Saturday, October 26, 2013

ആഗോള പൊലീസിന്റെ ചാരക്കണ്ണുകള്‍

അമേരിക്കയെന്ന ആഗോള പൊലീസുകാരന്‍ സൈബര്‍ലോകത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിരന്തരം നിരീക്ഷിക്കുന്നു; വിവരം ശേഖരിക്കുന്നു. വ്യക്തികളുടെയും സര്‍ക്കാരുകളുടെയും സംഘടനകളുടെയുമെല്ലാം ഇലക്ട്രോണിക് സന്ദേശങ്ങളെയാണ് നിരീക്ഷിക്കുന്നത്- ഇ മെയിലും ഫേസ്ബുക്കും ടെലിഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചുള്ള എല്ലാ സംവേദനങ്ങളും. ഈയാഴ്ച (23ന്) ബ്രസീലിന്റെ പ്രസിഡന്റ് ദില്‍മ റൗസേഫ് വാഷിങ്ടണില്‍ ഒബാമയെ സന്ദര്‍ശിക്കേണ്ടതായിരുന്നു. ബ്രസീല്‍ സര്‍ക്കാരിനെയും പ്രസിഡന്റിനെയും പറ്റിയുള്ള സൈബര്‍ വിവരശേഖരണത്തില്‍ പ്രതിഷേധിച്ച് സന്ദര്‍ശനം റദ്ദാക്കുകയാണുണ്ടായത്.

ജൂണില്‍ എഡ്വേഡ് സ്നോഡെന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ലോകമെമ്പാടും അമ്പരപ്പുണ്ടാക്കി. സുഹൃദ്രാജ്യങ്ങളില്‍ പ്രത്യേകിച്ചും. സൈബര്‍തലത്തിലൂടെയുള്ള വിവരശേഖരണം നടക്കുന്നുവെന്നതായിരുന്നു വെളിപ്പെടുത്തല്‍. ലോകത്തില്‍ എവിടെ എന്തെല്ലാം നടന്നാലും അത് നിരീക്ഷിക്കാനുള്ള അവകാശവും അധികാരവും ആഗോള പൊലീസുകാരനുണ്ടെന്ന ഭാവമാണ് ഇതിന്റെ പിന്നില്‍. ഇത് യഥാര്‍ഥത്തില്‍ കേവലം ചാരപ്പണിയല്ല. ലോകത്തെ നിയന്ത്രിക്കാനും ആധിപത്യമുറപ്പിക്കാനുമുള്ള സാമ്രാജ്യത്വപദ്ധതിയുടെ അത്യന്താധുനിക സാങ്കേതികത ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനമാണ്.

ഡേവിഡ് റോത്ത്കോപ്ഫ് (ഇപ്പോള്‍ ഫോറിന്‍ പോളിസി എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍) 16 വര്‍ഷംമുമ്പ് (1997 ജൂണ്‍ "ഫോറിന്‍ പോളിസി") എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് "സാംസ്കാരിക സാമ്രാജ്യത്തിന് സ്തുതി" എന്നായിരുന്നു. അധിനിവേശത്തെപ്പറ്റിയും അതിനുള്ള സാങ്കേതിക സംവിധാനത്തെപ്പറ്റിയുമായിരുന്നു ലേഖനം. "വിവരയുഗത്തില്‍, അമേരിക്കയുടെ വിദേശനയത്തിന്റെ ഒരു മുഖ്യലക്ഷ്യം, ഗ്രേറ്റ്ബ്രിട്ടന്‍ സമുദ്രത്തിലെ തരംഗങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയതുപോലെ, വായുവിലെ തരംഗങ്ങളില്‍ ആധിപത്യം പുലര്‍ത്തി വിവരപ്രവാഹത്തിനുള്ള മത്സരത്തില്‍ വിജയം ഉറപ്പാക്കുകയെന്നതായിരിക്കണം" അദ്ദേഹം എഴുതി. അതുകൊണ്ടാണ് സൈബര്‍ നിരീക്ഷണം ആധിപത്യം പുലര്‍ത്താനാണെന്നു പറഞ്ഞത്. ഇങ്ങനെയൊരു നിരീക്ഷണം നടക്കുന്നുവെന്ന ഊഹമുണ്ടായിരുന്നു. ഇതിന് രേഖാമൂലമായ തെളിവ് നല്‍കിയത് സ്നോഡെനാണ്; അമേരിക്കയുടെ ചാര ഏജന്‍സിയില്‍ നേരത്തെ ഉദ്യോഗം വഹിച്ച വ്യക്തി. അമേരിക്കന്‍ ഭരണാധികാരികള്‍ ആദ്യം അത് നിഷേധിച്ചെങ്കിലും പിന്നെ സ്ഥിരീകരിക്കേണ്ടിവന്നു.

2007ല്‍ ബുഷ് ഭരണകാലത്താണ് അമേരിക്കയുടെ "നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി" (എന്‍എസ്എ)യുടെ "പ്രിസം" എന്ന നിരീക്ഷണ പദ്ധതി തുടങ്ങിയത്. കഴിഞ്ഞവര്‍ഷം അവസാനം പ്രസിഡന്റ് ഒബാമ ഇതിന് കോണ്‍ഗ്രസിന്റെ അനുമതി നേടി. പദ്ധതിയുടെ വ്യാപ്തിയെപ്പറ്റിയോ വിവക്ഷകളെപ്പറ്റിയോ കോണ്‍ഗ്രസിന് പൂര്‍ണമായ വിവരം നല്‍കിയിരുന്നില്ല. സിഐഎയുടെ പ്രധാന സാങ്കേതിക വിദഗ്ധന്‍ ഗുഡ്ഹണ്ട് പറഞ്ഞത് ഇങ്ങനെയാണ്: "മൗലികമായി ഞങ്ങള്‍ എല്ലാം ശേഖരിക്കുവാനും എക്കാലത്തേക്കും സൂക്ഷിക്കുവാനും ശ്രമിക്കുന്നു- എല്ലാ വിവരങ്ങളും". അമേരിക്കന്‍ ഭരണഘടനയുടെ നാലാം ഭേദഗതിക്ക് വിരുദ്ധമല്ലേ ഇതെന്ന ചോദ്യം പ്രതീക്ഷിച്ചതുപോലെ അദ്ദേഹം പറഞ്ഞു. "സര്‍ക്കാരിനോ നിയമത്തിനോ എത്തിപ്പിടിക്കാന്‍ വയ്യാത്ത വേഗത്തിലാണ് സാങ്കേതികവിദ്യയുടെ കുതിപ്പ്". അമേരിക്കന്‍ നിയമം എന്തായാലും ഈ നിരീക്ഷണം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ്: യുഎന്നിന്റെ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനവും, പൗരാവകാശങ്ങള്‍ക്കും രാഷ്ട്രീയ അവകാശങ്ങള്‍ക്കുമുള്ള ഉടമ്പടിയും ഉറപ്പുനല്‍കുന്ന വ്യക്തിയുടെ സ്വകാര്യതയുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മേലുള്ള കടന്നുകയറ്റമാണിത്.

രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം അമേരിക്കയുടെ സൈബര്‍ നിരീക്ഷണം പരമാധികാരലംഘനമാണ്. ഇത് മനസ്സിലാക്കാന്‍, അല്ലെങ്കില്‍ മനസ്സിലായി എന്ന് സമ്മതിക്കാന്‍ ഇന്ത്യാഗവണ്‍മെന്റ് കുറെ സമയമെടുത്തു. വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആദ്യം പറഞ്ഞത് അങ്ങനെ വിവരശേഖരണമൊന്നും അമേരിക്ക നടത്തുന്നില്ലെന്നും ഇതൊന്നും അത്ര കാര്യമാക്കേണ്ടതില്ലെന്നുമായിരുന്നു. ബ്രസീലിന്റെയും ദക്ഷിണാഫ്രിക്കയുടെയും വിദേശമന്ത്രിമാരെ കണ്ടപ്പോഴേക്കും അഭിപ്രായം മാറി. മൂന്ന് വിദേശമന്ത്രിമാരും ചേര്‍ന്ന് നടത്തിയ പ്രസ്താവന അമേരിക്കയുടെ രഹസ്യനിരീക്ഷണത്തെ വിമര്‍ശിച്ചു. അത്, "ദേശീയ പരമാധികാരത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്നും, സുഹൃദ്രാജ്യങ്ങള്‍ തമ്മിലുള്ള ജനാധിപത്യ സഹവര്‍ത്തിത്വവുമായി പൊരുത്തപ്പെടാത്തതാണെന്നും യുഎന്‍ ഇതേപ്പറ്റി അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ടാക്കണമെന്നും" പ്രസ്താവനയില്‍ പറഞ്ഞു.

ഇങ്ങനെയുള്ള സാമാന്യ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കിലും, അമേരിക്ക ഏറ്റവും സജീവമായി സൈബര്‍നിരീക്ഷണത്തിന് വിധേയമാക്കുന്ന ഒരു രാജ്യം ഇന്ത്യയാണെന്ന വസ്തുത നമ്മുടെ ഭരണാധികാരികള്‍ നിഷേധിക്കുന്നു; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇന്ത്യയുടെമേല്‍ വ്യാപകമായ തോതില്‍ നിരീഷണം നടത്തി നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ എന്‍എസ്എ ശേഖരിച്ചെന്ന് സ്നോഡെന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിഭീകരതയെപ്പറ്റിയുള്ള ചില വിവരങ്ങള്‍മാത്രമേ അമേരിക്ക ഇന്ത്യയില്‍നിന്ന് ശേഖരിച്ചിട്ടുള്ളൂവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇത് വാസ്തവവിരുദ്ധമാണ്. സ്നോഡെന്‍ പുറത്തുവിട്ട രേഖകള്‍ അനുസരിച്ച് എന്‍എസ്എ ഇന്ത്യയില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് ഗൂഗിള്‍, ആപ്പിള്‍, യാഹു തുടങ്ങിയ സാങ്കേതിക ഭീമന്മാരില്‍നിന്നാണ്. ഭീകരവാദത്തെപ്പറ്റി അമേരിക്ക ഇന്ത്യയില്‍നിന്ന് ശേഖരിക്കുന്ന വിവരമല്ല പ്രാധാന്യമര്‍ഹിക്കുന്നത്. നമ്മുടെ രാഷ്ട്രീയരംഗംതന്നെയാണ് അമേരിക്ക പ്രധാനമായും നിരീക്ഷിക്കുന്നത്. അതോടൊപ്പം, ആണവ ബഹിരാകാശമേഖലകളും. തന്ത്രപരമായും സാമ്പത്തികമായും നിര്‍ണായക പ്രാധാന്യമുള്ളതാണ് ഈ മേഖലകള്‍. നമ്മുടെ രാജ്യരക്ഷയ്ക്കും സ്വതന്ത്രവിദേശനയത്തിനും ഇത്തരം നിരീക്ഷണം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ശക്തിക്ഷയിക്കുന്ന ഒരു സാമ്രാജ്യത്തിന്റെ പ്രത്യയശാസ്ത്രപരവും സൈനികവുമായ നിലനില്‍പ്പിനുവേണ്ടിയുള്ള പദ്ധതിയാണ് "സ്പെക്ട്രം". ഈ ആഗോളവല്‍കൃത സാമ്രാജ്യത്തില്‍ സമ്പദ്ക്രമത്തെ നിയന്ത്രിക്കുന്നത് കോര്‍പറേഷനുകളാണ് (ഇീൃു). അവര്‍ക്കുവേണ്ടിയാണ് അമേരിക്കയുടെ വ്യോമചാരപ്പണി. ഇതാണ് ആഗോളപൊലീസുകാരന്റെ (ഇീു) പണി. അന്താരാഷ്ട്രബന്ധങ്ങളില്‍ സ്പെക്ട്രത്തിനുള്ള വിവക്ഷകള്‍ എന്താണെന്നതിനെപ്പറ്റിയുള്ള വിശകലനം നടക്കുന്നതേയുള്ളൂ. ബ്രസീലുമായുള്ള ബന്ധം ഉലഞ്ഞതിനെ ചൂണ്ടിക്കാണിച്ചല്ലോ. ബ്രസീലിന്റെമേലുള്ള നിരീക്ഷണത്തെപ്പറ്റി ആ രാജ്യം അമേരിക്കയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. അത് നല്‍കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. എഡ്വേഡ് സ്നോഡെന്‍ അമേരിക്കയില്‍നിന്ന് ആദ്യം എത്തിയത് ഹോങ്കോങ്ങിലാണ്. അവിടെനിന്ന് റഷ്യയിലേക്കു പോകാന്‍ സൗകര്യമുണ്ടാക്കിയെന്നു പറഞ്ഞ് അമേരിക്ക ചൈനയെ വിമര്‍ശിച്ചു. അഭയം നല്‍കിയതിന് റഷ്യയെയും സ്നോഡെനെ സ്വീകരിക്കാന്‍ സന്നദ്ധത കാട്ടിയ വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാഷ്ട്രങ്ങളെയും അമേരിക്ക ഭീഷണിപ്പെടുത്തി. മോസ്കോയില്‍നിന്ന് തിരികെ പോകുകയായിരുന്ന ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറേല്‍സിന്റെ വിമാനം അന്താരാഷ്ട്ര നിയമങ്ങളെയും മര്യാദകളെയും അവഗണിച്ച്, പോര്‍വിമാനങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തി അമേരിക്ക ആസ്ട്രിയയില്‍ നിലത്തിറക്കി. ജൂലൈ മൂന്നിനാണ് ഇതുണ്ടായത്. വിമാനത്തില്‍ സ്നോഡെന്‍ ഉണ്ടോയെന്നു പരിശോധിക്കാനായിരുന്നു അത്. നമ്മുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പരമാധികാരത്തിനുമെല്ലാം അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. പക്ഷേ, ഇതിനെതിരെ പ്രതിഷേധിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറല്ല. എന്തിന്, ഈ വസ്തുത അംഗീകരിക്കാന്‍പോലും. അമേരിക്കയുടെ തന്ത്രപരപങ്കാളിയെന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ വിനീതവിധേയന്‍ എന്നതാണ് കൂടുതല്‍ ശരി.

*
നൈനാന്‍ കോശി ദേശാഭിമാനി

No comments: