Sunday, March 23, 2014

കാണാമറയത്തെ കൈരളി

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം അന്തരീക്ഷത്തില്‍ ലയിച്ചെന്നപോലെ അപ്രത്യക്ഷമായ വാര്‍ത്ത ടെലിവിഷന്‍ ചാനലുകളില്‍ മിന്നിമറഞ്ഞപ്പോള്‍ മലയാളിയുടെ ഓര്‍മകള്‍ മൂന്നരപതിറ്റാണ്ടിനപ്പുറത്തേക്കുപോയി; കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്ന ഏക കപ്പലിലേക്ക്. അറുപത്തിമൂന്നടി ഉയരവും പത്തൊമ്പതിനായിരം ടണ്‍ ചരക്കുവാഹകശേഷിയുമുണ്ടായിരുന്ന എം വി കൈരളി. ഉടമസ്ഥര്‍ കേരള ഷിപ്പിങ് കോര്‍പറേഷന്‍. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകവും കപ്പലുടമകളായപ്പോള്‍ മത്സരബുദ്ധിയോടെ കേരളം സ്വന്തമാക്കിയ അഭിമാനനൗക. വില 5.81 കോടി രൂപ. 1979 ജൂണ്‍ 30ന് മര്‍ഗോവയില്‍നിന്ന് ജര്‍മനിയിലെ റസ്തോക്കിലേക്ക് തിരിച്ചതാണ് നമ്മുടെ കപ്പല്‍. ഇന്നും അത് മടങ്ങിവന്നിട്ടില്ല. കപ്പലിനും അതിലെ മലയാളി കപ്പിത്താന്‍, കോട്ടയം സ്വദേശി മേരിദാസ് ജോസഫടക്കം 51 ജീവനക്കാര്‍ക്കും എന്ത് സംഭവിച്ചുവെന്ന് ഒരു വിവരവുമില്ല. കടലിന്റെ വന്യഭാവങ്ങള്‍ക്കടിപ്പെട്ട് തകര്‍ന്നതാണോ? കടല്‍കൊള്ളക്കാരുടെ കൈയില്‍പ്പെട്ടതാണോ? അറിയില്ല. അറിയാന്‍ ശ്രമിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.

കപ്പലില്‍നിന്ന് എല്ലാ ദിവസവും സന്ദേശമെത്തേണ്ടതാണ്. ആദ്യ മൂന്നുദിവസങ്ങളില്‍ അത് കൃത്യമായി ലഭിക്കുകയുംചെയ്തു. അവസാന സന്ദേശമെത്തുന്നത് ജൂലൈ മൂന്ന് രാത്രി എട്ടിന്. ശേഷം ശൂന്യമായ കടല്‍. കൈരളി അപ്രത്യക്ഷമായി. പക്ഷേ, ഉടമസ്ഥരായ ഷിപ്പിങ് കോര്‍പറേഷന്‍ അത് അറിഞ്ഞതേയില്ല. ഒരാഴ്ചയ്ക്കുശേഷം ഡിബൗട്ടി തുറമുഖവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിറ്റ്കോട്സ് ഷിപ്പിങ് ഏജന്റിന്റെ അന്വേഷണം വരുമ്പോഴാണ് അവര്‍ അക്കാര്യം അറിയുന്നതുതന്നെ. എട്ടാംതീയതി ഡിബൗട്ടിയില്‍ ഇന്ധനം നിറയ്ക്കേണ്ടിയിരുന്നതാണ്. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു മിറ്റ്കോട്സ്. പക്ഷേ, നിശ്ചിതസമയത്തോ അതിനുശേഷമോ കപ്പല്‍ എത്തിയില്ല. ഇതേത്തുടര്‍ന്നായിരുന്നു അവരുടെ അന്വേഷണം.

കൈരളി ഒരു പഴയ കപ്പലായിരുന്നു. നോര്‍വേയില്‍നിന്ന് വാങ്ങിയത്. ആദ്യ പേര് ഓസ്കാര്‍ സോര്‍ഡ്. അവിടെനിന്ന് ഫ്രാന്‍സിലെത്തിച്ച് പിന്നീട് ഇന്ത്യന്‍ തീരത്തേക്കു കൊണ്ടുവന്നതും മേരിദാസ് ജോസഫുതന്നെ. ചില്ലറ അറ്റകുറ്റപ്പണികള്‍ക്കും മോടിപിടിപ്പിക്കലിനുംശേഷം പേരുമാറ്റി വീണ്ടും നീറ്റിലിറക്കി. വാഹകശേഷിയേക്കാള്‍ അയ്യായിരം ടണ്ണിലധികം ചരക്കുമായിട്ടായിരുന്നു കപ്പലിന്റെ അവസാന യാത്ര. 20538 ടണ്‍ ഇരുമ്പയിര്. മനസില്ലാമനസ്സോടെയുള്ള ഒരു യാത്രയായിരുന്നു ക്യാപ്റ്റന്‍ ജോസഫിന്റേത്. റഡാര്‍ സംവിധാനം തകരാറിലായിരുന്നതിനാല്‍ നിശ്ചിത സമയത്തിന് നാലുദിവസമെങ്കിലും കഴിയാതെ യാത്ര പുറപ്പെടാനാവില്ലെന്ന് ക്യാപ്റ്റന്‍ കോര്‍പറേഷനെ അറിയിച്ചത്രെ. യാത്രയ്ക്ക് തലേദിവസം നടന്ന വിരുന്നിലും ഇക്കാര്യമുന്നയിച്ച് ജോസഫ് പൊട്ടിത്തെറിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തതായി വിവരമുണ്ട്. എന്തൊക്കെ തടസ്സമുണ്ടായാലും നിശ്ചിത ദിവസം യാത്രപുറപ്പെടാന്‍ കോര്‍പറേഷനിലെ ഉന്നതന്‍ ക്യാപ്റ്റന് അന്ത്യശാസനം നല്‍കിയതായി കൈരളി തിരോധാനത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടിയ ഡോ. ബാബു ജോസഫ് ചൂണ്ടിക്കാട്ടുന്നു.

കൈരളി വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെട്ട ദ്വയാംഗസമിതിയില്‍ അംഗമായിരുന്നു അദ്ദേഹം. കപ്പിത്താനെ മറികടന്നൊരു യാത്ര. നിഗൂഢതകള്‍ അവിടെ തുടങ്ങുന്നു. ജൂലൈ 15ന്റെ മലയാള ദിനപത്രങ്ങളില്‍ കപ്പല്‍ കാണാതായെന്ന വാര്‍ത്തകള്‍ വന്നു. സംഭവം സംബന്ധിച്ച കോര്‍പറേഷന്റെ സ്ഥിരീകരണം വന്നതുപോലും അതിനുശേഷംമാത്രം. എന്നിട്ടും കാര്യമായ തെരച്ചിലുകളൊന്നും നടന്നതുമില്ല. കപ്പല്‍ കണ്ടെത്തുന്നതിനേക്കാള്‍ തിടുക്കം ആറുകോടിയുടെ ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതിനായിരുന്നുവെന്നും ആരോപണമുണ്ട്.

എന്താണ് കൈരളിക്ക് സംഭവിച്ചത് എന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. കൊടുങ്കാറ്റിലോ പേമാരിയിലോപെട്ട് എണ്‍പതടിക്ക് മുകളിലേക്കെറിയപ്പെട്ട കപ്പലിലെ ചരക്ക് സ്ഥാനം മാറി, സാങ്കേതികവിദഗ്ധരുടെ ഭാഷയില്‍ കാര്‍ഗോ ഷിഫ്റ്റിങ്ങുണ്ടായി ഞൊടിയിടയില്‍ കപ്പല്‍ തകര്‍ന്നുപോയതാകാമെന്ന് ചിലര്‍. അങ്ങനെയെങ്കില്‍ അതിന്റെ അവശിഷ്ടങ്ങളെവിടെ എന്നാണ് മറുചോദ്യം. ഇരുമ്പയിര് മാത്രമല്ലല്ലോ പൊങ്ങിക്കിടക്കുന്ന എന്തെല്ലാം വസ്തുക്കളുണ്ട് കപ്പലില്‍. തിരക്കേറിയ ഒരു കപ്പല്‍ചാലില്‍ അതില്‍ ചിലതെങ്കിലും മറ്റ് കപ്പലുകാരുടെ ശ്രദ്ധയില്‍പ്പെടേണ്ടതല്ലേ എന്ന സംശയവും പ്രസക്തം. കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തതാണെന്ന് വിചാരിച്ചാലോ. എങ്കില്‍ കപ്പല്‍ എവിടെയെങ്കിലും പൊളിക്കുകയോ രൂപം മാറ്റിയെടുക്കുകയോ ചെയ്യണ്ടേ? അത്തരം കേന്ദ്രങ്ങളിലേക്ക് അന്വേഷണം ശക്തമാക്കിയിരുന്നതായി രേഖകളില്ല. അതുകാരണം ആ വഴിക്കുള്ള വിവരങ്ങള്‍ കോര്‍പറേഷന് ലഭിച്ചില്ല.

ഇതിനിടെ ജൂലൈ 27ന് ജോര്‍ജ് ഡാനിയല്‍ എന്നൊരാളില്‍നിന്ന് ഷിപ്പിങ് കോര്‍പറേഷന് ഒരു സന്ദേശം ലഭിക്കുന്നു. പാന്‍ അറബ് ഷിപ്പിങ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടിങ് കോര്‍പറേഷന്റെ തലവനായ ജോര്‍ജിന്റെ വാഗ്ദാനം കപ്പല്‍ കണ്ടെത്തിക്കൊടുക്കാം എന്നതായിരുന്നു. പകരം 2.8 ലക്ഷം ഡോളര്‍ പ്രതിഫലം നല്‍കണം. തെരച്ചില്‍ ഫലപ്രദമായില്ലെങ്കില്‍ തുക നല്‍കുകയും വേണ്ട. പഴയ കപ്പലുകള്‍ പൊളിക്കുന്ന കമ്പനിയാണ് ജോര്‍ജിന്റെ പാന്‍ അറബ്. പക്ഷേ, തങ്ങള്‍ക്ക് ഒരു ബാധ്യതയുമില്ലാത്ത ആ ശ്രമത്തിനും കോര്‍പറേഷന്‍ തയ്യാറായില്ല എന്ന് ബാബു ജോസഫ് തന്റെ ബ്ലോഗ് ലേഖനത്തില്‍ വ്യക്തമാക്കുന്നു. നിഗൂഢതകള്‍ക്ക് കനം വയ്ക്കുന്നത് ഈ ഘട്ടത്തിലാണ്.

ജീവനക്കാരുടെ ബന്ധുക്കള്‍ ഇതോടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. ബാബു ജോസഫും സെബാസ്റ്റ്യന്‍ പൈകടയും മുന്‍കൈയെടുത്ത് ചില പ്രതിഷേധങ്ങളും അന്വേഷണങ്ങളും നടത്തി. പക്ഷേ, ഒന്നും ഫലപ്രദമായില്ല. കപ്പല്‍ വീണ്ടെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ജീവനക്കാരുടെ ബന്ധുക്കള്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിക്കാന്‍ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് കോര്‍പറേഷന്‍ തയ്യാറായി. പക്ഷേ, സൗദിഅറേബ്യയിലും കുവൈത്തിലും പോയി ചര്‍ച്ച നടത്താന്‍മാത്രമേ ഈ സമിതിക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. അതും പത്തുദിവസത്തേക്കുമാത്രം. ഡിബൗട്ടിപോലെ നിര്‍ണായകവിവരങ്ങള്‍ ലഭിക്കുമായിരുന്ന സ്ഥലങ്ങള്‍ ഒഴിവാക്കപ്പെട്ടതായി ബാബു ജോസഫ് പറഞ്ഞു. ജീവനക്കാരുടെ ബന്ധുക്കളില്‍ പലരും മരിച്ചു. മറ്റുള്ളവര്‍ വൃദ്ധരായി. ക്യാപ്റ്റന്‍ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി മരിക്കുവോളം ഭര്‍ത്താവിന്റെ മടങ്ങിവരവ് കാത്തിരുന്നു. ഫ്രാന്‍സില്‍നിന്ന് കൈരളി കൊണ്ടുവരുമ്പോള്‍ അവര്‍ ജോസഫിനൊപ്പമുണ്ടായിരുന്നു. അവസാനം മുംബൈയില്‍വച്ച് പിരിഞ്ഞു - മേരിക്കുട്ടി മക്കളുമായി കോട്ടയത്തേക്കും ജോസഫ് മര്‍ഗോവയിലേക്കും.

ജൂണ്‍ 26നാണ് ജോസഫ് മേരിക്കുട്ടിക്ക് അവസാനമായി കത്തെഴുതുന്നത്. കപ്പലിലെ റഡാര്‍ സംവിധാനം തകരാറിലാണെന്നും നാലാംതീയതിയല്ലാതെ യാത്ര പുറപ്പെടാനാവില്ലെന്നും കത്തിലുണ്ട്. കൈരളിയുടേത് ഒരൊറ്റപ്പെട്ട കഥയല്ല. കാരണങ്ങള്‍ പലതാകാം. പക്ഷേ, കാണാതായ വിമാനങ്ങളെയും കപ്പലുകളെയും ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ക്ക് ഓരേ മാനമാണുള്ളത്. 1948നുശേഷം 83 വിമാനങ്ങളെങ്കിലും യാത്രാമധ്യേ കാണാതായതായി ഏവിയേഷന്‍ സൊസൈറ്റി നെറ്റ്വര്‍ക്കിന്റെ കണക്കുകള്‍ പറയുന്നു. 14 യാത്രക്കാരിലധികം ശേഷിയുള്ള വാഹനങ്ങളുടേതാണ് ഈ കണക്ക്. സെസ്നയും ഡക്കോട്ടയും ഡോണിയറുംപോലെ ചെറുകിളികളെപ്പോലെ പറന്നുപറന്നു മറയുന്നവ ഇതിലുമെത്രയോ അധികം. മാഞ്ഞുപോകുന്ന ആകാശനൗകകളും കടല്‍യാനങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്താറുണ്ട്.

2006ല്‍ ബൊളീവിയന്‍ കൊടുമുടി കയറിയ പര്‍വതാരോഹകര്‍ അങ്ങനെയൊരു കണ്ടെത്തല്‍ നടത്തി. ഇരുപത്തിഒന്നായിരം അടി ഉയരമുള്ള ഇല്ലിമാനി ബൊളീവിയയിലെ രണ്ടാമത്തെ വലിയ കൊടുമുടിയാണ്; ആന്‍ഡീസ് പര്‍വതനിരകളില്‍ പതിനെട്ടാമത്തേതും. മഞ്ഞുമൂടിയ ഇല്ലിമാനി കയറിപ്പോയ സാഹസികര്‍ ഉരുകിമാറുന്ന മഞ്ഞിനിടെ ചില ലോഹക്കഷണങ്ങള്‍ കണ്ടു. അടുത്തുചെന്നു പരിശോധിച്ചപ്പോഴാണ് അത് പതിനൊന്നുവര്‍ഷം മുമ്പ് 19 യാത്രക്കാരുമായി അപ്രത്യക്ഷമായ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനമാണെന്ന്മനസിലായത്. പരഗ്വേയിലെ സില്‍വിങ് പറ്റിറോസി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അമേരിക്കയിലെ ഇല്ലിനോയിസിലേക്ക് തിരിച്ചതായിരുന്നു വിമാനം. അതിനിടെ അഞ്ച് ഇടത്താവളങ്ങള്‍. ആദ്യ സ്റ്റോപ്പായ ബൊളീവിയയിലെ ലാപാസില്‍ ഇറങ്ങുന്നതിന് ഏതാനും മിനിറ്റുകള്‍ക്കുമുമ്പ് വിമാനം കാണാതായി.

2011ല്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും യാത്രക്കാരുടെ ശരീരാവശിഷ്ടങ്ങളും ബ്ലാക്ക്ബോക്സ് പോലുള്ള ഉപകരണങ്ങളും ഇനിയും ലഭിച്ചിട്ടില്ല. 1957 മാര്‍ച്ച് 22ന് കാണാതായ അമേരിക്കന്‍ വ്യോമസേനയുടെ ബോയിങ് സി-97സി സ്ട്രാറ്റോഫൈറ്ററില്‍ 57 യാത്രക്കാരും 10 ജീവനക്കാരുമാണുണ്ടായിരുന്നത്. ബി-29 ബോംബര്‍ വിമാനത്തിന്റെ അടിസ്ഥാനരൂപത്തിനുമേല്‍ വികസിപ്പിച്ചെടുത്ത മോഡലാണ് സി 97. വിയറ്റ്നാം കൊറിയന്‍ യുദ്ധങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട സി 97ലെ വലുപ്പം കൂടിയ സ്ട്രാറ്റോഫൈറ്റര്‍ കലിഫോര്‍ണിയയില്‍നിന്ന് ടോക്കിയോക്കുള്ള യാത്രാമധ്യേ പസഫിക് സമുദ്രത്തിനുമുകളില്‍വച്ചാണ് കാണാതായത്. വിമാനത്തിനായുള്ള തെരച്ചിലുകള്‍ വിഫലമായി. ഒന്നും കണ്ടുകിട്ടാതെ മറഞ്ഞുപോയവയുടെ പട്ടികയില്‍ അതും പെടുന്നു.

1909ല്‍ 211 യാത്രക്കാരുമായി കാണാതായ എസ്എസ് മാരാറ്റ കപ്പല്‍, 1965ല്‍ കോസ്റ്ററിക്കയുടെ സമീപം അപ്രത്യക്ഷമായ അര്‍ജന്റീനയുടെ വിമാനം, ഇന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ബര്‍മുഡ ട്രയാംഗിളില്‍പെട്ടുപോയെന്ന് പ്രചരിപ്പിക്കപ്പെടുന്ന വിമാനങ്ങളും അന്തര്‍വാഹിനികളും ചരക്കുകപ്പലുകളും തുടങ്ങി നിഗൂഢതകള്‍ ബാക്കിയാക്കി മറഞ്ഞുപോയവ ഇനിയുമെത്രയോ. കപ്പലുകളില്‍ ഈ ദുരന്തത്തിനിരയാകുന്നതിലധികവും അന്തര്‍വാഹിനകളാണ്. വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ പരിമിതികളാകാം ഇതിനുകാരണം. ടെലിഗ്രാഫിക് സാറ്റലൈറ്റ് സാങ്കേതികവിദ്യകള്‍ വികസിച്ചതോടെ കപ്പലുകളും വിമാനങ്ങളും കാണാതാകുന്നത് അപൂര്‍വമായിട്ടുണ്ട്. എങ്കിലും റഡാറുകളുടെ പരിധിയില്‍പ്പെടാതെ താഴ്ന്നുപറന്ന് മറയാമെന്ന് മലേഷ്യന്‍ വിമാനത്തിന്റെ അനുഭവം നമ്മെ ഓര്‍മിപ്പിക്കുന്നു. മറ്റൊരു നിഗൂഢതയാകാതെ എംഎച്ച് 370 ഒരു ദുരന്തമായാണെങ്കിലും വെളിച്ചത്തേക്കുവരുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

*
ബി അബുരാജ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: