Sunday, October 20, 2013

അക്ഷരഖനികളുടെ അന്വേഷി

പുതിയ കാലത്തിലെ എഴുത്തിന്റെ പ്രഭവകേന്ദ്രം ഭൂതകാലത്തില്‍ നിലകൊള്ളുന്നതെന്തേ? സമകാലീന സാമൂഹിക രാഷ്ട്രീയ പരിസരങ്ങളെ അടയാളപ്പെടുത്തുന്ന എഴുത്തിനെമാത്രം ഉദ്ഘോഷിച്ച കാലത്ത് പൈങ്കിളിസാഹിത്യമെന്നു പറഞ്ഞുതള്ളിയ ചരിത്ര നോവലുകള്‍ ഇന്ന് വായനക്കാരില്‍ ഏറെ ആവേശം ജനിപ്പിക്കുന്നതായി കാണാം. ഈ വര്‍ഷത്തെ ബുക്കര്‍ അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആറു നോവലുകളില്‍ ഒട്ടുമുക്കാലും ഈ ഗണത്തില്‍പ്പെടുത്താമെന്നുള്ളത് ചരിത്രത്തിന്റെ കമ്പോളവല്‍ക്കരണത്തിലേക്ക് വിരല്‍ചൂണ്ടുന്നു. 1840കളിലെ അമേരിക്കയിലെ കാലിഫോര്‍ണിയന്‍ തീരങ്ങളിലെ സ്വര്‍ണഖനി തേടിയുള്ള പരക്കംപാച്ചിലിനുശേഷം 1860കളില്‍ ഈ തിക്കിത്തിരക്ക് ന്യൂസിലന്‍ഡിലെ പടിഞ്ഞാറന്‍ തീരങ്ങളിലേക്കും അവിടത്തെ ഖനികളിലേക്കുമായി.

സ്വര്‍ണവേട്ടയുടെ ഈ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന സ്തോഭജനകമായ ഒരു കുറ്റാന്വേഷണ നോവലാണ് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ അവാര്‍ഡ് നേടിയ ന്യൂസിലന്‍ഡ് എഴുത്തുകാരി എലീനര്‍ കാറ്റെന്റെ "ദി ല്യൂമിനറീസ് " (തേജസ്വികള്‍). 828 പേജുള്ള ഈ ബൃഹത്തായ ഗ്രന്ഥം തീര്‍ത്തും വ്യത്യസ്തവും വിചിത്രവും അസാധാരണവുമായ പത്തൊമ്പതോളം കഥാപാത്രങ്ങളിലൂടെ അത്യന്തം ജിജ്ഞാസപൂര്‍ണമായ ഒരു കൊലപാതക കഥയുടെ ചുരുള്‍നിവര്‍ത്തുന്നു. ഹൊകിറ്റികാ നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ഹൊകിറ്റികാ എന്ന ചെറുപട്ടണത്തിലാണ് കഥ അരങ്ങേറുന്നത്. കാറ്റും കോളുമുള്ള ഒരു ഇരുണ്ടരാത്രിയില്‍ കപ്പലിറങ്ങി ആദ്യം കണ്ട ഹോട്ടലിലെത്തുന്ന സ്കോട്ടിഷ് ചെറുപ്പക്കാരന്‍ അവിടെ അരങ്ങേറുന്ന ഒരു രഹസ്യയോഗത്തില്‍ പങ്കാളിയാകുന്നു.

12 പേരടങ്ങുന്ന ഒരു സംഘം നിഗൂഢമായ ചില രഹസ്യങ്ങള്‍ അവനോടു പറയുന്നു. ഒരു വേശ്യയുടെ ആത്മഹത്യാശ്രമവും, ഒരു ചെറുപ്പക്കാരന്റെ തിരോധാനവും, കറുപ്പുതീനികളുടെ സങ്കേതവും, പ്രേതകഥകളിലെപോലെ അജ്ഞാത തീരങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കപ്പലും മറ്റും. ഭൂമിയുടെ തെക്കേയറ്റത്തെ അവസാനത്തെ നഗരമെന്നു വിളിക്കാവുന്ന ഈ തീരത്ത് വന്നടിഞ്ഞ ഇവര്‍ ആരുംതന്നെ ആ നാട്ടുകാരല്ല, മാവോരി ഗോത്രവര്‍ഗക്കാരനായ ഒരാള്‍ ഒഴിച്ച്. ഒരു ജ്യോതിഷ പട്ടികക്കുള്ളിലാണ് ഓരോ കഥാപാത്രത്തിന്റെയും നില്‍പ്പ്. രാശിചക്രത്തിലെ 12 രാശികള്‍പോലെ ഇവരുടെ സഞ്ചാരങ്ങള്‍ അന്യോന്യം ബന്ധിക്കപ്പെട്ടിരിക്കുന്നു. പഴയ സ്വത്വങ്ങളെ തച്ചുടച്ച് വന്യവും നിഗൂഢവുമായ ഈ പുത്തന്‍ ലോകത്തിലെ വേറിട്ട അച്ചുകളില്‍ സ്വയം വാര്‍ത്തെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരുപറ്റം മനുഷ്യരുടെ കഥകൂടിയാണിത്.

ഓരോരുത്തര്‍ക്കും മറ്റാരോടും പങ്കുവയ്ക്കാത്ത ഒരു രഹസ്യമുണ്ട്. ആ രഹസ്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ മാത്രമേ അവര്‍ തേടുന്ന വലിയ കടങ്കഥയുടെ ഉത്തരം കിട്ടൂ. ആദ്യവസാനംവരെ വായനക്കാരെ പിടിച്ചിരുത്തുന്ന ഉദ്വോഗജനകമായ ഇതിവൃത്തവും അതിനു പൂരകമായ ഒരു വിവരണശൈലിയും അത്യന്തം ഹൃദ്യമായ ഒരു വായനാനുഭവം പ്രദാനംചെയ്യുന്നു ഈ നോവല്‍. ജനപ്രിയ സാഹിത്യത്തിന്റെ മാതൃക പിന്തുടരുന്നെങ്കിലും സങ്കീര്‍ണവും വ്യത്യസ്തവുമായ രൂപഘടനയും പല വീക്ഷണകോണിനു നടുവില്‍ തത്തിക്കളിക്കുന്ന ആഖ്യാനവും ഈ നോവലിന്റെ സവിശേഷതകളാണ്. ഏറെ പ്രശംസനീയമായ പാത്രസൃഷ്ടിയും രസകരമായ സംഭാഷണങ്ങളും, മനുഷ്യമനസ്സുകളിലേക്ക് ഏറെ സൂക്ഷ്മതയോടെ ഇറങ്ങിച്ചെല്ലാനുള്ള കഥാകൃത്തിന്റെ അസാമാന്യ പാടവവും, വാക്കുകളെ മുത്തുകള്‍പോലെ കോര്‍ത്തെടുത്ത് അനുഭവങ്ങളുടെ മായാജാലം സൃഷ്ടിക്കാനുള്ള ചാതുര്യവും ഒക്കെ വായനക്കാരെ ത്രസിപ്പിക്കും എന്നുള്ളതിന് സംശയമില്ല.

ഒരേസമയം വൃത്താന്തങ്ങളിലേക്ക് വെളിച്ചം വിതറുകയും പിന്നീട് ഇരുളിലാഴ്ത്തുകയും ചെയ്യുന്നതിലൂടെ ഒരു അപസര്‍പ്പക കഥയുടെ പരിണാമഗുപ്തി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട് കാറ്റന്. ഒരു ഉത്തരാധുനിക കഥയുടെ അന്ത്യവെളിപാടിലാണ് നോവല്‍ അവസാനിക്കുന്നത്. മറ്റുള്ളവരുടെ സത്യങ്ങള്‍ ഒരിക്കലും നമ്മുടെ സത്യങ്ങളാക്കി ചുമലിലേറ്റരുതെന്ന അടിസ്ഥാന തത്വം. ബുക്കര്‍ നേടുന്ന ഏറ്റവും ദീര്‍ഘമേറിയ നോവല്‍കൂടിയാണ് ഇത്. ഗ്രാന്റയാണ് പ്രസാധകര്‍.

*
ഡോ. മീന ടി പിള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: