Monday, October 14, 2013

രണ്ട് മുഖപ്രസംഗങ്ങള്‍ - ദുരിതം വിതച്ച് ഫൈലിന്‍, രാജ്യത്തെ നടുക്കിയ ദുരന്തം

ഒഡിഷയിലും ആന്ധ്രപ്രദേശിലുമായി 24,000 കോടി രൂപയുടെ നഷ്ടംവിതച്ചാണ് ഫൈലിന്‍ ശാന്തമായത്. ഒഡിഷയിലെ ഗന്‍ജാം ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെ എത്തിയ ഫൈലിന്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച് രാവിലെ 10ന് ബൗഞ്ച് ജില്ലയിലെത്തിയാണ് ദുര്‍ബലമായത്. 15 പേരുടെ ജീവന്‍ കവര്‍ന്ന ഈ ചുഴലി 90 ലക്ഷംപേരുടെ ജീവിതം ഇരുട്ടിലാക്കി. 2.34 ലക്ഷം വീട് തകര്‍ന്നതായാണ് കണക്ക്. കോടിക്കണക്കിന് രൂപയുടെ നെല്‍ക്കൃഷിയടക്കം നശിച്ചു. 14,514 ഗ്രാമങ്ങളെ ഫൈലിന്‍ ബാധിച്ചു. ട്രെയിന്‍ഗതാഗതം താറുമാറായി. റെയില്‍ ലൈനുകള്‍, വൈദ്യുതി ടവര്‍, പ്ലാറ്റ്ഫോം, സിഗ്നലുകള്‍ എന്നിവയ്ക്ക് നാശം സംഭവിച്ചു. പലയിടത്തും ഇന്റര്‍നെറ്റ്, വൈദ്യുതിബന്ധം തകരാറിലായി. ഒഡിഷയിലെ ഗന്‍ജാമിലും സമീപജീല്ലകളിലുമാണ് ഏറെ നാശംവിതച്ചത്. രണ്ട് സംസ്ഥാനങ്ങളിലും ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ചുഴലിയുടെ അനന്തരഫലമായി ബിഹാറിലും ബംഗാളിലും വെള്ളപ്പൊക്കമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നിരുന്നാലും ഫൈലിനെക്കുറിച്ച് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയ കൃത്യമായ മുന്നറിയിപ്പുപ്രകാരം നടത്തിയ ഇടപെടലുകള്‍ ആള്‍നാശം കുറയ്ക്കാന്‍ ഇടവരുത്തിയെന്നത് ആശ്വാസംനല്‍കുന്ന വസ്തുതയാണ്. ഫൈലിനെക്കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ആന്ധ്രപ്രദേശിലും ഒഡിഷയിലും വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഏഴുലക്ഷത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഭുവനേശ്വര്‍ വിമാനത്താവളവും പാരാദ്വീപ് തുറമുഖവും അടച്ചു. ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. എല്ലാ കപ്പലും ഉള്‍ക്കടലിലേക്ക് മാറ്റി. 24 ട്രെയിന്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. അമേരിക്കയിലേതടക്കം കാലാവസ്ഥവിദഗ്ധര്‍ നല്‍കിയതിനേക്കാള്‍ വളരെ കൃത്യമായ മുന്നറിയിപ്പാണ് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയത് എന്നതില്‍ നമുക്ക് അഭിമാനിക്കാന്‍ വകയുണ്ട്. ഫൈലിന്‍ ഒഡിഷയില്‍ തൊടുന്നത് വന്‍ചുഴലിയായിട്ടായിരിക്കുമെന്നും 300 കിലോമീറ്റര്‍ വേഗമുണ്ടാകുമെന്നുമാണ് വിദേശ ഏജന്‍സികള്‍ പ്രവചിച്ചത്. ആറുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആര്‍ത്തലയ്ക്കുമെന്ന് അവര്‍ പ്രവചിച്ചു. 2005ല്‍ അമേരിക്കയില്‍ വന്‍നാശം വിതച്ച കത്രീനയോടാണ് അവര്‍ ഫൈലിനെ ഉപമിച്ചത്. അമേരിക്കന്‍ നാവികസേന, ബ്രിട്ടനിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം, ലണ്ടനിലെ ട്രോപ്പിക്കല്‍ സ്റ്റോം റിസ്ക് തുടങ്ങിയ ഏജന്‍സികളാണ് ഇങ്ങനെ പ്രവചിച്ചത്. എന്നാല്‍, ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ് വളരെ ശരിയായിരുന്നുവെന്നാണ് ഒടുവില്‍ തെളിഞ്ഞത്. 220 കിലോമീറ്റര്‍ വേഗമാണ് ഇവര്‍ ഫൈലിന് പ്രവചിച്ചത്. തിരമാലകള്‍ മൂന്നു കിലോമീറ്റര്‍ ഉയരത്തിലേ പൊങ്ങൂ എന്ന പ്രവചനവും കൃത്യമായി. റഡാര്‍ ഉപയോഗിച്ചുള്ള അത്യാധുനിക സംവിധാനവും കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണവും ഉപഗ്രഹചിത്രങ്ങളുമാണ് ഇന്ത്യന്‍ കാലാവസ്ഥവകുപ്പിന് തുണയായത്.

കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുള്‍ക്കൊണ്ട് ദേശീയ ദുരന്തനിവാരണസേനയും മറ്റ് കേന്ദ്ര ഏജന്‍സികളും ഒഡിഷ, ആന്ധ്രപ്രദേശ് സര്‍ക്കാരുകളും ഉണര്‍ന്നുപ്രവര്‍ത്തിച്ചതാണ് കൂടുതല്‍ ആള്‍നാശം ഒഴിവാക്കിയതെന്നത് ശ്രദ്ധേയം. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന വേളയില്‍ ചില ഗ്രാമീണര്‍ വീടും ഉള്ളസമ്പാദ്യവും വിട്ട് മാറിത്താമസിക്കാന്‍ തയ്യാറായില്ലെന്നത് ഇന്ത്യന്‍ ഗ്രാമീണജനതയുടെ കുറഞ്ഞ സാക്ഷരതയും ശാസ്ത്രബോധമില്ലായ്മയും കാണിക്കുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണുതുറന്നു കാണേണ്ടതാണ്. ജീവനോപാധികളും വീടുകളും കൃഷിയും നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നതാണ് ഏറ്റവും പ്രധാനം. അതിന് കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചേ മതിയാകൂ. കൃഷിനാശത്തിനുണ്ടായ നഷ്ടപരിഹാരം അവര്‍ക്ക് ലഭിക്കണം. അതുപോലെ പുതിയ കൃഷിയിറക്കാന്‍ സഹായിക്കേണ്ടതുമുണ്ട്. രണ്ടരലക്ഷത്തോളം വീടാണ് നശിച്ചത്. അവര്‍ക്ക് കയറിക്കിടക്കാന്‍ പുതിയ വീടുകളുണ്ടാകണം. പഴയ ജീവിതത്തിലേക്ക് മടങ്ങുന്നതുവരെ അവര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം.

രാജ്യത്തെ നടുക്കിയ ദുരന്തം

മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ രത്തന്‍ഗഢ് ക്ഷേത്രത്തിലുണ്ടായ വന്‍ദുരന്തം ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. നവരാത്രി ആഘോഷങ്ങളുടെ സമാപനമായി ദുര്‍ഗാപൂജയ്ക്ക് ക്ഷേത്രത്തിലെത്തിയവരാണ് ഞായറാഴ്ച ദുരന്തത്തില്‍പ്പെട്ടത്. 115 പേര്‍ മരിച്ചതായാണ് പുറത്തുവന്ന കണക്ക്. ഇതില്‍ 30 കുട്ടികളും ഉള്‍പ്പെടും. നിരവധിപേര്‍ പരിക്കേറ്റു ചികിത്സയിലാണ്. പുഴയില്‍ കൂടുതല്‍പേര്‍ ഒലിച്ചുപോയതായും കരുതുന്നു. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ദാതിയ ജില്ലാ ആസ്ഥാനത്തുനിന്ന് 55 കിലോമീറ്റര്‍ അകലെ സിന്ധ് നദിക്കരയില്‍ വനത്തിനുള്ളിലാണ് ക്ഷേത്രം. സിന്ധ് നദിക്കുകുറുകെയുള്ള ഇടുങ്ങിയ പാലത്തിലൂടെയാണ് ക്ഷേത്രത്തിലെത്തേണ്ടത്. അപകടകാരണത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ പാലം പൊളിയുകയാണെന്ന അഭ്യൂഹം പരന്നതാണ് തിക്കിനും തിരക്കിനും ഇടയാക്കിയതെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. ഭക്തര്‍ പരിഭ്രാന്തരായി നാലുപാടും ചിതറി ഓടുകയും നിരവധിപേര്‍ പുഴയില്‍ വീണതായും പറയുന്നു. എന്നാല്‍, ഉത്തര്‍പ്രദേശില്‍നിന്ന് വലിയൊരു സംഘം വിശ്വാസികള്‍ വന്ന് ക്ഷേത്രദര്‍ശനത്തിനുള്ള വരിതെറ്റിക്കാന്‍ ശ്രമിച്ചത് തിരക്കിനിടയാക്കിയതായി ചില ദൃക്സാക്ഷികള്‍ പറയുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശിയതാണ് തിക്കുംതിരക്കും കൂടാനിടയാക്കിയതെന്ന ആരോപണവുമുണ്ട്. ഏതായാലും മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിഷ്പക്ഷമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാകണം. ഇതിനെല്ലാമുപരി സര്‍ക്കാരിന്റെയും പൊലീസിന്റെയും അനാസ്ഥയാണ് ദുരന്തത്തിന് വഴിവച്ചതെന്നതില്‍ സംശയമില്ല. അഞ്ചുലക്ഷത്തോളംപേരാണ് നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെത്തിയത്. ഇത്രയുംപേര്‍ എത്തുന്ന ഒരു സ്ഥലത്ത് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നത് വ്യക്തം.

2006ലും ഇവിടെ സമാനമായ ദുരന്തമുണ്ടായിട്ടുണ്ട്. അന്ന് 50 പേരാണ് പുഴയില്‍ ഒലിച്ചുപോയത്. മുമ്പ് വന്‍ദുരന്തമുണ്ടായ സ്ഥലമായിട്ടുകൂടി മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നത് സര്‍ക്കാരിന്റെ ഗുരുതരമായ അലംഭാവത്തെയാണ് കാട്ടുന്നത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒന്നരലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസ്സാരപരിക്കേറ്റവര്‍ക്ക് 25,000 രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, അതില്‍മാത്രം ഒതുങ്ങുന്നതാകരുത് സര്‍ക്കാര്‍ ഇടപെടല്‍. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാച്ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണം. മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാനും അടിയന്തരനടപടി ഉണ്ടാകണം. ഈ അപകടം ഒരു പാഠമാക്കി ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് വേണ്ടത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ എന്നല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും വന്‍ ജനസഞ്ചയം എത്തുന്നിടങ്ങളില്‍ അത് മുന്‍കൂട്ടിക്കണ്ട് ശരിയായ സുരക്ഷാസംവിധാനം ഒരുക്കേണ്ടതുണ്ട്്.
*
ദേശാഭിമനി

No comments: