Thursday, October 24, 2013

സ്വകാര്യമേഖലയിലും സംവരണം നിയമംമൂലം ഉറപ്പാക്കുക

അധഃസ്ഥിതരെ പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഭരണഘടനാനുസൃതമായി ലഭ്യമായ സംവരണംപോലും അട്ടിമറിച്ചുകഴിഞ്ഞിരിക്കുകയാണ് സ്വകാര്യവല്‍ക്കരണം. അതുകൊണ്ട് എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവര്‍ക്ക് സ്വകാര്യമേഖലയിലും സംവരണം നിയമംമൂലം ഉറപ്പുവരുത്തേണ്ടത് അനിവാര്യതയാണ്. നൂറ്റാണ്ടുകളായി അസമത്വത്തിലും ദുരിതത്തിലും അകപ്പെട്ട്, അധികരത്തിന്റെ വിവിധ ശ്രേണികളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ജനതയ്ക്ക് സമ്പൂര്‍ണമായ മാറ്റമുണ്ടാക്കുന്നതുവരെ പ്രത്യേക സംവരണം വേണമെന്ന് ഡോ. അംബേദ്കറുള്‍പ്പെടെയുള്ള ദളിത് നേതാക്കളും കമ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യ പ്രസ്ഥാനത്തിനകത്ത് സമര്‍ദം ചെലുത്തിയതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ ഭരണഘടന പട്ടികജാതി- വര്‍ഗക്കാര്‍ക്ക് പ്രത്യേക സംവരണം വിഭാവനംചെയ്തത്.

ചരിത്രത്തില്‍, കൊച്ചിയിലും തിരുവിതാംകൂറിലും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ സംവരണാവശ്യം ഉയര്‍ന്നുവരികയുണ്ടായി. തുടര്‍ന്ന് 1956ല്‍ ഒന്നാമത്തെ പിന്നോക്കവിഭാഗ കമീഷനായി നിയോഗിക്കപ്പെട്ട കാലേക്കര്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും (കേന്ദ്ര സര്‍വീസില്‍ പിന്നോക്കക്കാര്‍ക്ക് സംവരണം) ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നിട്ടും ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. തുടര്‍ന്ന് 1979 മാര്‍ച്ചില്‍ ജനതാ ഗവണ്‍മെന്റ് നിയോഗിച്ച മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് (രണ്ടാം പിന്നോക്ക വിഭാഗ കമീഷന്‍) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂഴ്ത്തി. 1990ല്‍ വി പി സിങ് സര്‍ക്കാരാണ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നോക്കവിഭാഗക്കാരുടെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ഉത്തരവിനെതിരെ ഡല്‍ഹിയിലും ഉത്തരേന്ത്യയിലാകെയും വമ്പിച്ച കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനാണ് ബിജെപിയും കോണ്‍ഗ്രസും തയ്യാറായത്. ഇത് ഇവരുടെ സവര്‍ണ സമ്പന്നപക്ഷപാതിത്വം തെളിയിക്കുന്നതായിരുന്നു. ഭൂനിയമ പരിഷ്കാരംപോലെയുള്ള സാമ്പത്തിക നടപടികളോടൊപ്പം ഉദ്യോഗത്തില്‍ സംവരണം കിട്ടിയാലേ പട്ടികജാതിക്കാര്‍ക്കും പിന്നോക്കജാതിക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സംരക്ഷണമുള്ളൂ എന്ന കാഴ്ചപ്പാടോടെയാണ് കമ്യൂണിസ്റ്റുകാര്‍ പിന്തുണ നല്‍കിയത്.

എന്നാല്‍, സംവരണം എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ശാശ്വത പരിഹാരമല്ല. പട്ടികജാതി- വര്‍ഗക്കാരും പിന്നോക്ക ജാതിക്കാരും മുന്നോക്ക ജാതികളില്‍പ്പെട്ട പാവപ്പെട്ടവരും ചേര്‍ന്ന് അവരുടെ വര്‍ഗബഹുജന സംഘടനകളും ട്രേഡ് യൂണിയനും അടക്കമുള്ളവയുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജനസമരത്തിലൂടെ മാത്രമേ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ കഴിയൂ. പിന്നോക്കജാതിക്കാരുടെ കൂടെ മുന്നോക്കജാതിയിലെ പിന്നോക്കവിഭാഗത്തെക്കൂടി അണിനിരത്തിയാലേ സംവരണംകൊണ്ടുള്ള പ്രയോജനം സാര്‍ഥകമാകൂ. സംവരണാനുകൂല്യം പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്കുമാത്രമായി ഒതുക്കിനിര്‍ത്തണമെന്ന നിര്‍ദേശം ചിലര്‍ ഉയര്‍ത്തുകയുണ്ടായി. അതിപ്പോള്‍ സുപ്രീം കോടതി അംഗീകരിക്കിരിക്കുന്നു.

എന്നാല്‍, ഈ നിര്‍ദേശത്തിന് ചില ദൗര്‍ബല്യങ്ങളുണ്ട്. പാവപ്പെട്ട പിന്നോക്കക്കാരില്‍ അര്‍ഹത നേടിയ ഉദ്യോഗാര്‍ഥികളില്ലെങ്കില്‍ ആ ഉദ്യോഗം ജനറല്‍ ക്വോട്ടയിലേക്ക് പോകും എന്നതാണ് പ്രശ്നം. സുപ്രീംകോടതി വിധിയിലുള്ള ദൗര്‍ബല്യം പരിഹരിക്കുന്നതിന് സിപിഐ എം മാത്രമാണ് ശരിയായ നിര്‍ദേശം മുന്നോട്ടുവച്ചത്. പാവപ്പെട്ടവരില്‍നിന്ന് അര്‍ഹത നേടിയ ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍ അതേ സംവരണസമുദായത്തില്‍പ്പെട്ട മേല്‍ത്തട്ടുകാര്‍ക്ക് ലഭിക്കണം. അതോടൊപ്പം മുന്നോക്കജാതിയിലെ പാവപ്പെട്ടവര്‍ക്കായി 10 ശതമാനത്തില്‍ കവിയാത്ത സംവരണം ഏര്‍പ്പെടുത്തുകയും വേണം. ഇത് നടപ്പാകണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. എന്നാല്‍, കോടതിവിധി മറികടക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിന് കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. ഇത് തെളിയിക്കുന്നത് എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് എതിരാണ് എന്നതാണ്.

സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയോടൊപ്പം പാവപ്പെട്ടവര്‍ക്ക് അധികാരത്തിലും പങ്കാളിത്തംവേണം. കോണ്‍ഗ്രസ് സംവരണപ്രശ്നത്തെ വോട്ടുതട്ടാനുള്ള തെരഞ്ഞെടുപ്പു തന്ത്രമായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് കഴിഞ്ഞ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എസ്സി/ എസ്ടി ഉദ്യോഗസ്ഥരുടെ പ്രൊമോഷനുവേണ്ടിയുള്ള ദേഭഗതി ബില്ലില്‍ ഒട്ടനവധി ന്യൂനതകളുള്ളത്. ഒറ്റ സര്‍വീസിലുള്ള നിയമനം ഇതില്‍പ്പെടുന്നില്ല എന്നതാണ് പ്രധാനം. പൊതുമേഖലാ സ്വയംഭരണസ്ഥാപനം എന്നിവയിലെ പ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങളെല്ലാം ഒറ്റ സര്‍വീസുകളാണ് (ഉദാഹരണത്തിന് യൂണിവേഴ്സിറ്റികളിലെ രജിസ്ട്രാര്‍മുതല്‍ മേലോട്ടുള്ള തസ്തികകള്‍). എന്നാല്‍, കേരളത്തിന് ഒരു പരിധിവരെ ഈ ബില്‍ ബാധകമല്ല. കാരണം, നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടികജാതി- വര്‍ഗക്കാര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഏര്‍പ്പെടുത്തിയിരുന്നു. ഐഎഎസ്, ഐപിഎസ്, ഗവണ്‍മെന്റ് സെക്രട്ടറി തുടങ്ങിയ ഉയര്‍ന്ന തസ്തികകളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇതിന്റെ നേട്ടം കാണാന്‍ കഴിയും.

1980കള്‍ക്കു ശേഷം സംവരണം അതീവഗുരുതരമായ പ്രശ്നമായി മാറി. ഭരണഘടന ഭേദഗതി ചെയ്യാത്തതിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നില്ലെന്നു മാത്രമല്ല പുതിയ സാമ്പത്തികനയത്തിന്റെ ഭാഗമായി നിയന്ത്രണമില്ലാത്ത സ്വകാര്യവല്‍ക്കരണമുള്ള സംവരണാനുകൂല്യംപോലും എസ്സി/എസ്ടി വിഭാഗത്തിന് ഇല്ലാതാക്കി. എരിതീയില്‍നിന്ന് വറച്ചട്ടിയിലേക്കെന്നപോലെ പാവപ്പെട്ടവരെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പൊതുമേഖലയെ വില്‍പ്പന നടത്താനുള്ള വകുപ്പും മന്ത്രിയെയും ബിജെപി സര്‍ക്കാരാണ് സൃഷ്ടിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ നവരത്ന വ്യവസായങ്ങള്‍ക്കു പുറമെ, ബാല്‍കോ, മോഡേണ്‍ ഫുഡ് തുടങ്ങിയ 16 പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിരോധത്തിലെയും കമ്യൂണിക്കേഷന്‍വകുപ്പിലെയും 22ല്‍പ്പരം വരുന്ന മേഖലകളും സ്വകാര്യവല്‍ക്കരിച്ചുകഴിഞ്ഞു. ഇന്ത്യയിലെ വലിയ തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വേയും സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലാണ്.

സ്വകാര്യവല്‍ക്കരണം വന്നാല്‍ സംവരണതത്വങ്ങള്‍ പാലിക്കപ്പെടില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് സ്വകാര്യവല്‍ക്കരണകെടുതികള്‍ ആദ്യം ബാധിക്കുന്നവര്‍ പട്ടികജാതിവിഭാഗക്കാരാണ്. ലോകശ്രദ്ധയില്‍ കേരളത്തിന് സ്ഥാനംനേടിത്തന്ന വിദ്യാഭ്യാസമേഖലയില്‍ ജാതിമത സാമുദായികശക്തികളുടെ അധീശത്വം വീണ്ടും അരക്കിട്ടുറപ്പിക്കാന്‍ സ്വകാര്യവല്‍ക്കരണംകൊണ്ടായിട്ടുണ്ട്. എല്ലാ കച്ചവടക്കാരും പണംകൊയ്യാനുള്ള മേഖലയായി വിദ്യാഭ്യാസത്തെ ഉപയോഗിച്ചുതുടങ്ങി. കേരളത്തില്‍ ഗവണ്‍മെന്റ് സ്കൂളുകള്‍, കോളേജുകള്‍ എന്നിവയേക്കാള്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇവിടെ പ്യൂണ്‍മുതല്‍ പ്രിന്‍സിപ്പല്‍വരെയുള്ള എല്ലാ തസ്തികകളിലും ശമ്പളം നല്‍കുന്നത് സര്‍ക്കാരും നിയമനങ്ങള്‍ നടത്തുന്നത് മാനേജ്മെന്റുമാണ്. നിയമനങ്ങളുടെ മാനദണ്ഡമാകട്ടെ കോടികളുടെ കോഴ. നിയമനങ്ങളില്‍ ഒരുവിധ സംവരണവും പാലിക്കുന്നില്ല എന്നുള്ളത് പട്ടികജാതി- വര്‍ഗ പിന്നോക്കക്കാര്‍ എന്നിവരോടുള്ള ക്രൂരതയാണ്. ഇരുപത്തിമൂന്ന് മെഡിക്കല്‍ കോളേജുകളില്‍ 16 എണ്ണവും സ്വകാര്യമേഖലയിലാണ്. ദന്തല്‍ കോളേജ് 22ഉം ആയുര്‍വേദ -സിദ്ധ കോളേജുകളില്‍ 16ല്‍ 13ഉം ഹോമിയോപ്പതിയില്‍ അഞ്ചില്‍ മൂന്നും, 113 ഫാര്‍മസികോളേജുകളില്‍ 18ഉം 29 പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ 24ഉം സ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ നൂറുകണക്കിനു വരുന്ന എയ്ഡഡ് കോളേജുകളും ആയിരക്കണക്കിന് എല്‍പി, യുപി, എച്ച്എസ് എന്നിവയും സ്വകാര്യമേഖലയിലാണ്.

പട്ടികജാതി- വര്‍ഗക്കാര്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും വിദ്യാര്‍ഥിപ്രവേശനത്തിലും ഉദ്യോഗനിയമനത്തിലും സംവരണം, സ്വകാര്യവല്‍ക്കരണം തട്ടിപ്പറിച്ചതിനെതിരെ അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്ന് ആട്ടിയകറ്റപ്പെടുന്നവനും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവനുമായി വീണ്ടും പട്ടികജാതി-വര്‍ഗക്കാരും മറ്റു പാവപ്പെട്ടവരുംമാറുന്നതിനെതിരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എസ് അജയകുമാര്‍ (ഇപ്പോള്‍ പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്) സ്വകാര്യമേഖലയിലും സംവരണം നിയമംമൂലം ഉറപ്പുവരുത്തണമെന്ന പ്രമേയം കൊണ്ടുവരികയുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്ത സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള 29 പാര്‍ലമെന്റ് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. പ്രമേയത്തിന് മറുപടി പറഞ്ഞ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും സാമൂഹ്യവികസനമന്ത്രി മീരാകുമാറും സ്വകാര്യമേഖലയിലും സംവരണം ഉറപ്പുവരുത്താനുള്ള നിയമം കൊണ്ടുവരാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. പക്ഷേ, രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലാവധി തീരാറായിട്ടും നടപ്പാക്കാന്‍ തയ്യാറാകാത്തത് പാവപ്പെട്ടവരോടു കാണിക്കുന്ന വഞ്ചനയാണ്. ഇത്തരമൊരു പടയോട്ടത്തിനാണ് പികെഎസ് നേതൃത്വം കൊടുക്കുന്നത്.

*
അഡ്വ. കെ സോമപ്രസാദ് (പികെഎസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

No comments: