Monday, March 24, 2014

ശിങ്കിടി മുതലാളിത്തത്തിന്റെ അത്യാര്‍ത്തി

""തിളങ്ങുന്ന ഇന്ത്യ"", സൂര്യപ്രകാശത്തില്‍, അക്ഷരാര്‍ഥത്തില്‍ത്തന്നെ "വെയില്‍കായുക"യാണ്. സെന്‍സെക്സ് പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിയ്ക്കുന്നു. 22000 എന്ന അതിര്‍ത്തിയും അത് ഏറെക്കുറെ ഭേദിച്ചു കഴിഞ്ഞിരിക്കുന്നു. നിഫ്റ്റിയും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ഒരു പ്രമുഖ ഫൈനാന്‍സ് കമ്പനിയുടെ വക്താവിെന്‍റ വാക്കുകളിലൂടെ ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ അതിനോട് ചടുലമായി പ്രതികരിച്ചത് ഇങ്ങനെയാണ്: ""ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്‍റ് അധികാരത്തില്‍ വരുന്നതിനുള്ള സാധ്യത, ഈ കുതിപ്പിന് ഇന്ധനം പകര്‍ന്നുകൊണ്ടിരിക്കുന്നു"". (ഹിന്ദുസ്ഥാന്‍ ടൈംസ്, 2014 മാര്‍ച്ച് 8). കടിഞ്ഞാണില്ലാത്തവിധം ലാഭം പരമാവധി കുന്നുകൂട്ടുന്നതിനുള്ള വ്യഗ്രതയില്‍, ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ വിശദീകരിയ്ക്കുന്നതിനായി ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ ""ഫാസ്റ്റ് ഫുഡ്"" സമീപനമാണ് നിരന്തരം അവലംബിച്ചുവരുന്നത്. ഇത് മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുണ്ട്.

ഓഹരിക്കമ്പോളത്തിലെ 1998ലെ പതനത്തിനുകാരണം, പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന വാജ്പേയിക്ക്, തെന്‍റ പിന്‍തുണയറിയിച്ചുകൊണ്ടുള്ള കത്ത് ജയലളിത അയച്ചുകൊടുക്കുന്നതില്‍ വന്ന കാലതാമസമാണ് എന്നാണ് പറയപ്പെട്ടത്. കിഴക്കന്‍ ഏഷ്യന്‍ സമ്പദ്വ്യവസ്ഥകള്‍ തകര്‍ന്നടിഞ്ഞ കാലമായിരുന്നു അത്. അതിെന്‍റ ഫലമായി ഉണ്ടായ അന്താരാഷ്ട്ര സാമ്പത്തികക്കുഴപ്പത്തെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്: ""ഒരിടയ്ക്ക് ഏഷ്യന്‍ കടുവകള്‍ എന്ന് കരുതപ്പെട്ടിരുന്നവയുടെ എല്ലുകള്‍ തോട്ടിപ്പണിക്കാര്‍ വാരിക്കൂട്ടുന്ന അവസ്ഥയാണുണ്ടായത്"". പിന്നീട് അന്താരാഷ്ട്ര സാമ്പത്തികക്കുഴപ്പം വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍, അതിനെ അവഗണിച്ചത്, ഒന്നാം യുപിഎ ഗവണ്‍മെന്‍റിന് 2004ല്‍ ഇടതുപക്ഷ പാര്‍ടികള്‍ പുറത്തുനിന്നു നല്‍കിയ പിന്‍തുണയെ കുറ്റപ്പെടുത്തിക്കൊണ്ടാണ്.

അതുപോലെത്തന്നെ, അന്താരാഷ്ട്രവിപണികള്‍ ഒരു വലിയ വേലിയേറ്റത്തിന്റെ അവസ്ഥയിലാണ് എന്ന വസ്തുതയാണ് ഇന്ന് അവഗണിയ്ക്കപ്പെടുന്നത്. അമേരിക്കയിലെ ശമ്പളവിതരണം കൂടുതല്‍ ശക്തിപ്പെട്ടപ്പോള്‍, വാള്‍സ്ട്രീറ്റ് റെക്കോര്‍ഡ് തലത്തിലെത്തി. തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചുകൊണ്ടിരിയ്ക്കുകയാണെങ്കില്‍ത്തന്നെയും, കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിരവധി പുതിയ തൊഴിലുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലേയ്ക്ക് വലിയ തോതില്‍ വിദേശ സ്ഥാപന നിക്ഷേപം ഒഴുകിവരുന്നതിന് ഇതിടയാക്കി. എന്നാല്‍ ഈ സുഖം ഏറെക്കാലം നിലനിന്നില്ല. ഉക്രെയ്നിലെ പ്രതിസന്ധിയും ചൈനയില്‍നിന്നുള്ള നിരുത്സാഹകരമായ വിവരങ്ങളും കാരണം യൂറോപ്യന്‍ വിപണിയില്‍നിന്നും ഏഷ്യന്‍ വിപണിയില്‍ നിന്നും നിഷേധാത്മകമായ വാര്‍ത്തകള്‍ വന്നതുമൂലമാണത്. അതിെന്‍റ ആഘാതം അധികം താമസിയാതെ ഇന്ത്യന്‍ വിപണിയിലും കാണാതിരിയ്ക്കില്ല. എന്നുതന്നെയല്ല, ഡോളറുമായുള്ള രൂപയുടെ മൂല്യം ശക്തിപ്പെടുകയും കറന്‍റ് അക്കൗണ്ട് ശിഷ്ടം മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ (ഏറെ വൈകിയിട്ടാണെങ്കിലും ആഡംബരച്ചരക്കുകളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു നന്ദി). പതിനെട്ടു മാസത്തിനുശേഷം ആഭ്യന്തര സാമ്പത്തിക അവസ്ഥകളോട് ഓഹരിവിപണിയും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. നമ്മുടെ ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിത പരിതഃസ്ഥിതിയില്‍, ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങള്‍ വളരെ നിസ്സാരമായ സ്വാധീനമേ ചെലുത്തുന്നുള്ളൂ എന്നത് ശരി തന്നെ. എങ്കില്‍ത്തന്നെയും ഫിനാന്‍ഷ്യല്‍ വിപണികളെ സമീപിക്കുന്നതിനുള്ള കോര്‍പറേറ്റുകളുടെ കഴിവുകളെ നിര്‍ണയിക്കുന്നത് വിപണി മൂലധനവല്‍കരണത്തിന്റെ അളവാണ് എന്നതിനാല്‍ അത് സുപ്രധാനം തന്നെയാണ്. അതിനാല്‍ വിപണിയിലെ അനുകൂലചലനങ്ങളെ കൗശലത്തോടുകൂടി ഉയര്‍ത്തിപ്പിടിച്ചു നിര്‍ത്തുക എന്നത്, ഇന്ത്യയിലെ കോര്‍പറേറ്റുകളെ സംബന്ധിച്ചിടത്തോളം ലാഭം പരമാവധി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിര്‍ണായകം തന്നെയാണ്. ഇതാകട്ടെ, ശിങ്കിടി മുതലാളിത്തത്തിന്റെ വൈപുല്യം അളവുപരമായി വര്‍ധിപ്പിച്ചു നിര്‍ത്തിക്കൊണ്ട് ഭരണകൂടത്തെ വരുതിയില്‍ നിര്‍ത്താനുള്ള അവരുടെ കഴിവിനെ ആശ്രയിച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇക്കാര്യത്തെക്കുറിച്ച് ഇതിനുമുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ. എന്നു തന്നെയല്ല, ""ഇന്ത്യയ്ക്ക് ശിങ്കിടി മുതലാളിത്തത്തെ സഹിയ്ക്കാന്‍ കഴിയില്ല"" എന്ന് ഒരിയ്ക്കല്‍ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി അംഗീകരിക്കുകയും ചെയ്തിട്ടുള്ളത് ഓര്‍ക്കുക. എന്നിട്ടും രണ്ടാം യുപിഎ സര്‍ക്കാര്‍ അതിന് ഇത്ര കാലവും പ്രോല്‍സാഹനം നല്‍കിക്കൊണ്ടിരുന്നു.

""ഈയടുത്ത കാലത്തെ മാന്ദ്യത്തിന്റെ കാലത്തിലൊരിയ്ക്കലും കോര്‍പറേറ്റുകളുടെ ആകെ മൊത്തം സമ്പാദ്യത്തില്‍ ഇടിവുണ്ടായ ഒരൊറ്റ വര്‍ഷവും ഉണ്ടായിട്ടില്ല"" എന്ന തെന്‍റ പ്രസ്താവനയിലൂടെ ഒരു പ്രമുഖ നിക്ഷേപക ബാങ്കിെന്‍റ എംഡി ഇതിന് സ്ഥിരീകരണം നല്‍കുന്നുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 5.72 ശതമാനം വര്‍ധനയുണ്ടായപ്പോള്‍, ഏറ്റവും വലിയ ടെലകോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 5.5 ശതമാനം കണ്ടാണ് വളര്‍ന്നത്; ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയ്ക്ക് 6 ശതമാനം കണ്ട് നേട്ടമുണ്ടായി. ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് ഗവണ്‍മെന്‍റ് വമ്പിച്ച അളവില്‍ സൗജന്യങ്ങള്‍ വാരിക്കോരി കൊടുത്തില്ലായിരുന്നുവെങ്കില്‍, ഇതൊന്നും സാധിയ്ക്കുമായിരുന്നില്ല. ഇത്തരം സൗജന്യങ്ങളും ഇഷ്ടദാനങ്ങളും തുടര്‍ന്നുകൊണ്ടുപോകാന്‍, ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് ഒരു ""മിശിഹ""യെ, ശക്തനായ ഒരു നേതാവിനെ, ആവശ്യമുണ്ട്. അതിനാല്‍ ബിജെപിയുടെ പ്രധാനമന്ത്രിപദ മോഹിക്ക് ആര്‍പ്പുവിളിയ്ക്കാനുള്ള വൈതാളികരായി അവരില്‍ ചിലര്‍, തങ്ങളെ സ്വയം നിയമിയ്ക്കുകയാണ്. ഗുജറാത്തില്‍ മറ്റൊരിയ്ക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ വമ്പിച്ച അളവിലുള്ള സൗജന്യങ്ങളാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിയ്ക്കുന്നത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളില്‍, അത്തരം സൗജന്യങ്ങളുടെ ഒരു നീണ്ട പരമ്പര തന്നെ കാണാം. സൂറത്തിലെ ഹസീറയിലെ വ്യവസായ മേഖലയില്‍ കണ്ണായ സ്ഥലത്ത് എല്‍ ആന്‍റ് ടിയ്ക്ക് ലേലമൊന്നും കൂടാതെ 8 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലമാണ് മോഡി സര്‍ക്കാര്‍ വിട്ടുകൊടുത്തത്. ചതുരശ്ര മീറ്ററിന് അവിടെ 950 രൂപ വില വരും എന്ന് ഭൂകമ്മിറ്റി വിലയിരുത്തിയിട്ടുണ്ടെങ്കിലും ചതുരശ്ര മീറ്ററിന് ഒരു രൂപ വെച്ചാണ് എല്‍ ആന്‍റ് ടിയ്ക്ക് ഭൂമി നല്‍കിയത്! ടാറ്റയുടെ നാനോ കാര്‍ പദ്ധതിയ്ക്ക് ചതുരശ്ര മീറ്ററിന് 900 രൂപ വില വെച്ചാണ് 1,100 ഏക്കര്‍ സ്ഥലം വിറ്റത്. അതേ അവസരത്തില്‍ അവിടെ ചതുരശ്ര മീറ്ററിെന്‍റ വിപണി വില ഏതാണ്ട് 10,000 രൂപയായിരുന്നു. ടാറ്റയ്ക്ക് ആകെ നല്‍കിയ സൗജന്യങ്ങള്‍ കണക്കിലെടുത്താല്‍, ടാറ്റയുണ്ടാക്കുന്ന ഓരോ കാറിനും 60,000ല്‍ പരം രൂപ വെച്ച് സംസ്ഥാന ഖജനാവിന് ചെലവു വരും. എസ്സാര്‍, അദാനി തുടങ്ങിയ കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ക്കും ഇതേ അളവിലുള്ള വമ്പിച്ച സൗജന്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ആസൂത്രണ കമ്മീഷെന്‍റ തെണ്ടൂല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ദാരിദ്ര്യ നിരക്കുള്ള ഗുജറാത്തിലെ ""ഊര്‍ജസ്വലമായ വളര്‍ച്ച"" അങ്ങിനെയാണ്. നാല് ലക്ഷത്തോളം കൃഷിക്കാര്‍ക്ക് വൈദ്യുതി കണക്ഷനില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണത്തിന്‍കീഴില്‍ 9829 തൊഴിലാളികളും 5447 കൃഷിക്കാരും 919 കൂലിവേലക്കാരും ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 2008 തൊട്ട് ഓരോ വര്‍ഷവും സംസ്ഥാനത്തിന്റെ കടഭാരം അനുക്രമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2011ല്‍ അത് 1,12,462 കോടി രൂപയില്‍ എത്തിയിരിക്കുന്നു. കൂടുതല്‍ ഇഷ്ടദാനങ്ങള്‍ ലഭിയ്ക്കണം എന്ന കോര്‍പറേറ്റുകളുടെ പ്രത്യാശ ന്യായം തന്നെയാണോ? - പ്രത്യേകിച്ചും അധ്വാനിക്കുന്ന ജനങ്ങളുടെ മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ ചെലവിലാണ് അത് സംഭവിക്കുന്നത് എന്ന് വരുമ്പോള്‍? സംസ്ഥാനത്തിന്റെ മനുഷ്യ വികസന സൂചികകള്‍ വളരെ താഴ്ന്നു നില്‍ക്കുന്നതും വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുന്നതും അധ്വാനിക്കുന്ന ജനങ്ങളുടെ ദുരിതത്തിെന്‍റ ദൃഷ്ടാന്തമാണല്ലോ. സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിെന്‍റ ""ഷിന്‍ഡ് ലേഴ്സ് ലിസ്റ്റ്"" എന്ന വിഖ്യാതമായ സിനിമ ഓര്‍ക്കുക. ഹിറ്റ്ലറുടെ പൈശാചികമായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരണം ഉറപ്പാക്കിക്കഴിയുന്ന ജൂതന്മാരുടെ ഒരു പട്ടിക ഉണ്ടാക്കുന്നതിനും അവരെ രക്ഷിക്കുന്നതിനുംവേണ്ടി ബിസിനസ്സുകാരനായ മുഖ്യകഥാപാത്രം ഹിറ്റ്ലറുടെ ഫാസിസ്റ്റ് വാഴ്ചയ്ക്ക് പിന്‍തുണ നല്‍കാന്‍ തയ്യാറാകുമ്പോള്‍, തെന്‍റ ഈ പിന്‍തുണയെ അയാള്‍ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: ""ബിസിനസ്സിനുപറ്റിയ ഏറ്റവും നല്ല സമയമാണല്ലോ യുദ്ധം"".

വല്ലപ്പോഴുമൊരിയ്ക്കല്‍ മനുഷ്യത്വപരമായ ഇത്തരം ചില പ്രകടനങ്ങള്‍ നടത്താറുണ്ടെങ്കിലും, ലാഭം പരമാവധി കുന്നുകൂട്ടുന്നതിനുള്ള ആള്‍ത്താരയില്‍ മനുഷ്യജീവനും സ്വാതന്ത്ര്യവും അന്തസ്സും അടക്കം എല്ലാം അക്ഷരാര്‍ഥത്തില്‍ത്തന്നെ സമര്‍പ്പിയ്ക്കപ്പെടുമല്ലോ. ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ അത്യാഗ്രഹം നടക്കുകയാണെങ്കില്‍ത്തന്നെ, വര്‍ഗീയ കൂട്ടക്കൊലകളുടെയും ശിങ്കിടി മുതലാളിത്തത്താല്‍ ഉത്തേജിപ്പിയ്ക്കപ്പെട്ട ഹിമാലയന്‍ അഴിമതിയുടെയും ചെലവേറിയ സന്നാഹങ്ങളോടെയായിരിക്കും അത് നടപ്പാക്കപ്പെടുക. അതിെന്‍റ അനന്തരഫലമായ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളും സിവില്‍ സ്വാതന്ത്ര്യ ലംഘനങ്ങളും സമുദായ സാഹോദര്യത്തിന്റെ തകര്‍ച്ചയും, ഇന്ത്യയുടെ സമ്പന്നവും വര്‍ണശബളവുമായ നാനാത്വത്തെ സംബന്ധിച്ചിടത്തോളം ഏറെ വിനാശകരമായിരിക്കും. എന്നു തന്നെയല്ല, ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിതഗുണനിലവാരം നിശിതമായി ഇടിയുന്നതിനും അതിടയാക്കും എന്നത് അതിനേക്കാള്‍ ദോഷകരമായിരിക്കും. ""തിളങ്ങുന്ന ഇന്ത്യ"" എന്ന ഒരു വളരെ ചെറിയ ന്യൂനപക്ഷത്തിന്റെ മാത്രമല്ല, എല്ലാ ജനങ്ങളുടെയും വര്‍ധിച്ച സാമ്പത്തിക അഭിവൃദ്ധിയോടുകൂടിയ സാമ്പത്തിക വളര്‍ച്ച കൈവരുത്തുന്ന ബദല്‍ നയമാണ് ഇന്ന് ഇന്ത്യയ്ക്കാവശ്യം. അത്തരമൊരു ബദല്‍നയം സാധ്യമാണ് എന്നു തന്നെയല്ല, നല്ല നിലയില്‍ കൈവരിയ്ക്കാനും കഴിയും.

*
സീതാറാം യെച്ചൂരി ചിന്ത വാരിക 21 മാര്‍ച്ച് 2014

No comments: