Thursday, October 17, 2013

ബിഹാറിലെ നീതിനിഷേധം

ബിഹാറിലെ ലക്ഷ്മണ്‍പുര്‍ബാത്തെയില്‍ 58 ദളിതരെ കൂട്ടക്കൊലചെയ്ത കേസിലെ പ്രതികളെ മുഴുവന്‍ പട്ന ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തെളിവില്ലെന്നു കണ്ട് വെറുതെവിട്ടത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പതിനേഴ് വര്‍ഷംമുമ്പ് ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരാണെന്നുകണ്ട 26 പേരെയാണ് ഹൈക്കോടതി വെറുതെവിട്ടത്. 1997 ഡിസംബര്‍ ഒന്നിന് രാത്രി നടന്ന കൂട്ടക്കൊലയില്‍ 27 സ്ത്രീകളും 10 കുട്ടികളുമടക്കം 56 ദളിതരെയാണ് ഭൂസ്വാമിമാരുടെ സായുധസംഘമായ രണ്‍വീര്‍സേന വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയത്. 2010 ഏപ്രില്‍ ഏഴിന് അഡീഷണല്‍ ജില്ലാ സെഷന്‍സ് മജിസ്ട്രേട്ട് വിജയ് പ്രകാശ് മിശ്ര 16 പേര്‍ക്ക് വധശിക്ഷയും പത്തുപേര്‍ക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. എന്നാല്‍, ഹൈക്കോടതിയുടെ വിധിന്യായത്തിലൂടെ ഈ പ്രതികള്‍ സ്വതന്ത്രരാവുകയാണ്.

ബിഹാറില്‍ ഇത് മൂന്നാംതവണയാണ് കൂട്ടക്കൊലകളിലെ പ്രതികളെ വെറുതെവിടുന്നത്. ബത്താനിതോലയിലേതായിരുന്നു ആദ്യത്തേത്. ഭോജ്പുര്‍ ജില്ലയിലെ സഹര്‍ബ്ലോക്കിലെ ബര്‍ക്കി ഖരോവന്‍ ഗ്രാമത്തിലെ ബത്താനിതോലയെന്ന ദളിത് ആവാസകേന്ദ്രത്തിലാണ് 1996 ജൂലൈയില്‍ 21 പേരെ രണ്‍വീര്‍സേന വധിച്ചത്. 68 പ്രതികളില്‍ 23 പേരെ കുറ്റക്കാരായി കണ്ടെത്തിയ സെഷന്‍സ് കോടതി മൂന്നുപേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. എന്നാല്‍, 2012 ജൂലൈയില്‍ ഹൈക്കോടതി എല്ലാ പ്രതികളെയും വെറുതെവിട്ടു. 2013 മാര്‍ച്ചില്‍ നഗരിബസാര്‍ കൂട്ടക്കൊല നടത്തിയ പ്രതികളെയും കോടതി വെറുതെവിട്ടു. മിയാന്‍പുര്‍, നാരായണ്‍പുര്‍ തുടങ്ങിയ കൂട്ടക്കൊലകളിലും പ്രതികള്‍ ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല. ലക്ഷ്മണ്‍പുര്‍ ബാത്തെ കൂട്ടക്കൊലയില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴി വിശ്വസനീയമല്ലെന്നും അതിനാല്‍ പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയക്കുന്നുവെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ബിഹാറില്‍ ദളിതര്‍ക്ക് നീതി വൈകിപ്പിക്കുകമാത്രമല്ല അത് നിഷേധിക്കുകയുംചെയ്യുകയാണെന്ന പരാതി വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ വിധിന്യായത്തെ "ജുഡീഷ്യല്‍ കൂട്ടക്കൊലയെന്നു"പോലും വിലയിരുത്തുകയുണ്ടായി. ബിഹാറിലെ ദളിത്വേട്ടയ്ക്ക് ദൈര്‍ഘ്യമേറിയ ചരിത്രമുണ്ട്. മഹത്തായ സാമ്രാജ്യങ്ങളുടെ തൊട്ടിലായിരുന്നു പട്നയും ഭോജ്പുരും ഗയയും ഔറംഗാബാദും ഉള്‍പ്പെടുന്ന മധ്യബിഹാര്‍. ദളിതര്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പ്രദേശവും ഇതുതന്നെ. ഭൂരഹിത കര്‍ഷകത്തൊഴിലാളികളാണ് ഈ ദളിതര്‍. ഭൂമിഹാറുകളും രജപുത്രരുമാണ് ഇവിടെ ഭൂവുടമകള്‍. ദളിതര്‍ ബിഹാറില്‍ അടിച്ചമര്‍ത്തപ്പെട്ടപോലെ മറ്റെവിടെയുമുണ്ടാവില്ല. അതുകൊണ്ടുതന്നെ കടുത്ത ചെറുത്തുനില്‍പ്പുകളും ഇവിടെയുണ്ടായി. "ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി" എന്ന പുസ്തകത്തില്‍ രാമചന്ദ്രഗുഹ ഇക്കാര്യം വിവരിക്കുന്നുണ്ട്.

ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് ദളിത് ചെറുത്തുനില്‍പ്പിന് ശക്തിപകര്‍ന്നത്. ദളിതരുടെ അഭിമാനസംരക്ഷണത്തിനായുള്ള പോരാട്ടം ഇതോടെ പല ഭഭാഗങ്ങളിലും ശക്തിപ്പെട്ടു. കൃഷിഭൂമിക്കും മാന്യമായ കൂലിക്കും വേണ്ടിയുള്ള ആവശ്യം ശക്തമായി. 1980 ആയപ്പോഴേക്കും സവര്‍ണാധിപത്യം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വേദിയായി മധ്യബിഹാറിലെ ഗ്രാമങ്ങള്‍ മാറി. നാലുശതമാനം സവര്‍ണ കുടുംബങ്ങളാണ് കൃഷിഭൂമിയുടെ 25 ശതമാനവും കൈയടക്കിവച്ചത്. 67 ശതമാനംവരുന്ന താഴ്ന്ന ജാതിക്കാരുടെ കൈവശം വെറും 18 ശതമാനം കൃഷിഭൂമിമാത്രമാണ് ഉണ്ടായിരുന്നത്. ദളിതരുടെ ഉയര്‍ച്ച ഭൂവുടമകളില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. ദളിതരെ സായുധമായി ചെറുക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ സ്വകാര്യസേനകള്‍ക്ക് രൂപംനല്‍കി. കുര്‍മികള്‍ ഭൂമിസേനയുണ്ടാക്കി. യാദവര്‍ ലോറിക്സേനയ്ക്കും രജപുത്രര്‍ കുന്‍വര്‍സേനയ്ക്കും സണ്‍ലൈറ്റ്സേനയ്ക്കും രൂപംനല്‍കി. വീര്യം പ്രകടിപ്പിക്കാന്‍ കൂട്ടക്കൊലകളും ഇവര്‍ നടത്തി. 1980 ല്‍ ഔറംഗാബാദ് ജില്ലയിലെ പിപ്രയിലും 1982 ല്‍ ലഹ്സുനയിലും ഭൂമിസേന ദളിതരെ കൊന്നൊടുക്കി. ലോറിക് സേന ഈ&ാറമവെ;ജില്ലയിലെ ഹിലാഷ ഗ്രാമത്തില്‍ ദളിതര്‍ക്കെതിരെ ആക്രമണം നടത്തി.

1992ല്‍ ജിഷോര കൂട്ടക്കൊല നടത്തിയാണ് രജപുത്രസേന സാന്നിധ്യം അറിയിച്ചത്. ജാതിസേനകളില്‍ ഏറ്റവുമധികം കുപ്രസിദ്ധി നേടിയത് ഭൂമിഹാറുകള്‍ രൂപീകരിച്ച രണ്‍വീര്‍ സേനയാണ്. ബേലാവൂര്‍ ഗ്രാമത്തില്‍ 1994 സെപ്തംബറിലാണ് രണ്‍വീര്‍ സേനയ്ക്ക് രൂപംനല്‍കിയത്. ദളിത് ഉയര്‍ച്ച തടയുകയായിരുന്നു ലക്ഷ്യം. ഖൊപീരയില്‍ 1995 ഏപ്രില്‍ നാലിന് നാല് ദളിതരെ കൊന്നാണ് രണ്‍വീര്‍സേന പിറവി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഭോജ്പുര്‍ ജില്ലയിലെ സര്‍താനയിലും ചന്ദിയിലും പഥാല്‍പുരിലും രണ്ടും മൂന്നും ദളിതരെയായി വധിച്ചു. എന്നാല്‍, ഏറ്റവും വലിയ ആദ്യ കൂട്ടക്കൊല 1996 ജൂലൈ 11ന് ബത്താനിതോലയിലായിരുന്നു. ഉച്ചയ്ക്കുശേഷം പകല്‍വെളിച്ചത്തിലാണ് വാളുകളും കഠാരകളുമായി ഒരുസംഘം ഗ്രാമത്തില്‍ കടന്നുകയറി കണ്ണില്‍കണ്ടവരെയെല്ലാം കൊത്തിനുറുക്കിയത്.

ദളിത് കൂട്ടക്കൊലകള്‍ ബിഹാറില്‍ അവസാനിച്ചില്ല. 1997 ഡിസംബര്‍ ഒന്നിന് ജഹനാബാദ് ജില്ലയിലെ ലക്ഷ്മണ്‍പുര്‍ബാത്തെയില്‍ രണ്‍വീര്‍ സേന 58 ദളിതരെ കൂട്ടക്കൊലചെയ്തു. 1999 ല്‍ ഇതേജില്ലയിലെ ശങ്കര്‍ബീഗയില്‍ 23പേരെയും 2000 ജൂലൈയില്‍ ഔറംഗാബാദ് ജില്ലയിലെ മിയാന്‍പുരില്‍ 35 പേരെയും വധിച്ചു. ഈ കൂട്ടക്കൊലകളിലെ പ്രതികളെല്ലാം ശിക്ഷിക്കപ്പെടാതെ പോവുകയാണ്. അതുകൊണ്ടുതന്നെ ലക്ഷ്മണ്‍പുര്‍ബാത്തെ കൂട്ടക്കൊലയെക്കുറിച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തയ്യാറാകണം. പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം.

*
ദേശാഭിമാനി മുഖപ്രസംഗം 17-10-2013

No comments: