Friday, March 28, 2014

കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനങ്ങളുടെ പൊള്ളത്തരം

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുമുന്നില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് "നിങ്ങളുടെ ശബ്ദം, ഞങ്ങളുടെ പ്രതിജ്ഞ\' എന്ന തലക്കെട്ടില്‍ ഒരു മാനിഫെസ്റ്റോ പുറത്തിറക്കിയിരിക്കുന്നു. 49 പേജുള്ള മാനിഫെസ്റ്റോയില്‍ വോട്ടര്‍മാരുടെ മുന്നില്‍ പല മോഹനസുന്ദരവാഗ്ദാനങ്ങളും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ജനങ്ങള്‍ ആ വാഗ്ദാനങ്ങളെ മുഖവിലയ്ക്ക് എടുക്കണമെങ്കില്‍ ഈ അഞ്ചുവര്‍ഷങ്ങളില്‍ അവരോട് ചെയ്ത പാതകങ്ങള്‍ ഏറ്റുചൊല്ലി കോണ്‍ഗ്രസ് ഏറ്റുപറയണമായിരുന്നു. അതൊന്നും അവര്‍ ചെയ്തില്ല.

എന്തെല്ലാമാണ് ഏറ്റുപറയേണ്ടിയിരുന്നത്?

1. എന്തുകൊണ്ട് 2ജി സ്പെക്ട്രം, കല്‍ക്കരിപ്പാട വിതരണം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കെജി ബേസിനിലെ പ്രകൃതിവാതക ഇടപാട്, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളം, പ്രതിരോധവകുപ്പിലെ ഹെലികോപ്റ്റര്‍ മുതലുള്ള ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതികള്‍.

2. ഇന്ത്യയില്‍ 20.89 ലക്ഷം കോടി രൂപയുടെ കള്ളപ്പണം വിദേശത്തേക്ക് കടത്തിയതായി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നു (യഥാര്‍ഥത്തില്‍ തുക മേല്‍പറഞ്ഞതിന്റെ മൂന്നിരട്ടിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്). ഈ തുകയില്‍ 11.28 ലക്ഷം കോടി രൂപ 2008നും 2010നും ഇടയ്ക്കാണ് വിദേശത്തേക്ക് കടത്തിയത്. അതായത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്.അതിന് ഉത്തരവാദികളായവരെ പിടികൂടാത്തതിനും ഈ പ്രശ്നത്തില്‍ ഒരു നടപടിയും കൈക്കൊള്ളാത്തതിനും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു.

3. 2008നും 2013നും ഇടയ്ക്ക് പ്രതിവര്‍ഷം 4.14 ലക്ഷം കോടി രൂപ, 5.02 ലക്ഷം കോടി, 4.6 ലക്ഷം കോടി, 5.34 ലക്ഷം കോടി 5.74 ലക്ഷം കോടി എന്നിങ്ങനെ 24.84 ലക്ഷം കോടി രൂപ ഒഴിവാക്കപ്പെട്ട നികുതിയായി കേന്ദ്രസര്‍ക്കാര്‍ വന്‍കിട മുതലാളിമാര്‍ക്ക് നല്‍കി.2008ലെ ആഗോള പ്രതിസന്ധിയെത്തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ തോതില്‍ തുക മുതലാളിമാര്‍ക്ക് വിട്ടുകൊടുത്തതാണ് കേന്ദ്രസര്‍ക്കാരിന്റെ റവന്യൂ- ധനകമ്മികള്‍ കുതിച്ചുയരാനും വിലക്കയറ്റം കൊടുമ്പിരിക്കൊള്ളാനും സര്‍ക്കാരിന്റെ വിദേശനാണയ ബാധ്യത രൂക്ഷമാകാനും ഇടയാക്കിയത്.

4. 2009നും 2013നും ഇടയില്‍ 10,000 കോടി ഡോളറിന്റെ (ആറുലക്ഷം കോടി രൂപയുടെ) വിദേശനാണ്യം കടത്തിക്കൊണ്ടുപോയി."ഒഴിവാക്കപ്പെട്ട നികുതി\' ഇനത്തില്‍ ലഭിച്ച ആനുകൂല്യം വിദേശി സ്വദേശി മുതലാളിമാരെക്കൊണ്ട് സര്‍ക്കാര്‍ ഇവിടെ മുതലിറക്കിച്ചില്ല. അതാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുഴപ്പത്തിലാകാനും ജിഡിപി വളര്‍ച്ച ഇടിയാനും ഇടയാക്കിയത്.

5. വന്‍കിട കുത്തകകുടുംബങ്ങളുടെ ആസ്തി 1991-92നും 2011-12നും ഇടയ്ക്ക് ഒമ്പത് ഇരട്ടിയായി വര്‍ധിച്ചു. റിലയന്‍സിന്റെ ആസ്തി 1991-92ല്‍ 3167 കോടി രൂപയായിരുന്നത് 2011-12ല്‍ അഞ്ചു ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ടാറ്റയുടേത് 10922 കോടി രൂപയില്‍നിന്ന് 5,83,554 കോടി രൂപയായി. റിലയിന്‍സിന്റെ വളര്‍ച്ച 160 ഇരട്ടിയായി. ടാറ്റയുടേത് 58 ഇരട്ടിയായും. റിലയന്‍സും ടാറ്റയും ഉള്‍പ്പെടെയുള്ള 10 കുത്തക കുടുംബങ്ങളുടെ ആസ്തി ഇപ്പോള്‍ 17 ലക്ഷം കോടി രൂപയാണ്. രാജ്യത്തിന്റെ ജിഡിപി 110.5 ലക്ഷം കോടി രൂപ. അതായത് 10 കുടുംബ ആസ്തി ജിഡിപിയുടെ 16 ശതമാനം. ഇത് ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട 36 കോടി പേരുടെ ആസ്തിയേക്കാള്‍ കൂടുതലാണ്. ഇത് മാറ്റാനുള്ള ഒരു നിര്‍ദേശവും കോണ്‍ഗ്രസ് മാനിഫെസ്റ്റോയിലില്ല.

കോണ്‍ഗ്രസിന്റെ വികസനതന്ത്രം

സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിന് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്ന തന്ത്രം വിദേശ മൂലധനത്തെ ആകര്‍ഷിക്കലാണ്. കൃഷിയും വ്യവസായവും വിദ്യാഭ്യാസവും ആരോഗ്യരക്ഷയും സേവനമേഖലയുമൊക്കെ വളരാനുള്ള ഒറ്റമൂലി അതാണ്. വിദേശ പ്രത്യക്ഷ മൂലധനം, വിദേശ നിക്ഷേപസ്ഥാപനങ്ങള്‍, വിദേശകമ്പോളത്തില്‍നിന്ന് കടമെടുക്കല്‍ എന്നിവയൊക്കെ ആകാമത്രെ.ലാഭംകൂട്ടാന്‍ വില വര്‍ധിപ്പിക്കാമെന്ന ആഗോളകുത്തകതന്ത്രവും കോണ്‍ഗ്രസ് അംഗീകരിക്കുന്നു.

കൃഷിയും കൃഷിക്കാരും

കൃഷി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ കൃഷിക്കാരെ സഹായിക്കുന്ന സമീപനം കോണ്‍ഗ്രസിനില്ല. ജലസേചനസൗകര്യം വികസിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും വളം ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനസാമഗ്രികള്‍ കുറഞ്ഞവിലയ്ക്ക് നല്‍കുന്നതിനെക്കുറിച്ചോ ഉല്‍പ്പന്നങ്ങള്‍ നല്ലവില നല്‍കി സര്‍ക്കാര്‍ വാങ്ങി അവരെ സഹായിക്കുന്നതിനെക്കുറിച്ചോ അവ സംസ്കരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി അങ്ങനെ കിട്ടുന്ന അധികരിച്ച വിലയുടെ ഒരുഭാഗം കൃഷിക്കാര്‍ക്ക് കൈമാറുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ഒന്നും മിണ്ടുന്നേയില്ല.

ദുര്‍ബല വിഭാഗങ്ങള്‍

പട്ടികവിഭാഗങ്ങള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പിന്തുണനേടാനായി പതിവ് വായ്ത്താരി ഉയര്‍ത്തുന്നതില്‍ അപ്പുറം കഴിഞ്ഞകാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഏതൊക്കെ പാലിക്കാതെപോയി, എന്തുകൊണ്ട് എന്നൊന്നും വിശകലനം ചെയ്യുന്നില്ല. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ അവരുടെ പിന്തുണ വേണം എന്ന ആഗ്രഹപ്രകടനംമാത്രം

വിദ്യാഭ്യാസം, തൊഴില്‍

പൊതുവിദ്യാഭ്യാസത്തില്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടില്ല. ലോവര്‍ പ്രൈമറി തലത്തില്‍ അഖിലേന്ത്യാതലത്തില്‍ 26 ശതമാനമാണ് കൊഴിഞ്ഞുപോക്ക്. സ്കൂളിലാകെ 49 ശതമാനവും. ബജറ്റില്‍ വകയിരുത്തിയ തുക ചെലവഴിക്കാറില്ല. അത് പരിഹരിക്കുന്ന കാര്യം പറയുന്നില്ല.ഉന്നതവിദ്യാഭ്യാസത്തില്‍ 64 ശതമാനം സ്ഥാപനങ്ങളും 59 ശതമാനം വിദ്യാര്‍ഥികളും സ്വകാര്യമേഖലയിലാണ്. ഇപ്പോള്‍ ആകെയുള്ള 2.59 കോടി വിദ്യാര്‍ഥികളില്‍ 1.5 കോടിയിലേറെ സ്വകാര്യമേഖലയിലാണ്. മാനേജ്മെന്റുകള്‍ക്ക് അവരില്‍നിന്നുള്ള പ്രതിവര്‍ഷ വരുമാനം 1.5 ലക്ഷം കോടി രൂപയിലേറെയാണ്. അതിനാല്‍ എല്ലാ മുതലാളി സംഘടനകളും ഉന്നത വിദ്യാഭ്യാസത്തില്‍ വലിയ താല്‍പ്പര്യം കാണിക്കുന്നു.എന്നാല്‍, മൊത്തം (700) സര്‍വകലാശാലകളില്‍ 62 ശതമാനവും 35,000ല്‍പരം കോളേജുകളില്‍ 90 ശതമാനവും ശരാശരി നിലവാരത്തില്‍ താഴെയാണെന്ന് എന്‍എഎസി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. നിലവാരം മെച്ചപ്പെടുത്താനും കൂടുതല്‍ കുട്ടികളെ വിദ്യാര്‍ഥികളാക്കി മാനേജ്മെന്റുകളുടെ ലാഭം കൂട്ടിക്കൊടുക്കാനുമാണ് മാനിഫെസ്റ്റോയിലെ ഊന്നല്‍. അഞ്ചുവര്‍ഷംകൊണ്ട് 10 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറയുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സ്വകാര്യമേഖലയില്‍ നടപ്പാക്കുമത്രെ. സര്‍ക്കാരും പൊതുമേഖലയും മുന്‍കൈയെടുക്കാതെ തൊഴില്‍ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് മാനിഫെസ്റ്റോ പറയുന്നില്ല.

ആരോഗ്യം

ലക്ഷക്കണക്കിന് കുട്ടികളും അമ്മമാരായ സ്ത്രീകളും പോഷകാഹാാരക്കുറവുമൂലം പ്രതിവര്‍ഷം മരണമടയുന്നു. അത് മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഊര്‍ജിത പദ്ധതി നടപ്പാക്കുന്നതിന് പകരം ഇതിലും സ്വകാര്യമേഖലയെ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന് കൂടുതല്‍ താല്‍പ്പര്യം.ആരോഗ്യത്തിനുള്ള അവകാശം വിദ്യാഭ്യാസ അവകാശംപോലെ കൊണ്ടുവരുമെന്ന് മാനിഫെസ്റ്റോ പറയുന്നു. ആരോഗ്യ പരിപാലന സംവിധാനത്തെ വര്‍ധിച്ച തോതില്‍ സ്വകാര്യവല്‍ക്കരിച്ചുകൊണ്ട് ഇത് സാധ്യമാകുന്നത് എങ്ങനെയെന്നു പറയുന്നില്ല.

പരിസ്ഥിതി

പരിസ്ഥിതിക്കായി ദേശീയ പാരിസ്ഥിതിക അംഗീകാരത്തിനുംമോണിറ്ററിങ്ങിനുമുള്ള അധികാരകേന്ദ്രം സ്ഥാപിക്കുമെന്ന് മാനിഫെസ്റ്റോ പറയുന്നു. എന്നാല്‍, വര്‍ഷങ്ങളായി അനുമതി നല്‍കാതെ കെട്ടിക്കിടന്ന പദ്ധതികള്‍ക്കെല്ലാം മന്ത്രി വീരപ്പ മൊയ്ലി ഏകപക്ഷീയമായി അനുമതി നല്‍കിക്കഴിഞ്ഞശേഷമാണ് ഈ കേന്ദ്രം സ്ഥാപിക്കാന്‍ മുതിരുന്നത് എന്നതാണ് ശ്രദ്ധേയം.

വിദേശമൂലധനം

മാനിഫെസ്റ്റോയിലാകെ വിദേശമൂലധനത്തിനാണ് ഊന്നല്‍. വിദേശവ്യാപാരത്തിലെ തന്നാണ്ട് കടബാധ്യത നീക്കാന്‍ വിദേശമൂലധനത്തെ ഉപയോഗിക്കുമെന്ന് പറയുന്നു. അത് താല്‍ക്കാലിക ഏര്‍പ്പാട് മാത്രമല്ലേ? കയറ്റുമതി വര്‍ധിപ്പിക്കുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്താല്‍മാത്രമേ ഈ കടബാധ്യതയില്‍നിന്ന് രാജ്യം കരകയറുകയുള്ളൂ. ഇറക്കുമതി പരമാവധി കുറയ്ക്കാന്‍ ആഭ്യന്തര ഉല്‍പ്പാദനം ശാസ്ത്ര-സാങ്കേതികവിദ്യകളുടെ സഹായത്തോടെ വൈവിധ്യമാര്‍ന്നതാക്കണം. അനാവശ്യ ആഡംബര ഉപഭോഗം പരമാവധി കുറയ്ക്കണം.പക്ഷേ, വന്‍ പണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യുപിഎ സര്‍ക്കാരിന് അത് സാധ്യമല്ല. അതിനാല്‍ വിദേശ മൂലധനംതന്നെ ആശ്രയം. വിദേശ മുതലാളിമാര്‍ ഇച്ഛിക്കുന്നതുതന്നെ കോണ്‍ഗ്രസ് കല്‍പ്പിക്കുന്നു.

*
സി പി നാരായണന്‍ ദേശാഭിമാനി

1 comment:

മുക്കുവന്‍ said...

yea, tell me a state which follow the ideal communism and still growing country?