Sunday, March 2, 2014

പ്രധാനം പ്രതിച്ഛായയാണ്‌, ജീവിതമല്ല

അങ്ങനെ ആം ആദ്മി ഭരണം അവസാനിച്ചു.  ദേ വന്നു, ദാ പോയി എന്നു പറഞ്ഞ പോലെ.  49 ദിവസം നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിൽ അരവിന്ദ്‌ കേജ്‌രിവാൾ രാജി വച്ചൊഴിഞ്ഞു.  ഒരു പേടിസ്വപ്നം ഒഴിഞ്ഞു എന്നാണ്‌ അരുൺ ജയ്റ്റ്ലി അതിനോടു പ്രതികരിച്ചുകൊണ്ടു പറഞ്ഞത്‌.  ആ  വാക്കുകൾ ബി.ജെ.പി യുടെ ഭീതിയുടെ ആഴം വെളിപ്പെടുത്തുന്നു.  പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന മാധ്യമ തലപ്പാവണിഞ്ഞ്‌ നെഞ്ചുവിരിച്ചു നടക്കുന്ന നരേന്ദ്രമോഡിയും, അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയും തമ്മിൽ നടക്കുന്ന  ഗംഭീര ഗുസ്തി മത്സരമായി പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിനെ ചുരുക്കാൻ ശ്രമിക്കുന്ന എല്ലാവരുടെയുമുള്ളിൽ  ഈ ഭീതിയും പാരവശ്യവുമുണ്ട്‌.  റിലയൻസിനെ തൊട്ടാൽ ഈ രണ്ടു കൂട്ടരുടെയും കളിമാറുമെന്ന അനിഷേദ്ധ്യ വസ്തുത ജനങ്ങളെ ഓർമ്മപ്പെടുത്താനും ഇത്‌ അവസരമേകി.

അമേരിക്കൻ മോഡലിന്റെ പകർത്തിയെഴുത്തവകാശം പേറി നടക്കുന്ന രണ്ടു കൂട്ടരും ലോക്സഭാ തെരഞ്ഞെടുപ്പിനെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പു രീതിയിൽ അവതരിപ്പിക്കാനാണ്‌ പരിശ്രമിക്കുന്നത്‌.    ഡെമോക്രാറ്റിക്‌ കക്ഷി പുരോഗമനപരം,  റിപ്പബ്ളിക്കൻ പിന്തിരിപ്പൻ എന്നോ, മറിച്ചോ പ്രസിഡന്റ്‌, തെരഞ്ഞെടുപ്പു കാലഘട്ടത്തിൽ അമേരിക്കയിൽ കോർപ്പറേറ്റുകളേറ്റു നടത്തുന്ന വൻഫണ്ടിംഗോടെയുള്ള പ്രചരണമുണ്ടല്ലോ; അതിന്റെ ആവർത്തനമാണിവിടെ നടക്കുന്നത്‌.  യുദ്ധവെറിയൻ ബുഷ്‌ മാറി നീഗ്രോവംശജനായ ഒബാമ വന്നാൽ നയമെല്ലാം മാറുമെന്ന പ്രചരണം കത്തിക്കയറിയപ്പോൾ അതിൽ വീണു­പോയത്‌ അമേരിക്കക്കാർ മാത്രമല്ല.  ലോകമാകെ നീതി പ്രതീക്ഷിക്കുന്ന ജനതയെ അതു സ്വാധീനിച്ചു.  ഒബാമ കെയ്‌റോയിൽ ചെന്നു നടത്തിയ പ്രസിദ്ധമായ പ്രസംഗം കേട്ട്‌, ന?യുടെ നല്ല നാളുകൾ ഇതാ വന്നെത്തിയെന്ന്‌ അറബ്‌ ജനത കരുതി.  എന്നിട്ടെന്തുണ്ടായി?  സാമ്രാജ്യത്വ ആക്രമണം അനുസ്യൂതം തുടരുന്നു.  അറബ്‌ മേഖലയിലെ പ്രശ്നം കൂടുതൽ സങ്കീർണ്ണമായി.  ഗണ്ടനാമോ തടവറയിലെ തടവുകാർ അവിടെത്തന്നെയുണ്ട്‌.  അമേരിക്കൻ പട്ടാളം ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും തുടരുന്നു.

പ്രമുഖ ബ്രിട്ടീഷ്‌ ചിത്രകാരനും രാഷ്ട്രീയ ചിന്തകനുമായ പെരി ആന്റേഴ്സൺ എഴുതിയ ഹോംലാന്റെന്ന സുദീർഘ ലേഖനത്തിൽ ഒബാമയ്ക്ക്‌ സ്വീകാര്യത സൃഷ്ടിക്കപ്പെട്ട പശ്ചാത്തലം ഇങ്ങനെ വിവരിക്കുന്നുണ്ട്‌.  രാഷ്ട്രീയ നഭസ്സിൽ യാഥാർത്ഥ്യങ്ങളെക്കാളുപരി, മുന്നോട്ടുവക്കപ്പെടുന്ന പ്രതിഛായ അതിപ്രധാനമാണ്‌.ചേരിയിലെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത ഒബാമ ഒരു ബില്യൺ ഡോളറിനുമേൽ ഫീസ്‌ വാങ്ങുന്ന സ്കൂളിൽ പഠിച്ചയാളാണ്‌.  ഉന്നത വിദ്യാഭ്യാസം നേടിയത്‌ ഹാർവാർഡിൽ.   എന്നാൽ അവശർക്കും  ആർത്തർക്കും ഒരു പ്രകാശകിരണമായ ചേരിയുടെ പ്രതിനിധിയായാണ്‌ ഒബാമ അവതരിപ്പിക്കപ്പെട്ടത്‌.    ഇവിടെ തുടങ്ങിവെച്ചിരിക്കുന്ന പ്രചരണ കോലാഹലം ഇതുമായി സാമ്യപ്പെടുത്തിനോക്കു.   ഒരാൾ ചായക്കടക്കാരന്റെ മകൻ, മറ്റൊരാൾ ആദിവാസിക്കുടിലിൽ അന്തിയുറങ്ങാൻ മടിയില്ലാത്തയാൾ,  നന്മയുടെ പ്രതീകങ്ങൾ.   തിന്മക്കെതിരെ നിലകൊള്ളുന്നവർ.   പ്രചരണക്കൊടുങ്കാറ്റിൽ അനുഭവം തട്ടിത്തെറിപ്പിക്കപ്പെടുന്നു. 

അഴിമതി വിരുദ്ധ സമരത്തിന്റെ കുത്തകയാണല്ലോ ആം ആദ്മി പാർട്ടിയുടെ മുഖമുദ്ര.  ലോക്പാലിനുവേണ്ടിയുള്ള സമരത്തിലൂടെ രാഷ്ട്രീയപ്പാർട്ടിയിലേക്കെത്തിയ കേജ്‌രിവാളെന്ന വ്യക്തിയുടെ വ്യക്തിപ്രഭാവം മുകളിൽ സൂചിപ്പിച്ച അതേ വിധം ഇവിടെയും പ്രകീർത്തിക്കപ്പെടുകയാണ്‌.  എം.പി. യും എം.എൽ.എ യും ബീക്കൺലൈറ്റ്‌ വച്ച വാഹനത്തിൽ സഞ്ചരിക്കില്ല, രമ്യഹർമ്മങ്ങളിൽ താമസിക്കില്ല.  ഗുണ്ടകൾക്കും, മാഫിയ സംഘങ്ങൾക്കും പാർട്ടി ടിക്കറ്റ്‌ കൊടൂക്കില്ല.   കുടുംബപാരമ്പര്യം അനുവദിക്കില്ല.  ഫണ്ട്പിരിവ്‌ തികച്ചും സുതാര്യമായി നടത്തും.  പ്രവർത്തിക്കാത്ത, അസ്വീകാര്യമായ ജനപ്രതിനിധികളെ തിരികെ വിളിക്കാൻ വ്യവസ്ഥയുണ്ടാക്കും എന്നിങ്ങനെ പോകുന്നു പാർട്ടിയുടെ പരിപാടികൾ.  അതിനപ്പുറം രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങളോ അവക്കുള്ള പരിഹാരമാർഗങ്ങളോ ഇന്നത്തെ ഭരണകൂടം അടിസ്ഥാന പ്രശ്നങ്ങളിൽ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെയുള്ള ബദൽ നയങ്ങളോ ഇന്നുവരെ മുന്നോട്ടുവെക്കുന്നതു പോയിട്ട്‌ അതെപ്പറ്റിയൊരു അഭിപ്രായപ്രകടനത്തിനുപോലും അവർ മുതിർന്നിട്ടില്ല.  ഡൽഹിയിൽ ഭരണം നടത്തിയ ചുരുക്കം നാളുകളിൽ തന്നെ സ്ത്രീകളോടുള്ള സമീപനത്തിൽ ജനാധിപത്യപരമായി തീരുമാനങ്ങളെടുക്കുന്നതിൽ വന്ന വീഴ്ചകൾ ജനങ്ങൾക്കു ബോധ്യപ്പെടുകയും ചെയ്തു.

ഏതാനും മാസം മുൻപ്‌ രൂപീകരിക്കപ്പെട്ട പാർട്ടിയെന്ന നിലയിൽ അവർക്ക്‌ പരിമിതികളേറെയുണ്ട്‌ എന്ന വസ്തുതയുണ്ട്‌.  അഴിമതിയും ജനദ്രോഹ സമീപനങ്ങളും മൂലം സഹികെട്ട ജനത ലഭ്യമായ അവസരത്തിൽ ലഭ്യമായ രീതിയിൽ നടത്തിയ പ്രതിഷേധമാണ്‌  ഡൽഹി വിജയത്തിനടിസ്ഥാനം.  പക്ഷെ ആൾക്കൂട്ടമെന്ന തലത്തിൽ നിന്ന്‌ ഒരു സംഘടിത കക്ഷിയായി മാറാൻ കഴിയാത്തിടത്തോളം, ഒരു സംഘടന സംവിധാനമില്ലാത്തിടത്തോളം പാർടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ അവസാനിക്കും.  ഇങ്ങനെ പൊന്തിവരുകയും കത്തിയമരുകയും ചെയ്ത അനേകം പ്രസ്ഥാനങ്ങൾ ഇവിടെ തന്നെയുണ്ട്‌. 

ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുള്ള മുകളിൽ പറഞ്ഞ പ്രശ്നങ്ങളൊന്നും പുതിയതല്ല.  ഇടതുപക്ഷ പാർട്ടികൾ അവയൊക്കെ ഉയർത്തിപ്പിടിക്കുകയും അതിനനുസരിച്ച്‌ മാതൃകയായി അവസരം ലഭിച്ചപ്പോഴൊക്കെ നടപ്പിൽ വരുത്തുകയും, അത്തരം ലക്ഷ്യങ്ങൾ നേടിയെടുക്കാൻ എന്നും നിലകൊള്ളൂകയും ചെയ്തവരാണ്‌.   സി.പി.എം. ജനറൽ സെക്രട്ടറി സ: പ്രകാശ്‌ കാരാട്ട്‌ ഈയിടെ എഴുതിയ ഒരു ലേഖനത്തിൽ ഉദാരഹരണ  സഹിതം ഇതെപ്പറ്റിപ്പറഞ്ഞിട്ടുണ്ട്‌.  മുഖ്യമന്ത്രിയായിരിക്കെ, രണ്ടുമുറി ഫ്ളാറ്റിൽ താമസിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവും,  ത്രിപുരയിലെ മുൻ മുഖ്യമന്ത്രി നൃപൻ ചക്രവർത്തിയും ഇപ്പോഴത്തെ മുഖ്യമന്ത്രി മണിക്‌ സർക്കാരുമൊക്കെ ഇവിടെ മാതൃകകളായുണ്ട്‌.  പാർലമെന്റിൽ അഴിമതിയുടെ കഥകൾ കേട്ടുതഴമ്പിച്ച നമുക്ക്‌ ഇടതുപക്ഷത്തിന്റെ ഒരു എം.പി ക്കെതിരെ വിരൽ ചൂണ്ടാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല.  അവരിലാരും മാഫിയാ ഗുണ്ടാ ലിസ്റ്റിൽ പെട്ടവരല്ല.  കുടുംബ പാരമ്പര്യത്തിന്റെ തണലിൽ കയറിക്കൂടിയ  ഒരാളും അവിടെയില്ല.  ജനങ്ങൾക്ക്‌ അസ്വീകാര്യമായവരെ തിരികെവിളിക്കാനുള്ള വ്യവസ്ഥ വേണമെന്ന്‌ ആവശ്യപ്പെടുന്നവരാണ്‌ ഇടതുപക്ഷ പാർട്ടികൾ.  ഏതോ പുതിയ കാര്യം കണക്കെ ഉൽഘോഷിക്കപ്പെടുന്ന ഒന്നും തന്നെ പുതിയതല്ല.  അതിന്റെ ജീവിക്കുന്ന മാതൃകകൾ ഇവിടെയുണ്ട്‌.  നിർഭാഗ്യവശാൽ അവയൊക്കെ ജനങ്ങളിൽ നിന്ന്‌ തമസ്കരിക്കപ്പെടുകയാണ്‌.  മാത്രമല്ല അത്തരം പ്രസ്ഥാനങ്ങളെ  എല്ലാ വിരുദ്ധ ശക്തികളുമൊന്നിച്ച്‌ ജനമധ്യത്തിൽ ഇകഴ്ത്തിക്കാണിക്കാൻ ഏതറ്റംവരെയും പോകയുമാണ്‌.

പാർട്ടി ഫണ്ടിംഗിന്റെ കാര്യത്തിൽ ഇടതുപക്ഷത്തിനെതിരെ നടക്കുന്ന പ്രചരണത്തിന്റെ ഒരുദാഹരണമെടുക്കാം.  ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ 2012 ആഗസ്റ്റ്‌ 10 ന്റെ  ലക്കത്തിൽ സി.പി.ഐ.(എം) ന്‌ വൻതോതിൽ കോർപ്പറേറ്റ്‌ ഫണ്ടിംഗ്‌ ലഭിക്കുന്നതായും അത്‌ വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കയാണെന്നും ഒരു റിപ്പോർട്ട്‌ വരികയുണ്ടായി.  ആഗസ്റ്റ്‌ 11-നു തന്നെ വ്യക്തമായും വസ്തുതകൾ വിവരിച്ചുകൊണ്ട്‌ സി.പി.ഐ.(എം) നിഷേധക്കുറിപ്പിറക്കി.  അത്‌ പക്ഷെ മാധ്യമങ്ങൾ തമസ്കരിച്ചു.  വാർത്ത വസ്തുതാ വിരുദ്ധമാണെന്നു പറയാൻ കോർപ്പറേറ്റുകൾ എന്തായാലും വരില്ലല്ലോ. ആ പാർട്ടി നൽകിയ വിശദീകരണക്കുറിപ്പിൽ 2005 മുതൽ 2011 വരെയുള്ള വർഷങ്ങളിൽ ലഭിച്ച ഫണ്ടിങ്ങിന്റെ വിശദവിവരങ്ങളുണ്ടായിരുന്നു.  ഓരോ വർഷവും കണക്കിന്റെ ഓഡിറ്റഡ്‌ സ്റ്റേറ്റ്മെന്റ്‌  ആദായ നികുതി വകുപ്പിനും, ഇലക്ഷൻ കമ്മീഷനും അവർ കൊടുത്തു വരുന്നതാണ്‌.  അവരുടെ വരുമാനത്തിന്റെ 39.97 ശതമാനം പാർട്ടി അംഗങ്ങൾ അവർക്കു ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകി വരുന്ന ലെവിയാണ്‌.  0.64 ശതമാനം അംഗത്വഫീസാണ്‌.  എം.പി. യും എം.എൽ.എ യുമടക്കം വരുമാനം ലഭിക്കുന്നവരെല്ലാം ലെവി പാർട്ടിക്ക്‌ നൽകുന്നു.  ബാക്കിയെല്ലാം സംഭാവനയിനത്തിൽ സാധാരണ ജനങ്ങൾ നൽകുന്ന ചെറിയ തുകകളാണ്‌.  പാർട്ടി സംഭാവനയുടെ ജനകീയ സ്വഭാവം ഇതിൽ നിന്നുതന്നെ വ്യക്തം.  കമ്പനികളൂടെയും മറ്റും  സംഭാവനയായി ലഭിച്ചത്‌ കേവലം 0.35 ശതമാനമാണ്‌.  കോർപ്പറേറ്റുകളിൽ നിന്നും ഒരു സംഭാവനയും ആ പാർട്ടി സ്വീകരിക്കുന്നില്ല.  ആന്ധ്രയിൽ ചില കമ്പനികളിൽ നിന്നും സംഭാവന ലഭിച്ചെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ ഇനിമേൽ അതുപാടില്ലെന്ന്‌ കർശനമായ നിർദേശം നൽകി അത്‌ നിർത്തുകയാണുണ്ടായത്‌. 

അതായത്‌ ആം ആദ്മി പാർട്ടി പൊക്കിപ്പിടിക്കുന്ന ഫണ്ട്‌ പിരിവ്‌ എന്ന മുദ്രാവാക്യത്തിൽ ഒരു പുതുമയുമില്ല.  മറിച്ച്‌ അവർക്ക്‌ കിട്ടുന്ന തുകയിൽ വിദേശ സംഭാവനയും കോർപ്പറേറ്റ്‌ ഫണ്ടിംഗും ഉൾപ്പെടുന്നുവെന്ന റിപ്പോർട്ട്‌ വന്നുതുടങ്ങിയിരിക്കുന്നു.  ആ പാർട്ടിയിലേക്ക്‌ കടന്നുവരുന്നവരും, അംഗങ്ങളെ റിക്രൂട്ട്‌ ചെയ്യുന്ന രീതിയും കാണുമ്പോൾ ആദർശം കടലാസിലും പ്രവർത്തി മറിച്ചുമാകാനുള്ള സാധ്യത ഏറെയാണ്‌.

റിലയൻസുൾപ്പെടുന്ന കോർപ്പറേറ്റ്‌ അഴിമതിയാണല്ലോ രാജിവെച്ചിറങ്ങുമ്പോൾ കേജ്‌രിവാൾ ചൂണ്ടിക്കാണിച്ച മറ്റൊരു പ്രധാന വിഷയം.  ഇതും ഇടതുപക്ഷ എം.പി മാരായ സീതാറാം യെച്ചൂരിയും, ഗുരുദാസ്‌ ദാസ്‌ ഗുപ്തയും, തപൻ സെന്നുമൊക്കെ പാർലമെന്റിനകത്തും പുറത്തും ഉയർത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച വിഷയമാണ്‌.  അതിന്റെ വിശദമായ വിവരണത്തിന്‌ സ്ഥലപരിമിതി അനുവദിക്കുന്നില്ല.  സി.ഐ.ടി.യു വിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ സ: തപൻ സെൻ ഈ വിഷയം സംബന്ധിച്ച്‌ 2011 ഒക്ടോബർ 4-ന്‌ ഹിന്ദു പത്രത്തിനു നൽകിയ ഇന്റർവ്യൂവിന്റെ പ്രസക്തമായ ഒരു ഭാഗം നോക്കൂ.  റിലയൻസ്‌ വിഷയത്തിൽ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്കിനെപ്പറ്റിയുള്ള ലേഖകന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞതിങ്ങനെ. ഈ വിഷയം ഞാൻ ചൂണ്ടിക്കാട്ടിയത്‌ 2006 ലാണ്‌.  വിഷയം പാർലമെന്റിലുന്നയിച്ചു.  മുഴുവൻ വിവരങ്ങളും എഴുതിതന്നെ പൊതുജന മധ്യത്തിൽ അവതരിപ്പിച്ചു.  അത്ഭുതമെന്നു പറയട്ടെ, ഒരു നടപടിയും സ്വീകരിച്ചില്ല.  അതിനുമൊക്കെ എത്രയോ കഴിഞ്ഞാണ്‌ ഇഅഏ യും അദ്ദേഹത്തിന്റെ  റിപ്പോർട്ടുമൊക്കെ വന്നത്‌.  ഈ വിഷയത്തിലാകെ പ്രധാനമന്ത്രിയുടെ പങ്കിനെപ്പറ്റി വിരൽ ചൂണ്ടാതിരിക്കാനാവില്ല.  പെട്രോളിയം മന്ത്രാലയത്തിന്‌ മാത്രമായി അങ്ങനെ നിശബ്ദമായിരിക്കാൻ കഴിയില്ല.   കാരണം അതിനുള്ള അധികാരം അവർക്കില്ല.  2ജി കുംഭകോണത്തിലും രാജയെ മാത്രം കുറ്റപ്പെടുത്തി മറ്റുള്ളവർക്കെല്ലാം കൈ  കഴുകാൻ ഇന്നത്തെ ഭരണ സംവിധാനത്തിൽ അസാധ്യമാണ്‌.  അപാകതകളെല്ലാം ചൂണ്ടിക്കാട്ടി 2007-ൽ ഞാൻ പ്രധാനമന്ത്രിക്കെഴുതി.  പെട്രോളിയം മന്ത്രാലയം തന്ന വിശദീകരണം കൊണ്ട്‌ തൃപ്തനല്ലെന്നും ഞാനദ്ദേഹത്തെ അറിയിച്ചു.  നാലോ അഞ്ചോ കത്തുകൾ ഞാനയച്ചു.  ആകെ കിട്ടിയത്‌ ഒരു പ്രാവശ്യം കത്തു കിട്ടിയെന്ന അറിയിപ്പു മാത്രം.

ഇടതുപക്ഷം 9 വർഷമായി ഉയർത്തിവന്ന വിഷയം ആം ആദ്മി ഇപ്പോൾ ഉയർത്തിയതിനെ പൂർണമായും സ്വാഗതം ചെയ്തു­കൊണ്ടു തന്നെ ഇതിൽ പുതുമയോ, ആം ആദ്മി പാർട്ടിയുടെ വ്യത്യസ്തതയോ കാണാൻ കഴിയില്ലെന്ന്‌ പറയേണ്ടി വരും.  അവരിപ്പോൾ റിലയൻസിനെ സംബന്ധിച്ച്‌ മതിയായ രേഖകൾ സമ്പാദിച്ചതുതന്നെ സി.പി.ഐ.(എം) കേന്ദ്രങ്ങളിൽ നിന്നാണ്‌.

അതെ, ഇന്ന്‌ ഇന്ത്യൻ രാഷ്ട്രീയ നഭസ്സിൽ നടക്കുന്നത്‌ ജനങ്ങളെ ആഴത്തിൽ ബാധിക്കുന്ന വിശപ്പിന്റെ, ദാരിദ്ര്യത്തിന്റെ, തൊഴിലിന്റെ, നിലനില്പിന്റെ, ജീവിതത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചുള്ള പരിശോധനയല്ല.  നേതാക്കളുടെ പ്രതിഛായ നിർമ്മാണമാണ്‌.

*
എ. സിയാവുദീൻ

No comments: