Thursday, October 31, 2013

കാലം ആവശ്യപ്പെടുന്ന സാംസ്കാരികമുന്നണി

ഫാസിസം പടിവാതില്‍ക്കല്‍ എന്ന മുന്നറിയിപ്പ് നല്‍കുന്നത് പ്രമുഖസാഹിത്യകാരന്‍ ഡോ. യു ആര്‍ അനന്തമൂര്‍ത്തിയാണ്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ എനിക്ക് ഇന്ത്യ വിട്ടുപോകേണ്ടിവരുമെന്ന അദ്ദേഹത്തിന്റെ ഉല്‍ക്കണ്ഠ ഓരോ എഴുത്തുകാരനും എന്നല്ല ഓരോ ഇന്ത്യക്കാരനും പങ്കുവയ്ക്കേണ്ടതുണ്ട്. ഈ വലിയ വിപത്തിനെതിരെ എഴുത്തുകാര്‍, കലാകാരന്മാര്‍, സാംസ്കാരികപ്രവര്‍ത്തകര്‍ എന്നിവരുടെ അതിവിശാലമായ സാംസ്കാരികമുന്നണിയാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. എങ്കിലേ സാമ്രാജ്യത്വത്തിന്റെ ഈ സാംസ്കാരികയുദ്ധത്തെ  തോല്‍പ്പിക്കാന്‍ കഴിയൂ. ബഹുജനപ്രസ്ഥാനങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണയും പങ്കാളിത്തവും ഇതിന് ആവശ്യമാണ്.

ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിനായാണ് 1930കളില്‍ പുരോഗമനസാഹിത്യം ലോകത്ത് പിറവികൊള്ളുന്നത്. മാക്സിംഗോര്‍ക്കിയുടെ അന്നത്തെ ചോദ്യം- "സാഹിത്യകാരന്മാരേ നിങ്ങള്‍ ഏതു ചേരിയില്‍: ഫാസിസത്തിന്റെയും യുദ്ധത്തിന്റെയും ചേരിയിലോ അതോ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ചേരിയിലോ?- ഇന്നും പ്രസക്തമാണ്. പ്രത്യേകിച്ചും ഇന്ത്യയുടെ സങ്കീര്‍ണമായ സമകാലിക രാഷ്ട്രീയാവസ്ഥയില്‍. ജര്‍മനിയില്‍ ഉടലെടുത്ത കോര്‍പറേറ്റ് മുതലാളിത്തമായിരുന്നു നാസിസത്തിന്റെ പിന്നിലെ സാമ്പത്തികശക്തി. ആര്യസംസ്കാരവാദവും ജര്‍മന്‍വംശീയതയും പ്രത്യയശാസ്ത്രമാക്കി ജൂതന്മാരെ മാത്രമല്ല തൊഴിലാളിവര്‍ഗത്തെയും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച ചിന്തകരെയും എഴുത്തുകാരെയും കൊന്നൊടുക്കിയ കാലട്ടത്തിലാണ് ഫാസിസ്റ്റ്താണ്ഡവത്തെ ചെറുക്കാന്‍ മനുഷ്യസ്നേഹികളായ എഴുത്തുകാരുടെ കൂട്ടായ്മ പാരീസിലുണ്ടായത്. ആ സമ്മേളനത്തിന്റെ സംഘാടകര്‍ എല്ലാവരും കമ്യൂണിസ്റ്റുകളോ മാര്‍ക്സിസ്റ്റുകളോ ആയിരുന്നില്ല. റൊമാങ് റൊളാങ്, ആന്ദ്രേമല്‍റോ, തോമസ്മാന്‍, മാക്സിംഗോര്‍ക്കി തുടങ്ങിയ ലോകസാഹിത്യകാരന്മാരായിരുന്നു മുന്നണിയില്‍ നിലയുറപ്പിച്ചത്. ഫാസിസവും മുതലാളിത്തവും മനുഷ്യസംസ്കാരത്തിനുമേല്‍ ഏല്‍പ്പിക്കുന്ന രാക്ഷസീയ പ്രവണതകളെ ചെറുത്തുതോല്‍പ്പിക്കാന്‍ വേണ്ടിയാണ് സംസ്കാരത്തെ സംരക്ഷിക്കാന്‍ എഴുത്തുകാരുടെ അഖിലേന്ത്യാ കോണ്‍ഗ്രസ് എന്ന മഹാസമ്മേളനം സംഘടിപ്പിച്ചത്.

മൂലധനചൂഷണവും മുതലാളിത്തവും എക്കാലത്തും മനുഷ്യവിരുദ്ധമാണ്. 1935ല്‍ ചേര്‍ന്ന എഴുത്തുകാരുടെ കൂട്ടായ്മ മതനിരപേക്ഷവും വംശീയനിരപേക്ഷവുമായ മനുഷ്യസംസ്കാരത്തെ സംരക്ഷിക്കാനായിരുന്നെങ്കില്‍ ഇന്ന് അതേ ലോകസാഹചര്യത്തിലേക്ക് ആഗോളമുതലാളിത്തം എഴുത്തുകാരെയും കലാകാരന്മാരെയും കൊണ്ടെത്തിച്ചിരിക്കുന്നു. ലോകമെമ്പാടും മതമൗലികവാദവും വംശീയവെറിയും സ്വത്വവാദാധിഷ്ഠിതമായ സാംസ്കാരിക രാഷ്ട്രീയവും പ്രതിലോമഭരണകൂടങ്ങളും ശക്തിപ്രാപിച്ചിരിക്കുന്നു. മനുഷ്യസ്നേഹികളായ എഴുത്തുകാരും കലാകാരന്മാരും ചിന്തകരും ക്രൂരമായി വേട്ടയാടപ്പെടുന്നു; പലരും കൊലചെയ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ ജീവിച്ചിരുന്ന ബംഗാളി എഴുത്തുകാരി സുഷ്മിതാ ബാനര്‍ജി 2013 സെപ്തംബര്‍ അഞ്ചിന് താലിബാന്‍ ഭീകരരാല്‍ കൊല്ലപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജീവിതം മുഴുവന്‍ പോരടിച്ച മഹാരാഷ്ട്രയിലെ യുക്തിവാദപ്രസ്ഥാന പ്രചാരകന്‍ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ 2013 ആഗസ്ത് 20ന് സവര്‍ണ ഭീകരരുടെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു. കര്‍ണാടകത്തിലെ നോവലിസ്റ്റ് യോഗേഷ് മാസ്റ്ററെ ശ്രീരാമസേനക്കാര്‍ വേട്ടയാടുകയും സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും ഉണ്ടായി. ഇത്തരത്തില്‍ എത്രയോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഹിന്ദുത്വവാദികളും ഇസ്ലാമിക മതമൗലികവാദികളും ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ പ്രസ്ഥാനക്കാരുമെല്ലാം മതപരവും വംശീയവുമായ "വെറി"രാഷ്ട്രീയത്തെ ഉപയോഗിച്ച് മൂലധനശക്തികളുടെ സ്പോണ്‍സര്‍ഷിപ്പോടുകൂടി, ജനാധിപത്യപൗരസമൂഹങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. സര്‍വരാജ്യകലാകാരന്മാരുടെ കൂട്ടായ്മ മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ പ്രസക്തമാകുന്ന കാലഘട്ടമാണിത്.

ഇന്ത്യയില്‍ 1936ല്‍ രൂപംകൊണ്ട അഖിലേന്ത്യാ പുരോഗമനസാഹിത്യസംഘടന ജനാധിപത്യവാദികളും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും കമ്യൂണിസ്റ്റുകാരുമൊക്കെ അടങ്ങുന്ന മനുഷ്യസ്നേഹികളുടെ കൂട്ടായ്മയായിരുന്നു. ആചാര്യനരേന്ദ്രദേവ്, ജയപ്രകാശ് നാരായണന്‍, മൗലാനാ ഹസറത്ത് മൊഹാനി, കമലാദേവി ചതോപാധ്യായ, സരോജിനി നായിഡു തുടങ്ങിയ ദേശീയ നേതാക്കളും ഫയസ് അഹമ്മദ് ഫയസ്, കെ എ അബ്ബാസ്, കൈഫി അസ്മി, കിഷന്‍ ചന്ദര്‍ തുടങ്ങിയ എഴുത്തുകാരും അവിടെ പങ്കെടുത്തു. രവീന്ദ്രനാഥടാഗോര്‍, ജവാഹര്‍ലാല്‍നെഹ്റു, മഹാകവി മുഹമ്മദ് ഇക്ബാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആധുനിക ഇന്ത്യയുടെ നിര്‍മിതിയില്‍ പുരോഗമന സാഹിത്യകാരന്മാര്‍ പ്രധാനപങ്കാണ് നിര്‍വഹിച്ചത്. സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ മുതലാളിത്തം ശക്തിപ്രാപിച്ചപ്പോള്‍ മനുഷ്യന്റെ ദുഃഖങ്ങളും ദുരിതങ്ങളും വര്‍ധിക്കുകയാണുണ്ടായത്. ജാതീയമായ പീഡനങ്ങള്‍, കാര്‍ഷിക ജീവിതത്തകര്‍ച്ച, സ്ത്രീപീഡനങ്ങള്‍, വര്‍ഗീയകലാപങ്ങള്‍ തുടങ്ങിയ ദുരന്തങ്ങള്‍ ഭരണകൂട പിന്തുണയോടെ കൂടുതല്‍ രൂക്ഷമായി തുടരുന്നു. അതുകൊണ്ടുതന്നെ പുരോഗമന സാഹിത്യകാരന്റെ എഴുത്തിന് കൂടുതല്‍ ശക്തിവരേണ്ട കാലമാണിത്. 1935ലെ പാരീസ് സമ്മേളനകാലത്ത് ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വാധിപത്യമല്ലാതെ ഫാസിസ്റ്റ് ഭീഷണി ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്നതല്ല സ്ഥിതി. മതമൗലികവാദികളും വര്‍ഗീയഭ്രാന്തന്മാരും അവരുടെ രാഷ്ട്രീയ-ഭീകരപ്രവര്‍ത്തനങ്ങളും, ഭാരതീയ ജനതയെ ശിഥിലീകരിക്കുകയും രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുകയും ചെയ്യുകയാണ്. ഫാസിസവും നാസിസവും പുതിയ രൂപത്തില്‍ സാമൂഹ്യജീവിതത്തെ കീഴ്മേല്‍ മറിച്ചുതുടങ്ങി. ഇന്ത്യയില്‍ ശക്തിപ്രാപിച്ചുകഴിച്ച കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ സേവകരായി ഇന്ത്യന്‍ ഭരണകൂടം മാറിക്കഴിഞ്ഞു. സ്വാതന്ത്ര്യസമര സംഘടനയായി വളര്‍ച്ച നേടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ജനാധിപത്യത്തെ, അഴിമതി - മാഫിയാസംഘങ്ങള്‍ക്കും ക്രിമിനലുകള്‍ക്കും അടിയറവച്ചിരിക്കുകയാണ്. അധികാരത്തിലെത്താന്‍ ജാതി-മതശക്തികളെ അതിരുവിട്ട് പ്രോത്സാഹിപ്പിക്കുന്നു. ജാതിപ്പഞ്ചായത്തുകളെയും മതസംഘടനകളെയും പ്രീണിപ്പിക്കാന്‍ ബാലികാവിവാഹവും മറ്റ് ദുരാചാരങ്ങളും നിയമപരമാക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ ഭാരതത്തെ സാംസ്കാരികമായി മധ്യകാലയുഗത്തിലേക്ക് കൊണ്ടുപോവുകയാണ്. പുരോഗമന സാഹിത്യപ്രസ്ഥാനം 75 വര്‍ഷം പൂര്‍ത്തിയാക്കി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചരിത്രസന്ദര്‍ഭമാണിത്. മതനിരപേക്ഷവും മാനവികവുമായ ഒരു പുതിയ സമൂഹത്തിനുവേണ്ടിയുള്ള പോരാട്ടമാണ് ഈ പ്രസ്ഥാനം നടത്തിവന്നത്. ചൂഷണവ്യവസ്ഥയെയും അതിന്റെ നിര്‍മിതികളായ ഫ്യൂഡല്‍- മുതലാളിത്ത സൗന്ദര്യ സൃഷ്ടികളെയും അത് ചോദ്യംചെയ്തു. മലയാളസാഹിത്യത്തെ മനുഷ്യവല്‍ക്കരിച്ചത് പുരോഗമനസാഹിത്യമാണ്. ഭാഷയെയും സാഹിത്യത്തെയും ജനാധിപത്യവല്‍ക്കരിക്കാനും കഴിഞ്ഞു. സാഹിത്യവും കലയും ചരിത്രവല്‍ക്കരിച്ചും രാഷ്ട്രീയവല്‍ക്കരിച്ചുമാണ് ഈ വിജയം കൈവരിച്ചത്. ചരിത്രം സാമൂഹികപോരാട്ടങ്ങള്‍കൊണ്ട് നിറഞ്ഞതാണെന്നും ആ പോരാട്ടങ്ങളില്‍നിന്ന് ഉയിര്‍ക്കൊള്ളുന്നതാണ് പുരോഗമനസാഹിത്യവും കലയും എന്നും ഒട്ടേറെ സംവാദങ്ങള്‍ക്കുശേഷമാണെങ്കിലും സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രചനയുടെ രൂപഭാവങ്ങള്‍മുതല്‍ വായനാരീതികളില്‍വരെ മൗലികമായ മാറ്റം സൃഷ്ടിക്കാനും കഴിഞ്ഞു.

പുതിയ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സാഹിത്യത്തിലേക്ക് വഴിതുറന്നതും ഈ പ്രസ്ഥാനംതന്നെ. പുരോഗമന സാഹിത്യം പ്രചാരണ സാഹിത്യമാണെന്ന് കുറ്റപ്പെടുത്തുന്നവര്‍, ഇന്നത്തെ ഏറ്റവും വലിയ പ്രചാരണം നടക്കുന്നത് മൂലധനശക്തികളുടെ നേതൃത്വത്തിലാണെന്ന് തിരിച്ചറിയണം. അവരുടെ ചാനലുകളും പത്രങ്ങളും മറ്റ് മാധ്യമങ്ങളുമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രചാരണസാഹിത്യത്തിന്റെയും കലയുടെയും അധിപന്മാര്‍. പണമുണ്ടെങ്കില്‍ എന്ത് അസംബന്ധവും സംബന്ധമാകും. ഒരുപറ്റം എഴുത്തുകാര്‍ ഇന്ന് വലതുപക്ഷശക്തികള്‍ക്ക് അനുകൂലമായ അനുഭൂതി നിക്ഷേപമാണ് അവരുടെ കൃതികളിലൂടെ നടത്തുന്നത്. മനുഷ്യപ്പറ്റുള്ളതല്ല വലതുപക്ഷ സാഹിത്യം. അതിന് മൂലധനപ്പറ്റേയുള്ളൂ. സത്യം കാണാതെ നിറംപിടിപ്പിച്ച നുണകള്‍ക്കു പുറകെയാണ് പല എഴുത്തുകാരും ഇന്ന് സഞ്ചരിക്കുന്നത്. ഇടതുപക്ഷം, വലതുപക്ഷം എന്ന വിഭജനംപോലും ബോധപൂര്‍വം മറച്ചുവയ്ക്കുന്ന ഈ എഴുത്തുകാര്‍ ലോകത്ത് നടക്കുന്ന സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളെക്കുറിച്ച് മിണ്ടുന്നതേയില്ല.

സംസ്കാരത്തെ സംഘര്‍ഷമേഖലയാക്കി മാറ്റിയെടുത്താണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ കീഴ്പ്പെടുത്താന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഇന്ത്യയില്‍ നടക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും നവലിബറല്‍ പരിഷ്കാരങ്ങളും നമ്മുടെ സമൂഹത്തെ കീഴ്മേല്‍ മറിച്ചു. തിരിച്ചറിയാനാകാത്തവിധം നമ്മുടെ സാംസ്കാരികരംഗമാകെ മാറിപ്പോയി. പുതിയ സാമ്രാജ്യത്വം ജനങ്ങളെ നേരിടുന്നത് പ്രധാനമായും സാംസ്കാരിക കടന്നാക്രമണങ്ങളിലൂടെയാണ്. രാഷ്ട്രീയ നേതൃത്വത്തിനുപകരം സാംസ്കാരികനേതൃത്വമാണ്, സാംസ്കാരിക വ്യവസായികളാണ് ഇന്ന് സാമ്രാജ്യത്വത്തിന്റെ യുദ്ധതന്ത്രങ്ങള്‍ക്ക് സമ്മതി നിര്‍മിച്ചെടുക്കുന്നത്. ഈ യുദ്ധത്തിന്റെ മുന്‍നിരയില്‍ മൂലധനാധിപത്യമുള്ള മാധ്യമങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നതുകാണാം. രണ്ട് ദശാബ്ദക്കാലത്തെ ആസൂത്രിതമായ ശ്രമംകൊണ്ട് ഇന്ത്യയില്‍ ധൈഷണികജീവിതത്തെ മരവിപ്പിക്കാനും വരുതിയിലാക്കാനും സാമ്രാജ്യത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് നമ്മള്‍ തിരിച്ചറിയണം.

എഴുത്തിന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടേണ്ട കാലഘട്ടത്തിലാണ് ഇന്ത്യയിലെ എഴുത്തുകാര്‍ ജീവിക്കുന്നത്. ജനപക്ഷത്തുനില്‍ക്കുന്ന പുരോഗമന സാഹിത്യത്തിന് സ്വന്തം മണ്ണില്‍ ഉറച്ചുനിന്നുകൊണ്ടുമാത്രമേ പോരാടാനാവുകയുള്ളൂ. അതുകൊണ്ട് അഴിമതിയും അക്രമവും മൂലധനവികസനോപാധിയാക്കിയ കോര്‍പറേറ്റ് മുതലാളിത്തത്തിനും അതിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രരൂപങ്ങള്‍ക്കും ഭരണകൂടത്തിനും എതിരെ പോരാടുക എന്നതാണ് പാരീസ് സമ്മേളനത്തിന്റെ പൈതൃകം സൂക്ഷിക്കുന്ന ഇന്ത്യയിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഇന്നത്തെ ചരിത്രപരമായ കടമ.

*
പ്രൊഫ. വി എന്‍ മുരളി (പുരോഗമന കലാസാഹിത്യസംഘം ജനറല്‍സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി

1 comment:

Jomy said...

മോഡിക്ക് പകരം വെക്കാൻ ബദൽ മാർഗ്ഗങ്ങൾ നിലവിൽ ഇല്ല .കഴിഞ്ഞ 10 വർഷം തുടർച്ചയായി യു പി എ അധികാരത്തിൽ വന്നു .ഒരു മാറ്റം ആവശ്യമാണ് .അടുത്ത 5 വർഷം മോഡി ഭരിക്കട്ടെ.മൂന്നാം മുന്നണി നിലവിൽ സാധിക്കും എന്ന് തോന്നുനില്ല .ഒന്നുകിൽ കോണ്‍ഗ്രസ്‌ അല്ലെങ്കിൽ ബി ജെ പി .