Monday, March 24, 2014

വിപ്ലവ സോഷ്യലിസത്തിന്റെ കൊല്ലം വഴികള്‍

റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ടിയെന്നപേരില്‍ നടത്തിയിട്ടുള്ള വിപ്ലവവും സോഷ്യലിസവും ഇനി കോണ്‍ഗ്രസിന്റെ മടിയില്‍ കിടന്നാണ് ആര്‍എസ്പി നടപ്പാക്കാന്‍ പോകുന്നത്. സിപിഐ എം, സിപിഐ എന്നീ പാര്‍ടികള്‍ ജനകീയ ജനാധിപത്യത്തെപ്പറ്റിയും ദേശീയ ജനാധിപത്യ വിപ്ലവത്തെപ്പറ്റിയും മാത്രമേ പരിപാടികളില്‍ പറയുന്നുള്ളുവെന്നും ഉടനടി സോഷ്യലിസം വരുത്താന്‍ തങ്ങള്‍ക്കുമാത്രമേ സാധിക്കു എന്നുമാണ് ആര്‍എസ്പിയുടെ നയപരിപാടികള്‍ പറയുന്നത്. അത്തരമൊരു പാര്‍ടിയുടെ കേരളഘടകം അഖിലേന്ത്യാ നയത്തില്‍നിന്ന് വ്യതിചലിച്ച് കേരളാ ആര്‍എസ്പിയായി മാറി വരുമ്പോള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെക്കൂടി അട്ടിമറിക്കുന്ന ഹീനകൃത്യമാണ് നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. സോളാര്‍ തട്ടിപ്പിലുള്‍പ്പടെ, നിരവധി സംഭവപരമ്പരകളില്‍ അടിത്തറയിളകിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ചാക്കിടല്‍ രാഷ്ട്രീയം നെയ്യാറ്റിന്‍കരയില്‍നിന്ന് നീണ്ടകരയിലെത്തിയപ്പോള്‍, വലയില്‍ കുടുങ്ങിയത് രണ്ട് എംഎല്‍എമാര്‍ കൂടി ഉള്‍പ്പെടുന്ന ഒരു പാര്‍ടിതന്നെയായി. വലയില്‍ കുടുങ്ങുന്ന മത്സ്യത്തിന്റെ ഗതി അതിജീവനമല്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമേറ്റ് വളര്‍ന്നു വികസിച്ചവര്‍ ഉമ്മന്‍ചാണ്ടിയുടെ ചാക്കില്‍ കയറുമ്പോള്‍, ഭരണസുഖം നല്‍കുന്ന കുളിര്‍മ ആസ്വദിക്കാമെങ്കിലും രാഷ്ട്രീയമായി മരണംതന്നെയാകും ഫലം.

സീറ്റുതര്‍ക്കം മുറുകുമ്പോള്‍ ഒരേ മുന്നണിയില്‍പെട്ട പാര്‍ടികള്‍ പരസ്പരം മത്സരിക്കേണ്ടി വരാറുണ്ട്. 1980ല്‍ ഇടതുപക്ഷ ഐക്യം ഇന്ത്യയില്‍ വളര്‍ന്നതിനുശേഷം ചുരുക്കം സീറ്റുകളിലെങ്കിലും സിപിഐ യും സിപിഐ എമ്മും മത്സരിക്കാനിടവന്നിട്ടുമുണ്ട്. എന്നാല്‍ ആര്‍എസ്പിയുടെ കാര്യത്തില്‍ സംഭവിച്ചത് അതൊന്നുമല്ല. സീറ്റ് തര്‍ക്കം പുറമെ പറയുന്നതുമാത്രം. കൊല്ലം സീറ്റ് തങ്ങള്‍ക്ക് എന്തുകൊണ്ട് നഷ്ടപ്പെട്ടുവെന്ന് ഏറ്റവും കൂടുതല്‍ അറിയുന്നതും പ്രേമചന്ദ്രനുതന്നെയാകുമല്ലോ. ചെറിയ പാര്‍ടിയായിട്ടുകൂടി എത്രയോ പിളര്‍പ്പുകള്‍ ആ പാര്‍ടിയെ തേടിയെത്തി. പ്രാമാണികനായ നേതാവ് എന്‍ ശ്രീകണ്ഠന്‍നായര്‍തന്നെ, കൊല്ലത്ത് പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ പിളര്‍പ്പുകളുടെ പരമ്പര ആ പാര്‍ടിയെ എത്രയോ ദുര്‍ബലമാക്കി. ആര്‍എസ്പിയുടെ മുന്‍നിര നേതാവായ ബേബിജോണിനെ, കൊലയാളിയെന്ന് വിളിച്ച് ചവറ സരസന്റെ കൊലപാതകത്തിന് ഉത്തരവാദിയാക്കി ചിത്രവധം ചെയ്തപ്പോള്‍, സഖാവെന്ന പരിഗണന നല്‍കി, പൊതു മണ്ഡലത്തില്‍ നിലനിര്‍ത്താന്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ കൊലയാളിയെന്നു വിളിച്ചപമാനിച്ച കോണ്‍ഗ്രസുകാര്‍ക്കൊപ്പം അധികാരംപങ്കിടാന്‍ മാത്രമല്ല അവിടേക്ക് തന്റെ പിതാവിന്റെ പഴയ സഹപ്രവര്‍ത്തകരെ ചാക്കിലാക്കി "കൂട്ടിക്കൊടുക്കാനും" യാതൊരു മടിയുമില്ല എന്നുകൂടി ബേബിജോണിന്റെ മകന്‍ തെളിയിച്ചിരിക്കുന്നു. യൂദാസിനു കിട്ടിയ വെള്ളിക്കാശുപോലെ, യുഡിഎഫിന്റെ ലോകസഭാ ടിക്കറ്റ് തരപ്പെടുത്തിയ പ്രേമചന്ദ്രനും സംഘവും തങ്ങള്‍ ഇന്നലെവരെ പറഞ്ഞ രാഷ്ട്രീയം എങ്ങനെ വിഴുങ്ങും കോര്‍പ്പറേറ്റുകള്‍ക്കെതിരെയും കസ്തൂരിരംഗനെതിരെയും സോളാര്‍ തട്ടിപ്പിനെതിരെയും ഇടതുപക്ഷ പ്രതിനിധിയായി ചാനലുകളില്‍ തിളങ്ങിയയാള്‍ക്ക് താനുന്നയിച്ച വാദങ്ങളോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്ക് എങ്ങനെ പ്രതികരിക്കാനാകും ക്ലിഫ്ഹൗസ് ഉപരോധിക്കാന്‍ സമരംനയിച്ചുപോയ നേതാവ് അന്തിയായപ്പോള്‍, തലയില്‍ മുണ്ടിട്ട്, ക്ലിഫ്ഹൗസിനകത്ത് ചെന്ന് സീറ്റൊറപ്പിച്ചുപോന്നിട്ട് കുറ്റം മുഴുവന്‍ സിപിഐ എമ്മിന്റെയും സിപിഐയുടേയും തലയില്‍ ചാര്‍ത്തിക്കൊടുക്കുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നണി നടത്താനറിയില്ലത്രേ. കോണ്‍ഗ്രസുകാര്‍ എത്ര നന്നായി സംസാരിക്കുമെന്നാണ് വീരേന്ദ്രകുമാറിന് അത്ഭുതം. ആധുനിക കേരളത്തിന്റെ സൃഷ്ടാവായ ഇ എം എസിനെ "വിക്കന്‍ നമ്പൂതിരി"യെന്നു വിളിച്ച കോണ്‍ഗ്രസുകാരുടെ പെരുമാറ്റ മര്യാദ കേമമാണ്. കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്ന് ആശുപത്രിയില്‍ മരണക്കിടക്കയില്‍ കിടക്കുന്ന എ കെ ജിയോട് ചോദിച്ചതും ഇതേ കോണ്‍ഗ്രസാണ്. വടകരയോ കോഴിക്കോടോ തരാന്‍ സൗകര്യപ്പെടുന്നില്ല, വേണമെങ്കില്‍ പാലക്കാട്ട് പോയി പനങ്കള്ള് കുടിച്ചു വരുകയെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ ഉമ്മന്‍ചാണ്ടി എത്രയോ മര്യാദരാമന്‍. പെരുമാറ്റ മര്യാദയുടെ സര്‍ട്ടിഫിക്കറ്റ് അടിക്കുന്ന ഒരു കമ്മട്ടംതന്നെ വീരന്റെ പാര്‍ടി പണിതുവെച്ചിട്ടുണ്ട്. ഏതായാലും സിപിഐ എമ്മിനും ഇടതുമുന്നണിക്കും ഒപ്പം ഉറച്ചുനിന്ന പഴയ പാര്‍ടിയിലെ നാലുപേര്‍ എംഎല്‍എമാരായി നിയമസഭയിലിരിക്കുമ്പോള്‍, വീരന്‍ ചെറിയ പാര്‍ടിയുടെ ചെറിയനേതാവായി മാറിയെന്നതാണ് പരമാര്‍ത്ഥം. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടരുത് എന്ന പഴമൊഴിപോലെ എത്ര മെലിഞ്ഞാലും വീരനെ പാലക്കാട്ട് കൊണ്ടുകെട്ടാന്‍ പാടില്ലായിരുന്നു. ""കോഴിയെ ഡ്രസുചെയ്ത് കൊടുക്കപ്പെടും"" എന്ന് ബോര്‍ഡ് കാണുമ്പോള്‍ കോഴിക്ക് എന്തോ നല്ലതുവരുമെന്ന് വിചാരിക്കുന്നവന്‍ എത്രയോ ""ബുദ്ധി""മാനായിരിക്കും. ഉമ്മന്‍ചാണ്ടി സംഘത്തിന്റെ ചിരി കൊലച്ചിരിയാണെന്ന് പാലക്കാട്ട് ചെല്ലുമ്പോഴെങ്കിലും അറിയുമെന്നിരിക്കെ, പാലക്കാട് ചുരം കയറി പാണ്ടിനാട്ടില്‍ ഒരു യാത്രാവിവരണംകൂടി എഴുതി നോക്കാമെന്നല്ലാതെ, യുഡിഎഫിലെ പെരുമാറ്റ മര്യാദകൊണ്ട് വീരന്റെ പാര്‍ടി ഗതിപിടിക്കുന്നില്ല എന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്.

ഇരുപത് എംഎല്‍എമാരുള്ള മുസ്ലീംലീഗിന് രണ്ടു ലോകസഭാ സീറ്റ്. ഒന്‍പത് എംഎല്‍എമാരുള്ള കേരളാ കോണ്‍ഗ്രസിന് ഒരേ ഒരു സീറ്റ്. മുപ്പത്തിയാറ് എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് പതിനാറുസീറ്റ്. എത്ര ഉദാരമായ സീറ്റു പങ്കിടലാണത്. അതിനെ വാഴ്ത്താന്‍ മാധ്യമങ്ങളും. ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായി, കുന്നത്തൂര്‍, ഇരവിപുരം മണ്ഡലങ്ങളിലെ ജനങ്ങള്‍ നല്‍കിയ ഒരു വിധിയെഴുത്തിനെ അട്ടിമറിച്ച് പച്ചയായ കാലുമാറ്റം നടത്തി അധാര്‍മിക രാഷ്ട്രീയം പയറ്റിയ ഉമ്മന്‍ചാണ്ടിയുടെ നഗ്നതയെ പട്ടുകോണകംകൊണ്ടു മറയ്ക്കാനാണ് എല്‍ഡിഎഫിലെ പെരുമാറ്റ വിശേഷങ്ങളെപ്പറ്റി ഉപന്യാസങ്ങള്‍ ചമയ്ക്കുന്നത്. കൊല്ലം സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണിയിലുണ്ടാവില്ല എന്നതാണ് ആര്‍എസ്പിയുടെ ശാഠ്യമെങ്കില്‍ എന്തിന് രാജ്യസഭാ സീറ്റ് സ്വീകരിച്ച് കൊല്ലങ്ങള്‍ക്കുമുമ്പ് പ്രേമചന്ദ്രന്‍ എല്‍ഡിഎഫ് എംപിയായി ദില്ലിയിലേക്ക് പോയി? മുന്നണിയിലെ ധാരണയനുസരിച്ച് ജനതാദളിന് ഒരു ടേമിന്റെ പകുതി നല്‍കണമായിരുന്നുവെങ്കിലും 2001ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടപ്പോള്‍ ലോട്ടറിയടിച്ചത് ഇതേ പ്രേമചന്ദ്രനായിരുന്നു. ജനതാദളിന്റെ ഓഹരിയായ മൂന്നുകൊല്ലംകൂടി രാജ്യസഭയില്‍ അംഗമായി തുടര്‍ന്നു. പഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റംഗത്വംവരെയും എംഎല്‍എ സ്ഥാനം മുതല്‍ മന്ത്രിപ്പട്ടംവരെയും എത്തിയിട്ടും ചവിട്ടിനിന്ന ഗോവണി, കൂടെനിന്നവന്റെ തലയിലേക്കെറിഞ്ഞ്, മറുകരകണ്ട് കൊഞ്ഞനംകുത്തുന്ന പ്രേമചന്ദ്രനും സംഘവും നയിക്കുന്ന വഴിയെ അണികള്‍ വരണമെന്നില്ല.

1957ല്‍ കമ്യൂണിസ്റ്റ്പാര്‍ടിയും കോണ്‍ഗ്രസും സോഷ്യലിസ്റ്റുകളും മത്സരിച്ചപ്പോള്‍ 60 സീറ്റ് കമ്യൂണിസ്റ്റുകാര്‍ക്കും, അഞ്ച് സീറ്റ് കമ്യൂണിസ്റ്റ് സ്വതന്ത്രര്‍ക്കും കിട്ടി. ഒറ്റയ്ക്ക് ഭരിക്കാനല്ല, സോഷ്യലിസ്റ്റുകളെ കൂട്ടിച്ചേര്‍ത്ത് ഇടതുപക്ഷ അടിത്തറ വികസിപ്പിക്കാനാണ് അക്കാലത്ത് അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടി ശ്രമിച്ചത്. ആദ്യത്തെ കേരള നിയമസഭയില്‍ 23 എംഎല്‍എമാരുണ്ടായിരുന്ന സോഷ്യലിസ്റ്റ്പാര്‍ടിയുടെ കമ്യൂണിസ്റ്റ് വിരോധം ആ പാര്‍ടിയെ തകര്‍ക്കുക മാത്രമല്ല, വിമോചന സമരമുന്നണിയിലെത്തിച്ചു. കേരളം ഏറെ ബഹുമാനിക്കുന്ന വി ആര്‍ കൃഷ്ണയ്യരെ വിമോചന സമരകാലത്ത് ചവറയില്‍വച്ച് അടിച്ച ""പത്തല്‍ വിപ്ലവം"" മുതല്‍, ആര്‍എസ്പിയുടെ പൂര്‍വികരുടെ ഇടതുപക്ഷ സ്വഭാവം ചരിത്രത്തില്‍ മുദ്രണംചെയ്യപ്പെട്ടിട്ടുണ്ട്. തക്കംനോക്കി പരസ്പരം കുത്തുകയും കൂട്ടില്‍ കുത്തുകയും ചെയ്ത് ഛിന്നഭിന്നമായിപ്പോയ ഒരു പ്രസ്ഥാനത്തെ, ഒന്നര ദശകത്തോളമായി ഒപ്പം നിര്‍ത്തി പരിലാളിച്ച് സംരക്ഷിച്ചതിന്റെ മര്യാദകളൊന്നും മാനിച്ച് പ്രവര്‍ത്തിച്ചില്ലെങ്കിലും തലേന്നുപോലും ഒന്നും ഉരിയാടാതെ കളം മാറിച്ചവിട്ടിയ നെറികേടിന് കേരളം മാപ്പുനല്‍കില്ല. രണ്ടായിരത്തി ഒന്‍പതില്‍ ജനതാദള്‍, രണ്ടായിരത്തി പതിനാലില്‍ ആര്‍എസ്പി. ഇടതുമുന്നണിയില്‍നിന്ന് കൊഴിച്ചില്‍ കൂടുന്നതായി ആഹ്ലാദിക്കുന്നവര്‍ ഏറെയുണ്ട്. ജനതാദളിലെ ഭൂരിപക്ഷവും ഇടതുമുന്നണിയിലുണ്ട് എന്നത് ഈ കഥാകഥനത്തില്‍ മറച്ചുവയ്ക്കപ്പെടുന്നുണ്ട്. 2009ലെ കോണ്‍ഗ്രസോ യുപിഎയോ അല്ല 2014ല്‍ ജനവിധി തേടുന്നത്.

മതനിരപേക്ഷതയുടെ കൊടിയുയര്‍ത്തുന്ന ദേശീയ രാഷ്ട്രീയത്തിന് ഇടതുപക്ഷം കൂടുതല്‍ പ്രസക്തമാകണമെന്ന് ഓരോ കേരളീയനും തിരിച്ചറിയുന്ന കാലമാണിത്. യുഡിഎഫിനൊപ്പംനിന്ന ജനവിഭാഗങ്ങള്‍ അവരെ കൈവിട്ടിരിക്കുന്നു. ആയിരം ചോദ്യങ്ങളുമായി യുഡിഎഫിനെ കാത്തിരിക്കുന്ന ജനതയാണ് ഇവിടെയുള്ളത്. അവരോടൊപ്പം കൂടിയതോടെ, ആര്‍എസ്പിയുടെ യാത്ര, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കാണ്. മൂല്യങ്ങളേയും നിലപാടുകളേയും ധാര്‍മികതയേയും വെടിഞ്ഞ് സ്ഥാനമാനങ്ങള്‍ക്കായി ഒരു വ്യക്തി പോകുന്നത് തല്‍ക്കാലത്തേക്ക് വിജയം കണ്ടേക്കാം. അബ്ദുള്ളക്കുട്ടിമാരെയും ശെല്‍വരാജുമാരെയും ചൂണ്ടി അങ്ങനെ പറയാന്‍ കഴിയുമായിരിക്കാം. ഇവിടെ ഇടതുപക്ഷത്തെന്ന് ജനങ്ങള്‍ വിശ്വസിച്ച ഒരു പാര്‍ടിയെയാണ് അഖിലേന്ത്യാ നേതൃത്വം വിസമ്മതിച്ചിട്ടും സംസ്ഥാനകമ്മിറ്റിയെ കൈക്കലാക്കിയ ഒരു കൂട്ടം തട്ടിയെടുത്ത് യുഡിഎഫിന്റെ തൊഴുത്തില്‍ കെട്ടുന്നത്. അതിന് ചരിത്രം കരുതിവച്ച മറുപടി ഏറ്റുവാങ്ങാന്‍ തയ്യാറാവുക മാത്രമാണ് ആര്‍എസ്പിക്ക് ചെയ്യാനുള്ളത്. കാര്യം കണ്ടുകഴിഞ്ഞാല്‍ കറിവേപ്പിലപോലെ പുറത്തെറിയപ്പെടുന്ന ഒന്നായി കേരളാ ആര്‍എസ്പിയെന്ന ഈ കാലുമാറ്റ പാര്‍ടി മാറുമെന്ന് തീര്‍ച്ചയാണ്.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക

No comments: