Friday, October 11, 2013

ക്ഷണിച്ചുവരുത്തിയ പ്രതിഷേധം - പ്രകാശ് കാരാട്ട്

ആന്ധ്രപ്രദേശിലെ തീരദേശ ജില്ലകളും റായലസീമയും കഴിഞ്ഞ രണ്ടാഴ്ചയായി പ്രക്ഷുബ്ധമാണ്. സംസ്ഥാനത്തെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനെതിരെ ഈ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരും സമരത്തിലാണ്. ജൂലൈയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് സംസ്ഥാനത്തെ വിഭജിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ നാലിന് കേന്ദ്രമന്ത്രിസഭ തെലങ്കാന രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഇതിനുശേഷം തീരദേശ സീമാന്ധ്രയിലെയും റായലസീമയിലെയും ജനജീവിതം നിശ്ചലമായി. വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ പണിമുടക്കിയതോടെ വൈദ്യുതി കേന്ദ്രങ്ങള്‍ അടച്ചിട്ടു. ആശുപത്രികളിലെ അവശ്യ സര്‍വീസുകള്‍ക്കുപോലും വൈദ്യുതി ലഭ്യമല്ല.

ആന്ധ്രപ്രദേശ് വിഭജിക്കുന്നതിനും ഹൈദരാബാദ് നഗരം അവരില്‍നിന്ന് കവരുന്നതിനുമെതിരെയാണ് സീമാന്ധ്രയിലെ ജനരോഷം മുഴുവന്‍. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുക എന്ന തത്വത്തിന്റെ ലംഘനമാണ് കോണ്‍ഗ്രസ് പാര്‍ടിയുടെ തീരുമാനം. സ്വാതന്ത്ര്യസമരകാലത്താണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം എന്ന ആവശ്യം ഉയര്‍ന്നത്. 1950 കളിലുണ്ടായ ശക്തമായ ജനകീയപ്രക്ഷോഭത്തിന്റെ ഫലമായാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനര്‍വിഭജിച്ചത്. ആന്ധ്രപ്രദേശ് സംസ്ഥാനം രൂപംകൊണ്ടതും ഇതിന്റെ ഫലമായിരുന്നു.

തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് ഏതെങ്കിലും തത്വങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് സങ്കുചിതമായ രാഷ്ട്രീയ-തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളുടെ ഭാഗമായാണ്. തീരദേശ ആന്ധ്രയിലെയും റായലസീമയിലെയും കോണ്‍ഗ്രസിന്റെ ജനസ്വാധീനമാകെ ജഗമോഹന്‍റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് ഒലിച്ചുപോയി. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ഈ മേഖലയില്‍ കനത്ത തിരിച്ചടിയുണ്ടാകും. ആന്ധ്രപ്രദേശില്‍ 42 ലോക്സഭാസീറ്റാണുള്ളത്. ഇതില്‍ 35 ഉം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൈവശമാണ്. തങ്ങളാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതെന്നു പറഞ്ഞ് നേട്ടംകൊയ്യാനും അതുവഴി തങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മുനയൊടിക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതുവഴി തെലങ്കാനയിലെ 17 ലോക്സഭാ സീറ്റില്‍ ഭൂരിപക്ഷവും നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) യുമായി സഖ്യം സ്ഥാപിച്ചോ, ടിആര്‍എസിനെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചോ ഈ ലക്ഷ്യംനേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

തെലങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് 2009ലും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖരറാവു അനിശ്ചിതകാല നിരാഹാര സമരം നടത്തിയ വേളയിലായിരുന്നു അത്. എന്നാല്‍, ഇതിനെതിരെ സീമാന്ധ്രയില്‍നിന്ന് ശക്തമായ പ്രക്ഷോഭം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് ആ പ്രഖ്യാപനത്തില്‍ നിന്ന് പിന്‍വാങ്ങി.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം എന്ന തത്വം ലംഘിക്കുക വഴി പണ്ടോറയുടെ പെട്ടിയാണ് കോണ്‍ഗ്രസ് തുറന്നത്. നിരവധിസംസ്ഥാന രൂപീകരണ ആവശ്യമാണ് അതിനുശേഷം ഉയര്‍ന്നത്. ഏകഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളെ വിഭജിച്ച് ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലമാക്കും. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യത്തെ ഫെഡറല്‍- ജനാധിപത്യ ഘടനയെ ക്ഷയിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് ഒരു വിഷമവുമില്ല.

ബിജെപിയാകട്ടെ തുടക്കംമുതല്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമെന്ന തത്വത്തിനെതിരാണ്. രാജ്യത്തെ വിഭജിക്കുന്നതിലേക്ക് നയിക്കുമെന്ന് പറഞ്ഞ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ ജനസംഘം എതിര്‍ത്തു. ഇപ്പോള്‍ ബിജെപിയാകട്ടെ നിരവധി ചെറിയ സംസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിവരുന്നു. ശക്തമായ കേന്ദ്രം അഥവ "അഖണ്ഡ ഭാരതം" എന്ന തങ്ങളുടെ ആശയം നടപ്പാകണമെങ്കില്‍ ചെറുതും ദുര്‍ബലവുമായ സംസ്ഥാനങ്ങളാണ് വേണ്ടതെന്ന് അവര്‍ കണക്കുകൂട്ടുന്നു.

വരുംദിവസങ്ങളില്‍ തെലുഗു ഭാഷ സംസാരിക്കുന്നവര്‍ക്കായുള്ള ഏക സംസ്ഥാനം നശിപ്പിക്കപ്പെടും. സംസ്ഥാനത്തിന്റെ വിഭജനം, നദീജലത്തിനും വൈദ്യുതിക്കും മറ്റ് വിഭവങ്ങള്‍ക്കുമായുള്ള തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കും. മൂലധനത്തിന്റെയും ബിസിനസിന്റെയും കേന്ദ്രമായ ഹൈദരാബാദിനെ വിഭജിക്കാന്‍ കഴിയില്ല. ഭാവി തര്‍ക്കത്തിനുള്ള ഉണങ്ങാത്ത മുറിവായി ഇത് മാറും.

ആന്ധ്രപ്രദേശ് നിയമസഭയുടെ അഭിപ്രായം തേടുമ്പോള്‍ ഭൂരിപക്ഷം എംഎല്‍എമാരും സീമാന്ധ്രയില്‍ നിന്നുള്ളവരായതിനാല്‍ സംസ്ഥാന വിഭജനത്തിനെതിരെ അവര്‍ അഭിപ്രായം രേഖപ്പെടുത്തും. ഭരണഘടനയനുസരിച്ച് പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത്. നിയമസഭയുടെ തീരുമാനം അംഗീകരിക്കാന്‍ ബാധ്യതയില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചാല്‍ സീമാന്ധ്രയിലെ ജനങ്ങള്‍ ഈ തീരുമാനത്തിനെതിരെ പ്രതിഷേധിക്കും. ഇതോടെ സംസ്ഥാനത്തെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും പീച്ചിച്ചീന്തപ്പെടും. ആന്ധ്രപ്രദേശില്‍ സിപിഐ എം മാത്രമാണ് ഐക്യ സംസ്ഥാനത്തിനായി തുടക്കംമുതല്‍ നിലകൊണ്ടത്. സിപിഐപോലും പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായാണ് നിലകൊണ്ടത്. ബൂര്‍ഷ്വാപാര്‍ടികളാകട്ടെ, ഈ വിഷയത്തില്‍ പ്രാദേശിക വികാരത്തിനൊപ്പംചേര്‍ന്ന് ഭിന്നസമീപനങ്ങള്‍ കൈക്കൊണ്ടു. ചിലര്‍ പ്രത്യേക തെലങ്കാന സംസ്ഥാനത്തെ പിന്തുണയ്ക്കുകയുംചെയ്തു.

സിപിഐ എം അതിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം തെലുഗു സംസാരിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെ ഐക്യവും സാഹോദര്യവും തകരുന്നതില്‍ ഗൗരവമായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്യുന്നു. കടുത്ത ഭിന്നിപ്പ് ദൃശ്യമായിരിക്കെ സംഘര്‍ഷത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന് രണ്ട് മേഖലകളിലെയും ജനങ്ങളുടെ സൗഹാര്‍ദത്തിനായി സിപിഐ എം നിലകൊള്ളും. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി രൂപംകൊണ്ട ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനത്തെ വിഭജിക്കുന്ന സംഭവം രാജ്യത്തിന്റെ ജനാധിപത്യ പുനഃസംഘടനാ പ്രക്രിയക്ക് തിരിച്ചടിയാണ്. അതിന് ദൂരവ്യാപക ഫലങ്ങളുണ്ടാകും.

*
പ്രകാശ് കാരാട്ട്

No comments: