Wednesday, March 26, 2014

തിരുത്തുക, അല്ലെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങുക

കോണ്‍ഗ്രസ് എന്ന പാര്‍ടിയും അതിന്റെ നേതൃത്വവും നുണ പറയുന്നത് അത്ഭുതസംഭവമല്ല. നുണകളുടെയും കാപട്യത്തിന്റെയും അടിത്തറയിലാണ് അതിന്റെ നിലനില്‍പ്പ് എന്നുതന്നെ പറയാം. "ഗരീബി ഹഠാവോ" മുതല്‍ ജനങ്ങളെ വഞ്ചിക്കാന്‍ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ് കാപട്യത്തിന്റെ നിത്യസ്മാരകങ്ങളാണ്. രാജ്യത്തിന്റെ വികസനം, വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ, ധനസ്ഥിതി, അഴിമതി, കടഭാരം ഇങ്ങനെ എല്ലാ വിഷയങ്ങളിലും നുണയന്‍ അവകാശവാദങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നാവില്‍നിന്നുതിരുന്നത്. ആ നിലയ്ക്ക്, കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് നേതാവില്‍നിന്ന് സത്യസന്ധമായ സമീപനം പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. അത്ഭുതകരമെന്നു പറയട്ടെ, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ഇന്നുവരെയുള്ള നുണകളുടെ എല്ലാ റെക്കോഡും ഭേദിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണ കാര്യത്തില്‍ അദ്ദേഹം എടുത്ത നിലപാടും നടത്തിയ പ്രസ്താവനകളും മാത്രം ഒരാവര്‍ത്തി പരിശോധിച്ചാല്‍, വസ്തുതയ്ക്ക് നിരക്കാത്തതും പരസ്പര വിരുദ്ധവുമായ പ്രസ്താവനകളുടെ വന്‍ശേഖരംതന്നെ കാണാനാകും.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന യുപിഎ സര്‍ക്കാരിന്റെ വാശി ഉമ്മന്‍ചാണ്ടിക്കറിയാത്തതല്ല. ആ റിപ്പോര്‍ട്ടിന്റെ ഭാഗമായി മലയോരമേഖലയില്‍ ഉണ്ടാകുന്ന പ്രതിസന്ധിയും കര്‍ഷകര്‍ക്കും കൃഷിക്കും ഉണ്ടാകുന്ന തകര്‍ച്ചയും അദ്ദേഹത്തിന് നന്നായി മനസിലായിട്ടുമുണ്ട്്. അതുകൊണ്ടാണ്, തെരഞ്ഞെടുപ്പുഘട്ടത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധമായ ചര്‍ച്ച വരാന്‍ പാടില്ല എന്നദ്ദേഹം അതിയായി ആഗ്രഹിക്കുന്നത്. ചര്‍ച്ച വേണ്ട എന്നേയുള്ളൂ- കര്‍ഷകരുടെ യഥാര്‍ഥ പ്രശ്നം പരിഹരിക്കപ്പെടണമെന്നില്ല. വോട്ടെടുപ്പു തീയതിവരെമാത്രം ആയുസ്സുള്ള നാടകം ആസൂത്രണംചെയ്തതും ഇടക്കാല വിജ്ഞാപനം എന്ന പേരില്‍ കടലാസിന്റെ വിലയില്ലാത്ത ഒന്നു തട്ടിക്കൂട്ടിയതും അതിന്റെ ഭാഗമായാണ്. ഇടക്കാല വിജ്ഞാപനത്തോടെ "എല്ലാ പ്രശ്നവും പരിഹരിച്ചു" എന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. എന്നാല്‍, നവംബര്‍ 13ന്റെ വിജ്ഞാപനമാണ് ആത്യന്തികമായി നിലനില്‍ക്കുക എന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയംതന്നെ ഹരിതകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പിനു മുമ്പ് തിരക്കിട്ട് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് ഗോവ ഫൗണ്ടേഷന്‍ ഹരിതകോടതിയില്‍ എതിര്‍ത്തു. രാഷ്ട്രീയനേട്ടത്തിനായാണ് ഇതെന്ന് ഫൗണ്ടേഷനു വേണ്ടി ഹാജരായ രാജ്പഞ്ച്വാനി കുറ്റപ്പെടുത്തി. എന്നാല്‍, നവംബര്‍ 13ന്റെ റിപ്പോര്‍ട്ടിനാണ് നിയമപരിരക്ഷയെന്ന് കേന്ദ്രം വ്യക്തമാക്കിയതിനാല്‍ അന്തിമ റിപ്പോര്‍ട്ട് പുറത്തിറങ്ങിയശേഷം ഫൗണ്ടേഷന് ചോദ്യംചെയ്യാമെന്നാണ് ട്രിബ്യൂണല്‍ വ്യക്തമാക്കിയത്. എന്നിട്ടും ഉമ്മന്‍ചാണ്ടി നാണിച്ചു പിന്മാറുന്നില്ല. "നവംബര്‍ 13ന്റെ വിജ്ഞാപനം കേരളത്തിന് ബാധകമല്ല" എന്നാണ് പറയുന്നത്. മലയാള മാധ്യമങ്ങളില്‍ മഹാഭൂരിപക്ഷവും വലതുപക്ഷത്തിന്റെ വരുതിക്കു നില്‍ക്കും എന്ന അഹന്തയിലാണ് ഉമ്മന്‍ചാണ്ടി ഇതു ചെയ്യുന്നത്. ഏതു കള്ളം വിളിച്ചുപറഞ്ഞാലും കീഴ്മേല്‍ നോക്കാതെ വേദവാക്യമെന്ന് വ്യാഖ്യാനിച്ച് പ്രചാരം നല്‍കാന്‍ തയ്യാറായി മാധ്യമങ്ങള്‍ ചുറ്റും നില്‍ക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ജനങ്ങളുടെ കഴുത്തുഞെരിക്കാന്‍ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ക്ക് സാധിക്കുന്നു. സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം ആറു സംസ്ഥാനങ്ങളിലെ 4156 പരിസ്ഥിതിലോല വില്ലേജുകളില്‍ കേരളത്തിന്റെ 123 എണ്ണം ഉള്‍ക്കൊള്ളുന്നു. അതില്‍ ഒരു മാറ്റവും ആരും വരുത്തിയിട്ടില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിനും ഹരിതകോടതിക്കും അതില്‍ സംശയവുമില്ല. അതുകൊണ്ടാണ്, ഗോവ ഫൗണ്ടേഷന്റെ വാദങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല എന്ന് ഹരിതകോടതി വ്യക്തമാക്കിയത്.

ഇതെല്ലാം മറച്ചുപിടിച്ച് "എല്ലാ വിഷയവും പരിഹരിക്കപ്പെട്ടു" എന്ന് പറഞ്ഞുനടന്നാല്‍, മലയോര കര്‍ഷക ജീവിതം വഴിമുട്ടും. അവിടങ്ങളിലെ ജനങ്ങളറിയാതെ അവര്‍ക്കുമേല്‍ നിയമത്തിന്റെ ചങ്ങല വീഴും. കേവലം ഒരു തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ച്ച ഒഴിവാക്കാനുള്ള വെപ്രാളത്തില്‍ കള്ളം പറയുകയും കാപട്യം പ്രവര്‍ത്തിക്കുകയും ഉത്തരവാദിത്തരാഹിത്യം കാണിക്കുകയും ചെയ്യുമ്പോള്‍, വലിയ അപകടത്തിലേക്കാണ് ജനങ്ങളെ തള്ളിയിടുന്നത് എന്ന് ഉമ്മന്‍ചാണ്ടി ഓര്‍ക്കണം. കോടതി പരിഗണിക്കുന്ന വിഷയത്തില്‍ കോടതിയോട് ആലോചിക്കുകപോലും ചെയ്യാതെ ഇടയ്ക്കിടെ ഓരോ കടലാസ് ഇറക്കാന്‍ ആര്‍ക്കാണധികാരം എന്ന ഹരിത കോടതിയുടെ ചോദ്യം യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിക്കു കൊള്ളുന്നതാണ്. ഒരു സംസ്ഥാനത്തിനു മാത്രമായി എന്ത് ഭേദഗതി എന്നതും സര്‍ക്കാരിന്റെ കള്ളക്കളി പൊളിക്കുന്ന ചോദ്യംതന്നെ. സത്യം ജനങ്ങളോട് തുറന്നുപറഞ്ഞ് കേരളത്തെ ഒറ്റക്കെട്ടാക്കി നിര്‍ത്തി പ്രശ്നപരിഹാരമുണ്ടാക്കാനും പൊതുതാല്‍പ്പര്യം സംരക്ഷിക്കാനും ശ്രമിച്ചാല്‍, ഒരു ഭരണാധികാരി എന്ന നിലയില്‍ ഏറ്റവും കുറഞ്ഞ കാര്യമെങ്കിലും ചെയ്തു എന്ന് നാളെ ഉമ്മന്‍ചാണ്ടിക്ക് ആശ്വസിക്കാനാകും. അതല്ല, കാപട്യത്തിന്റെ വഴിയിലൂടെയാണ് തുടര്‍ന്നും സഞ്ചാരമെങ്കില്‍, അതിന് ജനങ്ങള്‍ നല്‍കുന്ന ശിക്ഷ അതികഠിനമാകും എന്നോര്‍ക്കുക.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: