Monday, October 21, 2013

"ചീഫ് വില്ലേജ് ഓഫീസര്‍"

കേരളത്തില്‍ ഇന്ന് ഏതെങ്കിലും തരത്തിലുള്ള ഒരു തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ അടിവേരുകള്‍ ചെന്നുനില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. സോളാര്‍തട്ടിപ്പ്, ഭൂമിതട്ടിപ്പ്, നിക്ഷേപത്തട്ടിപ്പ്, സ്വര്‍ണക്കള്ളക്കടത്ത് എന്നിങ്ങനെയാണ് തട്ടിപ്പിന്റെ പരമ്പര. തനിക്ക് കിട്ടിയതായി മുഖ്യമന്ത്രി വീമ്പടിക്കുന്ന യുഎന്‍ പൊതുസേവന അവാര്‍ഡ് യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനാണ്. ഇത് ഒരു അഴിമതി നിര്‍മാര്‍ജന അവാര്‍ഡാണ്. ബഹുജന സമ്പര്‍ക്കപരിപാടിയിലൂടെ ഭരണത്തിന്റെ താഴേതട്ടിലുള്ള അഴിമതി തടഞ്ഞതിന്റെ പേരിലാണ് ഈ ബഹുമതി. ഇപ്പോള്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ ജോപ്പന്‍, സലിംരാജ്, ജിക്കുമോന്‍ തുടങ്ങിയവരെല്ലാം ഈ അവാര്‍ഡിന് അര്‍ഹരാണ്. ഇവര്‍ അടങ്ങുന്ന മുഖ്യമന്ത്രിയുടെ ഓഫീസാണ് പത്രറിപ്പോര്‍ട്ടുകളും വീഡിയോചിത്രങ്ങളും സഹിതം യുഎന്‍ അവാര്‍ഡിന് അപേക്ഷ നല്‍കിയത്.

ബഹുജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കേരളത്തിലുടനീളം ഉയര്‍ന്ന പടുകൂറ്റന്‍ ഫള്ക്സ് ബോര്‍ഡുകളില്‍ അവാര്‍ഡ് വാങ്ങുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണുള്ളത്. ഐക്യരാഷ്ട്രസംഘടനയുടെ രേഖകള്‍ പ്രകാരം കേരള മുഖ്യമന്ത്രിക്കോ ഉമ്മന്‍ചാണ്ടി എന്ന വ്യക്തിക്കോ യുഎന്‍ അവാര്‍ഡ് ലഭിച്ചിട്ടില്ല. ഈ അവാര്‍ഡ് സ്ഥാപനങ്ങള്‍ക്കുള്ളതാണ്. അതായത് ഇന്ത്യാരാജ്യത്തിനും കേരള സംസ്ഥാനത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എന്ന് പറയാവുന്ന അവാര്‍ഡ് തനിക്കാണെന്ന് മുഖ്യമന്ത്രിതന്നെ പ്രചാരണത്തട്ടിപ്പു നടത്തി.

ലോകരാഷ്ട്രങ്ങളെ അഞ്ചുഖണ്ഡങ്ങളാക്കി തിരിച്ച് അതിലെ അഞ്ചുവിഭാഗങ്ങളിലെ 47 സ്ഥാപനങ്ങള്‍ക്കാണ് ബഹ്റൈനില്‍വച്ച് അവാര്‍ഡ് നല്‍കിയത്. മധ്യപ്രദേശിലെ സ്ത്രീശാക്തീകരണത്തിനും ധന്‍ബാദ് ജില്ലയിലെ പെന്‍ഷന്‍ പദ്ധതിക്കും ഇതിനോടൊപ്പം അവാര്‍ഡ് ലഭിച്ചിരുന്നു. ഇവിടത്തെ മുഖ്യമന്ത്രിമാരോ മന്ത്രിമാരോ അവാര്‍ഡ് വാങ്ങാന്‍ എത്തിയില്ല. ഉദ്യോഗസ്ഥരാണ് സ്ഥാപനങ്ങള്‍ക്കു വേണ്ടി ഐക്യരാഷ്ട്രസംഘടനയിലെ സെക്രട്ടറി ജനറലിന്റെ ഒരു കീഴുദ്യോഗസ്ഥനില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചത്.

മൈതാനങ്ങളില്‍ പതിനായിരക്കണക്കിനു പേര്‍ കണ്ണീര്‍പൊഴിക്കുന്നതും മുഖ്യമന്ത്രി കണ്ണീര്‍ ഒപ്പുന്നതുമായ അത്ഭുതരോഗശാന്തി ശുശ്രൂഷയുടെ വീഡിയോചിത്രങ്ങള്‍ കണ്ട യുഎന്‍ ഉദ്യോഗസ്ഥര്‍ അന്തംവിട്ടു. ശശി തരൂര്‍ പിന്നില്‍നിന്ന് ചരടുവലിച്ചതോടെയാണ് അവാര്‍ഡ് തരപ്പെട്ടത്. ഈ പുറംവാതില്‍ പുരസ്കാരം പെയ്ഡ് ന്യൂസ് പോലെ ഒരു കള്ളത്തരമാണ്. യഥാര്‍ഥത്തില്‍ ജനസമ്പര്‍ക്ക തെരുവുനാടകത്തിലെ മുഖ്യമന്ത്രിയുടെ ഭാവാഭിനയത്തിന് ഓസ്കര്‍ അവാര്‍ഡാണ് ലഭിക്കേണ്ടിയിരുന്നത്. മൈതാനങ്ങളില്‍ പകലന്തിയോളം ഒറ്റക്കാലില്‍ താളം ചവിട്ടിനില്‍ക്കുന്ന യജ്ഞത്തിന് ഗിന്നസ് റെക്കോഡും ലഭിക്കാം. മുഖ്യമന്ത്രിയുടെ ഒന്നാംഘട്ട ജനസമ്പര്‍ക്കപരിപാടിക്കായി ഖജനാവില്‍നിന്ന് 11 കോടിയില്‍പ്പരം രൂപ മുടക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും മറ്റിനങ്ങളില്‍നിന്നുമായി 25 കോടിയോളം രൂപ വിതരണംചെയ്തതായാണ് ഔദ്യോഗികകണക്ക്. മൈതാനങ്ങളില്‍ വന്നെത്തിയ ലക്ഷങ്ങളില്‍ കുറെപ്പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 2000 മുതല്‍ 4000 രൂപവരെ ലഭിച്ചു. സ്ഥലംമാറ്റം ആവശ്യപ്പെട്ടവര്‍ക്കുപോലും 2000 രൂപ വെറുതെ കിട്ടി. ഭൂമി ആവശ്യപ്പെട്ട പതിനായിരങ്ങളില്‍ 11 പേര്‍ക്ക് മാത്രമാണ് ഭൂമി ലഭിച്ചത്. മൊത്തം 42 സെന്റ്. മുഖ്യമന്ത്രിക്ക് അന്ന് നല്‍കിയ നിവേദനങ്ങളില്‍ രണ്ടര ലക്ഷത്തോളം ഒരു തീരുമാനവുമാവാതെ കലക്ടറേറ്റുകളില്‍ കെട്ടിക്കിടക്കുന്നു. തട്ടിപ്പിന്റെ ഭീകരമുഖം. 40,000 കോടി രൂപയുടെ നിക്ഷേപമെന്ന് കൊട്ടിഘോഷിക്കപ്പെട്ട "എമര്‍ജിങ് കേരള" എന്ന മാമാങ്കം കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടു. എമര്‍ജിങ് കേരളയുടെ ബാക്കിപത്രം ശുദ്ധശൂന്യമാണ്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് 18 കോടിയോളം രൂപ മുടക്കി ആഘോഷപൂര്‍വം നടത്തിയ നിക്ഷേപമേള വിഭാവന ചെയ്ത 178 പദ്ധതികളില്‍ ഒന്നിനുപോലും ധാരണാപത്രം ആയിട്ടില്ല. "എമര്‍ജിങ് കേരള"യില്‍നിന്ന് എമര്‍ജ് ചെയ്ത സോളാര്‍ പദ്ധതി ഭൂലോക തട്ടിപ്പായി കലാശിച്ചു. "എമര്‍ജിങ് കേരള"യുടെ ഭാഗമായി പ്രഖ്യാപിച്ച വ്യവസായ വകുപ്പിനുകീഴിലെ 22 പദ്ധതികള്‍ ഇന്നും കടലാസില്‍തന്നെയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തിലെ 6 പദ്ധതികളില്‍ നിക്ഷേപകര്‍ക്ക് താല്‍പ്പര്യമില്ല. ഊര്‍ജവകുപ്പിന്റെ 17 പദ്ധതികള്‍ ഊര്‍ജിതമല്ലാത്തതിനാല്‍ കോള്‍ഡ് സ്റ്റോറേജിലായി. പിപിപി എന്ന ഓമനപ്പേരില്‍ സര്‍ക്കാര്‍ ഭൂമി ചുളുവിലയ്ക്ക് സ്വകാര്യസംരംഭകര്‍ക്ക് കൈമാറാനായിരുന്നു നീക്കം. വ്യാപകമായ എതിര്‍പ്പ് ഉണ്ടായതിനെത്തുടര്‍ന്നാണ് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് നടക്കാതെ പോയത്.

വ്യാമോഹപദ്ധതികളുടെ പേരിലാണ് സര്‍ക്കാരിന്റെ കണ്ണായ ഭൂമി ആഗോളകച്ചവടമേളയില്‍ വില്‍പ്പനയ്ക്കുവച്ചത്. ഉമ്മന്‍ചാണ്ടിയുടെ രണ്ടാംഘട്ട ബഹുജന സമ്പര്‍ക്കപരിപാടി തട്ടിപ്പിന്റെ തനിയാവര്‍ത്തനമാണ്. മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയ പലരുടെയും മുഖ്യആവശ്യം എപിഎല്‍ കാര്‍ഡ് ബിപിഎല്‍ കാര്‍ഡാക്കി മാറ്റണമെന്നതാണ്. ഇക്കാര്യത്തില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പിച്ചക്കാശു കിട്ടാനാണ് ആയിരങ്ങള്‍ തടിച്ചുകൂടുന്നത്. സ്ട്രെച്ചറിലും വീല്‍ചെയറിലും പൊരിവെയിലില്‍ കാത്തുനില്‍ക്കുന്ന രോഗികള്‍ പ്രചാരണതട്ടിപ്പിന്റെ ഇരകളാണ്. എല്‍ഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്ക് ചെക്കായി സഹായതുക തപാലില്‍ വീട്ടിലെത്തിച്ചിരുന്നു. വയോധികര്‍, വിധവകള്‍, വികലാംഗര്‍, അപകടം സംഭവിച്ചവര്‍ തുടങ്ങിയവര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് കിട്ടി. ഇവര്‍ക്കാര്‍ക്കും മൈതാനങ്ങളിലെത്തി മുഖ്യമന്ത്രിയുടെ ദര്‍ശനസൗഭാഗ്യത്തിന് കാത്തുകെട്ടി കിടക്കേണ്ടി വന്നില്ല. മുഖ്യമന്ത്രി നിവേദനങ്ങളില്‍ "ശൂ" വരച്ചുവിടുന്ന "റിയാലിറ്റിഷോ" കളില്‍ പ്രത്യക്ഷപ്പെടേണ്ടി വന്നിരുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ "ചീഫ് വില്ലേജ് ഓഫീസര്‍ ഓഫ് കേരള"യാണ്. വില്ലേജ് ഓഫീസറുടെ പണിയാണ് തെരുവുഭരണത്തില്‍ മുഖ്യമന്ത്രിചെയ്യുന്നത്. മുഖ്യമന്ത്രിയുടെ യഥാര്‍ഥ ചുമതലകള്‍ സെക്രട്ടറിയറ്റിലിരുന്ന് നിര്‍വഹിക്കുന്നത് ചീഫ് സെക്രട്ടറിയാണ്. വകുപ്പ് സെക്രട്ടറിമാര്‍ മറ്റു മന്ത്രിമാരുടെ അധികാരം ഉപയോഗിക്കുന്നു. മന്ത്രിമാര്‍ മന്ത്രിസഭായോഗത്തിന് ബുധനാഴ്ചമാത്രം സെക്രട്ടറിയറ്റിലെത്തുന്നു. ബാക്കി ദിവസമെല്ലാം ഊരുചുറ്റലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ "വണ്‍മാന്‍ ഷോ" ആണ് കേരള ഭരണം- മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തന്നെ തകര്‍ന്നു. ബഹുജനസമ്പര്‍ക്കപരിപാടിയില്‍ ധനമന്ത്രിയുടെ സാന്നിധ്യമില്ലാത്തത് മുഖ്യമന്ത്രിയുടെ പല നടപടികളോടും അദ്ദേഹത്തിന് എതിര്‍പ്പുള്ളതുകൊണ്ടാണ്. ബഹുജനസമ്പര്‍ക്കപരിപാടിക്ക് ഖജനാവില്‍നിന്ന് പണം വാരിക്കോരി ചെലവിടുന്നതിനോട് കെ എം മാണിക്ക് യോജിപ്പില്ല. ബഹുജനസമ്പര്‍ക്കപരിപാടിയിലൂടെ ഉമ്മന്‍ചാണ്ടി 25 കോടി രൂപ ആഘോഷപൂര്‍വം വിതരണംചെയ്തപ്പോള്‍, വലിയ ആഘോഷമില്ലാതെയാണ് കെ എം മാണി കാരുണ്യ ലോട്ടറി പദ്ധതിയുടെ 200 കോടിരൂപ അശരണര്‍ക്ക് നല്‍കിയത്. "പോപ്പുലിസം" എന്ന തരികിടയില്‍ വിശ്വസിക്കുന്ന ഉമ്മന്‍ചാണ്ടി ക്രിയാത്മകമാക്കേണ്ട ഭരണത്തെ പ്രകടനാത്മകമാക്കി മാറ്റി. മുഖ്യമന്ത്രി ഒപ്പുവച്ച പരാതികളില്‍ 90 ശതമാനവും ജില്ലാതലത്തിലും ഗ്രാമതലത്തിലും പരിഹരിക്കപ്പെടേണ്ടവയാണ്. ജനങ്ങളും ഭരണവും തമ്മിലുള്ള അകലം ഇല്ലാതാക്കണമെങ്കില്‍ താഴേതട്ടിലുള്ള ഭരണസംവിധാനം ഊര്‍ജിതമാക്കണം. ചുവപ്പുനാടയില്‍ കുരുങ്ങിയ സാധാരണക്കാരന്റെ വേദനയും വേവലാതിയും അവസാനിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ തെരുവുനാടകത്തിലൂടെയല്ല.

സംസ്ഥാനഭരണത്തലവനായ മുഖ്യമന്ത്രി തനിക്ക് തീരുമാനിക്കേണ്ട പരാതികള്‍മാത്രം സ്വകീരിക്കുന്നതാണ് ഉചിതം. മറ്റു കാര്യങ്ങള്‍ നോക്കാന്‍ മന്ത്രിമാരെ പ്രാപ്തരാക്കുകയാണ് മുഖ്യമന്ത്രിയുടെ ചുമതല. അധികാരം ജനങ്ങളിലേക്ക് എന്നതിനു പകരം അധികാരം മുഖ്യമന്ത്രിയിലേക്ക് എന്ന വിപരീതദിശയിലേക്കാണ് നീങ്ങുന്നത്. വിമാനം ഓടിക്കേണ്ടവര്‍ റോഡില്‍ ഇറങ്ങി സൈക്കിള്‍ യജ്ഞം നടത്തി കൈയടിനേടുന്നതുപോലെ പരിഹാസ്യമാണ് ഉമ്മന്‍ചാണ്ടിയുടെ വികൃതികള്‍. പണ്ട് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ "സ്പീഡ് പ്രോഗ്രാം" എന്നൊരു തട്ടുപൊളിപ്പന്‍ പരിപാടി ഉണ്ടായിരുന്നു. ലീഡറിന്റെ കാറിനുമാത്രമാണ് സ്പീഡ് എന്ന് കാലം തെളിയിച്ചു. എ കെ ആന്റണിയുടെ നൂറിന കര്‍മപദ്ധതിയും "ജിം" എന്ന ആഗോളനിക്ഷേപമേളയും എട്ടുനിലയില്‍ പൊട്ടി. ജനങ്ങളെ വെറും ഇരകളാക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ജനകീയനായാട്ട് അധികനാള്‍ തുടരാന്‍ കേരളജനത അനുവദിക്കില്ല. എന്തായാലും "ജനകീയതട്ടിപ്പ് വീരന്‍" എന്ന ബഹുമതി ചരിത്രം ഉമ്മന്‍ചാണ്ടിയില്‍ ചാര്‍ത്തുമെന്ന് തീര്‍ച്ച.

*
ചെറിയാന്‍ ഫിലിപ്പ് ദേശാഭിമാനി 21-1013

No comments: