Thursday, March 6, 2014

ക്രൂരതയ്ക്കും വേണം അതിര്

സാമ്പത്തികസുസ്ഥിരത കൈവരുമെന്നും പട്ടിണിയും ദാരിദ്ര്യവും തുടച്ചുമാറ്റുമെന്നും വീമ്പിളക്കിയ ചിദംബരാദികള്‍ ഭരണകസേര ഒഴിയാറായപ്പോള്‍ രാജ്യത്തിന്റെ സ്ഥിതി എന്താണ്? അവസാനത്തെ ബജറ്റവതരണവും പാസാക്കലും നടന്നുകഴിഞ്ഞു. ഇന്ത്യയിലെ സാധാരണജനങ്ങളെ സംബന്ധിച്ചിടത്തോളം ദൈനംദിനജീവിതം താളംതെറ്റിയിട്ട് നാളുകളേറെയായി. തങ്ങളുടെ ജീവിതപ്രയാസങ്ങള്‍ അനുദിനം വളര്‍ത്തുന്ന നയങ്ങളാണ് ഭരണകൂടം പിന്തുടരുന്നതെന്ന് ഇന്ത്യന്‍ജനത തിരിച്ചറിയുകയാണ്.

ബജറ്റ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അതിന്റെ ജനവിരുദ്ധസ്വഭാവം ബോധ്യപ്പെടും. ബജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാരിന്റെ വര്‍ഗസ്വഭാവം കൃത്യമായി ബജറ്റ്രേഖകളില്‍ ദൃശ്യമാകും. എങ്ങനെയാണ് വിഭവസമാഹരണം നടത്തുന്നതെന്നും വിഭവങ്ങള്‍ ചെലവഴിക്കുന്നത് ഏതു രീതിയിലാണെന്നും നോക്കിയാല്‍ ബജറ്റ് ആര്‍ക്കാണ് ഗുണംചെയ്യുകയെന്ന് ബോധ്യപ്പെടും. ഇന്ത്യന്‍ജനതയെ മൊത്തത്തിലും ആദിവാസി- ദളിത് വിഭാഗങ്ങളെ പ്രത്യേകിച്ചും പാടെ അവഗണിക്കുന്നതായിരുന്നു യുപിഎയുടെ ബജറ്റുകള്‍. ഒരുപിടി കോര്‍പറേറ്റുകളുടെ ആസ്തി വര്‍ധിപ്പിക്കുകമാത്രമാണ് തങ്ങളുടെ ദൗത്യമെന്ന് യുപിഎ സര്‍ക്കാര്‍ തെളിയിച്ചു. ലോകത്തിലെ പട്ടിണിക്കാരില്‍ മൂന്നിലൊരുഭാഗം ഇന്ത്യയിലാണ്. അതേസമയം, കഴിഞ്ഞവര്‍ഷം അരി കയറ്റുമതിയില്‍ ഒന്നാംസ്ഥാനവും ഗോതമ്പ് കയറ്റുമതിയില്‍ രണ്ടാംസ്ഥാനവും ലഭിച്ചതും ഇന്ത്യക്കാണ്. കേടുവന്ന് നശിച്ച ഭക്ഷ്യധാന്യങ്ങളുടെ കണക്കുകള്‍ വേറെ. ലോകത്തൊരിടത്തും ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാകില്ല. വോട്ടുചെയ്ത് അധികാരത്തിലേറ്റിയ ജനതയെ ഇത്രയും ക്രൂരമായി ആക്രമിക്കാന്‍ ഇവര്‍ക്കുമാത്രമേ കഴിയൂ.

രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ച് ദളിത്വിഭാഗങ്ങള്‍ക്കുവേണ്ടി ബജറ്റിന്റെ 16.6 ശതമാനവും ആദിവാസിവിഭാഗത്തിന് 8.6 ശതമാനവും നീക്കിവയ്ക്കണം. ജനസംഖ്യയുടെ ആനുപാതികമായി നിശ്ചയിക്കപ്പെട്ടതാണ് ഈ വിഹിതം. ഇക്കാര്യത്തില്‍ തികഞ്ഞ വഞ്ചനയാണ് ധനമന്ത്രി കാട്ടിയത്. 17,63,214 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. ഇതിന്റെ 16.6 ശതമാനം ദളിത്വിഭാഗത്തിന് നീക്കിവയ്ക്കണം. അതായത് 92,183.45 കോടി രൂപ. എന്നാല്‍, ധനമന്ത്രി അനുവദിച്ചത് 48,638.31 കോടിമാത്രം. അതായത് 8.76 ശതമാനം. നിയമം അനുശാസിക്കുന്നതിന്റെ നേര്‍പകുതി. ആദിവാസിവിഭാഗത്തിന് നല്‍കേണ്ടത് 47,757.79 കോടി. ധനമന്ത്രി നല്‍കിയത് 30,726.07 കോടി രൂപ. ശതമാനം കണക്കിലെടുത്താല്‍ 5.53 ശതമാനം. ഈ മേഖലകളില്‍ കഴിഞ്ഞവര്‍ഷം അനുവദിച്ച തുകയും എത്ര തുക വിനിയോഗിച്ചെന്നും പരിശോധിക്കുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. ദളിതര്‍ക്കുവേണ്ടി അനുവദിച്ച 41,561.13 കോടിയില്‍ വിനിയോഗിച്ചത് 35,800.60 കോടിയും ആദിവാസിവിഭാഗത്തിന് അനുവദിച്ച 24,598.39 കോടിയില്‍ വിനിയോഗിച്ചത് 22,030.47 കോടി രൂപയും മാത്രം. നവലിബറല്‍ നയങ്ങള്‍ തുടരുമ്പോള്‍ ബജറ്റുകള്‍ക്ക് പ്രസക്തി കുറഞ്ഞുവരികയാണ്. പൊതുപണം ഏതൊക്കെ രീതിയില്‍ ദേശ- വിദേശ കോര്‍പറേറ്റുകള്‍ക്ക് കൈമാറാമെന്ന് ഭരണാധികാരികള്‍തന്നെ ഗവേഷണം നടത്തുമ്പോള്‍, ബജറ്റുകള്‍ തീര്‍ത്തും അപ്രസക്തമാകുന്നു. അവിടെയാണ് ജനവിരുദ്ധനയങ്ങളുടെ ക്രൂരമായ മുഖങ്ങള്‍. അവിടെ ദളിതനോ ആദിവാസിയോ എന്തിനധികം മനുഷ്യനുപോലും ഒരു പരിഗണനയും ഇല്ല.

വിശക്കുന്ന മനുഷ്യന് ഭക്ഷണം വേണം. ഭക്ഷണം വാങ്ങാനുള്ള വാങ്ങല്‍ശേഷി ഉണ്ടാകണം. ഇതൊക്കെ കവര്‍ന്നെടുക്കുക എന്നതാണല്ലോ നവലിബറല്‍ നയങ്ങളുടെ കാതലായ ഉള്ളടക്കം. ഇന്ത്യന്‍ജനത ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം നിത്യോപയോഗസാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റമാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഒരു നടപടിയും ഇല്ല. മാര്‍ക്കറ്റ് പൂര്‍ണമായും വിട്ടുകൊടുത്ത് തങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഭരണകൂടം പിന്മാറുകയും കോര്‍പറേറ്റുകളും റീട്ടെയില്‍ ഭീമന്മാരും അവശ്യസാധനങ്ങളുടെ വില നിശ്ചയിക്കുകയും ചെയ്യുമ്പോള്‍, വിലകള്‍ ആകാശം മുട്ടും. പട്ടിണി ഇനിയും വര്‍ധിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ വളരെ പഴയ മുദ്രാവാക്യം- റോട്ടി, കപടാ, മകാന്‍ (ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം) കൂടുതല്‍ പ്രസക്തമാകുന്നു. ഇന്ത്യന്‍ജനതയെ പാപ്പരാക്കിയതിന് യുപിഎ സര്‍ക്കാരിനോട് കണക്കുതീര്‍ക്കാന്‍ വരുംനാളുകള്‍ ഉതകണം. ഇനിയും ജനങ്ങള്‍ വിഡ്ഢികളാകരുത്.

*
കെ ജി സുധാകരന്‍

No comments: