Wednesday, October 16, 2013

അപമാനഭാരംകൊണ്ട് തല താഴ്ത്താം

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ ശൈശവവിവാഹ നിരോധനനയം അംഗീകരിക്കാനുള്ള പ്രമേയത്തെ ഇന്ത്യ എതിര്‍ത്തുവെന്ന വാര്‍ത്ത അപമാനഭാരത്തോടെയല്ലാതെ കാണാനാകില്ല. 107 രാജ്യങ്ങളുടെ പിന്തുണയോടെ അംഗീകരിച്ച പ്രമേയത്തോടൊപ്പം നില്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്ന വാര്‍ത്ത ഇന്ത്യക്കാരെയാകെ നാണംകെടുത്തുന്നതാണ്. നാല് വോട്ടിനുവേണ്ടിയാണ് ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഈ നിലപാട് സ്വീകരിച്ചതെങ്കില്‍ അത് നഷ്ടക്കച്ചവടമായിരിക്കും എന്ന് ഓര്‍മിപ്പിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമല്ല. രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പുതിയ തലമുറയുടെ പ്രശ്നമാണ്. ശൈശവവിവാഹം അപരിഷ്കൃതമാണ്. സന്താനനിയന്ത്രണം എന്നത് പരിഷ്കൃത രാഷ്ട്രങ്ങള്‍ പണ്ടെന്നോ അംഗീകരിച്ചതാണ്.അമിതമായ ജനസംഖ്യാവര്‍ധന പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തിക വളര്‍ച്ചയുടെ വേഗം എത്ര വര്‍ധിപ്പിച്ചാലും അതിന് പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ ജനസംഖ്യാ വളര്‍ച്ചയുടെ തോത് കര്‍ശനമായ നിയന്ത്രണത്തിന് വിധേയമാക്കുകയെന്നത് പരിഷ്കൃതസമൂഹം അംഗീകരിച്ചതാണ്.

ശൈശവവിവാഹത്തിന്റെ പ്രശ്നം അതിനേക്കാള്‍ ഗൗരവമുള്ളതാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, കുടുംബജീവിതം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതാണ് ശൈശവവിവാഹം. ആധുനിക വിദ്യാഭ്യാസസമ്പ്രദായത്തോട് പുറംതിരിഞ്ഞു നിന്നവരുണ്ടായിരുന്നു. മതപരമായ അന്ധവിശ്വാസംവരെ അതിന് കാരണമായിട്ടുണ്ട്. പെണ്‍കുട്ടികള്‍ അത്ര പഠിച്ചാല്‍ മതി എന്ന് പഴയ കാരണവന്മാര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിമാറി. പഠിക്കാനാഗ്രഹമുള്ളവര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കേണ്ടത് ഏതൊരാളുടെയും കടമയാണെന്ന മനോഭാവം വളര്‍ന്നുവന്നിട്ടുണ്ട്്. ചെറുപ്രായത്തില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ച് രക്ഷിതാവിന്റെ കടമ നിര്‍വഹിച്ചു എന്ന് സംതൃപ്തിയടയാന്‍ ഇപ്പോള്‍ ആര്‍ക്കും കഴിയില്ല. വിവാഹവും കുടുംബജീവിതവും മാത്രമല്ല സമൂഹത്തിന്റെ ലക്ഷ്യം. സമൂഹം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ ഒപ്പംപോകാതെ പിന്തള്ളപ്പെടുന്നത് ഭാവിയില്‍ ശാപമായി മാറും. അതുകൊണ്ടുതന്നെ ശൈശവവിവാഹം നിരോധിക്കുന്നതിന് നേതൃത്വം നല്‍കാന്‍ ബാധ്യതയുള്ള ഇന്ത്യ ആധുനിക ചിന്താഗതിയോടൊപ്പം നില്‍ക്കാതെ പ്രാകൃത ചിന്താഗതിയോടൊപ്പം നില്‍ക്കാനിടയായത് ഇന്ത്യക്കാര്‍ക്കാകെ അപമാനമാണ്. കോണ്‍ഗ്രസ്നേതൃത്വം ചെയ്ത കടുംകൈയായിമാത്രമേ ഇതിനെ കാണാന്‍ കഴിയൂ. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പെട്ടെന്നുതന്നെ പ്രതികരിച്ചത് സ്വാഗതാര്‍ഹമാണ്. ജാതിമത, രാഷ്ട്രീയ ചിന്താഗതികള്‍ക്കതീതമായി ഇന്ത്യക്കാരാകെ ഒറ്റക്കെട്ടായി പ്രതിഷേധം ഉയര്‍ത്തിയേ മതിയാകൂ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: