Saturday, March 1, 2014

മലയോര കര്‍ഷകരെ വഞ്ചിക്കരുത്

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷകദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട ജനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനുമുന്നില്‍ ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. 2013 നവംബര്‍ 13ന് ഇറക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് നിരാഹാരം ആരംഭിച്ചത്. ഫാദര്‍ അജി പുതിയപറമ്പില്‍ ഉള്‍പ്പെടെ അഞ്ച് കര്‍ഷക-ബഹുജനനേതാക്കള്‍ നിരാഹാരസമരത്തിലുണ്ട്. സമരത്തില്‍ ഏര്‍പ്പെട്ടവരോട് അനുഭാവമറിയിച്ചും പിന്തുണ പ്രഖ്യാപിച്ചും ബഹുജനങ്ങള്‍ സമരകേന്ദ്രങ്ങളില്‍ എത്തുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് ഇടുക്കി, വയനാട് ജില്ലകളില്‍ ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകവിരുദ്ധ നടപടികള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളെ അറിയിക്കുകയുണ്ടായി. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്കുപിറകെ കേന്ദ്ര പരിസ്ഥിതിമന്ത്രി വീരപ്പമൊയ്ലിയുടെ നിഷേധവും വന്നു. മൊയ്ലി പറയുന്നത്, കേരളജനതയുടെ ആശങ്ക ശരിയാണെങ്കിലും നിലവിലുള്ള സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ്. ആശങ്ക പൂര്‍ണമായും പരിഹരിക്കാന്‍ സാധ്യമല്ലെന്ന് മൊയ്ലി സംശയലേശമെന്യേ വെളിപ്പെടുത്തി. രണ്ടുദിവസത്തിനകം ഭാഗികമായി എന്തെങ്കിലും പരിഹാരം കാണാന്‍ ശ്രമിക്കുമെന്നാണ് നിസ്സഹായതയോടെ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയത്.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആറ് സംസ്ഥാനങ്ങളെ ബാധിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ കേരളത്തില്‍ മാത്രമായി എന്തെങ്കിലും ഭേദഗതിവരുത്തുന്നത് അസാധ്യമാണെന്നുമാണ് വനം-പരിസ്ഥിതി വകുപ്പിന്റെയും നിലപാട്. 123 ഗ്രാമങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്നും ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉത്തരവില്‍നിന്ന് ഒഴിവാക്കണമെന്നും അഭ്യര്‍ഥനയുണ്ടായി. മറ്റ് അഞ്ച് സംസ്ഥാനങ്ങളില്‍നിന്നും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുള്ളതിനാല്‍ പുനര്‍നിര്‍ണയം നടക്കില്ലെന്നാണ് വനം-പരിസ്ഥിതി വകുപ്പിന്റെ നിലപാട്. ചുരുക്കത്തില്‍ റിപ്പോര്‍ട്ട് പിന്‍വലിക്കുകയോ ഭേദഗതി വരുത്തുകയോ സാധ്യമല്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. മുഖ്യമന്ത്രിയാകട്ടെ, റിപ്പോര്‍ട്ടിന്റെ കെടുതിയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏതെങ്കിലും ഒരു കമീഷന്റെ തലയില്‍ കെട്ടിവച്ച് തടിയൂരാനും കര്‍ഷകരെ വഞ്ചിക്കാനുമാണ് പതിവുപോലെ ശ്രമിക്കുന്നത്. എന്നാല്‍, 2013 നവംബറിലെ ഉത്തരവ് റദ്ദാക്കണമെന്നുതന്നെയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പത്രക്കാരോട് പറഞ്ഞത് പാര്‍ടി ജനങ്ങളുടെ പക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നാണ്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ജനങ്ങളെ മാറ്റിനിര്‍ത്തിയുള്ള, ജനങ്ങളുടെ ഭാവി അപകടത്തില്‍പ്പെടുത്തിയുള്ള ഒരു നിലപാടിനോടും പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ലെന്ന് പിണറായി സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ വോട്ടുനേടാനുള്ള വിഷയമല്ല. എല്ലാം വോട്ടിനുവേണ്ടിയാണെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ വളര്‍ത്താന്‍ ശ്രമിക്കരുത്. ജനങ്ങളുടെ ജീവിതമാണ് പ്രധാനം. കേരളത്തിലെ മൂന്നിലൊന്ന് ജനവിഭാഗങ്ങളുടെ ഭാവിജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമാണിത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒന്നോ രണ്ടോ നാളുകള്‍ക്കകം പുറത്തുവരാനിടയുണ്ട്. അതുകൊണ്ട് ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണം. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പുതിയ കമീഷനെ നിശ്ചയിക്കണം. കമീഷനില്‍ വിവിധ വിഷയങ്ങളില്‍ പാണ്ഡിത്യവും പരിചയവുമുള്ളവരെ ഉള്‍പ്പെടുത്തണം. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മാത്രം തീരുമാനിക്കേണ്ട വിഷയമല്ല ഇത്. കൃഷിശാസ്ത്രം, പ്രകൃതിശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളില്‍ വേണ്ടത്ര വിജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തി പുതിയ കമീഷനെ നിശ്ചയിച്ച് അവര്‍ വിഷയം ആഴത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അത്തരത്തിലുള്ള റിപ്പോര്‍ട്ട് വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. അത്തരം ചര്‍ച്ചയ്ക്കുശേഷം മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ ആരുടെയെങ്കിലും സമ്മര്‍ദത്തിനു വഴങ്ങി ഏകപക്ഷീയമായി ഉത്തരവിറക്കി ജീവിതം ദുഷ്കരമാക്കുന്ന നടപടികള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമല്ല. ഇപ്പോള്‍ത്തന്നെ 123 ഗ്രാമങ്ങളിലുള്ള കര്‍ഷകര്‍ക്ക് അവരുടെ സ്വന്തം ഭൂമിയില്‍ കൃഷിചെയ്യാനുള്ള പണംകണ്ടെത്താന്‍, ഭൂമി ബാങ്കില്‍ പണയപ്പെടുത്തി കാര്‍ഷികവായ്പ വാങ്ങാന്‍ കഴിയാത്ത നിലയുണ്ടായിരിക്കുന്നു. സ്വന്തം ഭൂമി വിറ്റ് മറ്റെവിടെയെങ്കിലും പോയി ജീവിക്കണമെന്ന് ആഗ്രഹിച്ചാല്‍ അതും നടപ്പില്ല. സ്വന്തം മണ്ണില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്. അനുഭവമാണല്ലോ നല്ല ഗുരുനാഥന്‍ .

പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ച ഭൂമിയുടെ ഉടമയ്ക്ക് പുതിയ വീടുവയ്ക്കാന്‍പോലും കഴിയാതായി. ചെങ്കല്ലും കരിങ്കല്ലുമില്ലാതെ വീടുവയ്ക്കുന്ന കാര്യം ചിന്തിക്കാന്‍പോലും കഴിയില്ല. ജനങ്ങള്‍ തികച്ചും നിരാശരും ആശങ്കാകുലരുമാണ്. ഭംഗിവാക്കുകൊണ്ടോ പൊള്ളയായ വാഗ്ദാനംകൊണ്ടോ അവരെ ആശ്വസിപ്പിക്കാന്‍ കഴിയില്ലെന്ന് അധികാരത്തിലുള്ളവര്‍ ഓര്‍ക്കണം. അടിത്തറയില്ലാത്ത വാഗ്ദാനംകൊണ്ട് അവര്‍ വഞ്ചിതരാകില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകദ്രോഹനിലപാട് ഉടന്‍ പിന്‍വലിക്കുകതന്നെവേണം. നിരാഹാരം അവസാനിപ്പിക്കാനുള്ള സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. അല്ലാത്തപക്ഷം അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചറിയേണ്ടിവരും എന്ന മുന്നറിയിപ്പുനല്‍കാന്‍ ഞങ്ങളാഗ്രഹിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: