Sunday, March 23, 2014

വഞ്ചനയുടെ നീണ്ടകഥ

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയും ഭഭരണഘടനാ ശില്‍പ്പിയുമായ അംബേദ്കര്‍ മന്ത്രിസഭാംഗത്വം രാജിവച്ച് നെഹ്റുവിെന്‍റ മുഖത്തുനോക്കി പറഞ്ഞു: സ്വാതന്ത്ര്യംകൊണ്ട് അടിസ്ഥാനവര്‍ഗത്തിന് ഒരുമാറ്റവും കരഗതമായിട്ടില്ല. പഴയ അതേ മര്‍ദകഭരണവും അതേ അടിച്ചമര്‍ത്തലും അതേ വിവേചനങ്ങളും തുടരുകയാണ്. ആദര്‍ശത്തിലൂന്നിയ ഒരു ലക്ഷ്യത്തിന്റെ അഭാവത്തില്‍ വിഡ്ഢികള്‍ക്കും പോക്കിരികള്‍ക്കും ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും വര്‍ഗീയവാദികള്‍ക്കും മതേതരവാദികള്‍ക്കും പുരോഗമനവാദികള്‍ക്കും കൊടിയ യാഥാസ്ഥിതികര്‍ക്കും ഒത്തുകൂടാനുള്ള ധര്‍മശാലയായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുന്നു. അംബേദ്ക്കറുടെ വിലയിരുത്തല്‍ എത്ര യാഥാര്‍ഥ്യബോധത്തോടെയായിരുന്നെന്ന് കോണ്‍ഗ്രസിന്റെ പില്‍ക്കാലചരിത്രം കാണിച്ചുതന്നു. സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കേണ്ടിയിരുന്ന ജനാധിപത്യസ്ഥാപനങ്ങളെ വരേണ്യഫ്യൂഡല്‍വര്‍ഗത്തിന്റെ താല്‍പ്പര്യസംരക്ഷണത്തിനുള്ള ഉപാധികളായി കോണ്‍ഗ്രസ് ഭരണകൂടം വികൃതമാക്കി എന്ന് മാത്രമല്ല, പരിവര്‍ത്തനത്തിന്റെ ആശയത്തെ മുളയില്‍ത്തന്നെ ചവിട്ടിയരയ്ക്കുകയും ചെയ്തു.

അധഃസ്ഥിതരും ദുര്‍ബലവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ദലിതരുമൊക്കെയാണ് ഈ പിന്തിരിപ്പന്‍നയത്തിന്റെ ബലിയാടുകളായത്. കോണ്‍ഗ്രസിന്റെ ജനകീയാടിത്തറ കെട്ടിപ്പൊക്കിയത് ഈ അടിസ്ഥാനവര്‍ഗത്തിന്റെ ആശയാഭിലാഷങ്ങളുടെ മേലായിരുന്നു. എന്നിട്ടും ഈ ജനവിഭാഗങ്ങളെ സാമൂഹികമായി മേല്‍ഗതിയിലത്തെിക്കാനോ ജനാധിപത്യപരമായി കൈപിടിച്ചുയര്‍ത്താനോ അവരുടെ ജീവിതമനോഗതിയില്‍ പുരോഗമനചിന്ത സന്നിവേശിപ്പിക്കാനോ നെഹ്റുവടക്കമുള്ളവര്‍ ബാധ്യതയായി ഏറ്റെടുത്തില്ല.

സ്വാതന്ത്ര്യത്തിന്റെ പാരമ്പര്യവും പൈതൃകവും കുത്തകയാക്കിവയ്ക്കുകയും അതുവഴി 1952ലെ പ്രഥമ തെരഞ്ഞെടുപ്പുതൊട്ട് അധികാരം കൈക്കലാക്കുകയും ചെയ്ത കോണ്‍ഗ്രസ്, മതേതരത്വത്തെക്കുറിച്ചാണ് എന്നും ഗീര്‍വാണങ്ങള്‍ മുഴക്കിയിരുന്നത്. എന്നാല്‍, ഇന്ത്യ പോലൊരു ബഹുമതസമൂഹത്തിന് അനുഗുണമായ ഒരു ജനായത്തസംസ്കാരം സ്വന്തം പാര്‍ടിയില്‍പ്പോലും ഊട്ടിവളര്‍ത്താന്‍ മെനക്കെട്ടില്ല എന്നിടത്താണ് ആ പാര്‍ടിയുടെ മൂലപരാജയം. നെഹ്റു വിചാരിച്ചാല്‍പ്പോലും അത് സാധ്യമാകുമായിരുന്നില്ല. കാരണം, കോണ്‍ഗ്രസ് ഒരിക്കലും ഒരു പുരോഗമന, മതനിരപേക്ഷ കക്ഷിയായിരുന്നില്ല. അതിന് അടിയുറപ്പുള്ള ഒരു പ്രത്യയശാസ്ത്രം ഉണ്ടായിരുന്നില്ല. അധികാരത്തിനപ്പുറം ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. അംബേദ്കര്‍ സൂചിപ്പിച്ചതുപോലെ ആവിര്‍ഭാവകാലം തൊട്ട് വര്‍ഗീയവാദികളും യാഥാസ്ഥിതികരും അധീശത്വം സ്ഥാപിച്ചെടുത്ത ജീര്‍ണിച്ച വഴിയമ്പലമായിരുന്നു അത്. ഹിന്ദുപരിഷ്കരണവാദികളായ രാജാറാംമോഹന്‍ റായ്, എം ജി റണഡെ, പണ്ഡിത രമാഭായ് എന്നിവരുടെ പുരോഗമനാശയങ്ങളല്ല, പ്രത്യുത തീവ്ര വലതു വിചാരഗതിയുടെ വക്താക്കളായ മദന്‍മോഹന്‍ മാളവ്യ, ബാലഗംഗാധര തിലക്, ലാലാലജ്പത് റായ്, പുരുഷോത്തംദാസ് ടണ്ഠന്‍ തുടങ്ങിയവരുടെ പ്രതിലോമചിന്തകളുടെ സ്വാധീനവലയത്തിലായിരുന്നു കോണ്‍ഗ്രസ് എന്നും. ചരിത്രകാരനായ എസ് ഗോപാല്‍ ഈ ദുഃസ്വാധീനത്തിന്റെ പ്രത്യാഘാതം കോണ്‍ഗ്രസിനെ ഏതുവിധം അപഥസഞ്ചാരത്തിലേക്ക് നയിച്ചുവെന്ന് വിശദീകരിക്കുന്നത് കാണുക:

ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ഹൈന്ദവസംസ്കാരം നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുണ്ടെന്ന് വിശ്വസിക്കുന്ന പുരുഷോത്തംദാസ് ടണ്ഠന്‍ 1950ല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നെഹ്റു ടണ്ഠനെ നിര്‍ബന്ധിച്ചു രാജിവയ്പ്പിക്കുകയും വിമുഖത കാട്ടിയ പാര്‍ടിയെക്കൊണ്ട് ഒരു മതേതര നിലപാട് എടുപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി ശക്തമായി എതിര്‍ത്തിട്ടും അടുത്ത വര്‍ഷം, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുസ്ലിം ആക്രമികള്‍ തകര്‍ത്ത സോമനാഥക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. നെഹ്റുവിന്റെ വിയോഗത്തിന് നിരവധി വര്‍ഷങ്ങള്‍ക്കുശേഷം, 1992 ഡിസംബറില്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ മൗനാനുമതിയോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള പോക്കിരികള്‍ ബാബരി മസ്ജിദ് തകര്‍ത്തു. (ദി ഹിന്ദു , ഇന്ത്യ, സ്വാതന്ത്ര്യദിന 50-ാം വാര്‍ഷികപ്പതിപ്പ്). ഇന്ന് നരേന്ദ്രമോഡിയും ഹിന്ദുത്വരാഷ്ട്രീയവും രാജ്യത്തെ ദുരന്തഗര്‍ത്തത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുമ്പോള്‍ വര്‍ഗീയഫാസിസത്തിന് ഇന്ത്യന്‍മണ്ണില്‍ ഈവിധം വേരോട്ടമുണ്ടായത് കോണ്‍ഗ്രസിന്റെ പിഴച്ച നയനിലപാടുകളില്‍നിന്നാണെന്നും അതു മനസ്സിലാക്കിയാണ് മുസ്ലിംങ്ങളാദി ദുര്‍ബലവിഭാഗങ്ങള്‍ ആ പാര്‍ടിയുമായുള്ള നാഭീനാളബന്ധം രാജ്യത്തുടനീളം അറുത്തുമാറ്റിയതെന്നും സമ്മതിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സത്യസന്ധത കാണിക്കണമെന്നില്ല. 1967നുശേഷം ഇന്ദിര ഗാന്ധി അനുവര്‍ത്തിച്ച തെറ്റായ നയങ്ങളാണ് കോണ്‍ഗ്രസിന്റെ കുടത്തില്‍നിന്ന് വര്‍ഗീയതതുടെ ഭൂതത്തെ തുറന്നുവിട്ടതും ഒരു മഹാരാജ്യത്തിന്റെ ദേശീയപ്രയാണത്തെ ദുര്‍വിധിഗ്രസ്തമാക്കിയതും. പാര്‍ടിയിലെ പിളര്‍പ്പിനുശേഷം പ്രഗത്ഭരായ നേതാക്കള്‍ കോണ്‍ഗ്രസിനോട് വിടപറഞ്ഞതും സംസ്ഥാനങ്ങള്‍ ഓരോന്നായി പാര്‍ടിക്ക് നഷ്ടപ്പെട്ടതും തങ്ങളുടെ നിയന്ത്രണത്തില്‍നിന്ന് കുതറിമാറിയ സംസ്ഥാനങ്ങളില്‍ അസ്വാസ്ഥ്യം വിതക്കാന്‍ ഇന്ദിരയ്ക്ക് പ്രചോദനമായി. തല്‍ഫലമായി ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ന്യൂനപക്ഷവിരുദ്ധ കലാപങ്ങള്‍ അരങ്ങേറി. വിഭജനത്തിന്റെ കാലുഷ്യങ്ങള്‍ക്കുശേഷം സാമുദായിക ധ്രുവീകരണത്തിന്റെ വിഷക്കാറ്റുകള്‍ അന്തരീക്ഷത്തില്‍ ആഞ്ഞടിച്ച ആ നിര്‍ണായക ഘട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിത്വബോധവും അഭയവും നല്‍കുന്നതിനു പകരം ഇന്ദിര വേട്ടക്കാരുടെ പക്ഷത്താണ് നിലകൊണ്ടത്. പ്രവിശ്യാപൊലീസ് സേനകളായ യുപിയിലെ പിഎസിയെയും ബിഹാറിലെ ബിഎംസിയെയും ഉപയോഗിച്ചായിരുന്നു കുത്സിത അജണ്ട നടപ്പാക്കിയത്. ഇന്ത്യാപാക് യുദ്ധവും ബംഗ്ലാദേശിന്റെ പിറവിയുമെല്ലാം ആഭ്യന്തര വൈദേശികചക്രവാളം പ്രക്ഷുബ്ധതിയില്‍ തളച്ചിട്ട ആ കാലഘട്ടത്തില്‍ ഇന്ദിര സ്വീകരിച്ച മുസ്ലിംവിരുദ്ധ നിലപാട് ന്യൂനപക്ഷങ്ങളെ അങ്ങേയറ്റം അസ്വസ്ഥമാക്കി എന്നുമാത്രമല്ല, ഇന്ത്യയില്‍ ഭൂരിപക്ഷവര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട് എന്ന് നിഷ്പക്ഷപഠനങ്ങള്‍ അടിവരയിടുന്നു. ആര്‍എസ്എസുമായുള്ള രഹസ്യബാന്ധവമാകാം ഭൂരിപക്ഷവര്‍ഗീയതകൊണ്ട് കളിക്കാന്‍ ഇന്ദിരയെ പ്രേരിപ്പിച്ചത്. 1972ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റാഞ്ചിയിലും ഗയയിലും പറ്റ്നയിലും പ്രസംഗിച്ച നെഹ്റുപുത്രി ഞങ്ങള്‍ക്ക് മുസ്ലിംവോട്ട് ആവശ്യമില്ല എന്ന് തുറന്നുപറയാന്‍ ധാര്‍ഷ്ട്യം കാണിച്ചു. വര്‍ഗീയ കാര്‍ഡ് തുറുപ്പ്ശീട്ടാക്കിയത് ഫലം കണ്ടപ്പോള്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ബിഹാറില്‍ അധികാരത്തിലേറി. ഈ പരീക്ഷണത്തില്‍നിന്ന് ആവേശംകൊണ്ട ഇന്ദിര താമസിയാതെ അലിഗര്‍മുസ്ലിം യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷസ്വഭാവം എടുത്തുകളയാനുള്ള നിയമനിര്‍മാണം കൊണ്ടുവന്നു. ഹിന്ദുവോട്ട്ബാങ്ക് എന്ന ആശയം ദേശീയരാഷ്ട്രീയ സംവാദങ്ങളില്‍ ഇടം പിടിക്കുന്നത് ഒരുപതിറ്റാണ്ടിനുശേഷമാണെങ്കിലും ബഹുസ്വരതയുടെ രാഷ്ട്രീയത്തിന്റെ മറുദിശയിലൂടെയുള്ള വിചിന്തനങ്ങള്‍ക്ക് ആക്കം കൂട്ടിയ കാലസന്ധിയാണിത്. 1975ലെ അടിയന്തരാവസ്ഥ ജനാധിപത്യമൂല്യങ്ങളോട് കോണ്‍ഗ്രസിനുള്ള പ്രതിബദ്ധത എന്തുമാത്രം കപടമാണെന്ന് ലോകത്തിനുമുന്നില്‍ അനാവൃതമാക്കി. ഇന്ദിര എന്ന ഏകാധിപതിയുടെ പിറവി ഇന്ത്യ എന്ന ആശയത്തെത്തന്നെ വികലവും വികൃതവുമാക്കി. രാഷ്ട്രീയനേതൃത്വത്തെ തുറുങ്കിലടച്ചും പ്രതിപക്ഷസ്വരത്തെ അടിച്ചമര്‍ത്തിയും ആവിഷ്കാരസ്വാതന്ത്ര്യത്തെ ഞെരിച്ചുകൊന്നും അടിയന്തരാവസ്ഥയുടെ രാപ്പകലുകളെ ഇന്ദിര സ്വേച്ഛാധിപത്യത്തിന്റെ ഉത്സവപ്പറമ്പാക്കി. ഭരണകൂടഭീകരത അതിെന്‍റ ബീഭത്സമുഖം പുറത്തെടുത്തപ്പോള്‍ പീഡനങ്ങള്‍ കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവന്നത് ന്യൂനപക്ഷങ്ങളായിരുന്നു. സഞ്ജയ്ദത്ത് അന്നത്തെ ലഫ. ഗവര്‍ണര്‍ ജഗ്മോഹെന്‍റ നേതൃത്വത്തില്‍ നടപ്പാക്കിയ നിര്‍ബന്ധ വന്ധ്യംകരണത്തിന്റെയും തുര്‍ക്കുമാന്‍ഗേറ്റ് അതിക്രമങ്ങളുടെയും നടുക്കുന്ന വര്‍ത്തമാനങ്ങള്‍ ദുര്‍ബലവിഭാഗങ്ങളെ ചകിതരാക്കി എന്നുമാത്രമല്ല രാജ്യമാസകലം കോണ്‍ഗ്രസിനെതിരെ തിരിയാന്‍ പ്രചോദനമായി.

അടിയന്തരാവസ്ഥയ്ക്കുശേഷം 1977ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ അപ്രതീക്ഷിത പ്രഹരങ്ങള്‍ക്ക് ന്യൂനപക്ഷദലിതരോഷം വലിയപങ്കുവഹിച്ചു. ജനാധിപത്യധ്വംസനത്തിനെതിരായ ജനരോഷത്തിന്റെ രാഷ്ട്രീയത്തെ വര്‍ഗീയവിഭജനം വഴി നിര്‍വീര്യമാക്കാനുള്ള കുതന്ത്രങ്ങളെ കുറിച്ചാണ് പിന്നീട് കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചത്. ഭൂരിപക്ഷ ന്യുനപക്ഷസമുദായങ്ങള്‍ എല്ലാംമറന്ന് കൈകോര്‍ത്തതാണ് തന്നെ അധികാരത്തില്‍നിന്ന് നിഷ്കാസിതയാക്കിയതെന്ന വിലയിരുത്തല്‍ ഇന്ദിരയില്‍ പ്രതികാരദാഹം വളര്‍ത്തി. 1980ല്‍ അധികാരത്തില്‍ തിരിച്ചുവന്നെങ്കിലും പാര്‍ടിയുടെ അടിത്തറ തകര്‍ന്നുകഴിഞ്ഞിരുന്നു. അതോടെ എല്ലാ അധികാരങ്ങളും ഹൈക്കമാന്‍ഡില്‍ കേന്ദ്രീകരിക്കുകയും ആഭ്യന്തരജനാധിപത്യഘടന ശിഥിലമാവുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. ജനായത്തവിരുദ്ധ മാര്‍ഗങ്ങളിലൂടെ നിലനില്‍പ്പ് ഉറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹിന്ദുമുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കാനും അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും കുത്സിതപദ്ധതികളാവിഷ്കരിച്ചു നടപ്പാക്കാന്‍ തുടങ്ങി. എണ്‍പതുകളുടെ പ്രാരംഭത്തില്‍ യുപിയിലും ബിഹാറിലുമൊക്കെ അരങ്ങേറിയ വ്യാപകമായ വര്‍ഗീയകലാപങ്ങള്‍ ഇതിന്റെ പരിണതിയായിരുന്നു. യുപിയിലെ മുറാദാബാദില്‍ പതിനായിരത്തോളം വിശ്വാസികള്‍ ഒത്തുകൂടിയ ഈദ്ഗാഹിനുനേരെ പിഎസി സേന വെടിയുതിര്‍ത്തപ്പോള്‍ പിടിഞ്ഞുവീണത് നൂറുകണക്കിന് നിരപരാധികളായിരുന്നു. വി പി സിങ്ങായിരുന്നു യുപി മുഖ്യമന്ത്രി. അതിക്രമകാരികളായ പൊലിസ് സേനയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുപകരം അവരെ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചപ്പോള്‍ മുറാദാബാദിന് പിറകെ മീറത്തിലും അലിഗഢിലും ബിഹാര്‍ ശരീഫീലുമൊക്കെ കലാപങ്ങള്‍ ആളിക്കത്തി.

വര്‍ഗീയതകൊണ്ടുള്ള കളി അവിടംകൊണ്ട് അവസാനിപ്പിച്ചില്ല. സിഖുസമുദായത്തിനകത്ത് ആഭ്യന്തരസംഘര്‍ഷം വളര്‍ത്തി അകാലിദളിലെ തീവ്രവിഭാഗത്തെ വിഘടനവാദികളാക്കി മാറ്റിയെടുത്തു. ജര്‍ണയില്‍സിങ് ഭിന്ദര്‍വാലയുടെ രംഗപ്രവേശവും ഖാലിസ്ഥാന്‍ വാദവുമൊക്കെ ഇന്ദിരയുടെ പിഴച്ച നയത്തിന്റെ സന്തതികളാണ്. സിഖ് ന്യൂനപക്ഷം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നു എന്ന മുറവിളിയിലൂടെ ഭഭൂരിപക്ഷസമൂഹത്തില്‍ ഭ്രാന്തമായ ദേശീയാവേശവും ജിന്‍ഗോയിസവും ആളിക്കത്തിക്കുകയായിരുന്നു ലക്ഷ്യം. ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ എന്ന സൈനിക നടപടിയിലൂടെ സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ച ഭിന്ദര്‍വാലയെയും അനുയായികളെയും കൊന്നൊടുക്കി. അതിന് പ്രതികാരമായി സ്വന്തം അംഗരക്ഷകര്‍ 1984 ഒക്ടോബറില്‍ ഇന്ദിരയെ വെടിവച്ചുകൊന്നു. കോണ്‍ഗ്രസ് ദല്‍ഹി നേതൃത്വത്തിന്റെ ഒത്താശയോടെ തലസ്ഥാനഗരിയിലും പ്രാന്തപ്രദേശങ്ങളിലും സിഖുകാര്‍ക്കെതിരെ കൂട്ടക്കൊല അരങ്ങേറി. നാലായിരത്തോളം നിരപരാധികള്‍ രോഷത്തിന് ഇരയായി. വന്‍മരം കഴപുഴകി വീഴുമ്പോള്‍ അതിനടിയിലെ മണ്ണിളകുക സ്വാഭാവികമാണെന്നു പറഞ്ഞ് രാജീവ്ഗാന്ധി ഒരു മഹാദുരന്തത്തിന്റെ ഗൗരവം കുറച്ചുകാണാന്‍ ശ്രമിച്ചു. ദേശീയരാഷ്ട്രീയം കൂടുതല്‍ വിപല്‍ക്കരമായ പന്ഥാവിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയത് ഇതോടെയാണ്.

*
കാസിം ഇരിക്കൂര്‍

No comments: