Friday, February 20, 2009

മംഗലാപുരം ഒരു മുഖവുര

'അവിടെ ഭയമാണ് ഭരിക്കുന്നത്' എന്ന് ബെര്‍തോള്‍ഡ് ബ്രെഹ്ത് പറഞ്ഞത് നാസി ജര്‍മനിയെക്കുറിച്ചായിരുന്നു. ഇന്ന് മംഗലാപുരത്തിനും ബ്രെഹ്തിന്റെ വാക്കുകള്‍ ബാധകമായിരിക്കുന്നു. മംഗലാപുരം ഇന്ത്യയിലെ അധോലോകത്തിന്റെ കുപ്രസിദ്ധതാവളങ്ങളിലൊന്നാണ് എന്ന് നമുക്ക് നേരത്തേയറിയാം. അധോലോക രാജാക്കന്മാരുടെ കൈയൂക്കും കാട്ടുനീതിയും മംഗലാപുരത്ത് മുമ്പു തന്നെ ഭയം വിതച്ചിട്ടുണ്ട്. മംഗലാപുരം ഭരിച്ചുവന്ന സാമ്പത്തിക അധോലോകത്തിനൊപ്പം പുതിയൊരു സാംസ്കാരിക അധോലോകത്തിന്റെ വിഷവൃക്ഷങ്ങള്‍ കൂടി മംഗലാപുരത്തിന്റെ കാവി നിറമുള്ള മണ്ണില്‍ വളര്‍ന്നുവന്നുതുടങ്ങിയിരിക്കുന്നു. അതിലൊന്നാണ് പ്രമോദ് മുത്തലിഖ് എന്ന ഹിന്ദുത്വ ഭ്രാന്തന്‍ നയിക്കുന്ന ശ്രീരാം സേന. (തീര്‍ച്ചയായും മംഗലാപുരത്ത് വേരുറപ്പിച്ച സാമ്പത്തിക അധോലോകത്തെയും സാംസ്കാരിക അധോലോകത്തെയും ബന്ധിപ്പിക്കുന്ന ചില പൊതുകണ്ണികളുണ്ട്. അതിനെക്കുറിച്ചുള്ള അന്വേഷണം ഈ ലേഖനത്തിന്റെ വിഷയമല്ല).

ഒളിഞ്ഞുനോട്ടക്കാര്‍

ശ്രീരാംസേന എന്ന ഈ ക്രിമിനല്‍ സംഘത്തിന്റെ സമീപകാലത്തെ ചില പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ നടുക്കവും പ്രതിഷേധവും ഉണ്ടാക്കുകയുണ്ടായി. അതിലൊന്ന് ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ മംഗലാപുരത്തെ പബ്ബുകളില്‍ അതിക്രമിച്ചുകടന്ന് പെണ്‍കുട്ടികളെപ്പോലും ക്രൂരമായി ആക്രമിച്ച സംഭവമാണ്. ടെലിവിഷന്‍ ചാനലുകളില്‍ കണ്ട ദൃശ്യങ്ങള്‍ ഭീതിയുളവാക്കുന്നതായിരുന്നു. ആ അപരിഷ്കൃത നടപടിയെ ന്യായീകരിച്ച ശ്രീരാമസേന തുടര്‍ന്ന് ഭീഷണി മുഴക്കിയത് ഫെബ്രുവരി പതിനാലിന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ക്കെതിരായിട്ടായിരുന്നു. വാലന്റൈന്‍ ദിനം പങ്കിടുന്ന കമിതാക്കളെ ഒളിക്യാമറ ഉപയോഗിച്ചു കണ്ടെത്തി തല്‍ക്ഷണം വിവാഹം കഴിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി താലിയും പൂജാരിയുമായി ശ്രീരാമസേനാംഗങ്ങള്‍ ആ ദിവസം റോന്തുചുറ്റുമത്രെ. മൂന്നാമത്തേത് അക്ഷരാര്‍ഥത്തില്‍ രാജ്യത്തെ മുഴുവന്‍ നടുക്കിയ സംഭവമാണ്. മഞ്ചേശ്വരം എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിന്റെ മകള്‍ ശ്രുതി മംഗലാപുരത്തുള്ള കോളേജിലേക്ക് ബസ്സില്‍ പോകുമ്പോള്‍ സഹപാഠിയുടെ സഹോദരനായ മുസ്ലീം കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ രണ്ടുപേരെയും ബസ്സില്‍ നിന്നിറക്കി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഈ മൂന്നു സംഭവങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ മംഗലാപുരത്ത് ഇന്ന് നിലനില്‍ക്കുന്ന ഭീതിതമായ അന്തരീക്ഷം തിരിച്ചറിയാനാകും. അന്യമതസ്ഥനായ സുഹൃത്തിനോട് മിണ്ടാന്‍പോലും ഭയപ്പെടേണ്ട സ്ഥിതി. അയല്‍ക്കാരനോ പരിചയക്കാരനോ ആയ മുസ്ലീമിനെ കണ്ടാല്‍ അപരിചിതനെപ്പോലെ മുഖംതിരിച്ചു നടക്കണം. സ്കൂള്‍ കുട്ടികള്‍ പോലും അന്യോന്യം മിണ്ടിപ്പോയാല്‍ ആക്രമിക്കപ്പെട്ടേക്കാം. ബസ്സിലോ പൊതുസ്ഥലത്തോ വിദ്യാലയത്തിലോ എവിടെവച്ചും നിങ്ങള്‍ വേട്ടയാടപ്പെടാം. പ്രണയിക്കുന്നവര്‍ സൂക്ഷിക്കുക. മംഗലാപുരത്തെ ‘കൊച്ചു ഹിന്ദുരാഷ്ട്രത്തില്‍ പ്രണയം നിരോധിച്ചിരിക്കുന്നു! പ്രണയം കണ്ടുപിടിക്കാന്‍ ബൈനോക്കുലറും ഒളിക്യാമറയുമായി ഒളിഞ്ഞുനോട്ടക്കാരായ കുറേ ഹിന്ദുത്വ ബോറന്മാര്‍ ശ്രീരാമന്റെ പേരില്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്.

ധാര്‍മികതയുടെയും സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും സ്വയം പ്രഖ്യാപിത കാവലാളുകളായി ചമയുന്നത് ലോകത്തിലെല്ലായിടത്തും എല്ലാ കാലത്തുമുള്ള മതതീവ്രവാദികളുടെയും ഫാസിസ്റ്റുകളുടെയും പൊതുവായ രീതി ശാസ്ത്രമാണ്. സദാചാരത്തിന്റെയും ധാര്‍മ്മികതയുടെയും പേരില്‍ ജനാധിപത്യം, മതനിരപേക്ഷത, മനുഷ്യാവകാശങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം എന്നീ സങ്കല്‍പങ്ങളേയും ആധുനികമൂല്യങ്ങളേയുമാണ് ഇവര്‍ നിരന്തരം കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ആക്രമങ്ങളില്‍ ഏറ്റവും പ്രകടവും ശ്രദ്ധേയവും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നതുമായ വസ്തുത മതതീവ്രവാദികളുടെ സ്ത്രീവിരുദ്ധതയാണ്.

നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

ശ്രീരാമസേന ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം ഹിന്ദുത്വത്തിന്റേതാണ്. അവരുടെ രാഷ്ട്രീയ ലക്ഷ്യമാകട്ടെ ഹിന്ദുരാഷ്ട്രവുമാണ്. ശ്രീരാമസേനയെപ്പോലുള്ള ഹിന്ദുത്വശക്തികളെല്ലാം അച്ചടക്കത്തോടെ അംഗീകരിക്കുന്ന ‘ഭാവി ഹിന്ദുരാഷ്ട്രത്തിന്റെ നിയമസംഹിതയാകട്ടെ മനുസ്മൃതിയുമാണ്. മനുസ്മൃതിയിലെ സ്ത്രീവിരുദ്ധതക്ക് വിശദീകരണങ്ങള്‍ ആവശ്യമില്ല. കൌമാരത്തില്‍ പിതാവും യൌവനത്തില്‍ ‘ഭര്‍ത്താവും വാര്‍ധക്യത്തില്‍ പുത്രനും സംരക്ഷിക്കേണ്ടവളായ സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ള ഹിന്ദുത്വത്തിന്റെ ഭരണഘടനയാണത്. ആ ‘ഭരണഘടനയോടു കൂറു പുലര്‍ത്തുന്ന ശ്രീരാമസൈനികര്‍ വിലക്കുകള്‍ ലംഘിക്കുന്ന’ സ്ത്രീകളെ എങ്ങനെയാണ് നേരിടുക? ആ നേരിടലിന്റെ രീതിയാണ് മംഗലാപുരത്തുനിന്നപ്പോള്‍ തല്‍സമയം കാണുന്നത്. പബ്ബ് ആക്രമിച്ച മുത്തലീഖിന്റെ ഗുണ്ടാസംഘം പെണ്‍കുട്ടികളെ മുടിക്കുത്തിനുപിടിച്ച് വലിച്ചിഴച്ചതും നിലത്തിട്ട് മതിവരുവോളം മര്‍ദിച്ചതും നാം കണ്ടു. പണ്ട് കൌരവസഭയിലിട്ട് ദ്രൌപതിയെ മുടിക്കുത്തിനുപിടിച്ച് വലിച്ചിഴക്കുകയും വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കുകയും ചെയ്ത ദുശ്ശാസനനെ ഓര്‍മിപ്പിക്കുന്നു മുത്തലീഖിന്റെ കശ്മലന്മാര്‍.

സ്ത്രീകള്‍ക്ക് പ്രത്യേക വസ്ത്രധാരണച്ചട്ടം അടിച്ചേല്പിക്കാനുള്ള ശ്രമങ്ങള്‍ പരിവാര്‍-ഹിന്ദുത്വ സംഘടനകളായ എബിവിപിയും ശിവസേനയുമെല്ലാം പലപ്പോഴും നടത്തിയിട്ടുണ്ട്. എബിവിപി പ്രഖ്യാപിച്ച വസ്ത്രധാരണച്ചട്ടം പാലിക്കാത്തതിന്റെ പേരില്‍ ചില ഉത്തരേന്ത്യന്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടേയും അധ്യാപികമാരുടേയും തലയില്‍ കരിഓയില്‍ ഒഴിച്ച സംഭവം കുറച്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാകട്ടെ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുട്ടു മറയ്ക്കാത്ത വസ്ത്രം ധരിക്കാന്‍ പാടില്ല എന്ന ഉത്തരവിറക്കിയത് വിവാദമായിരുന്നു. സ്ത്രീകള്‍ ഭാരതീയ വേഷം’ മാത്രമേ ധരിക്കാവൂ എന്ന സംഘപരിവാര്‍ നിലപാട് നടപ്പിലാക്കാനായിരുന്നു ശ്രമം. എന്നാല്‍ ഏതാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കാകെ ബാധകമായ ഒരു പൊതു ഭാരതീയ വേഷം എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ഇന്ത്യയെപ്പോലെ ആഴമേറിയ വൈവിധ്യങ്ങളും സാംസ്കാരിക വൈജാത്യങ്ങളുമുള്ള ഒരു രാജ്യത്ത് സ്ത്രീകള്‍ക്ക് പൊതുവേഷം അടിച്ചേല്പിക്കുന്നത് സ്ത്രീവിരുദ്ധതയോടൊപ്പം സാംസ്കാരിക ബഹുസ്വരതയെ നിഷേധിക്കലും കൂടിയാണ്. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ തയ്യാറാക്കിയ സ്കൂള്‍ പാഠ്യപദ്ധതി അതിലെ വര്‍ഗീയ ഉള്ളടക്കത്തോടൊപ്പം സ്ത്രീ വിരുദ്ധതയുടെ കൂടി പേരിലാണ് ഏറെ പ്രതിഷേധം ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ക്ക് ഗൃഹഭരണം പഠിപ്പിക്കണമെന്നായിരുന്നു ആ പാഠ്യപദ്ധതി അനുശാസിച്ചത്. അന്യജാതിയിലോ മതത്തിലോപെട്ട പരുഷന്മാരെ പ്രണയിച്ച് വിവാഹം കഴിക്കുന്ന സ്ത്രീകളെ കുടുംബത്തിന്റെ മാനം സംരക്ഷിക്കാന്‍ കൊല്ലുന്ന ആദരഹത്യകള്‍ (honour killing) ഹിന്ദുത്വശക്തികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പതിവാണ് എന്നും ഓര്‍ക്കുക. ഹിന്ദുത്വശക്തികള്‍ക്ക് വേരോട്ടമുള്ള മേഖലകളിലാണ് പെണ്‍ഭ്രൂണഹത്യയും കൂടുതലുള്ളത് എന്ന വസ്തുത ഹിന്ദുത്വത്തില്‍ അന്തര്‍ലീനമായ സ്ത്രീവിരുദ്ധതയുടെ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. സ്ത്രീയെ ബാധ്യതയും അടിമയും സ്വകാര്യസ്വത്തും സ്വാതന്ത്ര്യമര്‍ഹിക്കാത്തവളുമായി കണക്കാക്കുന്ന ഹിന്ദുത്വവീക്ഷണത്തിന്റെ ഫാസിസ്റ്റ് പ്രയോഗ പദ്ധതിയാണ് മംഗലാപുരത്ത് കണ്ടത്.

താലിബാനും മനുസ്മൃതിയും

ഈ സ്ത്രീവിരുദ്ധതയാകട്ടെ ഹിന്ദുത്വശക്തികളുടെ മാത്രം മുഖമുദ്രയല്ല. ഇസ്ലാമിക വര്‍ഗീയശക്തികളുള്‍പ്പെടെയുള്ള എല്ലാ വര്‍ഗീയ-മത തീവ്രവാദശക്തികളും ഒരുപോലെ പങ്കുവെക്കുകയും അവലംബിക്കുകയും ചെയ്യുന്ന പ്രതിലോമ നിലപാടാണ്. അഫ്ഗാനിസ്ഥാനിലെ താലിബാനും കാശ്മീരിലെ ലഷ്കര്‍-ഇ-തയ്ബയും കേരളത്തിലെ എന്‍ഡിഎഫും വരെയുള്ളവര്‍ ഒരുപോലെ കടുത്ത സ്ത്രീവിരുദ്ധതയുടെ വക്താക്കളാണ്. മറ്റു പലതുമെന്നപോലെ ഹിന്ദുത്വ-ഇസ്ലാമിക തീവ്രവാദശക്തികള്‍ യോജിപ്പിലെത്തുന്ന ഒരു മേഖല സ്ത്രീവിരുദ്ധതയുടേതാണ് എന്നര്‍ഥം. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ മേധാവിത്വം നേടിയശേഷം വിവരണാതീതമായ ദുരിതം ഏറ്റുവാങ്ങിയത് സ്ത്രീകളാണ്. അവര്‍ മധ്യകാല കാടത്തത്തിന്റെ ഇരകളായിത്തീര്‍ന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചു. അടുത്ത ബന്ധുവായ പുരുഷനോടൊപ്പം മാത്രമേ സ്ത്രീകള്‍ പുറത്തിറങ്ങാവൂ എന്നാണ് താലിബാന്റെ ഉഗ്രശാസനം. ലംഘിച്ചാല്‍ വില നല്‍കേണ്ടിവരിക സ്വന്തം ജീവന്‍ തന്നെ. പെണ്‍കുട്ടികള്‍ ബന്ധുക്കളോടൊപ്പമേ പുറത്തിറങ്ങാവൂ എന്നാണ് ശ്രീരാമസേനയുടെയും നിലപാട്. എന്തൊരു സമാനത! മനുസ്മൃതിയുടെ കല്പനകള്‍ പാലിക്കുന്നതില്‍ താലിബാനും ശ്രീരാമസേനയും തമ്മില്‍ എന്തൊരു യോജിപ്പ്! കാശ്മീരിലെ തീവ്രവാദികളാവട്ടെ പെണ്‍കുട്ടികള്‍ക്ക് വസ്ത്രധാരണച്ചിട്ടയും ബുര്‍ഖയും നിര്‍ബന്ധിതമാക്കുകയും അതു നടപ്പില്‍ വരുത്താന്‍ അന്ത്യശാസനം നല്‍കുകയും ചെയ്തു. അന്ത്യശാസനം സമയം കഴിഞ്ഞും ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിനികളെ വെടിവെച്ചുകൊന്ന സംഭവങ്ങളും നിരവധി. കാശ്മീരില്‍ വീടുകള്‍ കൈയേറി രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ തീവ്രവാദികള്‍ നിര്‍ബന്ധിച്ച് വിവാഹം ചെയ്യുന്നതും കടത്തിക്കൊണ്ടുപോകുന്നതും പതിവു സംഭവങ്ങള്‍.

പാകിസ്ഥാനിലെ സ്വാത്ത് താഴ്വര പിടിച്ചടക്കിയ താലിബാന്‍ അനുകൂല ഇസ്ലാമിക തീവ്രവാദികള്‍ ആദ്യം ലക്ഷ്യം വച്ചത് സ്ത്രീ സ്വാതന്ത്ര്യത്തെയാണ്. കഴിഞ്ഞ ജനുവരി 15 താലിബാന്‍ പുറപ്പെടുവിച്ച കല്പന സ്വാത്തിലെ ഗേള്‍സ് സ്കൂളുകളെല്ലാം അടച്ചുപൂട്ടണമെന്നാണ്. എണ്‍പതിനായിരം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണിങ്ങനെ മുടങ്ങിയത്. നിശ്ചിത തിയ്യതിക്കകം പൂട്ടാത്തതിനാല്‍ 183 സ്കൂളുകളാണ് സ്വാത്തില്‍ തകര്‍ത്തുകളഞ്ഞത്. (The Hindu, 21-01-09).

താലിബാന്റെ കേരള പതിപ്പായ എന്‍ഡിഎഫ് ഇവിടെ ചെയ്യുന്നതും വ്യത്യസ്തമല്ല. മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ളതുകൊണ്ട് എന്‍ഡിഎഫ് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ കഴിയുന്നില്ലെന്ന് മാത്രം. മുത്തലീഖിന്റെ ശ്രീരാമസേനയെപ്പോലെ പ്രണയം നിരോധിക്കുന്നവരാണ് എന്‍ഡിഎഫും എന്‍ഡിഎഫിന്റെ ശിക്ഷാ നിയമപ്രകാരം പ്രണയത്തിനുള്ള പരമാവധി ശിക്ഷ വധശിക്ഷ തന്നെ. കാസര്‍കോട്ട് മുസ്ലീം പെണ്‍കുട്ടിയെ പ്രണിയിച്ച് വിവാഹം ചെയ്ത കുറ്റത്തിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണനെ അവര്‍ വെട്ടിക്കൊന്നത്. സ്വസമുദായത്തിലെ ചെറുപ്പക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മഞ്ചേരിയിലെ തസ്നിബാനുവെന്ന പെണ്‍കുട്ടിയെ എന്‍ഡിഎഫുകാര്‍ വേട്ടയാടിയത് കേരളം മറന്നിരിക്കാനിടയില്ല. മുസ്ലീം പെണ്‍കുട്ടികളുമായി സംസാരിക്കുന്ന ആണ്‍കുട്ടികളെ കണ്ടെത്താനും അവര്‍ക്ക് കൈയോടെതന്നെ ശിക്ഷ നല്‍കാനുമായി തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളില്‍ സദാചാരപ്പോലീസിനെ നിയോഗിക്കുന്ന രീതി എന്‍ഡിഎഫിനും അന്യമല്ല. അത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണയവേട്ടയിലും ഒളിഞ്ഞുനോട്ടത്തിലും എന്‍ഡിഎഫ് ശ്രീരാമസേനക്കു പിന്നിലായി എന്ന ‘ദുഷ്പേര്’ ഉണ്ടാകില്ലെന്നുറപ്പ്. മലപ്പുറത്ത് രാത്രിയില്‍ പൊതുവഴിയില്‍ കണ്ടതിന്റെ പേരില്‍ സന്മാര്‍ഗലംഘനം ആരോപിച്ച് മൂന്ന് സ്ത്രീകളെ മൊട്ടയടിച്ചതടക്കമുള്ള സദാചാരപ്പോലീസിന്റെ കൃത്യനിര്‍വഹണം ‘സ്തുത്യര്‍ഹമായിത്തന്നെ അവര്‍ പാലിച്ചു പോന്നിട്ടുണ്ട്.

സാംസ്കാരിക കാപട്യം

സാംസ്കാരിക അപചയത്തിനെതിരായ യുദ്ധപ്രഖ്യാപനവും എല്ലാ മതതീവ്രവാദികളുടെയും ഫാസിസ്റ്റുകളുടെയും സ്ഥിരം തന്ത്രമാണ്. സംസ്കാരം അവര്‍ക്ക് സ്വന്തം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുള്ള ഒരു മറ മാത്രം. സാംസ്കാരിക ജീര്‍ണത വളര്‍ത്തുന്ന സാമ്പത്തിക-സാമൂഹ്യ സാഹചര്യങ്ങളെ എതിര്‍ക്കാതിരിക്കുകയും ചില അപചയങ്ങളെ മാത്രം അടര്‍ത്തിയെടുത്ത് അതിനെതിരായി യുദ്ധം നടത്തുകയും ചെയ്യുന്നത് നിഴല്‍യുദ്ധം മാത്രമാണ്. സാംസ്കാരിക ജീര്‍ണതക്കെതിരെ എന്നപേരില്‍ തികച്ചും പ്രതിലോമകരവും ജനവിരുദ്ധവുമായ സമീപനങ്ങളില്‍ നിന്നുകൊണ്ട് ജനാധിപത്യ ജീവിതത്തിനുനേരെ കടന്നാക്രമണം നടത്തുകയാണിവര്‍ ചെയ്യുന്നത്. ജീര്‍ണതക്കിടയാക്കുന്ന സാഹചര്യങ്ങള്‍ക്കെതിരായ എതിര്‍പ്പിനെ വഴിതിരിച്ചുവിടുന്നതിലൂടെ സാംസ്കാരികവും സാമൂഹികവുമായ ജീര്‍ണതകളെ ഫലത്തില്‍ കൂടുതല്‍ അഗാധമാക്കുകയും ചെയ്യുന്നു. പബ്ബ് സംസ്കാരവും വാലന്റൈന്‍ ദിനാഘോഷങ്ങളുടെ പേരിലുള്ള പ്രണയ വൈകൃതങ്ങളും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കച്ചവടവല്‍ക്കരണവും എതിര്‍ക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ആ എതിര്‍പ്പുകള്‍ ജനാധിപത്യപരമായ രീതികളും ആശയപ്രചരണത്തിന്റെ മാര്‍ഗവും അവലംബിക്കുന്നതും കൃത്യമായ രാഷ്ട്രീയ ഉള്ളടക്കമുള്ളതുമാവണം. ആഗോളവല്‍ക്കരണത്തിന്റെ രാഷ്ട്രീയത്തേയും സാംസ്കാരിക പ്രത്യാഘാതങ്ങളേയും സമഗ്രതയില്‍ കണക്കിലെടുക്കാത്ത, ആള്‍ക്കൂട്ടത്തിന്റെ അരാജകത്വവും ഗുണ്ടാവിളയാട്ടങ്ങളും സാംസ്കാരിക പ്രതിരോധമല്ല കൂടുതല്‍ വഷളായ സംസ്കാരശൂന്യതയാണ്.

എംഎഫ് ഹുസൈന്‍ മുതല്‍ ഗുലാം അലിയും മമ്മൂട്ടിയും വരെയുള്ള കലാകാരന്മാരെ വേട്ടയാടുകയും ബറോഡ യൂണിവേഴ്സിറ്റിയിലെ ചിത്ര പ്രദര്‍ശനത്തിന് തീ കൊടുക്കുകയും വാട്ടര്‍, ഫയര്‍ തുടങ്ങി തങ്ങള്‍ക്കഭിമതമല്ലാത്ത സിനിമകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയും നവവത്സരാഘോഷങ്ങളും ക്രിസ്മസ് ആഘോഷങ്ങളും വൈദേശികമെന്നാരോപിച്ച് കൈയേറുകയും ചെയ്തിട്ടുള്ള സംഘപരിവാറിന്റെ ഫാസിസ്റ്റ് സംസ്കാരശൂന്യതയുടെ മറ്റൊരു മുഖമാണ് മംഗലാപുരത്തു കണ്ടത്.

റേഡിയോയും ടിവിയും സിനിമയും സംഗീതവും നിരോധിച്ച അഫ്ഗാനിസ്ഥാനെ ഭീകരമായൊരു നരകമാക്കിത്തീര്‍ത്ത താലിബാനും സല്‍മാന്‍ റുഷ്ദിയും തസ്ലീമയും അസ്‌ഗര്‍ അലി എന്‍ചിനീയറും കലാമണ്ഡലം ഹൈദരാലിയും സദനം റഷീദും ഉള്‍പ്പെടെ വലുതും ചെറുതുമായ എഴുത്തുകാരെയും കലാകാരന്മാരേയും വേട്ടയാടിയ ഇസ്ലാമിക തീവ്രവാദികളുടെ സംസ്കാരശൂന്യതയും സംഘപരിവാറിന് ഒട്ടും പിന്നിലല്ല. മതമില്ലാത്ത ജീവന്റെ പേരില്‍ കേരളത്തിലെ ഏഴാം ക്ലാസ് പാഠപുസ്തകം ചുട്ടുചാമ്പലാക്കപ്പെടേണ്ടതാണ് എന്ന് വിധിച്ചതില്‍ ഹിന്ദുത്വ-ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ ഒരേ തൂവല്‍ പക്ഷികളായിരുന്നുവെന്നതും വിസ്മരിച്ചുകൂട. പുസ്തകം കത്തിച്ചതും സദാചാരവും സംസ്കാരവും സംരക്ഷിക്കുന്നതിന്റെ ‘ഭാഗമാണെന്നായിരുന്നല്ലോ ഇരുകൂട്ടരുടേയും ന്യായം. പോളണ്ട് കൈടക്കിയ നാസികള്‍ ആദ്യം ചെയ്തത് വിശ്വക്ലാസിക്കുകള്‍ക്ക് തീയിടുകയായിരുന്നുവെന്നതില്‍ നിന്ന് ഫാസിസ്റ്റുകള്‍ക്ക് സംസ്കാരത്തോടുള്ള സമീപനം വ്യക്തമാകും.

റീച്ച്സ്റാഗും കുഞ്ഞമ്പുവും

ശ്രീരാമസേനയുമായി ബന്ധമില്ലെന്ന് അവകാശപ്പെടുന്ന സംഘപരിവാറും ബിജെപിയും ഓരോ ആക്രമണങ്ങളെതുടര്‍ന്നും അവരെ രക്ഷിക്കാനുള്ള ന്യായങ്ങള്‍ നിരത്തുകയാണ്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരാകട്ടെ ശക്തമായ എന്തെങ്കിലും നടപടി അവര്‍ക്കെതിരെ സ്വീകരിക്കുന്നുമില്ല.

ശ്രീരാമസേനയെ രക്ഷിക്കാനുള്ള സംഘപരിവാറിന്റെ വ്യഗ്രത മറനീക്കി പുറത്തുവന്നത് സി എച്ച് കുഞ്ഞമ്പുവിന്റെ മകളുടെ പ്രശ്നത്തിലാണ്. കുഞ്ഞമ്പുവിന്റെ മകളെ ആക്രമിച്ചവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് എന്നാണ് സംഘടിതമായി സംഘപരിവാര്‍ പ്രചരിപ്പിച്ചത്. അവിടംകൊണ്ടും നിര്‍ത്താതെ കുഞ്ഞമ്പു തന്നെയാണ് മകളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുവാന്‍ ഈ സംഭവം ആസൂത്രണം ചെയ്തത് എന്നുവരെ ഇക്കൂട്ടര്‍ പറഞ്ഞുകളഞ്ഞു! ജര്‍മന്‍ പാര്‍ലമെന്റായ റീച്ച് സ്റ്റാഗിന് തീകൊടുത്ത നാസികള്‍ കമ്യൂണിസ്റുകാരാണ് അതു ചെയ്തത് എന്ന് പ്രചരിപ്പിച്ചതിനോടല്ലാതെ എന്തിനോടാണീ നുണയെ താരതമ്യം ചെയ്യുക. ഡിവൈഎഫ്ഐ നേതാക്കളായ ‘ഭാസ്കര കുമ്പളയും ഈയിടെ റഫീക്കും കൊലചെയ്യപ്പെട്ടപ്പോഴും ആര്‍എസ്എസ് ഇങ്ങനെതന്നെയാണ് പറഞ്ഞത്. നാഗ്പൂരില്‍ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ രാജ്‌നാഥ് സിങ് അവകാശപ്പെട്ടത് തങ്ങള്‍ മാത്രമാണ് ഗാന്ധിശിഷ്യര്‍ എന്നാണല്ലോ. ഗാന്ധിശിഷ്യരെന്ന് അവകാശപ്പെടാന്‍ മടിക്കാത്ത ഗാന്ധിഘാതകര്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്? എന്താണ് ചെയ്തുകൂടാത്തത്? ഫാസിസ്റ്റ് ഇരട്ടത്താപ്പിന്റെയും അവസരവാദത്തിന്റേയും നികൃഷ്ടമായ ഉദാഹരണമാണിത്.

വിഷത്താമരയുടെ രാഷ്ട്രീയം

മംഗലാപുരം സംഭവങ്ങളുടെ രാഷ്ട്രീയം എന്താണ്? കര്‍ണാടകയില്‍, ദക്ഷിണേന്ത്യയിലാദ്യമായി ബിജെപിയുടെ വിഷത്താമര വിരിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷിക്കേണ്ടത്. ഇന്ത്യയില്‍ മറ്റു പലയിടത്തുമെന്നപോലെ കര്‍ണാടകയിലും ബിജെപിയുടെ അധികാരാരോഹണം ഹിന്ദുത്വ തീവ്രവാദത്തെയും വര്‍ഗീയ ധ്രുവീകരണത്തെയും ശക്തിപ്പെടുത്തിയിരിക്കുന്നു. ശ്രീരാമസേനപോലുള്ള ഹിന്ദുത്വ മാഫിയാ സംഘങ്ങളുടെ ഉത്ഭവവും പ്രവര്‍ത്തനങ്ങളും ഈ രാഷ്ട്രീയവുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീരാമസേന സംഘപരിവാറില്‍ അംഗമായാലും ഇല്ലെങ്കിലും ഇരുവരും പങ്കുവെക്കുന്നത് ഒരേ പ്രത്യയശാസ്ത്രവും രാഷ്ട്രീയവുമാണ്. അതാകട്ടെ തീവ്രഹിന്ദുത്വത്തിന്റേതുമാണ്.

ഇത്തരം ശക്തികളെ ഇളക്കിവിടുന്നതിനു പിന്നില്‍ ആസന്നമായ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് തീവ്ര ഹിന്ദുത്വ നിലപാടിലേക്കുള്ള ബിജെപിയുടെ ചുവടുമാറ്റവുമുണ്ട്. നാഗ്പൂരില്‍ അദ്വാനിയുടെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് ‘ജയ് ശ്രീരാം’ മുദ്രാവാക്യമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. രാമനെ തങ്ങള്‍ മറന്നിട്ടില്ലെന്നുള്ള അദ്വാനിയുടെ പ്രഖ്യാപനം തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ അക്രമാസക്ത ഹിന്ദുത്വത്തിലേക്കുള്ള മടങ്ങിപ്പോക്കിന്റെ സൂചനയുമാണ്. ഈ മടങ്ങിപ്പോക്ക് സമീപകാലത്ത് ബിജെപിക്കുണ്ടായ തിരച്ചടികളുടെ നിരാശയും ആഗോള സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള സങ്കീര്‍ണ സമസ്യകളെ അഭിസംബോധന ചെയ്യാനുള്ള കഴിവില്ലായ്മയും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള കാര്യക്ഷമമായ ഒരു പരിപാടിയുടെ ശൂന്യതയും നിമിത്തം അനിവാര്യവുമാണ്.

ബിജെപി തീവ്ര ഹിന്ദുത്വത്തിലേക്ക് മടങ്ങുകയല്ലാതെ ഗത്യന്തരമില്ലെന്ന് നിശ്ചയിച്ചുറപ്പിച്ചുകഴിഞ്ഞതോടെ ഒരു കാര്യം സ്പഷ്ടമായിരിക്കുന്നു. വരാനിരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരായ പുതിയ കടന്നാക്രമണങ്ങളുടെ വേലിയേറ്റമായിരിക്കും. അരങ്ങേറാനിരിക്കുന്ന ആ ഫാസിസ്റ്റ് ആക്രമണങ്ങളുടെ മുഖവുര മാത്രമാണ് മംഗലാപുരം സംഭവങ്ങള്‍.

*
എം ബി രാജേഷ് കടപ്പാട്: ദേശാഭിമാനി

21 comments:

വര്‍ക്കേഴ്സ് ഫോറം said...

'അവിടെ ഭയമാണ് ഭരിക്കുന്നത്' എന്ന് ബെര്‍തോള്‍ഡ് ബ്രെഹ്ത് പറഞ്ഞത് നാസി ജര്‍മനിയെക്കുറിച്ചായിരുന്നു. ഇന്ന് മംഗലാപുരത്തിനും ബ്രെഹ്തിന്റെ വാക്കുകള്‍ ബാധകമായിരിക്കുന്നു. മംഗലാപുരം ഇന്ത്യയിലെ അധോലോകത്തിന്റെ കുപ്രസിദ്ധതാവളങ്ങളിലൊന്നാണ് എന്ന് നമുക്ക് നേരത്തേയറിയാം. അധോലോക രാജാക്കന്മാരുടെ കൈയൂക്കും കാട്ടുനീതിയും മംഗലാപുരത്ത് മുമ്പു തന്നെ ഭയം വിതച്ചിട്ടുണ്ട്. മംഗലാപുരം ഭരിച്ചുവന്ന സാമ്പത്തിക അധോലോകത്തിനൊപ്പം പുതിയൊരു സാംസ്കാരിക അധോലോകത്തിന്റെ വിഷവൃക്ഷങ്ങള്‍ കൂടി മംഗലാപുരത്തിന്റെ കാവി നിറമുള്ള മണ്ണില്‍ വളര്‍ന്നുവന്നുതുടങ്ങിയിരിക്കുന്നു. അതിലൊന്നാണ് പ്രമോദ് മുത്തലിഖ് എന്ന ഹിന്ദുത്വ ഭ്രാന്തന്‍ നയിക്കുന്ന ശ്രീരാം സേന.

മുക്കുവന്‍ said...

എലിയെപ്പേടിച്ച് ഞാന്‍ ഇല്ലം ചുടേണ്ടി വരുമോ?

ബാബുരാജ് ഭഗവതി said...

മംഗലാപുരം (കുഞ്ഞമ്പുവിന്റെ മകളുടെ)പ്രശ്നം കഴിഞ്ഞ് പുറത്തുവന്ന പലരുടെയും വാദഗതികള്‍ ഇതോടൊപ്പം പരിശോധിക്കേണ്ടതാണ്.
ചില പത്രങ്ങളും രാഷ്ട്രീയ നേതക്കളും (ആവശ്യപ്പെട്ടവരില്‍ പലരും ബി.ജെ.പിക്കാരായിരുന്നില്ല)ആവശ്യപ്പെട്ടത് പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നായിരുന്നു. പോലീസ് അപ്രകാരം ഒരു അന്വേഷണം നടത്തുകയും ചെയ്തു.
ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്നെ!!!

Anonymous said...

പാലക്കാടെ മംഗളം പത്രം ഓഫീസിനു നടന്ന രണ്ടാമത്തെ അക്രമം ( ഒന്നാമത്തേത് ഇവിടെ) ഇന്ത്യയിലെ ഇടതന്മാരുടെ സ്വഭാവ വൈകൃതം മുംബത്തെപ്പോലെ ഒരിക്കല്‍ കൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു. തങ്ങളുടെ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രവര്‍ത്തിച്ച നിരാലംബയായ സാധുസ്ത്രീയെ ചുട്ട് തിന്ന് ഇല്ലാ പൌരുഷം കാണിച്ച വീരഇടതന്മാരുടെ നാടാണ്‌ ഇത്‌. പാര്‍ട്ടിമാറിയതിനു പാലം വലിച്ചും, എതിരാളികളെ കിട്ടിയില്ലെങ്കില്‍ പാമ്പുകളെപ്പോലും ചുട്ടുചാമ്പലാക്കും അവര്‍. മറ്റു കുട്ടികളുളെക്കള്‍ തങ്ങളുടെ വോട്ടു ബാങ്ക് സമുദായത്തിലെ കുട്ടികള്‍ക്ക് അവകാശങ്ങളുണ്ടെന്ന് അവര്‍ നിയമമുണ്ടാക്കും.
ഇന്ത്യയില്‍ എവിടെയുണ്ടാകുന്ന ക്രിമിനല്‍ സംഭവങ്ങളും വര്‍ഗ്ഗിയ മുതലെടുപ്പിനു വേണ്ടി അവര്‍ ഉപയോഗിക്കും.

എന്നിട്ട് മംഗലാപുരം, ഒറീസ്സ എന്നൊക്കെപ്പറഞ്ഞു കൂതറ അവലോകനങ്ങല്‍ എഴുതിക്കൂട്ടും..

Anonymous said...

നൊന്തോ? ക്ഷമീര് കാണാപ്പുറത്തപ്പൂപ്പാ
;(

Anonymous said...

ഇത്തരം ഒരു നാലഞ്ചു ലേഖനമെഴുതി കേരളത്തിൽ പ്രചരിപ്പിക്കാമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റൂ പാർട്ടിയിലെ ഹിന്ദുക്കളുടെ എണ്ണം ഇനിയും കുറയുന്ന്തിന്റെ എഫെക്റ്റ് കാണാം. മാർക്സിസ്റ്റ് പാർട്ടിയിൽ ഹിന്ദുക്കളില്ല മാർക്സിസ്റ്റുകാരേയുള്ളൂ എന്ന പതിവുപ്രതികരണങ്ങൾക്കൊന്നും അതിനെ മൂടിവക്കാൻ കഴിയില്ല. എത്ര സങ്ഘടനാ നേതാക്കൾതന്നെയുണ്ട് പാർട്ടിയുടെ അതിരുവിട്ട ഹിന്ദുവിരോധംകൊണ്ട് പൊറുതികെട്ടവരായിട്ടെന്നൊ?
രാജേഷേ, എഴുതുക;അതിധാരാളമായിട്ടെഴുതുക.ബീജേപ്പിക്കാരൻ ഇതു തന്നെയെടുത്തൂ പ്രചരിപ്പിക്കും- നോക്കു ഹിന്ദുവിരോധികൾ പറയുന്നതെന്തെന്ന് എന്നു. നൈസർഗികമായ ‘തെറി’ ഒന്നും കണ്ടില്ലല്ലോ ഇത്തവണ?

ചില വലെന്റിനെ ദിനക്കാഴ്ചകൾ ഫോട്ടോ എടുത്തുവച്ചതു അയച്ചുതരാം. അതിൽകാണുന്ന പെൺകുട്ടികൾ നിങ്ങളുടെ ആരുടെയെങ്കിലും സഹോദരിമാരാകാം. എങ്കിൽ ക്ഷമിക്കുക. അവരെ ഈ നിലക്കാക്കിയത്, രാജേഷിനെപ്പോലെ സ്ത്രീസ്വാതന്ത്ര്യമെന്നാൽ പബ് സംസ്കാരമാണെന്നു ധരിച്ചുവശായ ചിലരാകാം.അവരോട് ക്ഷമിക്കരുത്- ഒരിക്കലും.
ഇതുനടന്നത് കർണ്ണാടകത്തിലാണെന്നതുകൊണ്ടും അതിനെയെതിർത്ത സങ്ഘടനയുടെ പേരിൽ ഒരു ഹിiന്ദുദൈവത്തിന്റെ പേരുണ്ടെന്നതുകൊണ്ടും മാത്രം കമ്മ്യൂണിസ്റ്റുകാരൻ കൂട്ടുകൂടൂന്നതു ആരുടെകൂടെയാണെന്നു നോക്കൂ.പബ്ബുകാരന്റെ കൂടെ. നമ്മളിലാരുടെയോ പെങ്ങളെ പിഴപ്പിക്കുന്നവന്റെ കൂടെ.
എന്ത് പറയുന്നു, ദേശാഭിമാനികളേ?

Anonymous said...

കേരളത്തില്‍ പത്രമോഫീസുകള്‍ക്കും, പോലിസ് സ്റ്റേഷനുകള്‍ക്കും നേരെ സിപിയെം നടത്തുന്ന ആക്രമണം അധോലോക ഗുണ്ടാ ആക്രമണം എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാ? അതൊക്കെ ആവിഷ്കാര സ്വാതന്റ്ര്യത്തിനും, ജനാധിപത്യ് സംരക്ഷണത്തിനുമൊക്കെയല്ലേ.

“കിണറ്റില്‍ വീണ പെണ്‍കുട്ടിയെ ആര്‍ എസ്സ് എസ്സ് ‘ഗുണ്ടകള്‍’ രക്ഷിച്ചു എന്ന് വാര്‍ത്ത എഴുതിയവര്‍ പിന്നെ എങ്ങനെയാ എഴുതേണ്ടത് അല്ലേ...

Anonymous said...

ജയരാജന്റെ കുറുക്കുവഴികള്‍

സഖാക്കള്‍ പബ്ബിനോടൊപ്പം അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങള്‍

Anonymous said...

രാജേഷിന്റെ ലേഖനം ശരിക്കും കൊണ്ട് തുടങ്ങിയല്ലൊ. പരിവാരം ഇളകിത്തുടങ്ങി. ഇനി പിടിച്ചാൽ കിട്ടില്ല. മൂട്ടീൽ തീ പിടിച്ചു. ചുമ്മാതല്ല രാമസേന പരിവാരത്തിന്റെ ഭാഗമല്ലെന്നു പറയുന്നതിന്റെ ഒപ്പം തന്നെ അവരെ സംരക്ഷിക്കാനുള്ള വ്യഗ്രത കാണിക്കുന്നതും.

കാണാപ്പുറത്ത് ആരെങ്കിലുമുണ്ടൊ? മൂന്നാം കണ്ണുകൊണ്ടും നാലാംകണ്ണു കൊണ്ടും കാണാൻ.

Rahul Pallickal said...

http://1.bp.blogspot.com/_ZLuaASniNoo/SY8SQbru-dI/AAAAAAAAAtY/pI9wdcgXh3Y/s1600/0.JPG


http://2.bp.blogspot.com/_ZLuaASniNoo/SY8SdphaufI/AAAAAAAAAtg/XCI-xtOehms/s1600/1.JPG

ഇതൊന്നു കണ്ട് നോക്ക്.

സി.പി.എമ്മിന്റെ നിലവാരം

എന്നാലും ഒരു പ്രായപൂര്‍ത്തിയായ പെണ്കുട്ടിയെ വച്ച് നാറിയ കളി കളിക്കണ്ടായിരുന്നു.

കമ്മൂസുകാര്‍ കുലത്തോഴില്‍ കാണിച്ചെന്നെ ഉള്ളൂ.

പിന്നെ രണ്ടാഴ്ച് മുന്പ് ടിവീയില്‍ ഒരു റിപ്പോര്‍ട്ട് കണ്ടു,അച്ചുമാമാ ഭരിക്കുന്ന കേരളത്തിലെ തിരുവനന്തപുരം സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ല എന്ന്.ഇവിടെ രാമസേനയാണോ ലക്ഷ്മണസേനയാണോ സമാധാനം തകര്‍ക്കുന്നത്.

Anonymous said...

പാവം ഒരനോണി കണാപ്പുറം, കാണപ്പുറം എന്നു വിളിച്ചു കൂവിക്കോണ്ടിരിക്കുന്നു...

കാണാപ്പുറം നകുലന്റെ ബ്ലോഗ്ഗുകള്‍ ഇടതന്മാരുടെ സമനില തെറ്റിക്കുന്നുണ്ടെന്നു തോന്നുന്നു.

Anonymous said...

"ഇത്തരം ഒരു നാലഞ്ചു ലേഖനമെഴുതി.. പ്രചരിപ്പിക്കാമെങ്കിൽ ..തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റൂ പാർട്ടിയിലെ ഹിന്ദുക്കളുടെ എണ്ണം ഇനിയും കുറയുന്ന്തിന്റെ എഫെക്റ്റ് കാണാം.."

ഇങ്ങനെ 'പ്രചരണം' മൂത്തപ്പോ,പ്രത്യേകിച്ചും കണ്ണൂരില്‍ കമ്മികള്‍ മിക്കവാറും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും,ഇപ്പൊ ജയിക്കുന്നത് 25000-35000 വോട്ടിനാ. വെരി ഗുഡ്.പരിവാരികള്‍ അവിടെ ആക്ടീവ് ആയി ട്രൌസര്‍ ഇട്ടു ഉലാത്തിയിരുന്നില്ലെന്കി(ചില പോക്കറ്റുകളില്‍),കമ്മികള്‍ ഇങ്ങനെ പനപോലെ വളരില്ലായിരുന്നു.. കയ്യൂര്‍,കരിവെള്ളൂര്‍ ഒക്കെ കമ്മികള്‍ ഭൂരിപക്ഷവും വോട്ടും ഇപ്പോഴും കൂടുന്നില്ലാ.പത്തിരുപതു വര്ഷം മുമ്പുള്ള പോലെ നിന്നെടത്തു നില്‍ക്കയാണ്‌.പരിവാരികള്‍ ആ ഭാഗത്തും ഒന്നുല്സാഹിച്ച്ചാ കമ്മികള്‍ക്ക് അവിടെയും കൊയ്ത്തായിരിക്കും.കൂത്ത്പറംബ്,തലശ്ശേരി, പയ്യന്നൂര്‍ തളിപ്പരംപ് ഒക്കെ പോലെ..പ്ലീസ് പരിവാരീ ഒന്നുല്സാതിക്ക്..ഈ കൊണ്ഗ്രെസ്സ് മൈക്കുനന്മാര്‍ തീരെ പോരാ.

Anonymous said...

ആരെങ്കിലും കാണാപ്പുറം നകുലന്റെ ബ്ലോഗ് ലിങ്ക് തരാമോ?

Anonymous said...

പരിവാറികള്‍ ശരിക്കും ഉത്സാഹിച്ച ഹിന്ദി പ്രദേശങ്ങളിലോന്നും കമ്മികളുടെ പോടിപോലുമില്ല ക്ണ്ടു പോടിക്കാന്‍ എന്ന കാര്യം അണ്ണന്‍ കാണുന്നില്ല അല്ലേ

Anonymous said...

http://www.marumozhy.blogspot.com/

Anonymous said...

"പരിവാറികള്‍ ശരിക്കും ഉത്സാഹിച്ച ഹിന്ദി പ്രദേശങ്ങളിലോന്നും കമ്മികളുടെ പോടിപോലുമില്ല ക്ണ്ടു പോടിക്കാന്‍.."

അത് പറഞ്ഞല്ലോ, അവിടെ കൊണ്ഗ്രെസ്സ് മൈക്കുനന്മാര്‍ ആണെന്ന്. അത് പരിവാരിയുടെ ബി.ടീം അല്ലെ..

Anonymous said...

മലപ്പുറത്ത് രാത്രിയില്‍ പൊതുവഴിയില്‍ കണ്ടതിന്റെ പേരില്‍ സന്മാര്‍ഗലംഘനം ആരോപിച്ച് മൂന്ന് സ്ത്രീകളെ മൊട്ടയടിച്ചതടക്കമുള്ള സദാചാരപ്പോലീസിന്റെ കൃത്യനിര്‍വഹണം ‘സ്തുത്യര്‍ഹമായിത്തന്നെ അവര്‍ പാലിച്ചു പോന്നിട്ടുണ്ട്....

ആരെങ്കിലും പാന്റി അയച്ചുകൊടുത്തുവോ? എന്തുകൊണ്ടില്ല?

പിന്നെ ഇടതുപക്ഷ്ട്തിനു ശക്തമായ വേരോട്ടം ഉള്ളതും ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതുമായ കേരാളത്തിൽ ആണെന്നതുകൂടേ എന്തുകൊണ്ട്‌ ചേർത്തില്ല.അതുപോലെ എന്തുകൊണ്ട്‌ ഇതു തടയുവാൻ ശ്രമിക്കുന്നില്ല.ന്യൂനപക്ഷവിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ അതും മലപ്പുറത്ത്‌ വോട്ടുപോകും എന്ന് ഭയന്നിട്ടാണോ?

ന്യൂനപക്ഷത്തിന്റെ ആയാലും ഭൂരിപക്ഷത്തിന്റേ ആയാലും വ്യക്തിസ്വാതന്ത്രത്തിനു ഹാനികരമാകുന്ന മതനിയമങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നത്‌ തടയണം.അതുപോലെ പ്രീണനം പരിധിവിടുമ്പോൾ തീവ്രവാദം മൂർച്ചിക്കും എന്നതും ശ്രദ്ദേയമാണ്‌.

എന്തായാലും പബ്ബ്‌ സംരക്ഷണജാഥനടത്തിയില്ലല്ലോ എന്ന് ആശ്വസിക്കാം.

എം.എൽ.എ യുടെ മകളെ തട്ടിക്കൊണ്ടുപോയി എന്നും പറഞ്ഞ്‌ ബഹളമയമായിരുന്നു.ഒടുക്കം എന്തായി പിടിച്ചുവന്നപ്പോൾ പ്രതികൾ ശ്രീരാമസേനക്കാർ അല്ലെന്നാണ്‌ പത്രവാർത്തകൾ!! ഇനിയിപ്പോൾ പാർട്ടിയിൽ നുഴഞ്ഞുകയറിയവർ ആയിരിക്കുമോ

Anonymous said...

നടത്തി, നടത്തി. മങ്ഗലാപുരത്തു എസ് എഫ് ഐ , ഹിന്ദുതീവ്രവാദികളുടെ സ്ത്രീപീഡനത്തിനെതിരെ ജാഥ നടത്തി.ജാഥയിൽ പങ്കേടുത്തവറ്ക്കു മങ്ഗലാപുരത്തെ ഒരു പ്രസിദ്ധഹോട്ടലിൽ സൌജന്യമായി “ഊട്ട” യുമുണ്ടായിരുന്നു. ആ ഹോട്ടലിന്റെ മുൻപിൽ ഫെബ്രുവരി 28നു നടക്കാനിരുന്ന ഒരു മുഴുരാത്രി പാറ്ടിയുടെ സ്വാഗതപരസ്യമുണ്ടായിരുന്നു-
It read:
All are welcome for the first party of the new year- per head rs.400; Couples 600/ single girls unaccompanied- Free!
ഹോട്ടലുകാർ പാർടി നടത്താൻ ധൈര്യപ്പെടുമോ എന്നറിയില്ല. ആ ബോറ്ഡ് സേന നശിപ്പിക്കുമ്മുൻപ് അവർതന്നെ ഫോടോ എടുത്തു പത്രക്കാർക്കു കൊടുത്തു.
ഇന്നാട്ടിലെ മാനമ്മര്യാ‍ദയുള്ള പെണ്ണുങ്ങൾക്കും അച്ചനമ്മമാർക്കും മുതാലിക്കിനോട് ആദരവുണ്ട്.ഗൾഫിൽ ജനിഛ് വളർന്നു ഗൾഫുപണം കൊണ്ട് പ്രഫഷണൽകോളേജിൽചേർന്നു പഠിക്കുന്ന(?) പിള്ളേരാണു പുബ്ബിലധികവും പോകുന്നതിവിടെ.
അവർക്കു കിട്ടിയ അടിയെപ്പറ്റി അവരുടെ അച്ചനമ്മമാർക്കുപോലും മതിപ്പാണു.
എസ് എഫ് ഐക്കാരെ ഊട്ടിയ്യാ ഹോട്ടലുടമ, പരസ്യബോർഡ് നശിപ്പിച്ചതിനെതിരെ കൊടുത്ത പരാതി പിൻവലിച്ചു എന്നു പത്രവാർത്തയുണ്ട്.

Unknown said...

>> [Anonymous]
ക്ഷമീര് കാണാപ്പുറത്തപ്പൂപ്പാ ....
...
കാണാപ്പുറത്ത് ആരെങ്കിലുമുണ്ടൊ? മൂന്നാം കണ്ണുകൊണ്ടും നാലാംകണ്ണു കൊണ്ടും കാണാൻ.

പാവം ഒരനോണി കണാപ്പുറം, കാണപ്പുറം എന്നു വിളിച്ചു കൂവിക്കോണ്ടിരിക്കുന്നു...
കാണാപ്പുറം നകുലന്റെ ബ്ലോഗ്ഗുകൾ ഇടതന്മാരുടെ സമനില തെറ്റിക്കുന്നുണ്ടെന്നു തോന്നുന്നു
…….
ആരെങ്കിലും കാണാപ്പുറം നകുലന്റെ ബ്ലോഗ് ലിങ്ക് തരാമോ?
<<
__________________________
[നകുലൻ]

അമ്മച്ചി!!!!

‘കാണാപ്പുറം’ എന്ന പേരിൽ ബ്ലോഗെഴുതുന്ന പലരുണ്ടെന്ന കാര്യം പണ്ടു ഞാൻ ഇവിടെ പറഞ്ഞിരുന്നു. അതു വായിച്ച ഒരു സുഹൃത്തു പറഞ്ഞത്, ‘കാണാപ്പുറം’ എന്ന പേര് ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്നത് വർക്കേഴ്‌സ് ഫോറത്തിന്റെ ബ്ലോഗിലാണെന്നാണ്. ഈ പോസ്റ്റും കമന്റുകളും കണ്ടപ്പോളാണ് അന്ന് അദ്ദേഹം പറഞ്ഞതു തമാശയല്ലെന്നു ബോദ്ധ്യമായത്.

പ്രിയപ്പെട്ട അനോണികളേ, ബ്ലോഗിൽ വരുന്ന പുതിയ പോസ്റ്റുകളും കമന്റുകളുമെല്ലാം ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക എന്നത് അപ്രായോഗികമാണെന്നു നിങ്ങളും സമ്മതിക്കും. എന്തെങ്കിലും നേരിട്ടു പറയാനോ കേൾക്കാനോ ഉള്ളവർ ഒരു ഇ-മെയിൽ ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.

പിന്നെ, രാമസേന എന്ന പേരു കടന്നു വന്ന ചില പോസ്റ്റുകൾ ചുവടെ – പ്രസിദ്ധീകരിക്കപ്പെട്ട ക്രമത്തിൽ.

(1) സൂക്ഷിക്കുക – നിങ്ങളുടെ ബ്ലോഗും ‘ആക്രമിക്ക’പ്പെട്ടേക്കാം

(2) 'രാമ(വാനര?)സേന'യ്ക്കു നേരെ ചെരുപ്പെറിയുമ്പോൾ

(3) മുസ്ലീങ്ങളോടു മിണ്ടിപ്പോകരുത്! (ഇമ്മാതിരി നുണകൾ)

(4) തീർന്നില്ല! അതാ വരുന്നു – “ശിവരാമ”സേന!

Unknown said...

ചില മറുപടികൾ താഴെ.
ശൈലിയേക്കുറിച്ചു പരിഭവിക്കരുതെന്നപേക്ഷ. അല്പം തർക്കുത്തരങ്ങളൊക്കെയില്ലെങ്കിൽ, രാഷ്ട്രീയചർച്ചകൾക്ക് എന്തു രസമാണുള്ളത്?

>> [രാജേഷ്] “ പബ്ബ് സംസ്കാരവും വാലന്റൈൻ ദിനാഘോഷങ്ങളുടെ പേരിലുള്ള പ്രണയവൈകൃതങ്ങളും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കച്ചവടവല്‍ക്കരണവും എതിര്‍ക്കപ്പെടേണ്ടതുണ്ട്.” <<

[നകുലൻ] അരുതു രാജേഷ് - അരുത്! ഇനിയിപ്പോൾ നിങ്ങൾ കൂടി ചേരാത്ത കുറവു കൂടിയേ ഉള്ളൂ. “മതനിരപേക്ഷ-ജനാധിപത്യ ശക്തിക“ൾക്ക് “ആഴ“ത്തിൽ “വേരോട്ടമുള്ള“ പ്രദേശങ്ങളിൽ അവർ എന്തിനെയൊക്കെ എതിർത്തിട്ടുണ്ടോ അതു ഭൂരിഭാഗവും അക്രമത്തിൽത്തന്നെ കലാശിച്ച ചരിത്രമാണുള്ളത്. അത്തരം പ്രദേശങ്ങൾ രാജ്യത്ത് അധികമില്ലെന്നു കരുതി അതിനെ നിസാരവൽക്കരിക്കരുത്.

എന്തായാലും, പ്രശ്നങ്ങളുടെ യഥാർത്ഥരാഷ്ട്രീയം പരാമർശിക്കുവാൻ കാണിച്ച തന്റേടത്തിന് അഭിനന്ദനങ്ങൾ.

>> [രാജേഷ്] “ പെണ്‍കുട്ടികൾ ബന്ധുക്കളോടൊപ്പമേ പുറത്തിറങ്ങാവൂ എന്നാണ് ശ്രീരാമസേനയുടെയും നിലപാട്. എന്തൊരു സമാനത!” <<

[നകുലൻ] പെണ്‍കുട്ടികൾ ബന്ധുക്കളോടൊപ്പമേ പുറത്തിറങ്ങാവൂ എന്നോ!!! രാമസേന അങ്ങനെ പറഞ്ഞിരുന്നുവെങ്കിൽ അതിനെയിങ്ങനെ കേവലമൊരു ബ്ലോഗ് പോസ്റ്റിലോ ദേശാഭിമാനി ലേഖനത്തിലോ ഒന്നും ഒതുക്കിക്കൂടാ. പടിച്ചു നിർത്തി സമാധാനം പറയിക്കണം അവരേക്കൊണ്ട്. പക്ഷേ, ഇങ്ങനെയൊരു പരാമർശം വരാനിടയായ സംഭവം എന്തായിരുന്നുവെന്ന് ഗൂഗിളിൽ പരതിയിട്ടൊന്നും കിട്ടിയില്ല. രാമസേന എപ്പോളാണു പോലും അങ്ങനെ പറഞ്ഞത്! അവരങ്ങനെ പറഞ്ഞിട്ടില്ല എന്നാണെങ്കിൽ, “(ഗീബത്സുമായി) എന്തൊരു സമാനത!“ എന്നാണിതിന്റെ മറുപടി.


>> [രാജേഷ്] “ ശ്രീരാമസേന സംഘപരിവാറിൽ അംഗമായാലും ഇല്ലെങ്കിലും ഇരുവരും പങ്കുവെക്കുന്നത് ഒരേ പ്രത്യയശാസ്ത്രവും രാഷ്ട്രീയവുമാണ്.” <<

[നകുലൻ] അണികൾക്കിടയിൽ ചിന്താശീലമുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരിൽ ചിലരെങ്കിലും ചോദിക്കാതിരിക്കില്ല – രാമസേനയുടെ ചെയ്തികളുടെ പേരിൽ സംഘപരിവാറിനു നേരേ ചീറുന്നതു വിവരക്കേടല്ലേ എന്ന്. അത്തരക്കാരുടെ ആശയക്കുഴപ്പം ഒഴിവാക്കാൻ ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ കൊടുക്കാൻ കഴിയുന്നവരായിരിക്കണം നേതൃസ്ഥാനത്തുള്ളത്. ഈയൊരു വിഷയത്തിൽ സംഘപരിവാർ ഭർത്സനത്തിനുള്ള ന്യായീകരണം എന്താണ് - അവസരങ്ങൾ കൈവിട്ടുകളയാതിരിക്കേണ്ടതിന്റെ പ്രാധാന്യമെന്താണ് - എന്നെല്ലാം പറഞ്ഞുകൊടുക്കുവാനും പ്രാപ്തനായിരിക്കണം. ഈയൊരു കാര്യത്തിൽ താങ്കൾ അഭിനന്ദനം അർഹിക്കുന്നു.

>> [രാജേഷ്] “ മംഗലാപുരം സംഭവങ്ങളുടെ രാഷ്ട്രീയം എന്താണ്? കര്‍ണാടകയിൽ, ദക്ഷിണേന്ത്യയിലാദ്യമായി ബിജെപിയുടെ വിഷത്താമര വിരിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷിക്കേണ്ടത്.” <<

[നകുലൻ] സത്യം വളച്ചുകെട്ടില്ലാതെ തുറന്നു സമ്മതിച്ചതിന് അഭിനന്ദനങ്ങൾ വീണ്ടും. കർണ്ണാടകയിൽ താമരവിരിഞ്ഞതിന്റെ വിഷ(മ)മാണ് എല്ലാവരുടേയും “പ്രതിഷേധ”ങ്ങളിൽ നിറഞ്ഞുനിന്നു കണ്ടത്. അതു തന്നെയാണ് മംഗലാപുരം ഒരു “സംഭവം” തന്നെയാകാനും കാരണം. അതു തന്നെയാണ് പ്രതികരണങ്ങളുടെ “രാഷ്ട്രീയ“വും.

>> [രാജേഷ്] “ ആസന്നമായ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് തീവ്ര ഹിന്ദുത്വ നിലപാടിലേക്കുള്ള ബിജെപിയുടെ ചുവടുമാറ്റവുമുണ്ട്.” <<

[നകുലൻ] ഇത് ബി.ജെ.പി.ക്കു മാത്രം അവകാശപ്പെട്ട ഭാഗ്യമാണ്. അവർ എവിടെ ചുവടുറപ്പിച്ചിരിക്കുന്നു – എങ്ങോ‍ട്ടു മാറ്റിച്ചവിട്ടുന്നു – എന്നൊക്കെ മറ്റുള്ളവരാണ് തീരുമാനിച്ചു കാണുന്നത്. തങ്ങളുടെ നിലപാടുകളേക്കുറിച്ച് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലും ആധികാരികമായിട്ടെന്ന മട്ടിലും മറ്റുള്ളവർ എഴുതിപ്പിടിപ്പിക്കുന്നതു വായിച്ചു രസിക്കുന്നത് ഏതാണ്ട് എല്ലാ ബി.ജെ.പി. പ്രവർത്തകരുടെയും ഹോബിയാണ്.

ഏകാത്മമാനവദർശനമാണ് ബി.ജെ.പി.യുടെ അടിത്തറ. അത് തീർച്ചയായും ഹിന്ദുത്വാദർശങ്ങളിൽ അടിയുറച്ചതുമാണ്. അതിൽ നിന്ന് അണുവിട അങ്ങോട്ടോ ഇങ്ങോട്ടോ അവർ ചലിച്ചതായി ചരിത്രവുമില്ല. ഹിന്ദുത്വമെന്നാൽ രാമക്ഷേത്രമാണെന്നൊക്കെ ധരിച്ചു വച്ചിരിക്കുന്നവർക്ക് അതൊന്നും അണുമാത്രപോലും മനസ്സിലാകാനും പോകുന്നില്ല.

രാമക്ഷേത്രവിഷയത്തിൽ ബി.ജെ.പി. ഇതുവരെ നിലപാടു മാറ്റിയിട്ടില്ല. ഇനി മാറ്റിയേക്കുമെന്നു തോന്നിപ്പിക്കുന്നതൊന്നും ഇതുവരെ കണ്ടിട്ടുമില്ല. അവരുടെ നിലപാടുകൾ സ്വയം തീരുമാനിക്കുന്നവർക്ക് വൈരുദ്ധ്യങ്ങൾ കാണുമ്പോൾ ആശയക്കുഴപ്പമുണ്ടാകുന്നതു സ്വാഭാവികമാണ്.

Unknown said...

>> [രാജേഷ്] “ ശ്രീരാമസേനയെ രക്ഷിക്കാനുള്ള സംഘപരിവാറിന്റെ വ്യഗ്രത മറനീക്കി പുറത്തുവന്നത് സി എച്ച് കുഞ്ഞമ്പുവിന്റെ മകളുടെ പ്രശ്നത്തിലാണ്.” <<

[നകുലൻ]
ഇതൊരു തന്ത്രമാണ്. രാമസേനയുടെ പേരിൽ സംഘപരിവാറിനെ ചീത്തവിളിക്കുക. രാമസേനക്കാർ എന്തായാലും വന്നു മറുപടി പറയാൻ പോകുന്നില്ല. സംഘപരിവാർ കൂടി മൌനം പാലിച്ചാൽ തങ്ങൾ പറഞ്ഞതു മുഴുവൻ സത്യമാണെന്നു വരുത്താം. സംഘപരിവാർ ചെറുക്കുകയാണെങ്കിൽ - അതാ കണ്ടോ – അവർ രാമസേനയെ രക്ഷിക്കുകയാണെനു വാദിക്കാം.

ഈയൊരു തന്ത്രം പക്ഷേ, വിലപ്പോകുമെന്നു തോന്നുന്നില്ല. മറ്റൊരിടത്തെഴുതിയ ഒരു കമന്റ് ഇവിടെ പകർത്തിയിടുന്നു.
----------------------
എവിടെ നിന്നോ അടുത്തിടെ പൊട്ടിമുളച്ച ‘രാമസേന‘ എന്നൊരു ഈർക്കിൽ സംഘടനയെ ‘ചെറുക്കു’വാനാണെന്ന മട്ടിൽ ചിലർ നടത്തുന്ന കടുത്ത നുണപ്രചാരണങ്ങളേയും വർഗ്ഗീയതന്ത്രങ്ങളേയും മറ്റും ചെറുത്തുതോൽ‌പ്പിക്കേണ്ടത് സംഘപരിവാർ അനുഭാവികളുടെ മാത്രമല്ല – സാമൂഹ്യപ്രതിബദ്ധതയുള്ള ഏതൊരാളുടേയും കടമയാണ്. അത്തരം പ്രതിരോധം തീർക്കുന്നവരെ, അവർ രാമസേനയെ അനുകൂലിക്കുന്നവരാണ് എന്നു മുദ്ര കുത്തി നിശബ്ദരാക്കാമെന്നു കരുതുന്നതു തികഞ്ഞ മൌഢ്യവുമാണ്. അതേപ്പറ്റി ചിലതു പറയാനുണ്ട്.

ഏതൊരു സംഭവത്തിനും അതിഭീമമായ തോതിൽ വർഗ്ഗീയമാനം നൽകുകയും പരിധിവിട്ടു പർവ്വതീകരിക്കുകയുമൊക്കെച്ചെയ്തതിനുശേഷം ‘ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആകെ പ്രശ്നമാണ് ‘ എന്നൊക്കെയുള്ള ഒരു തരം ഇമേജുണ്ടാക്കാൻ വൃഥാശ്രമം നടത്തുന്നവരുണ്ട്. ഇത്തരം അന്ധമായ പ്രചാരണങ്ങളിലൂടെ അവരൊക്കെ പരോക്ഷമായി ബി.ജെ.പി.ക്കുള്ള ജനപിന്തുണ വർദ്ധിപ്പിക്കുകയാണു ചെയ്യുന്നതെന്നതുകൊണ്ട്, പാർട്ടി അനുഭാവികൾ ഒരർത്ഥത്തിൽ അവരോട് നന്ദിയുണ്ടായിരിക്കേണ്ടവരാണ്. പക്ഷേ, സംഘവിരുദ്ധരുടെ ഇത്തരം ചെയ്തികൾ സമൂഹത്തിൽ വലിയ പരിക്കുകൾ അവശേഷിക്കുവാൻ കൂടി ഇടയാക്കുമെന്നതുകൊണ്ട് സംഘാനുഭാവികൾ അത്തരം പ്രചാരണങ്ങളെ ചെറുക്കുന്നുമുണ്ട്.

“രാമസേന“ എന്നൊക്കെയൊരു പേരു കേട്ടാൽ ഉടൻ‌തന്നെ സംഘപരിവാറുകാർ കയ്യടിച്ചേക്കുമെന്ന ധാരണ വച്ചുപുലർത്തുന്നവരുണ്ടെങ്കിൽ – അവരുടെ മനസ്സിലുള്ളതു മിഥ്യാബോധം മാത്രമാണ്. രാമസേന, അഭിനവ് ഭാരത്, മഹാരാഷ്ട്ര നവനിർമ്മാൺ സേന - ഇതൊന്നും സംഘപരിവാർ സംഘടനകളല്ല. അതു വിചാരിച്ചു മാത്രം അവർക്കു നേരെ ചാടുന്നവരുണ്ടെങ്കിൽ - തികഞ്ഞ മണ്ടത്തരമാണു കാണിക്കുന്നത്. ആത്മാർത്ഥതയുണ്ടെങ്കിൽ - അവരുടെ ചെയ്തികളെ വിമർശിക്കാനും അത്തരക്കാരെ ദുർബലപ്പെടുത്താൻ ക്രിയാത്മകമായി എന്തു ചെയ്യാൻ കഴിയുമെന്നു പരിശോധിക്കുകയുമാണു വേണ്ടത്. അല്ലാതെ, സംഘപരിവാർ എന്ന വാക്കിനേക്കുറിച്ചു തന്നെയുള്ള തികഞ്ഞ അജ്ഞത തുടർന്നും വെളിപ്പെടുത്തിക്കൊണ്ട് വെറുതെ ആക്രോശിച്ചു സമയം കളയുകയല്ല. ഇതേപ്പറ്റി ഇതിനകം തന്നെ ധാരാളം എഴുതിക്കഴിഞ്ഞതുകൊണ്ട് ആവർത്തിക്കുന്നില്ല. ഈ പോസ്റ്റിലും കമന്റുകളിലുമൊക്കെയാണ് കൂടുതലും അവ കാണാൻ കഴിയുക.

രാഷ്ട്രീയസ്വയംസേവകസംഘം ശ്രീരാമസേനയുടെ ചെയ്തിയെ ശക്തിയായി അപലപിച്ചിട്ടുണ്ട്.
(The RSS sought stringent action against RamSene. It said the government should ban the outfit if it was found necessary).

ബി.ജെ.പി.യുടെ നിലപാടെന്താണെന്നും വ്യക്തമാണ്. ( They may have named themselves after Shri Ram – so what? - they have absolutely nothing to do with the party (the BJP) )

സത്യത്തിൽ ഈപ്പറയുന്ന രാമസേന പോലെയുള്ളവർ ഒതുങ്ങിക്കാണാൻ തന്നെയാണ് സംഘപരിവാറിന്റെ താല്പര്യം. പരിവാർ സംഘടനകളിൽ മുത്തലിക്കിനേപ്പോലെയുള്ളവർക്കുള്ള സ്പേസ് ഉണ്ടായിരുന്നെങ്കിൽപ്പിന്നെ അയാൾക്ക് ഒരിടത്തും നിൽക്കാനാവാതെ ഒടുവിൽ സ്വന്തമായ ഒരു ഗ്രൂപ്പ് ഉണ്ടാക്കേണ്ടിവരുമായിരുന്നില്ല.

ബി.ജെ.പി. ഒഴിച്ചുള്ള മറ്റു പരിവാർ സംഘടനകൾക്ക്, മുത്തലിക്കിന്റെ ആളുകൾ പബ്ബിൽ തല്ലുണ്ടാക്കിയതു രണ്ടു രീതിയിലാണു ദോഷമുണ്ടാക്കിയത്. ഒന്നാമതായി - പലരും അതിനെ സംഘപരിവാറിന്റെ മേൽ ആരോപിച്ചു ബഹളമുണ്ടാക്കിയത്. സംഘം ദുരാരോപണങ്ങളെ ചെറുക്കാൻ കാര്യമായൊന്നും ശ്രമിക്കാ‍ത്ത കൂട്ടർ കൂടിയാണ്. അഥവാ എത്ര തന്നെ തിരുത്തിക്കൊടുത്താലും - ഒരു പരിധിവിട്ടു പ്രചാരണമുണ്ടാകുമ്പോൾ അത് കുറച്ചെങ്കിലും പരിക്കുകൾ അവശേഷിപ്പിക്കാതെയുമിരിക്കില്ല (അതാണ് കുപ്രചാരണങ്ങൾ അഴിച്ചുവിടുന്നവർ ലക്ഷ്യം വയ്ക്കുന്നതും). രണ്ടാമതായി - ആക്രോശങ്ങളുടെ പ്രതിപ്രവർത്തനമെന്ന രീതിയിൽ കുറച്ചെങ്കിലും പേർ അറിയാതെ രാമസേനക്കാരെ സപ്പോർട്ടു ചെയ്തു പോകും എന്നത്. ഈ രണ്ടാമത്തേതാണ് ഏറ്റവും വലിയ തലവേദന. സി.പി.എമ്മുകാർ എം.എൽ.എ.യുടെ മകളെയും സുഹൃത്തിനേയും ഇറക്കിവിട്ട സംഭവത്തിൽക്കൂടി രാമസേന എന്ന പേരു വലിച്ചിഴയ്ക്കുകയും ചെറുപ്പക്കാരന്റെ മതമൊക്കെ ഉയർത്തിപ്പിടിച്ചു പ്രശ്നമാക്കുകയും കേന്ദ്രമന്ത്രിമാരടക്കം കാര്യമറിയാതെ ബഹളം വയ്ക്കുകയും കൂടി ചെയ്തതോടെ രാമസേന എന്നു കേട്ടാൽ നാലാളറിയും എന്ന അവസ്ഥയായി. ചില ചുരുങ്ങിയ പ്രദേശങ്ങളിൽ മാത്രം അറിയപ്പെട്ടിരുന്ന തികച്ചും ചെറിയ ഒരു പ്രാദേശിക ഗ്രൂപ്പിന് ഇതിലും വലിയൊരു പ്രശസ്തി കിട്ടാനില്ല. അവർക്കു കുറേയെങ്കിലും പിന്തുണക്കാരെ കിട്ടിയിട്ടുമുണ്ടാവും. ‘പിങ്ക് ഷഡ്ഡി‘ കാമ്പൈനും ‘പകരം സാരി‘ കാമ്പൈനുമെല്ലാം വിപരീതഫലം ചെയ്തിട്ടുണ്ടാവുമെന്നും ചിലരെയെങ്കിലും രാമസേനയ്ക്കനുകൂലമായി ഒരിക്കലെങ്കിലും ചിന്തിപ്പിക്കാൻ അതു പ്രേരിപ്പിച്ചിട്ടുണ്ടാവുമെന്നും തീർച്ചയാണ്. ഇക്കഴിഞ്ഞയിടെ, വലന്റൈൻസ് ദിനത്തിനു ശേഷം, ജാതിപ്രശ്നങ്ങൾ മൂലം വിവാഹം കഴിക്കാൻ സാധിക്കാതിരുന്ന കമിതാക്കളെ അവർ വിവാഹത്തിനു സഹായിക്കുകയും ചെയ്തതോടെ കൂടുതൽ പ്രശസ്തിയായി. ചുരുക്കിപ്പറഞ്ഞാൽ, എല്ലാവരും കൂടി വളമിട്ടുകൊടുത്ത് രാമസേന എന്ന ചെടിയെ ഇങ്ങനെ വളർത്തി വലുതാക്കുന്നത് സംഘപരിവാറിനു സന്തോഷമൊന്നുമല്ല ഉണ്ടാക്കേണ്ടത്.

ബി.ജെ.പി. ഒഴിച്ചുള്ള സംഘടനകൾക്കാണു ദോഷമുണ്ടാക്കിയത് എന്നു പറയാൻ കാരണമുണ്ട്. കർണ്ണാടകത്തിൽ പാർട്ടി അധികാരത്തിലിരിക്കുന്നതുകൊണ്ടു മാത്രമാണ് സംഭവങ്ങൾ ഇത്രയ്ക്കു പർവ്വതീകരിക്കപ്പെട്ടതും ആക്രോശങ്ങൾ ഇത്ര കടുത്തതും. ‘ബി.ജെ.പി. സർക്കാറിന് പരമാവധി നാണക്കേടുണ്ടാക്കുകയായിരിക്കണം ലക്ഷ്യ‘മെന്നു പരസ്യമായി പറയുക പോലും ചെയ്തുകൊണ്ടാണ് പലരും ബഹളം വച്ചത്. മറുവശത്ത് ഗവണ്മെന്റ്റ് ശക്തമായ നടപടികൾ എടുക്കുകയും ചെയ്തു. പബ്ബ് സംഭവവുമായി താരത‌മ്യം ചെയ്യുമ്പോൾ നവനിർമ്മാണസേനയുടെ അക്രമങ്ങളുടെ വ്യാപ്തിയെന്തായിരുന്നു – മഹാരാഷ്ട്രഗവണ്മെന്റ് അവരെ നേരിട്ടുവോ – ഉവ്വെങ്കിൽ എങ്ങനെ – ഗവണ്മെന്റിന് അതിന്റെ പേരിൽ നേരിടേണ്ടിവന്ന വിമർശനങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടായിരുന്നു-എന്നൊക്കെയുള്ള ഒരു താരത‌മ്യം ഞെട്ടിപ്പിക്കുന്നതാണ്. ആളുകളുടെ സംഘപരിവാർവിരുദ്ധഭർത്സനങ്ങളിലെ കാപട്യം ഒരിക്കൽക്കൂടി വെളുപ്പെടുത്തുന്നതായിരുന്നു അത്തരമൊരു തുലനം ചെയ്യൽ. ഇങ്ങനെ, ഒരു വശത്ത് അന്ധമായ നെഗറ്റീവ് പ്രൊപ്പഗണ്ട കൊടുമ്പിരിക്കൊള്ളുക – മറുവശത്ത് ആരോപണങ്ങളിൽ കഴമ്പില്ലെന്നു തെളിയിക്കുന്ന യാഥാർത്ഥ്യങ്ങൾ തുറന്നുവയ്ക്കപ്പെടുക – ഈയൊരു അവസ്ഥാവിശേഷം ബി.ജെ.പി.യുടെ വളർച്ചയിൽ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

qw_er_ty