Thursday, March 6, 2014

നാരായണം ഭജേ നാരായണം

അസ്വസ്ഥയായിരുന്നു പാറോതിയമ്മ. അരുമശിഷ്യ ആര്യ അമ്മാളുവിനെ കാണാനില്ല. ശിഷ്യ മാത്രമല്ല, പ്രൈവറ്റ് സെക്രട്ടറി കൂടിയാണ്. സന്യാസിനിക്കെന്തിന് പ്രൈവറ്റ് സെക്രട്ടറി എന്ന് നിരീശ്വരവാദ ലൈനില്‍ ചോദിക്കരുത്. സര്‍വസംഗപരിത്യാഗികള്‍ക്കും പ്രൈവറ്റ് സെക്രട്ടറിയാവാം. ഒരു ഗമയൊക്കെ ആര്‍ക്കാ വേണ്ടാത്തത്?

വിശ്വാസത്തില്‍ ചോദ്യം വേണ്ട. ചോദിക്കുന്നത് അജ്ഞാനികളാണ്. ജ്ഞാനികള്‍ക്കെല്ലാം ഉള്‍ക്കണ്ണിലെ സിസ്റ്റത്തില്‍ ഫീഡ് ചെയ്തിട്ടുണ്ടാവും. അഞ്ചുവര്‍ഷമായില്ല ആര്യ അമ്മാളു പാറോതിയമ്മയുടെ ആശ്രമവാടിയിലെ വാടാമലരായിട്ട്. പൂര്‍വാശ്രമത്തില്‍ കൊച്ചു കല്യാണിയെന്നായിരുന്നു പേര്. അച്ഛന്‍ മരിച്ചു പോയി. അമ്മ കൂലിവേല ചെയ്തു. പട്ടിണി. അപ്പോഴാണ് ഗതികെട്ട പുലികള്‍ക്ക് ആശ്രമത്തില്‍ പുല്ലുണ്ടെന്ന് അറിഞ്ഞത്. കൊച്ചു കല്യാണി ചീഫ് സന്യാസിനി പാറോതിയമ്മയെ കണ്ടു. ദര്‍ശനമാത്രയില്‍ പാറോതിയമ്മക്ക് പിടിച്ചു. ഉടന്‍ നിയമന ഉത്തരവ് നല്‍കി. ഉത്തരവില്‍ ഇപ്പടി എഴുതി.

"അടങ്ങിയൊതുങ്ങി നിന്നാല്‍ നിനക്ക് കൊള്ളാം. ലോകത്തിനും കൊള്ളാം. സ്നേഹമാണ് വലുതെന്ന് എപ്പോഴും ഓര്‍മ വേണം. ഇടക്കിടക്ക് അത് ഉച്ചരിക്കണം. ഭഗവാന്റെ കൃപാകടാക്ഷത്തിന് പൂജയും മന്ത്രവും ഒഴിവാക്കരുത്. ഞാനെന്ന ഭാവം ഉപേക്ഷിക്കുക. തിന്നാനും കുടിക്കാനുമുള്ള വക തരും. മാസത്തില്‍ അലവന്‍സ്. ഭാഗ്യമുണ്ടെങ്കില്‍ മിനിമം ബോണസും. പ്രസവാനുകൂല്യം ഇല്ല. അത് ഉണ്ടെങ്കില്‍ സ്വന്തം ചെലവില്‍. ലീവ് സാലറി ഇല്ല. കച്ചോടം നന്നായാല്‍ എല്ലാവര്‍ക്കും കൊള്ളാം. കമ്പനിയുടെ പുരോഗതിക്ക് പ്രാര്‍ഥിക്കുക. ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ." എന്ന് സന്യാസിനി പാറോതിയമ്മ മുദ്ര.

ചാര്‍ജെടുത്തപ്പോള്‍ പാറോതിയമ്മ കൊച്ചുകല്യാണിയോട് പറഞ്ഞു. "നിന്റെ പേര് മാറ്റണം." കൊച്ചുകല്യാണിക്ക് മനസ്സിലായില്ല. "പൂര്‍വാശ്രമത്തിലെ ഒന്നും നിനക്കിനി വേണ്ട. നീ വേറൊരു ലോകത്താണ്. ഇന്നലെ വരെയുള്ളതെല്ലാം ഉപേക്ഷിക്കുക. ആ പശൂം ചത്തു. ആ മോരിലെ പുളീം പോയി. കൊച്ചുകല്യാണീന്നും പറഞ്ഞ് ഓടി നടക്കാന്‍ ഇത് അങ്കണവാടിയല്ല. ആശ്രമവാടിയാണ്. അതുകൊണ്ട് പേരിന് ഇരുത്തം വേണം." നിന്നെ നാം പുനര്‍നാമകരണം ചെയ്യുന്നു. പേരിടല്‍ ചടങ്ങിന്റെ ഭാഗമായി കൊച്ചുകല്യാണിയുടെ കുഞ്ചിക്ക് പിടിച്ച് പാറോതിയമ്മ ധ്യാനിച്ചു. ദിവ്യദര്‍ശനത്തില്‍ പേരു തെളിഞ്ഞു: ആര്യ അമ്മാളു.

തുടര്‍ന്ന് ചടങ്ങിനോടനുബന്ധിച്ച് ഭജനയും ചുക്കുവെള്ളം വിതരണവും ഉണ്ടായി. സദസ്സ് പിരിഞ്ഞു. പാറോതിയമ്മ വളരെ ചെറിയ തോതില്‍ തുടങ്ങിയതാണ് ഈ ആശ്രമം. ഇന്‍ഡസ്ട്രിയല്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഭര്‍ത്താവ് മാധവന്‍ പിള്ളക്ക് തൊഴിലില്ലാതായതോടെയാണ് പാറോതിയമ്മ ആത്മീയ മാര്‍ഗത്തിലേക്ക് തിരിഞ്ഞത്. ദൈവം വാ കീറിയാല്‍ ഇരയും തരും.

ഗള്‍ഫിലായിരുന്നു മാധവന്‍ പിള്ള. പൊന്‍മോതിരവും പൊന്നണിമാലയുമിട്ട് ഗള്‍ഫില്‍നിന്ന് മാധവന്‍ പിള്ളയുടെ വരവുണ്ട്. തെച്ചിക്കോട് രാമചന്ദ്രന്‍ നെറ്റിപ്പട്ടം കെട്ടിയപോലെ. വിമാനത്താവളത്തില്‍നിന്ന് രണ്ടു കാറുണ്ടാവും മഠത്തിലേക്കുള്ള വരവിന്. കാറ് പോകുന്ന വഴിയില്‍ മാധവന്‍ പിള്ള അത്തറ് പൊട്ടിച്ചൊഴുക്കും. തിരിച്ചു പോകുന്നതുവരെ നാട് സുഗന്ധപൂരിതമായിരിക്കണം. അന്ന് കാണണം പാറോതിയമ്മയെ! ഓ!... ഓര്‍മിപ്പിക്കല്ലെ. പൊന്നില്‍ മുക്കിപ്പൊരിച്ച നെയ്യപ്പം. അത്രേ പറയാനുള്ളൂ. അപ്പോഴാണ് ഗള്‍ഫിലേക്ക് പൂന്താനത്തിന്റെ ജ്ഞാനപ്പാന കയറ്റിയയച്ചത്. അവിടെയിരുന്ന് ആരോ പാടി.

"മാളിക മുകളേറിയ മന്നന്റെ...." ദാ, കെടക്ക്ണു മാധവന്‍ പിള്ള. പണി പോയി, കടം കയറി, ജയിലിലായി. മാസാമാസം നാലു പേര് ചുമന്നുകൊണ്ടുപോയി പാറോതിയമ്മക്ക് കൊടുത്തിരുന്ന ചെക്കുകള്‍ കാണാതായി. നെയ്യപ്പം ഉണങ്ങിത്തുടങ്ങി. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ കാട്കയറി. പക്ഷികള്‍ പറന്നകന്നു. ഏകാകിയായ പാറോതി ആഭരണങ്ങള്‍ ഓരോന്നായി അഴിച്ചു. എന്നിട്ടും ബാക്കി നില്‍ക്കുന്നു കടം, അപമാനം. സുന്ദരിയായ പാറോതി കണ്ണാടിയില്‍ നോക്കി. യുവതിയുടെ വിധിയോര്‍ത്ത് പ്രതിബിംബം കരഞ്ഞു. കണ്ണാടിയുടെ കണ്ണുകള്‍ തുടച്ച് പാറോതി ആശ്വസിപ്പിച്ചു.

"കരയണ്ട." കൃഷ്ണഭക്തയായ പാറോതിക്ക് അന്നു പാതിരാത്രി ഏതാണ്ട് പന്ത്രണ്ടേമുക്കാലായപ്പോള്‍ ഭഗവത്ദര്‍ശനമുണ്ടായി. ശൈവവഴിക്ക് നീങ്ങാതിരുന്നത് എത്ര നന്നായി! ശിവന്‍ രാത്രിയില്‍ പ്രത്യക്ഷപ്പെട്ട് ജീവിക്കാനുള്ള സൂത്രം പറഞ്ഞുകൊടുക്കാറില്ല. പുള്ളിക്ക് നൈറ്റ് സര്‍വീസില്ല. ശൈവഭക്തരുടെ കാര്യം കഷ്ടാണെ!

അങ്ങനെ പാറോതിയമ്മ ബാങ്കില്‍നിന്ന് സ്വയം തൊഴില്‍ കണ്ടെത്തല്‍ പദ്ധതിപ്രകാരം വായ്പയെടുത്ത് ആശ്രമം തുടങ്ങി. ദൈവാനുഗ്രഹം. ജീവിതം പൂര്‍വസ്ഥിതിയിലായി. മാധവന്‍ പിള്ള ജയില്‍ മോചിതനായി. പൂര്‍വാശ്രമം അവിടെത്തന്നെ കൊടുത്ത് കേശവാനന്ദപുരിയായിട്ടാണ് വിമാനം കയറിയത്. ശേഷിക്കുന്ന ദാമ്പത്യം "അമ്മേ", "ശിഷ്യാ" വിളികളിലൂടെ മുന്നേറി. കേശവാനന്ദപുരി സഹായത്തിനായി പരശുപുരിയെ നിയമിച്ചു. പൂര്‍വാശ്രമത്തില്‍ മുട്ടടി ഭാര്‍ഗ വന്‍. മുട്ടടിച്ച് വീഴ്ത്തുന്നതിലാണ് പ്രാഗല്‍ഭ്യം. തൊഴിലടിസ്ഥാനത്തിലാണ് ആ പേര് കിട്ടിയത്. ആവശ്യത്തിന് കേസുണ്ടായിരുന്നു. ജയിലില്‍നിന്ന് വന്നും പോയുമിരുന്നു. അവസാനം ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലാതെ മാനസാന്തരപ്പെട്ടു. പരശുപുരിയായി, പരിവ്രാജകനായി. പരശുവിനോട് പാറോതിയമ്മ ചോദിച്ചു. "ഡാ... അവളെവ്ടപ്പോയി?" അങ്ങനെയാണോ ആശ്രമഭാഷയെന്നതില്‍ പരശുവിന് സംശയ മുണ്ടായിരുന്നു. പരശു അത് ഉണര്‍ത്തിക്കുകയും ചെയ്തു.

"പുര കത്തുമ്പ്ളാ അവന്റെ യൊരു ഭാഷാശുത്തി. അവള് എവ്ടപ്പോയെന്ന് അന്വേഷിക്കഡാ...." "അമ്മേ നാനാ വഴിക്കും അന്വേഷിച്ചു. ആരുടെയും ജ്ഞാനദൃഷ്ടിയില്‍ ആര്യ അമ്മാളു ഇതുവരെയും ഗോചരീഭവിച്ചിട്ടില്ല.... തെരയുന്നുണ്ട്, സ്വര്‍ഗത്തിലും നരകത്തിലും വരെ. വിദേശ മണ്ണും നമ്മുടെ ശിഷ്യസമ്പത്ത് കിളച്ചുമറിക്കുന്നുണ്ട്...." "കൊണ്ടു വന്നില്ലെങ്കില്‍ കൊല്ലും നിന്നെ."

"ആര്യ അമ്മാളു അപ്രത്യക്ഷയായതില്‍ അമ്മ ഇത്ര കുപിതയാവുന്നതെന്തിനാണ്?" "നമ്മുടെ ശിഷ്യകളില്‍ ഏറ്റവും പ്രിയപ്പെട്ടവള്‍ ആത്മീയ ജീവിതം ഉപേക്ഷിച്ച് വീണ്ടും ഭൗതികജീവിതത്തില്‍ ആറാടി നശിക്കുന്നത് കാണാന്‍ സ്നേഹമയിയായ ഈ അമ്മക്ക് കഴിയുന്നില്ല ശിഷ്യാ, പരശൂ, പരിവ്രാജകാ..." "ആര്യ അമ്മാളുവിന് അതാണ് ഇഷ്ടമെങ്കില്‍ അത് ഭവിക്കട്ടെ അമ്മേ. നാളെ അവള്‍ മാനസാന്തരപ്പെട്ട് തിരിച്ചുവരും. അപ്പോള്‍ നമുക്ക് അവളെ പൂര്‍ണകുംഭവും, പൂര്‍ണ മനസ്സുമായി വരവേല്‍ക്കാം."

" നീ ഏറ്റാമതി...." "അമ്മേ പറയൂ.... എന്താണ് അമ്മയെ മഥിക്കുന്ന ചിന്ത? എന്താണ് ഈ ക്ഷോഭത്തിന് കാരണം? കാറ്റും കോളും നിറഞ്ഞ കടലിലെ വഞ്ചി പോലെയാണല്ലൊ അമ്മയുടെ മനസ്സിപ്പോള്‍. പറയൂ.... അമ്മേ തുറന്ന് പറയൂ.... ഈ പ്രിയ ശിഷ്യനോട് പറയൂ. പരശുപുരി പരിവ്രാജകന് വീണ്ടും പഴയ മുട്ടടി ഭാര്‍ഗവനാവാന്‍ തെല്ലും മടിയില്ല. ദൈവഹിതം അതാണെങ്കില്‍ അത് നടക്കട്ടെ."

"അവളുടെ അസാന്നിധ്യം എന്നിലുണ്ടാക്കുന്ന സംഘര്‍ഷം വലുതാണ് ശിഷ്യാ, പരശുപുരീ...." "ആത്മീയ അസാന്നിധ്യമാണോ അമ്മേ?" "അല്ല. ഭൗതിക അസാന്നിധ്യം." " എന്താണ് നിദാനം അമ്മേ?" "നിനക്ക് ഒരു ബുദ്ധീം ബോധോം ഇല്ലേ പരശൂ?" "എല്ലാം അമ്മയുടെ അനുഗ്രഹം. ഈ അജ്ഞന് ജ്ഞാനോപദേശം തരൂ അമ്മേ...."

" ഡാ.... ഇപ്പോള്‍ ഒരു മദാമ്മയെഴുതിയ പുസ്തകത്തെക്കുറിച്ച് നിനക്ക് വല്ലതും അറിയാമോ?" "ഹോളി ഹെല്‍. അല്ലേ അമ്മേ?" "അതെ." "അതുകൊണ്ട്?"

"അതുപോലൊരെണ്ണം ആര്യ അമ്മാളു എഴുതിയാലോ?" "എങ്കില്‍ നമുക്കെന്താ അമ്മേ. നമ്മുടേത് ഒരു തുറന്ന പുസ്തകമല്ലെ? "അതെ. ഇവിടെ തുറന്ന് വച്ച പുസ്തകം വായിച്ചാ മതി. വേറെ വായിക്കണ്ടന്നാ ഞാനും പറയണത്."

"വായിച്ചാല്‍....?" "കച്ചോടം പൂട്ടും. നിനക്ക് പഴയ മുട്ടടി ഭാര്‍ഗവനാകാം. കേശവാനന്ദപുരിക്ക് മാധവന്‍ പിള്ളയായി വല്ല വര്‍ക്ഷോപ്പിലും പോവാം. ഞാനോ?"

പുറത്ത് ശബ്ദം. അശരീരി. പരശുപുരി ഓടി. അശുഭസൂചന. ഈ സൂചന ആപത്താണ്. അത് വെറും ഒച്ചയല്ല. അടയാളശബ്ദമാണ്. പാറോതിയമ്മക്ക് വേവലാതി. പരശുപുരി തിരിച്ചെത്തി. "ശിഷ്യാ, എന്താ അത്?" "പഴയസാധനങ്ങള്‍ വല്ലതും കൊടുക്കാനുണ്ടോ എന്നന്വേഷിച്ച് വന്നതാ." "ആശ്രമത്തിലോ ആക്രിക്കച്ചവടം. അടിച്ചോടിക്കവനെ." ആര്യ അമ്മാളുവിനെ കണ്ടെത്താതെ അന്ന് സൂര്യനസ്ത മിച്ചു. പാറോതിയമ്മ നാനാദിക്കിലേക്കും വിളിച്ചു. എല്ലാ റിസല്‍ട്ടും നെഗറ്റീവ്.

"രാത്രി പുറത്തിറങ്ങാതിരിക്കില്ല. കരുതിവച്ച എണ്ണ കണ്ണിലൊഴിച്ച് കാത്തിരിക്ക്. ഒരു പോള പോലും അടയ്ക്കരുത്. ആ പോളപ്പുറത്ത് അവള്‍ രക്ഷപ്പെടും. സത്യം തേടി നാലുദിക്കിലും അലയൂ."

ഉറങ്ങിയില്ല പാറോതിയമ്മ. ഉരുണ്ടുരുണ്ടുരുണ്ടോണ്ടു കിടന്നു.അന്ന് രാവിലെ സൂര്യനെ വിളിച്ചുണര്‍ത്തിയത് പാറോതിയമ്മയാണ്. സ്നാനാദിപാനാദികള്‍ക്കു ശേഷം പൂജ. ഉച്ചത്തില്‍ മണിയടിച്ചു. "കൃഷ്ണാ... ഭഗവാനേ...ഭക്തവത്സലാ..." കരഞ്ഞു പാറോതിയമ്മ. കീര്‍ത്തനം പാടുമ്പോള്‍ കോളിങ് ബെല്‍. പാറോതിയമ്മ തന്നെ നേരിട്ടോടി. വാതില്‍ തുറന്നു. ആര്യ അമ്മാളു.
"ഠേ"- കൊടുത്തു ഒന്ന് പാറോതിയമ്മ. അതിനു ശേഷമായിരുന്നു അലര്‍ച്ച. "എവ്ടെപ്പോയെഡീ മൂതേവീ?" "അമ്മേ ഞാന്‍ പി എസ് സിയുടെ എല്‍ ഡി സി എഴുതാന്‍ പോയതാണ്..." "പറഞ്ഞിട്ട് പോകാമായിരുന്നില്ലേഡീ പിശാശേ... മനുഷ്യന്‍ തീ തിന്ന് ചത്തു." അതിനോടൊപ്പം ഒരു തള്ളും. അതോടെ സ്ഥിതിഗതികള്‍ ശാന്തമായി. ആര്യ അമ്മാളുവിന്റെ തലയില്‍ കൈവച്ച് പാറോതിയമ്മ അനുഗ്രഹിച്ചു. സ്നേഹമാണ് ഈശ്വരന്‍ എന്ന് ഓര്‍മിപ്പിച്ചു. പൂജ പുനരാരംഭിച്ചു. നാരായണം ഭജേ നാരായണം.

*
എം എം പൗലോസ് ദേശാഭിമാനി

2 comments:

P.C.MADHURAJ said...
This comment has been removed by the author.
P.C.MADHURAJ said...

Marx, the God of M.M Poulose, sexually abused his servant maid and made her pregnent.She was probaly not more than 20 years of age and Comrade was 50+. And then when it became 'evident' the God requested this assistand god, Frederic Engels to own the responsibility, the way Jayarajans asked K.C.Ramachandran to own the responsibility of murdering T.P. So what? We must see whether Pinarayi will resign when the vote share of CPM will be an all time low this time.