ നിയമനിര്‍മ്മാണങ്ങള്‍ അപ്പാടെ ഭേദഗതിചെയ്യിച്ചുകൊണ്ടും ധനമൂലധനം ആധിപത്യം സ്ഥാപിച്ചെടുക്കുന്നത്. അതുകൊണ്ടാണ്, വിശ്വാസം വിലകൊടുത്തു വാങ്ങിയതിന്റെ പിറ്റേന്ന് നോട്ടുകെട്ടുകള്‍ പാര്‍ലമെന്റില്‍ പറന്നുയര്‍ന്നതിന് സാക്ഷ്യംവഹിച്ച ഇന്ത്യക്കാരെ നോക്കി അവരുടെ ധനമന്ത്രി തങ്ങള്‍ ഇടതുപക്ഷത്തിന്റെ ചങ്ങലക്കെട്ടില്‍നിന്ന് മോചിതരായിരിക്കുന്നു എന്ന് പ്രഖ്യാപിച്ചത്, ഉടനെതന്നെ ബാങ്കിങ്-ഇന്‍ഷ്വറന്‍സ്-പെന്‍ഷന്‍ ബില്ലുകള്‍ പാസാക്കിയെടുക്കും എന്നഹങ്കരിച്ചത്. വിശ്വാസം വിലകൊടുത്തുവാങ്ങാനായി നോട്ടുകെട്ടുകള്‍ എത്തിച്ചുകൊടുത്തവര്‍ക്ക് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണ!

1991ല്‍ പ്രഖ്യാപിക്കപ്പെട്ട "പുത്തന്‍ സാമ്പത്തികനയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ധനകാര്യമേഖലയ്ക്കുമുന്നില്‍ 1989ലെ ലോക വികസനരേഖയുണ്ട്- ലോകബാങ്കിന്റെ ആ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ""ധനമേഖലാ പരിഷ്കാരങ്ങള്‍"" എന്നതായിരുന്നു. പുതിയ പരിഷ്കാരങ്ങള്‍ ഡസന്‍കണക്കിന് രാജ്യങ്ങളെ കുത്തുപാളയെടുപ്പിച്ച അനുഭവങ്ങള്‍ പരിശോധിച്ച പ്രസ്തുത രേഖ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയ ഒരു കാര്യം ഏതു ഭരണാധികാരിയുടെയും കണ്‍തുറപ്പിക്കാന്‍ പര്യാപ്തമാവേണ്ടതായിരുന്നു.സ്ഥൂല സാമ്പത്തിക ദൃഢത  കൈവരിക്കാത്ത രാജ്യങ്ങളില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയാല്‍ സ്ഥിതി വഷളാവുകയേ ഉള്ളൂ എന്നാണ് പ്രയോഗം.

ഇന്തോനേഷ്യയില്‍, ഫിലിപ്പൈന്‍സില്‍, തായ്ലാന്റില്‍, ചിലിയില്‍, ഉറുഗ്വേയില്‍, തുര്‍ക്കിയില്‍ അങ്ങനെ മറ്റനേകം രാജ്യങ്ങളില്‍ അസമയത്ത് അനുചിതമായി നടപ്പാക്കിയ പരിഷ്കാരങ്ങള്‍ വരുത്തിവെച്ച പിശകുകളെ ലോക വികസനരേഖ 1989 വിശദമായി പരാമര്‍ശിക്കുന്നുണ്ട്. അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയായിരുന്നെങ്കില്‍ കണ്ണുംപൂട്ടിയുള്ള പരിഷ്കാര നടപടികള്‍ക്ക് ഒരു സര്‍ക്കാരും തുനിയുകയില്ലായിരുന്നു. എന്നാല്‍ പരിഷ്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനാരംഭിച്ച ഉടനെതന്നെ ബാങ്കിങ്മേഖലയിലെ തൊഴില്‍ ശക്തിയാകെ അതിനെതിരെ പോരാട്ടമാരംഭിച്ചു. 1991 നവംബര്‍ 29ന്റെ പണിമുടക്ക് തുടങ്ങി ഈ നയമാറ്റത്തിനെതിരെ രാജ്യത്തു നടന്ന 15 പണിമുടക്കുകളില്‍ അണിനിരന്നതിനുപുറമെ, ഈ മേഖലയുടെ രക്ഷയ്ക്കുവേണ്ടി ബാങ്ക് ജീവനക്കാര്‍ മാത്രമായി 31 തവണ പണിമുടക്കുകള്‍ നടത്തുകയും ചെയ്തു. 1989ല്‍തന്നെ ലോകബാങ്ക് ചൂണ്ടിക്കാട്ടിയ അനുഭവങ്ങളില്‍നിന്ന് മാത്രമല്ല, 2008ല്‍ അമേരിക്കയിലും യൂറോപ്പിലുമുണ്ടായ വന്‍ പ്രതിസന്ധിയില്‍നിന്നും ഇന്ത്യന്‍ ബാങ്കിങ് മേഖലയെയും സമ്പദ്വ്യവസ്ഥയെയും രക്ഷിച്ചെടുക്കാനായതിനുപിന്നില്‍ ചെറുതല്ലാത്ത പങ്ക് ഈ പോരാട്ടങ്ങള്‍ക്കുണ്ട്. ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് ഇടതുപക്ഷം കൈക്കൊണ്ട നിലപാടിന്നും ബാങ്ക് ജീവനക്കാരുടെ ചെറുത്തുനില്‍പിന്നും സ്തുതി.

ഇന്ത്യന്‍ ബാങ്കുകള്‍ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെട്ടത് വഴിവിട്ടതോതിലുള്ള "നിയന്ത്രണവിമുക്തി"ക്കുവേണ്ടിയുള്ള ധനമൂലധനത്തിന്റെ പരിശ്രമങ്ങളെ ചെറുത്തുതോല്‍പിച്ചതുകൊണ്ടാണ്. എന്നാല്‍ രണ്ടാം യുപിഎ ഗവണ്‍മെന്റാകട്ടെ ചിദംബരം പ്രഖ്യാപിച്ചതുപോലെ, ഇടതുപക്ഷത്തിന്റെ ചങ്ങലക്കെട്ടില്‍നിന്ന് രക്ഷപ്പെട്ടശേഷം പരിഷ്കാരങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ചുകൊണ്ട് പ്രതിരോധത്തെ ദുര്‍ബലമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 1991ല്‍ നരസിംഹം കമ്മിറ്റിയെക്കൊണ്ട് എഴുതിവാങ്ങിച്ച റിപ്പോര്‍ട്ട് വേണ്ടുംവിധം നടപ്പാക്കാന്‍ ആവാത്തവര്‍ ഇപ്പോള്‍ നാനാതരം പരിഷ്കാരങ്ങള്‍ ഒന്നിച്ച് അടിച്ചേല്‍പിക്കുകയാണ്. അതിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും കാലഹരണപ്പെട്ടതുമായ ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്‍ തിരക്കിട്ട് പാസാക്കിയെടുത്തത്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും സ്വകാര്യബാങ്കുകളുടെ വിദേശവല്‍ക്കരണവും സാധിതപ്രായമാക്കുന്നതോടൊപ്പം ഈ മേഖലയെയാകെ കമ്പോളത്തിന് വിട്ടുകൊടുക്കാനാണ് നീക്കം. നാടന്‍-മറുനാടന്‍ ധനമൂലധനത്തിനായി ബാങ്കിങ് രംഗം പതിച്ചുകൊടുക്കുകയാണ്. അതോടൊപ്പം സാധാരണക്കാരെ, ജീവനക്കാരായാലും ഇടപാടുകാരായാലും, ഈ മേഖലയില്‍നിന്ന് ആട്ടിപ്പുറത്താക്കുകയാണ്. അനൗപചാരിക വായ്പകളാണ് ഗ്രാമീണ വായ്പാമേഖലയില്‍ പെരുകി വരുന്നത് എന്ന് റിസര്‍വ്ബാങ്കിന്റെ 2013 മെയ് 9ന്റെ വര്‍ക്കിങ് പേപ്പറിനുപോലും തുറന്നു സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ഗ്രാമീണ വായ്പാ മേഖലയില്‍ ഹുണ്ടികക്കാരെ സഹായിച്ചുകൊണ്ടുവേണം ബാങ്കുകള്‍ കടമ നിറവേറ്റാന്‍ എന്ന് ശുപാര്‍ശചെയ്ത ആളാണിപ്പോള്‍ റിസര്‍വ്ബാങ്ക് ഗവര്‍ണറായി ചാര്‍ജെടുത്തത്. (തന്റെ നാട്ടിലെ ബാങ്കുകളാകെ അമേരിക്കന്‍ മുതലാളിമാരുടെ കരസ്പര്‍ശത്തിനായി കോരിത്തരിക്കുകയാണെന്ന് വാഷിങ്ടണില്‍ ചെന്ന് ഈയടുത്തിടെയാണ് രഘുറാംരാജന്‍ പ്രസ്താവിച്ചത്). സഹകരണബാങ്കുകളെ പ്രവര്‍ത്തിപ്പിക്കാനനുവദിക്കാത്ത രീതിയില്‍ മൂക്കുകയറിടുകയാണ്. ബാങ്കിങ്, ബാങ്ക് മുതലായ വാക്കുകള്‍തന്നെ പ്രയോഗിക്കുന്നതിനെതിരെയാണ് വിലക്ക്! അതോടൊപ്പം ഗ്രാമീണ ബാങ്കുകളെ തൂക്കി വില്‍ക്കാനുള്ള ബില്ലും പാസാക്കിക്കഴിഞ്ഞു. ഗ്രാമീണ വായ്പാമേഖലയില്‍ ഇടപെടാനായി സ്ഥാപിക്കപ്പെട്ട നബാഡിനും ചരമഗീതമെഴുതിക്കഴിഞ്ഞു. ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി മുമ്പാകെ എത്തിയിരിക്കുന്നു. ജോര്‍ജ് സോറോസിനെപ്പോലുള്ള നിക്ഷേപകത്തമ്പ്രാക്കള്‍ക്ക് മൈക്രോ ഫിനാന്‍സ് മേഖല തുറന്നുകൊടുത്തുകൊണ്ട്, മുഖ്യധാരയില്‍നിന്ന് ആട്ടിയകറ്റപ്പെട്ട സാധാരണ മനുഷ്യരെ അവര്‍ക്കുമുമ്പിലേക്ക് ആട്ടിത്തെളിക്കുകയാണ്.

ഗ്രാമീണമേഖലയില്‍ ബാങ്കിങ് സൗകര്യം എത്തിക്കാന്‍ എന്നപേരില്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ല്യൂഷന്‍ ഉറപ്പുവരുത്താന്‍ ഇന്‍ഫോസിസ്പോലുള്ള വമ്പന്‍ കമ്പനികളെ ഏല്‍പിക്കുകയാണ്. ഗ്രാമീണമേഖലയിലെ 3,000 ത്തിലേറെ ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടിയവര്‍ ഇപ്പോള്‍ ഇവര്‍വഴി നടപ്പാക്കുന്നത് ശാഖാരഹിത ബാങ്കിങ്ങാണത്രെ! ധനപരമായ ഉള്‍ചേര്‍ക്കല്‍ (financial inclusion) ഉറപ്പുവരുത്താന്‍ നിയമിക്കപ്പെട്ട കുത്തകക്കമ്പനികള്‍ ആ പണി സന്നദ്ധ സംഘടനകളെ ഏല്‍പിക്കും. അവരാകട്ടെ, ആയിരമോ രണ്ടായിരമോ എറിഞ്ഞുകൊടുത്തുകൊണ്ട് തൊഴിലില്ലാത്തവരെക്കൊണ്ട് ബാങ്ക് ജീവനക്കാര്‍ ചെയ്യുന്ന പണി ചെയ്യിക്കും! പച്ചയ്ക്കുള്ള പുറംകരാര്‍ പണി! ഇങ്ങനെ പുരപ്പടിക്കല്‍ സേവനം എത്തിച്ചു കിട്ടുന്നതുകൊണ്ട് ഗ്രാമീണരില്‍നിന്നും യൂസര്‍ഫീ ഈടാക്കാമെന്നും ഒരു നിര്‍ദേശമുണ്ടത്രെ.

ബാങ്കിങ്മേഖലയിലെ തൊഴില്‍ ശക്തിയാകെ ഒന്നിച്ചു നിന്നെതിരിടുന്നതുകൊണ്ട് അതിന്റെ ശക്തി കുറയ്ക്കുക എന്നതും ഈ ദുഷ്ട നീക്കത്തിനുപിന്നിലുണ്ട്. ""കുടുതല്‍ കൂടുതല്‍ പ്രവൃത്തികള്‍ പുറം കരാര്‍ പണിക്ക് വിടണം"" എന്ന ഖണ്ഡേല്‍വാള്‍ കമ്മിറ്റി ശുപാര്‍ശകള്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചുകഴിഞ്ഞു. അങ്ങനെ ഈ മേഖലയിലെ തൊഴില്‍ ശക്തിയോടാകെ യുദ്ധം പ്രഖ്യാപിച്ചവര്‍ നടത്തുന്ന പുതിയൊരാക്രമണമാണ് ക്ലിയറിങ്ഹൗസ് സ്വകാര്യവല്‍ക്കരണവും തജ്ജന്യമായ കുഴപ്പങ്ങളും! നിലവിലുള്ള ഒഴിവുദിനങ്ങള്‍തന്നെ കവര്‍ന്നെടുത്തുകൊണ്ടുള്ള ഉത്തരവ് റിസര്‍വ്ബാങ്ക് പുറപ്പെടുവിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഉത്രാടംനാളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് കേരളത്തിലെ ബാങ്ക് ജീവനക്കാര്‍ തിരിച്ചടിച്ചു. റിസര്‍വ്ബാങ്കിലും സ്റ്റേറ്റ്ബാങ്കിലും നടത്തിവന്നിരുന്ന ക്ലിയറിങ് ഹൗസിന്റെ പ്രവര്‍ത്തനം സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പിച്ചുകഴിഞ്ഞു. രാത്രി 8.30മുതല്‍ 9 വരെ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളുടെ ഇരുളടഞ്ഞ വരാന്തകളില്‍വെച്ചാണ് അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ബാങ്കിടപാടുകള്‍ ക്ലിയറിങ്വഴി നടത്തുന്നത്. ഇക്കാര്യത്തിലൊക്കെ ജീവനക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

അതിനുംപുറമെ, മുമ്പ് താരതമ്യേന ആകര്‍ഷകമായിരുന്ന ബാങ്കിങ്മേഖലയിലെ തൊഴില്‍ അങ്ങേയറ്റം അനാകര്‍ഷകവും സംഘര്‍ഷഭരിതവും ആക്കി മാറ്റുകയാണ്. ജോലിഭാരം അവിശ്വസനീയമാംവിധം പെരുകുകയാണ്. 1970കളില്‍ പ്രതിശീര്‍ഷ ബിസിനസ് 17 ലക്ഷമായിരുന്നെങ്കില്‍, ഇപ്പോള്‍ അത് 12 കോടിയിലേറെയായിരിക്കുന്നു. ഇക്കഴിഞ്ഞ 4 വര്‍ഷത്തിനകം 18,000 ബാങ്ക് ശാഖകള്‍ (ഗ്രാമീണ മേഖലയിലല്ല) തുറന്നപ്പോള്‍ ജീവനക്കാരുടെ എണ്ണം 18,000 കുറയുകയാണുണ്ടായത്. ഇത്തരമൊരവസ്ഥയില്‍ നടക്കുന്ന വേതന പരിഷ്കരണ ചര്‍ച്ചകള്‍ പ്രഹസനമാക്കിക്കൊണ്ട് തൊഴില്‍ ശക്തിയെത്തന്നെ വെല്ലുവിളിക്കുകയാണ് ഉടമകള്‍.

ഒരു വര്‍ഷംകൊണ്ട് കാലഹരണപ്പെട്ട ശമ്പളക്കരാര്‍ പുതുക്കണമെങ്കില്‍, തങ്ങളുടെ കൗണ്ടര്‍ ഡിമാന്‍ഡുകള്‍ അംഗീകരിക്കണമെന്നാണ് ഉടമകള്‍ പറയുന്നത്. നിലവിലുള്ള ശമ്പള വ്യവസ്ഥതന്നെ മാറ്റിത്തീര്‍ത്ത് നവ സ്വകാര്യ ബാങ്കുകളിലേതുപോലെ കോസ്റ്റ്ടു കമ്പനി വ്യവസ്ഥയിലാവണമത്രെ ശമ്പളം. കഴിവിനനുസരിച്ച് ഓരോരുത്തര്‍ക്കും വ്യത്യസ്ത ശമ്പളം. തങ്ങളുടെ കൗണ്ടര്‍ ഡിമാന്‍ഡുകള്‍ അംഗീകരിച്ചാലേ ചര്‍ച്ചയുള്ളൂ എന്നാണ് നിലപാട്. ശമ്പള വ്യവസ്ഥ അട്ടിമറിക്കുക മാത്രമല്ല, തൊഴില്‍ ശക്തിയെ തങ്ങളുടെ വരുതിയില്‍ ഒതുക്കിനിര്‍ത്താനാണ് ശ്രമം എന്ന് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും തിരിച്ചറിഞ്ഞുകഴിഞ്ഞു. ഒക്ടോബര്‍ 22ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനമാചരിക്കാനും തുടര്‍ന്ന് കൂടുതല്‍ കരുത്തുറ്റ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകാനുമാണ് തീരുമാനം.

*
എ കെ രമേശ് ചിന്ത വാരിക 25-10-2013

No comments: