Thursday, October 31, 2013

പാര്‍ലമെന്റിനെ നാണംകെടുത്തുന്ന റിപ്പോര്‍ട്ട്

ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിഭരണമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റേത്. ടെലികോം അഴിമതി, കല്‍ക്കരി അഴിമതി, റെയില്‍വേ അഴിമതി തുടങ്ങി ലക്ഷംകോടികളുടെ അഴിമതിയാണ് നടന്നത്. ലോകത്തിനുമുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന അഴിമതിപരമ്പരകള്‍. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) ചൊവ്വാഴ്ച ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്നാല്‍, കുറ്റപ്പെടുത്തുന്നത് മന്‍മോഹന്‍ സര്‍ക്കാരിനെയല്ല, അഴിമതി വെളിച്ചത്തുകൊണ്ടുവന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയാണ് (സിഎജി). നഷ്ടം പെരുപ്പിച്ചുകാട്ടി ഇന്ത്യയെ ലോകത്തിനുമുന്നില്‍ നാണംകെടുത്തി എന്നാണ് സമിതി അധ്യക്ഷന്‍ പി സി ചാക്കോ എഴുതിവച്ചിരിക്കുന്നത്. തന്റെ നേതാക്കളായ മന്‍മോഹന്‍സിങ്ങിനെയും പി ചിദംബരത്തെയും കുറ്റവിമുക്തനാക്കാന്‍ ചാക്കോ രാജ്യത്തിന്റെ ഓഡിറ്റ് സംവിധാനത്തെ പൂര്‍ണമായി തള്ളിപ്പറയുകയാണ്. കോണ്‍ഗ്രസിന്റെ തലപ്പാവില്‍ ഒരു കറുത്ത തൂവല്‍ തിരുകിയിരിക്കയാണ് ഇതിലൂടെ ചാക്കോ യഥാര്‍ഥത്തില്‍ ചെയ്തത്.

ജെപിസിയിലെ പ്രതിപക്ഷാംഗങ്ങളുടെ അഭിപ്രായത്തെ പൂര്‍ണമായും തള്ളി കോണ്‍ഗ്രസിനുവേണ്ടിയുള്ള ഒരു തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണിതെന്ന് സുവ്യക്തം. സിപിഐ എം, സിപിഐ, ബിജെപി, ഡിഎംകെ, എഐഎഡിഎംകെ, ബിജെഡി, തൃണമൂല്‍കോണ്‍ഗ്രസ് എന്നീ പാര്‍ടികളിലെ അംഗങ്ങള്‍ ഒന്നടങ്കം വിയോജനക്കുറിപ്പെഴുതിയിട്ടും അതെല്ലാം അവഗണിച്ചാണ് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ധനമന്ത്രി ചിദംബരത്തിനും അഴിമതിയിലുള്ള പങ്ക് വ്യക്തമാക്കുന്ന നൂറുകണക്കിന് തെളിവുകള്‍ ജെപിസിക്ക് ലഭിച്ചിട്ടും അതെല്ലാം അവഗണിച്ച് ഇരുവര്‍ക്കും പങ്കില്ലെന്ന വിചിത്രമായ വിലയിരുത്തലാണ് അധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. രാജ്യസഭയില്‍നിന്ന് സര്‍ക്കാര്‍ അനുകൂല എംപിമാരെ സമിതിയില്‍ തിരുകിക്കയറ്റിയും സിബിഐ അന്വേഷണഭീഷണികാട്ടി എസ്പിയെയും ബിഎസ്പിയെയും കൂടെനിര്‍ത്തിയും കേവലഭൂരിപക്ഷത്തിലാണ് അന്തിമറിപ്പോര്‍ട്ട് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഏഴ് വിയോജനക്കുറിപ്പുകള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. അധ്യക്ഷന്റെ അധികാരമുപയോഗിച്ച് ചാക്കോ ഇതില്‍ വെട്ടലും തിരുത്തലും വരുത്തിയിട്ടുണ്ട്. എന്നിട്ടും ഇതിലെല്ലാം മന്‍മോഹന്‍സിങ്ങിന്റെയും ചിദംബരത്തിന്റെയും അഴിമതിയിലെ പങ്ക് വ്യക്തമാകുന്നുണ്ട്. എന്നാല്‍, എല്ലാത്തിനും ഉത്തരവാദി അന്നത്തെ ടെലികോംമന്ത്രി എ രാജ മാത്രമാണെന്ന വിചിത്രവാദമാണ് ചാക്കോയും കൂട്ടരും നടത്തുന്നത്.

2008ല്‍ 2ജി സ്പെക്ട്രം ഉപയോഗിക്കാന്‍ 122 ലൈസന്‍സുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചത് 2001ലെ വില കണക്കാക്കിയും ലേലമൊഴിവാക്കിയും ആദ്യംവരുന്നവര്‍ക്ക് ആദ്യം എന്ന വിചിത്ര മാനദണ്ഡം പാലിച്ചുമാണെന്നാണ് സിഎജി കണ്ടെത്തിയത്. ഇതുവഴി രാജ്യത്തിന് 1.76 ലക്ഷം കോടി നഷ്ടം സംഭവിച്ചെന്നും സിഎജി കണക്കാക്കി. പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും അറിവോടെയാണ് താന്‍ എല്ലാം ചെയ്തതെന്ന് രാജ വെളിപ്പെടുത്തി. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് ജെപിസി രൂപീകരിച്ചത്. ലക്ഷം കോടിയുടെ അഴിമതി എന്നത് സിഎജി വെറുതെ എഴുതിയുണ്ടാക്കിയതാണെന്നാണ് ചാക്കോയും കൂട്ടരും ഇപ്പോള്‍ "കണ്ടെത്തിയിരിക്കുന്നത്". ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) മാനദണ്ഡങ്ങള്‍മാത്രമാണ് സിഎജി പരിഗണിച്ചതെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഓഡിറ്റ് പ്രാമുഖ്യം നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ടെലികോം മേഖലയ്ക്ക് അന്തിമവാക്കായ "ട്രായി"യെയും സിഎജിയോടൊപ്പം റിപ്പോര്‍ട്ട് തള്ളിപ്പറയുകയാണ്. ഭരണകൂടസംവിധാനങ്ങള്‍ പ്രധാനമന്ത്രികാര്യാലയത്തിന് ബാധകല്ലെന്ന സ്വേച്ഛാനിലപാടും ഇതിലുണ്ട്. എ രാജയെ സിബിഐ പ്രതിചേര്‍ത്തത് പ്രധാനമായും ട്രായ് നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെച്ചൊല്ലിയുമാണ്. ജെപിസി മുമ്പാകെ ഹാജരാകണമെന്ന് രാജ ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. രാജയെ വിളിച്ചുവരുത്തണമെന്ന പ്രതിപക്ഷ ആവശ്യം അധ്യക്ഷന്‍ വോട്ടിനിട്ട് തള്ളി. മന്‍മോഹന്‍സിങ്ങിനെയും ചിദംബരത്തെയും വിസ്തരിക്കണമെന്ന പ്രതിപക്ഷ ആവശ്യവും അംഗീകരിച്ചില്ല.

ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ ടെലികോംമന്ത്രാലയം സ്വീകരിക്കുന്ന നടപടിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയെ രാജ വഴിതെറ്റിച്ചെന്നാണ് ജെപിസിയുടെ അന്തിമ റിപ്പോര്‍ട്ടിലുള്ളത്. എല്ലാം സുതാര്യമായിരിക്കുമെന്ന് പ്രധാനമന്ത്രിക്ക് എല്ലാ കത്തുകളിലും രാജ ആവര്‍ത്തിച്ച് നല്‍കിയ ഉറപ്പുകളും പാലിച്ചില്ലത്രേ. പിന്നെന്തിന് ഇങ്ങനെയൊരു പ്രധാനമന്ത്രികാര്യാലയം! അവിടെയിരിക്കുന്ന സെക്രട്ടറിമാരെല്ലാം മന്ദബുദ്ധികളാണോ. ജെപിസിയിലെ സിപിഐ അംഗം ഗുരുദാസ്ദാസ് ഗുപ്ത വിയോജനക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു, ""2008 ജനുവരി ആറിനും ഏഴിനും രാജ കൂട്ടമായി ലൈസന്‍സുകള്‍ നല്‍കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍മാത്രം പ്രധാനമന്ത്രിയുടെ സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഫയലില്‍ വിയോജനക്കുറിപ്പെഴുതി. ഈ താമസം ബോധപൂര്‍വമല്ലേ?"" ലൈസന്‍സ് അനുവദിച്ചുകഴിയും എന്നുറപ്പിച്ച് വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയാണ് പ്രധാനമന്ത്രി കാര്യാലയം ചെയ്തത്. കള്ളന് കഞ്ഞിവയ്ക്കുക എന്നുപറയുന്നത് ഇതാണ്. നേരത്തെ ഒപ്പുവച്ച ധാരണാപത്രം കാറ്റില്‍പറത്തിയാണ് ടെലികോംമന്ത്രാലയം വിദേശകമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. ""രാജ്യത്തെ ഏറ്റവും പ്രശസ്ത അഭിഭാഷകനായ ചിദംബരത്തിന്, ലൈസന്‍സ് അനുവദിച്ചാല്‍ ധാരണാപത്രം റദ്ദാകുമെന്ന് അറിയാമായിരുന്നില്ലേ. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹം നടപടി കൈക്കൊണ്ടില്ല""- ജെപിസിയിലെ സിപിഐ എം അംഗം സീതാറാം യെച്ചൂരി വിയോജനക്കുറിപ്പില്‍ എഴുതി. പാര്‍ലമെന്റിനെയും പാര്‍ലമെന്ററി സംവിധാനത്തെയും നോക്കുകുത്തിയാക്കുന്നതാണ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്തിമ റിപ്പോര്‍ട്ട്. പാര്‍ലമെന്റ് അംഗങ്ങളെ വിലയ്ക്കെടുത്ത് മന്‍മോഹന്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയ കോണ്‍ഗ്രസില്‍നിന്ന് ഇതേ പ്രതീക്ഷിക്കാനാവൂ. എന്നാല്‍, അവര്‍ രാജ്യത്തിനേല്‍പ്പിക്കുന്നത് വലിയ ക്ഷതമാണ്. അടിയന്തരാവസ്ഥയുടെ പരോക്ഷരൂപമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: