Wednesday, October 23, 2013

കേരളം വീണ്ടും ധനകാര്യ പ്രതിസന്ധിയിലേക്ക്

കേരള സംസ്ഥാന ട്രഷറിയില്‍ 3881 കോടി രൂപയുടെ മിച്ചം 2011 മാര്‍ച്ച് 31ന് നീക്കിവെച്ചിട്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഭരണമൊഴിഞ്ഞത്. ഏപ്രില്‍ - മെയ് മാസങ്ങളിലാണ്, മാര്‍ച്ച് അവസാനം നല്‍കിയ ഡ്രാഫ്റ്റുകളും മറ്റും പണമായി പിന്‍വലിക്കുക. ഇവ കുറച്ചാലും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വേളയില്‍ ട്രഷറിയില്‍ 2500 കോടി രൂപയെങ്കിലും മിച്ചമായി ഉണ്ടായിരുന്നു. ഈ ഭീമമായ മിച്ചത്തെ രണ്ടര വര്‍ഷത്തെ ഭരണം കൊണ്ട് കമ്മിയായി യുഡിഎഫ് സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. 7 വര്‍ഷമായി കേരള ട്രഷറി ഒരിക്കല്‍പോലും പൂട്ടേണ്ടിവന്നിട്ടില്ല. 6 വര്‍ഷമായി കേരളം ഒരിക്കല്‍പോലും ഓവര്‍ ഡ്രാഫ്റ്റിലായിട്ടില്ല. 4 വര്‍ഷമായി ഒരിക്കല്‍പോലും വെയ്സ് ആന്‍ഡ് മീന്‍സ് ഇനത്തില്‍ കൈവായ്പ റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കേണ്ടി വന്നിട്ടില്ല. ഈ സ്ഥിതിയെല്ലാം കീഴ്മേല്‍ മറിയാന്‍ പോവുകയാണ്. കഴിഞ്ഞ മാസം കേരളത്തിന് വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് എടുക്കേണ്ടിവന്നു. കടം വാരിക്കോരി എടുത്തതുകൊണ്ട് ഓവര്‍ ഡ്രാഫ്റ്റ് ഒഴിവാക്കാന്‍ ആയി. പക്ഷേ എന്റെ കണക്കുകൂട്ടല്‍ പ്രകാരം, ഇന്നത്തെ നിലയ്ക്കു കാര്യങ്ങള്‍ പോയാല്‍ ഓവര്‍ ഡ്രാഫ്റ്റിലാവാന്‍ ഏതാനും മാസങ്ങള്‍ മതി. മാര്‍ച്ചില്‍ ട്രഷറി പൂട്ടുന്ന നിലയും ഉണ്ടാകും.

വായ്പയുടെ 60 ശതമാനം തീര്‍ന്നു

ഇതു വെറും വാചകമടിയല്ല. ധനമന്ത്രി തന്നെ പുറത്തുവിട്ട കണക്കുകള്‍ പരിശോധിച്ചാല്‍ ധനകാര്യ പ്രതിസന്ധിയുടെ അനിവാര്യത വ്യക്തമാകും. കേരളത്തിന് 2013-14ല്‍ അനുവദനീയമായ പൊതുക്കടം 11,844 കോടി രൂപയാണ്. ഇതില്‍നിന്ന് ആദ്യ 6 മാസം കൊണ്ടുതന്നെ 6950 കോടി രൂപ കടം എടുത്തു കഴിഞ്ഞു. ബാക്കി ഇനിയുള്ളത് 4894 കോടി രൂപ. 14,540 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയുടെ 70 ശതമാനം അതായത് ഏതാണ്ട് 10,000 കോടി രൂപയുടെ ചെലവ് ഇനി വരാന്‍ പോകുന്നതേയുള്ളൂ. പക്ഷേ വായ്പയെടുക്കാന്‍ ഇനി ബാക്കി 5000 കോടിയില്‍ താഴെ മാത്രം. റവന്യൂ വരുമാനം ഗണ്യമായി ഉയര്‍ന്നില്ലെങ്കില്‍ ട്രഷറി സ്തംഭനം തീര്‍ച്ച.

റവന്യൂ വരുമാനം വെല്ലുവിളിക്കനുസരിച്ച് ഉയരുമോ?

ഇതുവരെയുള്ള അനുഭവം നേരെ മറിച്ചാണ്. റവന്യൂ വരുമാനം പ്രതീക്ഷിച്ചതുപോലെ ഉയരാത്തതുകൊണ്ടാണല്ലോ ധനകാര്യ വര്‍ഷത്തിെന്‍റ ആദ്യ പകുതിയില്‍ തന്നെ ഇത്രമാത്രം കടം എടുക്കേണ്ടിവന്നത്. അതുകൊണ്ട് ധനമന്ത്രി കെ എം മാണി ചെലവ് ചുരുക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. സെപ്തംബര്‍ മാസം വരെയുള്ള വരവു ചെലവു കണക്കുകള്‍ വെളിപ്പെടുത്തി കൊണ്ട് അദ്ദേഹം പറഞ്ഞത് ഇതാണ്. റവന്യൂ വരുമാനം 11 ശതമാനം ഉയര്‍ന്നു. എന്നാല്‍ റവന്യൂ ചെലവ് 20 ശതമാനം ഉയര്‍ന്നു. ഈ വിടവുമൂലം ഉണ്ടായ ചില ചില്ലറ വൈഷമ്യങ്ങള്‍ ഉണ്ട് എന്നതു ശരിയാണ്. പക്ഷേ പ്രതിസന്ധിയൊന്നുമില്ല. സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കാന്‍ ഒരു പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു: പുതിയ നിയമനം ഇല്ല. യാത്രാച്ചെലവിനു നിയന്ത്രണം. വാഹനങ്ങള്‍ വാങ്ങുന്നതിന് സ്റ്റേ. ബജറ്റിനു പുറത്ത് ഇനി ചെലവുകള്‍ ഇല്ല...

സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിച്ചു എന്നതു ശരിയാണ്. ധനമന്ത്രി വിശദീകരിച്ചതുപോലെ ബജറ്റില്‍ പറയാത്ത പലതിനും പണം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചെലവുകള്‍ കയറുപൊട്ടി പായുകയാണ് എന്നത് അതിശയോക്തിപരമാണ്. കഴിഞ്ഞ വര്‍ഷത്തെ റവന്യൂ ചെലവ് 51,675 കോടി രൂപയാണ്. നടപ്പുവര്‍ഷത്തെ ബജറ്റിലെ പ്രതീക്ഷിത ചെലവ് (ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച അധികച്ചെലവടക്കം) 61,727 കോടി രൂപയാണ്. അതായത് ബജറ്റ് മതിപ്പു കണക്കുപ്രകാരം റവന്യൂ ചെലവ് 20 ശതമാനം ഉയരേണ്ടതാണ്. ഏതാണ്ടീ തോതില്‍ മാത്രമേ റവന്യൂ ചെലവില്‍ വര്‍ധനയും ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട് ചെലവിലുണ്ടായ അപ്രതീക്ഷിത വര്‍ധനയാണ് ഇന്നത്തെ പ്രതിസന്ധിയുടെ കാരണമെന്നു പറയാനാവില്ല.

റവന്യൂ വരുമാനത്തിന് എന്തു സംഭവിച്ചു?

അപ്പോള്‍ പിന്നെ റവന്യൂ വരുമാനത്തിന് എന്തുസംഭവിച്ചു എന്നതു പരിശോധിക്കേണ്ടിയിരിക്കുന്നു. റവന്യൂ വരുമാനം 11 ശതമാനമേ വര്‍ധിച്ചുള്ളൂ. 2012-13ല്‍ സംസ്ഥാന റവന്യൂ വരുമാനം 48,269 കോടി രൂപയായിരുന്നു. അതു അധിക വിഭവ സമാഹരണം അടക്കം 59,128 കോടി രൂപയായി ഉയരുമെന്നാണ് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നത്. അതായത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനത്തിെന്‍റ വര്‍ധന വകയിരുത്തിയതിെന്‍റ പകുതി വര്‍ധന മാത്രമേ റവന്യൂ വരുമാനത്തില്‍ ഉണ്ടായിട്ടുള്ളൂ. ഇതാണ് പ്രതിസന്ധിയുടെ പ്രഭവ കേന്ദ്രം. സംസ്ഥാനത്തിെന്‍റ ഏറ്റവും പ്രധാനപ്പെട്ട റവന്യൂ വരുമാനം വാറ്റ് നികുതിയാണ്. 2013 സെപ്തംബര്‍ മാസം വരെയുള്ള വാറ്റ് നികുതി വരുമാനം 6,774 കോടി രൂപയാണ്. 12,952 കോടിയാണ് പിരിക്കാന്‍ ടാര്‍ജറ്റായി നിശ്ചയിച്ചത്. അതിെന്‍റ പകുതി മാത്രമാണ് പിരിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ടാര്‍ജറ്റ് എപ്പോഴും കുറച്ചു ഉയര്‍ത്തിയാണ് നിശ്ചയിക്കുക. അതുകൊണ്ട് മുന്‍വര്‍ഷത്തെ പിരിവുമായി താരതമ്യപ്പെടുത്തി വര്‍ധനയെ കണക്കാക്കുന്നതാവും ശരി. 2012-13ല്‍ 6,164 കോടി രൂപയാണ് സെപ്തംബര്‍ മാസം വരെ വാറ്റ് നികുതിയായി പിരിച്ചത്. 2013-14ല്‍ ഇത് 6,774 കോടി രൂപയായി ഉയര്‍ന്നു എന്നു വേണമെങ്കില്‍ പറയാം. 10.9 ശതമാനം വര്‍ധന. എന്നാല്‍ വര്‍ധന സംബന്ധിച്ച ഈ അവകാശവാദം അതിരുകവിഞ്ഞതാണ്. യഥാര്‍ത്ഥത്തില്‍ വാറ്റുനികുതി വരുമാനത്തില്‍ വര്‍ധനയേ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ് ഉണ്ടായിട്ടുള്ളത്.

2012-13ല്‍ വാറ്റ് നികുതി നിരക്കുകള്‍ 1 ശതമാനം, 4 ശതമാനം, 13.5 ശതമാനം എന്നിങ്ങനെയായിരുന്നു. മൊത്തം നികുതി വരുമാനത്തിെന്‍റ 5% 1 ശതമാന നിരക്കില്‍നിന്നും 25% 4 ശതമാന നിരക്കില്‍നിന്നും 70% 13.5 ശതമാന നിരക്കില്‍നിന്നും ലഭിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ 2013-14ല്‍ 4 ശതമാന നികുതി നിരക്ക് 5 ആയും 13.5 ശതമാന നികുതി നിരക്ക് 14.5 ആയും ഉയര്‍ത്തി. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിെന്‍റ ഭരണകാലത്ത് ഒരിക്കല്‍പോലും നികുതി നിരക്ക് ഉയര്‍ത്തിയില്ല. അന്നും ഇന്നു ധനമന്ത്രി പറയുന്ന ന്യായങ്ങള്‍ സാധുവായിരുന്നു. നികുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ നിരക്ക് ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ജനങ്ങളുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ തയ്യാറായില്ല. നികുതി നിരക്ക് ഉയര്‍ത്താതെയാണ് വാറ്റ് നികുതിയില്‍ ഏതാണ്ട് 19 ശതമാനം വീതം വരുമാന വര്‍ധന നേടിയത്. അതുകൊണ്ട് യുഡിഎഫ് സര്‍ക്കാരിെന്‍റ നികുതി പിരിവിലെ കാര്യക്ഷമത കണക്കാക്കുവാന്‍ വര്‍ധിപ്പിച്ച നിരക്കിലല്ല പഴയ നിരക്കില്‍ തന്നെ നികുതി ഈടാക്കിയിരുന്നെങ്കില്‍ എന്തു തുക ലഭിക്കുമെന്നു കണക്കാക്കണം. 2012 - 13ല്‍ 1 ശതമാന നിരക്കില്‍ ലഭിച്ച നികുതി അതേ നിരക്കിലും 5 ശതമാന നിരക്കില്‍ ലഭിച്ച നികുതി 4 ശതമാനനിരക്കിലും 14.5 ശതമാന നിരക്കില്‍ ലഭിച്ച നികുതി 13.5 ശതമാന നിരക്കിലും ഞാന്‍ കണക്കാക്കിയപ്പോള്‍ ലഭിച്ചത് 6,108 കോടി രൂപയാണ്. ഇതാവട്ടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 56 കോടി രൂപ കുറവാണ്. യഥാര്‍ത്ഥം പറഞ്ഞാല്‍ കേരളത്തിലെ വാറ്റ് നികുതി വരുമാനത്തില്‍ 1 ശതമാനം ഇടിവുണ്ടായിരിക്കുന്നു. ഇതെന്തുകൊണ്ട് സംഭവിച്ചു എന്നതാണ് ധനമന്ത്രി പരിശോധിക്കേണ്ടത്. ഇതിനുപകരം അദ്ദേഹം 11 ശതമാനത്തിെന്‍റ വര്‍ധനയുടെ കണക്കും പറഞ്ഞ് തടിതപ്പുകയാണ്.

നികുതിപിരിവിലെ കെടുകാര്യസ്ഥത

സാമ്പത്തിക മാന്ദ്യമാണ് നികുതി വരുമാനം കുറയാന്‍ കാരണം എന്നൊരു വാദം ചിലര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യമുണ്ടെങ്കിലും കേരളത്തിലെ സ്ഥിതി ഇങ്ങനയല്ല. ഏതാണ്ട് 50,000-60,000 കോടി ഗള്‍ഫ് പണം വന്നിരുന്നത് രുപയുടെ മൂല്യം ഇടഞ്ഞപ്പോള്‍ 70,000-75,000 കോടിയായി ഉയര്‍ന്നിരിക്കയാണ്. കേരളത്തിലെ ഉല്‍പാദനത്തില്‍ മുരടിപ്പ് ഉണ്ടായാല്‍തന്നെ ഉപഭോഗത്തില്‍ ഇടിവുണ്ടായിട്ടില്ല. 2008ല്‍ ആഗോള മാന്ദ്യം പൊട്ടിപ്പുറപ്പെട്ട വേളയിലും നമ്മള്‍ ഈ പ്രതിഭാസം കണ്ടതാണ്. നികുതി വരുമാനം കുറയാന്‍ കാരണം നികുതി പിരിവിലെ കെടുകാര്യസ്ഥതയും അഴിമതിയുമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് വളരെ ആസൂത്രിതമായ ഇടപെടലിലൂടെ സൃഷ്ടിച്ചെടുത്ത നികുതിപിരിവിലെ കാര്യക്ഷമത യുഡിഎഫ് സര്‍ക്കാര്‍ 2 വര്‍ഷംകൊണ്ട് പൊളിച്ചടുക്കിയിരിക്കയാണ്. കഴിഞ്ഞ രണ്ടുവര്‍ഷം മഴയ്ക്കു ശേഷം മരം പെയ്യുന്നതുപോലെ നികുതി വരുമാന വര്‍ദ്ധന തുടര്‍ന്നു. നികുതിപിരിവു സംവിധാനത്തിന്റെ തകര്‍ച്ച ഇപ്പോഴാണ് നമുക്ക് അനുഭവവേദ്യമാകുന്നത്. ഇത് വെറും ശകാരപ്രയോഗമല്ല. കൃത്യമായ കണക്കുകള്‍വെച്ചു തെളിയിക്കാവുന്ന വസ്തുതയാണ്.

വാറ്റ് നികുതി പിരിവിലെ ആദ്യത്തെ പടവ് എല്ലാ കച്ചവടക്കാരും വാര്‍ഷിക റിട്ടേണ്‍ അഥവാ കണക്കുകള്‍ സമര്‍പ്പിക്കുകയാണ്. പണ്ട് വില്‍പനനികുതി ഉണ്ടായിരുന്നപ്പോള്‍ ഉദ്യോഗസ്ഥരാണ് നികുതി നിര്‍ണയിച്ചറിയിക്കുക. എന്നാല്‍ ഇപ്പോള്‍ കച്ചവടക്കാരന്‍ വില്‍പന- വാങ്ങല്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ സ്വയം നികുതി നിശ്ചയിച്ച് അടയ്ക്കുകയാണ് ചെയ്യുന്നത്. ഇത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയുണ്ടായി. എന്നിട്ടും 2010-11ല്‍ 1600 കച്ചവടക്കാരും 2011-12ല്‍ 3600 കച്ചവടക്കാരും ഇനിയും വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാനായി ബാക്കിയുണ്ട്. 2012-13ലേത് 10,000ത്തിലേറെ വരും. ഈ റിട്ടേണുകള്‍ ഓരോന്നും പരിശോധിച്ച് അധികനികുതി ഉണ്ടെങ്കില്‍ ആവശ്യപ്പെടേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്. എന്നാല്‍ ഈ സ്ക്രൂട്ടിനി ചിട്ടയായി നടക്കുന്നില്ല. കമ്പ്യൂട്ടര്‍വഴി ഇത് എളുപ്പത്തില്‍ നടത്താവുന്നതാണ്. എന്നിട്ടും 2010-11ലെ 11,000 കച്ചവടക്കാരുടേയും 2011-12ലെ 21,369 കച്ചവടക്കാരുടേയും റിട്ടേണുകള്‍ സ്ക്രൂട്ടിണി കുടിശികയാണ്. 2012-13ലെ ഭൂരിപക്ഷം റിട്ടേണുകളും ഇനിയും സ്ക്രൂട്ടിണി നടത്താന്‍ ബാക്കിയിരിക്കുന്നു.

സ്ക്രൂട്ടിണി നടത്തുമ്പോള്‍ ഗൗരവമായ പിശകുകള്‍ കണ്ടെത്തുന്ന കടകളില്‍ ഓഡിറ്റ് വിസിറ്റ് നടത്തണം. 2013 സെപ്തംബര്‍വരെ 4000 ഓഡിറ്റ് വിസിറ്റിനായിരുന്നു ടാര്‍ജറ്റ് നിശ്ചയിച്ചിരുന്നത്. നടന്നതാവട്ടെ 1300 മാത്രം. അതായത് ലക്ഷ്യത്തിന്റെ മൂന്നിലൊന്ന്. സ്ക്രൂട്ടിണി, ഓഡിറ്റ് വിസിറ്റ്, കടപരിശോധന, വാഹന പരിശോധന, ചെക്ക്പോസ്റ്റ് പരിശോധന തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ 2013 സെപ്തംബര്‍വരെ 400 കോടി രൂപയുടെ അധിക നികുതിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ 350 കോടി രൂപ ഉടന്‍ പിരിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ഇതുവരെ പിരിച്ചെടുത്തത് കേവലം 35 കോടി രൂപയാണ്. മന്ത്രിക്ക് കൈകൊണ്ട് സ്റ്റേ കൊടുക്കാന്‍ നേരമില്ലാത്തതുകൊണ്ട് പ്രൈവറ്റ് സെക്രട്ടറി അച്ചടിച്ച കാര്‍ഡുമുഖേന സ്റ്റേ അനുവദിക്കുന്ന സ്ഥിതിവരെയുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് 1/4-1/3 നികുതി അടച്ചാലേ ഗഡുക്കളായി നികുതിയടയ്ക്കാന്‍ അനുവാദം നല്‍കുമായിരുന്നുള്ളു. 12 ഗഡുക്കളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ക്യാബിനറ്റില്‍ വയ്ക്കണമായിരുന്നു. ഇത്തരം ഉപാധികളെല്ലാം ഇപ്പോള്‍ കാറ്റില്‍ പറന്നു.

സര്‍വത്ര അഴിമതി

ചെക്ക്പോസ്റ്റിലെ അഴിമതിയും ചോര്‍ച്ചയും മൂലം വലിയ നികുതി നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അഴിമതിരഹിത ചെക്ക്പോസ്റ്റ് പരിപാടി പൊളിച്ചു. തന്മൂലം പരിശോധനയില്ല. പണം വാങ്ങി വണ്ടികളെ കടത്തിവിടുന്നു. 2012ല്‍ 5-ാംമാസംവരെ 7.2 ലക്ഷം വാഹനങ്ങള്‍ പരിശോധിച്ചെങ്കില്‍ 2013ല്‍ 5-ാംമാസംവരെ പരിശോധിച്ച വാഹനങ്ങളുടെ എണ്ണം 6.9 ലക്ഷം ആയി കുറഞ്ഞു. 10,000 കുറ്റകൃത്യങ്ങള്‍ 2012ല്‍ കണ്ടുപിടിച്ച സ്ഥാനത്ത് 2013 ഇത് 8,400 ആയി താണു. ചെക്കുപോസ്റ്റില്‍നിന്നുള്ള വരുമാനവും ഗണ്യമായി കുറഞ്ഞു. പണം വാങ്ങിയുള്ള ട്രാന്‍സ്ഫറുകള്‍ സര്‍വസാധാരണമായിത്തീര്‍ന്നു. തൃശൂര്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു അഴിമതിയുടെ മൊത്ത ഏജന്റുകളിലൊരാള്‍. മാതൃഭൂമി ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെ ഇദ്ദേഹത്തിന്റെ അഴിമതി പുറത്തായി. സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വാറ്റ് നികുതി മാത്രമല്ല വിദേശ മദ്യത്തിന്റെ മേലുള്ള വില്‍പനനികുതിയിലും കുറവുണ്ടായി. കേരളത്തിലെ മദ്യപാനം കുറഞ്ഞുവരുന്നതിന്റെ തെളിവായിട്ട് ഇതിനെ ഉദാഹരിക്കുന്നത് നികുതി വെട്ടിപ്പിന് വെള്ളപൂശാനാണ്. "സെക്കന്‍ഡ്"കളുടെ വില്‍പന ഏറുന്നു. ബിവറേജസ് കടകളില്‍നിന്നുളള നികുതി താഴുമ്പോള്‍ ബാറുകളിലെ വില്‍പന ഉയരുകയാണെന്നതും ശ്രദ്ധേയമാണ്.

രജിസ്ട്രേഷന്‍ ഫീസ് നിലവിലുള്ള നിരക്കിനേക്കാള്‍ 2 ശതമാനം പോയിന്റുകള്‍ വീതം കുറച്ചപ്പോള്‍ നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതാണ് നികുതി വരുമാനം ഗണ്യമായി കുറയുമെന്ന്. ഇതാണ് സംഭവിച്ചത്. എന്നിട്ടിപ്പോള്‍ ഭൂമിയുടെ തറവില ഉയര്‍ത്തിക്കൊണ്ട് നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. തറവില സംബന്ധിച്ച് നിലവിലുള്ള പരാതികള്‍ പരിഹരിക്കാതെ കിടക്കുകയാണ്. അപ്പോഴാണ് ഇത് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം. ഭാഗാധാരങ്ങള്‍ക്ക് സ്റ്റാമ്പ്ഡ്യൂട്ടി 1000 രൂപയായും പരമാവധി രജിസ്ട്രേഷന്‍ ഫീസ് 25,000 രൂപയായും വെട്ടിക്കുറച്ചു. പാവപ്പെട്ടവരെ സഹായിക്കാനാണെന്നാണ് വ്യാഖ്യാനം. അങ്ങനെയെങ്കില്‍ ഈ ഇളവ് 10-25 സെന്റ് ഭൂമിക്കാര്‍ക്കായി പരിമിതപ്പെടുത്തിയാല്‍പോരേ എന്ന് നിയമസഭാ ചര്‍ച്ചയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയുണ്ടായില്ല. 10 സെന്റ് കാരനും 1000 ഏക്കര്‍ എസ്റേററ്റുകാരനും ഒരേ നികുതി. ഇങ്ങനെ തലതിരിഞ്ഞ നികുതി നയങ്ങളും കൂടി ചേര്‍ന്നപ്പോള്‍ നികുതി വരുമാനം കേവലമായിതന്നെ കുറയുന്ന സ്ഥിതിയുണ്ടായി.

ട്രഷറി സ്തംഭനത്തിലേക്ക്

ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ കേന്ദ്രസര്‍കാരിനോട് പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വായ്പയെടുക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ചിദംബരം കനിഞ്ഞില്ലെങ്കില്‍ ഒരു സംശയവും വേണ്ട ട്രഷറി സ്തംഭിക്കും. അല്ലെങ്കില്‍ പദ്ധതിയടക്കം ചെലവുകള്‍ വെട്ടിച്ചുരുക്കണം. ഇതിനുള്ള കൂടിയാലോചനകള്‍ സെക്രട്ടറിമാരുടെ തലത്തില്‍ നടന്നുകഴിഞ്ഞു. എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും റിവ്യു നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ലെങ്കിലും നമുക്ക് കുറച്ചു തുകയെങ്കിലും വായ്പയെടുക്കാനുള്ള സാവകാശം കെ എം മാണി കൊട്ടിയടച്ചു എന്നതാണ് ഇന്നത്തെ നിസ്സഹായാവസ്ഥയ്ക്കു കാരണം. 2010-11ല്‍ 2524 കോടിരൂപയും 2012-12ല്‍ 5307 കോടി രൂപയും പബ്ലിക് അക്കൗണ്ടിലൂടെ ബജറ്റിലേക്ക് വന്നിരുന്നു. എന്നാല്‍ 2010-14ല്‍ കേവലം 470 കോടി രൂപയേ ഈ ഇനത്തില്‍ പ്രതീക്ഷിക്കുന്നള്ളൂ.

സര്‍ക്കാരിന് രണ്ടുതരം ഫണ്ടുണ്ട്. സര്‍ക്കാരിന്‍റ കണ്‍സോളിഡേറ്റഡ് ഫണ്ട് ഇതിലേക്കാണ് എല്ലാ നികുതി-നികുതിയേതര വായ്പാ വരുമാനവും വരേണ്ടത്. ഇവിടെനിന്നുവേണം നിയമസഭ പാസാക്കിയ ബജറ്റ് അനുസരിച്ച് ചെലവുകള്‍ ഓരോന്നും നടത്താന്‍. ഇതില്‍നിന്ന് വ്യത്യസ്ഥമാണ് പബ്ലിക് അക്കൗണ്ട് ഫണ്ട്. സര്‍ക്കാരിന് സെക്യുരിറ്റിയായി നല്‍കുന്ന പണം, ട്രഷറിയിലെ ഡെപ്പോസിറ്റുകള്‍, പിഎഫ് നിക്ഷേപങ്ങള്‍ തുടങ്ങിയവ ഈ അക്കൗണ്ടിലാണ് വരിക. ഇവയൊന്നും സര്‍ക്കാരിന്റെ വരുമാനമല്ല. താല്‍ക്കാലികമായി സൂക്ഷിക്കാന്‍ സര്‍ക്കാരിനെ ഏല്‍പിച്ചിരിക്കുന്ന പണമാണ്. എന്നാല്‍ ഈ അക്കൗണ്ടില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന അധിക ഡെപ്പോസിറ്റ് ബജറ്റിലേക്ക് വായ്പാ വരുമാനമായി വകകൊള്ളിക്കാറുണ്ട്.

ഇത്തരത്തില്‍ പബ്ലിക് അക്കൗണ്ട്വഴി പണം സ്വരൂപിക്കാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ട്രഷറി ആധുനികവല്‍ക്കരിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ട്രഷറികളോരോന്നും ആധുനിക ബാങ്കുകള്‍പോലെ കാര്യക്ഷമമാക്കുന്നതിനുവേണ്ടി കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും കോര്‍ ബാങ്കിങ് അടക്കം സമഗ്രമായ കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കുന്നതിനും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും ട്രഷറികളിലും എടിഎം സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ട്രഷറിവഴി ഡെപ്പോസിറ്റുകള്‍ ശേഖരിക്കുന്നതിന് ഭാവനാ പൂര്‍ണമായ പരിപാടി തയ്യാറാക്കി. സര്‍ക്കാര്‍ പണം മുഴുവന്‍ ട്രഷറിയില്‍തന്നെ ഡെപ്പോസിറ്റു ചെയ്യണമെന്നത് നിര്‍ബന്ധിതമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറി അക്കൗണ്ടുകള്‍വഴി എടിഎമ്മിലൂടെ നല്‍കുന്നതിന് ലക്ഷ്യമിട്ടു. ഈയൊരൊററ ഇനത്തില്‍ മാത്രം പ്രതിവര്‍ഷം 1000 കോടിരൂപയെങ്കിലും ട്രഷറിയില്‍ അധിക ബാലന്‍സുവരും.

യുഡിഎഫ് സര്‍ക്കാര്‍ ഇവയെല്ലാംതന്നെ പൊളിച്ചു. ശമ്പളം വാണിജ്യബാങ്കുകള്‍ വഴിയാക്കി. സര്‍ക്കാര്‍ ഏജന്‍സികളെ, മിച്ചം പണം ന്യൂജനറേഷന്‍ ബാങ്കുകളില്‍ ഇടാന്‍ അനുവദിച്ചു. കമ്പ്യൂട്ടറൈസേഷനും കോര്‍ബാങ്കിങ്ങും ഇഴഞ്ഞുനീങ്ങുന്നു. ട്രഷറി സേവിങ്സ് ബാങ്കിങ് ഉപേക്ഷിക്കണമെന്ന റിസര്‍വ്ബാങ്ക് ആവശ്യത്തെ പരസ്യമായി എതിര്‍ക്കാന്‍ തയ്യാറാവുന്നില്ല. ഇങ്ങനെ യുഡിഎഫ് സര്‍ക്കാര്‍ സ്വന്തം കുഴിതോണ്ടിക്കൊണ്ടിരിക്കുകയാണ്. നികുതി പിരിക്കുന്നില്ല. എന്നാല്‍ പുതിയ താലൂക്കുകളും ബോര്‍ഡുകളും സ്കൂളുകളും കോളേജുകളുമെല്ലാം വാരിക്കോരി അനുവദിക്കുന്നു. ചെലവ് കുത്തനെ ഉയരുന്നു. കമ്മി നികത്താന്‍ ഉണ്ടായിരുന്ന ഉപായങ്ങള്‍പോലും ഉപേക്ഷിക്കുന്നു. കേരളം വീണ്ടും ധനകാര്യ പ്രതിസന്ധിയുടെ ചുഴിയിലേക്ക് വലിച്ചെറിയപ്പെടുന്നു.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

No comments: