Sunday, October 20, 2013

തീ പടരുന്ന കവിതകള്‍

വര്‍ത്തമാനകാല ജീവിതാവസ്ഥകളുടെ സങ്കീര്‍ണതകളും സമസ്യകളും വേറിട്ട ഭാഷയിലും ശൈലിയിലും അനുവാചക മനസ്സുകളിലേക്ക് തീക്കനല്‍പോലെ കോരിയിടുകയാണ് യുവകവികളില്‍ ശ്രദ്ധേയയായ ബൃന്ദ തന്റെ "തീക്കുപ്പായം" എന്ന പുതിയ കവിതാസമാഹാരത്തിലൂടെ. "വെയിലത്തുവേകാന്‍ വെച്ച ഹൃദയമാണിത്, എടുത്തുകൊള്ളുക. സൂര്യന് പൊള്ളാതിരിക്കുവാന്‍" എന്ന ആമുഖവചനംതന്നെ കവിയുടെ വിഹ്വലതകളും വേവലാതികളും നിറച്ചെടുത്തതാണ്. ചതുരച്ചില്ലിടങ്ങള്‍ മുറിച്ച് സൂര്യവെളിച്ചത്തില്‍ വെന്ത അനുദിനക്കാഴ്ചകളാണ് ഈ സമാഹാരത്തിലെ കവിതകളെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു. തെല്ലൊരു അമ്പരപ്പോടെയല്ലാതെ ഈ കൃതിയിലേക്ക് പ്രവേശിക്കാനാകില്ല. "നേര്‍മഷി മുക്കി ആഴപ്പെടുത്തിയതാണ് ഈ കാവ്യ പാഥേയ"മെന്ന് പറഞ്ഞുകൊണ്ട് പൊള്ളലുകളുടെ വിരലടയാളം കവി ഇതില്‍ പതിപ്പിച്ചിരിക്കുന്നു. ധ്വനനശക്തിയാര്‍ന്ന ബിംബവിന്യാസരീതി, വ്യതിരിക്തമായ പദതാളബോധം, വാക്കുകളുടെ സവിശേഷമായ സംയോജനം, പ്രണയാനുഭവങ്ങളുടെ ആര്‍ദ്രമായ ഭാവസ്ഥലികള്‍ എന്നിവകൊണ്ട് ഈ കവിതകള്‍ "വാക്കിന്റെ നക്ഷത്രപ്പിറവി"യായി മാറിയിരിക്കുന്നുവെന്ന് കവി പ്രഭാവര്‍മ അവതാരികയില്‍ അടയാളപ്പെടുത്തുന്നുണ്ട്.

പെണ്ണിന്റെ ഉള്ളിലെ തിളയ്ക്കുന്ന കടലാണ് "തീക്കുപ്പായം" എന്ന ശീര്‍ഷക കവിത. ആ തീച്ചൂടേറ്റ് വെള്ളം വറ്റുകയും സൂര്യചന്ദ്രന്മാര്‍ വെന്തുപോവുകയും ചെയ്യുന്നു. ഏതാണ്ടെല്ലാ കവിതകളും പെണ്‍കരുത്തിന്റെ പ്രതീകങ്ങളാണ്. "എന്റെ നഖങ്ങള്‍ നിന്നെ മാന്തിപ്പൊളിക്കാനും എന്റെ ദംഷ്ട്രകള്‍ നിന്റെ രക്തമൂറ്റിക്കുടിക്കാനും" (തിരുവെഴുത്തുകള്‍) എന്ന് പെണ്ണിന്റെ ചെറുത്തുനില്‍പ്പിനെ സൂചിപ്പിക്കുമ്പോള്‍ "ഏത് കൂരിരുട്ടിലും നടന്നുപോകുന്നതിനും ഒരു വിളക്കിനുമുന്നിലും കെട്ടുപോകാതിരിക്കുന്നതിനും ഒരു പിശാചിന്റെ സ്വാതന്ത്ര്യം സ്ത്രീക്കുണ്ടാകണമെന്ന്" വര്‍ത്തമാനകാല ആശങ്കകളെ സാക്ഷിയാക്കി ബൃന്ദ പറയുന്നു. ക്ലോറിന്‍ മണമുള്ള പെണ്ണ്, ഒരു പെണ്ണ് ശാന്തമായി ഉറങ്ങുന്നു എന്നീ കവിതകളും പെണ്‍കരുത്ത് വിളംബരംചെയ്യുന്നവയാണ്. തന്റെ ചിന്തകളെ പ്രത്യക്ഷമായി നല്‍കുകയല്ല, മറിച്ച് ബിംബകല്‍പ്പനകളില്‍ ചാലിച്ച് ലാവണ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് കവി രുചിപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ ഇതിലെ ഓരോ വാക്കുകളും വരികളും ഹൃദയത്തില്‍ പതിഞ്ഞുകിടക്കും.

"നാമിപ്പോള്‍ സൂര്യനെ തുള്ളിതുള്ളിയായി കുടിക്കാന്‍ തുടങ്ങുകയാണ്, ചന്ദ്രനെ തൊട്ടു നാവില്‍ വയ്ക്കുകയാണ്". ലഹരിയെക്കുറിച്ച് പറയുമ്പോള്‍ കവിമനസ്സ് പ്രപഞ്ചത്തോളം വളരുന്നു. അനന്യമായ അനുഭവതലത്തിലേക്ക് ഈ കവിതകള്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ബിംബകല്‍പ്പനയുടെ ചാരുതയും തീക്ഷ്ണതയും നാമപ്പോള്‍ അനുഭവിച്ചറിയുകയുംചെയ്യുന്നു. "സമയത്തെ നിലയ്ക്കുനിര്‍ത്താന്‍ ക്ലോക്ക് തല്ലിപ്പൊട്ടിക്കുന്ന" കവി (തോല്‍വി) ആസുരമായ വര്‍ത്തമാനകാലത്തിന്റെ പരിച്ഛേദംതന്നെ. തനിമയാര്‍ന്ന ബിംബവിന്യാസരീതി ഈ കവിതകളുടെ ശ്രദ്ധേയമായ സവിശേഷതയാണ്. ഉപഹാസത്തിന്റെ കൂരമ്പുകളും ഈ സമാഹാരത്തില്‍ കണ്ടെടുക്കാനാവും. കുന്നുകള്‍ ഇടിച്ച് പാടങ്ങള്‍ നികത്തി വില്ലകള്‍ പണിതിട്ട് വില്ലകള്‍ക്ക് പാടം എന്നുപേരിടുന്ന ഭൂമാഫിയകളെ തുറന്നുകാട്ടുന്ന കവിതയാണ് "പാടം എന്നു പേരുള്ള വില്ലകള്‍". ഇത്തരം ക്രൂരയാഥാര്‍ഥ്യങ്ങളെ ചിമിഴിലാക്കി വച്ചിരിക്കുന്ന കവിതകളാണ് അത്ഭുതവിളക്ക്, അവധി, രഹസ്യം, മുഖക്കുരു എന്നിവ. ഈ കൃതിയിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ ഉടക്കി നില്‍ക്കുന്ന കവിതയാണ് കാട്ടുനെല്ലിക്ക. "എന്റെ പെണ്ണിന് എന്നെഴുതി ഉമ്മകൊണ്ട് ഒപ്പിട്ട ഒരു പുസ്തകം അവന്‍ സമ്മാനിച്ചു" എന്നും "ഒരു മഴയിലും കനലുകള്‍ അണയാത്ത ഗംഗാതീരം കുഞ്ഞുറുമ്പിന് കവിതയായി" എന്നും കവി എഴുതുമ്പോള്‍ വായനക്കാര്‍ അനുഭൂതിയുടെ അഭൗമമേഖലകള്‍ കയറുകയാണ്.

രണ്ടുവാക്കുകള്‍ കൂടിച്ചേരുമ്പോള്‍ ജനിക്കുന്നത് ഒരു പുതിയ നക്ഷത്രമാണെന്ന് ബൃന്ദ നമുക്ക് കാട്ടിത്തരുന്നു. "തീക്കുപ്പായം" എന്ന വാക്കുതന്നെ ഉദാഹരണം. ആണ്‍നഗരം, കാബേജുടുപ്പുകള്‍, വിയര്‍പ്പുമുറി, പെണ്‍വസ്ത്രങ്ങള്‍, പുഴവേരുകള്‍, വെയില്‍ക്കായകള്‍ തുടങ്ങി എത്രയെത്ര നക്ഷത്രവിളക്കുകളാണ് ഈ കവിതകളില്‍ മിന്നിനില്‍ക്കുന്നത്. പെണ്ണും പ്രണയവും എന്നും നമുക്കൊപ്പമുണ്ടെങ്കിലും അവയുടെ അപരിചിത മേഖലകളിലേക്കാണ് ബൃന്ദ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. പെണ്ണിന്റെ കണ്ണീരുറവയും പ്രണയത്തിന്റെ തേനുറവയും ഈ കവിതകള്‍ നമുക്ക് സമ്മാനിക്കുന്നു. അദൃശ്യമായിരിക്കുന്നതിനെ, അജ്ഞേയമായിരിക്കുന്നതിനെ, അവ്യാഖ്യേയമായിരിക്കുന്നതിനെ അറിയാനായി അപരിമേയതയിലേക്ക് തുറക്കുന്ന മിഴിയാണ് ബൃന്ദയുടെ കവിതയെന്ന് അവതാരികാകാരന്‍ പറയുന്നതിലെ ആത്മാര്‍ഥത വായനക്കാര്‍ക്ക് ബോധ്യമാകുന്നതാണ്. തീക്കുപ്പായത്തിലൂടെ കടന്നുപോകുമ്പോള്‍ കവിത തിളയ്ക്കുന്ന ചൂടില്‍ വായനക്കാരുടെ മനസ്സ് വിയര്‍ക്കുകയും ഹൃദയം ആര്‍ദ്രമാവുകയുംചെയ്യും. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസാധകര്‍.


*
ശശി മാവിന്‍മൂട് ദേശാഭിമാനി വാരാന്തപ്പതിപ്പ്

ബൃന്ദയുടെ ഫേസ്‌ബുക്ക് പേജ്

Brinda Punalur
{അ }വിഹിതം
........................
വിവാഹിതനെ പ്രണയിക്കുകയെന്നാല്‍
ഇടയ്ക്കിടെ
ദന്ത ഡോക്ടറുടെ അടുക്കല്‍
പോകുന്നതു പോലെയാണ്‌ .
മുഴുവന്‍ പല്ലുകളും ഇളിച്ചു
ഒറ്റയിരുത്തം
ഇരിക്കേണ്ടതുണ്ട് .

കൃത്രിമക്കരങ്ങളാലാണ്
തഴുകുന്നതെങ്കിലും
ചുണ്ടുകള്‍ ചേര്‍ത്തു പിടിച്ച്
ഒറ്റച്ചിരിപോലും പാഴാകാതെ
മുറുക്കിയടയ്‌ക്കേണ്ടതുണ്ട് .

ഓര്‍മ്മപ്പെടുത്തലുകളുടെ
മുള്ളുവേലിക്കപ്പുറം നിന്നു കൊണ്ട്
ഉണങ്ങാമുറിവുകള്‍
ആരുമറിയാതെ
പൊത്തിപ്പിടിയ്ക്കേണ്ടതുണ്ട് .

സമവാക്യങ്ങളല്ലാത്തവയും
കണക്കു മാഷുടെ
മുന്നിലെന്നപോലെ
മന;പാഠമാക്കേണ്ടതുണ്ട് .

അയാള്‍
ഉള്ളിന്‍റെ ഉര്‍വരതയിലെ
പ്ലാസ്റ്റിക്നിക്ഷേപം .

വൃത്തവഴുക്കലുകളിലെ
വെയില്‍ കായകളും
ഒറ്റ വാക്കിലൊതുങ്ങാത്ത ദാഹവും
മഞ്ഞുതുള്ളിയുടേതുപോലെ
ആറ്റിത്തണുപ്പിച്ച്
അയാളറിയാതെ
എറിഞ്ഞു കളയേണ്ടതുണ്ട് .

മരപ്പെട്ടിയിലെ
തുണിത്തരങ്ങള്‍ക്ക്
മണം നല്‍കുന്ന കൈതപ്പൂവാക്കി
താഴിട്ടു പൂട്ടി വച്ചാലും
ഒരു പാവാടച്ചരട്
സ്വപ്നം കണ്ടു ഭയന്ന്
അയാളുടെ രക്ത സമ്മര്‍ദം
കൂടുകയും ചെയ്യും .......
[തീക്കുപ്പായം]

No comments: