Saturday, March 1, 2014

കെഎസ്ആര്‍ടിസിക്ക് മരണവാറന്റ്

യുഡിഎഫ് ഭരണം കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലാണ് എത്തിച്ചത്. 1000 പുതിയ ബസ് മാത്രമാണ് ഈ കാലയളവില്‍ പുറത്തിറങ്ങിയത്. 15 വര്‍ഷം പൂര്‍ത്തിയായ അത്രത്തോളം ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കേണ്ടിയും വന്നു. സര്‍വീസ് ഓപ്പറേഷന്‍ താറുമാറായതോടെ ഓടിക്കുന്ന ഷെഡ്യൂളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവുകയും രണ്ടുപ്രാവശ്യം യാത്രക്കൂലി കൂട്ടിയിട്ടും ആനുപാതികമായ വരുമാനവര്‍ധന ഉണ്ടാകാതെ വരികയും ചെയ്തു. ഇന്ധനവിലയിലുണ്ടായ ഭീമമായ വര്‍ധനയും മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ അവഗണനയും കൂടിയായപ്പോള്‍ പ്രതിസന്ധി പാരമ്യത്തിലെത്തുകയും രണ്ടുമാസം പെന്‍ഷന്‍ മുടങ്ങുകയുംചെയ്തു. പ്രതിമാസ നഷ്ടം 94 കോടി രൂപയായി. ലഭിക്കുന്ന വരുമാനം ഡീസലടിക്കുന്നതിനും കടംതിരിച്ചടവിനും മാത്രം തികയുകയും ശമ്പളം, പെന്‍ഷന്‍, മറ്റ് ദൈനംദിന ചെലവുകള്‍ ഉള്‍പ്പെടെ എല്ലാറ്റിനും കടംവാങ്ങേണ്ടിയും വരുന്ന സാഹചര്യത്തിലാണ്, ഈ പ്രതിസന്ധിയെ മറയാക്കി മാനേജ്മെന്റ് ഒരു പുനഃരുദ്ധാരണ പാക്കേജ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചതും അത് നടപ്പാക്കാനുവദിച്ച് സര്‍ക്കാരുത്തരവിറക്കിയതും.

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സ്വകാര്യ കോണ്‍ട്രാക്ട് ബസുകള്‍ ഏര്‍പ്പെടുത്തുക, പഴയ ബസുകള്‍ക്ക് പകരമായി മാത്രം പുതിയ ബസുകള്‍ വാങ്ങുക, വികസനം മരവിപ്പിക്കുക, ദേശസാല്‍കൃത റൂട്ടുകളില്‍ മാത്രം കേന്ദ്രീകരിക്കുക, ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുക, പെന്‍ഷന്‍ ഫണ്ട് ട്രസ്റ്റ് രൂപീകരിക്കുക, പെന്‍ഷന്‍ സെസ് ഏര്‍പ്പെടുത്തുക, വിരമിച്ച ജീവനക്കാരുടെ പാസ് നിര്‍ത്തലാക്കുക, യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളാണ് ഊതിപ്പെരുപ്പിച്ച കണക്കായി നിരത്തി പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധിക്കാകെ കാരണം പെന്‍ഷന്‍ ബാധ്യതയാണെന്നു പറയുമ്പോള്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട മൂലധന നിക്ഷേപത്തെക്കുറിച്ച് ഒന്നും പറയുന്നുമില്ല. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മാത്രമേ പാക്കേജ് നടപ്പാക്കുകയുള്ളൂവെന്ന് ഗതാഗതമന്ത്രി പറയുമ്പോള്‍തന്നെ, മൂന്നു മാസത്തിനകം കെഎസ്ആര്‍ടിസിയില്‍ "ചില മാറ്റങ്ങള്‍" വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉത്തരവ് പിന്‍വലിക്കാന്‍ ഇതുവരെയും തയ്യാറായിട്ടില്ല.

കെഎസ്ആര്‍ടിസിക്ക് സഹായധനമായി ഇപ്പോള്‍ അനുവദിച്ച 100 കോടി രൂപയില്‍ 50 കോടി രൂപ മാത്രമാണ് ഈ മാസം ലഭ്യമാവുക. രണ്ടു മാസത്തെ പെന്‍ഷന്‍ കുടിശ്ശികയും ഈ മാസത്തെ ശമ്പളവും കൊടുക്കാന്‍ 61 കോടി രൂപ വേണം. 11 കോടി രൂപ കെഎസ്ആര്‍ടിസി കണ്ടെത്തി കൊടുത്താല്‍പ്പോലും മാര്‍ച്ച് അഞ്ചിന് പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. ദേശസാല്‍കൃത-അന്തര്‍ സംസ്ഥാന റൂട്ടുകള്‍ സംരക്ഷിക്കുക എന്ന ആവശ്യത്തോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഹൈക്കോടതിയുടെ അനുകൂലവിധി ഉണ്ടായിട്ടും മൂവാറ്റുപുഴ-എറണാകുളം റൂട്ടിലെ 67 സ്വകാര്യ പെര്‍മിറ്റിന് പകരമായോ, കോട്ടയത്ത് റദ്ദാക്കിയ 9 നിയമവിരുദ്ധ പെര്‍മിറ്റിന് പകരമായോ ഒരു സര്‍വീസുപോലും ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറായിട്ടില്ല.

ഹൈക്കോടതിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കേസുകളില്‍ സ്വകാര്യ ബസുടമകള്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കുന്നതിനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. 2009ലെ സ്കീം പരിഷ്കരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തിവരുന്നു എന്നാണ് ഗവ. പ്ലീഡര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. സപ്ലിമെന്റേഷന്‍ സ്കീമില്‍പ്പെട്ട കെഎസ്ആര്‍ടിസിയുടെ 31 റൂട്ടും അപകടപ്പെടുത്താനാണ് ശ്രമം. അസോസിയേഷന്‍ സുപ്രീംകോടതിവരെ നടത്തിയ നിയമപോരാട്ടത്തിലൂടെ കെഎസ്ആര്‍ടിസിക്ക് ലഭിച്ച കാസര്‍കോട്- മംഗലാപുരം റൂട്ടില്‍ 11 സ്വകാര്യ പെര്‍മിറ്റ് അനുവദിക്കാന്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍. അതോറിറ്റി തീരുമാനമെടുത്തു. കേരള എസ്ടിഎ സെക്രട്ടറിയുടെ ഒരു കൗണ്ടര്‍ സിഗ്നേച്ചര്‍ കൂടിയായാല്‍ ഈ നിയമവിരുദ്ധ സ്വകാര്യപെര്‍മിറ്റുകള്‍ യാഥാര്‍ഥ്യമാകും. അതിനുളള അണിയറനീക്കവും സജീവമാണ്.

2013 ഒക്ടോബര്‍ 26 മുതല്‍ കെഎസ്ആര്‍ടിഇഎ (സിഐടിയു) നേതൃത്വത്തില്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങളില്‍ തുടര്‍ച്ചയായി ഇക്കാര്യങ്ങള്‍ ഉന്നയിച്ചുപോന്നതാണ്. ഇക്കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെന്നു മാത്രമല്ല, ജനുവരി ആദ്യവാരം മന്ത്രിതലത്തിലും മാനേജ്മെന്റ് തലത്തിലും ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അട്ടിമറിക്കുകയാണ്. ഫെബ്രുവരി 28നകം ഇടിഎം വ്യാപകമാക്കുമെന്ന തീരുമാനവും നടപ്പായിട്ടില്ല. ട്രേഡ് യൂണിയന്‍ വിരോധംവച്ച് ഏകപക്ഷീയമായ സ്ഥലംമാറ്റ ഉത്തരവുകള്‍ പുറത്തിറക്കി സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.
*
സി കെ ഹരികൃഷ്ണന്‍ (കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

No comments: