Wednesday, October 16, 2013

ജീവിക്കുന്നവരില്‍നിന്ന് പൂര്‍വികരിലേക്കുള്ള യാത്രികന്‍

എല്ലാ ആഫ്രിക്കക്കാരും ചൈനക്കാരും ഒറ്റനോട്ടത്തില്‍ ഒരുപോലെയാണെന്ന് പലയാത്രകളിലും തോന്നിയിട്ടുണ്ട്. ചൈനയിലെ ഷെന്‍ഷന്‍ വന്‍ നഗരത്തില്‍നിന്ന് വളരെ അകലെയല്ലാത്ത ചോക്കലേറ്റ് സ്ട്രീറ്റിലെ സഞ്ചാരം രണ്ടു വിശ്വാസത്തിനും തെളിവുനല്‍കി. ചൈനക്കാര്‍ പതുങ്ങിയ ചലനത്തിന്റെ കൂട്ടുകാരാണെങ്കില്‍ ആഫ്രിക്കക്കാര്‍ ചടുലതാളത്തിന്റെ കൈപിടിച്ചായിരിക്കുമെന്നുമാത്രം. അതിനാല്‍ അവരെ തിരിച്ചറിയാന്‍ പിന്നെയും ശ്രദ്ധവേണം. അനുഭവങ്ങളുടെ തീപ്പൊള്ളലേറ്റ് പായുന്ന ആ ജനതയ്ക്കുമേല്‍ വാരിയെറിയപ്പെട്ട ശകാരങ്ങള്‍ക്ക് മുള്ളുകളേക്കാള്‍ മുനയുണ്ടായിരുന്നു. പലരും ആഫ്രിക്കക്കാരാണെന്നറിയുന്നത് സ്വന്തം രാജ്യത്തിന് പുറത്തേക്ക് ഒഴുകിയടിയുമ്പോഴാണ്. കുടുംബത്തിന്റെയും അച്ഛന്റെയും പേരുകളില്‍ അറിയപ്പെട്ടിരുന്നവര്‍ക്ക് നിറം തിരിച്ചറിയലിന്റെ സാംസ്കാരിക ചിഹ്നമാവുകയാണ്.

2006 ഒക്ടോബര്‍ നാലു മുതല്‍ എട്ടുവരെ നടന്ന ഫ്രാങ്ക്ഫര്‍ട് അന്താരാഷ്ട്ര പുസ്തകോത്സവം. 111 രാജ്യങ്ങളില്‍നിന്നായി 7000 പ്രസാധകര്‍. അതിഥി പദവിയുള്ളതിനാല്‍ ഇന്ത്യയില്‍നിന്നുള്ള എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും പ്രത്യേക പരിഗണന. മഹാശ്വേത ദേവി മുതല്‍ സ്വാമി അഗ്നിവേശ് തൊട്ടു ശശി തരൂര്‍ വരെ അതിഥികള്‍. ആഫ്രിക്കയില്‍നിന്നുള്ള സാംസ്കാരിക - സാഹിത്യ ഉണര്‍വുകള്‍ തേടി എത്രയോ അന്വേഷകര്‍. കോഫി അവൂനോര്‍ അത്രയേറെ പരിചിതനായിരുന്നില്ലെങ്കിലും ശശി തരൂരാണ് അദ്ദേഹത്തിലേക്ക് എന്റെ ശ്രദ്ധ കൊണ്ടുപോയത്. മാധ്യമങ്ങളുടെ വെളിച്ചംകൊണ്ട് പൊതിഞ്ഞ അപൂര്‍വവും വിലപിടിപ്പുമുള്ള സമ്മാനത്തിന്റെ ശ്രേണിയിലായിരുന്നു തരൂര്‍. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരാര്‍ഥി എന്ന നിലയില്‍ പത്രങ്ങളും ചാനലുകളും ബന്ദിയാക്കിയിരിക്കുന്നു. ജര്‍മന്‍ ടെലിവിഷന്‍ "ബിഎന്‍എ"യുമായി സംസാരിച്ചുനില്‍ക്കവെയാണ് ഞാന്‍ അവിടെയത്തിയത്. മുഖവും കൈയും ഒപ്പമനക്കി കാത്തുനില്‍ക്കാന്‍ പറഞ്ഞു. അഭിമുഖം കഴിഞ്ഞയുടന്‍ അദ്ദേഹം ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള സംസാരം തുടങ്ങി. ഇരട്ട മക്കളിലൊരാളായ കനിഷ്ക് ഒപ്പം. ഏതോ വിദേശ സര്‍വകലാശാലയിലെ സാധാരണ വിദ്യാര്‍ഥിയെന്നേ കരുതിയുള്ളൂ. സര്‍ഗാത്മക എഴുത്തിലും പത്രപ്രവര്‍ത്തനത്തിലും നിറഞ്ഞ താല്‍പര്യം കാണിക്കുന്നുണ്ടായിരുന്നു കനിഷ്ക്. ലണ്ടനില്‍നിന്നുള്ള "ഓപ്പണ്‍ ഡെമോക്രസി" മാഗസിന്റെ എഡിറ്ററായിരിക്കുന്നു അവന്‍ എന്നത് എന്നെ അത്ഭുതപ്പെടുത്തിയതേയില്ല. ഇരട്ട സഹോദരന്‍ ഇഷാനാകട്ടെ "ടൈം മാഗസിന്റെ ഹോങ്കോങ്ങ് പ്രതിനിധിയാണ്. ശശി തരൂരിന്റെ ഷോ ബിസിനസ്" നോവലിന് ജര്‍മന്‍ പരിഭാഷയൊരുങ്ങിയത് ഫ്രാങ്ക്ഫര്‍ട് പുസ്തകോത്സവത്തിലായിരുന്നു. ഫ്രഞ്ച്, സ്പാനിഷ്, പോളിഷ് ഭാഷകളിലേക്കും അതെത്തി. "ബോളിവുഡ്" എന്ന ചലച്ചിത്രം പിറന്നതും ഷോ ബിസിനസിന്റെ മടിയില്‍.

കോഫി അവൂനോര്‍ ശശിതരൂരിനെ പിടിച്ചുലച്ച ആഫ്രിക്കന്‍ സാഹിത്യകാരിലൊരാളായിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍ ഇംഗ്ലീഷിലെത്തിയതാവാം ആ ആഭിമുഖ്യത്തിന് അടിത്തറയായത്. ഘാനയുടെ ചരിത്രത്തിലേക്കും സാംസ്കാരിക പ്രത്യേകതകളിലേക്കും ഭാഷാ പ്രയോഗങ്ങളിലേക്കും തരൂര്‍ പര്യവേഷകനെപ്പോലെയാണ് നടന്നുപോയതും. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ മാളില്‍ സൊമാലിയന്‍ ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ മരിച്ചുവീണ നിരപരാധികളുടെ പട്ടികയില്‍ കോഫി അവൂനോറുമുണ്ടോ എന്ന എന്റെ ആരായലിന് കനത്ത മൗനമായിരുന്നു തരൂരില്‍നിന്ന്. അധികം നീളാത്ത ആ സംഭ്രമം മറികടന്ന് അദ്ദേഹം സംയമനത്തിന്റെ സമതലങ്ങളിലേക്കിറങ്ങി. ശവഘോഷയാത്രയില്‍നിന്ന് വായനയുടെ ഓര്‍മയിലേക്ക് അവൂനോറിനെ കൊണ്ടുപോയി. എഴുതാനും ഒളിക്കാനും ഒപ്പമാവില്ലെന്ന് പറഞ്ഞ, സ്വപ്നങ്ങളില്‍ എന്തെങ്കിലും മണത്തിട്ടുണ്ടോ എന്ന് ചോദിച്ച ലോകത്തെയും സംഗീതത്തെയും അതീവ സുക്ഷ്മമായി കോര്‍ത്തിണക്കിയ കവിയും കഥാകൃത്തും നാടകകാരനും, നയതന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രതിഭ. പ്രപഞ്ചം സംഗീതം വിളക്കിച്ചേര്‍ത്താണ് രൂപപ്പെട്ടത്. എന്നാല്‍ മനുഷ്യര്‍ ആ സംഗീതം ആസ്വദിക്കുന്നത് എന്നേക്കുമായി അവസാനിപ്പിക്കുമ്പോഴുള്ള ദുരന്തമാണ് ഇന്നത്തെ ലോകമെന്ന് കണ്ട അവൂനോര്‍ അത് ഏവര്‍ക്കും വാസയോഗ്യമല്ലാതായിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. മരണത്തിലൂടെ സ്വന്തം വരികള്‍ തെളിയിച്ചിരിക്കയാണ് അദ്ദേഹം.

1936 ആഗസ്ത് 19ന് കൊല്ലപ്പെട്ട ലോകപ്രശസ്ത കവി ഫെഡറികോ ഗാര്‍ഷ്യ ലോര്‍കയുടെ നിലാവു പരന്ന ജീവിതത്തിന്റെ പരിഭാഷ. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ കയറ്റിറക്കങ്ങള്‍ക്കിടയിലായിരുന്നു കൂട്ടക്കൊലപോലെ ചോരചീറ്റിയ വധം. വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണെന്നുമാത്രം. മരിക്കാന്‍ ഒരു കാരണം ആവശ്യമില്ല, എന്നാല്‍ കൊല്ലപ്പെടാന്‍ അത് നിര്‍ബന്ധമാണെന്ന് തെളിയിക്കുകയായിരുന്നു ഇരുവരും. സോങ് ഓഫ് സോറോ, കത്തീഡ്രല്‍ തുടങ്ങിയ കവിതകള്‍ക്കൊപ്പം ദി ഹൗസ് ബൈ ദിസ് സീ അനുഭവക്കുറിപ്പും വാങ്ങിയാണ് ഞാന്‍ ഫ്രാങ്ക്ഫര്‍ടിനോട് വിടപറഞ്ഞത്. ഭക്ഷണം ഒരു നേരത്തേക്കാക്കിയും ലക്ഷ്വറി യാത്രകള്‍ ചുരുക്കിയും ദരിദ്രന്റെ പുക ശീലിച്ചുമായിരുന്നു പണം മിച്ചം പിടിച്ചത്.

ആര്‍ക്കും നല്ലതല്ല ഈ ലോകം എന്ന് പ്രവചിച്ച അവൂനോറിന്റെ കത്തീഡ്രല്‍ ഇടവകയിലെ പള്ളിയെക്കുറിച്ചാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും അതിന്റെ സന്ദേശം എത്രയോ വ്യാപ്തിയുള്ളതായിരുന്നു. വൃത്തികെട്ട കുഴിക്കടുത്ത് തലയുയര്‍ത്തിനിന്ന മരം. കുട്ടിച്ചോളത്തിന്മേല്‍ സുഗന്ധദ്രവ്യങ്ങള്‍ തൂകിക്കൊണ്ടിരുന്നു. അതിന്റെ ശിഖരങ്ങള്‍ സ്വര്‍ഗത്തിന് കുറുകെ നീണ്ടു. ഗോത്ര ജനതയുടെ അവസാന തീയാല്‍ അത് തിളങ്ങി. അവര്‍ സര്‍വേക്കാരെയും കല്‍പ്പണിക്കാരെയും അയച്ചു. മരത്തിന്റെ സ്ഥാനത്ത് ദുര്‍വിധിയുടെ ബോധമറ്റ കൂറ്റന്‍ കത്തീഡ്രല്‍ പണിതു. എന്ന വരികള്‍ ധീരതയുടെയും മതവിമര്‍ശനത്തിന്റെയും പരിസ്ഥിതി പ്രണയത്തിന്റെയും കോലാഹല രഹിതമായ സംഭാവനയാണ്. ശശി തരൂരിന്റെ ഷോ ബിസിനസില്‍ ബോളിവുഡിനെ പ്രകാശമാനമാക്കുന്ന വര്‍ണരാജികളും സാധാരണ മനുഷ്യരെ വിധേയരാക്കുന്ന പ്രതിബിംബക്കെണികളും മൂലധന പിന്തുണയേകുന്ന മാഫിയാ വ്യവസ്ഥയും കടന്നുവരുന്നുണ്ട്. വെള്ളിത്തിരയും മതവും ജനങ്ങള്‍ക്ക് മായക്കാഴ്ചകള്‍ ഒരുക്കുന്നതെങ്ങനെയെന്നും എടുത്തുകാട്ടുന്നു. എന്നാല്‍ ഇന്ത്യന്‍ എഴുത്തുകാരുടെ / രാഷ്ട്രീയക്കാരുടെ കുപ്രസിദ്ധമായ ഭയമനഃശാസ്ത്രം ഇത്തരം നിലപാടുകളെ പതുക്കെ ദുര്‍ബലമാക്കാറുണ്ട്. ശശി തരൂര്‍ ആള്‍ദൈവങ്ങളുടെ പ്രഭാവലയത്തിന്റെ ഓരം പറ്റുമ്പോള്‍ അവൂനോറിനോടുള്ള തികഞ്ഞ അനാദരവാണ് തെളിയുന്നത്.

വേഗം പോകണമെങ്കില്‍ തനിച്ചാവണം, ദൂരം താണ്ടണമെങ്കില്‍ കൂട്ടായ്മയാവട്ടെ എന്ന പഴമൊഴി പുതുമയുടെ ഊര്‍ജം പ്രസരിപ്പിക്കുന്നതാണ്. വീട്ടിലെ പ്രായം ചെന്നയാള്‍ യാത്രചെയ്താല്‍ ചെറുപ്പക്കാരുടെ അനുഭവം പെട്ടെന്ന് വളരുമെന്നും ആഫ്രിക്കക്കാര്‍ പറയാറുണ്ട്. ജീവിതത്തെ പൊളിക്കുന്ന സാമൂഹ്യ ഉള്ളടക്കം ഗര്‍ഭം ധരിച്ച, നട്ടെല്ലു നിവര്‍ത്തി ചോദ്യങ്ങള്‍ ഉതിര്‍ക്കുന്ന എത്രയോ പഴഞ്ചൊല്ലുകളും വാക്ധാരകളും കറുത്ത സാഹിത്യത്തിലുണ്ട്. അവൂനോര്‍ ഘാനയുടെ പ്രാദേശിക ഭാഷയും സംസ്കാരവും ദേശീയബോധവും അസ്തിത്വവും ചായങ്ങള്‍ തേക്കാതെ ലോകത്തിനുമുന്നിലെത്തിച്ചു.

ഗോള്‍ഡ് കോസ്റ്റ് എന്ന് ഇപ്പോഴും അറിയപ്പെടുന്ന ഘാനയിലായിരുന്നു അവൂനോറിന്റെ ജനനം - 1935 മാര്‍ച്ച് 13ന്. ഘാന സര്‍വകലാശാലയില്‍നിന്ന് ആഫ്രിക്കന്‍ സാഹിത്യത്തില്‍ ബിരുദം നേടി അവിടെ അധ്യാപകനായി. ഇക്കാലയളവിലാണ് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയത്. റീഡിങ് ഡിസ്കവറി. ആഫ്രിക്കന്‍ വാമൊഴി പാട്ടുകളുടെ പുനരാവിഷ്കാരമായിരുന്നു അത്. ഘാന ഫിലിം കോര്‍പറേഷന്റെ മേല്‍നോട്ടചുമതല ലഭിച്ച അവൂനോര്‍ അവിടെ നാടകപ്പുരയും സ്ഥാപിച്ചു. ലണ്ടന്‍ സര്‍വകലാശാലകളിലെ അധ്യാപനവും സര്‍ഗാത്മക ജീവിതം വിപുലമാക്കി. ദിസ് എര്‍ത്ത് മൈ ബ്ലഡ് തുടങ്ങിയ കവിതകള്‍ പിറക്കുകയുമുണ്ടായി. 1975-ല്‍ ഘാനയിലേക്ക് തിരിച്ചുപോയ അദ്ദേഹം കേപ്പ്കോസ്റ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവിയായി സ്ഥാനമേറ്റു. ചുരുങ്ങിയ മാസത്തിനുള്ളില്‍ കള്ളക്കേസ് ചുമത്തി ജയിലിലിട്ടു. സൈനിക ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചയാള്‍ക്ക് താമസ സൗകര്യമൊരുക്കിയെന്ന കുറ്റാരോപണം. 1975 ഡിസംബര്‍ 31നായിരുന്നു അറസ്റ്റ്. വിചാരണ കൂടാതെ മാസങ്ങള്‍ തടവറയിലിട്ടു. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നിരന്തര പ്രചാരണങ്ങളെ തുടര്‍ന്നാണ് പുറംലോകത്ത് ഇറങ്ങാനായത്. എഴുവര്‍ഷത്തെ അമേരിക്കന്‍ വാസം സ്വയം വരിച്ച പ്രവാസമായിരുന്നെങ്കില്‍ സ്വന്തം മണ്ണിലെ കാരാഗൃഹത്തില്‍ കഴിഞ്ഞത് യഥാര്‍ഥ ചങ്ങലക്കെട്ടിലായിരുന്നുവെന്നാണ് അവൂനോര്‍ എഴുതിയത്. സംശയങ്ങളില്‍നിന്നുള്ള വിടുതിയുടെ അനിവാര്യമായ വഴിയായിരുന്നത്രെ അക്കാലത്തെ രചനകള്‍. "ബിഫോര്‍ ദി ജേര്‍ണി" തുടങ്ങിയവ പ്രധാനവും. കൂട്ടിലടച്ച പക്ഷി, താഴിട്ട വാതില്‍, തെരുവില്‍ ചിതറിയ ചോര - എന്നിങ്ങനെയുള്ള രൂപകങ്ങള്‍. ചില കവിതകള്‍ പാബ്ലോ നെരൂദക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ശ്മശാനത്തിന്റെ നാറ്റത്തില്‍നിന്ന് വിടുതല്‍ നേടാനാണത്രെ കവിതകളിലേക്ക് ചാരിനിന്നതും അഭയം തേടിയതും. കൂട്ടിലിട്ടതും നാടുകടത്തപ്പെട്ടതുമായ പക്ഷികളുടെ മനോ വ്യത്യാസങ്ങള്‍ ചേര്‍ത്തെഴുതുന്നത് ഇത്തരം അഭയമുനമ്പുകളില്‍നിന്നാണ്.

തടവുജീവിതത്തിന്റെ ഏകാന്തതയില്‍നിന്ന് പരിചിതമായ ആത്മീയ ഉണര്‍വുകളെ പുനര്‍ നിര്‍വചിക്കുന്നുണ്ട് അവൂനോര്‍. ഇരുട്ടിന്‍ കഫംവീണ മുറിയില്‍ മരിച്ചുവീഴാന്‍ ഇടയാക്കുന്ന അവസ്ഥയെ മുന്നില്‍ കാണുകയുമുണ്ടായി. എന്നിട്ടും ലക്ഷ്യത്തില്‍നിന്ന് പിന്തിരിഞ്ഞില്ല. ഹോ ചിമിനായിരുന്നു പ്രേരണയും ആവേശവും. ഇത്തരം തിരകളുടെ വീശീയടിക്കലുകള്‍കൊണ്ട് നിബിഡമാണ് "ദി ഹൗസ് ബൈ ദി സീ" ആഫ്രിക്കന്‍ വേരുകളും പാരമ്പര്യങ്ങളും മാറ്റത്തിന്റെ തുടിപ്പുകളും ഐക്യവും സൗഹാര്‍ദവുമെല്ലാം വീണ്ടും അടിവരയിട്ടുപോയി അത്. സഹജമായ പരിമിതികളും കുറവുകളും സ്വീകരിച്ചുകൊണ്ടുതന്നെ മനുഷ്യനെ അളവറ്റ് സ്നേഹിക്കാന്‍ പഠിപ്പിക്കുകയാണ്. വോള്‍ സോയിങ്ക "ദി മാന്‍ ഡൈഡില്‍" വിവരിച്ചപോലെ അവൂനോര്‍ ജയിലറെ ഇഷ്ടപ്പെടുന്നുണ്ട്. സോയിങ്കയുടെ മുന്നറിയിപ്പിന്റെ കരുതലില്ലാതെയായിരുന്നു അതെന്നതും പ്രധാനം. വൈയക്തികമായ ക്ഷോഭങ്ങളില്‍ പിടിച്ചു തൂങ്ങാതിരുന്ന അദ്ദേഹം ഭൂതകാലം മുന്‍നിര്‍ത്തി ശബ്ദാഡംബരപൂര്‍ണമായ വൃഥാ പ്രഭാഷണത്തിനും തയ്യാറായിരുന്നില്ല. എന്നാല്‍ സമകാലീനതയില്‍ തീര്‍ഥാടനംപോലെ ഉറക്കമൊഴിയുന്നുമുണ്ട്. തോക്കുകള്‍ ചിതറിത്തെറിപ്പിച്ച് കുട്ടികളെപ്പോലും ജഡങ്ങളാക്കുന്ന കൗര്യം കണ്ടു. അതിന്റെ ഭയാനകവും ക്രമരഹിതവുമായ ഒച്ച കേള്‍ക്കുകയുമുണ്ടായി. ആഫ്രിക്കയെ ചതച്ചരച്ച പാദകവചങ്ങള്‍ക്കുള്ളിലെ കാലുകളുടെ നിറമെന്തായാലും സ്വേഛാധികാരികള്‍ക്ക് ഒരേ പ്രകൃതമായിരുന്നുവെന്നും തിരിച്ചറിഞ്ഞു. എല്ലാ അധിനിവേശങ്ങളില്‍നിന്നുമുള്ള മോചനവും ചൂഷണങ്ങളില്‍നിന്നുള്ള രക്ഷയും പ്രധാനമായിക്കണ്ടു. പുതിയ പ്രസ്ഥാനം - വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മൗനമായി ചുവടുവയ്ക്കുകയായിരുന്നു. "ദി ബ്രസ്റ്റ് ഓഫ് എര്‍ത്ത്: എ സര്‍വേ ഓഫ് ഹിസ്റ്ററി, കള്‍ച്ചര്‍ ആന്‍ഡ് ലിറ്ററേച്ചര്‍ ഓഫ് ആഫ്രിക്ക സൗത്ത് ഓഫ് ദി സഹാറ" ഏകാന്തത, ദുഃഖഭാരം, മരണത്തിന്റെ മുറിവ്, പരമ്പരാഗത ലോകവീക്ഷണം എന്നിങ്ങനെ തുടങ്ങി അടുത്ത യാത്രയുടെ ഘട്ടം തിരയുകയാണ്. ഒടുവില്‍ ചില സന്ദേശങ്ങള്‍. അല്ലെങ്കില്‍ ഒരു സന്ദേശമെങ്കിലും. മരിച്ച മനുഷ്യന്‍ ജീവിച്ചിരിക്കുന്നവരില്‍നിന്ന് പൂര്‍വികരിലേക്കുള്ള യാത്രികനാണ് അവൂനോറിന്. "ദിസ് എര്‍ത്ത്, മൈ ബ്രദര്‍" നോവലില്‍ ആഫ്രിക്കന്‍ സ്വത്വവും വേരില്ലായ്മയും ഗദ്യകവിതയില്‍ വരച്ചിടുകയായിരുന്നു.

ദുരിതമയവും ദുരന്തപൂര്‍ണവുമായ അനുഭവക്കടലുകള്‍ താണ്ടിയ അദ്ദേഹം ലാളിത്യത്തിന്റെ നിറകുടമായിരുന്നു. ധൈഷണിക പ്രതിബദ്ധതയ്ക്കും സാമൂഹ്യ ബോധ്യങ്ങള്‍ക്കും ആ വിനയം തടസ്സമായിരുന്നില്ല. എഴുത്തുകാരന്‍ മാതൃകയോ ആത്മീയ നേതൃത്വമോ, ഗുരുനാഥനോ ആണെന്ന് കരുതി വിശ്രമിക്കുന്നവരെ സ്തുതിക്കുയുമുണ്ടായില്ല അവൂനോര്‍. ഭാഷയുടെയും ചരിത്രവസ്തുക്കളുടെയും പാരമ്പര്യാവകാശിയായ എഴുത്തുകാരന്‍ അനുഷ്ഠാനപരതയിലൂടെയും ഉപയോഗത്തിലൂടെയും അവയ്ക്കൊരു സ്വയംപര്യാപ്തതലം സ്വപ്നം കാണുകയായിരുന്നു. വ്യക്തി പ്രതിഭയും പൊതുപൈതൃകവും ഒന്നിച്ചുനില്‍ക്കുന്ന ഘട്ടങ്ങളാണ് പ്രധാനം. അതിനാല്‍ എഴുത്തുകാരന്റെ കൂറ് തന്നോടെന്നതിനേക്കാള്‍ വിപുലമാകണം.

കലയുടെയും രാഷ്ട്രീയത്തിന്റെയും മേഖലകളില്‍ പുസ്തകത്താളുകളില്‍ ഒതുങ്ങിയ "മാന്യ" പരിവേഷമായിരുന്നില്ല അവൂനോറിന്. കവിതചൊല്ലിയും കഥകള്‍ വായിച്ചും അഭിനയിച്ചും ചിരിതൂകിയും ഫലിതങ്ങള്‍ നിറച്ചും നിരന്തരം ചലനാത്മകമായിരുന്നു ആ ജീവിതം. വോള്‍ സോയിങ്കയെ തടവിലിട്ടപ്പോള്‍ തെരുവുകളില്‍ രോഷാഗ്നി പടര്‍ത്തിയ നാടകാവതരണത്തിനും മുന്നിട്ടിറങ്ങി. സോയങ്കയുടെ "ദി ലയേണ്‍ ആന്‍ഡ് ദി ജുവല്‍" ആക്രയിലെ ഡ്രാമാ സ്റ്റുഡിയോവില്‍ അവതരിപ്പിച്ചായിരുന്നു പ്രതിഷേധം. പ്രക്ഷോഭങ്ങളുടെ വിത്തുമുളപ്പിക്കുന്ന പരമ്പരാഗത നാടന്‍പാട്ടുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാനും സമയം കണ്ടെത്തി. ഘാനയുടെ ആദ്യ പ്രസിഡന്റ് ക്വാമേ എന്‍ക്രുമയുടെ പാന്‍ ആഫ്രിക്കന്‍ പ്രസ്ഥാനത്തിലും പ്രചാരണങ്ങളിലും അവൂനോര്‍ അറുപതുകളില്‍തന്നെ നിറഞ്ഞുനിന്നു. ബ്രസീലിലും ക്യൂബയിലും സ്ഥാനപതിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയിലുമെത്തി. അക്കാലത്ത് വര്‍ണവിവേചനത്തിനെതിരായ കമ്മിറ്റിയുടെ അധ്യക്ഷനുമായി.

2006 ഒക്ടോബറില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പരിചയപ്പെട്ട കോഫി അവൂനോര്‍ 2012 നവംബറില്‍ ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞപ്പോഴേക്കും എന്റെ ഇഷ്ടപ്പെട്ട ആഫ്രിക്കന്‍ എഴുത്തുകാരനായിമാറി. വിവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമായ സുഡാന്‍കാരന്‍ തിഗാനി ഹസബ് എല്‍ റസൂല്‍ എല്‍ നൂറുമൊത്തുള്ള മണിക്കൂറുകള്‍ അക്ഷരാര്‍ഥത്തില്‍ കറുത്ത സാഹിത്യത്തിലേക്കുള്ള കിളിവാതിലുകളായി. ഷാര്‍ജ ഭരണാധികാരിയുടെ ചില കൃതികള്‍ പരിഭാഷപ്പെടുത്തിയത് ഞാന്‍ കണ്ടു. മാന്യൂട്ട്ബോളിനെയും നെല്‍സണ്‍ മണ്ടേലയെയും മഹാത്മാഗാന്ധിയെയും ആരാധിക്കുന്ന അദ്ദേഹം അവൂനോറിന്റെ "ദി ബ്രസ്റ്റ് ഓഫ് ദി എര്‍ത്ത്" കൈയൊപ്പിട്ട് നല്‍കിയാണ് യാത്രയാക്കിയത്. സ്വന്തം ശേഖരത്തില്‍നിന്നുള്ള അമൂല്യഗ്രന്ഥം കൂടിക്കാഴ്ചയുടെ സ്മാരകമായി സൂക്ഷിക്കാന്‍. ഓസ്കാര്‍ വൈല്‍ഡിന്റെ ദി ഇംപോര്‍ട്ടന്‍സ് ഓഫ് ബീയിങ് ഏണസ്റ്റ് എന്ന കൃതിയാണ് എല്‍നൂറിന്റെ കാഴ്ചപ്പാടുകള്‍ കീഴ്മേല്‍ മറിച്ചത്. ഗൗരവമനുഷ്യര്‍ക്കുള്ള നിസാര ഹാസ്യം എന്ന വൈല്‍ഡിന്റെ ഉപശീര്‍ഷകം നല്‍കിയ പുനര്‍വിചിന്തനം അപാരമായിരുന്നത്രെ. വിക്ടോറിയന്‍ പാരമ്പര്യങ്ങളും മതപ്രബോധനങ്ങളും മുറിവേറ്റു വീഴുന്ന ആ വിമര്‍ശനം ആന്തരവല്‍ക്കരിച്ചു എല്‍നൂര്‍.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി വാരിക 20-10-2013

No comments: