Saturday, October 19, 2013

എല്ലാരും ചൊല്ലുന്ന സംഗീതം

ഗായകനായും സംഗീത സംവിധായകനായും അരനൂറ്റാണ്ടിലേറെക്കാലം മലയാള സിനിമ- നാടക ലോകത്തെ നിറസാന്നിധ്യമായിരുന്നു രാഘവന്‍ മാഷ്. വര്‍ണശബളവും വൈവിധ്യമാര്‍ന്നതുമായ സംഗീത ലോകമാണ് കൈരളിക്ക് മുന്നില്‍ അദ്ദേഹം സമര്‍പ്പിച്ചത്. കേട്ടാലും കേട്ടാലും മതിവരാത്ത എത്രയെത്ര ഗാനങ്ങള്‍ ആ നാദധാരയില്‍ ഒഴുകിപ്പടര്‍ന്നു. കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരി, എല്ലാരും ചൊല്ലണ് തുടങ്ങിയ വരികള്‍ മൂളാത്ത മലയാളികള്‍ കുറയും. പാടിപ്പതിഞ്ഞ ആ പാട്ടുകള്‍ ഇന്നും ഗൃഹാതുര സ്മരണയുണര്‍ത്തും. ശാസ്ത്രീയ സംഗീതാഭ്യാസത്തിന്റെ സാധക ബലത്തിനുമപ്പുറം അനുഭവത്തില്‍ സ്ഫുടം ചെയ്ത ഭാവഗീതങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും. നീലക്കുയില്‍ മുതല്‍ "കാലോഹരിണ്‍" വരെ നീണ്ടു നില്‍ക്കുന്നതാണ് ആ സപര്യ.

മകനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കാനായിരുന്നു അച്ഛന്റെ മോഹം. എന്നാല്‍ സംഗീതത്തിെന്‍റ മാസ്മരികതയില്‍ സ്വയം മറന്ന് അലിഞ്ഞു ചേരാനായിരുന്നു രാഘവന്റെ നിയോഗം. സ്കൂള്‍ പഠനകാലത്ത് പിന്‍ബഞ്ചിലിരുന്ന് താളം പിടിച്ച ആ വിദ്യാര്‍ഥി അധ്യാപകര്‍ക്ക് തലവേദനയായിരുന്നു. തിരുവങ്ങാട്ടെ പി എസ് നാരായണ അയ്യരുടെ കീഴില്‍ അഞ്ച് വര്‍ഷത്തെ ശാസ്ത്രീയ സംഗീത പഠനം ജീവിതത്തില്‍ മുതല്‍ കൂട്ടായി. ചവിട്ടു നാടകത്തില്‍ ഹാര്‍മോണിയം വായിച്ചും പാട്ടുപാടിയുമാണ് സംഗീത പഠനത്തിന് പണം കണ്ടെത്തിയത്. ജോലി ലഭിക്കാന്‍ വല്യമ്മയുടെ മകനോടൊപ്പം മുംബൈയിലേക്ക് പോകുമ്പോഴും രാഘവന്റെ മനസ്സില്‍ സംഗീതമായിരുന്നു. നാട്ടില്‍ വെറുതെ ഫുട്ബോള്‍ കളിച്ച് നടക്കുന്നതിന് പകരം ബോംബെയില്‍ പോയി കളിച്ചാല്‍ ജോലികിട്ടുമെന്ന ജ്യേഷ്ഠന്‍ കരുണാകരന്റെ ഉപദേശം കേട്ടാണ് അങ്ങോട്ട് തിരിച്ചത്. അവിടെ, ഫുട്ബോള്‍ കളിയിലെ പ്രാഗല്‍ഭ്യം പരിഗണിച്ച് "കാല്‍ടെക്സി"ല്‍ ജോലി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കുമ്പോള്‍ മഹാനഗരത്തിലെ ഏതോ കോണിലായിരുന്നു രാഘവന്‍. ഒരു വര്‍ഷ മേ അദ്ദേഹം മുംബൈയിലുണ്ടായിരുന്നുള്ളൂ. അവിടെനിന്ന് മദിരാശിയിലേക്ക് വണ്ടികയറി. മദിരാശിയിലേക്കുള്ള വരവാണ് രാഘവന്റെ ജീവിതഗതി മാറ്റിയത്.

ബന്ധുവായ കെ കെ ദാസിനൊപ്പമാണ് അവിടെ കഴിഞ്ഞത്. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു ആ നാളുകള്‍. മദിരാശിയില്‍ അലഞ്ഞുനടക്കുമ്പോഴാണ് ആകാശവാണിയിലെ ശാസ്ത്രീയ സംഗീതാലാപന പരീക്ഷ ജയിച്ചത്. 1939ല്‍ ആകാശവാണിയില്‍ പ്രവേശിച്ചു. കോഴിക്കോട് നിലയത്തിലേക്ക് മാറിയതോടെ പി ഭാസ്കരന്‍, ഉറൂബ്, തിക്കോടിയന്‍ എന്നിവരുമായൊക്കെ പരിചയപ്പെട്ടു. പി ഭാസ്കരനാണ് സിനിമാഗാന രംഗത്തേക്കുള്ള വഴിതുറന്നത്. പൊന്‍കുന്നം വര്‍ക്കിയുടെ "കതിര്‍കാണാകിളി"യായിരുന്നു ആദ്യം സംഗീതം പകര്‍ന്ന ചിത്രം. അത് വെളിച്ചം കണ്ടില്ല. രണ്ടാമത്തെ ചിത്രമായ എസ് കെ പൊറ്റക്കാട്ടിന്റെ "പുള്ളിമാന്‍" ഇതേ ഗതിയില്‍ത്തന്നെയായി. മൂന്നാമത്തെ ചിത്രമാണ് സംഗീതലോകത്ത് രാഘവന്‍ മാസ്റ്ററെ അനശ്വരനാക്കിയത്. 1954 ലാണ് മലയാള ചലച്ചിത്രലോകത്ത് മാറ്റത്തിന്റെ കാഹളം മുഴക്കി "നീലക്കുയില്‍" പ്രദര്‍ശനത്തിനെത്തിയതും.

ഹിന്ദി, തമിഴ് തുടങ്ങിയ അന്യഭാഷാ സിനിമാട്യൂണുകളായിരുന്നു അക്കാലത്തെ പാട്ടുകള്‍ക്ക്. ഇതില്‍ നിന്ന് വിഭിന്നമായി മണ്ണിന്റെ മണമുള്ള തനത് സംഗീതത്തിന്റെ ഈണം പകര്‍ന്ന ഗാനങ്ങളുമായാണ് മലയാളികളുടെ ഹൃദയത്തിലേക്ക് "നീലക്കുയില്‍" പറന്നെത്തിയത്. ഇതിലെ ഒമ്പത് പാട്ടും ഒന്നിനൊന്ന് മികവുറ്റതായിരുന്നു. പ്രസിഡന്റിന്റെ വെള്ളി മെഡല്‍ നേടിയ "നീലക്കുയിലി"ന്റെ അഭൂതപൂര്‍വമായ വിജയത്തിന് ശേഷം അടുത്ത ചിത്രം "രാരിച്ചന്‍ എന്ന പൗര"നായിരുന്നു. 1956ല്‍ പുറത്തുവന്ന ഈ സിനിമയില്‍ "നാഴിയുരിപ്പാലുകൊണ്ട്," "പണ്ടുപണ്ടുപണ്ടു നിന്നെ", തുടങ്ങിയ ശ്രദ്ധേയ ഗാനങ്ങളുണ്ടായിരുന്നു. 1956 ല്‍ "കൂടപ്പിറപ്പി"ലാണ് വയലാര്‍ രാമവര്‍മ ആദ്യമായി ചലച്ചിത്ര ഗാനരചയിതാവാകുന്നതെന്ന് രാഘവന്‍ മാസ്റ്റര്‍ അനുസ്മരിച്ചിട്ടുണ്ട്.

ആകാശവാണിയിലെ ഔദ്യോഗിക തിരക്കിനിടയില്‍ ചലച്ചിത്ര ഗാനരംഗത്ത് മുഴുകാന്‍ പലപ്പോഴും കഴിഞ്ഞിരുന്നില്ല. കെപിഎസി യുടെ ഒട്ടേറെ നാടകഗാനങ്ങള്‍ക്ക് "80- 90 കളില്‍ സംഗീതം പകര്‍ന്നിട്ടുണ്ട്. ഉദയഭാനു, ബ്രഹ്മാനന്ദന്‍, ഗായത്രീകൃഷ്ണന്‍, വി ടി മുരളി തുടങ്ങി പല ഗായകരെയും സംഗീത ലോകത്ത് കൈപിടിച്ചുയര്‍ത്തിയത് രാഘവന്‍ മാസ്റ്ററായിരുന്നു.

നാടോടി ഈണങ്ങളുടെ തമ്പുരാന്‍

ദേവരാജന്‍-ദക്ഷിണാമൂര്‍ത്തി-ബാബുരാജ് ത്രയത്തിന്റെ ശാസ്ത്രീയ സംഗീതത്തിലധിഷ്ഠിതമായ ഗാനങ്ങളില്‍ നിന്ന് വിഭിന്നമായി മണ്ണിന്റെ മണമുള്ള ഈണങ്ങളുമായാണ് കെ രാഘവന്‍ എന്ന സംഗീതപ്രതിഭ ആസ്വാദകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്. ആദ്യ ചിത്രമായ നീലക്കുയില്‍ മുതല്‍ അത് തുടങ്ങുന്നു. നീലക്കുയിലിലെ "എങ്ങനെ നീ മറക്കും", രാഘവന്‍ മാസ്റ്റര്‍ തന്നെ പാടിയ "കായലരികത്ത്" എന്നിവ ഗാനങ്ങള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാളത്തിന്റെ ജാതകം തിരുത്തിക്കുറിക്കുന്നതായിരുന്നു നീലക്കുയിലും അതിലെ പാട്ടുകളും. നീലക്കുയിലിലൂടെ പി ഭാസ്കരന്‍-കെ രാഘവന്‍ സഖ്യം മലയാളത്തിന്റെ മണവും ഗുണവുമുള്ള പാട്ടുകളുണ്ടാക്കി ഹിന്ദി പാരമ്പര്യത്തിന് തിരശ്ശീലയിട്ടു.

ശാസ്ത്രീയസംഗീതത്തില്‍ അധിഷ്ഠിതമായ ഗാനങ്ങളും രാഘവന്‍ മാസ്റ്റര്‍ രചിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മികച്ച ഈണങ്ങള്‍ മിക്കതും നാടന്‍ പാട്ടിന്റെ ശൈലിയിലുള്ളതായിരുന്നു. 1967ല്‍ പുറത്തിറങ്ങിയ രമണനിലെ "കാനനച്ഛായയില്‍ ആടുമേയ്ക്കാന്‍" ഇന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയാണ്. അസുരവിത്ത് എന്ന ചിത്രത്തിലെ "കുന്നത്തൊരു കാവുണ്ട്", കണ്ണപ്പനുണ്ണി എന്ന ചിത്രത്തിലെ "അല്ലിമലര്‍ക്കാവിലെ തിരുനടയില്‍", "മാനത്തെ മഴമുകില്‍" തുടങ്ങിയ ഗാനങ്ങള്‍ ശാസ്ത്രീയ സംഗീതത്തിന്റെ ഗരിമ നിലനിര്‍ത്തുമ്പോള്‍ തന്നെ ഈണങ്ങളുടെ ഭാവത്തിന് ഫോക് ടച്ചാണുള്ളത്. മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പുവിലെ "നാദാപുരം പള്ളിയിലെ", "വറുത്ത പച്ചരി", "പെരുത്ത മൊഞ്ചുള്ളൊരുത്തി", തുടങ്ങിയ ഗാനങ്ങള്‍ നാടന്‍ ശീലും മാപ്പിളപ്പാട്ടിന്റെ ശീലും ഒന്നിച്ചുചേര്‍ത്തതാണ്. 1983ല്‍ രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കി പാടിയ "അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാ" നീലക്കുയിലിലെ "കായലരികത്തിന്" ശേഷമുണ്ടായ ഏറ്റവും മികച്ച നാടന്‍ പാട്ടുകളിലൊന്നാണ്. അദ്ദേഹത്തിന്റെ ഘനഗംഭീര ശബ്ദവും ഉച്ചസ്ഥായിയിലുള്ള ആലാപനവും ആസ്വാദകരെ മനസുകളെ മറ്റൊരു ലോകത്തേക്കുയര്‍ത്തുകയായിരുന്നു. ഈ ഗാനത്തിന്റെ ജനപ്രിയതയെക്കുറിച്ച് "മധുരമീ ജീവിതം" എന്ന ജീവചരിത്രത്തില്‍ രാഘവന്‍ മാസ്റ്റര്‍ അയവിറക്കിയിട്ടുണ്ട്.

""കോഴിക്കോട്ടു നടന്ന ഒരു പരിപാടിയില്‍ അവസാനമായാണ് ഞാന്‍ "അപ്പോഴും പോരണ്ടാ" പാടിയത്. സദസ്സ് ഒന്നാകെ ഇളകി മറിയുകയായിരുന്നു. സദസ്സിലുണ്ടായിരുന്ന റഷ്യക്കാരുപോലും ഭാഷയും അര്‍ഥവും അറിയാതിരുന്നിട്ടും അതാസ്വദിച്ചു. പരിപാടി കഴിഞ്ഞ് പിരിഞ്ഞുപോകുന്ന ജനങ്ങള്‍ അപ്പോഴും പോരണ്ടാ പോരണ്ടാ എന്ന് പാടിക്കൊണ്ടാണ് മടങ്ങിയത്. ""

80കളുടെ അവസാനത്തോടെ രാഘവന്‍ യുഗം പതുക്കെ അസ്തമിക്കുകയായിരുന്നു. എങ്കിലും തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹത്തിന്റെ പതിവ് 1984ല്‍ പുറത്തിറങ്ങിയ ശ്രീകൃഷ്ണപ്പരുന്തിലും 1989ല്‍ റിലീസ് ചെയ്ത ദേവദാസിലും തുടര്‍ന്നു. ദേവദാസിലെ "സ്വപ്നമാലിനി തീരത്തുണ്ടൊരു" എന്ന ഫോക് ടച്ചുള്ള ഗാനം മലയാളി മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കും.

പറന്നുയര്‍ന്നത് പ്രതിബന്ധങ്ങളില്‍നിന്ന്

മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച രാഘവന്‍ പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ചാണ് സംഗീതത്തിന്റെ അനന്തവിഹായസ്സിലേക്ക് പറന്നുയര്‍ന്നത്. മൂന്നാം വയസ്സില്‍ അമ്മ മരിച്ചതോടെ ഏകാന്തമായ ബാല്യത്തില്‍ സംഗീതമായിരുന്നു കൂട്ട്. നാടന്‍ പാട്ട് കലാകാരനായിരുന്ന അഛന്റെ സ്വാധീനം വളരെയേറെയായിരുന്നു. ചെറുപ്പംമുതലേ നാടന്‍ പാട്ടുകളുമായുണ്ടായിരുന്ന ബന്ധമാകാം തന്റെ ഗാനങ്ങള്‍ക്ക് ജനഹൃദയങ്ങളില്‍ എന്തെങ്കിലും സ്ഥാനം കിട്ടിയെങ്കിലതിന് കാരണമെന്ന് അദ്ദേഹം പറയുമായിരുന്നു. തെയ്യം, തിറ, പൂരക്കളി, മാപ്പിളപ്പാട്ട് തുടങ്ങിയവയയെല്ലാം ആവോളം ആസ്വദിച്ചു വളര്‍ന്നതിനാല്‍ അവയുടെ സ്വാധീനവും സ്വാഭാവികം.

ബ്രണ്ണന്‍ സ്കൂളില്‍ തേഡ് ഫോറത്തില്‍ പഠിക്കുമ്പോള്‍ പഠനം അവസാനിപ്പിച്ച രാഘവന്‍ ശാസ്ത്രീയ സംഗീതപഠനത്തിലേക്ക് തിരിഞ്ഞു. തിരുവങ്ങാട്ടെ പി എസ് നാരായണ അയ്യരുടെ കീഴില്‍ അഞ്ചുവര്‍ഷം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. രാഘവന്‍ മാസ്റ്ററുടെ വല്യമ്മയുടെ മകന്‍ കരുണാകരന്‍ അക്കാലത്ത് മുംബൈയിലെ കാല്‍ടെക്സ് കമ്പനിയിലായിരുന്നു. സംഗീതത്തില്‍ ജീവിതം സമര്‍പ്പിച്ച കുട്ടിയെ "ഉദ്യോഗസ്ഥനാ"ക്കാനായി 1937 ല്‍ മുംബൈയിലേക്ക് കൊണ്ടുപോയി. ഒരു വര്‍ഷം മുംബൈയില്‍ തങ്ങിയ ശേഷം മദിരാശിയിലേക്ക് വന്നു. 1939ല്‍ തംബുരു ആര്‍ടിസ്റ്റായി ആകാശവാണിയില്‍ ചേര്‍ന്നു. രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ 1942ല്‍ ദില്ലിയിലേക്ക് സ്ഥലം മാറി. അവിടെ അഡീഷനല്‍ സൗത്ത് ഇന്ത്യന്‍ സര്‍വീസിലും എക്സ്റ്റേണല്‍ സര്‍വീസിലും തമിഴ് പ്രോഗ്രാം വിഭാഗത്തിലും ജോലി ചെയ്തു. സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദവും വിഭജനത്തിന്റെ മുറിവുകളും അക്കാലത്ത് നേരില്‍ കണ്ടു.

1950ല്‍ കോഴിക്കോട് ആകാശവാണി തുടങ്ങിയതോടെ അവിടേക്ക് മാറി. അവിടെ ഏറെയും കൈകാര്യം ചെയ്തിരുന്നത് ലളിതസംഗീതവും നാടന്‍പാട്ടുകളുമായിരുന്നു. 37 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം 1976 ലാണ് ആകാശവാണിയോട് വിടപറഞ്ഞത്. 1954ല്‍ പുറത്തിറങ്ങിയ "നീലക്കുയിലി"ലെ പാട്ടുകള്‍ രാഘവന്‍ മാസ്റ്ററെ മയലാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാക്കി. സംഗീതരംഗത്തെ കഴിവുകള്‍ക്ക് അംഗീകാരമായി ഒട്ടേറെ ബഹുമതികള്‍ മാഷെ തേടിയെത്തി. "നിര്‍മാല്യ"ത്തിന്റെ സംഗീതത്തിന് 1973ല്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. "പൂജയ്ക്കെടുക്കാത്ത പൂക്കള്‍" എന്ന ചിത്രത്തിലെ ഗാനങ്ങള്‍ 1977ല്‍ ഇതേ ബഹുമതി വീണ്ടും നേടിക്കൊടുത്തു. കേരള സംഗീത നാടക അക്കാദമി 1981 ല്‍ ഫെലോഷിപ്പ് നല്‍കി ആദരിച്ചു. 1986 ല്‍ കെ പി എസിയുടെ "പാഞ്ചാലി" നാടകത്തിലെ സംഗീതത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കമുകറ പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ്, ഖത്തര്‍ ഐ സി ആര്‍ സിയുടെ ബാബുരാജ് അവാര്‍ഡ് തുടങ്ങിയ വയും ലഭിച്ചിട്ടുണ്ട്.


*
ദേശാഭിമാനി

മറ്റൊരു പോസ്റ്റ്
 
ഓര്‍മകളുടെ കായലരികത്ത്

No comments: