Monday, March 31, 2014

ഒരു ശവത്തെ കിട്ടിയിരുന്നെങ്കില്‍...

കേരളത്തെ കണികണ്ടുണര്‍ത്തുന്ന റബര്‍ പത്രം, 1888ല്‍ പ്രസിദ്ധീകരണം ആരംഭിച്ചതുതന്നെ "മഹാരാജാവ് തിരുമനസ്സി"നും ഏഴാം കടലിനക്കരെയുള്ള അന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപതിയായ വിക്ടോറിയാ റാണിക്കും സ്തുതിഗീതം പാടിക്കൊണ്ടായിരുന്നല്ലോ. യൂണിയന്‍ ജാക്ക് കടല്‍ കടക്കുന്നതുവരെ, രാജവാഴ്ച ജനാധിപത്യത്തിന് വഴിമാറുന്നതുവരെയും, സാമ്രാജ്യവാഴ്ചയ്ക്കും രാജവാഴ്ചയ്ക്കും വേണ്ടി ഏറെ വിയര്‍പ്പൊഴുകിയ പത്രം, അന്നും ഇന്നും ഭരണവര്‍ഗത്തിന്റെ നാവായി തന്നെ തുടരുന്നു. അതിന്റെ ഉടയോന്‍മാര്‍ കമ്യൂണിസ്റ്റ് ഭൂതത്തെ അകറ്റി നിര്‍ത്താന്‍ എന്തും ചെയ്യും; ലാഭം പരമാവധിയാക്കാന്‍ സ്വന്തം ഉടമയെതന്നെ കൊന്ന് കെട്ടിത്തൂക്കാന്‍ മൂലധനം മടിക്കില്ലെന്ന് പറയുന്നതുപോലെയാണിത്.

കമ്യൂണിസ്റ്റ് കശ്മലന്മാര്‍ക്ക് പരിമിതമായ അധികാരമെങ്കിലും കിട്ടുന്നത്, തങ്ങളുടെ ലാഭം പരമാവധിയാക്കല്‍ അജന്‍ഡ നിര്‍ബാധം നടപ്പാക്കുന്നതിന് തടസ്സമാകും. അതുകൊണ്ട് ഏതു വിധത്തിലും അവറ്റകള് അധികാരത്തിന്റെ ഏഴയലത്തുപോലും വരാതിരിക്കാന്‍, പണ്ട് കുടുമ്മത്തിലെ ഒരു വല്യപ്പാപ്പന്‍ പറഞ്ഞതുപോലെ വെഷം മോന്തി ചത്തുകളേം എന്നൊന്നും പറയൂല്ലെങ്കിലും, ഇടയ്ക്കിടെ ഏതെങ്കിലും ഒരു ശവത്തെ തോണ്ടിയെടുത്ത് അങ്ങട് തട്ടിക്കളിച്ചേക്കും, ഇ കമ്മുക്കള് പിടിമുറുക്കാതിരിക്കാന്‍. കുറേക്കാലം "പീപ്പി, പീപ്പി"ന് വിളിച്ചോണ്ടിരുന്ന റബറ് കുട്ട്യേള്‍ക്ക് ഇതാ കിട്ടിപ്പോയി, പുതിയൊരു ഇര; അതും പറ്റ്യേ സ്ഥലത്തൂന്നും തന്ന്യാണേയ്! കൊടുങ്ങല്ലൂര് പെരിഞ്ഞനത്തൂന്ന്! പെരുവഴിയില്‍ ഒരു പാവം ശവം മാര്‍ച്ച് 2നാണ് പെരിഞ്ഞനത്തിനടുത്തെ നവാസ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത്. അന്ന് ആ മരണത്തില്‍ ദുഃഖിക്കാനും കൊലപാതകത്തില്‍ പ്രതിഷേധിക്കാനും ആ സാധുവിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമല്ലാതെ ആരുമില്ലായിരുന്നു. പത്രങ്ങള്‍ക്കാകട്ടെ, ചരമക്കോളത്തിനപ്പുറം ഇടം നല്‍കേണ്ട കാര്യവുമില്ല. മുഖ്യധാരാ പത്രങ്ങളിലെല്ലാം അരിച്ചുപെറുക്കി നോക്കിയാലും മൂന്നാം തീയതി ആ വാര്‍ത്ത കാണാനാവുമെന്ന് തോന്നുന്നില്ല. എന്നാല്‍ സംഭവത്തിന് ചിറകുമുളച്ച്, പുതിയ രൂപഭാവങ്ങള്‍ കൈവന്നത് അവിചാരിതമായിട്ടായിരുന്നു. തികച്ചും അവിചാരിതമെന്ന് പറയാനാവില്ല. നല്ലതുപോലെ ആസൂത്രണം ചെയ്താണ് സംഭവത്തിന് പുതിയ രൂപഭാവവും വര്‍ണഭംഗിയുമെല്ലാം നല്‍കി പൊലിപ്പിച്ച് വിദ്വാന്മാര്‍ അവതരിപ്പിച്ചത്. അവതരണത്തില്‍ മാത്രമല്ല, സാക്ഷാത്കാരത്തിലും നന്നായി ആസൂത്രണവും ഒത്തുകളിയുമെല്ലാം നടന്നതായാണ് കേള്‍വി.

തിരഞ്ഞെടുപ്പില്‍ വോട്ടു കച്ചോടത്തിന് പതിവുപോലെ അച്ചാരം വാങ്ങല്‍ ചടങ്ങ്, കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും റോളില്‍നിന്ന് നിര്‍വഹിക്കുന്ന കക്ഷികള്‍ തന്നെ തിരഞ്ഞെടുപ്പ് ഗോദയില്‍ നില്‍പുമുണ്ട്; രണ്ടു കൂട്ടര്‍ക്കും അജന്‍ഡ ഒന്ന് - കമ്യൂണിസ്റ്റുകാരെ തുടച്ചുനീക്കണം! 15-ാം തീയതി രാവിലെ എത്തിയ "മനോരമ"യിലെ ഒന്നാം പേജില്‍ നമ്മുടെ കണ്ണില്‍പെടുംവിധം തന്നെ പുതിയൊരു അമിട്ടിന് തിരികൊളുത്തിയിരിക്കുന്നു. ശീര്‍ഷകം ഇങ്ങനെ: ""നവാസ് വധം: സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കമുള്ള സംഘം കസ്റ്റഡിയില്‍"" ""രക്തക്കറയോട് സാമ്യമുള്ള പാട് ഓഫീസില്‍ കണ്ടെത്തി"" എന്നും കോട്ടയം ഗുര്‍ണോകള്‍ മണം പിടിച്ച് കണ്ടെത്തി.

16-ാം തീയതി ആയപ്പോള്‍ ഒന്നാം പേജില്‍ തന്നെ ഏറ്റവും മുകളറ്റത്ത് 8 കോളത്തില്‍ സങ്കതി സ്ഥാനം പിടിച്ചു - ""നവാസ് വധം: സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കം എട്ടുപേര്‍ അറസ്റ്റില്‍"". 17-ാം തീയതി ആയപ്പോള്‍ സംഭവത്തിന് പ്രചരണപരമായ മാനങ്ങള്‍ നല്‍കിക്കൊണ്ട് "മനോരമ"ക്കുഞ്ഞുങ്ങള്‍ ഭാവനയുടെ ചിറക് വിടര്‍ത്തി അനന്ത വിഹായസ്സിലോളം പറന്നുയരുന്നതു കാണാം. ഒന്നാം പേജില്‍ വീണ്ടും സ്ഥാനം താഴേക്കു മാറ്റി രണ്ടു കോളത്തില്‍ അവതരിപ്പിക്കുന്നു: ""പെരിഞ്ഞനം: മൂന്ന് സിപിഎമ്മുകാര്‍ കൂടി കസ്റ്റഡിയിലെന്നു സൂചന"". "മനോരമ"യിലെ കഥാകൃത്തിന്റെ വിശകലനം നോക്കൂ: ""ഈ കേസില്‍ അന്വേഷണം മുന്നോട്ടുനീങ്ങുമ്പോള്‍ വെളിച്ചത്തുവരുന്നതു ടി പി വധക്കേസുമായുള്ള സാമ്യമാണ്. രണ്ടു കേസിലും പാര്‍ടി നേതാക്കള്‍ നടത്തിയ ഗൂഢാലോചന നടപ്പാക്കിയതു ക്വട്ടേഷന്‍ സംഘമാണ്"". എന്നാല്‍ സ്റ്റോറി അവസാനിക്കുന്നതിനടുത്ത ഒരു വാചകം മനസ്സിലുടക്കാതിരിക്കില്ല:

""നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നേരിടുമ്പോഴായിരുന്നു ടി പി വധമെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് പെരിഞ്ഞനം കൊലപാതകം"". നെയ്യാറ്റിന്‍കരേല് കിട്ടിയപോലെ ഒരസല് സാധനം ദാ കിട്ടിപ്പോയ്, ആഘോഷിക്കൂ എന്നുള്ള ആഹ്വാനവുമതിലുണ്ട്. 18-ാം തീയതി ആയപ്പോള്‍ കൂടുതല്‍ വിശകലനാത്മകമാണ് സ്റ്റോറി; സ്ഥാനം 13-ാം പേജിലേക്ക് മാറിയെന്നേയുള്ളൂ. ""പെരിഞ്ഞനം കൊലപാതകം : പ്രതിക്കൂട്ടിലായി സിപിഎം"" വായിക്കൂ, വായിക്കൂ: ""പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമായി; പ്രതിഷേധിക്കാനാകാതെ സിപിഎം. ലോക്കല്‍ സെക്രട്ടറിയെ കയ്യാമം വെച്ച് പൊതുജനമധ്യത്തില്‍ ക്രിമിനലുകള്‍ക്കൊപ്പം നടത്തിയിട്ടും സിപിഎം ഹര്‍ത്താലില്ല, പന്തം കൊളുത്തി പ്രകടനമില്ല, പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്ല"" എന്തൊരുശിരന്‍ കലക്കാണെന്നു നോക്കണേ. മനോരമേടെ വാല് പൊങ്ങണ കണ്ടയുടന്‍ തന്നെ കെപിസിസി ആസ്ഥാനത്തിരുന്നവര്‍ സന്തോയം കൊണ്ട് ഇരിപ്പുറയ്ക്കാതെ പാഞ്ഞു പെരിഞ്ഞനത്തേക്ക് - ആദ്യം ഹസന്‍ ഗാന്ധി. പിന്നാലെ പോകുന്നു ആദര്‍ശധീരതയുടെ പുത്തന്‍ അവതാരമായ പ്രസിഡന്‍റ്ജി, സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിജി തന്നെ പാഞ്ഞൂ നവാസിന്റെ വീട്ടിലേക്ക്. അങ്ങനെ പ്രാദേശികമായ ഒരു സംഭവത്തെ സംസ്ഥാനതല സാധനമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിലെ ചൂടന്‍ വിഭവമായി ഇട്ടുകൊടുത്തിരിക്കുന്നു "മനോരമ". 18-ാം തീയതിയിലെ സ്റ്റോറിയിലെ ടിപ്പണി പെരിഞ്ഞനത്തിന്റെ പ്രാദേശിക സ്ഥിതിയും അവതരിപ്പിക്കുന്നു:

""ഇവിടത്തെ പല പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരോ കേസ് നേരിടുന്നവരോ ആണ്"" ഈ ""പല""യില്‍ കോണ്‍ഗ്രസുംപെടും എന്ന് വായനക്കാര്‍ക്ക് വേണമെങ്കില്‍ വായിച്ചെടുക്കാം. അങ്ങനെ വായിച്ചെടുക്കാന്‍ പറ്റുന്നവര്‍ക്ക് പത്രം നിഷ്പക്ഷമായി സങ്കതികള് പറയണതായും ആശ്വസിക്കാം.

18-ാം തീയതിയിലെ "മനോരമ"യുടെ മുഖപ്രസംഗത്തിന്റെ വിഷയവും ഇതുതന്നെ: ""ക്വട്ടേഷന്‍കാര്‍ക്ക് രാഷ്ട്രീയ വളം"" എന്ന ശീര്‍ഷകത്തിനു താഴെ ഉപശീര്‍ഷകം: ""ഗുണ്ടകളെ ഒതുക്കേണ്ടവര്‍ ഒപ്പം നില്‍ക്കുന്നു"" രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും സാരോപദേശം നല്‍കുന്ന മട്ടില്‍ അവതരിപ്പിക്കുന്ന ആ സാധനത്തിലും നിറഞ്ഞുനില്‍ക്കുന്നതു പ്രചരണ സാഹിത്യം തന്നെ! ചന്ദ്രശേഖരന്‍ വധവും തേട്ടി, തേട്ടി വരുന്നുണ്ട്. പത്രത്തിന്റെ തൃശ്ശൂര്‍ പതിപ്പ് ഇത്രയൊന്നുമല്ല, ആകപ്പാടെ ആഘോഷമാക്കി കലക്കീറ്റുണ്ടെന്നാണ് ഒരു സുഹൃത്ത് അറിയിച്ചത്. "മനോരമ" മാത്രമല്ല, തിരുവനന്തപുരം പതിപ്പില്‍ വലുതായിട്ട് ഇതിനെ പൊക്കിപ്പിടിക്കാത്ത "മാതൃഭൂമീം" തൃശ്ശൂരില്‍ മുഖ്യ തീമാക്കീട്ടുണ്ടത്രെ. ഒരു ദിവസം ഒരു പേജ് തന്നെ ഇതിനായി നീക്കിവെച്ചു.

18-ാം തീയതി കൊണ്ടവസാനിക്കുമെന്നു തോന്നുന്നില്ല. പൊടിപ്പും തൊങ്ങലും വച്ച ബിറ്റുകളും അമിട്ടുകളും ഇനിയും വന്നുകൊണ്ടേയിരിക്കും, വിശിഷ്യാ തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട്. അല്ലേലും, സിപിഐ എമ്മിനെതിരായ പ്രചരണ സാഹിത്യമായതുകൊണ്ട്. ചാനലിലും ചര്‍ക്കയാക്കി തങ്ങളുടെ ലാക്കെന്തെന്ന് മനോരമ വെഷം വെളിപ്പെടുത്തുന്നു. ഇതിത്രേം ഇതേവരത്തെ തല്‍സ്ഥിതി റിപ്പോര്‍ട്ട്. നമുക്കൊന്ന് റീവൈന്‍ഡ് ചെയ്ത് പിന്നിലേക്ക് പോകാം.

തൃശ്ശൂര്‍ ജില്ലയില്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു - മധു ഈച്ചരത്തും ലാല്‍ജി കൊള്ളനൂരും. രണ്ടു പേരും കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രമാണിമാര്‍. കൊലയാളികളോ! കോണ്‍ഗ്രസുകാരൊ അവരേര്‍പ്പെടുത്തിയ ക്വട്ടേഷന്‍കാരൊ. മധു ഈച്ചരത്ത് കൊല്ലപ്പെട്ടതാകട്ടെ ഭാര്യയോടൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞിറങ്ങവേ, ഭാര്യയുടെ മുന്നില്‍വെച്ച് - വെട്ട് മുപ്പത്തിയെട്ട്! പ്രായവും അത്രയേ ഉള്ളൂ. ഭര്‍ത്താവിന്റെ ചുടുചോര ചീറ്റിത്തെറിച്ചത് ഭാര്യയുടെ മുഖത്ത്. മോഹാലസ്യപ്പെട്ട് വീണ ആ യുവതിയെയോ പറക്കമുറ്റാത്ത അവരുടെ കുഞ്ഞുങ്ങളെയോ ഒന്നും "മനോരമ"യോ മറ്റു മുഖ്യധാരക്കാരോ കണ്ടില്ലെന്ന് പിന്നിലേക്ക് തിരിഞ്ഞുനോക്കി, പഴയ (കഴിഞ്ഞ ഒരു വര്‍ഷത്തെ പത്രം) പത്രത്താളുകള്‍ പരിശോധിച്ചാല്‍ കാണും. അതിെന്‍റ (രണ്ടുകൊലപാതകത്തിേന്‍റം) വാര്‍ത്തകള്‍ അപ്രധാനമായി ആവര്‍ത്തനമോ വിശകലനമോ ഇല്ലാതെ ഏക് ദിന്‍ കാ സുല്‍ത്താനായി ഒടുങ്ങുന്നതു കാണാം. മുഖപ്രസംഗ രചനയും ഉണ്ടായില്ല. മന്ത്രിമാരും കോണ്‍ഗ്രസ് ഉന്നതരും തീര്‍ഥാടനം നടത്തിയതുമില്ല.

ജില്ലക്കാരനായ ആദര്‍ശശാലി തിരിഞ്ഞു നോക്കിയോ എന്ന കാര്യം ഗവേഷണ വിഷയമാക്കാവുന്നതാണ്. ഇതില്‍ ഒരു കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ ജില്ലക്കാരനായ ഒരു മന്ത്രിയുടെയും സില്‍ബന്ധികളുടെയും പങ്കുണ്ടെന്നാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. പൊലീസ് ആ ദിശയിലേക്ക് തിരിഞ്ഞില്ലെന്നു മാത്രമല്ല "മനോരമാ"ദികളിലെ ഗുര്‍ണോകള്‍ ഡിസിസി ഓഫീസിലേക്ക് മണം പിടിച്ച് പോയതുമില്ല. 2013 തിരുവോണ നാളില്‍ (സെപ്തംബര്‍ 16) സന്ധ്യനേരത്ത് കാസര്‍കോട് ഉദുമയില്‍ സിപിഐ എം പ്രവര്‍ത്തകനായ എം ബി ബാലകൃഷ്ണനെ ഒരു സംഘം കോണ്‍ഗ്രസ് ഗുണ്ടകള്‍ നടുറോഡില്‍ വെട്ടിനുറുക്കി കൊലപ്പെടുത്തിയിട്ട് ഡിസിസി ഓഫീസിലായിരുന്നു അഭയം തേടിയത്. ക്രിമിനല്‍ വക്കീലായ ഡിസിസി പ്രസിഡന്‍റ് അയച്ചുകൊടുത്ത (കോടതിയില്‍ കീഴടങ്ങി എന്ന് ഭാഷ്യം)

ആളുകളെ പ്രതിപട്ടികയില്‍ ചേര്‍ത്ത് അറസ്റ്റും രേഖപ്പെടുത്തി കേസ് സബൂറാക്കി, പൊലീസ്. യഥാര്‍ഥ പ്രതികള്‍ ആരൊക്കെയെന്നും ഗൂഢാലോചന നടത്തിയത് ആരൊക്കെയെന്നും പൊലീസിന് അന്വേഷിക്കേണ്ടതായി വന്നില്ല. "മനോരമ"യില്‍ ഈ കൊലപാതകം വാര്‍ത്തയേ ആയില്ല. (ചിലപ്പോള്‍ പ്രാദേശികം ആയിരിക്കും) "മാതൃഭൂമി"യില്‍ ഒറ്റക്കോളത്തില്‍ കുഞ്ഞുവാര്‍ത്തയായി ഒതുങ്ങി - ""സിപിഐ എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു"". എന്തേ, ഈ മാധ്യമ വേതാളങ്ങള്‍ക്കും കോണ്‍ഗ്രസ് ചീങ്കണ്ണികള്‍ക്കും ഈ കൊലപാതകങ്ങളൊന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ വൈമനസ്യം? "വീക്ഷണ"ത്തിന്റെയും "ചന്ദ്രിക"യുടെയും ധര്‍മമാണ് "മനോരമ"യും "മാതൃഭൂമി"യും വഹിക്കുന്നതെങ്കില്‍ പൊതുസമൂഹത്തോട് തുറന്നു പറയണം. നിഷ്പക്ഷതയുടെ നാട്യംപോലും ഇല്ലാതെയാണ് ഈ പത്രങ്ങള്‍ യുഡിഎഫ് സേവയ്ക്കായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് തറ്റുടുത്ത് ഇറങ്ങിയിരിക്കുന്നത്. തോറ്റോടുന്ന കോണ്‍ഗ്രസ് പട 15-ാം തീയതി "മനോരമ"യുടെ ഒന്നാം പുറത്ത് വേറിട്ടൊരു സ്റ്റോറി. ഡല്‍ഹി ചീഫ് ഡി വിജയമോഹന്‍ വക. ""കോണ്‍ഗ്രസില്‍ പല പ്രമുഖര്‍ക്കും സീറ്റുവേണ്ട"". ഇത് കോണ്‍ഗ്രസുകാരെല്ലാം സ്ഥാനമോഹം ഉപേക്ഷിച്ച്, നിഷ്കാമ കര്‍മികളായി മാറിയതുകൊണ്ടല്ല. മറിച്ച് സങ്കതി എന്താണെന്ന് ലേഖകന്‍ ഇങ്ങനെ എഴുതുന്നു:

""ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യതകള്‍ മങ്ങുന്നതും പല മണ്ഡലത്തിലും സഖ്യമൊന്നുമില്ലാതെ ഒറ്റയ്ക്കു മത്സരിച്ചാല്‍ പരാജയപ്പെടുന്നതുമാണ് നേതാക്കളെ പിന്തിരിപ്പിക്കുന്നത്. അഞ്ചു കേന്ദ്ര മന്ത്രിമാര്‍ ഇതിനകം തങ്ങളെ മത്സരരംഗത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു"".

കോണ്‍ഗ്രസ് പോക്കു കേസാണെന്ന് ഡല്‍ഹിയിലിരുന്ന് കാര്യങ്ങള്‍ നോക്കുന്ന പത്രലേഖകര്‍ക്ക് എളുപ്പം തിരിയും. പോരെങ്കില്‍ മിക്കവാറും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂടുവിട്ടുകൂടുമാറ്റം പകര്‍ച്ചവ്യാധി പോലെ വ്യാപകമായി വരുന്നതുതന്നെ തോറ്റോടുന്ന പടയുടെ സൂചനയാണ്. കേരളക്കാര്യത്തില്‍ കോണ്‍ഗ്രസ് മുഖപത്രത്തെപ്പോലെ ഉറഞ്ഞുതുള്ളുന്ന "മനോരമ" എന്തേ ഈ പ്രതികൂല റിപ്പോര്‍ട്ട് ഡല്‍ഹിയില്‍ നിന്നെഴുതുന്നുവെന്ന സംശയം സ്വാഭാവികം.

കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞാല്‍ പകരം ബിജെപി, വിശിഷ്യാ മോഡി മൂലധനതാല്‍പര്യം സംരക്ഷിക്കാനുള്ളപ്പോള്‍ "മനോരമ"യ്ക്ക് അങ്കലാപ്പിെന്‍റ ആവശ്യമില്ല. കേരളത്തില്‍ മോഡിപക്ഷത്തിന് എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നെങ്കില്‍ "മനോരമ" ഇപ്പോള്‍ തന്നെ അവര്‍ക്കൊപ്പം പക്ഷം ചേര്‍ന്ന് നില്‍ക്കുമായിരുന്നു. ഏതു സാഹചര്യത്തിലും ഇടതുപക്ഷം, വിശിഷ്യാ സിപിഐ എം മുന്നില്‍ എത്തരുതെന്നേ "മനോരമ"യ്ക്കുള്ളൂ. അതിനുവേണ്ടതെല്ലാം "മനോരമ" ചെയ്യുകയാണ്. പക്ഷേ, കേരളം ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം "മനോരമ" മറക്കുന്നു. കേരളത്തിലും കോണ്‍ഗ്രസിന്റെ ഗതി വ്യത്യസ്തമാകില്ല എന്നുറപ്പ്!

16-ാം തീയതി "മനോരമ" 9-ാം പേജില്‍ നല്‍കുന്ന റിപ്പോര്‍ട്ട് നോക്കൂ: ""അടുത്തതും യുപിഎ സര്‍ക്കാര്‍: വി എം സുധീരന്‍"" അതിനകത്ത് ഒരു കുഞ്ഞ് ബോക്സ് : ""ഭരണത്തിലെത്താന്‍ യുപിഎയ്ക്ക് ബുദ്ധിമുട്ടേണ്ടിവരും: ചാക്കോ"" സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം, ചാക്കോയുടെ പ്രസ്താവനയ്ക്കാണ് വാര്‍ത്താ മൂല്യമുള്ളതെന്ന്. അതുകൊണ്ടുതന്നെ, അതായിരിക്കണം പ്രധാന വാര്‍ത്ത. അതിന് കെപിസിസി പ്രസിഡന്‍റിെന്‍റ തിരുത്ത് ബോക്സിലോ മറ്റോ ചേര്‍ക്കേണ്ടതുമത്രെ! മാത്രമല്ല, കോണ്‍ഗ്രസ് വക്താവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ പി സി ചാക്കോ ഡല്‍ഹിയിലെ ചൂടറിഞ്ഞ് നടത്തിയ പ്രസ്താവനയ്ക്ക് ഒന്നാം പേജില്‍ ഇടം നല്‍കാന്‍ വേണ്ട പ്രാധാന്യമുള്ളതുമാണ്. അതിനുപകരം അകത്തെ പേജില്‍ സുധീരന്റെ പ്രസ്താവനയുടെ ഉള്ളില്‍ ഒതുക്കിയ "മനോരമ"യുടെ പുത്തിയും പക്ഷപാതവും അപാരം തന്നെ. ഇടതുപക്ഷത്തോ, സിപിഐ എമ്മിലോ ആരെങ്കിലും എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ വക്രീകരണ സാധ്യത ഉണ്ടെങ്കില്‍ അതിനെ പര്‍വതീകരിച്ച് അവതരിപ്പിക്കുന്ന മനോരമയാണിത് ചെയ്തതെന്നോര്‍മിക്കുക. മാത്രമോ, ചാക്കോ പറഞ്ഞത്, കോണ്‍ഗ്രസിന് ഇക്കുറി പ്രതിപക്ഷത്തിരിക്കേണ്ടതായി വരും എന്നുമാണ്. വ്യക്തിപരം

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ പരാതിയുമായി ക്യൂ നില്‍ക്കുന്നതായാണ് ഇതെഴുതുമ്പോള്‍ ടി വി ചാനലുകളില്‍ വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മുഖ്യപരാതിക്കാരന്‍ ശശി തരൂരാണ്. സുനന്ദാ പുഷ്ക്കറെന്ന് പറയുന്നതുതന്നെ അദ്ദേഹത്തിനു മാനഹാനിയുണ്ടാക്കുമത്രെ! ഐപിഎല്ലും വിയര്‍പ്പോഹരിയുമെല്ലാം തിരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാകുന്നത് തരൂരിന് ഒഴിവാക്കിയേ പറ്റൂ. എത്ര തടഞ്ഞാലും സുനന്ദയുടെ പ്രേതം തരൂരിനെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നുറപ്പാണ്. അതാണ് രണ്ട് ദിവസം മുന്‍പ് ഡല്‍ഹി പൊലീസ് മേധാവി, സുനന്ദയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് കൃത്യമായി പറയാറായിട്ടില്ല എന്ന് പ്രസ്താവിച്ചത്. ഇനി ആത്മഹത്യയാണെങ്കിലും അതിനുത്തരം പറയേണ്ടത് തരൂര്‍ തന്നെയാണ്. സ്ത്രീപീഡനത്തിനാണ് തരൂരിന് ഡോക്ടറേറ്റ് എന്ന് പറയുന്നതുപോലും മഹാപരാധമത്രെ! സുനന്ദാ പുഷ്കറിെന്‍റ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് അവരുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായാണ്. ആ മുറിവുകള്‍ ഏല്‍പിച്ചത് തരൂരല്ലെങ്കില്‍ മറ്റാരെങ്കിലും അവിടെ എത്തിയതായി പറയാനുള്ള ബാധ്യതയും തരൂരിനുണ്ട്.

രാജ്യത്ത് നിലവിലുള്ള പല നിയമങ്ങളും ശരി തരൂരിനെതിരെ വിരല്‍ ചൂണ്ടുന്നതാണ്. പാര്‍ലമെന്‍റംഗീകരിച്ച നിയമം പാലിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രമന്ത്രി അത് ലംഘിക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാതിരിക്കാനാവില്ലല്ലോ. ഇതൊന്നും ആരോപണങ്ങളല്ല, സത്യമാണ്. സത്യം മൂടിവെയ്ക്കണമെന്നാണ് തരൂര്‍ പറയുന്നത്. ഇനിയും പഴയത് പലതുമുണ്ട് തരൂരിനെപ്പറ്റി പറയാന്‍ - യുഎന്നിലായിരിക്കെ കോഫി അന്നെന്‍റ പുത്രനുമായി ചേര്‍ന്ന് ഇറാക്ക് എണ്ണ ഇടപാടില്‍ നടത്തിയ തരികിടകളും അവിടെ അണ്ടര്‍ സെക്രട്ടറിയായിരിക്കെ തരൂരിന് പ്രത്യേക അടുപ്പമുണ്ടായിരുന്ന ഒരു മദാമ്മക്കൊച്ചിന് അവിഹിതമായി പ്രമോഷന്‍ നല്‍കിയതുമൊന്നും ജനത്തിന് മറക്കാനാവില്ലല്ലോ. കെ സുധാകരനും കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ആേന്‍റാ ആന്‍റണിയും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലുള്ളവര്‍ക്കെതിരെയെല്ലാം പറയാന്‍ പലതുണ്ട്, തിരഞ്ഞെടുപ്പ് വേളയില്‍. നമ്മുടെ തിരഞ്ഞെടുപ്പ് രീതി വ്യക്തികളെ നേരിട്ട് തിരഞ്ഞെടുക്കുന്നതാണ്. അതുകൊണ്ടു തന്നെ വ്യക്തിപരമായ പരിശോധനയ്ക്കും വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്.

*
ഗൗരി chintha weekly

1 comment:

മുക്കുവന്‍ said...

""നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നേരിടുമ്പോഴായിരുന്നു ടി പി വധമെങ്കില്‍ ...

why dont you admit it, if you have guts.... or they will find another one and put those also on the party.