Saturday, August 31, 2013

അമേരിക്കയുടെ സാഹസം

ആഗസ്ത് 25ലെ ""ഇന്‍ഡിപ്പെന്‍ഡന്റ്"" ദിനപത്രം ""രണ്ടാഴ്ചയ്ക്കുള്ളില്‍ സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ ഏകപക്ഷീയമായ സൈനികനടപടിയെടുക്കാന്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്ട്രങ്ങള്‍ തീരുമാനിച്ചിരിക്കുക""യാണെന്ന് റിപ്പോര്‍ട്ടുചെയ്തു. അമേരിക്ക പരസ്യമായി യുദ്ധഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. നാല് പടക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ സിറിയക്കടുത്തേക്ക് നീങ്ങി; ക്രൂയിസ് മിസൈലുകളുള്ള പടക്കപ്പലുകള്‍. ബഹ്റൈനിലാണ് അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയുടെ താവളം.

ബ്രിട്ടനാകട്ടെ, പോര്‍വിമാനങ്ങളും സൈനിക ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും സിറിയയില്‍നിന്ന്് 150 കിലോമീറ്റര്‍മാത്രം ദൂരമുള്ള സൈപ്രസിലെ അക്രോട്ടിറി വ്യോമസേനാതാവളത്തില്‍ എത്തിച്ചു. സിറിയക്കെതിരെ സൈനികനടപടിക്കുള്ള തയ്യാറെടുപ്പ് അമേരിക്ക നേരത്തെതന്നെ തുടങ്ങിയിരുന്നു. ഇടപെടലിന് ഒരു ന്യായമുണ്ടാക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് ഉണ്ടായെന്നാണ് അമേരിക്കയുടെ അവകാശവാദം. ഡമാസ്കസിനു സമീപം സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നാണ് ആരോപണം. സിറിയയിലെ വിമതസായുധസംഘങ്ങളും പാശ്ചാത്യരാഷ്ട്രങ്ങളുമാണ് ഈ ആരോപണം ഉന്നയിക്കുന്നത്.

അസദ് ഭരണകൂടം ഈ ആരോപണത്തെ നിഷേധിക്കുന്നു. രാസായുധപ്രയോഗം നടത്തിയത് വിമതരുടെ സായുധ വിഭാഗമാണെന്ന് അസദ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചുവെന്നത് യുക്തിക്കു തിരക്കുന്നതല്ല. അമേരിക്കയുടെ സൈനിക ഇടപെടലിനെ ക്ഷണിച്ചുവരുത്തുകയായിരിക്കും അതെന്ന് സിറിയന്‍ ഭരണകൂടത്തിനറിയാം. മാത്രമല്ല, കഴിഞ്ഞ രണ്ടു മാസങ്ങളില്‍ വിമതരുടെ ശക്തികേന്ദ്രങ്ങളില്‍ പലതും പിടിച്ചെടുക്കാന്‍ സിറിയന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുമുണ്ട്. വിമതരാണ് രാസായുധം പ്രയോഗിച്ചതെന്ന് റഷ്യയും മറ്റും അനുമാനിക്കുന്നതിന്റെ കാരണങ്ങളും ഇവതന്നെയാണ്. യുഎന്‍ വിദഗ്ധര്‍ക്ക് ഡമാസ്കസിനു സമീപം, രാസായുധ പ്രയോഗം നടത്തിയെന്നു പറയപ്പെടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തെളിവെടുക്കാനുള്ള അനുമതിയും സൗകര്യങ്ങളും സിറിയന്‍ ഭരണകൂടം നല്‍കി. യുഎന്‍ വിദഗ്ധസംഘം തെളിവെടുപ്പ് തുടങ്ങുന്നതിനുമുമ്പുതന്നെ, രാസായുധപ്രയോഗം നടത്തിയത് സിറിയന്‍ സൈന്യമാണെന്ന് അമേരിക്ക പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷകേന്ദ്രങ്ങളില്‍ രാസായുധപ്രയോഗം നടത്തിയെന്നത് "അനിഷേധ്യമാണെ"ന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രസ്താവിച്ചു. എന്താണ് തെളിവ് എന്ന ചോദ്യത്തിന് മറുപടിയില്ലെന്നുമാത്രം. "യുഎന്‍ വിദഗ്ധര്‍ ശേഖരിക്കുന്ന തെളിവ് പ്രാധാന്യമര്‍ഹിക്കുന്നു. പക്ഷേ, അതിന്റെ ആവശ്യമില്ല"-കെറി വിശദീകരിച്ചു. യുഎന്‍ വിദഗ്ധ സംഘത്തിന്റെ നിഗമനങ്ങള്‍ അമേരിക്കയുടെ നിലപാടിന് അനുകൂലമല്ലെങ്കില്‍ അവയെ അംഗീകരിക്കുകയില്ലെന്ന വ്യക്തമായ സൂചനയും ഇതിലുണ്ട്.

സിറിയക്കെതിരെ സൈനികനടപടിയെടുക്കുന്നതിന് യുഎന്‍ രക്ഷാസമിതി അധികാരമോ, അംഗീകാരമോ നല്‍കുകയില്ലെന്ന് അമേരിക്കയ്ക്ക് അറിയാം. അത്തരം ഒരു പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോചെയ്യും. യുഎന്‍ അനുമതിക്കുപകരം വിപുലവും ശക്തവുമായ ഒരു സൈനികകൂട്ടുകെട്ടുണ്ടാക്കാനാണ് അമേരിക്കയുടെ തീരുമാനം. ""സമ്മതമുള്ളവരുടെ കൂട്ടുകെട്ടാ (ഇീമഹശശേീി ീള വേല ംശഹഹശിഴ)യിരിക്കും അത്. ഈ പദപ്രയോഗത്തിലൂടെ ഒരു പുതിയ സൈനികസിദ്ധാന്തം അവതരിപ്പിച്ചത്, ഇറാഖ് യുദ്ധവേളയില്‍, അന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ഡൊണാള്‍ഡ് റംസ്ഫീല്‍ഡാണ്. അദ്ദേഹം ഒരു കാര്യം വ്യക്തമാക്കി; കൂട്ടുകെട്ടല്ല അജന്‍ഡ തീരുമാനിക്കുന്നത്; അമേരിക്ക തീരുമാനിക്കുന്ന അജന്‍ഡയ്ക്ക് സമ്മതം നല്‍കുന്നവരുടേതാണ് കൂട്ടുകെട്ട്. ഇതിനകം അത്തരം ഒരു സഖ്യം രൂപമെടുത്തുകഴിഞ്ഞു. അമേരിക്കയോടൊപ്പം ബ്രിട്ടനും ഫ്രാന്‍സും തുര്‍ക്കിയും ജര്‍മനിയും ഇറ്റലിയും കനഡയും ജോര്‍ദാനും സൗദിഅറേബ്യയും ഖത്തറും ഉണ്ടാകും (എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റ് സിറിയ ആക്രമണത്തിനെതിരെ വോട്ട്ചെയ്തിട്ടുണ്ട്). ഈ രാഷ്ട്രങ്ങളുടെ ഉന്നതസൈനിക ഉദ്യോഗസ്ഥന്മാര്‍ കഴിഞ്ഞ ദിവസം ഒത്തുകൂടി. കൂടുതല്‍ വിപുലമായ സഖ്യത്തിനാണ് ശ്രമം. ഇസ്രയേല്‍ പ്രത്യക്ഷമായി രംഗത്തുവരികയില്ലെങ്കിലും, സൈനിക ഇടപെടലിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരു രാജ്യം ഇസ്രയേലാണ്.

ലിബിയക്കെതിരെയുള്ള യുദ്ധത്തില്‍ നാറ്റോ സഖ്യത്തെ അമേരിക്ക പിന്നില്‍നിന്നാണ് നയിച്ചിരുന്നതെങ്കില്‍, ഇത്തവണ മുന്നില്‍തന്നെയാണ്. ഒരു "പരിമിത" യുദ്ധത്തിനുമാത്രമാണ് അമേരിക്ക തയ്യാറെടുക്കുന്നതെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ടോ മൂന്നോ ദിവസങ്ങള്‍, പടക്കപ്പലുകളില്‍നിന്ന് ക്രൂയിസ് മിസൈലുകള്‍കൊണ്ട് സിറിയയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാനാണ് പരിപാടി. പക്ഷേ, ചോദ്യങ്ങള്‍ പലതുണ്ട്. ഒരു "പരിമിത" യുദ്ധത്തിന് ഇത്ര വിപുലമായ ഒരു സൈനിക സഖ്യത്തിന്റെ ആവശ്യമെന്താണ്? സിറിയക്കെതിരെ ആക്രമണം ഉണ്ടായാല്‍ ഇപ്പോള്‍ത്തന്നെ സ്ഫോടനാത്മകമായ പശ്ചിമേഷ്യയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ "പരിമിത" മായിരിക്കുകയില്ല. ഇറാനിലും ഇസ്രയേലിലും ലെബനനിലുമൊക്കെ വിഭിന്നരൂപങ്ങളിലുള്ള പ്രതികരണങ്ങളുണ്ടാകും. ഇവയെ ഒക്കെ നിയന്ത്രിക്കാന്‍ അമേരിക്കയ്ക്കു കഴിയുകയില്ല. ഈജിപ്തിലെ സംഭവവികാസങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്ത അമേരിക്ക സിറിയയില്‍ ഒരു സാഹസത്തിനു മുതിരുകയാണ്.

ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം സിറിയക്കെതിരെയുള്ള സൈനികനടപടി ഇറാനെതിരെയുള്ള നടപടിയുടെ തുടക്കമാണ്. തെഹ്റാനിലേക്കുള്ള സൈനികപാത ഡമാസ്കസിലൂടെയാണെന്ന് ഇസ്രയേല്‍ വിശ്വസിക്കുന്നു. അമേരിക്കയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് മാര്‍ട്ടിന്‍ ഡെംപ്സി യുദ്ധത്തിനെതിരെ മുന്നറിയിപ്പ് നല്‍കി. അദ്ദേഹമാണ് ഒബാമയുടെ മുഖ്യസൈനിക ഉപദേഷ്ടാവ്. സിറിയയിലേത് സങ്കീര്‍ണമായ ഒരു സ്ഥിതി വിശേഷമാണെന്നും അവിടെ വിവിധ കക്ഷികള്‍ വിഭിന്ന താല്‍പ്പര്യങ്ങള്‍ക്കായി യുദ്ധം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

""നാം പിന്തുണയ്ക്കുന്ന കക്ഷികള്‍, തുലനസ്ഥിതി അവര്‍ക്ക് അനുകൂലമാകുമ്പോള്‍ സിറിയയിലെ ജനങ്ങളുടെയും, നമ്മുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവുള്ളവരായിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് അവര്‍ക്ക് അതിനുള്ള കഴിവില്ല."" ഡെംപ്സിയുടെ പരാമര്‍ശം സിറിയയിലെ വിമതസംഘങ്ങളെപ്പറ്റിയാണ്. അസദിനു പകരം ആര് എന്ന ചോദ്യത്തിന് അമേരിക്കയ്ക്ക് ഉത്തരമില്ല. ബദലായി ഒരു പ്രവാസി ഗവണ്‍മെന്റില്ല. അറബ്വസന്തത്തില്‍ അസദിനെതിരെ പ്രക്ഷോഭം നടത്തിയ ജനാധിപത്യവാദികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അസദ് ഗവണ്‍മെന്റിനെതിരെയുള്ള സായുധസമരത്തിന്റെ നേതൃത്വം അല്‍ ഖായ്ദ ബന്ധമുള്ള സംഘങ്ങളുടെയും ഇസ്ലാമികഭീകരരുടെയും കരങ്ങളിലാണ്. പ്രത്യേക താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഇവര്‍ പരസ്പരം മത്സരിക്കുന്നു. ഇവരെയാണ് ""ജനാധിപത്യശക്തികള്‍"" എന്ന് അമേരിക്ക വിശേഷിപ്പിക്കുന്നത്. സൈനിക ഇടപെടല്‍ സിറിയയിലെ ആഭ്യന്തരയുദ്ധത്തെ കൂടുതല്‍ രൂക്ഷമാക്കും. യുദ്ധം സമാധാനത്തിലേക്കു നയിക്കുകയില്ല.

സിറിയയിലെ പ്രശ്നങ്ങള്‍ക്ക് സൈനിക പരിഹാരമില്ല. സമാധാനപരമായ പരിഹാരത്തിന് നയതന്ത്രപ്രവര്‍ത്തനവും കൂടിയാലോചനകളുമാണ് ആവശ്യം. നേരത്തെ യുഎന്‍ നടത്തിയ സമാധാനശ്രമങ്ങളെ പരാജയപ്പെടുത്തിയത് അമേരിക്കയും സൗദിഅറേബ്യയുമാണ്. സിറിയയെപ്പറ്റിയുള്ള ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് തയ്യാറാകാനായി അമേരിക്കയുടെയും റഷ്യയുടെയും നയതന്ത്രവിദ്ഗധര്‍ ആഗസ്ത് 28ന് ഹേഗില്‍ യോഗം ചേരാനിരുന്നതാണ്. അവസാനനിമിഷം അമേരിക്ക ഏകപക്ഷീയമായി അത് മാറ്റിവയ്ക്കുകയാണുണ്ടായത്. അമേരിക്ക നല്‍കുന്ന സന്ദേശം നയതന്ത്രമല്ല ആവശ്യം യുദ്ധമാണെന്നത്രേ. യുദ്ധം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അത് ഒഴിവാക്കണമെന്നും വ്യക്തമായ പരസ്യനിലപാടെടുക്കാന്‍ ഇന്ത്യ തയ്യാറാകുമോ? യുദ്ധമുണ്ടായാല്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ഇന്ത്യ തയ്യാറാകുമോ? ഇറാഖ് യുദ്ധകാലത്ത് "മധ്യമാര്‍ഗ"ത്തിലൂടെ അമേരിക്കയുടെ യുദ്ധപാളയത്തിലെത്തിയ ഇന്ത്യ ഇപ്പോള്‍ എവിടെയാണെന്നതിനെ ആശ്രയിച്ചിരിക്കും ഈ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍.

*
നൈനാന്‍ കോശി

No comments: