Thursday, March 20, 2014

ശീതയുദ്ധത്തിലേക്കോ?

ഉക്രൈനില്‍ യൂറോപ്യന്‍ യൂണിയനെ ആയുധമാക്കി അമേരിക്ക നടത്തിയ അട്ടിമറിക്ക് റഷ്യ ക്രിമിയയിലൂടെ തിരിച്ചടി നല്‍കിയിരിക്കയാണ്. ക്രിമിയ റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാകുമ്പോള്‍ അത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശനീക്കങ്ങള്‍ക്ക് നല്‍കുന്ന തിരിച്ചടി ചെറുതല്ല. സിറിയയെ കടന്നാക്രമിക്കാന്‍ അമേരിക്ക നടത്തിയ നീക്കത്തെ റഷ്യ ശക്തവും ഫലപ്രദവുമായ നയതന്ത്രനീക്കത്തിലൂടെ ചെറുത്തതിന് ഒരു മാസം തികയുംമുമ്പാണ് ക്രിമിയന്‍ പ്രശ്നത്തിലുള്ള റഷ്യന്‍ വിജയം. അമേരിക്കയ്ക്ക് തിരിച്ചടിയേറ്റെങ്കിലും ശീതയുദ്ധത്തിന്റെ തുരുമ്പിച്ച ആയുധങ്ങള്‍ അവര്‍ രാകിമിനുക്കുകയാണെന്ന ആശങ്ക ലോകത്തെങ്ങും ശക്തിപ്പെടുകയാണ്. ജിഎട്ടില്‍നിന്ന് റഷ്യയെ പുറത്താക്കിയത് ശീതയുദ്ധത്തിനു സമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല, റഷ്യയുമായുള്ള സാമ്പത്തിക ഉടമ്പടിയില്‍നിന്ന് പിന്മാറിയ ഇയു മറ്റ് ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ്. ക്രിമിയയുടെ ജനഹിതം അംഗീകരിക്കാന്‍ മുന്‍കൈയെടുത്ത ഉക്രൈന്‍- റഷ്യന്‍ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ആസ്തിയും മരവിപ്പിച്ചു.

അമേരിക്കയുടെ വിധ്വംസകമായ അധിനിവേശങ്ങളുടെ ചരിത്രം ആ ഭൂഖണ്ഡം കണ്ടുപിടിച്ച കൊളംബസിന്റെ കാലത്തേ തുടങ്ങുന്നുണ്ട്. പാഠപുസ്തകങ്ങളിലെ അതിമാനുഷനായ ഹീറോ ആയ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ആധിപത്യം സ്ഥാപിച്ചത് തദ്ദേശീയരായ റെഡ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയും ഗളഛേദം ചെയ്തുമാണെന്ന് അമേരിക്കയുടെ ജനകീയ ചരിത്രം എഴുതിയ ഹൊവാര്‍ഡ് സിന്‍ എന്ന മഹാനായ ചരിത്രകാരന്‍ "എ പീപ്പിള്‍സ് ഹിസ്റ്ററി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക" എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ആ രാജ്യത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിനും പറയാനുള്ളത് രക്തപങ്കിലമായ കഥകള്‍. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവബോംബാക്രമണത്തോടെ രണ്ടാംലോകയുദ്ധത്തിന് അറുതിയായെങ്കിലും അത് ജപ്പാനില്‍ സൃഷ്ടിച്ച കെടുതികള്‍ ഇന്നും തുടരുന്നു.

രണ്ടാംലോകയുദ്ധാനന്തരം ശക്തിപ്പെട്ട പാശ്ചാത്യചേരിയുടെ അന്തിമലക്ഷ്യം അന്നത്തെ ലോകജനസംഖ്യയുടെ വലിയൊരുഭാഗത്തെ പ്രതിനിധാനംചെയ്യുന്ന കമ്യൂണിസ്റ്റ് ചേരിയെ ഉന്മൂലനംചെയ്യുകയും വിപുലമായ സാമ്രാജ്യത്വസംസ്ഥാപനവുമായിരുന്നു. നേര്‍ക്കുനേരെയുള്ള യുദ്ധത്തിന് ധൈര്യമില്ലാതെ വന്നപ്പോള്‍ ശീതയുദ്ധത്തിലായി ഊന്നല്‍. ലോകത്തെങ്ങും ഉയര്‍ന്ന വിമോചന മുന്നേറ്റങ്ങളെ തകര്‍ക്കുന്നതിന് എന്തുവില നല്‍കാനും അവര്‍ തയ്യാറായി. ഫിലിപ്പീന്‍സ്, വിയറ്റ്നാം, ഇന്തോനേഷ്യ, ക്യൂബ, ചിലി തുടങ്ങി പലയിടത്തുമുള്ള പരോക്ഷമായ ഇടപെടലുകള്‍. പലയിടത്തും കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊലചെയ്ത് പാവസര്‍ക്കാരുകളെ അവരോധിച്ച കുടിലത അമേരിക്കയുടെ ചരിത്രത്തിലെ ഓരോ താളിലും വായിച്ചെടുക്കാം. ഐക്യരാഷ്ട്രസഭയെയും ചേരിചേരാ പ്രസ്ഥാനത്തെയും മറികടന്നായിരുന്നു ഇത്തരം നീക്കങ്ങള്‍. തൊണ്ണൂറുകളുടെ തുടക്കത്തിലുണ്ടായ സോവിയറ്റ് യൂണിയന്റെ യും പൂര്‍വ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെയും പതനത്തോടെ ഭീകരരൂപമാര്‍ജിച്ച സാമ്രാജ്യത്വം സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തോടെ കൂടുതല്‍ കരുത്താര്‍ജിക്കുകയാണുണ്ടായത്.

ലോകഭൂപടം മാറ്റിയെഴുതുംവിധമുള്ള യുദ്ധങ്ങള്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും. ആണവ പോര്‍മുനയുള്ള മിസൈലുകള്‍വരെ രണ്ടിടത്തും വര്‍ഷിച്ചതായി പിന്നീട് വാര്‍ത്തകള്‍ വന്നു. സിറിയില്‍ ബഷാര്‍ അല്‍ അസദിന്റെ മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പാശ്ചാത്യപിന്തുണയോടെയുള്ള വിമതകലാപം മൂന്നുവര്‍ഷമായി തുടരുകയാണ്. ഇറാഖില്‍ വിനാശകാരിയായ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കള്ളക്കഥയുണ്ടാക്കി ആ രാജ്യത്തെ ആക്രമിച്ച് തകര്‍ത്തതുപോലെ സിറിയയിലും ഇടപെടാമെന്ന മോഹമാണ് റഷ്യ രക്ഷാസമിതിയില്‍ വീറ്റോചെയ്ത് ഇല്ലാതാക്കിയത്. സിറിയയില്‍ അധിനിവേശത്തിന് മിസൈലുകളും കാലാള്‍പ്പടയും സജ്ജമാക്കിയ അമേരിക്ക റഷ്യന്‍ നയതന്ത്രത്തിനു മുന്നിലാണ് മുട്ടുമടക്കിയതെങ്കില്‍ ഉക്രൈനില്‍ റഷ്യയുടെ അചഞ്ചലമായ നിലപാടിനും സുധീരമായ ചുവടിനും മുന്നില്‍ പാശ്ചാത്യചേരിയുടെ ഹുങ്ക് തകര്‍ന്നടിയുകയായിരുന്നു. പാശ്ചാത്യ കൂടാരത്തിലേക്ക് നീങ്ങിയ ഉക്രൈനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അഭയം അഭ്യര്‍ഥിച്ച ക്രിമിയയെ റഷ്യ ഇരുകൈയുംനീട്ടി സ്വീകരിച്ചതോടെ അമേരിക്ക ലോകത്തിനുമുന്നില്‍ ഒരിക്കല്‍ക്കൂടി നാണംകെട്ടു. ഉപദ്വീപീയ മേഖലയെ റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ത്തുള്ള ഉടമ്പടിയില്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ക്രിമിയന്‍ പ്രധാനമന്ത്രി സെര്‍ജി അക്സ്യോനോവും ഒപ്പുവച്ചതോടെ റഷ്യയുടെ ഭൂപടത്തില്‍ത്തന്നെ മാറ്റംവന്നു.

ഉടമ്പടി ഒപ്പുവച്ചതോടെ ക്രിമിയയും റഷ്യന്‍ കരിങ്കടല്‍ കപ്പല്‍സേനയുടെ ആസ്ഥാനമായ സിവസ്റ്റോപോളും റഷ്യന്‍ ഫെഡറേഷന്റെ ഭാഗമായി. ലോകത്തെ നിയന്ത്രിക്കുന്നുവെന്ന് അഹങ്കരിക്കുന്ന സാമ്രാജ്യത്വചേരിയുടെ എല്ലാ ഭീഷണിയും തള്ളിയാണ് റഷ്യ ക്രിമിയക്ക് അഭയംനല്‍കിയത്. അമേരിക്കയും ഇയുവും വെല്ലുവിളിക്കുമ്പോള്‍ റഷ്യയുടെ മറുപടി വാഗ്വാദത്തിലൂടെയായിരുന്നില്ല; പ്രവൃത്തിയിലൂടെയായിരുന്നു. 60 ശതമാനം റഷ്യന്‍വംശജരുള്ള ക്രിമിയയിലെ ജനങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങിയതിന്റെ ആഹ്ലാദമാണ്. സാമ്രാജ്യത്വവിപുലീകരണത്തിനു ശ്രമിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിനേറ്റ തിരിച്ചടി അവരെ വീണ്ടും ആക്രമണോത്സുകരാക്കുമെന്നത് ഈ സംഭവഗതികളുടെ മറ്റൊരു വശം.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: