Tuesday, October 22, 2013

തെലങ്കാന ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, വ്യക്തമായ നയസമീപനത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുന്നതിന്നല്ല, മറിച്ച് ചര്‍ച്ച ചെയ്യാതെ നീട്ടി നീട്ടിക്കൊണ്ടുപോയി, കൂടുതല്‍ സങ്കീര്‍ണമാക്കി സ്ഫോടനാവസ്ഥയില്‍ എത്തിക്കുന്നതിനാണ് എക്കാലത്തും കോണ്‍ഗ്രസ്സും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്‍റും ശ്രമിച്ചിട്ടുള്ളത്. ഒരു പ്രശ്നത്തില്‍ വ്യക്തമായ ഒരു നയം ആ പാര്‍ടിയ്ക്ക് ഉണ്ടെങ്കില്‍ത്തന്നെ, അത് പ്രാവര്‍ത്തികമാക്കാതെ, താല്‍ക്കാലിക സങ്കുചിത രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ആ പാര്‍ടിയുടെ നേതാക്കന്മാര്‍ തീരുമാനമെടുക്കുമ്പോള്‍ പ്രശ്നം വീണ്ടും കുഴയുന്നു. നേതൃസ്ഥാനത്ത്, ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത, ദീര്‍ഘവീക്ഷണമില്ലാത്ത, കഴിവുകെട്ട നേതാക്കന്മാരാണ് ഇരിയ്ക്കുന്നതെങ്കില്‍, പ്രശ്നം വീണ്ടും സങ്കീര്‍ണമാകുന്നു. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ഏത് ദീര്‍ഘകാല പ്രശ്നമെടുത്താലും, കോണ്‍ഗ്രസ്സിെന്‍റ ഈ പിടിപ്പുകേടും അനാസ്ഥയും വ്യക്തമായി കാണാം.

ഇപ്പോള്‍ ഏറ്റവും സജീവമായി നില്‍ക്കുന്ന തെലങ്കാനാ പ്രശ്നം തന്നെയാണ് അതിനുള്ള നല്ല ഉദാഹരണം. റായലസീമയും തീരദേശ ആന്ധ്രയും ആളിക്കത്തുകയാണ്. വൈദ്യുതി നിലയങ്ങളെല്ലാം അടച്ചിട്ടതുകാരണം സംസ്ഥാനം ആകെ ഇരുട്ടിലാണ്. ആശുപത്രികളിലെ ഐസിയുവും എടിഎം കൗണ്ടറുകളും പോലും അടഞ്ഞുകിടക്കുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ തീവണ്ടികള്‍ ഒന്നും ഓടുന്നില്ല. ജീവനക്കാരുടെ സമരം കാരണം സര്‍ക്കാര്‍ ഓഫീസുകള്‍ പൂട്ടിക്കിടക്കുന്നു. ഫലത്തില്‍ ആന്ധ്രയില്‍ ഭരണം തന്നെയില്ല. കലങ്ങിയ വെള്ളത്തില്‍നിന്ന് മല്‍സ്യം പിടിയ്ക്കാനായി വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന്‍ റെഡ്ഡി ഹൈദരാബാദിലും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഡെല്‍ഹിയിലും നിരാഹാരസമരം നടത്തിക്കൊണ്ടിരിക്കുന്നു.

സ്വാതന്ത്ര്യത്തിന് രണ്ട് പതിറ്റാണ്ട് മുമ്പ് തന്നെ എഐസിസി സമ്മേളനം, ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പുനര്‍ വിഭജിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ സ്വന്തം സ്വേച്ഛാധിപത്യഭരണം നിലനിര്‍ത്തുന്നതിനുവേണ്ടി അശാസ്ത്രീയമായി ഇന്ത്യയെ പല പ്രവിശ്യകളായി തിരിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളില്‍നിന്ന് അങ്ങനെയൊരു ആവശ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ സ്വാതന്ത്ര്യം നേടി ഭരണം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ആ കാര്യം വിസ്മരിച്ചു. ഒടുവില്‍ ആന്ധ്രയിലും ഗുജറാത്തിലും മറ്റും ശക്തമായ സമരങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴാണ് സംസ്ഥാന പുനഃസംഘടനയ്ക്ക് കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായിത്തീര്‍ന്നത്. തെലുങ്കുഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ ഒന്നിപ്പിച്ച് വിശാലാന്ധ്ര രൂപീകരിക്കുന്നതിന് 1956ല്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ത്തന്നെ, തെലങ്കാനാ പ്രദേശം പ്രത്യേക സംസ്ഥാനമാക്കി വേര്‍തിരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. അതില്‍ പിന്നീട് ആറുപതിറ്റാണ്ടോളം കഴിഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകള്‍ക്ക് കഴിഞ്ഞില്ല.

1970കളിലും 1990കളിലും മറ്റും തെലങ്കാനാ പ്രശ്നം വീണ്ടും വീണ്ടും ഉയര്‍ന്നുവന്നു. എന്നിട്ടും ഗവണ്‍മെന്‍റ് പ്രശ്നം തീര്‍ത്തില്ല. 2000-മാണ്ടിനുശേഷവും തെലങ്കാനാ മേഖല സമരകലുഷിതമായി. ഒടുവില്‍ 2004ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്, തെലങ്കാനാ സംസ്ഥാനം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ആ മേഖലയിലെ വോട്ടര്‍മാരുടെ വോട്ടു തട്ടുക എന്നതിലപ്പുറം അതിനുവേറെ ഉദ്ദേശമൊന്നുമുണ്ടായിരുന്നില്ല. 2004ല്‍ അധികാരമേറ്റ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വാക്കു പാലിയ്ക്കാതിരുന്നതിനെ തുടര്‍ന്ന് തെലങ്കാനാ മേഖലയില്‍ സമരം ശക്തമായി. ആ സമരവും ഒരുവിധം ഒടുങ്ങിയപ്പോള്‍ 2009ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം ആ വര്‍ഷം ഡിസംബര്‍ ഒടുവിലാണ് തെലങ്കാനാ സംസ്ഥാനം രൂപീകരിക്കുമെന്ന് അന്നത്തെ ആഭ്യന്തരകാര്യ മന്ത്രി പി ചിദംബരം അനവസരത്തില്‍ പ്രഖ്യാപിച്ചത്. വീണ്ടും സര്‍ക്കാരിന് അലസത. വീണ്ടും സമരം പൊട്ടിപ്പുറപ്പെട്ട്, തെലങ്കാനാ മേഖല കത്തിക്കാളിയപ്പോള്‍ ജസ്റ്റീസ് ശ്രീകൃഷ്ണയെ കമ്മീഷനായി നിയമിച്ച് തല്‍ക്കാലം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തടിതപ്പി. ആ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ആറ് ശുപാര്‍ശകളില്‍ അപ്രധാനമായ ഒന്നു മാത്രമായിരുന്നു പ്രത്യേക തെലങ്കാനാ സംസ്ഥാന രൂപീകരണം. ആ കമ്മീഷെന്‍റ റിപ്പോര്‍ട്ട് കിട്ടി രണ്ടുവര്‍ഷമായിട്ടും പരിഹാരം എങ്ങുമെത്തിയില്ല.

ഇങ്ങനെ നീണ്ടകാലത്തെ അവഗണനയും കുറ്റകരമായ അനാസ്ഥയും കോണ്‍ഗ്രസ്സിെന്‍റയും കേന്ദ്ര ഗവണ്‍മെന്‍റിന്റെയും ഭാഗത്തുനിന്നുണ്ടായതുകൊണ്ടാണ് പ്രശ്നം ഇത്രത്തോളം വഷളായത്. നയപരമായി വ്യക്തമായ ഒരു തീരുമാനമില്ലാതിരിക്കുക, ബന്ധപ്പെട്ട കക്ഷികളെയെല്ലാം വിളിച്ചിരുത്തി ചര്‍ച്ച ചെയ്ത് ഒരു ധാരണയില്‍ എത്താതിരിക്കുക, തങ്ങള്‍ എടുക്കുന്ന തീരുമാനം സ്വന്തം പാര്‍ടിയിലെ സംസ്ഥാന നേതാക്കളെയും അണികളെയുംപോലും ബോധ്യപ്പെടുത്താന്‍ കഴിയാതിരിക്കുക - ഇങ്ങനെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടുകളുടെ ഒരു പരമ്പര തന്നെ തെലങ്കാനാ പ്രശ്നത്തില്‍ കാണാം. അതുകൊണ്ടാണല്ലോ തെലങ്കാനാ മേഖലയിലെ കോണ്‍ഗ്രസ്സുകാര്‍ തെലങ്കാനാ സംസ്ഥാന രൂപീകരണത്തിനുവേണ്ടിയും സീമാന്ധ്രയിലെ കോണ്‍ഗ്രസ്സുകാര്‍ അതിനെതിരായും വാദിയ്ക്കുകയും സമരം നടത്തുകയും ചെയ്യുന്നത്. ഐക്യ ആന്ധ്രയ്ക്കുവേണ്ടി സീമാന്ധ്രയില്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍, തെലങ്കാനാ മേഖലയില്‍ ചെന്നാല്‍ പാഷാണം വര്‍ക്കികളെപ്പോലെ, സംസ്ഥാന വിഭജനത്തിനുവേണ്ടിയും വാദിയ്ക്കുന്ന വിചിത്രമായ കാഴ്ചയും നാം കാണുന്നുണ്ട്. തെലങ്കാനാ സംസ്ഥാന രൂപീകരണത്തിനുള്ള തീരുമാനം കൈക്കൊണ്ട കേന്ദ്രമന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത സീമാന്ധ്രയില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, മന്ത്രിസഭായോഗം കഴിഞ്ഞ് പുറത്തിറങ്ങി നേരെ വിപരീതമായ അഭിപ്രായം പറയുന്നതും മന്ത്രിസ്ഥാനങ്ങള്‍ രാജിവെയ്ക്കുന്നതും നാം കണ്ടു. ഇത്ര പാപ്പരായ ഒരു പാര്‍ടിയും നേതൃത്വവും വേറെ എവിടെയെങ്കിലും ഉണ്ടാകുമോ? തെലങ്കാനാ പ്രശ്നത്തില്‍ എന്താണവരുടെ നിലപാട്? ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം എന്ന നയം അവര്‍ ഉപേക്ഷിച്ചുവോ? ഉപേക്ഷിച്ചുവെങ്കില്‍ പിന്നെ വേറെ എന്താണടിസ്ഥാനം? അതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടോ? പ്രാദേശിക പിന്നോക്കാവസ്ഥയുടെ പേരില്‍ പുതിയ സംസ്ഥാനം രൂപീകരിയ്ക്കുക എന്നതാണോ? പിന്നോക്കാവസ്ഥയുടെ പേരില്‍ സംസ്ഥാനം രൂപീകരിയ്ക്കാന്‍ പോയാല്‍ ഒരായിരം സംസ്ഥാനങ്ങള്‍ ഉണ്ടായാലും പ്രശ്നം തീരുമോ? ഭരണപരമായ സൗകര്യത്തിന് ചെറിയ സംസ്ഥാനങ്ങളാണ് ഉചിതം എന്നാണോ വാദം?

ഇന്ത്യയില്‍ ചെറിയ ചെറിയ സംസ്ഥാനങ്ങള്‍ ഒരു ഡസനില്‍പ്പരം ഉണ്ട്. ഏതിലെങ്കിലുമൊന്നില്‍ ഭരണസ്ഥിരതയുണ്ടോ? അവയുടെ രൂപീകരണത്തിനുശേഷം അതതു സംസ്ഥാനങ്ങളില്‍ വികസനമുണ്ടായിട്ടുണ്ടോ? ചെറിയ സംസ്ഥാനങ്ങള്‍ ഭരണപരമായ സൗകര്യത്തിനും വികസനത്തിനും ആവശ്യമാണെന്ന വാദം നിരര്‍ത്ഥകമാണ്. അവയുടെ അധികാരശക്തി കുറയുകയും കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കേണ്ട ഗതികേടിലേയ്ക്ക് അവ ചെന്നെത്തുകയും ചെയ്യും. കേന്ദ്ര ഭരണത്തില്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കുന്നതിലേക്കാണ് അത് എത്തിച്ചേരുക. ചെറിയ സംസ്ഥാനങ്ങളില്‍, തിരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും, കേന്ദ്രത്തിലെ ഭരണമാറ്റത്തിന്നനുസരിച്ച് ഭരണമാറ്റം സംഭവിക്കുന്ന വിചിത്രമായ സ്ഥിതിവിശേഷം ഇപ്പോള്‍ത്തന്നെയുണ്ടല്ലോ. വിശാലാന്ധ്ര വിഭജിയ്ക്കപ്പെടുന്നതിനോടല്ല, മറിച്ച്, വിഭജിയ്ക്കപ്പെടുമ്പോള്‍ സമ്പന്നമായ ഹൈദരാബാദും തെലങ്കാനാ മേഖലയിലെ ഖനി പ്രദേശങ്ങളും നഷ്ടപ്പെടുന്നതിനോടാണ് സീമാന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിര്‍പ്പ് എന്ന്, അവരുടെ പ്രസ്താവനകള്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസ്സിലാകും.

തെലങ്കാനാ മേഖലയ്ക്കുള്ളില്‍ കിടക്കുന്ന തലസ്ഥാനമായ ഹൈദരാബാദ് സീമാന്ധ്രക്കാര്‍ക്ക് നഷ്ടപ്പെടുന്നതിനുള്ള പരിഹാരം കേന്ദ്ര ഗവണ്‍മെന്‍റ് നിര്‍ദേശിക്കുന്നുണ്ട്. 10 കൊല്ലക്കാലം രണ്ട് സംസ്ഥാനക്കാരും ഹൈദരാബാദിനെ സംയുക്ത തലസ്ഥാനമായി ഉപയോഗിയ്ക്കട്ടെ, അതിനുള്ളില്‍ സീമാന്ധ്രക്കാര്‍ക്ക് പുതിയ തലസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാമ്പത്തിക സഹായം ചെയ്യാം എന്നതാണിത്. എന്നാല്‍ ഇതില്‍ മൂന്ന് വഞ്ചനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒന്നാമത്, ഈ നിര്‍ദേശം പുതിയതല്ല. 2004ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പേ ഉയര്‍ന്നുവന്ന നിര്‍ദേശമാണിത്. ഇത്രകാലവും കേന്ദ്രം ഭരിച്ചതും കോണ്‍ഗ്രസ്സ് തന്നെ. അന്നു പറഞ്ഞത് ഗൗരവബോധത്തോടെയായിരുന്നുവെങ്കില്‍ കഴിഞ്ഞ പത്തുകൊല്ലക്കാലവും, മന്‍മോഹന്‍സിങ് ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാതിരുന്നത് എന്തുകൊണ്ടാണ്? ആന്ധ്രയിലെ മറ്റൊരു നഗരം തലസ്ഥാനമാക്കി ഉയര്‍ത്തുന്നതിന് പത്തുകൊല്ലംകൊണ്ട് പത്തുപൈസ വകയിരുത്താത്തതെന്തുകൊണ്ട്? അതിനാല്‍ ഒട്ടും ആത്മാര്‍ഥതയില്ലാത്ത ഒരു നിര്‍ദേശമാണത്. രണ്ടാമത്, പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ഭരണം തന്നെ വരും എന്ന് അവരാരും കണക്കുകൂട്ടുന്നില്ല. തങ്ങള്‍ക്ക് ബാധ്യതയേറ്റെടുക്കേണ്ടതില്ലാത്ത ഒരു വാഗ്ദാനം, മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടത്തുന്നതിന് എന്താണര്‍ഥം? അതിനുള്ള തുക മുന്‍ബജറ്റില്‍ വകകൊള്ളിച്ചിട്ടൊന്നുമില്ലല്ലോ. എന്നുതന്നെയല്ല, ചാണ്ഡിഗഢിെന്‍റ അനുഭവം നമ്മുടെ മുന്നിലുണ്ടുതാനും. അതാണ് മൂന്നാമത്തെ കാര്യം.

നാല് പതിറ്റാണ്ടുമുമ്പ് പഞ്ചാബിനെ, ഭാഷാപരവും മതപരവുമായ ചില താല്‍പര്യങ്ങള്‍വെച്ചു കൊണ്ട് പഞ്ചാബും ഹരിയാണയും ആക്കി വിഭജിച്ചപ്പോള്‍, അന്നു പറഞ്ഞിരുന്നതും ഇതുപോലെത്തന്നെയാണ്. പത്തുകൊല്ലക്കാലം ചാണ്ഡിഗഢ് പൊതുതലസ്ഥാനം; ഹരിയാണക്ക് അതുകഴിഞ്ഞാല്‍ മറ്റൊരു തലസ്ഥാനത്തിന് സൗകര്യം. രണ്ടു സംസ്ഥാനങ്ങള്‍ക്കുംകൂടി ഒരൊറ്റ ഹൈക്കോടതി. പിന്നെ രണ്ടാക്കാം. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. ഇന്നത്തേതിനേക്കാള്‍ ഒക്കെ ശക്തവും കേന്ദ്രീകൃതവുമായ കേന്ദ്രഭരണമാണ് അന്നുണ്ടായിരുന്നത്. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ - ഏകവ്യക്തി ഭരണം. യഥാര്‍ത്ഥത്തില്‍ പഞ്ചാബില്‍ പിന്നീടുണ്ടായ കലാപങ്ങള്‍ക്കെല്ലാം മൂലകാരണമായ മൂന്ന് മതേതര പ്രശ്നങ്ങളില്‍ ഒന്നാമത്തേത് ചാണ്ഡിഗഢിടെചക പദവി തന്നെയായിരുന്നു. (രണ്ടാമത്തേത് നദീജലം പങ്കുവെയ്ക്കുന്ന പ്രശ്നവും). നാല്‍പതുവര്‍ഷം കഴിഞ്ഞിട്ടും ഹരിയാണയ്ക്കോ പഞ്ചാബിനോ പുതിയ തലസ്ഥാനമുണ്ടാക്കിക്കൊടുത്തില്ല. ചാണ്ഡിഗഢിന്റെ രണ്ടു കൂട്ടരും കലഹത്തിന്നൊരുങ്ങുന്നുവെന്നു കണ്ടപ്പോള്‍, ആ നഗരത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റി, തല്‍ക്കാലം പ്രശ്നം പരിഹരിക്കുകയാണുണ്ടായത്. ആ അനുഭവം മുന്നിലുള്ളപ്പോള്‍ കേന്ദ്ര ഗവണ്‍മെന്‍റിന്റെ നിര്‍ദേശം സീമാന്ധ്രക്കാര്‍ക്ക് എങ്ങനെ സ്വീകാര്യമാകും? ഭരണം വിട്ടുപോകുന്നവരുടെ വാക്കെങ്ങിനെ വിശ്വസിയ്ക്കും? ഇങ്ങനെ പ്രശ്നം ആറുപതിറ്റാണ്ടായി നീട്ടിനീട്ടിക്കൊണ്ടുപോയി വഷളാക്കിയ കോണ്‍ഗ്രസ് പാര്‍ടിയും കേന്ദ്ര ഗവണ്‍മെന്റും തന്നെയാണ്, തെലങ്കാനയിലെയും സീമാന്ധ്രയിലെയും കുഴപ്പങ്ങള്‍ക്കെല്ലാം ഉത്തരവാദി. ഇപ്പോഴും പ്രശ്നത്തിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ശ്രീ കൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടു ലഭിച്ചതിനുശേഷം തെലങ്കാനാ പ്രശ്നത്തില്‍ രണ്ട് മൂന്ന് തവണ സര്‍വകക്ഷിയോഗം ചേര്‍ന്നുവെങ്കിലും അതിലൊന്നിലും, കോണ്‍ഗ്രസ് പാര്‍ടിയോ കേന്ദ്ര ഗവണ്‍മെേന്‍റാ അവരുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കിയില്ല. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന എന്ന തത്വം ഉപേക്ഷിയ്ക്കുകയും മറ്റൊരു തത്വവും അവലംബിയ്ക്കാതെ തോന്നിയപോലെ സംസ്ഥാന വിഭജനം നടത്തുകയും ചെയ്യുന്ന നടപടിയെ, തത്വാധിഷ്ഠിതമായി എതിര്‍ത്തത് സിപിഐ എം മാത്രമാണ്. ഐക്യ ആന്ധ്രയ്ക്കുവേണ്ടി നിലകൊണ്ടതും സിപിഐ എം മാത്രമാണ്. ഇന്ന് ഐക്യ ആന്ധ്രയ്ക്കുവേണ്ടി സമരം ചെയ്യുന്ന കോണ്‍ഗ്രസ്സുകാര്‍, "കേക്ക്" വിഭജിയ്ക്കുമ്പോള്‍ വലിയ ഭാഗം കിട്ടുമോ എന്ന് മാത്രമേ അന്ന് നോക്കിയിരുന്നുള്ളൂ. ഇപ്പോഴും സമ്പത്തിന്റെയും സ്ഥാനത്തിന്റെയും കാര്യത്തിലേ കോണ്‍ഗ്രസ്സിന് തര്‍ക്കമുള്ളൂ. നിലവില്‍ തീരദേശആന്ധ്ര, റായലസീമ, തെലങ്കാന എന്നിങ്ങനെ മൂന്ന് മേഖലയായി വിഭജിയ്ക്കപ്പെട്ടു കിടക്കുന്ന ആന്ധ്രപ്രദേശിലെ ആകെയുള്ള 23 ജില്ലകളില്‍ 10 എണ്ണം ഉള്‍പ്പെടുത്തി തെലങ്കാനാ സംസ്ഥാനം രൂപീകരിയ്ക്കാനാണ് നിര്‍ദേശം. ആകെയുള്ള 42 ലോകസഭാ മണ്ഡലങ്ങളില്‍ 17 എണ്ണം തെലങ്കാനാ മേഖലയില്‍ വരും. ആകെയുള്ള 294 അസംബ്ലി മണ്ഡലങ്ങളില്‍ 119 എണ്ണവും ആ മേഖലയില്‍ വരും. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ്സ് പിളരുകയും മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉണ്ടാക്കുകയും ചെയ്തതിനെ തുടര്‍ന്ന് സീമാന്ധ്രാ, മേഖലയില്‍നിന്ന് 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏറെ സീറ്റൊന്നും ലഭിക്കുകയില്ല എന്ന് കോണ്‍ഗ്രസ്സിന് ഉറപ്പായിരിക്കുന്നു.

തെലങ്കാനാ മേഖലയിലെ തെലങ്കാനാ രാഷ്ട്രസമിതിയെ കോണ്‍ഗ്രസ്സിനോടൊപ്പം കൂട്ടുകയോ കോണ്‍ഗ്രസ്സില്‍ ലയിപ്പിക്കുകയോ ചെയ്താല്‍ ആ മേഖലയിലെ 17 ലോകസഭാ സീറ്റില്‍ കുറെയെണ്ണം അടിച്ചെടുക്കാം എന്നാണ് കോണ്‍ഗ്രസ്സിെന്‍റ ലക്ഷ്യം. എങ്ങിനെയെങ്കിലും കേന്ദ്രത്തില്‍ ഭരണം ഉറപ്പിയ്ക്കണമെങ്കില്‍ ആന്ധ്രയില്‍നിന്ന് (തെലങ്കാനയില്‍നിന്ന്) പരമാവധി സീറ്റ് ലഭിച്ചേ തീരൂ. അവസരവാദപരമായ ഇത്തരമൊരു സങ്കുചിത - രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റൊന്നും കോണ്‍ഗ്രസ്സിനില്ല. ഇക്കാര്യത്തില്‍ ടിഡിപിയേയും വൈ എസ് ആര്‍ കോണ്‍ഗ്രസ്സിനേയും കടത്തിവെട്ടാന്‍ കഴിയുമോ എന്നാണ് കോണ്‍ഗ്രസ്സ് നോക്കുന്നത്. ടിഡിപിയും വൈ എസ് ആര്‍ കോണ്‍ഗ്രസ്സും അതേ കളി തന്നെ കളിയ്ക്കുന്നു. അതിന്നിടയില്‍ നഷ്ടപ്പെട്ടു പോകുന്നത് നാം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളും രാജ്യതാല്‍പര്യങ്ങളും ഐക്യബോധവും ഉദ്ഗ്രഥന വികാരവുമാണ്.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക 18-10-2013

No comments: