Monday, March 17, 2014

ഭരണകൂടവും ബ്രാന്റ് ഗുരുജിമാരും

ഒരുതലത്തില്‍, ആശാറാം ബാപ്പുവിന്റെ അറസ്റ്റ് വിരസമായ ഒരു പഴങ്കഥയുടെ ആവര്‍ത്തനമാണ്. മറ്റൊരു മനുഷ്യദൈവം സര്‍വൈശ്വര്യങ്ങളില്‍നിന്നും നേരെ നിലംപൊത്തിയിരിക്കുന്നു. അപ്പോള്‍ സൂര്യനുകീഴില്‍ പുതുതായെന്തുണ്ട്? നമ്മുടെ സന്യാസിവര്യന്മാരുടെ കളിമണ്‍കാലുകള്‍ പുറത്തായിക്കൊണ്ടിരിക്കുന്നത് ഒരു പതിവു സംഭവമല്ലേ? ""നിരപരാധികളാണ് എന്ന് തെളിയിക്കപ്പെടുന്നതുവരെ പുണ്യവാളന്മാര്‍ കുറ്റവാളികളായി വിലയിരുത്തപ്പെടേണ്ടവരാണ്"" എന്നു പറയുമ്പോള്‍ ജോര്‍ജ് ഓര്‍വല്‍ പലതും അര്‍ഥമാക്കിയിരിക്കും. ഒരാള്‍ദൈവത്തിനും ദൈവികമായ ഗുണഗണങ്ങളോടെ ഒരിക്കലും ജീവിക്കാനാവില്ലല്ലോ. ഒരുപക്ഷേ വിവേകമാവുക, നിലംപറ്റിയ ഈ ഗുരുജിമാരുടെ ധാര്‍ഷ്ട്യപൂര്‍വമായ അതിമോഹത്തിന്റെ പ്രതിഫലനമാണ് അതെന്ന് കരുതി നീങ്ങുന്നതാണ്. എങ്കിലും ഒരാള്‍ അതേപ്പറ്റി ചിന്തിക്കാനായി അല്‍പനേരം ചെലവഴിക്കുകയാണെങ്കില്‍, ആശാറാമിന്റെ അറസ്റ്റ് മറ്റൊരു ആള്‍ദൈവത്തിന്റെ വ്യക്തിപരമായ പരാജയത്തിന്റെ മാത്രം കഥയല്ലെന്ന് കാണാനാവും. മറിച്ച്, ഈ സംഭവം വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള നേര്‍ത്ത വരയെ നാടകീയമായി വരച്ചുകാട്ടുകയാണ്. സമകാലീന ഇന്ത്യയില്‍ വിശ്വാസവും രാഷ്ട്രീയവും പണവും തമ്മിലുള്ള സമ്പൂര്‍ണ സംയോജനത്തെ ഇത് തുറന്നുകാട്ടുന്നു.

16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആശാറാം ബാപ്പുവിനെതിരെയുള്ള ആരോപണം, നരേന്ദ്ര ധാബോല്‍ക്കര്‍ അന്ധവിശ്വാസങ്ങള്‍ക്കും അതിന്റെ ആചാരപരമായ പ്രയോഗങ്ങള്‍ക്കുമെതിരെ നടത്തിക്കൊണ്ടിരുന്ന പോരാട്ടം എത്രമാത്രം പ്രസക്തമാണ് എന്നതിനുള്ള തെളിവാണ്; ഇനിയും അതിന് കൂടുതല്‍ തെളിവുകള്‍ വേണമെങ്കില്‍! ആ ചെറിയ പെണ്‍കുട്ടിയെ സ്വാമിക്ക് സമീപത്തെത്തിച്ചത് ഭൂതബാധയില്‍ നിന്ന് ഒഴിവാക്കാനാണ് - എല്ലാത്തരം ബാധകളില്‍ നിന്നും! അരിച്ചരിച്ചെത്തുന്ന വെളിപ്പെടുത്തലുകളില്‍നിന്ന് മനസ്സിലാവുന്നത് ആശാറാമിന്റെ സഹായികള്‍, അച്ഛനെയും മകളെയും ധരിപ്പിച്ചത് അവള്‍ക്ക് എന്തോ തരത്തിലുള്ള ഭൂതബാധയുണ്ടെന്നും അതിനെ തുരത്താനുള്ള സിദ്ധി ഗുരുവിനുണ്ടെന്നുമാണ്! ഇത്തരത്തിലുള്ള അന്ധശ്രാദ്ധ അഥവാ അന്ധവിശ്വാസം നമ്മുടെ എല്ലാ ആള്‍ദൈവങ്ങളും പതിവായി പ്രോത്സാഹിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമാണ്. അതിനെതിരായാണ് ധാബോല്‍ക്കറും അദ്ദേഹത്തിന്റെ മഹാരാഷ്ട്രാ അന്ധശ്രാദ്ധ നിര്‍മൂലന്‍ സമിതിയും പോരാടിക്കൊണ്ടിരുന്നത് - ആ പോരാട്ടത്തിനുള്ള വിലയായി അദ്ദേഹത്തിന് നല്‍കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നുവെങ്കിലും!

ഇന്ത്യയില്‍ എല്ലായിടത്തും എല്ലായ്പ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഭരണകൂട-ദേവാലയ- കോര്‍പറേറ്റ് കോംപ്ലക്സ് എന്ന കാര്യത്തിനുള്ള ഒരു തെളിവ് കൂടിയാണ് - ഇനിയും തെളിവുകള്‍ വേണ്ടതുണ്ടെങ്കില്‍ - ആശാറാമിന്റെ കേസ്. മിക്കപ്പോഴും, അത് നേരിട്ടുള്ള കാഴ്ചയില്‍ നിന്നുമറഞ്ഞാണ് നില്‍പ്പ് എന്നുമാത്രം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നമ്മുടെ പൗരസമൂഹത്തിന്റെ നെടുംതൂണുകളും - വിഖ്യാത ശാസ്ത്രജ്ഞര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ വരെ - ദൈവങ്ങളുടെയും ആള്‍ദൈവങ്ങളുടെയും മുമ്പില്‍ ദണ്ഡനമസ്കാരം ചെയ്യുന്നത് ഒരു പതിവുകാഴ്ചയാണല്ലോ. അതുകൊണ്ട് എത്ര അനായാസമാണ് വിശ്വാസവും രാഷ്ട്രീയവും പണവും തമ്മില്‍ ലയിക്കുന്നത് എന്ന കാര്യം, നമുക്ക് തിരിച്ചറിയാനാവാതായിരിക്കുന്നു. ആള്‍ദൈവങ്ങള്‍ ആശാറാമിന്റെ കാര്യത്തിലുണ്ടായപോലെ വൃത്തികെട്ട രീതിയില്‍ പെരുമാറുകയോ അതല്ലെങ്കില്‍ അധികാരവൃത്തങ്ങളുടെ അപ്രീതിക്ക് പാത്രമാവുകയോ (അതാണല്ലോ കഴിഞ്ഞ വര്‍ഷം ബാബാ രാം ദേവിന്റെ അഴിമതി വിരുദ്ധ റാലിക്കുശേഷം സംഭവിച്ചത്) ചെയ്യുമ്പോള്‍ മാത്രമാണ്, ആ മൂടുപടം എടുത്തുമാറ്റപ്പെടുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇക്കാലമത്രയും നമ്മുടെ മൂക്കിനു താഴെ എന്താണ് സംഭവിച്ചുകൊണ്ടിരുന്നത് എന്ന കാര്യം - എന്നുവച്ചാല്‍, ഭരണകൂട - ആരാധനാലയ - കോര്‍പറേറ്റ് കോംപ്ലക്സ് നിലനില്‍ക്കുന്നുണ്ട് എന്ന കാര്യം നാം തിരിച്ചറിയുന്നുള്ളൂ. ഇപ്പോള്‍ നരേന്ദ്രമോഡിയും മറ്റു രാഷ്ട്രീയ നേതാക്കളും നിലംപറ്റിയ ആള്‍ദൈവത്തോട് അകലം പാലിക്കാന്‍ തന്ത്രപരമായ കാരണങ്ങളാല്‍ നിര്‍ബന്ധിതരാവുന്നുണ്ടാവാം. പക്ഷേ ഗുജറാത്തിലെ ബിജെപി ഗവണ്‍മെന്റായാലും മുന്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റായാലും ആശാറാമിനെ രാജഗുരുവിനെപ്പോലെയാണ് പരിഗണിച്ചിരുന്നത് എന്നത് ഒരു രഹസ്യമല്ല. രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാനാവും, ആശാറാമിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ആശ്രമങ്ങള്‍, ഗുരുകുലങ്ങള്‍, സ്കൂളുകളടക്കമുള്ള ആ മുഴുവന്‍ സാമ്രാജ്യവും പടുത്തുയര്‍ത്തിയത് സര്‍ക്കാര്‍ ഗ്രാന്റായി അനുവദിച്ച വിശാലഭൂപ്രദേശത്താണ് (അത്, പിന്നീട് കൈയ്യേറ്റം വഴി അയാള്‍ വീണ്ടും വികസിപ്പിച്ചു);

അതല്ലെങ്കില്‍ ധനാഢ്യരായ സിന്ധി-മാര്‍വാഡി സമുദായങ്ങളുടെ സ്വകാര്യ സംഭാവനകള്‍ വഴിയാണ്. തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ അയാള്‍ക്ക് ചുറ്റും ഒരു സുരക്ഷിതകവചം ചമച്ചു. അത് ശിശുഹത്യയടക്കമുള്ള ഒട്ടനവധി പാതകങ്ങളില്‍നിന്ന് അയാളെ സംരക്ഷിച്ചുനിര്‍ത്തി. കൊല നടത്തി എളുപ്പത്തില്‍ രക്ഷപ്പെടാന്‍ അക്ഷരാര്‍ഥത്തില്‍ ആള്‍ദൈവത്തിന് കഴിഞ്ഞു. സൗഭാഗ്യങ്ങളാകെ വാരിക്കൂട്ടുന്ന കാര്യത്തില്‍ തന്റെ രാഷ്ട്രീയമായ വന്‍ സ്വാധീനം ഉപയോഗപ്പെടുത്തുന്നതില്‍ തീര്‍ച്ചയായും ആശാറാം ഒറ്റക്കല്ല. ഇന്ത്യയിലെ വിജയം കണ്ട എല്ലാ ആള്‍ദൈവങ്ങള്‍ക്ക് പിറകിലും ഭരണകൂട ഉപകരണങ്ങളും പൊതുമുതലും നിര്‍ബാധം കൈകാര്യം ചെയ്യാനാവുന്ന ഒരു പറ്റം ശക്തരായ രാഷ്ട്രീയക്കാര്‍ നിലയുറപ്പിച്ചതായി കാണാം. ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍, വിജയികളായ ഈ ഗുരുക്കള്‍ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കും. അതാകട്ടെ, മറ്റ് കോര്‍പറേറ്റ് താല്‍പര്യങ്ങളെ ആകര്‍ഷിക്കും. വിശേഷിച്ചും, വളര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിന്റെയും ടൂറിസത്തിന്റെയും കമ്പോളങ്ങളുമായി ബന്ധപ്പെട്ടവരെ. നാടനും മറുനാടനുമായ സ്വകാര്യ മൂലധനത്തെ ആകര്‍ഷിക്കാനായി ഇന്ത്യ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയോലിബറല്‍ ഭരണക്രമത്തിനു കീഴില്‍, മറ്റേതു കാലത്തേക്കാളും എളുപ്പമായിത്തീര്‍ന്നിരിക്കുകയാണ്, പൊതുസമ്പത്തും പൊതുധനവും മത-ബിസിനസ്സ്-സാമ്രാജ്യങ്ങള്‍ക്കായി കുത്തിച്ചോര്‍ത്താന്‍. മിക്കപ്പോഴും ഇത്തരം കേസുകളില്‍, ആകെ നടത്തേണ്ട ഒരു കാര്യം, ഭൂവിനിയോഗത്തില്‍ മാറ്റം വരുത്താനുള്ള അനുമതിയാണ്; (കൃഷിഭൂമി വാണിജ്യാവശ്യത്തിനോ, സ്ഥാപനത്തിന്റെ ആവശ്യത്തിനോ ഉപയോഗിക്കാവുന്ന രീതിയിലുള്ള മാറ്റം) അതല്ലെങ്കില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം തരപ്പെടുത്താന്‍ എന്ന പേരില്‍, ഗുരുജിമാര്‍ തുടങ്ങുന്ന അധ്യാപനപ്പുരകള്‍ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനോ(UGC), സംസ്ഥാന നിയമസഭകളോ സര്‍വകലാശാലാപദവി അനുവദിക്കലാണ്. പൊതു-സ്വകാര്യ പങ്കാളിത്തം (PPP) എന്ന നിയോലിബറല്‍ മന്ത്രം, മറ്റേതൊരു കോര്‍പറേറ്റ് താല്‍പര്യത്തെയും പോലെ, മതാധിഷ്ഠിത വ്യവസായ സംരംഭകരെയും ഏറെ സഹായിച്ചിട്ടുണ്ട്. ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ടാമത്തേതിന് ഒറ്റ വ്യത്യാസമേയുള്ളൂ. അവരുടെ വിശുദ്ധപരിവേഷവും അവരെപ്പറ്റിയുള്ള വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അടരുകളും ഏതുതരത്തിലുള്ള ഗുരുതരമായ അന്വേഷണത്തില്‍നിന്നും - വെല്ലുവിളിയുടെ കാര്യം പിന്നെയല്ലേ? -അവരെ സംരക്ഷിച്ചുനിര്‍ത്തും എന്നതാണത്.

സമീപകാലം വരെ സര്‍ക്കാരുകള്‍, വിശേഷിച്ചും ബിജെപി നേതൃത്വത്തിലുള്ളവ, സ്വാമി രാംദേവിന് തന്റെ പതഞ്ജലീയോഗ പീഠത്തിന്റെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ആശ്രമ-ആശുപത്രി സമുച്ചയത്തിന്റെ ഉപസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് പൊതുസ്ഥലം സൗജന്യമായി നല്‍കുന്ന കാര്യത്തില്‍ പരസ്പരം മത്സരിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രാംദേവിന്റെ ആശ്രമത്തിന് സര്‍വകലാശാലാ പദവി നല്‍കി. ഹരിയാനയാകട്ടെ, ബാബയുടെ ഗുരുകുല സംവിധാനത്തിന് അംഗീകാരം നല്‍കി. ഇവ ധര്‍മസ്ഥാപനങ്ങളല്ല. ഫീസ് ചുമത്തുന്ന ലാഭം നോക്കിപഠനപ്പുരകളാണ്; ധര്‍മസ്ഥാപനങ്ങള്‍ എന്ന പേരില്‍ അവയ്ക്ക് നികുതിയിളവുകള്‍ ലഭിക്കുന്നുണ്ടാവാമെങ്കിലും സര്‍ക്കാര്‍ പിന്തുണയുള്ള രാംദേവിന്റെ ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ ദശലക്ഷങ്ങളാണ് വാരിക്കൂട്ടിയത് - ഔഷധഫലത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ ഏറെ സംശയാസ്പദമാണ് അവയെങ്കിലും! തന്റെ പ്രതിപുരുഷന്മാര്‍ വഴി നടത്തപ്പെടുന്ന ടിവി ചാനലായ ആസ്ത വന്‍ലാഭമാണ് അയാള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്നത്. ആരംഭകാലത്ത് ഈ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലും പുറത്തുമുള്ള സമ്പന്നര്‍ ഉദാരമായാണ് സഹായമെത്തിച്ചത്. ഒരിക്കല്‍ ഭൗതിക ആസ്തികള്‍ ആയിക്കഴിഞ്ഞാല്‍, സര്‍ക്കാര്‍ ഏജന്‍സികളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അവയ്ക്ക് വേണ്ട പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാനായി രംഗപ്രവേശം ചെയ്യും. റോഡുകള്‍ക്കും ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആഡംബര വാഹനങ്ങള്‍ക്കും വഴിയൊരുക്കും. ഭരണകൂടവും ഹിന്ദുസംസ്കാരത്തിന്റെ പ്രാചീനമൂല്യങ്ങളുടെ വഴിവാണിഭക്കാരും സ്വകാര്യമൂലധനവും തമ്മിലുള്ള ഈ ത്രികക്ഷി ബന്ധമാണ് മിക്കവാറും എല്ലാ ബ്രാന്റ് ഗുരുജിമാരും പ്രവര്‍ത്തന മാതൃകയാക്കുന്നത്. ഭരണകൂടം മതനിരപേക്ഷമാണോ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ളതാണോ അതല്ല വിവിധ പ്രാദേശിക പാര്‍ടികളുടേതാണോ ഹിന്ദുത്വ ദേശീയതാവാദികളുമായി ഐക്യപ്പെടുന്നവരുടേതാണോ എന്നത് ഇക്കാര്യത്തില്‍ ഒരു വ്യത്യാസവുമുണ്ടാക്കുന്നതേയില്ല.

പാട്ടഭൂമിയില്‍ ആശ്രമം കര്‍ണാടക സംസ്ഥാനം 99 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയ ഭൂമിയില്‍ തന്റെ ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തിന്റെ ആസ്ഥാനം പണിഞ്ഞ ശ്രീ ശ്രീ രവിശങ്കറിന്റെ കഥ നോക്കാം. ആ ആശ്രമത്തിന് ഇന്‍ഫോസിസ് പോലുള്ള ബംഗളൂരു ആസ്ഥാനമായുള്ള സോഫ്റ്റ്വെയര്‍ കമ്പനികളില്‍നിന്നും കിട്ടിയ പിന്തുണ ഏവര്‍ക്കുമറിയാം. പക്ഷേ തീര്‍ന്നില്ല കഥ. ഇത്രയും കൂടിയുണ്ട്. ആര്‍ട്ട് ഓഫ് ലിവിങ്ങിന് ഗ്രാന്റായി ഒഡിഷ സംസ്ഥാനത്തുനിന്ന് 200 ഏക്കര്‍ ഭൂമിയാണ് കിട്ടിയത്. അവിടെ കഴിഞ്ഞ വര്‍ഷം ഒരു പുതിയ യൂണിവേഴ്സിറ്റി ആരംഭിച്ചുകഴിഞ്ഞു. ""പൗരാണിക മൂല്യങ്ങളോടെ ആധുനിക അധ്യാപനം"" ആണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്! ഇതേ ബിസിനസ്സ് മോഡലാണ് തങ്ങളുടെ പ്രാദേശിക പുത്രനായ മഹര്‍ഷി മഹേഷ് യോഗിയുടെ കാര്യത്തില്‍ മധ്യപ്രദേശ് സര്‍ക്കാരും നടപ്പാക്കിയത് - ഗ്രാന്റായി ഭൂമി കിട്ടിയ സര്‍വകലാശാല! ദൈവക്കമ്പോളം (the God Market) എന്ന എന്റെ പുസ്തകത്തില്‍ ബാബാ രാംദേവിന്റേതടക്കമുള്ള ഇത്തരം കേസുകളിലെ ഭരണകൂട ഇടപെടലിന്റെ വിശദമായ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. പരസ്യമായി ലഭ്യമായ തെളിവുകള്‍ സമാഹരിച്ചുകൊണ്ട് അതില്‍ ഉള്‍പ്പെട്ട പാര്‍ട്ട്ണര്‍മാരുടെ വിട്ടുപോയ കണ്ണികള്‍ പൂരിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ; ഗുരുജിമാരും അവരുടെ രാഷ്ട്രീയ-കോര്‍പറേറ്റ് സഹായികളും തമ്മിലുള്ള ബന്ധം അനാവൃതമാക്കുകയേ ചെയ്തിട്ടുള്ളൂ).

സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ പൂജാരികള്‍ക്ക് നല്‍കുന്ന ശമ്പളം, ക്ഷേത്ര പുനരുദ്ധാരണത്തിന് വേണ്ടി ചെലവാക്കുന്ന സംഖ്യകള്‍, പൂജകള്‍ നടത്താനുള്ള സാമ്പത്തികശേഷി ഇല്ലാത്തവര്‍ക്കായി അത് നടത്തിക്കൊടുക്കുന്നതിനുള്ള തുക, കുട്ടികളെ കര്‍മകാണ്ഡം (എന്നുവച്ചാല്‍ പൂജാ വിധികള്‍) പഠിപ്പിക്കുന്ന വേദപാഠശാലകള്‍ സ്ഥാപിക്കാനുള്ള ചെലവ് എന്നിങ്ങനെ നേരിട്ട് നല്‍കുന്ന സബ്സിഡികള്‍ക്ക് പുറമെയാണ് ഈ ആശ്രമത്തലവന്മാര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍. ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നു കിട്ടുന്ന ഏറ്റവും വലിയ പരോക്ഷ സബ്സിഡി ടൂറിസം വഴിയാണ്. കേന്ദ്രസഹായത്തോടെ സംസ്ഥാനങ്ങള്‍ പുതിയ തീര്‍ഥാടന യാത്രാപദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റിയുമായി കൂട്ടുചേര്‍ന്നുകൊണ്ട് തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന അമ്പലങ്ങള്‍ക്കായി പ്രാചീന ഇതിഹാസം (പൗരാണിക ചരിത്രം) കണ്ടെത്താന്‍ സ്റ്റേറ്റ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റുകള്‍ പരിശ്രമിക്കുന്നത് അപൂര്‍വ സംഭവമല്ലാതായിത്തീര്‍ന്നിരിക്കുന്നു. പലപ്പോഴും മതാധിഷ്ഠിത ഉത്സവങ്ങളുമായി ബന്ധപ്പെട്ട സാംസ്കാരികാചാരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ (ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത നവരാത്രി, മകരസംക്രാന്തി ആഘോഷങ്ങള്‍ ഉദാഹരണം) മുന്നോട്ടു വരുന്നു. അതുമല്ലെങ്കില്‍ പുതുപുത്തന്‍ ആചാരാനുഷ്ഠാനങ്ങള്‍ തന്നെ അവതരിപ്പിക്കുന്നു (മധുരമീനാക്ഷി ക്ഷേത്രത്തിലെ സ്വര്‍ണരഥ പ്രദക്ഷിണം, കേരളത്തിലെ ശബരിമലയിലെ "ദിവ്യപ്രഭ"യുടെ അവതരണം എന്നിവ ഉദാഹരണം). പൊതുമുതല്‍ പരസ്യമായി ഹിന്ദുക്കളുടെ മതസ്ഥാപനങ്ങളിലേക്ക് കുത്തിച്ചോര്‍ത്തുന്നത് (രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കനുസരിച്ച് ചിലപ്പോള്‍ ന്യൂനപക്ഷ വിശ്വാസത്തിനും ഇത് ലഭിക്കാറുണ്ട്) മോശം തന്നെ. പക്ഷേ ഭരണകൂടവും മതങ്ങളും തമ്മിലുള്ള ഗൂഢാലോചന പൊതുസമൂഹത്തിന്റെ സാംസ്കാരിക ആവാസവ്യവസ്ഥക്ക് മേല്‍ ഉണ്ടാക്കുന്ന പരിക്കുകള്‍ ഉറുപ്പിക അടിസ്ഥാനത്തില്‍ കണക്കാക്കാനേ കഴിയില്ല.

ഭരണകൂട-ആരാധനാലയ-കോര്‍പറേറ്റ് കോംപ്ലക്സ് വേരോടുന്നത് ദൈവത്തിലുള്ള വിശ്വാസത്തോടൊപ്പം ദൈവത്തിന്റെ ഭൂമിയിലെ വ്യാപാര പ്രതിനിധികളിലുള്ള അന്ധവിശ്വാസം കൂടിച്ചേര്‍ന്ന ഒരു മണ്ണിലാണ്. വിശ്വാസാധിഷ്ഠിതമായ അവിശുദ്ധ ബന്ധങ്ങള്‍ ഒരു മതനിരപേക്ഷ ഭരണസംവിധാനത്തില്‍ മതനിരപേക്ഷമായ ഒരു പൊതുസംസ്കാരം രൂപപ്പെടുത്തിയെടുക്കാന്‍ ഭരണഘടനാപരമായി ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ എന്ന നിലക്കല്ലാതെ, നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നയരൂപീകരണ കര്‍ത്താക്കളായ മേലാളന്മാരും ഭരണയന്ത്ര നടത്തിപ്പുകാരും ഭക്തന്മാര്‍ എന്ന നിലയില്‍ മതസ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ നമുക്ക് ലഭ്യമാവുക, നിയമവാഴ്ചയോട് ഒട്ടും ആദരവില്ലാത്ത ഒരു സംസ്കാരമാണ്. യുക്തിരഹിതമായ വിശ്വാസങ്ങളെ വിമര്‍ശന വിധേയമാക്കുന്നതില്‍നിന്ന് അവയെ രക്ഷിക്കുന്ന ഒരു സംസ്കാരമായിരിക്കും അത്. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സംവിധാനം ചെയ്ത സീനിയര്‍ പൊലീസ് ഓഫീസര്‍ ഡി ജി വന്‍സാരയുടെ കാര്യമെടുക്കുക. അത്തരമൊരു വ്യാജ ഏറ്റുമുട്ടലിലാണ് 19 വയസ്സുള്ള ഇസ്രത്ത്ജഹാന്റെയും മറ്റു മൂന്നുപേരുടെയും ജീവനൊടുങ്ങിയത്. സബര്‍മതിയിലെ സെന്‍ട്രല്‍ ജയിലില്‍നിന്നും അദ്ദേഹം എഴുതിയ രാജിക്കത്തില്‍ നരേന്ദ്രമോഡി തന്റെ ദൈവമാണെന്നും ആശാറാമല്ലാതെ മറ്റാരുമായിരുന്നില്ല തന്റെ ഗുരു എന്നും പ്രഖ്യാപിക്കുന്നുണ്ട്. ""ദൈവ""ത്തിന് തന്റെ ""ഗുരു""വിനെ രക്ഷിക്കാനാവാത്തതായിരിക്കണം അദ്ദേഹം രാജിവെക്കാനിടയാക്കിയ പ്രകോപനം എന്നുതോന്നുന്നു. നീതി നിര്‍വഹണ ഓഫീസറും മോഡിയുടെ ഹിന്ദുത്വ ദേശീയതാ അജണ്ടയുമായുള്ള സുദൃഢബന്ധം ഒരുഭാഗത്ത്; ആള്‍ദൈവവുമായുള്ള അടുപ്പം മറുഭാഗത്തും - ചിത്രം വ്യക്തമാണ്. തന്റെ ഗുരുവില്‍നിന്ന് പകര്‍ന്നുകിട്ടിയ ""ആത്മീയത"" വ്യാജ ഏറ്റുമുട്ടല്‍ വഴിയുള്ള നിരപരാധികളുടെ കൊലക്കെതിരെയുള്ള ധാര്‍മിക പരിഗണനകള്‍ കൊണ്ട് ഒട്ടും ""കളങ്കിത""മാവാത്ത ഒന്നാണ് എന്നതാണ് വിരോധാഭാസം! തങ്ങളുടെ ഭക്തകള്‍ക്കു നേരെ പരസ്യമായി ചാടിവീഴുന്ന ആശാറാം ബാപ്പുവിനെപ്പോലുള്ള ഗുരുക്കന്മാരെ ആരാധിക്കുന്ന വന്‍സാര മോഡല്‍ നിയമപാലകര്‍ എത്രയുണ്ട് എന്ന കാര്യം സമചിത്തതയോടെ മനസ്സിലാക്കാവുന്ന ഒന്നാണ്. വിശ്വാസം അടിസ്ഥാനപ്പെടുത്തിയുള്ള ഈ കറക്കുകമ്പനി ഉള്ളേടത്തോളം കാലം, ചുരുങ്ങിയപക്ഷം ആള്‍ദൈവങ്ങള്‍ തന്നെ ഉള്‍പ്പെട്ട കേസുകളില്‍ നിയമലംഘകര്‍ ശിക്ഷിക്കപ്പെടുമെന്നും നീതി നടപ്പാക്കപ്പെടുമെന്നും പ്രതീക്ഷിക്കാന്‍ എന്ത് ന്യായമാണുള്ളത്? യുക്തിരഹിത വിശ്വാസങ്ങള്‍ക്കും മതപരമായ ആചാരങ്ങള്‍ക്കും കിട്ടുന്ന ഭരണകൂട പരിരക്ഷ കൂടുതല്‍ ഹാനികരമാണ്. ഉത്തര്‍പ്രദേശിലെ മിസാപൂര്‍ ജില്ലയിലെ താന്ത്രികനായ വിഭൂതിനാരായണ്‍ പഗ്ലാ ബാബയുടെ ആശ്രമത്തിലേക്ക് ലാലുപ്രസാദ് യാദവ് നടത്തിയ സമീപകാല സന്ദര്‍ശനം ഇതിനുദാഹരണമാണ്.

താന്ത്രിക വിശ്വാസങ്ങള്‍ സാധാരണേതരവും ഗൂഢവിശ്വാസപരവുമാണ് എന്ന കാര്യം എല്ലവര്‍ക്കുമറിയാവുന്നതാണ്. അതിനാകട്ടെ, ഒരു തരത്തിലുള്ള ശാസ്ത്രീയ തെളിവുകളും ഇല്ലെങ്കിലും ആശാറാം ബാപ്പു പീഡിപ്പിച്ചു എന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്നും ഭൂതപ്രേതാദികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത് താന്ത്രികവിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ട് ഈ ചോദ്യം സ്വയം ചോദിക്കുക. ലാലു പ്രസാദ് തന്റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സ്വന്തം ""ദൈവ""ത്തിന് സ്ഥാനോന്നതി നല്‍കാന്‍ ശ്രമിക്കുമോ, അതല്ല ഭൂതപ്രേതങ്ങളുടെ നിലനില്‍പിനെത്തന്നെ ചോദ്യം ചെയ്യുന്ന വിമര്‍ശനാത്മക ചിന്തയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമോ? ഉത്തരം നമുക്കെല്ലാമറിയാമല്ലോ. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു നിയമം? എന്താണ് ചെയ്യേണ്ടത്? ധാബോല്‍ക്കറും സുഹൃത്തുക്കളും ദീര്‍ഘകാലമായി തീവ്രമായി പോരാടിപ്പോന്ന ഒരു കാര്യമുണ്ടല്ലോ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു നിയമം എന്നത് അതുകൊണ്ട് എന്തെങ്കിലും ആവുമോ? ആശാറാമിന്റെ ആശ്രമത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഏറ്റവുമൊടുക്കത്തെ ബീഭത്സകഥ തടയാന്‍ അത്തരമൊരു നിയമത്തിന് കഴിയുമായിരുന്നോ? ബലാത്സംഗവും കൊലപാതകവും പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് തീര്‍ച്ചയായും പുതിയൊരു നിയമവും കൊണ്ടുവരേണ്ടതില്ല. അതിനാകെ വേണ്ടത് കുറ്റാരോപിതരായവരെ, അവരുടെയോ അവരുടെ രാഷ്ട്രീയ തലതൊട്ടപ്പന്മാരുടെയോ ദൈവസമാനമായ കഴിവുകളില്‍ ഭയന്നുപോവാതെ കുറ്റവാളികളെ കൂടുതല്‍ കര്‍ശനവും ശക്തവുമായ വിചാരണ നടപടികള്‍ക്ക് വിധേയരാക്കുക മാത്രമാണ്. പക്ഷേ ഒരുവന്‍/ഒരുവള്‍ ഏതു വിശ്വാസത്തിലോ പാരമ്പര്യത്തിലോ പെട്ട ആളാവട്ടെ, ഭൂതപ്രേതാദികളെ ഒഴിവാക്കാനോ ഭൗതിക ശാസ്ത്രത്തിലെയും ജീവശാസ്ത്രത്തിലെയും അറിയപ്പെടുന്ന എല്ലാ നിയമങ്ങളെയും മറികടന്നുകൊണ്ടുള്ള അത്ഭുതകാര്യങ്ങള്‍ കാട്ടുവാനോ, അതല്ലെങ്കില്‍ ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത രോഗങ്ങള്‍ക്കുള്ള ശമനമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുവാനോ ഉള്ള ഏതൊരു പ്രതിപാദനത്തെയും പരസ്യത്തെയും പ്രചാരണത്തെയും തടയുന്ന തരത്തില്‍ ഓരോ സംസ്ഥാനത്തും നടപ്പാക്കാന്‍ ബാധ്യതപ്പെട്ട വിധം ഒരു നിയമമുണ്ടായിരുന്നെങ്കിലോ? അത്തരമൊരു നിയമം ദേശീയാടിസ്ഥാനത്തില്‍ നടപ്പാക്കപ്പെട്ടിരുന്നു എന്നു കരുതുക. എത്രക്ക് അസാധ്യമാണെങ്കിലും ഈ നിയമം നിര്‍ഭയം, കര്‍ശനമായി പക്ഷഭേദമെന്യേ നടപ്പാക്കി എന്നും വിചാരിക്കുക. (വര്‍ഷങ്ങളായി മഹാരാഷ്ട്ര അസംബ്ലിയില്‍ കെട്ടിക്കിടക്കുന്നതും എന്നാല്‍ ധാബോല്‍ക്കറുടെ കൊലക്കുശേഷം ഓര്‍ഡിനന്‍സ് വഴി നടപ്പാക്കപ്പെട്ടതുമായ ആ നിയമത്തിന്റെ മാതൃകയിലുള്ള ഒന്നാണ് നാം വിഭാവനം ചെയ്യുന്ന നിയമം). ആശാറാമിന്റെ ആശ്രമത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന ബലാത്സംഗം ഒഴിവാക്കാന്‍ ഈ നിയമം വഴി കഴിയുമായിരുന്നോ? അസന്ദിഗ്ധമായും "അതെ" എന്നതായിരിക്കണം മറുപടി. ദൈവതുല്യമായ കഴിവുകള്‍ അവകാശപ്പെടാന്‍ അത്തരമൊരു നിയമം നടപ്പായിരുന്നെങ്കില്‍ ആശാറാമിന് കഴിയുമായിരുന്നില്ല. കുറ്റകൃത്യങ്ങള്‍ അപ്പടി അപ്രത്യക്ഷമാക്കാന്‍ അത്തരമൊരു നിയമത്തിന് കഴിയില്ല എന്നത് ശരിതന്നെ. കാരണം, മിക്ക കൊലപാതകങ്ങളും ബലാത്സംഗങ്ങളും വിശ്വാസത്തിന്റെ മറവിലല്ല നടക്കുന്നത്. പക്ഷേ അത്തരമൊരു നിയമം വഴി കുറ്റകൃത്യങ്ങള്‍ക്കും ദുര്‍നടപടികള്‍ക്കും വിശ്വാസത്തെ മറയാക്കുന്നത് വിഷമകരമാക്കാനാവുമായിരുന്നു.

അതിലും പ്രധാനം, ആള്‍ദൈവങ്ങളായി മാറിത്തീര്‍ന്നവര്‍, പ്രകൃതിയിലെ വസ്തുതകളുമായി യാതൊരടിസ്ഥാനവും ഇല്ലാത്ത വിധം, നിഗൂഢശക്തികളിലും പ്രതിഭാസങ്ങളിലും അന്ധമായ വിശ്വാസം ഉളവാക്കാനായി നടത്തുന്ന പൊതുസംവാദങ്ങള്‍ വഴിയുള്ള അപഭ്രംശത്തെ തടയാന്‍ അതിന് കഴിയുമായിരുന്നു എന്നുള്ളതാണ്. പൗരസ്വാതന്ത്ര്യത്തിന്റെ ചില വക്താക്കള്‍ ഭയപ്പെടുന്നതുപോലെ, അത്തരമൊരു നിയമം തങ്ങളുടെ ഇഷ്ടപ്രകാരമുള്ള വിശ്വാസങ്ങള്‍ സ്വതന്ത്രമായി ആചരിക്കാനുള്ള ഭരണഘടനാദത്തമായ ജനങ്ങളുടെ അവകാശത്തിന്റെ നിഷേധമായിത്തീരുമോ? ധാബോല്‍ക്കറുടെ മുന്‍കൈക്കെതിരെ അണിനിരന്ന യാഥാസ്ഥിതിക ശക്തികള്‍ പ്രചരിപ്പിച്ചു പോന്നതുപോലെ, അന്ധവിശ്വാസത്തിനെതിരായ ഒരു നിയമം യഥാര്‍ഥത്തില്‍ മതത്തിനുതന്നെ എതിരായുള്ള ഒന്നാണോ? തങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കാനും ആചരിക്കാനുമുള്ള അവകാശമെന്നത് ഒരു തരത്തിലും കടന്നാക്രമിക്കപ്പെടാന്‍ പാടില്ലാത്ത അമൂല്യമായ ഒരവകാശമാണ്. അക്കാര്യത്തില്‍ യാതൊരു തര്‍ക്കത്തിനും സ്ഥാനമില്ല. പക്ഷേ ചോദ്യം യഥാര്‍ഥത്തില്‍ ഇതാണ്: മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തില്‍, അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കാനും അതുവഴി ലാഭം കൊയ്യാനുമുള്ള സ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുമോ? എവിടെയാണ് മതവിശ്വാസം അവസാനിക്കുന്നതും അന്ധവിശ്വാസം ആരംഭിക്കുന്നതും? അതല്ലെങ്കില്‍, അന്ധവിശ്വാസവിരുദ്ധ ബില്ലിന്റെ യാഥാസ്ഥിതിക വിമര്‍ശകര്‍ കരുതുന്നതുപോലെ, മതത്തിന് അന്ധവിശ്വാസമില്ലാതെ നിലനില്‍പ്പില്ല എന്നതാണോ ശരി? അത്തരമൊരു നിയമം ഇഷ്ടപ്പെട്ട ഏതു മതവും സ്വീകരിക്കാനും ആചരിക്കാനുമുള്ള ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് എതിരായി ബാധിക്കുമെന്ന് ഭയപ്പെടുന്നവര്‍ ഇന്ത്യന്‍ ഭരണഘടന ശ്രദ്ധാപൂര്‍വം വായിക്കട്ടെ. ഭരണഘടനയില്‍ മതസ്വാതന്ത്യമെന്നത് പൗരന്മാരുടെ മൗലികാവകാശത്തിന് കീഴ്പ്പെടുന്ന ഒന്നാണ്. എന്നുവെച്ചാല്‍ മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തികവും ധനപരവും രാഷ്ട്രീയവും മറ്റ് മതനിരപേക്ഷ നടപടികളും നിയന്ത്രിക്കാനും തടയാനും ഉള്ള അവകാശം ഭരണകൂടത്തിനുണ്ട്. പ്രസ്തുത നടപടികള്‍ പൊതുക്രമപാലനം, ധാര്‍മികത, ആരോഗ്യം എന്നിവയെ സംബന്ധിച്ച് ഈ ഭാഗത്തുപറയുന്ന മാനദണ്ഡങ്ങളുമായി വൈരുധ്യമുള്ളതാണെങ്കില്‍ (""ഈ ഭാഗം"" ഭരണഘടനയുടെ പാര്‍ട്ട് 3 -മായി ബന്ധപ്പെട്ടതാണ്. അവിടെയാണ് പൗരന്റെ മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്നത്).

ദുഷ്പ്രേതങ്ങള്‍ കൂടിയതാണ് എന്നുംപറഞ്ഞ് ആരുടെയെങ്കിലും മാനസിക സമ്മര്‍ദം ചികിത്സാ വിധേയമാക്കുന്നത് ആശാറാം അവകാശപ്പെട്ടതുപോലെ, ന്യായമായും ""മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട മതനിരപേക്ഷ പ്രവര്‍ത്തന""മായി കണക്കാക്കുന്നത് ശരിയാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. ജീവിക്കാനും സ്വതന്ത്രരായിരിക്കാനുമുള്ള ജനങ്ങളുടെ മൗലിക താല്‍പര്യം മുന്‍നിര്‍ത്തി ഭരണകൂടം ഇതിനെ നിയന്ത്രിക്കരുത് എന്നുപറയുന്നതില്‍ ഒരു ന്യായവുമില്ല. പൗരന്മാരുടെ മറ്റു മൗലികാവകാശങ്ങള്‍ക്ക് എതിരായി മാറുന്ന മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട മതനിരപേക്ഷ നടപടികളെ തടയാന്‍ ഭരണഘടനയനുസരിച്ച് ഇന്ത്യന്‍ ഭരണകൂടത്തിന്അവകാശമുണ്ട് എന്നു മാത്രമല്ല, അങ്ങനെ ചെയ്യാന്‍ അത് പ്രതിജ്ഞാബദ്ധവുമാണ്. ഭരണഘടനയുടെ അനുഛേദം ടകഅ(വ) വിഭാവനം ചെയ്യുന്നത്. ""ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുന്നത്"" ഓരോ പൗരന്റെയും മൗലിക കടമകളില്‍ പെട്ടതാണ് എന്നാണ്. ചില കേസുകളില്‍ സുപ്രീംകോടതി ഇക്കാര്യങ്ങള്‍ പൗരന്റെ നിയമബദ്ധമായ കടമകളാണെന്നും ഭരണകൂടം അക്കാര്യത്തില്‍ ജാഗരൂകമാകണമെന്നും വിധിച്ചിട്ടുണ്ട്.

ഇത്തരം നിയന്ത്രണങ്ങള്‍ തങ്ങളുടെ വിശ്വാസത്തിന്റെ മേലുള്ള അസഹനീയമായ പ്രതിബന്ധങ്ങളായി കരുതുന്നവര്‍ ചില ആത്മപരിശോധനകള്‍ നടത്തേണ്ടതുണ്ട്. അയുക്തികവും അന്ധവിശ്വാസജഡിലവും ദ്രോഹകരവുമായ ഇത്തരം ആചാരങ്ങള്‍ ഇല്ലെങ്കില്‍ പൊളിഞ്ഞുപോകാവുന്ന അത്രയ്ക്ക് ദുര്‍ബലമാണോ അവരുടെ വിശ്വാസം? തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ കടമയില്‍പ്പെട്ടതല്ലേ, അതിന്റെ കാലഹരണപ്പെട്ട വിശ്വാസങ്ങളെയും അയുക്തികമായ ധാരണകളെയും ശുദ്ധീകരിച്ചെടുക്കുക എന്നതും? ഇങ്ങനെയൊക്കെയാണെങ്കിലും ധാബോല്‍ക്കര്‍ തന്റെ ജീവിതം തന്നെ നല്‍കിയ അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുക എന്നതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ല. ശാസ്ത്രീയമായ കാഴ്ചപ്പാടിനോടും വിമര്‍ശനാത്മകമായ ചിന്തയോടുമുള്ള പ്രതിബദ്ധത ഒന്നു മാത്രമാണ് അന്ധവിശ്വാസത്തിന്റെ വഴിവാണിഭക്കാര്‍ക്കും അവരുടെ രാഷ്ട്രീയ സഹായികള്‍ക്കുമെതിരായുള്ള ഏക ആയുധം.

*
മീരാ നന്ദ, ഫ്രണ്ട്ലൈനിനോട് കടപ്പാട്
മൊഴിമാറ്റം: എ കെ രമേശ് 
ദേശാഭിമാനി വാരിക

No comments: