Monday, February 23, 2009

ആഗോളവല്‍ക്കരണത്തിന്റെ അടിത്തറ ഇളകുന്നു

അമേരിക്കന്‍ ഐക്യനാടുകളെ ആഴത്തിലും വ്യാപകമായും ബാധിച്ച സാമ്പത്തികക്കുഴപ്പം കരകാണാന്‍ കഴിയാത്തവിധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. താല്‍ക്കാലികമായ പരിഹാരമാര്‍ഗങ്ങള്‍ പുതിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് കാണുന്നത്. പുതിയ പ്രസിഡന്റ് ബറാക്ക് ഒബാമ 78,700 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം ഗുരുതരമായ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിയുകയില്ലെന്ന് വ്യക്തമായി കഴിഞ്ഞു.

ഒബാമയുടെ പാക്കേജിന് അനുകൂലമായി സെനറ്റില്‍ 60 പേര്‍ വോട്ടുചെയ്തപ്പോള്‍ 30 പേര്‍ എതിരായും വോട്ടുചെയ്തു. ജനപ്രതിനിധിസഭയില്‍ 246 പേര്‍ അനുകൂലമായും 183 പേര്‍ പ്രതികൂലമായും വോട്ടുരേഖപ്പെടുത്തി. ഒബാമയ്ക്ക് സംതൃപ്തിക്ക് വക നല്‍കുന്നതാണ് ലഭിച്ച നല്ല ഭൂരിപക്ഷം. ഫെബ്രുവരി 16നുമുമ്പ് വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുകയും ആകാം.

പുതിയ പാക്കേജുവഴി 35 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തൊഴിലില്ലാത്തവര്‍ക്ക് സഹായധനം നല്‍കാനും ആരോഗ്യസുരക്ഷാ പരിപാടികള്‍ നടപ്പാക്കാനും നഗരവികസനം, വീട് നഷ്‌ടപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കാനുള്ള നടപടികള്‍ തുടങ്ങിയ ആശ്വാസ നടപടികളൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ശ്രദ്ധേയമായ ഒരു കാര്യം ഒബാമയുടെ ചില നടപടികള്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വഴിയൊരുക്കുമെന്നുള്ളതാണ്.

ഒബാമയുടെ പാക്കേജ് ബില്ലില്‍ അമേരിക്കക്കാര്‍ അമേരിക്കന്‍ നിര്‍മിത വസ്തുക്കള്‍ തന്നെ വാങ്ങണമെന്നു പറയുന്ന ഒരു വകുപ്പ് ഉള്‍പ്പെടുത്തിയത് പുതിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ജി 7-രാഷ്‌ട്രങ്ങളുടെ പ്രതികരണം പുറത്തുവന്നുകഴിഞ്ഞു. അമേരിക്കക്കാര്‍ അമേരിക്കന്‍ നിര്‍മിത വസ്തുക്കള്‍ തന്നെ വാങ്ങണമെന്ന് നിര്‍ബന്ധിക്കുന്നതോടൊപ്പം ഇറക്കുമതി നിയന്ത്രണവും സ്വാഭാവികമായി നിലവില്‍വരും. അതോടെ തുറന്ന വ്യാപാരയുദ്ധം അനിവാര്യമായി വരും. അതാണ് യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ഭയപ്പെടുന്നത്.

അതത് രാജ്യത്ത് നിര്‍മിക്കുന്ന ചരക്കുകള്‍ക്ക് സംരക്ഷണം നല്‍കുന്ന നടപടി പഴയതിലേക്കുള്ള തിരിച്ചുപോക്കാണ്. സാമ്പത്തിക ദേശീയത പുതിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്നതില്‍ സംശയം വേണ്ട. ദേശീയ രാഷ്‌ട്രങ്ങള്‍ ഇറക്കുമതിക്ക് കനത്ത ചുങ്കംചുമത്തിയും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയത്. വികസിത മുതലാളിത്തരാജ്യങ്ങള്‍ക്ക് ഇതുമൂലം കമ്പോളം തുറന്നുകിട്ടുന്നതിന് തടസ്സമായി. ഈ നില അവസാനിപ്പിക്കാനാണ് ആഗോളവല്‍ക്കരണ നയം നടപ്പാക്കിയത്. സാമ്രാജ്യത്വ സാമ്പത്തികനയം ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചു. ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചു. രാജ്യത്തിന്റെ അതിര്‍ത്തികളില്ലാതെ വികസിത മുതലാളിത്ത രാജ്യങ്ങളുടെ ചരക്കും ധനമൂലധനവും യഥേഷ്‌ടം ഏതുകോണിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം കൈവന്നു. ഇന്ത്യ ഇറക്കുമതിച്ചുങ്കം വന്‍തോതില്‍ വെട്ടിക്കുറയ്‌ക്കാന്‍ നിര്‍ബന്ധിതമായി. ഇറക്കുമതിക്ക് അളവുപരമായ നിയന്ത്രണം ഉപേക്ഷിക്കേണ്ടിവന്നു. കയറ്റുമതിക്ക് സബ്‌സിഡി നല്‍കരുതെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. അതോടൊപ്പംതന്നെ വികസിത മുതലാളിത്ത രാജ്യങ്ങള്‍ ഇറക്കുമതി നിയന്ത്രിക്കുന്നതും കയറ്റുമതിക്ക് സബ്‌സിഡി നല്‍കുന്നതും തുടരുകയാണ് ഉണ്ടായത്.

ഒന്നരപ്പതിറ്റാണ്ടിലധികമായി മൂന്നാം ലോകരാഷ്‌ട്രങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ആഗോളവല്‍ക്കരണനയം സ്വയം ഉപേക്ഷിക്കുകയും അമേരിക്കല്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കക്കാര്‍ വാങ്ങണമെന്ന പഴയ നിലപാടിലേക്ക് അമേരിക്ക തിരിച്ചുപോകാന്‍ തയ്യാറെടുക്കുന്നതും മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍ കണ്ണുതുറന്നു കാണേണ്ടതാണ്.

വിപണി സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന നയവും പരാജയമാണെന്ന് ഫലത്തില്‍ സമ്മതിച്ചുകഴിഞ്ഞു. നികുതിദായകരുടെ പണമാണ് തകര്‍ന്ന ധനസ്ഥാപനങ്ങളും വ്യവസായങ്ങളും താങ്ങി നിര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നത്. സാമ്പത്തിക തകര്‍ച്ചകൊണ്ട് ദുരിതമനുഭവിക്കുന്ന കോടാനുകോടി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതല്ല ഈ നടപടി. അതുകൊണ്ടു തന്നെ തൊഴിലെടുത്ത് ജീവിക്കുന്നവരും തൊഴില്‍ നഷ്‌ടപ്പെട്ടവരും കടുത്ത അസംതൃപ്‌തിയിലാണ്. സാമ്പത്തിക പ്രതിസന്ധി മൂര്‍ഛിക്കുകയും തൊഴില്‍നഷ്ടം രൂക്ഷമാകുകയും ചെയ്‌തതോടെ ജനങ്ങള്‍ ഭാവിയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയിലാണ്. തൊഴിലാളികള്‍ പ്രത്യക്ഷസമരത്തിലേക്ക് എടുത്തുചാടാന്‍ തുടങ്ങിയിരിക്കുന്നു.

ബാങ്കുകളും വ്യവസായ സ്ഥാപനങ്ങളും രക്ഷിക്കാനായി സഹായപദ്ധതി പ്രഖ്യാപിക്കുമ്പോള്‍ സാധാരണ ജനങ്ങളെപ്പറ്റിയുള്ള വേവലാതിയും വലതുപക്ഷ ഭരണാധികാരികളില്‍ കാണാനില്ലെന്നതാണ് ജനങ്ങളെ നിരാശയിലാഴ്ത്തുന്നത്. ചെറിയ രാജ്യമായ ഐസ്‌ലാന്‍ഡിന്റെ അനുഭവം ഒരുദാഹരണം മാത്രമാണ്. ജനങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദംമൂലം ഐസ്‌ലാന്‍ഡില്‍ വലതുപക്ഷ സര്‍ക്കാര്‍ അധികാരമൊഴിയേണ്ടിവന്നു. ഗ്രീസില്‍ മൂന്നുമാസത്തിനകം ഭരണസ്‌തംഭനം വരുത്തിയ രണ്ട് പൊതുപണിമുടക്കാണ് നടന്നത്. ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുന്നതാണ് കണ്ടത്. ഫ്രാന്‍സില്‍ പൊതുപണിമുടക്ക് കാരണം ഭരണം നിശ്ചലമാകുന്ന നിലയുണ്ടായി. ബ്രിട്ടനില്‍ തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അസംതൃപ്തിയില്‍നിന്നു മുതലെടുക്കാന്‍ ശ്രമിച്ചത് സങ്കുചിത ദേശീയവാദികളും വംശവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നവരുമാണ്. ബ്രിട്ടനിലെ തൊഴില്‍ ബ്രിട്ടീഷുകാര്‍ക്കുമാത്രമായി നല്‍കണമെന്നും വിദേശീയരെ തിരിച്ചയക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നുവന്നു. ബ്രിട്ടനില്‍ എണ്ണ ശുദ്ധീകരണശാലയില്‍ ഇറ്റലിയില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവന്നതിനെതിരെ രോഷപ്രകടനം നടന്നു.

വലതുപക്ഷ നയം നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെയാണ് ജനരോഷം നുരച്ചുപൊങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് സംരക്ഷണനിയമം (പ്രെട്ടക്ഷനിസം) പരിഹാരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 2200 ഇലൿട്രോണിക്സ് കമ്പനികള്‍ പ്രതിനിധാനംചെയ്യുന്ന കൺസ്യൂമര്‍ ഇലൿട്രോണിക്സ് അസോസിയേഷന്‍ പ്രസിഡന്റ് ഗോറി ഷാസ്‌പിറോ പറയുന്നത് ഒബാമയുടെ സംരക്ഷണനയവും സാമ്പത്തിക ദേശീയതയും കടുത്ത വ്യാപാരയുദ്ധത്തിനും തിരിച്ചടിക്കും ഇടയാക്കുമെന്നാണ്.

മഹാനായ കാറല്‍ മാർൿസ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. മുതലാളിത്തം സാമ്പത്തിക കുഴപ്പത്തില്‍നിന്ന് കരകയറാന്‍ കണ്ടെത്തുന്ന താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങള്‍ അതിലും വലിയ കുഴപ്പങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്നാണ് ; കുഴപ്പത്തില്‍ നിന്ന് ശാശ്വതമായി കരകയറാന്‍ മുതലാളിത്ത സമ്പദ്ഘടനയ്‌ക്കാകില്ല. അത് അക്ഷരംപ്രതി ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ഇവിടെയാണ് മാർൿസിസം പ്രസക്തമാകുന്നത്.

മാർൿസിസ്‌റ്റ് വിരുദ്ധജ്വരം ബാധിച്ചവര്‍ ഓര്‍ക്കുക, വിശ്വചരിത്ര അവലോകനത്തില്‍ ജവാഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരയ്‌ക്ക് ഉപദേശം നല്‍കി. 'മകളേ നീ മാർൿസിസം പഠിക്കണം. അത് എന്നെങ്കിലും നിനക്ക് പ്രയോജനപ്പെടും'. പഠിച്ചില്ലെങ്കിലും മാർൿസിസം കാലഹരണപ്പെട്ടെന്ന പഴയ പല്ലവി ആവര്‍ത്തിക്കാതിരുന്നാല്‍ കൊള്ളാം.

****

കടപ്പാട് : ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വലതുപക്ഷ നയം നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെയാണ് ജനരോഷം നുരച്ചുപൊങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് സംരക്ഷണനിയമം (പ്രെട്ടക്ഷനിസം) പരിഹാരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 2200 ഇലൿട്രോണിക്സ് കമ്പനികള്‍ പ്രതിനിധാനംചെയ്യുന്ന കൺസ്യൂമര്‍ ഇലൿട്രോണിക്സ് അസോസിയേഷന്‍ പ്രസിഡന്റ് ഗോറി ഷാസ്‌പിറോ പറയുന്നത് ഒബാമയുടെ സംരക്ഷണനയവും സാമ്പത്തിക ദേശീയതയും കടുത്ത വ്യാപാരയുദ്ധത്തിനും തിരിച്ചടിക്കും ഇടയാക്കുമെന്നാണ്.

മഹാനായ കാറല്‍ മാർൿസ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. മുതലാളിത്തം സാമ്പത്തിക കുഴപ്പത്തില്‍നിന്ന് കരകയറാന്‍ കണ്ടെത്തുന്ന താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങള്‍ അതിലും വലിയ കുഴപ്പങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്നാണ് ; കുഴപ്പത്തില്‍ നിന്ന് ശാശ്വതമായി കരകയറാന്‍ മുതലാളിത്ത സമ്പദ്ഘടനയ്‌ക്കാകില്ല. അത് അക്ഷരംപ്രതി ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ഇവിടെയാണ് മാർൿസിസം പ്രസക്തമാകുന്നത്.

മാർൿസിസ്‌റ്റ് വിരുദ്ധജ്വരം ബാധിച്ചവര്‍ ഓര്‍ക്കുക, വിശ്വചരിത്ര അവലോകനത്തില്‍ ജവാഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരയ്‌ക്ക് ഉപദേശം നല്‍കി. 'മകളേ നീ മാർൿസിസം പഠിക്കണം. അത് എന്നെങ്കിലും നിനക്ക് പ്രയോജനപ്പെടും'. പഠിച്ചില്ലെങ്കിലും മാർൿസിസം കാലഹരണപ്പെട്ടെന്ന പഴയ പല്ലവി ആവര്‍ത്തിക്കാതിരുന്നാല്‍ കൊള്ളാം.

Anonymous said...

Appol ini ellavarum pettiyumetuthu communist kootarathilottu kerumaayirikkum. Kazhnija 80 kollamayi ithu thanneyelle suhurthe paranju kontirikkunnathu