Wednesday, March 19, 2014

സഹകരണത്തിന് കൊലക്കയര്‍


ജീവിതത്തിെന്‍റ നൂലിഴകള്‍ പൊട്ടിച്ച് മഹാരാഷ്ട്രയിലെ പരുത്തി കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിയിട്ടതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളാണ് പ്രതിക്കൂട്ടില്‍. പേരിനു മാത്രമുണ്ടായ താങ്ങുകള്‍ ഒഴിവാക്കി ആ അശരണരെ കൊള്ളപ്പലിശക്കാരുടെ തീന്‍മേശയിലെത്തിക്കുകയായിരുന്നു ഔദ്യോഗിക സംവിധാനങ്ങള്‍. നിലവിലുണ്ടായ സഹകരണ സ്ഥാപനങ്ങളെ ശയ്യാവലംബിയാക്കി വാണിജ്യ ബാങ്കുകളെ കൊഴുപ്പിച്ചു. സ്തംഭിച്ചുനിന്ന കൃഷി തള്ളിനീക്കാന്‍ ആവശ്യമായ ട്രാക്ടറിനുള്ള കടത്തിന്റെ പലിശ പതിനാലു ശതമാനം. എന്നാല്‍ ആ ഉള്‍ഭാഗങ്ങളില്‍ ചക്രം തിരിയാത്ത കാറിനുള്ള കടത്തിനുള്ള പലിശയാകട്ടെ നേര്‍പകുതിയും.

ആത്മഹത്യയുടെ പടവുകളിലേക്ക് കേരളത്തിലെ കര്‍ഷകരെയും സഹകരണ മേഖലയെയും പിടിച്ചു വലിച്ചുകൊണ്ടുപോവുകയായിരുന്നു യുപിഎ-യുഡിഎഫ് ഭരണങ്ങള്‍. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള നിര്‍വചനം അട്ടിമറിച്ചായിരുന്നു കേന്ദ്ര ഗവര്‍മെണ്ടിെന്‍റ നീക്കങ്ങളും സമീപനങ്ങളും. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കുറ്റിയറുക്കുന്ന ഇത്തരം നിലപാടുകള്‍ ചൂണ്ടിക്കാണിച്ചില്ലെന്നു മാത്രമല്ല, പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു യുഡിഎഫ് ഭരണം. ഒരുലക്ഷത്തിലേറെ ആളുകള്‍ക്ക് നേരിട്ടും അതിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍നല്‍കുന്ന പ്രസ്ഥാനത്തെയാണ് തകര്‍ക്കുന്നത്. ബാങ്കിങ് കമ്പനികള്‍ക്കുമാത്രം ബാധകമായ നികുതികള്‍ സഹകരണ മേഖലയിലേക്ക് കൂടി വ്യാപിപിക്കുകയാണ്. സഹകരണ രംഗത്തിന് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട അവകാശങ്ങള്‍ തട്ടിപ്പറിക്കുന്നതിലൂടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക.

കേന്ദ്ര ആദായ നികുതി വകുപ്പിെന്‍റ വിവിധ അക്രമപ്പിരിവുകള്‍ പല സ്ഥാപനങ്ങളെയും ആഴത്തില്‍ ഉലച്ചു. ഗിഫ്റ്റ്, ഫ്രഞ്ച് ബെനഫിറ്റ്, സര്‍വ്വീസ് ടാക്സുകള്‍ ഇതിെന്‍റ ഭാഗം. അംഗങ്ങളുടെ ജനറല്‍ ബോഡിക്ക് നല്‍കുന്ന സമ്മാനങ്ങള്‍പോലും നികുതിക്കു കീഴിലാവുന്നു. സഹകരണ മേഖല ഒടുക്കേണ്ടാത്ത സേവന നികുതി വന്‍ പ്രതിസന്ധിയാണ് വരുത്തിവയ്ക്കുന്നതും. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിെന്‍റ അഭിമാനസ്തംഭമായ മാടായി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കിന് ഒരു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം രൂപയുടെ അധിക ഭാരമാണു താങ്ങേണ്ടി വന്നത്. വായ്പയടവിലും മറ്റിടപാടിലും വീഴ്ച വരുത്തുന്ന അംഗങ്ങള്‍ക്കയക്കുന്ന ആര്‍ബിറ്ററേഷന്‍ നോട്ടീസിനും നികുതി നിര്‍ബന്ധമാക്കിയിരിക്കുന്നു. സഹകരണ പ്രസ്ഥാനം വാണിജ്യ ബാങ്കിന് തുല്യമാണെന്ന് നിര്‍വചിച്ചും സമര്‍ഥിച്ചുമാണ് പിടിച്ചുപറി. സഹകരണ സംഘങ്ങള്‍ക്ക് ഇന്‍കംടാക്സ് അടയ്ക്കുന്നതില്‍നിന്ന് ഐടി ആക്ട് 80(പി) അനുസരിച്ച് ഇളവ് അനുവദിച്ചിരുന്നു. ഇതിനും മാറ്റം വന്നു.

സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളിലെ ഓഹരി വായ്പാ അനുപാതം എല്‍ഡിഎഫ് ഭരണകാലത്ത് ഒരു ശതമാനമായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അത് ഇരട്ടിയാക്കി. ധനമൂലധന ശക്തികള്‍ക്ക് കടന്നുവരുന്നതിനുള്ള പശ്ചാത്തലമൊരുക്കുന്നതിന് സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. കേന്ദ്രം രൂപീകരിച്ച വിവിധ കമീഷനുകളിലൂടെ ഇത്തരം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചതും. സഹകരണ പ്രസ്ഥാനത്തെ ഇവ തകര്‍ക്കുമെന്നതിനാല്‍ അത്തരം നയങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറായില്ല.

ഈ പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിച്ചത്. സഹകരണബാങ്കുകളെ ബാങ്കിങ് റെഗുലേഷന്‍ നിയമത്തിനുകീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടി ഇതിന്റെ ഭാഗവും. ഇതോടെ സംസ്ഥാന വിഷയമായ സഹകരണം കേന്ദ്രത്തിന്റെ വരുതിയിലാവും. മേഖലയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയും ഇതേ ചുവടുപിടിച്ചാണ്. ഭരണഘടനയുടെ പാര്‍ട്ട് 3 ലെ അനുച്ഛേദം 19 (1) സിയില്‍ സഹകരണ സംഘങ്ങള്‍ എന്ന വാക്ക് കൂട്ടിച്ചേര്‍ത്തു. ഇതുപ്രകാരം ഒരേ പ്രദേശത്ത് ഒരേലക്ഷ്യത്തോടെ രജിസ്റ്റര്‍ചെയ്ത നിരവധി സംഘങ്ങള്‍ രൂപീകരിക്കാന്‍ പറ്റുന്ന സ്ഥിതിയായി. ഇത് സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കും. രണ്ടാമത്തെ ഭേദഗതി ഭരണഘടനയുടെ പാര്‍ട് 4 ല്‍ അനുച്ഛേദം 43 (എ) യ്ക്കുശേഷം 43(ബി) എന്ന പേരില്‍ സഹകരണ സംഘങ്ങളുടെ സ്വമേധയായുള്ള രൂപീകരണം, സ്വയംഭരണാധികാരത്തോടെയുള്ള പ്രവര്‍ത്തനം, ജനാധിപത്യ നിയന്ത്രണം, പ്രൊഫഷണല്‍ മാനേജ്മെന്റ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്ട്രം നടപടിയെടുക്കണം എന്നാണ്. ഇതിലെ സ്വയംഭരണം എന്ന പദം സംസ്ഥാന നിയന്ത്രണം കവരാനുള്ള തന്ത്രമാണ്. മറ്റൊരു ഭേദഗതിയിലൂടെ സഹകരണ ഓഡിറ്റിങ്ങിനുപകരം സ്വകാര്യ കമ്പനികളുടേത് ഏര്‍പ്പെടുത്താനാണ് ലക്ഷ്യം. ഭരണഘടനയുടെ നാലാംഭാഗത്ത് മാര്‍ഗനിര്‍ദേശകതത്വങ്ങളില്‍ 9 (എ)യ്ക്കുശേഷം 9 (ബി) എന്ന അനുഛേദം ചേര്‍ക്കുന്ന തരത്തിലാണ് ഈ ബില്‍. ഇതിലൂടെ കേന്ദ്രത്തിന് ഏത് നിയമവും അടിച്ചേല്‍പ്പിക്കാം.

ബാങ്കിങ് നിയമഭേദഗതി ബില്ലും സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. അതിന്റെ 9 (ബി) യില്‍ 240 ദഘ എന്ന വ്യവസ്ഥ അനുസരിച്ച് എല്ലാ സഹകരണബാങ്കുകളും റിസര്‍വ്ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കിങ് റെഗുലേഷന്‍ ആക്ടിന്റെ പരിധിയിലാകും. അങ്ങിനെയായാല്‍ എല്ലാ ജനകീയ പ്രവര്‍ത്തനങ്ങളില്‍നിന്നും സഹകരണബാങ്കുകള്‍ പിന്മാറേണ്ടിവരും. വാണിജ്യബാങ്കുകള്‍ക്ക് തുല്യമായ നിയന്ത്രണങ്ങള്‍ സഹകരണപ്രസ്ഥാനത്തില്‍ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളാണ് പൊതുവില്‍. സഹകരണ ബാങ്കുകള്‍ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവയല്ല. അവയുടെ ഓഹരി അംഗങ്ങള്‍ എടുക്കുന്ന വായ്പയുമായി ബന്ധപ്പെടുത്തിയാണ് കണക്കാക്കുന്നത്. ഇവ വാണിജ്യമേഖലയുടേതുപോലെ ഓഹരിക്കമ്പോളത്തില്‍ വിറ്റ് മൂലധന പര്യാപ്തത കൈവരിക്കാനാവില്ല. കേരളത്തില്‍ 40 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്. ഓഹരി മൂലധനത്തില്‍ കൂടുതല്‍ നഷ്ടമുള്ള സ്ഥാപനങ്ങളുമുണ്ട്. റിസര്‍വ് ബാങ്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതോടെ ഇവയുടെ നിലനില്‍പ്പ് അപകടത്തിലാകും. ജില്ലാ ബാങ്കുകളുടെ വായ്പയില്‍ 70 ശതമാനം കാര്‍ഷിക മേഖലയ്ക്ക് നല്‍കണമെന്നാണ് പ്രകാശ് ബക്ഷി കമീഷന്‍ ശുപാര്‍ശ. ഇങ്ങനെ പ്രവര്‍ത്തിക്കാത്തവയെ അര്‍ബന്‍ സഹകരണ ബാങ്കുകളാക്കണമെന്നും നിര്‍ബന്ധിക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് കേന്ദ്രത്തിന്റെയും നബാര്‍ഡിന്റെയും സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതു സംബന്ധിച്ച നിര്‍ദേശം ചര്‍ച്ചയിലില്ല. പ്രാഥമിക കാര്‍ഷികസംഘങ്ങള്‍ ജില്ലാ സഹകരണബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റായി പ്രവര്‍ത്തിക്കണമെന്നാണ് നബാര്‍ഡ് നിര്‍ദേശം. സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് ആവശ്യമായ തുക എത്തിക്കുക എന്ന നബാര്‍ഡിന്റെ ധര്‍മം നടപ്പാക്കാത്ത സ്ഥിതിയുമുണ്ട്.

*
അനില്‍കുമാര്‍ എ വി ദേശാഭിമാനി

No comments: