Friday, October 25, 2013

മന്നാഡേ: ഹൃദയംതൊടും നാദം

കുന്ദന്‍ലാല്‍ സൈഗാളിനുശേഷം ഹിന്ദി സിനിമാ പിന്നണിഗായകരുടെ വലിയൊരു നിരയിലെ പ്രമുഖനായിരുന്നു മന്നാഡേ. ഹിന്ദി സിനിമാസംഗീതത്തിന്റെ സുവര്‍ണകാലം അവിസ്മരണീയമാക്കിയ മുകേഷ്, മുഹമ്മദ് റഫി, തലത് മെഹമൂദ്, കിഷോര്‍കുമാര്‍ എന്നിവര്‍ക്കിടയില്‍ ശാസ്ത്രീയസംഗീതത്തിന്റെ മധുരം മനോഹരമായി പകര്‍ന്ന ഗായകന്‍. മന്നാ ഡേയുടെ അമ്മാമനായ കൃഷ്ണചന്ദ്ര ഡേ എന്ന കെ സി ഡേ നാല്‍പ്പതുകളിലെ ഏറ്റവും അറിയപ്പെടുന്ന ഗായകനും സംഗീതസംവിധായകനുമായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് ആദ്യപാഠങ്ങള്‍ പഠിച്ചത്.

ഹിന്ദുസ്ഥാനി-രവീന്ദ്രസംഗീതത്തില്‍ പ്രാവീണ്യം നേടിയ മന്നാഡേയെ ബോളിവുഡിന് പരിചയപ്പെടുത്തിയതും കെ സി ഡേ. 1942ല്‍ "തമന്ന" എന്ന ചിത്രത്തില്‍ കെ സി ഡേയുടെ സംഗീത സംവിധാനത്തില്‍ "ജാഗോ ആയീ ഉഷാ പഞ്ചി" എന്ന ഗാനം സുപ്രസിദ്ധ ഗായിക സുരയ്യയോടൊപ്പം പാടി. രാജ്യമാകെ അത് ഏറ്റെടുത്തതോടെ ഹിന്ദി സിനിമയുടെ വാതിലുകള്‍ മന്നാഡേക്കായി തുറന്നു. ഹൃദയത്തിന്റെ അഗാധതയില്‍നിന്ന് ഉറവയെടുക്കുന്ന നാദമായിരുന്നു മന്നാ ഡേയുടേത്. ഒരു ഗാനം ആവശ്യപ്പെടുന്ന രസ, ഭാവങ്ങളുടെ പ്രപഞ്ചം ആലാപനത്തിലൂടെ സൃഷ്ടിക്കാന്‍ അസാധാരണമായ മികവ്. മലയാളത്തില്‍ രണ്ട് പാട്ട് മാത്രമേയുള്ളുവെങ്കിലും, കേരളത്തില്‍ എക്കാലവും പ്രതിഷ്ഠ നേടിയ ഗായകനായി അദ്ദേഹം. ചെമ്മീനിലെ പരീക്കുട്ടിയുടെ പ്രണയത്തിന്റെ ആഴവും ആര്‍ദ്രതയും മനസ്സിലാക്കാന്‍ "മാനസമൈനേ വരൂ" മതി. പ്രണയത്തിന്റെ നാലയലത്തുകൂടി പോയവര്‍ക്കെല്ലാം വേദവാക്യമാണ് ആ പാട്ട്. പാട്ടില്‍ മലയാളത്തിന്റെ ഉച്ചാരണത്തിലെ കുറവുകള്‍ ആരും അറിയാതിരിക്കാന്‍ കാരണം ആ കവിതയുടെ ആത്മാവറിഞ്ഞ് പാടിയ ആലാപനശൈലിയാണ്.

മന്നാഡേ വൈരുധ്യങ്ങള്‍ നിറഞ്ഞ കലാകാരനാണ്. ഭാവഗാംഭീര്യം നിറഞ്ഞ ആലാപനശൈലിയുള്ള അദ്ദേഹം ഹിന്ദി സിനിമകളില്‍ 1408 പാട്ടുകള്‍ പാടി. ലഭിച്ചവയില്‍അധികവുംകഴിവുകള്‍ അളക്കാന്‍ പര്യാപ്തമായില്ല. ആയിരുന്നില്ല. ഹാസ്യഗാനങ്ങള്‍ പാടുന്നയാളെന്ന തെറ്റായ വിശേഷണത്തിലേക്ക് അദ്ദേഹം വഴുതിവീഴുമായിരുന്നു. ബസന്ത് ബഹാറിലെ "സുര്ന സജെ" പോലുള്ള ഭാവഗാംഭീര്യമുള്ള ഗാനങ്ങള്‍ ഏറ്റവും നന്നായി പാടിയിട്ടുള്ള അദ്ദേഹത്തെ തമാശഗാനങ്ങളുടെ ഉസ്താദ് ആക്കി മാറ്റാനാണ് ബോളിവുഡ് ശ്രമിച്ചത്. "ദേഖ് കബിരാ റോയ" എന്ന സിനിമയില്‍ "കോന്‍ ആയാ മേരെ മാന്‍ കി ദ്വാരേ" എന്ന ഗാനം ഗാധമായ രസജ്ഞാനത്തിന്റെ ഉദാഹരണമാണ്. രാജേന്ദ്രകൃഷ്ണനും മദന്‍ മോഹനും ചേര്‍ന്നൊരുക്കിയ അതിന് ഏറ്റവും മികച്ച സാക്ഷാല്‍ക്കാരമാണ് മന്നാ ഡേയിലൂടെ ലഭിച്ചത്. "തേരി സൂരത്ത് മേരി ആംഖേം" എന്ന സിനിമയിലെ "പൂച്ചോ ന കൈസേ" ആഹിര്‍ഭൈരവി രാഗത്തിലെ ഏറ്റവും മികച്ച സിനിമാഗാനമായി അറിയപ്പെടുന്നത് ആ ആലാപന വൈദഗ്ദ്ധ്യം കൊണ്ടാണ്. യെ രാത് ഭീഗി, "ചോരി ചോര"യിലെ ആജാ സനം മധുര്‍ തുടങ്ങിയ ഗാനങ്ങള്‍ ബോളിവുഡ് എക്കാലത്തെയും ഹിറ്റായി കൊണ്ടാടുന്നു.

ബസന്ത് ബഹാറിലെ "ഭയ് ഭഞ്ജന" നല്‍കുന്ന ശാന്തി വിവരിക്കാനാകില്ല. "മേരെ ഹുസൂര്‍" എന്ന സിനിമയിലെ "ഝനക് ഝനക്" അദ്ദേഹത്തിന്റെ ശാസ്ത്രീയസംഗീതജ്ഞാനത്തിന്റെ ഉത്തമ ഉദാഹരണം. "ഷോലെ"യിലെ "യെ ദോസ്തി" എന്ന ഗാനം കിഷോര്‍കുമാറുമായി ചേര്‍ന്ന് ആലപിച്ചത് ജനകോടികള്‍ ഏറ്റുപാടി. രണ്ടുതവണ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടും അദ്ദേഹം എന്തുകൊണ്ട് സിനിമാഗാനശാഖയില്‍നിന്ന് അകാലത്തില്‍ ഒഴിവാക്കപ്പെട്ടു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അദ്ദേഹം പാടി. 3500േറെ ഗാനങ്ങള്‍ റെക്കോഡ് ചെയ്തു. ബംഗാളി സിനിമക്കുവേണ്ടി 611 ഗാനങ്ങള്‍ പാടി. പഞ്ചാബി, അസമീസ്, ഒറിയ, ഗുജറാത്തി, മറാത്തി, കന്നഡ, മലയാളം ഭോജ്പൂരി, അവധി, ഛത്തീസ്ഗഢി, സിന്ധി, കൊങ്കണി ഭാഷകളിലും അദ്ദേഹം പാടി. എണ്ണം കുറവാണെങ്കിലും നല്ല ഗാനങ്ങള്‍കൊണ്ട് ഏറ്റവും മികച്ച ഗായകനായി എന്നും ഓര്‍മ്മിക്കപ്പെടും.

*
വി ജയിന്‍

No comments: