Sunday, March 2, 2014

ജനാധിപത്യത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് - ബിജെപിഒത്തുകളി

തെലങ്കാനാ സംസ്ഥാന രൂപീകരണം, അതിനുവേണ്ടിയുള്ള സമരം ഒരു വിഭാഗം തെലങ്കാനക്കാര്‍ ആരംഭിച്ചകാലംമുതല്‍ മിക്ക രാഷ്ട്രീയപാര്‍ടികള്‍ക്കും ഒരു കീറാമുട്ടിയായിരുന്നു. ഫെബ്രുവരി 19 ബുധനാഴ്ചയും അത് കോണ്‍ഗ്രസിനും ബിജെപിക്കും മുമ്പില്‍ അങ്ങനെയായിരുന്നു. തലേന്ന് ആ രണ്ട് പാര്‍ടികളും കൈകോര്‍ത്താണ,് ലോകസഭയില്‍, ലോകസഭാ നടപടികളുടെ തത്സമയ സംപ്രേഷണം നിര്‍ത്തിവെച്ചും നിരീക്ഷണഗാലറികളില്‍നിന്ന് സകലരേയും ഒഴിവാക്കിയും, ഒരു ചര്‍ച്ചയും കൂടാതെ 108 വകുപ്പുകളും 13 ഷെഡ്യൂളുകളുമുള്ള ബില്‍ പാസാക്കിയത്.

തെലങ്കാനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മുമ്പ് കാണിച്ച അവിവേകം ഇപ്പോള്‍ ആ സംസ്ഥാന രൂപീകരണത്തിലും കോണ്‍ഗ്രസും ബിജെപിയുമൊക്കെ കാട്ടിക്കൂട്ടുന്നു. കോണ്‍ഗ്രസിന് ഒറ്റ താല്‍പര്യമേയുള്ളൂ. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അവിടെ പരമാവധി സീറ്റ് നേടണം. അതിന് അവര്‍ കണ്ട മാര്‍ഗം കോണ്‍ഗ്രസില്‍നിന്ന് നേരത്തെ വേര്‍പെട്ടുപോയി തെലങ്കാനയ്ക്കുവേണ്ടി പോരാടുന്ന ടിആര്‍എസുമായി കൂട്ടുകൂടുകയാണ്. അത് സാധ്യമാകണമെങ്കില്‍ തെലങ്കാന രൂപീകരിക്കാന്‍ കൂട്ടുനില്‍ക്കണം. മുമ്പ് ആന്ധ്രാപ്രദേശ് വെട്ടിമുറിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനെ വാശിയോടെ എതിര്‍ത്തുനിന്ന സോണിയാഗാന്ധി അതിനെ അനുകൂലിക്കുന്നതിന് ഈ താല്‍ക്കാലികാവശ്യമല്ലാതെ മറ്റൊരു ന്യായീകരണവുമില്ല. അതുകൊണ്ടാണ് സീമാന്ധ്ര പ്രദേശത്തുകാരായ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ അതിനെ എതിര്‍ത്തത്.

ബിജെപിക്ക് ആന്ധ്രപ്രദേശില്‍ വലിയ സ്വാധീനമൊന്നുമില്ല. കലക്കവെള്ളത്തില്‍നിന്ന് എന്തെങ്കിലും പിടിച്ചെടുക്കാന്‍ കഴിയുമോ എന്നാണ് അവരുടെ നോട്ടം. അതുകൊണ്ടും മുമ്പ് പല സംസ്ഥാനങ്ങളെയും യുക്തിരഹിതമായി വിഭജിക്കുന്നതിന് നേതൃത്വം നല്‍കിയതുകൊണ്ടുമാണ് അവര്‍ തെലങ്കാനാ രൂപീകരണത്തെ പിന്താങ്ങിയത്. എന്നാല്‍, അവിടെ ടിആര്‍എസ്, കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതും സീമാന്ധ്രയിലെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായി സമരംചെയ്യുന്നതും കോണ്‍ഗ്രസ് വിടുന്നതും കണ്ടപ്പോള്‍ അവര്‍ക്കും അനുകൂലമായി അവസാനനിമിഷം ബിജെപി മാറി. ലോകസഭയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കൈകോര്‍ത്താണ് ഇത്തരം കാര്യങ്ങളടക്കം സഭയില്‍ ചര്‍ച്ചചെയ്യാതെ ബില്‍ പാസാക്കാന്‍ ധൃതികാണിച്ചത്. അതാണ് സീമാന്ധ്രയില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് എംപിമാര്‍ അറ്റകൈ പ്രയോഗം നടത്താന്‍ ഇടയാക്കിയതും. അതിനെ തുടര്‍ന്ന് ബിജെപിയുടെ മൗനാനുവാദത്തോടെയാണ് വലിയ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ആ ബില്‍ നിമിഷങ്ങള്‍കൊണ്ട് പാസാക്കിയതും പാര്‍ലമെന്ററി ജനാധിപത്യത്തിന് മാനക്കേടുണ്ടാക്കിയ സംഭവങ്ങള്‍ക്ക് ഇട നല്‍കിയതും. പാര്‍ലമെന്ററി ജനാധിപത്യത്തെ അരുംകൊലചെയ്ത ഈ നടപടിക്കെതിരെ കടുത്ത വിമര്‍ശനം എല്ലാ ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നപ്പോള്‍ പാര്‍മെന്ററികാര്യമന്ത്രി കമല്‍നാഥ് തങ്ങള്‍ ഒറ്റയ്ക്കല്ല, ബിജെപി നേതൃത്വവുമായി ചര്‍ച്ചചെയ്ത് അവരുടെ സമ്മതത്തോടെയാണ് അതെല്ലാം ചെയ്തത് എന്ന് തുറന്നുപറഞ്ഞു. അത് ബിജെപിക്ക് ക്ഷീണമായി. മാത്രമല്ല, ഗുജറാത്ത് മുഖ്യമന്ത്രി മോഡി തെലങ്കാനാബില്‍ ചര്‍ച്ച കൂടാതെ പാസാക്കണമെന്ന് നിര്‍ദേശിച്ചതായും വാര്‍ത്ത പരന്നു. അതോടെ തങ്ങള്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തുനില്‍ക്കുകയല്ല, അവരില്‍നിന്ന് വേറിട്ടാണ് നില്‍ക്കുന്നത് എന്ന് സ്ഥാപിക്കാന്‍ ബിജെപി നിര്‍ബന്ധിതമായി.

രാജ്യസഭയില്‍ ബില്‍ വരുന്നതിനുമുമ്പേ അവര്‍ ലോകസഭ പാസാക്കിയ ബില്ലില്‍ ഭരണഘടനാലംഘനം കണ്ടതും ബില്ലിന് ഭേദഗതി നിര്‍ദേശിക്കാന്‍ തീരുമാനിച്ചതും അങ്ങനെയാണ്. അതോടെ കോണ്‍ഗ്രസ് ബിജെപിയുടെ പിന്തുണതേടാന്‍ വീണ്ടും നിര്‍ബന്ധിതമായി. കഴിയുമെങ്കില്‍ ലോകസഭ പാസാക്കിയ രൂപത്തില്‍തന്നെ ബില്‍ രാജ്യസഭയും പാസാക്കണം. അല്ലെങ്കില്‍ രാജ്യസഭ അംഗീകരിച്ച ഭേദഗതിയോടെ ബില്‍ വീണ്ടും ലോകസഭ പാസാക്കേണ്ടിവരും. അത് ഉടനെ വേണംതാനും. അതല്ലെങ്കില്‍ ബില്‍ പാസാകാതെ പോകും. ഇനി അധികം ദിവസങ്ങളില്ല. ഇങ്ങനെയൊരു അക്കിടി ബിജെപിക്കും കോണ്‍ഗ്രസിനും പറ്റിയതുകൊണ്ടാണ് 19 ാം തീയതി ബുധനാഴ്ച ഉച്ചയ്ക്കുശേഷം ബില്‍ രാജ്യസഭ ചര്‍ച്ചചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടും, അതിനായി രണ്ടുമണി മുതല്‍ അഞ്ചുമണിവരെ മൂന്നുതവണ സഭ നീട്ടിവെച്ചിട്ടും അവസാനം ഉപാധ്യക്ഷന്‍ പി ജെ കുര്യന് സഭ പിറ്റേന്നത്തേക്ക് നീട്ടിവെയ്ക്കേണ്ടിവന്നത്. ഹൈദരാബാദ് നഗരഭരണത്തില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ക്ക് പ്രത്യേകാധികാരം നല്‍കിയത് ഭരണഘടനാവിരുദ്ധമാണ് എന്ന ബിജെപിയുടെ വാദം ശരിയാവാം, തെറ്റാകാം.

എന്നാല്‍ ഒരു കാര്യം തീര്‍ച്ചയാണ്: ആന്ധ്രാപ്രദേശ് രണ്ടായി വിഭജിക്കുന്നതോടെ ഇരുസംസ്ഥാനങ്ങളും അവയിലെ ജനങ്ങളും തമ്മില്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയുള്ള വൈകാരികവും സാമ്പത്തിക പ്രേരിതവും ഭരണപരവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്. ഹൈദരാബാദിലെ വിവിധ സൗകര്യങ്ങളും വികസനവും കേന്ദ്രീകരിച്ചിരിക്കുന്നത് എംപിമാരിലും എംഎല്‍എമാരിലുമാണ്. കുരുമുളക് പൊടി വിതറിയ കോണ്‍ഗ്രസ് എംപി 40,000 കോടി രൂപ ആസ്തിയുള്ള ഒരു വ്യവസായ സാമ്രാജ്യത്തിെന്‍റ അധിപനാണ് എന്നാണ് വാര്‍ത്ത. അതുപോലെ എത്ര എംപിമാര്‍ ഇരുസഭകളിലും - എംഎല്‍എമാര്‍ നിയമസഭയിലും കാലാകാലങ്ങളില്‍ അവര്‍ തെലങ്കാനയുടെ വികസനം ശ്രദ്ധിക്കാതിരുന്നതാണ് ഇപ്പോഴത്തെ വിഭജനത്തിനു പ്രേരകശക്തിയായിത്തീര്‍ന്നത്. ഇപ്പോള്‍ ലോകസഭയിലും രാജ്യസഭയിലും ബില്‍ അവതരണവുമായി ബന്ധപ്പെട്ട് തിരനോട്ടം നടത്തിയ പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള നിരവധി പ്രശ്നങ്ങളുടെ നാന്ദി കുറിക്കുന്നു. ആന്ധ്രാപ്രദേശ് പുനഃസംഘടനാ ബില്ലിലെ വിവിധ വ്യവസ്ഥകള്‍ വിശദമായ ചര്‍ച്ചയ്ക്കും പരിഗണനയ്ക്കും പാര്‍ലമെന്‍റിെന്‍റ ഇരുസഭകളും വിധേയമാക്കേണ്ടതായിരുന്നു. അതുവഴി മാത്രമേ ഇരുവിഭാഗം ജനങ്ങളിലും ഉയര്‍ന്നുവന്നിരിക്കുന്ന ആശങ്കകള്‍ക്കും പരാതികള്‍ക്കും സമചിത്തതയോടെ പരിഹാരം കാണാന്‍ കഴിയുമായിരുന്നുള്ളൂ. കഴിഞ്ഞ കുറെ മാസങ്ങളായി പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കാതിരിക്കാന്‍ ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും അവരുടേതായ കാരണങ്ങളാലും വഴികളിലും കരുക്കള്‍ നീക്കിവരികയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇതുമായി ബന്ധപ്പെട വികാരം പൊട്ടിത്തെറിയുടെ വക്കത്തെത്തിയിരുന്നു. അതുകൊണ്ടാണ് പല ദിവസങ്ങളിലും സഭകള്‍ നടക്കാതിരുന്നത്.

കൂനിന്മേല്‍ കുരുവെന്നോണമാണ് തെലങ്കാനാ രൂപീകരണം സംബന്ധിച്ച ബില്‍ ചര്‍ച്ചയ്ക്കു വരുന്നത്. അതോടെ പ്രശ്നം അതിരൂക്ഷമായി. ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചതിെന്‍റ ഉത്തരവാദിത്വത്തില്‍നിന്ന് ഭരണകക്ഷിക്കോ പ്രധാന പ്രതിപക്ഷത്തിനോ ഒഴിഞ്ഞു മാറാനാവില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഈ രണ്ടു കക്ഷികള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഗവണ്‍മെന്റിന്റെ പ്രധാന കടമ ഖജനാവ് കൊള്ള ചെയ്യാന്‍ കുത്തകകളെ സഹായിക്കലായി മാറി. ബാക്കി കാര്യങ്ങളെല്ലാം "നാംകെ വാസ്തെ"യായി മാറി. പ്രധാന പ്രതിപക്ഷമാണെങ്കില്‍, തങ്ങള്‍ക്ക് ഉടന്‍ ഭരണത്തില്‍ കയറാന്‍ സഹായിക്കുന്ന വിധത്തില്‍ ഭരണമാകെ വെടക്കാക്കലാണ് തങ്ങളുടെ കടമ എന്ന മാനസികാവസ്ഥയിലുമായി. ഇരുകക്ഷികളുടെയും നേതൃത്വങ്ങളാണെങ്കില്‍ ഇതിനപ്പുറം വിശാല കാഴ്ചപ്പാടൊന്നും ഇല്ലാത്തവരും. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷമായതുപോലെ അധഃപതിച്ചതിനു സകല രാഷ്ട്രീയ പാര്‍ടികളെയും രാഷ്ട്രീയത്തെയും അടച്ചാക്ഷേപിക്കുന്ന പ്രവണത പരക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അധഃപതനം ഉണ്ടായി എന്നത് നേരാണ്. അത് രൂപപ്പെട്ടതും വികസിച്ചതും ഭരണകക്ഷിയുടെയും പ്രധാന പ്രതിപക്ഷത്തിെന്‍റയും അധാര്‍മികവും അവിവേകവുമായ നടപടികളില്‍നിന്നാണ്. കോണ്‍ഗ്രസ്സിെന്‍റ അധികാര ഗര്‍വ്, അഴിമതി, സാമ്രാജ്യത്വ - കുത്തക പ്രീണനം, സ്വജനപക്ഷപാതം മുതലായവ ഒരുവശത്ത്. പ്രധാന പ്രതിപക്ഷ കക്ഷിയുടെ നഗ്നമായ വര്‍ഗീയതയും സാമ്രാജ്യത്വ - കുത്തക പ്രീണനം മറുവശത്തും. ഈ ചിന്താഗതിയില്‍ ഇരുകൂട്ടരും ഏറെ വ്യാപരിച്ചതിനാലാണ് ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ അവര്‍ക്ക് കാണാന്‍ കഴിയാതെ പോയത്. അതാണ് ഇപ്പോള്‍ പാര്‍ലമെന്റ് നടപടികളുടെ അധഃപതനത്തിനും തെലങ്കാനാ പ്രശ്നത്തില്‍ അത് മൂര്‍ഛിക്കുന്നതിനും ഇടയാക്കിയത്. ഈ രണ്ടു പാര്‍ടികളെയും ജനങ്ങള്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് അധികാരത്തില്‍ എത്തിച്ചുകൂടാ, ജനങ്ങളുടെ പ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ കൈകാര്യം ചെയ്യാന്‍ കെല്‍പുള്ള ഒരു മുന്നണി കോണ്‍ഗ്രസ്സിനെയും ബിജെപിയെയും ഒഴിവാക്കിക്കൊണ്ട,് എന്തുകൊണ്ട് ഉയര്‍ന്നുവരണം എന്ന് ഈ സംഭവങ്ങള്‍ വെളിവാക്കുന്നു.

*
ചിന്ത മുഖപ്രസംഗം

No comments: