Sunday, October 20, 2013

അജ്ഞാതനായ ഒരു ജ്ഞാനി

നാല്‍പ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഒരു അനുഭവം പറയാം. തമിഴ്നാട്ടിലെ ജോലാര്‍പേട്ട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനാണ് രംഗം. തിരുവനന്തപുരം മദിരാശി റൂട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു ജങ്ഷനാണ് ജോലാര്‍പേട്ട്. കേരളത്തില്‍നിന്ന് ബംഗളൂരുവിലേയ്ക്ക് പോകുന്ന വണ്ടികള്‍ ജോലാര്‍പേട്ടയില്‍നിന്നാണ് ദിശതിരിഞ്ഞ് പോകുന്നത്. ജോലാര്‍പേട്ടയില്‍നിന്ന് എന്‍ജിന് വെള്ളം പിടിക്കണം. അവിടെനിന്ന് ബംഗാരപ്പേട്ട വരെ കയറ്റം കയറിയാണ് പോകേണ്ടത്. ഈ കയറ്റം കയറാന്‍ സഹായത്തിന് തീവണ്ടിയുടെ പിന്നിലും ഒരു എന്‍ജിന്‍ ഘടിപ്പിച്ചിരിക്കും. ബാങ്കര്‍ എന്‍ജിന്‍ എന്നാണ് അതിന്റെ പേര്. ബംഗാരപ്പേട്ട വരെ പിന്നില്‍നിന്ന് വണ്ടിയെ തള്ളിയ എന്‍ജിന്‍ അവിടെവച്ച് യാത്ര അവസാനിപ്പിക്കും. ബാങ്കര്‍ എന്‍ജിന്‍ തിരിച്ച് ജോലാര്‍പേട്ടയ്ക്ക് തന്നെ പോരും. ചിലപ്പോള്‍ ഗാര്‍ഡിന്റെ പെട്ടിയായ ബ്രേക്ക് വാനും ഘടിപ്പിച്ച് ആയിരിക്കും മടക്കം. ഇങ്ങനെ "എന്‍ജിന്‍ ആന്‍ഡ് ബ്രേക്ക് വാന്‍" ആയി ഓടിവരുന്ന ഡ്രൈവറും ഗാര്‍ഡുമാണ് നമ്മുടെ കഥാപാത്രങ്ങള്‍.

ആംഗ്ലോ ഇന്ത്യന്‍ ഡ്രൈവറെ റോക്കി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഗാര്‍ഡ് വരദന്‍. രണ്ടുപേരുംകൂടി നടത്തിയ ഒരു വ്യാപാരമാണ് ഇവിടത്തെ പ്രശ്നം. മൂലാനൂര്‍ എന്ന സ്റ്റേഷന്‍ കടന്നാണ് ജോലാര്‍പേട്ടയ്ക്ക് വരേണ്ടത്. ഈ സ്റ്റേഷന്റെ ചുറ്റുപാടും വനമാണ്. വനത്തില്‍നിന്നും വിറക് ശേഖരിച്ച് വലിയ കെട്ടുകളാക്കി ചുമന്നുകൊണ്ടുവരുന്ന ആദിവാസികള്‍ സ്റ്റേഷന്‍ പരിസരത്ത് കാത്തുനില്‍ക്കും. ഇതറിയാവുന്ന റോക്കിയും വരദനും കൂടി എന്‍ജിന്‍ നിര്‍ത്തി വാങ്ങാവുന്നിടത്തോളം വിറകുകെട്ടുകള്‍ വാങ്ങിക്കൂട്ടും. നിസ്സാരവിലയ്ക്ക് വാങ്ങിയ വിറകുകെട്ടുകള്‍ എന്‍ജിനിലും ബ്രേക്ക് വാനിലും കുത്തിനിറച്ച് ജോലാര്‍പേട്ടയില്‍ എത്തിക്കും. അവിടെ വിറകിന് നല്ല വില കിട്ടും. ജങ്ഷനിലേയ്ക്ക് പ്രവേശിക്കുന്നതിനുമുമ്പ് എന്‍ജിന്‍ നിര്‍ത്തി പൊരിഞ്ഞ കച്ചവടം. ഇങ്ങനെ കിട്ടിയ പണം പങ്കുവയ്ക്കുന്നതിലാണ് പ്രശ്നമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ രണ്ടുപേരും അല്പം "വാറ്റ്" ഒക്കെ കഴിച്ച് ഉഷാറിലായിരുന്നു. ഇവര്‍ പണം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് തര്‍ക്കിച്ച് പ്ലാറ്റ്ഫോമില്‍ വരെ എത്തി. പരിസരബോധം ഇല്ലാതെ ഇംഗ്ലീഷിലും തമിഴിലും ഉള്ള കൊള്ളാവുന്ന തെറിപ്പദങ്ങള്‍ പരസ്പരം വര്‍ഷിച്ചുകൊണ്ടാണ് രണ്ടുപേരും പ്ലാറ്റ്ഫോമില്‍ എത്തിയത്.

യാത്രക്കാര്‍ അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിനിന്നു. രണ്ടുപേരും ഉന്തുംതള്ളുമായി. അപ്പോഴേയ്ക്കും എങ്ങനെയോ കേട്ടറിഞ്ഞ് രണ്ടുപേരുടെയും ഭാര്യമാരും മക്കളും പ്ലാറ്റ്ഫോമിലെത്തി. രംഗം വഷളാവുന്നു എന്ന് ഒരു പോര്‍ട്ടര്‍ എന്നോടു വന്നു പറഞ്ഞു. അവരെ വിളിച്ചുകൊണ്ടുവരാന്‍ സീനിയര്‍ സ്റ്റേഷന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടതുപ്രകാരം പോര്‍ട്ടര്‍ രണ്ടുപേരെയും വിളിച്ചുകൊണ്ടുവന്നു. സീനിയര്‍ സ്റ്റേഷന്‍മാസ്റ്ററുടെയും എന്റെയും മുന്നില്‍ രണ്ടുപേരും കുറ്റവാളികളെപ്പോലെ കൈയുംകെട്ടി നില്‍പ്പായി. സീനിയര്‍ കുറ്റവാളികളോട് ചോദ്യങ്ങള്‍ ചോദിച്ചു. വിറകുകച്ചവടത്തിന്റെ കാര്യം രണ്ടുപേരും സമ്മതിച്ചു. വാറ്റ് കുടിച്ച കാര്യവും സമ്മതിച്ചു. സീനിയര്‍ക്ക് നന്നേ കലികയറി. അദ്ദേഹം എന്നോടു പറഞ്ഞു. ""ഒരു മെമ്മോ എഴുതൂ; പൊലീസിന്."" ഞാന്‍ കടലാസ് എടുത്ത് മുന്നില്‍വച്ച് ചുറ്റും നോക്കി.

ആകെ നിശ്ശബ്ദം. റോക്കിയുടെയും വരദന്റെയും ഭാര്യമാരും കുട്ടികളും യാചനാഭാവത്തില്‍ നോക്കിനില്‍ക്കുന്നു. പൊലീസ് എത്തി രക്തപരിശോധന നടത്തിയാല്‍ ശിക്ഷ ഉറപ്പ്. യാത്രക്കാരുടെ മുന്നില്‍വച്ച് റെയില്‍വേയ്ക്ക് അപമാനം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. ചിലപ്പോള്‍ ജോലി നഷ്ടപ്പെട്ടെന്നു വരാം. ഞാന്‍ പൊലീസിനുള്ള മെമ്മോ എഴുതാന്‍ പേനയെടുത്തു. എഴുതാന്‍ തുടങ്ങിയപ്പോള്‍ ഒരു ശബ്ദം.

""അയ്യാ... ഇന്തവാട്ടി മന്ദിച്ചിടുങ്കോ. രണ്ടും നമ്മ കണ്ണുങ്ക താനേ."" ഇത്തവണ മാപ്പുകൊടുക്കൂ സര്‍. രണ്ടുപേരും നമ്മടെ കണ്ണുകളല്ലേ?

നാടന്‍ തമിഴ്ശൈലിയില്‍ ഇങ്ങനെ പറഞ്ഞത് ആരാണെന്ന് ഞാന്‍ നോക്കി. കുറേ മുമ്പ് റിട്ടയര്‍ ചെയ്ത ഒരു പോര്‍ട്ടര്‍. വൃദ്ധന്‍. നരച്ച കൊമ്പന്‍ മീശയും സൗമ്യമായ ചിരിയും. എന്തോ ആവശ്യത്തിന് സ്റ്റേഷനില്‍ എത്തിയതാവും. അയാളുടെ വാക്കുകള്‍ അന്തരീക്ഷത്തെ തണുപ്പിച്ചു. ഞാന്‍ പേന ക്യാപ്പിട്ടു വച്ചു. സീനിയറിന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു. ""തല്‍ക്കാലം ഒരു രേഖയ്ക്ക് രണ്ടുപേരുടെയും എക്സ്പ്ലനേഷന്‍ എഴുതിവാങ്ങി വിട്ടാലോ?"" സീനിയര്‍ സമ്മതിച്ചു. റോക്കിയും വരദനും നടന്നതെല്ലാം എഴുതി ഒപ്പിട്ടുതന്നു. അനുസരണയുള്ള സ്കൂള്‍ കുട്ടികളെപ്പോലെ കുടുംബത്തോടൊപ്പം മടങ്ങി. ഞാന്‍ വൃദ്ധനായ ആ പോര്‍ട്ടറെ അവിടെയെല്ലാം തിരഞ്ഞു. അയാള്‍ എപ്പോഴോ പോയ്ക്കഴിഞ്ഞിരുന്നു.

അയാളുടെ വാക്കുകള്‍ എന്റെ മനസ്സില്‍ ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരുന്നു. മനുഷ്യന് ചിലപ്പോള്‍ തെറ്റുകള്‍ പറ്റാം. തിരുത്താന്‍ ഒരു അവസരം കൊടുക്കേണ്ടേ? രണ്ടു കണ്ണുകളില്‍ ഒരു കണ്ണിന് കേട് പറ്റിയാല്‍പോലും നമുക്കല്ലേ നഷ്ടം? മാനുഷികമായ വിട്ടുവീഴ്ചയുടെയും സഹിഷ്ണുതയുടെയും ഒരു ദര്‍ശനം എന്നെ പഠിപ്പിച്ചത് വലിയ വിവരവും വിദ്യാഭ്യാസവും ഒന്നുമില്ലാത്ത അജ്ഞാതനായ ആ പോര്‍ട്ടറാണ്. ഒരുവര്‍ഷം മുമ്പ് നടത്തിയ ഗള്‍ഫ് യാത്രയില്‍ അബുദാബിയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ചായസല്‍ക്കാരത്തിന് പോയി. മലയാളിസുഹൃത്തുക്കള്‍ സംസാരത്തില്‍ മുഴുകിയിരുന്നപ്പോള്‍ ആ വീടിന്റെ ചുമരില്‍ ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിക്കുന്ന ഒരു വാചകം ശ്രദ്ധിച്ചു. ആള്‍ഡസ് ഹക്സ്ലിയുടെ ഒരു വാചകം. ഇംഗ്ലീഷിലുള്ള ആ വാചകം ഏകദേശം ഇങ്ങനെ പരിഭാഷപ്പെടുത്താം.

""ഒരാളുടെ അനുഭവം എന്ന് പറയുന്നത് അയാള്‍ക്ക് എന്തു സംഭവിച്ചുവോ എന്നതല്ല, ആ സംഭവത്തോട് അയാള്‍ എങ്ങനെ പ്രതികരിച്ചു എന്നതാണ്."" ജീവിതത്തില്‍ അനുഭവങ്ങള്‍ തരുന്ന പാഠങ്ങള്‍ വളരെ പ്രധാനമാണ്. സ്വതന്ത്രമായി ചിന്തിക്കാന്‍ മിനക്കെടുന്നവര്‍ക്ക് ഈ അനുഭവപാഠങ്ങള്‍ ഒരു ദര്‍ശനം ഉണ്ടാക്കിയെടുക്കാന്‍ ഒരുപാട് സഹായകരമാകും. "വലിയ വിവരവും വിദ്യാഭ്യാസവും" ഒന്നും ഇല്ലാത്ത സര്‍വസാധാരണക്കാര്‍ക്ക് മാത്രമല്ല ഉന്നതവിദ്യാഭ്യാസവും മറ്റും ശീലമാക്കിയവര്‍ക്ക് അവര്‍ വായിച്ച പുസ്തകങ്ങളിലെ ആശയങ്ങള്‍ ഈ ദര്‍ശനരൂപീകരണത്തില്‍ സഹായകമാകാം. ജീവിതപരിതസ്ഥിതികള്‍, മതദര്‍ശനങ്ങള്‍, അധ്യാപകര്‍ പകര്‍ന്ന ആശയങ്ങള്‍, സുഹൃത്തുക്കളുടെ വാക്കുകള്‍ എന്നിവയെല്ലാം ദര്‍ശനത്തെ സ്വാധീനിക്കുമല്ലോ. തന്നെക്കുറിച്ച്, ചുറ്റുമുള്ള മനുഷ്യരെക്കുറിച്ച്, മറ്റു ജീവജാലങ്ങളെയും പ്രകൃതിയെയും കുറിച്ച് എന്നിങ്ങനെ വികസിച്ച് പ്രപഞ്ചത്തെക്കുറിച്ചുവരെ ഈ ദര്‍ശനം വികസ്വരമായി വളരാം. ഇത്രയൊന്നും ചിന്തിക്കാത്ത സാധാരണക്കാര്‍ക്കും അറിഞ്ഞോ അറിയാതെയോ ഒരു ദര്‍ശനം ഉണ്ടായിരിക്കും.

*
വൈശാഖന്‍ deshabhimani weekly 20-10-13

No comments: